Sunday, May 11, 2014

അഹമ്മദ് എന്നുപേരുള്ള ഞങ്ങള്‍ അഹമ്മദേ അഹമ്മദേ മലഞ്ചെരിവിറങ്ങുന്നു...

അഹമ്മദ് ഞങ്ങളുടെ ഉപ്പയാണ്
ഉപ്പക്ക് രണ്ടാട്ടിന്‍കുട്ടികള്‍
കുഞ്ഞാടുകള്‍
അവര്‍ക്ക് ഉപ്പയില്ല
ഇല്ലാതെപോയ ഉപ്പയെക്കുറിച്ച്
ഉപ്പയോടോ എന്നോടോ അവര്‍ ചോദിച്ചിട്ടില്ല
ഞങ്ങള്‍ ഉമ്മയെക്കുറിച്ചെന്നപോലെ
ഇടക്കെങ്കിലും അഹമ്മദേ അഹമ്മദേ എന്നുള്ള
കാരണമൊന്നുമില്ലെന്നു കരുതിയേക്കാവുന്ന
അവരുടെ വിളികളില്‍
ആ ചോദ്യം ഞാന്‍ കേള്‍ക്കാറുണ്ടെങ്കിലും
ഉപ്പയടുത്തെത്തുമ്പോള്‍
അവര്‍തന്നെ ഇക്കാര്യം മറന്നുപോകുന്നതിനാണ്
പിന്നീട് ഞാനവരെ ഇക്കാര്യം ഓര്‍മ്മിപ്പിക്കാറുമില്ല.
അവരുടെ ഒച്ചകള്‍ക്കൂടി വരച്ചില്ലെങ്കില്‍
ഞങ്ങളുടെ വീട് പൂര്‍ത്തിയാകില്ല
അവരുടെ മണം ചേര്‍ക്കാതെ
ഞങ്ങളുടെ വീടിന് ഈ നിറവുമുണ്ടാകില്ല.
ഞങ്ങളുടെ കമ്പിളിക്കുപുറത്ത്
അവരുടെ ചൂടില്‍ ഉറങ്ങാത്ത
ഒരു രാത്രിയും ഇക്കാലയളവില്‍ ഉപ്പക്കില്ല.
ഒറ്റപ്പെട്ട ഒരാട്ടിന്‍കുട്ടിയാണ്
മലഞ്ചെരുവില്‍ ഞങ്ങളുടെ വീട്.
പകച്ചും കരഞ്ഞും ഇറങ്ങിപ്പോയവരുടെ
ഒച്ചകളായിരുന്നു മലഞ്ചെരിവിന്റെ സംഗീതം
അന്നരണ്ടരണ്ട് ഇരുളിലേക്കൊളിച്ച വെളിച്ചത്തില്‍
ഉറങ്ങുന്ന പട്ടാളബാരക്കില്‍ നോക്കി ഉപ്പ കൈവീശിക്കാണിച്ചു
അപ്പുറത്തറ്റം കിടന്നിരുന്നു ഉപ്പ
അരികലപ്പുറം കിടക്കുന്നു കുഞ്ഞാടുകള്‍
അവരുറങ്ങുമ്പോലെയാണന്നാകാശം
ഇലകള്‍ നടക്കുന്ന ശബ്ദം കാതോര്‍ക്കുന്നു
ഉപ്പ ഉറങ്ങാത്തയുപ്പയെ നോക്കി നോക്കി
ഞങ്ങളും കുഞ്ഞാടുകളും ഉറങ്ങിപ്പോകും
കുഞ്ഞാടുകളാണ് എപ്പോഴും ആദ്യമുണരുക
അവരുടെ കുഞ്ഞുകാലുകളാണ് പിന്നെ ഞങ്ങളെയുണര്‍ത്തുക.
പിന്നെയാണ് വീടുണരുക
പിന്നെയാണ് ഒച്ചയുണരുക...!

*
അനൂപ് കെ ആര്‍ ദേശാഭിമാനി വാരിക

1 comment: