Wednesday, July 9, 2008

പാഴ്സലും ആല്‍ബവും പിന്നെ...

'മാറ്റമില്ലാത്തതായി ഒന്നേയുള്ളൂ-മാറ്റം'. മാറ്റത്തെക്കുറിച്ച് ലോകം അംഗീകരിച്ച ഉദ്ധരണിയാണല്ലോ. ഇന്നു കാണുന്നവനെയല്ല നാത്തൂനേ നാളെക്കാണുന്നത്. പണ്ടൊക്കെ മനുഷ്യനോ, മനുഷ്യാവസ്ഥയ്ക്കോ, സാഹചര്യങ്ങള്‍ക്കോ, ഭൌതികവസ്തുക്കള്‍ക്കോ മാറ്റം വരാന്‍ കുറച്ചധികം കാലമെടുക്കുമായിരുന്നെങ്കില്‍ ഇന്ന് കണ്ണടച്ചുതുറക്കുംമുമ്പാണ് ഓരോരുത്തരും ഓരോന്നും മാറൂടുന്നത്. നാത്തൂനറിയാമോ ഇടയ്ക്ക് ബെല്‍ബോട്ടം പാന്റായിരുന്നു ഫാഷന്‍. ഓരോരുത്തര്‍ മുപ്പത്തഞ്ചും നാല്‍പ്പത്തഞ്ചും ഇഞ്ചു കണക്കാക്കി പാന്റിന്റെ അടിഭാഗം അടിച്ചുപരത്തി നിരത്തിലെ ചപ്പും ചവറുമൊക്കെ അടിച്ചുമാറ്റി പാന്റന്മാര്‍ അങ്ങനെ പോകുമായിരുന്നു. പെട്ടെന്നതാ അത് ഔട്ട് ഓഫ് ഫാഷനായി. ചെറുപ്പക്കാര്‍ കുറ്റിപ്പാന്റുകാരായി. ആണുങ്ങളിലെ തലകളില്‍ ഇടയ്ക്ക് കുരുവിക്കൂടെന്നൊരു കൂട് ഫാഷനായിരുന്നെങ്കില്‍ പിന്നെ ഹിപ്പി തലമുടി ആയി. കട്ടും വെട്ടുമില്ല. പിന്നെ സ്റ്റെപ്കട്ടായി. വീണ്ടും കുറ്റിയായി. കൃതാവ് മാറിയും മറിഞ്ഞും വന്നു.

അതുപോലെ സ്ത്രീവേഷത്തിലും വന്നില്ലേ മാറ്റംമറിച്ചിലുകള്‍. ..അല്ല നാത്തൂനേ ഞാന്‍ പറഞ്ഞുവരുന്നത് മനുഷ്യന്റെ രൂപഭാവങ്ങള്‍ക്കൊപ്പം വാക്കുകളുടെ അര്‍ഥത്തിനും എന്തൊരു മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഇന്നലെ പറഞ്ഞ അര്‍ഥത്തിലല്ല ഇന്ന് ഒരു വാക്കു പറയുന്നത്. അത്തരത്തില്‍ എന്റെ ശ്രദ്ധയില്‍ പെട്ട ചില വാക്കുകളാണ് നാത്തൂനേ ചുവടെ.

പാഴ്സല്‍

ഒരാള്‍ക്കു വേണ്ടി മറ്റൊരാള്‍ ദൂരെ നിന്നും തപാല്‍മാര്‍ഗമോ, പാഴ്സല്‍സര്‍വീസ് വഴിയോ ഏതെങ്കിലും ദൂതന്‍ വഴിയോ പൊതിഞ്ഞുകെട്ടി സീലു ചെയ്തൊക്കെ അയക്കുന്ന സാധനങ്ങളെയാണ് 'പാഴ്സല്‍' എന്നു മുമ്പു പറഞ്ഞിരുന്നത്. പണ്ടൊക്കെ പ്രധാനമായും പുസ്തകങ്ങളും മറ്റുമാണ് പാഴ്സലായി വന്നിരുന്നതും എഴുതിവരുത്തിച്ചിരുന്നതും. പക്ഷെ നാത്തൂനേ ഇന്നോ? ഫാസ്റ്റ്ഫുഡ് കടയില്‍ നിന്നും വാങ്ങിക്കൊണ്ടുവരുന്ന ഭക്ഷണപ്പൊതികളെയാണ് പുതിയതലമുറ 'പാഴ്സല്‍' എന്നതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. "ഞാന്‍ വരുമ്പോള്‍ 'പാഴ്സല്‍' കൊണ്ടുവരാം'' എന്ന് ഗൃഹനാഥന്‍ ഓഫീസില്‍ നിന്നോ മറ്റോ വിളിച്ചറിയിച്ചാല്‍ എന്തു പാഴ്സല്‍, ഏതു പാഴ്സല്‍ എന്നൊന്നും പ്രത്യേകിച്ച് വിശദീകരിച്ചു കൊടുക്കേണ്ട കാര്യമില്ല ഗൃഹനാഥയ്ക്കും പിള്ളേര്‍ക്കും. തള്ളപ്പക്ഷി തീറ്റയുമായി വരുന്നതും പ്രതീക്ഷിച്ച് വായ് തുറന്ന് കൂട്ടിലിരിക്കുന്ന പിള്ളപ്പക്ഷികളെപ്പോലെ, ഗൃഹനാഥ ആന്‍ഡ് സണ്‍സ് നാഥന്റെ കാലൊച്ചയും സ്കൂട്ടറൊച്ചയുമൊക്കെ പ്രതീക്ഷിച്ചങ്ങനെ ഇരിക്കും.

ലോലമായ പ്ളാസ്റ്റിക് കിറ്റുകളാണ് ആധുനിക 'പാഴ്സലിന്റെ കവര്‍'. അതിനകത്ത് നവീനകേരളത്തിന്റെ ദേശീയ ആഹാരമായ പറോട്ടയും ചിക്കനും. (പറോട്ടയ്ക്ക്, പറോട്ട, ബറോട്ട എന്നിങ്ങനെ ഭാഷാഭേദങ്ങള്‍ കാണാറുണ്ട്. ഇതിന്റെ മൂത്തസഹോദരനായി ഒരു 'ബട്ടൂറ'യും ഈയിടെ അവതരിച്ചിട്ടുണ്ട്. കരളിലും കുടലിലുമൊക്കെ ഒട്ടിപ്പിടിയ്ക്കുന്ന സാധനമായതുകൊണ്ടാവും പേരില്‍ ഒരൊ'ട്ട'ല്‍ കാണുന്നത്) മുമ്പ് ബറോട്ടയും ഇറച്ചിയും എന്നാണ് പറഞ്ഞിരുന്നത്. ഇന്ന് ഇറച്ചി എന്നത് ചിക്കനായി മാറിയതോടെ ബറോട്ടയും ചിക്കനുമായി. ചിക്കനില്‍ തന്നെ ചില്ലിയാണത്രേ കില്ലാടി. ഒപ്പത്തിനൊപ്പം ഫ്രൈയുമുണ്ട്. ഗതി കെട്ടാലേ ചിക്കന്‍കറിയുടെ രൂപത്തില്‍ വാങ്ങൂ. വെജിറ്റബിളാണെങ്കില്‍ ഗോബി മഞ്ചൂരിയന്‍. നമ്മള്‍ ഗോപിയണ്ണനെന്നൊക്കെ മുമ്പു പറയുമായിരുന്നു. ഇപ്പോള്‍ ഗോപി മഞ്ചൂരിയന്‍. ഇനി ശ്രീധര്‍ മഞ്ചൂരിയന്‍, ജോണി മഞ്ചൂരിയന്‍ ഒക്കെ വരുമായിരിക്കും. ഇതൊക്കെയാണ് നാത്തൂനേ മോഡേണ്‍ പാഴ്സലിനുള്ളിലെ ജംഗമവസ്തുക്കള്‍. മുമ്പ് പറയുമായിരുന്നു-അമ്മയുടെ കൈപ്പുണ്യമാണ് എന്റെ ആരോഗ്യരഹസ്യം. അടുത്ത തലമുറ പറയും. അച്ഛന്റെ കൈയ്യില്‍ കൊണ്ടുവരുന്ന 'പാഴ്സല്‍' ഫുഡ് അതാണ് എന്നെ കിടപ്പിലാക്കിയത്.

ആല്‍ബം

'പാഴ്സല്‍' പോലെ തന്നെ അര്‍ഥത്തിന് മാറ്റം വന്നുപോയ വാക്കാണ് നാത്തൂനേ ആല്‍ബം. മുമ്പ്, ജീവിതത്തിന്റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളെ നമുക്കു മുന്നില്‍ നിശ്ചലചിത്രങ്ങളായി കാണിച്ചുതരുന്ന ശേഖരങ്ങളായിരുന്നു നാത്തൂനേ ആല്‍ബം. മിക്കവാറും കറുത്ത വെല്‍വറ്റ് കട്ടിക്കവര്‍. അകത്ത് ഓരോ പേജിനെയും ഒട്ടി ചീത്തയാക്കാതെ വെള്ളിപേപ്പറുകള്‍.. ആ ചിത്രങ്ങളിലേക്ക് നോക്കൂ നാത്തൂനേ..അമ്മ അച്ഛന്റെ കൈയില്‍ നിന്നും പുടവ ഏറ്റുവാങ്ങുന്നു, അച്ഛന്‍ അമ്മയുടെ കഴുത്തില്‍ താലി കെട്ടുന്നു. പള്ളിയില്‍ മനസ്സമ്മതത്തിന് നില്‍ക്കുന്ന ജോണിച്ചനും അന്നയും, ഡിഗ്രിസര്‍ട്ടിഫിക്കറ്റുമായി വല്യേട്ടന്‍, പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലുണ്ടായിരുന്ന വല്യമ്മാവന്‍ സ്കൂള്‍ യൂണിഫോമില്‍. അതാ നമ്മള്‍ ഉള്‍പ്പെടെ കുറച്ചു കുട്ടികള്‍. ഓര്‍മ്മകളില്‍ അതാ കലപില ശബ്ദം. കറുപ്പിലും വെളുപ്പിലും ആ കാലം നമ്മുടെ കണ്‍മുന്നില്‍ തെളിയുന്നില്ലേ നാത്തൂനേ...നമ്മള്‍ നടന്ന ഇടവഴികള്‍...പഠിച്ച സ്കൂള്‍...ഒക്കെ ഓര്‍മ്മയിലേക്ക് വരുന്നില്ലേ....

ഇന്ന് 'ആല്‍ബം' എന്താണെന്ന് നാത്തൂന് ഞാന്‍ പറഞ്ഞുതരണ്ടല്ലോ. പുതിയ ഹിറ്റ് ആല്‍ബം ഇറങ്ങിയിട്ടുണ്ട് എന്നൊക്കെ ചെറുപ്പക്കാര്‍ പറയുന്നതു കേള്‍ക്കാറുണ്ടല്ലോ...പന്ത്രണ്ടുവരി പാട്ടാണ് ഇന്നത്തെ ആല്‍ബം. പതിനെട്ടുവയസ്സുള്ള രണ്ട് ടീനേജേഴ്സ് ആണ് പ്രധാനകഥാപാത്രങ്ങള്‍. നാലക്ഷരം പഠിച്ച് നന്നാകാന്‍ ശ്രമിക്കേണ്ട പ്രായം. ജീന്‍സാണ് അവന്റെ വേഷം. അച്ഛന്‍ എന്ന പാവത്തിനെ വിരട്ടി വാങ്ങിച്ചെടുത്ത ടൂവീലറുമുണ്ട് (അച്ഛനായാല്‍ പിന്നെ അനുഭവിക്കാതെ പറ്റുമോ?) ടൂവീലറില്‍ വരുമ്പോഴാണ് അവന്‍ അവളെ കാണുന്നത്. അവള്‍. അവള്‍ ഒരല്‍പം ദരിദ്രപശ്ചാത്തലത്തിലാണ്. പൂക്കാരി, പാല്‍ക്കാരി, പൊലീസുകാരി, പോസ്റ്റുവുമണ്‍ അങ്ങനൊക്കെയുള്ള ഡിപ്പാര്‍ട്ടുമെന്റാണ്. ചിലപ്പോള്‍ ബധിരത്വം, മൂകത്വം എന്നിങ്ങനെ ശാരീരികമായ വൈകല്യങ്ങളാകാം നായികയ്ക്ക്. മറ്റു ചിലപ്പോള്‍ റിവേഴ്സാണ്. നായകന്‍ അത്തപ്പാടി. അവള്‍ ആനന്ദവാടി. എന്തിനു പറയുന്നു. നാലുവരി കഴിയുമ്പോള്‍ പ്രണയമായി. എട്ടാംവരി തീരുമ്പോള്‍ വിരഹമായി. പത്താംവരിയില്‍ ആത്മഹത്യാശ്രമമായി. പന്ത്രണ്ടാംവരിയില്‍ പുനസ്സമാഗമമായി. ആല്‍ബത്തിന്റെ അണിയറപ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരണമായി. പഴയ ആല്‍ബം ജീവിതചിത്രങ്ങളായിരുന്നെങ്കില്‍ പുതിയ ആല്‍ബം (മിക്കവാറും) മാറുന്ന ചിത്രങ്ങളാണ്.

അവതാരകര്‍

അര്‍ഥം മാറിയ മറ്റൊരു വാക്കാണ് അവതാരകര്‍. പണ്ടൊക്കെ ഒരു ചര്‍ച്ചയില്‍ അല്ലെങ്കില്‍ മീറ്റിംഗില്‍ ഒക്കെ ഒരു പ്രമേയമോ പ്രബന്ധമോ ഒക്കെ അവതരിപ്പിക്കുന്ന ആളുകളായിരുന്നു അവതാരകര്‍. ഇന്നാകട്ടെ ടിവി വന്നതോടെ അവതാരകരെ അവതരിപ്പിക്കുന്ന ആളായി അവതാരകന്‍ അല്ലെങ്കില്‍ അവതാരക. ടിവി ചര്‍ച്ചയില്‍ യഥാര്‍ത്ഥവിഷയം അവതരിപ്പിക്കുന്ന ആള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആളാണ്. അവരെക്കുറിച്ച് പരിചയപ്പെടുത്തുന്ന ആള്‍ അവതാരകനും. എന്തു വ്യത്യാസം അല്ലേ നാത്തൂനേ...

ഇനിയും ഉണ്ട് നാത്തൂനേ നൂറുകണക്കിന് വാക്കുകള്‍ ഇതുപോലെ. അത് ഇനിയൊരവസരത്തില്‍ പറയാം.

*

കൃഷ്ണപൂജപ്പുര

3 comments:

വര്‍ക്കേഴ്സ് ഫോറം said...

'മാറ്റമില്ലാത്തതായി ഒന്നേയുള്ളൂ-മാറ്റം'. മാറ്റത്തെക്കുറിച്ച് ലോകം അംഗീകരിച്ച ഉദ്ധരണിയാണല്ലോ. ഇന്നു കാണുന്നവനെയല്ല നാത്തൂനേ നാളെക്കാണുന്നത്. പണ്ടൊക്കെ മനുഷ്യനോ, മനുഷ്യാവസ്ഥയ്ക്കോ, സാഹചര്യങ്ങള്‍ക്കോ, ഭൌതികവസ്തുക്കള്‍ക്കോ മാറ്റം വരാന്‍ കുറച്ചധികം കാലമെടുക്കുമായിരുന്നെങ്കില്‍ ഇന്ന് കണ്ണടച്ചുതുറക്കുംമുമ്പാണ് ഓരോരുത്തരും ഓരോന്നും മാറൂടുന്നത്. നാത്തൂനറിയാമോ ഇടയ്ക്ക് ബെല്‍ബോട്ടം പാന്റായിരുന്നു ഫാഷന്‍. ഓരോരുത്തര്‍ മുപ്പത്തഞ്ചും നാല്‍പ്പത്തഞ്ചും ഇഞ്ചു കണക്കാക്കി പാന്റിന്റെ അടിഭാഗം അടിച്ചുപരത്തി നിരത്തിലെ ചപ്പും ചവറുമൊക്കെ അടിച്ചുമാറ്റി പാന്റന്മാര്‍ അങ്ങനെ പോകുമായിരുന്നു. പെട്ടെന്നതാ അത് ഔട്ട് ഓഫ് ഫാഷനായി. ചെറുപ്പക്കാര്‍ കുറ്റിപ്പാന്റുകാരായി. ആണുങ്ങളിലെ തലകളില്‍ ഇടയ്ക്ക് കുരുവിക്കൂടെന്നൊരു കൂട് ഫാഷനായിരുന്നെങ്കില്‍ പിന്നെ ഹിപ്പി തലമുടി ആയി. കട്ടും വെട്ടുമില്ല. പിന്നെ സ്റ്റെപ്കട്ടായി. വീണ്ടും കുറ്റിയായി. കൃതാവ് മാറിയും മറിഞ്ഞും വന്നു.
കൃഷ്ണ പൂജപ്പുരയുടെ നര്‍മ്മ ഭാവന..

അനില്‍@ബ്ലോഗ് // anil said...

“വന്ദേമാതരം” എ.ആര്‍.റഹിമാന്റെ രചന അണെന്നു പറയുന്ന തലമുറയല്ലെ, അത്ഭുതപ്പെടാനില്ല, നാത്തൂനെ.

Anonymous said...

it was fun studying in a government college. Fees was too low. Subsidized food, very low exam fees. No equipment in labs. Good for nothing professors who got selected in caste quota. But the best part was every other day commies will come and declare a strike. So no class. Any was I graduated and got a job in a bourgeois company in B'lore where I have to take phone calls from capitalist Americans. Long live communism. Long live revolution.

Kayamkulam Kochunni