Thursday, July 31, 2008

അപമാനം ഈ അതിജീവനം

"ചരിത്രം ആവര്‍ത്തിക്കുന്നു, ആദ്യം ദുരന്തമായും പിന്നീട് അപഹാസ്യമായും.'' കാള്‍ മാര്‍ക്സിന്റെ പ്രസിദ്ധമായ ഈ വാചകം ഉദ്ധരിച്ചുകൊണ്ടാണ് ജൂലൈ 22 ന്റെ വൈകുന്നേരം പഴയകാല സോഷ്യലിസ്റ്റ് നേതാവും രാംമനോഹര്‍ ലോഹ്യയുടെ സഹപ്രവര്‍ത്തകനുമായിരുന്ന ഉത്തര്‍പ്രദേശുകാരന്‍ ഹരിരാജ് സിങ് ത്യാഗി എന്നോട് ഫോണിലൂടെ സംസാരിച്ചത്. ലോക്‍സഭയുടെ ചരിത്രത്തിലെ ഏറ്റവും ഞെട്ടിപ്പിക്കുന്ന സംഭവവികാസമെന്ന് പലരും വിശേഷിപ്പിച്ച നോട്ടുകെട്ട് പ്രദര്‍ശനം കഴിഞ്ഞിട്ട് ഏതാനും നിമിഷങ്ങളേ ആയിരുന്നുള്ളൂ. ബഹളത്തിനിടയില്‍ സഭ നിര്‍ത്തിവെച്ചിരുന്നു. ആ ഇടവേളയിലായിരുന്നു എണ്‍പതുകാരനായ ഈ വന്ധ്യവയോധികനായ രാഷ്ട്രീയനിരീക്ഷകന്‍ എന്നെ വിളിച്ചത്. തീര്‍ച്ചയായും, അദ്ദേഹത്തിന്റെ മനസ്സില്‍ ഒന്നര ദശാബ്ദം മുമ്പുള്ള മറ്റൊരു ജൂലൈ ആയിരുന്നു. മന്‍മോഹന്‍സിങ്ങിനെ ധനമന്ത്രിയായി ഇരുത്തി അഞ്ചുവര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് പ്രധാനമന്ത്രി നരസിംഹറാവു ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയിലെയും ജനതാദളിലെയും എംപിമാരെ കാശുകൊടുത്തുവാങ്ങി ഭൂരിപക്ഷം തെളിയിച്ച 1993 ജൂലൈ തന്നെ. ഈ ദിവസത്തില്‍ മാര്‍ക്സിന്റെ ഉദ്ധരണി എങ്ങനെ പ്രസക്തമാകുന്നു എന്ന് രാഷ്ട്രീയ വിശ്ളേഷണത്തിന്റെ ആഴവും പരപ്പും സ്വന്തം വ്യക്തിത്വത്തില്‍ എന്നും നിറച്ചുവെച്ച ത്യാഗിജി ആ ലഘുസംഭാഷണത്തിനിടയിലും വിശദീകരിച്ചു. "അന്ന് ജാര്‍ഖണ്ഡില്‍നിന്നുള്ള ആദിവാസി എംപിമാര്‍ക്ക് ലക്ഷങ്ങളുടെ ചെക്കുകൊടുത്ത് സര്‍ക്കാരിന് അനുകൂലമാക്കി റാവു. ഡല്‍ഹിയിലെ രാഷ്ട്രീയത്തിന്റെ വിചിത്രമായ വഴികളൊന്നും ശരിക്കുമറിയാത്ത ആ പാവങ്ങള്‍ ചെക്ക് ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്ത് തങ്ങള്‍ക്കെതിരായുള്ള തെളിവ് സ്വയമുണ്ടാക്കി. അത് ദുരന്തമായിരുന്നു. പക്ഷേ, ഇന്ന് കോണ്‍ഗ്രസും അതിന്റെ 'ആദര്‍ശധീരനായ, പണ്ഡിതനായ' പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ടാര്‍ഗെറ്റ് ചെയ്തത് പാവം ആദിവാസികളെയോ ഡല്‍ഹിയുടെ ദുരൂഹവഴികള്‍ അറിയാത്തവരെയോ അല്ല. മുഖ്യപ്രതിപക്ഷ കക്ഷിയെത്തന്നെയാണ് ഈ സോദ്ദേശ്യപ്രധാനമന്ത്രി ലക്ഷ്യംവെച്ചത്. ആ ലക്ഷ്യം കുറിക്കുകൊണ്ടപ്പോള്‍ നമ്മുടെ രാഷ്ട്രീയത്തിലെ ഏറ്റവുംവലിയ അപഹാസ്യ കഥകളിലൊന്ന് ജന്മമെടുക്കുകയും ചെയ്തു.''

ത്യാഗിജിയെപോലെ പതിനെട്ടാം വയസ്സില്‍ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിക്കുകയും മഹാത്മാഗാന്ധിയുമായും രാംമനോഹര്‍ ലോഹ്യയുമായും എ കെ ഗോപാലനുമായുമൊക്കെ ഇടപഴകി ദേശത്തിന്റെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ഘടന ശക്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് ഈ ദിവസം നല്‍കിയ വേദന അക്ഷരാര്‍ഥത്തില്‍ പ്രതിഫലിക്കുന്നതായിരുന്നു ആ വയോധികന്റെ വാക്കുകള്‍. അദ്ദേഹത്തിനൊക്കെ ശീലമുള്ള നേരാംവഴി രാഷ്ട്രീയക്കണക്കുകള്‍ ഇന്നും പാലിക്കപ്പെട്ടിരുന്നുവെങ്കില്‍ മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാര്‍ അധികാരത്തിലുണ്ടാകുമായിരുന്നില്ല. 543 അംഗങ്ങളുള്ള സഭയില്‍ 292 പേരുടെ പിന്തുണയുണ്ടായിരുന്ന ഐക്യപുരോഗമന സഖ്യ സര്‍ക്കാര്‍ 62 പേരുള്ള ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോഴേ ന്യൂനപക്ഷമായിക്കഴിഞ്ഞിരുന്നു. മുലായംസിങ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാര്‍ടി 39 പേരുടെ പിന്തുണ അവകാശപ്പെട്ട് സര്‍ക്കാരിനെ രക്ഷിക്കാന്‍ എത്തിയെങ്കിലും അതും ഭൂരിപക്ഷ സംഖ്യയായ 272 ല്‍ എത്തുന്നില്ലായിരുന്നു. പോരാത്തതിന് സമാജ്‌ വാദി പാര്‍ടി പിന്തുണ പ്രഖ്യാപിച്ച ദിവസംതന്നെ അതിലെ അഞ്ച് എംപിമാര്‍ തങ്ങള്‍ പാര്‍ടി തീരുമാനത്തിന് എതിരാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സര്‍ക്കാരും അതിന്റെ നേതാവായ കോണ്‍ഗ്രസും അജിത് സിങ് നയിക്കുന്ന രാഷ്ട്രീയ ലോക്‍ദള്‍, ദേവഗൌഡ നയിക്കുന്ന ജനതാദള്‍ സെക്കുലര്‍ എന്നിവയെയെല്ലാം തങ്ങളുടെ പക്ഷത്ത് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവരൊന്നും വഴങ്ങിയില്ല. നേരാംവഴിയുള്ള കണക്കുകള്‍ പാലിക്കപ്പെട്ടിരുന്നുവെങ്കില്‍ സര്‍ക്കാരിന് തീര്‍ച്ചയായും തോല്‍വി ഏറ്റുവാങ്ങേണ്ടിവരുമായിരുന്നു. പക്ഷേ, ത്യാഗിജി ആ ടെലിഫോണ്‍ സംഭാഷണത്തിനിടയില്‍ പറഞ്ഞതുപോലെ മന്‍മോഹന്‍സിങ്ങും അദ്ദേഹത്തിന്റെ ഐക്യപുരോഗമന സഖ്യ സര്‍ക്കാരും സമാജ് വാദി പാര്‍ടിയിലെ പുതിയ കൂട്ടാളികളുമെല്ലാം പുതിയ ഒരുതരം ഊര്‍ജത്താലാണ് പ്രവര്‍ത്തനക്ഷമരായിരുന്നത്. ആണവ കാശോര്‍ജം എന്നാണ് ത്യാഗിജി അതിനെ വിശേഷിപ്പിച്ചത്.

ആണവ കാശോര്‍ജത്തിന്റെ ബലത്തില്‍ ഒരു പൊളിറ്റിക്കല്‍ ന്യൂക്ളിയര്‍ ഫിഷന് വിധേയരായി സ്വന്തം പാര്‍ടിയില്‍നിന്ന് തെറിച്ചുപോവുകയും പിന്നീട് ഒരു പൊളിറ്റിക്കല്‍ ന്യൂക്ളിയര്‍ ഫ്യൂഷന്റെ ശക്തിയില്‍ ഭരണപക്ഷത്ത് ഒട്ടിച്ചേരുകയും ചെയ്ത ലോക് സഭാംഗങ്ങളുടെ എണ്ണം 16. എട്ടുപേര്‍ ബിജെപിയില്‍നിന്ന്, രണ്ടുപേര്‍ ജനതാദള്‍ യുനൈറ്റഡില്‍നിന്നും ഓരോന്നുവീതം അകാലിദള്‍, തെലുങ്കുദേശം, ജനതാദള്‍ സെക്കുലര്‍, ശിവസേന, ബിജു ജനതാദള്‍, തെലങ്കാന രാഷ്ട്രസമിതി എന്നീ പാര്‍ടികളില്‍നിന്നും. ആണവ കാശോര്‍ജത്തെ കുടുക്കിലാക്കി തളക്കാന്‍ ശ്രമിച്ച മൂന്ന് ബിജെപി എംപിമാരുടെ- അശോക് അര്‍ഗല്‍, ഫഗന്‍സിങ് കുലസ്തെ, മോഹന്‍ ബഗോഡ- പരാതികളുടെ അടിസ്ഥാനത്തില്‍ ലോക്‍സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആ അന്വേഷണം ഏതെല്ലാം വഴികളില്‍ സഞ്ചരിച്ച് എവിടെയെല്ലാം തട്ടിത്തടഞ്ഞ് എങ്ങോട്ടാണ് എത്തിച്ചേരുക എന്ന് ഒരു നിശ്ചയവുമില്ല. ചിലപ്പോള്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു ഇടപാടുതന്നെയായി മാറാം ഈ അന്വേഷണം. അതിനിടയില്‍ എത്രയെത്ര ലോക്‍സഭകള്‍ വരുമെന്നും പോകുമെന്നും ആരുകണ്ടു.

പക്ഷേ, മന്‍മോഹന്‍സിങ്ങിന്റെ നോക്കിലും വാക്കിലും നടപ്പിലും ഒക്കെ പുതിയൊരു ശക്തി പ്രദാനം ചെയ്തുവെന്ന് പല മാധ്യമങ്ങളും നിരീക്ഷകരും വിലയിരുത്തിയ ഈ ആണവ കാശോര്‍ജത്തിന്റെ വിജയകഥയുടെ യഥാര്‍ഥത്തിലുള്ള രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ്? ഒറ്റ നോട്ടത്തില്‍ രണ്ട് കാര്യങ്ങളില്‍ സംശയമില്ല. വിശ്വാസവോട്ടിന് നിദാനമായ ഇന്തോ-യുഎസ് ആണവക്കരാറുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് സാങ്കേതികമായ തടസ്സങ്ങളൊന്നുമില്ല. കാശുകൊടുത്തും മറ്റ് സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്തും എംപിമാരെ വാങ്ങിയാണോ ഭൂരിപക്ഷം ഉണ്ടാക്കിയത് എന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയോ കരാറില്‍ മന്‍മോഹന്‍സിങ്ങിന്റെ കൂട്ടുകക്ഷിയായ ബുഷ് ഭരണകൂടമോ ചോദിക്കാന്‍ പോകുന്നില്ല. അതുകൊണ്ട് കരാര്‍ മുന്നോട്ടുപോവുകതന്നെ ചെയ്യും. രണ്ടാമതായി, സര്‍ക്കാരിനെതിരെ ആറുമാസത്തേക്കെങ്കിലും അവിശ്വാസപ്രമേയത്തിന്റെ ഭീഷണിയില്ല. അങ്ങനെയാണ് പാര്‍ലമെന്റ് നിയമസംഹിതകള്‍ അനുശാസിക്കുന്നത്. ഇതുകൊണ്ടുമാത്രം കോണ്‍ഗ്രസും ഐക്യ പുരോഗമന സഖ്യവും അതിന്റെ പുതിയ കൂട്ടാളികളായ സമാജ്‌വാദി പാര്‍ടിയും രാഷ്ട്രീയമായി തങ്ങളുടെ നില കൂടുതല്‍ ഭദ്രമാക്കുമോ? വിശ്വാസവോട്ടിനിടയിലും അതിലേക്കുള്ള പ്രക്രിയയിലും വളര്‍ന്നുവന്ന രാഷ്ട്രീയ സമവാക്യങ്ങളെ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഈ ചോദ്യത്തിന് അനുകൂലമായ മറുപടി ഇല്ലതന്നെ.

ഇടതുപക്ഷം പിന്തുണ പിന്‍വലിക്കുകയും സമാജ്‌വാദി പാര്‍ടി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വവും ഐക്യപുരോഗമന സഖ്യത്തിലെ ചില കക്ഷികളുടെ നേതാക്കളും ആവര്‍ത്തിച്ചുപറഞ്ഞിരുന്നത് രണ്ട് മതനിരപേക്ഷ കക്ഷികള്‍കൂടി തങ്ങളുടെ സ്വാഭാവിക സഖ്യശക്തികളാണ് എന്നാണ്. അജിത്സിങ് നയിക്കുന്ന രാഷ്ട്രീയ ലോക്‍ദളിനെയും ഗൌഡ നയിക്കുന്ന ജനതാദള്‍ സെക്കുലറിനെയുമാണ് അവര്‍ എടുത്തുപറഞ്ഞിരുന്നത്. ജനതാദള്‍ സെക്കുലറും കോണ്‍ഗ്രസുമായി ഒരു സഹപ്രവര്‍ത്തന ഉടമ്പടി കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പിനുശേഷം രൂപപ്പെട്ടുവരുന്നുണ്ട് എന്നുള്ളതും അവരുടെ പ്രതീക്ഷകളെ വര്‍ധിപ്പിച്ചു. എന്നാല്‍ വിശ്വാസവോട്ടിലേക്കുള്ള യാത്രക്കിടയില്‍ ഈ പാര്‍ടികള്‍ കോണ്‍ഗ്രസിനോ യുപിഎക്കോ ഒപ്പം സഞ്ചരിക്കാനല്ല തീരുമാനിച്ചത്. മറിച്ച്, ഇടതുപക്ഷ കക്ഷികളും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി നയിക്കുന്ന ബഹുജന്‍ സമാജ് പാര്‍ടിയും തെലുങ്കുദേശവും അടങ്ങുന്ന രാഷ്ട്രീയ കൂട്ടായ്‌മയുടെ ഭാഗമാകാനായിരുന്നു ലോക്‍ദളിന്റെയും ജനതാദള്‍ സെക്കുലറിന്റെയും തീരുമാനം. തീര്‍ത്തും രാഷ്ട്രീയമായ ഒരു വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഈ വിശ്വാസവോട്ട് പ്രക്രിയയിലെ ഏറ്റവും ശ്രദ്ധേയമായ നവ രാഷ്ട്രീയസമീകരണം ഇതുതന്നെയാണ്. യുപിഎക്ക് ലഭിച്ച പതിനാറ് പുതിയ ലോക്‍സഭാംഗങ്ങളില്‍ ഒരാള്‍പോലും ഒരു പുതിയ രാഷ്ട്രീയ പ്രവണതയെയോ നേട്ടത്തെയോ പ്രതിനിധാനം ചെയ്യുന്നില്ല. എല്ലാ എംപിമാരുടെയും നോട്ടം യുപിഎയും അതിന്റെ പുതിയ സഖ്യകക്ഷികളും അവരെ നിയന്ത്രിക്കുന്ന കോര്‍പറേറ്റ് യജമാനന്മാരും വലിച്ചെറിഞ്ഞ തിളങ്ങുന്ന പച്ചക്കടലാസുകളില്‍ തന്നെയായിരുന്നു. അങ്ങനെ രാഷ്ട്രീയമായ ഒരു പുതിയ നേട്ടവുമില്ലാതെയാണ് മന്‍മോഹന്‍സിങ്ങും കൂട്ടുകാരും അമേരിക്കന്‍ ആണവക്കരാറിനുവേണ്ടി സര്‍ക്കാരിന്റെ അതിജീവനം സാധ്യമാക്കിയിരിക്കുന്നത്.

വിശ്വാസവോട്ട് ചര്‍ച്ചയുടെ മറുപടി പ്രസംഗത്തില്‍ മന്‍മോഹന്‍സിങ് മുന്നോട്ടുവെച്ച ശ്രദ്ധേയമായ ഒരു വാദം കഴിഞ്ഞ നാലുവര്‍ഷമായി തന്നെ അടിമയെപ്പോലെയാണ് ഇടതുപക്ഷപാര്‍ടികള്‍ കൈകാര്യം ചെയ്തതെന്നും അതുകാരണം താന്‍ ഉദ്ദേശിച്ച പല പദ്ധതികളും നടപ്പാക്കാന്‍ പറ്റിയില്ലെന്നുമാണ്. ഇതിന്റെ രാഷ്ട്രീയ സന്ദേശം വളരെ വ്യക്തമാണ്. ഇടതുപക്ഷം സര്‍ക്കാരിന്റെ നിയോ ലിബറല്‍ സാമ്പത്തിക പദ്ധതികളെയും വിദേശനയ വ്യതിയാനത്തെയും ഒക്കെയാണ് പ്രധാനമായും എതിര്‍ക്കുകയും ഒരുപരിധിവരെ തടയുകയും ചെയ്തിരുന്നത്. കാശുവീശി നേടിയെടുത്ത പുതിയ വിശ്വാസവോട്ടിന്റെ ബലത്തില്‍ നിയോ ലിബറല്‍ പദ്ധതികളുമായി കൂടുതല്‍ ശക്തമായി മുന്നോട്ടുപോകും എന്നുതന്നെയാണ് ഇതിന്റെ സൂചന. പുതിയ കൂട്ടാളികളായ സമാജ്‌വാദി പാര്‍ടിക്കും ഈ നയപരിപാടികളുമായി അടിസ്ഥാനപരമായ പ്രശ്നമൊന്നുമില്ലെന്ന് അവരുടെ ഉത്തര്‍പ്രദേശിലെ കഴിഞ്ഞ ഭരണത്തിന്റെ റെക്കോഡ് തെളിയിക്കുന്നുണ്ട്.

ഇത് കോണ്‍ഗ്രസിന്റെയും ഐക്യ പുരോഗമന സഖ്യത്തിന്റെയും കഥ. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നൊന്നായി ജയിച്ചുകൊണ്ട് വരുംകാല ഭരണകക്ഷിയുടെ സ്ഥാനത്തേക്ക് അതിവേഗം കുതിച്ചുകൊണ്ടിരുന്നു എന്ന് വിശ്വസിച്ച ബിജെപിയുടെയും അത് നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെയും (എന്‍ഡിഎ) കഥയെന്താണ് ? വിശ്വാസവോട്ടില്‍ സംഭവിച്ച അതിഭീമമായ ചോര്‍ച്ച (കൂറുമാറിയ പതിനാറ് എംപിമാരില്‍ പതിമൂന്നും എന്‍ഡിഎയുടേതാണ്) ബിജെപി-എന്‍ഡിഎ നേതൃത്വത്തിന്റെ ആത്മവിശ്വാസത്തിന് വലിയ ഇളക്കം തട്ടിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ഠ പ്രധാനമന്ത്രിയായി എന്‍ഡിഎ കുറേ മാസങ്ങളായി എടുത്തുകാട്ടിയിരുന്ന ലാല്‍കൃഷ്ണ അദ്വാനിയുടെ ജൂലൈ 22 വൈകുന്നേരത്തെ മുഖഭാവവും ശരീരഭാഷയും ഒന്നുമതി ഈ ഇളക്കംതട്ടലിന്റെ ശക്തി മനസ്സിലാക്കാന്‍. എങ്കിലും ആണവ കാശോര്‍ജ സംഘക്കാരില്‍നിന്ന് മേടിച്ചുകൊണ്ടുവന്ന നോട്ടുകള്‍വെച്ച് ലോക്സഭയില്‍ കാഴ്ചവെച്ച ബഹളപ്രദര്‍ശനം ഒരു പുതിയ രാഷ്ട്രീയ പ്രചാരണത്തിന്റെ തുടക്കമാക്കാം എന്ന് ബിജെപി-എന്‍ഡിഎ നേതൃത്വം സങ്കല്‍പ്പിക്കുന്നുണ്ട്. വിശ്വാസവോട്ടിനുശേഷം എന്നോട് സംസാരിച്ച ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ അഭിപ്രായപ്പെട്ടത് എണ്‍പതുകളില്‍ ബൊഫോഴ്സ് വിവാദത്തിലൂടെ വിശ്വനാഥ് പ്രതാപ്‌സിങ് സൃഷ്ടിച്ച അതേ രാഷ്ട്രീയനേട്ടം ബിജെപിക്ക് ആവര്‍ത്തിക്കാന്‍ ഈ ആണവ കാശോര്‍ജ പദ്ധതിക്കാരുടെ തുറന്നുകാട്ടല്‍ സഹായിക്കുമെന്നാണ്. അമര്‍നാഥ് യാത്രയെച്ചൊല്ലിയുള്ള വിവാദവും സേതുസമുദ്രം പദ്ധതിക്കെതിരായ പ്രക്ഷോഭവും ഒന്നും സൃഷ്ടിക്കാത്ത ഒരു ശക്തമായ പ്രതികരണം പാര്‍ടി അണികളില്‍ ഈ പ്രശ്നം സൃഷ്ടിച്ചിട്ടുണ്ടെന്നും പല ബിജെപി നേതാക്കളും അവകാശപ്പെടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചിതറിപ്പോയ പാര്‍ടിയുടെ ഗ്രാമീണ, മധ്യവര്‍ഗ വോട്ടുബാങ്കിനെ തിരിച്ചുകൊണ്ടുവരാന്‍ പര്യാപ്തമാണ് ഈ പുതിയ പ്രശ്നമെന്ന് പാര്‍ടി നേതൃത്വം വിലയിരുത്തുന്നു. അത്തരം വിലയിരുത്തലുകള്‍ എത്രമാത്രം ശരിവെക്കപ്പെടുമെന്ന് കണ്ടുതന്നെ അറിയണം.

നാലുവര്‍ഷമായി യുപിഎ ഭരണത്തെ പിന്തുണക്കുകയും ആണവക്കരാറിനെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ യുപിഎക്കുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്ത ഇടതുപക്ഷം പുതിയ ചില രാഷ്ട്രീയ സമീകരണങ്ങള്‍ സൃഷ്ടിച്ച് മുന്നേറാന്‍ ശ്രമിക്കുകയാണ്. ഇടതുപക്ഷം പിന്തുണ പിന്‍വലച്ചതിന് തൊട്ടുപിറകെയുള്ള രാഷ്ട്രീയ സാഹചര്യം ദേശീയതലത്തില്‍ ഇടതുപക്ഷം പൂര്‍ണമായും ഒറ്റപ്പെടുന്ന ഒന്നാണ് എന്ന് വിലയിരുത്തിയ പണ്ഡിതന്മാര്‍ ഏറെയുണ്ടായിരുന്നു. ആകെക്കൂടെ സമാജ്‌വാദി പാര്‍ടിയാണ് ഇടതുപക്ഷത്തിന്റെ കൂടെ സ്ഥിരമായി നിന്നിരുന്നത്. അവരും പോയതോടെ ഇടതുപക്ഷം ആകെ ഒറ്റപ്പെടുകയാണ് എന്നിങ്ങനെപോയി വായ്ത്താരി. പക്ഷേ, അത്തരം പ്രവചനങ്ങളെയെല്ലാം പൂര്‍ണമായും തകിടം മറിച്ചുകൊണ്ടാണ് ബഹുജന്‍ സമാജ് പാര്‍ടിയും രാഷ്ട്രീയ ലോക്‍ദളും ജനതാദള്‍ സെക്കുലറും തെലുങ്കുദേശവും ഒക്കെയടങ്ങുന്ന ഒരു പുതിയ രാഷ്ട്രീയ സമീകരണം ഇടതുപക്ഷ നേതൃത്വം വളരെ പെട്ടെന്നുതന്നെ രൂപപ്പെടുത്തിയെടുത്തത്. വിശ്വാസവോട്ടിന് ശേഷവും ഈ കൂട്ടുകെട്ട് നിലനില്‍ക്കുന്ന ദൃശ്യം തീര്‍ച്ചയായും രാജ്യത്തെ രണ്ട് മുഖ്യധാരാ ശക്തികള്‍ എന്ന് വിശ്വസിക്കുന്ന കോണ്‍ഗ്രസിനും ബിജെപിക്കും അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്. വിശ്വാസപ്രമേയത്തിന് ആധാരമായ ആണവക്കരാറിനെയും അതുപോലെ സര്‍ക്കാരിന്റെ മറ്റ് നിയോലിബറല്‍ നയപരിപാടികളെയും എതിര്‍ക്കുന്ന പ്രചാരണ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നാണ് ഈ പുതിയ കൂട്ടുകെട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ബഹുജന്‍ സമാജ് പാര്‍ടിയുമായി വളര്‍ന്നുവരുന്ന ധാരണ ഇടതുപക്ഷത്തിന് ഉണ്ടായിരുന്ന മുന്‍സഖ്യങ്ങളേക്കാള്‍ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും കെട്ടുറപ്പുള്ളതായി മാറാന്‍ സാധ്യതയുണ്ട്. ഇതിനുള്ള പ്രധാന കാരണം ബഹുജന്‍ സമാജ് പാര്‍ടിയുടെ മുഖ്യ പിന്തുണാസ്രോതസ്സ് സമൂഹത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ദളിത് വിഭാഗങ്ങളാണ് എന്നതാണ്. ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണായകമായ ഒട്ടേറെ വിഷയങ്ങളില്‍, പ്രത്യേകിച്ചും സാമൂഹ്യനീതി, വിദേശനയം, സാമ്പത്തിക നയം എന്നിവയില്‍ ഇടതുപക്ഷത്തിന്റെയും ബഹുജന്‍ സമാജ് പാര്‍ടിയുടെയും നിലപാടുകള്‍ ഏതാണ്ട് ഒരുപോലെയാണ്. പക്ഷേ, ദൈനംദിന രാഷ്ട്രീയ കരുനീക്കങ്ങളില്‍ പ്രത്യയശാസ്ത്രത്തിനും രാഷ്ട്രീയ സമീപനത്തിനും അപ്പുറം ഇടക്കാലനേട്ടങ്ങള്‍ ലക്ഷ്യമാക്കുന്ന ഒരു രാഷ്ട്രീയശക്തിയാണ് എന്ന പ്രശ്നവും ബഹുജന്‍ സമാജ് പാര്‍ടിക്കുണ്ട്. പാര്‍ടി നേതാവ് മായാവതിക്കെതിരായ അഴിമതി ആരോപണങ്ങളും ഈ പുതിയ കൂട്ടുകെട്ടിന്റെ മുന്നോട്ടുള്ള പോക്കിനെ പ്രതികൂലമായി ബാധിച്ചേക്കാം. ഇത്തരം പ്രശ്നങ്ങളെയെല്ലാം യുക്തിപരമായി അതിജീവിക്കുകയും സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നിരന്തരമായി ചൂണ്ടിക്കാട്ടുന്നതുപോലെ ആശയാധിഷ്ഠിതവും പ്രശ്നാധിഷ്ഠിതവുമായ ബഹുജന രാഷ്ട്രീയ മുന്നേറ്റം കെട്ടിപ്പടുക്കാന്‍ ഈ പുതിയ കൂട്ടുകെട്ടിന് കഴിയുകയും ചെയ്താല്‍ ദേശീയരാഷ്ട്രീയത്തില്‍ നിര്‍ണായകമായ സ്വാധീനം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞേക്കും.

രാഷ്ട്രീയ ബലാബലത്തിന്റെ മൊത്തക്കണക്ക് പരിശോധിക്കുമ്പോള്‍ വിശ്വാസവോട്ടിന്റെ പശ്ചാത്തലത്തിലുള്ള കരുനീക്കങ്ങള്‍കൊണ്ട് സംശയാതീതമായ നേട്ടമുണ്ടാക്കിയത് ഉത്തര്‍പ്രദേശില്‍ പരസ്പരം പോരടിക്കുന്ന ബഹുജന്‍ സമാജ് പാര്‍ടിയും സമാജ്‌വാദി പാര്‍ടിയും ആണെന്നുള്ള വിരോധാഭാസവും സമകാലിക സാഹചര്യത്തില്‍ പ്രതിഫലിക്കുന്നുണ്ട്. കളംമാറി ചവിട്ടിയതിലൂടെ സമാജ്‌വാദി പാര്‍ടി ഒരിക്കല്‍കൂടി ഭരണപക്ഷത്തെത്തിയിരിക്കുന്നു. കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം രാഷ്ട്രീയമായും വ്യക്തിപരമായും നിരന്തരമായ തിരിച്ചടികള്‍ ഏറ്റുവാങ്ങിക്കൊണ്ടിരുന്ന സമാജ്‌വാദി പാര്‍ടി നേതൃത്വത്തിന്, പ്രത്യേകിച്ചും പാര്‍ടിയുടെ മുഖ്യനായകരായ മുലായംസിങ് യാദവിനും അമര്‍സിങ്ങിനും ഇപ്പോഴത്തെ കൂറുമാറ്റം സമാശ്വാസത്തിന്റെ നാളുകളാണ് പ്രദാനം ചെയ്തിരിക്കുന്നത്. മുലായംസിങ്ങിനെതിരായ അമിത വരുമാന കേസ് മുതല്‍ അമര്‍സിങ്ങിനെതിരായ സാമ്പത്തിക ക്രയവിക്രയ കേസുകള്‍വരെ അന്വേഷിക്കുന്ന സിബിഐ ഇനി അത്രവേഗത്തിലും തീക്ഷ്‌ണതയിലും മുന്നോട്ടുനീങ്ങില്ല എന്നാണ് സൂചന. എന്തൊക്കെയായാലും മന്‍മോഹന്‍സിങ്ങിന്റെ ഭരണത്തെ താങ്ങിനിര്‍ത്താന്‍ ഏറെ സഹായിച്ച പാര്‍ടിയല്ലേ! രാഷ്ട്രീയമായി ഉത്തര്‍പ്രദേശില്‍ തങ്ങള്‍ക്ക് അന്യംനിന്നിരുന്ന ഉന്നതജാതിക്കാരില്‍ ഒരു വിഭാഗത്തെ ആകര്‍ഷിക്കാന്‍ പഴയ ബ്രാഹ്മണകക്ഷിയായ കോണ്‍ഗ്രസുമായുള്ള കൂടിച്ചേരല്‍ സഹായിക്കുമെന്നും പാര്‍ടി നേതൃത്വവും അണികളും വിശ്വസിക്കുന്നു. ഇതോടെല്ലാമൊപ്പം കോര്‍പറേറ്റ് രംഗത്തെ തങ്ങളുടെ കൂട്ടാളികളായ അനില്‍ അംബാനിയെയും മറ്റും സഹായിക്കാന്‍ പറ്റുമെന്ന പ്രതീക്ഷയുമുണ്ട്.

ബഹുജന്‍ സമാജ് പാര്‍ടിക്കാകട്ടെ, ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ ഒരു അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞു എന്നതും ആ അരങ്ങേറ്റത്തിനിടയില്‍തന്നെ പാര്‍ടി നേതാവ് മായാവതി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടപ്പെട്ടു എന്നതും വലിയ നേട്ടമാണ്. വിശ്വാസവോട്ടില്‍ എന്‍ഡിഎയില്‍നിന്നുണ്ടായ ചോര്‍ച്ചപോലും തന്റെ വരുംകാല നീക്കങ്ങള്‍ക്കുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നതില്‍ മായാവതി വിജയിച്ചിരിക്കുന്നു. ഒരു ദളിത് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ ഉയര്‍ച്ച കണ്ട് ഭയന്ന് കോണ്‍ഗ്രസും ബിജെപിയും വിശ്വാസവോട്ടില്‍ ഒത്തുകളിച്ചു എന്നാരോപിച്ചാണ് മായാവതി തന്റെ രാഷ്ട്രീയ കരുനീക്കം നടത്തിയിരിക്കുന്നത്. സ്വന്തം രാഷ്ട്രീയ സ്വപ്നം പുതിയ രീതിയില്‍ വികസിപ്പിക്കാന്‍ മായാവതി കുറച്ചുകാലമായി ശ്രമിക്കുന്നുണ്ട്. ദളിത്-ബ്രാഹ്മണ സാഹോദര്യം എന്ന മുദ്രാവാക്യത്തിലൂടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയപ്രദമായി അനാവരണം ചെയ്യപ്പെട്ട ഈ നവീകരണ ശ്രമങ്ങള്‍ ഇപ്പോള്‍ ഇടതുപക്ഷവുമായുള്ള കൂട്ടായ്‌മയിലൂടെ പുതിയൊരു തലത്തിലേക്ക് ഉയരുകയാണ്. ഒരര്‍ഥത്തില്‍ മായാവതിക്ക് ഇടതുപക്ഷത്തേക്ക് അടുക്കാനുള്ള രാഷ്ട്രീയ സാഹചര്യം ഒരുക്കിക്കൊടുത്ത് മന്‍മോഹന്‍സിങ് തന്നെ ഈ നവീകരണ പ്രക്രിയയെ സഹായിച്ചു എന്നുവേണം പറയാന്‍. ആണവക്കരാറിനെതിരായുള്ള സമീപനം അവരുടെ മുസ്ലിം ന്യൂനപക്ഷ പിന്തുണാസ്രോതസ്സിനെയും ശക്തിപ്പെടുത്തുമെന്നതില്‍ സംശയമില്ല.

വിവിധ പാര്‍ടികളെയും അവ പ്രതിനിധാനം ചെയ്യുന്ന സാമൂഹിക-രാഷ്ട്രീയ-പ്രത്യയശാസ്ത്ര പ്രവണതകളെയും ഒരു വലിയ പരിധിവരെ സങ്കീര്‍ണവും സമ്മിശ്രവുമായ ഒരു കാലാവസ്ഥയിലൂടെയാണ് വിശ്വാസവോട്ടും അതിന്റെ പശ്ചാത്തലത്തിലുള്ള നീക്കങ്ങളും നയിച്ചിരിക്കുന്നത്. ഈ സങ്കീര്‍ണ-സമ്മിശ്ര രാഷ്ട്രീയ പ്രക്രിയക്കിടയില്‍ മുഴച്ചുനില്‍ക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, ഭരണത്തിന്റെ അതിജീവനം സാധ്യമാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ക്രയവിക്രയങ്ങള്‍ രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള പാര്‍ടിയിലും അതിന്റെ കൂട്ടാളികളിലും അടിച്ചേല്‍പ്പിച്ചിരിക്കുന്ന അപമാനഭാരം. രണ്ട്, അപമാനകരമായ ഈ അതിജീവനം സാധ്യമാക്കിയിട്ടും കോണ്‍ഗ്രസിനും യുപിഎക്കും അന്യം നില്‍ക്കുന്ന യഥാര്‍ഥ രാഷ്ട്രീയ നേട്ടങ്ങള്‍. വിശ്വാസവോട്ട് ചര്‍ച്ചയില്‍ സമാപന പ്രസംഗം നടത്തിക്കൊണ്ട് മന്‍മോഹന്‍സിങ് അദ്വാനിക്ക് നല്‍കിയ ഒരു ഉപദേശം "വയസ്സുകാലത്ത് രാഷ്ട്രീയ മല്‍സരങ്ങളുടെ ഫലം കൃത്യമായി മനസ്സിലാക്കാന്‍ മെച്ചപ്പെട്ട ജ്യോതിഷികളെയെങ്കിലും ബിജെപി നേതാവ് കൂടെ നിര്‍ത്തണം'' എന്നായിരുന്നു. തനിക്ക് രാഷ്ട്രീയ മല്‍സരങ്ങളുടെ ഫലം കൃത്യമായി അറിയാം എന്ന ധ്വനി ആ പ്രഖ്യാപനത്തിലുണ്ട്. പക്ഷേ, കോണ്‍ഗ്രസും യുപിഎയും ഇപ്പോള്‍ കടന്നുപോകുന്ന രാഷ്ട്രീയനേട്ട രഹിത കാലാവസ്ഥയില്‍ അത്തരമൊരു ഉറപ്പ് അസ്ഥാനത്തായിരിക്കും. പ്രത്യേകിച്ചും കോണ്‍ഗ്രസിന് അനുഭാവമുള്ള കോര്‍പറേറ്റ് പ്രമാണിയായ മുകേഷ് അംബാനിയും സമാജ്വാദി പാര്‍ടിക്ക് അനുഭാവമുള്ള കോര്‍പറേറ്റ് പ്രമാണിയായ അനില്‍ അംബാനിയും ഭരണത്തിന്റെ വഴികളിലും ഊടുവഴികളിലും കഠിനമായ മല്‍സരങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍.

***

വെങ്കിടേശ് രാമകൃഷ്ണന്‍

Wednesday, July 30, 2008

വിശ്വാസപ്രമേയം

ചാക്കാടുംപാറ പഞ്ചായത്തില്‍ അന്ന് ഉത്സവമാണെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു.

ഓഫീസ് പരിസരം നിബിഡജനം. പലയിനം പത്രക്കാര്‍, ബഹുവര്‍ണ ചാനല്‍ ലേഖകര്‍, വിദഗ്ദ- അവിദഗ്ദ അഭിപ്രായ തൊഴിലാളികള്‍, മയക്കുവെടി, പൊരിക്കടല, തട്ടുകട, ബലൂണ്‍, നിലയമിട്ട്, ചെണ്ടമേളം.

ആനന്ദലബ്ധിക്കിനിയുള്ള സാധനം അരക്കിലോ മീറ്ററോളം നടന്നാല്‍ കിട്ടും. ക്യൂ അടുത്ത നൂറ്റാണ്ടിലാണ് അവസാനിക്കുന്നത്.

ചാക്കാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് കോമുണ്ണി മേനോന്‍ ഇന്ന് വിശ്വാസവോട്ട് തേടുകയാണ്.

രാജ്യം ഉറ്റുനോക്കുന്നു.

ഓഹരി വിപണിയിലെ കാളക്കൂറ്റന്മാര്‍ കൊമ്പുകോര്‍ക്കുന്നു.

തിരക്കിനെ ഇടിച്ചു മാറ്റി ഒരു വിദേശ പത്രപ്രവര്‍ത്തക കോമുണ്ണിമേനോന്റെ ഓരം ചാരി ചോദിച്ചു.

' മി. കോമുന്നി മേനം...വ്വോറ്റ് ഷുഡ് ബി യുവര്‍ ഫ്യൂയ്ച്ചര്‍?

കോമുണ്ണിമേനോന് അഞ്ചു മിനിറ്റോളം ശബ്ദം കിട്ടിയില്ല.

ഉടന്‍ വൈദ്യസഹായമെത്തി.

മൂത്രപരിശോധനയില്‍ അര്‍ഥഗര്‍ഭമാണ് മൌനകാരണം എന്ന് തെളിഞ്ഞു.

സ്ഥിതിഗതികള്‍ ശാന്തമായി.

കഴിഞ്ഞദിവസം രാത്രി കോമുണ്ണി മോനോന്‍ സകുടുംബം ഉറങ്ങിയില്ല. അതുകൊണ്ട് അതിരാവിലെ സാങ്കേതികമായി മാത്രമേ എഴുന്നേറ്റുള്ളു.

ജനാധിപത്യത്തെക്കുറിച്ച് അത്രയേറെ ഉല്‍കണ്ഠയായിരുന്നു കോമുണ്ണിമേനോന്.

'ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളാല്‍....'

രാത്രി എത്രവട്ടം മേനോന്‍ ഏങ്ങലടിച്ചുകൊണ്ട് ഇത് ഉരുവിട്ടു.

ഭാര്യ ആശ്വസിപ്പിച്ചു.

' വേണ്ടാത്തതൊന്നും ആലോചിക്കാതെ...'

പുലര്‍ച്ചെ കോമുണ്ണിമേനോന്‍ ക്ഷേത്രത്തിലെത്തി. ക്ഷേത്രക്കുളത്തില്‍ ആചമത്തിനു ശേഷം മൂന്നുവട്ടം മൂക്കുപൊത്തി മുങ്ങി. മൂന്നാം വട്ടം മുങ്ങിയപ്പോള്‍ മുണ്ട് കൂടെപ്പോന്നില്ല. പ്രശ്നം ജനാധിപത്യമായതിനാല്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ല.

ജനാധിപത്യത്തിനു വേണ്ടി ഒരു പുഷ്പാഞ്ജലി കഴിച്ചു. ഒരു ശത്രു സംഹാര പൂജക്ക് ഓര്‍ഡറും കൊടുത്തു.

ചടങ്ങുകള്‍ക്കു ശേഷം കോമുണ്ണി മേനോന്‍ മുഷ്ടി ചുരുട്ടി പ്രാര്‍ഥിച്ചു.

'ഭഗവാനേ...ജനാധിപത്യത്തിനൊന്നും വരുത്തല്ലേ..'

ഉള്ളുരുകിയ മണം വന്നപ്പോള്‍ നിര്‍ത്തി.

കണ്ണു തുറന്നപ്പോള്‍ കോമുണ്ണിമേനോന്‍ ഞെട്ടിപ്പോയി.

തന്റെ കണ്‍മുന്നില്‍ ഭഗവാന്‍.

കണ്ണ് ഇറുക്കെയടച്ച് വീണ്ടും നോക്കി.

വ്യാജമല്ല. ഭഗവാന്‍ തന്നെ!.

സാമാന്യനില വീണ്ടുെക്കും മുമ്പെ ഭഗവാന്‍ ചോദിച്ചു.

'...ങ്നാ..കോമുണ്ണീ...രക്ഷപ്പെടോ?'

' ഒന്നും അറീല്ല്യ..'

' എന്തെങ്കിലും വിവരം കിട്ടിയാല്‍ അറീക്കോല്ലൊ, അല്ലെ?'

കോമുണ്ണിയെ അനുഗ്രഹിച്ച് ഭഗവാന്‍ മടങ്ങി.

തിരിച്ചു നടന്നപ്പോള്‍ കോമുണ്ണി മേനോന്‍ മേല്‍ സംഭവം പേര്‍ത്തും പേര്‍ത്തും ആലോചിച്ചു.

അത് ഭഗവാന്റെ തന്ത്രപരമായ നീക്കമായിരുന്നില്ലേ ? ഭഗവാനും എടുത്തോ മുന്‍കൂര്‍ ജാമ്യം?

എം പി മാരുടെ ലേലം വിളിയില്‍ കോമുണ്ണിമേനോന് ശോഭിക്കാനായില്ല.

എം പിമാര്‍ (തൊണ്ടില്ലാതെ) കഴിഞ്ഞ രാത്രി ക്ളോസ് ചെയ്തത് കിലോക്ക് 1050 രൂപക്കാണ്. ജയിലില്‍ കൃഷിചെയ്തുണ്ടാക്കിയതിനായിരുന്നു വന്‍ വിലക്കയറ്റം.

കോമുണ്ണിമേനോന്‍ എം പിമാരുടെ ഇനം തിരിച്ചുള്ള കണക്കെടുത്തു.

നായര്‍ -11

(അതിലൊന്ന് വിളക്കിത്തല)

ഈഴവര്‍ -3

ക്രിസ്ത്യാനി -5

(വിവിധ ഇനം)

പട്ടികജാതി -1

സ്ത്രീ -2

നായരെ പിടിക്കാന്‍ കോമുണ്ണിമേനോന്‍ നായരെ തന്നെ ഇറക്കി.

അങ്ങനെ,

പങ്കജാക്ഷന്‍ നായരെ പിടിക്കാന്‍ കോമുണ്ണി മേനോന്‍ പരമേശ്വരന്‍ നായരെ ഇറക്കി. അപ്പോള്‍ പരമേശ്വരന്‍ നായരെ വെട്ടാന്‍ എതിര്‍പക്ഷം പത്മനാഭന്‍ നായരെ ഇറക്കി. പത്മനാഭന്‍ നായരെ ഒതുക്കാന്‍ കോമുണ്ണി മേനോന്‍ കൃഷ്ണന്‍കുട്ടി നായരെ ഇറക്കി. കൃഷ്ണന്‍ കുട്ടി നായരെ പിടിക്കാന്‍ എതിരാളികള്‍ രാമചന്ദ്രന്‍ നായരെ വിട്ടു. അപ്പോള്‍ രാമചന്ദ്രന്‍ നായരെ ഒതുക്കണം. അതിന് രാമകൃഷ്ണന്‍ നായരെ ഇറക്കി. രാമകൃഷ്ണന്‍ നായരെ കെട്ടാന്‍ രാമഭദ്രന്‍ നായര്‍ വന്നു. രാമഭദ്രന്‍ നായര്‍ക്കെതിരെ ശങ്കരന്‍ നായര്‍ വന്നു. ശങ്കരന്‍ നായര്‍ക്കെതിരെ ശങ്കരനാരായണന്‍ നായര്‍ വന്നു. ശങ്കരനാരായണന്‍ നായര്‍ക്കെതിരെ സുകുമാരന്‍ നായര്‍ വന്നു. സുകുമാരന്‍ നായര്‍ക്കെതിരെ കുമാരന്‍ നായര്‍. കുമാരന്‍ നായര്‍ക്കെതിരെ രാധാകൃഷ്ണന്‍ നായര്‍. രാധാകൃഷ്ണന്‍ നായര്‍ക്കെതിരെ വീരഭദ്രന്‍ നായര്‍.....

അങ്ങനെ ആര് ആര്‍ക്ക് നായരെന്ന് അവസാനം ഒരു എത്തും പിടീം കിട്ടിയില്ല.

ഈഴവരെ യോഗം വഴി പിടിച്ചു. ഇരുപക്ഷത്തിനും യോഗം ശക്തമായ പിന്തുണ പ്രഖ്യാപിച്ചതോടെ ആ പ്രശ്നം പരിഹരിച്ചു.

ഇനി ക്രിസ്ത്യാനി.

കൊച്ചീപ്പന്‍ മാപ്പിളയെ അരമന വഴി വീഴ്ത്തിയതാണ്.

അപ്പോള്‍ ദാ, ബാര്‍ ലൈസന്‍സും അണക്കെട്ടും വാഗ്ദാനം ചെയ്ത് എതിര്‍പക്ഷം തിരിച്ചടിച്ചു.

സ്ത്രീകളെ വശത്താക്കാന്‍ കോമുണ്ണിമേനോന്‍ നേരിട്ടിറങ്ങി. ഈ പണിക്ക് ആരെയും വിശ്വസിക്കാന്‍ കഴിയില്ല. ചതിയന്മാരാണ് ചുറ്റും.

വാര്‍ധക്യത്തിലും യൌവ്വനത്തിന്റെ അലര്‍ജിയുള്ള കോമുണ്ണിമേനോന്‍ മുന്നില്‍ നിന്ന് പട നയിച്ചു.

സ്മരനടനമാടുവാന്‍ സാമ്പ്രതം സാമ്പ്രതം എന്ന് ചമ്പ താളത്തില്‍ എരിക്കിലക്കാമോദരി രാഗത്തില്‍ പാടി വനിതാമെമ്പറുടെ പടിക്കലെത്തിയതു മാത്രമേ ഓര്‍മയുള്ളു.

കണ്ണു തുറക്കുമ്പോള്‍ സ്വന്തം വീട്ടിലെ സ്വന്തം ഇറയത്ത് സ്വന്തം ശരീരം ഇറക്കിക്കിടത്തിയിരിക്കുന്നതാണ് കണ്ടത്. ഒരു സംഘം ആളുകള്‍ വീശുന്നതും വെള്ളം വെള്ളം എന്നു പറയുന്നതും രംഗത്തിന് കൊഴുപ്പേറ്റി.

കോമുണ്ണിമേനോന്‍ മരിച്ചില്ലെന്നറിഞ്ഞതോടെ ചാനലുകാര്‍ നിരാശരായെങ്കിലും കുന്തവും കുറുവടിയുമായി അവര്‍ ഓടി വന്നു.

ചെത്തി മിനുക്കി ചോദ്യമെറിഞ്ഞു.

' ശരിക്കും എന്താണ് സംഭവിച്ചത്?'

ആവശ്യത്തിന് സമയമെടുത്ത് കോമുണ്ണിമേനോന്‍ അഭിനയിച്ചു.

' ഞാന്‍ അവിടെ എത്തി. വനിതാ മെമ്പറ് സ്ഥലത്തുണ്ടായിരുന്നു.'

കോമുണ്ണിമേനോന്‍ ശബ്ദവിന്യാസത്തില്‍ മാറ്റം വരുത്തി.

ഇടറുന്നതായി ഭാവിച്ചു.

'ചോദിച്ചതെന്താണെന്ന് സത്യം പറഞ്ഞാല്‍ എനിക്കറിയില്ല. ജനാധിപത്യത്തെ സംബന്ധിച്ച എന്തോ ആയിരുന്നു എന്ന് ഓര്‍മയുണ്ട്. വനിതാമെമ്പറ് മറുപടിയായി ഒരാഴ്ച്ചപ്പതിപ്പ് കൊണ്ടുവന്നു. അതിലെ സ്ത്രീകളെ കുറിച്ചുള്ള ഒരു ലേഖനത്തില്‍ നിന്ന് ഏതാനും വരികള്‍ വായിച്ചു. എന്റെ അടി വയറ്റില്‍ നിന്നും ട്ര്‍ര്‍ര്‍ര്‍ര്‍ എന്നൊരു വേദന വന്നു. പിന്നെ ഒന്നും ഓര്‍മയില്ല.'

'അതിലെ ഏതെങ്കിലും വാചകം ഓര്‍മയുണ്ടോ?'

കോമുണ്ണിമേനോന് വീണ്ടും ഓര്‍മ പോയി.

ചാനലുകാര്‍ തിരിച്ചു പോയി.

വോട്ടെടുപ്പിന് ഇനി ഏതാനും മിനിറ്റുകള്‍ മാത്രം.

പിരി മുറുകിയെന്ന് പത്രങ്ങള്‍.

ആരാണ് മുന്നിലെന്ന് വ്യക്തമല്ലെന്ന് ചാനല്‍സ്.

കല്ലൂപ്പറമ്പനാണോ..നടുഭാഗമാണോ...അല്ല..മൂന്നാം ട്രാക്കിലൂടെ വരുന്ന ചമ്പക്കുളമാണോ..അഥവാ നാലാം ട്രാക്കിലൂടെ കുതിക്കുന്ന ആനാരി പുത്തന്‍ ചുണ്ടനാണോ..ആരാണ് മുന്നിലെന്ന് അറിയില്ല. ഇഞ്ചിനിഞ്ച് പോരാട്ടമാണ്..തുഴക്കാര്‍ കുത്തിയെറിയുന്നുണ്ട്..നിലക്കാര്‍ താളമിടുന്നുണ്ട്..

പഞ്ചായത്ത് ഓഫീസിന്റെ പടിഞ്ഞാറെ നടയില്‍ വെളിച്ചപ്പാട് തുള്ളി. പ്രസിദ്ധ വെളിച്ചപ്പാടാണ്.

പറഞ്ഞാല്‍ പറഞ്ഞതാണ്.

ഒരു പിടി ഭസ്മം, നെഞ്ചത്തൊരു പിടുത്തം, തുറിച്ചൊരു നോട്ടം, ഭൂം എന്നൊരലര്‍ച്ച.

പിന്നെ പറഞ്ഞത് ഇന്നോളം തെറ്റിയിട്ടില്ല.

വെളിച്ചപ്പാട് ഇതുവരെ മൌനം പാലിച്ചതില്‍ ആകാംക്ഷഭരിതരായിരുന്നു രാഷ്ട്രീയ വൃത്തങ്ങളും ചതുരാകൃതികളും.

ഇതാ വെളിച്ചപ്പാട് മൌനമുദ്ര പൊട്ടിക്കുന്നു.

പത്രങ്ങളും ചാനല്‍സും അങ്ങോട്ടോടി. പുറകെ തട്ടുകടക്കാരും ബലൂണ്‍കാരും ഓടി.

അവിടെ പ്രളയം വന്നു.

' വെളിച്ചപ്പാടേ...ആര്‍ക്കാണ് സാധ്യത?'

വെളിച്ചപ്പാട് ഉറഞ്ഞു.

' ഉണ്ണികളേ.. പറയാം..'

ജനക്കൂട്ടത്തിന് പെരുവിരലില്‍ നിന്ന് ആകാംക്ഷ കയറി.

മൌനം.

പിന്നേം മൌനം.

' വെളിച്ചപ്പാടേ..ഞങ്ങള്‍ ചത്തുപോകും..'

വെളിച്ചപ്പാട് വാ തുറന്നു.

' ഉണ്ണികളേ..വെയ്റ്റ് ആന്റ് സീ.'

വെളിച്ചപ്പാട് അപ്രത്യക്ഷനായി.

അകത്ത് ചര്‍ച്ച തുടങ്ങി.

മഞ്ജരിയിലാണ് തുടങ്ങിയത്. പതുക്കെപ്പതുക്കെ ശാര്‍ദൂലവിക്രീഡിതത്തിലെത്തി.

അടിക്ക് തട.

തടിക്ക് അടി എന്ന മട്ടില്‍ മുന്നേറി.

വോട്ടെടുപ്പ്.

അന്ത്യശ്വാസം ലൈവായി.

ഫലപ്രഖ്യാപനം വന്നു.

കോമുണ്ണി...!

അതെ കോമുണ്ണി...?

പറയെടോ എന്ത് സംഭവിച്ചു?

വിശ്വാസത്തില്‍ അവിശ്വാസം രേഖപ്പെടുത്തി കോമുണ്ണിമേനോന്‍ വിജയിച്ചു.

ഉച്ചഭാഷിണി ഫലം വിളിച്ചു പറഞ്ഞതോടെ പുതിയ ഒരു കഥാപാത്രം രംഗത്തെത്തി.

കുന്നംകുളത്തെ കൊപ്ര കച്ചവടക്കാരന്‍ വറുതുണ്ണി.

ഇതുവരെ ഒളിവിലായിരുന്ന വറുതുണ്ണി മൈക്ക് കൈയിലെടുത്തലറി.

'ഡാ.. ജനാധിപത്യത്തിന് വിളിക്കടാ സിന്താബാദ്..നാലുകെട്ട് നോട്ടാണ്‍ടാ ഞാമ്പൊട്ടിച്ചത്.'

ചാക്കാടുംപാറ പഞ്ചായത്ത് ഒന്നടങ്കം വിളിച്ചു.

കോമുണ്ണിമേനോന്‍ സിന്താബാദ്...

കൊപ്രക്കാരന്‍ വറുതുണ്ണി സിന്താബാദ്...

ജനാധിപത്യം സിന്താബാദ്...

*
എം എം പൌലോസ്

Tuesday, July 29, 2008

ജനാധിപത്യം പാര്‍ലമെന്റില്‍ മാനം കെട്ടു

പാര്‍ലമെന്റിന്റെ ഉദ്വേഗഭരിതമായ ഇക്കഴിഞ്ഞ സെഷനില്‍ എം.പിമാരും കാലാവധി കഴിയാറായ ഒരു പ്രധാനമന്ത്രിയും അധികാരാര്‍ത്തിപൂണ്ട രാഷ്ട്രീയ കക്ഷികളും എല്ലാറ്റിനുമുപരി കുടിലബുദ്ധികളായ രാഷ്ട്രീയ ദല്ലാളന്മാരും ചേര്‍ന്ന് മാലോകര്‍ക്കു മുമ്പാകെ ഭാരതമഹാരാജ്യത്തെ ഇകഴ്ത്തി തുച്ഛവത്കരിക്കുകയുണ്ടായി. ഭരണഘടനയിലും സ്വരാജിലും ഉത്തമവിശ്വാസമര്‍പ്പിച്ചുവരുന്ന ഇന്ത്യന്‍ ജനതയുടെ ആത്മവീര്യത്തെ അവര്‍ ക്ഷയിപ്പിച്ചുകളഞ്ഞു. പാര്‍ലമെന്റിലും മന്ത്രിസഭയിലും ജനങ്ങള്‍ക്കുള്ള വിശ്വാസത്തിനും തല്‍സന്ദര്‍ഭത്തില്‍ ഇളക്കംതട്ടി. അക്കങ്ങളുടെ കണക്കുപ്രകാരം ഒരു കക്ഷി വിശ്വാസവോട്ടെടുപ്പില്‍ വിജയം വരിച്ചിട്ടുണ്ടാകാം. എന്നാല്‍, ഈ പ്രഹസനവേളയില്‍ ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തിനാണ് കോട്ടം സംഭവിച്ചിരിക്കുന്നത്. 'തെമ്മാടിയുടെ അവസാനത്തെ അഭയകേന്ദ്രമാകുന്നു രാഷ്ട്രീയം' എന്ന നിര്‍വചനം അക്ഷരംപ്രതി സത്യമാണെന്ന് ഒരു തവണകൂടി തെളിയിക്കാനാണ് ബഹളമയമായ ആ പാര്‍ലമെന്റ് സമ്മേളനം ഉതകിയത്. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ഉള്‍ക്കാഴ്ച നിറഞ്ഞ ആ വാക്കുകള്‍ ഇവിടെ സ്മരിക്കുന്നത് ഉചിതമാകും.

'അധ്വാനമില്ലാത്ത സമ്പത്ത്, മനഃസാക്ഷിയില്ലാത്ത ആഹ്ലാദം, സ്വഭാവവൈശിഷ്ട്യമില്ലാത്ത വിജ്ഞാനം, ധാര്‍മികത തീണ്ടാത്ത വ്യാപാരം, മാനുഷികതയില്ലാത്ത ശാസ്ത്രം, ത്യാഗമില്ലാത്ത ആരാധന, തത്ത്വദീക്ഷയില്ലാത്ത രാഷ്ട്രീയം എന്നിവ വര്‍ജിക്കപ്പെടേണ്ടതാകുന്നു.'

വിശ്വാസവോട്ടെടുപ്പ് ചര്‍ച്ചയില്‍ നമ്മുടെ പാര്‍ലമെന്റില്‍ അരങ്ങേറിയ ബഹളവും കസര്‍ത്തുകളും കോപ്രായങ്ങളും ആക്രമണോല്‍സുകതയും ഔദ്ധത്യ പ്രകടനങ്ങളും വീക്ഷിക്കുന്നവര്‍, മഹാത്മജിയുടെ മേലുദ്ധരിച്ച സാരോപദേശങ്ങള്‍ തൃണവല്‍ഗണിച്ചതിന്റെ ശാപ പ്രത്യാഘാതങ്ങളല്ലേ ഇവയെന്ന് സംശയിക്കാതിരിക്കില്ല. 1947 സ്വാതന്ത്ര്യം ആവശ്യപ്പെട്ട ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഗുണ്ടകള്‍, തെമ്മാടികള്‍ എന്ന പ്രയോഗംകൊണ്ട് വിശേഷിപ്പിക്കുകയുണ്ടായി. വാസ്തവത്തില്‍ ആ വിശേഷണം ഇപ്പോഴത്തെ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ക്കല്ലേ നന്നായി ഇണങ്ങുക എന്നും ജനങ്ങള്‍ സംശയിച്ചുപോകും. ഉജ്വല പ്രഭാഷണങ്ങള്‍ക്കും മഹനീയ മുഹൂര്‍ത്തങ്ങള്‍ക്കും രംഗവേദിയാകാറുള്ള പാര്‍ലമെന്റിനെ അപചയം ഗ്രസിച്ചിരിക്കുന്നു. ചെറുകിട കക്ഷികള്‍ ധനലാഭ അധികാരാര്‍ജനങ്ങള്‍ക്കായി ഏതു അവിഹിതമാര്‍ഗവും അവലംബിക്കാന്‍ ഉദ്യുക്തരായിരിക്കയാണെന്നുവേണം കരുതാന്‍. സഭയില്‍ അരങ്ങേറിയ ഒറ്റും കൂറുമാറ്റങ്ങളും സര്‍വ ആദര്‍ശപ്രമാണങ്ങളെയും തകിടം മറിച്ചിരിക്കുന്നു. നിഷ്പക്ഷമതിയും ശുദ്ധനും സമാദരണീയനുമായ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിപോലും മൂര്‍ഛയേറിയ വിവാദങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കും ശരവ്യമായി.

ആര്‍ജവം, സത്യത, മാന്യത, ലാളിത്യം എന്നിവയിലൂടെയെല്ലാം വിശ്രുതനായ മന്‍മോഹന്‍ സിംഗുപോലും രാഷ്ട്രീയ സ്ഥാപിതതാല്‍പര്യക്കാരനാണെന്ന് വെളിപ്പെട്ടിരിക്കുന്നു. ലോകാധീശത്വവാഞ്ഛയുള്ള, അതുകൊണ്ടുതന്നെ ലോകമെമ്പാടും പഴിക്കപ്പെടുന്ന അമേരിക്കന്‍ പ്രസിസന്റുമായി പ്രധാനമന്ത്രി നടത്തിയ നിഗൂഢ നീക്കുപോക്കുകള്‍ നമ്മുടെ ചേരിചേരാ നയപാരമ്പര്യങ്ങള്‍ക്കുമീതെ അപഖ്യാതിയുടെ കരിനിഴല്‍ വീഴ്ത്തുകയും ചെയ്തു.

സോണിയ-മന്‍മോഹന്‍മാരുടെ കാഴ്ചപ്പാടുകള്‍ നെഹ്റുവിരുദ്ധവും ഇന്ദിരാ വിരുദ്ധവും ആകുന്നതോടൊപ്പം വന്‍ ബിസിനസിനെ മാത്രം അനുകൂലിക്കുന്നതുമല്ലേ? അംഗങ്ങളുടെ കൂറ്, ആദര്‍ശദാര്‍ഢ്യം, പ്രകടനപത്രികയിലെ നയനിലപാടുകളുടെ നിര്‍വഹണം, ഭരണഘടനയോടുള്ള പ്രതിബദ്ധത തുടങ്ങിയവ പാലിക്കപ്പെടുന്ന ബഹുകക്ഷി വ്യവസ്ഥയിലേ ജനാധിപത്യം ആരോഗ്യകരമായി നിലനില്‍ക്കൂ. വിശ്വാസവോട്ടെടുപ്പ് വേളയില്‍ ഏതാണ്ടെല്ലാ പാര്‍ട്ടികളിലെയും അംഗങ്ങള്‍ ആദര്‍ശം ബലികഴിച്ച് കൂറുമാറി വോട്ട് രേഖപ്പെടുത്തിയത് ദൌര്‍ഭാഗ്യകരമായ സംഭവവികാസമാണ്. നിര്‍ണായക പ്രാധാന്യമുള്ള പ്രശ്നങ്ങളിന്മേലുള്ള പാര്‍ലമെന്റിന്റെ തീര്‍പ്പിന് ധാര്‍മികാടിത്തറകൂടി അനുപേക്ഷണീയമാകുന്നു. കൂറുമാറ്റ വഞ്ചനകളുടെ അടിസ്ഥാനത്തിലുരുത്തിരിയുന്ന പാര്‍ലമെന്റിന്റെ ഭൂരിപക്ഷ വിധി ദുര്‍ബലമാണ്. രോഗാതുരമാണ് അത്തരമൊരു പാര്‍ലമെന്റ്. വിശ്വാസവോട്ടില്‍ വിജയിച്ചിരിക്കുന്നു എന്ന് സ്പീക്കര്‍ ഔപചാരിക പ്രഖ്യാപനം നടത്തിയതുകൊണ്ടു മാത്രം ധാര്‍മിക വിജയമായി എന്ന് വിധിയെഴുതാന്‍ വയ്യ.

സ്വാഭിപ്രായങ്ങള്‍ സത്യസന്ധമായും നിര്‍ഭയമായും ആര്‍ജവത്തോടെ, സുവ്യക്തമായി തുറന്നു പ്രകടിപ്പിക്കാന്‍ അംഗങ്ങള്‍ക്ക് അവസരം ലഭിക്കുക എന്നതാണ് പാര്‍ലമെന്റിന്റെ മാഹാത്മ്യം. എന്നാല്‍, അഴിമതിപ്പണത്തിന്റെയും അധികാരലബ്ധിയുടെയും പ്രലോഭനങ്ങള്‍ക്ക് അംഗങ്ങള്‍ വഴങ്ങുമ്പോള്‍, ശബ്ദങ്ങള്‍ ബഹളങ്ങളില്‍ മുങ്ങിപ്പോകുമ്പോള്‍, അംഗങ്ങള്‍ ആക്രമണോത്സുകതയും പോക്കിരിത്തരവും പ്രകടിപ്പിക്കുമ്പോള്‍ പാര്‍ലമെന്റ് ഭ്രാന്താലയമായി രൂപാന്തരപ്പെടുന്നു. വിവേകമതികളുടെ സ്വരങ്ങള്‍ക്കുമീതെ ഒച്ചപ്പാടുകള്‍ ഉയര്‍ന്നുനില്‍ക്കുകയും കരണംമറിയുന്ന അഭ്യാസലീലകള്‍ അരങ്ങേറുകയും കോഴയായി ലഭിച്ച കറന്‍സിക്കെട്ടുകള്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തപ്പോള്‍ പാര്‍ലമെന്റിന്റെ പവിത്രതക്കാണ് കളങ്കമേറ്റത്. സര്‍വാദരണീയനായ സ്പീക്കറുടെ ബഹളനിയന്ത്രണ ശ്രമങ്ങളെല്ലാം ധിക്കരിക്കപ്പെട്ടശേഷം ഉരുത്തിരിയുന്ന ഒരു വിധിതീര്‍പ്പ് ധാര്‍മികമായി ശരിയാകുമോ എന്നത് സംശയാസ്പദമാകുന്നു.

പല അംഗങ്ങളുടെയും നിലപാട് വിശദീകരണങ്ങള്‍ ബഹളം കാരണം കേള്‍ക്കാനായില്ല. സഭ കാത്തിരുന്ന ഉജ്വല പ്രഭാഷകനായ സ്പീക്കര്‍ക്കുപോലും പ്രഭാഷണം നിര്‍വഹിക്കാന്‍ സാധിച്ചില്ല. കോഴയായി ലഭിച്ച കോടികള്‍ സഭയില്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ പോലിസ് എന്തുകൊണ്ട് നിഷ്ക്രിയരായിനിന്നു? ഒരു കുറ്റകൃത്യം നടന്നതായി വെളിപ്പെട്ടിട്ടും അന്വേഷിക്കുക എന്ന പ്രാഥമിക ചുമതലയില്‍നിന്ന് ഒഴിവാകാന്‍ ആവശ്യപ്പെടുന്ന വല്ല വിധിന്യായവും സുപ്രീം കോടതി പുറത്തുവിടുകയുണ്ടായോ? അത്തരമൊരു ഓര്‍ഡിനന്‍സ് പാര്‍ലമെന്റും ആവിഷ്കരിച്ചിട്ടില്ല. അത്തരം അന്വേഷണങ്ങള്‍ക്ക് പ്രിവിലേജ് കമ്മിറ്റിയുടെ അനുവാദം തേടേണ്ടതില്ല. ശിക്ഷാര്‍ഹമായ സാഹചര്യത്തില്‍ കോഴ സ്വീകരിക്കുന്ന അംഗത്തിനെതിരെ നിയമനടപടികളുമായി പോലിസിന് ആരുടെയും ഉത്തരവിന് ചെവിയോര്‍ക്കേണ്ടതില്ല. വോട്ട് ഈവിധം ചെയ്യുക എന്നാവശ്യപ്പെട്ട് സി.ബി.ഐ ചില അംഗങ്ങളെ ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയരുന്നുണ്ട്. ഈ ആരോപണം ശരിയാണെങ്കില്‍ അത് ഗുരുതരമായ ഭരണഘടനാ ലംഘനമാണ്. സഭയുടെ അടിസ്ഥാന ലക്ഷ്യങ്ങളെത്തന്നെ ഉന്മൂലനം ചെയ്യുന്ന പ്രവൃത്തിയാണത്. ഒരിക്കലും ഈവിധം ഉപകരണമാക്കപ്പെടേണ്ട ഭരണഘടനാ സ്ഥാപനമല്ല പാര്‍ലമെന്റ്.

ജനാധിപത്യത്തിന്റെ ഡമ്മിയേയല്ല രാജ്യത്ത് നടപ്പാക്കേണ്ടത്. സാമൂഹിക സാമ്പത്തിക രാഷ്ട്രീയ നീതി നിര്‍വഹിക്കാത്ത ഒരു വ്യാജവ്യവസ്ഥിതിക്കു മുമ്പാകെ വിധേയത്വത്തോടെ കുമ്പിടേണ്ടവരല്ല നാം ഇന്ത്യന്‍ പൌരന്മാര്‍. ലോക്സഭയിലെ വിശ്വാസവോട്ട് ചര്‍ച്ച രണ്ടാംലോക മഹായുദ്ധവേളയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെതിരെ അവതരിപ്പിക്കപ്പെട്ട അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ ചില വശങ്ങളുമായി സാദൃശ്യം പുലര്‍ത്തുന്നുണ്ട്. അന്നത്തെ കക്ഷിരാഷ്ട്രീയ മാല്‍സര്യാടിസ്ഥാനത്തിലുള്ള തുറന്ന പ്രസ്താവനകള്‍ക്ക് ചര്‍ച്ചയില്‍ നല്‍കിയ മറുപടി പ്രഖ്യാതമാണ്. 'നമ്മുടെ ദീര്‍ഘ ചര്‍ച്ചകള്‍ ഇപ്പോള്‍ അതിന്റെ പരമകാഷ്ഠയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. യുദ്ധകാലഘട്ടത്തിലും നമ്മുടെ പാര്‍ലമെന്റിന് ലഭിച്ചിരിക്കുന്ന കടിഞ്ഞാണില്ലാത്ത ഈ സ്വാതന്ത്ര്യം എന്തു മാത്രം സമുജ്വലമായ മാതൃകയാണ്! ഈ സര്‍ക്കാറിലുള്ള വിശ്വാസത്തെ തകര്‍ക്കാന്‍ ഏന്തെല്ലാമാണ് ചികഞ്ഞുപുറത്തിടുന്നത്. സൈനികരുടെ വിശ്വാസ്യതപോലും തകര്‍ത്ത് രാജ്യത്തിനു മുമ്പാകെ പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും പിടിപ്പുകേടുകള്‍ തുറന്നുകാട്ടുന്ന ഈ പ്രസ്താവനകളും നടപടികളും മാധ്യമങ്ങള്‍ വഴി മുഴുവന്‍ ലോകവും ഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ഇത് നമ്മുടെ മിത്രങ്ങളെ ദുഃഖിപ്പിക്കുകയും നമ്മുടെ ശത്രുക്കളെ ആഹ്ലാദത്തിലാഴ്ത്തുകയും ചെയ്യാതിരിക്കില്ല. മറ്റൊരു രാജ്യവും അനുഭവിക്കാത്ത കടുത്ത യുദ്ധസാഹചര്യത്തില്‍ മറ്റൊരു രാജ്യവും ഉപയോഗിക്കാന്‍ ധൈര്യപ്പെടാത്ത ഈ സ്വാതന്ത്യ്രത്തിനുതന്നെ എന്റെയും പിന്തുണ.' ഇവിടെ നമ്മുടെ പാര്‍ലമെന്റില്‍ ഉയര്‍ന്ന ശബ്ദഭീകരതയാല്‍ നമ്മുടെ പ്രധാനമന്ത്രിക്ക് മിണ്ടാന്‍ സാധിച്ചില്ല.

അത്യധികം ഖേദകരമായ പ്രാകൃതാവസ്ഥക്കാണ് പാര്‍ലമെന്റ് സാക്ഷ്യം വഹിച്ചത്. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന ഇന്ത്യ സൌരോര്‍ജം ചൂഷണം ചെയ്യേണ്ടതിന്റെ പ്രാധാന്യം ശശിതരൂര്‍ ഈയിടെ ഒരു പ്രബന്ധം മുഖേന ഇന്ത്യന്‍ ദേശീയ നേതാക്കളെ ഓര്‍മിപ്പിക്കുകയുണ്ടായി. സൌരോര്‍ജത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യപൂര്‍വം പരാമര്‍ശങ്ങള്‍ നടത്താറുള്ള വ്യക്തിയാണ് മന്‍മോഹന്‍ സിംഗും.

സമീപകാലത്തെ പ്രഭാഷണത്തില്‍ അദ്ദേഹം സ്പഷ്ടമാക്കി: നമ്മുടെ സമ്പദ്ഘടനയെ ചലിപ്പിക്കാനും നമ്മുടെ ജനങ്ങളില്‍ പരിവര്‍ത്തനം സൃഷ്ടിക്കുന്നതിനും സര്‍വ ശാസ്ത്ര സാങ്കേതിക വിഭവങ്ങളും അവലംബിച്ച് സൌരോര്‍ജം പ്രയോജനപ്പെടുത്താന്‍ രാജ്യം തയാറാവുകയാണ്. അതിശയോക്തിയെന്ന് ധരിക്കേണ്ട, മന്‍മോഹന്‍ ഇത്രകൂടി കൂട്ടിച്ചേര്‍ത്തു. 'സൌരോര്‍ജ മേഖലയിലെ നമ്മുടെ പരിശ്രമങ്ങള്‍ രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റുകയായി.'

*
വി.ആര്‍. കൃഷ്ണയ്യര്‍ കടപ്പാട്: മാധ്യമം ദിനപ്പത്രം 29.07.08

Monday, July 28, 2008

ഉറക്കുകസേരയില്‍

മൂലധനവും കടലാസു പുലികളും ചേര്‍ന്ന്
ഭൂമിയേ വിഴുങ്ങുമ്പോള്‍
നിങ്ങളുടെ മൌനം ചിലപ്പോള്‍
നിങ്ങളെ രക്ഷിച്ചേക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത്.

നിങ്ങളെ വിറ്റതിന്റെ വിഹിതം അവരിന്നലെതന്നെ
നിങ്ങള്‍ക്കു കൈമാറിയിരുന്നത് നിങ്ങളോര്‍ക്കുന്നില്ല!
ഇന്നലെ തന്നെ,
നിങ്ങള്‍ വാതിലുകളില്ലാത്ത അറയില്‍
അടക്കപ്പെട്ടിരുന്നുവെന്നും നിങ്ങളോര്‍ക്കുന്നില്ല..!

നിങ്ങളുടെ നാളത്തെ ഭക്ഷണമാണ്
അവരിന്നലെ വിളമ്പിയതെന്നും നിങ്ങളോര്‍ക്കുന്നില്ല!
നിങ്ങളുടെ നാളേയ്ക്ക് കാണേണ്ട കണ്ണും, കാതും
അവരിന്നലെ തന്നെ കൊണ്ടു പോയെന്ന കാര്യവും
നിങ്ങളോര്‍ക്കുന്നില്ല!
നിങ്ങളുടെ വിശാലമായ മനസില്‍
അവരിന്നലെതന്നെ ഒരു കൊട്ടാരം കെട്ടി
താമസമാക്കിയെന്നും നിങ്ങളോര്‍ക്കുന്നില്ല!

നിങ്ങള്‍ കേട്ടതും, കണ്ടതും, ചിന്തിച്ചതും,
ഇന്നലെതന്നെ അവരെടുത്തുപോയ
നിങ്ങളുടെ കാതിലൂടെ, കണ്ണിലൂടെ,
മനസിലൂടെ ആയിരുന്നുവെന്നും
നിങ്ങള്‍ ഓര്‍ക്കുന്നില്ല...!

ഇന്നലെ തന്നെ നിങ്ങള്‍ മരിച്ചിരുന്നുവെന്ന്
പത്രത്തിലെ മരണപേജില്‍ നിന്ന് നിങ്ങളെ
അവര്‍ വായിച്ചു കേള്‍പ്പിച്ചത് നിങ്ങളോര്‍ക്കുന്നില്ല.
ഇന്നലെ തന്നെ, അവര്‍ വിളിച്ചു ചേര്‍ത്ത
ചരമയോഗത്തില്‍ നിങ്ങള്‍ പങ്കെടുത്തിരുന്നുവെന്ന്
നിങ്ങള്‍ ഓര്‍ക്കുന്നില്ല.

എന്നിട്ടും നിങ്ങളിവിടെ ഈ ഉറക്കു കസേരയില്‍
ഉണ്ടും ഉറങ്ങിയും സ്വപ്നം കണ്ടും....


*


സുമിത്ര കടപ്പാട്: പീപ്പില്‍ എഗൈന്‍സ്റ്റ് ഗ്ലോബലൈസേഷന്‍ ജൂലൈ 2008

കലാവതിയെന്നും ശശികലയെന്നും പേരായ രണ്ടു നിമിത്തങ്ങള്‍

ലോക്‍സഭയില്‍ നടന്ന വിശ്വാസപ്രമേയചര്‍ച്ചയിലെ പ്രസംഗങ്ങളില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് രാഹുല്‍ ഗാന്ധിയുടേതായിരിക്കും. “ഊര്‍ജ്ജസുരക്ഷയില്ലായ്മക്ക് ദാരിദ്ര്യവുമായി നേരിട്ട് ബന്ധമുണ്ടെന്ന്” വാദിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ആത്മഹത്യകൊണ്ട് പൊറുതിമുട്ടിയ വിദര്‍ഭയിലെ രണ്ട് വിധവകളായ കലാവതിയുടേയും ശശികലയുടേയും പേരില്‍ ആണവകരാറിനു വേണ്ടി വാദിക്കുകയായിരുന്നു. തന്റെ ഗ്രാമാന്തരപര്യടനത്തില്‍ നിന്നും രാഹുല്‍ ഗാന്ധി പഠിച്ച പാഠം കലാവതിയും ശശികലയും ദരിദ്രരായിരിക്കുന്നത് ഊര്‍ജ്ജ അരക്ഷിതാവസ്ഥ മൂലമാണെന്നും, അവരുടെ മക്കള്‍ക്ക് പഠിക്കാനും ഡോക്ടറും എഞ്ചിനീയറും ആകാനാവാത്തതും അവരുടെ ഗ്രാമങ്ങളില്‍ വൈകുന്നേരങ്ങളില്‍ വൈദ്യുതിയില്ലാത്തതു മൂലമാണെന്നുമാണ്. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടപ്പെടുന്ന, ഈ കരാറിനെ പൂര്‍ണ്ണമായും പിന്താങ്ങുന്ന ഒരാളില്‍ നിന്നും വന്നു എന്നതുകൊണ്ടു തന്നെ ഈ പ്രസംഗം മുഖ്യധാരാ മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു. സി.എന്‍.എന്‍-ഐ.ബി.എന്‍ പറഞ്ഞത് “ ആണവകരാറിലൂടെ കലാവതിയെ ശാക്തീകരിക്കൂ” എന്നായിരുന്നു. "ഗ്രാമീണഭാരതത്തിലെ ദശലക്ഷക്കണക്കിന് കലാവതിമാര്‍ സാമൂഹിക-സാമ്പത്തിക വിമോചന രാഷ്ട്രീയത്തിന്റെ ഭാഗമാകേണ്ടതുണ്ട്” എന്ന് എക്കണോമിക് ടൈംസ് എഴുതി.

ഒരര്‍ത്ഥത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഒരു തരം മറച്ചുവെക്കല്‍ നാടകമായിരുന്നു. വൈദ്യുതി കുടിക്കുന്ന മുംബൈ ഒഴികെയുള്ള മേഖലകളില്‍ വന്‍‌തോതില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള മഹാരാഷ്ട്രയിലെ ഊര്‍ജ്ജ പ്രതിസന്ധി, 1990 കളില്‍ നടന്ന സംശയാസ്പദവും വിനാശകരവുമായ എന്‍‌റോണ്‍ കരാരിന്റെ നേരിട്ടുള്ള ഫലമാണ്. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആണ് എന്‍‌റോണുമായുള്ള സംഭാഷണങ്ങള്‍ ആരംഭിച്ചതും 1992ല്‍ എം.ഒ.യുവും 93ല്‍ കരാറുമൊപ്പിട്ടത്. നരസിംഹറാവുവിന്റെ കേന്ദ്രസര്‍ക്കാര്‍ ആണ് 94ല്‍ സര്‍ക്കാരിനുവേണ്ടി എന്‍‌റോണുമായി ഒരു counter guarantee കരാറില്‍ ഒപ്പുവെച്ചത്. ഈ എം.ഒ.യുവും കരാറും, counter guarantee കരാറും മഹാരാഷ്ട്രയിലെ “ഊര്‍ജ്ജ സുരക്ഷ”യുടെ പേരില്‍ ഭാരതജനതക്ക് വില്‍ക്കുകയായിരുന്നു. ആണവ കരാറിനോടനുബന്ധിച്ചുള്ള ചര്‍ച്ചകളില്‍ നമ്മോട് കാണാനാ‍വശ്യപ്പെടുന്ന മോഹന സ്വപ്നങ്ങളെക്കുറിച്ചുള്ള കിഞ്ചനവര്‍ത്തമാനങ്ങള്‍ 1990കളിലെ ഈ കരാറിന്റെ സമയത്തും നാം കേട്ടിരുന്നു. ആ സമയത്തും ഇടതുപക്ഷവും ഇവിടുത്തെ പുരോഗമനശക്തികളും ആ കരാറിനെ എതിര്‍ക്കുകയായിരുന്നു. 1995ല്‍ മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വന്ന ബി.ജെ.പി-ശിവസേന സഖ്യവും കരാറിനെക്കുറിച്ച് എന്‍‌റോണുമായി നടത്തിയ “പുനര്‍ സംവാദം” എന്ന ന്യായീകരണത്തിന്റെ പേരില്‍ കരാറിനെ പിന്തുണക്കുന്ന നിലപാടിലേക്ക് “രാഷ്ട്രീയ വിദ്യാഭാസം നേടി ” എന്ന കുറ്റകൃത്യത്തില്‍ തുല്യ പങ്കാളികളാണ്. 1990കളുടെ അവസാനത്തോടെ സംസ്ഥാനത്തിന്റെ ഊര്‍ജ്ജപദ്ധതിയെ തകിടം മറിച്ചുകൊണ്ട് എന്‍‌റോണുമായുള്ള കരാര്‍ ഇല്ലാതെയായി. ആ ആഘാതത്തില്‍ നിന്നും ഇന്നും മഹാരാഷ്ട്ര കരകയറിയിട്ടില്ല.

കലാവതിയുടെ വിളക്കുകള്‍ കെടുത്തപ്പെട്ടത് പ്രാഥമികമായും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സംശയമുണര്‍ത്തുന്ന എന്‍‌റോണ്‍ കരാര്‍ മൂലമാണ്. ചരിത്രത്തെക്കുറിച്ചുള്ള ചില പാഠങ്ങളെങ്കിലും രാഹുല്‍ ഗാന്ധിയുടെ ഉപദേശകര്‍ അദ്ദേഹത്തിനു ഓതിക്കൊടുത്തിരുന്നുവെങ്കില്‍ അദ്ദേഹം പാര്‍ലമെന്റില്‍ വങ്കത്തരം വിളിച്ചുപറയില്ലായിരുന്നു.

കഴിഞ്ഞില്ല. രാഹുല്‍ ഗാന്ധിയുടെ അഭിപ്രായപ്രകടനങ്ങള്‍ എന്‍‌റോണ്‍ കരാറിനെ മാത്രമല്ല മറച്ചുവെക്കാന്‍ ശ്രമിച്ചത്. മഹാരാഷ്ട്രയിലെ ഗ്രാമങ്ങളില്‍ തുടര്‍ച്ചയായി നടന്ന കര്‍ഷക ആത്മഹത്യകളില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള (ബി.ജെ.പി-ശിവസേന സര്‍ക്കാരിനും) പ്രധാന പങ്ക് മറച്ചുപിടിക്കാനുള്ള ദുര്‍ബലശ്രമം കൂടിയായിരുന്നു അത്. പരുത്തി കൃഷിയിലും അതിനോടനുബന്ധിച്ചുള്ള സമ്പദ്‌ വ്യവസ്ഥയിലുമുണ്ടായ പ്രതിസന്ധിയാണ് മഹാരാഷ്ട്രയില്‍ കര്‍ഷകദുരിതങ്ങള്‍ക്ക് കാരണമായത്. ഈ പ്രതിസന്ധിക്ക് പല കാരണങ്ങളുണ്ട്. അവയൊക്കെ തന്നെ വ്യാപകമായും നിരന്തരമായും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളവയുമാണ്. ഒന്നാമതായി, 1990കളുടെ അവസാനം മുതല്‍ കുത്തകസംഭരണം ദുര്‍ബലമാക്കുന്ന തരത്തിലുള്ള സര്‍ക്കാര്‍ നടപടികള്‍ മൂലം പരുത്തിയുടെ വിലയില്‍ സംഭവിച്ച ഇടിവ് ആ കൃഷിയുമായി ബന്ധപ്പെട്ട സാമ്പത്തികക്രമത്തെ തകര്‍ക്കുകയായിരുന്നു. 90കളുടെ അവസാനം വരെ മഹാരാഷ്ട്രാ സംസ്ഥാന പരുത്തി കര്‍ഷക മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഒരു നിശ്ചിത വിലക്ക് കര്‍ഷകരില്‍ നിന്നും പരുത്തി വാങ്ങുകയും അത് പൊതുവിപണിയില്‍ വില്‍ക്കുകയുമായിരുന്നു. വിലാസ് റാവു ദേശ്‌മുഖ് എന്ന ദുര്‍ബ്ബലനും കാര്യക്ഷമതയില്ലാത്തവനുമായ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകട്ടെ 2005ല്‍ ഒരു പടി കൂടി മുന്നോട്ട് പോയി. ക്വിന്റലിനു 500 രൂപ എന്ന മുന്‍‌കൂര്‍ ബോണസ് അദ്ദേഹം നിര്‍ത്തലാക്കി. പരുത്തിക്കര്‍ഷകരുടെ ശവപ്പെട്ടിയിലെ അവസാന ആണികളില്‍ ഒന്നായിരുന്നു ഇത്. കുത്തക സംഭരണം പിന്‍‌വലിച്ചത് കര്‍ഷകരെ ദേശീയ അന്തര്‍ദേശീയ വിപണികളിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് എളുപ്പം വിധേയരാകുന്നവരാക്കി. കലാവതിയുടെ ഭര്‍ത്താവാ‍യ പരശുറാം ബന്ദൂര്‍ക്കറും ഇതിന്റെ ഇരയായിരുന്നു.

രണ്ടാമതായി, കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒപ്പുവെച്ച (ഇതിനും പാര്‍ലിമെന്റിന്റെ അംഗീകാരമില്ലായിരുന്നു!!) WTO ഉടമ്പടി പ്രാബല്യത്തില്‍ വന്നതോടുകൂടി വിദേശരാജ്യങ്ങളില്‍ നിന്നും കുറഞ്ഞവിലക്ക് ഇറക്കുമതി ചെയ്യപ്പെട്ട പരുത്തിയാല്‍ നമ്മുടെ വിപണികള്‍ നിറയുകയായിരുന്നു. 1997ല്‍ പരുത്തിയുടെ ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ചത് ഇറക്കുമതിച്ചരക്കുകളുടെ പ്രവാഹത്തിനും വിലയിടിച്ചിലിനും ഇടയാക്കി. സാന്ദര്‍ഭികമായി പറയട്ടെ 1997ല്‍ തന്നെയാണ് വിദര്‍ഭ മേഖലയിലാദ്യമായി ഒരു കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും. കേന്ദ്ര സര്‍ക്കാര്‍ പരുത്തി ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കുകയും, ഇറക്കുമതിച്ചുങ്കം 2001-02ല്‍ 35 ശതമാനം ആയിരുന്നത് 2002-03ല്‍ 5 ശതമാനമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. വമ്പന്‍ സബ്‌സിഡിയോടെ കൃഷിചെയ്യപ്പെടുന്ന പാശ്ചാത്യരാജ്യങ്ങളിലെ പരുത്തിയുമായി മത്സരിക്കുക എന്ന ഗതികേടിലായി പരശുറാം ബന്ദൂര്‍ക്കറിനെപ്പോലുള്ള പാവങ്ങള്‍. കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന എന്‍.ഡി.എ, യു.പി.എ സര്‍ക്കാരുകള്‍ ഇറക്കുമതിച്ചുങ്കം വര്‍ദ്ധിപ്പിക്കുവാനും കര്‍ഷകരെ രക്ഷിക്കുവാനും വിമുഖത പ്രകടിപ്പിക്കുകയായിരുന്നു.

മൂന്നാമതായി, കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിലിരുന്ന കോണ്‍ഗ്രസ്, ബി.ജെ.പി സര്‍ക്കാരുകള്‍ 1990കള്‍ മുതല്‍ തന്നെ ഗ്രാമീണമേഖലയില്‍ കര്‍ഷകര്‍ക്കും മറ്റും സഹായമെത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ തകര്‍ച്ചക്ക് ചുക്കാന്‍ പിടിക്കുകയായിരുന്നു. സബ്‌സിഡി കുറച്ചതോടെ കൃഷിക്കുള്ള ചിലവ് അധികരിക്കുകയായിരുന്നു. ഈ വര്‍ദ്ധന വൈദ്യുതി, വളം, വിത്ത്, ഡീസല്‍, ഗതാഗതം എന്നിവയിലൊക്കെ തെളിഞ്ഞുകാണാം. കാര്‍ഷികമേഖലയിലും അനുബന്ധ സ്ഥാപനങ്ങളിലുമുള്ള പൊതുനിക്ഷേപത്തിന്റെ തോത് കുറഞ്ഞതോടെ, കീടബാധയെക്കുറിച്ചോ, ഭൂമിയുടെ ഉല്പാദന ശേഷി കുറയുന്നതിനെക്കുറിച്ചോ ഒക്കെ സംശയവൃത്തി വരുത്തുന്നതിനുള്ള വിവരങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കാതെയുമായി. ആ സ്ഥാപനങ്ങളുടെ സ്ഥാനത്ത് വിത്ത്, വളം, കീടനാശിനി കമ്പനികളുടെ ദല്ലാളന്മാരെ ആശ്രയിക്കേണ്ട ഗതികേടിലായി കര്‍ഷകര്‍. വിദര്‍ഭ പോലെ കര്‍ഷക ആത്മഹത്യ ധാരാളം നടക്കുന്ന പ്രദേശങ്ങളില്‍ ഈ ആശ്രിതത്വം വിനാശകരമായ അളവിലേക്ക് എത്തിയിട്ടുണ്ട്.

ഇതിനൊക്കെ ഉപരിയായി, 2006-07ലെ മഹാരാഷ്ട്ര സി.എ.ജി. റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് കേന്ദത്തിലും സംസ്ഥനത്തിലും നിലവിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ തയ്യാറാക്കുകയും നടപ്പിലാക്കുകയും ചെയ്ത വിദര്‍ഭ റിലീഫ് പാക്കേജ് ഒരു പരാജയമായിരുന്നുവെന്നാണ്.

ഇന്തോ അമേരിക്കന്‍ ആണവ കരാര്‍ എന്നത് വിദേശനയത്തെ ബാധിക്കുന്ന തരത്തിലുള്ള ഒന്ന് മാത്രമല്ല. അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യത്തിന് സാമ്പത്തികമായ മാനങ്ങളുമുണ്ട്. ഊര്‍ജ്ജ, കാര്‍ഷിക, വിപണന, നിക്ഷേപ, ശൂന്യാകാശ രംഗങ്ങളിലായി നിരവധി കരാറുകള്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പിട്ടിട്ടുണ്ട്. ഉദാഹരണമായി Indo-US Knowledge Initiative in Agriculture (KIA) എന്നത് ഇന്ത്യയിലെ കാര്‍ഷിക ഗവേഷണമേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ആദ്യപടിയാണ്. ഈ ഇനീഷ്യേറ്റീവ് പൊതുമേഖലയിലെ ഗവേഷണ പരിപാടികളെ ദുര്‍ബലമാക്കുകയും ഭക്ഷ്യവിളകള്‍ക്ക് പകരം നാണ്യവിളകളില്‍ കേന്ദ്രീകരിക്കുന്ന തരത്തിലുള്ള സ്വകാര്യ ഗവേഷണങ്ങള്‍ക്ക് ശക്തിപകരുകയും ചെയ്യുമെന്ന കാര്യം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. ഗവേഷണ രംഗത്തെ ഇത്തരത്തിലുള്ള ഗതിമാറ്റം അന്താരാഷ്ട്ര കോര്‍പ്പറേഷനുകളുടെ അജണ്ടയില്‍പ്പെട്ടതാണ്. ഈ ഇനീഷ്യേറ്റീവിന്റെ നടത്തിപ്പിനായി രൂപീകരിച്ചിട്ടുള്ള സമിതിയില്‍ വാള്‍ മാര്‍ട്ടിന്റെയും, മോണ്‍സാന്റോയുടെയുമൊക്കെ പ്രതിനിധികള്‍ അംഗങ്ങളാണ്. ഗ്രാമീണ ഭാരതത്തിലെ കാര്‍ഷികപ്രതിസന്ധിക്ക് ആക്കം കൂട്ടാന്‍ പോകുന്ന തരത്തിലുള്ള നയവ്യതിയാനത്തിനു പിന്‍‌ബലത്തിനായി രാഹുല്‍ ഗാന്ധി വിദര്‍ഭയിലെ ആത്മഹത്യകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പുറത്തെടുത്തു എന്നത് തികച്ചും വിരോധഭാസം തന്നെ.

രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസ് തുടങ്ങിവെച്ച സാമ്പത്തിക പരിഷ്കാരങ്ങള്‍ ഭാരതത്തിലെ കാര്‍ഷികമേഖലയില്‍ വരുത്തിവെച്ച നാശനഷ്ടങ്ങളില്‍ ഒരല്പം പോലും മനഃസാക്ഷിക്കുത്തില്ല എന്നു വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പാര്‍ലമെന്റിലെ പ്രസംഗം. ദാരിദ്രത്തെക്കുറിച്ചും കര്‍ഷക ആത്മഹത്യയെക്കുറിച്ചുമുള്ള ചര്‍ച്ചയെ ഇത്തരത്തില്‍ ബാലിശമാക്കുകയും, ഊര്‍ജ്ജ സുരക്ഷയില്ലായ്മയെ ദാരിദ്യത്തിന്റെ കാരണമായി ചിത്രീകരിക്കുകയും വഴി രാഹുല്‍ ഗാന്ധി ചെയ്തത് ഈ മേഖലയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിറം കെട്ട പ്രകടനത്തെ വെള്ളപൂശുക എന്നത് മാത്രമാണ്. ആ ഉദ്ദേശപ്രാപ്തിക്ക് കലാവതിയും ശശികലയും വെറും നിമിത്തങ്ങളായി എന്നു മാത്രം.

*

ശ്രീ. ആര്‍. രാംകുമാര്‍ പ്രഗോതിയില്‍ എഴുതിയ Two instruments by name Kalawati and Sasikala എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

ചിത്രത്തിനു കടപ്പാട്: ഐ.ബി.എന്‍ ലൈവ്
അധിക വായനയ്ക്ക്

Vidarbha's Kalawati threatens suicide

Sunday, July 27, 2008

ആഗോളീകരണവും തൊഴിലെടുക്കുന്ന സ്ത്രീകളും

വികസിത-വികസ്വര രാജ്യങ്ങളെന്ന ഭേദമില്ലാതെ തൊഴിലാളികള്‍ക്കുമേലുള്ള ചൂഷണം ശക്തിപ്പെടുത്തുകയും അവര്‍ക്കെതിരായി ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയെന്നത് മുതലാളിത്ത ആഗോളവല്‍ക്കരണത്തിന്റെ സവിശേഷസ്വഭാവമാണ്. വികസ്വര രാഷ്ട്രങ്ങളാകട്ടെ, അന്താരാഷ്ട്ര വായ്പ-വ്യാപാര ഏജന്‍സികളുടെ (IMF,WB,WTO) സമ്മര്‍ദ്ദത്തില്‍ തങ്ങളുടെ ദേശീയനയങ്ങള്‍ക്ക് മാറ്റം വരുത്താനും അന്താരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് രാജ്യത്തെ തൊഴിലാളികളെ അനിയന്ത്രിതമായി ചൂഷണം ചെയ്യാന്‍ അനുവദിക്കുന്നതിനും നിര്‍ബന്ധിതരാകുന്നു.

ദശാബ്ദങ്ങളായി തുടര്‍ന്നുവന്ന സമരങ്ങളിലൂടെ തൊഴിലാളിവര്‍ഗ്ഗം നേടിയെടുത്ത അവകാശങ്ങള്‍ അവരില്‍ നിന്നും തട്ടിപ്പറിക്കപ്പെടുകയാണ്. തൊഴിലുടമകള്‍ക്ക് തൊഴിലാളികളെ ഇഷ്ടംപോലെ വാടകക്കെടുക്കാനും പിരിച്ചുവിടാനുമുള്ള അവകാശം നല്‍കിക്കൊണ്ടിരിക്കുകയാണ്. തൊഴിലാളികള്‍ക്കു ലഭിച്ചുകൊണ്ടിരുന്ന സാമൂഹ്യക്ഷേമപരിപാടികള്‍ പിന്‍വലിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ട്രേഡ് യൂണിയനുകളുടെ ശക്തമായ എതിര്‍പ്പുകാരണം തൊഴില്‍നിയമങ്ങള്‍ ഔപചാരികമായി മാറ്റാന്‍കഴിയാത്ത ചില രാജ്യങ്ങളില്‍ ഇത് ഭരണപരമായ ഉത്തരവുകളിലൂടെ പിന്‍വാതിലില്‍കൂടി നടപ്പിലാക്കുകയാണ്. നിയമപരമായി തൊഴിലാളികള്‍ക്കനുകൂലമായ എന്തെങ്കിലും ആനുകൂല്യങ്ങള്‍ നിലവിലുണ്ടെങ്കില്‍ അതു നടപ്പില്‍ വരുത്തുന്നുമില്ല. ലേബര്‍ ഓഫീസര്‍മാരുടെ പരിശോധനകളും ഗവണ്‍മെന്റ് നിഹനിക്കുകയാണ്.

ഈ നയങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത് തൊഴിലെടുക്കുന്ന സ്ത്രീകളെയാണ്. ആഗോളവല്‍ക്കരണത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നതും ഇവര്‍ തന്നെ. മുതലാളിത്ത ആഗോളവല്‍ക്കരണത്തില്‍ ധനിക-ദരിദ്രരാജ്യങ്ങള്‍ തമ്മിലുള്ള അന്തരം വളരെയധികം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മുമ്പൊരിക്കലുമില്ലാത്ത രീതിയില്‍ സമ്പത്തിന്റെ കേന്ദ്രീകരണം ഒരുപിടി ധനികരുടെ കൈകളില്‍ ഒതുങ്ങുകയാണ്. ലോകജനസംഖ്യയില്‍ 40% വും രണ്ടുഡോളറില്‍ താഴെകൊണ്ടാണ് ഉപജീവനം നിര്‍വഹിക്കുന്നത്. എന്നാല്‍ ദശലക്ഷണക്കിനാളുകള്‍ ഒരു ഡോളര്‍കൊണ്ടുമാത്രം നിത്യവൃത്തി കഴിയുന്നവരായുമുണ്ട്. ഇവരില്‍ ഭൂരിഭാഗവും ജീവിക്കുന്നത് എഷ്യയിലും ആഫ്രിക്കയിലുമുള്ള വികസ്വര രാജ്യങ്ങളിലാണ്, തൊഴിലെടുക്കുന്ന സ്ത്രീകളാണ് ദരിദ്രജനങ്ങളിലേറെയും.

അടച്ചുപൂട്ടല്‍, ഡൌണ്‍സൈസിംഗ്, ഔട്ട്സോര്‍സിംഗ് തുടങ്ങിയ പല കാര്യങ്ങളും തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. പ്രത്യേകിച്ച് ഏഷ്യയില്‍ ഭാഗികമായ തൊഴിലില്ലായ്മ പരിഗണിക്കപ്പെടേണ്ട പ്രധാനപ്പെട്ട വിഷയമാണ്. നേപ്പാളില്‍ തൊഴില്‍സേനയുടെ പകുതിയില്‍ കൂടുതലാണ് അണ്ടര്‍ എംപ്ളോയ്മെന്റ് എന്നത് ഔദ്യോഗികമായിത്തന്നെ കണക്കാക്കപ്പെട്ടതാണ്. ഇന്തോനേഷ്യയിലും ഫിലിപ്പൈന്‍സിലും അണ്ടര്‍ എംപ്ളോയ്മെന്റ് വളരെ ഉയര്‍ന്നതും വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ സ്ഥിതിയിലാണ്, പ്രത്യേകിച്ചും അനൌപചാരികമേഖലയില്‍ . തൊഴിലില്ലാത്തവരിലും ഭാഗികമായിമാത്രം തൊഴിലുള്ളവരിലും ഭൂരിഭാഗവും സ്ത്രീകളാണ്.

ലോകത്താകെയുള്ള 2.9 ബില്യണ്‍ തൊഴിലാളികളില്‍ 1.2 ബില്യണ്‍ (40%) സ്ത്രീകളാണ്. കുടുംബത്തിനകത്ത് സ്ത്രീകളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് സമൂഹത്തില്‍ നിലവിലുള്ള തെറ്റായ ധാരണകളും സ്ത്രീയുടേത് അനുബന്ധ വരുമാനം മാത്രമാണെന്ന ചിന്താഗതിയും കാരണം ഏറ്റവും അവസാനമായി തൊഴിലിലേക്ക് നിയമിക്കപ്പെടുന്നതും ഏറ്റവും ആദ്യം പിരിച്ചുവിടപ്പെടുന്നതും സ്ത്രീകളെയാണ്.

തൊഴില്‍ കമ്പോളത്തിലേക്ക് കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ കടന്നുവരുമ്പോഴും അതില്‍ മഹാഭൂരിപക്ഷവും തൊഴില്‍ കണ്ടെത്തുന്നത് അനൌപചാരിക-അസംഘടിത മേഖലകള്‍, കരാര്‍, താല്‍ക്കാലിക, ദിവസക്കൂലി, പാര്‍ടൈം, ഹോംബേസ്‌ഡ് തുടങ്ങിയ മേഖലകളിലാണ്. തുച്ഛമായ കൂലി ലഭിക്കുന്നതും സുരക്ഷിതമല്ലാത്തതും മാന്യതയില്ലാത്തുമായ തൊഴില്‍മേഖലയാണ് ഇവ. ഇവിടെ തൊഴില്‍ സുരക്ഷിതത്വമോ, സാമൂഹ്യസുരക്ഷിതത്വമോ ഇല്ല. തൊഴില്‍ ഘടനയില്‍ ഏറ്റവും താഴെതട്ടിലാണ് ഇവരിലധികവും കേന്ദ്രീകരിച്ചിരിക്കുന്നത്. മിക്കരാജ്യങ്ങളിലും കുട്ടികളേയും കുടുംബത്തേയും പരിപാലിക്കുന്നതിനായി സ്ത്രീകള്‍ പരിതാപകരമാംവിധം കുറഞ്ഞകൂലിക്ക് പണിയെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. അവരുടെ ഈ ദയനീയാവസ്ഥ തൊഴിലുടമ പരമാവധി പ്രയോജനപ്പെടുത്തുകയും ചൂഷണത്തിന് വിധേയമാക്കുകയും കൂലികുറച്ചുകൊണ്ടുവരികയും ചെയ്യുന്നു.

ആഗോളവല്‍ക്കരണം തൊഴില്‍ഘടനയില്‍ മാറ്റംവരുത്തുമെന്നും തൊഴിലിന്റെ സ്ത്രൈണവല്‍ക്കരണം ഉണ്ടാകുമെന്നും വന്‍തോതില്‍ പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ ചില രാജ്യങ്ങളില്‍ ആഗോളവല്‍ക്കരണത്തിന്റെ ആദ്യഘട്ടത്തില്‍ ഈ രീതിയിലുള്ള ചില പ്രവണതകള്‍ ദൃശ്യമായെങ്കിലും ഇത് താത്ക്കാലികം മാത്രമായിരുന്നു. ലോകത്ത് മുമ്പൊരിക്കലുമില്ലാത്തവിധം 81.8 ബില്യന്‍ സ്ത്രീകള്‍ തൊഴില്‍രഹിതരാണ്. മുമ്പത്തേക്കാളും ദാരിദ്ര്യത്തിന്റെ സ്ത്രൈണവല്‍ക്കരണം വര്‍ദ്ധിച്ചുവരുന്നു എന്നതാണ് യഥാര്‍ത്ഥ വസ്തുത. ലോകത്താകെയുള്ള തൊഴിലെടുക്കുന്ന ദരിദ്രരില്‍ 60% സ്ത്രീകളാണ്.

തൊഴില്‍കാലയളവില്‍ ആഗോളവല്‍ക്കരണത്തിനു മുമ്പും സ്ത്രീകള്‍ വിവേചനത്തിന് വിധേയരായിരുന്നു - റിക്രൂട്ട്മെന്റ് മുതല്‍ റിട്ടയര്‍മെന്റുവരെ. ആഗോളവല്‍ക്കരണത്തോടെ ഇതുകൂടുതല്‍ ശക്തമായിരിക്കുന്നു. എക്സ്പോര്‍ട്ട് പ്രോസസിംഗ് സോണ്‍ (EPZ) സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ (SEZ) തുടങ്ങിയവ ആഗോളവല്‍ക്കരണത്തിന്റെ പ്രധാന സവിശേഷതകളാണ്. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി പരസ്പരം മത്സരിച്ചുകൊണ്ട് തൊഴില്‍നിയമങ്ങളില്‍ നിന്ന് ഒഴിവാക്കുന്നവയടക്കമുള്ള ഒരുപാട് ഇളവുകള്‍ വന്‍നിക്ഷേപകര്‍ക്കായി രാജ്യങ്ങള്‍ നല്‍കുകയാണ്. EPZ ല്‍ ഒരുപാട് സ്ത്രീകള്‍ക്ക് ജോലി ലഭിക്കുന്നുണ്ട്. സ്ത്രീതൊഴിലാളികള്‍ കയറ്റുമതി ഉന്മുഖയൂണിറ്റുകള്‍ക്കും (EOU) പ്രിയങ്കരരാണ്. എന്തെന്നാല്‍ അവര്‍ ഏറ്റവും കുറഞ്ഞ കൂലി സ്വീകരിക്കാനും കൂടുതല്‍ സമയം അനാരോഗ്യകരവും അപകടകരവുമായ തൊഴില്‍ സാഹചര്യങ്ങളില്‍ ജോലിചെയ്യുവാനും സന്നദ്ധരാണെന്നതുകൊണ്ടുതന്നെ. സ്ത്രീകള്‍ പൊതുവെ ശാന്തരും അനുസരണശീലമുള്ളവരുമാണ്; 'സംഘടിക്കാന്‍ താല്പര്യമില്ലാത്തവരും സമരങ്ങളില്‍ പങ്കെടുക്കാത്തവരും'! പ്രസവാനുകൂല്യങ്ങളും കുട്ടികളുടെ സംരക്ഷണസൌകര്യങ്ങളും ഒഴിവാക്കാന്‍ അവിവാഹിതരായ പെണ്‍കുട്ടികളെ ജോലിക്കെടുക്കാനാണ് SEZ നു താല്പര്യം. വിവാഹിതരായ സ്ത്രീകള്‍ ഗാര്‍ഹികമായ ഉത്തരവാദിത്തങ്ങള്‍ക്കായി കൂടുതല്‍ ലീവെടുക്കാന്‍ സാദ്ധ്യതയുണ്ടെന്നതുകൊണ്ട് അവര്‍ക്ക് തൊഴില്‍നിഷേധിക്കപ്പെടുന്നു. അതുകൊണ്ട് വിവാഹത്തിനും തൊഴിലിനുമിടയില്‍ ഒരു തെരഞ്ഞെടുപ്പ് നടത്താന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നു.

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍പ്പോലും പുരുഷമേധാവിത്വ മൂല്യങ്ങള്‍ക്ക് ലോകത്താകെ മുന്‍കൈയുള്ളതിനാല്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ താഴ്ന്ന പദവിയിലും രണ്ടാംതരം പൌരന്മാരായി കണക്കാപ്പെടുന്ന ഒരുപാട് പ്രദേശങ്ങള്‍ ലോകത്തുണ്ട്. സമൂഹത്തിന്റെ സ്ത്രീകളോടുള്ള ഈ നിലപാട് തൊഴിലുടമകള്‍ പ്രയോജനപ്പെടുത്തുകയും ഒരേജോലിക്ക് പുരുഷന്മാരേക്കാള്‍ കുറഞ്ഞ വേതനം സ്ത്രീകള്‍ക്ക് നല്‍കുകയും ചെയ്യുന്നു. വികസിത മുതലാളിത്ത രാജ്യങ്ങളില്‍പോലും ഒരേ തൊഴിലില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് 20%-30% കുറവ് വേതനമാണ് ലഭിക്കുന്നത്.

സ്ത്രീ ജീവനക്കാര്‍ക്ക് പ്രസവാനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന ഐ.എല്‍.ഒ കണ്‍വെന്‍ഷനുണ്ടെങ്കിലും യു.എസ്സ്.എ ഉള്‍പ്പെടെ പല രാജ്യങ്ങളിലും മുഴുവന്‍ ശമ്പളത്തോടുകൂടിയ പ്രസവകാലാവധി ലഭ്യമാകുന്നില്ല. ഭൂരിപക്ഷം സ്ത്രീകള്‍ പണിയെടുക്കുന്ന അനൌപചാരിക മേഖലകളില്‍ പ്രസവാനുകൂല്യം ലഭ്യമല്ല. ഗര്‍ഭിണികളാകുന്ന പല സ്ത്രീകള്‍ക്കും തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണേറെയും. അസംഘടിത മേഖലയില്‍ 'ക്രഷെ' പോലുള്ള സംവിധാനങ്ങളുമില്ല.

സാങ്കേതികരംഗത്തെ മാറ്റങ്ങള്‍ ഉല്‍പ്പാദനത്തെ വിഭജിച്ച് ചെറിയചെറിയ യൂണിറ്റുകളാക്കി ഓരോന്നും ലോകത്തെ വ്യത്യസ്ത പ്രദേശങ്ങളില്‍വെച്ച് ചെയ്യുകയും മറ്റുചില സ്ഥലങ്ങളിവെച്ച് കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്ന സ്ഥിതി ഉളവാക്കിയിട്ടുണ്ട്. ഇതിനാവശ്യം വളരെകുറച്ച് അതിവിദഗ്ദ്ധരേയും ധാരാളം അര്‍ദ്ധവിദഗ്ദ്ധരോ അവിദഗ്ദ്ധരോ ആയ തൊഴിലാളികളെയുമാണ്. ലോകത്തിന്റെ ഏതുകോണില്‍ നിന്നും ഏറ്റവും കുറഞ്ഞകൂലിക്ക് തൊഴിലാളികളെ ലഭ്യമാക്കാന്‍ ആഗോളവല്‍ക്കരണം അവസരം നല്‍കുന്നു. ഉല്പാദനരംഗത്ത്, പ്രത്യേകിച്ച് കയറ്റുമതി ഉന്മുഖ വ്യവസായങ്ങളായ ടെക്സ്ടൈല്‍സ്, ഗാര്‍മെന്റ്സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വേയേഴ്സ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വികസ്വര രാജ്യങ്ങള്‍ വന്‍തോതില്‍ പുറം കരാര്‍വല്‍ക്കരണത്തെ ആശ്രയിക്കുന്നു. വന്‍ ബഹുരാഷ്ട്രകമ്പനികളായ NIKE,Adidas തുടങ്ങിയവയില്‍ കേന്ദ്രീകൃതമായ ഡിസൈനും ക്വാളിറ്റികണ്‍ട്രോളും പുറംകരാര്‍വല്‍ക്കരണവും സബ്‌കോണ്‍ട്രാക്ടും ഉപയോഗപ്പെടുത്തുന്ന സങ്കീര്‍ണ്ണമായ രീതിയാണുള്ളത്.

ഹോംബേസ്‌ഡ് തൊഴിലാളികള്‍ ഉല്‍പ്പാദന പ്രക്രിയയില്‍ വൈവിദ്ധ്യങ്ങളാര്‍ന്ന ഒട്ടേറെ തൊഴിലുകളില്‍ നിയോഗിക്കപ്പെടുന്നു. ഹോംബേസ്‌ഡ് തൊഴിലാളികളില്‍ വന്‍ഭൂരിപക്ഷം സ്ത്രീകളാണ് - ചില രാജ്യങ്ങളില്‍ 80% ത്തോളം വരും. അന്തര്‍ദേശീയ ഉല്‍പ്പാദന പ്രക്രിയയില്‍ അവര്‍നിര്‍ണ്ണായക പങ്കുവഹിക്കുമെങ്കിലും വളരെ ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരാകുന്നു. പലരാജ്യങ്ങളിലും ദേശീയ ഉല്‍പ്പാദന പ്രക്രിയയില്‍ അവരുടെ സംഭാവന എന്തെന്ന് ഗണിക്കപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യാറില്ല.

ഹോംബേസ്‌ഡ് തൊഴിലാളികള്‍ക്ക് മിക്കരാജ്യങ്ങളിലും നിയമപരമായ യാതൊരു സംരക്ഷണവും ലഭിക്കുന്നില്ല. തൊഴിലാളി-തൊഴിലുടമ ബന്ധം ഇടത്തട്ടുക്കാരുടെ നീണ്ടകണ്ണികളാല്‍ മറച്ചുവെക്കപ്പെട്ടിരിക്കുന്നു - കോണ്‍ട്രാക്ടര്‍മാര്‍, സബ്കോണ്‍ട്രാക്ടര്‍മാര്‍, ഏജന്റുമാര്‍, ഇടനിലക്കാര്‍ എന്നിങ്ങനെ. ഹോംബേസ്ഡ് ജോലിയില്‍ തൊഴിലാളി-തൊഴിലുടമാ ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കുക ഏറെക്കുറെ അസാദ്ധ്യവുമാണ്. ഹോംബേസ്‌ഡ് തൊഴിലാളികള്‍ക്കപലപ്പോഴും കൂലിനല്‍കുന്നത് 'പീസ്റേറ്റി'ലാണ്. പ്രത്യേക മിനിമം കൂലിയോ സാമൂഹ്യസംരക്ഷണ നിയമമോ ഇവര്‍ക്കില്ല. തൊഴിലുടമയെ സംബന്ധിച്ചാവട്ടെ സ്ഥലം, വൈദ്യുതിചാര്‍ജ്ജ്, വെള്ളം തുടങ്ങിയവയുടെ വില ലാഭിച്ചെടുക്കാനും കഴിയുന്നു. പലപ്പോഴും അസംസ്കൃതവസ്തുക്കളുടെ വിലയിലൊരു പങ്ക് ഹോംബേസ്‌ഡ് തൊഴിലാളികള്‍ കണ്ടെത്തേണ്ടിവരുന്നു. എന്തെന്നാല്‍, അവര്‍ക്ക് നിശ്ചിതഎണ്ണം നിര്‍മ്മിക്കുന്നതിനാവശ്യമുള്ളതിലും കുറവേ വിതരണം ചെയ്യുകയുള്ളൂ.

സംഘടിത മേഖലയിലും സ്ത്രീകള്‍ക്ക് പ്രൊമോഷന്‍ പോലുള്ള കാര്യങ്ങളില്‍ വിവേചനത്തിനിരയാവുന്നത് തുടരുകതന്നെ ചെയ്യുന്നു. ഒരേ യോഗ്യതയും, കഴിവും പരിചയവും കഴിവുമുള്ള സ്ത്രീകള്‍ക്ക് പ്രമോഷന്‍ നിഷേധിച്ചുകൊണ്ട് പുരുഷന്മാരെ പരിഗണിക്കുന്നു. ചില രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ചെറിയപ്രായത്തില്‍ റിട്ടയര്‍ ആകേണ്ടിവരുന്നു. തുല്യമായ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു.

രാജ്യത്തിനകത്തും മറ്റുരാജ്യങ്ങളിലും കുടിയേറാന്‍ ആഗോളവല്‍ക്കരണം തൊഴിലാളികളെ നിര്‍ബന്ധിതരാക്കുന്നു. അവര്‍ മൂന്നുതരത്തിലുള്ള ചൂഷണത്തിന് വിധേയമാകുന്നു ബുദ്ധിമുട്ടുള്ളതും വൃത്തികെട്ടതും അപകടകരവുമായ(3D Jobs - Difficult,Dirty and Dangerous Jobs) അവിദദ്ധ തൊഴിലുകള്‍ക്കാണ് അവരെ ഉപയോഗപ്പെടുത്തുന്നത്. ഉദാഹരണത്തിന് മലേഷ്യയിലെ 70% അവിദഗ്ദ്ധനിര്‍മ്മാണ തൊഴിലാളികളും ഇന്തോനേഷ്യയില്‍ നിന്നുള്ളവരാണ്. ധാരാളം സ്ത്രീകള്‍ തങ്ങളുടെ കുടുംബത്തിലെ പുരുഷന്മാരോടൊപ്പം മാത്രമല്ല, തനിച്ചും കൂട്ടായും ഇതര രാജ്യങ്ങളിലേക്ക് കുടിയേറുന്നുണ്ട്. ഒരുപാടുപേര്‍ വീട്ടുവേലക്കാര്‍, നഴ്സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നീനിലകളില്‍ മറ്റുരാജ്യങ്ങളില്‍ തൊഴിലന്വേഷകരായി എത്തുന്നുണ്ട്.

മെച്ചപ്പെട്ട തൊഴിലിനായി (വരുമാനത്തിനായി) നിയമവിധേയമായും അല്ലാതെയും മറ്റുരാജ്യങ്ങളിലേക്ക് കടക്കുന്നത് അടുത്തകാലത്തായി വളരെ കൂടുതലായിട്ടുണ്ട്. അന്തര്‍ദേശീയ തലത്തില്‍ ഇത്തരത്തില്‍ കുടിയേറുന്നവരില്‍ 50% വും സ്ത്രീകളാണ്. അങ്ങേയറ്റം ചൂഷണത്തിനും ശാരീരികവും ലൈംഗികവുമായ പീഢനത്തിനും ഇവര്‍ വിധോയരാവുന്നുണ്ട്. സുരക്ഷിതമായ തൊഴില്‍സ്ഥലങ്ങളെന്ന സ്ത്രീകളുടെ അവകാശത്തിന്റെ നിഷേധമായ തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമണങ്ങള്‍ സംഘടിത-അസംഘടിത ഭേദമില്ലാതെ വ്യാപകമാണ്. പല രാജ്യങ്ങളിലും തൊഴില്‍ സ്ഥലങ്ങളിലെ ലൈംഗികാതിക്രമണങ്ങളില്‍ നിന്ന് നിയമപരമായ യാതൊരു സംരക്ഷണവും സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല.

സ്ത്രീകളെ കടത്തിക്കൊണ്ടുപോവുക എന്നത് ലാഭകരമായ വ്യാപാരമായിരിക്കുന്നു. പെണ്‍കുട്ടികളേയും സ്ത്രീകളേയും വളരെചെറിയ പ്രായമുള്ള (7-14) ബാലികമാരേയും രാജ്യത്തിനകത്തും അതിര്‍ത്തികടന്നും വേശ്യാവൃത്തിക്കായി കടത്തിക്കൊണ്ടുപോകുന്നു. സ്വന്തംരാജ്യത്ത് മാന്യമായ തൊഴിലവസരങ്ങളില്ലാത്തതും ഉപജീവനത്തിനായി കാശുനേടേണ്ടതും കടത്തിക്കൊണ്ടു പോകലിനു വിധേയരാകാന്‍ അവരെ പ്രേരിപ്പിക്കുന്നു.

ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, ശുചിത്വപരിപാലനം തുടങ്ങിയ സാമൂഹ്യക്ഷേമപരിപാടികളില്‍ നിന്നുള്ള സ്റ്റേറ്റിന്റെ പിന്‍വാങ്ങലിന്റെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളാണ്. സമൂഹത്തില്‍ പ്രബലമായി നില്‍ക്കുന്ന പുരുഷമേധാവിത്വ നിലപാടുകള്‍ കുടുംബത്തിന്റെ പരിമിതമായ വിഭവങ്ങള്‍ പൊതുവെ ആണ്‍കുട്ടിയുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്. തൊഴിലെടുക്കുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനുള്ള സൌകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ പെണ്‍കുട്ടികളെ സ്കൂളില്‍ നിന്ന് പിന്‍വലിക്കുകയും ഇളയകുട്ടികളെ പരിപാലിക്കാന്‍ നിയോഗിക്കുകയും ചെയ്യുന്നു. സ്ത്രീതൊഴിലാളികള്‍ക്ക് കുടിവെള്ളം, വിറക്, ഭക്ഷ്യവസ്തു തുടങ്ങിയവ വളരെ അകലെ നിന്നു ചുമന്നുകൊണ്ടുവരുന്നതിനായി ധാരാളംസമയം ചെലവഴിക്കേണ്ടിവരുന്നു. ഇതാവട്ടെ അവരുടെ ആരോഗ്യത്തെ തകര്‍ക്കുകയും ചെയ്യുന്നു.

ഇന്ത്യപോലുള്ള വികസ്വരരാജ്യത്തെ കാര്‍ഷികരംഗത്തെ പ്രതിസന്ധിയും കാര്‍ഷികമേഖലയില്‍ പണിയെടുക്കുന്ന വലിയൊരു വിഭാഗം സ്ത്രീകളെ പ്രതികൂലമായി ബാധിക്കുന്നു. ഈ മേഖലയിലെ തൊഴില്‍ ദിനങ്ങളുടെ എണ്ണം വലിയതോതില്‍ കുറഞ്ഞിരിക്കുന്നു. ഗ്രാമങ്ങളിലോ നഗരങ്ങളിലോ അതിനുപകരമായി മാന്യമായ ജോലിയൊന്നും കണ്ടെത്താന്‍ കഴിയുന്നുമില്ല. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ തൊഴിലാളികള്‍ എന്ന പരിഗണനയോ പദവിയോ പണിയെടുക്കുന്ന സ്ത്രീകള്‍ക്കു നല്‍കാതെ ഗവണ്‍മെന്റുതന്നെ അവരെ ചൂഷണം ചെയ്യുന്ന അവസ്ഥയുണ്ട്. ഗവണ്‍മെന്റിന്റെതന്നെ പ്രതാപമായി കരുതപ്പെടുന്ന ICDS,NRHM തുടങ്ങിയ സേവനങ്ങളില്‍ ദശലക്ഷക്കണക്കിന് സ്ത്രീകള്‍ പണിയെടുക്കുന്നുണ്ട്. ഇവരെ സാമൂഹ്യപ്രവര്‍ത്തകര്‍, വളണ്ടിയര്‍മാര്‍ തുടങ്ങിയ പേരുവിളിച്ചുകണ്ട് മിനിമം കൂലിയും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുന്നു. പാവപ്പെട്ടവരുടെ ആരോഗ്യവിദ്യാഭ്യാസചെലവുകള്‍ ചുരുക്കുന്നതിനായി ഗവണ്‍മെന്റ് അവലംബിക്കുന്ന ഒരു രീതിയാണിത്.

തൊഴിലാളിവര്‍ഗ്ഗത്തിന്റെ വലിയൊരുവിഭാഗം സ്ത്രീകളായിരിക്കുകയും അവര്‍ എണ്ണമറ്റ പ്രശ്നങ്ങള്‍ നേരിടുകയും ചെയ്കെ ഇവരുടെ സാന്നിദ്ധ്യവും ട്രേഡ് യൂണിയനുകളില്‍ പ്രതിഫലിക്കുന്നില്ല. സ്ത്രീതൊഴിലാളികളുള്ള വ്യവസായങ്ങളിലെ ട്രേഡ്‌ യൂണിയനുകളില്‍ വളരെ കുറച്ച് സ്ത്രീകള്‍ മാത്രമേ അംഗങ്ങളായുള്ളൂ. നേതൃത്വത്തിലും നയരൂപീകരണസമിതിയിലും അവരുടെ പ്രാതിനിധ്യം അതിനേക്കാള്‍ കുറവാണ്. ഇത് മിക്ക രാജ്യങ്ങളിലേയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളിലെ ഒരു ദൌര്‍ബല്യമായിട്ടുണ്ട്.

സ്ത്രീകള്‍ തങ്ങളുടെ ദ്വിമുഖങ്ങളായ ഉത്തരവാദിത്വങ്ങള്‍ - തൊഴിലിടങ്ങളിലും ഗാര്‍ഹിക മേഖലയിലും - നിര്‍വ്വഹിക്കുന്നതിനുതന്നെ ബുദ്ധിമുട്ടനുഭവിക്കുന്ന അവസ്ഥയില്‍, ട്രേഡ് യൂണിയന്റെ ദൈനംദിന പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുക എന്നത് അവരെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ക്ലേശകരവുമാണ്. എന്നാല്‍ പണിമുടക്ക് അടക്കമുള്ള സമരങ്ങളില്‍ അവര്‍ ഒരിക്കലും പിന്നിലല്ല എന്നതും വസ്തുതയാണ്. പല രാജ്യങ്ങളിലും പണിയെടുക്കുന്ന സ്ത്രീകള്‍ തങ്ങളുടെ കുടുംബത്തേയും കുഞ്ഞുങ്ങളേയും വിസ്മരിച്ചുകൊണ്ടുതന്നെ ശിക്ഷാനടപടികള്‍ ഏറ്റുവാങ്ങാനും പോലീസിന്റേയും ഗുണ്ടകളുടേയും മര്‍ദ്ദനങ്ങളെ നേരിട്ടുകൊണ്ട് സമരമുഖങ്ങളില്‍ മുന്‍പന്തിയില്‍തന്നെയുണ്ട്.

പക്ഷെ, വളരെകുറച്ച് ട്രേഡ് യൂണിയനുകള്‍ മാത്രമേ തൊഴിലെടുക്കുന്ന സ്ത്രീകളുടെ സവിശേഷ പ്രശ്നങ്ങളായ തുല്യവേതനം, പ്രസവാനുകൂല്യങ്ങള്‍, പെണ്‍കുട്ടികളുടെ സംരക്ഷണത്തിനുള്ള സൌകര്യങ്ങള്‍, ടോയ്‌ലറ്റ്, വിശ്രമമുറിപോലുള്ളവയെ ട്രേഡ് യൂണിയന്‍ പ്രശ്നങ്ങളായി കാണാറുള്ളൂ. ഇത്തരം കാര്യങ്ങള്‍ ട്രേഡ് യൂണിയനുകളുടെ അവകാശപത്രികയില്‍ സ്ഥാനംപിടിക്കാറില്ല. സ്ത്രീ തൊഴിലാളികളുടെ സവിശേഷ പ്രശ്നമായ ലൈംഗികാതിക്രമണങ്ങള്‍ യൂണിയനുകള്‍ ഏറ്റെടുക്കാറുമില്ല. ട്രേഡ് യൂണിയന്‍ രംഗത്തെ സ്ത്രീകളുടെ താല്പര്യക്കുറവിന് ഇതും ഒരു കാരണമാണ്. കൂടാതെ സമൂഹത്തില്‍ സ്ത്രീകളുടെ ചുമതലകളെക്കുറിച്ച് പൊതുവെയുള്ള സമീപനം ട്രേഡ് യൂണിയനിലും അവരുടെ ചുമതല എന്ത് എന്നത് നിഴലിക്കും. ട്രേഡ് യൂണിയനുകള്‍ പൊതുവെ പുരുഷകേന്ദ്രീകൃതവും പുരുഷനേതൃത്വത്തിന്റെ കുത്തകയുമാണ്. പുരുഷന്മാര്‍ കരുതുന്നത്, സ്ത്രീകള്‍ ട്രേഡ് യൂണിയന്‍ നേതൃത്വത്തിന്റെ ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ പ്രാപ്തരല്ല എന്നാണ്. പലസ്ത്രീകളും കരുതുന്നത് യൂണിയനുകളെ നയിക്കാന്‍ തങ്ങള്‍ പ്രാപ്തരല്ല എന്നും. സമൂഹത്തില്‍ നിലനില്‍ക്കുന്ന പിതൃമേധാവിത്വ സമീപനം സ്ത്രീകളേയും പുരുഷന്മാരേയും ഒരേപോലെ സ്വാധീനിക്കുന്നുണ്ട്. സമ്മേളനപ്രതിനിധികള്‍ എന്ന നിലയില്‍ വളരെക്കുറച്ച് സ്ത്രീകളെ മാത്രമേ തെരഞ്ഞെടുക്കാറുള്ളൂ; പ്രത്യേകിച്ചും ഉയര്‍ന്ന തലങ്ങളില്‍ നയരൂപീകരണ സമിതിയിലേക്ക് അതിനേക്കാള്‍ കറവും. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരായ പല സ്ത്രീകളും തങ്ങളെ മീറ്റിംഗുകളിലോ റാലികളിലോ പ്രസംഗിക്കാന്‍ അനുവദിക്കുന്നില്ലെന്നും തൊഴില്‍തര്‍ക്കചര്‍ച്ചകള്‍ നടക്കുന്ന വേദികളില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്ക് അവസരം ലഭിക്കാറില്ലെന്നും പരാതി പറയാറുണ്ട്.

സ്ത്രീകളോടുള്ള ഈ സമീപനമാണ് സമൂഹത്തില്‍ വ്യാപകമായിട്ടുള്ളത്. സമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ ട്രേഡ് യൂണിയനുകളില്‍ നിലനില്‍ക്കുന്ന ഈ നിലപാടാണ് ട്രേഡ് യൂണിയനുകളില്‍ സ്ത്രീകളുടെ വര്‍ദ്ധിച്ച പങ്കാളിത്തത്തിന് തടസ്സമായി നില്‍ക്കുന്ന ഒരു ഘടകം. ഈ സമീപനത്തെ അതിജീവിക്കുക എന്നത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തില്‍ സ്ത്രീകളുടെ ക്രിയാത്മകമായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും പ്രാധാന്യമുള്ളതാണ്. ഇതിനുള്ള മുന്‍കൈ ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ നിന്നുണ്ടാവണം.

എന്‍.ജി.ഒകള്‍ നേതൃത്വം നല്‍കുന്ന തൊഴിലെടുക്കുന്ന സ്ത്രീകളുടെ സംഘടനകളുടെ ഇടയിലുള്ള മറ്റൊരു പ്രവണത, അവരെ പ്രത്യേകമായി സംഘടിപ്പിക്കുക, വനിതാ ട്രേഡ് യൂണിയനിസ്റ്റുകള്‍ എന്ന നിലയില്‍ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ്. ചില ഗവണ്‍മെന്റുകളും ഇതിന് പ്രോത്സാഹനം നല്‍കുന്നുണ്ട്. ഇത് അപകടകരമായ ഒരു പ്രവണതയാണ്. എന്തെന്നാല്‍ ഇത് തൊഴിലാളിവര്‍ഗ്ഗപ്രസ്ഥാനത്തിനകത്ത് ലിംഗാടിസ്ഥാനത്തിലുള്ള വിഭജനം സൃഷ്ടിക്കും. മുതലാളിത്ത ആഗോളവല്‍ക്കരണത്തിനെതിരായ സമരങ്ങളെ ശക്തിപ്പെടുത്തുന്നതിനുപകരം പ്രതിരോധം ദുര്‍ബ്ബലമാകുകയും ആഗോളവല്‍ക്കരണ ശക്തികളെ സഹായിക്കുകയും ചെയ്യും.

സ്ത്രീതൊഴിലാളികളുടെ പ്രശ്നങ്ങള്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ പ്രശ്നങ്ങളുടെതന്നെ അവിഭാജ്യമായ ഭാഗമാണ്. ട്രേഡ് യൂണിയന്‍ എന്ന നിലയില്‍ത്തന്നെ അവയെ നേരിടേണ്ടതുമാണ്. സ്ത്രീ തൊഴിലാളികളെ പ്രത്യേകമായി സംഘടിപ്പിക്കുന്നത്, തൊഴിലാളികളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളുടെ കേന്ദ്രബിന്ദുവില്‍ നിന്ന് വഴിതിരിച്ചുവിടാനും, പ്രശ്നങ്ങള്‍ സ്ത്രീകളുടേത്, പുരുഷന്മാരുടേത് എന്ന നിലയില്‍ കാണാനും പുരുഷന്മാര്‍ക്കെതിരെ സ്ത്രീകള്‍ എന്ന നിലയില്‍ വളച്ചൊടിക്കുന്നതിലും എത്തിച്ചേരും. തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഐക്യത്തെ ശിഥിലീകരിക്കുന്നതിലേക്കാണിത് നയിക്കുക. പണിയെടുക്കുന്ന സ്ത്രീകളുടെ വലിയ വിഭാഗങ്ങളെ മുഖ്യധാരാ ട്രേഡ് യൂണിയനുകളിലേക്ക് കൊണ്ടുവരികയും അവരുടെ സഹോദരന്മാരോടൊപ്പം പോരാടുകയും ചെയ്തുകൊണ്ടല്ലാതെ തങ്ങളുടെ ഉപജീവനത്തിനു നേരെയുള്ള അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരായ സമരം ഫലപ്രദവുമായില്ല.

തൊഴിലെടുക്കുന്ന സ്ത്രീകളോടുള്ള സഹാനുഭൂതിയോ ഔദാര്യ മോ കൊണ്ടല്ല ട്രേഡ് യൂണിയനുകള്‍ തങ്ങളുടെ അണികളിലേക്ക് കൂടുതല്‍ കൂടുതല്‍ സ്ത്രീകളെക്കൊണ്ടുവരികയും അവരെ നേതൃത്വത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നത്. തൊഴിലാളിവര്‍ഗ്ഗത്തിന്റെ അവഗണിക്കാന്‍ കഴിയാത്ത വലിയൊരു വിഭാഗമാണ് സ്ത്രീകള്‍. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ഉജ്ജലമായ സമരങ്ങളിലൂടെ തൊഴിലാളിവര്‍ഗ്ഗം ആര്‍ജ്ജിച്ചെടുത്ത അവകാശങ്ങള്‍ക്കെതിരായി ആഗോളവല്‍ക്കരണം അഴിച്ചുവിടുന്ന വന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ആഗോളതലത്തില്‍തന്നെ ശക്തമായ യോജിച്ച സമരങ്ങള്‍ അനിവാര്യമാണ്. ഐക്യം ശക്തിപ്പെടുത്തുന്നതിലൂടെയും നിരന്തരമായ സമരങ്ങളിലൂടെയും മാത്രമേ തൊഴിലാളിവര്‍ഗ്ഗത്തിന് ഈ വെല്ലുവിളികളെ നേരിടാന്‍ കഴിയൂ. തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഐക്യം ഓരോ വിഭാഗം തൊഴിലാളികളേയും യോജിപ്പിച്ചുകൊണ്ടേ സാദ്ധ്യമാകൂ. ഇക്കാരണത്താലാണ് തൊഴിലാളിവര്‍ഗ്ഗത്തിന്റെ ആകെയും, ആഗോളവല്‍ക്കരണത്തിന്റെ ദുരിതഫലങ്ങളനുഭവിക്കുന്ന മുഴുവന്‍ ജനങ്ങളുടേയും താല്പര്യ സംരക്ഷണത്തിനായി കൂടുതല്‍ കൂടുതല്‍ തൊഴിലെടുക്കുന്ന സ്ത്രീകളെ തങ്ങളുടെ അണികളിലേക്ക് കൊണ്ടുവരേണ്ടതിന് ട്രേഡ് യൂണിയനുകളുടെ ബോധപൂര്‍വ്വമായ പ്രവര്‍ത്തനം ആവശ്യമായി വരുന്നത്. ഇതാകട്ടെ, അടിയന്തിര പ്രാധാന്യത്തോടും ഗൌരവത്തോടും ചെയ്യേണ്ടതുമാണ്.

ആഗോളവല്‍ക്കരണത്തിനെതിരായും ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ക്കുവേണ്ടിയും പോരാടുന്ന ലോകത്തെങ്ങുമുള്ള ശക്തമായ ട്രേഡ് യൂണിയന്‍സംഘടനകളുടെ പൊതുവേദി എന്ന നിലയില്‍ SIGTUR ഈ ലക്ഷ്യത്തിനായി ക്രിയാത്മകമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണം.

Saturday, July 26, 2008

സ്പീക്കര്‍ക്ക് കക്ഷിയുണ്ടോ?

ഇംഗ്ളണ്ടിലെ സ്പീക്കറും ഇന്ത്യയിലെ സ്പീക്കറും തമ്മില്‍ വ്യത്യാസമുണ്ട്. ഇംഗ്ളണ്ടില്‍ കക്ഷിരഹിതനും സര്‍വസമ്മതനുമായ വ്യക്തിയാണ് സ്പീക്കറാവുന്നത്. ഒരിക്കല്‍ സ്പീക്കറായാല്‍ മരണം വരെയോ സ്വയം വിരമിക്കുന്നതുവരെയോ തുടരും. പാര്‍ലമെന്റ് കാലാവധി കഴിയുമ്പോള്‍ സ്പീക്കര്‍ തന്റെ മണ്ഡലത്തില്‍നിന്ന് വീണ്ടും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും സഭാധ്യക്ഷപദവി തുടച്ചയായി കൈയേല്‍ക്കുകയുംചെയ്യും.

ഇന്ത്യയില്‍ അങ്ങനെയല്ല. ഇന്ത്യയിലെ സ്പീക്കര്‍പദവി ഭരണഘടനയുടെ സൃഷ്ടിയാണ്. ഭരണഘടന അവരെ വിശേഷിപ്പിക്കുന്നത് പാര്‍ലമെന്റിന്റെ ഓഫീസര്‍ എന്ന നിലയ്ക്കാണ്. ഇന്ത്യന്‍ സ്പീക്കറുടെ പ്രധാന ചുമതല ഗവമെന്റ് ബിസിനസ് നിഷ്പക്ഷമായും നീതിപൂര്‍വമായും നടത്തിക്കൊടുക്കുക എന്നതാണ്. മറ്റുള്ള കാര്യങ്ങളെല്ലാം അനുബന്ധം മാത്രമാണ്. ഇപ്രകാരം വ്യവസ്ഥകളുള്ള സാഹചര്യത്തില്‍ ഇന്ത്യയില്‍ ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും പുതിയ സ്പീക്കര്‍ തെരഞ്ഞെടുക്കപ്പെടുന്നു. ഭരണം ഏറ്റെടുക്കുന്ന ഭൂരിപക്ഷകക്ഷിയോ കൂട്ടുകക്ഷിയോ ഒരാളെ സ്പീക്കറായി നാമനിര്‍ദേശംചെയ്യും. അദ്ദേഹം തെരഞ്ഞെടുക്കപ്പെടും. ഇന്ത്യയിലെ സ്പീക്കര്‍മാര്‍ എപ്പോഴും ഭരണകക്ഷികളുടെ പ്രതിനിധിയായിരിക്കും. ഭരണകക്ഷിയുടെ പിന്‍ബലമില്ലാതെ ഇന്ത്യയില്‍ ഒരു സ്പീക്കര്‍ക്കും പ്രവര്‍ത്തിക്കാനാവില്ല. കാലാവധി കഴിയുമ്പോള്‍ സ്പീക്കര്‍പദവി ഒഴിയുന്ന അംഗം വീണ്ടും തന്നെ നിര്‍ദേശിച്ച കക്ഷിയുടെ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങും. ഇതാണ് സര്‍വസാധാരണമായ സ്ഥിതി.

സ്പീക്കര്‍മാര്‍ക്ക് കക്ഷിരാഷ്ട്രീയം പാടില്ല എന്നുമാത്രമേയുള്ളൂ. സ്പീക്കര്‍പദവിയില്‍ ഇരിക്കുമ്പോള്‍ നിഷ്പക്ഷമായും കക്ഷിരാഷ്ട്രീയം ഉപേക്ഷിച്ച് ഭരണഘടനാ വ്യവസ്ഥകള്‍ അനുസരിച്ചും സഭാനടപടിക്രമങ്ങള്‍ അനുസരിച്ചും പ്രവര്‍ത്തിക്കുക എന്നര്‍ഥം. ഈ വ്യവസ്ഥകള്‍ അനുസരിച്ച് കക്ഷിരാഷ്ട്രീയം ഉപേക്ഷിച്ച് തന്റെ ചുമതലകള്‍ നിര്‍വഹിക്കുക എന്നുമാത്രം. സ്പീക്കര്‍മാര്‍ക്ക് രാഷ്ട്രീയം പാടില്ല എന്ന് അര്‍ഥമില്ല. പല സ്പീക്കര്‍മാരും അവര്‍ സ്പീക്കര്‍ ആയിരിക്കവെതന്നെ ആ പദവി ഉപേക്ഷിച്ച് മന്ത്രിസ്ഥാനം സ്വീകരിക്കുക പതിവാണ്. ഇങ്ങനെ മന്ത്രിമാരായി പോകുന്നത് തന്നെ സ്പോണ്‍സര്‍ ചെയ്ത പാര്‍ടിയുടെ രാഷ്ട്രീയധാരണയ്ക്ക് അനുസരണമായിട്ടാണ്. രാഷ്ട്രീയം ഇല്ലാഞ്ഞിട്ടല്ല, സ്പീക്കര്‍പദവി ഒഴിയുന്ന എത്രയോ മുന്‍സ്പീക്കര്‍മാര്‍ നമ്മുടെ എല്ലാ രാഷ്ട്രീയപാര്‍ടികളിലും ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പാര്‍ടിയുടെ നിര്‍ദേശമനുസരിച്ച് സ്പീക്കര്‍പദവി ഒഴിയുന്ന സംഭവങ്ങളും സാധാരണയാണ്.

അതുകൊണ്ട് ലോക്‍സഭയിലെ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അവകാശപ്പെടുന്ന രാഷ്ട്രീയമില്ലായ്മ ഒരു മിഥ്യ മാത്രമാണ്. അത് യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല. തന്നെ സ്പോണ്‍സര്‍ ചെയ്ത രാഷ്ട്രീയ പാര്‍ടിയുടെ നിര്‍ദേശം അനുസരിച്ച് സ്പീക്കര്‍പദവി ഒഴിയുന്ന എത്രയോ ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. ഹൌസ് ഓഫ് കോമണ്‍സിലെ സ്പീക്കറുടെ നിഷ്പക്ഷപദവി നമ്മുടെ പാര്‍ലമെന്ററി വ്യവസ്ഥയില്‍ നടപ്പാക്കാന്‍ കഴിയുന്നതല്ല. അതുകൊണ്ട് ഇന്ത്യയിലെ സ്പീക്കര്‍മാര്‍ സഭാനടപടികള്‍ നടത്തിക്കൊണ്ടുപോകുന്ന കാര്യങ്ങളോടൊപ്പംതന്നെ മറ്റ് കാര്യങ്ങളില്‍ തന്നെ സ്പോണ്‍സര്‍ ചെയ്ത കക്ഷിയുമായി ബന്ധപ്പെട്ടിരിക്കും.

പതിനാലാം ലോക്‍സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഒറ്റക്കക്ഷിയെന്ന നിലയില്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടായിരുന്നില്ല. യുപിഎ രൂപീകരണത്തോട് അനുബന്ധമായി അവര്‍ക്ക് പിന്തുണ നല്‍കാന്‍ ഇടതുപക്ഷകക്ഷികള്‍ തീരുമാനിച്ചു. ആ തീരുമാനത്തിന്റെ ഭാഗമെന്ന നിലയില്‍ സോമനാഥ് ചാറ്റര്‍ജി ഇടതുപക്ഷപാര്‍ടികളുടെ, പ്രത്യേകിച്ച് സിപിഐ എമ്മിന്റെ നോമിനിയായിട്ടാണ് സ്പീക്കര്‍ ‍സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടത്. പ്രതിപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. പ്രധാന പ്രതിപക്ഷമായ ബിജെപിയുടെ നോമിനി ഡെപ്യൂട്ടി സ്പീക്കറായും ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി സ്പീക്കര്‍ പ്രധാനപ്രതിപക്ഷവുമായി സഹകരിച്ചാണ് പ്രവര്‍ത്തിച്ചുവന്നത്. ഇടതുപക്ഷപാര്‍ടികള്‍ പിന്തുണ പിന്‍വലിക്കുന്നതോടുകൂടി സ്പീക്കര്‍ ‍പദവിയുടെ ഭൂരിപക്ഷവും നഷ്ടപ്പെടുന്നു.

തന്നെ സ്പോണ്‍സര്‍ ചെയ്ത പാര്‍ടിയോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനു പകരം സ്വതന്ത്രപദവി അവകാശപ്പെടുന്ന ഇക്കാലമത്രയും നിലനിന്ന പാര്‍ലമെന്ററി വ്യവസ്ഥകളുടെ ലംഘനമാണ്. ഒരു കാരണവശാലും ഇന്ത്യയിലെ സ്പീക്കര്‍മാര്‍ക്ക് ഹൌസ് ഓഫ് കോമണ്‍സിലെ സ്പീക്കറുടെ പദവി അവകാശപ്പെടാനാവില്ല. ഇന്ത്യയിലെ സ്പീക്കര്‍മാര്‍ ഭരണഘടനയുടെ സൃഷ്ടിയാണ്, ഭരണഘടനാ വ്യവസ്ഥകള്‍ അനുസരിച്ചും സഭാനടപടിക്രമം അനുസരിച്ചും പ്രവര്‍ത്തിക്കുന്ന സഭയുടെ ഓഫീസര്‍ മാത്രമാണ്. അതിനപ്പുറമുള്ള ഒരു പദവിയും സ്പീക്കര്‍ക്കില്ല.

ഇന്ത്യയിലെ ഏതൊരു രാഷ്ട്രീയകക്ഷികളുടെയും നോമിനിയായി തെരഞ്ഞെടുക്കപ്പെടുന്ന സ്പീക്കര്‍മാര്‍ അവരവരുടെ പാര്‍ടിനിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്. സ്പീക്കര്‍മാരെ തല്‍സ്ഥാനത്തുനിന്ന് നീക്കംചെയ്യുന്നതിന് ഭരണഘടനയില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്. സ്പീക്കര്‍മാരെ നിയമിക്കുന്നത് സഭയാണ്. എന്നാല്‍, പ്രധാനമന്ത്രിയെ നിയമിക്കുന്നത് പ്രസിഡന്റാണ്. പ്രധാനമന്ത്രിക്ക് എതിരായി അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ വ്യവസ്ഥയുണ്ട്. അവിശ്വാസം പാസായാല്‍ പ്രധാനമന്ത്രി സാങ്കേതികകാരണം പറഞ്ഞ് രാജിവച്ചില്ലെങ്കില്‍ അദ്ദേഹത്തെ നീക്കം ചെയ്യാന്‍ പ്രസിഡന്റ് ബാധ്യസ്ഥനാണ്. എന്നാല്‍, സ്പീക്കര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവരാന്‍ വ്യവസ്ഥയില്ല. സ്പീക്കറെ നീക്കംചെയ്യാനാണ് വ്യവസ്ഥ. നീക്കംചെയ്യാനുള്ള പ്രമേയം ചര്‍ച്ചചെയ്യുന്ന വേളയില്‍ സ്പീക്കര്‍ തന്റെ കസേരയില്‍ ഇരുന്നുകൂടാ. പകരം ഡെപ്യൂട്ടി സ്പീക്കര്‍ കസേരയില്‍ ഇരിക്കും. ഇതാണ് നടപടിക്രമം. പ്രമേയചര്‍ച്ചാവേളയില്‍ സ്പീക്കറുടെ നടപടിലംഘനത്തെക്കുറിച്ചും ഭരണഘടനാലംഘനത്തെക്കുറിച്ചുമെല്ലാം ചര്‍ച്ചചെയ്യപ്പെടും. സ്പീക്കറുടെ നിഷ്പക്ഷതാപദവിയും ചര്‍ച്ചചെയ്യപ്പെടാവുന്നതാണ്. ഈ സ്ഥിതി ഹൌസ് ഓഫ് കോമണ്‍സില്‍ ഉണ്ടാകാറില്ല. ഈ വ്യവസ്ഥ പ്രകാരം ഇന്ത്യന്‍ സ്പീക്കര്‍മാര്‍ തന്നെ സ്പോണ്‍സര്‍ ചെയ്ത കക്ഷികളോട് ബന്ധപ്പെടുത്തി വരുന്ന സാഹചര്യവും വ്യക്തമാണ്.

ലോക്‍സഭ സ്പീക്കര്‍ സോമനാഥചാറ്റര്‍ജി തന്നെ സ്പോണ്‍സര്‍ ചെയ്ത പാര്‍ടിയുടെ തീരുമാനം ലംഘിക്കുകവഴി നമ്മുടെ പാര്‍ലമെന്ററി വ്യവസ്ഥയില്‍ അനാരോഗ്യകരമായ ഒരു കീഴ്വഴക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.

*
വര്‍ക്കല രാധാകൃഷ്ണന്‍ എം.പി

Friday, July 25, 2008

കഞ്ഞിഗവേഷണം (കര്‍ക്കിടകംസ്പെഷ്യല്‍)


പത്രങ്ങളിലും ടിവിയിലും 'കഞ്ഞി'യുടെ പരസ്യം വന്നു തുടങ്ങി. കര്‍ക്കിടകക്കഞ്ഞി. അല്ല, കര്‍ക്കിടകത്തിനു വന്ന ഒരു ഗ്ലാമറേ. ഇന്നലെ വരെ പഞ്ഞകര്‍ക്കിടകം, കള്ളക്കര്‍ക്കിടകം, കടുംകര്‍ക്കിടകം അങ്ങനെ ഈ പാവത്തിനോടൊപ്പം നാമവിശേഷണമായി ചേര്‍ക്കാന്‍ വാക്കുകള്‍ ബാക്കിയില്ലായിരുന്നു. അതുപോലെ ചൊല്ലുകളും! കര്‍ക്കിടകം തീര്‍ന്നാല്‍ ദുര്‍ഘടം തീര്‍ന്നു, കര്‍ക്കിടകത്തില്‍ കട്ടുമാന്താം, കര്‍ക്കിടകഞാറ്റില്‍ പട്ടിണി കിടന്നത് പുത്തരി വേകുമ്പോള്‍ മറക്കരുത്, കര്‍ക്കിടകത്തില്‍ കാക്ക പോലും കൂടുകെട്ടില്ല....എല്ലാം കേട്ടും സഹിച്ചും കര്‍ക്കിടകമങ്ങനെ കഴിയുകയായിരുന്നു. ഒരു കുന്നുണ്ടാകുമെങ്കില്‍ കുഴിയുമുണ്ടാകും, കയറ്റമുണ്ടോ ഇറക്കവുമുണ്ട്, അസ്തമയത്തിനപ്പുറം ഉദയവും......ഇതാ കര്‍ക്കിടകത്തിന്റെ കാലദേശം മാറിയിരിക്കുന്നു. ഇപ്പോള്‍ പന്തണ്ടുമാസങ്ങളില്‍ 'ധികൃതശക്തപരാക്രമിയായിട്ടാണ് കര്‍ക്കിടകത്തിന്റെ നില്‍പ്പ്'. ചിങ്ങവും വൃശ്ചികവുമൊക്കെ തങ്ങളുടെ പേരും സ്ഥാനവും കര്‍ക്കിടകവുമായി വെച്ചുമാറാന്‍ സാധിക്കുമോ എന്ന് അന്വേഷിക്കുന്നു. ഓണം, വിഷു, റംസാന്‍, ക്രിസ്തുമസ് തുടങ്ങി മാസത്തിന്റെ ഇടയ്ക്ക് ഏതെങ്കിലും ചില ദിവസങ്ങളില്‍ മാത്രമുള്ള വിശേഷണങ്ങളാണ് മറ്റു മാസങ്ങള്‍ക്ക് മുഴുവനായും ഒരു ഗ്ലാമര്‍ കൊടുക്കുന്നതെങ്കില്‍ കര്‍ക്കിടകം മാസം മുഴുവനും വിശേഷണമാണ്. സുഖചികിത്സ, തുടിച്ചുകുളി, അടിച്ചുവാരല്‍, രാമായണവായന, ധാരകോരല്‍, നീരുമാറ്റല്‍ തുടങ്ങി എല്ലാം കര്‍ക്കിടക സ്പെഷ്യലാണ്. പണ്ടത്തെ കര്‍ക്കിടകത്തില്‍ എണ്ണ വാങ്ങാന്‍ പാങ്ങില്ലാത്തതുകൊണ്ട് കുളി പോലും ദാരിദ്ര്യത്തിലാണെങ്കില്‍ ഇപ്പോള്‍ കര്‍ക്കിടകത്തില്‍ എണ്ണത്തോണിയില്‍ നിന്ന് എണീക്കാന്‍ സമയമില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ നടന്ന ഏറ്റവും നല്ല മാര്‍ക്കറ്റിംഗും കര്‍ക്കിടക മാര്‍ക്കറ്റിംഗാണ്. അങ്ങനെ കര്‍ക്കിടക മാര്‍ക്കറ്റിംഗിലൂടെ പൂര്‍വപ്രതാപം വീണ്ടെടുത്ത ഒരു ആഹാരമാണ്. ഭക്ഷ്യപദാര്‍ഥമാണ്, ഖരദ്രവങ്ങള്‍ ഒരു പോലെ സമ്മിശ്രിതമായ കഞ്ഞി. അതെ കഞ്ഞി. കര്‍ക്കിടകക്കഞ്ഞി.

പക്ഷെ ഇവിടെ ഗവേഷണവിഷയമായിരിക്കുന്ന 'കഞ്ഞി' ആരോഗ്യദായകവും ഐശ്വര്യദായകവുമായ കര്‍ക്കിടകക്കഞ്ഞിക്കൂട്ടല്ല. മേല്‍പ്പടി പേരിനാല്‍ അറിയപ്പെടുന്ന ചില മനുഷ്യ'ക്കഞ്ഞി'യാണ്.

എങ്ങനെയാണ് ആ പേര്‍ വന്നത് ?

ലേഖകന്‍ ആലോചിച്ചിട്ടുണ്ട്. ചിലരെ ചൂണ്ടി പറയുന്നു-അവന്‍ ആളൊരു 'കഞ്ഞി'യാണ്. അവന്റെ സ്വഭാവം കഞ്ഞിസ്വഭാവമാണ്, കഞ്ഞിവര്‍ത്തമാനം, കഞ്ഞിയിടപാട്...ശ്ശെടാ......."പ്ലാവില കോട്ടിയ കുമ്പിളില്‍ തുമ്പതന്‍പൂവുപോലിത്തിരിഉപ്പുതരിയെടുത്താവിപാറുന്നപൊടിയരിക്കഞ്ഞിയില്‍തൂകി'' കഴിയ്ക്കുന്ന ആ ചേതോഹരമായ ഭക്ഷണനാമത്തിനെങ്ങിനെയാണ് സ്വഭാവദൂഷ്യമുള്ള മനുഷ്യനെക്കുറിച്ച് സൂചിപ്പിക്കുവാന്‍ നിയോഗം ലഭിച്ചത്. "ഹാ! എന്തു നല്ല കഞ്ഞി'' എന്നു പറയുന്നതിന്റെ നേരെ വിപരീതധ്വനിയിലല്ലേ"ശ്ശെ! അവന്‍ വെറും കഞ്ഞി'' എന്നു പറയുന്നത്. എന്തു വിചിത്രമാണ് ലോകരീതികള്‍!

ലേഖകന്‍ വീണ്ടും ആലോചിച്ചു. എന്തായിരിക്കും കാരണങ്ങള്‍. ആലോചന താഴെ കാണുന്ന നിഗമനങ്ങളിലാണ് എത്തിച്ചത്.

(1) ചിലവു കുറഞ്ഞ ആഹാരമാണ് കഞ്ഞി. വില കുറഞ്ഞ പ്രവൃത്തികള്‍ കാണിക്കുന്നതും കഞ്ഞിയുടെ വിലക്കുറവും താരതമ്യപ്പെടുത്തിയാകാം ഈ വിശേഷണം.

(2) കഞ്ഞിയ്ക്ക് ഒരു വഴുവഴുപ്പുണ്ട്. വ്യക്തിത്വമില്ലായ്മയുടെ പര്യായമാകാം ഇത്.

(3) കഞ്ഞി പെട്ടെന്ന് വളിയ്ക്കും. (തെക്കന്‍ തിരുവിതാംകൂര്‍ഭാഷയില്‍ ചളിയ്ക്കും) അതുകൊണ്ട് വളിച്ച മനുഷ്യരെയും 'കഞ്ഞി'യായി കാണുന്നതാകാം.

(4) ചില കഞ്ഞിയില്‍ വെള്ളം കൂടുതലും വറ്റ് കുറവുമായിരിക്കും. അങ്ങനെ, അലങ്കാരം കൂടുതലും ആശയം കുറവും ഉള്ള ആള്‍ക്കാരെ വിശേഷിപ്പിക്കാന്‍ എളുപ്പത്തില്‍ ഈ പദം തിരഞ്ഞെടുത്തതുമാകാം.

കഞ്ഞികള്‍ എത്ര തരം? ഏതെല്ലാം?

എല്ലാ മേഖലയിലും അവിടെയും ഇവിടെയും ചില 'കഞ്ഞി' സ്വഭാവക്കാരെകാണാം. ഇതാ ഒരു കഞ്ഞിവര്‍ത്തമാനം കേള്‍ക്കൂ.

"കേട്ടോ കുറുപ്പേ, മേനി നടിക്കുന്നത് എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ്. ജീവന്‍ പോയാലും ശരി സ്വയം പുകഴ്ത്തി ഞാന്‍ പറയില്ല. ഇപ്പൊത്തന്നെ കഴിഞ്ഞ ഉത്സവത്തിന് ഞാന്‍ അയ്യായിരം രൂപയാണ് സംഭാവന കൊടുത്തത്. പറഞ്ഞില്ലല്ലോ. ഞാന്‍ ആരോടും പറഞ്ഞുനടന്നില്ലല്ലോ. വായനശാലാവാര്‍ഷികത്തിന് അഞ്ഞൂറുരൂപ കൊടുത്തു. അതും ഇന്നേവരെ ഒറ്റമനുഷ്യനോട് പരസ്യപ്പെടുത്തിയിട്ടില്ല. ഞാനീ വിവരം നമ്മുടെ സദാശിവനോട് പറഞ്ഞപ്പോള്‍ അവന്‍ ആശ്ചര്യപ്പെട്ടുപോയി. ഹൊ! ചേട്ടനെപ്പോലെ ഒരുദാരമതി വേറെയില്ലെന്നാണ് അവന്‍ പറഞ്ഞത്. സത്യം.''

വില കുറഞ്ഞ കഞ്ഞിയോ വളിയ്ക്കുന്ന കഞ്ഞിയോ ആണിത്. രണ്ടു ദിവസം പഴകിയാല്‍ നമ്മള്‍ അകന്നുമാറും. നമ്മുടെ നാട്ടില്‍ സാധാരണകണ്ടുവരുന്ന കഞ്ഞിവിഭാഗങ്ങള്‍ ഇവയൊക്കെ.

(1) പൊങ്ങച്ചക്കഞ്ഞി-വീട്ടുകാരെക്കുറിച്ചും മറ്റും എപ്പോഴും പൊങ്ങച്ചം പറഞ്ഞിരിക്കുക. മകന്‍ സ്റ്റേറ്റ്സിലാണ്, മരുമകന്‍ ഗള്‍ഫിലാണ്....അങ്ങനെയൊക്കെ. അപ്പുറത്തെയാളിന്റെ നേട്ടം അംഗീകരിച്ചു കൊടുക്കുകയുമില്ല.

(2) ആഡംബരക്കഞ്ഞി- ഒരു രൂപയുടെ വരുമാനമേ ഉള്ളുവെങ്കിലും ഒമ്പതുരൂപയുടെ പകിട്ടുമായി നടക്കുക. അതും മാറ്റിവെക്കാവുന്ന കഞ്ഞിയാണ്.

(3)കണക്കുകഞ്ഞി-അഞ്ചുപൈസയ്ക്കു വേണ്ടി അമ്പതുപൈസയുടെ കണക്കുപറയുക. ഏറ്റവും ഉറ്റസുഹൃത്തിനോ ബന്ധുവിനോ ചെയ്തുകൊടുത്ത സഹായം ഓര്‍മ്മിച്ചുവച്ച് കണക്കുപറയുക. സ്ത്രീധനബാക്കിയെച്ചൊല്ലിയുള്ള തര്‍ക്കവും ഒക്കെ ഈ ശാഖയില്‍ വരും.

കഞ്ഞികളെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമോ ?

എല്ലാ കഞ്ഞികളെയും തിരിച്ചറിയണമെന്നില്ല. ഒറ്റനോട്ടത്തില്‍ ഒന്നാന്തരം ചോറാണ് എന്ന് നമ്മള്‍ തെറ്റിദ്ധരിച്ചുപോകുന്നവര്‍ ഉണ്ട്. പക്ഷെ അല്‍പമൊന്നടുക്കുമ്പോഴാണ് മനസ്സിലാകുന്നത് അഴുക്കുവെള്ളത്തില്‍ കിടക്കുന്ന ചോറാണെന്ന്. എന്നാല്‍ ഭൂരിപക്ഷത്തെയും കേട്ടറിവിലൂടെയോ പറഞ്ഞറിവിലൂടെയോ മനസ്സിലാക്കിയിട്ടുണ്ടാകും.

അങ്ങനെ പഴങ്കഞ്ഞി മനസ്സുകള്‍ക്ക് ഹൃദയശുദ്ധി വരുത്തി ഒന്നാന്തരം കര്‍ക്കിടകക്കഞ്ഞിയാകാനുള്ള മാസമാണിത്. ദുഷിപ്പും, ദുര്‍വാസനയും മാറ്റിവച്ച് നല്ല ചിന്തയും സല്‍പ്രവര്‍ത്തിയും തെറ്റുകള്‍ക്കുനേരെ വിരല്‍ചൂണ്ടാനുള്ള ധൈര്യമുള്ള മനസ്സുമൊക്കെയുള്ള ഔഷധക്കൂട്ടുകള്‍ ചേര്‍ന്ന കര്‍ക്കിടകക്കഞ്ഞിയാകാനുള്ള മാസം.

*******

കൃഷ്ണപൂജപ്പുര

Thursday, July 24, 2008

രാഹുല്‍, കലാവതിക്കു വേണ്ടത് അന്നമാണ്; ആണവോര്‍ജ്ജമല്ല

രാജ്യം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ നേരിടുമ്പോള്‍ രക്ഷയ്ക്കുള്ള കരുതല്‍ ശക്തിയെന്ന നിലയില്‍ ആണവകരാറിനെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് രാഹുല്‍ ഗാന്ധി ഉപയോഗിച്ച കലാവതിയുടെ യഥാര്‍ത്ഥ കഥ പട്ടിണിയുടെയും ദുരിതത്തിന്റെയും.

ആണവോര്‍ജ്ജത്തെയും പട്ടിണിയെയും കൂട്ടിക്കെട്ടി പാര്‍ലിമെന്റില്‍ രാഹുല്‍ നടത്തിയ പ്രസംഗത്തിലെ നായികയായ കലാവതി കഴിഞ്ഞ രണ്ട് ദിവസമായി നേരെ ചൊവ്വെ ഭക്ഷണം കഴിച്ചിട്ട്. രാജ്യത്തെ പട്ടിണിയില്‍ നിന്നും കരകയറ്റാന്‍ ഉതകുന്നതാണ് ആണവ കരാര്‍ എന്നതിന് ഉദാഹരണമായി രാഹുല്‍ പറഞ്ഞ കലാവതിയുടെ പോരാട്ടത്തിന്റെ കഥയുടെ യഥാര്‍ത്ഥ വശം കാണാനായി ചെന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ക്കൂരയില്ലാത്ത വീട്ടിലിരുന്ന് പട്ടിണിയെ പഴിക്കുന്ന കലാവതിയെയാണ് കാണാനായത്.

വിദര്‍ഭയിലെ ഭവന സന്ദര്‍ശനത്തിനിടയില്‍ കണ്ടെത്തിയ കലാവതിയെ കോണ്‍ഗ്രസുകാര്‍ യുവരാജാവെന്ന് വിളിക്കുന്ന രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ എത്തിച്ചതിന് പിന്നാലെത്തന്നെ മാധ്യമങ്ങള്‍ ജാല്‍ക്കയിലെ അവരുടെ വസതിയിലെത്തി. പട്ടിണിയില്‍ നിന്നും പടപൊരുതി കയറുന്നതിനും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിനുമുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായി രാഹുല്‍ അവതരിപ്പിച്ച വീട്ടമ്മയെ അത്യന്തം വ്യത്യസ്തമായ സാഹചര്യങ്ങളിലാണ് മാധ്യമങ്ങള്‍ കണ്ടെത്തിയത്.

ആണവോര്‍ജ്ജം ഇന്ത്യയില്‍ എത്തുവാന്‍ വര്‍ഷങ്ങളെടുത്താലും യഥാര്‍ത്ഥത്തില്‍ കലാവതിക്ക് ഒന്നുമില്ല. കാരണം കലാവതിയുടെ വീട്ടില്‍ വൈദ്യുതകണക്ഷന്‍ പോലും ഇല്ല. കണക്ഷനെടുക്കാന്‍ കലാവതിയുടെ കയ്യില്‍ കാശുമില്ല. ജീവിതവൃത്തിയുടെ പാതയായ കാര്‍ഷിക ജോലിക്കാകട്ടെ ഒന്‍പത് ഏക്കര്‍ വരുന്ന ഭൂമി നനയ്ക്കാന്‍ കലാവതിക്ക് ഒരു പമ്പു പോലുമില്ല. അതുകൊണ്ടു തന്നെ രാഹുലിന്റെ ആണവ കരാര്‍ എത്രമാത്രം വൈദ്യുതി ഉല്പാദിപ്പിച്ചാലും കലാവതിയെപ്പോലുള്ള പാവപ്പെട്ടവര്‍ക്ക് പ്രത്യക്ഷ നേട്ടങ്ങളൊന്നും ഇല്ലായെന്നതാണ് യാഥാര്‍ത്ഥ്യം.

ഏഴു പെണ്‍കുട്ടികളുടെയും രണ്ട് ആണ്‍കുട്ടികളുടെയും അമ്മയായ കലാവതി ഭര്‍ത്താവ് നഷ്ടപ്പെട്ടിട്ടും ജീവിതത്തോട് പൊരുതിയ സ്ത്രീ തന്നെയാണ്. കൃഷിഭൂമി സ്വന്തമായി ഇല്ലായെന്ന കാ‍രണത്താല്‍ കാര്‍ഷിക കടം മൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്തിട്ടും കലാവതിക്ക് സര്‍ക്കാര്‍ സഹായമൊന്നും ലഭിച്ചില്ല. എന്നിട്ടും സോയാബീനും പരുത്തിയും കൃഷി ചെയ്ത് അവര്‍ അഞ്ച് പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയച്ചു.

രാഹുല്‍ ഗാന്ധി വിദര്‍ഭയില്‍ കണ്ട കഥ ഇവിടെ വരെ യാഥാര്‍ത്ഥ്യമാണ്.

എന്നാല്‍ കനത്ത മഴയില്‍ കൃഷി നഷ്ടമായിട്ടും നൂറുശതമാനം കൃഷി നഷ്ടമായിട്ടില്ലായെന്ന ന്യായീകരണവുമായി വിള നഷ്ടമായതിന്റെ നഷ്ടപരിഹാരം ലഭിക്കാതെ പോയ കലാവതിയാണ് ഇന്ന് ജാല്‍ക്കയില്‍ ജീവിക്കുന്നത്. കൃഷിഭൂമിക്ക് 20,000 രൂപ വര്‍ഷത്തില്‍ പാട്ടമായി നല്‍കേണ്ടി വരുന്ന ദുസ്ഥിതിയെക്കുറിച്ച് ഇന്ദിരാഗാന്ധിയുടെ കൊച്ചുമകനായ രാഹുലിനോട് അന്ന് കലാവതി പരാതിപ്പെട്ടിരുന്നുവെങ്കിലും ഇന്നും ആ അവസ്ഥക്ക് മാറ്റമൊന്നുമില്ല.

തങ്ങളെപ്പോലുള്ള പാവപ്പെട്ടവരെ സര്‍ക്കാര്‍ സഹായിക്കണമെന്ന് മാധ്യമപ്രവര്‍ത്തകരോട് പറയുമ്പോഴും അടുത്തയാഴ്ച റേഷന്‍ വാങ്ങാന്‍ വഴിയെന്തെന്ന് പാ‍വപ്പെട്ട കലാവതിക്ക് അറിയില്ല.

ഇത്തരത്തിലുള്ള ദരിദ്രനാരായണന്മാരെ കരകയറ്റുന്നതിനാണ് ആണവകരാര്‍ എന്ന് ലോക്‍സഭയില്‍ പറഞ്ഞുവെച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗം എഴുതിക്കൊടുത്തവര്‍ കാണാതെ പോകുന്ന ഒന്നാണ് കലാവതിയുടെ ഇന്നത്തെ അവസ്ഥ.

*

കടപ്പാട്: ജനയുഗം ദിനപ്പത്രം. ചിത്രത്തിനു കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

അധിക വായനയ്ക്ക്

Rahul's concern is good but Sasikala wants action

Kalavati's neighbour waits for his 'Rahul moment'

Kalawati, the woman Rahul spoke of in Lok Sabha

Wednesday, July 23, 2008

കുചേലവൃത്താന്തം

കുചേലന്‍ സിങ്ങ് അന്ന് അന്തിമയങ്ങിയപ്പോള്‍ അത്യന്തം ഖിന്നനായിരുന്നു.

സാമ്പത്തിക വകുപ്പിലെ സര്‍വാധികാര്യക്കാര്‍ തദ്ദേശവാസത്തിലെ നടപ്പുദീനം പകല്‍ മുഴുവന്‍ വരച്ചുകാട്ടി.

പിടിവിട്ടു പോയി.

രാജ്യം അസ്ഥികൂടമായി. അഗസ്ത്യകൂടം എന്നെഴുതിയത് തെറ്റിപ്പോയതാണെന്നു കരുതരുത്.

പ്രതിദിനം 150 ക അധ്വാനിച്ചും മറ്റൊരു 100 പിച്ചയെടുത്തും ഉണ്ടാക്കിയില്ലെങ്കില്‍ ആരും തെണ്ടിപ്പോകുന്ന അവസ്ഥ. അര്‍ഥം കിട്ടിയ അല്‍പ്പന്മാര്‍ നിവര്‍ത്തിപ്പിടിച്ച കുടയല്ലാതെ രാജ്യത്ത് മറ്റൊരു കൃഷിയും വിളയുന്നില്ല. ഉണ്ടാകുന്ന വിളയാകട്ടെ വേലിക്കു പോലും തിന്നാന്‍ തികയുന്നില്ല.

അരച്ചാണ്‍ വയര്‍, അവസാനിക്കാത്ത സീരിയല്‍.

കുചേലന്‍ സിങ്ങ് കൈ മടക്കി.

'ഇത് കര്‍ക്കടകം...ഇനി ചിങ്ങം .. കന്നി.. തുലാം ... വൃശ്ചികം....ധനു.ധനുമാസത്തിന്‍ തിരുവാതിര കഴിഞ്ഞാല്‍....'

ഞെട്ടിപ്പോയി കുചേലന്‍ സിങ്ങ്. തെരഞ്ഞെടുപ്പ്.

പ്രായപൂര്‍ത്തി വോട്ടവകാശം കുമ്മിയടിക്കുമ്പോള്‍ തരുണികളുടെ ചുണ്ടില്‍ തത്തിക്കളിക്കാന്‍ 'വീര.. വീരാട.. കുമാര വിഭോ..ചാരുതര ഗുണസാഗരഭോ...' അല്ലാതെ മറ്റെന്ത് ഈരടി.

രസംപിടിച്ച് കുചേലന്‍ സിങ്ങ് തുടര്‍ന്നു പാടി.

' പാണി വളകള്‍ കിലുങ്ങീടവേ..പാരം ചേണുറ്റ....'

ശേഷിക്കുന്ന ഭാഗം ലജ്ജകൊണ്ട് വിട്ടുകളഞ്ഞു.

നാണത്തില്‍ രാഷ്ട്രീയമില്ലെന്ന് മനസ്സിലായതോടെ കുചേലന്‍സിങ്ങ് പൂര്‍വസ്ഥിതി പുനഃസ്ഥാപിച്ച് ദുഃഖിതനായി. സ്ഥിതിഗതികളുടെ ഗൌരവം മനസ്സിലാക്കി കൊട്ടാരം കവികളില്‍ ഒരാള്‍ കുചേലന്‍ സിങ്ങിന്റെ ചെവിയില്‍ മൂളി.

' ഇല്ല ദാരിദ്ര്യാര്‍ത്തിയോളം

വലുതായിട്ടൊരാര്‍ത്തിയും

ഇല്ലം വീണുകുത്തുമാറാ-

യതുകണ്ടാലും. '

കവിയെ ഉടന്‍തന്നെ കേന്ദ്ര സാഹിത്യ അക്കാദമിയില്‍ അംഗമാക്കി കവിതയെ മോചിപ്പിച്ചു.

രംഗവേദി ഇരുളില്‍ തന്നെ.

കുചേലന്‍സിങ്ങിന് ആശ്വാസമരുളാന്‍ പ്രിയ പത്നി ശ്രീമതി കുചേലന്‍ രംഗത്തെത്തി.

പ്രശ്നത്തിന്റെ ഗൌരവം മനസ്സിലാക്കി അവര്‍ നീട്ടിപ്പാടി.

' സര്‍വ ധനശാസ്ത്ര

പുരാണജ്ഞന്‍ ഭവാന്‍

ബ്രഹ്മശക്ര

ശര്‍വവന്ദ്യനായ

ബുഷോ തവ വയസ്യന്‍ '

വയസ്സിനു വഴങ്ങാത്ത വയസ്യന്‍.

'ചെന്നുകാണൂ അദ്ദേഹത്തെ... ഈരേഴുലോകവും വിരല്‍ത്തുമ്പില്‍ കറക്കുന്നവനെ..സുദര്‍ശന ചക്രംകൊണ്ട് സൂര്യനെ മറയ്ക്കുന്നവനെ...നിങ്ങളിരുവരും സാന്ദീപനി മഹര്‍ഷിയുടെ ഓള്‍ഡ് സ്റ്റുഡന്‍സായിരുന്നില്ലേ..സാന്ദ്രസൌഹൃദം തുടരുന്നില്ലേ..മല്‍ജീവനായകാ മടിക്കുന്നതെന്തിന്? '

കുചേലന്‍ സിങ്ങിന് ജീവന്‍ വീണു. മുണ്ട് മുറുക്കിക്കുത്തുമ്പോള്‍ അറിയാതെ പറഞ്ഞു.

' പറഞ്ഞതങ്ങിനെ തന്നെ

പാതിരാവായല്ലൊ പത്നി '

പാട്ടോടെ കുചേലന്‍ സിങ്ങ് ഉറങ്ങാനൊരുങ്ങി. ഉറങ്ങും മുമ്പ് പാടി ഉണര്‍ത്തിച്ചു.

'നിറഞ്ഞ ബുഷിനെക്കാണ്‍മാന്‍

പുലര്‍കാലെ പുറപ്പെടാം

അറിഞ്ഞു വല്ലതും കൂടെ

തന്നയക്കേണം '

ത്രിഭുവനമടക്കി വാഴുന്ന പ്രഭുവിനെക്കാണാന്‍ വെറും കൈയോടെ പോകരുതെന്നാണു പ്രമാണം. അങ്ങനെ പോയവരൊന്നും ഇല്ലം കണ്ടു മരിച്ചിട്ടുമില്ല.

പിറ്റേന്നത്തെ പ്രഭാതം.

ഫ്ളൈറ്റ് റെഡി.

കാലത്തെഴുന്നേറ്റു കുളിച്ചുത്തു വന്ന പതിയുടെ കാലടി വന്ദിച്ച് ശ്രീമതി കുചേലന്‍ പൊതി കൈയില്‍ കൊടുത്തു.

പൊതിയിലെന്തെന്ന് രാജ്യരക്ഷയെക്കരുതി പുറത്തു പറഞ്ഞില്ല. നയതന്ത്രകേന്ദ്രങ്ങള്‍ തന്ത്രപരമായ മൌനം പാലിച്ചു.

പിന്നെ യാത്ര.

അകമ്പടിക്ക് കൂലങ്കഷ കുതൂഹലം, കുട, ബാലാദിത്യവെട്ടം, നാമജപം, ചകോരാദി പക്ഷികള്‍ എന്നിവയൊക്കെ ഉണ്ടായി.

വെണ്‍മേഘങ്ങളുടെ ഹൃത്തടം പിളര്‍ന്ന് ഫ്ളൈറ്റ് പറക്കുമ്പോള്‍ സൈഡ് സീറ്റിലിരുന്ന് കുചേലന്‍ സിങ്ങ് അറിയാതെ പാടി.

' നാളെ നാളെയെന്നായിട്ട്

ഭഗവാനെ കാണ്‍മാനിത്ര

നാളും പുറപ്പെടാഞ്ഞ ഞാ-

നിന്നു ചെല്ലുമ്പോള്‍'

വിവിധ ചിന്തകളാല്‍ കുചേലന്‍സിങ്ങ് വീര്‍പ്പുമുട്ടി.

ആകാംക്ഷ, പരിഭ്രമം, സങ്കടം, ആത്മവിശ്വാസക്കുറവ്, ചിക്കുന്‍ ഗുനിയ, വിരശല്യം എന്നീ മൂന്നാംലോക വികാരങ്ങള്‍ ഒന്നിച്ചാക്രമിച്ചു.

കുചേലനാണെങ്കിലും ഞാനൊരു രാഷ്ട്രത്തലവനല്ലെ എന്ന് സ്വയം സമാധാനിക്കുമ്പോള്‍ പശ്ചിമ പയോധിയുടെ നടുവിന്നാഭരണമാകുന്നൊരു പൊന്നുന്തുരുത്തിനു മീതെ വിമാനം നിന്നു; നിര്‍ന്നിമേഷമായി.

പിന്നെ ഇറങ്ങി. മുപ്പതാണ്ടുകള്‍ക്കു മുമ്പുള്ള നവവധുവിന്റെ മണിയറ പ്രവേശം പോലെ.

ഭാര്യയും മക്കളുമൊരുമിച്ചൊരു കട്ടിലിലിരുന്ന ബുഷ് ഏഴാം മാളിക മുകളില്‍നിന്ന് താഴേക്കിറങ്ങി.

ഏഴുരണ്ടുലകുവാഴിയായ അദ്ദേഹം തന്റെ സതീര്‍ഥ്യനെ ദൂരത്തു കണ്ടു.

അതോടെ നതോന്നത വൃത്തത്തില്‍ കരഞ്ഞു.

' കണ്ടാലെത്ര കഷ്ടമെത്രയും

മുഷിഞ്ഞ മൂന്നാം ലോകം

കൊണ്ട് കോലം കെട്ടീ-

ട്ടുത്തരീയവുമിട്ടു.

മുണ്ടില്‍ പൊതിഞ്ഞൊരു

കാര്‍ഡും മുഖ്യമായ റേഷനരീം

രണ്ടുംകൂടി കക്ഷത്തിങ്കലിടുക്കിക്കൊണ്ട്

ഭദ്രമായ ആസ്മയും വലിച്ചു

ശ്വാസം മുട്ടലോടെ

മുക്കിയും മൂളിയും കഫം നെഞ്ചില്‍ കെട്ടിയും

അന്തണനെക്കണ്ടിട്ട് സന്താപം കൊണ്ടോ - തോന്ന്യവാസം

ചിന്തിച്ചിട്ടുള്ളിലുണ്ടായ സന്തോഷം കൊണ്ടോ

എന്തുകൊണ്ടോ യാങ്കി കണ്ണുനീ

രണിഞ്ഞു-ധീരനായ

എ കെ ഫോര്‍ടിസെവനുണ്ടോ

കരഞ്ഞിട്ടുള്ളൂ'

പള്ളിമഞ്ചത്തില്‍ നിന്നിറങ്ങിവന്ന മി. ബുഷ് കുചേലന്‍ സിങ്ങിനെ കെട്ടിപ്പിടിച്ചു. മാറത്തെ വിയര്‍പ്പു വെള്ളം കൈകാര്യം ചെയ്യാന്‍ വാട്ടര്‍ അതോറിറ്റിയെ ഏല്‍പ്പിച്ചു.

പിന്നെ കോരിത്തരിപ്പിക്കുന്ന രംഗങ്ങളുടെ മഹാപ്രവാഹം.

കൂറുപ്രഖ്യാപിച്ച കുചേലന്‍ സിങ്ങിനെ തൃക്കൈകൊണ്ട് പിടിച്ച് പുഷ്പതല്‍പ്പത്തിലിരുത്തി.

കാല്‍ കഴുകല്‍, ഹരിചന്ദനം പൂശല്‍, താലവൃന്തം വീശല്‍ എന്നീ ചടങ്ങുകള്‍ പൂര്‍വാധികം ഭംഗിയായി നടന്നു.

ഭക്തനായ അതിഥിയുടെ യാത്രാക്ഷീണം മാത്രം കയറ്റി ഒരു ഫ്ളൈറ്റ് തിരിച്ചയച്ചു.

കഥാപാരായണമായിരുന്നു അടുത്ത രംഗം.അഫ്‌ഗാനിസ്ഥാനില്‍ വിറകിനു പോയത്, വായ പിളര്‍ന്ന് ഇറാഖിനെ ഈരേഴുലകും കാണിച്ചത്, പലസ്തീനെടുത്ത് കുടയായി പിടിച്ചത്....

വിശേഷങ്ങളങ്ങനെ പറയാനെത്ര!

പക്ഷേ, അപ്പോഴേക്കും വിശന്നു തുടങ്ങി. ആ പൊതിയിങ്ങു തരാന്‍ ബുഷ് പറഞ്ഞു.

ലജ്ജയോടെ കുചേലന്‍സിങ്ങ് പൊതി നല്‍കി.

ബുഷ് പൊതിയഴിച്ചു.

കരാര്‍ കറക്റ്റ്.

കുത്തും കോമയും പോലും മാറിയില്ല.

നിഖിലാണ്ഡകോടി നിഗമങ്ങളെ ക്കൊണ്ടും നിറയാത്ത ബുഷിന്റെ കുക്ഷി ഭുക്തിപൂരിതമായി.

അടുത്തത് കുചേലന്‍സിങ്ങിന്റെ യാത്രചൊല്ലലാണ്.

'ഭുവന നാഥാ..ഭഗവാനെ..ദിവ്യരത്നപ്രകാശമേ..ഭവ്യമായ ഭക്തിയോടെ മമ മാനസം നിറയുന്നു. ഞാന്‍ പോകുന്നു.'

നാട്ടിലെത്തിയപ്പോള്‍ കുചേലന്‍സിങ്ങ് അമ്പരന്നു.

എല്ലാം മാറിയിരിക്കുന്നു.

ലീലാവിലാസം!

പുത്തന്‍പുരിക്ക് മിത്രകോടിപ്രഭ!

നാടകക്കൊട്ടില്‍, കോട്ടവളപ്പുകള്‍, കുതിരക്കുളമ്പടികള്‍, പാടീരശ്രീതുംഗമഞ്ചങ്ങള്‍, വെണ്‍കൊറ്റക്കുട, തങ്കക്കോളാമ്പി, ആണവപ്പുരകള്‍..!

കുചേലന്‍സിങ്ങിന് ഒന്നും മനസ്സിലായില്ല.

നിശ്ചലന്‍, നിഷ്ക്കളങ്കന്‍, നിര്‍വികല്പന്‍ ബുഷിന്റെ മായ!

അഹോ...ഭയങ്കരം...ദശവിധരൂപങ്ങളോടു കൂടിയവനേ....നമസ്ക്കാരം...നമസ്ക്കാരം...

അത്ഭുത പാരതന്ത്ര്യത്തില്‍നിന്ന് മോചനം നേടി സ്വതന്ത്രനായ കുചേലന്‍സിങ്ങ് കൊട്ടാരമുറ്റത്തേക്കു കാലെടുത്തു വെച്ചപ്പോള്‍ ഒരശരീരി!

' ഹൂ ആര്‍ യൂ..'

സൂക്ഷിച്ചു നോക്കിയപ്പോള്‍ അശരീരിക്ക് ശരീരം!

ഒരു സായ്പ്.

ചോദ്യം ആവര്‍ത്തിച്ചു.

' ഹൂ ആര്‍ യൂ'

' ഐ ആം ....കുചേലന്‍.. കുചേലന്‍ സിങ്ങ്? റൂളര്‍ ഓഫ് ദിസ് കണ്‍ട്രി...'

'ഓ!..ആര്‍ യു കുചേലന്‍ സിങ്ങ്? റൂളര്‍ ഓഫ് ദിസ് കണ്‍ട്രി? അഗ്ളി ഫെല്ലോ..ഗെറ്റൌട്ട്..'

അസ്തപ്രജ്ഞനായ കുചേലന്‍സിങ്ങിനു മുന്നില്‍ വിശാലമായ വഴി. ദൂരെ ചക്രവാളം മാത്രം.

അഹം ബ്രഹ്മാസ്മി.

ഇനി ആദ്യഭാഗം ഭേദങ്ങളില്ലാതെ പാടാം.

' കണ്ടാലെത്ര കഷ്ടമെത്രയും

മുഷിഞ്ഞ ജീര്‍ണ വസ്ത്രം

കൊണ്ടു തറ്റുടുത്തിട്ടുത്ത-

രീയവുമിട്ടു.....'

വിശിഷ്ടവും ഭക്തിസാന്ദ്രവുമായ ഈ കഥ മറ്റുള്ളവരെ പറഞ്ഞുകേള്‍പ്പിക്കുന്നോര്‍ക്ക് സര്‍വസമ്പല്‍സമൃദ്ധിയും, ഇഷ്ടസന്താനലബ്ധിയും ഉണ്ടാകും.

' ഇന്നിക്കഥ ചൊല്ലുന്നോര്‍ക്കും

ഭക്തിയോടെ കേള്‍ക്കുന്നോര്‍ക്കും

മന്ദമെന്യേ ധനധാന്യ

സന്തതിയുണ്ടാ.....

*
എം എം പൌലോസ്, കടപ്പാട്: ദേശാഭിമാനി

Tuesday, July 22, 2008

വിലയ്ക്കുവാങ്ങിയ വിശ്വാസം

അമേരിക്കന്‍ സാമ്രാജ്യത്വത്തിന് രാജ്യത്തെ അടിയറവയ്ക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെയും മന്‍മോഹന്‍സിങ്ങിന്റെയും ശ്രമത്തെ ചെറുത്ത് ഇടതുപക്ഷവും മറ്റ് പാര്‍ടികളും ഉയര്‍ത്തിപ്പിടിച്ച ദേശാഭിമാനപരമായ നിലപാടിനെ രാഷ്ട്രീയംകൊണ്ട് നേരിടാന്‍ കഴിയാത്ത യുപിഎ സര്‍ക്കാര്‍ പണമെറിഞ്ഞ് തല്‍ക്കാലം വിജയിച്ചിരിക്കുന്നു. കോടിക്കണക്കിന് രൂപ കൊടുത്ത് എംപിമാരെ വിലയ്ക്കെടുക്കാനുള്ള ശ്രമങ്ങള്‍ ലോക്‍സഭയില്‍ തുറന്നുകാട്ടപ്പെട്ടതിനുശേഷം നടന്ന വിശ്വാസ വോട്ടെടുപ്പിലാണ് യുപിഎ ജയിച്ചിരിക്കുന്നത്.

ഇത് ജനാധിപത്യചരിത്രത്തില്‍ ഇതിനുമുമ്പില്ലാത്തതാണ്. വിലകൊടുത്തുവാങ്ങിയ വിശ്വാസം.

വിലക്കയറ്റം, കാര്‍ഷികപ്രതിസന്ധി എന്നിവയ്ക്ക് പരിഹാരംകാണാന്‍ വിസമ്മതിച്ച് അമേരിക്കയ്ക്കുമുന്നില്‍ ഇന്ത്യന്‍ താല്‍പ്പര്യങ്ങളെ അടിയറവയ്ക്കാനാണ് ആണവ കരാറിലൂടെ
ഡോ. മന്‍മോഹന്‍സിങ് ശ്രമിച്ചത്. ഗവര്‍മെന്റിന് നല്‍കിവന്ന പിന്തുണ പിന്‍വലിക്കാന്‍ സിപിഐ എം അടക്കമുള്ള ഇടതുപാര്‍ടികള്‍ തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്. ഇടതുപക്ഷകക്ഷികള്‍ പിന്തുണ പിന്‍വലിച്ചതോടെ മന്‍മോഹന്‍സിങ് മന്ത്രിസഭയ്ക്ക് ലോക്‍സഭയിലുണ്ടായിരുന്ന ഭൂരിപക്ഷം നഷ്ടപ്പെട്ടു. ജനാധിപത്യമര്യാദകളും രാഷ്ട്രീയസദാചാരവും പാലിക്കുന്നവരായിരുന്നെങ്കില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ച ജൂലൈ എട്ടിനുതന്നെ ഗവര്‍മെന്റ് രാജിവയ്ക്കേണ്ടതായിരുന്നു. സമാജ്‌വാദി പാര്‍ടി നേതാക്കളുടെ പിന്തുണ പ്രഖ്യാപനത്തെ ആശ്രയിച്ച് ഗവര്‍മെന്റിന് ഭൂരിപക്ഷമുണ്ടെന്ന് യുപിഎ നേതൃത്വം അവകാശപ്പെട്ടു. വിശ്വാസപ്രമേയം അവതരിപ്പിച്ചത് ഈ സാഹചര്യത്തിലാണ്. വിശ്വാസപ്രമേയം പാസായെങ്കിലും യുപിഎ ഗവര്‍മെന്റിന് ഇടതുപക്ഷം നല്‍കിവന്ന പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ പുതിയ രാഷ്ട്രീയ ചേരിതിരിവിന് വഴിതെളിക്കും.

അടുത്തകാലത്തെ സംഭവവികാസങ്ങള്‍ മൂന്ന് പ്രധാനവസ്തുതകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കയുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഡോ. മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസും പ്രതിജ്ഞാബദ്ധമായി നീങ്ങിയെന്നതാണ് ഒരു കാര്യം. അധികാരം നിലനിര്‍ത്താന്‍ എല്ലാ ജനാധിപത്യമൂല്യങ്ങളെയും രാഷ്ട്രീയ സദാചാര മര്യാദകളെയും ലംഘിക്കാന്‍ കോണ്‍ഗ്രസ് വീണ്ടും തയ്യാറായി എന്നതാണ് രണ്ടാമത്തെ വസ്തുത. സമാജ്‌വാദി പാര്‍ടിയുടെ പിന്തുണ ലഭിച്ചതോടെ ഇടതു പാര്‍ടികളെ ഒറ്റപ്പെടുത്താന്‍ കോണ്‍ഗ്രസും കൂട്ടുകാരും നടത്തിയ നീക്കം പൊളിച്ചു എന്നതാണ് മൂന്നാമത്തെ സവിശേഷത.

അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഡോ. മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസ് നേതൃത്വവും ജനങ്ങള്‍ക്കും പാര്‍ലമെന്റിനും ഇടതുപക്ഷത്തിനും നല്‍കിയ എല്ലാ വാഗ്ദാനങ്ങളും ലംഘിച്ചു. നാണംകെട്ട വിശ്വാസവഞ്ചനയാണവര്‍ കാട്ടിയത്. ഇടതുകക്ഷികളുടെ ഉറച്ച നിലപാട് കാരണം പൊതു മിനിമം പരിപാടിയുടെ നക്കലില്‍നിന്ന് അമേരിക്കയുമായി ഇന്ത്യ തന്ത്രപരമായ സഖ്യം ഉണ്ടാക്കുമെന്ന പരാമര്‍ശം യുപിഎ നേതൃത്വം ഒഴിവാക്കി. മന്ത്രിസഭാരൂപീകരണത്തിന് ആവശ്യമായ ഭൂരിപക്ഷം തികയ്ക്കാന്‍ ഇടതുപക്ഷ കക്ഷികളുടെ സഹായം അന്ന് യുപിഎക്ക് ആവശ്യമായിരുന്നു. പൊതു മിനിമം പരിപാടിയില്‍ നിന്ന് ഒഴിവാക്കിയ ഈ ഭാഗം നടപ്പാക്കാനാണ് പിന്നീട് മന്‍മോഹന്‍സിങ് ഗവ്‍ര്‍മെന്റ് നീങ്ങിയത്.

യുപിഎ ഗവര്‍മെന്റിന്റെ വാഗ്ദാനലംഘനങ്ങളും വഞ്ചനകളും ഇവിടെ തുടങ്ങുന്നു.

ഈ വിഷയം സംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകളില്‍ പ്രധാനമന്ത്രി ഒട്ടേറെ ഉറപ്പുകള്‍ നല്‍കി. എന്നാല്‍ ഇന്ത്യ-അമേരിക്ക ആണവ കരാര്‍ തയ്യാറാക്കിയപ്പോള്‍ പ്രധാനമന്ത്രി നല്‍കിയ ഉറപ്പുകള്‍ ഉള്‍പ്പെടുത്തിയില്ല. രാഷ്ട്രത്തിന് നല്‍കിയ വാഗ്ദാനമാണ് പ്രധാനമന്ത്രി ലംഘിച്ചത്. ഇടതുപക്ഷ കക്ഷികളുടെ അംഗീകാരമില്ലാതെ അന്തര്‍ദേശീയ ആണവോര്‍ജ ഏജന്‍സിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ര്‍ണേഴ്സിനെ സമീപിക്കുകയില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും വിദേശമന്ത്രി പ്രണബ് മുഖര്‍ജിയും ഇടതുപക്ഷ കക്ഷികള്‍ക്ക് വാക്ക് നല്‍കിയിരുന്നു. ഈ വാഗ്ദാനം ലംഘിച്ച് മുന്നോട്ടുപോകാന്‍ മന്‍മോഹന്‍സിങ് നിര്‍ദേശം നല്‍കി. യുപിഎ-ഇടത് യോഗം ജൂലൈ പത്തിന് ചേര്‍ന്ന് ഇന്ത്യ-അമേരിക്ക ആണവ കരാറിന്റെ കാര്യത്തെപ്പറ്റി തീരുമാനിക്കാമെന്ന് പ്രണബ് മുഖര്‍ജി ഇടതുപക്ഷ കക്ഷികള്‍ക്ക് ജൂലൈ ഏഴിന് കത്ത് നല്‍കി. ഈ നിര്‍ദേശം നിലവിലിരിക്കെ ഏകപക്ഷീയമായി കരാര്‍ നടപ്പാക്കാന്‍ പ്രധാനമന്ത്രി നീങ്ങി. വളരെവേഗം തന്നെ ഇന്ത്യ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെ സമീപിക്കുമെന്ന് ജൂലൈ ഏഴിന് ജപ്പാനിലേക്കുള്ള യാത്രാമധ്യേ മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചു. വിശ്വാസവോട്ട് നേടാതെ ആണവോര്‍ജ ഏജന്‍സിയുടെ ബോര്‍ഡ് ഓഫ് ഗവ്‍ര്‍ണേഴ്സിനെ സമീപിക്കില്ലെന്ന് പ്രണബ് മുഖര്‍ജി നല്‍കിയ വാഗ്ദാനവും ലംഘിക്കപ്പെട്ടു.

മന്‍മോഹന്‍സിങ്ങിനും യുപിഎ ഗവര്‍മെന്റിനും വിധേയത്വം ഇന്ത്യന്‍ ജനതയോടും ഇന്ത്യന്‍ പാര്‍ലമെന്റിനോടും അല്ല. മറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബുഷിനോടാണ്. അധികാരം നിലനിര്‍ത്താന്‍ മന്‍മോഹന്‍സിങ്ങും കൂട്ടുകാരും എല്ലാ ജനാധിപത്യ പാരമ്പര്യങ്ങളെയും രാഷ്ട്രീയമൂല്യങ്ങളെയും ലംഘിച്ചു. യുപിഎ നേതൃത്വം കാട്ടിയ ജുഗുപ്സാവഹമായ നീക്കങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഇന്ത്യയുടെ ജനാധിപത്യവ്യവസ്ഥയെ വരുംകാലങ്ങളില്‍ വേട്ടയാടാം.

നടന്ന എല്ലാ സംഭവങ്ങളും ഇവിടെ പരാമര്‍ശിക്കുന്നില്ല. ഒട്ടേറെ കാര്യങ്ങള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

കഴിഞ്ഞകാല നിലപാടില്‍നിന്ന് തകിടംമറിഞ്ഞ് ഗവര്‍മെന്റിന് പിന്തുണ നല്‍കിയ സമാജ്‌വാദി പാര്‍ടിക്ക് കോണ്‍ഗ്രസ് നേതൃത്വവും ഗവര്‍മെന്റും നല്‍കിയ വില വളരെ വലുതാണ്. രാഷ്ട്രീയത്തെ വ്യവസായമായി കാണുന്ന സമാജ്‌വാദി പാര്‍ടിയുടെ ചില നേതാക്കള്‍ പല കാര്യങ്ങളും മറച്ചുവയ്ക്കാന്‍ മിനക്കെട്ടതുമില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ രാഷ്ട്രീയ അധാര്‍മികതയുടെ ആഴവും വൈപുല്യവും സമാജ്‌വാദി പാര്‍ടിയുടെ നേതാക്കളുടെ വെളിപ്പെടുത്തലുകള്‍ തുറന്നുകാട്ടി. ധനമന്ത്രിയെയും പെട്രോളിയം മന്ത്രിയെയും അവരുടെ സെക്രട്ടറിമാരെയും മാറ്റണമെന്നായിരുന്നു ഒരു ആവശ്യം. പെട്രോളിയം സെക്രട്ടറിയെ മാറ്റിക്കഴിഞ്ഞു. സമാജ്‌വാദി പാര്‍ടി നേതാവ് അമര്‍സിങ് നിര്‍ദേശിച്ച ആളെ പെട്രോളിയം സെക്രട്ടറിയായി നിയമിച്ചിരിക്കുന്നെന്ന് പത്രവാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. അംബാനി സഹോദരന്മാരുടെ സ്വത്തുതര്‍ക്കത്തില്‍ പ്രധാനമന്ത്രി മധ്യസ്ഥനാകണമെന്നാണ് മറ്റൊരാവശ്യം. തങ്ങള്‍ ആഗ്രഹിക്കുന്ന ഒരാളാകണം സിബിഐയുടെ ഡയറക്ടറെന്നും സമാജ്‌വാദി പാര്‍ടി നേതാക്കള്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്ത സമാജ്‌വാദി പാര്‍ടി നേതാക്കളോ ഗവര്‍മെന്റോ നിഷേധിച്ചിട്ടില്ല. സമാജ്‌വാദി പാര്‍ടിയുടെ നേതാക്കള്‍ക്ക് സാമ്പത്തിക താല്‍പ്പര്യമുള്ള സഹാറ കമ്പനിയെ കേസുകളില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിലക്കുകളില്‍ നിന്നും രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയുണ്ടായി. വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് സമാജ്‌വാദി പാര്‍ടിയുടെ പല നേതാക്കള്‍ക്കുമെതിരെ കേസ് നടക്കുകയാണ്. എന്തെല്ലാം രഹസ്യമായി ആവശ്യപ്പെട്ടു എന്നത് പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

നരസിംഹറാവു ഗവര്‍മെന്റിനെ നിലനിര്‍ത്തുന്നതിന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതാക്കള്‍ക്ക് കൈക്കൂലി നല്‍കിയ കാര്യം സുപ്രീംകോടതി പോലും കണ്ടെത്തിയിട്ടുള്ളതാണ്. ഇപ്പോള്‍ ജെഎംഎം എംപിമാരുടെ പിന്തുണ നേടാന്‍ മന്‍മോഹന്‍സിങ് നല്‍കിയ വില എന്തായിരുന്നെന്ന് പുറത്തുവരാനിരിക്കുന്നതേയുള്ളൂ. മന്ത്രിസ്ഥാനം നല്‍കണമെന്ന ആവശ്യം അംഗീകരിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലക്‍നൌ വിമാനത്താവളത്തിന് ചൌധരി ചരസിങ്ങിന്റെ പേരിടാന്‍ കണ്ട സമയം വിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പാണ്. ഏതായാലും അജിത്‌സിങ്ങും രാഷ്ട്രീയ ലോക്‍ദളും ഗവര്‍മെന്റിന്റെ വലയില്‍ പെട്ടില്ല.

രാഷ്ട്രീയ അഴിമതി നടത്തുന്നതില്‍ മന്‍മോഹന്‍സിങ് മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിനെയും തോല്‍പ്പിച്ചിരിക്കയാണ്. സിപിഐ എമ്മിനെയും ഇടതുപക്ഷ കക്ഷികളെയും ഒറ്റപ്പെടുത്താന്‍ കിട്ടിയ അവസരമായി ഇന്നത്തെ സാഹചര്യത്തെ അമേരിക്കന്‍ സാമ്രാജ്യത്വ പക്ഷപാതികളും നവ ഉദാരവല്‍ക്കരണ സാമ്പത്തികവാദികളും കണ്ടു. ഇടതുപക്ഷ കക്ഷികള്‍ ഇടപെട്ടതിന്റെ ഫലമായി നടപ്പാക്കാന്‍ കഴിയാതിരുന്ന നവ ഉദാരവല്‍ക്കരണ സാമ്പത്തിക പരിഷ്കാരങ്ങള്‍ രാഷ്ട്രീയ കച്ചവടക്കാരുടെ പിന്തുണയുടെ പിന്‍ബലത്തില്‍ നടപ്പാക്കാനാകുമെന്ന് അവര്‍ കണക്കുകൂട്ടി. ഇടതുപക്ഷ കക്ഷികളുടെ 'ഒറ്റപ്പെടലില്‍' ബിജെപിയും ആഹ്ലാദം പ്രകടിപ്പിച്ചു. എന്നാല്‍, രാഷ്ട്രീയ സംഭവവികാസങ്ങള്‍ അവരുടെ കണക്കുകൂട്ടലുകള്‍ അനുസരിച്ചല്ല നീങ്ങിയത്.

ഇന്ത്യയിലെ പ്രധാനപ്പെട്ട ബൂര്‍ഷ്വാ-ഭൂപ്രഭു രാഷ്ട്രീയകക്ഷികളാണ് കോണ്‍ഗ്രസും ബിജെപിയും. ഈ രണ്ട് കക്ഷികളും അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അനുകൂലമായ സമീപനമുള്ളവരാണ്. അമേരിക്കയുമായി തന്ത്രപരമായ സഖ്യം സ്ഥാപിക്കുന്നതിന് ഈ രണ്ട് കക്ഷികളും താല്‍പ്പര്യപ്പെടുന്നു. നവ ഉദാരവല്‍ക്കരണ സാമ്പത്തിക പരിപാടി നടപ്പാക്കുന്നതിന് സമാനമായ സമീപനമാണ് ഇവര്‍ക്കുള്ളത്. എന്നാല്‍ ബിജെപി ഒരു വര്‍ഗീയകക്ഷി കൂടിയാണ്. ബിജെപിയുടെ വര്‍ഗീയസമീപനത്തെ രാഷ്ട്രീയമായി നേരിടുന്നതിന് ചാഞ്ചാട്ടം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനെ ഒരു വര്‍ഗീയകക്ഷിയായി സിപിഐ എം കാണുന്നില്ല. ഈ രണ്ട് കക്ഷികളുടെയും നേതൃത്വത്തിലുള്ള രണ്ട് സമാന്തര സഖ്യങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ തളച്ചിടുന്നതിന് കോണ്‍ഗ്രസും ബിജെപി നേതൃത്വവും പരിശ്രമിക്കുന്നു. ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗത്തിന്റെ ഈ സമാന്തര രാഷ്ട്രീയസഖ്യങ്ങള്‍ക്കെതിരായി മൂന്നാംബദല്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ഇടതുപക്ഷ കക്ഷികള്‍ ശ്രമിക്കുന്നു.

മൂന്നാം ബദലിന്റെ അടിത്തറ ഇടതുപക്ഷ കക്ഷികളായിരിക്കും. മതനിരപേക്ഷത, സാമ്രാജ്യത്വവിരോധം, ജനക്ഷേമ പരിപാടികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ മതനിരപേക്ഷ രാഷ്ട്രീയകക്ഷികളുടെ പുതിയ ധ്രുവീകരണത്തിനുവേണ്ടി ഇടതുപക്ഷം പരിശ്രമിക്കുന്നു. യോജിച്ച പ്രക്ഷോഭങ്ങളിലൂടെയും സമരങ്ങളിലൂടെയും ഇടതുകക്ഷികള്‍ നടത്തുന്ന സമര്‍ഥമായ രാഷ്ട്രീയ ഇടപെടലുകളിലൂടെയുമാണ് മൂന്നാംബദല്‍ വളര്‍ന്നുവരിക. ഈ പ്രവര്‍ത്തനത്തില്‍ മുന്നേറ്റവും തിരിച്ചടിയും ഉണ്ടാകും. മൂന്നാംബദല്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ പരിശ്രമിക്കുന്ന സന്ദര്‍ഭത്തില്‍ത്തന്നെ എതിരാളികളും ഇടതുപക്ഷത്തിനെതിരായി നീങ്ങും. ശത്രുക്കളുടെ നീക്കങ്ങള്‍ എന്തുതന്നെയായാലും മൂന്നാംബദല്‍ ഭാവിയില്‍ കരുത്താര്‍ജിക്കുകതന്നെ ചെയ്യും.

കഴിഞ്ഞ കുറെമാസമായി ഇന്ത്യ-അമേരിക്ക ആണവകരാറിനെതിരെ സിപിഐ എമ്മും മറ്റ് ഇടതുപക്ഷ കക്ഷികളും രാജ്യവ്യാപകമായി പ്രചാരവേല നടത്തിവരികയാണ്. വിലക്കയറ്റത്തിനും കാര്‍ഷികപ്രതിസന്ധിക്കും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭസമരങ്ങളും സംഘടിപ്പിച്ചിരുന്നു. ഇവയെല്ലാം ജനങ്ങളിലും മതനിരപേക്ഷ രാഷ്ട്രീയകക്ഷികളുടെ ഇടയിലും മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. തെലുങ്കുദേശം കക്ഷിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യുഎന്‍പിഎയിലെ രാഷ്ട്രീയകക്ഷികളും യുപിയിലെ മുഖ്യമന്ത്രി മായാവതി നയിക്കുന്ന ബിഎസ്‌പിയും അജിത്‌സിങ്ങിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്‍ദളും ദേവഗൌഡ നയിക്കുന്ന ജനതാദള്‍ സെക്കുലറും ഇടതുപക്ഷ കക്ഷികളുമായി സഹകരിക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നു. യുപിഎ ഗവര്‍മെന്റിന് ഇടതുപക്ഷ കക്ഷികള്‍ നല്‍കിവന്ന പിന്തുണ പിന്‍വലിച്ചതോടെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ വേഗമേറി. പുതിയ ചേരിതിരിവ് രൂപപ്പെടുന്നു. ഇന്ത്യ-അമേരിക്കന്‍ ആണവ കരാറിനെ എതിര്‍ക്കുന്നതിലും മന്‍മോഹന്‍സിങ് ഗവര്‍മെന്റിനെ താഴെയിറക്കണമെന്ന കാര്യത്തിലും മാത്രമാണ് ഇപ്പോള്‍ യോജിപ്പുണ്ടായിരിക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന മറ്റ് വിഷയങ്ങള്‍ കൂടി ഏറ്റെടുത്ത് യോജിച്ച പ്രക്ഷോഭങ്ങളും സമരങ്ങളും വളര്‍ത്തിക്കൊണ്ടുവരാന്‍ ഇടതുപക്ഷ പാര്‍ടികള്‍ ആഗ്രഹിക്കുന്നു. ഇവയെല്ലാം സംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. സിപിഐ എമ്മിനെയും ഇടതുകക്ഷികളെയും ഒറ്റപ്പെടുത്താനും ദുര്‍ബലപ്പെടുത്താനും ശ്രമിക്കുന്നവര്‍ ഒറ്റപ്പെടുന്ന കാഴ്ചയാണ് ഇന്നത്തെ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ കാണുന്നത്.

*

എസ് രാമചന്ദ്രന്‍പിള്ള, കടപ്പാട്: ദേശാഭിമാനി

Monday, July 21, 2008

ആണവ മറിമായങ്ങള്‍

ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാറിനായി വാദിക്കുന്നവര്‍ മുന്നോട്ട് വയ്ക്കുന്ന ഒരു ആവശ്യം യൂറേനിയത്തിന്റെ കാര്യത്തില്‍ ഇന്നനുഭവപ്പെടുന്ന ദൌര്‍ലഭ്യം ഇറക്കുമതിയിലൂടെ പരിഹരിക്കണമെന്നതാണ്. ഈയിടെ ഒരു ടി വി ഇന്റര്‍വ്യൂവില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ശ്രീ കപില്‍ സിബല്‍ ഇങ്ങനെ പറഞ്ഞു:

“ഈ കരാര്‍ യൂറേനിയത്തെ സംബന്ധിച്ചുള്ളതാണ് എന്നത് വളരെ സ്പഷ്ടമാണ്. ഉല്‍‌പാദന ശേഷിയുടെ പകുതി മാത്രം ഉപയോഗിക്കുന്ന നമ്മുടെ റിയാക്ടറുകള്‍ക്ക് ജീവ വായു പ്രദാനം ചെയ്യുന്ന ഒന്ന്. യൂറേനിയത്തിന്റെ ലഭ്യത ഉറപ്പു വരുത്തിയില്ലെങ്കില്‍ അവയുടെയെല്ലാം പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കേണ്ടി വരും. ”

ആണവ നിര്‍വ്യാപന കരാറിന്റെ (Nuclear Non-Proliferation Treaty) മറവില്‍ അടിച്ചേല്‍പ്പിച്ച ആണവ വ്യവസ്ഥയുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന വ്യാപാരനിരോധനങ്ങള്‍ മൂലം ഭാരതത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ലോക ആണവ മാര്‍ക്കറ്റിലേക്ക് കടന്നുചെല്ലാന്‍ ഈ കരാര്‍ ലക്ഷ്യമാക്കുന്നുണ്ട് എന്നത് വസ്തുതയാണെങ്കിലും, ശ്രീ കപില്‍ സിബല്‍ പറഞ്ഞ പോലെയല്ല കാര്യങ്ങളുടെ കിടപ്പ്. യൂറേനിയത്തിന്റെ കാര്യത്തില്‍ ഇന്നനുഭവപ്പെടുന്ന ദൌര്‍ലഭ്യം വളരെ താല്‍ക്കാലികം മാത്രമാണ്, നമ്മുടെ യൂറേനിയം ഖനികളില്‍ നിന്നുള്ള സപ്ലൈയും വികസിച്ചുകൊണ്ടിരിക്കുന്ന ദേശീയ ആണവപരിപാടികളുടെ ഡിമാന്‍ഡും തമ്മിലുള്ള പൊരുത്തമില്ലായ്മയാണതിന് (mismatch)കാരണം.

വിഭവങ്ങളുടെ വിഭജനം

ഇന്ത്യന്‍ ആണവപരിപാടിക്ക് മൂന്ന് ഘട്ടങ്ങളാണുള്ളത്.

പ്രകൃതിദത്ത യുറേനിയത്തില്‍( natural uranium‍) 0.07 ശതമാനം വിഘടനയോഗ്യമായ യുറേനിയം -235 (fissile) അടങ്ങിയിട്ടുണ്ടാകും. ആദ്യത്തെ ഘട്ടത്തില്‍ 61000 ടണ്‍ പ്രകൃതിദത്ത യുറേനിയം ഉപയോഗിച്ച് ഉയര്‍ന്ന സമ്മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന ഘന ജല റിയാക്ടറുകളിലൂടെ (Pressurised Heavy Water Reactors)10000 മെഗാവാട്ട് ഊര്‍ജ്ജം ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇത്തരം റിയാക്ടറുകള്‍ക്ക് ഏതാണ്ട് 40 വര്‍ഷത്തെ ആയുസ്സാണ് കണക്കുകൂട്ടിയിരിക്കുന്നത്. ഓരോ 1000 മെഗവാട്ട് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിനും 150 ടണ്‍ യൂറേനിയം അയിര് ആവശ്യമുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൂട്ടല്‍. ഇന്ത്യയില്‍ യൂറേനിയം അയിര് നിക്ഷേപത്തിന്റെ സാന്ദ്രത കുറവാകയാല്‍ ഓരോ കിലോ യൂറേനിയത്തിന്റെയും ഉല്പാദനച്ചിലവ് വളരെ ഉയര്‍ന്നതാണ്, അത് ഏതാണ്ട് 100-130 ഡോളര്‍ വരും.

യൂറേനിയത്തിന്റെ കാര്യത്തില്‍ ഇന്നനുഭവപ്പെടുന്ന ദൌര്‍ലഭ്യം വളരെ ഗൌരവമേറിയ വിഷയമാണ്. ഇന്നിപ്പോള്‍ തദ്ദേശീയമായി നാം വികസിപ്പിച്ചെടുത്ത നമ്മുടെ 15 അതിസമ്മര്‍ദ വാട്ടര്‍ റിയാക്ടറുകളുടെ (Pressurised Heavy Water Reactors ) പൂര്‍ണ്ണമായ പ്രവര്‍ത്തന ശേഷി (capacity factor) നമുക്ക് ഉപയോഗപ്പെടുത്തുവാനാകുന്നില്ല. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അറ്റോമിക് എനര്‍ജിയുടെ കീഴിലുള്ള ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ 2006-ല്‍ ഇവയുടെ കപ്പാസിറ്റി ഫാക്ടറിന്റെ 60-65 % ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ ഇന്നവയുടെ 48-50 % ശേഷിയെങ്കിലും ഉപയോഗിക്കാന്‍ പെടാപ്പാട് പെടുകയാണ്. (ഡിപ്പര്‍ട്ട്മെന്റ് ഓഫ് അറ്റോമിക് എനര്‍ജി ഊര്‍ജ്ജ താരിഫുകള്‍ നിശ്ചയിച്ചിട്ടുള്ളത് കപ്പാസിറ്റി ഫാക്ടര്‍ ശരാശരി 65% എങ്കിലും ആയിരിക്കും എന്നതിന്റെ അടിസ്ഥാ‍നത്തിലാണ്.)

തുടര്‍ന്ന് സംസ്കരിച്ചു കിട്ടുന്ന യുറേനിയം ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകളില്‍ ഉപയോഗിക്കും; അന്തിമമായി പ്ലൂട്ടോണിയം - തോറിയം മിശ്രിതം അഡ്വാന്‍സ്‌ഡ് ഹെവി വാട്ടര്‍ റിയാക്ടറുകളില്‍ ഇന്ധനമായി ഉപയോഗിക്കുന്നു.

എന്നാല്‍, ഇറക്കുമതിചെയ്യുന്നവയില്‍ സമ്പുഷ്ട യുറേനിയം മാത്രമാണ് ഇന്ധനം. ഇത്തരം റിയാക്ടറുകളില്‍ ധാരാളമായി യുറേനിയം വേണ്ടിവരും. വന്‍തോതില്‍ തുടര്‍ച്ചയായി യുറേനിയം ഇറക്കുമതി അനിവാര്യമാകും. എന്നാല്‍, ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകളിലും അഡ്വാന്‍സ്‌ഡ് ഹെവി വാട്ടര്‍ റിയാക്ടറുകളിലും നാം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ആവശ്യമായി വരുന്ന ഇന്ധനത്തിന്റെ അളവ് വളരെ കുറവായിരിക്കും. ഇറക്കുമതിചെയ്യുന്ന റിയാക്ടറുകള്‍ നല്‍കുന്നതിനേക്കാള്‍ വളരെ ഉയര്‍ന്ന ഊര്‍ജസുരക്ഷ ഇതിലൂടെ ഉറപ്പാകും.

ആണവ വൈദ്യുതിക്കായി ഇന്ത്യ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകള്‍ വികസിപ്പിച്ചെടുക്കുന്നതിനു പകരം, ലൈറ്റ് വാട്ടര്‍ റിയാക്ടറുകളുടെ പെട്ടെന്നുള്ള ലഭ്യത ഉറപ്പാക്കുകയാണ് ആണവകരാറിലൂടെ അമേരിക്ക ലക്ഷ്യമിടുന്ന കാര്യങ്ങളില്‍ ഒന്ന്. ആണവോര്‍ജ വകുപ്പിന് ‍(Department of Atomic Energy ) അതിസമ്മര്‍ദ വാട്ടര്‍ റിയാക്ടറുകളുടെ സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുക്കാനും 540 മെഗാവാട്ടുവരെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും കഴിഞ്ഞപ്പോഴാണ് റിയാക്ടറുകളുടെയും ഇന്ധനങ്ങളുടെയും കാര്യത്തിലുള്ള ഉപരോധം നീക്കാമെന്ന വാഗ്ദാനം അമേരിക്ക മുന്നോട്ടുവച്ചതെന്നത് ശ്രദ്ധേയമാണ്. നാം ഒരിക്കല്‍ എളുപ്പവഴി സ്വീകരിച്ചാല്‍, ഇന്ധനങ്ങളുടെയും സാങ്കേതികവിദ്യയുടെയുംമേലുള്ള നിയന്ത്രണംവഴി അവര്‍ക്ക് നമ്മെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ കഴിയും. അതുകൊണ്ട് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകളുടെയും ആഭ്യന്തര റിയാക്ടര്‍ സാങ്കേതികവിദ്യയുടെയും വികസനം ഉറപ്പാക്കുകയാണ് ഊര്‍ജസുരക്ഷ നേടാനുള്ള ഭദ്രമായ മാര്‍ഗം.

അപര്യാപ്തമായ ഫണ്ടുകള്‍

എന്തുകൊണ്ടാണീ ദൌര്‍ലഭ്യം എന്നു പരിശോധിക്കുമ്പോഴാണ് ചില അപ്രിയ സത്യങ്ങള്‍ പുറത്തുവരുന്നത്.

ഈ ദൌര്‍ലഭ്യം യഥാര്‍ത്ഥത്തില്‍ ശ്രീ നരസിംഹറാവുവിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന മന്‍‌മോഹന്‍സിങ്ങും അദ്ദേഹത്തിന്റെ കീഴില്‍ , 1993 മുതല്‍ '98 വരെ ധനകാര്യ സെക്രട്ടറിയുമായിരുന്ന മൊണ്ടേക്ക് സിങ് അഹ്‌ലുവാലിയയും (ഇപ്പോള്‍ ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷനാണ്) ഇന്ത്യന്‍ ആണവോര്‍ജമേഖലയെ അവഗണിച്ചതിന്റെ പരിണിതഫലമാണ്‌‍. ഇവര്‍ അനുവദിച്ച ഫണ്ടുകള്‍ അപര്യാപ്തമായതിനാല്‍ ആണവോര്‍ജ വകുപ്പിന് യൂറേനിയം പര്യവേക്ഷണത്തിനും, ഖനനത്തിനും സംസ്ക്കരണത്തിനുമുള്ള പരിശ്രമങ്ങള്‍ വിപുലീകരിക്കാനായില്ല. സത്യം പറയുകയാണെങ്കില്‍ ആണവ വകുപ്പിന് ഇക്കാലഘട്ടത്തില്‍ ജാഡുഗുഡ(ജാര്‍ഖണ്ഡ്) യിലുള്ള ചില പഴയ യൂറേനിയം ഖനികള്‍ അടച്ചിടേണ്ടി വരിക കൂടി ചെയ്തു. യൂറേനിയം ലഭിക്കാന്‍ സാദ്ധ്യതയുണ്ടായിരുന്ന ആന്ധ്രപ്രദേശിലേയും മേഘാലയയിലേയും മറ്റു ചില പ്രദേശങ്ങളിലാവട്ടെ ഫണ്ടുകള്‍ അപര്യാപ്തമായതിനാലും പരിസ്ഥിതിപരമായ എതിര്‍പ്പുകള്‍ മൂലവും പര്യവേക്ഷണം മുന്നോട്ടു പോകാനായില്ല. ഇതു കൂടാതെ ആണവ നിലയങ്ങളുടെ നിര്‍മ്മാണത്തിന് മുന്‍‌കാലങ്ങളെ അപേക്ഷിച്ച് കുറച്ച് സമയം ( ഏതാണ്ട് 5 വര്‍ഷം വരെ കുറവ്) മതി എന്നതും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അതിസമ്മര്‍ദ വാട്ടര്‍ റിയാക്ടറുകളുടെ (PHWR) പ്രവര്‍ത്തന ശേഷി 90% വരെ പരിഷ്ക്കരിക്കാനായതും ആണ് നമ്മുടെ യൂറേനിയം ഖനികളില്‍ നിന്നുള്ള സപ്ലൈയും വികസിച്ചുകൊണ്ടിരിക്കുന്ന ദേശീയ ആണവപരിപാടികളുടെ ഡിമാന്‍ഡും തമ്മിലുള്ള പൊരുത്തമില്ലായ്മയ്ക്ക് കാരണം.

ഡോക്ടര്‍ അനില്‍ കകോദ്കര്‍ 2007 ഒക്ടോബറിലെ ഫൌണ്ടേര്‍‌സ് ഡേ പ്രസംഗത്തില്‍ പറഞ്ഞ പോലെ

“ ജാഡുഗുഡയില്‍ ഡോ.ഭാഭയുടെ നേതൃത്വത്തില്‍ ഖനനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച നാളുകളിലെ അതേ ആവേശവുമായി നാം മുന്നോട്ട് പോയിരുന്നുവെങ്കില്‍ ഇന്നിപ്പോള്‍ ഇന്ധനത്തിനു വേണ്ടിയുള്ള ഡിമാണ്ടും അതിന്റെ സപ്ലൈയും തമ്മിലുള്ള പൊരുത്തമില്ലായ്‌മ ഉണ്ടാകുമായിരുന്നില്ല....നമ്മുടെ യൂറേനിയം പര്യവേഷണ പരിപാടികള്‍ വളരെ വിപുലമായിരിക്കയാണ്..യൂറേനിയം കണ്ടെത്താനാവുകയാണെങ്കില്‍ ഇന്നിപ്പോള്‍ 10000 മെഗവാട്ട് ഊര്‍ജ്ജം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുക, ആ ലക്ഷ്യത്തെ കവച്ചുവെയ്ക്കുക എന്നതൊക്കെ സാദ്ധ്യമാണ്. നമ്മുടെ രാഷ്ട്രത്തിലെ യൂറേനിയം ജിയോളജിസ്റ്റുകളുടെ പ്രാഗത്ഭ്യം കണക്കിലെടുക്കുകയാണെങ്കില്‍ എന്തു കൊണ്ട് നമുക്കീ നേട്ടം കൈവരിച്ചു കൂടാ? ”

തീര്‍ച്ചയായും നമുക്ക് ധാരാളം സാദ്ധ്യതകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവ നേടിയെടുക്കാന്‍ വേണ്ട ഖനനത്തിനും പര്യവേഷണങ്ങള്‍ക്കുമായി നടത്തിയ നിക്ഷേപങ്ങള്‍ അപര്യാപ്തമായിരുന്നു എന്നു പറയാതെ വയ്യ. 1990 കളില്‍ മാത്രമല്ല 2000-2006 കാലയളവിലും പൊതു മേഖലാ സ്ഥാപനമായ യൂറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യാ ലിമിറ്റഡും ആണവോര്‍ജ വകുപ്പും ഖനനത്തിനും പര്യവേഷണങ്ങള്‍ക്കുമായി നടത്തിയ നിക്ഷേപങ്ങളില്‍ പ്രകടമായ വര്‍ദ്ധനവുണ്ടായില്ല എന്നതാണ് വസ്തുത. 2007-08 ലെയും 2008-09 ലെയും ബജറ്റിലാണ് എന്തെങ്കിലും വര്‍ദ്ധനവ് കാണാന്‍ കഴിയുന്നത്.

ആണവ കരാര്‍ ഒപ്പുവെയ്ക്കുവാന്‍ തെരഞ്ഞെടുത്തിരിക്കുന്ന ഈ മര്‍മ്മ പ്രധാന മുഹൂര്‍ത്തത്തില്‍, ഈ കരാറിനു വേണ്ടി വാദിക്കുന്ന മാദ്ധ്യമ വിശാരദന്മാരെല്ലം ഒന്നിച്ചൊന്നായി തദ്ദേശീയമായ ഇന്ധന ദൌര്‍ലഭ്യം എന്ന വിഷയം ഉയര്‍ത്തികൊണ്ടു വരികയാണ്. ഈ വാദങ്ങളെല്ലാം ഇടത്-യുപി‌എ പഠന സമിതി രൂപീകരിയ്ക്കപ്പെട്ട കഴിഞ്ഞ ആഗസ്റ്റിലും ഉയര്‍ന്നതാണ്. അന്ന് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഇറക്കിയ ഒരു പത്രക്കുറിപ്പ് ഇങ്ങനെ പറഞ്ഞു,

”ഇന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഖനികളില്‍ നിന്നുള്ള സപ്ലൈയും വികസിച്ചുകൊണ്ടിരിക്കുന്ന ദേശീയ ആണവപരിപാടികളുടെ ഡിമാന്‍ഡും തമ്മിലുള്ള പൊരുത്തമില്ലായ്മയ്ക്ക് ഝാര്‍ഖണ്ഡിലുള്ള ബന്ധുരംഗിലും ടുറാമീധിലും (Banduhurang and Turamdih) പുതിയ ഖനികള്‍ കമ്മീഷന്‍ ചെയ്യുന്നതോടെ പരിഹാരമുണ്ടാകും. ഇവിടെ നിന്ന് വളരെ പെട്ടെന്ന് തന്നെ യൂറേനിയം ലഭ്യമാകുകയും നമ്മുടെ പ്ലാന്റുകളുടെ പ്ലാന്റ് ലോഡ് ഫാക്ടര്‍ (plant load factors - PLF) ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഉയരുകയും ചെയ്യും.

2007 മദ്ധ്യത്തില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അറ്റോമിക് എനര്‍ജി ടുറാമീധില്‍ ഖനനം ചെയ്തെടുക്കുന്ന യൂറേനിയം സംസ്ക്കരിക്കാനായി ഒരു പുതിയ മില്ല് കമീഷന്‍ ചെയ്യുകയുണ്ടായി. ജാഡുഗുഡയില്‍ നിലവിലുള്ള മില്ലിന് പ്രതിദിനം 2190 ടണ്‍ അയിര് സംസ്ക്കരിക്കാനും വര്‍ഷം ഏകദേശം 175 ടണ്‍ യൂറേനിയം ഉല്‍പ്പാദിപ്പിക്കാനും ശേഷിയുണ്ട്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അറ്റോമിക് എനര്‍ജി ജനുവരി 2007ല്‍ ഇന്റര്‍നാഷണല്‍ അറ്റോമിക്ക് ഏജന്‍സിക്ക് സമര്‍പ്പിച്ച കണക്കുകാലനുസരിച്ച് ടുറാമീധിലെ മില്ലിന്റെ പ്രതിദിന സംസ്ക്കരണ ശേഷി 3000 ടണ്ണും വാര്‍ഷിക ഉല്‍പ്പാദന ശേഷി 190 ടണ്ണുമാണ്. യൂറേനിയം ദൌര്‍ലഭ്യം കണക്കിലെടുത്ത് ഈയിടെയായി പ്രതി വര്‍ഷം 230 ടണ്‍ എന്ന നിലയിലേയ്ക്ക് ഉല്‍പ്പാദനം ഉയര്‍ത്തിയിട്ടുണ്ട്. അതു പോലെ തന്നെ പ്രതിദിനം 2400 ടണ്‍ അയിര് സംസ്ക്കരിക്കാന്‍ ശേഷിയുള്ള ഒരു ഓപ്പണ്‍ കാസ്റ്റ് ഖനി ബന്ധുരംഗില്‍ തുറന്നു കഴിഞ്ഞു. കൂടാതെ 500 ടണ്‍ സംസ്ക്കരണ ശേഷിയുള്ള മറ്റൊരു ഖനിക്ക് മോഹുല്‍ധീയില്‍ (Mohuldih) ശിലാസ്ഥാപനം ചെയ്യുകയുണ്ടായി. മുകളില്‍ പറഞ്ഞ എല്ലാ ഖനികളുടേയും സംസ്ക്കരണ ശേഷി കൂട്ടാനുള്ള നടപടികളും എടുത്തു കൊണ്ടിരിക്കുകയാണ്. ആന്ധ്രപ്രദേശിലെ തുമ്മലപ്പള്ളിയില്‍ (Tummalapalli) പുതിയ ഖനി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്നതോടു കൂടി കാര്യങ്ങള്‍ കൂടുതല്‍ മെച്ചമാകും. ഝാര്‍ഖണ്ഡ്, മേഖാലയ, ആന്ധ്രപ്രദേശ് എന്നീ പ്രദേശങ്ങളില്‍ പുതിയ ഖനികള്‍ കമ്മീഷന്‍ ചെയ്യാന്‍ ഏകദേശം 3100 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഝാര്‍ഖണ്ഡില്‍ ഏകദേശം 650 കോടി രൂപയുടെ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ആന്ധ്ര പ്രദേശില്‍ രണ്ട് മില്ലുകള്‍ സ്ഥാപിക്കാന്‍ ഏകദേശം 1800 കോടി രൂപ ചെലവഴിക്കേണ്ടി വരും. ഇതു കൂടാതെ കര്‍ണാടകയിലും രാജസ്ഥാനിലും മറ്റു ചില സ്ഥലങ്ങളിലും പുതിയ മില്ലുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ദീര്‍ഘവീക്ഷണത്തോടെ ആവശ്യമായ ഫണ്ടുകള്‍ ശരിയായ സമയത്ത് അനുവദിച്ചിരുന്നുവെങ്കില്‍ ഇവിടെയൊക്കെ എത്രയോ മുമ്പേ പ്രവര്‍ത്തനം ആരംഭിക്കാമായിരുന്നു.

ആയിരം മെഗാവാട്ട് ഊര്‍ജ്ജം ഉല്പാദിപ്പിക്കാന്‍ 150 ടണ്‍ യൂറേനിയം റീചാര്‍ജ്ജ് വേണമെന്ന് കണക്കു കൂട്ടിയാല്‍ നമ്മുടെ ഇന്നത്തെ സ്ഥാപിത ശേഷിയായ (installed capacity ) 4100 മെഗ വാട്ട് ഉല്പാദിപ്പിക്കാന്‍ 600 ടണ്‍ യൂറേനിയം റീചാര്‍ജ്ജ് ആവശ്യമുണ്ട്. ടുറാമീധിലെ മില്ല് ചില സാങ്കേതിക കാരണങ്ങളാല്‍ ഉല്‍പ്പാദനം ആരംഭിച്ചിട്ടില്ല എന്നതിനാല്‍ നമ്മുടെ വാര്‍ഷിക ആവശ്യത്തിന്റെ ഏകദേശം 45-50 ശതമാനം യൂറേനിയം മാത്രമാണ് ഇപ്പോഴത്തെ ഉല്‍പ്പാദനം. എന്നാല്‍, ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്റെ സി.എം.ഡി , ഡോ. എസ് കെ ജെയിന്‍ പറയുന്നത് ഈ സാങ്കേതികമായ കുഴപ്പങ്ങള്‍ വളരെ വേഗം പരിഹരിക്കുമെന്നും പൂര്‍ണ്ണതോതിലുള്ള ഉല്‍പ്പാദനം എത്രയും പെട്ടെന്ന് ആരംഭിക്കാന്‍ കഴിയുമെന്നുമാണ്.

അങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ ആണവ പ്ലാന്റുകള്‍ക്കാവശ്യമായ ഇന്ധനത്തില്‍ 40-45 % കുറവുണ്ടാകും. ഇപ്പോള്‍ നാം സ്ഥാപിച്ചിട്ടുള്ളതും പതിനൊന്നാം പദ്ധതിയില്‍ നാം ലക്ഷ്യമിട്ടിരിക്കുന്നതുമായ മുഴുവന്‍ ഖനികളും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ മാത്രമേ ദേശീയമായി ഇന്ധന ദൌര്‍ലഭ്യം പരിഹരിക്കാന്‍ നമുക്കാവുകയുള്ളു. ഇന്തോ അമേരിക്കന്‍ ആണവ കരാര്‍- ഇടതു പക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്ന് നടപ്പാവുകയാണെങ്കില്‍ , ആഗോള ആണവ വിതരണ രാജ്യങ്ങള്‍ നിബന്ധനകളും നിയന്ത്രണങ്ങളും ഒഴിവാക്കിയാല്‍, ഇറക്കുമതിയിലൂടെ ഇന്ധനം നേടാനായേക്കും. എന്നാല്‍ ഉടന്‍ തന്നെ ഇന്ധനം ലഭിക്കുമെന്ന പ്രതീക്ഷ വേണ്ട. യൂറേനിയം കയറ്റി അയക്കുന്ന രാഷ്ടങ്ങള്‍ക്കൊക്കെ ധാരാളം ഓര്‍ഡറുകള്‍ കൊടുത്തു തീര്‍ക്കാനായുണ്ട്. ഉയര്‍ന്ന ഡിമാന്‍ഡ് കണക്കിലെടുത്ത് യൂറേനിയത്തിന്റെ വിപണി വില അനുദിനം വര്‍ദ്ധിക്കുകയുമാണ്.അതിപ്പോള്‍ പൌണ്ടിന് ഏകദേശം 85 $ ആണ്. ഇക്കാരണത്താല്‍ തന്നെയാണ് ദേശീയമായി ഉത്പാദിപ്പിക്കുന്നത് ആദായകരമായി മാറുന്നത്.

പതിനൊന്നാം പദ്ധതി കാലയളവില്‍ ( 2012 വരെ ) ആരംഭിക്കാനുദ്ദേശിക്കുന്ന യൂണിറ്റുകളില്‍ പ്രതിദിനം 3,000 ടണ്‍ സംസ്ക്കരണ ശേഷിയുള്ള തുമ്മലപ്പള്ളി മില്‍ 2010 ല്‍ ഉല്‍പ്പാദനം ആരംഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. പ്രതിവര്‍ഷം 217 ടണ്‍ ആയിരിക്കും ഇവിടെ ഉല്പാദനം. ആന്ധ്ര പ്രദേശിലെ ലംബപ്പൂര്‍-പെഡഗാട്ടു ഖനിയും അതിനോടനുബന്ധിച്ച് സെരിപ്പള്ളിയിലുള്ള ഖനിയും (പ്രതിദിനം 1250 ടണ്‍ സംസ്ക്കരണ ശേഷി) 2012 ല്‍ ഉല്‍പ്പാദനം ആരംഭിക്കുമെന്ന് (പ്രതി വര്‍ഷം 130 ടണ്‍‍) കരുതപ്പെടുന്നു; അതു പോലെ മേഘാലയയിലെ Kylleng-Pyndengsohiong-Mawthabah (KPM) ഖനി (പ്രതിദിനം 2000 ടണ്‍ സംസ്ക്കരണ ശേഷി) 2012 ല്‍ ഉല്പാദനം (340 ടണ്‍) ആരംഭിക്കും. ചുരുക്കത്തില്‍ ഇന്നുള്ള വാര്‍ഷിക ഉല്‍പ്പാദന ശേഷിയായ 365 ടണ്‍ കൂടാതെ ഈ പദ്ധതി കാലയളവില്‍ 687 ടണ്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

അതായത് , ഈ പദ്ധതി കാലയളവ് അവസാനിക്കുമ്പോഴേക്കും നമ്മുടെ യൂറേനിയം ഉല്‍പ്പാദനം പ്രതി വര്‍ഷം 1050 ടണ്‍ ആയി വര്‍ദ്ധിക്കും. അത് ഈ പദ്ധതി കാലയളവില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന 2 x 220 മെഗാ വാട്ട് ഉല്പദിപ്പിക്കുന്ന അതിസമ്മര്‍ദ വാട്ടര്‍ റിയാക്ടറുകളുടെ ആവശ്യവും തൃപ്തിപ്പെടുത്താനുതകും.

ചുരുക്കത്തില്‍, പദ്ധതി വിഭാവനം ചെയ്യുന്നതു പോലെ തടസ്സങ്ങളേതുമില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് പോകുകയാണെങ്കില്‍ 2010 ഓടെ ഇന്ധനത്തിന്റെ ഡിമാന്‍ഡും സപ്ലൈയും തമ്മിലുള്ള പൊരുത്തമില്ലായ്മയ്ക്ക് പരിഹാരമാകും. എന്നാല്‍ പന്ത്രണ്ടാം പദ്ധതി കാലയളവില്‍ (2017 വരെ )സ്ഥാപിക്കുവാനുദ്ദേശിക്കുന്ന 8x700-MWe PHWR കളുടെ ഇന്ധാ‍നാവശ്യം പൂര്‍ത്തീകരിക്കാന്‍ ഇവ അപര്യാപ്തമാണ്. എന്നാല്‍ ഓരോ വര്‍ഷവും 500 ടണ്‍ പുതിയതായി കണ്ടെത്താനും ഖനനം ചെയ്യാനുമുള്ള പദ്ധതികളും ആണവോര്‍ജ്ജ വകുപ്പിനുണ്ടെന്നാണ് അറിയുന്നത്.

ഊര്‍ജ്ജോല്‍പ്പാദനത്തിന്റെ മൊത്തം സ്ഥാപിത ശേഷിയുടെ 2.9 % മാത്രം സംഭാവന ചെയ്യുന്ന ഈ ഇന്ധനത്തിന്റെ ദൌര്‍ലഭ്യം ‍, സമീപ ഭാവിയില്‍ തന്നെ പരിഹരിക്കാനാവുന്നതേ ഉള്ളൂ. നമ്മുടെ ദേശീയമായ വിഭവങ്ങളെ സ്വരുക്കൂട്ടുകയായിരിക്കും അവിഹിതമായ ഒരു കരാറിലൂടെ ഇറക്കുമതി ചെയ്യുന്നതിലും എന്തുകൊണ്ടും അഭികാമ്യം. ഇന്നിപ്പോള്‍ ഈ കരാറിനു വേണ്ട് വാദിക്കുന്നവര്‍ 2012-2020 കാലയളവിലെ ഇന്ധനത്തിന്റെ ഇറക്കുമതി മാത്രമല്ല, 40,000 മെഗാ വാട്ട് ഊര്‍ജ്ജത്തിന്റെ ഇറക്കുമതിയെക്കുറിച്ചും ദീര്‍ഘ കാല ഊര്‍ജ്ജ സുരക്ഷയെക്കുറിച്ചുമെല്ലാം സംസാരിച്ചു തുടങ്ങിയിരിക്കുന്നു. വാസ്തവത്തില്‍ ഇത് കൂടുതല്‍ ഗൌരവമാര്‍ന്ന വിഷയമാണ്.

*

ആര്‍ രാമചന്ദ്രന്‍ ദി ഹിന്ദു ദിനപ്പത്രത്തില്‍ എഴുതിയ Better shore up domestic uranium resources എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ