Showing posts with label കെ.ദാമോദരൻ. Show all posts
Showing posts with label കെ.ദാമോദരൻ. Show all posts

Tuesday, November 6, 2012

പാഠമാക്കേണ്ടത് ദാമോദരന്റെ ശൈലി

ഇ.എം.എസ്. ദേശാഭിമാനിയുടെ പത്രാധിപരായിരുന്നപ്പോള്‍ ഇടയ്ക്കൊക്കെ പത്രാധിപസമിതി അംഗങ്ങളായിരുന്ന ഞങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ സമയം കണ്ടെത്തിയിരുന്നു. പത്രഭാഷയായിരുന്നു അദ്ദേഹത്തിന്റെ സംസാരവിഷയം. എങ്ങനെ എഴുതണം? എങ്ങനെ പറയണം? ഇംഗ്ളീഷ് പരിഭാഷ എങ്ങനെ? അങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ചിന്തക്ക് വിഷയമായിരുന്നു. നിങ്ങള്‍ക്ക് ഒരുചിന്തകനെപ്പോലെ ഗഹനമായ വിഷയങ്ങളെക്കുറിച്ച് ചിന്തിക്കാം; പക്ഷെ എഴുത്ത് സാധാരണക്കാരനുവേണ്ടിയാവണം - ഇതായിരുന്നു ഇ.എം.എസിന്റെ സംസാരത്തിന്റെ അന്തഃസത്ത. അദ്ദേഹം ആവര്‍ത്തിച്ചുപറയും:

"പഴയതലമുറയില്‍പ്പെട്ട ഒരാളെന്ന നിലക്ക് പുതിയ തലമുറക്കാരുടെ സംസ്കൃത പദപ്രയോഗം നിമിത്തം വല്ലാത്ത അസഹ്യത തോന്നിയിട്ടുള്ള ഒരാളാണ് ഞാന്‍. ഭാഷ ഉപയോഗിക്കുന്നവര്‍ക്ക് രണ്ടു കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടാവണം. ആശയ സംബന്ധമായ പൊതു സിദ്ധാന്തം, അതിന്റെ സവിസ്തരമായ വിശദാംശങ്ങള്‍ എന്നിവയെ സംബന്ധിച്ച് ശരിയായ ധാരണയില്ലാത്തവര്‍ക്ക് ഭാഷ ശരിയായി ഉപയോഗിക്കാന്‍ കഴിയുകയില്ല. ഇംഗ്ളീഷ് ഭാഷയറിയാത്ത, അതിലെഴുതപ്പെട്ട കൃതികളുടെ ഉള്ളടക്കം മനസ്സിലാക്കാന്‍ കഴിയാത്ത, ബഹുഭൂരിപക്ഷം ജനങ്ങള്‍ക്ക് മനസ്സിലാവണമെന്ന ഉദ്ദേശം എഴുത്തുകാര്‍ക്ക് ഉണ്ടോ? അതോ അഭ്യസ്തവിദ്യരായ ഒരു ചെറു ന്യൂനപക്ഷത്തെ ഉദ്ദേശിച്ചാണോ എഴുതുന്നത്? ആദ്യത്തേതാണെങ്കില്‍ ഉപയോഗിക്കേണ്ട ഭാഷ ഒന്ന്, രണ്ടാമത്തേതാണെങ്കില്‍ ഉപയോഗിക്കാവുന്നത് മറ്റൊന്ന്. ഈ വ്യത്യാസമുണ്ടെന്നുപോലും നമ്മുടെ എഴുത്തുകാര്‍ മനസ്സിലാക്കുന്നുണ്ടോ? ഇല്ലെന്ന് എനിക്കു തോന്നുന്നു.''
പാണ്ഡിത്യപ്രകടനം അല്ല എഴുത്ത് എന്നും എഴുത്ത് ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി എന്ന് വ്യക്തമായ ധാരണയുള്ളവരാണ് തങ്ങളെന്നും ജീവിതത്തിലുടനീളം എഴുത്തിലും പ്രസംഗങ്ങളിലും തെളിയിച്ചവരാണ് കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ് നേതാക്കളായിരുന്ന ഇ.എം.എസും കെ. ദാമോദരനും സി. അച്യുതമേനോനും എം.എസ്. ദേവദാസും എന്‍.ഇ. ബലറാമും സി. ഉണ്ണിരാജയും. ഇവരില്‍ മുന്‍പന്തിയില്‍ കെ. ദാമോദരനാണെന്ന് അദ്ദേഹം എഴുതിയതെല്ലാം വായിച്ചാല്‍ നമുക്കു മനസ്സിലാകും. മാര്‍ക്സിയന്‍ ദര്‍ശനമായാലും ധനതത്വശാസ്ത്രമായും ഭാരതീയ തത്വചിന്തയായാലും ലളിതമായി, തെളിമയോടെ വിവരിക്കാനുള്ള ആ വൈഭവം ഒന്നുവേറെ; ഒരു പ്രസംഗം കേള്‍ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പുരോഗമനസാഹിത്യമായിരുന്നു വിഷയം. എത്ര ലളിതമായിരുന്നു അവതരണം! ബുദ്ധിജീവിയുടെ കാപട്യമില്ല; നാട്യമില്ല. എനിക്ക് ചിലതൊക്കെ നിങ്ങളുമായി പങ്കു വയ്ക്കാനുണ്ട് എന്ന മട്ടിലാണ് തുടക്കം. പറയുന്നതോ ഗഹനവും ഏറെ പുതുമയുള്ളതുമായ കാര്യങ്ങള്‍. ആ തലമുറ ചെയ്ത സംഭാവനകളാണ് ഇന്നും നമ്മുടെ മുതല്‍കൂട്ടുകള്‍.

പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന പവനന്‍ എഴുതിയ തൂലികാഗ്രന്ഥത്തില്‍ ദാമോദരന്റെ വ്യക്തിത്വത്തെ വരച്ചുവയ്ക്കുന്നുണ്ട്. പവനന്‍ എഴുതുന്നു: "മനുഷ്യനില്‍ നിന്ന് അകന്നു നിന്നുകൊണ്ട് പിടികിട്ടാത്ത കാര്യങ്ങളെപ്പറ്റി പിടികിട്ടാത്ത ഭാഷയില്‍ സംസാരിക്കുന്നതാണ് പാണ്ഡിത്യമെന്നു ധരിച്ചു വശായ പണ്ഡിതന്മാരില്‍ നിന്ന് വിഭിന്നനായി, പാണ്ഡിത്യം ജനങ്ങള്‍ക്കുവേണ്ടി ആര്‍ജിക്കുകയും ജനലക്ഷങ്ങളിലേക്കു പകരുകയും ചെയ്ത ബുദ്ധിജീവിയായിരുന്നു അദ്ദേഹം. ഉദ്ദേശമില്ലാത്ത ഒരു പഠനവും അദ്ദേഹം നടത്തിയിട്ടില്ല. പഠിച്ചതൊന്നും അദ്ദേഹത്തിന് ദഹനക്കേടുണ്ടാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ലളിതമായ ഭാഷയില്‍ സാധാരണക്കാരുടെ ഇടയില്‍ ആശയപരമായ പ്രബോധനം നടത്താന്‍ കഴിഞ്ഞു. കേട്ടവര്‍ക്കു കാര്യം മനസ്സിലായതുകൊണ്ട് ബുദ്ധിപരമായ ഒരു വിപ്ളവത്തിന് നേതൃത്വം കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.'' ഇത് അക്ഷരംപ്രതി ശരിയെന്ന് അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ (ഇപ്പോള്‍ പ്രഭാത് ബുക്സ് അദ്ദേഹത്തിന്റെ സമ്പൂര്‍ണ കൃതികള്‍ പത്ത് വാല്യങ്ങളായി പുറത്തിറക്കുന്നു) വായിച്ചാല്‍ മതി.

കമ്യൂണിസ്റ് വിരുദ്ധപ്രചരണങ്ങളെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളും തെളിമയാര്‍ന്ന മറുപടിയുംകൊണ്ട് നേരിടുന്ന ദാമോദരന്റെ ശൈലി, ഇന്ന് എതിരാളികളെ മസ്സില്‍ പവര്‍ കൊണ്ട് മാത്രം നേരിടുന്നവര്‍ പാഠമാക്കേണ്ടതാണ്. 'യേശുക്രിസ്തു മോസ്കോവില്‍' എന്ന ലഘുലേഖകൊണ്ട് കമ്യൂണിസ്റ് വിരുദ്ധനായിരുന്ന ഫാദര്‍ വടക്കനെ ദാമോദരന്‍ നേരിട്ടത് എത്ര അസൂയാവഹമാണെന്ന് പരിശോധിച്ചാല്‍ കാണാം. 'യേശുക്രിസ്തു മോസ്കോവില്‍' എന്ന ലഘുലേഖ ദാമോദരന്‍ ഇറക്കി. ഫാദര്‍ വടക്കന് സഹിച്ചില്ല. 'യേശുക്രിസ്തു മോസ്കോവിലോ' എന്ന് ചോദിച്ച് വടക്കന്‍ മറുപടി പറഞ്ഞു ലഘുലേഖ പുറത്തിറക്കി. ദാമോദരന്‍ ഉടനെ 'യേശുക്രിസ്തു മോസ്കോവില്‍ തന്നെ' എന്ന മറുചോദ്യവുമായി ലഘുലേഖ ഇറക്കി വടക്കനെ നിശബ്ദനാക്കി. വര്‍ഷങ്ങള്‍ക്കുശേഷം ദാമോദരന്റെ നിര്യാണത്തെ തുടര്‍ന്ന് ചേര്‍ന്ന അനുശോചനയോഗത്തില്‍ ഈ 'തര്‍ക്കം' സൂചിപ്പിച്ച് ഫാദര്‍ വടക്കന്‍ പറഞ്ഞു: "ദാമോദരന്റെ രണ്ടാമത്തെ ലഘുലേഖ - യേശുക്രിസ്തു മോസ്കോവില്‍തന്നെ-ക്ക് മറുപടി പറയാന്‍ എനിക്ക് കഴിഞ്ഞില്ല. അതില്‍ ദാമോദരന്‍ പറഞ്ഞത് സത്യമായിരുന്നു. അതോടെ എനിക്ക് കമ്യൂണിസ്റ് പ്രസ്ഥാനത്തോട് സ്നേഹാദരവ് ഉണ്ടായി തുടങ്ങി.''

'യേശു ക്രിസ്തു മോസ്ക്കോവില്‍തന്നെ' എന്ന ലഘുലേഖ ദാമോദരന്‍ തുടങ്ങുന്നത് റോമന്‍ സാമ്രാജ്യത്തില്‍ അടിമകളും മര്‍ദകരായ ഉടമകളും തമ്മിലുള്ള വര്‍ഗസമരം മൂര്‍ധന്യത്തിലെത്തിയ സന്ദര്‍ഭത്തെ സൂചിപ്പിച്ചുകൊണ്ടാണ്. അനവധികലാപങ്ങള്‍ നടത്തി, സ്പാര്‍ട്ടക്കസ് ലഹളപോലും പരാജയപ്പെട്ട സന്ദര്‍ഭത്തില്‍, സ്വന്തം ത്യാഗം കൊണ്ട് തങ്ങളെ രക്ഷിക്കാന്‍ കഴിവുള്ള മഹാത്മാവിനെ അടിമകള്‍ സ്വപ്നം കണ്ട് കഴിയുമ്പോഴാണ് നസ്രത്തുകാരനായ ഒരാശാരിയുടെ മകന്‍ അവരുടെ മുന്നിലെത്തുന്നത്. ക്രിസ്തുവിന്റെ വാക്കുകള്‍ അടിമകളുടെ വ്രണങ്ങള്‍ക്ക് മുറി കെട്ടികൊടുത്തു. അവര്‍ അദ്ദേഹത്തിന്റെ മുന്നില്‍ അണിനിരന്നു. പഴയ മതങ്ങളുടെ സ്ഥാനത്ത് പുതിയൊരു മതം വന്നു. ക്രിസ്തുവിന്റെ ആദര്‍ശങ്ങള്‍ ഉയര്‍ന്നുനിന്നു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ക്രിസ്തുമതം കാട്ടുതീപോലെ പടര്‍ന്നു. ആ മതം പിന്നീട് ചൂഷണവ്യവസ്ഥയെ നിലനിര്‍ത്താനും സ്ഥാപിത താല്‍പര്യങ്ങളെ കാത്ത് സൂക്ഷിക്കാനുമുള്ള ഒരാത്മീയായുധമായി എങ്ങനെ മാറിയെന്ന് ദാമോദരന്‍ ഈ ലഘുലേഖയില്‍ വിശദമാക്കുന്നു. മാര്‍പ്പാപ്പയുടെ ശത്രു സോവിയറ്റ് യൂണിയനും സോഷ്യലിസവും കമ്യൂണിസവുമാണെന്ന് ദാമോദരന്‍ സ്ഥാപിക്കുന്നു. കൂട്ടത്തില്‍ വടക്കനച്ചനോട് ദാമോദരന്‍ ചോദിക്കുന്നു:  "ഒരു ധനികന് സ്വര്‍ഗത്തിലേക്ക് പോകാന്‍ കഴിയുന്നതിനെക്കാള്‍ എളുപ്പം ഒരൊട്ടകത്തിന് സൂചിത്തുളയിലൂടെ കടക്കാനാണ് എന്നാണല്ലോ യേശുക്രിസ്തു പ്രഖ്യാപിച്ചത്? യേശുക്രിസ്തുവിന്റെ ഈ പ്രഖ്യാപനം ശരിയാണെങ്കില്‍ നിങ്ങളും നിങ്ങളുടെ യജമാനന്മാരായ വന്‍കിട സ്വത്തുടമകളും മരണത്തിനുശേഷം എങ്ങോട്ടാണ് പോകുക?'' വടക്കനച്ചനെ ഉത്തരം മുട്ടിക്കുന്ന ഈ ചോദ്യം അദ്ദേഹത്തിന്റെ പിന്‍മുറക്കാരിലും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.

ദാമോദരനോട് മാര്‍ക്സിസം അടക്കമുള്ള രാഷ്ട്രീയ സാഹിത്യസാമൂഹ്യ പ്രശ്നങ്ങള്‍ സംബന്ധിച്ച് സംശയങ്ങള്‍ ചോദിക്കൂ. മറുപടി വ്യക്തമായി കിട്ടും. അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ ചേര്‍ത്തുള്ള ചില ചോദ്യങ്ങളും ഉത്തരങ്ങളും താഴെകൊടുക്കുന്നു. ആധുനിക മാര്‍ക്സിസ്റ് പണ്ഡിതന്മാര്‍ക്കും സുവ്യക്തമായി എഴുതി പഠിക്കാന്‍ ഇത് സഹായിക്കും. അവര്‍ക്ക് എക്കാലവും അനുകരണീയമാണ് ദാമോദരന്റെ ജനകീയ ഭാഷ.

ചോദ്യം : ആദ്യം മനുഷ്യന്‍, പിന്നെ മാര്‍ക്സിസം ചില ഇടതുപക്ഷ ബുദ്ധിജീവികള്‍ പറയുന്നത് ശരിയാണോ?

മനുഷ്യനെയും മാര്‍ക്സിസത്തെയും രണ്ടാക്കി വെട്ടിമുറിച്ചു പരസ്പര ബന്ധമില്ലാത്ത രണ്ട് കള്ളറകളിലേക്കെറിയുന്ന ഈ മുദ്രാവാക്യം കേട്ടപ്പോള്‍ മാര്‍ക്സിസത്തിന്റെ ഒരു വിദ്യാര്‍ഥിയായ എനിക്ക് മറ്റൊരു മുദ്രാവാക്യം ഉറക്കെ വിളിച്ചുപറയണമെന്നു തോന്നി, മാര്‍ക്സിസത്തില്‍ നിന്നു മനുഷ്യനെ കിഴിച്ചാല്‍ പിന്നെ വട്ടപൂജ്യം. മാര്‍ക്സ് എഴുതിയതിന്റെയെല്ലാം കേന്ദ്രബിന്ദു മനുഷ്യനാണ്. മനുഷ്യനപ്പുറത്ത് യാതൊന്നുമില്ല. മാര്‍ക്സിനു മുന്‍പ് ജീവിച്ചിരുന്ന മഹാന്മാര്‍ മനുഷ്യസ്നേഹമെന്ന പദത്തെ ധാര്‍മികമായ അര്‍ഥത്തിലാണ് ഉപയോഗിച്ചത്. മാര്‍ക്സാകട്ടെ, അതിന് ശാസ്ത്രീയമായ ഉള്ളടക്കം നല്‍കി.

ചോദ്യം : കുരുക്ഷേത്ര യുദ്ധത്തില്‍ ധര്‍മത്തെകുറിച്ചുള്ള അര്‍ജുന - കൃഷ്ണസംവാദത്തിന്റെ അന്തസത്ത എന്ത്?

രണ്ടുപേരും ധര്‍മത്തെ പിടിച്ചാണയിടുന്നു. അധര്‍മത്തെ രണ്ടുപേരും വെറുക്കുന്നു. പക്ഷെ അര്‍ജുനന്‍ കുലധര്‍മത്തിലാണ് ഊന്നുന്നത്. കൃഷ്ണനോ വര്‍ണ ധര്‍മത്തിലും. ഇങ്ങനെ രണ്ടുതരം ധാര്‍മിക മൂല്യങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് കുരുക്ഷേത്രത്തിലെ യുദ്ധക്കളത്തില്‍ നടക്കുന്നത്. കുലധര്‍മത്തെക്കാള്‍ വര്‍ണധര്‍മമാണ് മേലെ എന്ന് തെളിയിക്കാന്‍ പതിനെട്ടധ്യായങ്ങള്‍ വേണ്ടിവന്നു. ഏതായാലും ഒടുവില്‍ കൃഷ്ണന്‍ തന്നെ ജയിച്ചു. സനാതനങ്ങളെന്നു വിശ്വസിക്കപ്പെട്ടുപോകുന്ന കുലധര്‍മങ്ങള്‍ വധിക്കപ്പെടുകയും അവയ്ക്കുപകരം വര്‍ഗവ്യത്യാസങ്ങളുടെ അടിസ്ഥാനത്തിലുള്ള വര്‍ണ ധര്‍മങ്ങള്‍ അംഗീകരിക്കപ്പെടുകയും ചെയ്തു.

ചോദ്യം : പുരോഗമന സാഹിത്യകാരന് ഒരു നിര്‍വചനം?

സാഹിത്യകാരന്റെ ഉദ്ദേശ്യമോ ആഗ്രഹമോ എന്തുതന്നെയായാലും അതു വസ്തുനിഷ്ഠമായ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ടിരിക്കണം. അതായത്, സമുദായത്തിലെ വളരുന്ന ശക്തികളെ വളരുന്ന ശക്തികളായും തകരുന്ന ശക്തികളെ തകരുന്ന ശക്തികളായും കണ്ടു ചിത്രീകരിക്കാന്‍ സാഹിത്യകാരനു സാധിക്കണം. അങ്ങനെ ചിത്രീകരിക്കുന്ന സാഹിത്യകാരനാണ് പുരോഗമന സാഹിത്യകാരന്‍, എന്തെന്നാല്‍, അയാളാണ്, സാമൂഹ്യപുരോഗതിയെ പ്രതിഫലിപ്പിക്കുന്നത്. അയാളാണ് സാമൂഹ്യവളര്‍ച്ചക്ക് പ്രചോദനം നല്‍കുന്ന സാഹിത്യം നിര്‍മിക്കുന്നത്.

ചോദ്യം : ധനശാസ്ത്രം എന്നാലെന്ത്?

ധനശാസ്ത്രം ഒരു സാമൂഹ്യശാസ്ത്രമാണ്. അത് മനുഷ്യനെ കേവലം ഒരു വ്യക്തിയെന്ന നിലക്കല്ല; ഒരു സാമൂഹ്യജീവിയെന്ന നിലയ്ക്കാണ് വ്യവഹരിക്കുന്നത്. കാടന്മാരുടെ സമുദായത്തിലായാലും ശരി, സോഷ്യലിസ്റ് സമുദായത്തിലായാലും ശരി, മനുഷ്യര്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഉല്‍പാദന വിതരണ പ്രവര്‍ത്തങ്ങളിലേര്‍പ്പെടുന്നത് ഒറ്റയ്ക്കൊറ്റക്കായിട്ടല്ല, സാമൂഹ്യമായിട്ടാണ്; പരസ്പരം സഹകരിച്ചുകൊണ്ടും പരസ്പരം ബന്ധപ്പെട്ടുകൊണ്ടുമാണ്. ഉല്‍പാദന വിതരണങ്ങള്‍ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളെ ആശ്രയിച്ചല്ല, സവിശേഷങ്ങളായ ചില സാമ്പത്തിക നിയമങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ആ സാമ്പത്തിക നിയമങ്ങളുടെ വസ്തുനിഷ്ഠമായ വിശകലനമാണ് ധനശാസ്ത്രം.

ചോദ്യം : അങ്ങ് എഴുതിയ 'പാട്ടബാക്കി'യെന്ന നാടകത്തെകുറിച്ച്?

അതിന് മുന്‍പൊരിക്കലും ഞാന്‍ നാടകം എഴുതിയിട്ടില്ല. കവിതയും കഥയും എഴുതിയിട്ടുണ്ട്. ഇ.എം.ആണ് പ്രേരണ ചെലുത്തിയത്. കൃഷിക്കാരുടെ ജീവിതം ചിത്രീകരിക്കുന്നതാകണം നാടകമെന്ന് ഇ.എം.എസ്. പറഞ്ഞു. ഞാന്‍ എഴുതി. നിരവധി വേദികളില്‍ കളിച്ചു അഭിനന്ദനം നേടി. എം.പി. ഭട്ടതിരിപ്പാടും പറയനും പറയിയുമൊക്കെ നാടകത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ നാടകത്തിന്റെ കെട്ടും മറ്റും മാറാന്‍ തുടങ്ങി. ഓരോ പ്രാവശ്യം അഭിനയിക്കുമ്പോഴും പുതിയ പുതിയ പരീക്ഷണങ്ങളുണ്ടായി. അങ്ങനെ കളിച്ചു കളിച്ചു നാടകം എന്റെ സ്വന്തമല്ലാതായി. അതൊരു കൂട്ടായ പരിശ്രമത്തിന്റെ ഫലമായി തീര്‍ന്നു. അതോടെ കലാപരമായും അത് വളരെ മെച്ചപ്പെട്ടു. അതുകൊണ്ടാണ് അതു കൂടുതല്‍ ജനങ്ങളെ ആകര്‍ഷിച്ചത്.

ചോദ്യം : വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധത്തില്‍ മാര്‍ക്സിസം വ്യക്തികള്‍ക്കുള്ള സ്ഥാനം നിഷേധിക്കുന്നുവെന്ന ആരോപണത്തോട് യോജിക്കുന്നുണ്ടോ?

സമൂഹമെന്നത് വ്യക്തികളുടെ ആകെത്തുകയാണ്. അതുകൊണ്ട് സമൂഹത്തിന്റെ പൂര്‍ണത അതിലടങ്ങിയ വ്യക്തികളുടെ പൂര്‍ണതയെ ആശ്രയിച്ചിരിക്കും. വ്യക്തി സമൂഹത്തിന്റെ ഭാഗം മാത്രമാണ്. അതുകൊണ്ട് വ്യക്തി പ്രശ്നത്തെ സാമൂഹ്യപ്രശ്നങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തിയെടുക്കാന്‍ കഴിയില്ല. വ്യക്തിയുടെ വളര്‍ച്ച സമൂഹത്തിന്റെ വളര്‍ച്ചയെ ആശ്രയിച്ചിരിക്കുന്നു. പട്ടിണിയും തൊഴിലില്ലായ്മയും ചൂഷണങ്ങളും അടിമത്തവും അനുഭവിക്കുന്ന വ്യക്തിക്കു വളരാന്‍ കഴിയില്ല. അതിനാല്‍, ഇത്തരം സാമൂഹ്യവൈകൃതങ്ങളവസാനിപ്പിക്കുക. വ്യക്തിത്വം സൌന്ദര്യത്തിലേക്കും പൂര്‍ണതയിലേക്കും വികസിച്ചുകൊള്ളും. മാര്‍ക്സിസം വ്യക്തികള്‍ക്ക് സമുദായത്തിലുള്ള സ്ഥാനത്തെ നിഷേധിക്കുന്നില്ല. ചില സവിശേഷഗുണങ്ങളും സ്വഭാവവിശേഷങ്ങളും കഴിവുകളുമുള്ള വ്യക്തികള്‍ ചരിത്രത്തിന്റെ ഭാഗധേയത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് അതുറപ്പിച്ചു പറയുന്നു.

ചോദ്യം : നേതാവും പ്രവര്‍ത്തകരും തമ്മിലുള്ള ബന്ധം? നേതാവിന്റെ അപ്രമാദിത്യവും തലക്കനവും എങ്ങനെ നോക്കി കാണുന്നു?


നേതാവ് അസാമാന്യമായ കഴിവുള്ളവനാണ്, ചരിത്രം സൃഷ്ടിക്കുന്നവനാണ്, ജനങ്ങളുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ കെല്‍പ്പുമുള്ളവനാണ്. മഹാനായ നേതാവില്‍ അചഞ്ചലമായ വിശ്വാസമര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളെ അന്ധമായി വിശ്വാസമര്‍പ്പിക്കുകയും ചെയ്താല്‍ മതി എല്ലാം ശരിയായി കൊള്ളും. സാധാരണ പാര്‍ടി അംഗങ്ങളോ ബഹുജനങ്ങളോ സ്വന്തമായി ചിന്തിക്കുകയോ പഠിക്കുകയോ മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുകയോ ചെയ്യേണ്ടതില്ല. എന്തെന്നാല്‍, സംഭവഗതികള്‍ക്കു രൂപം കൊടുക്കേണ്ട ചുമതല ജനങ്ങള്‍ക്കല്ല, നേതാവിനാണ് - വ്യക്തി ആരാധനയില്‍ നിന്നും നേതൃപൂജയില്‍നിന്നും ഉളവാക്കുന്ന ഇത്തരം ചിന്താഗതികള്‍ സാമൂഹ്യ ജീവിതത്തെ മരവിപ്പിക്കുകയും വിപ്ളവ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കാനുള്ള ബഹുജനങ്ങളുടെ കഴിവിനെ നശിപ്പിക്കുകയും ചെയ്യും. നേതാക്കള്‍ തന്നെ തങ്ങളുടെ സ്വന്തം വ്യക്തിത്വത്തിന് അമിതമായ പ്രാധാന്യം സ്വയം കല്‍പിക്കും. നേതാക്കള്‍ എന്ന നിലക്ക് മാധ്യമങ്ങളും ജനങ്ങളും അമിത പ്രാധാന്യം നല്‍കുമ്പോള്‍ അധികാരം അവരുടെ തലക്ക് പിടിക്കും. അവസരം കിട്ടിയാല്‍ അവര്‍ അസഹിഷ്ണുതയുടെയും ധാര്‍ഷ്ട്യത്തിന്റെയും കിരീടം ധരിക്കാന്‍ തുടങ്ങും. അവരുടെ വ്യക്തിപരമായ ദുര്‍ഗുണങ്ങള്‍ പുറത്തുവരികയും ചെയ്യും.

ചോദ്യം : സ്റാലിനെ എങ്ങനെ വിലയിരുത്തുന്നു?

തൊഴിലാളിവര്‍ഗത്തോടും കമ്യൂണിസ്റ് പ്രസ്ഥാനത്തോടുമുള്ള കൂറ്, അഗാധമായ താത്വികജ്ഞാനം, ബഹുജനങ്ങളെ സംഘടിപ്പിക്കാനും അവരുടെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനുമുള്ള അസാമാന്യമായ കഴിവ്, ഊര്‍ജസ്വലമായ മനശക്തി എന്നിങ്ങനെ പല സത് ഗുണങ്ങള്‍ ഉള്ളതുകൊണ്ടാണ് സ്റാലിന്‍ അനിഷേധ്യ നേതാവായി തീര്‍ന്നത്. ഈ ഗുണങ്ങളോടൊപ്പം മറ്റുള്ളവരുടെ അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത, പ്രവര്‍ത്തകന്മാരെപ്പറ്റിയുള്ള അനാരോഗ്യകരമായ ദുശങ്കകള്‍, ധാര്‍ഷ്ട്യം, നിര്‍ദയത, നേതൃത്വഭ്രമം എന്നിങ്ങനെയുള്ള ദുര്‍ഗുണങ്ങള്‍ സ്റാലിനെ പിടികൂടി. വ്യക്തി പൂജ ഉയര്‍ന്നതോടെയാണ് ഇതെല്ലാം പുറത്തുവന്നത്. അത് സോഷ്യലിസ്റ് സമുദായത്തിന്റെ പുരോഗതിക്ക് വലിയ ഹാനി വരുത്തിവെച്ചു.

പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലും ദാമോദരന്റെ സംഭാവനകള്‍ ശ്രദ്ധേയങ്ങളായിരുന്നു. ഷൊര്‍ണൂരില്‍ നിന്ന് പ്രസിദ്ധീകരിച്ച 'പ്രഭാതം' പത്രത്തിന്റെ (1934) പത്രാധിപസമിതി അംഗമായിരുന്നു. 'കമ്യൂണിസ്റ്', 'മുന്നോട്ട്', 'മാര്‍ക്സിസ്റ്' എന്നീ മാസികകള്‍ക്ക് നേതൃത്വം നല്‍കി. ദീര്‍ഘകാലം 'നവയുഗ'ത്തിലും പ്രവര്‍ത്തിച്ചു. ഇതിലെല്ലാം വന്ന അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ കാണുവാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. സാര്‍വദേശീയം മുതല്‍ മലബാറിലെ കാര്‍ഷികപ്രശ്നം വരെ വിലയിരുത്തി അദ്ദേഹം എഴുതിയിരുന്നു. 'കമ്യൂണിസ്റ്' മാസിക വരും തലമുറക്കായി ലൈബ്രറികളില്‍ സൂക്ഷിച്ചു വയ്ക്കേണ്ട മാസികയായിരുന്നു. ഒന്നാന്തരം താത്വികമാസികയായിരുന്നു. 'ഇന്ത്യയുടെ ആത്മാവ്', 'ഭാരതീയചിന്ത', 'കേരളചരിത്രം', 'മനുഷ്യന്‍' തുടങ്ങിയ ഗ്രന്ഥങ്ങള്‍ എഴുതിയ അദ്ദേഹം പാര്‍ടിക്ളാസ് എടുക്കാന്‍ കഴിവുള്ള അധ്യാപകരില്‍ മുന്‍പന്തിയിലായിരുന്നു. വളരെ ലളിതമായി സോദ്ദോഹാരണ സഹിതം മാര്‍ക്സിസം ലെനിനിസം അദ്ദേഹത്തിന് അവതരിപ്പിക്കാന്‍ അസാമാന്യമായ പാടവം ഉണ്ടായിരുന്നു. ജീവിത സായാഹ്നത്തില്‍ ചരിത്രഗവേഷണത്തില്‍ മുഴുകിയിരുന്ന അദ്ദേഹത്തിന് ഗവേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. എന്തുകൊണ്ട് അവസാനനാളുകളില്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നു? എന്തായിരുന്നു ആ അഭിപ്രായ ഭിന്നത? ദാമോദരനോ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരോ മൌനത്തിലായിരുന്നു.

*****

രവി കുറ്റിക്കാട്, കടപ്പാട് : ഗ്രന്ഥാലോകം മാസിക

അധിക വായനയ്ക്ക്:

പാഠമാക്കേണ്ടത് ദാമോദരന്റെ ശൈലി

പാട്ടബാക്കി - ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യസന...

പ്രതിബദ്ധത - ദാമോദരന്റെ സങ്കല്‍പം

വൈജ്ഞാനികതയും വിമതത്വവും

ദാമോദരേട്ടന്‍

പാട്ടബാക്കിയില്‍നിന്ന് കമ്യൂണിസ്റാക്കിലേക്ക്

ഓര്‍മകളിലെ ദാമോദരന്‍

കുളിര്‍തെന്നലേറ്റ കുറെക്കാലം

പാട്ടബാക്കി - ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യസന്തതി

നാടകസാഹിത്യവും നാടകരംഗവും പലവിധത്തിലുള്ള വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകമായ 'പാട്ടബാക്കി'യെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്നു ഞാന്‍ കരുതുന്നു. മാത്രമല്ല 'പാട്ടബാക്കി'യുടെ കര്‍ത്താവായ കെ. ദാമോദരന്റെ ജന്മശതാബ്ദി (1912 ഫെബ്രുവരി 26 - 2012 ഫെബ്രുവരി 26) വര്‍ഷവും കൂടിയാണ് ഈ കാലം. സഖാവ് ഇ.എം.എസിന്റെ ആത്മകഥയില്‍ 'ജീവല്‍ സാഹിത്യസമ്മേളനം' എന്ന അന്‍പതാമധ്യായത്തിലൊരു ഭാഗത്തു പറയുന്നു.

"തൃശൂര്‍ സമ്മേളനം (1937 മധ്യവേനലവധിക്കാലം) കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുശേഷമാണ് ജീവല്‍ സാഹിത്യപ്രസ്ഥാനത്തിന്റെ 'ആദ്യസന്തതി'യെന്ന് വിശേഷിപ്പിക്കാവുന്ന 'പാട്ടബാക്കി' എന്ന നാടകം അങ്ങേറിയത്. നാടകലക്ഷണങ്ങള്‍ എന്ന നിലക്ക് പണ്ഡിതരംഗീകരിച്ചിരുന്ന യാതൊന്നും ആ നാടകത്തില്‍ ഒരു പക്ഷേ കാണാനുണ്ടാവില്ല. പക്ഷേ 'പാമരന്‍'മാരായ കൃഷിക്കാര്‍ അതുകണ്ടു രസിച്ചു. അവരുടെ ജീവിതത്തിന്റെ ചിലഭാഗങ്ങളാണ് അവരതില്‍ കണ്ടത്. തങ്ങള്‍ക്കനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ ചിത്രീകരിക്കുന്നതോടൊപ്പം തന്നെ അവ പരിഹരിക്കുന്നതിനുള്ള മാര്‍ഗവും അതില്‍ പൊതുവേ നിര്‍ദേശിക്കപ്പെട്ടിരുന്നു. മലയാള സാഹിത്യരംഗത്ത് വര്‍ഗസമരത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ലക്ഷ്യബോധത്തോടെ എഴുതപ്പെട്ട ആദ്യനാടകമാണ് കെ. ദാമോദരന്റെ പാട്ടബാക്കി.''

മലയാള സാഹിത്യത്തിന്റേയും സാഹിത്യ കലാരൂപങ്ങളുടേയും രൂപത്തിലും ഭാവത്തിലും അടിസ്ഥാനപരമായ മാറ്റുമുണ്ടാക്കിയ പ്രസ്ഥാനമാണ് 'ജീവല്‍ സാഹിത്യപ്രസ്ഥാനം'. 1936 ഏപ്രില്‍ 10ന് ലഖ്നൌവില്‍ ചേര്‍ന്ന പുരോഗമനസാഹിത്യനായകന്മാരുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനം രൂപീകരിച്ച പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്റെ പ്രചോദനത്തിലാണ് കേരളത്തിലും അത്തരത്തില്‍ ഒരു സംഘം രൂപീകരണത്തിനുള്ള ശ്രമം നടന്നത്. ഇ.എം.എസിന്റെ വാക്കുകളില്‍ "ഇതിനുമുന്‍കൈ എടുത്തത് പതുക്കെ പതുക്കെ ആയി കമ്യൂണിസത്തിലേക്ക് മാറിക്കൊണ്ടിരുന്ന കോണ്‍ഗ്രസ് സോഷ്യലിസ്റുകാരാണ്.'' 'കല കലയ്ക്കുവേണ്ടി' എന്ന സമീപനം അംഗീകരിച്ചു രചന നടത്തിയിരുന്ന യാഥാസ്ഥിതിക സാഹിത്യകാരന്മാര്‍ക്കെതിരെ 'കല ജീവിതത്തിനുവേണ്ടി'യാണെന്നും, കലയെ സാമൂഹ്യപുരോഗതിയുടെ ആയുധമാക്കുകയാണ് വേണ്ടതെന്ന് വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത പുരോഗമനവാദികളാണ്, അഖിലേന്ത്യാ പുരോഗമനപ്രസ്ഥാനത്തിന്റെ ഭാഗമായി കേരളത്തില്‍ 'ജീവല്‍ സാഹിത്യ' സംഘം രൂപീകരിക്കാന്‍ മുന്‍കൈ എടുത്തത്. ഇ.എം.എസ്., കെ. ദാമോദരന്‍, എന്‍.പി. ദാമോദരന്‍, എ. മാധവന്‍, കെ.കെ. വാര്യര്‍ എന്നിവര്‍ മുന്‍കൈ എടുത്ത് 1937-ല്‍ ഏപ്രില്‍ 20ന് തൃശൂര്‍ ട്യൂട്ടോറിയല്‍ അക്കാദമിയില്‍ വിളിച്ചു ചേര്‍ത്ത സമ്മേളനമാണ് ജീവല്‍സാഹിത്യസംഘത്തിന് രൂപം നല്‍കിയത്. പിന്നീടത് പുരോഗമനസാഹിത്യസംഘമായി.

അധ്വാനത്തിന്റെ മഹത്വവും, അധ്വാനിക്കുന്നവരുടെ പ്രണയവും ആദ്യം സര്‍ഗാത്മകരചനയ്ക്ക് വിഷയമാക്കിയത് മഹാകവി കുമാരനാശാനാണ്. അധ്വാനത്തിന്റെ മഹത്വത്തെ ആശാന്‍ 'ദുരവസ്ഥ' യില്‍ ഇങ്ങിനെ ഘോഷിച്ചു:

"..ല്ലില്ല ഞാനെന്റെ കാലം നയിക്കുമി
പുല്ലുമാടത്തില്‍ പ്പുലയിയായ്ത്താന്‍
അല്ലല്‍ മറന്നു ചെറുമികളോടുഞാന്‍
എല്ലാപണികളും ശീലിച്ചിടും''

ചാത്തന്റെ ഉല്‍ക്കൃഷ്ട പ്രണയത്തെക്കുറിച്ച് സാവിത്രിയിലൂടെ ആശാന്‍ പറഞ്ഞു:

"എത്ര വിലപെറും വസ്തു നീ ഹാ ചാത്താ
ചിത്രം നീ നിന്നെ അറിയുന്നില്ല.''
താണുകിടക്കുമീ രത്നത്തെ മുങ്ങും ഞാന്‍
കാണുമാറായ് വിധിസങ്കല്‍പത്താല്‍''

എന്നാല്‍ വാഴനട്ടവനാണ് അതിന്റെ 'കുലയുടെ' അവകാശി എന്ന പ്രഖ്യാപനത്തിലൂടെ ചൂഷിതനും, ചൂഷകനും തമ്മിലുള്ള ഏറ്റുമുട്ടല്‍ - വര്‍ഗസമരം - മലയാളസാഹിത്യത്തില്‍ തന്നെ ആദ്യം അവതരിപ്പിച്ചത് ചങ്ങമ്പുഴ 'വാഴക്കുല' എന്ന തന്റെ കവിതയിലൂടെയാണ്. മലയപ്പുലയന്റെ കഥ ഹൃദയസ്പൃക്കായി അവതരിപ്പിച്ചുകൊണ്ട് ജന്മിത്തത്തിന്റെ അക്രമത്തിനും അനീതിക്കും ചൂഷണത്തിനുമെതിരെയുള്ള പ്രതിഷേധം, കാവ്യാത്മകപ്രസംഗത്തിലൂടെ കവി തന്നെ നടത്തിയത് സഹിക്കാത്ത കേവലസൌന്ദര്യ പക്ഷപാതികള്‍ അത് അനൌചിത്യമായി ചൂണ്ടിക്കാട്ടി 'പല്ലുകടിക്കുകയും' കണ്ണുരുട്ടുകയും ആക്രോശിക്കുകയും ചെയ്തു. അത്തരം കേവല സൌന്ദര്യപക്ഷപാതികള്‍ 'പാട്ടബാക്കി'ക്കെതിരേയും ആക്ഷേപശരംതൊടുത്തുവിട്ടു എന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

കഥകളിയും കൂടിയാട്ടവും തകര്‍ത്താടിയ മലയാളത്തിന് ഏറെക്കാലത്തേക്ക് സ്വന്തം തിയറ്ററിന്റെ അഭാവം അനുഭവപ്പെടാത്തതില്‍ അല്‍ഭുതപ്പെട്ടിട്ടു കാര്യമില്ല. ജാതിവ്യവസ്ഥയുടെ മുറുകിയ ചട്ടക്കൂട്ടില്‍ വെള്ളരി നാടകങ്ങളും, നാടോടിനാടകങ്ങളും കൊണ്ട് കീഴാളര്‍ തൃപ്തിപ്പെട്ടു കഴിഞ്ഞതും സ്വാഭാവികം. ഇതിനിടയ്ക്കാണ് കച്ചവടക്കണ്ണും കണ്ണഞ്ചിക്കുന്ന വേഷപ്പകിട്ടും കാതടപ്പിക്കുന്ന 'രാഗവിസ്തരാവുമായി തമിഴ് നാടകസംഘങ്ങള്‍ കേരളത്തിലേക്കെത്തിയത്. തുടര്‍ന്ന് അതിനെ അനുകരിച്ച് മലയാളത്തിലും നാടകങ്ങളും നാടകക്കമ്പനികളുമുണ്ടായി. കേരളവര്‍മ വലിയ കോയിത്തമ്പുരാനെപ്പോലുള്ളവര്‍ കാളിദാസനുപോലും പിടികിട്ടാത്ത പണ്ഡിതോചിത ഭാഷയില്‍ 'ശാകുന്താളാദികള്‍' തര്‍ജ്ജമ ചെയ്ത് കേരള കാളിദാസന്മാരായ ഒരു ഘട്ടവും നമ്മുടെ നാടകപ്രസ്ഥാനത്തിനുണ്ട്. പുരാണകഥകള്‍ മറയാക്കി ദേശീയ സ്വാതന്ത്ര്യസന്ദേശം പ്രചരിപ്പിക്കാന്‍ നാടകമെഴുതി യ കുറേ നാടകകൃത്തുക്കളും നമ്മുടെ നാടകപ്രസ്ഥാനത്തിന് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരവും, അതില്‍ നിന്നുല്‍ഭൂതമായ പുതിയ ഒരു സംഘം ബുദ്ധിജീവികളും കലാശാലാ പ്രൊഫസറന്മാരും വിദ്യാര്‍ഥികളും സ്വാഭാവികമായി ഷേക്സ്പിയര്‍ നാടകങ്ങളും തുടര്‍ന്ന് പുതിയ പാശ്ചാത്യ നാടകങ്ങളും മലയാളരംഗവേദിയിലേക്ക് പറിച്ചു നട്ടിട്ടുണ്ട്. ഈ പാശ്ചാത്യനാടക സാഹിത്യസങ്കേതങ്ങള്‍ സ്വീകരിച്ച് 'പ്രഹസനങ്ങള്‍' എന്ന പേരില്‍ മലയാള നാടകവേദിക്ക് ഒരു പുതുമ നല്‍കാന്‍ ശ്രമിച്ച ആദ്യത്തെ പ്രതിഭാശാലി സി.വി. രാമന്‍പിള്ളയാണെന്നുതോന്നുന്നു. അദ്ദേഹത്തിന്റെ കൂടി മുന്‍കൈയില്‍ തിരുവനന്തപുരത്തു രൂപീകരിക്കപ്പെട്ട 'നാഷണല്‍ ക്ളബിന്റെ' വാര്‍ഷികങ്ങള്‍ക്കും ഓണാഘോഷങ്ങള്‍ക്കും മറ്റുമായി അദ്ദേഹം എഴുതിയ പ്രഹസനങ്ങളാണ് ഒരര്‍ഥത്തില്‍ മലയാളത്തിലെ ആദ്യത്തെ സ്വതന്ത്രനാടകങ്ങള്‍.

എന്നാല്‍ മുപ്പതുകളില്‍ തെക്കേ മലബാറില്‍ ദേശീയപ്രസ്ഥാനത്തിനു സമാന്തരമായി ഉടലെടുത്ത സാമൂഹ്യനവോത്ഥാനപ്രസ്ഥാനത്തിന്റെ ഭാഗമായ 'നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള' യോഗക്ഷേമസഭയുടെ പ്രചരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സാമൂഹ്യപുരോഗതിയെ ആസ്പദമാക്കിയുള്ള നാടകപ്രസ്ഥാനം ഉടലെടുത്തത്. വി.ടി. ഭട്ടതിരിപ്പാടും ഇ.എം.എസുമായിരുന്നു ഇതിന്റെ മുഖ്യസംഘാടകര്‍. നാടകം എന്ന രംഗകലയെ ഒരു പ്രചരണോപാധിയും, സംഘാടന ഉപാധിയുമാക്കി മാറ്റാന്‍ തീരുമാനിച്ച അക്കാലത്തെക്കുറിച്ച് ഇ.എം.എസ്. തന്റെ ആത്മകഥയില്‍ ഇങ്ങിനെ പറയുന്നു:

"കൂടുതല്‍ സജീവമായ സംഘടനാ പ്രവര്‍ത്തനത്തിനായി വി.ടി. തൃശൂര്‍ വിടുകയുണ്ടായെന്ന് മുകളില്‍ സൂചിപ്പിച്ചല്ലോ. ഈ സംഘടനാപ്രവര്‍ത്തനത്തിന്റെ ആദ്യരൂപം ഒരു നാടകസംഘരൂപീകരിക്കലും അതിന്റെ പരിപാടികളുമായിരുന്നു. വ്യക്തമായ ഒരു പൊതുലക്ഷ്യം മുന്‍നിര്‍ത്തി അതിന്റെ പ്രചാരണത്തിനുവേണ്ടി നാടകമെഴുതുക. ആ ലക്ഷ്യത്തില്‍ വിശ്വസിക്കുന്ന കുറേ ആളുകള്‍ കൂടി അത് അഭിനയിക്കുക. അങ്ങനെ രൂപം കൊള്ളുന്ന നാടകം ഒരിടത്തുനിന്ന് മറ്റൊരിടത്തുപോയി അഭിനയിക്കുന്നതിലൂടെ പ്രചാരവേലയും സംഘടനാ ജോലിയും നടത്തുക.'' (ഇ.എം.എസ്. ആത്മകഥ - 19-ാം അധ്യായം).

ഇങ്ങനെ രൂപപ്പെട്ട നാടകസംഘമാണ് വി.ടിയുടെ 'അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക്' എന്ന നാടകം അഭിനയിച്ചത്. മലയാളനാടക സാഹിത്യത്തിലും രംഗവേദിയിലും 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്' ഒരു വഴിത്തിരിവായിരുന്നു.
 
ഒരര്‍ഥത്തില്‍ 'പാട്ടബാക്കി', 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകത്തിന്റെ ആരോഗ്യകരമായ ഒരു തുടര്‍ച്ചയാണെന്നു പറയാം. രണ്ടും സോദ്ദേശ നാടകങ്ങളാണ്. എന്നാല്‍ 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകത്തിന് 'സമുദായ പരിഷ്കരണം - നമ്പൂതിരിസമുദായത്തിലെ അന്ധവിശ്വാസം അനാചാരം തുടങ്ങിയവയ്ക്കെതിരായ പോരാട്ടം എന്ന സങ്കുചിതമായ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 'പാട്ടബാക്കി' ഒരു സാമൂഹ്യഘടനയെ 'സമ്പത്തിന്റെ കേന്ദ്രീകരണം' സാമൂഹ്യതിന്മകള്‍, ഇവയെ സംരക്ഷിക്കുന്ന അധികാരഘടന - ആകെ ഉടച്ചുവാര്‍ക്കുക എന്ന വിശാലമായ ലക്ഷ്യം ഉള്‍ക്കൊള്ളുന്നതായിരുന്നു. നിന്ദിതരും പീഡിതരുമായ അധ്വാനിക്കുന്ന വര്‍ഗത്തെ മോചിപ്പക്കുക എന്ന വര്‍ഗസമരമാണ് അതു ലക്ഷ്യം വച്ചത്. അതുകൊണ്ടുതന്നെ 'പാട്ടബാക്കി'യില്‍ ആവിഷ്കരിക്കപ്പെട്ടത് സാധാരണ കൃഷിക്കാരുടെയും തൊഴിലാളികളുടെയും ചെറുകച്ചവടക്കാരുടെയും അവരെ ചൂഷണം ചെയ്യുന്ന ജന്മി മുതലാളിമാരുടെയും ജീവിതമാണ്.

കെ. ദാമോദരന്റെ 'പാട്ടബാക്കി'ക്ക് ദേശീയ പ്രസ്ഥാനത്തിന്റെ സംഘര്‍ഷാത്മകമായ ഒരു കാലഘട്ടത്തിന്റെ പശ്ചാത്തലം കൂടിയുണ്ട്. 1930ലെ മഹാത്മാഗാന്ധിയുടെ ദണ്ഡിമാര്‍ച്ചിനെ തുടര്‍ന്ന് കേരളത്തില്‍ കേളപ്പന്റെ നേതൃത്വത്തില്‍ നടന്ന പയ്യന്നൂര്‍ ഉപ്പു സത്യാഗ്രഹവും തുടര്‍ന്ന് കോഴിക്കോട്ടു കടപ്പുറത്തു നടന്ന നിയമലംഘനപ്രസ്ഥാനവും കേരളത്തില്‍ ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് വഴിത്തിരിവു കുറിച്ച ഒരു ഘട്ടമായിരുന്നു. അക്കാലത്ത് കോണ്‍ഗ്രസിലേക്ക് കടന്നുവന്ന ഒരു സംഘം ചെറുപ്പക്കാര്‍ അവരില്‍ ഭൂരിപക്ഷവും പിന്നിട് കമ്യൂണിസ്റുകാരായി - അന്നത്തെ 'ഞായറാഴ്ച കോണ്‍ഗ്രസുകാരാ'യ വക്കീല്‍ മേനവന്മാരില്‍ നിന്ന് സംഘടനയുടെ നേതൃത്വം പിടിച്ചെടുക്കുകയും കോണ്‍ഗ്രസിനെ ഒരു സജീവദേശീയസമരസംഘടനയാക്കുകയും ചെയ്തു. കൃഷിക്കാരുടേയും, തൊഴിലാളികളുടേയും വര്‍ഗസംഘടനകള്‍ രൂപീകരിച്ച് അവരെ കൂടി വിശ്വാസത്തിലെടുത്തു ദേശീയ പ്രസ്ഥാനത്തെ വിപുലീകരിക്കുന്നതിലായിരുന്നു അവരുടെ ശ്രമം. കര്‍ഷകസംഘവും തൊഴിലാളിയൂണിയനും വിദ്യാര്‍ഥിസംഘവുമെല്ലാം കെട്ടിപ്പടുത്തുകൊണ്ട് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുള്ള തീവ്രശ്രമമാണ് ഇടതുപക്ഷ കെ.പി.സി.സി. നേതാക്കളായ ചെറുപ്പക്കാര്‍ അക്കാലത്ത് ചെയ്തത്. പി. കൃഷ്ണപിള്ള, ഇ.എം.എസ്., എ.കെ. ഗോപാലന്‍, കെ. ദാമോദരന്‍, എന്‍.സി. ശേഖര്‍, അബ്ദുല്‍ റഹ്മാന്‍ സാഹിബ് തുടങ്ങിയവരായിരുന്നു അന്ന് നേതൃനിരയിലുണ്ടായിരുന്നത്.

കൃഷിക്കാര്‍ക്കെതിരെ ജന്മിമാര്‍ നടത്തുന്ന പാട്ടപ്പിരിവ്, കുടിയൊഴിക്കല്‍ തുടങ്ങിയ അക്രമത്തെ ചെറുക്കാനും കര്‍ഷകരെ സംരക്ഷിക്കാനും നാടൊട്ടുക്ക് സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടാനും അവര്‍ തീരുമാനിച്ചു. സമ്മേളനങ്ങളിലേക്ക് കൂടുതല്‍ കര്‍ഷകരെ ആകര്‍ഷിക്കാന്‍ എന്തൊക്കെയാവാമെന്ന് അവര്‍ ആലോചിച്ചു. ആ ആലോചനയുടെ ക്രിയാത്മകഫലങ്ങളിലൊന്നാണ് 'പാട്ടബാക്കി' എന്ന നാടകം.പാട്ടബാക്കിയുടെ  രചനക്ക് പിന്നിലെ സംഭവങ്ങളെക്കുറിച്ച് കെ. ദാമോദരന്‍ തന്നെ പറഞ്ഞിട്ടുള്ളത് ഇവിടെ ഉദ്ധരിക്കട്ടെ:

"കൊല്ലം 1937. ഗുരുവായൂരില്‍നിന്ന് അഞ്ചാറുനാഴിക വടക്ക് വൈലത്തൂര്‍ എന്ന സ്ഥലത്തുവച്ച് പൊന്നാനി താലൂക്ക് കര്‍ഷകസമ്മേളനം നടക്കാന്‍ പോവുകയാണ്. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വന്നുചേര്‍ന്ന് നേതാക്കന്മാര്‍ കടലായി മനയ്ക്കലിരുന്നു കൊണ്ട് സമ്മേളനം വിജയിപ്പിക്കേണ്ടത് എങ്ങിനെയെന്നതിനെപ്പറ്റി കൂടിയാലോചനകള്‍ നടത്തുകയാണ്. ഞാനൊരഭിപ്രായമെടുത്തിട്ടു. ഒരു നാടകമോ മറ്റെന്തെങ്കിലും കലാപരിപാടികളോ ഉണ്ടെങ്കില്‍ കൂടുതല്‍ കൃഷിക്കാരെ ആകര്‍ഷിക്കാന്‍ കഴിയും. ഇ.എം.എസ്. നമ്പൂതിരിപ്പാട് പറഞ്ഞു

 "നാടകമുണ്ടെന്നറിഞ്ഞാല്‍ സമ്മേളനത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കും. എന്തെങ്കിലും നാടകമായാല്‍പ്പോര. കൃഷിക്കാരുടെ ജീവിതം ചിത്രീകരിക്കുന്ന നാടകമാവണം. പക്ഷേ അത്തരമൊരു നാടകം മലയാളത്തിലാരും ഇതേവരെ എഴുതിയിട്ടില്ല. പ്രായോഗികമായ വല്ല നിര്‍ദേശങ്ങളുമുണ്ടോ?''

എന്നിട്ട് എന്റെ നേര്‍ക്കുതിരിഞ്ഞുകൊണ്ടു ചോദിച്ചു "തനിക്കൊരു നാടകമെഴുതിക്കൂടേ?'' നിശബ്ദത. എല്ലാവരും എന്റെ നേരെ നോക്കുന്നു. ഞാന്‍ പറഞ്ഞു "ശ്രമിച്ചുനോക്കാം'' ഇ.എം.എസ്. "നോക്കാമെന്നുപറഞ്ഞാല്‍ പോര ഇനി ഒരാഴ്ചയേയുള്ളൂ'' ഞാന്‍ 'ശരി എഴുതാം' ... എന്റെ മനസ്സു മന്ത്രിച്ചു 'കഴിയുമോ ഏല്‍ക്കേണ്ടിയിരുന്നില്ല'. പക്ഷേ ഏറ്റുപോയി... രണ്ടുദിവസം കൊണ്ടുനാടകം എഴുതിതീര്‍ത്തു'' (കെ. ദാമോദരന്റെ സമ്പൂര്‍ണ കൃതികള്‍ ഏഴാംഭാഗത്തില്‍ നിന്ന്)

പതിനാലുരംഗങ്ങളും മുഖ്യകഥാപാത്രങ്ങളും, അപ്രധാനകഥാപാത്രങ്ങളുമടക്കം പതിനെട്ടിലേറെ കഥാപാത്രങ്ങളുമുള്ള നാടകമാണ് പാട്ടബാക്കി. മുക്കാട്ടിരിമനയ്ക്കലെ കുടിയാന്റെ മകനായ കിട്ടുണ്ണി, കൃഷികൊണ്ടുജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പട്ടണത്തിലെ കമ്പനിയില്‍ തൊഴിലാളിയായി പണിയെടുക്കാന്‍ നിര്‍ബന്ധിതനായി തലചായ്ക്കാനൊരു കൂരയ്ക്കുവേണ്ടിയാണ് കിട്ടുണ്ണി അയാളുടെ അമ്മ, യൌവ്വനയുക്തയായ പെങ്ങള്‍ കുഞ്ഞിമാളു, നാലുവയസുകാരനായ സഹോദരന്‍ ബാലന്‍ എന്നിവര്‍ അടങ്ങിയ ആ കുടുംബം മുക്കാട്ടിരിമനയ്ക്കലെ പാട്ടാക്കാരായത്. കിട്ടുന്ന നെല്ലുമുഴുവന്‍ 'പാട്ട'മളക്കുകയും. നാളികേരം മാത്രമുള്ള തുണ്ടുപറമ്പിലേ ആദായം നിത്യവൃത്തിക്കുപോലും തികയാത്ത അവസ്ഥയില്‍ 'പാട്ടബാക്കി' പിരിക്കാനെത്തുന്ന മനയ്ക്കലെ കാര്യസ്ഥന്‍ രാമന്‍നായര്‍, അനുദിനം ആ കുടുംബത്തിന് പേടിസ്വപ്നമായി മാറുന്നു.

മുക്കാട്ടിരിമനയ്ക്കലെ ജന്മിയും - കിട്ടുണ്ണിയുടെ കുടുംബവും തമ്മില്‍ 'പാട്ടബാക്കി'യുടെ പേരില്‍ നടക്കുന്ന ഏറ്റുമുട്ടലാണ് നാടകത്തിന്റെ മര്‍മം. ഒപ്പം തൊഴിലാളി - മുതലാളി ഏറ്റുമുട്ടലും കൊളോണിയല്‍ സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളുടെ ഇരകളായ സാധാരണക്കാരുടെ ജീവിതത്തിന്റെ പൊറുതിമുട്ടലും. 1930കളിലെ ലോകമുതലാളിത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കപ്പെട്ടതാണ് നാടകത്തിലെ ഇതിവൃത്തം.

നാടകം ആരംഭിക്കുന്നത് കിട്ടുണ്ണിയുടെ ചെറ്റപ്പുരയുടെ പശ്ചാത്തലത്തിലാണ്. പാവപ്പെട്ട സാധാരണക്കാരന്റെ പട്ടിണിയുടെയും വറുതിയുടെയും പ്രതീകമായി ഒട്ടിയ വയറുതടവി "അമ്മേ വിശക്കുന്നു... വല്ലാതെ വിശക്കുന്നു'' എന്നുറക്കെ കരഞ്ഞുവിളിച്ചു കയറിവരുന്ന ബാലന്റെ രംഗപ്രവേശം തുടക്കത്തിലേ നാടകീയതയ്ക്ക് മാറ്റുകൂട്ടുന്നുണ്ട്. കടം മേടിച്ചെങ്കിലും ഒരു നേരത്തെ കഞ്ഞിക്കു വകതേടാന്‍ 'കുഞ്ഞിമാളു' ഓപ്പോള്‍ പോയിട്ടുണ്ടെന്നും അവള്‍ എന്തെങ്കിലും കൊണ്ടുവരാതിരിക്കില്ലെന്നും വന്നാല്‍ കഞ്ഞി ഉണ്ടാക്കി കൊടുക്കാമെന്നും സമാധാനപ്പെടുത്തി കുഞ്ഞുമകനെ കളിക്കാന്‍ പറഞ്ഞയയ്ക്കുന്ന അമ്മയും പാട്ടബാക്കി പിരിക്കാനെത്തുന്ന കാര്യസ്ഥന്‍ രാമന്‍നായരുടെ സംസ്കാരശൂന്യമായ പരുക്കന്‍ പെരുമാറ്റവും വറ്റില്ലാത്ത കഞ്ഞിവെള്ളവുമായെത്തുന്ന കുഞ്ഞിമാളുവും അതു കുടിച്ച് അതൃപ്തി പ്രകടിപ്പിക്കുന്ന ബാലനും ഒക്കെ ചേര്‍ന്ന് അക്കാലത്തെ കുടിയാന്റെ ജീവിതചിത്രം തന്മയത്വത്തോടെ സഹൃദയര്‍ക്ക് അനുഭവവേദ്യമാക്കുന്നു.

 കൂലിക്കുറവും ഉല്‍പന്നവിലയിടിവും തൊഴിലില്ലായ്മയും കൊണ്ട് നിരന്തരം ദരിദ്രവാസികളായിത്തീര്‍ന്നുകൊണ്ടിരിക്കുന്ന സാധാരണക്കാരും അതിന്റെ തിക്തഫലം അനുഭവിക്കുന്ന ചെറുകച്ചവടക്കാരും രൊക്കം പണം കൊടുത്ത് ഒരു ചായപോലും വാങ്ങിക്കുടിക്കാന്‍ കഴിയാത്ത സാധാരണക്കാരും അവരുടെ ധര്‍മസങ്കടങ്ങളും ചിത്രീകരിച്ച് ബദല്‍ രാഷ്ട്രീയസാമ്പത്തിക ജീവിതചിന്തകള്‍ അവതരിപ്പിക്കുകയാണ് രണ്ടാംരംഗത്തില്‍. ചായപ്പീടികയില്‍ ചായകുടിക്കാന്‍ കയറിയ മുഹമ്മദ് എന്ന തൊഴിലാളി തന്റെ സുഹൃത്തായ കിട്ടുണ്ണിയെ പീടികയിലേയ്ക്ക് ക്ഷണിക്കുന്നു. അയാള്‍ക്കൊരു ചായയും പുട്ടും നല്‍കാന്‍ പീടികക്കാരനോടു പറയുന്നു. എന്നിട്ട് തങ്ങളുടെ പങ്കപ്പാടുകള്‍ പരസ്പരം കൈമാറുന്നു. കിട്ടുണ്ണി തന്റെ മുതലാളി ഒരു തൊഴിലാളിയുടെ മുഖത്തു തുപ്പിയകാര്യം മുഹമ്മദിനോട് പറയുമ്പോള്‍ രോഷകുലനാകുന്ന വര്‍ഗബോധമുള്ള മുഹമ്മദ് എന്ന തൊഴിലാളിയെ നാടകകൃത്ത് അവതരിപ്പിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്.

 "മുഹമ്മദ് - തുപ്പുക എന്ത് തെമ്മാടിത്തം. എല്ലു മുറിയെ പണിചെയ്താല്‍ പോര ഇവരുടെ ചവിട്ടും കുത്തും കൊള്ളണം! അപമാനം സഹിക്കണം!

കിട്ടുണ്ണി - എന്തുചെയ്യാം! യാതൊരുനിവൃത്തിയുമില്ലാഞ്ഞിട്ടാണ് ഞാന്‍ കമ്പനിയില്‍ പോകുന്നത്. അച്ഛനുള്ള കാലത്ത് കൃഷിമാത്രമേ നടത്തിയിരുന്നുള്ളൂ. അനുഭവം കിട്ടുമെന്നു വിചാരിച്ചിട്ടല്ല. കിടന്നു പാര്‍ക്കാന്‍ ഒരു സ്ഥലം വേണം.

മുഹമ്മദ് - എന്തൊരുനിര്‍ദയത. ഇന്നത്തെ നീചമായ സമുദായത്തില്‍ മനുഷ്യന്‍ മൃഗമാണ്. പിടിച്ചുപറിനീതിയും. അതേ ഒരു സോഷ്യലിസ്റു സമുദായത്തില്‍ മാത്രമേ മനുഷ്യനു മനുഷ്യനായി ജീവിക്കാന്‍ കഴിയൂ''

പാവപ്പെട്ടവരും കൂലിവേലക്കാരുമായ മനുഷ്യര്‍ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ മറ്റൊരു ബദല്‍ വ്യവസ്ഥയുണ്ടെന്ന പ്രത്യാശ തന്റെ നാടകത്തിലൂടെ സൂചിപ്പിക്കുകയാണ് നാടകകൃത്ത് ഇവിടെ ചെയ്തിട്ടുള്ളത്. നാടകലക്ഷ്യത്തിന്റെ സാക്ഷാല്‍കാരത്തിന് ഈ സംഭാഷണശകലം വളരെയേറെ സഹായിക്കുന്നുമുണ്ട്.

നിത്യപട്ടിണിയിലായ കിട്ടുണ്ണിയുടെ വീട്ടില്‍, കടംപിരിക്കാനെത്തുന്ന അവറാനും പാട്ടംപിരിക്കാനെത്തുന്ന മനയ്ക്കലെ കാര്യസ്ഥന്‍ രാമന്‍നായരും സൃഷ്ടിക്കുന്ന ബാഹ്യസംഘര്‍ഷങ്ങളും വിശന്നുകരയുന്ന കുഞ്ഞനുജന്റെ വിശപ്പ് മാറ്റാന്‍ 'കടം' തേടിപ്പോകുന്ന കിട്ടുണ്ണിയുടെ അന്തസംഘര്‍ഷവും കൊണ്ട് നാടകത്തിനുപിരിമുറുക്കം കൂട്ടുന്നതരത്തിലാണ് മൂന്നാംരംഗം ഒരുക്കിയിട്ടുള്ളത്.

കിട്ടുണ്ണിയുടെ മുതലാളിയുടെ ഭവനത്തിലാണ് നാലാംരംഗത്തിലെ സംഭവങ്ങള്‍. 30കളില്‍ സോഷ്യലിസത്തിനും തൊഴിലാളിസംഘടനയ്ക്കും അത് സംഘടിപ്പിക്കുന്ന നേതാക്കള്‍ക്കുമെതിരായ അപവാദങ്ങളും അനാവശ്യ ഇടപെടലുകളും യൂണിയന്‍ തകര്‍ക്കാന്‍ പോലീസിനെ ഇടപെടുത്തലും ഒക്കെ ചിത്രീകരിക്കുന്നതാണ് ഈ രംഗത്തിന്റെ ഉള്ളടക്കം. ആശയരംഗത്ത് ജന്മി - മുതലാളിചൂഷണത്തെ വെള്ളപൂശാന്‍ പണം കൊടുത്ത് കൂലിക്കെഴുത്തുകാരെ സംഘടിപ്പിക്കുന്ന മുതലാളിമാരുടെ നാണംകെട്ട പ്രവൃത്തിയേയും ഈ രംഗം അനാവരണം ചെയ്യുന്നുണ്ട്.

കുഞ്ഞനുജന്റെ വിശപ്പ് മാറ്റാന്‍ പലപല പടിവാതില്‍ക്കലും മുട്ടിയിട്ടും കടം കിട്ടാതെ സ്വന്തം മുതലാളിയുടെ മുന്നില്‍ കടം യാചിച്ചെത്തിയ കിട്ടുണ്ണിക്ക് കടംകിട്ടിയില്ലാ എന്നു മാത്രമല്ല, നായയെ വിട്ടുകടിപ്പിക്കുമെന്ന സ്ഥിതിവരെ വന്നപ്പോള്‍ അയാള്‍ തെരുവിലേയ്ക്കിറങ്ങി ഓടേണ്ടതായിവന്നു. അങ്ങനെ എല്ലാം നഷ്ടപ്പെട്ട്, തന്റെ കുഞ്ഞനുജന്റെ വിശപ്പുമാറ്റാന്‍ എന്തു ചെയ്യണമെന്നറിയാതെ തെരുവിലലഞ്ഞ കിട്ടുണ്ണി... കട്ടിട്ടായാലും അനുജന്റെ വിശപ്പു കെടുത്തണമെന്ന് ഒരു നിമിഷം ചിന്തിച്ചുപോകുന്നു. ഒടുവില്‍ അതൊരിക്കലും ശരിയല്ല എന്ന് സ്വയം ഉറച്ച് ഒരു സേര്‍ അരിയെങ്കിലും കടംവാങ്ങാമെന്ന ചിന്തയോടെ അത്തന്‍കുട്ടിയുടെ കടയിലേക്ക് കയറിച്ചെല്ലുന്നു. കിട്ടുണ്ണി എത്ര കെഞ്ചിയിട്ടും അത്തന്‍കുട്ടി അരികൊടുക്കാന്‍ തയ്യാറായില്ല. ഒരു ദുര്‍ബല നിമിഷത്തില്‍ തഞ്ചത്തില്‍ അത്തന്‍കുട്ടി അറിയാതെ കിട്ടുണ്ണി ഒരുപിടി അരി മോഷ്ടിക്കുന്നു. അതു കൈയോടെ പിടിച്ച അത്തന്‍കുട്ടി കിട്ടുണ്ണിയെ പോലീസിലേല്‍പ്പിക്കുന്നു. താന്‍ കള്ളനല്ലെന്നും സാഹചര്യം കൊണ്ട് മോഷ്ടിക്കേണ്ടിവന്നതാണെന്നു പറഞ്ഞിട്ടും കിട്ടുണ്ണിയെ കണ്ണൂര്‍ ജയിലില്‍ ആറുമാസത്തേയ്ക്ക് ശിക്ഷിച്ചയയ്ക്കുന്നു. കുഞ്ഞുമാളുവിനോട് അപമര്യാദയായി പെരുമാറിയ കാര്യസ്ഥന്‍ രാമന്‍നായരെ അവള്‍ ചൂലുകൊണ്ടടിച്ചതിന്റെ പ്രതികാരമായി ആ കുടുംബത്തെ കുടിയിറക്കുന്നു. രോഗിയായ അമ്മയുടേയും കുഞ്ഞനുജന്റെയും കൈയും പിടിച്ച് കുഞ്ഞിമാളുതെരുവിലേയ്ക്കിറങ്ങുന്നു. പട്ടിണിയും രോഗവുംകൊണ്ട് അമ്മ തെരുവില്‍ കിടന്നു മരിക്കുന്നു. തന്റെ കുഞ്ഞനുജന്റെ വിശപ്പടക്കാന്‍ ഗത്യന്തരമില്ലാതെ കുഞ്ഞിമാളു വ്യഭിചാരശാലയെ അഭയം പ്രാപിക്കുന്നു. ജയില്‍ ശിക്ഷകഴിഞ്ഞുനാട്ടിലെത്തുന്ന കിട്ടുണ്ണി വ്യഭിചാരശാലയില്‍ സ്വന്തം പെങ്ങളെ തേടിയെത്തുന്നു. ആദ്യം പൊട്ടിത്തെറിച്ചെങ്കിലും കാര്യങ്ങള്‍ മനസിലാക്കി അയാള്‍ സമചിത്തതയോടെ അവളെ സാന്ത്വനപ്പെടുത്തുന്നു.

നാടകാന്ത്യത്തിലെ ഈ സന്ദര്‍ഭം വികാരഭരിതവും വിശ്വാസയോഗ്യവുമായാണ് നാടകകൃത്ത് ആവിഷ്കരിച്ചിട്ടുള്ളത്. ഏറെ പ്രതീക്ഷയോടെ ജയിലില്‍നിന്ന് കുടുംബത്തെ തേടി നാട്ടിലേയ്ക്കെത്തിയ കിട്ടുണ്ണി അമ്മയുടെ മരണവും പെങ്ങളുടെ അപ്പോഴത്തെ അവസ്ഥയും താങ്ങാനാവാതെ വ്യഭിചാരശാലയിലെത്തുന്നു. അവളെ കണ്ടുമുട്ടുന്നു. രോഷാകുലനായ കിട്ടുണ്ണി പെങ്ങളുടെ പുതിയമാറ്റത്തിന്റെ സാഹചര്യം മനസ്സിലാക്കി മനസാന്തരപ്പെടുക മാത്രമല്ല, അവളെ സമാശ്വസിപ്പിക്കുകയും ഇതിനൊക്കെ കാരണമായ സാമൂഹ്യസാമ്പത്തികനീതിയോടും അതിനെ സംരക്ഷിക്കുന്ന അധികാരത്തോടും പൊരുതാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നാടകം അവസാനിക്കുന്നത് ഇങ്ങനെയാണ്:

"കിട്ടുണ്ണി - അതേ ക്രൂരമായ സമുദായത്തില്‍ മുതലാളികളുടേയും അവരുടെ കിങ്കരന്മാരുടേയും ഉപദ്രവംകൊണ്ട്, മര്‍ദനംകൊണ്ട് അനേകം ജനങ്ങള്‍ക്ക് പട്ടിണികിടക്കേണ്ടിവരുന്ന ഇന്നത്തെ സമുദായത്തില്‍ കളവും വ്യഭിചാരവും പാപമല്ല! കുഞ്ഞിമാളു, ദാരിദ്ര്യമാണ് മനുഷ്യരെക്കൊണ്ട് മോഷണം നടത്തിക്കുന്നത്. മോഷണവും വ്യഭിചാരവും ഇല്ലാതാവണമെങ്കില്‍ ദാരിദ്ര്യം  നശിക്കണം. ദാരിദ്ര്യം നശിക്കണമെങ്കിലോ ഇന്നത്തെ ഭരണസമ്പ്രദായം മാറണം

കുഞ്ഞിമാളു - മാറണം. പക്ഷേ എങ്ങിനെ?

കിട്ടുണ്ണി - കുഞ്ഞിമാളൂ നമുക്കീ സമുദായത്തോടു പകരം ചോദിക്കണം. ഈ സമുദായസംഘടനയെ നമുക്കൊന്നുടച്ചുവാര്‍ക്കണം.

കുഞ്ഞുമാളു - പകരം ചോദിക്കണം! ഉടച്ചുവാര്‍ക്കണം. പക്ഷേ എങ്ങിനെ.

കിട്ടുണ്ണി - എങ്ങിനെയെന്നു ഞാന്‍ പറഞ്ഞുതരാം.''

കിട്ടുണ്ണിയുടെ ഈ വാക്കുകളോടെയാണ് നാടകത്തിന്റെ തിരശീല വീഴുന്നത്. കെ. ദാമോദരനും ദാമോദരന്റെ പാര്‍ടിയും പറഞ്ഞുതന്ന ആ വഴികളിലൂടെയാണ് കേരളത്തിലെ കൃഷിക്കാരും തൊഴിലാളികളും അവരുടെ സ്വപ്നങ്ങള്‍ പൂവണിയിച്ച 1957 ഏപ്രില്‍ 5ന്റെ പുലരിപൂമുഖത്തു ചെങ്കൊടി ഉയര്‍ത്തിയത്. നാടകത്തിന്റെ മുഖ്യപ്രേരകനായ ഇ.എം.എസിനെ അതിന്റെ നായകനാക്കിയത്.

നാടകാന്ത്യത്തിലെ നാടകീയതയെയും ഔചിത്യത്തേയും ചമല്‍ക്കാരഭംഗിയെയും പ്രകീര്‍ത്തിച്ചുകൊണ്ട് പ്രശസ്ത നാടകചിന്തകനും നാടകകൃത്തുമായ സി.ജെ. തോമസ് പ്രകടിപ്പിച്ച അഭിപ്രായത്തിലെ പ്രസക്തമായ വരികള്‍ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ!

"പാട്ടബാക്കിയില്‍ മറ്റൊരു പ്രത്യേകതയുള്ളത് അതിന്റെ അവസാനമാണ്. മറ്റൊരു സാഹിത്യകാരനായിരുന്നെങ്കില്‍ കുഞ്ഞിമാളു കിട്ടുണ്ണിയുടെ കഠാരയ്ക്കിരയാവുകയെന്നത് തീര്‍ച്ചയായിരുന്നു. പക്ഷേ ഇവിടെ പശ്ചാത്താപം പരാജയമനോഭാവത്തിലേക്കോ ആത്മഹത്യയിലേക്കോ അല്ല വഴി തെളിക്കുന്നത്. അത് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ചിന്താഗതിയായിരുന്നുകൂടാ. അതു സത്യമായിരുന്നെങ്കില്‍ ഇന്നു വടക്കേ മലബാറിലേയും ചേര്‍ത്തലയിലേയും ഒട്ടുവളരെ സ്ത്രീകള്‍ ആത്മഹത്യ ചെയ്യേണ്ടിവരുമായിരുന്നു. കിട്ടുണ്ണി "എങ്ങിനെയെന്നു കാണിച്ചുതരാം വരൂ!'' എന്നു പറഞ്ഞു കുഞ്ഞിമാളുവിന്റെ കൈയും പിടിച്ച് പടക്കളത്തിലേയ്ക്കിറങ്ങുകയാണ്.''

തുടര്‍ന്ന് സി.ജെ. പറയുന്നു. കഥാഘടനയുടെ ലാളിത്യവും ഉള്ളടക്കത്തിന്റെ സത്യാവസ്ഥയും 'പാട്ടബാക്കി'യെ മലയാളത്തിലെ ഏറ്റവും വിജയകരമായ നാടകമാക്കിത്തീര്‍ക്കുന്നു.

ആദ്യാവതരണത്തിന്റെ അനുഭവം ഏതൊരു നാടകകൃത്തിനും മറക്കാനാവില്ല. ആദ്യാവതരണ അനുഭവം ദാമോദരന്‍ ഇങ്ങിനെ സ്മരിക്കുന്നു.

"നാടകം അവസാനിച്ചയുടനേ പ്രവര്‍ത്തകര്‍ എന്റെ ചുറ്റുംകൂടി. "നാടകം അസ്സലായി'' "ഗംഭീരമായി'' "കാണികള്‍ക്കിഷ്ടായി''

ഇ.എം.എസ്. അഭിപ്രായപ്പെട്ടു, "നമുക്കൊരു കാര്യം ചെയ്യണം. മറ്റു താലൂക്കുകളിലും നമുക്കീനാടകം കളിക്കണം.''

നാടകം നടന്നുകൊണ്ടിരുന്നപ്പോള്‍ കൈ അടിച്ചവരുടെ കൂട്ടത്തില്‍ സ: പി. കൃഷ്ണപിള്ളയുമുണ്ടായിരുന്നു. കളികഴിഞ്ഞ് കാണികള്‍ പിരിഞ്ഞുപോയശേഷം അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു:


"ആകപ്പാടെ നന്നായിട്ടുണ്ട് പക്ഷേ ചില രംഗങ്ങള്‍ കുറച്ചുകൂടി നന്നാക്കണം. ഉദാഹരണത്തിന് ചായപ്പീടിക. മുഹമ്മദിനെപ്പോലെ സംസ്കൃതത്തില്‍ പ്രസംഗിക്കുന്ന ഏതെങ്കിലും തൊഴിലാളിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? താന്‍ പ്ളാറ്റുഫോറത്തില്‍ കയറി പ്രസംഗിക്കുന്നതുപോലെയുണ്ട്. ഒരു കാര്യം ചെയ്താലെന്താണ്. ചായപ്പീടിക അതാതു സന്ദര്‍ഭത്തിലെ രാഷ്ട്രീയകാര്യങ്ങളെപ്പറ്റിയും അതത് സ്ഥലത്തെ മര്‍ദനങ്ങളെപ്പറ്റിയുമെല്ലാം സാധാരണജനങ്ങളുടെ ഭാഷയില്‍ വാദപ്രതിവാദം നടത്തുന്ന ഒരു രംഗമായികൂടേ'' -
ഇതുപോലെ ക്രിയാത്മകമായ നിരവധി ഉപദേശങ്ങളും നിര്‍ദേശങ്ങളും നാടകത്തെകുറിച്ച് അക്കാലത്തുണ്ടായി.

നാടകമര്‍മജ്ഞനും, സാഹിത്യചരിത്രകാരനുമായ പി.കെ. പരമേശ്വരന്‍നായര്‍ തന്റെ സാഹിത്യചരിത്രത്തില്‍ 'പാട്ടബാക്കി'യുടെ സ്ഥാനം അടയാളപ്പെടുത്തിയതിങ്ങനെയാണ്.

"കഥാഘടന വിശ്വസനീയവും കലാസുന്ദരവുമായ രീതിയില്‍ നിര്‍വഹിച്ചിട്ടുണ്ട്. സാധാരണക്കാരന്റെ ജീവിതത്തില്‍നിന്ന് അടര്‍ത്തി എടുത്ത ഒരേടാണ് അത്. അതിനാല്‍ സാമാന്യജനങ്ങള്‍ക്ക് വ്യക്തമായി മനസ്സിലാക്കി എടുക്കാന്‍ പ്രയാസമില്ല. അതിലെ സംഘട്ടനം അവരെ ആവേശം കൊള്ളിക്കുകയും ചെയ്യും''
എന്നാല്‍ അന്നത്തെ യാഥാസ്ഥിതിക സാഹിത്യ നിരൂപകന്മാര്‍ തികഞ്ഞ പുച്ഛത്തോടും, ശത്രുതയോടുമാണ് 'പാട്ടബാക്കി' എന്ന മലയാളസാഹിത്യത്തിലെ രാഷ്ട്രീയ നാടകശാഖക്ക് അടിത്തറയിട്ട 'പാട്ടബാക്കി'യെ വിലയിരുത്തിയത്. പ്രശസ്ത മാര്‍ക്സിയന്‍ സൌന്ദര്യചിന്തകനായ പി. ഗോവിന്ദപ്പിള്ള തന്റെ 'കെ. ദാമോദരന്‍ പോരും പൊരുളും' എന്ന ജീവചരിത്ര ഗ്രന്ഥത്തില്‍ അക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്

"നിരൂപകവരേണ്യരില്‍ പ്രമുഖരും കമ്യൂണിസത്തിന്റെ സ്വയം പ്രഖ്യാപിത ശത്രുക്കളും ആയിരുന്ന കുട്ടിക്കൃഷ്ണമാരാരും എം.ആര്‍. നായര്‍ എന്ന സഞ്ജയനും 'പാട്ടബാക്കി' കലാമൂല്യമില്ലാത്ത വെറും പ്രചരണോപാധിയാണെന്നക്ഷേപിക്കുകയുണ്ടായി'' എന്നാണ്.

'പാട്ടബാക്കി' പുസ്തകമാക്കിയതിനു പിന്നിലും ഒരു ചരിത്രമുണ്ട്. നാടകം എഴുതിക്കഴിഞ്ഞ് റിഹേഴ്സല്‍ ഉടനേ തുടങ്ങണം. എഴുതിയ പുസ്തകത്തിലെ താളുകള്‍ കീറിയെടുത്തു നടന്മാര്‍ക്കുകൊടുത്തു. നാടകം വിജയകരമായി അരങ്ങേറുകയും ചെയ്തു. അപ്പോഴാണ് നാടകകൃതി കൈയ്യിലില്ലെന്ന ബോധ്യം നാടകകൃത്തിനുണ്ടായത്. പിന്നെ നടന്മാര്‍ക്കുകൊടുത്ത കടലാസുകളെല്ലാം തിരികെ വാങ്ങി തുന്നിചേര്‍ത്ത് അതിന്റെ പകര്‍പ്പെടുത്താണ് മാതൃഭൂമിയ്ക്കയച്ചുകൊടുത്തത്. മൂന്നുലക്കങ്ങളിലായി 'മാതൃഭൂമി' അത് പ്രസിദ്ധീകരിച്ചു.

എം.പി. ഭട്ടതിരിപ്പാട് (പ്രേംജി) പരിയാനംപറ്റ, എം.എസ്. നമ്പൂതിരി തുടങ്ങിയ അക്കാലത്തെ ജനകീയകലാകാരന്മാരടക്കം നിരവധിപേര്‍ നൂറുകണക്കിനു വേദികളില്‍ നാടിന്റെ നാനാഭാഗത്തുമായി ഈ നാടകം അരങ്ങേറി. ആദ്യനാടകാവതരണം കണ്ട്  പി. കൃഷ്ണപിള്ള അഭിപ്രായപ്പെട്ടപോലെ പില്‍ക്കാലത്ത് ഓരോ വേദിയിലും അവശ്യം ആവശ്യമായ മാറ്റങ്ങളോടുകൂടിയാണ് നാടകം അവതരിപ്പിക്കപ്പെട്ടത്. അങ്ങിനെ അക്കാലത്തെ കാര്‍ഷികപ്രശ്നങ്ങളും സംഘര്‍ഷങ്ങളും അതിസമര്‍ഥമായി അവതരിപ്പിക്കുന്ന ലക്ഷ്യബോധമുള്ള ശക്തമായ ഒരു കലാശില്‍പമായി 'പാട്ടബാക്കി' സ്വയംമാറി. ഇതൊന്നും അറിയാതെ നാടകകൃത്തായ ദാമോദരനാകട്ടെ ഒളിവില്‍ നിന്നു ജയിലിലും ജയിലില്‍നിന്ന് ഒളിവിലുമായി രാഷ്ട്രീയ സംഘടനാപപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ട് കേരളത്തിലൂടനീളം സഞ്ചരിക്കുന്നതിനിടയില്‍ 'പാട്ടബാക്കി'യുടെ കാര്യം തന്നെ വിസ്മരിച്ചമട്ടായി. മുന്‍പ് 'അടുക്കളയില്‍ നിന്നരങ്ങത്തേയ്ക്കെന്ന' നാടകത്തെപ്പോലെ സമാനമനസ്കരായ നിരവധി കലാകാരന്മാരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ 'പാട്ടബാക്കി' യും കലാസുഭഗവും ശക്തവുമായ ഒരു ദൃശ്യശില്‍പമായി മാറിക്കഴിഞ്ഞിരുന്നു.

ഈ മാറ്റത്തെ കെ. ദാമോദരന്‍ പില്‍ക്കാലത്ത് വിലയിരുത്തിയിട്ടുണ്ട്. “1946-ല്‍ തൃശൂരിലെ വി.എസ്. പ്രസിന്റെ ഉടമസ്ഥന്‍ കോഴിക്കോട്ടുവന്നു. മാതൃഭൂമിയില്‍ പണ്ട് പ്രസിദ്ധീകരിച്ച നാടകം പുസ്തകരൂപത്തിലാക്കാനാണ് അനുവാദം ചോദിച്ചത്. പണത്തിനു ബുദ്ധിമുട്ടുണ്ടായിരുന്നതുകൊണ്ട് ഞാനുടനെ സമ്മതം മൂളി.

പുസ്തകം വായിച്ചപ്പോളാണ് അബദ്ധം മനസിലായത്. ഇത് നൂറുകണക്കിനുള്ള ഗ്രാമങ്ങളിലുള്ള കൃഷിക്കാര്‍ കണ്ടാസ്വദിച്ച നാടകമല്ല. കടലായി മനയ്ക്കല്‍ വച്ചെഴുതിയ പഴയനാടകമാണ്. എനിയ്ക്കല്‍പം ലജ്ജ തോന്നി. നാടകമാകെ മാറ്റിയെഴുതി ഒരു പുതിയ പതിപ്പ് അച്ചടിക്കാന്‍ പ്ളാനിട്ടു. അപ്പോഴേയ്ക്ക് ഞാന്‍ വീണ്ടും അറസ്റിലായി.''

1950ല്‍ പരോളില്‍ വരികയും പരോളില്‍നിന്ന് ഒളിവില്‍ പോവുകയും ചെയ്ത ഘട്ടത്തില്‍ ടി.എന്‍. നമ്പൂതിരിയുടെയും പി. ഭാസ്കരന്റെയും സഹായത്തോടെ ഇരിങ്ങാലക്കുടയിലെ ഒരു ശ്രീകണ്ഠവാരിയരുടെ വിജയാ പ്രസിലാണ് 'പാട്ടബാക്കി' പുസ്തകരൂപത്തില്‍ ആദ്യമായി അച്ചടിപ്പിച്ചത്. പ്രസ്സുടമ നാടകകൃത്തിനയച്ച രണ്ടു കോപ്പി ഒഴികെ മറ്റു കോപ്പികളും പ്രസും കൊച്ചി ഗവമെന്റ് കണ്ടുകെട്ടി. ഇങ്ങിനെ സംഭവബഹുലമായ ഒരു ചരിത്രം കൂടി 'പാട്ടബാക്കി' യ്ക്കുണ്ട്.

'പാട്ടബാക്കി'യുടെ രചനയിലൂടെ കേരളത്തിലെ  'രാഷ്ട്രീയ നാടക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച കെ. ദാമോദരന്റെ ഈ ജന്മശതാബ്ദി വേളയില്‍ വിപ്ളവകേരളത്തിന്റെ ആ അനശ്വര പുത്രന് നമുക്ക് അക്ഷരാഞ്ജലി അര്‍പ്പിച്ച് കൃതാര്‍ഥരാകാം.



*****

പിരപ്പന്‍കോട് മുരളി, കടപ്പാട് : ഗ്രന്ഥാലോകം


അധിക വായനയ്ക്ക്:

പാഠമാക്കേണ്ടത് ദാമോദരന്റെ ശൈലി

പാട്ടബാക്കി - ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യസന...

പ്രതിബദ്ധത - ദാമോദരന്റെ സങ്കല്‍പം

വൈജ്ഞാനികതയും വിമതത്വവും

ദാമോദരേട്ടന്‍

പാട്ടബാക്കിയില്‍നിന്ന് കമ്യൂണിസ്റാക്കിലേക്ക്

ഓര്‍മകളിലെ ദാമോദരന്‍

കുളിര്‍തെന്നലേറ്റ കുറെക്കാലം

പ്രതിബദ്ധത - ദാമോദരന്റെ സങ്കല്‍പം

കേരളത്തിന് പുറത്ത് ഏറ്റവുമധികം അറിയപ്പെടുന്ന രണ്ടു കമ്യൂണിസ്റ് നേതാക്കള്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടും കെ. ദാമോദരനുമാണ്. അതിനിടയാക്കിയ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് അവര്‍ ധൈഷണിക സൈദ്ധാന്തികമണ്ഡലങ്ങളില്‍ ചെയ്ത സംഭാവനകളാണ്. കേരളചരിത്രവും - ഇടതുപക്ഷപ്രസ്ഥാനവും - ആഗോളമുതലാളിത്തവ്യവസ്ഥയില്‍ നിരന്തരം വന്നുകൊണ്ടിരുന്ന മാറ്റങ്ങളും സോഷ്യലിസം നേരിട്ടിരുന്ന വെല്ലുവിളികളുമൊക്കെ അവരുടെ ഗഹനമായ പഠനത്തിനും വിശകലനത്തിനും വിഷയീഭവിച്ചു. പക്ഷെ അവര്‍ തമ്മില്‍ അടിസ്ഥാനപരമായ അന്തരമുണ്ടായിരുന്നു.

ഇ.എം.എസ്. പ്രസ്ഥാനത്തില്‍ വളര്‍ന്നുവന്ന വൈരുധ്യങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നതിലാണ് വ്യാപൃതനായിരുന്നത്. പാര്‍ടിയുടെ സൈദ്ധാന്തിക പ്രശ്നങ്ങളില്‍ മാത്രമല്ല സംഘടനാപരമായി എല്ലാ പ്രശ്നങ്ങളിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. അതുകൊണ്ടുതന്നെ പാര്‍ടിയുടെ ഭരണവ്യവസ്ഥയിലെ എല്ലാതലങ്ങളിലും വിജയകരമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനുകഴിഞ്ഞു. പാര്‍ടിയുടെ ഏറ്റവും സ്വീകാര്യമായ മുഖമായിരുന്നു ഇ.എം.എസ്. എന്നു പറയാം.

ദാമോദരന്‍ ഇതില്‍ നിന്ന് തികച്ചും വിഭിന്നനായിരുന്നു. പ്രസ്ഥാനത്തില്‍ വിവിധഘട്ടങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന വൈരുധ്യങ്ങളുടെ നിശിത വിമര്‍ശകനായിരുന്നു ദാമോദരന്‍. സോവിറ്റ് യൂണിയനില്‍ ഉണ്ടായ മാര്‍ക്സിസ്റ് വ്യതിയാനങ്ങള്‍ മുതല്‍ കേരളത്തിലെ കമ്യൂണിസ്റ് ഭരണത്തിന്റെ ദൌര്‍ബല്യങ്ങള്‍ വരെയുള്ള പ്രശ്നങ്ങളോടു വിമര്‍ശനാത്മകമായ നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ അനിവാര്യവും അത്യന്തം ആവശ്യമാണെന്നുമായിരുന്നു ദാമോദരന്റെ വിശ്വാസം. സോവിയറ്റു യൂനിയന്റെ ഹംഗറിയിലേയും ചെക്കോസ്ളാവാക്കിയിലേയും ഇടപെടലുകളെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം ഒരു ഗ്രന്ഥം രചിക്കുകയുണ്ടായി. തല്‍ഫലമായി അദ്ദേഹം ശിക്ഷിക്കപ്പെടുകയും ചെയ്തു. അതിനുശേഷം ഇന്ത്യന്‍ കമ്യൂണിസ്റ് പ്രസ്ഥാനത്തെക്കുറിച്ച് പലഘട്ടങ്ങളിലായി വിമര്‍ശനാത്മകമായ ചോദ്യങ്ങള്‍ ഉന്നയിച്ചതായി കാണാം. തല്‍ഫലമായി പടിപടിയായി അദ്ദേഹം പ്രസ്ഥാനത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണുണ്ടായത്. അവസാനകാലങ്ങളില്‍ പാര്‍ടിയുടെ വേദികളില്‍ അഭിപ്രായം പറയാനുള്ള അവസരം നിഷേധിക്കുന്ന അവസ്ഥ പോലും സംജാതമായിരുന്നു. ഈ അവഗണന ദാമോദരനെ വളരെയേറെ വേദനിപ്പിച്ചിരുന്നു.  ഇ.എം.എസും ദാമോദരനും സഞ്ചരിച്ച ഈ വ്യത്യസ്ഥപാതകള്‍ ഇന്ത്യന്‍ കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ നിലനിന്നിരുന്ന പ്രവണതകളെ പ്രതിനിധാനം ചെയ്യുന്നു.

ഈ വ്യത്യാസം ചൂണ്ടികാണിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. ഇ.എം.എസിനും ദാമോദരനും ഉണ്ടായിരുന്ന പാര്‍ടിപ്രതിബദ്ധത. ഇ.എം.എസ്. പ്രതിബദ്ധതയെ പാര്‍ടിയുടെ വിവേകവുമായി ബന്ധപ്പെടുത്തി. ദാമോദരനാകട്ടെ പ്രതിബദ്ധതയെ പാര്‍ടിയെ വിമര്‍ശിക്കാനും ചോദ്യം ചെയ്യാനുമുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ് കണ്ടത്. അത്തരമൊരു കാഴ്ചപ്പാടായിരുന്നു ദാമോദരന്റെ പാര്‍ടിയുമായുള്ള ബന്ധത്തെ സ്വാധീനിച്ചത്. ഈ കാഴ്ചപ്പാട് പ്രകടമാകുന്ന പല സന്ദര്‍ഭങ്ങളും ദാമോദരന്റെ രാഷ്ട്രീയജീവിതത്തില്‍ അടയാളപ്പെടുത്താന്‍ കഴിയും.

രണ്ടാംലോകമഹായുദ്ധകാലത്ത് പാര്‍ടി സ്വീകരിച്ച നയത്തോടുള്ള ദാമോദരന്റെ പ്രതികരണം അദ്ദേഹത്തിന്റെ പാര്‍ടി പ്രതിബദ്ധതയുടെ സ്വഭാവത്തെ വ്യക്തമാക്കുന്ന ഒരു സംഭവമായിരുന്നു. ഇംഗ്ളണ്ടും ഫ്രാന്‍സും ഒരുവശത്തും ജര്‍മനിയും ഇറ്റലിയും മറുവശത്തുമായി ആരംഭിച്ച യുദ്ധം സാമ്രാജ്യത്വശക്തികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള യുദ്ധമാണെന്നായിരുന്നുവെന്നായിരുന്നു പാര്‍ടിയുടെ വിലയിരുത്തല്‍. അതുകൊണ്ട് ഇന്ത്യ അന്ന് അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ എതിര്‍ ക്കുക എന്ന നയം സ്വീകരിക്കപ്പെട്ടു. പക്ഷെ ജര്‍മനി സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോള്‍ യുദ്ധത്തിന്റെ സ്വഭാവത്തില്‍ മാറ്റം വന്നതായി പാര്‍ടി വിലയിരുത്തി. സോവിയറ്റ് യൂണിയന്‍ പങ്കാളിയായതിലൂടെ സോഷ്യലിസ്റ് പ്രസ്ഥാനം ഭീഷണി നേരിടുന്നുവെന്നും യുദ്ധത്തിന്റെ സ്വഭാവം ജനകീയമായി രൂപാന്തരപ്പെടുമെന്നുമുള്ള നിഗമനത്തില്‍ പാര്‍ടി ശക്തിചേര്‍ന്നു. അതുകൊണ്ട്, ബ്രിട്ടീഷ് കൊളോണിയന്‍ ഭരണത്തെ എതിര്‍ക്കുന്നതിനുപകരം ബ്രിട്ടനെ സഹായിക്കുകയാണ് പുരോഗമനശക്തികളുടെ കടമയെന്ന നിലപാട് പാര്‍ടി സ്വീകരിച്ചു. ഈ സമീപനത്തെ നഖശിഖാന്തം എതിര്‍ത്ത വ്യക്തിയായിരുന്നു ദാമോദരന്‍. പാര്‍ടി എടുക്കേണ്ട നയം ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയും ഫാഷിസത്തേയും ഒരുമിച്ച്, എതിര്‍ക്കുന്നതായിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിമതം. പക്ഷെ ഈ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിച്ചവര്‍ ചുരുക്കമായിരുന്നു. അതുകൊണ്ട് ജനകീയയുദ്ധം എന്ന ആശയം സ്വീകരിക്കപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കപ്പെടുകയും ചെയ്തു. ഈ നിലപാട് പാര്‍ടിക്ക് സംഭവിച്ച ഒരു വലിയ തെറ്റായിരുന്നു എന്ന് വിശ്വസിക്കാത്തവര്‍ ഇന്ന് ചുരുക്കമാണ്. ഇന്ത്യന്‍ ദേശീയ സമരത്തിന്റെ അന്ത്യത്തില്‍ കമ്യൂണിസ്റ് പ്രസ്ഥാനം ഒറ്റപ്പെട്ടുപോകാനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു യുദ്ധകാലത്തെടുത്ത സമീപനം.

ദാമോദരന്‍ ഈ വിഷയത്തില്‍ ഭിന്നാഭിപ്രായക്കാരനായിരുന്നുവെങ്കില്‍ കൂടി യുദ്ധത്തിന്റെ മാറിയ സ്വഭാവത്തെക്കുറിച്ച് ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാന്‍ പാര്‍ടി നിയോഗിച്ചത് ദാമോദരനെയായിരുന്നു. പാര്‍ടിയോടുള്ള പൂര്‍ണമായ പ്രതിബദ്ധതയുള്ള ഒരു അംഗമെന്ന നിലയ്ക്ക് ഈ ദൌത്യം അദ്ദേഹം നിറവേറ്റി. അത് തന്റെ കടമയാണെന്ന് അദ്ദേഹം വിശ്വസിച്ചു. പക്ഷെ ഉല്‍ക്കടമായ മാനസികപിരിമുറക്കം തല്‍ഫലമായി അദ്ദേഹം അനുഭവിക്കുകയുണ്ടായി. താന്‍ സ്വയം വിശ്വസിക്കാത്ത വാദങ്ങള്‍ ജനങ്ങളോട് പറയേണ്ടിവന്ന ദുരന്തം അനുഭവിച്ച അദ്ദേഹം ഓരോ പ്രസംഗത്തിനുശേഷവും ഉറക്കം വരാതെ രാത്രികള്‍ കഴിച്ചിട്ടുണ്ടെന്ന് പല തവണ പറയുകയുണ്ടായിട്ടുണ്ട്. പക്ഷെ ആ കാലത്ത് അദ്ദേഹത്തിന്‍ രൂഢമൂലമായിരുന്ന പ്രതിബദ്ധത വ്യക്തിയുടെ അഭിപ്രായങ്ങളെ പാര്‍ടി തീരുമാനങ്ങള്‍ക്ക് വിധേയമാക്കുക എന്ന ആശയം ഉള്‍ക്കൊള്ളാന്‍ പ്രേരിപ്പിച്ചിരിക്കണം. അതുകൊണ്ടുതന്നെയാണ് പല പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ട് അദ്ദേഹം ജീവാവസാനം വരെ പാര്‍ടിയുടെ അംഗത്വം നിലനിര്‍ത്തിയത്. കൊച്ചിയില്‍ വച്ചുനടന്ന ഒരു പാര്‍ടി സമ്മേളനത്തില്‍ നിന്ന് ഹതാശനായി മടങ്ങിവന്ന അദ്ദേഹത്തോട് ഒരു വിദ്യാര്‍ഥി സുഹൃത്ത് താങ്കള്‍ എന്തുകൊണ്ട് പാര്‍ടി വിടുന്നില്ല എന്ന് ചോദിക്കുകയുണ്ടായി. 'പാര്‍ടി വിടുകയോ, പാര്‍ടി എന്റെ ജീവനാണ്' എന്നായിരുന്നു ക്ഷുഭിതനായ ദാമോദരന്റെ മറുപടി. പാര്‍ടിയോടുള്ള ഈ താദാത്മ്യമാണ് പ്രതിബദ്ധതയുടെ ചാലകശക്തി. ദാമോദരന്റെ രാഷ്ട്രീയ ജീവിതാനുഭവങ്ങള്‍ പാര്‍ടി പ്രതിബദ്ധതയുടെ സ്വഭാവത്തെയും അതിന്റെ ഭാഗമായി അവശ്യം ഉണ്ടാകേണ്ട ജനാധിപത്യരീതികളെയും കുറിച്ച് ഒരു തുറന്ന ചര്‍ച്ചയ്ക്കുള്ള അവസരം സൃഷ്ടിക്കുന്നു. ഒരു പക്ഷെ ദാമോദന്റെ ജീവിതത്തിന്റെ ഒരു പുനര്‍വായനയിലൂടെ അതിന്റെ തുടക്കം കുറിക്കാവുന്നതാണ്.

*****

ഡോ. കെ.എന്‍. പണിക്കര്‍, കടപ്പാട് :ഗ്രന്ഥാലോകം മാസിക


അധിക വായനയ്ക്ക്:

പാഠമാക്കേണ്ടത് ദാമോദരന്റെ ശൈലി

പാട്ടബാക്കി - ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യസന...

പ്രതിബദ്ധത - ദാമോദരന്റെ സങ്കല്‍പം

വൈജ്ഞാനികതയും വിമതത്വവും

ദാമോദരേട്ടന്‍

പാട്ടബാക്കിയില്‍നിന്ന് കമ്യൂണിസ്റാക്കിലേക്ക്

ഓര്‍മകളിലെ ദാമോദരന്‍

കുളിര്‍തെന്നലേറ്റ കുറെക്കാലം

ദാമോദരേട്ടന്‍

ദാമോദരേട്ടനെ ആദ്യമായി കാണുന്നത് 1946ല്‍ ഞാന്‍ എട്ടാം ക്ളാസില്‍ പഠിക്കുമ്പോഴാണ്. എന്റെ വീട്ടിനടുത്തുള്ള നെടിയില്‍ വീട്ടിലാണ് അന്ന് താമസം. കീഴേടത്ത് തറവാട്ട് വീട്ടില്‍നിന്ന് മാറി താമസിക്കുകയായിരുന്നു. അമ്മ, ഏടത്തിഅമ്മ, അനുജന്‍ ഉണ്ണിക്കൃഷ്ണന്‍ എന്നിവരോടൊത്താണ് അവിടെ താമസം തുടങ്ങിയത്. എന്റെ ഏട്ടന്‍ വി.സി. മാധവമേനോന്‍ പാര്‍ടി പ്രവര്‍ത്തകനായിരുന്നതിനാല്‍ നല്ല അടുപ്പമായിരുന്നു ദാമോദരേട്ടനുമായിട്ട്. എന്നു മാത്രമല്ല ഞങ്ങളുടെ തറവാടും കീഴേടത്തു തറവാടും പാരമ്പര്യമായി ബന്ധുക്കളുമായിരുന്നു. നെടിയില്‍ വീട്ടില്‍ നല്ലൊരു ഗ്രന്ഥശാലതന്നെ ഉണ്ടായിരുന്നു. വായനയില്‍ താല്‍പര്യമുള്ള ഞാന്‍ അവിടെ പോയി ഏട്ടത്തിഅമ്മയില്‍നിന്ന് പുസ്തകം വാങ്ങി വീട്ടില്‍ കൊണ്ടുവന്ന് വായിച്ച് മടക്കിക്കൊടുക്കും. അതൊരു പതിവായിരുന്നു. ഞാന്‍ വായിച്ച പുസ്തകം മടക്കിക്കൊടുക്കുന്നതിനും പുതിയ പുസ്തകങ്ങള്‍ വാങ്ങുന്നതിനുമായി അവിടെ ചെന്നപ്പോള്‍ ദാമോദരേട്ടന്‍ അവിടെ ഉണ്ടായിരുന്നു. ഏട്ടത്തിഅമ്മയാണ് വി.സിയുടെ അനുജത്തിയാണ് എന്ന് പറഞ്ഞ് എന്നെ പരിചയപ്പെടുത്തിയത്.

അന്നാണ് ആദ്യമായി ദാമോദരേട്ടനെ ഞാന്‍ കാണുന്നതും സംസാരിക്കുന്നതും. എന്നോട് പുസ്തകങ്ങള്‍ വായിക്കുന്നതിനുള്ള താല്‍പര്യത്തെപ്പറ്റി ചോദിച്ചു. എസ്.കെ. പൊറ്റെക്കാട്, ചങ്ങമ്പുഴ, വള്ളത്തോള്‍, വൈലോപ്പിള്ളി തുടങ്ങി പ്രശസ്തരായ എഴുത്തുകാരുടെ ഗ്രന്ഥങ്ങള്‍ ഇവിടെയുണ്ട്. എല്ലാം എടുത്തുവായിക്കണം. വായനയില്‍ നിന്നാണ് അറിവ് നേടാന്‍ കഴിയുക എന്നൊക്കെ പറഞ്ഞുതന്നു.

1947 ആഗസ്റ് 15. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചദിനം. രാവിലെ 8 മണിക്ക് സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിന് ഞാനും എന്റെ സ്നേഹിതയും തിരൂര്‍ ഗവ. ബോയ്സ് ഹൈസ്കൂളിലേക്ക് പോകുമ്പോള്‍ റെയില്‍വേസ്റേഷനിലേക്ക് പോകുന്ന ദാമോദരേട്ടനെ വഴിക്കല്‍ വെച്ചുകണ്ടു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ കുറിച്ചും ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് വിമോചിതരായ ഭാരതീയരെകുറിച്ചും വളരെ സന്തോഷത്തോടെ ഞങ്ങളുമായി സംസാരിച്ചു. ഞങ്ങള്‍ ആദ്യത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന് പങ്കെടുക്കാന്‍ സ്ക്കൂളിലേക്ക് പോകുമ്പോള്‍ ദാമോദരേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ അന്യോന്യം സംസാരിച്ചുകൊണ്ടാണ് പോയത്. ഇന്നും ദാമോദരേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കുന്നു. പിന്നീട് ഞാന്‍ അധ്യാപികയായപ്പോള്‍ നമ്മുടെ മുന്‍ഗാമികള്‍ ജീവത്യാഗം നടത്തിയതിന്റെ, ജയില്‍വാസമനുഭവിച്ചതിന്റെ ഫലമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യം എന്നു പറയാനുള്ള തന്റേടം അന്നത്തെ സംഭാഷണത്തില്‍നിന്ന് ലഭിച്ച ഊര്‍ജമാണ്.

അക്കാലത്തുതന്നെയാണ് പാട്ടബാക്കി, രക്തപാനം, മനുഷ്യന്‍ തുടങ്ങിയ പുസ്തകങ്ങള്‍ ഞാന്‍ വായിച്ചതും. 1948ല്‍ ദാമോദരേട്ടന്‍ അറസ്റു ചെയ്യപ്പെട്ടു. 1951ല്‍ മോചിപ്പിക്ക
പ്പെട്ടു. പക്ഷെ ഇക്കാലത്ത് നെടിയില്‍വീട് പൂട്ടി വീണ്ടും താമസം തറവാട്ടുവീട്ടിലേക്ക് മാറ്റി. ഇടക്ക് അമ്മ, ഊട്ടിയില്‍ അധ്യാപകനായി ജോലി നോക്കുന്ന രണ്ടാമത്തെ മകന്‍ നാരായണേട്ടന്റെ കൂടെയായി താമസം.

1955 ഏപ്രില്‍ 4ന് ദാമോദരേട്ടന്റെ അനുജന്‍ എന്നെ വിവാഹം കഴിച്ചു. അന്ന് ഞാന്‍ ടീച്ചറായി ജോലിയില്‍ പ്രവേശിച്ചിരുന്നു. 'നവയുഗം' പത്രത്തിന്റെ പത്രാധിപരായി നിരവധി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ദാമോദരേട്ടന്‍. ദാമോദരേട്ടനും കുടുംബവും കോഴിക്കോട് പത്രപ്രവര്‍ത്തനവുമായി പ്രവര്‍ത്തിക്കുന്ന കാലത്ത് അവിടെ ഞങ്ങള്‍ പോയി താമസിക്കാറുണ്ടായിരുന്നു. സാഹിത്യകാരന്മാരും, രാഷ്ട്രീയപ്രവര്‍ത്തകരുമായ ധാരാളം വിശിഷ്ടവ്യക്തികളെ കാണാന്‍ ഈ സന്ദര്‍ഭത്തില്‍ എനിക്ക് സാധിച്ചു. എസ്.കെ. പൊറ്റെക്കാട്, എം.ആര്‍.ബി. എന്നിവരെ നേരില്‍ കാണാന്‍ സാധിച്ചത് അക്കാലത്താണ്. ദാമോദരേട്ടന്‍ പങ്കെടുത്ത പല പൊതുയോഗങ്ങളിലും ഞാന്‍ പോയിട്ടുണ്ട്. ദാമോദരേട്ടന്റെ പ്രസംഗം ഓരോ വസ്തുതകളെപ്പറ്റിയുമുള്ള അവഗാഹമായ പഠനമാണ്.

ദാമോദരേട്ടന്‍ പ്രഭാതത്തില്‍ മൂന്ന് മണിക്കുതന്നെ എഴുന്നേറ്റ് നടന്ന് എഴുതാനുള്ള കാര്യങ്ങള്‍ ചിന്തിച്ച് രൂപപ്പെടുത്തി കുറിച്ചുവെക്കുന്ന ശീലക്കാരനായിരുന്നു. പിന്നീടാണത് വിശദീകരിച്ചെഴുതിയിരുന്നത്. അതിന് ഏറ്റവും അധികം സഹായിച്ചിരുന്നത് ഏട്ടത്തിഅമ്മ പത്മം ആയിരുന്നു.

1958 ഏപ്രില്‍ മാസത്തിലാണ് ഇപ്പോഴുള്ള ഞങ്ങളുടെ തറവാട്ടുവീടിന്റെ ഗൃഹപ്രവേശം നടന്നത്. അന്ന് എല്ലാവരും വീട്ടില്‍ ഒരാഴ്ചയോളം ഒത്തുകൂടിയിരുന്നു. അമ്മ ഇവിടെത്തന്നെയായിരുന്നു സ്ഥിരതാമസം. അതുകൊണ്ട് സമയം കിട്ടുമ്പോഴെല്ലാം ഇവിടെവരുമായിരുന്നു. അപ്പോഴെല്ലാം ദാമോദരേട്ടനെ കാണുവാനും സംസാരിക്കാനും നാട്ടുകാരും വീട്ടുകാരും ധാരാളംവരും. അന്നൊക്കെ വീട്ടില്‍ നല്ലതിരക്കായിരിക്കും.

1960ല്‍ നിറമരുതൂരില്‍ വള്ളിക്കാഞ്ഞിരത്തുള്ള 'ജനത' വായനശാല ഉല്‍ഘാടനം ചെയ്തത് ദാമോദരേട്ടനായിരുന്നു. ധാരാളം ആളുകള്‍ ഏട്ടന്റെ പ്രഭാഷണം കേള്‍ക്കാന്‍ എത്തിയിരുന്നു. ഇന്നും പലരും ദാമോദരേട്ടന്റെ പ്രസംഗത്തെപ്പറ്റി പറയാറുണ്ട്. എനിക്കും പ്രസ്തുതയോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്.

തൃശൂരില്‍ കുര്യാച്ചിറയില്‍ 1970നുശേഷം പത്രപ്രവര്‍ത്തനവുമായി അദ്ദേഹം താമസമാക്കിയിരുന്നു. ഞങ്ങള്‍ എല്ലാവരും ഇടക്കിടക്ക് അവിടെ പോയി താമസിക്കും. സാഹിത്യകാരന്മാരും രാഷ്ട്രീയപ്രവര്‍ത്തകരുമായ നിരവധിപേര്‍ അവിടെ വരുമായിരുന്നു. അവര്‍ ഒന്നിച്ചുകൂടിയിരുന്നു ചര്‍ച്ചകളും മറ്റും കേള്‍ക്കാന്‍ എനിക്കും കുട്ടികള്‍ക്കും ഉണ്ണിക്കൃഷ്ണേട്ടനും സാധിച്ചു എന്നതില്‍ ഇപ്പോഴും സന്തോഷമുണ്ട്.

തൃശൂരില്‍വെച്ചാണ് വയലാര്‍ രാമവര്‍മയെ ഞാന്‍ കാണുന്നത്. ദാമോദരേട്ടന്റെ അടുത്ത സുഹൃത്തായിരുന്നു. അമ്മ അവിടെയുള്ള ഒരു ദിവസം അദ്ദേഹം വന്നു. അമ്മ നല്ലൊരു വായനക്കാരിയായിരുന്നു. രാമായണം, ഭാഗവതം, നാരായണീയം, ഭഗവത്ഗീത തുടങ്ങി നിരവധി പുസ്തകങ്ങള്‍ അമ്മയുടെ മുതല്‍ക്കൂട്ടാണ്. അമ്മ എവിടെ പോകുന്നുവോ അവിടെയെല്ലാം ഈ ഗ്രന്ഥങ്ങളും പെട്ടിയില്‍വെച്ചുകൊണ്ടു പോകും. രാവിലെകുളി പ്രഭാതഭക്ഷണം എന്നിവ കഴിഞ്ഞാല്‍ പിന്നെ വായനയാണ്. ഇടക്കിടക്ക് തൃശൂരില്‍ വരുമ്പോള്‍ അമ്മയുമായി നല്ലൊരു സ്നേഹബന്ധം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രീകൃഷ്ണഭക്തയായ അമ്മയുടെ ഭാഗവതം ഗ്രന്ഥത്തില്‍ പിന്‍പേജില്‍ ഒരു കവിത എഴുതിവെച്ചിരുന്നു. അത് ഭക്തിഗാനമാണെങ്കിലും ദാമോദരേട്ടനെപ്പോലെയുള്ള ഒരു പുത്രനെ ലഭിച്ചതിന്റെ സൂചനയും അതില്‍ കാണിച്ചിരുന്നു. ഇപ്പോള്‍ ആ ഗ്രന്ഥം എന്റെ കൈയില്‍ ഇല്ല എന്ന് ഞാന്‍ വിഷമത്തോടെ ഓര്‍ക്കുന്നു. ആദ്യകാലഘട്ടങ്ങളില്‍ തികഞ്ഞ ഗാന്ധിയ ചിന്തകനായ ദാമോദരേട്ടന്‍ വേവിച്ച ഭക്ഷണം പോലും കഴിച്ചിരുന്നില്ല എന്ന് ഉണ്ണികൃഷ്ണേട്ടന്‍ പറഞ്ഞിട്ടുണ്ട്. പഴം, ഇളനീര്‍, വേവിക്കാതെ വെള്ളത്തിലിട്ട് കുതിര്‍ത്ത പയര്‍ എന്നിവയായിരുന്നുവത്രെ ഭക്ഷണം. കീഴേടത്ത് തറവാട്ടുകാര്‍ കൂട്ടുകുടുംബമായി താമസിച്ചിരുന്ന കാലത്ത് കുളമല്‍സ്യം കഴിച്ചതിന് ഉണ്ണിക്കൃഷ്ണേട്ടന് ദാമോദരേട്ടന്റെ ശകാരവും അടിയും കിട്ടിയത്രെ. ഉണ്ണിക്കൃഷ്ണേട്ടനോട് മല്‍സ്യം കൂട്ടാത്തത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചപ്പോളാണ് ഇക്കാര്യം പറഞ്ഞത്.

വളാഞ്ചേരിക്കടുത്ത് രണ്ടു മനകളുടെ തട്ടിന്‍പുറത്ത് ടി.സി. നാരായണന്‍ നമ്പ്യാരും ദാമോദരേട്ടനും ഒളിച്ചുതാമസിച്ചിരുന്നു എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഒരിക്കല്‍ ഈ മനകള്‍ ദൂരെനിന്നു ഞാന്‍ കാണുകയുണ്ടായി.

1976 ജനുവരിയില്‍ അമ്മ മരിച്ചു. അന്ന് ദാമോദരേട്ടനും ഏട്ടത്തിഅമ്മയും കുട്ടികളും ഡല്‍ഹിയിലായിരുന്നു. വിവരം ഉടനെ അറിയിച്ചു. ദാമോദരേട്ടന്‍ ഡല്‍ഹിയില്‍ നിന്ന് എത്തി. സംസ്കാരം കഴിഞ്ഞതിനുശേഷമാണ് എത്തിയത്. അമ്മയുടെ അന്ത്യനിമിഷങ്ങളില്‍ അടുത്തുണ്ടായിരുന്ന എന്നോട് അമ്മയുടെ അവസാനനിമിഷങ്ങള്‍ എങ്ങിനെയായിരുന്നു എന്ന് പലവട്ടം ചോദിച്ചുമനസ്സിലാക്കി. ഏകാദശി വ്രതം നോറ്റിരുന്ന അമ്മ 11 മണിക്ക് പാല്‍ വാങ്ങി കുടിച്ചശേഷം 'ഞാനൊന്നു വിശ്രമിക്കട്ടെ' എന്നു പറഞ്ഞ് കിടന്ന് പത്ത് മിനിട്ടിനുള്ളില്‍ മരണം സംഭവിക്കുകയാണുണ്ടായതെന്ന് പറഞ്ഞപ്പോള്‍ 'പൂര്‍ണവിശ്രമമായി അല്ലേ?' എന്ന് എന്നോടു ചോദിച്ചു. അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞശേഷമാണ് ഡല്‍ഹിക്ക് തിരിച്ചുപോയത്.
അച്ഛന്‍ നേരത്തെ മരിച്ചുപോയിരുന്നതുകൊണ്ട് അമ്മയെയും അനുജന്‍മാരെയും ദാമോദരേട്ടന്‍ നല്ലവണ്ണം ശ്രദ്ധിച്ചിരുന്നു. നാരായണേട്ടന്‍ ഊട്ടിയിലും, ഉണ്ണിക്കൃഷ്ണേട്ടന്‍ നാട്ടിലും. ദാമോദരേട്ടന്‍ കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, ഡല്‍ഹി എന്നിവിടങ്ങളില്‍. അമ്മയെ എല്ലാ പ്രദേശത്തേക്കും കൊണ്ടുപോകും. അവിടെ താമസിക്കും. നാട്ടില്‍ - തറവാട്ടില്‍ ഇങ്ങനെ.
എല്ലാവരും ഒന്നിച്ച് വീട്ടില്‍ ഒത്തുകൂടുന്നത് വിരളമാണെങ്കിലും വന്നുകഴിഞ്ഞാല്‍ ഒരു ഉല്‍സവപ്രതീതിയാണ്. ആ നല്ല നാളുകള്‍ ഇനി ഇല്ലല്ലോ എന്ന് ദുഃഖിക്കുന്നു.


 *****

വി.സി. കമലം

അധിക വായനയ്ക്ക്:
 
പാഠമാക്കേണ്ടത് ദാമോദരന്റെ ശൈലി

പാട്ടബാക്കി - ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യസന...

പ്രതിബദ്ധത - ദാമോദരന്റെ സങ്കല്‍പം

വൈജ്ഞാനികതയും വിമതത്വവും

ദാമോദരേട്ടന്‍

പാട്ടബാക്കിയില്‍നിന്ന് കമ്യൂണിസ്റാക്കിലേക്ക്

ഓര്‍മകളിലെ ദാമോദരന്‍

കുളിര്‍തെന്നലേറ്റ കുറെക്കാലം

 

പാട്ടബാക്കിയില്‍നിന്ന് കമ്യൂണിസ്റാക്കിലേക്ക്

കെ. ദാമോദരന്റെ 'പാട്ടബാക്കി'യും തോപ്പില്‍ഭാസിയുടെ 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി'യും അതാത് കാലഘട്ടത്തിന്റെ സ്വാധീനശക്തിയായതിനെ കുറിച്ച് ഇ.എം.എസ്. എഴുതിയ നീണ്ട ലേഖനത്തിന്റെ പ്രസക്തഭാഗം.

കേരളത്തിലെ തൊഴിലാളികളിലും കൃഷിക്കാരിലും കര്‍ഷകത്തൊഴിലാളികളിലും പൊളിഞ്ഞ ജന്മികളിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്; വന്നുകൊണ്ടിരിക്കുന്നുണ്ട് എന്ന് നമുക്കെല്ലാമറിയാം. ഈ മാറ്റങ്ങളുടെ മഹത്തായ ചിത്രം സമ്മേളനങ്ങളിലും റാലികളിലും പ്രകടനങ്ങളിലും തിരഞ്ഞെടുപ്പുഫലങ്ങളിലും പണിമുടക്കുകളിലും കര്‍ഷകസമരങ്ങളിലുമൊക്കെ നാം കണ്ടിട്ടുണ്ട്.

പക്ഷേ, ഈ മൊത്ത ചിത്രത്തില്‍ നാം കാണുന്ന ഈ വിഭാഗത്തില്‍പെട്ട വ്യക്തികളായ മനുഷ്യര്‍ - ആണുങ്ങളും പെണ്ണുങ്ങളും വൃദ്ധന്മാരും യുവാക്കന്മാരും കുട്ടികളും തള്ളമാരുമൊക്കെ - തങ്ങളുടെ നിത്യജീവിതത്തില്‍, ദൈനംദിന ജോലികളിലും സമരങ്ങളിലും എങ്ങനെയിരിക്കുമെന്ന് സമ്മേളനങ്ങളും റാലികളുമൊക്കെ കാണുന്നതുകൊണ്ടു മാത്രം നമുക്ക് മനസ്സിലാകുകയില്ല. മുദ്രാവാക്യങ്ങള്‍ വിളിക്കുകയും പിക്കറ്റുചെയ്യുകയും പോലീസ് ആക്രമണങ്ങളെ ചെറുക്കുകയും മറ്റും ചെയ്യുന്ന മനുഷ്യരായല്ലാതെ, മക്കളോട് വാല്‍സല്യവും അച്ഛനമ്മമാരോട് ബഹുമാനവും ഭാര്യയോട് (ഭര്‍ത്താവിനോട്) സ്നേഹവും മറ്റുമുള്ള കുടുംബാംഗങ്ങളെയോ, സ്നേഹിതന്മാരോട് ചിലപ്പോള്‍ സ്നേഹവും ചിലപ്പോള്‍ വെറുപ്പും ഉള്ള സാധാരണക്കാരായോ നമുക്കവരെ ഇത്തരം രംഗങ്ങളില്‍ കാണാന്‍ കഴിയില്ല.

ഇരുവശത്തേക്കും സാമൂഹ്യപരിവര്‍ത്തനനാടകകൃത്ത് തന്റെ കലാപരമായ കഴിവുകളുപയോഗിച്ചുകൊണ്ട്, വെളിച്ചം വീശുന്നു. നാം സമ്മേളനങ്ങളിലും റാലികളിലും മറ്റും കാണുന്ന തൊഴിലാളികളുടെയും കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും മറ്റും വ്യക്തിജീവിതവും കുടുംബജീവിതവും ചിത്രീകരിച്ചു കാണിച്ചു, സമ്മേളനാദി സന്ദര്‍ഭങ്ങളില്‍ ഒരു വശത്തിലൂടെ മാത്രം പ്രത്യക്ഷപ്പെടുന്ന അവരുടെ വ്യക്തിത്വത്തിന്റെ നാനാവശങ്ങളിലേക്ക് നമ്മെ പിടിച്ചുകൊണ്ടുപോയി, ജീവനുള്ള വ്യക്തികളെന്ന നിലയ്ക്ക് അവര്‍ നയിക്കുന്ന ജീവിതത്തെ പൂര്‍ണമാക്കി നമുക്ക് കാണിച്ചുതരുകയാണ് സാമൂഹ്യപരിവര്‍ത്തന നാടകകൃത്ത് ചെയ്യുന്നത്.

'പാട്ടബാക്കി'യിലെ കിട്ടുണ്ണിയുടെ കുടുംബത്തിനു നേരിടേണ്ടിവരുന്ന ദുരിതങ്ങള്‍ മറ്റു ചില സാമൂഹ്യ നാടകകൃത്തുക്കളും ചിത്രീകരിച്ചെന്നു വരും. കക്കുകയോ, കക്കാതിരിക്കുകയോ ചെയ്യേണ്ടത് എന്നാലോചിക്കുന്ന കിട്ടുണ്ണിക്കും അനുജനെ പോറ്റാന്‍ വേണ്ടി വ്യഭിചാരിണിയായി മാറുന്ന കുഞ്ഞുമാളുവിനും നേരിടേണ്ടി വരുന്നതുപോലുള്ള മാനസികക്കുഴപ്പങ്ങള്‍ ചില 'മാനസികാപഗ്രഥന' നാടകങ്ങളിലും കണ്ടേക്കും. പക്ഷേ, ഇത്തരം ദുരിതങ്ങളുടെയും മാനസികകുഴപ്പങ്ങളുടെയും നടുവിലൂടെ ഒരു സാധാരണകൃഷിക്കാരന്‍, നാം കാണാറുള്ള 'ചുവപ്പു കൊടിക്കാര'നായി, സമ്മേളനങ്ങളിലും പ്രകടനങ്ങളിലുമൊക്കെ വന്ന് മുദ്രാവാക്യം വിളിക്കുന്നയാളായി മാറുന്നത് സഖാവ് ദാമോദരനാണ് നമുക്കാദ്യം കാണിച്ചുതന്നത്. ഇതാണ് അദ്ദേഹത്തിന്റെ പാത്രനിര്‍മാണകാര്യത്തിലുള്ള വിജയം.

'പാട്ടബാക്കി' എഴുതിക്കഴിഞ്ഞതില്‍ പിന്നീടുള്ള 16 കൊല്ലക്കാലത്ത് 1936നും 1952നും ഇടയ്ക്ക് - ഇത് കുറെക്കൂടി പുരോഗമിച്ചു. അതിന്റെ ഫലമായി സാമൂഹ്യപരിവര്‍ത്തന നാടകങ്ങളിലും, അതിപ്രധാനമായ മാറ്റങ്ങള്‍ വന്നു. അതിന്റെ ഫലം 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി'യില്‍ നമുക്കു കാണാം.

ഒന്നാമത്, 'പാട്ടബാക്കി'യിലെന്നതുപോലെ മനയ്ക്കലെ ജന്മിയുമായി അടുത്തുബന്ധപ്പെട്ട് നില്‍ക്കുന്ന ഉയര്‍ന്നജാതിക്കാരനായ ഒരു കുടിയാന്റെ കുടുംബമല്ല 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി'യുടെ കേന്ദ്രം. പിന്നെയോ? കേശവന്‍ജന്മിയുടെ കാമഭ്രാന്തിനും അതില്‍ നിന്നും ജന്മമെടുത്ത മൃഗീയത്വത്തിനും ഇരയായി അടിച്ചുകൊല്ലപ്പെട്ട ഒരു കര്‍ഷകത്തൊഴിലാളി സ്ത്രീയുടെ ഭര്‍ത്താവിന്റെയും മകളുടെയും ജീവിതവും സമരങ്ങളുമാണ്. കക്കണോ കക്കാതിരിക്കണോ എന്ന് സംശയിച്ച്, അവസാനം കക്കാന്‍തന്നെ നിശ്ചയിച്ച്, ജയിലിലെത്തി, ക്രമേണക്രമേണയായി സംഘടനാബോധമുള്‍ക്കൊള്ളുന്ന കിട്ടുണ്ണി മലബാറിലെ കര്‍ഷകപ്രസ്ഥാനത്തിന്റെ ആദ്യഘട്ടത്തെയാണ് കുറിക്കുന്നത്. ഈ പ്രസ്ഥാനത്തിന്റെ തന്നെ വളര്‍ന്നുവന്ന രൂപമായ വടക്കെമലബാര്‍ സമരങ്ങളില്‍ നിന്നും, അതോടൊപ്പംതന്നെ വളര്‍ന്ന ആലപ്പുഴ തൊഴിലാളി സമരങ്ങളില്‍നിന്നും ആവേശമുള്‍ക്കൊണ്ട് ഒരു വ്യാഴവട്ടത്തിനുശേഷം മധ്യതിരുവിതാംകൂറിലുയര്‍ന്നുവന്ന കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തെയാണ് 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി'യിലെ കറുമ്പനും മാലയും കുറിക്കുന്നത്. കിട്ടുണ്ണി കാര്യസ്ഥന്‍ രാമന്‍നായരെ അടിക്കുന്നതുപോലെ മാല കേശവന്‍നായരെയും പപ്പു വേലുവിനെയും മറ്റും എതിര്‍ക്കുന്നു. പക്ഷേ, കിട്ടുണ്ണിയെപ്പോലെ ഒരു വ്യക്തിയെന്ന നിലയ്ക്ക് ജന്മിയെയും കാര്യസ്ഥനെയും എതിര്‍ത്ത്, പിന്നീട് സംഘടനയില്‍ വരികയല്ല മാലയും പപ്പവും ചെയ്യുന്നത്. പിന്നെയൊ? സംഘടനയില്‍ വന്നുകഴിഞ്ഞ് അതില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ്. മറ്റൊരുവിധത്തില്‍ പറയാനാണെങ്കില്‍, ഉയര്‍ന്ന ജാതിക്കാരായ കുടിയാന്മാര്‍ ക്രമേണ ക്രമേണ സംഘടനയില്‍ വന്നുതുടങ്ങുന്നൊരു ചിത്രമാണ് 'പാട്ടബാക്കി'യില്‍നിന്ന് നമുക്കു കിട്ടുന്നതെങ്കില്‍ ഏറ്റവും താണ പടിയില്‍കിടക്കുന്ന കര്‍ഷകത്തൊഴിലാളികള്‍ സംഘടിതരായി പടവെട്ടുന്നതാണ് 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി'യിലുള്ളത്.

രണ്ടാമത്, 'പാട്ടബാക്കി'യിലേതിനേക്കാള്‍ പൂര്‍ണവും, അതുകൊണ്ടുതന്നെ കൂടുതല്‍ സങ്കീര്‍ണവുമാണ് 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി'. ജന്മിയും കുടിയാനും തമ്മിലുള്ള വൈരുധ്യം, ആ വൈരുധ്യത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കുടിയാന്റെ കുടുംബജീവിതം, ആ കുടുംബജീവിതം കിട്ടുണ്ണിയുടെയും കുഞ്ഞിമാളുവിന്റെയും ജീവിതത്തിലും മാനസിക വ്യാപാരങ്ങളിലും വരുത്തുന്ന മാറ്റം - ഇത്രയേ 'പാട്ടബാക്കി'യിലുള്ളൂ. 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി'യിലാകട്ടെ, ജന്മിയും കുടിയാനുമുണ്ട്; ജന്മിയും കര്‍ഷകത്തൊഴിലാളിയുമുണ്ട്; പൊളിഞ്ഞ ജന്മിയും ക്രമേണ ശക്തിപ്പെട്ടുവരുന്ന ജന്മിയുമുണ്ട്, ജന്മികുടുംബങ്ങളില്‍തന്നെ നവീനാശയമുള്‍ക്കൊള്ളുന്നവരും അവയെ എതിര്‍ക്കുന്നവരുമുണ്ട്; എല്ലാറ്റിലും മീതെ 'പാട്ടബാക്കി' സ്പര്‍ശിക്കുകപോലും ചെയ്യാത്ത പ്രേമവും അതില്‍നിന്നുണ്ടാവുന്ന വൈരുധ്യങ്ങളുമുണ്ട്. മേന്മയുടെ കാരണം സാങ്കേതികങ്ങളല്ല.

ഇങ്ങനെ 'പാട്ടബാക്കി'യിലേതിനെ അപേക്ഷിച്ച് കൂടുതല്‍ ജീവനുള്ള പാത്രങ്ങളെ സൃഷ്ടിക്കാന്‍, 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി'ക്കു കഴിഞ്ഞിട്ടുള്ളതിന്റെ കാരണം ദാമോദരനെക്കാളുയര്‍ന്ന കലാകാരനാണ് ഭാസിയെന്നതല്ല, 'പാട്ടബാക്കി'യില്‍ ഇല്ലാത്ത സവിശേഷതകളിലൊന്നായ ഗാനങ്ങള്‍ 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി'യില്‍ ഉണ്ടെന്നതുമല്ല, 'പാട്ടബാക്കി'യിലഭിനയിച്ച നടന്മാരേക്കാള്‍ കലാപരമായി ഉയര്‍ന്നവരാണ് 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി'യിലെ നടീനടന്മാരെന്നതുമല്ല. പിന്നെയോ?

1936ല്‍ ദാമോദരന്‍ ജീവിച്ചിരുന്നതും കലാരൂപത്തില്‍ ചിത്രീകരിച്ചതും പ്രായോഗികജീവിതത്തില്‍ രൂപപ്പെടുത്താന്‍ ശ്രമിച്ചിരുന്നതുമായ ബഹുജനപ്രസ്ഥാനം 1952 ആയപ്പോഴേക്ക് എത്രയോ കൂടുതല്‍ ശക്തിപ്പെടുകയും ബഹുമുഖമായിത്തീരുകയും ചെയ്തുവെന്നതാണ്.

കുടിയായ്മ നിയമത്തില്‍ മാറ്റം വരുത്താനാഗ്രഹിക്കുന്ന കുടിയാന്മാരെ സംഘടിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന സോഷ്യലിസ്റു പ്രവര്‍ത്തകരിലൊരാളായിരുന്നു 1936ല്‍ 'പാട്ടബാക്കി' എഴുതിയ ദാമോദരന്‍. 1952ല്‍ നിങ്ങളെന്നെ കമ്യൂണിസ്റാക്കി' എഴുതിയ ഭാസിയാകട്ടെ കുടിയാന്മാരെയും, കര്‍ഷകത്തൊഴിലാളികളെയുമെന്നുവേണ്ട, വന്‍കിട ഭൂവുടമകളുടെ മര്‍ദനചൂഷണങ്ങളില്‍നിന്ന് മോചനം നേടാന്‍ ശ്രമിക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും ഒരൊറ്റ - ഉറച്ച - സമരസഖ്യമാക്കി ഉയര്‍ത്താന്‍ ശ്രമിക്കുന്ന ഒരാളാണ്.

1936ല്‍ 'പാട്ടബാക്കി' എഴുതിയ ദാമോദരന്‍ തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കുംവേണ്ടി പോരാടാന്‍ സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച ഒരു യുവബുദ്ധിജീവിയാണ്. സമ്മേളനങ്ങളിലും ഘോഷയാത്രകളിലും വരുന്ന തൊഴിലാളികളെയും, കൃഷിക്കാരെയുമല്ലാതെ ഫാക്ടറിയിലൊ, വയലിലൊ, വാടകകെട്ടിടങ്ങളിലൊ താമസിക്കുന്ന കര്‍ഷകതൊഴിലാളി സ്ത്രീപുരുഷന്മാരെ അവരുടെ യഥാര്‍ഥവും പൂര്‍ണവുമായ ജീവിതത്തില്‍ അദ്ദേഹം കണ്ടിട്ടില്ല. ഭാസിയാകട്ടെ, അര വ്യാഴവട്ടത്തോളംകാലം ചെറുകൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കുടിലുകളില്‍ മാറി മാറി താമസിച്ചും അവരുടെ നിത്യജീവിതത്തിലെ സുഖദുഃഖങ്ങളില്‍ പങ്കുകൊണ്ടും അവരെ സംഘടിപ്പിച്ചും കഴിഞ്ഞതില്‍പിന്നീടാണ് നാടകമെഴുതുന്നത്.

ഇതാണ് 'പാട്ടബാക്കി'യും 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി'യും തമ്മിലുള്ള വ്യത്യാസമെങ്കില്‍, ഈ രണ്ട് നാടകങ്ങള്‍ക്ക് മറ്റു സാമൂഹ്യനാടകങ്ങളില്‍നിന്നും മുഖ്യമായ ഒരു വ്യത്യാസമുള്ളതും ഇതുതന്നെയാണ്. തൊഴിലാളിയുടെയും കൃഷിക്കാരുടെയും കാര്‍ഷികതൊഴിലാളുകളുടെയും സംഘടിതസമരങ്ങള്‍ വളര്‍ത്താന്‍, വളരുമ്പോള്‍ അവയെ നയിക്കാന്‍, ശ്രമിക്കുന്നതിനിടയ്ക്ക് തങ്ങള്‍ കാണുന്ന സാമൂഹ്യയാഥാര്‍ഥ്യങ്ങളെ ജീവനുള്ള കഥാപാത്രങ്ങളും അവരുടെ പരസ്പരബന്ധങ്ങളുമായിക്കണ്ട് ചിത്രീകരിക്കുകയാണ് ദാമോദരനും ഭാസിയും ചെയ്യുന്നത്. ഇങ്ങനെ അവര്‍ നിര്‍മിക്കുന്ന പാത്രങ്ങളില്‍ കിട്ടുണ്ണിയെയും കുഞ്ഞുമാളുവിനെയും ബാലനെയുംകാള്‍ കൂടുതല്‍ കറമ്പനെയും മാലയെയും വേലുവിനെയും മീനയെയും നിങ്ങള്‍ ഇഷ്ടപ്പെടുന്നുവെങ്കിലതിനു കാരണം ഭാസി സ്വന്തമാക്കിയ ബഹുജനജീവിതം ദാമോദരന്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതിനേക്കാള്‍ പൂര്‍ണമായതാണെന്നതാണ്. മറ്റൊരു വിധത്തില്‍ പറയുകയാണെങ്കില്‍, ജനങ്ങളുടെ ജീവിതം പഠിച്ചതാണ്, ദൈനംദിനസമരങ്ങള്‍ നടത്തുന്ന ബഹുജനങ്ങളുടെ കൂടെ നിന്ന് അവരുടെ ജീവിതം സൂക്ഷ്മമായി പഠിച്ച് അവരിലോരോ സന്ദര്‍ഭങ്ങളില്‍നിന്ന് വരുന്ന മാറ്റങ്ങള്‍ മനസ്സിലാക്കി, അവരുടെ ഇടയില്‍നിന്ന് കഥാപാത്രങ്ങളും സംഭവങ്ങളും നിര്‍മിക്കാന്‍ ശ്രമിച്ചതാണ് 'പാട്ടബാക്കി' യുടെയും 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി' യുടെയും വിജയം.

ഈ പരമാര്‍ഥം മറന്ന്, കാമ്പിശേരിയുടെയും സുധര്‍മയുടെയും മറ്റും നടനസാമര്‍ഥ്യവും ഒ.എന്‍.വി.യുടെ ഗാനരചനയും കെ.എസ്. ജോര്‍ജിന്റെയും സുലോചനയുടെയും ഗാനങ്ങളുമാണ് 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി'യുടെ മേന്മകള്‍ക്കടിസ്ഥാനമെന്ന് ചിലര്‍ പറഞ്ഞുപരത്തുന്നുണ്ട്. അവരൊരു ചോദ്യത്തിനു മറുപടി പറയണം: ഇത്തരം സാങ്കേതികവശങ്ങളെടുത്തു നോക്കിയാല്‍ 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി'യേക്കാൾഒരു നിലയ്ക്കും താഴെയല്ലാത്ത മറ്റു നാടകങ്ങള്‍ എന്തുകൊണ്ടാണിത്തരത്തിലുള്ള ബഹുജനാസ്വാദനത്തിന് വിധേയമാകാത്തത്?

മറുപടി വ്യക്തമാണ്. തൊഴിലാളിയും കൃഷിക്കാരനും കര്‍ഷകത്തൊഴിലാളിയും ഒരു സംഘടിത സാമൂഹ്യശക്തിയായി ഉയരുന്നതിനുമുന്‍പ് - സാമൂഹ്യജീവിതമെന്നാല്‍ ഒരു പിടി ഉയര്‍ന്ന വര്‍ഗക്കാരുടെ മാത്രം സാമൂഹ്യജീവിതമായി കരുതപ്പെട്ടിരുന്ന കാലഘട്ടത്തില്‍ - അത്തരം സാമൂഹ്യ ജീവിതത്തെ ആസ്പദമാക്കി പാത്രങ്ങളെയും സംഭവങ്ങളെയും രചിക്കാനാണ് മറ്റു സാമൂഹ്യനാടകങ്ങള്‍ ശ്രമിക്കുന്നത്. അതുകൊണ്ടവയില്‍ പുതുതായി ഉയര്‍ന്നുവരുന്ന ഈ വര്‍ഗങ്ങളുടെ ഹൃദയത്തുടിപ്പുകള്‍ പ്രതിഫലിക്കുന്നില്ല; അവയില്‍നിന്നുയര്‍ന്നു വരുന്ന ജീവനുള്ള കഥാപാത്രങ്ങളുണ്ടാവുന്നില്ല; അതുകൊണ്ട് അത്തരക്കാര്‍ ഭൂരിപക്ഷമായ സദസുകള്‍ക്ക് ഈ നാടകങ്ങള്‍ ആസ്വാദ്യമാകുന്നില്ല. നേരെ മറിച്ചാണ് 'പാട്ടബാക്കി'യുടെയും 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി'യുടെയും 'നമ്മളൊന്നി'ന്റെയും മറ്റും സ്ഥിതി.


*****


ഇ.എം.എസ്., കടപ്പാട് : ഗ്രന്ഥാലോകം

അധിക വായനയ്ക്ക്:
 
പാഠമാക്കേണ്ടത് ദാമോദരന്റെ ശൈലി

പാട്ടബാക്കി - ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യസന...

പ്രതിബദ്ധത - ദാമോദരന്റെ സങ്കല്‍പം

വൈജ്ഞാനികതയും വിമതത്വവും

ദാമോദരേട്ടന്‍

പാട്ടബാക്കിയില്‍നിന്ന് കമ്യൂണിസ്റാക്കിലേക്ക്

ഓര്‍മകളിലെ ദാമോദരന്‍

കുളിര്‍തെന്നലേറ്റ കുറെക്കാലം

ഓര്‍മകളിലെ ദാമോദരന്‍

കെ. ദാമോദരനുമായി ചെറിയ അടുപ്പമുണ്ടായിരുന്നവര്‍ക്കുപോലും അദ്ദേഹത്തെ മറക്കാനാവാത്ത വ്യക്തിത്വത്തിന്റെ ഉടമയായിട്ടേ കാണാനാവൂ. ദാമോദരന്റെ താത്വികലേഖനങ്ങള്‍ വായിച്ചു കമ്യൂണിസ്റ് പാര്‍ടിയിലേക്ക് ആകര്‍ഷിക്കപ്പെട്ടവരും നിരവധിപേര്‍. ചിലരുടെ ഓര്‍മകളില്‍നിന്ന്, ലേഖനങ്ങളില്‍നിന്ന് പ്രസക്തഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.

വിശ്വാസങ്ങളെ മുറുകെ പിടിച്ച പ്രക്ഷോഭകാരി

ഉന്നതനായ ഒരു ബുദ്ധിജീവിയുടെ ചിന്താപരതയും പ്രഗല്‍ഭനായ ഒരു പ്രക്ഷോഭകാരിയുടെ വൈകാരികതയും ഒത്തിണങ്ങിയ ഒരു അപൂര്‍വ വ്യക്തിയെയാണ് കെ. ദാമോദരനില്‍ ഞാന്‍ ദര്‍ശിക്കുന്നത്. പ്രായം ചെല്ലുംതോറും ബുദ്ധിപരത കൂടിയും പ്രക്ഷോഭകാരിത്വം കുറഞ്ഞും വന്നു. അതു സ്വാഭാവികവുമാണല്ലോ. എന്നാല്‍ ഒരിക്കലും ഈ രണ്ടു ഭാവങ്ങളും  ദാമോദരനില്‍ നിന്നു തീരെ വിട്ടുനിന്നിട്ടില്ല.

ഞാന്‍ ദാമോദരനെ ആദ്യം പരിചയപ്പെടുന്നത് ഒരു പ്രക്ഷോഭകാരിയായിട്ടാണ്. 1936-37 കാലത്തായിരിക്കണം അത്. അന്നു ഞാന്‍ മെല്ലെ രാഷ്ട്രീയത്തില്‍ പിച്ചവെച്ചു പ്രവേശിക്കുന്നതേയുള്ളൂ. ദാമോദരനാണെങ്കില്‍ കോണ്‍ഗ്രസിലെയും കോണ്‍ഗ്രസ് സോഷ്യലിസ്റ് പാര്‍ടിയിലെയും ഒരു പ്രമുഖ നേതാവായി കഴിഞ്ഞിരുന്നു. ദാമോദരന്‍ പ്രസംഗിച്ച യോഗങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അക്കാലത്തെ 'മാതൃഭൂമി'യില്‍ ദിനംപ്രതിയെന്നോണം വന്നുകൊണ്ടിരുന്നു. എങ്കിലും ഞാന്‍ അദ്ദേഹത്തെ കാണുകയോ പ്രസംഗം കേള്‍ക്കുകയോ ചെയ്തിരുന്നില്ല. 1937ല്‍ തൃശൂര്‍വച്ച് നടന്ന അഖിലകേരള തൊഴിലാളി സമ്മേളനത്തോട് അനുബന്ധിച്ച് തൃശൂര്‍ ലേബര്‍ കോര്‍ണറില്‍ കൂടിയ ഒരു യോഗത്തിലാണ് ദാമോദരന്‍ പ്രസംഗിക്കുന്നത് ഞാന്‍ ആദ്യമായി കേട്ടത്. വാസ്തവത്തില്‍ ദാമോദരന്റെ സ്വന്തം പ്രസംഗമായിരുന്നില്ല അന്ന് കേട്ടത്. പ്രസംഗതര്‍ജമയായിരുന്നു.

കോണ്‍ഗ്രസ് സോഷ്യലിസ്റ് പാര്‍ടിയിലെ ഒരു പ്രമുഖാംഗമായിരുന്ന എസ്.എസ്. ബാട്‌ലിവാലയുടെ പ്രസംഗം ദാമോദരന്‍ തര്‍ജമ ചെയ്തുകൊണ്ടിരുന്നു. ബാട്‌ലിവാലയുടെ ഇടിമുഴക്കം പോലെയുള്ള ശബ്ദവും ഊര്‍ജസ്വലവും സ്വച്ഛവുമായ ഇംഗ്ളീഷ് ശൈലിയും പ്രസംഗത്തിലാകെ ഓളം വെട്ടിയിരുന്ന ഉഗ്രമായ സാമ്രാജ്യവിരോധവും ഒരു വലിയ ജനക്കൂട്ടത്തെ ആകര്‍ഷിച്ചു. ആ പ്രസംഗം അതേ ശക്തിയോടും ഓജസോടും വൈകാരികതീക്ഷ്ണതയോടുംകൂടി തന്നെ ദാമോദരന്‍ തര്‍ജമ ചെയ്തുകൊണ്ടിരുന്നതു വിസ്മയാദരപൂര്‍വം ഞാന്‍ കേട്ടുകൊണ്ടുനിന്നു. പ്രസംഗം കേള്‍ക്കാന്‍ എന്റെ കൂടെ നിന്നിരുന്ന എന്റെ ഒരു സ്നേഹിതന്‍ ബാട്‌ലിവാലയെ ഉദ്ദേശിച്ചു പറഞ്ഞു: "ഇവന്‍ തനി റെഡ് (ചുവപ്പന്‍) ആണ്. സോഷ്യലിസ്റൊന്നുമല്ല. അവന്റെ ശബ്ദത്തില്‍ കേള്‍ക്കുന്നത് റെഡ് ഗോള്‍ഡിന്റെ (ചുവന്ന സ്വര്‍ണത്തിന്റെ) കിലുക്കമാണ്.'' എനിക്കു ആ അഭിപ്രായ പ്രകടനം തീരെ രസിച്ചില്ല. എങ്കിലും ഒന്നും പറയാതെ ഞാന്‍ പ്രസംഗം മൌനമായി കേട്ടുനിന്നതേയുള്ളൂ. അന്നുതൊട്ട് ദാമോദരന്റെ പ്രസംഗവൈഭവത്തെക്കുറിച്ച് എനിക്ക് വളരെ മതിപ്പായിരുന്നു.

ദാമോദരന്റെ പ്രസംഗശൈലിയുടെ സവിശേഷതകള്‍ അതിന്റെ സാരള്യവും മൂര്‍ച്ചയുമാണ്. കൊച്ചുകൊച്ചു വാചകങ്ങളിലൂടെ, മിക്കവാറും സംസാരഭാഷയിലൂടെ നിര്‍ഗളമായി ദാമോദരന്‍ പ്രസംഗിക്കും. അത് കേട്ടുകൊണ്ടുനില്‍ക്കുന്ന നമുക്ക് ആവേശം കയറും. അതാണാ പ്രസംഗത്തിന്റെ മട്ട്. പ്രസംഗകലയുടെ അടവുകളൊന്നും ദാമോദരന്റെ പ്രസംഗരീതിയില്‍ കാണുകയില്ല. കഥകളില്ല, ഉപമകളും അലങ്കാരങ്ങളുമില്ല, പ്രസംഗം ഫലിപ്പിക്കാനുള്ള മനഃപൂര്‍വമായ യത്നങ്ങളൊന്നും അദ്ദേഹം പ്രയോഗിക്കുന്നതായി നമുക്ക് ഒരിക്കലും തോന്നുകയില്ല. വാക്കുകളും ആശയങ്ങളും ഇടതടവില്ലാതെ, ശക്തിയായ ഒരു വെള്ളച്ചാട്ടം പോലെ കുത്തിയൊലിച്ചുവരും. മൂര്‍ച്ചയേറിയ ശൈലി. യാതൊരു വളച്ചുകെട്ടും കൂടാതെ നേരെ ചൊവ്വേയുള്ള ആശയാവതരണ രീതി.

തമ്പാനൂര്‍ മൈതാനത്തെ യൂത്ത് ലീഗ് സമ്മേളനത്തിലെ  ദാമോദരന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗം അന്നത്തെ തലമുറയില്‍പ്പെട്ട ആളുകളുടെ ഓര്‍മയില്‍ ഇന്നും തങ്ങിനില്‍ക്കുന്നുണ്ടാകും. സര്‍. സി.പി.യുടെ സ്വേച്ഛാധിപത്യത്തിനെതിരായി ഒരു സമരം അനിവാര്യമാണെന്നു പറഞ്ഞുകൊണ്ടിരുന്നെങ്കിലും സ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വം ഒരു സമരം തുടങ്ങാന്‍ അറച്ചുനില്‍ക്കുന്ന ഒരു കാലഘട്ടമായിരുന്നു അത്. യുവജനങ്ങള്‍ അക്ഷമരായി. യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ഒരു സമരം പ്രഖ്യാപിച്ചു. തമ്പാനൂര്‍ മൈതാനത്തു നിലവിലിരുന്ന നിരോധനാജ്ഞ ലംഘിച്ച് ഓരോ ദിവസവും ഓരോ ആള്‍ പ്രസംഗിക്കുക എന്ന് പരിപാടിയിട്ടു. എന്‍.സി. ശേഖറാണ് പരിപാടി ഉല്‍ഘാടനം ചെയ്തതെന്നാണ് എന്റെ ഓര്‍മ. തുടര്‍ന്ന് ഒരു ദിവസം ദാമോദരന്‍ നിരോധനം ലംഘിച്ച് പ്രസംഗിച്ചു. ചടച്ച് പ്രായം കുറഞ്ഞ അജ്ഞാതനായ ഒരു യുവാവ് മൈതാനത്തില്‍ കയറി മലബാര്‍ ചുവയോടുകൂടിയ പ്രസംഗമാരംഭിച്ചപ്പോള്‍ അതാരെന്ന ജിജ്ഞാസയോടുകൂടി ആളുകള്‍ അടുത്തുകൂടി. പിന്നില്‍ നിന്നിരുന്നവര്‍ കഴുത്തുനീട്ടി നോക്കി. ക്ഷണനേരം കൊണ്ട് അന്തരീക്ഷമാകെ ചൂടുപിടിച്ചു. ആ യുവാവിന്റെ വക്ത്രത്തില്‍ നിന്നും ഒഴുകിവന്ന പ്രസംഗം ശരിക്കും തീ ചിതറുന്ന ഒന്നായിരുന്നു. ഭരണാധികാരികള്‍ അതു കേട്ടുതുടങ്ങി. ജനങ്ങള്‍ ആവേശംകൊണ്ട് മതിമറന്നു. സര്‍ സി.പി.യുടെ പോലീസ് ശരിക്കും അന്ന് ആ പ്രസംഗത്തിന്റെ പ്രതികാരം അറസ്റു ചെയ്യപ്പെട്ട ദാമോദരന്റെ ശരീരത്തില്‍ ത്തന്നെ നടത്തി.

ഇതില്‍നിന്നും തികച്ചും വ്യത്യസ്തമായ ദാമോദരന്റെ മറ്റൊരു പ്രസംഗം എന്റെ ഓര്‍മയില്‍ വരുന്നു. 1960ല്‍ ആണ് ആ പ്രസംഗം ചെയ്യപ്പെട്ടത്. തൃശൂര്‍ മലബാര്‍ കോര്‍ണറില്‍. കമ്യൂണിസ്റ് നേതൃത്വത്തിലുണ്ടായിരുന്ന കേരള മന്ത്രിസഭ 1959 ആഗസ്റില്‍ പിരിച്ചുവിടപ്പെട്ടുവല്ലോ. അതിനെ തുടര്‍ന്ന് 1960 ഫെബ്രുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ് പാര്‍ടിക്ക് 1957ല്‍ കിട്ടിയതിനെക്കാള്‍ 12 ലക്ഷം വോട്ട് (4 ശതമാനത്തോളം കൂടുതല്‍) കൂടുതല്‍ ലഭിച്ചെങ്കിലും സീറ്റ് 65ല്‍ നിന്ന് 27 ആയി കുറഞ്ഞു. തിരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തുവന്നു കഴിഞ്ഞ ഉടനെ നടത്താന്‍ വേണ്ടി യോഗം നേരത്തെ ഏര്‍പ്പാടു ചെയ്തിരുന്നതാണ്. ഇത്ര വലിയ പരാജയം പറ്റുമെന്ന് സഖാക്കള്‍ കരുതിയില്ല. എല്ലാവരുടെയും മുഖത്ത് ഒരു മ്ളാനത. ആര് പ്രസംഗിക്കും? സ: ദാമോദരനല്ലാതെ മറ്റാര്‍ക്കും ഈ സന്ദര്‍ഭത്തില്‍ പ്രസംഗിക്കാന്‍ പറ്റുകയില്ലെന്ന് ഞങ്ങള്‍ നിശ്ചയിച്ചു. ദാമോദരനും തോറ്റ സ്ഥാനാര്‍ഥികളുടെ കൂട്ടത്തില്‍ ഒരാളായിരുന്നെങ്കിലും ഒരു കൂസലും കൂടാതെ കയറി പ്രസംഗിച്ചു. അല്‍ഭുതമെന്നുപറയട്ടെ സ: ദാമോദരന്‍ പ്രസംഗിക്കുന്നത് കേട്ടവര്‍ക്ക് അന്നു തോന്നിയിരിക്കുക കമ്യൂണിസ്റ് പാര്‍ടിയല്ല ആ തിരഞ്ഞെടുപ്പില്‍ തോറ്റത് എന്നാണ്. അത്രമേല്‍ ആത്മവിശ്വാസം കോരിപ്പകരുന്നതും നിരാശതയുടെ നിഴല്‍ തട്ടാത്തതുമായ ഒരു പ്രസംഗമായിരുന്നു അത്. അഭിനന്ദനത്തിന്റെ പുഷ്പങ്ങള്‍കൊണ്ട് അന്നു സഖാക്കള്‍ ദാമോദരനെ മൂടി.

ആദ്യകാലങ്ങളില്‍ പ്രക്ഷോഭങ്ങളിലാണ് ദാമോദരന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് എന്ന് പറയുകയുണ്ടായല്ലോ. അദ്ദേഹത്തിന്റെ സാഹിത്യ പരിശ്രമങ്ങള്‍ പോലും പ്രക്ഷോഭണത്തിന്റെ ഒരു ഭാഗമായിരുന്നു. 'പാട്ടബാക്കി' 'രക്തപാനം' എന്ന രണ്ടു നാടകങ്ങളും 'കണ്ണുനീര്‍' എന്ന ഒരു ചെറുകഥാസമാഹാരവുമാണ് തനി സാഹിത്യമായി ദാമോദരന്റെ വകയായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 'കണ്ണുനീര്‍' അധികമാരും കണ്ടിരിക്കയില്ല. അല്‍പാല്‍പം ചിതലെടുത്തുപോയതാണെങ്കിലും അതിന്റെ ഒരു പഴയ കോപ്പി കാണുവാനും വായിക്കുവാനുമുള്ള ഭാഗ്യം എനിക്കുണ്ടായി. വളരെ വര്‍ഷങ്ങള്‍ക്കുമുന്‍പാണത്. അതുകൊണ്ട് ഒരു നേരിയ ഓര്‍മയേയുള്ളൂ. ചെറുകഥയുടെ ശില്‍പഭംഗിയൊന്നും ആ കഥകളില്‍ ഞാന്‍  കണ്ടില്ല. ഏതാനും സംഭവങ്ങളെ വിവരിച്ചുകൊണ്ട് അവയെപ്പറ്റിയുള്ള ഗ്രന്ഥകാരന്റെ നെടുനെടുങ്കന്‍ പ്രസംഗങ്ങളാണ് അവയിലധികവും എന്നാണ് എനിക്ക് തോന്നിയത്. 'പാട്ടബാക്കി'യാണ് ദാമോദരന്റെ ഏറ്റവും പ്രശസ്തമായ നാടകം. 'മാതൃഭൂമി' ആഴ്ചപ്പതിപ്പില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്കേ അത് ബഹുജനശ്രദ്ധ ആകര്‍ഷിച്ചു. മലയാളനാടക പ്രസ്ഥാനത്തിലെ ഒരു നാഴികക്കല്ലായിത്തന്നെ ആ നാടകം എന്നും നിലനില്‍ക്കും. സംസ്കൃത നാടകങ്ങളുടെ മലയാളതര്‍മജകളും തമിഴ്നാടകങ്ങളും അനുകരിച്ചുകൊണ്ടുള്ള സംഗീതനാടകങ്ങളും മാത്രമായിരുന്നു ഒരു കാലത്തു നമ്മുടെ നാടകസമ്പത്ത്. അതില്‍നിന്ന് ഒരു വ്യതിയാനം കുറിക്കുന്നത്, പാശ്ചാത്യനാടകങ്ങളെ അനുകരിച്ച്, സി.വിയെ തുടര്‍ന്ന് ഇ.വി. കൃഷ്ണപിള്ളയും ഏതാനും പ്രഹസനങ്ങളും ഒന്നു രണ്ടു ചരിത്രനാടകങ്ങളും എഴുതി. ഈ നാടകങ്ങളൊന്നും ഒരിക്കലും സമകാലീന ജീവിതത്തിന്റെ അടിത്തട്ടിലോളം ഇറങ്ങിയില്ല. ഇടത്തരക്കാരുടെ ജീവിതമാണ് സി.വിയുടെയും ഇ.വിയുടെയും പ്രഹസനങ്ങളില്‍ ചിത്രീകരിക്കപ്പെട്ടിരുന്നത്. വേലക്കാരും വേലക്കാരികളും മറ്റും കടന്നുവരുന്നതുപോലും കേവലം പ്രാകൃത കഥാപാത്രങ്ങളായിട്ടാണ്; സ്വല്‍പം നേരമ്പോക്കുണ്ടാക്കാന്‍ വേണ്ടിമാത്രം. ഇതില്‍നിന്നു വിപ്ളവപരമായ ഒരു മാറ്റമാണ് നാട്ടിന്‍പുറത്തെ കര്‍ഷകരുടെയും കാര്‍ഷികത്തൊഴിലാളികളുടെയും ജീവിതം പച്ചയായി ചിത്രീകരിക്കുകയെന്നത്.
ജന്മിത്തത്തിനെതിരായി പോരാടുന്ന കര്‍ഷകന്റെ ചിത്രം മലയാളസാഹിത്യത്തില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടു. ഈ സാഹിത്യരചനയ്ക്കു വ്യക്തമായ ഒരു ഉദ്ദേശ്യവുമുണ്ടായിരുന്നു. കുടിയൊഴിപ്പിക്കല്‍ കേന്ദ്രപ്രശ്നമാക്കി രചിക്കപ്പെട്ട ഒരു നാടകം അന്ന് മലബാറില്‍ വ്യാപിക്കാന്‍ തുടങ്ങിയ കര്‍ഷകപ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ സഹായിക്കാന്‍ വേണ്ടി എഴുതപ്പെട്ടതാണ്. ആ ഉദ്ദേശം ശരിക്കും ഫലിച്ചു. മലബാറില്‍ ഗ്രാമഗ്രാമാന്തരം നൂറുകണക്കിന് അരങ്ങുകളില്‍ നാടകം അവതരിപ്പിക്കപ്പെടുകയും ജനങ്ങള്‍ അതിനെ ആവേശപൂര്‍വം കൊണ്ടാടുകയും ചെയ്തു. രാഷ്ട്രീയ പ്രക്ഷോഭകാരിയായ  ദാമോദരനില്‍ കുടികൊണ്ടിരുന്ന കലാകാരനെ അനാവരണം ചെയ്യാന്‍ ആ കൃതി സഹായിച്ചു. 'രക്തപാനം' പൊന്നാനിയിലെ ബീഡിത്തൊഴിലാളികളുടെ, അക്കാലത്തു നടന്ന സുപ്രസിദ്ധമായ പണിമുടക്കിന്റെ അവസരത്തില്‍ എഴുതിയതാണ്. 'പാട്ടബാക്കി'യെപ്പോലെയുള്ള സ്വീകരണം എന്തുകൊണ്ട് 'രക്തപാന'ത്തിനു ലഭിച്ചില്ല എന്നതു ചര്‍ച്ചചെയ്യാന്‍ രസമുള്ള ഒരു വിഷയമാണ്. ആ നാടകം വളരെ പ്രാവശ്യമൊന്നും അഭിനയിക്കപ്പെട്ടതായി അറിവില്ല.

1944ല്‍ ആണെന്നു തോന്നു ന്നു - കൃത്യവര്‍ഷം എനിക്കിപ്പോള്‍ ഓര്‍മയില്ല - ദാമോദരന്‍ വെല്ലൂര്‍ ജയിലില്‍നിന്നും മോചിതനായി കോഴിക്കോട്ടു വന്നിറങ്ങിയ ദിവസം, അദ്ദേഹത്തെ സ്വീകരിക്കാന്‍ പോയവരില്‍ ഞാനുമുണ്ടായിരുന്നു. അന്ന് ഇന്നത്തെപ്പോലെയുള്ള ടെക്നിക്കുകളൊന്നുമില്ല. സ്വീകരണങ്ങള്‍ക്ക് കാറുകളുടെ ഘോഷയാത്ര; പൂമാലകളുടെയും, ബൊക്കെകളുടെയും കൂമ്പാരം ഇതൊന്നുമില്ല. ഏതാനും പാര്‍ടി പ്രവര്‍ത്തകര്‍ പ്ളാറ്റ്ഫോറത്തില്‍ അണിനിരന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. റെയില്‍വേ സ്റേഷനില്‍നിന്ന് മുതലക്കുളം മൈതാനംവരെ ഒരു ഘോഷയാത്രയായി അദ്ദേഹത്തെ ആനയിച്ചു. ഉദ്ദേശം ഒരു പത്തുമുന്നൂറോളം ആരാധകരുണ്ട്. കക്ഷത്തില്‍ കുറേ പുസ്തകങ്ങളും അടുക്കിപ്പിടിച്ച് ദാമോദരന്‍ അവരുടെ മധ്യത്തില്‍ നടന്നിരുന്നു. ഘോഷയാത്ര മുതലക്കുളം മൈതാനത്തു എത്തിച്ചേര്‍ന്ന ഉടനേ സ്വീകരണയോഗം ആരംഭിച്ചു. സ്വീകരണങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടു ദാമോദരന്‍ ചെയ്ത പ്രസംഗം വളരെ ഹ്രസ്വമായിരുന്നു. ഒരു പത്തോ പതിനഞ്ചോ മിനിറ്റുമാത്രം പ്രസംഗിക്കാന്‍ വയ്യാ, ശ്വാസം നില്‍ക്കുന്നില്ല എന്നു ദാമോദരന്‍തന്നെ പറഞ്ഞു. ആ പ്രസംഗത്തിലെ പരാമര്‍ശം ഞാന്‍ ഇന്നും വ്യക്തമായി ഓര്‍ക്കുന്നു. യുദ്ധഗതിയില്‍ വന്നുകൊണ്ടിരുന്ന മാറ്റത്തെയും സോവിയറ്റ് യൂണിയന് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിജയങ്ങളെയും കുറിച്ചു പ്രതിപാദിച്ചുകൊണ്ട് സോവിയറ്റു യൂണിയന്റെ വിജയത്തിലും ഫാഷിസത്തിന്റെ സമ്പൂര്‍ണപരാജയത്തിലും യുദ്ധമവസാനിക്കുമെന്നു ദാമോദരന്‍ ആത്മവിശ്വാസത്തോടെ പ്രവചിച്ചു.

ദാമോദരന്റെ സ്വഭാവത്തില്‍ ഒരു സവിശേഷത ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹം ഓരോ കാലത്ത് ഓരോ നിലപാട് എടുക്കുമ്പോള്‍ അതിനെ ന്യായീകരിക്കാന്‍ തന്റെ ബുദ്ധിയുടെ ആവനാഴിയിലുള്ള സകല അസ്ത്രശസ്ത്രങ്ങളും എടുത്തു പ്രയോഗിക്കും. ആ അഭിപ്രായഗതിയുടെ അങ്ങേതലയ്ക്കായിരിക്കും അദ്ദേഹം നില്‍ക്കുക. പക്ഷേ, ആ അഭിപ്രായം തെറ്റായി എന്നു ബോധ്യപ്പെട്ടാല്‍ പിന്നെ പോകുന്നതു പലപ്പോഴും വിരുദ്ധാഭിപ്രായത്തിന്റെ അങ്ങേ തലയ്ക്കായിരിക്കും. പഴയപോലെ വീറോടുകൂടി തന്റെ ആയുധങ്ങള്‍ മുഴുവന്‍ ഇങ്ങോട്ടു തിരിച്ചുവയ്ക്കുകയായി. ഒരു മധ്യമാര്‍ഗം അഥവാ സമനില എന്നുള്ളത് ഇല്ല. ദാമോദരന്റെ രാഷ്ട്രീയജീവിതത്തിന്റെ തുടക്കത്തില്‍ അദ്ദേഹം അങ്ങേയറ്റത്തെ ഒരു ഗാന്ധിഭക്തനായിരുന്നു എന്ന വസ്തുത എത്രപേര്‍ അറിഞ്ഞിട്ടുണ്ട്? നൂല്‍ നൂല്‍പ്പും ചര്‍ക്കയും മാത്രമാണ് ഭാരതത്തിന്റെ ഒരേയൊരു മോചനമാര്‍ഗം എന്നു അദ്ദേഹം ദൃഢമായി വിശ്വസിച്ചു. ആ വിശ്വാസം സമര്‍പിച്ചുകൊണ്ടുള്ള 'ഒരൊറ്റമാര്‍ഗം' എന്ന ഒരു ലഘുലേഖയും കൈയിലേന്തിയാണ്  ദാമോദരന്‍ പൊതുരംഗത്തിറങ്ങിയത്. പിന്നീടു കാശി വിദ്യാപീഠത്തില്‍ ഉപരിപഠനത്തിനായി പോകുകയും അവിടെ അന്നു ലഭിച്ചുകൊണ്ടിരുന്ന മാര്‍ക്സിസ്റ് സാഹിത്യങ്ങള്‍ വായിക്കുകയും ആചാര്യ നരേന്ദ്രദേവിനെപ്പോലെയുള്ള സോഷ്യലിസ്റു നേതാക്കന്മാരുമായി ഇടപെടുകയും ചെയ്തതിനുശേഷം നാട്ടിലേക്കു തിരിച്ചു വന്നപ്പോള്‍ ആളാകെ മാറിയിരുന്നു. അദ്ദേഹം അന്നു കേരളത്തില്‍ രൂപംകൊണ്ട കോണ്‍ഗ്രസ് സോഷ്യലിസ്റ് പാര്‍ടിയില്‍ അംഗമായി. പിന്നീടുണ്ടായ പടിപടിയായ മാനസിക വികാസത്തിന്റെ ഒരു ചിത്രമാണ് ഞാന്‍ മുകളില്‍ വരച്ചു കാട്ടിയത്.


 *****

സി. അച്യുതമേനോന്‍

കര്‍ഷകപ്രസ്ഥാനത്തിന്റെ ശക്തിദുര്‍ഗം

പഠിത്തം കഴിഞ്ഞു 1935ല്‍ ഞാന്‍ നാട്ടിലെത്തിയപ്പോഴാണ് കോണ്‍ഗ്രസ് സോഷ്യലിസ്റു പാര്‍ടിയുടെ കേരളസമ്മേളനം കണ്ണൂരില്‍ ചേര്‍ന്നത്. സമ്മേളനത്തിലെ പ്രധാന പ്രാസംഗികന്‍ ബോംബെയിലെ  യൂസഫ് മെഹ്റാലിയായിരുന്നു. കാസര്‍കോട്ടുനിന്ന് ഒരു പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ കണ്ണൂരിലെത്തി.

സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ: കൃഷ്ണപിള്ളയും മറ്റും എത്തിയിരുന്നു. കൃഷ്ണപിള്ളയും മറ്റും കോമണ്‍വെല്‍ത്ത് തൊഴിലാളി യൂണിയന്‍ ഓഫീസില്‍ ഒരു മീറ്റിങ്ങിലാണെന്നു കേട്ടു ഞാന്‍ പുറപ്പെട്ടു. വഴിക്കുവെച്ചു സ: കൃഷ്ണപിള്ള, ഇ.എം.എസ്., പി. നാരായണന്‍നായര്‍ തുടങ്ങി കുറേ സഖാക്കള്‍ വരുന്നത് കണ്ടപ്പോള്‍ ഞാന്‍ വഴിക്കുനിന്നു.
കൃഷ്ണപിള്ള എന്നെക്കണ്ട ഉടനെ "ദാമോദരന്‍, ഇതാ, അറിയുമോ?'' എന്നു ചോദിച്ചുകൊണ്ട് പറഞ്ഞു "ഇവനാണ് കാഞ്ഞങ്ങാട്ട് മാധവന്‍''. അന്ന് കൃഷ്ണപിള്ള പരിചയപ്പെടുത്തിയ ആ സ്നേഹബന്ധം അദ്ദേഹം മരിക്കുന്നതുവരെ ഞാന്‍ തുടര്‍ന്നുപോന്നിരുന്നു. സമ്മേളനത്തിലെ ദാമോദരന്‍ ഗാന്ധിസത്തിനെതിരായി നടത്തിയ ഉജ്വലപ്രസംഗം ഇന്നും എന്റെ മനസ്സില്‍ ഓളംവെട്ടുകയാണ്.

മലബാര്‍ ഭാഗത്തു കര്‍ഷകപ്രസ്ഥാനം മൊട്ടിടാന്‍ തുടങ്ങിയ കാലമായിരുന്നു. ആ കാലഘട്ടത്തില്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് സ: ദാമോദരന്റെ എഴുത്തും പ്രസംഗവും നല്‍കിയ ആവേശം ഒരിക്കലും മറക്കാന്‍ സാധ്യമല്ല.  ദാമോദരന്റെ 'പാട്ടബാക്കി' എന്ന നാടകവും, ആ നാടകത്തിലൂടെ അദ്ദേഹം കാഴ്ചവച്ച അഭിനയകുശലതയും, കേരളത്തിന് ഒരിക്കലും മറക്കാന്‍ സാധ്യമല്ല. കേരളത്തിലെ കര്‍ഷകപ്രസ്ഥാനത്തിന്റെ ഒരു ശക്തിദുര്‍ഗമായിരുന്നു അക്കാലത്ത്  കെ. ദാമോദരന്‍.

കോണ്‍ഗ്രസ് സോഷ്യലിസ്റ് പാര്‍ടി, കോണ്‍ഗ്രസിന്റെ നേതൃത്വം കേരളത്തില്‍ കൈക്കലാക്കുകയുണ്ടായി. ഗാന്ധിയന്‍ ആശയക്കാരായ കോണ്‍ഗ്രസുകാര്‍ ഒറ്റപ്പെടുമ്പോള്‍ അവരെ രക്ഷിക്കുന്നതിന് കേന്ദ്രനേതൃത്വം ഒരു ശ്രമം നടത്തി. പുതിയ ഭാരവാഹികളെ തിരഞ്ഞെടക്കാന്‍ കേന്ദ്ര കോണ്‍ഗ്രസ് കമ്മിറ്റി  പട്ടാഭി സീതാരാമയ്യയെ തിരഞ്ഞെടുപ്പുദ്യോഗസ്ഥനായി കേരളത്തിലേക്കയച്ചു. വാശിയേറിയ മല്‍സരത്തില്‍ കെ.ടി. കുഞ്ഞിരാമന്‍ നമ്പ്യാര്‍ പ്രസിഡന്റായും കെ. ദാമോദരന്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

 ******

കെ. മാധവന്‍, കാഞ്ഞങ്ങാട്

ദാര്‍ശനികന്‍

കെ. ദാമോദരനെ ഞാന്‍ ആദ്യമായി കണ്ടത് തൃപ്പുണിത്തുറയില്‍വെച്ചാണ് - 1934ലോ 35ലോ. കാശി വിദ്യാപീഠത്തിലെ അദ്ദേഹത്തിന്റെ പഠിപ്പ് അവസാനിച്ചിരുന്നു. ആകൃതിയിലും പ്രകൃതിയിലും തികച്ചും 'ഗാന്ധിയന്‍' ആയിരുന്നു അന്ന് ദാമോദരന്‍. വലിയ ജുബ്ബായും ഷാളും കൈയിലൊരു തുണിസഞ്ചിയും അതില്‍ വില്‍പനയ്ക്കുള്ള ചില ചെറു പുസ്തകങ്ങളും. ദാമോദരന്റെ ഒരു ആദ്യകാല സത്യാഗ്രഹസഖാവ് ആയിരുന്ന താ. വി. പരമേശ്വരയ്യര്‍ അന്ന് തൃപ്പൂണിത്തുറ സംസ്കൃത കോളെജില്‍ ഞങ്ങളോടൊപ്പം വിദ്യാര്‍ഥിയായിരുന്നു. പരമേശ്വരയ്യരുടെ ക്ഷണപ്രകാരമാണ് ദാമോദരന്‍ തൃപ്പൂണിത്തുറയില്‍ വന്നത്. മഹാത്മാഗാന്ധി അധ്യക്ഷനും രണ്ടു 'മുന്‍ഷി'മാര്‍ - മുന്‍ഷി പ്രേംചന്ദും കെ.എം. മുന്‍ഷിയും - സെക്രട്ടറിമാരും ആയുള്ള ഭാരതീയ സാഹിത്യസമ്മേളനം അന്നേക്കു രൂപവല്‍ക്കരിക്കപ്പെട്ടിരുന്നു. പ്രേംചന്ദിന്റെ മാസികയായിരുന്ന 'ഹംസ്' ആയിരുന്നു ഈ സമ്മേളനത്തിന്റെ മുഖപത്രം. ഇന്ത്യയില്‍ പുരോഗമന സാഹിത്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ പഥപ്രദര്‍ശകസേവനം നിര്‍വഹിച്ചത് 'ഹംസ്' ആയിരുന്നു. കാശിയില്‍ നിന്നാണ് അത് പ്രസിദ്ധപ്പെടുത്തിയിരുന്നത്. പ്രേംചന്ദിന്റെ താമസവും കാശിയല്‍ ആയിരുന്നു. അതിനാല്‍ ദാമോദരന് പുരോഗമന സാഹിത്യപ്രസ്ഥാനവുമായി - ജീവല്‍സാഹിത്യമെന്ന പേരിലാണ് അക്കാലത്ത് മലയാളത്തില്‍ ഇത് അറിയപ്പെട്ടിരുന്നത് - അന്നുതന്നെ ബന്ധമുണ്ടായിരുന്നു. കേരളത്തില്‍ ജീവല്‍സാഹിത്യ സംഘടന ഉണ്ടായത് പിന്നീടാണ്. സാഹിത്യത്തെ സംബന്ധിച്ചിടത്തോളം അതിയാഥാസ്ഥിതികങ്ങളായ സിദ്ധാന്തങ്ങള്‍ പുലര്‍ത്തിപ്പോന്നിരുന്ന സംസ്കൃത കോളെജില്‍ ദാമോദരന്‍ ജീവല്‍സാഹിത്യത്തെപ്പറ്റി രണ്ടോ മൂന്നോ പ്രസംഗങ്ങള്‍ നടത്തി. ഈ പ്രസംഗങ്ങളെപ്പോലെയോ, അതിലധികമോ പ്രഭാവം ദാമോദരന്റെ വേഷവും സംസാരവും പെരുമാറ്റവും ഞങ്ങളില്‍ അന്ന് ഉളവാക്കിയിരുന്നു.

ദാമോദരനുമായി കുറേക്കൂടി അടുത്ത് ഞാന്‍ ഇടപെട്ടത് 1943ല്‍ ആയിരുന്നു. ഇന്ത്യന്‍ കമ്യൂണിസ്റ് പാര്‍ടിയുടെ കേരളത്തിലെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു അന്നേക്ക് ദാമോദരന്‍. 'പാട്ടബാക്കി' എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധ നാടകം മലയാള നാടകവേദിയില്‍ ഒരു പരിവര്‍ത്തനം തന്നെ ഉളവാക്കിക്കഴിഞ്ഞുമിരുന്നു. ഞാന്‍ അന്ന് 'ക്വിറ്റ് ഇന്ത്യാ' പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടു താമസിക്കുകയായിരുന്നു. ഈ പ്രസ്ഥാനത്തിന് എതിരായിരുന്ന കമ്യൂണിസ്റുകാരില്‍നിന്ന്, സ്വാഭാവികമായും, കഴിയുന്നത്ര അകന്നുനില്‍ക്കുകയായിരുന്നു ഞാന്‍. ഒരു ദിവസം ഉച്ചയ്ക്ക് മിഠായിത്തെരുവിലൂടെ നടന്നു പോകുമ്പോള്‍, ദാമോദരനും മധ്യവയസുകഴിഞ്ഞ് മുഷിഞ്ഞ വേഷം ധരിച്ച ഒരാളുംകൂടെ എനിക്ക് എതിരേ വന്നു. മഹാപണ്ഡിതനായ രാഹുല്‍ സാംകൃത്യായന്‍ ആയിരുന്നു ദാമോദരന്റെകൂടെ ഉണ്ടായിരുന്നത്. ദാമോദരന്‍ രാഹുല്‍ജിക്ക് എന്നെ ഒരു 'സംസ്കൃതപണ്ഡിതന്‍' എന്നു പരിചയപ്പെടുത്തിക്കൊടുത്തു. ഉച്ചവെയിലില്‍, മിഠായിത്തെരുവിലെ തിരക്കില്‍നിന്ന് രാഹുല്‍ജി സംസ്കൃതത്തില്‍ സംസാരിക്കാന്‍ തുടങ്ങി. പിന്നീട് അവരൊന്നിച്ച് ഞാന്‍ രാഹുല്‍ജി താമസിച്ചിരുന്ന ലോഡ്ജിലേക്കു പോയി. അവിടെ വെറുംനിലത്ത് തന്റെ ബെഡ്ഷീറ്റ് വിരിച്ച് അതില്‍ രാഹുല്‍ജി ഇരുന്നു; ഞങ്ങളേയും ഇരുത്തി. 'ദര്‍ശന്‍ ദിഗ് ദര്‍ശന്‍' എന്ന ലോകത്തിലെ പ്രധാന തത്വദര്‍ശനങ്ങളുടെ രൂപരേഖയുള്‍ക്കൊള്ളുന്ന, പ്രശസ്തഗ്രന്ഥം അക്കാലത്ത് അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍നിന്ന് പല ഭാഗങ്ങളും രാഹുല്‍ജി ഞങ്ങളെ വായിച്ചു കേള്‍പ്പിച്ചു. ഡോക്ടര്‍ രാധാകൃഷ്ണന്‍ യഥാര്‍ഥത്തില്‍ ദാര്‍ശനികനല്ല. 'തിയോളോജിയന്‍' മാത്രമാണ്; രാധാകൃഷ്ണന്റെ ദര്‍നം വാസ്തവത്തില്‍ ദര്‍ശനമല്ല, ദൈവശാസ്ത്രമാണ് - എന്നു സ്ഥാപിക്കുകയായിരുന്നു രാഹുല്‍ജി. ലോകപ്രശസ്തനായ ആ പണ്ഡിതനെപ്പറ്റി ചിന്തിക്കുമ്പോഴെല്ലാം ബെഡ്ഷീറ്റിലിരുന്ന് സംസ്കൃതം സംസാരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രമാണ് എന്റെ മനസില്‍ വരിക. ചുരുങ്ങിയ ചെലവില്‍ ലോകപര്യടനം നടത്തേണ്ടതെങ്ങിനെ എന്നതു സംബന്ധിച്ച് ഒരു പുസ്തകം - 'ഘുമക്കഡ് ശാസ്ത്ര് - മഹാപര്യടകന്‍' കൂടിയായ രാഹുല്‍ജി എഴുതിയിട്ടുണ്ട്. ഈ പുസ്തകത്തിലെ ഓരോ വരിയും അദ്ദേഹത്തിന്റെ സ്വന്തം ജീവിതാനുഭവങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞവയാണ്.

ദാമോദരനുമായി അടുത്തിടപെടുന്നതിന് പിന്നീട് എനിക്ക് പല അവസരങ്ങളുമുണ്ടായിട്ടുണ്ട്. മദ്രാസില്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ഒരു യോഗം പെട്ടെന്ന് ഓര്‍മവരുന്നു. കുടുംബാസൂത്രണ നടപടികള്‍ ദൃഢതയോടെ നടപ്പില്‍ വരുത്തിയിരുന്നില്ലെങ്കിലും ജവാഹര്‍ലാല്‍ നെഹ്റു അന്ന് ഇടയ്ക്കിടെ ജനസംഖ്യാനിയന്ത്രണത്തിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കാറുണ്ടായിരുന്നു. ജനസംഖ്യാനിയന്ത്രണം അനാവശ്യമാണെന്നും, സോഷ്യലിസ്റ് വിപ്ളവം നടന്നുകഴിഞ്ഞാല്‍, ഇന്ത്യയില്‍ എത്ര ജനങ്ങളുണ്ടായാലും അവര്‍ക്കെല്ലാം ആവശ്യമായ വിഭവങ്ങള്‍ ഇവിടെ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നും ആയിരുന്നു അന്ന് ദാമോദരന്റെയും കമ്യൂണിസ്റ് പാര്‍ടിയുടെയും നിലപാട്. കുട്ടികളോട് സ്നേഹമില്ലാത്തതുകൊണ്ടാണ് ജവാഹര്‍ലാല്‍ നെഹ്റു കുടുംബാസൂത്രണത്തിനുവേണ്ടിവാദിക്കുന്നതെന്നും നല്ലൊരു വീടും ധാരാളം സമ്പത്തും സഞ്ചരിക്കാന്‍ ഒരു കാറും എല്ലാ കുടുംബങ്ങളിലും ഉണ്ടാകുന്നപക്ഷം, പത്തോ പന്ത്ര ണ്ടോ കുട്ടികള്‍ ഓരോരുത്തര്‍ക്കും ഉണ്ടാവുന്നതായിരിക്കും ജീവിതത്തെ ആഹ്ളാദപൂര്‍ണമാക്കുക എന്നും ദാമോദരന്‍ തന്റെ പ്രസംഗത്തില്‍ സമര്‍ഥിച്ചു. തുടര്‍ന്ന് പ്രസംഗിച്ച കാരൂര്‍ നീലകണ്ഠപിള്ള ദാമോദരന്റെ എല്ലാ വാദങ്ങളോടും യോജിച്ചു. "ഒരു കാര്യത്തില്‍ മാത്രം ദാമോദരനുമായി ഞാന്‍ വിയോജിക്കുന്നു'', കാരൂര്‍ പറഞ്ഞു. "അത്രയധികം കുട്ടികളുള്ള സ്ഥിതിക്ക് ഓരോ കുടുംബത്തിനും ഓരോ ബസുതന്നെയാണ് കൊടുക്കേണ്ടത്.'' കാരൂര്‍ സാര്‍ സഹജമായ പുഞ്ചിരിയോടെ തുടര്‍ന്നു.

സോഷ്യലിസ്റ് റിയലിസത്തെ സംബന്ധിച്ച് മുന്‍പ് തനിക്കുണ്ടായിരുന്ന ധാരണകള്‍ക്ക് വളരെയധികം മാറ്റം വന്നിട്ടുള്ളതായി ദാമോദരന്‍ ഒരിക്കല്‍ എന്നോട് പറയുകയുണ്ടായി. അദ്ദേഹം രാജ്യസഭാമെമ്പറായി ദല്‍ഹിയില്‍ താമസിച്ചിരുന്ന കാലത്താണത്. ഒരിക്കല്‍ ദല്‍ഹിയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന എനിക്ക്, തന്റെ മകന്‍ വരച്ച 'അത്യാധുനിക' രീതിയിലുള്ള ഏതാനും ചിത്രങ്ങള്‍ അദ്ദേഹം കാണിച്ചുതന്നു. നാമെല്ലാം വിചാരിക്കുന്നതിലുമധികം സങ്കീര്‍ണമാണ് സൌന്ദര്യദര്‍ശനമെന്ന പ്രതിഭാസം എന്നാണ് ഏറെക്കുറെ അന്നദ്ദേഹം പറഞ്ഞത്.

*****

എന്‍.വി. കൃഷ്ണവാര്യര്‍

ഇങ്ങനെ ഒരാള്‍ വേറെയെവിടെ

ഓര്‍മകളുടെ ഓണങ്ങളിലൂടെ ഒരല്‍പം പുറകോട്ട് നീന്തിച്ചെല്ലട്ടെ. ഞാന്‍ ആദ്യമായി ദാമോദരനെ കണ്ട രംഗം. ഡയറി എഴുതുന്ന സല്‍സ്വഭാവം എനിക്കില്ലാത്തതുകൊണ്ട് തീയതികളും മറ്റും കിറുകൃത്യമായിക്കൊള്ളണമെന്നില്ല. മനസ്സില്‍ പതിഞ്ഞുനില്‍ക്കുന്ന ചിത്രങ്ങളില്‍ നിന്നാണ് പകര്‍ത്തുന്നത്.

സ്ഥലം ഊട്ടിയാണ്. 1950 അവസാനമോ 51 ആദ്യമോ എന്നു തറപ്പിച്ചു പറയാന്‍ വയ്യ. കല്‍ക്കട്ടയില്‍നിന്ന് പുറംതള്ളപ്പെട്ട ഞാന്‍ ഊട്ടിയില്‍ ഒതുങ്ങിക്കഴിയുന്നു. പതുങ്ങിക്കഴിയുന്നു എന്നു വേണമെങ്കില്‍ പറയാം. എന്നോട് വളരെ മമത കാട്ടിയിരുന്ന ഒരു മലയാളി കുടുംബമുണ്ടവിടെ. ആ വീട്ടിലെ പെണ്‍കുട്ടിക്ക് അറവന്‍കാട് കോര്‍ഡൈറ്റ് ഫാക്ടറിയോടുബന്ധപ്പെട്ട വിദ്യാലയത്തില്‍ ഹിന്ദി പഠിപ്പിക്കലാണ് ജോലി. ഒരു നാള്‍ അവള്‍ വന്നെന്നോട് പറയുന്നു: "ചേട്ടനെ ഒരാള്‍ക്ക് കാണണമെന്നുണ്ട്. അറവന്‍കാടുവരെ എന്റെ കൂടെ വരണം.''

ആരെന്നു ഞാന്‍ ചോദിച്ചു. അവള്‍ക്കറിഞ്ഞുകൂടാ. കൂനൂരിലെ ഹിന്ദി കോളെജില്‍ പ്രധാനാധ്യാപകനായ നാരായണമേനോന്റെ ആരോ ആണ്. ഏതായാലും കണ്ടുകളയാമെന്നു ഞാനുറച്ചു. ആ യുവതിയുടെകൂടെ പിറ്റേന്നു ഞാന്‍ തീവണ്ടിയില്‍ അറവന്‍കാടു ചെന്നു. റെയില്‍വേ സ്റേഷനില്‍ ഇറങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു: "ചേട്ടന്‍ ഫാക്ടറി മതിലും കടന്ന് റോഡിലൂടെ നേരെ പോയാല്‍ മതി. കുറെ ദൂരം ചെല്ലുമ്പോള്‍ ഒരു പാറക്കൂട്ടം കാണും. അവിടെ ഞാന്‍ പറഞ്ഞ ആളുണ്ടാവും.'' സത്യം പറയട്ടെ, എനിക്കല്‍പം ഭയം തോന്നി. അന്നത്തെ ചുറ്റുപാടതാണല്ലോ. ഏതായാലും നടന്നു.

യൂക്കാലിപ്റ്റ്സ് മരങ്ങളും കാട്ടുപൂച്ചെടികളും സമൃദ്ധിയായുള്ള നിരത്തുവക്കില്‍, പാടിയൊഴുകുന്ന ഒരു കുളിര്‍ചോലയിലേക്ക് ഉന്തിനില്‍ക്കുന്ന വലിയൊരു പാറമേല്‍ ഒരു മനുഷ്യന്‍ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നു. തടിയന്‍ ഇംഗ്ളീഷുപുസ്തകം. ഒരു തവിട്ടുനിറത്തിലുള്ള ഫ്ളാറല്‍ ഷര്‍ട്ടും കഴുത്തില്‍ മുറുക്കികെട്ടിയ മഫ്ളറും. തുളച്ചുകയറുന്ന നോട്ടം.

"അനിലനല്ലേ?'' - (അന്ന് ആ പേരില്‍ ഞാന്‍ കവിതകള്‍ എഴുതുമായിരുന്നു). ഹൃദ്യമായ ചിരിയോടുകൂടിയ ചോദ്യം.

അമ്മയെ കാണാന്‍ പരോളിലിറങ്ങി കൂനൂരിലുള്ള സഹോദരന്റെ വീട്ടില്‍ വന്നു താമസിക്കുകയാണ് താനെന്ന് ദാമോദരന്‍ പറഞ്ഞതായാണോര്‍മ.

ഞങ്ങള്‍ ഇളവെയിലേറ്റുകൊണ്ട് ഏറെനേരം സംസാരിച്ചിരുന്നു. പി. ഭാസ്കരനാണത്രെ ഞാന്‍ ഊട്ടിയിലുള്ള കാര്യം അദ്ദേഹത്തോട് പറഞ്ഞത്. ഞാന്‍ ഇന്ന് ഓര്‍ക്കുകയാണ്, എത്ര ചിരകാലപരിപചിതനെപ്പോലെയാണദ്ദേഹം എന്നോടു സംസാരിച്ചത്. തനിക്കു സമനായ വലിയൊരു മനുഷ്യനോട് സംസാരിക്കുന്ന മട്ടുണ്ടായിരുന്നു.

വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പറഞ്ഞുകൊണ്ടിരിക്കേ പെട്ടെന്നദ്ദേഹം ചോദിച്ചു:

"വിപ്ളവത്തിന് ഇനി എത്രകാലം വേണ്ടിവരുമെന്നാണ് വിചാരം?''

ഞാന്‍ ഒന്നും പറഞ്ഞില്ല. ഒരു വിഢിച്ചിരി ചിരിച്ചു. എനിക്കതിന് ഉത്തരം അറിയാന്‍ പാടില്ലായിരുന്നു. ഏറെക്കാലം കഴിഞ്ഞശേഷം, ഇന്നും എനിക്കതിന് ഉത്തരം അറിഞ്ഞുകൂടാ എന്നു തുറന്നു സമ്മതിക്കട്ടെ.

ദാമോദരന്‍ പറഞ്ഞു: "വിപ്ളവം നേതാക്കള്‍ സര്‍ക്കുലറയയ്ക്കുന്നതിനനുസരിച്ചില്ല ഉണ്ടാവുന്നത്. അതു നടത്തേണ്ടതു ജനങ്ങളാണ്. ജനങ്ങളുടെ ബോധവും പ്രതിഭയും കൂട്ടായ പ്രവര്‍ത്തനവും കൊണ്ടേ വിപ്ളവമുണ്ടാവൂ. ജനങ്ങള്‍ എന്നത് ഒരുപിടി ആളുകളല്ല.''

അപ്പോഴും ചിന്തയില്‍ കല്‍ക്കട്ടക്കാരനായിരുന്ന ഒരു തുടക്കക്കാരന് പുതിയൊരു ചിന്താസരണി ബോധപൂര്‍വം തുറന്നു തരികയായിരുന്നു ആ വിപ്ളവാചാര്യനെന്ന് ഞാന്‍ വളരെക്കഴിഞ്ഞാണ് മനസ്സിലാക്കിയത്.

ജനങ്ങളുടെ ബോധവും പ്രതിഭയും കൂട്ടായ പ്രവര്‍ത്തനവും... മനോവാക് കര്‍മങ്ങളാല്‍ വിപ്ളവകാരിയാവുക... അതിന് ദൈനംദിന രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലേക്ക് തൊഴിലാളികളെ ഉന്തിവിട്ടാല്‍ മാത്രം മതിയോ? പോരെന്ന്, വിപ്ളവമുണ്ടാക്കുന്നതിന്റെ ചുമതല സ്വയം ഏറ്റെടുത്തിട്ടുള്ള എല്ലാവരും പറയും. പക്ഷേ, അവര്‍ എന്തു ചെയ്യുന്നു?

ബോധമുയര്‍ത്തുക എന്ന കടമയിലാണ് ദാമോദരന്‍ ശ്രദ്ധിച്ചത്. വിപ്ളവബോധം മുദ്രാവാക്യം മുഴക്കുന്നതിലും സമരരംഗത്തേക്ക് എടുത്തുചാടുന്നതിലും മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു; അക്കാര്യം പഠിപ്പിക്കാന്‍ ശ്രമിച്ചു. സാഹിത്യപരമായ തന്റെ കഴിവിനെ ഇത്ര ബോധപൂര്‍വം ഈ ഉദ്ദേശ്യസാധ്യത്തിനുവേണ്ടി ഉപയോഗിച്ച മറ്റൊരാള്‍ കേരളത്തിലെയെന്നല്ല ഇന്ത്യയിലെ തന്നെ വിപ്ളവപ്രസ്ഥാനത്തില്‍ ഉണ്ടായിട്ടുണ്ടോ?

*****
 

ടി.കെ.ജി. നായര്‍

സത്യസന്ധനായ ചിന്തകൻ

വാക്കിലും വിചാരത്തിലും പ്രവൃത്തിയിലും സത്യസന്ധത പുലര്‍ത്തിയ ചിന്തകനായിരുന്നു കെ. ദാമോദരന്‍. ജീവിതത്തിലും എഴുത്തിലും ആര്‍ജവം ദീക്ഷിച്ച അദ്ദേഹത്തിന്റെ വ്യക്തിത്വം ആരെയും ആകര്‍ഷിക്കും. വായുവെപ്പോലെ സദാഗതിയും രാപ്പകല്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച കര്‍ത്തവ്യനിരതനുമായ ദാമോദരന്‍ സുഹൃത്തുക്കളുടെ ആദരാഭിനന്ദനങ്ങള്‍ ആര്‍ജിച്ചതില്‍ അല്‍ഭുതപ്പെടേണ്ടതില്ല; നമ്മുടെ രാഷ്ട്രീയ സാഹിത്യരംഗങ്ങളില്‍ അത്തരക്കാര്‍ വിരളമാണ്. അതുകൊണ്ട് ദാമോദരന്റെ അസാന്നിധ്യത്തെ എന്നും നാമോര്‍ ക്കും.

രാഷ്ട്രമീമാംസകനായ ദാമോദരനെ വിലയിരുത്താനും അഭിനന്ദിക്കാനും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച മറ്റു പലരുമുണ്ട്. ഞാനദ്ദേഹത്തെ കാണുന്നത് ഉല്‍പതിഷ്ണുവും സ്വതന്ത്രചിന്തകനും സഹൃദയനുമായ ഒരെഴുത്തുകാരനായിട്ടാണ്. അങ്ങനെയുള്ള ദാമോദരനുമായിട്ടായിരുന്നു എനിക്ക് കൂടുതല്‍ അടുപ്പം.

സൌന്ദര്യവും സാഹിത്യവും

സാഹിത്യരചനയിലും സാഹിത്യാസ്വാദനത്തിലും തല്‍പരനായിരുന്ന ദാമോദരന്റെ ദൃഷ്ടിയില്‍ സാഹിത്യമെന്നത് കേവലം ശുഷ്കമായ ആശയങ്ങളുടെ ആവിഷ്കാരമായിരുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകളില്‍:

"സാഹിത്യനിര്‍മാണത്തിലെ ഏറ്റവും മുഖ്യമായ ഘടകമാണ് സൌന്ദര്യം. ഏതു കാലഘട്ടത്തില്‍ രചിക്കപ്പെട്ടതായാലും വായനക്കാരുടെ ഹൃദയങ്ങളിലേയ്ക്കു സൌന്ദര്യം പകര്‍ന്നു കൊടുക്കാന്‍ കഴിവുള്ള കൃതികളെല്ലാം കാലദേശങ്ങളെ അതിജീവിച്ചുകൊണ്ട് നില്‍ക്കുന്നു.''

സാഹിത്യവും സാമൂഹ്യജീവിതവും


സൌന്ദര്യാധിഷ്ഠിതമായ സാഹിത്യം സാമൂഹ്യജീവിതത്തെ പരിഷ്കരിക്കാനും പരിവര്‍ത്തിപ്പിക്കാനും സമുദ്ധരിക്കാനും ഉതകുന്നതാകണമെന്നും ദാമോദരന്‍ വിശ്വസിച്ചിരുന്നു. സാഹിത്യകാരന്റെ വ്യക്തിത്വത്തെ തെറ്റായി വ്യാഖ്യാനിച്ച് സാമൂഹ്യബന്ധത്തില്‍നിന്ന് അതിനെ നിഷ്കാസനം ചെയ്യുന്നതില്‍ വ്യഗ്രരായ 'ശുദ്ധകലാവാദ'ക്കാരോട് അദ്ദേഹം ഒരിക്കല്‍ ഇങ്ങനെ ഉല്‍ബോധിപ്പിക്കുകയുണ്ടായി:

"വ്യക്തിഗതങ്ങളായ അനുഭവങ്ങള്‍ക്ക് കലാപരമായ ആവിഷ്കരണം നല്‍കാനാണ് സാഹിത്യകാരന്‍ പരിശ്രമിക്കുന്നത്. ഈ അര്‍ഥത്തില്‍ എല്ലാ സാഹിത്യസൃഷ്ടികളും വ്യക്തിനിഷ്ഠങ്ങളാണ്. അതേ സമയത്തുതന്നെ സാഹിത്യകാരന്‍ ഒരു സമൂഹജീവിയാണ്. അയാളുടെ കൃതികള്‍ സമൂഹത്തില്‍ ജീവിക്കുന്ന വായനക്കാരില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. അപ്പോള്‍ സാഹിത്യകാരന്റെ വ്യക്തിനിഷ്ഠത സാമൂഹ്യബന്ധങ്ങളില്‍നിന്ന് അകന്നുനില്‍ക്കുന്ന അമൂര്‍ത്തവും കേവലവുമായ ഒരു പ്രതിഭാസമല്ല. സര്‍ഗപ്രക്രിയുടെ വൈയക്തികസ്വഭാവം സാമൂഹ്യസത്തയുമായി കെട്ടിപ്പിണഞ്ഞു കിടക്കുന്നു. സാമൂഹ്യവും ചരിത്രപരവുമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് സാഹിത്യകാരന്‍ വ്യക്തിജീവിതത്തിന്റെ സങ്കീര്‍ണങ്ങളും സംഘര്‍ ഷാത്മകങ്ങളുമായ അന്തര്‍ധാരകള്‍ക്കു ഭാഷയിലൂടെ സമൂര്‍ത്തമായ രൂപം നല്‍കുന്നത്. പ്രകൃതിയുടെയും ചരിത്രത്തിന്റെയും സമൂഹത്തിന്റെയും മുദ്രകള്‍ പതിയാത്ത യാതൊരു സാഹിത്യകൃതിയുമില്ല.'' ('സാഹിത്യത്തിലെ മാര്‍ക്സിയന്‍ വീക്ഷണം' എന്ന ലേഖനത്തില്‍)

സാഹിത്യവും സാമൂഹ്യജീവിതവും തമ്മിലുള്ള ബന്ധം പല സന്ദര്‍ഭങ്ങളിലും ദാമോദരന്റെ നിഷ്കൃഷ്ടപഠനത്തിന് വിധേയമായിട്ടുണ്ട്. ആ ബന്ധത്തെപ്പറ്റി ഊന്നിപ്പറയാന്‍ തന്റെ സാഹിത്യജീവിതത്തിലെ നല്ലൊരു ഭാഗം അദ്ദേഹം വിനിയോഗിച്ചു.



*****

എം.എസ്. മേനോന്‍




സകല കലാവല്ലഭന്‍

സകലകലാവല്ലഭനായ കെ. ദാമോദരന്‍ മികച്ച ഒരു മാര്‍ക്സിസ്റ് പണ്ഡിതനായിരുന്നു. പാര്‍ടി സ്ഥാപിച്ചുകഴിഞ്ഞ ആദ്യനാളുകളില്‍ മാര്‍ക്സിസത്തെക്കുറിച്ച് അണികളെ ഹരിശ്രീ പഠിപ്പിക്കുവാന്‍ നിയുക്തരായവര്‍ അതേക്കുറിച്ച് ഹരിശ്രീ അറിയാത്ത എന്നെപ്പോലുള്ളവരായിരുന്നു. എന്നാല്‍ ദാമോദരന്‍ എഴുതിയ മാര്‍ക്സിസത്തിന്റെ നാനാമുഖമായ പാഠങ്ങളെ ലളിതമായി പ്രതിപാദിച്ചുകൊണ്ടുള്ള ലേഖനങ്ങള്‍, അദ്ദേഹം തന്നെ എഴുതിത്തയ്യാറാക്കിയ കൊച്ചുകൊച്ചു ഗ്രന്ഥങ്ങള്‍ എന്നിവയായിരുന്നു ക്ളാസെടുക്കുന്നതില്‍ ഞങ്ങള്‍ക്ക് സഹായകമായ ടെക്സ്റുകള്‍.
അക്കാലത്ത് ഞങ്ങളുടെ പാര്‍ടി കൌണ്‍സില്‍ യോഗമാകെത്തന്നെ പലപ്പോഴും അധ്യാപകരായ ഞങ്ങളെ പഠിപ്പിക്കുന്നതിനായുള്ള ക്ളാസുകളായിപ്പോലും മാറുക പതിവാകയാല്‍ അതിലുള്ള സഖാക്കള്‍ ദാമോദരന്‍, ഉണ്ണിരാജ, എം.എസ്. ദേവദാസ് എന്നിവരുടെ സാന്നിധ്യം എന്നപ്പോലുള്ളവര്‍ക്ക് വലിയ ആശ്വാസമായിരുന്നു. എന്തു സംശയവും ദാമോദരനോട് ചോദിച്ചാല്‍ 'റെഡിമെയ്ഡ്' ആയി ഉത്തരം കിട്ടും. മാര്‍ക്സിസ്റ് പ്രത്യയശാസ്ത്രസംബന്ധമായ ചര്‍ച്ചകള്‍ക്കും ക്ളാസുകള്‍ക്കും ദാമോദരന്‍ കിടയറ്റ ഒരു അധ്യാപകനാണ്. ഇതില്‍  ദാമോദരനെ വ്യക്തിപരമായി എന്നുതന്നെ പറയട്ടെ, ഞാന്‍ പലപ്പോഴും ശല്യപ്പെടുത്തിയിരുന്നു. എന്തെല്ലാം തിരക്കുകള്‍ക്കിടയിലായാലും അദ്ദേഹം കാര്യമാത്രമായി സ്വീകരിച്ച് സംശയനിവൃത്തി ചെയ്തു സഹായിക്കും.

*****

കെ.എ. കേരളീയന്‍

ആള്‍കൂട്ടത്തില്‍ തനിയെ

എന്തൊരു ചാരുതയുള്ള ജീവിതാന്ത്യം! കേരളത്തില്‍ നാം കണ്ടത്, കാണുന്നത് കമ്യൂണിസ്റ് പാര്‍ടിയുടെ കര്‍മപരിപാടികളുടെ വക്താക്കളെയാണ്. പരിപാടികള്‍ക്കവര്‍ ഭാഷ്യം ചമച്ചു. ആ തിരക്കിനിടയില്‍ കമ്യൂണിസ്റ് വിചിന്തനം എന്നൊന്നുണ്ടെന്നവര്‍ കാര്യമായി നിനച്ചില്ല. ദാമോദരന്റെ ശ്രദ്ധ ചെന്നുവീണത് അവിടെയാണ്. കമ്യൂണിസ്റ് കര്‍മപരിപാടിയും കമ്യൂണിസ്റ്ചിന്തയും ഒന്നല്ലെന്ന് അദ്ദേഹം സ്വന്തം വ്യാഖ്യാനങ്ങള്‍ മുഖേന നമ്മെ പഠിപ്പിച്ചു. അദ്ദേഹം ചിന്തകനായിരുന്നു. ആള്‍ക്കൂട്ടത്തിലും തനിയെ ആയിരുന്നു. കുപ്പത്തൊട്ടി വൃത്തിയാക്കുന്നതിനെക്കുറിച്ച് അദ്ദേഹം ദന്തഗോപുരത്തിലിരുന്ന് ചിന്തിച്ചു. ദാമോദരന്‍ പോയി. പോകാത്ത ദാമോദരനെക്കുറിച്ച്, നിശ്ചലചിത്രം പോലെയുള്ള ദാമോദരനെക്കുറിച്ച് എന്റെ മനസിലുണ്ട്.

കോഴിക്കോട് താലൂക്കാഫീസിലെ കോലായ. ഒരു കേസില്‍ സാക്ഷി പറയാന്‍ ഞാന്‍ പോയതായിരുന്നു. പെട്ടെന്നാണ് കോലായില്‍ മതിലും ചാരിയിരിക്കുന്ന ദാമോദരനെ കണ്ടത്. തെളിവുള്ള കണ്ണുകളില്‍ പരിചയം ആളിക്കത്തി. അപ്പോഴാണ് പിറകില്‍ നില്‍ക്കുന്ന രണ്ടു പോലീസുകാരെ കണ്ടത്.

എന്‍.പി., സിഗററ്റ് വേണം.

ഒരു കൂട് സിഗററ്റ് വാങ്ങിക്കൊടുത്തു. കണ്ണ് വിശ്രമിച്ചത് ദാമോദരന്റെ കൈകളിലാണ്. അവയെ കുരുക്കിയിട്ട കയ്യാമം, വികാരരഹിതമായ ഇരുമ്പുചങ്ങല. അതുകണ്ട് ഞാന്‍ വിവശനായി. ദാമോദരന്‍ പോലീസുകാരെ നോക്കി ചിരിച്ചു. പോലീസുകാരന്‍ കയ്യാമത്തിന്റെ ചാവി എടുക്കുന്നു.

ലോകം മോചിപ്പിക്കുവാന്‍ സ്വന്തം ജീവിതം ബലിയര്‍പ്പിച്ച ഈ മനുഷ്യന്റെ കരങ്ങളുടെ മോചനം പോലീസുകാരന്റെ വിരല്‍ത്തുമ്പുകളില്‍ ഇരുമ്പുകഷണമായി കാണുന്നു.

ദാമോദരന്‍ ഉറക്കെ ചിരിച്ചില്ല. തലയാട്ടുകമാത്രം ചെയ്തു. അനുസരണം ശീലിക്കാത്ത ആ മുടിച്ചീളുകള്‍ ചിതറി നെറ്റിത്തടത്തിലേക്കുവീണു.


 *****

എന്‍.പി. മുഹമ്മദ്

ശൂലപാണി വാര്യരില്‍ നിന്ന് കിട്ടിയ ദാമോദരന്‍

എറണാകുളത്ത് എന്റെ വീട്ടിനടുത്ത് എതിര്‍വശത്തായി ഡര്‍ബാര്‍ ഹാള്‍ റോഡില്‍ തൈക്കാട്ടു മൂസിന്റെ ഒരു വൈദ്യശാലയുണ്ടായിരുന്നു. ഇ.ടി.എം. വൈദ്യശാല. വൈദ്യശാല നടത്തിയിരുന്നത് ശൂലപാണി വാര്യര്‍ ആയിരുന്നു. അദ്ദേഹം വൈദ്യരുമായിരുന്നതുകൊണ്ട് വീട്ടില്‍ ഏതു ചെറിയ അസുഖത്തിനും അവിടെ എത്തി മരുന്നുവാങ്ങുക പതിവായിരുന്നു. ശൂലപാണി വാര്യരോടൊപ്പം മഴുവന്നൂര്‍ വാര്യത്തെ കുട്ടികൃഷ്ണ വാര്യര്‍ താമസിച്ചിരുന്നു. തലമുടി വളര്‍ത്തി കുടുമകെട്ടി വരാറുള്ള കുട്ടികൃഷ്ണ വാര്യര്‍ ശ്രീരാമവര്‍മ ഹൈസ്കൂളില്‍ എന്റെ
സീനിയറായി പഠിച്ചിരുന്നു. കുട്ടികൃഷ്ണവാര്യരാണ് എന്നെ ശൂലപാണിവാര്യരുടെ അടുത്തേക്ക് കൊണ്ടുപോയത്.

ശൂലപാണിവാര്യര്‍ നല്ല ഒരു വായനക്കാരനായിരുന്നതോടൊപ്പം അവിടെ എത്തുന്ന കുട്ടികളെ വായിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. അങ്ങിനെ അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചാണ് 'കണ്ണുനീര്‍' എന്ന കഥാസമാഹാരം, 'പാട്ടബാക്കി', 'രക്തപാനം' എന്നീ നാടകങ്ങള്‍ തുടങ്ങിയ കെ. ദാമോദരന്റെ കൃതികള്‍ വായിക്കാനിടയായത്. പുസ്തകങ്ങള്‍ എതിരെയുള്ള വാറുണ്ണിയുടെ വിറകുചാപ്പുരയുടെ ഒരു ഭാഗത്താണ് സൂക്ഷിച്ചിരുന്നത്. ആവശ്യാനുസരണം ശൂലപാണി വാര്യര്‍ ഓരോ പുസ്തകം വായിക്കാന്‍ തരും. കെ. ദാമോദരന്റെ പുസ്തകങ്ങള്‍ വായിച്ച് അധ്വാനവര്‍ഗത്തോടുള്ള സഹതാപം ഏറി വന്നു. ഇങ്ങനെ, കുറേശ്ശെയായി അനുഭാവം വളര്‍ത്തിയെടുക്കുന്ന തരത്തില്‍ അദ്ദേഹം കൂടുതല്‍ സ്റാന്റേര്‍ഡുള്ള പുസ്തകങ്ങള്‍ തന്നു തുടങ്ങി. ജയപ്രകാശ് നാരായണന്റെ ‘Why Socialism’ എന്ന പുസ്തകം, പി. നാരായണന്‍നായര്‍ 'സോഷ്യലിസം എന്തിന്?' എന്ന പേരില്‍ തര്‍ജമ ചെയ്തിരുന്നു. അത് മാതൃഭൂമിയാണ് പബ്ളിഷ് ചെയ്തിരുന്നത്. ആ പുസ്തകമാണ് അടുത്തപടിയായി എനിക്കു വായിക്കാന്‍ തന്നത്. അതോടെ ഗാന്ധിജിയുടെ ‘Trusteeship’ എന്ന പ്രയോഗത്തിനെതിരായി സോഷ്യലിസത്തോട് ഒരഭിവാഞ്ച കടന്നുകൂടി.


*****

വി. വിശ്വനാഥമേനോന്‍

(തയ്യാറാക്കിയത് : രവി കുറ്റിക്കാട്, കടപ്പാട് : ഗ്രന്ഥാലോകം)


അധിക വായനയ്ക്ക്:
 
പാഠമാക്കേണ്ടത് ദാമോദരന്റെ ശൈലി

പാട്ടബാക്കി - ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യസന...

പ്രതിബദ്ധത - ദാമോദരന്റെ സങ്കല്‍പം

വൈജ്ഞാനികതയും വിമതത്വവും

ദാമോദരേട്ടന്‍

പാട്ടബാക്കിയില്‍നിന്ന് കമ്യൂണിസ്റാക്കിലേക്ക്

ഓര്‍മകളിലെ ദാമോദരന്‍

കുളിര്‍തെന്നലേറ്റ കുറെക്കാലം