Showing posts with label ഇടതു സർക്കാർ. Show all posts
Showing posts with label ഇടതു സർക്കാർ. Show all posts

Thursday, October 3, 2013

നയം മാറുമ്പോള്‍ സംഭവിക്കുന്നത്

2011 ഫെബ്രുവരി 19. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്ത് കാറ്റുള്ളമല നിവാസികള്‍ ഏറെ സന്തോഷത്തിലാണ്. അന്ന് അവരുടെ വീടുകളില്‍ വൈദ്യുതി എത്തുകയാണ്. അവിടെ പെരുമല പുളിക്കല്‍ തങ്കച്ചനാണ് കൂടുതല്‍ ആഹ്ലാദം. ഇരുപത്തഞ്ചോളം വീടുകളുള്ള കാറ്റുള്ള മല ഭാഗത്ത് വൈദ്യുതി എത്തിയാലും അവിടെനിന്ന് 700 മീറ്റര്‍ ദൂരെയുള്ള തന്റെ വീട്ടില്‍ വൈദ്യുതി കിട്ടും എന്ന പ്രതീക്ഷ തങ്കച്ചനുണ്ടായിരുന്നില്ല. "ഇപ്പോഴായതുകൊണ്ട് കിട്ടി"എന്നായിരുന്നു തങ്കച്ചന്റെ പ്രതികരണം. തങ്കച്ചന്‍ പറഞ്ഞത് നൂറു ശതമാനം ശരിയായിരുന്നു. സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായതു കൊണ്ടാണ് അതുനടന്നത്. അല്ലെങ്കില്‍ പതിനാറോളം പോസ്റ്റുകള്‍ സ്ഥാപിച്ച് ഒരു കണക്ഷന്‍ സൗജന്യമായി കിട്ടാന്‍ മറ്റുമാര്‍ഗമൊന്നും തങ്കച്ചനുണ്ടായിരുന്നില്ല. ഇത് കാറ്റുള്ള മലയിലെ മാത്രം സ്ഥിതിയായിരുന്നില്ല. പാലക്കാട്ടെ അട്ടപ്പാടിയിലും അഗളിയിലുമൊക്കെയുള്ള ആദിവാസി വീടുകളിലും അതിരപ്പിള്ളി പുകലപ്പാറകോളനിയിലുമൊക്കെ വൈദ്യുതിയെത്തിയത് ഇതേകാലത്താണ്.

ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 85 അസംബ്ലി നിയോജക മണ്ഡലങ്ങളിലാണ് എല്ലാ വീടുകളിലും വൈദ്യുതി എത്തിയത്. നാലുജില്ലകള്‍ പൂര്‍ണമായും വൈദ്യുതീകരിച്ചു. മറ്റുമണ്ഡലങ്ങളിലും സമ്പൂര്‍ണ വൈദ്യുതീകരണം നടന്നുവരുകയായിരുന്നു. രണ്ടുവര്‍ഷത്തിനുള്ളില്‍ കേരളം സമ്പൂര്‍ണ വൈദ്യുതീകൃതമാക്കുകയെന്ന ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തത്. എന്നാല്‍ 2011 മെയ് മാസത്തില്‍ സര്‍ക്കാര്‍ മാറിയതോടെ സ്ഥിതിയും മാറി. പണിനടന്നുവന്ന താനൂര്‍ മണ്ഡലം മാത്രമാണ് പിന്നീട് സമ്പൂര്‍ണവൈദ്യുതീകരണം നടന്നത്. മറ്റു മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങളെല്ലാം ഉപേക്ഷിക്കപ്പെട്ടു. സമ്പൂര്‍ണ വൈദ്യുതീകരണമൊന്നുമില്ലെങ്കിലും അപേക്ഷ നല്‍കി കാഷ് ഡിപ്പോസിറ്റ് അടച്ചാല്‍ ഒ വൈഇസി അടയ്ക്കാതെ തന്നെ കണ ക്ഷന്‍ കിട്ടുന്ന ഒരു പദ്ധതി നേരത്തേ നിലവിലുണ്ടായിരുന്നു. നിലവിലുള്ള ലൈനില്‍നിന്ന് 200 മീറ്റര്‍ വരെ ഇങ്ങനെ ആര്‍ക്കും കണക്ഷന്‍ കിട്ടുമായിരുന്നു. എന്നാല്‍ ഈ സ്കീമും 2011 ഒക്ടോബറില്‍ എടുത്തുകളഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍, വികലാംഗര്‍, ക്യാന്‍സര്‍പോലെ ഗുരുതരമായ രോഗം ബാധിച്ചവര്‍ എന്നിങ്ങനെ പ്രത്യേകം പരിഗണന കിട്ടുന്ന ഒട്ടേറെപ്പേരുണ്ടായിരുന്നു. അത്തരം മുന്‍ഗണനകളും എടുത്തുകളഞ്ഞു. ഇപ്പോള്‍ പണമടയ്ക്കാന്‍ ശേഷിയുള്ളവര്‍ക്കുമാത്രമേ വൈദ്യുതി കണക്ഷന്‍ കിട്ടൂ. കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ജിജിവിവൈ പദ്ധതിപ്രകാരം അവിടെയും ഇവിടെയുമായി ചില കണക്ഷനുകള്‍ കൊടുക്കുന്നു എന്നതുമാത്രമാണ് ഇപ്പോള്‍ വൈദ്യുതി ബോര്‍ഡ് നല്‍കുന്ന ഏക സൗജന്യ സേവനം. 2011ല്‍ ഇടതുപക്ഷസര്‍ക്കാര്‍ മാറിയപ്പോഴാണ് ഈ മാറ്റങ്ങളൊക്കെ ജനങ്ങള്‍ അറിഞ്ഞുതുടങ്ങിയത് എന്നത് സത്യംതന്നെ. പക്ഷേ സത്യത്തില്‍ അത്ര പെട്ടെന്നുണ്ടായ മാറ്റമല്ല ഇത്. കേന്ദ്ര സര്‍ക്കാര്‍ 2003-ല്‍ കൊണ്ടുവന്ന വൈദ്യുതി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് ഈ മാറ്റങ്ങളെല്ലാം ഉണ്ടാകുന്നത്. ഈ നിയമത്തിന്റെയും 2005-ലെ കേന്ദ്ര വൈദ്യുതി നയത്തിന്റെയും അടിസ്ഥാനത്തില്‍ സൗജന്യകണക്ഷനുകള്‍ നിര്‍ത്തലാക്കി സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ ഉത്തരവിട്ടത് 2005-മാര്‍ച്ചിലാണ്. അത് നടപ്പാക്കിത്തുടങ്ങാന്‍ ഒരുവര്‍ഷം കൂടി എടുത്തു. പക്ഷേ 2006 മേയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്ന് ബോര്‍ഡിന് നിര്‍ദേശം നല്‍കി. മാത്രമല്ല സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സൗജന്യകണക്ഷന് അര്‍ഹതയുണ്ടെന്നും അത് ഒഴിവാക്കാനാവില്ലെന്നും സര്‍ക്കാര്‍ റഗുലേറ്ററി കമീഷന് വൈദ്യുതി നിയമം 2003ലെ വകുപ്പ് 108 പ്രകാരം നയപരമായ നിര്‍ദേശവും നല്‍കി. ഇങ്ങനെ കേന്ദ്രനയങ്ങളെ ചെറുക്കുന്ന സമീപനം സ്വീകരിച്ചതുകൊണ്ടാണ് ഇടതുപക്ഷ സര്‍ക്കാരിന് ജനതാല്‍പര്യം സംരക്ഷിച്ചു പോകാനായത്. കണക്ഷന്റെ കാര്യത്തില്‍ മാത്രമല്ല; കേന്ദ്ര സര്‍ക്കാര്‍ പിന്തുടര്‍ന്നുവരുന്ന നവലിബറല്‍ നയങ്ങളുടെ ഭാഗമായി ജനവിരുദ്ധമായി ഒട്ടേറെ നടപടികള്‍ ഉണ്ടാകുന്നുണ്ട്. അവയെയെല്ലാം പലവിധത്തില്‍ പ്രതിരോധിക്കാനായി എന്നതാണ് കഴിഞ്ഞ ഇടതുപക്ഷ മുന്നണി സര്‍ക്കാരിന്റെ പ്രസക്തി.

ഇലക്ട്രിസിറ്റി ആക്ട് 2003 പ്രകാരം വൈദ്യുതി ബോര്‍ഡുകളെ വിഭജിച്ച് കമ്പനികളാക്കി മാറ്റേണ്ടതുണ്ട്. ഇങ്ങനെ വിഭജിച്ച് കമ്പനികളാക്കുന്നതിന്റെ പ്രധാന ലക്ഷ്യം സ്വകാര്യവല്‍ക്കരണമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇതിനകം ഇത്തരം നടപടികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 2005ല്‍ കേരളത്തിലും ഈ നടപടികള്‍ ആരംഭിച്ചു. വൈദ്യുതി ബോര്‍ഡിനെ മൂന്നുകമ്പനികളാക്കി മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സ് എന്ന കമ്പനിയെ കണ്‍സള്‍ട്ടന്റായി നിയമിക്കുകയും ചെയ്തു. എന്നാല്‍ ഈ കമ്പനിയെ തെരെഞ്ഞെടുക്കുന്നതിന് നടത്തിയ ടെണ്ടറിന്റെ രേഖകള്‍ തയ്യാറാക്കിയതും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സ് തന്നെയായിരുന്നുവെന്ന കാര്യം പുറത്തുവന്നതോടെ സര്‍ക്കാരിന് തല്‍ക്കാലം പിന്‍വാങ്ങേണ്ടി വന്നു. പിന്നീട് അധികാരത്തില്‍ വന്ന ഇടതുപക്ഷമുന്നണി വൈദ്യുതി ബോര്‍ഡിനെ ഒറ്റസ്ഥാപനമായി പൊതുമേഖലയില്‍ സംരക്ഷിക്കും എന്ന ശക്തമായ നിലപാട് സ്വീകരിച്ചു. എന്നാല്‍ കുറഞ്ഞത് രണ്ട് കമ്പനിയെങ്കിലുമായി വൈദ്യുതി ബോര്‍ഡിനെ വിഭജിക്കണം എന്ന ശക്തമായ സമ്മര്‍ദമാണ് കേന്ദ്ര സര്‍ക്കാര്‍ ചെലുത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ അനുവാദത്തോടെ മാത്രമേ വൈദ്യുതി ബോര്‍ഡ് പുനഃസംഘടനയുടെ കാലാവധി നീട്ടിവയ്ക്കാന്‍ കഴിയൂ എന്നത് മുതലെടുത്തുകൊണ്ട് 2008-ല്‍ രണ്ട് കമ്പനിയെങ്കിലുമാക്കാമെന്ന് ഉറപ്പുനല്‍കിയില്ലെങ്കില്‍ ഇനി കാലാവധി നീട്ടാന്‍ അനുവദിക്കില്ല എന്ന നിലപാട് കേന്ദ്രം എടുത്തു. വൈദ്യുതി നിയമത്തില്‍ വൈദ്യുതി ബോര്‍ഡുകളുടെ ആസ്തി ബാധ്യതകള്‍ സര്‍ക്കാരിലേക്ക് ഏറ്റെടുത്ത് കമ്പനികളിലേക്ക് പുനര്‍നിക്ഷേപിക്കണം എന്നാണ് പറയുന്നത്. ഇതില്‍ സര്‍ക്കാരിലേക്ക് ഏറ്റെടുത്തശേഷം പുനര്‍നിക്ഷേപിക്കണം എന്നല്ലാതെ എപ്പോള്‍ പുനര്‍നിക്ഷേപിക്കണം എന്ന് പറയുന്നില്ല. ഈ സാധ്യത ഉപയോഗിച്ച് 2008 സെപ്തംബര്‍ 25ന് സംസ്ഥാന സര്‍ക്കാര്‍ ബോര്‍ഡിന്റെ ആസ്തി ബാധ്യതകള്‍ സര്‍ക്കാരിലേക്ക് ഏറ്റെടുത്തു. കമ്പനികളിലേക്കുള്ള പുനര്‍നിക്ഷേപം മാറ്റിവച്ചു. ഇങ്ങനെ ഏറ്റെടുത്ത ആസ്തി ബാധ്യതകള്‍ നോക്കി നടത്താന്‍ ഒരു മാനേജ്മെന്റ് കമ്മിറ്റിയെ വൈദ്യുതി ബോര്‍ഡ് എന്ന പേരില്‍തന്നെ നിയമിക്കുകയും ചെയ്തു. അങ്ങനെ ആക്ടിനെ ജനപക്ഷത്തുനിന്ന് വ്യാഖ്യാനിച്ച് വൈദ്യുതി ബോര്‍ഡ് കമ്പനികളായി സ്വകാര്യവല്‍ക്കരിക്കപ്പെടാതെ സംരക്ഷിക്കാനുള്ള നടപടിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത്.

സ്വാഭാവികമായും ജനങ്ങള്‍ ക്കുണ്ടാകുന്ന ഒരു സംശയം വൈദ്യുതി ബോര്‍ഡ് വിഭജിക്കപ്പെട്ടാല്‍ എന്താണ് കുഴപ്പം എന്നാവും. മാത്രമല്ല വൈദ്യുതി ബോര്‍ഡില്‍ നിന്ന് കിട്ടുന്ന സേവനം വേണ്ടത്ര ഗുണകരമല്ല എന്ന ധാരണയുള്ള സാധാരണക്കാര്‍ക്ക് ഇത് സ്വകാര്യവല്‍ക്കരിക്കപ്പെട്ടാല്‍ നല്ല സേവനം കിട്ടും എന്ന തോന്നലുമുണ്ടാകും. ഇപ്പോള്‍ വൈദ്യുതി ബോര്‍ഡിന്റെ കുത്തകയായ വൈദ്യുതി വിതരണത്തിന് ധാരാളം കമ്പനികളുണ്ടായാല്‍ തമ്മില്‍ മല്‍സരമുണ്ടായി മെച്ചപ്പെട്ട സേവനം കുറഞ്ഞ വിലക്ക് ലഭിക്കില്ലേ എന്ന ധാരണയുമുണ്ടാകാം. പക്ഷേ വൈദ്യുതിയുടെ ഒരു പ്രത്യേകത അത് ഉല്‍പാദിപ്പിക്കുന്ന സമയത്തു തന്നെ ഉപഭോഗവും നടക്കുന്ന ഉല്‍പ്പന്നമാണ് എന്നതാണ്. സോപ്പ്, ചീപ്പ്, കണ്ണാടി എന്നിവയെപ്പോലെ ഉല്‍പാദിപ്പിച്ച് സ്റ്റോക്ക് ചെയ്ത്, പിന്നീട് വില്‍ക്കാന്‍ കഴിയുന്ന ഉല്‍പ്പന്നമല്ല. അതുകൊണ്ട് ഉല്‍പാദന പദ്ധതികള്‍ സംബന്ധിച്ച ആലോചനക്കൊപ്പം തന്നെ പ്രസരണ വിതരണ ശൃംഖലകളെക്കുറിച്ചും ആസൂത്രണം ചെയ്തേ മതിയാകൂ. ഈ പദ്ധതികളെല്ലാം ഒന്നിച്ച് നടപ്പാക്കുകയും വേണം. മാത്രമല്ല കമ്പി വലിച്ച്, അഥവാ കേബിളിട്ടല്ലാതെ വൈദ്യുതി ഉപഭോക്താക്കളിലെത്തിക്കാന്‍ കഴിയില്ല. ഇങ്ങനെ "വയേര്‍ഡ് സര്‍വീസ്" ആയതുകൊണ്ടുതന്നെ ഈ മേഖലക്ക് സ്വാഭാവിക കുത്തകസ്വഭാവമുണ്ട്. ഈ രണ്ട് പ്രത്യേകതകള്‍ ഉള്ളതുകൊണ്ടാണ് വൈദ്യുതി മേഖല ഉല്‍പാദന പ്രസരണ വിതരണ മേഖലകള്‍ ഒന്നിച്ച് ഒറ്റ സ്ഥാപനമായി നില്‍ക്കുന്നതു നല്ലതാണെന്ന് പറയുന്നത്. ഇതിന്റെ സ്വാഭാവിക കുത്തക സ്വഭാവം മൂലം പൊതുമേഖല മാറി സ്വകാര്യമേഖലയായാല്‍ ഉണ്ടാകുക സ്വകാര്യ മേഖലയുടെ കുത്തകയാണ്. ഇക്കാര്യങ്ങളൊക്കെ കണക്കിലെടുത്താണ് ഒറ്റ സ്ഥാപനമായി പൊതുമേഖലയില്‍ നിര്‍ത്തി വൈദ്യുതി മേഖലയെ സംരക്ഷിക്കുക എന്ന നിലപാട് സംസ്ഥാന സര്‍ക്കാരെടുത്തത്.

വൈദ്യുതി മേഖലയില്‍ കേന്ദ്ര നിയമപ്രകാരമുള്ള പരിഷ്കരണ നടപടികള്‍ സ്വീകരിച്ചതിന്റെ ഭാഗമായി കാര്യമായ നേട്ടമൊന്നും രാജ്യത്തെ വൈദ്യുതി രംഗത്തിനുണ്ടായിട്ടില്ല. കമ്പോളത്തിലെ മത്സരത്തിന്റെ ഭാഗമായി വൈദ്യുതി ഉല്‍പ്പാദനം വര്‍ധിക്കുമെന്നും വിലകുറയുമെന്നും എല്ലാവര്‍ക്കും വൈദ്യുതി എന്ന ലക്ഷ്യം സാധ്യമാകുമെന്നുമാണ് പരിഷ്കരണ ങ്ങള്‍ നടപ്പാക്കുന്നതിന് കാരണമായി ഭരണാധികാരികള്‍ പ്രഖ്യാപിച്ചത്. പരിഷ്കരണങ്ങള്‍ ആരംഭിച്ചിട്ട് രണ്ടു ദശകങ്ങളും ഇലക്ട്രിസിറ്റി ആക്ട് നിലവില്‍വന്നിട്ട് ഒരു ദശകവും പിന്നിട്ടിരിക്കുന്നു. എന്നാല്‍ പ്രഖ്യാപിക്കപ്പെട്ട നേട്ടങ്ങളൊന്നും നടന്നില്ലെന്നു മാത്രമല്ല വൈദ്യുതി വില വന്‍തോതില്‍ വര്‍ധിച്ച് സാധാരണക്കാരന് അപ്രാപ്യമായ നിലയിലേക്ക് മാറിയിരിക്കുന്നു. കടുത്ത വൈദ്യുതിക്ഷാമം രാജ്യത്തിന്റെ പൊതുവികസനത്തിനു തന്നെ ഭീഷണിയായും മാറിയിരിക്കുന്നു.

ഇന്ത്യയിലെ പ്രതിവര്‍ഷ പ്രതിശീര്‍ഷ വൈദ്യുതി ഉപഭോഗം ആയിരം യൂണിറ്റെങ്കിലുമാക്കുക എന്ന ലക്ഷ്യം ഇപ്പോഴും ഏറെ അകലെയാണ്. ആകെ ഉല്‍പാദനം കണക്കിലെടുത്താല്‍ നമ്മുടെ ഇപ്പോഴത്തെ വാര്‍ഷിക പ്രതിശീര്‍ഷ ഉപഭോഗം 2012-13 വര്‍ഷത്തെ കണക്കനുസരിച്ച് 783 യൂണിറ്റ് മാത്രമാണ്. എന്നാല്‍ പ്രസരണ വിതരണ നഷ്ടം കൂടി കണക്കിലെടുത്താല്‍ ഇത് 620 യൂണിറ്റില്‍ താഴെയാണ്. ഇന്ത്യന്‍ ജനസംഖ്യയില്‍ 40.4 കോടി ആളുകള്‍ക്ക് ഇപ്പോഴും വൈദ്യുതി കിട്ടിയിട്ടില്ല. ഇന്ത്യയിലെ ആകെ വീടുകളില്‍ 32.8% വും വൈദ്യുതി ഇല്ലാത്തതാണെന്നാണ് 2011ലെ സെന്‍സസ് കണക്കുകള്‍ കാണിക്കുന്നത്. ഗ്രാമീണഭവനങ്ങളില്‍ വൈദ്യുതി എത്താത്തത് 44.7% വരും. ഗ്രാമീണ വൈദ്യുതീകരണം ലക്ഷ്യമിട്ട് 2005 ല്‍ തുടങ്ങിയ രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന എട്ടുകൊല്ലം പൂര്‍ത്തിയായപ്പോഴും 33,060 ഗ്രാമങ്ങള്‍ ഒറ്റവീടുപോലും വൈദ്യുതീകരിക്കാത്തതായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കേരളം 84 മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം എന്ന ലക്ഷ്യം നേടിയതിന്റെ പ്രസക്തി ബോധ്യമാകുന്നത്. ജനങ്ങള്‍ക്ക് ഗുണമുണ്ടായില്ല എന്നുമാത്രമല്ല വൈദ്യുതി വിതരണക്കമ്പനികള്‍ പാപ്പരായി മാറുകയും ചെയ്തതാണ് ഇന്ത്യയില്‍ പൊതുവേ ഉണ്ടായത്. കേന്ദ്ര പ്ലാനിങ് കമീഷന്‍ നിയമിച്ച മുന്‍ സിഎ ജി വി കെ ഷുംഗ്ലുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിതന്നെയാണ് ഈ വിവരം പുറത്തുകൊണ്ടുവന്നത്. വൈദ്യുതി വിതരണ യൂട്ടിലിറ്റികളുടെ അക്കൗണ്ടിങ് രീതികളെ സംബന്ധിച്ച് പഠിക്കാനാണ് പ്ലാനിങ് കമീഷന്‍ ഷുംഗ്ലു കമ്മിറ്റിയെ നിയമിച്ചിരുന്നത്. ഇതിന്റെ ഭാഗമായി 2005 മുതല്‍ 2010 വരെയുള്ള അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ച കമ്മിറ്റി വൈദ്യുതി വിതരണ യൂട്ടിലിറ്റികളുടെ സഞ്ചിതകടം 1.55 ലക്ഷം കോടിരൂപയോളം വരുമെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. വിതരണക്കമ്പനികളുടെ അഞ്ചുവര്‍ഷത്തെ നഷ്ടം 1.79 ലക്ഷം കോടിരൂപയാണ്. ഇത് വിതരണം ചെയ്യുന്ന ഓരോ യൂണിറ്റിനും ശരാശരി 60 പൈസ എന്ന കണക്കിലാണെന്നും ഷുംഗ്ലു കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദ്യുതി വാങ്ങല്‍ച്ചെലവിലുണ്ടായ വലിയ വര്‍ധനവാണ് വിതരണ യൂട്ടിലിറ്റികളെ ഈ നിലയില്‍ കടബാധ്യതയിലെത്തിച്ചത്. വൈദ്യുതി വാങ്ങല്‍ച്ചെലവിലുണ്ടാകുന്ന ബാധ്യത ചാര്‍ജ് വര്‍ധനവിലൂടെ പരിഹരിക്കാന്‍ കഴിയാത്തത് യൂട്ടിലിറ്റികളെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. തിരിച്ചടക്കാന്‍ കഴിയാത്ത നിലയില്‍ കടം പെരുകിയത് വൈദ്യുതി മേഖലയില്‍ വായ്പ നല്‍കുന്നതില്‍നിന്ന് ബാങ്കുകള്‍ പിന്‍മാറുന്ന സ്ഥിതിയും സൃഷ്ടിച്ചു. മൊത്തത്തില്‍ ഇത് വൈദ്യുതി വികസനം തടസ്സപ്പെടുത്തുന്ന അവസ്ഥയാണ് ഉണ്ടാക്കിയത്.

രാജ്യത്ത് ഈ പൊതുസ്ഥിതി നിലനില്‍ക്കുമ്പോഴും 2006 മുതല്‍ 2011 വരെ കേരളത്തിലെ വൈദ്യുതി രംഗം വലിയ നേട്ടങ്ങളുണ്ടാക്കിയത് നമ്മള്‍ മുന്നോട്ടുവച്ച ബദല്‍ വികസനനയത്തിന്റെ ഭാഗമായാണ്. കേന്ദ്ര സര്‍ക്കാര്‍ വൈദ്യുതിയെ കമ്പോളത്തില്‍ വില്‍പ്പനക്കുള്ള ചരക്ക് മാത്രമായി സമീപിച്ചപ്പോള്‍ വൈദ്യുതി സാമൂഹ്യ വികസനത്തിനുള്ള ഒരു പശ്ചാത്തല സൗകര്യമാണ് എന്നുകണ്ടുകൊണ്ടുള്ള സമീപനമാണ് നമ്മള്‍ സ്വീകരിച്ചത്. വൈദ്യുതി കണക്ഷനുകള്‍ കൊടുത്തതുകൊണ്ടുമാത്രം എല്ലാവര്‍ക്കും വൈദ്യുതി കിട്ടില്ല. അതിന് ഉല്‍പാദനം കൂടണം. ഇക്കാര്യത്തില്‍ നല്ല ഇടപെടലാണ് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയത്. സ്തംഭനത്തിലായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി 208 മെഗാവാട്ട് വൈദ്യുതിയാണ് അക്കാലത്ത് പുതുതായി ഉല്‍പാദിപ്പിച്ചത്. 2001 ല്‍ മുമ്പത്തെ ഇടതുപക്ഷമുന്നണി ഭരണകാലത്ത് പണിയാരംഭിക്കുകയും പിന്നീട് വന്ന ഐക്യമുന്നണി സര്‍ക്കാര്‍ കാര്യമായ ശ്രദ്ധകൊടുക്കാതെ സ്തംഭനത്തിലാവുകയും ചെയ്ത കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍, നേര്യമംഗലം എക്സ്റ്റന്‍ഷന്‍ തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തിയാക്കിയത് സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലിന്റെ ഭാഗമായാണ്. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍, തോട്ടിയാര്‍, ചാത്തങ്കോട്ടുനട, വിലങ്ങാട്, ബാരാപ്പോള്‍, പീച്ചി, ചിമ്മിനി തുടങ്ങിയ ജലവൈദ്യുതി പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതടക്കം വലുതും ചെറുതുമായി മുപ്പതോളം പദ്ധതികള്‍ക്കാണ് ഇടതുപക്ഷ സര്‍ക്കാര്‍ പ്രാഥമിക നടപടികള്‍ സ്വീകരിച്ചത്. ഇതില്‍ പൂഴിത്തോട് പദ്ധതി ഈ കാലഘട്ടത്തില്‍ തന്നെ പണിപൂര്‍ത്തിയാക്കുകയും ചെയ്തു. ഒഡിഷയിലെ ബൈതരണിയില്‍ 1000 മെഗാവാട്ട് വൈദ്യുതിക്കുള്ള ഒരു കല്‍ക്കരിപ്പാടം നേടിയെടുക്കാനും ഒഡിഷ, ഗുജറാത്ത് സംസ്ഥാനങ്ങളുമായി ചേര്‍ന്ന് കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാനും ഇക്കാലത്ത് കഴിഞ്ഞു. അങ്ങനെ ഉദ്ദേശം 3000 മെഗാവാട്ടോളം വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ പദ്ധതികള്‍ക്കാണ് രൂപം കൊടുത്തത്.

അനാവശ്യ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനും ഊര്‍ജ സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കി. ഒന്നരക്കോടി സിഎഫ്എല്‍ വിതരണമടക്കം ഡിമാണ്ട് സൈഡ് മാനേജ്മെന്റില്‍ കേരളം നടത്തിയ ഇടപെടലുകള്‍ ലോകശ്രദ്ധ നേടിയവയായിരുന്നു. പ്രസരണ വിതരണ നഷ്ടം കുറയ്ക്കുന്നതിനും കഴിഞ്ഞ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കിയത്. ഇതിന്റെ ഭാഗമായി അഞ്ചുവര്‍ഷം കൊണ്ട് 97 സബ് സ്റ്റേഷനുകള്‍ കമീഷന്‍ ചെയ്തു. 14,000 ത്തോളം കിലോമീറ്റര്‍ 11 കെവി ലൈനും 21,000 ത്തോളം വിതരണ ട്രാന്‍സ്ഫോര്‍മറുകളും സ്ഥാപിച്ചു. ഇങ്ങനെ 2006 മാര്‍ച്ചില്‍ 24.6% ആയിരുന്ന പ്രസരണ വിതരണ നഷ്ടം 2011 മാര്‍ച്ചില്‍ 16.19% ത്തിലേക്ക് കുറയ്ക്കാനായി. 2011 മാര്‍ച്ചില്‍, കേരളത്തിന്റെ വര്‍ധിച്ചുവരുന്ന ഊര്‍ജാവശ്യകത കണക്കിലെടുത്തുകൊണ്ട് മൂന്നു വര്‍ഷത്തേക്ക് 500 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. കേരളം ഉള്‍പ്പെടുന്ന തെക്കന്‍ ഗ്രിഡിലേക്ക് വൈദ്യുതി കൊണ്ടുവരുന്നതിനുള്ള പ്രസരണ കോറിഡോറിന്റെ ലഭ്യതക്കുറവുകൂടി പരിഗണിച്ചുകൊണ്ടാണ് മീഡിയം ടേം ഓപ്പണ്‍ ഓപ്പണ്‍ ആക്സസ് സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ അത്തരമൊരു നടപടി സ്വീകരിച്ചത്. ഇതോടൊപ്പംതന്നെ 2011-12 വര്‍ഷത്തേക്ക് കര്‍ണാടകയില്‍ നിന്ന് 100 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള കരാറും അക്കാലത്ത് ഉണ്ടാക്കുകയുണ്ടായി.

2006 മാര്‍ച്ചില്‍ വൈദ്യുതി ബോര്‍ഡിന്റെ സഞ്ചിത കടം 4541 കോടിരൂപയായിരുന്നത് 2011 മാര്‍ച്ചില്‍ 1066 കോടി രൂപയാക്കിക്കുറയ്ക്കാനും 3400 കോടിയോളം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും കഴിഞ്ഞത് ഇടതുപക്ഷമുന്നണി ഭരണകാലത്തെ കാര്യക്ഷമമായ സാമ്പത്തികാസൂത്രണത്തിന്റെ ഭാഗമായാണ്. കാര്യമായ താരിഫ് വര്‍ധനയൊന്നും വരുത്താതെയാണ് ഇത് സാധ്യമായത്. മോഡല്‍ സെക്ഷന്‍ പരിഷ്കാരം അടക്കം ഉപഭോക്തൃ സംതൃപ്തി ഉറപ്പുവരുത്തുന്നതില്‍ ഒട്ടേറെ ഇടപെടലുകള്‍ നടത്താന്‍ ഇക്കാലത്ത് വൈദ്യുതി ബോര്‍ഡിനായി. സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ബില്ലിങ് കംപ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയാക്കിയതും ചീഫ് എന്‍ജിനിയര്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ തലങ്ങളില്‍ ഉണ്ടായിരുന്ന അധികാരങ്ങള്‍ താഴെ സെക്ഷനുകളിലേക്ക് കൈമാറിയതും കണക്ഷന്‍ അപേക്ഷ ലഘൂകരിച്ചതും 24 മണിക്കൂറിനുള്ളില്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള പാക്കേജ് നടപ്പാക്കിയതും അടഞ്ഞുകിടന്ന വ്യവസായശാലകളും തോട്ടങ്ങളും തുറക്കുന്നതിന് ഫിക്സഡ്ചാര്‍ജും മിനിമം ഡിമാന്റ്ചാര്‍ജും ഒഴിവാക്കിയതുമടക്കം നിരവധി ജനക്ഷേമ നടപടികള്‍ക്ക് നേതൃത്വം കൊടുക്കാന്‍ കേരളത്തിനായി.

വൈദ്യുതി ബോര്‍ഡ് അതിനാവശ്യമായ ഉപകരണങ്ങള്‍ പരമാവധി കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളില്‍ നിന്നുതന്നെ വാങ്ങാന്‍ തീരുമാനിച്ചതിലൂടെ നഷ്ടത്തിലായിരുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ മെച്ചപ്പെട്ടു പ്രവര്‍ത്തിക്കുന്നതിന് കാരണമായി. കൊല്ലത്തെ മീറ്റര്‍ കമ്പനി, ടെല്‍ക്ക്, കെല്‍, ട്രാക്കോ കേബിള്‍സ് തുടങ്ങിയ സ്ഥാപങ്ങളൊക്കെ ഈ നയത്തിന്റെ നേട്ടമനുഭവിച്ച സ്ഥാപനങ്ങളാണ്.

എല്ലാപ്രദേശത്തും നിശ്ചിത വോള്‍ട്ടേജ് ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുകയും അതിലുള്ള പരാതികള്‍ പരിഹരിക്കുന്നതിന് 2010 ല്‍ വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ വോള്‍ട്ടേജ് അദാലത്തുകളും രാജ്യത്തിനാകെ മാതൃകയായ പരിപാടിയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വൈദ്യുതി ഉപഭോക്താക്കളുടെ പരാതികളാകെ പരിഹരിച്ച് "പരാതി രഹിത വൈദ്യുതി ബോര്‍ഡ്" ആയി മാറുന്നതിന് 2011 ജനുവരിയില്‍ നടത്തിയ ജനകീയ വൈദ്യുതി അദാലത്തുകള്‍. വര്‍ഷങ്ങളോളം പഴക്കമുള്ള നിരവധി പരാതികള്‍ തീര്‍പ്പുകല്‍പ്പിച്ച് ജനങ്ങളുടെ സ്വന്തം സ്ഥാപനമായി മാറാന്‍ ഇതോടെ വൈദ്യുതി ബോര്‍ഡിനായി. ഊര്‍ജ സംരക്ഷണ അവാര്‍ഡ്, പവര്‍ എക്സലന്‍സ് അവാര്‍ഡ് തുടങ്ങി കേരളത്തിലെ വൈദ്യുതി മേഖല ദേശീയതലത്തില്‍ ആദരിക്കപ്പെടുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ടായി. സാമ്പത്തിക കാര്യക്ഷമതയില്‍ കേരളം ഇന്ത്യയിലെ രണ്ടാമത്തെ പവര്‍ യൂട്ടിലിറ്റിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇങ്ങനെ വൈദ്യുതി മേഖലയില്‍ തുടര്‍ച്ചയായ നേട്ടങ്ങളുടെ കാലമായിരുന്നു 2006 മുതല്‍ 2011 വരെ.

എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ കാര്യങ്ങളും മാറി. കേന്ദ്ര നയങ്ങള്‍ അതേ നിലയില്‍ പിന്തുടരുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കി സ്വകാര്യവല്‍ക്കരണം ആവശ്യമാണ് എന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്നുപോലും സംശയിക്കേണ്ട നടപടികളാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. നേരത്തെ കണ്ടതുപോലെ സമ്പൂര്‍ണ വൈദ്യുതീകരണവും സൗജന്യകണക്ഷനുകളും നിര്‍ത്തലാക്കി മോഡല്‍ സെക്ഷന്‍ സങ്കല്‍പ്പം പോലും ഉപേക്ഷിക്കപ്പെടുകയാണ്. ഉപഭോക്താക്കളുടെ വര്‍ധനക്കനുസരിച്ച് തസ്തികകള്‍ സൃഷ്ടിക്കുന്നില്ല എന്നുമാത്രമല്ല വിരമിച്ച് ചെയ്തു പോകുന്ന അളവില്‍പ്പോലും നിയമനങ്ങള്‍ നടക്കുന്നില്ല. ജീവനക്കാരുടെ കുറവും സാധന സാമഗ്രികളുടെ ലഭ്യതയില്ലായ്മയും എല്ലാം ചേര്‍ന്ന് ഉപഭോക്തൃസേവനം താറുമാറാക്കി. ആവശ്യത്തിന് വൈദ്യുതി മീറ്ററുകള്‍ പോലും വാങ്ങുന്നില്ല. കേടുവന്ന മീറ്ററുകള്‍ മാറ്റിവയ്ക്കുന്നില്ല. സാധന ലഭ്യതക്കുറവ് അറ്റകുറ്റപ്പണികള്‍ താറുമാറാക്കി. അപകടങ്ങള്‍ പെരുകുന്ന സ്ഥിതിയും ഉണ്ടായി. അസിസ്റ്റന്റ് എന്‍ജിനിയര്‍, സീനിയര്‍ സൂപ്രണ്ട് തുടങ്ങിയ തസ്തികകളൊക്കെ ഒഴിഞ്ഞു കിടക്കുന്നതിനാല്‍ പല സെക്ഷന്‍ ഓഫീസുകളും നാഥനില്ലാത്ത സ്ഥിതിയിലായി. ജനങ്ങളും ബോര്‍ഡ് ജീവനക്കാരും തമ്മില്‍ നിലനിന്നിരുന്ന സൗഹൃദം അന്യമായി. സേവനങ്ങളിലെ അസംതൃപ്തി പലയിടത്തും ജനങ്ങളും ജീവനക്കാരും തമ്മിലുള്ള സംഘര്‍ഷങ്ങളിലേക്ക് നീങ്ങുന്ന സ്ഥിതിപോലും ഉണ്ടാകുന്നു.

വൈദ്യുതി ഉല്‍പാദന രംഗത്തും സ്ഥിതി ഇതുതന്നെ. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍, തോട്ടിയാര്‍, ചത്തങ്കോട്ടുനട, വിലങ്ങാട് എന്നിങ്ങനെ നാം നടപ്പാക്കിവരുന്ന ഒട്ടുമിക്ക വൈദ്യുതി ഉല്‍പാദന പദ്ധതികളും മുടങ്ങിയ അവസ്ഥയിലോ ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയിലോ ആണ്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ബോര്‍ഡുതലത്തിലുണ്ടാകുന്ന കാലതാമസവും ചില ഘട്ടങ്ങളില്‍ ഒരു തീരുമാനവും എടുക്കാതിരിക്കലുമാണ് പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നതിന്റെ പ്രധാനകാരണം. ഉദാഹരണത്തിന് പള്ളിവാസല്‍ എക്സ്റ്റന്‍ഷനിലെ ടണല്‍ നിര്‍മാണം മണ്ണിടിച്ചില്‍ മൂലം മുടങ്ങിയത് 2011 ജൂലൈ മാസത്തിലാണ്. ഇത് പരിഹരിക്കാന്‍ ബോര്‍ഡിലേക്ക് സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ രണ്ടര വര്‍ഷത്തോളമായി തീരുമാനമുണ്ടായിട്ടില്ല. 2011 ഡിസംബറില്‍ പണി തീരേണ്ട പദ്ധതിയായിരുന്നു അത്. പുതിയ ഉല്‍പാദന പദ്ധതികള്‍ കണ്ടെത്താന്‍ അവശ്യം നടക്കേണ്ട ഇന്‍വെസ്റ്റിഗേഷന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ണ സ്തംഭനത്തിലാണ്. എവിടെയും ആവശ്യത്തിന് ജീവനക്കാരോ ഓഫീസര്‍മാരോ ഇല്ല. പല ഓഫീസുകളും അടച്ചുപൂട്ടിയിട്ടില്ല എന്നുമാത്രം.

വൈദ്യുതി ഉല്‍പാദനത്തില്‍ കേരളത്തിന് ഏറെ പ്രതീക്ഷ നല്‍കിയ ഒന്നായിരുന്നു ബൈതരണി കല്‍ക്കരിപ്പാടം. ഖനന നടപടികളില്‍ പുരോഗതിയില്ല എന്നപേരില്‍ കേന്ദ്ര സര്‍ക്കാര്‍ ആ പാടം തിരിച്ചെടുത്തു. ഇക്കാര്യത്തില്‍ ഒരു ഇടപെടലും സംസ്ഥാനത്തിന്റെ ഭാഗത്തു നിന്നു ണ്ടായില്ല. വൈദ്യുതി ഉല്‍പാദന രംഗത്ത് കുറേ പ്രകൃതിവാതക നിലയങ്ങള്‍ നിര്‍മിക്കാന്‍ പോകുന്നുവെന്ന് ഇടക്കിടെ വൈദ്യുതി മന്ത്രി പ്രസ്താവിക്കാറുണ്ട്. പക്ഷേ ഇങ്ങനെ പറഞ്ഞു പോകുന്നതല്ലാതെ നിലയങ്ങളുടെ സാധ്യതാപഠനങ്ങള്‍ പോലും ഏറ്റെടുക്കപ്പെട്ടിട്ടില്ല. ചീമേനി താപവൈദ്യുതി നിലയം എമര്‍ജിങ് കേരളയില്‍ വില്‍പ്പനക്കുവച്ചതു മാത്രമാണ് സര്‍ക്കാരില്‍ നിന്നുണ്ടായ ഏക നടപടി. ഭാഗ്യത്തിന് അത് മാധ്യമങ്ങളില്‍ വിവാദമായതിനാല്‍ പദ്ധതിക്കുവേണ്ടി മാറ്റിവച്ചിരുന്ന 1621 ഏക്കര്‍ സ്ഥലം വിറ്റുകാശാക്കാന്‍ കഴിഞ്ഞില്ല എന്നു മാത്രം.

ജലവൈദ്യുതി പദ്ധതികള്‍ക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനോ കേരളത്തിന്റെ വര്‍ധിച്ചുവരുന്ന ഊര്‍ജാവശ്യകത പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിനോ ബോര്‍ഡ് തലത്തില്‍ ഒരു ശ്രമവുമുണ്ടാവുന്നില്ല. പുറത്തുനിന്ന് വൈദ്യുതി വാങ്ങി കാര്യങ്ങള്‍ നിറവേറ്റാം അല്ലെങ്കില്‍ വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം എന്ന നിലയിലാണ് ബോര്‍ഡ് അധികൃതര്‍ ചിന്തിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ഏര്‍പ്പെട്ട വൈദ്യുതി വാങ്ങല്‍ കരാറുകള്‍ റദ്ദാക്കിയതും ഊര്‍ജ മാനേജ്മെന്റില്‍ വന്ന പിഴവുകളും 2011 ല്‍ത്തന്നെ കടുത്ത വൈദ്യുതി നിയന്ത്രണങ്ങളിലേക്ക് കേരളത്തെ എത്തിച്ചു. 2012-13ല്‍ ഉണ്ടായ കടുത്ത വരള്‍ച്ചകൂടിയായപ്പോള്‍ സ്ഥിതി രൂക്ഷമായി. കടുത്ത വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും പിടിച്ചു നില്‍ക്കാനാകാത്ത അവസ്ഥയിലേക്കാണ് കേരളം പോയത്.

എന്നാല്‍ ഇതു സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവരുന്ന ചില വിവരങ്ങള്‍ ഗൗരവമുള്ളതാണ്. പ്രതിസന്ധി പരിഹരിക്കാന്‍ ദേശീയ കമ്പോളത്തില്‍ നിന്ന് വൈദ്യുതി വാങ്ങിയതുമായി ബന്ധപ്പെട്ട് വരുന്ന കണക്കുകളാണ് സംശയമുണ്ടാക്കുന്നത്. കേന്ദ്ര വൈദ്യുതി റഗുലേറ്ററികമീഷന്‍ 2013 ജൂലൈയില്‍ പ്രസിദ്ധീകരിച്ച ഹ്രസ്വകാല വൈദ്യുതിക്കമ്പോളം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ദേശീയ ശരാശരിയിലും വളരെ ഉയര്‍ന്ന വിലക്കാണ് കേരളം വൈദ്യുതി വാങ്ങിയത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബൈലാറ്ററല്‍ ട്രേഡിങ്ങില്‍ കെഎസ്ഇബി യൂണിറ്റിന് ശരാശരി 5.16 രൂപ വിലയ്ക്ക് വൈദ്യുതി വാങ്ങിയപ്പോള്‍ അഖിലേന്ത്യാതലത്തില്‍ ശരാശരി വില 4.33രൂപ മാത്രമായിരുന്നു. ഇന്ത്യന്‍ എനര്‍ജി എക്സ്ചേഞ്ചിലെ ഡെ എഹഡ് മാര്‍ക്കറ്റില്‍നിന്ന് കേരളം യൂണിറ്റിന് ശരാശരി 6.67രൂപക്ക് വൈദ്യുതി വാങ്ങിയപ്പോള്‍ അഖിലേന്ത്യാ ശരാശരി വില കേവലം യൂണിറ്റിന് 3.67രൂപ മാത്രമായിരുന്നു. പവര്‍ എക്സ്ചേഞ്ച് ഓഫ് ഇന്ത്യാലിമിറ്റഡില്‍ നിന്നുള്ള ഡെ എഹഡ് മാര്‍ക്കറ്റില്‍നിന്ന് കേരളം വൈദ്യുതി വാങ്ങിയത് യൂണിറ്റിന് ശരാശരി 5.72രൂപ നിരക്കിലാണ്. അവിടെ ശരാശരി വില 3.55 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇങ്ങനെ എല്ലാ നിലയിലും വലിയ വിലകൊടുത്താണ് കേരളം വൈദ്യുതി വാങ്ങിയത് എന്ന കണക്കാണ് കേന്ദ്ര റഗുലേറ്ററി കമീഷന്റെ റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമാകുന്നത്. ഇത് എങ്ങനെ സംഭവിച്ചുവെന്ന പരിശോധന അനിവാര്യമല്ലേ?

കേരളത്തില്‍ വൈദ്യുതി ഉല്പാദന നിലയങ്ങള്‍ സ്ഥാപിക്കേണ്ടതില്ല, വൈദ്യുതി വാങ്ങി ആവശ്യങ്ങള്‍ നിറവേറ്റാം എന്നതാണ് ഇന്ന് ബോര്‍ഡിനെ നയിക്കുന്ന സമീപനം. എന്നാല്‍ വാങ്ങല്‍ നടപടിയില്‍പ്പോലും കൃത്യമായ പഠനമോ ആസൂത്രണമോ നടത്താന്‍ നമ്മള്‍ തയ്യാറാകുന്നില്ല. സ്വന്തമായ ഉല്‍പാദന സാധ്യതകളില്ലാതാകുന്നതോടെ വൈദ്യുതി കമ്പോളത്തിലും നമുക്ക് നിയന്ത്രണമില്ലാതാകുന്നു. കിട്ടുന്ന വിലയ്ക്ക് കിട്ടുന്നിടത്തുനിന്ന് വൈദ്യുതി വാങ്ങുക, പറ്റാവുന്ന വിലയ്ക്ക് വില്‍ക്കുക എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇതാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സംഭവിച്ചതും. പക്ഷേ ഇതുകൊണ്ടുണ്ടായ നഷ്ടം ബോര്‍ഡിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന സ്ഥിതിയാണുണ്ടാക്കിയത്. വൈദ്യുതി പ്രസരണ രംഗത്തും കടുത്ത സ്തംഭനാവസ്ഥയാണ് നിലനില്‍ക്കുന്നത്. വര്‍ഷം ശരാശരി 20 സബ്സ്റ്റേഷനുകള്‍ പൂര്‍ത്തിയായിരുന്ന കേരളത്തില്‍ കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ട് ഇരുപതു സബ്സ്റ്റേഷനുകള്‍ പോലും പൂര്‍ത്തിയായിട്ടില്ല. സബ്സ്റ്റേഷനുകളുടെ നിര്‍മാണം മുടങ്ങുന്നുവെന്നതുമാത്രമല്ല പ്രശ്നം. 2008 മുതല്‍ സംസ്ഥാനം ഒരു പ്രസരണ മാസ്റ്റര്‍പ്ലാന്‍ രൂപപ്പെടുത്തിവരുകയായിരുന്നു. ഈ പൊതു ധാരണയില്‍ നിന്നായിരുന്നു പദ്ധതികള്‍ ഏറ്റെടുത്തിരുന്നത്. എന്നാല്‍ ആ സങ്കല്‍പ്പം തന്നെ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. പണി നടന്നുകൊണ്ടിരിക്കുന്ന സബ്സ്റ്റേഷനുകള്‍ ആവുന്ന മുറയ്ക്ക് പൂര്‍ത്തിയാക്കുക എന്നതിനപ്പുറം കൃത്യമായ ഒരു ട്രാന്‍സ്മിഷന്‍ പ്ലാനും നിലവിലില്ല. കൂടങ്കുളത്തുനിന്ന് കേരളത്തിലേക്ക് വൈദ്യുതി കൊണ്ടുവരുന്നതിന് നിര്‍മാണം തുടങ്ങിയ തിരുനെല്‍വേലി-കൊച്ചി 400 കെവി ലൈന്‍ ഉപേക്ഷിച്ച മട്ടാണ്. 400 കെവി പവര്‍ ഹൈവേ എന്ന സങ്കല്‍പ്പം കേള്‍ക്കാന്‍ പോലുമില്ല.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 33 മെഗാവാട്ട് കാറ്റാടി പദ്ധതികളടക്കം പാരമ്പര്യേതര ഊര്‍ജ മേഖലയില്‍ നല്ല ഇടപെടലായിരുന്നു നടന്നത്. അനര്‍ട്ടിനെ ശക്തിപ്പെടുത്തിയതിനോടൊപ്പം അക്ഷയ ഊര്‍ജവികസനത്തിന് ഒരു കമ്പനി ആരംഭിക്കുന്നതിനും നടപടി സ്വീകരിച്ചിരുന്നു. അനര്‍ട്ടിന്റെ ജില്ലാ ഓഫീസുകള്‍ കാര്യക്ഷമമാക്കുകയും ബ്ലോക്ക് അടിസ്ഥാനത്തില്‍ അക്ഷയ ഊര്‍ജ ഉപകരണങ്ങളുടെ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കും സൗകര്യമുള്ള ഊര്‍ജ മാര്‍ട്ടുകള്‍ക്കും രൂപം കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നടപടികളൊക്കെ ഉപേക്ഷിക്കപ്പെട്ട സ്ഥിതിയാണ് ഇന്നുള്ളത്. ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിന് ഏക മാര്‍ഗം സോളാര്‍ മാത്രമാണെന്ന വലിയ പ്രചാരണമാണ് അടുത്തകാലത്തുണ്ടായത്. സര്‍ക്കാര്‍ സഹായവും ഇതിനുണ്ടായി. എന്നാല്‍ ഈ പ്രചാരണം അനുസരിച്ച് ഒരു ഡെലിവറി സംവിധാനവും ഉണ്ടാക്കിയതുമില്ല. ഈ ഡെലിവറി ഗ്യാപ്പ് ഉണ്ടായത് നാടുനീളെ തട്ടിപ്പ് നടത്താനുള്ള അവസരമായാണ് ചിലര്‍ കണ്ടത്.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെയടക്കം പിന്തുണകൂടി കിട്ടിയതോടെ സരിതബിജുമാര്‍ക്ക് ഈ രംഗത്ത് ഒട്ടേറെ ഇരകളെ കണ്ടെത്താനായി. അങ്ങനെ വൈദ്യുതി പ്രതിസന്ധി വലിയൊരു തട്ടിപ്പിന് ഉപയോഗിക്കപ്പെട്ടു. അതാണ് സോളാര്‍ തട്ടിപ്പ്. സര്‍ക്കാരുകളുടെ നയമാണ് ഒരു മേഖല ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമോ ഇല്ലയോ എന്നു തീരുമാനിക്കുന്നത് എന്നതിന് കേരളത്തിന്റെ വൈദ്യുതി മേഖലയോളം നല്ല മറ്റൊരുദാഹരണമില്ല. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിവരുന്ന നവലിബറല്‍ നയങ്ങള്‍ ഈ മേഖലയെ ഗുരുതരപ്രതിസന്ധിയിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ പ്രതിരോധിച്ചുവെന്നതാണ് കഴിഞ്ഞ ഇടതുപക്ഷമുന്നണി ഭരണകാലത്തെ നേട്ടങ്ങളുടെ അടിസ്ഥാനം. ഐക്യമുന്നണി സര്‍ക്കാര്‍ കേന്ദ്രനയങ്ങള്‍ പിന്തുടരാനാണ് ശ്രമിക്കുന്നത്. അത് അത്രത്തോളം ജനവിരുദ്ധമാകുകയും ചെയ്തിരിക്കുന്നു. ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലൂടെ മാത്രമേ ഈ ദുസ്ഥിതി മറികടക്കാനാവുകയുള്ളൂ.

*
എം ജി സുരേഷ് കുമാര്‍ ദേശാഭിമാനി വാരിക 06 ഒക്ടോബര്‍ 2013

Sunday, February 17, 2013

കയര്‍മേഖലയെ തകര്‍ക്കുന്ന യുഡിഎഫ് സര്‍ക്കാര്‍

രണ്ടു നൂറ്റാണ്ടിലേറെ കേരളത്തിന്റെ തീരപ്രദേശങ്ങളിലെ ജനങ്ങള്‍ ഉപജീവനത്തിന് ആശ്രയിച്ചിരുന്നത് കയര്‍ വ്യവസായത്തെയാണ്. നാളികേരത്തിന്റെ തൊണ്ട് സുലഭമായി ലഭിച്ചിരുന്നത്, ചുറ്റുപാടുമുള്ള കായലുകളിലും തോടുകളിലും പൂഴ്ത്തി, അഴുക്കിയെടുത്ത് തല്ലി ചകിരിയാക്കി കയറും കയറുല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ട് അന്‍പതുകളില്‍ പത്തുലക്ഷത്തോളം കുടുംബങ്ങളാണ് ഉപജീവനം കഴിച്ചിരുന്നത്. എഡി പതിനൊന്നാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച പ്രസിദ്ധ സഞ്ചാരിയും ചരിത്രകാരനുമായ മാര്‍ക്കോ പോളൊ, കൊല്ലത്ത് അങ്ങാടിയില്‍ വില്‍ക്കാന്‍ വച്ചിരുന്ന ചരക്കുകളില്‍ കയറും ഉള്‍പ്പെട്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ ഉത്ഭവിച്ച ഈ വ്യവസായം ക്രമേണ ഇന്ത്യയിലെ നാളികേര സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണ്ണാടകം, ആന്ധ്രപ്രദേശ്, ഒറീസ, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ആസാം, ത്രിപുര എന്നിവിടങ്ങളിലേക്ക് കയര്‍ ബോര്‍ഡിന്റെ രൂപീകരണത്തിനുശേഷം വ്യാപിച്ചു. 1954-ലാണ് കയര്‍ ബോര്‍ഡ് രൂപീകൃതമാകുന്നത്. അന്ന് കേരളത്തില്‍ മാത്രമേ കയര്‍ വ്യവസായം ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ബോര്‍ഡിന്റെ കൊച്ചിയിലായി.

പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജി കയര്‍ തൊഴിലാളികളുടെ ശോചനീയ അവസ്ഥ പാര്‍ലമെന്റില്‍ ഉന്നയിച്ചു. കരളലിയിക്കുന്ന അവരുടെ കഥ പാര്‍ലമെന്റാകെ സാകൂതം ശ്രദ്ധിച്ചു. രാവിലെ മുതല്‍ രാത്രി വരെ പണിയെടുത്താല്‍ അന്ന് ലഭിക്കുന്ന കൂലി എട്ടണയായിരുന്നു. മറുപടി പറഞ്ഞ വ്യവസായമന്ത്രി ഖുറേഷി താന്‍ കേരളം സന്ദര്‍ശിക്കുന്നതാണെന്നും വ്യവസായത്തേയും തൊഴിലാളികളേയും രക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനല്‍കി. താമസിയാതെ ഖുറേഷി എ.കെ.ജിയോടൊപ്പം കേരളത്തിലെത്തി കയര്‍ തൊഴിലാളികളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ അനുഭവം എ.കെ.ജി വിവരിച്ചതിങ്ങനെയാണ്: ""ഞാനും കേന്ദ്രമന്ത്രി ഖുറേഷിയും കൂടി ഒരു കയര്‍ തൊഴിലാളിയുടെ വീടിനു മുന്നിലെത്തി. കൂടെയുണ്ടായിരുന്നവര്‍ ഗൃഹനാഥനെ വിളിച്ചു. എ.കെ.ജിയും കേന്ദ്രമന്ത്രിയും വീടിനു മുന്നില്‍ നില്‍ക്കുകയാണ്, ഇറങ്ങിവരണമെന്നാവശ്യപ്പെട്ടു. ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഗൃഹനാഥന്‍ പുറത്തുവന്നില്ല. പുറത്തുവരാത്തതില്‍ എല്ലാവരും രോഷം പൂണ്ടുനില്‍ക്കുമ്പോള്‍, അങ്ങാടിയില്‍ പോയിരുന്ന ഭാര്യ, വീടിനു മുമ്പില്‍ നേതാക്കള്‍ നില്‍ക്കുന്ന വിവരം കേട്ടറിഞ്ഞ് ഓടിയെത്തി. അവര്‍ മുറിക്കകത്തു കയറി നിമിഷങ്ങള്‍ക്കകം ഗൃഹനാഥന്‍ കൂപ്പുകയ്യോടെ പുറത്തുവന്ന് നേതാക്കളെ വണങ്ങി. അത്ഭുതം തന്നെ! പുറത്തുവരാന്‍ വൈകിയതില്‍ രോഷംപൂണ്ട അനുയായികളോട് ""ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കൂടി നാലാളിന്റെ മുമ്പില്‍ ഇറങ്ങുമ്പോള്‍ ഉടുക്കാന്‍ ഒരു മുണ്ടേയുള്ളൂ. അവള്‍ കമ്പോളത്തില്‍ പോയപ്പോള്‍ ആ മുണ്ട് അവള്‍ ഉടുത്തു. ഞാന്‍ ഒരു കീറിയ ചാക്കുകൊണ്ട് മാനം മറച്ച് വീട്ടിനകത്തിരിക്കുകയായിരുന്നു. അവള്‍ വന്നപ്പോള്‍ ആ മുണ്ട് എനിക്ക് കിട്ടി. അവള്‍ക്കിപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയില്ല."" ഇതായിരുന്നു ഗൃഹനാഥന്റെ മറുപടി. 1950-കളിലെ കയര്‍ തൊഴിലാളികളുടെ സ്ഥിതിയായിരുന്നു ഇത്. അതേത്തുടര്‍ന്നാണ് കയര്‍ ബോര്‍ഡിന്റെ സ്ഥാപനവും കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധതും കയര്‍ വ്യവസായത്തില്‍ പതിഞ്ഞതും.

കേരളത്തിന് പ്രകൃതിദത്തമായി ലഭിച്ച കായലുകളും തോടുകളും മൂലം തൊണ്ട് ചീയിക്കാനും സുവര്‍ണ്ണ നാര് ഉല്‍പ്പാദിപ്പിക്കാനും കയറിന്റെ റാണിയെന്ന് വിശേഷിപ്പിക്കുന്നതരം കയറുകള്‍ ഉല്‍പ്പാദിപ്പിക്കാനും സാധിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ അതിന് സൗകര്യമില്ലായിരുന്നു. 1980-കളില്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പച്ചത്തൊണ്ടില്‍നിന്നും ഉണക്കത്തൊണ്ടില്‍നിന്നും ചകിരി ഉല്‍പ്പാദിപ്പിക്കാനും ചെറിയ തോതിലെങ്കിലും യന്ത്ര റാട്ടുകള്‍ ഉപയോഗിച്ച് കയര്‍ പിരിക്കാനും അയല്‍സംസ്ഥാനങ്ങള്‍ തുടങ്ങി. ഇതിനെല്ലാം കയര്‍ ബോര്‍ഡിന്റെ പ്രോത്സാഹനം ലഭിച്ചു. കേരളത്തിലെ തൊഴിലാളികളുടെ ജോലിയിലോ കൂലിയിലോ മാറ്റം വരുത്താനുള്ള ഒരു പദ്ധതിക്കും രൂപം നല്‍കാന്‍ കഴിഞ്ഞില്ല. സമൂഹത്തിന്റെ മാറ്റത്തിനുസൃതമായ ഉല്‍പ്പാദനരീതിയോ മെച്ചപ്പെട്ട വരുമാനമോ ഉറപ്പാക്കാന്‍ ബോര്‍ഡിനോ സംസ്ഥാന ഗവണ്‍മെന്റിനോ കഴിഞ്ഞില്ല. പുരുഷന്മാരായ തൊഴിലാളികള്‍ പുതിയ മേച്ചില്‍സ്ഥലം തേടി നാടുവിട്ടു. 90 ശതമാനവും സ്ത്രീകളാണ് ഈ വ്യവസായത്തില്‍. അവര്‍ ഗതിയില്ലാതെ കയറില്‍ കുരുങ്ങി ഇവിടെ തന്നെ അര്‍ദ്ധപട്ടിണിക്കാരായി കഴിയുന്നു.

1957-ല്‍ അധികാരത്തില്‍ വന്ന ആദ്യത്തെ ഇ.എം.എസ് ഗവണ്‍മെന്റ് തൊഴിലാളികളുടെ സഹകരണസംഘങ്ങള്‍ രൂപീകരിച്ച് തൊഴിലും മെച്ചപ്പെട്ട കൂലിയും ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. സംഘത്തിലെ അംഗത്വത്തില്‍ 93 ശതമാനവും യഥാര്‍ത്ഥ തൊഴിലാളികളായിരിക്കണമെന്ന് വ്യവസ്ഥയുണ്ടാക്കി. അതുവരെ വ്യവസായികളും ദന്തഡോക്ടര്‍മാരും സര്‍ക്കാര്‍ ജീവനക്കാരുമൊക്കെയായിരുന്നു തൊഴിലാളികളുടെ പേരില്‍ കയര്‍ സംഘാംഗങ്ങള്‍. മാറിമാറിവന്ന യു.ഡി.എഫ് ഗവണ്‍മെന്റുകള്‍ യാതൊരു പരിശോധനയും കൂടാതെ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും തൊഴിലാളി സംഘങ്ങളെ തകര്‍ക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചത്. ഇടയ്ക്കിടയ്ക്ക് അധികാരമേല്‍ക്കുന്ന എല്‍.ഡി.എഫ് ഗവണ്‍മെന്റുകള്‍ വ്യവസായ സംരക്ഷണത്തിനും തൊഴിലാളിക്ഷേമത്തിനും ഉതകുന്ന ചില നടപടികള്‍ കൈക്കൊള്ളുന്നതുകൊണ്ടാണ് പൂര്‍ണ്ണ നാശത്തിലേക്കു പോകാതെ കയര്‍വ്യവസായം പിടിച്ചുനില്‍ക്കുന്നത്. 2006-ല്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് ഗവണ്‍മെന്റ് വ്യവസായ സംരക്ഷണത്തിന് ഏറെ നടപടികള്‍ സ്വീകരിച്ചു. നിലവിലുള്ള സംഘങ്ങള്‍ക്ക് പ്രവര്‍ത്തന സഹായം നല്‍കുക, സര്‍ക്കാര്‍ വായ്പകള്‍ ഓഹരിയാക്കി മാറ്റുക, ഉല്‍പ്പാദനച്ചെലവിനുസൃതമായി ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിച്ച് വാങ്ങാനുള്ള സംവിധാനം, ഫാക്ടറി മേഖലയില്‍ ക്രയവില പദ്ധതി, കാലാനുസൃതമായി ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനാവശ്യമായ സാങ്കേതികവിദ്യ ലഭ്യമാക്കാന്‍ മേജര്‍ ഫാക്ടറി സ്ഥാപിക്കുക, തൊഴിലാളികളുടെ പെന്‍ഷനും ക്ഷേമപദ്ധതികളും കാലോചിതമായി പരിഷ്കരിച്ച് പെന്‍ഷന്‍ 100 രൂപയില്‍നിന്ന് 400 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, 60 രൂപയില്‍നിന്ന് 150 രൂപയാക്കി കൂലി ഉയര്‍ത്തുക, യു.ഡി.എഫ് ഗവണ്‍മെന്റ് കുടിശ്ശികയിട്ടിരുന്ന 27 മാസത്തെ കുടിശ്ശിക തീര്‍ക്കുകയും വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ ഒരുമാസം പോലും കുടിശ്ശികയില്ലാതെ നല്‍കുകയും ചെയ്യുക തുടങ്ങി തൊഴിലാളികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന നടപടികള്‍ സ്വീകരിച്ചു. സര്‍വ്വോപരി, കയര്‍വ്യവസായം ശാസ്ത്രീയാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിച്ച് ശക്തിപ്പെടുത്തുന്നതിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കയറിന്റെ ചരിത്രത്തില്‍ ആദ്യമായി വിദഗ്ദ്ധരടങ്ങിയ ഒരു കയര്‍ കമ്മീഷനെ നിയോഗിക്കുകയും കമ്മീഷന്റെ ശുപാര്‍ശകള്‍ പരണത്തുവയ്ക്കാതെ അംഗീകരിച്ച് നടപ്പിലാക്കി തുടങ്ങുകയും ചെയ്തത്, വ്യവസായത്തില്‍ വലിയ പ്രതീക്ഷയാണുളവാക്കിയത്. നിര്‍ഭാഗ്യവശാല്‍, 2011 മേയില്‍ യു.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നു, കയര്‍മേഖല ശവപ്പറമ്പാക്കി മാറ്റുകയാണ്.

2005-ല്‍ കയര്‍ ബോര്‍ഡ് നടത്തിയ സെന്‍സസ് പ്രകാരം 3,80,095 തൊഴിലാളികളാണ് കേരളത്തില്‍ പണിയെടുക്കുന്നതെന്ന് കണ്ടെത്തി. ഉള്ള തൊഴിലാളികളുടെ എണ്ണം കുറച്ചുകാണിക്കുകയാണെന്ന് ആക്ഷേപമുണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ തൊഴിലാളികളുള്ളത്. ഇന്ന് ഈ ലേഖനം എഴുതുമ്പോള്‍ പണിയുള്ളവരുടെ സംഖ്യ നാലിലൊന്നു മാത്രം. അവര്‍ക്കുതന്നെ ആണ്ടില്‍ 100 ദിവസത്തെ ജോലി ലഭിക്കുന്നില്ല. 513 സഹകരണ സംഘങ്ങള്‍ ഉള്ളതില്‍ 100-ല്‍ താഴെ സംഘങ്ങളേ വല്ലപ്പോഴുമെങ്കിലും പ്രവര്‍ത്തിക്കുന്നുള്ളൂ. അഞ്ചും പത്തും തൊഴിലാളികള്‍ക്കാണ് പ്രവര്‍ത്തിക്കുന്ന സംഘങ്ങളില്‍ തന്നെ പണിയുള്ളത്. സ്വകാര്യ കയര്‍ ഉല്‍പ്പാദകരും വ്യവസായം ഉപേക്ഷിച്ച് രംഗം വിട്ടു. വരുമാന ഉറപ്പുപദ്ധതി പ്രകാരം 210 രൂപ തൊഴിലുള്ള ദിവസം കൂലി കിട്ടും. രണ്ടരലക്ഷം തൊഴിലാളികള്‍ അംഗങ്ങളായിട്ടുള്ള സഹകരണ മേഖലയില്‍ 15,345 പേര്‍ക്കാണ് പ്രയോജനം കിട്ടുന്നത്. അതിന്റെയര്‍ത്ഥം അത്രപേര്‍ക്കേ സംഘത്തില്‍ ജോലിയുള്ളൂവെന്നാണ്. സ്വകാര്യമേഖലയില്‍ വരുമാന ഉറപ്പുപദ്ധതി നടപ്പാക്കുന്നില്ല. ഫാക്ടറി മേഖലയുടെ സ്ഥിതി ഇതിനേക്കാള്‍ ദയനീയമാണ്. സജിമോന്‍, വിശ്വംഭരന്‍ എന്നീ തൊഴിലാളികള്‍ മാസങ്ങളായി തൊഴിലില്ലാതെ കടംകയറി ആത്മഹത്യ ചെയ്തു. ഇങ്ങനെയൊരു സ്ഥിതിവിശേഷം കയറിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.

ഈ പശ്ചാത്തലത്തിലാണ് ആലപ്പുഴയില്‍ നാലരക്കോടി രൂപ മുടക്കി കയര്‍ മേള നടത്തുന്നത്. നാലരയല്ല, ഒന്നരക്കോടി കൂടി മേളയ്ക്ക് കേന്ദ്രവും നല്‍കാന്‍ പോകുന്നതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കയറ്റുമതി വര്‍ദ്ധിപ്പിക്കാനാണ് മേള സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ 5000 കോടി രൂപയുടെ കയറ്റുമതി ലക്ഷ്യമിടുകയാണ്. എന്നാല്‍ ഇതിന് യാഥാര്‍ത്ഥ്യവുമായ ഒരു ബന്ധവുമില്ല. ഇന്ത്യയില്‍നിന്നുള്ള കയര്‍ കയറ്റുമതിയുടെ 90 ശതമാനവും കേരളത്തിന്റേതായിരുന്നു. ഇപ്പോള്‍ സ്ഥിതിയാകെ മാറി. കഴിഞ്ഞ വര്‍ഷത്തെ (2012) കയറ്റുമതി 1052 കോടി രൂപയുടേതാണ്. ഇതില്‍ ചകിരിയും ചകിരിച്ചോറും കൂടി 425 കോടി രൂപ, പി.വി.സി ടഫ്റ്റഡ് മാറ്റ്-277 കോടി, കേള്‍ഡ് കയര്‍-31 കോടി - ഇതെല്ലാം കൂടി 713 കോടി രൂപയുണ്ട്. 1052 കോടിയില്‍ 713 കോടി രൂപയുടെ കയറ്റുമതിയില്‍ കയര്‍ തൊഴിലാളിക്ക് തൊഴില്‍ കിട്ടുന്ന മേഖല, മേള നടത്തുന്ന ഭരണാധികാരികള്‍ ബോധ്യപ്പെടുത്താമോ? ചകിരിയും ചകിരിച്ചോറും കയറ്റുമതി ചെയ്യുന്നത് തമിഴ്നാടാണ്. പി.വി.സി മാറ്റ്സ് ഉല്‍പ്പാദിപ്പിക്കുന്നത് വന്‍കിട യന്ത്രങ്ങളാണ്, തൊഴിലാളികളല്ല. 230 കോടിയുടെ കൈത്തറി തടുക്ക് കയറ്റി അയച്ചതായി കണക്ക് കാണിക്കുന്നു. അതിന് 27,656 മെട്രിക് ടണ്‍ തടുക്ക് വേണം. അത്രയും തടുക്ക് അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ കഴിഞ്ഞവര്‍ഷം ഉല്‍പ്പാദിപ്പിച്ചെങ്കില്‍ ഫാക്ടറി മേഖലയില്‍ തൊഴിലില്ലായ്മ ഉണ്ടാകാനിടയില്ല. കൈത്തറി ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് 12.5 ശതമാനം ഇന്‍സെന്റീവ് ഉള്ളത് തട്ടിയെടുക്കാന്‍ ചില കയറ്റുമതിക്കാര്‍ പി.വി.സി ടഫ്റ്റഡ് മാറ്റ് കൈത്തറി തടുക്കായി കയറ്റി അയച്ചിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അതിന് കൂട്ടുനിന്നത് ഈ അടുത്തകാലത്ത് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ചകിരിയിലും ചകിരിച്ചോറിലും രക്തചന്ദനം ഒളിപ്പിച്ചുവച്ച് കയറ്റി അയച്ചത് 500 കോടിയോളം രൂപയ്ക്ക് വരുമെന്നാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കയറ്റുമതിയുടെ ഈ കള്ളക്കണക്ക് വരച്ചുകാട്ടി കയര്‍വ്യവസായം അഭിവൃദ്ധിയില്‍ എന്ന് പെരുമ്പറയടിക്കുന്നവര്‍ സത്യത്തെ കുഴിച്ചുമൂടുകയാണ്.

യു.ഡി.എഫ് ഗവണ്‍മെന്റ് തൊഴിലാളികളോ വ്യവസായികളോ ഇല്ലാത്ത മലയോര ജില്ലയില്‍ പുതിയ കയര്‍ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നു. കോന്നിയില്‍ യന്ത്രവല്‍കൃത ഫാക്ടറി 30 കോടി മുടക്കി സ്ഥാപിക്കുന്നു. 513 സംഘങ്ങള്‍ നിലവിലുള്ളത് പ്രവര്‍ത്തിപ്പിക്കുന്നതിനു പകരം പുതുതായി 120 സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് ആര്‍ക്കുവേണ്ടിയാണ്? തൊഴിലാളികള്‍ക്ക് വേണ്ടത് തൊഴിലാണ്, സംഘങ്ങളല്ല. ചെറുകിട കയര്‍ ഉല്‍പ്പാദകരുടെയും തൊഴിലാളികളുടെയും വ്യവസായവുമായി ബന്ധമുള്ള മുഴുവനാളുകളുടെയും പ്രതീക്ഷ നശിപ്പിച്ച് ഈ വ്യവസായം ഇനി രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് വിശ്വസിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ജീവിക്കാന്‍ വേറെ വഴി തേടിക്കൊള്ളുക എന്ന സന്ദേശമാണ് സര്‍ക്കാരിന്റേത്. അത് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഭരണാധികാരികളോടും സമൂഹത്തോടും തൊഴിലാളികള്‍ക്ക് ഒന്നേ പറയാനുള്ളൂ, ജീവിക്കാന്‍ വേണ്ടി തൊഴിലെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. തൊഴില്‍ തരണം അല്ലെങ്കില്‍ ജീവിക്കാനുള്ള മിനിമം വേതനം (350 രൂപ) നല്‍കണം. രണ്ടിനും സര്‍ക്കാരിന് സാധ്യമല്ലെങ്കില്‍ ഈ വ്യവസായത്തില്‍നിന്ന് ഞങ്ങളെ പിരിച്ചുവിടണം. 40 വയസ്സിനു മുകളിലുള്ളവര്‍ക്ക് ചുരുങ്ങിയത് 2000 രൂപ പെന്‍ഷനായി നല്‍കണം. മറ്റെന്തെങ്കിലും തൊഴില്‍ തേടി ജീവിക്കാന്‍ നോക്കാം. ജനിച്ചുപോയി, മരിക്കുന്നതുവരെ ജീവിച്ചേ പറ്റൂ. കയര്‍ തൊഴിലാളികള്‍ പണിയെടുത്തകാലത്ത് ജീവിതത്തില്‍ മറ്റു മേഖലകളിലുള്ളവര്‍ ജീവിച്ചപോലെ ജീവിതസുഖം അനുഭവിച്ചവരല്ല. ചത്തതിനൊത്തു ജീവിച്ചവരാണ്. തീരദേശ താലൂക്കുകളിലെ ജനജീവിതം - ഒരു സര്‍ക്കാരിന്റേയും സഹായമില്ലാതെ - സംരക്ഷിച്ചവരാണ് അവര്‍. അവരെ സംരക്ഷിക്കേണ്ട ബാധ്യത സമൂഹത്തിനും സര്‍ക്കാരിനുമുണ്ട്.

കേരളം 600 കോടിയില്‍പ്പരം നാളികേരം ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമെന്നാണ് കണക്ക്. 240 കോടി നാളികേരത്തിന്റെ തൊണ്ട് സംഭരിച്ചാല്‍ നാലുലക്ഷം തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ 240 ദിവസത്തെ ജോലി ഉറപ്പാക്കാം. അതിനുവേണ്ടി സര്‍ക്കാര്‍ ചെറുവിരല്‍ അനക്കുന്നില്ല. തൊണ്ടും ചകിരിയുമില്ലാതെ, കയറും കയറുല്‍പ്പന്നങ്ങളും ഉല്‍പ്പാദിപ്പിക്കാതെ എന്ത് കയറ്റി അയച്ചാണ് കയറ്റുമതി വര്‍ദ്ധിപ്പിക്കുക? കയര്‍ സഞ്ചിയും മൊബൈല്‍ ഫോണിന് ചകിരികൊണ്ട് കവറും, കയര്‍ മാലയും കളിപ്പാട്ടങ്ങളും ചകിരി കൊണ്ട് തടിയും ഉണ്ടാക്കി കയറ്റുമതി വര്‍ദ്ധിപ്പിക്കുമെന്നാണ് മേളയില്‍നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ കാണുന്നത്.

നിലവില്‍ കയര്‍ പിരിച്ചും പായും തടുക്കും നെയ്ത് ജീവിക്കുന്ന കുറെ മനുഷ്യരുണ്ട്. അവരുടെ തൊഴില്‍ സംരക്ഷിക്കാനുള്ള പദ്ധതി മാത്രമാണ് സര്‍ക്കാര്‍ പണ്ഡിതന്മാരുടെ മനസ്സിലില്ലാത്തത്. ഉയര്‍ന്ന സാങ്കേതികവിദ്യ പ്രയോഗിച്ച് കയര്‍ വ്യവസായം സംരക്ഷിക്കാനോ അഭിവൃദ്ധിപ്പെടുത്താനോ തൊഴിലാളികള്‍ എതിരല്ല. തങ്ങളുടെ അധ്വാനഭാരം ലഘൂകരിക്കാനും ഇന്നത്തെ പട്ടിണിക്കൂലി വര്‍ദ്ധിപ്പിക്കാനും ഏത് സാങ്കേതികവിദ്യ നല്‍കിയാലും തൊഴിലാളി സ്വീകരിക്കും. ഇന്നത്തെ നിലയില്‍ പിരി തൊഴിലാളിക്ക് 350 രൂപയും ഫാക്ടറി തൊഴിലാളിക്ക് 500 രൂപയും കൂലിയായി നല്‍കിയാല്‍ മതി. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പ്രക്ഷോഭസമരങ്ങള്‍ തൊഴിലാളി സംഘടനകള്‍ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 20-21 തീയതികളിലെ ദേശീയ പണിമുടക്കില്‍ കയര്‍ തൊഴിലാളികളും അണിചേരും. അതിനുശേഷം വ്യവസായവും തൊഴിലും സംരക്ഷിക്കാനുള്ള ശക്തിമത്തായ സമരങ്ങളിലേക്ക് തൊഴിലാളികള്‍ തയ്യാറെടുക്കുകയാണ്. പട്ടിണി കിടന്ന് മരിക്കാനല്ല, പൊരുതി ജീവിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്.

*
ആനത്തലവട്ടം ആനന്ദന്‍ ചിന്ത വാരിക

കയറിനെ ദൈവത്തിന്റെ നാട്ടിലെ സുവര്‍ണനാരാക്കിയ കാലഘട്ടം

കയര്‍മേഖലയില്‍ സമഗ്രമായ ഇടപെടല്‍ നടത്തിയ അഞ്ചാണ്ടുകളാണ് കഴിഞ്ഞ വി എസ് സര്‍ക്കാരിന്റെ കാലഘട്ടം. കയര്‍ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും-തൊണ്ട്, ചകിരി മുതല്‍ വിദേശ വിപണിവരെയും തൊഴിലാളികളുടെ വരുമാന വര്‍ദ്ധനവുവരെയും എല്ലാ രംഗത്തും എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന്റെ മുദ്ര പതിപ്പിച്ചു. ഇപ്പോഴത്തെ യുഡിഎഫ് ഭരണത്തിന്റെ രണ്ടു വര്‍ഷംകൊണ്ട് കയര്‍ മേഖലയെ കൊണ്ടുചെന്നെത്തിച്ച തൊഴില്‍ തകര്‍ച്ച അതിനുമുമ്പ് 5 വര്‍ഷംകൊണ്ടാണ് കഴിഞ്ഞ ആന്റണി, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചത്. ഒന്നരലക്ഷത്തോളംപേര്‍ പൂര്‍ണ്ണമായും മറ്റൊരു ലക്ഷത്തോളം ആളുകള്‍ ഭാഗികമായും ഉപജീവനം തേടുന്നത് കയര്‍ രംഗത്താണ്. അതുകൊണ്ടുതന്നെയാണ് പരമ്പരാഗത മേഖലയില്‍ മുന്തിയ പ്രാധാന്യം കയറിന് ലഭിക്കുന്നതും. അടച്ചുപൂട്ടപ്പെട്ട കയര്‍ സംഘങ്ങള്‍, കളംവിട്ട പിരിത്തൊഴിലാളികള്‍, ചെറുകിട ഉല്‍പാദനമേഖലയുടെ സമ്പൂര്‍ണ്ണമായ തകര്‍ച്ച, ഉല്‍പന്ന നിര്‍മ്മാണമേഖല പൂര്‍ണ്ണമായും ഡിപ്പോകള്‍ പിടിമുറുക്കി, തൊഴിലില്ലായ്മ പെരുകി, ആര്യാട് കയര്‍ ഫാക്ടറി മേഖലയിലെ തൊഴിലില്ലായ്മയുടെ ഭാഗമായി ആത്മഹത്യ സംഭവിച്ചു. ഇതായിരുന്നു 2001-2006 കാലത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കയര്‍മേഖലയുടെ ഒരു നേര്‍ ചിത്രം. ഇതില്‍നിന്നും കയര്‍മേഖലയെ വീണ്ടെടുക്കുക എന്ന സങ്കീര്‍ണ്ണവും സുപ്രധാനവുമായ ദൗത്യം ചരിത്രപരമായിത്തന്നെ നിര്‍വ്വഹിക്കുവാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞു.

കയര്‍മേഖലയുടെ സര്‍വ്വതല വികസനം ലക്ഷ്യംവെച്ചുകൊണ്ട് അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍, ഹ്രസ്വകാല ലക്ഷ്യങ്ങള്‍, ദീര്‍ഘകാല പരിപാടികള്‍ എന്നിവ തയ്യാറാക്കിയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കയര്‍വകുപ്പ് പ്രവര്‍ത്തിച്ചത്. അരലക്ഷത്തിലേറെപ്പേര്‍ കയര്‍തൊഴിലാളി പെന്‍ഷന്‍-വെറും 100 രൂപ കൈപ്പറ്റുന്നവരായി ഉണ്ടായിരുന്നു. അതുതന്നെ 32 മാസം നല്‍കിയതുമില്ല. ആ കുടിശ്ശിക അടക്കം തീര്‍ത്തു നല്‍കിക്കൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായി മറ്റൊരു പതിനായിരംപേര്‍ക്ക് പെന്‍ഷന്‍ നിഷേധിച്ചിരുന്നതും പുനഃസ്ഥാപിച്ചു. 100 രൂപയായിരുന്ന പെന്‍ഷന്‍ നാലിരട്ടിവരെയായി വര്‍ദ്ധിപ്പിച്ച് 400 രൂപയാക്കി. ക്ഷേമനിധിബോര്‍ഡുവഴി നല്‍കിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നാലും അഞ്ചും മടങ്ങായി വര്‍ദ്ധിപ്പിച്ചു. ക്ഷേമാനുകൂല്യങ്ങള്‍ക്കായി 2001-2006 കാലത്ത് ചെലവാക്കിയത് വെറും 27 കോടി രൂപയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അത് 90 കോടി രൂപയായി വര്‍ദ്ധിച്ചു.

2006 മുതല്‍ വിരമിച്ച കയര്‍ തൊഴിലാളികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുവാനായി ചരിത്രത്തിലാദ്യമായി 13.5 കോടി രൂപയും ചെലവഴിച്ചു. അടച്ചുപൂട്ടപ്പെട്ട കയര്‍ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കുവാന്‍ പ്രത്യേക പദ്ധതി ആദ്യവര്‍ഷംതന്നെ നടപ്പിലാക്കി. ജീവനക്ഷമമായ 422 കയര്‍ സംഘങ്ങള്‍ക്ക് 18.1 കോടി രൂപ പ്രവര്‍ത്തന മൂലധന ഗ്രാന്റായി 2005-2006ല്‍ നല്‍കി. 172 സംഘങ്ങള്‍ക്ക് 5.80 കോടി രൂപ സ്ഥിര മൂലധനമായി നല്‍കി. മുന്‍കാലങ്ങളില്‍ കയര്‍ സംഘങ്ങള്‍ക്ക് എല്ലാ തുകകളും വായ്പയായി നല്‍കുന്ന രീതി മാറ്റി മുഴുവന്‍ തുകയും ഗ്രാന്റായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത്. കയര്‍ സംഘങ്ങള്‍ സര്‍ക്കാരിലേക്ക് നല്‍കാനുണ്ടായിരുന്ന വായ്പ, പലിശയിനത്തില്‍ 50 കോടി രൂപ ഷെയറാക്കി മാറ്റി. എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ കയര്‍മേഖലയില്‍ പിരികൂലി പ്രാദേശിക ഭേദമനുസരിച്ച് 40 മുതല്‍ 70 രൂപ വരെയായിരുന്നു. അത് നിരന്തരമായ ഇടപെടലുകള്‍വഴി 800 രൂപവരെയായി വര്‍ദ്ധിപ്പിച്ചു. ഇപ്പോഴത്തെ സര്‍ക്കാര്‍ പേരിനുവേണ്ടി മാത്രമായി 210 രൂപയായി വര്‍ദ്ധിപ്പിച്ച് പ്രഖ്യാപിച്ചെങ്കിലും അത് പ്രായോഗികമായി നടപ്പിലാക്കിയിട്ടില്ല. കയറുല്‍പന്നങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിയമംവഴി കയര്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തി നടപ്പിലാക്കിയിരുന്ന എന്‍ഫോഴ്സ്മെന്റ് പദ്ധതികളായ കുറഞ്ഞ കയറ്റുമതിയിലെ വില ഉറപ്പാക്കല്‍ പദ്ധതിയും കുറഞ്ഞ ക്രയവില പദ്ധതിയും അവര്‍തന്നെ ഇല്ലാതാക്കി. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന നവലിബറല്‍ നയങ്ങളുടെ ഭാഗമായാണ് സ്വതന്ത്ര വിപണിക്കുവേണ്ടി സര്‍ക്കാര്‍ ഈ ഉത്തരവാദിത്വത്തില്‍നിന്നും പിന്മാറിയത്. തുടര്‍ന്ന് ചെറുകിട കയറുല്‍പന്ന നിര്‍മ്മാണമേഖലയില്‍ അരാജകത്വത്തിന്റെയും വറുതിയുടെയും നാളുകളായിരുന്നു. ഡിപ്പോകളെന്ന ഓമനപ്പേരിട്ട ഇടത്തട്ടുകാര്‍ കയറ്റുമതിക്കാരുടെ ദല്ലാളുകളായി രംഗം കയ്യടക്കി. പന്തീരായിരത്തോളം ചെറുകിട ഉല്‍പാദകര്‍ ഉല്‍പന്നങ്ങള്‍ക്ക് വിലകിട്ടാതെ പലരും പുതിയ രംഗങ്ങളിലേക്ക് മാറി. ഡിപ്പോകള്‍ക്കെതിരെ തീക്ഷ്ണമായ സമരങ്ങള്‍ക്ക് അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകള്‍ വേദിയായി.
കേന്ദ്രസര്‍ക്കാരും കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരും കയ്യൊഴിഞ്ഞ ബാധ്യത എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തു. കയര്‍ ക്രയവില സ്ഥിരതാ പദ്ധതി ആവിഷ്കരിച്ചു. കയര്‍ കോര്‍പ്പറേഷനെ നടത്തിപ്പിന്റെ ഏജന്‍സിയായി ചുമതലപ്പെടുത്തി. സ്കീം നടപ്പിലാക്കാനായി 17.10 കോടി രൂപ നല്‍കി. മറ്റൊരു സ്കീംവഴി 8.56 കോടി രൂപയും നല്‍കി. 7000 ചെറുകിട ഉല്‍പാദകര്‍ ചെറുകിട ഉല്‍പാദക സഹകരണ സംഘങ്ങളില്‍ അംഗങ്ങളായി ചേര്‍ന്ന് സ്കീമിന്റെ ഭാഗമായി. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന 22 സംഘങ്ങളില്‍ പ്രവര്‍ത്തിക്കാത്ത 7 എണ്ണമടക്കം എല്ലാറ്റിനെയും സജീവമാക്കി. പുതിയതായി 22 സംഘങ്ങള്‍ക്ക് അംഗീകാരം നല്‍കി. ഇക്കാര്യത്തില്‍ യാതൊരു രാഷ്ട്രീയ വിവേചനവും കാട്ടിയിട്ടില്ല. ഇവയ്ക്ക് ഷെയര്‍ക്യാപ്പിറ്റലായി 2 കോടിയിലേറെ രൂപ നല്‍കി. 44 ചെറുകിട ഉല്‍പാദക സഹകരണ സംഘങ്ങള്‍ സജീവമായി. കയര്‍മേഖലയുടെ അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുവാന്‍ കയര്‍ സെന്‍സസ് സംഘടിപ്പിച്ചു. ഇതുവഴി സമാഹരിച്ച വിവരങ്ങള്‍ തുടര്‍ന്നുള്ള നയ രൂപീകരണങ്ങള്‍ക്ക് സഹായകരമായി. കയര്‍മേഖലയുടെ സമഗ്രമായ പുനഃസംഘാടനത്തിനായി നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ ആനത്തലവട്ടം ആനന്ദന്‍ ചെയര്‍മാനായി കയര്‍രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തി കയര്‍ കമ്മീഷന്‍ രൂപീകരിച്ചു. റിപ്പോര്‍ട്ട് ലഭിച്ചയുടനെ സമയബന്ധിതമായി ശുപാര്‍ശകള്‍ നടപ്പിലാക്കുവാന്‍ നടപടികള്‍ സ്വീകരിച്ചു. കയര്‍മേഖലയുടെ ആധുനികവത്കരണത്തിനും ഉല്‍പന്ന വൈവിധ്യവത്കരണത്തിനും പുതിയ ഉപയോഗ മേഖലകള്‍ കണ്ടെത്തുന്നതിനുമായി നിരവധി പദ്ധതികള്‍ നടപ്പിലാക്കി. കയര്‍രംഗത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്റ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ സജ്ജമാക്കി. പുതിയ ആസ്ഥാന മന്ദിരവും വിവിധ ലബോറട്ടറികളും സജ്ജമാക്കി. കേരളത്തിലെ ഇതര ഗവേഷണ സ്ഥാപനങ്ങളോട് കിടപിടിക്കുന്ന ഒന്നാക്കി അതിനെ വളര്‍ത്തിയെടുത്തു. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി കയര്‍മേഖലയ്ക്ക് ആവശ്യമായ യന്ത്രങ്ങള്‍ ഉല്‍പാദിപ്പിക്കുവാനായി പൊതുമേഖലയില്‍ ഫാക്ടറി സ്ഥാപിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചു. 20 കോടി രൂപ ഇതിനായി നല്‍കി. ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി കാലമേറെയായെങ്കിലും ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ അവരുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടി ഉദ്ഘാടനം നടത്തുവാനായി പരിപാടി തയ്യാറാക്കി എന്നാണ് അറിയുന്നത്.

കയര്‍ ജിയോടെക്സ്റ്റയിലിന് പുതിയ ഉപയോഗ മേഖലകള്‍ കണ്ടെത്തുന്നതിനായി തീവ്രശ്രമങ്ങള്‍ ആരംഭിച്ചു. പിഡബ്ല്യുഡി മാനുവലില്‍ കയര്‍ ജിയോ ടെക്സ്റ്റയില്‍ ഒരു നിര്‍മ്മാണ സാമഗ്രിയായി ഉള്‍പ്പെടുത്തുവാനുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിച്ചു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്നോട്ടുപോകുവാന്‍ താല്‍പര്യം കാട്ടുന്നില്ല. തൊഴിലുറപ്പു പദ്ധതിവഴി നടപ്പിലാക്കുന്ന നീര്‍ത്തട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കയര്‍ ജിയോ ടെക്സ്റ്റയില്‍ ഉപയോഗിക്കുവാനായി ഗ്രാമവികസന വകുപ്പിന്റെ അംഗീകാരം വാങ്ങി. കയര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ സ്കീംവഴി 20 കോടി രൂപയുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ചു. ആധുനികവല്‍ക്കരണ പ്രവര്‍ത്തനങ്ങളെ ലക്ഷ്യംവെച്ചുകൊണ്ട് കയര്‍ കോര്‍പ്പറേഷന്റെ ചുമതലയില്‍ 4 കോടി രൂപ ചെലവഴിച്ച് ബ്ലന്‍ഡഡ് യാണ്‍ ഫാക്ടറി, പവ്വര്‍ലൂം ഫാക്ടറി എന്നിവ സ്ഥാപിച്ചു. കയറ്റുപായ ഉപയോഗിച്ച് തറയോടുകള്‍, മറ്റ് ടൈലുകള്‍, തടി ഉല്‍പന്നങ്ങള്‍ എന്നിവയ്ക്കു പകരമായി ഉപയോഗിക്കാവുന്ന കയര്‍ കോംപോസിറ്റ് ബോര്‍ഡുകള്‍ നിര്‍മ്മിക്കുന്നതിനായി ഫാക്ടറിക്ക് ഫോം മാറ്റിംഗ്സിന് 10 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ഗ്രാന്റായി ലഭ്യമാക്കി. നിര്‍മ്മാണം പൂര്‍ത്തിയായി 2 വര്‍ഷം കഴിഞ്ഞിട്ടും ഇത് പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. കയര്‍ഫെഡിനും കയര്‍ കോര്‍പ്പറേഷനും ആധുനികവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 6 കോടി രൂപ വേറെയും നല്‍കി.

സംസ്ഥാനത്തെ കയര്‍മേഖലയുടെ പ്രതിസന്ധികളില്‍ പ്രധാനമായ ഒന്ന് അസംസ്കൃത വസ്തുവായ ചകിരിയുടെ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കാത്തതും അതുവഴി അന്യസംസ്ഥാനങ്ങളോടുള്ള അമിത ആശ്രിതത്വവുമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നാളീകേരം ഉല്‍പാദിപ്പിക്കുന്നത് ഇന്നും കേരളമാണ്. എന്നാല്‍ ലഭിക്കുന്ന തൊണ്ടിന്റെ ചെറിയൊരുഭാഗം മാത്രമേ ചകിരി ഉല്‍പാദനത്തിന് ഉപയോഗിക്കുന്നുള്ളു.ചകിരി ഉല്‍പാദനം പരമാവധി വര്‍ദ്ധിപ്പിക്കുന്നതിന് എന്‍സിആര്‍എംഐയുടെ ചുമതലയില്‍ 3000 തൊണ്ടുവരെ പ്രതിദിനം തല്ലാവുന്ന മിനി ഡീഫൈബറിംഗ് യന്ത്രങ്ങള്‍ വികസിപ്പിച്ചു. കയര്‍ സംഘങ്ങള്‍ക്ക് ഇത് സൗജന്യമായും മറ്റെല്ലാ സംവിധാനങ്ങള്‍ക്കും 50% സബ്സിഡിയും നല്‍കി. ഇതിനായി 600 ലക്ഷം രൂപ എന്‍സിആര്‍എംഐ വഴി നല്‍കി. നാട്ടിന്‍പുറങ്ങളില്‍നിന്നും പരമാവധി തൊണ്ടുശേഖരിക്കുവാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു. ശേഖരിക്കുന്ന ഓരോ തൊണ്ടിനും ഇന്‍സെന്റീവ് പ്രഖ്യാപിച്ചു. തൊണ്ടിന്റെയും ചകിരിയുടെയും കടത്തുകൂലിയില്‍ 50% വരെ സബ്സിഡി നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍, കയര്‍ സഹകരണ സംഘങ്ങള്‍, തൊഴിലാളി സംഘടനാ നേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി കയര്‍ മേഖലയില്‍ 35 കണ്‍സോര്‍ഷ്യങ്ങള്‍ തൊണ്ടു ശേഖരണത്തിനായി രൂപീകരിച്ചു. 185 ലക്ഷം രൂപ പ്രവര്‍ത്തന മൂലധനമായി നല്‍കി. കയറിന്റെയും കയര്‍ ഉല്‍പന്നങ്ങളുടെയും വിപണി വിപുലീകരണത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു. തെരഞ്ഞെടുക്കപ്പെട്ട പരമ്പരാഗത ഉല്‍പന്നങ്ങള്‍ ഫൈബര്‍മാറ്റുകള്‍, മര്‍സൂക്ക് കാര്‍പ്പറ്റുകള്‍ എന്നിവയെ ഹെറിറ്റേജ് ഉല്‍പന്നങ്ങളാക്കി വിപണനം ചെയ്യുവാനുള്ള നടപടികള്‍ സ്വീകരിച്ചു.

പഴയ തലമുറയില്‍നിന്നും വിദഗ്ധ തൊഴിലാളികളെ പരിശീലകരായി കണ്ടെത്തി പുതിയ തലമുറയ്ക്ക് പരിശീലനം നല്‍കി. സംസ്ഥാനത്തെ 700 കേന്ദ്രങ്ങളില്‍ പ്രാഥമിക സഹകരണ സംഘങ്ങളുമായി ചേര്‍ന്ന് വില്‍പനശാലകള്‍ ആരംഭിച്ചു. കയറിന്റെ ആഭ്യന്തര ഉപഭോഗം വര്‍ദ്ധിപ്പിക്കുവാനായി ആവിഷ്കരിച്ച ""ഒരു വീട്ടില്‍ ഒരു കയറുല്‍പന്നം"" പദ്ധതിക്ക് വലിയ സ്വീകാര്യത ഉണ്ടായി. പ്രാഥമിക കയര്‍ സംഘങ്ങളുടെ അപ്പക്സ് സ്ഥാപനമായ കയര്‍ഫെഡ് പൂര്‍ണ്ണമായ തകര്‍ച്ചയുടെ വക്കിലെത്തിയിരുന്നു. സംഘങ്ങളുടെ കയര്‍ സംഭരണമല്ലാതെ അവര്‍ക്ക് അവകാശമില്ലാത്ത നിരവധി പദ്ധതികളിലാണവര്‍ വ്യാപരിച്ചത്. കയര്‍ഫെഡിനെ അതിന്റെ സ്ഥാപിത ലക്ഷ്യത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇതിനായി കയര്‍ഫെഡിന്റെ പുനഃരുദ്ധാരണ പാക്കേജ് അംഗീകരിച്ചു. 15 കോടി രൂപ പ്രവര്‍ത്തനമൂലധനമായി നല്‍കി. സര്‍ക്കാരിലേക്ക് നല്‍കുവാനുണ്ടായിരുന്ന 21 കോടി രൂപയും പലിശയും ഷെയറാക്കി മാറ്റി. മറ്റ് വിവിധ പദ്ധതികള്‍ക്കായി 16 കോടി രൂപയും നല്‍കി. സംസ്ഥാന സഹകരണബാങ്കിന് നല്‍കാനുണ്ടായിരുന്ന 23 കോടി രൂപയുടെ വായ്പയും അതിന്റെ പലിശയും തിരിച്ചടയ്ക്കാന്‍ പാക്കേജ് തയ്യാറാക്കി. പ്രത്യേക കയര്‍ യാണ്‍ഡിവിഷന്‍ ആരംഭിച്ചു. അതിന്റെ ആസ്ഥാന മന്ദിരം നിര്‍മ്മിക്കാന്‍ 50 ലക്ഷം രൂപ സഹകരണ വകുപ്പ് വിറ്റഴിച്ച ലോട്ടറിയുടെ വരുമാനത്തില്‍നിന്നും നല്‍കി. കേന്ദ്ര പദ്ധതികള്‍വഴി മറ്റൊരു 15 കോടിരൂപയും നല്‍കി. കയര്‍ സഹകരണ സംഘങ്ങള്‍ക്കും ചെറുകിട ഉല്‍പാദകര്‍ക്കുമായി കയര്‍ കടാശ്വാസ പദ്ധതി ആവിഷ്കരിച്ചു. 8 കോടിരൂപയിലധികം സഹായം നല്‍കി. കയറിനെ ഒരു ദരിദ്ര ഉല്‍പന്നമായി അല്ല വിപണനം ചെയ്യേണ്ടത് എന്ന ധാരണ എല്ലാവരിലുമെത്തിച്ചു. ദരിദ്രരായ മനുഷ്യരുടെ അധ്വാനഫലമാണ് കയറും കയറുല്‍പന്നങ്ങളുമെങ്കിലും അതിനെ അന്തസുറ്റ ഒരു മികച്ച ഉല്‍പന്നമായി വിപണനം ചെയ്യണം. അല്ലാതെ തൊഴിലാളിയുടെ ദാരിദ്ര്യം വിപണനം ചെയ്യുന്നത് അവന്റെ ആത്മാഭിമാനത്തിനാണ് വ്രണമേല്‍പിക്കുന്നത്. കയര്‍തൊഴിലാളികളില്‍ വരുമാനം ഉറപ്പാക്കല്‍ പദ്ധതി നടപ്പിലാക്കാന്‍ 20 കോടി രൂപയും കയര്‍ ഫെഡിന് നല്‍കി. ഇത് ഇനിയും ഫലപ്രദമായി വിനിയോഗിച്ചിട്ടില്ല. ഇതിന്റെ ഭാഗമായി കയറിന് പുതിയ ബ്രാന്റ് നെയിം നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു. "കേരള കയര്‍ - ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുവര്‍ണ്ണനാര്" എന്ന് ബ്രാന്റ് നെയിം അംഗീകരിച്ചു രജിസ്റ്റര്‍ചെയ്തു. 2010 ദേശീയ കയര്‍ വര്‍ഷമായി ആചരിച്ചു. കയറിന്റെ മേന്മയും പ്രാധാന്യവും രാജ്യത്തെയാകെ ബോധ്യപ്പെടുത്തുവാന്‍ ക്യാമ്പെയിന്‍വഴി വലിയൊരളവുവരെ കഴിഞ്ഞു. കയറിന്റെ ബ്രാന്‍ഡ് ബില്‍ഡിംഗിന്റെയും അന്താരാഷ്ട്ര ആഭ്യന്തര വിപണി വിപുലീകരണത്തിന്റെയും ഭാഗമായി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച കയര്‍ ഫെസ്റ്റുകള്‍ വമ്പിച്ച ജനശ്രദ്ധയാകര്‍ഷിച്ചു. ആലപ്പുഴ കയര്‍ഫെസ്റ്റ്, അമ്പലപ്പുഴ ഫെസ്റ്റ്, മാരാരിക്കുളം തീരോത്സവം ഫെസ്റ്റ്, വയലാര്‍ കയര്‍ഫെസ്റ്റ്, മലബാര്‍ കയര്‍ഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയായി 2011 ഫെബ്രുവരി മുതല്‍ ആലപ്പുഴയില്‍ അന്താരാഷ്ട്ര കയര്‍മേള കയര്‍കേരള സംഘടിപ്പിച്ചു. ഇതിനെ ഒരു വാര്‍ഷികമേളയാക്കി ആലപ്പുഴയെ കയറിന്റെയും ഇതര പ്രകൃതിദത്ത നാരിന്റെയും ഉല്‍പന്നങ്ങളുടെ ഒരു ഹബ് ആക്കി മാറ്റുകയും അതുവഴി ലോക പരവതാനി വ്യവസായത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റുകയുമായിരുന്നു ലക്ഷ്യം. ഇതിനെ വാര്‍ഷികമേളയാക്കി സംഘടിപ്പിച്ച് ലോക വ്യാവസായിക മേളകളുടെ പ്രധാന സംവിധാനമായ ഹെംടെക്സില്‍ ഇന്ത്യാ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്‍ എന്നിവയുടെ കലണ്ടറുകളില്‍ ഉള്‍പ്പെടുത്താനാണ് നിര്‍ദ്ദേശിച്ചിരുന്നത്. തുടര്‍ന്ന് വന്ന യുഡിഎഫ് രണ്ട് വര്‍ഷങ്ങള്‍ മേളകള്‍ സംഘടിപ്പിച്ചു വരുന്നുവെങ്കിലും അതിെന്‍റ ചില ലക്ഷ്യങ്ങള്‍ വിസ്മരിക്കപ്പെട്ടു. അഞ്ചുവര്‍ഷം കൊണ്ട് മറ്റേതൊരു വ്യവസായ രംഗത്തും നടപ്പിലാക്കിയതിനേക്കാള്‍ സമഗ്രമായ പരിപാടികള്‍ കയര്‍മേഖലയില്‍ ആവിഷ്കരിക്കുവാനായി. ബജറ്റ് വിഹിതത്തിെന്‍റ കാര്യത്തലും എല്‍ഡിഎഫ് സര്‍ക്കാര്‍ സര്‍വകാല റിക്കാര്‍ഡ് സ്ഥാപിച്ചു. 2001-2006 കാലത്തെ യുഡിഎഫ് സര്‍ക്കാര്‍ കയര്‍മേഖലയില്‍ ചെലവഴിച്ചത് 104.7 കോടി രൂപ മാത്രമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ 5 വര്‍ഷം കൊണ്ട് 300.02 കോടി രൂപ ചെലവഴിച്ചു. മറ്റൊരു 100 കോടി രൂപ അവസാന ബജറ്റില്‍ വകയിരുത്തുകയും ചെയ്തു. ഈ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ മിക്കതും ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്.

5 വര്‍ഷത്തെ, സുവര്‍ണനേട്ടങ്ങള്‍ അല്‍പബുദ്ധികളും "ഇത്തിരിവെട്ടം മാത്രം കാണുന്" ചില "അധോമുഖ വാനരരും" ചേര്‍ന്ന് ഒന്നൊന്നായി തകര്‍ക്കുകയാണ്. ഇതിെന്‍റ ഏറ്റവും പ്രകടമായ ഉദാഹരമാണ് കയര്‍ ക്രയവില സ്ഥിരതാ പദ്ധതി. എല്‍ഡിഎഫ് സര്‍ക്കാര്‍ 2010-11ല്‍ പിപിഎസ്എസ് സ്കീം വഴി 78.27 കോടി രൂപയുടെ ഉല്‍പന്നങ്ങള്‍ സംഭരിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം സംഭരിച്ചത് 43.72 കോടി രൂപയുടെ ഉല്‍പന്നങ്ങള്‍ മാത്രമാണ്. ഈ വര്‍ഷം ഇതുവരെ 45.45 കോടി രൂപയുടേതും. കയറുല്‍പന്നങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ഏകദേശം 20% വില വര്‍ദ്ധനവ് കണക്കിലെടുത്ത എല്‍ഡിഎഫ് സര്‍ക്കാരിെന്‍റ റിക്കാര്‍ഡിന് അടുത്തെത്തണമെങ്കില്‍ 90 കോടി രൂപയുടെ ഉല്‍പന്നങ്ങള്‍ സംഘടിപ്പിക്കണം.

*
ജി സുധാകരന്‍ ചിന്ത വാരിക

കയര്‍ വ്യവസായത്തിന്റെ അസ്തമനമോ?

റിപ്പബ്ലിക് ദിനത്തില്‍ വൈക്കത്തു നിന്നാരംഭിച്ച കയര്‍ജാഥയുടെ അനുഭവങ്ങള്‍ വലിയൊരു തിരിച്ചറിവായിരുന്നു. പല പ്രദേശത്തും കയര്‍ വ്യവസായം അപ്രത്യക്ഷമായി കഴിഞ്ഞു. പറവൂരായിരുന്നു ആദ്യദിവസത്തെ ജാഥാസമാപനം. പറവൂര്‍ വണ്ണന്‍ കയറിന് പ്രസിദ്ധമായിരുന്ന പ്രദേശമാണ്. പിന്നെ, തെക്കന്‍ കേരളത്തിലേക്ക് തൊണ്ടുതല്ലു യന്ത്രങ്ങളില്‍ ചകിരി സംസ്കരിച്ചു നല്‍കുന്ന കേന്ദ്രവും. രണ്ടും ഏതാണ്ട് അപ്രത്യക്ഷമായി. പറവൂര്‍, വൈപ്പിന്‍, കൊടുങ്ങല്ലൂര്‍ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് ഒറ്റ സമ്മേളനത്തില്‍ പര്യടനം ഒതുങ്ങി.

കൊല്ലം ജില്ലയിലെ സ്ഥിതി പരിതാപകരമാണ്. മിക്കവാറും കയര്‍ തൊഴിലാളികള്‍ കശുവണ്ടി വ്യവസായത്തിലേക്ക് ചേക്കേറിക്കഴിഞ്ഞു. മണ്‍റോത്തുരുത്തില്‍പ്പോലും ഇപ്പോള്‍ കയറിനെക്കാള്‍ കൂടുതല്‍ കശുവണ്ടിയിലാണ് തൊഴിലാളികള്‍ പണിയെടുക്കുന്നത്. പിരി മേഖലയില്‍ ഏറ്റവും സംഘടിതമായ വ്യവസായവും ട്രേഡ് യൂണിയന്‍ പ്രസ്ഥാനവും ഉണ്ടായിരുന്നത് തിരുവനന്തപുരത്തായിരുന്നു. പല കയര്‍ ഗ്രാമങ്ങളിലും ഇപ്പോള്‍ കയറു പിരിക്കുന്നവര്‍ കൈവിരലിലെണ്ണാവുന്നവരേ ഉണ്ടാവൂ. കൊല്ലത്തും തിരുവനന്തപുരത്തും തൊഴിലെടുക്കുന്നവരില്‍ ചെറുപ്പക്കാരാരും ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് കയര്‍ത്തൊഴിലാളികളുടെ ഏക ആശ്രയം തൊഴിലുറപ്പു തന്നെയാണ്. അഞ്ചുതെങ്ങു കയറിനു ഡിമാന്റു നഷ്ടപ്പെട്ടപ്പോഴാണ് തിരുവനന്തപുരം പിരി മേഖല തകര്‍ന്നത്. പായ നെയ്യാനാണ് നല്ല മുറുക്കമുളള ഈ നേര്‍ത്ത കയര്‍ ഉപയോഗിച്ചിരുന്നത്. ആലപ്പുഴയില്‍ ഇപ്പോള്‍ പായ നെയ്ത്ത് നാമമാത്രമായേ ഉളളൂ. കൊല്ലത്തെ മങ്ങാടന്‍ കയറും മറ്റും കാര്‍ഷികാവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചിരുന്നത്. ഇത്തരം ആവശ്യങ്ങള്‍ക്ക് തമിഴ്നാട്ടിലെ യന്ത്രപ്പിരിക്കയര്‍ ആവശ്യത്തിലധികമുണ്ട്. തടുക്കു നെയ്യുന്നതിനു വേണ്ടി ഉപയോഗിക്കുന്ന വൈക്കം കയര്‍ പിരിക്കുന്ന വൈക്കം, ചേര്‍ത്തല, കാര്‍ത്തികപ്പളളി മേഖലയിലാണ് കുറച്ചെങ്കിലും പണി നടക്കുന്നത്. അഞ്ഞൂറില്‍പ്പരം കയര്‍ സൊസൈറ്റികള്‍ നിലവിലുണ്ട്. അതില്‍ സാമാന്യം നന്നായി പ്രവര്‍ത്തിക്കുന്നത് മൂന്നോ നാലോ സൊസൈറ്റികള്‍ മാത്രമാണ്. ബാക്കിയിടങ്ങളിലെല്ലാം ഏതാനും റാട്ടുകളില്‍ പിരി നടക്കുന്നു. അല്ലെങ്കില്‍ പൂട്ടിക്കിടക്കുന്നു. സര്‍ക്കാര്‍ നല്‍കിയ യന്ത്രറാട്ടുകള്‍ തട്ടിന്‍പുറത്താണ്. അവയ്ക്ക് ഗുണമേന്മ പോരെന്നും ഉല്‍പാദനക്ഷമത പോരെന്നുമാണ് തൊഴിലാളികളുടെ ആക്ഷേപം. എല്ലാ സൊസൈറ്റികള്‍ക്കും ഗണ്യമായ സ്വത്തുണ്ട്. പലതിനും ഒന്നോ രണ്ടോ ഏക്കര്‍ കണ്ണായ ഭൂമി വരും. പക്ഷേ, പ്രവര്‍ത്തനമൂലധനമില്ല. തൊഴിലാളികള്‍ക്ക് പൂര്‍ണ ആനുകൂല്യങ്ങള്‍ നല്‍കി കയര്‍ ഉല്‍പാദിപ്പിക്കുമ്പോള്‍ നഷ്ടം വരുന്നത് സ്വാഭാവികം. നഷ്ടം നികത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നില്ലെങ്കില്‍ പ്രവര്‍ത്തനമൂലധനം നഷ്ടപ്പെട്ട് പ്രതിസന്ധിയുണ്ടാകും. യുഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തിനിടയില്‍ ഒരു ധനസഹായവും കയര്‍ സംഘങ്ങള്‍ക്കു നല്‍കിയിട്ടില്ല. കയര്‍ സൊസൈറ്റികള്‍ ഉണ്ടാക്കുന്ന യാണ്‍ വാങ്ങാനാണ് അപ്പെക്സ് ബോഡിയായ കയര്‍ ഫെഡിനെ നിയോഗിച്ചിരിക്കുന്നത്. 20 കോടി രൂപ കയര്‍ഫെഡിനു അനുവദിച്ച ശേഷമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഈ തുക കൈമാറിയില്ല. നല്‍കിയത് നാമമാത്രമായ തുക. അതുകൊണ്ട് സൊസൈറ്റി ഉണ്ടാക്കുന്ന കയര്‍ വാങ്ങാനുളള ത്രാണി കയര്‍ ഫെഡിനില്ലാതെയായി. കെട്ടിക്കിടന്ന കയര്‍ പല സൊസൈറ്റികളും നഷ്ടത്തിനു വില്‍ക്കേണ്ടതായിവന്നു.

ആലപ്പുഴയിലെ കയര്‍ നെയ്ത്ത് മേഖലയിലും രൂക്ഷമായ തൊഴിലില്ലായ്മയാണ്. പായ് നെയ്ത്ത് ഏതാണ്ട് അന്യം നിന്നു. 70,000 ടണ്ണിന്റെ തടുക്കു കയറ്റുമതിയില്‍ 40,000 ടണ്‍ യന്ത്രത്തറിയിലുളള ടഫ്റ്റ് മാറ്റുകളാണ്. ബാക്കി 30,000 ടണ്ണില്‍ യഥാര്‍ത്ഥത്തില്‍ കൈത്തറി എത്ര ശതമാനം വരും എന്നു സംശയമാണ്. യന്ത്രത്തടുക്കുകളെ കൈത്തറിയായി കണക്കിലെഴുതി ആനുകൂല്യം നേടുന്നുണ്ട് എന്ന ആക്ഷേപമുണ്ട്. ഏതായാലും രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇവിടെയും ഇപ്പോള്‍ നടമാടുന്നത്. ചെറുകിട ഉല്‍പാദകര്‍ക്ക് കയറ്റുമതിക്കാരില്‍ നിന്ന് നേരിട്ട് ഓര്‍ഡര്‍ ലഭിക്കുന്നില്ല. ഇടനിലക്കാരായ ഡിപ്പോക്കാര്‍ വഴിയാണ് ഓര്‍ഡറെടുക്കുന്നത്. ഇവരാകട്ടെ, ഉല്‍പന്നങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട ക്രയവില നല്‍കാറില്ല. അതുകൊണ്ട് തൊഴിലാളികള്‍ക്ക് അംഗീകൃത കൂലിയും ലഭിക്കുന്നില്ല. ചരിത്രത്തിലൊരിക്കലും കയര്‍ വ്യവസായം ഇത്ര പ്രതിസന്ധി അഭിമുഖീകരിച്ചിട്ടില്ല. മുന്‍പൊക്കെ കമ്പോള ചാഞ്ചാട്ടത്തിന്റെ ഫലമായി പ്രതിസന്ധികള്‍ രൂപം കൊളളുമ്പോഴെല്ലാം ഇന്നല്ലെങ്കില്‍ നാളെ കാര്യങ്ങള്‍ സാധാരണ ഗതിയിലാകുമെന്ന് ആശിക്കാമായിരുന്നു. ഇപ്പോഴാ പ്രതീക്ഷയല്ല. പ്രകൃതിനാരുകള്‍ എന്ന നിലയില്‍ കയറിനും കയര്‍ ഉല്‍പന്നങ്ങള്‍ക്കും ആഗോളവിപണിയില്‍ ആവശ്യക്കാരുണ്ടായിരുന്നു. കൃത്രിമനാരുകളും പ്ലാസ്റ്റിക്കും മറ്റും നിഷിദ്ധമാക്കുന്ന സാഹചര്യത്തില്‍ ആവശ്യക്കാരുടെ എണ്ണം കൂടുകയേ ഉളളൂ. കേരളത്തിനു ബദലായി തമിഴ്നാട് ഒരു ഉല്‍പാദനകേന്ദ്രമായി വളര്‍ന്നുവന്നിരിക്കുന്നു എന്നത് പുതിയൊരു ഘടകമാണ്. ഓരുവെളളത്തില്‍ അഴുക്കി കറ കളഞ്ഞ് ഉണ്ടാക്കുന്ന സുവര്‍ണ നാരുകള്‍ ഇതുവരെ കേരളത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. മുന്തിയതരം കയറും കയറുല്‍പന്നങ്ങളും നിര്‍മ്മിക്കാന്‍ അത്തരം നാരുകള്‍ വേണ്ടിയിരുന്നു. എന്നാല്‍ എണ്‍പതുകള്‍ മുതല്‍ കേരളം കൂടുതല്‍ കൂടുതല്‍ ചകിരിയ്ക്കു വേണ്ടി തമിഴ്നാടിനെ ആശ്രയിച്ചു തുടങ്ങി. ഇന്ന് കേരളത്തിലെ കയറുല്‍പാദനത്തിന്റെ 75 ശതമാനവും ആശ്രയിക്കുന്നത് തമിഴ്നാടില്‍ നിന്നു വരുന്ന ചകിരിയെയാണ്. തമിഴ്നാട്ടിലെ പച്ചത്തൊണ്ടില്‍ നിന്നും ഉണ്ടാക്കുന്ന ചകിരി കഴുകി കറ കളഞ്ഞാല്‍ തല്‍ക്കാലത്തേക്ക് ഏതാണ്ട് നമ്മുടെ സുവര്‍ണനാരുപോലെയാകും. അങ്ങനെ കമ്പോളത്തില്‍ രണ്ടുതരം ചകിരിനാരുകള്‍ തമ്മില്‍ അന്തരം ഇല്ല എന്നു പറയാം. തമിഴ്നാട്ടുകാരാണെങ്കില്‍ വലിയതോതില്‍ യന്ത്രം കൊണ്ട് ചകിരി ഉല്‍പാദിപ്പിക്കുകയാണ്. ഉപ്പുവെളളം കയറാത്ത ഈ തൊണ്ടിന്റെ ചകിരിച്ചോറിന് വിദേശത്ത് നല്ല ഡിമാന്റാണ്. രണ്ടുലക്ഷം ടണ്ണിലേറെ ചകിരിച്ചോറാണ് വിദേശത്തേക്ക് അവര്‍ കയറ്റുമതി ചെയ്യുന്നത്. ഒരുലക്ഷം ടണ്ണിലേറെ ചകിരിയും അവര്‍ കയറ്റുമതി ചെയ്യുന്നു. ചൈനക്കാരാണ് ചകിരിയില്‍ നല്ലപങ്കും വാങ്ങുന്നത്. മെത്തയുണ്ടാക്കാനാണത്രേ അതുപയോഗിക്കുന്നത്. ഇവ രണ്ടും കഴിഞ്ഞ് ബാക്കിവരുന്ന ചകിരിയാണ് കേരളത്തില്‍ വില്‍ക്കുന്നത്. അതുകൊണ്ട് നമ്മുടെ വിലപേശല്‍ കഴിവ് ദുര്‍ബലമാണ്.

ഇപ്പോള്‍ പുതിയൊരു സംഭവവികാസമുണ്ടായിട്ടുണ്ട്. കയറു പിരിക്കുന്നതിന് വന്‍കിട മില്ലുകളും അവര്‍ സ്ഥാപിച്ചു തുടങ്ങി. ഈ മില്ലുകളില്‍ പിരിച്ച കയറിന് കേരളത്തിലെ കയറിനെക്കാള്‍ വില കുറവാണ്. യന്ത്രത്തടുക്ക് ഫാക്ടറികളില്‍ പകുതിയോളം കപ്പാസിറ്റി ഇപ്പോള്‍ തമിഴ്നാട്ടിനാണ്. കേരളത്തിലെ ഉല്‍പാദനം തകര്‍ന്നാലും ഇന്ത്യയില്‍ നിന്നുളള കയര്‍ - കയറുല്‍പന്നങ്ങളുടെ കയറ്റുമതി വലിയ തടസമൊന്നുമില്ലാതെ മുന്നോട്ടുപോകും. ഇതു തികച്ചും പുതിയൊരു സ്ഥിതിവിശേഷമാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ഇതിനെക്കുറിച്ചൊന്നും വേവലാതിയില്ല. കയറിന്റെ വിഹിതത്തില്‍ നിന്ന് തങ്ങള്‍ക്കെത്ര കൈക്കലാക്കാം എന്നാണ് മന്ത്രിയടക്കമുളളവരുടെ ചിന്തയെന്നാണ് അവരുടെ ചെയ്തികള്‍ തോന്നിപ്പിക്കുന്നത്. പ്രവര്‍ത്തനമൂലധനമില്ലാത്തതുകൊണ്ട് നിലവിലുളള സംഘങ്ങള്‍ മുഴുവന്‍ അടഞ്ഞു കിടക്കുമ്പോഴാണ് 130 പോക്കറ്റ് സംഘങ്ങള്‍ക്ക് രൂപം നല്‍കാന്‍ കയര്‍ മന്ത്രി തീരുമാനിച്ചിരിക്കുന്നത്. സംഘമൊന്നിന് 30 ലക്ഷം രൂപ വെച്ചു നല്‍കാനാണ് ധാരണ. ഇത്രയും പണം നിലവിലുളള സംഘങ്ങള്‍ക്കു നല്‍കിയാല്‍ അവയെ പുനരുജ്ജീവിപ്പിക്കാം. കയര്‍ വ്യവസായത്തില്‍ സംഘങ്ങള്‍ വഹിച്ചിട്ടുളള പങ്കിനെയോ അവ നഷ്ടത്തിലാകാനുളള കാരണങ്ങളെയോ കുറിച്ചൊന്നും ഒരു പിടിപാടുമില്ലാത്ത മന്ത്രി, സംഘങ്ങളുടെ പ്രതിസന്ധിയ്ക്കു കാരണം അഴിമതിയാണെന്നാണ് വിധി പ്രസ്താവിച്ചത്. എന്നിട്ട് പ്രഥമദൃഷ്ട്യാതന്നെ 39 കോടിയുടെ അഴിമതിയ്ക്ക് കളമൊരുക്കിക്കൊണ്ടിരിക്കുകയാണ്. ആലപ്പുഴയിലെ കയര്‍ ഉല്‍പന്ന വ്യവസായം ആകെ പ്രതിസന്ധിയിലിരിക്കുമ്പോഴാണ് കോന്നിയില്‍ മറ്റൊരു വ്യവസായകേന്ദ്രമുണ്ടാക്കാന്‍ അദ്ദേഹത്തിനു തിടുക്കം. അവിടെയാണത്രേ, 26 കോടിയുടെ പുതിയ യന്ത്രവത്കരണ ഫാക്ടറി വരാന്‍ പോകുന്നത്. തൊഴിലില്ലായ്മ മൂലം രണ്ടുതൊഴിലാളികള്‍ ആലപ്പുഴയില്‍ ആത്മഹത്യ ചെയ്തു. നിരാലംബമായ ആ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാനും മന്ത്രിയുടെ കൈയില്‍ പണമില്ല. പക്ഷേ, ആലപ്പുഴ കയര്‍മേളയുടെ പേരില്‍ എത്രകോടി ധൂര്‍ത്തടിക്കുന്നതിനും അദ്ദേഹത്തിനു മടിയില്ല. പൂട്ടിക്കിടക്കുന്ന സംഘങ്ങളില്‍നിന്നുപോലും, മന്ത്രിയുടെ ഇണ്ടാസു മൂലം, ഒരു തൊഴിലാളിക്ക് ഒരുദിവസം 250 രൂപ കൂലി നല്‍കി ബസും വാടകയ്ക്കെടുത്ത് ആലപ്പുഴ മേള വിജയിപ്പിക്കാന്‍ വരേണ്ടിവന്നു. മേല്‍പറഞ്ഞ സ്ഥിതിവിശേഷത്തിലാണ് രണ്ടും കല്‍പ്പിച്ചൊരു സമരത്തിന് കയര്‍ത്തൊഴിലാളികള്‍ തയ്യാറെടുക്കുന്നത്. അടിസ്ഥാനപരമായ മുദ്രാവാക്യങ്ങള്‍ ഇവയാണ്: ഒന്നുകില്‍ തൊഴില്‍ തരിക. തൊഴിലില്ലെങ്കില്‍, കൂലി തൊഴിലില്ലായ്മാ വേതനമായി തരിക. ഇതിനു രണ്ടിനും കഴിയില്ലെങ്കില്‍ 45-ാം വയസില്‍ പെന്‍ഷന്‍ വാങ്ങി പിരിഞ്ഞുപോകാന്‍ അനുവദിക്കുക. ഒന്ന്, തൊഴില്‍ നല്‍കുന്നതിന് ആവശ്യമായ ധനസഹായം തൊഴിലാളി സഹകരണസംഘങ്ങള്‍ക്കു നല്‍കണം. തൊണ്ടൊന്നിന് 50 പൈസ സബ്സിഡി പ്രഖ്യാപിക്കണം. തൊണ്ടു ശേഖരണം തൊഴിലുറപ്പില്‍പ്പെടുത്തണം. കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ ഇതിനുളള തുക സംസ്ഥാനവിഹിതമായി ഉള്‍പ്പെടുത്തണം.

പിരി മേഖലയിലെ തൊഴിലാളികള്‍ക്ക് 350 ഉം നെയ്ത്തു മേഖലയിലെ തൊഴിലാളികള്‍ക്ക് 500 ഉം രൂപ വരെ കൂലി ലഭിക്കണം. ഈ കൂലിക്ക് അനുസരിച്ചുളള വിലയ്ക്ക് കയറും കയറുല്‍പന്നങ്ങളും കയര്‍ഫെഡും കയര്‍ കോര്‍പറേഷനും സംഭരിക്കണം. കയര്‍ ഫെഡിനും കയര്‍ കോര്‍പറേഷനും വരുന്ന നഷ്ടം സര്‍ക്കാര്‍ നികത്തിക്കൊടുക്കണം. ഇത്ര വലിയൊരു സബ്സിഡി താങ്ങാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയുമോ എന്നൊരു ചോദ്യമുണ്ട്. ഇപ്പോള്‍ ഏതാണ്ട് 100 കോടി രൂപയാണ് കയര്‍ വ്യവസായത്തിനുളള വകയിരുത്തല്‍. 100 കോടി കൂടി വകയിരുത്തലുണ്ടെങ്കില്‍ ഇപ്രകാരമൊരു സ്കീം നടപ്പിലാക്കാന്‍ പറ്റും. ദ്രുതഗതിയില്‍ വളരുന്ന കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ഈ ഭാരം താങ്ങാവുതേയുളളൂ. തകര്‍ന്നുകൊണ്ടിരിക്കുന്ന കയര്‍ പോലുളള വ്യവസായങ്ങള്‍ക്ക് അതിവേഗത്തില്‍ വളരുന്ന കേരള സമ്പദ്ഘടന പ്രത്യേക പരിരക്ഷ നല്‍കുക തന്നെ വേണം. രണ്ട്, മേല്‍പ്പറഞ്ഞ പ്രകാരം കയര്‍മേഖലയില്‍ പണിയെടുക്കാന്‍ സന്നദ്ധരായുളള തൊഴിലാളികള്‍ക്ക് മാസത്തില്‍ 20 ദിവസമെങ്കിലും തൊഴില്‍ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ തൊഴിലില്ലായ്മാ വേതനമായി കൂലി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നമ്മുടെ നാട്ടില്‍ അംഗീകരിക്കപ്പെട്ട ഒരു തത്ത്വമാണ് തൊഴിലില്ലായ്മാ വേതനം. ഔപചാരികമായി യാതൊരു പണിയും ഇല്ലാത്ത യുവതീയുവാക്കള്‍ക്കു മാത്രമാണ് ഇപ്പോള്‍ ഇതിന് അര്‍ഹത. ഭാഗികമായി മാത്രം പണി കിട്ടുന്ന മറ്റൊരു ദുര്‍ബലവിഭാഗം തൊഴിലാളികളെക്കൂടി ഈ സ്കീമിലേയ്ക്കു കൊണ്ടുവരുന്നു എന്നു കരുതിയാല്‍ മതിയാകും. മൂന്ന്, മേല്‍പറഞ്ഞ രണ്ടു കാര്യങ്ങളും സര്‍ക്കാരിനു സ്വീകാര്യമല്ലെങ്കില്‍ തൊഴിലാളികളെ 45-ാം വയസില്‍ റിട്ടയര്‍ ചെയ്യാന്‍ അനുവദിക്കുകയാണ് കരണീയം. ഇന്ന് രണ്ടേകാല്‍ ലക്ഷം തൊഴിലാളികള്‍ കയര്‍ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാണ്. ഇവര്‍ക്കെല്ലാവര്‍ക്കും ഈ തത്ത്വം ബാധകമായിരിക്കണം. ഇക്കാര്യവും കേരളത്തില്‍ ഭാഗികമായി പ്രാവര്‍ത്തികമാക്കപ്പെട്ട ഒരു തത്ത്വമാണ്. കണ്ണൂര്‍ ജില്ലയിലെ ദിനേശ് ബീഡി സഹകരണസംഘത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈയൊരു നിര്‍ദ്ദേശം നടപ്പാക്കുകയുണ്ടായി. ബീഡിവലി അപ്രത്യക്ഷമായതോടെ കണ്ണൂര്‍ ദിനേശ് ബീഡി സഹകരണ സംഘവും വലിയ പ്രതിസന്ധിയിലായി. ഒരുകാലത്ത് 40,000 തൊഴിലാളികള്‍ വരെ പണിയെടുത്തിരുന്ന സ്ഥാപനമാണെന്ന് ഓര്‍ക്കണം. ജനങ്ങളുടെ ശീലത്തില്‍ മാറ്റം വന്നതോടെ ഈ വ്യവസായത്തിന് നിലനില്‍പ്പില്ലാതായി. ഈ പശ്ചാത്തലത്തിലാണ് ദിനേശ് ബീഡി സഹകരണ സംഘത്തില്‍ പണിയെടുക്കുന്ന തൊഴിലാളി 45-ാം വയസില്‍ പെന്‍ഷന്‍ പറ്റി പിരിയുന്നതിന് അനുവാദം നല്‍കിയത്.

കയര്‍ വ്യവസായത്തിന് നല്‍കേണ്ട പെന്‍ഷനെക്കുറിച്ച് കൃത്യമായ മുദ്രാവാക്യമുണ്ട്. പ്രതിമാസം ആയിരം രൂപ. 110 രൂപ കയര്‍ത്തൊഴിലാളി പെന്‍ഷനായിരുന്നത് 27 മാസം കുടിശികയാക്കി ഇറങ്ങിപ്പോയ പാരമ്പര്യമാണ് യുഡിഎഫിനുളളത്. ആ കുടിശിക തീര്‍ക്കുക മാത്രമല്ല പെന്‍ഷന്‍ 400 ആക്കി വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് എല്‍ഡിഎഫ് ഭരണം അവസാനിച്ചത്. ഈ പെന്‍ഷന്‍ 1000 രൂപയാക്കി ഉയര്‍ത്തും എന്നു വാഗ്ദാനം ചെയ്തുകൊണ്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മത്സരിച്ചത്. അതുകൊണ്ട് വീണ്ടുവിചാരമില്ലാത്ത എന്തോ മുദ്രാവാക്യമുയര്‍ത്തുന്നു എന്നാരും ധരിക്കേണ്ടതില്ല.

ഭീതിജനകമായ തകര്‍ച്ചയാണ് നേരിടുന്നതെങ്കിലും കയര്‍ത്തൊഴിലാളികള്‍ ശിഥിലീകരിക്കപ്പെട്ടിരിക്കുന്നു. ഇത് പ്രക്ഷോഭത്തിനു മുന്നില്‍ ചില പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇന്ന് പണിയെടുക്കുന്നവരെ മാത്രമല്ല, ഈ തൊഴില്‍ വിട്ടുപോയവരും എന്നാല്‍ ക്ഷേമനിധിയില്‍ അംഗമായി തുടരുന്നവരുമായ മുഴുവന്‍പേരെയും ആകര്‍ഷിക്കുന്ന മുദ്രാവാക്യമാണ് സമരം ഉയര്‍ത്തുന്നത്. കയര്‍ തൊഴിലാളിയുടെ ഉജ്വലമായ സമരചരിത്രത്തില്‍ തിളക്കമുളള ഒരധ്യായം തന്നെയാവും വരുംനാളുകളില്‍ എഴുതപ്പെടുക.

*
ഡോ. ടി. എം. തോമസ് ഐസക് ചിന്ത വാരിക

Monday, January 9, 2012

വികസനം മുരടിക്കുന്നു

യുഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ കര്‍മപരിപാടിയായി പ്രഖ്യാപിച്ച പ്രധാന പദ്ധതികളെല്ലാം എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ചതും തുടങ്ങിവച്ചവയുമാണ്. ഒരു പുതിയ പദ്ധതിയും ആവിഷ്കരിക്കാനോ കേന്ദ്രസര്‍ക്കാരില്‍നിന്ന് നേടിയെടുക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊട്ടിഘോഷിച്ച് നടത്തിയ ഡല്‍ഹി യാത്രയിലും പുതിയ പദ്ധതികളൊന്നും നേടിയെടുക്കാനായിട്ടില്ല. പുതിയ വ്യവസായനിക്ഷേപങ്ങള്‍ ലക്ഷ്യംവച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച "എമര്‍ജിങ് കേരള" എന്ന നിക്ഷേപക സംഗമം നീട്ടിവയ്ക്കുകയുംചെയ്തു. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഏഴുമാസങ്ങള്‍ പിന്നിടുമ്പോഴും സംസ്ഥാന വികസനത്തിന് കാര്യമായ സംഭാവനയൊന്നും നല്‍കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കമാകട്ടെ ദുരിതാശ്വാസപദ്ധതിയില്‍നിന്ന് സാമ്പത്തികസഹായം നല്‍കലില്‍ മാത്രമൊതുങ്ങി.

"പുതിയ" പഴയ പദ്ധതികള്‍

എല്‍ഡിഎഫ് കാലത്ത് ആവിഷ്കരിച്ചതും പണി തുടങ്ങിയതുമായ നിരവധി വന്‍പദ്ധതികളാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്തിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളം: കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം നേടിയെടുത്തത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. അന്നത്തെ ആഭ്യന്തര-ടൂറിസംമന്ത്രി കോടിയേരി ബാലകൃഷ്ണനായിരുന്നു ഈ പദ്ധതിയുടെ കോര്‍ഡിനേഷന്‍ ചുമതല. വിമാനത്താവളത്തിനായി 2000 ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്യാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ഭൂമിയേറ്റെടുക്കാന്‍ ചുമതലപ്പെടുത്തിയത് കിന്‍ഫ്രയെയാണ്. ഇതിനാവശ്യമായ തുക ബാങ്കുകളില്‍നിന്ന് വായ്പയെടുക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി. സ്ഥല ഉടമകളുമായി ചര്‍ച്ച നടത്തി തര്‍ക്കത്തിന് ഇടവരാത്ത രീതിയില്‍ ഭൂമിയേറ്റെടുക്കാനും കഴിഞ്ഞു. 1000 ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നു. കിയാല്‍ (കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) എന്ന കമ്പനി രൂപീകരിച്ചു. പ്രസ്തുത കമ്പനിയില്‍ 49 ശതമാനം ഓഹരി പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും രണ്ടുശതമാനം ഓഹരി ഇന്‍കെല്‍ എന്ന കമ്പനിയ്ക്കും നല്‍കാനും ബാക്കി ഓഹരികള്‍ വ്യക്തികളില്‍നിന്നും സമാഹരിക്കാന്‍ തീരുമാനിച്ചു. ഓഹരി സമാഹരണവും ആരംഭിച്ചു. കമ്പനിയുടെ മാനേജിങ് ഡയറക്ടറായി റിട്ട. ഐഎഎസ് ഓഫീസര്‍ തുളസീദാസിനെ നിയമിച്ചു. മുഖ്യമന്ത്രി ചെയര്‍മാനും ടൂറിസം, റവന്യൂ, ധനം, വ്യവസായവകുപ്പ് മന്ത്രിമാര്‍ അംഗങ്ങളുമായ ഡയറക്ടര്‍ ബോര്‍ഡും രൂപീകരിച്ചു. വിമാനത്താവളത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 2010 ഡിസംബറില്‍ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തറക്കല്ലിടുകയുംചെയ്തു.

സൗത്ത്-നോര്‍ത്ത് ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ :

തിരുവനന്തപുരംമുതല്‍ മംഗലാപുരംവരെ അതിവേഗ തീവണ്ടിപ്പാത എന്ന പദ്ധതി ആവിഷ്കരിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വ്യവസായവകുപ്പാണ്. എക്പ്രസ് ഹൈവേ നിര്‍മിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ പദ്ധതി മുന്നോട്ടുവച്ചത്. മന്ത്രിസഭ പദ്ധതിക്ക് അംഗീകാരവും നല്‍കി. കെഎസ്ഐഡിസിയെ നോഡല്‍ ഏജന്‍സിയാക്കി. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ (ഡിഎംആര്‍സി) ചുമതലയില്‍ പദ്ധതി നടപ്പാക്കണമെന്നായിരുന്നു മന്ത്രിസഭാ തീരുമാനം. അതനുസരിച്ച് ഞാനും വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരും ഡിഎംആര്‍സി ചെയര്‍മാന്‍ ഇ ശ്രീധരനുമായി ചര്‍ച്ച നടത്തി. പ്രാഥമിക പഠനം നടത്തിയ ശേഷം ഈ പദ്ധതി നടപ്പാക്കാന്‍ കഴിയുന്നതാണെന്ന റിപ്പോര്‍ട്ടാണ് ഡിഎംആര്‍സി നല്‍കിയത്. റിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്ത് അംഗീകരിച്ച ശേഷം പദ്ധതി നടപ്പാക്കാന്‍ ഒരുകമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചു. പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണനെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചു. പദ്ധതിയുടെ ഡിപിആര്‍ (വിശദമായ പദ്ധതിരേഖ) തയ്യാറാക്കാന്‍ കെഎസ്ഐഡിസി ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു. ഇത്രയും കാര്യങ്ങള്‍ നടന്നത് എല്‍ഡിഎഫ് ഭരണകാലത്താണ്. ഇതെല്ലാം മറച്ചുവച്ചാണ് ഉമ്മന്‍ചാണ്ടിയുടെ പുതിയ പ്രഖ്യാപനം.

കൊച്ചി-കോയമ്പത്തൂര്‍ ഹൈടെക് കോറിഡോര്‍ :

വ്യവസായ നഗരങ്ങളായ കൊച്ചിയെയും കോയമ്പത്തൂരിനെയും ബന്ധിപ്പിച്ച് പ്രത്യേക ചരക്ക് തീവണ്ടിപ്പാതയും പാതയുടെ വശങ്ങളിലായി വ്യവസായ ടൗണ്‍ഷിപ്പും സ്ഥാപിക്കുക എന്നതാണ് ഈ പദ്ധതി. ഡല്‍ഹി-മുംബൈ ഹൈടെക് കോറിഡോര്‍ മാതൃകയിലാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതി വിഭാവനം ചെയ്തത്. വ്യവസായ വകുപ്പ് തയ്യാറാക്കിയ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കുകയും കെഎസ്ഐഡിസിയെ നോഡല്‍ ഏജന്‍സിയായി ചുമതലയേല്‍പ്പിക്കുകയുംചെയ്തു. 2010ലെ ബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ചു. കേന്ദ്ര വ്യവസായമന്ത്രി ആനന്ദ് ശര്‍മയുമായി ഞാനും വ്യവസായവകുപ്പ് ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി. കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. തമിഴ്നാടിനും എതിരഭിപ്രായമുണ്ടായിരുന്നില്ല. വ്യവസായപദ്ധതിക്കായി 10,000 ഏക്കര്‍ഭൂമി ആവശ്യമായി വരും. ഭൂരിഭാഗം ഭൂമി കോയമ്പത്തൂരും ബാക്കി കഞ്ചിക്കോട്ടും ഏറ്റെടുക്കാന്‍ തീരുമാനിച്ചു. കൊച്ചി വല്ലാര്‍പ്പാടം ടെര്‍മിനല്‍ പദ്ധതി പൂര്‍ത്തിയായതോടെ ഈ പദ്ധതിയുടെ പ്രസക്തി വര്‍ധിച്ചു. വിശദമായ പദ്ധതിരേഖ തയ്യാറാക്കാന്‍ ഇന്‍കെലിനെയാണ് ചുമതലപ്പെടുത്തിയത്. ഇപ്പോള്‍ യുഡിഎഫ് അവരുടെ പദ്ധതിയായാണ് ഇതിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

വിഴിഞ്ഞം തുറമുഖം:

വിഴിഞ്ഞം തുറമുഖ വികസനം ദീര്‍ഘകാലമായി കേരളത്തിന്റെ ആവശ്യമാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഇക്കാര്യത്തില്‍ പ്രകടമായ പുരോഗതി കൈവരിച്ചത്. ഭൂമിയേറ്റെടുക്കാന്‍ ആരംഭിച്ചതും പശ്ചാത്തല സൗകര്യങ്ങളൊരുക്കി ടെന്‍ഡര്‍ നടപടി സ്വീകരിച്ചതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. അന്ന് തടസ്സങ്ങള്‍ സൃഷ്ടിച്ച് പദ്ധതിക്ക് അനുമതി നല്‍കുന്നത് നീട്ടിക്കൊണ്ടുപോവുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. വിഴിഞ്ഞം തുറമുഖപദ്ധതി പൂര്‍ത്തിയാക്കാനായി കമ്പനി രൂപീകരിച്ചതും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. അതുതുടരുക മാത്രമാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്.

പാലക്കാട് കോച്ച് ഫാക്ടറിക്കാവശ്യമായ മുഴുവന്‍ സ്ഥലവും ഏറ്റെടുത്ത് നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. പദ്ധതി എങ്ങനെ നടപ്പാക്കണമെന്ന് റെയില്‍വേമന്ത്രാലയം തീരുമാനിച്ചില്ല. ചിറ്റമ്മനയമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്. കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ ഒരുപുരോഗതിയും കൈവരിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനായിട്ടില്ല.

കൊച്ചി മെട്രോ പദ്ധതി:

പൊതുമേഖലയില്‍ കൊച്ചി മെട്രോ പദ്ധതി നടപ്പാക്കണമെന്ന നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ ചുമതല ഏല്‍പ്പിക്കാനും തീരുമാനിച്ചു. മെട്രോയുടെ അലൈന്‍മെന്റ് അംഗീകരിക്കുകയും അനുബന്ധ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. സ്വകാര്യപങ്കാളിത്തം വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ കടുംപിടിത്തമാണ് പദ്ധതി നീട്ടിക്കൊണ്ടുപോയത്. ഡിഎംആര്‍സിയെ ഒഴിവാക്കി സ്വകാര്യകമ്പനിയെ ഏല്‍പ്പിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് വ്യാപകമായ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയെ വിവാദത്തില്‍ കുരുക്കി അഴിമതിക്കുള്ള ഉപാധിയാക്കാനാണ് ശ്രമം.

പ്രകൃതിവാതക പൈപ്പ്ലൈന്‍ :

കൊച്ചിയില്‍ എന്‍എല്‍ജി ടെര്‍മിനല്‍ പൂര്‍ത്തിയായി വരികയാണ്. അതോടൊപ്പം കോയമ്പത്തൂര്‍ , മംഗലാപുരം എന്നിവിടങ്ങളിലേക്ക് കൊച്ചിയില്‍ നിന്ന് പൈപ്പ്ലൈന്‍ സ്ഥാപിക്കണം. ഇതിനായി പദ്ധതി ആവിഷ്കരിച്ചതും ഗെയ്ല്‍ , (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ) കെഎസ്ഐഡിസി എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ കമ്പനി രൂപീകരിച്ചതും എല്‍ഡിഎഫ് സര്‍ക്കാരാണ്. കേരളത്തിലെ വ്യവസായവികസനത്തില്‍ വന്‍സംഭാവന നല്‍കുന്നതാണ് ഈ പദ്ധതി.

എറണാകുളം ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ പാര്‍ക്ക്:

ഇലക്ട്രോണിക് വ്യവസായരംഗത്തെ വന്‍ വളര്‍ച്ചാസാധ്യത കണക്കിലെടുത്താണ് കൊച്ചി പരിസരത്ത് ഒരു വ്യവസായപാര്‍ക്ക് സ്ഥാപിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത്. കെഎസ്ഐഡിസിയാണ് ഈ പദ്ധതിക്ക് മുന്‍കൈയെടുത്തത്. പിറവം മണ്ഡലത്തിലെ ആമ്പല്ലൂര്‍ പഞ്ചായത്തില്‍ 2000 ഏക്കര്‍ സ്ഥലം ഇതിനായി കണ്ടെത്തി. നെല്‍വയലും തണ്ണീര്‍ത്തടങ്ങളും ഒഴിവാക്കി 720 ഏക്കര്‍ സ്ഥലം അക്വയര്‍ ചെയ്യാന്‍ അനുമതി നല്‍കി. 2010ലെ ബജറ്റില്‍ പദ്ധതി പ്രഖ്യാപിക്കുകയുംചെയ്തു. അക്വിസിഷന്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി. അന്നത്തെ വ്യവസായവകുപ്പ് നിയോഗിച്ച വിദഗ്ധസംഘം കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് വ്യവസായപാര്‍ക്കിലേക്ക് സംരംഭകരെ കൊണ്ടുവരാനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങുകയുംചെയ്തു. ഈ പദ്ധതിയും പുതിയതാണെന്ന മട്ടില്‍ പ്രചാരണം നടത്തുകയാണ് യുഡിഎഫ് സര്‍ക്കാര്‍ .

പ്രകൃതിവാതകം ഉപയോഗിച്ച് 1300 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഒരു തെര്‍മല്‍ പവര്‍ പ്ലാന്റ്, ചീമേനിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ്. വൈദ്യുതിബോര്‍ഡും കെഎസ്ഐഡിസിയും ചേര്‍ന്ന് ഒരു സംയുക്ത കമ്പനി ഇതിനായി രൂപീകരിച്ചു. ചീമേനിയില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ വകയായ 2000 ഏക്കര്‍ ഭൂമി പദ്ധതിക്കായി വിട്ടുനല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വിശദമായ പദ്ധതിറിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതിക്കായി സമര്‍പ്പിക്കുകയുംചെയ്തു. അവിടെനിന്ന് മുന്നോട്ടുപോകാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ അലിഗഢ് സര്‍വകലാശാലയുടെ ക്യാമ്പസ് ആരംഭിച്ചതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. അഞ്ച് ഓഫ് ക്യാമ്പസുകളാണ് അലിഗഢ് സര്‍വകലാശാല തീരുമാനിച്ചിരുന്നത്. യാഥാര്‍ഥ്യമായത് മലപ്പുറത്തേത് മാത്രമാണ്.

ചുരുക്കത്തില്‍ കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന എല്ലാ വന്‍കിടപദ്ധതികളും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആവിഷ്കരിച്ചതും ആരംഭിച്ചതുമാണ്. കേന്ദ്രവും സംസ്ഥാനവും ഒരുകക്ഷി ഭരിച്ചാല്‍ വന്‍വികസനമുണ്ടാകുമെന്ന കോണ്‍ഗ്രസിന്റെ അവകാശവാദം പൊള്ളയാണെന്ന് സമീപകാലത്തെ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. പഴയ പദ്ധതികള്‍ പലതും മരവിച്ച മട്ടിലാണ്. കൊച്ചി മെട്രോയുടെ ഭാവി ആശങ്കയിലായി. യുഡിഎഫ് സര്‍ക്കാരിന്റെ വികസന വായ്ത്താരിയുടെ പൊള്ളത്തരം കഴിഞ്ഞ എട്ടുമാസം കൊണ്ട് കേരളജനത നന്നായി മനസ്സിലാക്കിയിരിക്കുന്നു.

*
എളമരം കരീം ദേശാഭിമാനി 09 ജനുവരി 2012

Monday, January 2, 2012

കേരളം 2011 പിന്നിടുമ്പോള്‍

2011 ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രണ്ടാം ദശകത്തിലെ ആദ്യവര്‍ഷമാണ്. അത് ആരംഭിച്ചത് കേരളത്തിലെ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷ നല്‍കിക്കൊണ്ടായിരുന്നു. കേരളത്തിലെ സാമ്പത്തിക പുരോഗതി അഖിലേന്ത്യാ തോതിനേക്കാള്‍ വേഗത്തില്‍ നീങ്ങുന്നു. ഇവിടെ മൂലധന നിക്ഷേപത്തിനു പലരും സന്നദ്ധരായി മുന്നോട്ടുവരുന്നു. വര്‍ഷങ്ങളായി സ്തംഭനാവസ്ഥയിലായിരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച് കേരള ഗവണ്‍മെന്‍റും ടീകോം കമ്പനിയും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിക്കപ്പെടുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ മുന്നൊരുക്ക പ്രവര്‍ത്തനം വേഗത്തില്‍ നീങ്ങുന്നു. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ആശ്വാസവും സുരക്ഷിതത്വവും നല്‍കിക്കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മൊത്തത്തില്‍ തൃപ്തികരമായ രീതിയില്‍ ഭരണം മുന്നോട്ടുകൊണ്ടുപോകുന്നു.

2011ന്റെ അവസാനമോ? മാസങ്ങളായി കേരളത്തിലെ ജനങ്ങള്‍ , വിശേഷിച്ച് പെരിയാര്‍ നദിയുമായി ബന്ധപ്പെട്ട ജില്ലകളിലെ 40 ലക്ഷത്തില്‍പരം ജനങ്ങള്‍ , വലിയ ആശങ്കയിലാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭദ്രതയാണ് അവരുടെ സ്വൈരം കെടുത്തുന്നത്. ഏതാനും മാസങ്ങള്‍ക്കകം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമീപപ്രദേശങ്ങളില്‍ ഉണ്ടായ രണ്ടു ഡസനിലേറെ ഭൂമികുലുക്കവും അതിന്റെ പരിസരങ്ങളിലുണ്ടായ ഭയങ്കരമായ മഴയുമാണ് അവരുടെ ഉല്‍ക്കണ്ഠയ്ക്ക് നിദാനം. കേരള രൂപീകരണത്തിനുശേഷം, അല്ല, മലയാളികളുടെ ഓര്‍മയിലെങ്ങും, ലക്ഷക്കണക്കിനാളുകളുടെ ജീവനും സ്വത്തിനും മാത്രമല്ല, സംസ്ഥാനത്തിെന്‍റ നിലനില്‍പിനെ തന്നെ പിടിച്ചുകുലുക്കുന്ന ഇത്തരം ഒരു പ്രശ്നം ഇതിനുമുമ്പുണ്ടായിട്ടില്ല. ജനാധിപത്യവ്യവസ്ഥയില്‍ ജനങ്ങളുടെ നിലനില്‍പ്, സുരക്ഷ, ആണ് അടിസ്ഥാന പ്രശ്നം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ചുള്ള വിവിധ വിദഗ്ദ്ധരുടെ വിലയിരുത്തല്‍ , അതിനെ ആസ്പദമാക്കി ജനങ്ങള്‍ക്കുള്ള ആശങ്ക, കേരളത്തിലെ സകല സാമൂഹ്യ സംഘടനകളും രാഷ്ട്രീയ കക്ഷികളും പങ്കുവെയ്ക്കുന്നു. ഭരണ - പ്രതിപക്ഷങ്ങള്‍ ഒന്നിച്ച് പ്രധാനമന്ത്രിയെ കണ്ട് തങ്ങളുടെ ആശങ്ക അറിയിച്ചു. തമിഴ്നാടിനു ഇതേവരെ കൊടുത്ത തോതില്‍ വെള്ളം തുടര്‍ന്നും നല്‍കാന്‍ സമ്മതം. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്കുള്ള ആശങ്കയുടെ അടിസ്ഥാനത്തില്‍ അവിടെ പുതിയ അണകെട്ടാന്‍ തീരുമാനിക്കണം. ഇക്കാര്യത്തില്‍ തമിഴ്നാടുമായി ധാരണ ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. ഇതാണ് കേരളത്തില്‍നിന്നുള്ള സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി കേരളത്തിന്റെ ഉല്‍ക്കണ്ഠ മനസ്സിലാക്കി എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്.

തമിഴ്നാട് ഗവണ്‍മെന്‍റുമായി ആലോചിച്ച് പ്രശ്നത്തിനു പരിഹാരമുണ്ടാക്കാന്‍ കുറച്ചുസമയം നല്‍കണം. അതുവരെ കേരളത്തില്‍ ഇത് സംബന്ധിച്ച് സമരം നിര്‍ത്തിവെയ്ക്കാന്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തീരുമാനിച്ചു. പ്രധാനമന്ത്രി തമിഴ്നാട് സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ മുഖ്യമന്ത്രി ജയലളിതയോടും മുന്‍മുഖ്യമന്ത്രി കരുണാനിധിയോടും അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചു. പെട്ടെന്ന് എന്തെങ്കിലും അപകടം ഉണ്ടായാല്‍ ജനങ്ങളെ അതില്‍നിന്നു രക്ഷിക്കുന്നതിനു കേന്ദ്രത്തിന്റെ കീഴിലുള്ള ദുരിത നിവാരണ കമ്മിറ്റി ഒരു വിദഗ്ദ്ധ സംഘത്തെ കേരളത്തിലേക്ക് അയക്കാമെന്ന് കേരള ഗവണ്‍മെന്‍റിനു പ്രധാനമന്ത്രി വാക്കുകൊടുത്തിരുന്നു. തമിഴ്നാട് സന്ദര്‍ശനത്തിനുശേഷം ഉടനെ ആ സംഘത്തെ കേരളത്തിലേക്ക് അയക്കുന്നതല്ല എന്ന് പ്രധാനമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിക്ക് സന്ദേശം നല്‍കി. തമിഴ്നാട് ഗവണ്‍മെന്‍റ് അത് പത്രവാര്‍ത്തയാക്കി. അങ്ങനെയാണ് കേരളം അക്കാര്യം അറിയുന്നത്. കേരള ഗവണ്‍മെന്‍റ് ഇത്ര നിസ്സഹായമായ അവസ്ഥ ഇതിനു മുമ്പു നേരിട്ടിട്ടില്ല. ബഹുജന ദൃഷ്ടിയില്‍ ഇത്ര പിടിപ്പുകെട്ട നിലയില്‍ ഇതിനുമുമ്പ് ഒരു സംസ്ഥാന മന്ത്രിസഭക്കും നില്‍ക്കേണ്ടിവന്നിട്ടില്ല. പ്രതിരോധമന്ത്രി എ കെ ആന്‍റണി കേന്ദ്ര മന്ത്രിസഭയിലെ സീനിയര്‍ മന്ത്രിയാണ്. കേരളത്തിന്റെ സമുന്നത നേതാവാണ്. കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിച്ചപ്പോള്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ താന്‍ കേരളത്തിലെ ജനങ്ങളുടെ വികാരത്തോടൊപ്പം ആണെന്ന് ആന്‍റണി പറഞ്ഞിരുന്നു. പക്ഷേ, പ്രശ്നം പരിഹരിക്കുന്ന കാര്യത്തില്‍ താന്‍ നിസ്സഹായന്‍ ആണെന്നും കേരളത്തിന്റെ ഉല്‍ക്കണ്ഠ അകറ്റാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെയും കേന്ദ്രത്തെയും ഭരിക്കുന്ന ഗവണ്‍മെന്‍റുകളെ നയിക്കുന്നത് കോണ്‍ഗ്രസ്സാണ്. ആ കോണ്‍ഗ്രസ്സിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. നാലഞ്ച് ജില്ലകളിലെ ജനങ്ങള്‍ ഈ വിഷയത്തില്‍ തീ തിന്നുന്നത് കേന്ദ്ര നേതൃത്വത്തെ പറഞ്ഞു മനസ്സിലാക്കാന്‍ കേരളത്തിലെ നേതാക്കള്‍ക്കും അവര്‍ പറയുന്നതിനെ ഗൗരവപൂര്‍വം പരിഗണിക്കാന്‍ കേന്ദ്ര നേതാക്കള്‍ക്കും കഴിയുന്നില്ലെങ്കില്‍ , ആ കോണ്‍ഗ്രസ്സിനെക്കൊണ്ടും അത് നയിക്കുന്ന ഗവണ്‍മെന്‍റിനെക്കൊണ്ടും കേരളത്തിലെ ജനങ്ങള്‍ക്ക് എന്തു പ്രയോജനം?

കേരള ജനതയുടെ 2011ലെ ഗതികേടാണ് ഇത്. നേരിയ ഭൂരിപക്ഷത്തിനാണ് - സീറ്റിലായാലും മൊത്തം വോട്ടിലായാലും - യുഡിഎഫ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. സാമുദായിക സംഘടനകളെ കൂട്ടുപിടിച്ചാണ് അതിനു ഈ വിജയം നേടാന്‍ കഴിഞ്ഞത്. മന്ത്രിമാരെ നിശ്ചയിക്കുന്നതിലും വകുപ്പുകള്‍ പങ്കുവെക്കുന്നതിലും ഗവണ്മെന്റിന്റെ നയങ്ങളും നടപടികളും തീരുമാനിക്കുന്നതിലുംവരെ പ്രകടമായ സാമുദായിക പ്രീണനം ഉണ്ടായി. അത് കേരള സമൂഹത്തില്‍ ഭരണത്തിെന്‍റ ആറുമാസത്തിനകം തന്നെ ആഴത്തിലുള്ള വിള്ളലുകള്‍ക്ക് ഇടയാക്കി. ഇത്ര നഗ്നമായി ഇതിനുമുമ്പ് അധികാരവികേന്ദ്രീകരണം അട്ടിമറിക്കപ്പെട്ടിട്ടില്ല. ഇത്ര ഗുരുതരമായി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്ന വിധത്തില്‍ ഗവണ്‍മെന്‍റ് സ്കൂള്‍ - ഉന്നത വിദ്യാഭ്യാസങ്ങളില്‍ മുമ്പ് ഇടപെട്ടിട്ടില്ല. ആ മേഖലയിലെ അക്കാദമിക സ്വാതന്ത്ര്യവും ജനാധിപത്യതത്വങ്ങളുമാണ് അപ്പാടെ കീഴ്മേല്‍ മറിക്കപ്പെട്ടത്. ആരോഗ്യരംഗത്ത് മരുന്നും ഡോക്ടര്‍മാരും ഇല്ലാതെ സര്‍ക്കാര്‍ ആശുപത്രികള്‍ ഇത്രമാത്രം അനാഥമായ സ്ഥിതി ഇതിനു മുമ്പുണ്ടായിട്ടില്ല. യുഡിഎഫ് ഗവണ്‍മെന്‍റ് നിലവില്‍ വന്ന് മാസങ്ങള്‍ക്കകം കര്‍ഷകരുടെ ആത്മഹത്യ വീണ്ടും കേരളത്തിന്റെ ശാപമായി. മന്ത്രിമാരില്‍ പലരും അഴിമതിക്കേസുകള്‍ നേരിടുന്നവരായതുകൊണ്ട് പോലീസിലും കോടതിയിലും വരെ നഗ്നമായ ഇടപെടലാണ് യുഡിഎഫ് നടത്തുന്നത്. പൊതുവിതരണ സംവിധാനത്തെ എത്ര പെട്ടെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് പ്രയോജനകരമല്ലാത്ത വിധത്തില്‍ തകിടം മറിച്ചത്?

സ്വകാര്യ ബാങ്കുകളെയും ബ്ലേഡ് ഇടപാടുകാരെയും സഹായിക്കാനായി, മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രാഥമിക സഹകരണ ബാങ്കുകളെ ബാങ്കിങ്ങ് പ്രവര്‍ത്തനത്തില്‍ നിന്ന് പുറംതള്ളുന്നതിനായി പ്രൊഫ. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണ്. വനംകൊള്ള, ഭൂ-മണല്‍ മാഫിയകള്‍ മുതലായവയിലെ ജനശത്രുക്കളുടെ രക്ഷകരായി എത്ര വേഗമാണ് യുഡിഎഫ് സര്‍ക്കാര്‍ മാറിയത്? അഞ്ചുവര്‍ഷക്കാലത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമകരവും സമഗ്ര വികസനപരവുമായ ഭരണത്തിനുശേഷം എത്രവേഗമാണ് യുഡിഎഫ് സര്‍ക്കാര്‍ അതിെന്‍റ ഗുണം മുഴുവന്‍ ഇല്ലാതാക്കിയത്! എത്ര വേഗമാണ് ഭരണത്തിന്റെ നിയന്ത്രണം ജനശത്രുക്കളുടെ കൈകളില്‍ ഒതുങ്ങിയത്! നഗരം കത്തുമ്പോള്‍ വീണ വായിക്കുന്ന ചക്രവര്‍ത്തിയെ കുറിച്ച് നാം ചരിത്രത്തില്‍നിന്ന് വായിച്ചറിഞ്ഞിട്ടേയുള്ളൂ. മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹാരമില്ലാതെ ജനങ്ങളുടെ ഉറക്കം കെടുത്തുമ്പോള്‍ , ഇവിടെ മുഖ്യമന്ത്രി ആ ജില്ലയിലേക്ക് ഒരിക്കല്‍പോലും തിരിഞ്ഞുനോക്കാതെ മറ്റു ജില്ലകളില്‍പോയി ഡര്‍ബാര്‍ നടത്തുകയാണ്!

സാധാരണഗതിയില്‍ വര്‍ഷാവസാനം ആകുമ്പോഴേക്ക് കേരളം ഉല്‍സവങ്ങളുടെ, സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ, പല രാജ്യങ്ങളില്‍നിന്നു സന്ദര്‍ശകരായി വിരുന്നുവരുന്നവരുടെ കേന്ദ്രമായി മാറുകയാണ് പതിവ്. പക്ഷേ, ഇപ്പോള്‍ സാംസ്കാരികമായി കേരളം ഉല്‍ക്കണ്ഠാകുലമായ നിലയിലാണ്. ഒരു കാരണംകൊണ്ടല്ല, പല കാരണങ്ങള്‍കൊണ്ട്. ആ ദുര്‍ഗതിയിലേക്ക് കേരളത്തെ കൊണ്ടെത്തിച്ചതില്‍ പ്രധാന ഉത്തരവാദിത്വം കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിനാണ്. ഇടതുപക്ഷ നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റ് ജനാധിപത്യപരമായി, സാമൂഹ്യനീതി ഉറപ്പുവരുത്തിക്കൊണ്ട്, സാര്‍വത്രികമായ പുരോഗതി കൈവരിച്ചുകൊണ്ട് ശീഘ്രഗതിയിലുള്ള വികസനം നടപ്പാക്കിയതിനെ തങ്ങളുടെ സങ്കുചിത അജണ്ട നടപ്പാക്കാനായി കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫും സാമുദായിക ശക്തികളും കൂടി പുറംതള്ളി. എന്നിട്ട് അവര്‍ പകരം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ഗവണ്‍മെന്‍റിനെ അവരോധിക്കുകയും ചെയ്തു. അതിെന്‍റ എല്ലാ പിന്നാമ്പുറ കാഴ്ചകളും അങ്ങനെ രൂപപ്പെട്ട ഗവണ്‍മെന്‍റിന്റെ സകല ദുഷ്ചെയ്തികളും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അതിന്റെ സാര്‍വത്രിക പരാജയവും ജനസമക്ഷം അവതരിപ്പിച്ചുകൊണ്ടാണ് 2011 യവനികക്ക് പിന്നിലേക്ക് മറയുന്നത്.

*
സി പി നാരായണന്‍ ചിന്ത വാരിക

Sunday, July 3, 2011

സാമൂഹ്യനീതിയും മെറിറ്റും അട്ടിമറിക്കപ്പെടുന്നു

സംസ്ഥാനത്തെ പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖല സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ടം വിഹരിക്കാനായി തുറന്നുകൊടുത്തത് 2001-2006ലെ യുഡിഎഫ് സര്‍ക്കാരാണ്. എ കെ ആന്റണിയുടെ കാലത്ത് ചോദിക്കുന്നവര്‍ക്കെല്ലാം കോളേജ് തുടങ്ങാന്‍ എന്‍ഒസി നല്‍കിക്കൊണ്ടാണ് ആരംഭിച്ചത്. രണ്ടു സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്നുപറഞ്ഞ യുഡിഎഫ് ഭരണത്തിന്‍ കീഴില്‍ 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസ് എന്ന വ്യവസ്ഥ ഇല്ലാതാക്കി. സ്വാശ്രയസ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ഫലപ്രദമായ നിയമനിര്‍മാണം നടത്താനോ കേന്ദ്ര നിയമം കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കാനോ ശ്രമിച്ചില്ല.

2006ല്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യ നിയമസഭാ സമ്മേളനത്തില്‍ തന്നെ സ്വാശ്രയ വിദ്യാഭ്യാസമേഖലയില്‍ സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും പ്രവേശനത്തിന് മെറിറ്റ് മാനദണ്ഡമാക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന സമഗ്രമായ ഒരു നിയമം തയ്യാറാക്കി അവതരിപ്പിച്ചു. പ്രവേശനവും ഫീസ് നിരക്കും പരിശോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അധികാരമുള്ള അര്‍ധ ജുഡീഷ്യല്‍ സ്വഭാവമുള്ള സമിതികള്‍ക്കും രൂപം നല്‍കി. പ്രതിപക്ഷത്തിന്റെ സഹകരണത്തോടെയാണ് ഏകകണ്ഠമായി നിയമം പാസായത്.
പുതിയ നിയമം നിലവില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ ആദ്യവര്‍ഷം (2006-07) കത്തോലിക്കാ മാനേജ്മെന്റുകള്‍ നടത്തുന്ന പ്രൊഫഷണല്‍ കോളേജുകളില്‍ ഉള്‍പ്പെടെ 50:50 എന്ന രീതിയില്‍ പ്രവേശനം നടത്താനും സര്‍ക്കാര്‍ കോളേജിലെ ഫീസ് തന്നെ പകുതി സീറ്റില്‍ നിശ്ചയിക്കാനും കഴിഞ്ഞു. തൊട്ട് മുന്‍വര്‍ഷം യുഡിഎഫ് ഭരണത്തില്‍ എംബിബിഎസിന് ഈടാക്കിയ ഫീസ് 1,13,000 രൂപയായിരുന്നപ്പോള്‍ 2006-07ലെ ബാച്ചിന് എല്ലാ സ്വാശ്രയമെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ കോളേജിലെ ഫീസായ 12,500 രൂപ മാത്രമാണ് ഈടാക്കിയത്.

എന്നാല്‍ , ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള കോളേജ് മാനേജ്മെന്റുകള്‍ സ്വാശ്രയ വിദ്യാഭ്യാസനിയമത്തെ ഹൈക്കോടതിയില്‍ ചോദ്യംചെയ്യുകയും കോടതി അതിലെ പല സുപ്രധാന വകുപ്പ് റദ്ദാക്കുകയും ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും അന്തിമതീരുമാനം ഉണ്ടായില്ല. എങ്കിലും സാമൂഹ്യനീതി സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായ എല്‍ഡിഎഫ് സര്‍ക്കാര്‍ , ഇന്ന് യുഡിഎഫ് ചെയ്യുംപോലെ പിന്മാറിയില്ല. എല്ലാ വിഭാഗവുമായി നിരന്തരം ചര്‍ച്ച നടത്തി. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള കോളേജുകള്‍ മാത്രമാണ് സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറാകാതിരുന്നത്. ഇതിന് അവര്‍ക്ക് യുഡിഎഫിന്റെ ഒത്താശയുമുണ്ടായിരുന്നു.

മേല്‍പ്പറഞ്ഞ ധാരണയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ , എന്‍ജിനിയറിങ്, ഡെന്റല്‍ , നേഴ്സിങ്, ഫാര്‍മസി, പാരാമെഡിക്കല്‍ കോളേജുകള്‍ എന്നിവയില്‍ 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ നടത്തിയ പൊതുപ്രവേശന പരീക്ഷയിലെ റാങ്ക്ലിസ്റ്റില്‍ നിന്ന് മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തന്നെ അലോട്ട്മെന്റ് നടത്തി. ഇങ്ങനെ പ്രവേശനം നേടിയവര്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള സൗകര്യം ലഭിച്ചു. എടുത്തുപറയേണ്ട കാര്യം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന സമുദായങ്ങളില്‍പ്പെട്ടവര്‍ക്കും സര്‍ക്കാര്‍ കോളേജുകളില്‍ ലഭിക്കുംപോലുള്ള സംവരണം ഉറപ്പാക്കാന്‍ കഴിഞ്ഞെന്നതാണ്. ഓരോ വര്‍ഷവും 10 ശതമാനം പേര്‍ പട്ടികവിഭാഗത്തില്‍പ്പെട്ടവരും 26 ശതമാനം പേര്‍ പിന്നോക്കവിഭാഗത്തില്‍പ്പെട്ടവരുമായിരുന്നു.

എംബിബിഎസ് പോലുള്ള കോഴ്സുകള്‍ക്ക് 50 ശതമാനം സീറ്റുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്നവരില്‍ തന്നെ പകുതിയോളം സീറ്റില്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപ മുതല്‍ 45,000 രൂപവരെ കുറഞ്ഞ ഫീസ് നിരക്കുകളും ബാക്കി സീറ്റില്‍ താരതമ്യേന സാമ്പത്തികമായി മെച്ചപ്പെട്ട വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കുറച്ചുകൂടി ഉയര്‍ന്ന ഫീസും (1,38,000 രൂപ) ഉള്‍പ്പെടുന്ന ഫീസ് ഘടനയാണ് ഇന്നുള്ളത്. പട്ടിക വിഭാഗത്തില്‍പ്പെട്ടവരുടെ മുഴുവന്‍ ഫീസും സര്‍ക്കാര്‍ നല്‍കി. ഇന്നത്തെ സാഹചര്യത്തില്‍ സാമൂഹ്യനീതി ഉറപ്പാക്കാന്‍ കഴിയുന്ന പാക്കേജാണ് ഇത്.

യുഡിഎഫ് ഭരണത്തില്‍

യുഡിഎഫ് വന്നപ്പോള്‍ സ്വകാര്യ സ്വാശ്രയ കോളേജുകള്‍ക്ക് സീറ്റു കച്ചവടത്തിന് ഒത്താശ ചെയ്തുകൊടുക്കുന്ന രീതിയാണ് സ്വീകരിച്ചത്. ഈവര്‍ഷം സമയപരിമിതിയുണ്ടെന്നും അതിനാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അടുത്തവര്‍ഷം മുതല്‍ ശാശ്വതപരിഹാരം ഉണ്ടാക്കുമെന്നും പറഞ്ഞു തടിതപ്പാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂട്ടരും ശ്രമിച്ചത്.

വ്യക്തമായ വ്യവസ്ഥകളോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ 2010-11ലും 2011-12ലും പിജി കോഴ്സുകള്‍ തുടങ്ങാന്‍ കോളേജുകള്‍ക്ക് എന്‍ഒസി നല്‍കിയത്. 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷയിലെ റാങ്ക്ലിസ്റ്റില്‍ നിന്ന് സര്‍ക്കാര്‍ നേരിട്ട് പ്രവേശനം നടത്തുമെന്നായിരുന്നു ഈ വ്യവസ്ഥ.

പരിയാരം സഹകരണ മെഡിക്കല്‍ കോളേജില്‍ യുഡിഎഫ് ഭരണസമിതിയുടെ നിയന്ത്രണത്തിലിരുന്ന 2001 മുതല്‍ 2007 വരെ എംബിബിഎസിന്റെ മാനേജ്മെന്റ് ക്വോട്ടയിലെ പ്രവേശനത്തിന് മെറിറ്റ് മാനദണ്ഡമാക്കിയിരുന്നില്ല. പ്രിവിലേജ് ക്വോട്ട എന്നപേരില്‍ മാനേജ്മെന്റിന് താല്‍പ്പര്യമുള്ളവര്‍ക്ക് മെറിറ്റ് നോക്കാതെ പ്രവേശനം നല്‍കിയിരുന്നു. 2008 മുതലാണ് 35 ശതമാനം മാനേജ്മെന്റ് ക്വോട്ടയിലും പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാന്‍ തയ്യാറായത്. എന്നാല്‍ , പിജി കോഴ്സുകളുടെ കാര്യത്തില്‍ യുഡിഎഫ് ഭരണകാലത്തെ രീതി തുടരുന്ന സ്ഥിതിയുണ്ടായി. പരിയാരത്ത് 2005ല്‍ പിജി കോഴ്സിന് 6 സീറ്റ് അനുവദിച്ചിരുന്നു. 2010-11ല്‍ മെഡിക്കല്‍ കോളേജില്‍ ജനറല്‍ മെഡിസിനില്‍ 2 പിജി സീറ്റു കൂടി അനുവദിച്ചപ്പോള്‍ അതില്‍ ഒരു സീറ്റ് സര്‍ക്കാര്‍ തന്നെ മെറിറ്റ് ലിസ്റ്റില്‍ നിന്ന് അലോട്ട്മെന്റ് നടത്തി.

ഈവര്‍ഷം മെഡിക്കല്‍ പിജി റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചത് ഏപ്രില്‍ മൂന്നിനാണ്. ആദ്യഘട്ട കൗണ്‍സലിങ് ഏപ്രില്‍ 7നും 8നും 11നും നടന്നു. 18നു 191 പേരുടെ ആദ്യഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. രണ്ടാംഘട്ട (ഫൈനല്‍) അലോട്ട്മെന്റ് എല്ലാവര്‍ഷവും മെയ് 15നു ശേഷമാണ് നടത്തേണ്ടത്. അതിനിടെയാണ് സുപ്രീംകോടതി ഇടപെട്ട് അഖിലേന്ത്യാ ക്വോട്ടയിലെ സെക്കന്‍ഡ് അലോട്ട്മെന്റ് തീയതി ജൂണിലേക്ക് നീട്ടിയത്. ഇത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനു മാത്രം ബാധകമാണെന്ന് ഏവര്‍ക്കും അറിയാവുന്നതാണ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും ആരോഗ്യവകുപ്പിനും ഇക്കാര്യം അറിയാമായിരുന്നു.

അഖിലേന്ത്യാ ക്വോട്ടയ്ക്കുള്ള രണ്ടാംറൗണ്ട് അലോട്ട്മെന്റ് നീട്ടിവച്ചെന്ന് അറിഞ്ഞപ്പോള്‍ തന്നെ പുതിയ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതായിരുന്നു. 23ന് ആരോഗ്യ, വിദ്യാഭ്യാസമന്ത്രിമാര്‍ ചുമതലയേറ്റിരുന്നു. രണ്ടു ദിവസത്തിനകം ആരോഗ്യമന്ത്രിയെ കണ്ട് സ്വാശ്രയ മാനേജ്മെന്റുകള്‍ പിജി അലോട്ട്മെന്റ് കാര്യം സര്‍ക്കാരിനെ ഓര്‍മിപ്പിച്ചതാണ്. എന്തുകൊണ്ട് ഉടന്‍ തന്നെ റാങ്ക് ലിസ്റ്റില്‍ നിന്ന് അലോട്ട്മെന്റ് നല്‍കാന്‍ നടപടിയെടുത്തില്ല? എന്തുകൊണ്ട് സ്വാശ്രയ കോളേജുകളിലെ പിജി സീറ്റില്‍ പഠിക്കാന്‍ തയ്യാറുള്ള വിദ്യാര്‍ഥികളുടെ ഓപ്ഷന്‍ ക്ഷണിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയില്ല? മെയ് 31 കഴിഞ്ഞാല്‍ അഡ്മിഷന്‍ നടത്താന്‍ കഴിയില്ലെന്ന സുപ്രീംകോടതി നിര്‍ദേശം സര്‍ക്കാരിന് അറിവുള്ളതാണ്. ആ തീയതി നീട്ടിക്കിട്ടാനായി സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചില്ല.

ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ നയം മുന്‍കൂട്ടി അറിയാമായിരുന്നതുകൊണ്ട് അവരുടെ 4 കോളേജിലും സ്വന്തംനിലയില്‍ തന്നെ അഡ്മിഷന്‍ പൂര്‍ത്തിയാക്കി. സമയപരിധിയെക്കുറിച്ച് അവ്യക്തത നടിക്കുന്ന സര്‍ക്കാരിലെ ബന്ധപ്പെട്ട രണ്ടു മന്ത്രിമാരുടെ മക്കള്‍ക്കും സ്വാശ്രയ കോളേജുകളില്‍ പിജിക്ക് പ്രവേശനം ലഭിച്ചു.

പ്രശ്നം വിവാദമായപ്പോഴാണ് സര്‍ക്കാര്‍ ഉണര്‍ന്നത്. അവസാന തീയതി കഴിഞ്ഞ് ജൂണ്‍ 7നു മാത്രമാണ് സര്‍ക്കാര്‍ 50 ശതമാനം സീറ്റ് ഏറ്റെടുത്തുകൊണ്ട് ഉത്തരവിറക്കിയത്. ജൂണ്‍ 7നാണ്് സീറ്റുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇത് ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനുള്ള നാടകം മാത്രമായിരുന്നു. യഥാര്‍ഥ ലക്ഷ്യം സീറ്റ് ലാപ്സാക്കി മാനേജ്മെന്റിന് കൈമാറുക എന്നതായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സമയമില്ലാ പല്ലവിക്ക് ഒരു അടിസ്ഥാനവുമില്ല. ഗുരുതരമായ വീഴ്ച മറച്ചുപിടിക്കാനുള്ള പാഴ്വേലമാത്രമാണ് ഈ പറച്ചില്‍ . ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് അവസാനനിമിഷം മാത്രമാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമുണ്ടായത്. എങ്കിലും സുപ്രീംകോടതിയും ഹൈക്കോടതിയും അവസാനദിവസം അനുകൂലമായ തീരുമാനമെടുത്തതുകൊണ്ട് പ്രശ്നം ഭാഗികമായി പരിഹരിക്കപ്പെടാന്‍ സാധ്യത തെളിഞ്ഞത് സ്വാഗതാര്‍ഹമാണ്.

എംബിബിഎസിനും സ്റ്റാറ്റസ്കോ തുടരാനുള്ള തീരുമാനമെടുത്തുകൊണ്ട് സ്വന്തം കഴിവുകേട് മറച്ചുവയ്ക്കാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമം. അതുകൊണ്ടുതന്നെ മെറിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കാനുള്ള വിദ്യാര്‍ഥി-യുവജന പ്രക്ഷോഭത്തിന് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ട്. ഈ സമരത്തെ ചോരയില്‍മുക്കി അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമത്തെ ചെറുത്തുതോല്‍പ്പിക്കണം.

*
പി കെ ശ്രീമതി ദേശാഭിമാനി 04 ജൂലൈ 2011

Thursday, May 19, 2011

അര്‍ഥശാസ്ത്രവും രാഷ്ട്രീയവും

നല്ല ധനതത്വശാസ്ത്രവും നല്ല രാഷ്ട്രീയവും ഒത്തുപോകില്ലെന്നാണ് വയ്പ്. ഇത് എല്ലായ്പ്പോഴും ശരിയാകണമെന്നില്ല എന്നതിന്റെ ഉത്തമോദാഹരണമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി കാഴ്ചവച്ച അഭിമാനകരമായ ചെറുത്തുനില്‍പ്പ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അപൂര്‍വം മാത്രം വിജയിക്കുന്ന ഒരു ഉള്‍ച്ചേര്‍ച്ചയുടെ നേര്‍സാക്ഷ്യമാണ് ഡോ. തോമസ് ഐസക് അഞ്ചുവര്‍ഷം ചുക്കാന്‍ പിടിച്ച വി എസ് സര്‍ക്കാരിന്റെ ധനനയം. സിപിഐ എമ്മിന്റെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും വികസന കാഴ്ചപ്പാടിനനുസരിച്ച് അവതരിപ്പിച്ച ആറ് ബജറ്റുകളെയും ആഗോള സാമ്പത്തിക പ്രതിസന്ധിക്കും ആഭ്യന്തര ഞെരുക്കത്തിനുമിടയില്‍ കരുപ്പിടിപ്പിച്ച് നടപ്പാക്കിയ ധനനയത്തെയുള്‍പ്പെടെ ഉയര്‍ത്തിപ്പിടിച്ചാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.

ഭരണമുന്നണി നടത്തിയ തെരഞ്ഞെടുപ്പ് മുന്നേറ്റത്തിന്റെ കാതല്‍ സംസ്ഥാനത്തെ വിവാദോത്സുകരായ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. സൂക്ഷ്മമായ സാമ്പത്തിക നയങ്ങള്‍ അഴിമതി ആരോപണങ്ങളെപ്പോലെയോ ലൈംഗിക അപവാദങ്ങളെപ്പോലെയോ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചര്‍ച്ച ചെയ്യപ്പെടാറില്ല. എന്നാല്‍ , തെരഞ്ഞെടുപ്പ് അവലോകനങ്ങളില്‍നിന്ന് അവയെ ഒഴിവാക്കാനാവില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മെച്ചപ്പെട്ട പ്രകടനത്തിന് മുഖ്യകാരണം വി എസ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളാണെന്ന് സമ്മതിക്കുന്നവര്‍തന്നെ ഈ ഭരണനേട്ടങ്ങളുടെ അടിസ്ഥാനമായ സര്‍ക്കാരിന്റെ ധനനയത്തിനു നേരെ കണ്ണടയ്ക്കുന്നതാണ് അതിലും അതിശയകരം. ഇങ്ങനെ പറയുമ്പോള്‍ എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെയോ ഫലത്തെ ഇടതുമുന്നണിക്ക് അനുകൂലമായി സ്വാധീനിച്ചില്ല എന്ന ചോദ്യം ന്യായമായും ഉയരാം. അതിന്റെ കാരണം രണ്ടാണ്. ഒന്ന് ഐസക്കിന്റെ ആദ്യത്തെ രണ്ട് ബജറ്റുകളിലെ നിരവധി ദുരിതാശ്വാസ നിര്‍ദേശങ്ങളുടെ സദ്ഫലം ജനങ്ങളുടെ കൈയില്‍ എത്തിയത് തന്നെ ഭരണകാലാവധി തീരുന്ന സമയത്തായിരുന്നു. കാര്‍ഷികവായ്പ എഴുതിത്തള്ളിയതിന്റെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെയും ഗുണം പലേടത്തും അനുഭവയോഗ്യമായത് വളരെ വൈകിയാണ്. രണ്ട്, കിലോയ്ക്ക് രണ്ട് രൂപാ നിരക്കില്‍ റേഷന്‍ അരി വിതരണം, ജനിച്ചുവീഴുന്ന ഓരോ കുട്ടിക്കും 10,000 രൂപയുടെ സര്‍ക്കാര്‍ അടങ്കല്‍ നിക്ഷേപം തുടങ്ങിയ നിരവധി ആകര്‍ഷകമായ സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടത് ലോക്സഭാ തെരഞ്ഞെടുപ്പില്‍നിന്ന് ഇടതുപക്ഷം പഠിച്ച പാഠങ്ങളുടെ ഫലമായിരുന്നു എന്നു പറയുന്നതില്‍ നാണിക്കാനൊന്നുമില്ല. നാണിക്കാനെന്തെങ്കിലുമുണ്ടെങ്കില്‍ ഈ ജനക്ഷേമ നിര്‍ദേശങ്ങളോട് യുഡിഎഫ് നേതൃത്വം കാട്ടിയ എതിര്‍പ്പ് മാത്രമാണ്. ലോക്സഭ-പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സന്ദര്‍ഭവും നിയമസഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സാഹചര്യവും അടിമുടി വ്യത്യസ്തമായിരുന്നു. ലാവ്ലിന്റെയും മഅ്ദനിയുടെയും പേരില്‍ യുഡിഎഫ്, ബിജെപി അനുകൂല മാധ്യമങ്ങള്‍ കെട്ടഴിച്ചുവിട്ട അപവാദപ്രചാരണത്തിന്റെ കൊടുമുടിയിലാണ് ഇടതുപക്ഷം ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ലോട്ടറി വിവാദത്തിന്റെ നിഴലിലായിരുന്നു തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്.

വി എസ് സര്‍ക്കാര്‍ അധികാരമേറ്റ ദിവസം മുതല്‍ ആ സര്‍ക്കാരിന്റെ ജനക്ഷേമകരമായ ഒരു തീരുമാനവും ജനങ്ങളില്‍ എത്തരുതെന്ന് ഇവിടുത്തെ മുഖ്യധാരാമാധ്യമങ്ങള്‍ക്കുണ്ടായിരുന്നു. സംസ്ഥാന ക്യാബിനറ്റ് കൂടുന്ന ഓരോ ബുധനാഴ്ചയും മുന്നണിയുടെ ദുഃഖബുധനാഴ്ചയായി ഇവര്‍ മാറ്റിയ കാഴ്ച നമുക്ക് മറക്കാറായിട്ടില്ല. ഇതിന് ഒട്ടൊരു ശമനം കണ്ടത് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഡോ. തോമസ് ഐസക് അവതരിപ്പിച്ച വി എസ് സര്‍ക്കാരിന്റെ ആറാമത്തെയും അവസാനത്തെയും ബജറ്റോടെയാണെന്ന് പഴയ പത്രത്താളുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും മനസിലാകും. ഏതാണ്ട് ഈ സമയത്തുതന്നെയാണ് ഐസക്കിനെതിരെയുള്ള അന്യസംസ്ഥാന ലോട്ടറി അപവാദത്തിന്റെ മുനയൊടിയുന്നതും രണ്ടാം യുപിഎ സര്‍ക്കാരിന്റെ കുംഭകോണങ്ങളുടെ ഒരു മഹാപ്രവാഹം കേരളത്തിലെ സാധാരണ ജനങ്ങളെ ഇരുത്തിച്ചിന്തിപ്പിക്കാന്‍ തുടങ്ങിയതും. തുടരെയുള്ള പെട്രോള്‍ തീരുവ വര്‍ധന തിരികൊളുത്തിയ അവശ്യസാധനങ്ങളുടെ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കുന്ന അവസരത്തിലാണ് ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള പുതിയ തെളിവുകളുമായി റൗഫ് രംഗത്തെത്തിയതും ആര്‍ ബാലകൃഷ്ണപിള്ള ഇടമലയാര്‍ കേസില്‍ അകത്തായതും. ഇവ രണ്ടും ഇടതുമുന്നണിയുടെ കേക്കിലെ പൂവുകളായി മാറിയെന്നതാണ് യഥാര്‍ഥ വസ്തുത. ഐസ്ക്രീം കേസില്‍ വീണ്ടും പ്രതിക്കൂട്ടിലായ കുഞ്ഞാലിക്കുട്ടിക്കും പൂജപ്പുര ജയിലിലായ ബാലകൃഷ്ണപിള്ളയ്ക്കും രക്തസാക്ഷി പരിവേഷം നല്‍കാനുള്ള ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും അവസാനശ്രമത്തിന്റെ ഫലമാണ് മലപ്പുറത്ത് ലീഗിന് സൃഷ്ടിക്കാന്‍ കഴിഞ്ഞ സഹതാപതരംഗം.

കൊട്ടാരക്കരയില്‍ ഇത് ഏശിയില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും യുഡിഎഫ് വിജയകരമായി പ്രയോഗിച്ച ന്യൂനപക്ഷ വര്‍ഗീയ ധ്രുവീകരണത്തെ ഒരളവോളം മതനിരപേക്ഷ വോട്ടുകളുടെ ധ്രുവീകരണംകൊണ്ട് മറികടക്കാന്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ കഴിഞ്ഞതിന് പിന്നില്‍ ഇടതുപക്ഷത്തിന് അനുകൂലമായ ഹിന്ദുവോട്ടിന്റെ ധ്രുവീകരണമാണെന്ന് വാദിക്കുന്നത് വി എസ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ക്ക് വോട്ടാകാന്‍ കഴിയില്ലെന്ന "ജനപ്രിയ" യുക്തിയുടെ ബലത്തില്‍ മാത്രമാണ്. എല്ലാ ജാതിമതങ്ങളിലുംപെട്ട പാവപ്പെട്ടവരും സാധാരണക്കാരുമായ വോട്ടര്‍മാര്‍ വന്‍തോതില്‍ ഇടതുപക്ഷത്തേക്ക് തിരിച്ചുവന്നു എന്നതാണ് വസ്തുത. ഇടുക്കിയിലും പത്തനംതിട്ടയിലും തീരപ്രദേശങ്ങളിലും ഇടതുപക്ഷത്തിന് ഇത്തവണ വീണ അധിക വോട്ട് ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെയോ ജാതിയുടെയോ ആയിരുന്നില്ല. സവര്‍ണ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നിര്‍ണായക സ്വാധീനമുള്ള ചങ്ങനാശേരിപോലൊരു മണ്ഡലത്തില്‍ ഡോ. ബി ഇക്ബാല്‍ നടത്തിയ മുന്നേറ്റത്തെ കമ്യൂണിസ്റ്റ് വിരുദ്ധ വിശകലന വിശാരദന്‍മാര്‍ ഏത് പട്ടികയിലാണ് പെടുത്തുകയാവോ? അദ്ദേഹം മത്സരിച്ചത് അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ്. വോട്ടുപിടിച്ചതും ആ ചിഹ്നത്തിന്റെ രാഷ്ട്രീയത്തിനു വേണ്ടി മാത്രമായിരുന്നു. ചങ്ങനാശേരിയുടെ ജാതി-മത കണക്കുകളെ മറികടക്കാന്‍മാത്രമുള്ള ഏതെങ്കിലും വ്യക്തിപരമായ പ്രതിച്ഛായയാണ് ഇക്ബാലിനെ വിജയത്തിന് 2500 വോട്ടിനു മാത്രം പിറകിലെത്തിച്ചതെന്ന് ആരു പറഞ്ഞാലും ആറാംവട്ടം അവിടെ നിന്ന് വിജയിച്ച വന്ദ്യവയോധികനായ മാണി കോണ്‍ഗ്രസിലെ സി എഫ് തോമസ്സെന്തായാലും പറയില്ല. നല്ല സാമ്പത്തിക ശാസ്ത്രം എപ്പോഴും എവിടെയും ചീത്ത രാഷ്ട്രീയമാകണമെന്നില്ലെന്നതിന്റെ പൊരുള്‍തേടി നമുക്ക് പെരുന്നയ്ക്കും പൗവ്വത്തിലിനുമപ്പുറം പോകേണ്ട കാര്യമില്ല.


*****


എൻ മാധവൻകുട്ടി, കടപ്പാട്:ദേശാഭിമാനി

Wednesday, May 18, 2011

വികസന-ക്ഷേമ രംഗങ്ങളില്‍ യു ഡി എഫിന്റെ നയം എന്തായിരിക്കും?

സംസ്ഥാനത്ത് നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും ഐക്യജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നു. സംസ്ഥാനത്തിന്റെ വികസന-ക്ഷേമപ്രവര്‍ത്തനങ്ങളില്‍ യു ഡി എഫ് സര്‍ക്കാരിന്റെ സമീപനം എന്തായിരിക്കുമെന്ന കാര്യത്തില്‍ കേരളത്തിലെ സാധാരണ ജനങ്ങള്‍ ഉല്‍ക്കണ്ഠാകുലരാണ്. അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ഉല്‍ക്കണ്ഠ സ്വാഭാവികവുമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമോ? അതോ 2001-06 ലേക്കു തിരിച്ചുപോകുമോ?

2001-06 കാലത്ത് കര്‍ഷക ആത്മഹത്യകള്‍ സംസ്ഥാനത്ത് നിത്യസംഭവമായിരുന്നു. 2006 ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് കര്‍ഷക ആത്മഹത്യാ പ്രവണത ഇല്ലാതായത്. കാര്‍ഷികമേഖലയില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഫലമായാണ് കര്‍ഷക ആത്മഹത്യകള്‍ അവസാനിച്ചത്. രാജ്യത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലുമെല്ലാം ഇപ്പോഴും കര്‍ഷക ആത്മഹത്യകള്‍ നിത്യസംഭവമാണ്. അതുകൊണ്ട് തന്നെ യു ഡി എഫിന്റെ ഭരണത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യകള്‍ക്ക് വഴിയൊരുക്കുമോ എന്ന ആശങ്ക സാധാരണ ജനങ്ങള്‍ക്ക് ഉണ്ട്.

കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചു. ഉദാഹരണത്തിന് നെല്ലിന്റെ സംഭരണവില കിലോഗ്രാമിന് 14 രൂപയായി ഉയര്‍ത്തി. കൃഷിക്കാരില്‍ നിന്നും നെല്ല് സംഭരിക്കാന്‍ ആവശ്യമായ സംവിധാനം ഉണ്ടാക്കുകയും ചെയ്തു. യു ഡി എഫിന്റെ 2001-06 ഭരണകാലത്ത് നെല്ലിന്റെ സംഭരണവില 7 രൂപയായിരുന്നു. അതില്‍ നിന്നാണ് 14 രൂപയായി വര്‍ധിപ്പിച്ചത്. ഇത് തുടരുമോ?

യു ഡി എഫിന്റെ ഭരണകാലത്ത് കൃഷിഭൂമി തരിശിടുന്ന പ്രവണത വര്‍ധിച്ചുവരികയായിരുന്നു. അതില്‍ നിന്നും കൃഷിക്കാരെ മടക്കിക്കൊണ്ടുവരാനും തരിശ് ഭൂമി കൃഷിയോഗ്യമാക്കാനും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ എല്‍ ഡി എഫ് സര്‍ക്കാരിന് സാധിച്ചു. ഇതുപോലെ തന്നെയാണ് മൃഗസംരക്ഷണ-ക്ഷീരവികസനമേഖല. 2001 ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സംസ്ഥാനത്തെ പാല്‍ ഉല്‍പ്പാദനം 27 ലക്ഷം ടണ്‍ ആയിരുന്നു. തുടര്‍ന്ന് അധികാരത്തില്‍ വന്ന യു ഡി എഫിന്റെ ഭരണത്തില്‍ പാല്‍ ഉല്‍പ്പാദനം കുറഞ്ഞ് 20 ലക്ഷം ടണ്ണായി. എന്നാല്‍ 2006-11 കാലത്തെ എല്‍ ഡി എഫിന്റെ ഭരണത്തില്‍ പാല്‍ ഉല്‍പ്പാദനം 29 ലക്ഷം ടണ്ണായി ഉയര്‍ന്നു. അങ്ങനെ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കാര്‍ഷികമേഖലയില്‍ കാര്യമായ വികസനമുണ്ടാവുകയും അതിലൂടെ കൃഷിക്കാരുടെ സാമ്പത്തികനില മെച്ചപ്പെടുകയും ചെയ്തു. ഈ സംരക്ഷണ വികസന പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമോ?

2001-06 ലെ യു ഡി എഫ് ഭരണത്തില്‍ മിക്ക ദിവസവും സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലായിരുന്നു. ട്രഷറി പല ദിവസങ്ങളിലും അടച്ചുപൂട്ടേണ്ടിവന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഒരു ദിവസം പോലും സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റ് എടുത്തിട്ടില്ല. ട്രഷറിയുടെ പ്രവര്‍ത്തനം നവീകരിച്ച് കൂടുതല്‍ വിപുലമാക്കി. ട്രഷറി ഇടപാടുകളില്‍ ഒരുതരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടായില്ല. എല്‍ ഡി എഫ് സര്‍ക്കാര്‍ സ്ഥാനമൊഴിയുമ്പോള്‍ 1500 കോടി രൂപയുടെ കരുതല്‍ ട്രഷറിയില്‍ ഉണ്ട്.

ഇതുപോലെ വിപ്ലവകരമായ മാറ്റമാണ് വ്യാവസായികരംഗത്ത് ഉണ്ടായത്. 2001-06 ലെ യു ഡി എഫ് സര്‍ക്കാര്‍ ആര്‍ സി ചൗധരി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 15 പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും 24 എണ്ണം സ്വകാര്യവല്‍ക്കരിക്കാനും തീരുമാനിച്ചിരുന്നു. അതിനെതിരെ കേരളത്തില്‍ നടന്ന വമ്പിച്ച പ്രക്ഷോഭങ്ങള്‍മൂലം അത് നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. യു ഡി എഫ് ഭരണം ഒഴിയുമ്പോള്‍ പൊതുമേഖലയുടെ ആകെ നഷ്ടം 69 കോടി രൂപയായിരുന്നു. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലായി. എന്നു മാത്രമല്ല, പൂട്ടിക്കിടന്ന കോഴിക്കോട്ടെ വീവിംഗ് ആന്‍ഡ് സ്പിന്നിംഗ് മില്‍, ബാലരാമപുരം സ്പിന്നിംഗ് മില്‍, കോഴിക്കോട്ടെ സോപ്‌സ് ആന്‍ഡ് ഓയില്‍സ്, ആലപ്പുഴയിലെ കെ എസ് ഡി പി തുടങ്ങിയവ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. 2010-11 ആയപ്പോള്‍ പൊതുമേഖലയുടെ മൊത്തം ലാഭം 380 കോടി രൂപയായിരുന്നു. സംസ്ഥാനത്ത് പുതുതായി എട്ട് പൊതുമേഖലാ വ്യവസായങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

അസംഘടിത വ്യവസായമേഖല തകര്‍ച്ചയിലായിരുന്നു. യു ഡി എഫ് ഭരണത്തില്‍ ശരാശരി 40 ദിവസമാണ് കശുഅണ്ടി തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിച്ചിരുന്നത്. എല്‍ ഡി എഫ് ഭരണത്തില്‍ അത് 200 ദിവസങ്ങളായി ഉയര്‍ന്നു. യു ഡി എഫിന്റെ കാലത്ത് ക്ഷേമ പെന്‍ഷനുകള്‍ 100 രൂപയായിരുന്നു. അത് കൃത്യമായി ലഭിച്ചിരുന്നുമില്ല. എന്നാല്‍ എല്‍ ഡി എഫ് അധികാരത്തില്‍ വന്നപ്പോള്‍ ക്ഷേമപെന്‍ഷനുകള്‍ 300 രൂപയായി ഉയര്‍ത്തി. ഇന്നിപ്പോള്‍ അത് 400 രൂപയായി.
ചുരുക്കത്തില്‍ കേരളത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനും സാധാരണ ജനങ്ങളുടെ ജീവിതനിലവാരം ഗണ്യമായി ഉയര്‍ത്താനും എല്‍ ഡി എഫ് സര്‍ക്കാരിന് കഴിഞ്ഞു.

കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് നടപ്പിലാക്കുന്നത് ഉദാരവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും നയമാണ്. ഈ നയം ശക്തമായി തുടരുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. യു ഡി എഫ് ഈ നയമാണ് നടപ്പിലാക്കുന്നതെങ്കില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ എല്ലാം ഇല്ലാതാവും.

വികസന സങ്കല്‍പ്പത്തില്‍ ലോകത്ത് തന്നെ വലിയ മാറ്റം വന്നു. ഐക്യരാഷ്ട്രസംഘടനയും ലോകബാങ്കും അംഗീകരിച്ചിരിക്കുന്നത് മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വളര്‍ച്ചയല്ല. മറിച്ച് മനുഷ്യജീവിതവികസനമാണ് വികസനത്തിന്റെ മാനദണ്ഡം എന്നാണ്. ഇതനുസരിച്ച് ഐക്യരാഷ്ട്രസംഘടനയുടെ വികസന ഏജന്‍സിയായ യു എന്‍ ഡി പി, ലോകരാഷ്ട്രങ്ങളുടെ പട്ടിക തയ്യാറാക്കുന്നു. ഈ മാനദണ്ഡമനുസരിച്ച് കേരളം വികസനത്തിന് ഒരു മാതൃകയാണെന്ന് ലോക ബാങ്കും ഡോ. അമര്‍ത്യാ സെന്നും അംഗീകരിക്കുന്നു. ഇവരെല്ലാം ചൂണ്ടിക്കാണിച്ചത് മനുഷ്യജീവിതവികസനത്തിന്റെ കാര്യത്തില്‍ കേരളം ഇന്ത്യയിലെ മറ്റെല്ലാം സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ്. എന്നു മാത്രമല്ല, വികസിതരാഷ്ട്രങ്ങള്‍ക്കൊപ്പമാണ്. എന്നാല്‍ ഇത് മുന്നോട്ടുകൊണ്ടുപോകുന്നതിന് സാമ്പത്തികവികസനം അനുപേക്ഷണീയമാണ് എന്നാണ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ ഈ പോരായ്മ പരിഹരിച്ചു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വളര്‍ച്ചാനിരക്ക് കഴിഞ്ഞ വര്‍ഷം 8.6 ശതമാനമായിരുന്നു. അതെസമയം കേരളത്തിന്റെ വളര്‍ച്ചാനിരക്ക് 9 ശതമാനത്തിലധികമായി.

അങ്ങനെ മനുഷ്യജീവിതവികസനത്തില്‍ ഊന്നിക്കൊണ്ട് സാമ്പത്തിക വളര്‍ച്ചയിലും കേരളത്തെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരാന്‍ കേരളത്തിന് കഴിഞ്ഞു. അതാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ വിജയം. എന്നാല്‍ കോണ്‍ഗ്രസിന്റെ പുത്തന്‍ സാമ്പത്തിക നയം നടപ്പിലാക്കാനാണ് പുതിയ യു ഡി എഫ് ശ്രമിക്കുന്നതെങ്കില്‍ ഈ നേട്ടങ്ങളെല്ലാം ഇല്ലാതാകുമെന്ന ആശങ്ക കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് ഉണ്ട്.


*****


ഇടപെടല്‍/ഇ ചന്ദ്രശേഖരന്‍ നായര്‍, കടപ്പാട്: ജനയുഗം

Tuesday, May 10, 2011

ഉന്നതവിദ്യാഭ്യാസരംഗത്തെ ശ്രദ്ധേയമായ പരിഷ്കാരം

മഹാത്മാഗാന്ധി സര്‍വകലാശാല ഈ അധ്യയനവര്‍ഷം മുതല്‍ ബിരുദതലത്തില്‍ ഏകജാലക പ്രവേശനം നടത്തുകയാണ്. ഇതിനെതിരെ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലും, അനുകൂലിച്ച് എസ്എന്‍ഡിപി, എംഇഎസ് എന്നീ സംഘടനകളും രംഗത്തെത്തിയതോടെ ഇത് സംബന്ധമായി നിരവധി സംവാദങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. മുന്നോക്കവിഭാഗങ്ങള്‍ നടത്തുന്ന എയ്ഡഡ് കോളേജുകളിലെ 70 ശതമാനം സീറ്റുകളിലേക്കും, ലത്തീന്‍ കത്തോലിക്കരുള്‍പ്പെടെ പിന്നോക്ക വിഭാഗങ്ങള്‍ നടത്തുന്ന എയ്ഡഡ് കോളേജുകളിലെ 60 ശതമാനം സീറ്റുകളിലേക്കും ഏകജാലക സമ്പ്രദായം വഴി പ്രവേശനം നടത്താന്‍ വ്യവസ്ഥചെയ്യപ്പെട്ടിരിക്കയാണ്. ആദ്യവിഭാഗത്തില്‍ നിയമപരമായി അര്‍ഹതപ്പെട്ട 20 ശതമാനം മാനേജ്മെന്റ് സീറ്റുകളിലേക്കും 10 ശതമാനം കമ്യൂണിറ്റി സീറ്റുകളിലേക്കും, പിന്നോക്ക മാനേജ്മെന്റുകള്‍ക്ക് അവകാശപ്പെട്ട 20 ശതമാനം മാനേജ്മെന്റ്, 20 ശതമാനം കമ്യൂണിറ്റി സീറ്റുകളിലേക്കും പ്രവേശനം നടത്താനുള്ള കോളേജ് മാനേജ്മെന്റുകളുടെ അവകാശം നിലനിര്‍ത്തിയിട്ടുണ്ട്. ഗവ. കോളേജുകളില്‍ സംവരണവിഭാഗങ്ങള്‍ ഉള്‍പ്പെടെ 100 ശതമാനവും സ്വാശ്രയ കോളേജുകളില്‍ 50 ശതമാനം സീറ്റുകളിലേക്കും ഏകജാലകം വഴിയാണ് പ്രവേശനം നടത്തുന്നത്. എയ്ഡഡ് കോളേജുകളിലെ 70 ശതമാനം സീറ്റില്‍ പട്ടികജാതി വിഭാഗത്തിന് 15 ശതമാനവും പട്ടികവര്‍ഗ വിഭാഗത്തിന് 5 ശതമാനവും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. 50 ശതമാനം സീറ്റുകളില്‍ പൂര്‍ണമായും മെറിറ്റിന്റെ അടിസ്ഥാനത്തില്‍തന്നെ പ്രവേശനം നല്‍കുന്നതാണ്്. 124 ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളാണ് ഇപ്പോള്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ളത്. ഒറ്റ അപേക്ഷയിലൂടെ 100 കോളേജില്‍വരെ പ്രവേശനത്തിന് അപേക്ഷിക്കാന്‍ വിദ്യാര്‍ഥിക്ക് അവസരം ലഭിക്കുന്നു.

കഴിഞ്ഞവര്‍ഷം ബിരുദാനന്തര ബിരുദതലത്തില്‍ എംജി സര്‍വകലാശാല എല്‍ബിഎസിന്റെ സഹകരണത്തോടെ ഏകജാലക പ്രവേശനം നടപ്പാക്കിയിരുന്നു. ബിരുദതലത്തില്‍ സര്‍വകലാശാല നേരിട്ടാണ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ബിരുദ പ്രവേശനത്തിന് ആകെയുളള 30,514 സീറ്റില്‍ 22,615 സീറ്റിലാണ് ഏകജാലക രീതിയില്‍ പ്രവേശനം നടത്തുന്നത്. ഈ പരിഷ്കാരം സംബന്ധിച്ച് അക്കാദമിക് കൗണ്‍സില്‍ , സിന്‍ഡിക്കറ്റ്, സെനറ്റ് തുടങ്ങി സര്‍വകലാശാലയുടെ ഭരണസമിതികളില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ആവശ്യമായ നിയമനിര്‍മാണങ്ങള്‍ നടത്തിയിട്ടുണ്ട്. മാനേജ്മെന്റ്, പ്രിന്‍സിപ്പല്‍മാര്‍ , അധ്യാപകര്‍ , അനധ്യാപകര്‍ , വിദ്യാര്‍ഥികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളുമായി വിശദമായ ചര്‍ച്ചകള്‍ ഇതിനകം നടത്തിക്കഴിഞ്ഞു. മാര്‍ച്ച് 26ന് നടന്ന സെനറ്റ് യോഗത്തില്‍ ഈ ലേഖകന്‍ ഏകജാലക പ്രവേശനടപടികള്‍ ആരംഭിക്കുന്നത് സംബന്ധമായി കൊണ്ടുവന്ന അടിയന്തര പ്രമേയം സഭ ഐകകണ്ഠ്യേന അംഗീകരിക്കുകയുണ്ടായി. സെനറ്റിലെ കോളേജ് മാനേജ്മെന്റുകളുടെ പ്രതിനിധികളായ രണ്ടു പേരും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയും ഏകജാലക സമ്പ്രദായം അടിയന്തരമായി നടപ്പാക്കമെന്ന് ആവശ്യപ്പെടുകയുംചെയ്തു.

പൊതുജന നന്മ ലക്ഷ്യമാക്കി ഉന്നതവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന പരിഷ്കാരങ്ങളെ ന്യൂനപക്ഷ ധ്വംസനമെന്ന ലേബലില്‍ എതിര്‍ത്തു പരാജയപ്പെടുത്താനുളള ശ്രമങ്ങള്‍ ഈ അടുത്തകാലത്ത് വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. എംജി സര്‍വകലാശാല ബിരുദാനന്തര ബിരുദതലത്തില്‍ ഏര്‍പ്പെടുത്തിയ കേന്ദ്രീകൃത പ്രവേശനത്തെയും ബിരുദതലത്തില്‍ ഏര്‍പ്പെടുത്തിയ ചോയ്സ് ബെയ്സ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായത്തെയും (സിബിസിഎസ്) പരാജയപ്പെടുത്താന്‍ ചിലര്‍ കിണഞ്ഞു പരിശ്രമിക്കുകയും സുപ്രീംകോടതിയില്‍വരെ കേസുകള്‍ എത്തിക്കുകയും ചെയ്തുവെന്നതില്‍നിന്ന് ഇവരുടെ ഉദ്ദേശലക്ഷ്യങ്ങള്‍ മനസിലാക്കാവുന്നതാണ്. ഉന്നത മാര്‍ക്ക് ലഭിച്ചിട്ടും ബിരുദ പ്രവേശനം നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ നിരവധി പരാതികള്‍ കഴിഞ്ഞ കാലങ്ങളില്‍ സര്‍വകലാശാലയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇത്തരം പരാതികളില്‍ ചിലതെങ്കിലും കാര്യഗൗരവമുള്ളതാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും അവയുടെ നടത്തിപ്പിനും ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന ഭഭരണഘടനയുടെ 30 (1) അനുച്ഛേദത്തിന്റെ മറവില്‍ സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിയും ഗുണമേന്മയും ലക്ഷ്യമാക്കി കൊണ്ടുവരുന്ന നിയമങ്ങളും ചട്ടങ്ങളും അനുസരിക്കില്ലെന്ന നിലപാടാണ് ചില മാനേജ്മെന്റുകള്‍ അനുവര്‍ത്തിക്കുന്നത്.

വിദ്യാഭ്യാസ മികവും മെറിറ്റും ഉറപ്പാക്കാനാവശ്യമായ റഗുലേഷനുകള്‍ കൊണ്ടുവരുന്നതിന് സര്‍വകലാശാലകള്‍ക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും അവകാശവും അധികാരവുമുണ്ടെന്ന് നിരവധി കേസുകളില്‍ സുപ്രീംകോടതി വിധി പ്രസ്താവം നടത്തിയിട്ടുണ്ട്. ഭരണഘടന വിഭാവനംചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭഭരണചുമതലയ്ക്കുള്ള അവകാശം ദുര്‍ഭരണത്തിനുളളതല്ലെന്ന സുപ്രീംകോടതി നിരീക്ഷണം തിരിച്ചറിയേണ്ടതാണ്. ദേശീയ താല്‍പ്പര്യം, പൊതുജനനന്മ, ദേശീയോദ്ഗ്രഥനം എന്നിവ ലക്ഷ്യമാക്കി കൈക്കൊളളുന്ന നിയമങ്ങളും ചട്ടങ്ങളും ഭൂരിപക്ഷ/ന്യൂനപക്ഷ ഭേദമില്ലാതെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്നും, ഈ ലക്ഷ്യത്തോടെ കൊണ്ടുവരുന്ന നിയമങ്ങളെ അതിജീവിക്കാന്‍ 30-ാം വകുപ്പ് ആര്‍ക്കും അവകാശം നല്‍കുന്നില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. പ്രവേശനത്തിന് ഏകജാലക സംവിധാനം നടപ്പാക്കുന്നതിലൂടെ മെറിറ്റിന് അംഗീകാരം നല്‍കുന്നതിനും, പട്ടികജാതി/ പട്ടികവര്‍ഗ സംവരണം ഉറപ്പാക്കുന്നതിനും, പ്രവേശനത്തിലെ ചൂഷണം അവസാനിപ്പിക്കുന്നതിനും കഴിയുമെന്ന് വ്യക്തമാണ്. ഇവ ഉറപ്പാക്കാന്‍ ധാര്‍മികമായും ഭരണഘടനാപരമായും സര്‍വകലാശാലയ്ക്ക് ബാധ്യതയുണ്ട്. ഭരണഘടനയുടെ 12-ാം അനുച്ഛേദമനുസരിച്ച് സര്‍വകലാശാല സ്റ്റേറ്റിന്റെ നിര്‍വചനത്തില്‍ വരുന്ന സ്ഥാപനമാണ്. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ക്ക് ഇടക്കാലത്ത് നഷ്ടപ്പെട്ട ഗുണമേന്മ തിരികെ കൊണ്ടുവരുന്നതിനും സമര്‍ഥരായ വിദ്യാര്‍ഥികളെയും അധ്യാപകരെയും ആകര്‍ഷിക്കുന്നതിനുമുള്ള ബോധപൂര്‍വമായ പരിശ്രമങ്ങള്‍ ആവശ്യമാണ്.

അക്കാദമിക് നിലവാരം മെച്ചപ്പെടുത്തിക്കൊണ്ട് മികവിന്റെ കേന്ദ്രങ്ങളാക്കി അവയെ മാറ്റേണ്ടതാണ്. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരണം, സിബിസിഎസ് പരിഷ്കാരം, പ്രവേശന ഏകജാലകം, സ്കോളര്‍ ഇന്‍ റെസിഡന്റ്സ് പ്രോഗ്രാം, ഐസര്‍ , ഐഐഎസ്ടി, കേന്ദ്ര സര്‍വകലാശാല തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചത്, സ്കോളര്‍ഷിപ് ഫണ്ട്, സുവര്‍ണ ജൂബിലി സ്കോളര്‍ഷിപ് പദ്ധതി തുടങ്ങിയ നടപടികളും ഇക്കാര്യത്തിലുള്ള ലക്ഷ്യപൂര്‍ണമായ ചുവടുവയ്പുകളാണ്. പ്രവേശനം മുതല്‍ പരീക്ഷാ ഫലപ്രഖ്യാപനംവരെയുള്ള കാര്യങ്ങള്‍ സമയബന്ധിതമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പുതിയ പരിഷ്കാരങ്ങള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇക്കാര്യങ്ങളില്‍ ഉയര്‍ന്നുവരുന്ന ആരോഗ്യകരമായ ചര്‍ച്ചകളും സംവാദങ്ങളും ഈ മേഖലയെ സമ്പുഷ്ടമാക്കുന്നതാണ്.


******


കെ ഷറഫുദീന്‍

(എംജി സര്‍വകലാശാല സെനറ്റ് അംഗവും സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ റിസര്‍ച്ച് സ്കോളറുമാണ് ലേഖകന്‍)

Friday, April 29, 2011

ഉന്നത വിദ്യാഭ്യാസം : ഇന്ത്യക്ക് മാതൃക കേരളം

അടുത്തകാലത്ത് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി വിഭാപുരി ദാസ് ഉന്നതവിദ്യാഭ്യാസത്തിന്റെ ജിഇആര്‍ (ജനറല്‍ എഡ്യൂക്കേഷന്‍ റിക്വയര്‍മെന്റ്) വര്‍ധിപ്പിക്കുന്നതിനുള്ള സത്വരനടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാര്‍ക്ക് കത്തയ്ക്കുകയുണ്ടായി. ആ കത്തില്‍ സൂചിപ്പിച്ച കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും പുതിയ ജിഇആര്‍ 12.24 ശതമാനമാണ്. ലോകശരാശരി 24 ശതമാനവും. 12-ാം പദ്ധതിയോടെ അത് 20 ശതമാനമായി വര്‍ധിപ്പിക്കാനുള്ള നടപടി കൈക്കൊള്ളണമെന്നാണ് കത്തിന്റെ ഉള്ളടക്കം. ഈ സാഹചര്യത്തില്‍ വേണം ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനത്തെ അവലോകനം ചെയ്യാന്‍.

ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ 2020ഓടെ ഇന്ത്യയുടെ ജിഇആര്‍ 30 ശതമാനത്തിലെത്തിക്കുന്നതിനുള്ള ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതികള്‍ക്കു രൂപം നല്‍കുകയായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം. പ്രവേശനലഭ്യത-തുല്യനീതി, ഉള്ളടക്കവും ഗുണമേന്മയും, ഗവേഷണരംഗത്തെ നൂതനപ്രവണതകള്‍, അധ്യാപകരുടെ കാര്യശേഷി വികസനവും വിഭവം പങ്കുവയ്ക്കലും, ഉന്നത വിദ്യാഭ്യാസ ആഗോളവല്‍ക്കരണം, ഉന്നതവിദ്യാഭ്യാസത്തിന്റെ ബദലുകള്‍, സാമ്പത്തികസഹായ മാതൃകകള്‍, സദ്ഭരണം എന്നിവയായിരുന്നു വിഷയങ്ങള്‍. ഇരുനൂറ്റിഅമ്പതോളം വരുന്ന വൈസ് ചാന്‍സലര്‍മാര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു. സമ്മേളനം ഉദ്ഘാടനംചെയ്തുകൊണ്ട് സംസാരിച്ച മാനവശേഷി വികസനമന്ത്രി കപില്‍ സിബല്‍ പ്രസംഗത്തിലുനീളം പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള എന്‍സിഎച്ച്ഇആര്‍ ബില്‍ പാസാക്കാന്‍ കഴിയാത്തതിലുള്ള നീരസം പ്രകടിപ്പിച്ചു. വിദേശ സര്‍വകലാശാലകളുടെ പ്രതിനിധികള്‍ തന്റെ മേല്‍ നിരന്തരം സമ്മര്‍ദം ചെലുത്തിവരുന്ന കാര്യം തുറന്നുപറയാനും അദ്ദേഹം തയ്യാറായി. നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതിയുടെ സൃഷ്ടികളാണ് വിസിമാരെന്നും ആ സമ്പ്രദായത്തെ നിര്‍മാര്‍ജനം ചെയ്യാതെ നിവൃത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. പഠനബോധനരീതികള്‍ സംബന്ധിച്ച് നിലവിലുള്ള രീതികള്‍ ഉടച്ചുവാര്‍ക്കണം എന്ന് ആഹ്വാനം ചെയ്ത സിബല്‍ സെമസ്റ്ററൈസേഷനെതിരെ ധര്‍ണ നടത്തുന്ന ഡല്‍ഹി സര്‍വകലാശാല അധ്യാപകര്‍ക്കെതിരെ ആഞ്ഞടിക്കാനും മറന്നില്ല.

550 ദശലക്ഷം യുവാക്കളെ ഉദ്ദേശിച്ചുക്കൊണ്ട് അഞ്ചുവര്‍ഷം മുമ്പ് താന്‍ സമര്‍പ്പിച്ച ദേശീയ വിജ്ഞാന കമീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ അടയിരിക്കുന്ന അധികാരികളെ കടന്നാക്രമിച്ചാണ് ദേശീയ വിജ്ഞാന കമീഷന്‍ ചെയര്‍മാന്‍ സാം പിത്രോദ തുടങ്ങിയത്. ഉന്നത വിദ്യാഭ്യാസരംഗത്ത് 3ഇ (എക്പാന്‍ഷന്‍, എക്സലന്‍സ് ആന്‍ഡ് ഇക്വിറ്റി) നടപ്പാക്കാനാണ് താന്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചത്. അതിന് കൂടുതല്‍ കോളേജുകളും സര്‍വകലാശാലകളും വേണം. സര്‍ക്കാരിനെ കൊണ്ട് മാത്രം അതിന് സാധിക്കില്ല. വിദേശ പ്രത്യക്ഷ നിക്ഷേപം ഒഴിച്ചുകൂടാനാകാത്തതാണ്. ഉന്നതവിദ്യാഭ്യാസരംഗത്തെ ഘടനാരീതി ഉള്‍പ്പെടെ സമഗ്രമായി ഉടച്ചുവാര്‍ക്കണം. വിദേശ സര്‍വകലാശാലകളുടെ കടന്നുവരവിന് പ്രതിബന്ധമായി നില്‍ക്കുന്ന നിയന്ത്രണങ്ങളെല്ലാം നീക്കണം. പുതിയ ആശയങ്ങളെ സാമൂഹികവല്‍ക്കരിക്കണമെന്നും ആരുടെയും നിര്‍ദേശത്തിന് കാത്തിരിക്കാതെ വിജ്ഞാനകമീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ വിസിമാര്‍ മുന്നോട്ടുവരണമെന്നും ഇനി ഒരുനിമിഷം പോലും ചര്‍ച്ച നടത്തി പാഴാക്കാനില്ലെന്നും പറഞ്ഞുകൊണ്ടാണ് സാംപിത്രോദ പ്രസംഗം അവസാനിപ്പിച്ചത്.

സിബലും പിത്രോദയും നടത്തിയ പ്രസംഗം രണ്ടു രീതിയിലായിരുന്നെങ്കിലും അവരുടെ ലക്ഷ്യം ഒന്നുതന്നെയായിരുന്നു. വിദേശ സര്‍വകലാശാലകളെ ഇന്ത്യയില്‍ കടന്നുവരാന്‍ അനുവദിക്കുക. 11-ാം പദ്ധതി 2012ല്‍ അവസാനിക്കും. പത്താം പദ്ധതിയുടെ ഒമ്പതിരട്ടി 11-ാം പദ്ധതിക്ക് നീക്കിവച്ചിട്ടും നമ്മുടെ ജിഇആര്‍ ഒമ്പതു ശതമാനത്തില്‍നിന്ന് 12.24 ശതമാനത്തിലെത്തിക്കാനേ കഴിഞ്ഞുള്ളൂ. പദ്ധതി ലക്ഷ്യമിടുന്ന 15 ശതമാനത്തിലെത്തിക്കാന്‍ ശേഷിക്കുന്ന ഒന്നരവര്‍ഷംക്കൊണ്ട് സാധിക്കില്ല. ഇതിന്റെ മറവില്‍ വിദേശ സര്‍വകാലശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാനാണ് കേന്ദ്രനീക്കം. 2020ഓടെ ജിഇആര്‍ 30 ശതമാനമാക്കി ഉയര്‍ത്തിയാല്‍ മാത്രമേ അടുത്ത 15-20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയ്ക്ക് ആവശ്യമുള്ള സ്കില്‍ഡ് വര്‍ക്കേഴ്സിനെ ലഭിക്കൂ എന്ന് പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്തുക്കൊണ്ട് സിബല്‍ പറഞ്ഞതും ഇതേ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ്. സ്വകാര്യമേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതും അവര്‍ക്ക് താല്‍പ്പര്യമില്ലാത്ത മേഖലകളില്‍ മാത്രം സര്‍ക്കാര്‍ മുതല്‍മുടക്കുന്നതുമാണ് 12-ാം പദ്ധതിയുടെ സമീപനമെന്ന് ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ സൂചിപ്പിച്ചിട്ടുണ്ട്.

പുതിയ സ്ഥാപനങ്ങള്‍ ആര് തുടങ്ങും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കാവില്ല. വിദേശ സര്‍വകലാശാലകള്‍ വഴിയോ പൊതു-സ്വകാര്യ പങ്കാളിത്തം വഴിയോ തുടങ്ങിയാലും പഠിക്കാന്‍ വിദ്യാര്‍ഥികള്‍ എത്തിയാല്‍ മാത്രമേ ജിഇആര്‍ വര്‍ധിപ്പിക്കാന്‍ കഴിയൂ. ഒരുവിധം സാമ്പത്തികഭദ്രതയുള്ളവര്‍ ഇപ്പോള്‍ തന്നെ ഉന്നതവിദ്യാഭ്യാസം നടത്തുന്നുണ്ട്. വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കണമെങ്കില്‍ ചെലവ് താങ്ങാനുള്ള സാമ്പത്തിക അടിത്തറ രക്ഷിതാക്കള്‍ക്കുണ്ടാകണം. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അര്‍ജുന്‍ സെന്‍ ഗുപ്ത കമീഷന്‍ റിപ്പോര്‍ട്ടു പ്രകാരം നമ്മുടെ ജനസംഖ്യയില്‍ 77 ശതമാനം (83.6 കോടി) ജനങ്ങളുടെ പ്രതിദിനവരുമാനം 20 രൂപയില്‍ താഴെയാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ ജിഇആര്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ചര്‍ച്ചയ്ക്ക് വിഷയമായത്.

സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ കേരളത്തിലെ ഒരു വിദ്യാര്‍ഥിക്കും ഉന്നതവിദ്യാഭ്യാസം നിഷേധിക്കാന്‍ പാടില്ല എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കിയ ഹയര്‍ എഡ്യൂക്കേഷന്‍ സ്കോളര്‍ഷിപ് പദ്ധതി, കുമാരപിള്ള കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സ്കോളര്‍ഷിപ്പുകള്‍, സുവര്‍ണജൂബിലി സ്കോളര്‍ഷിപ്, ഏകജാലക സംവിധാനം, കോളേജുകളുടെ ക്ളസ്റര്‍ സംവിധാനം, ബിരുദതലത്തില്‍ നടപ്പാക്കിയ സെമസ്റര്‍ സമ്പ്രദായം, ആസ്പയര്‍, നര്‍ച്ചര്‍, ഇന്‍കള്‍ക്കേറ്റ്, സ്കോളര്‍ ഇന്‍ റസിഡന്റ് പദ്ധതി, ഇന്റര്‍ യൂണിവേഴ്സിറ്റി സെന്ററുകള്‍ തുടങ്ങിയ നൂതന പദ്ധതികളും അതുവഴി ഉന്നതവിദ്യാഭ്യാസരംഗത്തുണ്ടായ പുരോഗതിയും ജനകീയ ഇടപെടലും വിസിമാര്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കി.

ഉന്നതവിദ്യാഭ്യാസരംഗത്ത് കൂടുതല്‍ വിദ്യാര്‍ഥികള്‍ കടന്നുവരണമെങ്കില്‍ 12-ാം ക്ളാസുവരെയുള്ള വിദ്യാഭ്യാസത്തിന്റെ അടിത്തറ ആദ്യം ശക്തമാക്കണം. ഖേദകരമെന്ന് പറയട്ടെ ഒന്നാം ക്ളാസില്‍ ചേരുന്ന കുട്ടികളെല്ലാവരും 12-ാം ക്ളാസ് പൂര്‍ത്തിയാക്കുന്നില്ല. കേരളത്തില്‍ 100 പേര്‍ ചേരുമ്പോള്‍ 92 പേരാണ് 12-ാം ക്ളാസ് പൂര്‍ത്തിയാക്കുന്നത്. തമിഴ്നാട്ടില്‍ ഇത് 44ഉം ബിഹാറില്‍ 22ഉം ജാര്‍ഖണ്ഡില്‍ 4ഉം ആണ്. ഹയര്‍ സെക്കന്‍ഡറിവരെയുള്ള വിദ്യാഭ്യാസം കേന്ദ്രസര്‍ക്കാര്‍ സൌജന്യവും സാര്‍വത്രികവുമാക്കിയാല്‍ മാത്രമേ ഇതിന് മാറ്റമുണ്ടാകൂ.

സമ്മേളനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ സാധ്യമാക്കുന്നതിനായി നിരവധി ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നു. നിലവിലുള്ള എല്ലാ സര്‍ക്കാര്‍/എയ്ഡഡ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 2എഫ്/12ബി അംഗീകാരമുണ്ടോ എന്ന് പരിശോധിക്കാതെ തന്നെ യുജിസിയുടെ സാമ്പത്തിക സഹായം നല്‍കുക, കേന്ദ്ര സര്‍വകലാശാലകള്‍ക്ക് വാരിക്കോരി ഫണ്ട് നല്‍കുന്ന ഇപ്പോഴത്തെ പ്രവണതയ്ക്ക് അറുതി വരുത്തുക, അധ്യാപകരുടെ ശമ്പളം പൂര്‍ണമായും കേന്ദ്രം നല്‍കുക, ഔപചാരിക വിദ്യാഭ്യാസം നേടാന്‍ കഴിയാത്തവര്‍ക്കായി ഇഗ്നോ പോലുള്ള കൂടുതല്‍ സര്‍വകലാശാലകളും കമ്യൂണിറ്റി കോളേജുകളും സ്ഥാപിക്കുക, തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകള്‍ ആരംഭിക്കുക, നിര്‍ധനരായ കുട്ടികള്‍ക്ക് സൌജന്യ ഹോസ്റല്‍ സൌകര്യം ഏര്‍പ്പെടുത്തുക തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

പുതിയ സര്‍വകലാശാലകള്‍ അത് സ്വദേശിയായാലും വിദേശിയായാലും അവിടെ പാവപ്പെട്ടവര്‍ക്ക് പ്രവേശനം എളുപ്പമല്ല. അതുകൊണ്ട് സര്‍ക്കാര്‍, സഹകരണ മേഖലയില്‍ കോളേജുകളും സര്‍വകലാശാലകളും നടത്തുകയാണ് കരണീയം. വിദേശ സര്‍വകലാശാലകള്‍ വഴിയോ പൊതുസ്വകാര്യ പങ്കാളിത്തം വഴിയോ ജിഇആര്‍ വര്‍ധിക്കാമെന്നത് വ്യാമോഹം മാത്രമാണ്. ജിഇആര്‍ വര്‍ധിക്കാതിരിക്കാന്‍ കാരണം പഠനസൌകര്യങ്ങളുടെ കുറവല്ല ഉപരിപഠനത്തിനുള്ള സാമ്പത്തികശേഷിയില്ലാത്തതാണ്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നികത്താതെ കിടക്കുന്ന ഒഴിവുകള്‍.

സമ്മേളനത്തിലുടനീളം മുഴങ്ങിക്കേട്ടത് രണ്ടു കാര്യങ്ങളാണ്. കോത്താരി കമീഷന്‍ റിപ്പോര്‍ട്ടും കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കരണങ്ങളും. 1968ലെ ദേശീയ വിദ്യാഭ്യാസനയത്തിനു ശേഷം സമഗ്രമായ വിദ്യാഭ്യാസനയം കേന്ദ്രസര്‍ക്കാരിനുണ്ടായിട്ടില്ല. ദേശീയ മൊത്തവരുമാനത്തിന്റെ ആറുശതമാനം വിദ്യാഭ്യാസത്തിനായി മാറ്റിവയ്ക്കണമെന്ന കമീഷന്റെ നിര്‍ദേശം പിന്നീടുവന്ന എല്ലാ കമീഷന്‍ റിപ്പോര്‍ട്ടുകളും ആവര്‍ത്തിച്ചു. 2011 ആയിട്ടും അത് 3.08 ശതമാനത്തില്‍ മാത്രം എത്തിനില്‍ക്കുന്നു. 12-ാം പദ്ധതിയും ഈ നില തുടരാനാണ് സാധ്യത. അങ്ങനെ വന്നാല്‍ 2020ല്‍ അന്തര്‍ദേശീയ ശരാശരിയായ 24 ശതമാനത്തില്‍ പോലും ഇന്ത്യയുടെ ജിഇആര്‍ എത്തുകയില്ലെന്ന് വൈസ്ചാന്‍സലര്‍മാര്‍ ചൂണ്ടിക്കാട്ടി. അതേസമയം, 12-ാം പഞ്ചവത്സരപദ്ധതിക്കാലത്ത് ഉന്നതവിദ്യാഭ്യാസരംഗത്ത് നടപ്പാക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് പ്രായോഗികമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ വിസിമാര്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി. അവയില്‍ മിക്ക നിര്‍ദേശങ്ങളും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയതും നടത്തുന്നവയുമാണ്. ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ ഭാരതത്തിന് മാതൃക എന്ന ചൊല്ല് വിദ്യാഭ്യാസ കാര്യത്തിലും അന്വര്‍ഥമായിരിക്കുന്നു.


*****


ഡോ. ജെ പ്രസാദ്, കടപ്പാട് :ദേശാഭിമാനി