Showing posts with label ചരിത്രം. Show all posts
Showing posts with label ചരിത്രം. Show all posts

Tuesday, April 8, 2014

1977ലെ തെരഞ്ഞെടുപ്പും ജയില്‍വാസവും

മുപ്പത്തേഴു വര്‍ഷംമുമ്പ്, 1977ല്‍ ലോക്സഭയിലേക്കും കേരള നിയമസഭയിലേക്കും നടന്ന പൊതുതെരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ചിടത്തോളവും വിശിഷ്യ എന്നെ സംബന്ധിച്ചിടത്തോളവും വളരെ ചരിത്രപ്രാധാന്യമുള്ളതാണ്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി 1975 ജൂണ്‍ 12ന് അലഹബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചു. പരിഭ്രാന്തിയിലായ ഇന്ദിരാഗാന്ധി 1975 ജൂണ്‍ 25ന് അര്‍ധരാത്രിമുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധം ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ത്യന്‍ പൗരന്റെ എല്ലാവിധ ജനാധിപത്യ അവകാശങ്ങളും നിരോധിച്ചു. ആയിരക്കണക്കിന് രാഷ്ട്രീയനേതാക്കളെയും സാമൂഹ്യപ്രവര്‍ത്തകരെയും അറസ്റ്റുചെയ്ത് ജയിലിലടച്ചു. അപരിഷ്കൃതമായ മനുഷ്യാവകാശധ്വംസനങ്ങളും ഭീകരമര്‍ദനങ്ങളും നരഹിംസകളും അരങ്ങേറി.
ഞാന്‍ അന്ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍ ഗവ. ഹൈസ്കൂള്‍ അധ്യാപകനായിരുന്നു. അടിയന്തരാവസ്ഥയെ അതിശക്തമായി എതിര്‍ക്കുന്ന ""ആത്മഗാഥ"" എന്ന എന്റെ കവിത, വി എസ് അച്യുതാനന്ദന്‍ പത്രാധിപരായിരുന്ന "കര്‍ഷകത്തൊഴിലാളി" മാസികയില്‍ പ്രസിദ്ധീകരിച്ചു. കവിത വായിച്ച ഭരണാധികാരികള്‍ എന്റെ പേരില്‍ കേസെടുത്തു. 1976 നവംബര്‍ 20ന് ഒരുസംഘം പൊലീസുദ്യോഗസ്ഥര്‍ സ്കൂളിലേക്കു കടന്നുവരികയും എന്നെ ക്ലാസുമുറിയില്‍നിന്ന് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തില്‍ അറസ്റ്റുചെയ്ത് കൊണ്ടുപോകുകയുംചെയ്തു.കേന്ദ്രസര്‍ക്കാരിന് എതിരായി ജനരോഷം വളര്‍ത്തി രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷിതത്വത്തിന് ഹാനി സംഭവിക്കുന്നതിനു വേണ്ടി "ആത്മഗാഥ" എന്ന കവിതയെഴുതി സര്‍ക്കാരിനോട് പൊതുജനങ്ങള്‍ക്കുള്ള വിശ്വാസവും കൂറും നഷ്ടപ്പെടുത്തി വിദ്വേഷവും വെറുപ്പും ഉളവാക്കിയിരിക്കുന്നു എന്ന് ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ പൊലീസ് ബോധിപ്പിച്ചതനുസരിച്ച് എന്നെ റിമാന്‍ഡ് ചെയ്ത് ആലപ്പുഴ സബ്ജയിലില്‍ അടച്ചു. ജയില്‍പീഡനങ്ങളുടെ കഥ ഇവിടെ വിവരിക്കുന്നില്ല.

1977 ജനുവരിയില്‍, ഇന്ദിരാഗാന്ധി പൊതുതെരഞ്ഞെടുപ്പു നടത്താന്‍ തീരുമാനിച്ചു. ജനുവരി 18ന് നിലവിലുള്ള ലോക്സഭ പിരിച്ചുവിട്ടു. ജനുവരി 20ന് അടിയന്തരാവസ്ഥയില്‍ ഇളവുവരുത്തി. പ്രതിപക്ഷ രാഷ്ട്രീയനേതാക്കളെ തടവില്‍നിന്ന് മോചിപ്പിച്ചു. പ്രസ് സെന്‍സര്‍ഷിപ്പും ലഘൂകരിച്ചു. 1977 മാര്‍ച്ച് 16ന് രാജ്യവ്യാപകമായ തെരഞ്ഞെടുപ്പുനടന്നു. ഇതേദിവസംതന്നെ കേരള നിയമസഭയിലേക്കും തെരഞ്ഞെടുപ്പുനടത്തി. പ്രായപൂര്‍ത്തി വോട്ടവകാശം ലഭിച്ചശേഷം എനിക്ക് വോട്ടുചെയ്യാന്‍ കഴിയാതിരുന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു അത്. 1977 മാര്‍ച്ച് 19, 20 തീയതികളിലായി ഫലപ്രഖ്യാപനം വന്നു. 19ന് രാത്രി ഉറക്കം വരാതെ കിടന്ന എന്റെ സെല്ലിന്റെ വാതിലില്‍ മുട്ടി ഒരു വാര്‍ഡന്‍ പറഞ്ഞു. ""കവിസാറേ, സാറ് രക്ഷപ്പെട്ടെന്നാ തോന്നുന്നേ, അമ്മേം മോനും തോറ്റുപോയി"". ജയില്‍മുറിയുടെ നിശബ്ദതയില്‍ വികാരഭരിതനായി ഞാന്‍ ഉറങ്ങാതെ നേരം വെളുപ്പിച്ചു. അപ്പോഴാണറിഞ്ഞത് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നും കേരളത്തില്‍ കോണ്‍ഗ്രസ് മുന്നണി വിജയിച്ചെന്നും.സന്തോഷവും നിരാശയും ഇടകലര്‍ന്ന നിമിഷം. മാര്‍ച്ച് 22ന് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിപദം രാജിവച്ചു. മാര്‍ച്ച് 25ന് ജനതാപാര്‍ടി നേതാവ് മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി അധികാരമേറ്റു. ആഭ്യന്തര അടിയന്തരാവസ്ഥ പിന്‍വലിച്ചു. ജനാധിപത്യ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു. പക്ഷേ, കേരളത്തില്‍ അധികാരമേറ്റ മുഖ്യമന്ത്രി കെ കരുണാകരന്‍ എന്നെ വിട്ടയക്കാന്‍ കൂട്ടാക്കിയില്ല. 1977 മാര്‍ച്ച് 26 മുതല്‍ ഞാന്‍ ജയിലില്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. മാര്‍ച്ച് 29ന് സ. ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ഇടപെടലിനെത്തുടര്‍ന്ന് പ്രധാനമന്ത്രി മൊറാര്‍ജിദേശായി എന്റെ മോചന ഉത്തരവില്‍ ഒപ്പുവയ്ക്കുകയും മാര്‍ച്ച് 30ന് ഞാന്‍ ജയില്‍മോചിതനാവുകയും ചെയ്തു.

*
എം കൃഷ്ണന്‍കുട്ടി

Monday, March 10, 2014

കലൈമണിയുടെ രാഷ്ട്രീയ"തീര്‍ഥാടനം"

ചുവപ്പുമുണ്ടും വെള്ള ഷര്‍ട്ടുമാണ് വേഷം. തലയില്‍ ഒരു ചെറുചാക്ക്. ഇരുമുടിക്കെട്ടുമായി ശബരിമലയ്ക്ക് പുറപ്പെടുന്ന ഏതോ സ്വാമിയാണ് ഇതെന്ന് കരുതിയെങ്കില്‍ തെറ്റി. തലയിലെ സഞ്ചിയില്‍ പൂജാദ്രവ്യങ്ങളല്ല. ഏതോ പുണ്യതീര്‍ഥത്തിലേക്കുള്ള യാത്രയല്ല കലൈമണിയുടേതെന്ന് മനസ്സിലാകും മുണ്ടിനേക്കാള്‍ ചുവപ്പുള്ള ചെങ്കൊടി കാണുമ്പോള്‍. നെല്ല് നിറച്ച ചാക്കാണ് തലയില്‍. അറുപത്തേഴുകാരനായ കലൈമണിയുടെ എല്ലാ വര്‍ഷവുമുള്ള രാഷ്ട്രീയതീര്‍ഥാടനം കീഴ്വെണ്‍മണിയിലേക്കാണ്. കൂലിയായി രണ്ടുപിടി നെല്ല് കൂടുതല്‍ ചോദിച്ചതിന് 44 പേരെ ചുട്ടുകൊന്ന കീഴ്വെണ്‍മണിയിലേക്ക്. എല്ലാ വര്‍ഷവും തഞ്ചാവൂരിനടുത്തുള്ള മണക്കിലില്‍നിന്ന് ഒരു ചാക്ക് നെല്ലും തലയിലേറ്റി രണ്ട് ദിവസം നടന്ന് ഡിസംബര്‍ 25ന് കീഴ്വെണ്‍മണിയിലെത്തും. കലൈമണിയെപ്പോലെ ലക്ഷക്കണക്കിന് തമിഴരുടെ ഹൃദയത്തിലെ പ്രതിഷ്ഠയാണ് കീഴ്വെണ്‍മണി. അവിടെ ചുട്ടുകൊല്ലപ്പെട്ട കുട്ടികളടക്കമുള്ള 44 പേര്‍ക്കുള്ള ഹൃദയാര്‍പ്പണമാണ് കലൈമണിയുടെ ചാക്കിലുള്ള നെല്ല്. മരിച്ച 44 പേരുടെ ഓര്‍മയ്ക്ക് 44 ദിവസം വ്രതം നോറ്റ് മനസ്സിനെ ഏകാഗ്രമാക്കിയാണ് ഈ രാഷ്ട്രീയ "തീര്‍ഥാടനം". കൂടുതല്‍ കൂലി ചോദിച്ചതിന് ജീവന്‍ നല്‍കേണ്ടി വന്ന അവരുടെ ഓര്‍മയ്ക്കുമുന്നില്‍ കര്‍ഷകനായ കലൈമണി എല്ലാ വര്‍ഷവും നെല്ല് നിവേദിക്കും. സിപിഐ എം മണക്കില്‍ ബ്രാഞ്ച് സെക്രട്ടറിയായ കലൈമണി വര്‍ഷങ്ങളായി ഈ സഞ്ചാരം തുടങ്ങിയിട്ട്. കലൈമണിയെ അനുയാത്ര ചെയ്യുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരുന്നു.

ഒരു ഗ്രാമം ഒരു പിടി ചാരമായ ചരിത്രം

കീഴ്വെണ്‍മണി ഇപ്പോള്‍ തിരുവാരൂര്‍ ജില്ലയില്‍. ഇപ്പോഴത്തെ നാഗപട്ടണം, തിരുവാരൂര്‍, തഞ്ചാവൂര്‍ ജില്ലകളുള്‍പ്പെട്ട പഴയ തഞ്ചാവൂര്‍ ജില്ലയിലായിരുന്നു മുമ്പ്. ചെറുകിട കര്‍ഷകരും പട്ടികവിഭാഗക്കാരായ കര്‍ഷകത്തൊഴിലാളികളും ഭൂവുടമകളുടെ അടിമകളായിരുന്നു. 16 മണിക്കൂര്‍ പണിയെടുക്കണം. വീഴ്ച വരുത്തിയാല്‍ ചാട്ടവാറടി. ഇല്ലെങ്കില്‍ ചാണകം കലക്കിയ വെള്ളം കുടിപ്പിക്കും. മണ്ണിന്റെ മക്കളെ അവകാശബോധമുള്ളവരാക്കാന്‍ സിപിഐ എം നേതാവ് പി ശ്രീനിവാസറാവു തഞ്ചാവൂര്‍ ജില്ലയിലെങ്ങും സഞ്ചരിച്ചു.

പാര്‍ടിയുടെ ഇടപെടലിന്റെ ഫലമായി മണ്ണാര്‍ഗുടിയില്‍ ഭൂവുടമകളുമായി കരാറുണ്ടാക്കാനായി. തൊഴിലാളികള്‍ക്ക് ചില അവകാശങ്ങള്‍ അനുവദിച്ചുകിട്ടി. എന്നാല്‍, കരാര്‍ പ്രകാരമുള്ള അവകാശങ്ങള്‍പോലും നല്‍കാന്‍ ജന്മിമാര്‍ കൂട്ടാക്കിയില്ല. അവര്‍ നെല്ലുല്‍പ്പാദകസംഘം ഉണ്ടാക്കി സിപിഐ എമ്മിനെ നേരിട്ടു. "ശിവപ്പ് കൊടിയെ ഇറക്ക്, പച്ചക്കൊടിയെ ഏറ്റ്" (ചുവപ്പ് കൊടി ഇറക്ക്, പച്ചക്കൊടി കെട്ട്്) എന്ന മുദ്രാവാക്യമുയര്‍ത്തി ഇരുഞ്ചൂര്‍ ഗോപാലകൃഷ്ണ നായിഡുവിന്റെ നേതൃത്വത്തില്‍ കാമരാജ് ഭരണത്തിന്റെ സഹായത്തോടെ പ്രക്ഷോഭം തകര്‍ക്കാന്‍ അവര്‍ ശ്രമിച്ചു. പാട്ടം കുറയ്ക്കുക, ജോലിസമയം നിര്‍ണയിക്കുക, കൂലി വര്‍ധിപ്പിക്കുക, ചാട്ടവാറടിയും ചാണകവെള്ളം കുടിപ്പിക്കലും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അതിശക്തമായ പ്രക്ഷോഭം ആരംഭിച്ചത്. ഇത് ഭൂവുടമകള്‍ക്ക് സഹിക്കാനായില്ല. അവര്‍ ഗുണ്ടകളെ ഉപയോഗിച്ച് മുത്തുസ്വാമിയെന്ന കര്‍ഷകത്തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി കൃഷിക്കളത്തില്‍ കെട്ടിയിട്ടു. സംഭവമറിഞ്ഞ് നാനാഭാഗത്തുനിന്നും കര്‍ഷകത്തൊഴിലാളികള്‍ കീഴ്വെണ്‍മണിയിലെത്തി. മുത്തുസ്വാമിയെ മോചിപ്പിച്ചു കൊണ്ടുവന്നു. നേതാക്കളിലൊരാളായ രാമയ്യയുടെ ഓലക്കുടിലില്‍ മുത്തുസ്വാമിയും മറ്റു തൊഴിലാളികളും ഒളിച്ചു താമസിച്ചു. ജന്മിമാരും ഗുണ്ടകളും പൊലീസ് വാഹനത്തില്‍ കീഴ്വെണ്‍മണിയില്‍ എത്തി. ഗ്രാമത്തിലെ കുടിലുകള്‍ക്ക് തീയിട്ടു. തീ പടര്‍ന്നതോടെ പലേടത്തുമായി കഴിഞ്ഞ തൊഴിലാളികള്‍ രാമയ്യയുടെ കുടിലില്‍ എത്തി. അവസാനം ജന്മിമാര്‍ രാമയ്യയുടെ കുടിലിനും തീയിട്ടു. ആളിപ്പടരുന്ന തീ കണ്ട് പുറത്തിറങ്ങിയവരെ മര്‍ദിച്ച് വീണ്ടും അകത്തേക്ക് കയറ്റിവിട്ടു. കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 44 പേര്‍ വെന്തുമരിച്ചു. പുറത്തിറങ്ങിയ പുരുഷന്മാരില്‍ 22 പേരെ പൊലീസ് വെടിവച്ചു. ഓടിയവര്‍ നെല്‍വയലുകളിലെ ചളിക്കണ്ടത്തില്‍ വീണതിനാല്‍ രക്ഷപ്പെട്ടു. കണ്ണടച്ച് തുറക്കുംമുമ്പേ കീഴ്വെണ്‍മണിയാകെ ഒരുപിടി ചാമ്പലായി.

കീഴ്വെണ്‍മണിയുടെ വര്‍ത്തമാനം

കീഴ്വെണ്‍മണിയിലെ പഴയ സ്മാരകത്തിനുമുന്നില്‍ നില്‍ക്കുമ്പോള്‍ മൂന്ന് വയസ്സുള്ള ശെല്‍വിയും വാസുകിയും മനസ്സിന്റെ തിരശ്ശീലയില്‍ ചിത്രങ്ങളായി തെളിഞ്ഞു. അഞ്ച് വയസ്സുകാരി വാസുകി, അഞ്ച് വയസ്സുള്ള തങ്കയ്യനും നടരാജനും, ആറ് വയസ്സുകാരി ജയം, പത്ത് വയസ്സുള്ള വേദവല്ലി, ജ്യോതി, 12 വയസ്സുള്ള ആണ്ടാള്‍, ചന്ദ്രാ, ദാമോദരന്‍. ബാല്യം പിന്നിടാതെ ഇവരെല്ലാം ഇന്നും കീഴ്വെണ്‍മണിയുടെ നിനവുകളില്‍ കുഞ്ഞുങ്ങളായിത്തന്നെ ജീവിക്കുന്നു. ശെല്‍വി ജീവിച്ചിരുന്നെങ്കില്‍ അവള്‍ക്ക് ഇന്ന് 48 വയസ്സുണ്ടാകുമായിരുന്നു. കീഴ്വെണ്‍മണിയിലെ കൂട്ടക്കൊല നടന്ന പ്രദേശത്ത് അവരുടെ ഓര്‍മയ്ക്കായി പുതിയ സ്മാരകമുയര്‍ന്നു- വെണ്‍മണി നിനൈവകം (വെണ്‍മണി സ്മാരകമന്ദിരം). ഞായറാഴ്ച സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഈ സ്മാരകം നാടിന് സമര്‍പ്പിക്കുകയാണ്. 44 രക്തസാക്ഷികളെ ഓര്‍മിപ്പിച്ചുകൊണ്ട് 44 തൂണുകളുള്ള സ്മാരകം. സിഐടിയു മുന്‍കൈയെടുത്താണ് സ്മാരകം നിര്‍മിച്ചത്്. ഇവിടം പഠന ഗവേഷണകേന്ദ്രമാക്കി മാറ്റിയെടുക്കാണ് പദ്ധതി. കീഴ്വെണ്‍മണിയിലെ ആദ്യ സ്മാരകത്തിന് 1969ല്‍ ജ്യോതിബസുവാണ് തറക്കല്ലിട്ടത്. ഉദ്ഘാടനം ചെയ്തത് ബി ടി രണദിവെയും. കീഴ്വെണ്‍മണിയിലെ പഴയ സ്മാരകസ്തൂപത്തില്‍ രക്തസാക്ഷികളുടെ പേരുകളുണ്ട്. കീഴ്വെണ്‍മണിയുടെ മനസ്സില്‍ അവര്‍ ഇന്നും ജീവിക്കുന്നു. കൂട്ടക്കൊല നടക്കുമ്പോള്‍ രാമലിംഗത്തിന് 22 വയസ്സ്. 1968ലെ സംഭവത്തെക്കുറിച്ച് പറയുമ്പോള്‍ കണ്ണുകളില്‍ രോഷത്തിന്റെയും ദുഃഖത്തിന്റെയും തീയാളുന്നു. ഇന്നലെ നടന്നതുപോലെ എല്ലാം ഓര്‍ക്കുന്ന രാമലിംഗം പലപ്പോഴും വികാരംകൊണ്ട് വീര്‍പ്പുമുട്ടി. ജന്മിമാരുടെ ഗുണ്ടകള്‍ കൊടുങ്കാറ്റുപോലെ ഗ്രാമത്തിലേക്കുവരുമ്പോള്‍ എല്ലാവരും ഒരു കുടിലില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചതാണ്. കുഞ്ഞുങ്ങളെയും സ്ത്രീകളെയും രക്ഷിക്കാനായിരുന്നു ശ്രമം. എന്നാല്‍, കുടിലിന് തീകൊളുത്തി ജന്മിയുടെ ഗുണ്ടകള്‍ ക്രൂരതയ്ക്ക് പുതിയ ചരിത്രമെഴുതി. തീയില്‍നിന്ന് രക്ഷപ്പെടാന്‍ പുറത്തേക്കോടിയ കുഞ്ഞുങ്ങളടക്കമുള്ളവരെ വെട്ടിനുറുക്കി വീണ്ടും തീയിലേക്കുതന്നെ എറിഞ്ഞു.

കീഴ്വെണ്‍മണി ഇന്ന് ഏറെ മാറി. കര്‍ഷകത്തൊഴിലാളികളുടെ സംഘടിത പോരാട്ടങ്ങള്‍ക്ക് കുറെയൊക്കെ ഫലമുണ്ടായി. ദളിത് ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ ദേശീയശ്രദ്ധയിലെത്തി. എന്നാല്‍, തമിഴ്നാട്ടില്‍ ജന്മിത്തത്തിന്റെ അടിവേരറുക്കാന്‍ കഴിയാത്തതിനാല്‍ സാമൂഹ്യഘടനയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാനായില്ല. ഇന്നും കര്‍ഷകത്തൊഴിലാളികള്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ എന്നിവരടക്കം സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ അവകാശപ്പോരാട്ടങ്ങളുടെ മുന്‍പന്തിയില്‍ സിപിഐ എം ആണ്. സിപിഐ എമ്മിന് ശക്തിയുള്ള സ്ഥലങ്ങളില്‍ അയിത്തമില്ലെന്നും രാമലിംഗം സാക്ഷ്യപ്പെടുത്തുന്നു. മറ്റിടങ്ങളില്‍ ജന്മിത്തത്തിന്റെ കിരാതനീതികള്‍ ഇന്നും സജീവം.

*
വി ജയിന്‍

അധിക വായനയ്ക്ക്

കീഴ്വെണ്‍മണി നിനൈവകം നാടിന് സമര്‍പ്പിച്ചു


കീഴ്വെണ്‍മണി പൊലിയാത്ത രക്തനക്ഷത്രം

Keezhvenmani Massacre

Anniversary of Keezhvenmani carnage observed

Leaders pay homage to Keezhvenmani victims

Monday, February 3, 2014

സാധുജന പരിപാലന സംഘവും പുലയമഹാസഭയും

കേരള ചരിത്രത്തിലെ ഉന്നതശീര്‍ഷനായിരുന്ന ദളിത് നേതാവ് അയ്യങ്കാളി (1863-1941) പുലയസമുദായാംഗമായിരുന്നു. ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചിരുന്നില്ലെങ്കിലും കാര്യശേഷികൊണ്ടും നേതൃത്വസിദ്ധികൊണ്ടും നവോത്ഥാന നായകരുടെ കൈവിരലില്‍ എണ്ണിത്തീര്‍ക്കാവുന്ന പട്ടികയിലെ മുന്‍നിരക്കാരനായിരുന്നു അയ്യങ്കാളി. തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശത്ത് വെങ്ങാനൂരില്‍ ജനിച്ച അയ്യങ്കാളിയെ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങള്‍ ആകര്‍ഷിച്ചു. ദളിതര്‍ക്ക് വഴിനടക്കാനും കല്ലുമാല മുതലായ പ്രാകൃത ആഭരണങ്ങള്‍ ഉപേക്ഷിച്ച് പരിഷ്കൃത വസ്ത്രങ്ങള്‍ ഉപയോഗിക്കാനും വിദ്യാഭ്യാസം നേടാനും മറ്റും അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ദക്ഷിണ കേരളത്തിന്റെ ചരിത്രത്തില്‍ അവിസ്മരണീയങ്ങളാണ്.

ശ്രീനാരായണഗുരുവും ഡോ. പല്‍പ്പുവും കുമാരനാശാനും മറ്റുമായുള്ള സൗഹൃദബന്ധത്തിനു പുറമെ, അന്നത്തെ സവര്‍ണ പ്രമാണിമാരായ ഡോ. രാമന്‍പിള്ള, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള മുതലായവരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹകാരികളും ആയി. 20-ാം നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടില്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കീഴില്‍ ദിവാന്മാരായിരുന്ന വി പി മാധവറാവുവും പി രാജഗോപാലാചാരിയും അയ്യങ്കാളിയുടെ പരിചയസീമയില്‍പ്പെട്ടവരായിരുന്നു. എസ്.എന്‍.ഡി.പിയുടെയും അയ്യങ്കാളിയുടെയും മറ്റും പരിശ്രമഫലമായി അയിത്തജാതിക്കാര്‍ക്ക് അക്കാലത്ത് വിദ്യാലയ പ്രവേശനവും മറ്റും അനുവദിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ തീരുമാനത്തെ ധിക്കരിച്ചുകൊണ്ട് ഊരൂട്ടമ്പലം, വെങ്ങാനൂര്‍ തുടങ്ങിയ പല സ്ഥലങ്ങളിലും സവര്‍ണര്‍ ദളിത വിദ്യാര്‍ഥികളെ തടയുകയും ദ്രോഹിക്കുകയും ചെയ്യുക പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് സംഘടിച്ച് ശക്തരാകാനും വിദ്യ അഭ്യസിച്ച് സ്വതന്ത്രരാകാനുമുള്ള ശ്രീനാരായണ സന്ദേശം ഉള്‍ക്കൊണ്ട് 1907-ല്‍ എസ്.എന്‍.ഡി.പി യോഗം മാതൃകയില്‍ സാധുജന പരിപാലന സംഘം തിരുവനന്തപുരം കേന്ദ്രമായി അയ്യങ്കാളി സ്ഥാപിച്ചത്. വിദ്യാഭ്യാസ പ്രചരണത്തിനു പുറമെ ആചാര പരിഷ്കാരങ്ങള്‍ക്കും സാധുജന പരിപാലന സംഘം പ്രാധാന്യം നല്‍കി.

അക്കാലത്ത് പുലയര്‍ക്കിടയില്‍ നടന്ന ഒരു വലിയ പ്രക്ഷോഭണമുണ്ട്: പരമ്പരാഗതമായ "കല്ലയും മാലയും" (വില കുറഞ്ഞ പല നിറത്തിലുള്ള മുത്ത് കോര്‍ത്തിണക്കി മാറു മുഴുവന്‍ മറയത്തക്കവിധം നിറയെ ധരിക്കുന്ന കല്ലുമാലകള്‍. കൈകളിലും ചെവിയിലും മറ്റും ഇത്തരം കുപ്പിക്കല്ലുകളും മറ്റുംകൊണ്ട് ആഭരണങ്ങള്‍ ധരിച്ചിരിക്കും) ഉപേക്ഷിച്ച് വസ്ത്രം കൊണ്ടോ കുപ്പായം കൊണ്ടോ മാറുമറച്ച് വൃത്തിയായി നടക്കാനുള്ള ശ്രമം. തിരുവനന്തപുരത്തിന് തെക്ക് ഊരൂട്ടമ്പലം മുതലായ പ്രദേശങ്ങളിലാണ് ആദ്യം ഈ പ്രക്ഷോഭം പടര്‍ന്നുപിടിച്ചതെങ്കിലും ആഭ്യന്തരയുദ്ധത്തിന്റെ പ്രതീതി ഉയര്‍ത്തുന്ന കോളിളക്കത്തിലേക്ക് നീങ്ങിയത് ഇന്നത്തെ കൊല്ലം ജില്ലയുടെ ചില ഭാഗങ്ങളില്‍ പ്രത്യേകിച്ച് പെരിനാട് പ്രദേശത്ത് ആണ്. പുലയര്‍ക്കിടയില്‍ ആത്മാഭിമാനം വളര്‍ത്താനും അവകാശങ്ങള്‍ നേടാനും അപരിഷ്കൃതമായ കല്ലയും മാലയും ഉപേക്ഷിക്കാനും അവിടങ്ങളില്‍ പ്രചാരവേല നടത്തിയിരുന്നത് ഗോപാലദാസ് എന്നൊരാളാണ്. ഗോപാലദാസിന്റെ പ്രവര്‍ത്തനം ഊര്‍ജിതപ്പെട്ടപ്പോള്‍ സവര്‍ണര്‍, പ്രത്യേകിച്ചും നായന്മാര്‍, ക്ഷുഭിതരാവുകയും പുലയരെ കടന്നാക്രമിച്ച് പീഡിപ്പിക്കുകയും ചെയ്തു. പ്രതിക്രിയയായി പുലയര്‍ നായന്മാരുടെ ചില വീടുകള്‍ക്കും നായന്മാര്‍ പുലയരുടെ മാടങ്ങള്‍ക്കും തീവച്ചതോടെ, പുലയര്‍ അഭയാര്‍ഥികളായി നാടുവിടാന്‍ തുടങ്ങി. 1912ല്‍ ഈ ഘട്ടത്തിലാണ് അയ്യങ്കാളി ഇടപെട്ട് ശാന്തത പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചത്. ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള, ഡോ. രാമന്‍ തമ്പി തുടങ്ങിയ പൗരപ്രധാനികളുടെ പിന്തുണ നേടാന്‍ അയ്യങ്കാളിക്കു കഴിഞ്ഞു. ഇവരെല്ലാം ചേര്‍ന്ന് വിളിച്ചുചേര്‍ത്ത അനുരഞ്ജന സമ്മേളനത്തിന്റെ വാര്‍ത്ത, ദേശീയ പത്രികയായി പ്രവര്‍ത്തിച്ചുവന്ന മലയാളിയില്‍ പ്രസിദ്ധീകരിച്ചിരുന്നത് താഴെ ചേര്‍ക്കുന്നു: നാനാജാതിമതസ്ഥരായി സ്ഥലത്തുള്ള പ്രധാനപ്പെട്ട പൗരന്മാരും വക്കീല്‍മാരും കച്ചവടക്കാരും ഉദ്യോഗസ്ഥന്മാരും പെരിനാട്ടുനിന്ന് മറ്റുപല യോഗ്യന്മാരും കൃത്യസമയംതന്നെ സ്ഥലത്ത് വന്നുചേര്‍ന്നു. പെരിനാട്ടും കൊല്ലത്തും മറ്റുമുള്ളവരായി ഏകദേശം നാലായിരത്തോളം പുലയ സമുദായാംഗങ്ങള്‍ സ്ഥലത്തെത്തി. അവരുടെ നേതാക്കന്മാരായ അയ്യങ്കാളി, ചോതി മുതലായവരുടെ ആജ്ഞാനുസരണം മൈതാനത്ത് സഭാരംഗത്തിന്റെ മുന്‍ഭാഗത്തായി ഇരുത്തിയിരുന്നു. നടുവെ ഒരു കയറുകെട്ടി ഒരുഭാഗത്ത് സ്ത്രീകളും മറ്റൊരു ഭാഗത്ത് പുരുഷന്മാരുമായി ഇരുന്ന പുലയ ജനങ്ങളില്‍ കുട്ടികളും വയസ്സുചെന്നവരും മറ്റും ഉണ്ടായിരുന്നു. പുലയ സ്ത്രീകള്‍ ശുചിയായ രീതിയില്‍ വസ്ത്രധാരണം ചെയ്ത് വന്നിരുന്നതും യോഗനടപടികള്‍ തുടങ്ങിയശേഷം ബദ്ധശ്രദ്ധരായിരുന്നതും ജനങ്ങളുടെ ശ്രദ്ധയ്ക്ക് പാത്രമായ സംഗതികളാണ്.

"നായന്മാരും പുലയരും തമ്മില്‍ സാമുദായികമായ യാതൊരു വിരോധമോ മത്സരമോ ഇല്ലെന്നും ഈ സമുദായക്കാര്‍ രഞ്ജിപ്പായും അന്യോന്യം സ്നേഹബഹുമാനാദികളോടുകൂടിയും കഴിഞ്ഞുപോകയാണെന്ന് ഈ സഭ അഭിപ്രായപ്പെടുന്നു" എന്നുള്ള ഒന്നാമത്തെ നിശ്ചയത്തെപ്പറ്റി പ്രസംഗിച്ചത് മിസ്റ്റര്‍ രാമന്‍ തമ്പിയായിരുന്നു. അദ്ദേഹത്തെ പിന്‍താങ്ങി മിസ്റ്റര്‍ അയ്യങ്കാളി ചെയ്ത പ്രസംഗം വളരെ ദീര്‍ഘമായ ഒന്നായിരുന്നു. മിസ്റ്റര്‍ അയ്യങ്കാളി തന്റെ സമുദായാംഗങ്ങളോട് ഈശ്വരവിശ്വാസം, പരിഷ്കൃത രീതിയിലുള്ള ദേഹാച്ഛാദനം, നായന്മാരോട് അനുസരണം എന്നീ ഗുണഗണങ്ങള്‍ ഉള്ളവരായിരിക്കണമെന്ന് ഉപദേശിച്ചു. ആചാര നടപടികളിലും വേഷത്തിലും നടപ്പിലും മറ്റും മാറ്റം വരുത്തുമ്പോള്‍ നായന്മാര്‍ക്ക് ചിലപ്പോള്‍ രസം ഉണ്ടായില്ലെന്നു വരുമെന്നും എന്നാല്‍ തങ്ങള്‍ ക്ഷമയോടുകൂടിയിരിക്കണമെന്നും മിസ്റ്റര്‍ അയ്യങ്കാളി പറയുകയുണ്ടായി. പുലയ സ്ത്രീകള്‍ "കല്ലയും മാലയും" ആണല്ലോ പണ്ടുപണ്ടേ ധരിച്ചുവരുന്നത്. തെക്കന്‍ തിരുവിതാംകൂറില്‍ സാധുജന പരിപാലന സംഘത്തിന്റെ ശ്രമത്താല്‍ ഈ ആഭരണം ഇപ്പോള്‍ ഒരു പുലയിയും അണിഞ്ഞുവരുന്നില്ലെന്നും അവര്‍ റൗക്ക ധരിച്ച് അര്‍ധ നഗ്നത്വത്തെ ദൂരീകരിച്ചിരിക്കുന്നുവെന്നും പെരിനാട്ടുവച്ച് അങ്ങനെ ചെയ്യുന്നതിലുള്ള വിരോധംകൊണ്ടാണ് ചില നായന്മാര്‍ വഴക്കുണ്ടാക്കിത്തീര്‍ത്തതെന്നും ഇപ്പോള്‍ ഈ മഹാസദസ്സില്‍ വച്ചുതന്നെ ആ കാര്യം നടത്തുന്നതിന് (കല്ലയും മാലയും അറുത്തുകളയുന്നതിന്) നായര്‍ മഹാന്മാരോട് താന്‍ അനുവാദം ചോദിക്കുന്നുവെന്നും മിസ്റ്റര്‍ അയ്യങ്കാളി പ്രസ്താവിച്ചു. ".....മിസ്റ്റര്‍ അയ്യങ്കാളി ആവശ്യപ്പെട്ടതുപോലെ ഈ സദസ്സില്‍ വച്ചുതന്നെ പുലയസ്ത്രീകള്‍ കല്ലയും മാലയും അറുത്തുകളഞ്ഞുകൊള്ളുന്നതിന് ഈ യോഗത്തിലുള്ളവര്‍ക്കെല്ലാം പൂര്‍ണമായി സമ്മതമുണ്ടെന്ന്" അധ്യക്ഷന്‍ (കെ പരമേശ്വരന്‍ പിള്ള, ബി.എ ബി.എല്‍ അവര്‍കള്‍) ഹസ്തതാഡനമധ്യേ വാഗ്ധാടിയോടുകൂടി പറഞ്ഞവസാനിപ്പിച്ചു .....മിസ്റ്റര്‍ അയ്യങ്കാളി പുലയസ്ത്രീകളുടെ ഇടയില്‍നിന്നും രണ്ട് പുലയ യുവതികളെ വിളിച്ച് സദസ്യരുടെ മുമ്പില്‍ വരുത്തി അവരുടെ കഴുത്തിലെ കല്ലയും മാലയും അറുത്തുകളയുവാന്‍ എല്ലാവരും സമ്മതിച്ചിരിക്കുന്നുവെന്നും അങ്ങനെ ചെയ്തുകൊള്ളാമെന്ന് പറയുകയും, ഉടനെ അവര്‍ പിശ്ശാങ്കത്തികൊണ്ട് മാലയെ അറുത്തുകളയുകയും ചെയ്തു..... യോഗത്തില്‍ എത്തിയിരുന്ന എല്ലാ പുലയസ്ത്രീകളും ഉടനെ അവരുടെ മാല അറുത്തുകളയുന്ന ജോലി ധൃതിയില്‍ നടത്തി ആനന്ദഭരിതരായി കാണപ്പെട്ടു. (കേരള ചരിത്രം, സഞ്ചിക 1, കൊച്ചി. പുറം 1273-74) 1914ല്‍ ശ്രീമൂലം പ്രജാസഭയില്‍ നാമനിര്‍ദേശപ്രകാരം അംഗമായതിനെത്തുടര്‍ന്ന് അയ്യങ്കാളിയുടെ പ്രവര്‍ത്തനമണ്ഡലം വികസിച്ചു.

ഇപ്രകാരം തിരുവിതാംകൂറില്‍ പുലയര്‍ ഉണര്‍ന്നെഴുന്നേറ്റ് സംഘടിച്ചുകൊണ്ടിരുന്നപ്പോള്‍ കൊച്ചിയില്‍ അല്‍പ്പം വൈകിയാണെങ്കിലും സമാന്തരമായ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയായിരുന്നു. കൊച്ചിയിലെ അക്കാലത്തെ പുലയ നേതാവ് മുളവുകാട് പ്രദേശത്തുകാരനായ കൃഷ്ണാതി ആശാനായിരുന്നു. കൃഷ്ണാതി ആശാന്റെ പ്രസിദ്ധമായ രംഗപ്രവേശം 1912ല്‍ കൊച്ചി മഹാരാജാവിന്റെ ഷഷ്ടിപൂര്‍ത്തിയാഘോഷത്തോടനുബന്ധിച്ച് എറണാകുളം മഹാരാജാസ് കോളേജില്‍ പണ്ഡിറ്റ് കറുപ്പന്റെ ജാതിവിരുദ്ധപ്രമേയം അടങ്ങുന്ന "ബാലാകലേശം" നാടകാവതരണ സന്ദര്‍ഭത്തിലാണ്. മുളവുകാട്ടുനിന്നും കൃഷ്ണാതി ആശാന്റെ നേതൃത്വത്തില്‍ ഒരുസംഘം പുലയര്‍ വള്ളങ്ങളില്‍ കയറി മഹാരാജാവിന് മംഗളങ്ങള്‍ നേര്‍ന്നുകൊണ്ടാണെങ്കിലും തങ്ങളുടെ അവശതാപരിഹാരത്തിനുതകുന്ന മുദ്രാവാക്യങ്ങള്‍കൂടി ഉയര്‍ത്തിക്കൊണ്ട് കോളേജിനടുത്തുള്ള ഹജൂര്‍ജട്ടിവരെ എത്തി. എന്നാല്‍ എറണാകുളം നഗരത്തിലെ നിരത്തുകളില്‍ പുലയര്‍ക്ക് പ്രവേശനം ഇല്ലാതിരുന്നതിനാല്‍ അവര്‍ക്ക് കരയ്ക്കിറങ്ങാന്‍ കഴിഞ്ഞില്ല. നാടക അവതരണം നടന്നുകൊണ്ടിരിക്കെ പണ്ഡിറ്റ് കറുപ്പന്‍ ഹജൂര്‍ജട്ടിയില്‍ ചെന്ന് ആശാനെയും കൂട്ടുകാരെയും കണ്ട് സംഭാഷണം നടത്തുകയും കായലില്‍ത്തന്നെ വള്ളങ്ങള്‍ കൂട്ടിക്കെട്ടി യോഗം നടത്താന്‍ പരിപാടി ഇടുകയും ചെയ്തു. അങ്ങനെ ഒന്നിലേറെ തവണ കായലിലെ ഈ നിശാകാലയോഗങ്ങള്‍ കറുപ്പന്റെ സാന്നിധ്യത്തോടെ നടന്നശേഷം 1913 മെയ് മാസത്തില്‍ എറണാകുളത്തെ സെന്റ് ആല്‍ബര്‍ട്ട്സ് ഹൈസ്കൂള്‍ ഹാളില്‍വച്ച് സമസ്ത കൊച്ചി പുലയമഹാസഭ രൂപീകരിക്കപ്പെട്ടു. രൂപീകരണയോഗത്തില്‍ അധ്യക്ഷത വഹിച്ചത് പ്രശസ്ത പൊതുജന നേതാവും അധികാരസ്ഥാനങ്ങളില്‍ പിടിപാടുള്ള പ്രഭാഷകനും എഴുത്തുകാരനും മറ്റുമായ ടി കെ കൃഷ്ണമേനോന്‍ ആയിരുന്നു. സഭയുടെ കാര്യദര്‍ശി പി സി ചാഞ്ചന്‍. 1926ല്‍ ചാഞ്ചനെ നിയമസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതോടെ അദ്ദേഹത്തിന്റെ നേതൃത്വം അനിഷേധ്യമായി. ഈ പുരോഗതി എല്ലാം ഉണ്ടായെങ്കിലും പൊതുവെ പുലയര്‍ക്കും അവരുടെ സംഘടനയ്ക്കും അംഗീകാരം നല്‍കുന്നതില്‍ അധികാരവൃന്ദം വിമുഖരായിരുന്നു. ഇതില്‍ നിരാശാഭരിതനായ കൃഷ്ണാതി ആശാന്‍ 1919ല്‍ ക്രിസ്തുമതം സ്വീകരിച്ചതോടെ മഹാസഭ പ്രവര്‍ത്തനത്തിന് നേരിട്ട മാന്ദ്യം പൂര്‍ണമായി പരിഹരിക്കാന്‍ സെക്രട്ടറി ചാഞ്ചനു കഴിഞ്ഞില്ല.

ഈ കാലയളവില്‍ ഉയര്‍ന്നുവന്ന മറ്റൊരു നേതാവാണ് കെ പി വള്ളോന്‍. വള്ളോന്‍ പല കാര്യങ്ങളിലും സര്‍ക്കാരുമായി ഇടപെടുകയും സര്‍ക്കാരിനെക്കൊണ്ട് ദളിതര്‍ക്കുവേണ്ട പല കാര്യങ്ങള്‍ ചെയ്യിക്കുന്നതില്‍ വിജയം നേടുകയും ചെയ്തു. അവയിലൊന്നാണ് എറണാകുളം മഹാരാജാസ് കോളേജിനോടനുബന്ധിച്ച് സ്ഥാപിക്കപ്പെട്ട ഹരിജന്‍ ഹോസ്റ്റല്‍. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന കുട്ടികള്‍ക്ക് ട്യൂഷന്‍ ഫീസും ഭക്ഷണവും എല്ലാം സൗജന്യമായി ലഭിക്കുകയും കൈച്ചിലവിന് ചെറിയ തോതില്‍ ധനസഹായം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായി വളരെയേറെ വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യം ലഭിച്ചു. പില്‍ക്കാലത്ത് കൊച്ചിയിലും കേരളത്തില്‍ ആകെയും പ്രശസ്തരായിത്തീര്‍ന്ന കെ കെ മാധവന്‍, ടി എ പരമന്‍, എം കെ കൃഷ്ണന്‍, പി കെ ചാത്തന്‍, പി കെ കൊടിയന്‍, കെ കെ കണ്ണന്‍ മുതലായ പലരും ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഉപരിവിദ്യാഭ്യാസം നേടിയവരാണ്. ഈ കാലയളവില്‍ മഹാത്മാഗാന്ധിയുടെ പ്രചോദനം ഉള്‍ക്കൊണ്ട് സംഘടിപ്പിക്കപ്പെട്ട ഹരിജനോദ്ധാരണ സംഘടനകള്‍ ഈ രംഗത്ത് പല സംഭാവനകളും ചെയ്തെങ്കിലും അവയുടെ രക്ഷാധികര്‍തൃത്വ സ്വഭാവവും വരേണ്യ നേതൃത്വവും പ്രസ്ഥാനത്തിന് ആത്മവിശ്വാസവും കരുത്തും പകരുന്നതിന് വിഘാതമായി.

കോണ്‍ഗ്രസിലും പ്രജാമണ്ഡലത്തിലും പ്രവര്‍ത്തിച്ചുവന്ന കമ്യൂണിസ്റ്റുകാര്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷക്കാര്‍ പുലയമഹാസഭയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുകയും നേതൃത്വം അവരിലേക്ക് സംക്രമിക്കുകയും ചെയ്തതോടെ അധികാര ഘടനയിലുള്ള പ്രാതിനിധ്യവും വേലയും കൂലിയും ഭൂമിയും സംബന്ധിച്ച അവകാശവാദങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തു. 1946ല്‍ പില്‍ക്കാലത്ത് പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന പി കെ ചാത്തന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട വച്ച് ചേര്‍ന്ന സമ്മേളനം മുന്നോട്ടുള്ള ഒരു വഴിത്തിരിവായി. ഈ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് പുറമെ ഇരിങ്ങാലക്കുടയിലെ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ഊരായ്മ തച്ചുടയ കൈമളുടെ അധീനതയിലായിരുന്ന കൂട്ടംകുളം നിരത്ത് ദളിതര്‍ക്ക് തുറന്നുകിട്ടുന്നതിനുള്ള സമരം ഊര്‍ജിതപ്പെടുത്തി. 1947 ആഗസ്ത് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയശേഷവും ദളിതര്‍ക്ക് വഴിനടക്കാനുള്ള അവകാശം പലയിടത്തും നിഷേധിക്കപ്പെട്ടുതന്നെ തുടര്‍ന്നിരുന്നു. ഉദാഹരണത്തിന്, കൊച്ചി രാജാക്കന്മാരുടെ പരമ്പരാഗത മന്ത്രിമാരും വന്‍ഭൂവുടമകളും ആയിരുന്ന പാലിയത്തച്ചന്മാരുടെ വക ചേന്ദമംഗലത്തുള്ള ക്ഷേത്ര പരിസരത്തിലെ നിരത്തുകളില്‍കൂടി നടക്കാനുള്ള സമരം 1948ല്‍ കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിച്ചുകൊണ്ട് ശക്തിപ്പെട്ടു. പാലിയം സത്യഗ്രഹത്തില്‍ എസ് എന്‍ ഡി പി, പുലയമഹാസഭ, കമ്യൂണിസ്റ്റ് പാര്‍ടി തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പങ്കാളിത്തം അന്ന് ഒറ്റതിരിഞ്ഞ നാട്ടുരാജ്യം മാത്രമായിരുന്ന കൊച്ചിയുടെ അതിര്‍ത്തികള്‍ ലംഘിച്ച് പുറത്തേക്കും പടരാന്‍ സഹായകമായി. കൊടുങ്ങല്ലൂര്‍ കോവിലകത്തെ തമ്പുരാട്ടിമാരും നമ്പൂതിരി സ്ത്രീകളുടെ അവകാശസമരങ്ങളിലൂടെ പ്രസിദ്ധരായ നേതാക്കളും ഉള്‍പ്പെടെ അനേകര്‍ നിര്‍ദയമായി മര്‍ദിക്കപ്പെട്ടു. സമരത്തിന്റെ മുന്നണി നേതാവായിരുന്ന എ ജി വേലായുധന്‍ മര്‍ദനംമൂലം രക്തസാക്ഷിയായി. അപ്പോഴേക്കും അന്തരീക്ഷം മാറിമറിയുകയും ഇന്ത്യയുടെ പുതിയ റിപ്പബ്ലിക്കന്‍ ഭരണഘടന പൗരാവകാശങ്ങള്‍ ഉറപ്പുനല്‍കുന്നവിധം ഭരണഘടനാ നിര്‍മാണസമിതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ആയിരുന്നതിനാല്‍ വഴിനടക്കാനുള്ള അവകാശം മാത്രമല്ല, ക്ഷേത്രദര്‍ശനത്തിനുള്ള അവകാശവും അനുവദിച്ചുകൊടുക്കാന്‍ ക്ഷേത്രാധികാരികള്‍ നിര്‍ബന്ധിതരായി. പുലയമഹാസഭ തുടര്‍ന്നും പ്രവര്‍ത്തിച്ചുവരുന്നുണ്ടെങ്കിലും ദളിതരുടെ അവകാശ സമരങ്ങള്‍ക്ക് വര്‍ഗപരവും രാഷ്ട്രീയവുമായ മാനങ്ങളാണ് പില്‍ക്കാലത്ത് മുന്നിട്ടുനിന്നത്. തിരുവിതാംകൂറിലെയും കൊച്ചിയിലെയും ദളിത നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് മലബാറില്‍ ഈ വഴിക്കുള്ള പ്രവര്‍ത്തനം ആരംഭിച്ചത്. ഇക്കാര്യത്തില്‍ അവിടെ മുന്‍കൈ എടുത്തിരുന്നത് ഗാന്ധിയന്‍ കോണ്‍ഗ്രസുകാരാണ്. മലബാറിലും തിരുവിതാംകൂറിലും കൊച്ചിയിലും ഹരിജനോദ്ധാരണ സംഘടനകള്‍ സ്ഥാപിക്കാന്‍ കെ കേളപ്പന്‍, മാധവനാര്‍, ചങ്ങനാശേരി പരമേശ്വരപിള്ള, എം എന്‍ ഗോവിന്ദന്‍നായര്‍ തുടങ്ങിയവരായിരുന്നു നേതൃത്വം നല്‍കിയത്.

1927ല്‍ കോഴിക്കോട് പാറന്‍ സ്ക്വയറില്‍ മഹാത്മാഗാന്ധിയുടെ അധ്യക്ഷതയില്‍ ഒരു യോഗം ചേര്‍ന്ന് ""കേരള അന്ത്യജോദ്ധാരണ സംഘം"" എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. പി കൃഷ്ണപിള്ള പ്രസിഡന്റും കെ കേളപ്പന്‍ സെക്രട്ടറിയുമായാണ് അന്ത്യജോദ്ധാരണ സംഘം പ്രവര്‍ത്തിച്ചത്. പിന്നീട് സംഘടനയുടെ പേര് ""ആദികേരളോദ്ധാരണ സംഘം"" എന്നാക്കി മാറ്റി. പല കേന്ദ്രങ്ങളിലും അന്ത്യജരെ പഠിപ്പിക്കാന്‍ നിശാപാഠശാലകളും സാക്ഷരതാക്ലാസുകളും നടത്തുന്നതിന് പുറമെ അവരുടെ വിദ്യാലയ പ്രവേശനത്തെ തടുക്കാന്‍ ശ്രമിച്ച സവര്‍ണ പ്രമാണിമാരെ സംഘടിതമായി എതിര്‍ക്കുകയും ചെയ്തു. ശുചിത്വ പരിശീലനം, ആരോഗ്യശീലങ്ങളെക്കുറിച്ചുള്ള അറിവ്, ഖാദി നൂല്‍നൂല്‍പ്പ്, കരകൗശലം തുടങ്ങിയവ ദളിതരെ പഠിപ്പിക്കുന്നതിനും സംഘം മുന്‍കൈയെടുത്തു. എന്നാല്‍ അവരുടെ ജീവിതാഭിവൃദ്ധിക്ക് നിര്‍ണായകമായ കൂലിയുടെയും വേലയുടെയും ഭൂമിയുടെയും കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചത് ഇടതുപക്ഷ നേതൃത്വത്തിലുള്ള കര്‍ഷകസംഘങ്ങളും തൊഴിലാളി യൂണിയനുകളും ആയിരുന്നതിനാല്‍ ഗാന്ധിയന്‍ സംഘടനകള്‍ പൊതുവെ ജീവകാരുണ്യ സംഘങ്ങളായി ചുരുങ്ങുകയാണ് ചെയ്തത്. (കേരള നവോത്ഥാനം ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം ഒന്നാം സഞ്ചിക)

*
പി ഗോവിന്ദപ്പിള്ള ചിന്ത വാരിക

കണ്ടള സമരം: നവോത്ഥാനത്തിന്റെ കാഹളനാദം

കണ്ടള ലഹളയെന്നും തൊണ്ണൂറാമാണ്ട് ലഹളയെന്നുമൊക്കെ അറിയപ്പെടുന്ന കീഴാളവര്‍ഗ മുന്നേറ്റം സവര്‍ണചരിത്ര രചനാ വൈദഗ്ധ്യത്താല്‍ മാഞ്ഞുപോയ ഒന്നാണ്. തെക്കന്‍ തിരുവിതാംകൂറിലെ നെയ്യാറ്റിന്‍കര താലൂക്കിലെ മാറനല്ലൂരില്‍ കണ്ടള ഏലാ കേന്ദ്രീകരിച്ച് രൂപപ്പെട്ടിരുന്ന ഒരു സമൂഹമുണ്ടായിരുന്നു. കണ്ണെത്താദൂരം പരന്നുകിടക്കുന്ന ഏലാകളും (നെല്‍വയലും) കരഭൂമിയുമൊക്കെ അനുഭവിച്ചിരുന്നൊരു വിഭാഗം ജന്മിമാര്‍. ഭൂസ്വത്ത് കൈവശം വന്നത് പ്രധാനമായും ക്ഷേത്രങ്ങള്‍ വഴിയായിരുന്നു. ക്ഷേത്രംവക വസ്തുക്കള്‍ പാട്ടത്തിന് ലഭിച്ച ജന്മിമാര്‍ ഉല്‍പാദനത്തില്‍ തുച്ഛമായൊരു വിഹിതം ക്ഷേത്രത്തിന് നല്‍കി ഭൂമി കൈവശം വച്ചനുഭവിച്ചിരുന്നു. ആ ഭൂമിയില്‍ കാര്‍ഷികവൃത്തിക്കു മാത്രമായി ജീവിച്ചിരുന്ന അധ:സ്ഥിത വിഭാഗത്തില്‍പെട്ട മനുഷ്യരുടെ അവകാശങ്ങളെ മാനിച്ചിരുന്നില്ല.

ദൈവവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ചങ്ങലപ്പൂട്ടില്‍ തളയ്ക്കപ്പെട്ടിരുന്ന കര്‍ഷകത്തൊഴിലാളികള്‍ രാജാവിനെ ആപത്തുകാലത്ത് കാത്തതുവഴി അപ്രതീക്ഷിതമായി ഭൂസ്വത്തിനുടമകളായി തീര്‍ന്ന മറ്റൊരു വിഭാഗവുമുണ്ടായിരുന്നു. എടുത്തിടംമുതല്‍ ഇറക്കിയിടംവരെയായിരുന്നു അവര്‍ക്ക് സിദ്ധിച്ച ഭൂമിയുടെ അതിരുകളായി കരണങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ശത്രുക്കളാല്‍ ആക്രമിക്കപ്പെടുമ്പോള്‍ ചുമലിലേറ്റിക്കൊണ്ടു നടന്ന് സുരക്ഷിതമായി ഇറക്കിവിടുന്നതുവരെയുള്ള ഭൂമി എഴുതി നല്‍കിയിരുന്നുവത്രെ. ഇങ്ങനെ ഭൂഉടമകളായവരും പണ്ടാരംവക ഭൂമിയുടെ ജന്മിമാരുടെ മാതൃകതന്നെയാണ് സ്വീകരിച്ചിരുന്നത്. നിലമുഴുന്ന കന്നുകാലികള്‍ക്കൊപ്പം പരിഗണിച്ചിരുന്ന മനുഷ്യക്കോലങ്ങളെ മനഃശാസ്ത്രപരമായി താഴ്ത്തി ജന്മിമാര്‍ അടിമകളാക്കിയിരുന്നു. ഇതിനെതിരായ സംഘടിതമായ പ്രതിരോധങ്ങളുയര്‍ന്നിരുന്നതായി കാണാനാകുന്നില്ല. എന്നാല്‍ അത്ഭുതമായ ചെങ്കൊടികെട്ടി സമരം 18-ാം നൂറ്റാണ്ടില്‍ നടന്നത് ചരിത്രത്തില്‍ കുറിയ്ക്കപ്പെട്ടിട്ടുണ്ട്. ആദിത്യവര്‍മ്മ തിരുവിതാംകൂര്‍ ഭരിച്ചിരുന്നകാലത്ത് (1718-1721) കുടിയാന്മാര്‍ ഉദ്യോഗസ്ഥന്‍മാരുടെയും കങ്കാണിമാരുടെയും ചൂഷണത്തിനെതിരെ കല്‍കുളം കൊട്ടാരത്തില്‍ ചെന്നു പരാതി പറഞ്ഞുവത്രെ. പരാതിക്ക് പരിഹാരമുണ്ടാകാതെ വന്നപ്പോള്‍ കുടിയാന്‍മാരുടെ ഒരു വലിയ സംഘം തിരുവനന്തപുരത്തെത്തി പത്മനാഭസ്വാമി ക്ഷേത്രത്തിലെ പടിഞ്ഞാറേ ഗോപുരത്തില്‍ ചുവന്ന കൊടി ഉയര്‍ത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധമായിട്ടാലും പരിദേവനമായിട്ടാലും അധികാര കേന്ദ്രത്തിലുയര്‍ത്തിയത് ചുവന്ന കൊടിയായിരുന്നുവെന്നതും അത് 18-ാം നൂറ്റാണ്ടിലായിരുന്നുവെന്നതും ചരിത്രത്തിലെ അര്‍ത്ഥപൂര്‍ണ്ണമായ ഒരു വിസ്മയംതന്നെ. ജന്മിത്വം അതിന്റെ എല്ലാ സവിശേഷതകളോടുംകൂടി മണ്ണില്‍ പണിയെടുക്കുന്ന മനുഷ്യരെ ചൂഷണംചെയ്യുന്നതിനെതിരായി വിവിധ ഘട്ടങ്ങളില്‍ പ്രതിഷേധങ്ങളുയര്‍ന്നിരുന്നത് കാണാനാകും. മുലക്കരം പിരിക്കാന്‍വന്ന ജന്മി ഭൃത്യന്മാരുടെ മുന്നില്‍ മുലമുറിച്ചു പ്രതികാരംചെയ്ത മാധവി എന്ന കര്‍ഷകത്തൊഴിലാളി സ്ത്രീയും ആറാട്ടുപുഴയിലെ വേലായുധപണിക്കരുമൊക്കെ അയിത്തത്തിനും അത്യാചാരങ്ങള്‍ക്കുമെതിരായി ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നതായി കാണാം. സംഘടിതമായൊരു പ്രതിഷേധം വൈകുണ്ഠസ്വാമികളുടെ നേതൃത്വത്തില്‍ ഉടലെടുത്തിരുന്നു. സമത്വസമാജം എന്ന് പേരുനല്‍കി ചൂഷണത്തിനെതിരായ മുന്നേറ്റത്തിനൊരുങ്ങിയിരുന്നു. മാറുമറയ്ക്കാനുള്ള അവകാശം സ്ത്രീകള്‍ക്ക് നേടാനായി.പലയിടത്തായി ചിതറിയ രൂപങ്ങളില്‍ ഉയരുകയും കെട്ടടങ്ങുകയും ചെയ്യുന്ന തരത്തിലാണ് ഉച്ചനീചത്വങ്ങള്‍ക്കെതിരായ ശബ്ദങ്ങളുയര്‍ന്നത്.

1848ല്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കപ്പെട്ടു. ആ ചിന്താധാര ഉയര്‍ത്തിവിട്ട ഓളങ്ങള്‍ ലോകത്ത് പലയിടത്തും പ്രതിധ്വനിച്ചിരുന്നു. 1869ല്‍ ചിക്കാഗോ വെടിവെയ്പ് അദ്ധ്വാനവര്‍ഗം നടത്തിയ ഐതിഹാസിക മുന്നേറ്റത്തിനു ഗതിവേഗം പകര്‍ന്നു. കപ്പല്‍കയറി വിദേശത്തെത്തുന്ന കച്ചവടക്കാരിലൂടെയും മറ്റും ക്രമേണ ലോകത്തെമ്പാടും ഉയര്‍ന്ന പുതിയ ആശയങ്ങള്‍ തിരുവിതാംകൂറിലുമെത്തിയിരുന്നു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ദൃഷ്ടിയില്‍പെട്ടാല്‍പോലും ദോഷമുള്ളതുമായ കാലമായിരുന്നു അക്കാലം. രാജാവിനെ പ്രജകളായ കറുത്തവര്‍ക്ക് കാണാന്‍പോലും അവകാശമില്ലാതിരുന്നു. 1907ല്‍ സാധുജനപരിപാലനസംഘം അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ രൂപീകൃതമായി. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഒരു സമുദായ സംഘടനയല്ല-തനിക്ക് ജന്മം നല്‍കിയ ജാതി വിഭാഗത്തിന്റെ സംഘടനയല്ല-അയ്യന്‍കാളി രൂപീകരിച്ചത്. മേലാളവിഭാഗത്തിന്റെ അത്യാചാരങ്ങളില്‍പെട്ട് കൊടിയ ചൂഷണത്തിനിരയായ പാവപ്പെട്ട മനുഷ്യരുടെയാകെ-സാധുക്കളുടെയാകെ സംഘടനയായിരുന്നു. ഇക്കാലത്തുതന്നെയാണ് പൊയ്കയില്‍ യോഹന്നാനും സാമൂഹ്യപ്രവര്‍ത്തനം ആരംഭിച്ചത്. സാധുജന പരിപാലനസംഘത്തിന് 24 വകുപ്പുകളുള്ള ഭരണഘടന എഴുതിയുണ്ടാക്കി. വിദ്യാഭ്യാസ സ്വാതന്ത്ര്യം പ്രധാന ഇതിവൃത്തമായി. ആഴ്ചയില്‍ ആറുദിവസം മാത്രമേ കര്‍ഷകത്തൊഴിലാളികള്‍ പണിചെയ്യാവൂ എന്നും ഞായറാഴ്ച വിശ്രമദിവസമാകണമെന്നും സാധുജന പരിപാലനസംഘം തീരുമാനിച്ചു. അദ്ദേഹം നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി 1910ല്‍ കീഴ്ജാതിക്കാര്‍ക്കും പള്ളിക്കൂടങ്ങളില്‍ പഠിക്കാമെന്ന നിയമം പിറന്നു. എന്നാല്‍ ഏതു നിയമവും തങ്ങളുടെ പ്രമാണിത്തത്തിന് മുകളിലല്ല എന്നു കരുതിയ ജന്മിത്വം അധഃസ്ഥിതരുടെ മക്കളെ പള്ളിക്കൂടങ്ങളില്‍ കയറ്റാന്‍ തയ്യാറായില്ല: വെങ്ങാനൂരില്‍ അദ്ദേഹം സ്ഥാപിച്ച പള്ളിക്കൂടം തീയിട്ടു നശിപ്പിച്ചു. കുട്ടികളെ പഠിപ്പിക്കാന്‍ തിരുവനന്തപുരത്തുനിന്നും മഞ്ചലിലേറ്റി ചുമന്നുകൊണ്ട് അധ്യാപകനെ കൊണ്ടുവന്നിരുന്നു. മേല്‍ജാതിക്കാരനായ ആ അധ്യാപകന് ജാതിഭ്രഷ്ട് കല്‍പിച്ചുവത്രെ.

ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്ന സുഭാഷിണി പത്രാധിപരായിരുന്ന കരമന വി കെ ഗോവിന്ദപ്പിള്ള സാധുജന പരിപാലന സംഘം ഉന്നയിച്ച പരാതികള്‍ പഠിക്കുന്നതിനായി നിയോഗിക്കപ്പെട്ടു. അദ്ദേഹം നല്‍കിയ ശുപാര്‍ശകളുടെ ഭാഗമായാണ് അയ്യന്‍കാളി ശ്രീമൂലം പ്രജാസഭയില്‍ അംഗമായത്. 1912 ഫെബ്രുവരി 26ന് ശ്രീമൂലം പ്രജാസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗം സഭയെ നിശബ്ദമാക്കി. നാട്ടില്‍ പ്രകമ്പനം സൃഷ്ടിച്ചു. തിരുവിതാംകൂറിലെ പല പ്രദേശങ്ങളിലുമുള്ള പുതുവല്‍ഭൂമി കര്‍ഷകത്തൊഴിലാളികള്‍ക്ക് പതിച്ചുനല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മലയാള വര്‍ഷം 1090 കലാപങ്ങളുടെ കാലമായിരുന്നു. 1914 ജൂണ്‍ 16ന് തെന്നൂര്‍കോണം സ്വദേശി പൂജാരിഅയ്യന്റെ മകള്‍ പഞ്ചമിയേയും സഹോദരന്‍ കൊച്ചൂട്ടിയെയും കൂട്ടി അയ്യന്‍കാളി കണ്ടള കുടിപ്പള്ളിക്കൂടത്തില്‍ എത്തിച്ചേര്‍ന്നു. കുടിപ്പള്ളിക്കൂടത്തിനുടമകളായ ജന്മിമാര്‍ സര്‍ക്കാര്‍ നിയമം പാസാക്കിയിട്ടും അധഃസ്ഥിത വിദ്യാര്‍ത്ഥികളെ പള്ളിക്കൂടത്തില്‍ പ്രവേശിപ്പിക്കാത്ത കാലമായിരുന്നു. കുട്ടികളെ ക്ലാസിനുള്ളില്‍ കയറ്റിയിരുത്തണമെന്ന ആവശ്യത്തോട് ധിക്കാരപൂര്‍വമായാണ് പ്രതികരിച്ചത്. അയ്യന്‍കാളി ബലംപ്രയോഗിച്ച് പഞ്ചമിയെ ക്ലാസിനുള്ളില്‍ കയറ്റിയിരുത്തി. ജന്മിത്വം സ്തബ്ധമായിപ്പോയ നിമിഷമായിരുന്നു അത്. സ്കൂളുടമയായ ജന്മി ആക്രോശിച്ചു ""അയിത്തജാതിക്കാരി തീണ്ടിയ പള്ളിക്കൂടമിനി ഈ നാട്ടില്‍ വേണ്ട"" അന്നു രാത്രിതന്നെ പള്ളിക്കൂടത്തിനു തീകൊളുത്തി.

സ്കൂള്‍ കത്തിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം നെയ്യാറ്റിന്‍കര താലൂക്കിലെമ്പാടും അധഃസ്ഥിതര്‍ക്കെതിരായ ആക്രമണമായി പരിണമിച്ചു. വിവിധ ജാതികളില്‍പെട്ട സമ്പന്നരായ ഭൂവുടമകള്‍ അധഃസ്ഥിതരെ പള്ളിക്കൂടത്തില്‍ കയറ്റാന്‍ പാടില്ലെന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരായിരുന്നു. ആ ഘട്ടത്തിലാണ് അയ്യന്‍കാളിയുടെ ഉഗ്ര പ്രഖ്യാപനം വരുന്നത്. ""ഞങ്ങളുടെ ചോരയില്‍ പിറന്ന കുട്ടികള്‍ക്ക് അക്ഷരം നിഷേധിച്ചാല്‍ നിങ്ങളുടെ വയലിലിറങ്ങാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല. കളപറിക്കാനും കറ്റകൊയ്യാനും ഞങ്ങളില്ല. കാണായ വയലുകളിലൊക്കെ മുട്ടിപ്പുല്ല് കിളിക്കും."" ആ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായി. പഠനാവകാശത്തിനായി കര്‍ഷകത്തൊഴിലാളികള്‍ ആദ്യമായി പണിമുടക്കി. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും വിലയറിയാന്‍ ജന്മിത്വം ഇടയായപ്പോഴാണ് അധ:സ്ഥിത വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പള്ളിക്കൂടങ്ങളിലിടം നേടാനായത്. അദ്ധ്വാനിക്കുന്ന തൊഴിലാളി അദ്ധ്വാനശേഷി ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചാല്‍, ഉല്‍പാദനം നിലച്ചാല്‍ മേലാള വിഭാഗത്തിന് മുട്ടുമടക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് തെളിയിക്കുന്നതായിരുന്നു കണ്ടല ഏലായില്‍ നടന്ന കര്‍ഷകത്തൊഴിലാളി പണിമുടക്ക്. ഈ പണിമുടക്ക് കാലത്ത് പട്ടിണിയിലായ കര്‍ഷകത്തൊഴിലാളികളെ സഹായിക്കാന്‍ വഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ എത്തിയെന്നത് അദ്ധ്വാനിക്കുന്നവരുടെ ഒരുമയുടെ ദൃഷ്ടാന്തവുമായി. അതേസമയം കര്‍ഷകത്തൊഴിലാളികളുടെ അധ്വാനശേഷി ഉപയോഗിച്ച് പത്തായപ്പുരകള്‍ നിറച്ചിരുന്ന ജന്മിത്വത്തിന് കീഴടങ്ങല്‍ മാത്രമായിരുന്നു മുന്നിലുയര്‍ന്ന പരിഹാരമാര്‍ഗം. സ്കൂള്‍ പ്രവേശനം, സഞ്ചാര സ്വാതന്ത്ര്യം ഇക്കാര്യങ്ങളില്‍ ജന്മിമാര്‍ കീഴടങ്ങിക്കൊണ്ട് 1914 മെയ് മാസത്തില്‍ കര്‍ഷകത്തൊഴിലാളി പണിമുടക്ക് ഒത്തുതീര്‍ന്നു. അന്നത്തെ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് ആയിരുന്ന നാഗന്‍പിള്ളയാണ് മധ്യസ്ഥനായത്. വിദ്യാഭ്യാസാവകാശത്തിനായി തുടങ്ങിയ പണിമുടക്ക് കൂലി കൂടുതല്‍ എന്ന ആവശ്യംകൂടി അധികമായി അനുവദിക്കപ്പെട്ടാണ് അവസാനിച്ചത്.

തുടര്‍ന്ന് വെങ്ങാനൂരില്‍, നെടുമങ്ങാട്, പള്ളിച്ചല്‍, ബാലരാമപുരം, നെയ്യാറ്റിന്‍കരയില്‍ ഓലത്താന്നി, മണക്കാട്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ ലഹളകള്‍ തുടങ്ങി. കൊല്ലത്ത് പെരിനാട്ടും വലിയ സമരങ്ങളുയര്‍ന്നുവന്നു. കല്ലയും മാലയും ബഹിഷ്കരിച്ചത് ആ സമരത്തിന്റെ തുടര്‍ച്ചയായാണ്. തിരുവിതാംകൂറിലെ സാമൂഹ്യാന്തരീക്ഷത്തെ മാറ്റിമറിച്ചതിന് ഇടയാക്കിയ കണ്ടള സമരം ഒരു തുടക്കമായിരുന്നു. പക്ഷേ ഇടയ്ക്ക് നിലച്ച കര്‍ഷകത്തൊഴിലാളി മുന്നേറ്റങ്ങള്‍ക്ക് വീണ്ടും ഗതിവേഗം കൈവരുന്നത് കമ്യൂണിസ്റ്റ്പാര്‍ടി രൂപീകരണത്തോടെയാണ്. കുടിയൊഴിപ്പിക്കലിനെതിരായും ഭൂമിക്കുവേണ്ടിയും നടന്ന പോരാട്ടങ്ങള്‍ക്കുമുന്നില്‍ ചെങ്കൊടിയാണുയര്‍ന്നിരുന്നത്. ചങ്ങമ്പുഴയുടെ വാഴക്കുലയിലൂടെ വരച്ചുകാണപ്പെട്ട അടിയാള ദൈന്യത കമ്യൂണിസ്റ്റ് പ്രസ്ഥാനം ഏറ്റുവാങ്ങുകയായിരുന്നു. ഇതിന്റെയെല്ലാം സ്വാഭാവിക പരിണതികൂടിയായിരുന്നു 1957ല്‍ അധികാരമേറിയ ഇ എം എസ് നേതൃത്വം നല്‍കിയ കമ്യൂണിസ്റ്റ് സര്‍ക്കാര്‍. അധികാരത്തിന്റെ ഏഴാംദിനം കുടിയിറക്കു നിരോധന നിയമം പിന്നീട് കാര്‍ഷികബന്ധ നിയമം, വിദ്യാഭ്യാസബില്‍... കണ്ടള ലഹളയുടെ സന്ദേശത്തിന് നിലയ്ക്കാത്ത പോരാട്ടങ്ങളിലൂടെയും നിയമനിര്‍മ്മാണത്തിലൂടെയും ആവിഷ്കാരം നല്‍കിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. ""ചാത്തന്‍ പൂട്ടാന്‍പോട്ടെ ചാക്കോ നാടുഭരിക്കട്ടെ""-വിമോചന സമരകാലത്ത് ഉയര്‍ന്ന മുദ്രാവാക്യങ്ങളിലൊന്നാണിത്. അധഃസ്ഥിത വിഭാഗത്തില്‍പെട്ട പി കെ ചാത്തന്‍ മന്ത്രിയായതിലുള്ള അസഹിഷ്ണുതയാണ് വിമോചന സമരക്കാര്‍ വിളിച്ചുകൂവിയതില്‍ പ്രതിഫലിച്ചത്. കമ്യൂണിസ്റ്റുപാര്‍ടിയും സര്‍ക്കാരും മണ്ണില്‍ പണിയെടുക്കുന്നവരോടൊപ്പം നിലകൊള്ളുന്നതില്‍ അസഹിഷ്ണുക്കളായവര്‍ക്കൊപ്പം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ജവഹര്‍ലാല്‍ നെഹ്റു സര്‍ക്കാരും നിലകൊണ്ടു. കമൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടു. പക്ഷേ മണ്ണിലിടംതേടിയ കര്‍ഷകത്തൊഴിലാളികളെ ഇറക്കിവിടാനായില്ല. കാലപ്രവാഹത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കൈവരിച്ച കരുത്തായിരുന്നു അതിന്റെ കാരണം. വിമോചന സമരത്തിലൂടെ മനുഷ്യമുഖമുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അധികാരത്തില്‍നിന്നും ഇറക്കിവിട്ട മേലാള മനസ്സുകള്‍ ഇന്നും കേരളത്തിലധികാരത്തിലിരിക്കുകയാണ്.

പഠനാവകാശം നിഷേധിച്ച പഞ്ചമിയുടെ ദൈന്യത കേരളത്തില്‍ പുനരവതരിക്കപ്പെടുന്നു. ജാതീയമായ അയിത്തം സാമ്പത്തിക അയിത്തത്തിന്റെകൂടി രൂപത്തില്‍ അവതരിക്കപ്പെടുന്നു. സാമൂഹ്യനീതി നിഷേധം വിദ്യാഭ്യാസമേഖലയില്‍ നടപ്പാകുന്നകാലത്താണ് കണ്ടളലഹള ഓര്‍മ്മിക്കപ്പെടുന്നത്. ഭൂസമരത്തില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ മടിക്കുന്നൊരു സര്‍ക്കാരിനെതിരായ പുതിയ പ്രക്ഷോഭങ്ങളുടെ അനിവാര്യതയും ഓര്‍മ്മിക്കപ്പെടുന്നു. കണ്ടള സമരത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ കണ്ടളയില്‍ 2014 ജനുവരി 12ന് നടന്ന സ്മൃതിസന്ധ്യയോടെ ആരംഭിച്ചു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. തിരുവനന്തപുരം ജില്ലയില്‍ ആയിരം വീട്ടുമുറ്റ കൂട്ടായ്മകള്‍, നവോത്ഥാന സ്മൃതി സായാഹ്നങ്ങള്‍, അയ്യന്‍കാളി പുസ്തക ശിഖാ പ്രയാണം, കര്‍ഷക - സാംസ്കാരിക-പുസ്തകപ്രദര്‍ശനം തുടങ്ങി നവോത്ഥാന മൂല്യങ്ങളെ പുതിയ തലമുറയെ പരിചയപ്പെടുത്തുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

*
ഐ ബി സതീഷ് ചിന്ത വാരിക

Wednesday, December 4, 2013

കുറ്റൂരിലെ രാമന്മാരും മാതമംഗലത്തെ നമ്പീശന്മാരും

കുറ്റൂരിലെ രാമന്മാരും മാതമംഗലത്തെ നമ്പീശന്മാരും -കാലത്തെ ത്രസിപ്പിച്ച ഈ വിപ്ലവകാരികള്‍ ചരിത്രത്തിലെ അടയാളങ്ങളാണ്. ചെറുത്തുനില്‍പ്പിന്റെ സമവാക്യമാണ് രാമന്മാരെങ്കില്‍ സ്വാതന്ത്ര്യസമരത്തിന്റെ സാഹസിക അധ്യായമാണ് നമ്പീശന്മാരുടെ ജീവിതം. ചരിത്രത്തിന്റെ നാള്‍വഴിരേഖകളിലൊന്നും ഈ പേരുകള്‍ പതിഞ്ഞിട്ടില്ല. സമീപദേശങ്ങളായ മാതമംഗലത്തെയും കുറ്റൂരിലെയും മനസ്സുകളിലും മണ്ണിന്റെ അടരുകളിലും കരളുറപ്പിന്റെ പ്രതീകമായി ഇവരുടെ ജീവിതം നിറഞ്ഞുകത്തുന്നു.

കൊല്ലും കൊലയും കുലാധികാരമാക്കിയ ജന്മിത്വത്തിനെതിരെ പൊരുതി മരിക്കുകയായിരുന്നു കൊടിലോന്‍ രാമനും വണ്ണാത്താന്‍ രാമനും. മലബാറില്‍ പ്രകടമായ രാഷ്ട്രീയ ബോധം കൈവരിക്കുന്നതിനുമുമ്പെ തിരിച്ചറിവിന്റെയും പ്രതിരോധത്തിന്റെയും മുഷ്ടി ഉയര്‍ത്തി ഈ രണ്ടു യോദ്ധാക്കള്‍. മുട്ടിനുതാഴെ മുണ്ടുടുക്കാനും മുടിമുറിക്കാനുമുള്ള അവകാശം അധികാരിയുടേതും ആശ്രിതരുടേതും മാത്രമായപ്പോള്‍ രാമന്മാരുടെ പോരാട്ടവീര്യം ഉറഞ്ഞുകത്തി. നല്ല മണ്ണും ചന്തമുള്ള പെണ്ണും നാടുവാഴിക്കെന്ന കീഴ്വഴക്കത്തെ നേരിട്ടു. കൃഷിക്കാരന് മണ്ണും പെണ്ണിന് മാനവും വിലപ്പെട്ടതാണെന്ന് അധികാരപ്രമത്തതയെ ബോധ്യപ്പെടുത്തി. തന്റെ സമൂഹത്തിന് നിഷേധിക്കപ്പെട്ടവ നേടിയെടുക്കാന്‍ പോരാടി. അതിനാല്‍ ജനമനസ്സുകളില്‍ രാമന്മാര്‍ ഇതിഹാസതുല്യരായി.

ചരിത്രരേഖകളിലൊന്നും ഇടംപിടിക്കാതെപോയ ഇവരുടെ ചെറുത്തുനില്‍പ്പിനെ എന്റെ ജീവിതകഥയില്‍ എ കെ ജി ഇങ്ങനെ അടയാളപ്പെടുത്തി: ""അക്കാലത്ത് കൂറ്റുരില്‍ രണ്ടുധീരന്മാരായ കൃഷിക്കാര്‍ ജന്മിത്വത്തിന്റെ ധിക്കാരത്തെ നേരിട്ടുവെല്ലുവിളിച്ചു. വണ്ണത്താന്‍ രാമനും കൊടിലോന്‍ രാമനും. ജന്മിത്വത്തിന്റെ ധിക്കാരത്തെ വെല്ലുവിളിക്കാന്‍ ഈ രണ്ടുകര്‍ഷകര്‍ക്കും മടിയുണ്ടായില്ല. ഒരിക്കല്‍ ജന്മിയുടെ മുന്നില്‍നിന്നുകൊണ്ട് കര്‍ഷകകുടുംബത്തിലെ സ്ത്രീകളെ അപമാനിച്ചാല്‍ നിങ്ങളുടെ വീട്ടിലെ സ്ത്രീകള്‍ക്കും രക്ഷയുണ്ടാവില്ലെന്ന് പറയാന്‍ വണ്ണത്താന്‍ രാമന്‍ മടിച്ചില്ല."" കര്‍ഷകപ്രസ്ഥാനം എന്ന ശീര്‍ഷകത്തിലാണ് എ കെ ജി ഇങ്ങനെ പരാമര്‍ശിക്കുന്നത.് കേരളത്തിന്റെ കര്‍ഷകപ്രസ്ഥാനത്തിന്റെ സംഘടിതമുന്നേറ്റത്തിനുള്ള ഊര്‍ജമായി ഇവരുടെ ചെറുത്തുനില്‍പ്പുകളും കാണേണ്ടതുണ്ടെന്നാണ് എ കെ ജിയുടെ ഓര്‍മപ്പെടുത്തല്‍. ഈ സാഹസിക ജീവിതത്തെ ആസ്പദമാക്കി മലയാളത്തില്‍ നോവലും പിറന്നു. സി വി ബാലകൃഷ്ണന്റെ "ഉപരോധം" കുറ്റൂരിലെ രാമന്മാരുടെ കഥയാണ്. പിഴപ്പിച്ച പെണ്ണിനെപ്പോലും കുറ്റവിചാരണ നടത്തി പറയന്റെ തലയില്‍ കെട്ടിവെക്കുന്ന നാട്ടധികാരികളുടെ നികൃഷ്ട ജീവിതം നോവല്‍ വരച്ചുവെക്കുന്നു. മണ്ണില്‍ വിയര്‍ത്തൊലിക്കുന്ന കോടിലോന്‍ രാമനിലൂടെ ചെറുത്തുനില്‍പ്പിന്റെ സമരഗാഥ ഉപരോധത്തില്‍ കോറിയിട്ടിരിക്കുന്നു. ജന്മി-നാടുവാഴിത്തത്തിന്റെ ദുഷ്ടനീതിയില്‍ കര്‍ഷകനും കുടിയാനും നട്ടംതിരിയുന്ന കാലത്താണ് കുറ്റൂരിലെ രാമന്മാര്‍ നാടുവാഴിക്കെതിരെ പ്രതികരിക്കാനി റങ്ങിയത്. ചിറക്കല്‍ ദേശത്തെ പ്രധാന ജന്മി വേങ്ങയില്‍ നായനാരോടായിരുന്നു രാമന്മാരുടെ ഉപരോധം. കുറ്റൂര്‍, പാണപ്പുഴ, പെരിങ്ങോം, കാനായി, മണിയറ, മുത്തത്തി, കടന്നപ്പള്ളി, വെള്ളൂര്‍, പയ്യന്നൂര്‍ ദേശങ്ങളെല്ലാം നായനാരുടെ അധീനതയിലായിരുന്നു. നാടടക്കി വാണ ഇവരുടെ മുന്നില്‍ നാട്ടുകാര്‍ പഞ്ചപുച്ഛമടക്കി. നാടുവാഴിത്തത്തിന്റെ ദുഷ്പ്രവണതകളൊന്നും ഇവര്‍ക്ക് അന്യമായിരുന്നില്ല. പെണ്ണായി പിറന്നാല്‍ നായനാരുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങണമെന്ന അലിഖിതനിയമവും നിലനിന്നു. വഴിനടക്കാനും മാനം രക്ഷിക്കാനും പാടുപെട്ട പെങ്ങന്മാരുടെ ജീവിതം സംരക്ഷിക്കാന്‍ കൂടിയായിരുന്നു രാമന്മാരുടെ കലാപം. ജന്മിത്തത്തിന്റെ ധിക്കാരത്തെ ആവുംവിധം രാമന്മാര്‍ പ്രതിരോധിച്ചു. മുടിനീട്ടണമെന്ന ധിക്കാരത്തെ ചെറുക്കാന്‍ കുടുമ മുറിച്ച് കാര്യസ്ഥന്റെ മുമ്പിലേക്കിട്ടു കൊടിലോന്‍ രാമന്‍. ഷാപ്പില്‍ കള്ള് നിഷേധിച്ചപ്പോള്‍ വണ്ണത്താന്‍ രാമന്‍ ജന്മിയുടെ മാളികയിലെത്തി ബഹളം വച്ചു. നല്ല മണ്ണും നല്ല പെണ്ണും ജന്മിക്കെന്ന തിട്ടൂരത്തെ വെല്ലുവിളിച്ചു. അധികാരസോപാനത്തില്‍ സുഖാനുഭവങ്ങളില്‍ അഭിരമിച്ചവര്‍ അസ്വസ്ഥരായി. രാമന്മാര്‍ക്കെതിരെ കേസും പൊലീസും തടവറയും. പതിയിരുന്ന് ആക്രമണം. അതിനെയെല്ലാം അതിജീവിച്ച രാമന്മാരെ ഒടുവില്‍ ചതിപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. വണ്ണത്താന്‍ രാമനെ ജന്മിയുടെ ചോറ്റുപട്ടാളം സൂത്രത്തില്‍ കീഴ്പ്പെടുത്തി അവശനാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാമനെ ഡോക്ടറെ സ്വാധീനിച്ച് ശസ്ത്രക്രിയ നടത്തി മുടന്തനാക്കി. കോടിലോന്‍ രാമനെ കൃഷിനിലത്തില്‍ കുത്തിക്കൊന്നു. രാമന്മാരുടെ ജീവിതരേഖയെക്കുറിച്ച് അവശേഷിക്കുന്ന തലമുറക്ക് ഇതില്‍ കൂടുതലൊന്നും അറിയില്ല. മറ്റുള്ളവര്‍ക്കുവേണ്ടി സ്വജീവിതം സമര്‍പ്പിച്ച രാമന്മാരും കുറ്റൂരിലെ വേങ്ങയില്‍ നായനാന്മാര്‍ക്കെതിരെ രണ്ടു രാമന്മാരും അഴിച്ചുവിട്ട പോരാട്ടം കത്തിജ്വലിച്ചു. നിലം ഒഴിപ്പിക്കലിനെതിരെ, സ്വാതന്ത്ര്യത്തിനുവേണ്ടി മലബാറില്‍ സമരകാഹളം മുഴങ്ങി. രാമന്മാരുടെ വീരാപദാനങ്ങളാല്‍ മുഖരിതമായ നാട്ടില്‍ സ്വാതന്ത്ര്യസമര-കര്‍ഷകപ്രസ്ഥാനത്തിന്റെ വേരുകള്‍ പടര്‍ന്നു. വിദ്യാര്‍ഥികളായ പി എം പരമേശ്വരന്‍ നമ്പീശനും എ എം ശങ്കരന്‍ നമ്പീശനും ആവേശഭരിതരായി. സ്വാതന്ത്ര്യദാഹത്തില്‍ സ്വയം മറന്ന അനേകായിരങ്ങളെപ്പോലെ സമരമുഖത്തെത്തി. ഇന്നത്തെ കണ്ണൂര്‍ ജില്ലയിലെ മാതമംഗലത്തെ ജന്മികുടുംബമായ പഴേരിമഠത്തില്‍ 1910 മാര്‍ച്ച് ആറിന് പരമേശ്വരന്‍ നമ്പീശന്റെയും ദേവകിയമ്മയുടെയും മകനായി പരമേശ്വരന്‍ ജനിച്ചു. സംസ്കൃതപഠനത്തിനുശേഷം മാതമംഗലം തൃപ്പാണിക്കുന്ന് ക്ഷേത്രത്തില്‍ കഴകവൃത്തി തുടങ്ങി. ദേശീയപ്രസ്ഥാനത്തിന്റെ അലയൊലികള്‍ ഗ്രാമങ്ങളില്‍ മുഴങ്ങിയ കാലം. മാതമംഗലത്തെ കള്ളുഷാപ്പ് പിക്കറ്റിങ്ങില്‍ നമ്പീശനും സജീവമായി. ഷാപ്പുടമ ക്ഷേത്ര ഊരാളന്മാരോട് പരാതിപ്പെട്ടു. നമ്പീശനെ നിലക്കുനിര്‍ത്താനുള്ള ഉദ്യമവുമായി ക്ഷേത്രം അധികാരി കോരപ്പൊതുവാള്‍ രംഗത്തെത്തി. കോണ്‍ഗ്രസും പിക്കറ്റിങ്ങും എന്നെപ്പോലുള്ള മാന്യന്മാര്‍ക്ക് മതി. താന്‍ കഴകവൃത്തിയുമായി കഴിഞ്ഞുകൂടിയാല്‍ മതി. ഇരുവരും തമ്മില്‍ വാഗ്വാദം മുറുകി. കോണ്‍ഗ്രസ് മതിയെന്ന് നമ്പീശന്‍ തീരുമാനിച്ചു. പിന്നീടങ്ങോട് ത്യാഗസുരഭിലമായ ജീവിതമായിരുന്നു നമ്പീശന്റേത്. ജീവിതത്തിലെ ഒരു ഘട്ടം "രക്തസാക്ഷികള്‍ സിന്ദാബാദ്" എന്ന ചിത്രത്തിലെ ശിവസുബ്രഹ്മണ്യത്തെപ്പോലെ സമുദായ ചിഹ്നമായ പൂണൂല്‍ പൊട്ടിച്ചെറിഞ്ഞു. ദൈവഭക്തിയേക്കാളുള്ള ദേശഭക്തി കുടുംബത്തില്‍ കോലാഹലം ഉണ്ടാക്കി. മഠത്തിലുള്ളവര്‍ ആദ്യം അടക്കിപ്പിടിച്ചും പീന്നീട് പരസ്യമായും എതിര്‍ത്തു. സ്വജനങ്ങളുടെ ആവലാതിയില്‍ കോപാകുലനായ ജ്യേഷ്ഠന്‍ പരമേശ്വരനെ അടുത്തുവിളിച്ച് ശാസിച്ചു. ഈ ഘട്ടത്തിലാണ് പൂണൂല്‍ പൊട്ടിച്ചെറിഞ്ഞ് വീടുവിട്ടീറങ്ങിയത്. 1940 സെപ്തംബര്‍ 15ന് മൊറാഴയില്‍ പ്രസംഗിക്കാനെത്തി. പിരിഞ്ഞുപോകാനുള്ള ഉത്തരവിനുമുന്നില്‍ പതറാതെ നിന്ന പ്രതിഷേധക്കാരെ അറസ്റ്റുചെയ്യാനുള്ള നടപടി. വിഷ്ണുഭാരതീയനെ പൊലീസ് കടന്നുപിടിച്ചപ്പോള്‍ കൈയിലുള്ള പാര്‍ടിരേഖ നമ്പീശന് കൈമാറി. ദൈവികവൃത്തി ഉപേക്ഷിച്ച് കര്‍ഷകസംഘത്തിലും കമ്യൂണിസ്റ്റ് പാര്‍ടിയിലും സജീവമായി. എ കെ ജിയോടൊപ്പം പ്രാസംഗികനായി. അവിഭക്ത കണ്ണൂര്‍ ജില്ലയിലാകെ നമ്പീശന്‍ സുപരിചിതനായി.

ആള്‍ക്കൂട്ടത്തിന്റെ അഭാവമുണ്ടാകുമ്പോള്‍ വിപ്ലവഗാനങ്ങള്‍ മധുരമായി പാടി ആളുകളെ ആകര്‍ഷിക്കാനുള്ള ശേഷിയെ എ കെ ജി പ്രകീര്‍ത്തിച്ചു. മൊറാഴ സംഭവത്തെത്തുടര്‍ന്ന് പാര്‍ടി നിര്‍ദേശപ്രകാരം കര്‍ണാടക പുത്തൂരില്‍ ഒളിവില്‍ കഴിഞ്ഞ നമ്പീശന്‍ അവിടുത്തെ കര്‍ഷകസംഘടനയുടെ നേതാവായി. 1946 ല്‍ നാട്ടിലേക്ക് മടങ്ങി. പാര്‍ടി പ്രവര്‍ത്തനത്തില്‍ സജീവമായി. കരിവെള്ളൂര്‍ കേസിലും പ്രതിയായിരുന്നു. ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നമ്പീശനെ കൃഷ്ണപ്പിള്ളയുടെ പ്രിയസഖാവാക്കി. അഭിനവ ഭാരത് യുവക് സംഘത്തിന്റെ പ്രധാന നേതാക്കളിലൊരാളായ നമ്പീശന്‍ സംഘടനയുടെ കൊടി ചെങ്കൊടിയാക്കണമെന്ന നിര്‍ദേശത്തെ എതിര്‍ത്തു. ബഹുജനങ്ങളെ അണിനിരത്താന്‍ വെള്ളക്കൊടി തന്നെയാണ് ഉത്തമമെന്നായിരുന്നു നമ്പീശന്റെ വാദം. എ വി കുഞ്ഞമ്പു അടക്കമുള്ള നേതാക്കള്‍ ഇതിനോട് വിയോജിച്ചു. ചെങ്കൊടി അംഗീകരിച്ചു. തീരുമാനമറിഞ്ഞ കൃഷ്ണപ്പിള്ള എ വിയെ കാണുകയും നിങ്ങളുടെ തീരുമാനം തെറ്റായിപ്പോയി എന്നറിയിക്കുകയും ചെയ്തു. പി എം പരമേശ്വരന്‍ നമ്പീശന്‍ ഇതിനെ എതിര്‍ത്തിരുന്നുവെന്നറിഞ്ഞ കൃഷ്ണപ്പിള്ള നമ്പീശനെ കണ്ടപ്പോള്‍ നിങ്ങള്‍ ദീര്‍ഘവീക്ഷണമുള്ള സഖാവാണെന്ന് പുറത്തുതട്ടി പ്രശംസിച്ചു.

1959-ല്‍ കര്‍ണാടകയിലേക്ക് തിരിച്ച നമ്പീശന്‍ പുത്തൂരില്‍ മഹാലിംഗേശ്വര ദേവസ്ഥാനത്ത് കഴകവൃത്തി തുടര്‍ന്നു. പാര്‍ടിയുടെ താലൂക്ക് കമ്മിറ്റി ഓഫീസില്‍ ചെലവഴിച്ച നമ്പീശന്‍ കൃഷിക്കാരുടെ സംഘടനയായ കര്‍ണാടക റയട്ട് സംഘം നേതാവായി. പട്ടയമില്ലാത്തവര്‍ക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിലും ഹരിജന്‍ കുടുംബങ്ങള്‍ക്ക് വീട് അനുവദിക്കാനുള്ള പ്രക്ഷോഭത്തിലും മുന്നണിപ്പോരാളിയായി. 1990-ല്‍ ജന്മനാട്ടില്‍ തിരിച്ചെത്തി. സമരജീവിതത്തിനിടയില്‍ കുടുംബജീവിതം മറന്നു. മാതമംഗലത്തെ സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസായിരുന്നു ജീവിതാന്ത്യം വരെ വാസകേന്ദ്രം. ഖദറിന്റെ ഒറ്റമുണ്ടും കോളറില്ലാത്ത അരക്കൈയന്‍ ഖാദി കുപ്പായവും ധരിച്ച് കൈയിലെ തുണിസഞ്ചിയില്‍ തിരുകിവച്ച ദേശാഭിമാനി പത്രവുമായി മാതമംഗലം ടൗണില്‍ നിറസാന്നിധ്യമായി മരണം വരെ നമ്പീശനുണ്ടായിരുന്നു. ജയിലഴി ഇളകി നില്‍ക്കുമ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. 1947 എപ്രില്‍ 19ന് ജയില്‍ചാടി. നാട്ടിലെത്തി സമരപോരാട്ടങ്ങളില്‍ വ്യാപരിക്കണമെന്നായിരുന്നു മോഹം. മാതമംഗലം പുനിയങ്കോട്ടെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന വേളയില്‍ ശങ്കരന്‍ നമ്പീശനെ കണ്ടപ്പോള്‍ അയവിറക്കിയ ഓര്‍മകളുടെ ആമുഖമിങ്ങനെ: ""എ കെ ജിയുടെയും സി കണ്ണന്റെയും സാഹസികമായ ജയില്‍ചാട്ടം മാത്രമായിരുന്നു പ്രചോദനം. അഴി ഇളകി നില്‍ക്കുന്നതിനാല്‍ അതിനു വഴിയുണ്ടായി. കിടക്കാന്‍ നല്‍കിയ വിരി ഉപയോഗിച്ച് ഇളകിയ കമ്പി മറ്റു കമ്പിയുമായി ചേര്‍ത്തുകെട്ടി. എന്റെ ഈ ചെറിയ ശരീരം കടക്കാന്‍ പാകത്തിലാക്കി. സെന്‍ട്രിയുടെയും വാര്‍ഡന്മാരുടെയും കണ്ണുവെട്ടിച്ച് പുറത്തെത്തി. വെടി ശബ്ദം കേട്ടാല്‍ ഞന്‍ മരിച്ചെന്ന് കൂട്ടിക്കൊള്ളുക. ഇല്ലെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടിട്ടുണ്ടാവും."" സഹതടവുകാര്‍ക്ക് നമ്പീശന്‍ നല്‍കിയ മുന്നറിയിപ്പ് ഇത്രമാത്രം.

1946 ല്‍ നടന്ന എരമത്തെ കുടിയൊഴിപ്പിക്കല്‍ വിരുദ്ധ സമരത്തിനിടെ ജന്മിയെ ആക്രമിച്ചെന്നാരോപിച്ചാണ് ശങ്കരന്‍ നമ്പീശനെ ഒന്നരവര്‍ഷം തടവ് വിധിച്ചത്. തളിപ്പറമ്പ് മഴൂരിലെ അണലക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെയും ആയിപ്പുഴ മഠത്തില്‍ ദേവകിയമ്മയുടെയും മകനായി ശങ്കരന്‍ ജനിച്ചു. നമ്പൂതിരിയായ അച്ഛന്റെ കൂടെ ഊണ് നിഷേധിച്ചപ്പോള്‍ ഇലയില്‍ വിളമ്പിയ ചോറും കറിയും എടുത്തുകഴിച്ച ആറുവയസുകാരന്റെ ധിക്കാരം വലിയ ഒച്ചപ്പാടുണ്ടാക്കി. വൈദ്യം പഠിക്കാന്‍ അച്ഛന്റെ തറവാട്ടിലേക്ക് പോയതോടെ നമ്പീശന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായി. 1934 ല്‍ മഹാത്മാഗാന്ധി പയ്യന്നൂരിലെത്തിയതറിഞ്ഞ് കാണാന്‍ പോയി. മഴൂരില്‍നിന്ന് കാല്‍നടയായാണ് പയ്യന്നൂരിലെത്തിയത്. ഗാന്ധിജിയെ കണ്ടതോടെ ആവേശം അതിരുകടന്നു.

മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യം മനസ്സില്‍ പതിഞ്ഞു. വീട്ടിലറിഞ്ഞതോടെ വലിയ കോലാഹലമായി. അച്ഛന്‍ ഈ പടി ചവിട്ടുരുതെന്നാക്രോശിച്ച് ഇറക്കി വിട്ടു. മാതമംഗലത്തേക്കുള്ള തിരിച്ചുവരവ് ദേശീയപ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെയും സജീവ പ്രവര്‍ത്തകനാക്കി. മൊറാഴയിലെ പ്രതിഷേധപ്രകടനത്തില്‍ പങ്കെടുക്കാന്‍ മാതമംഗലത്തുനിന്നും പുറപ്പെട്ട ജാഥയില്‍ അംഗമായിരുന്നു. മാതമംഗലത്തെ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയായി പൊതുജീവിതം തുടങ്ങി. കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരണ കാലം തൊട്ടേ അതിന്റെ സംഘാടകനായി. 101-ാം വയസില്‍ മരണത്തിന് കീഴടങ്ങുന്നതുവരെ വരെ സിപിഐ എം പുനിയങ്ങോട് ബ്രാഞ്ചംഗമായി പ്രവര്‍ത്തിച്ചു. ചരിത്രസ്മരണകള്‍ തലമുറകളിലേക്കു പകരുന്നതില്‍ ദത്തശ്രദ്ധനായ ശങ്കരന്‍ നമ്പീശന്‍ 2013 സെപ്തംബര്‍ 17നാണ് ഓര്‍മയായത്. തീക്ഷ്ണമായ കാലത്തെ സാഹസികമായി നേരിട്ട ഗ്രാമീണ ജീവിത മാതൃകയിലെ അവശേഷിച്ച കണ്ണികൂടി ഇതോടെ നഷ്ടമായി. രാമന്മാരുടെ കഥക്കൊപ്പം ചേര്‍ത്തുവെക്കാവുന്ന ഏടുകളായി ഈ രണ്ടുവിപ്ലവകാരികളും.

*
രാജേഷ് കടന്നപ്പള്ളി ദേശാഭിമാനി വാരിക

Monday, November 25, 2013

1962ല്‍ ഇഎംഎസ് പറഞ്ഞത് ഇന്ന് പ്രധാനമന്ത്രി ശരിവെക്കുന്നു

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ചൈനീസ് പ്രധാനമന്ത്രി ലീ ക്വ ക്വിയാങ്ങും ഇന്ത്യാ - ചൈന അതിര്‍ത്തി സംബന്ധമായി ഒരു സുപ്രധാന കരാറില്‍ ഒപ്പു വച്ചിരിക്കുന്നു. കരാറിലെ വ്യവസ്ഥകള്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ഇങ്ങനെ:

പരസ്പരം ആക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യില്ല. ി

ഇരു രാജ്യങ്ങളിലേക്കും സൈനിക സ്ഥാപനങ്ങള്‍ ഹോട്ട്ലൈന്‍ സ്ഥാപിക്കും. ി

നദീസംരക്ഷണ കരാറിലും ഒപ്പുവെച്ചു.

ഫ്ളാഗ് മീറ്റിങ്ങുകളും സൈനികാഭ്യാസങ്ങളും പരസ്പരം അറിയിക്കും.

പരസ്പരം ബന്ധപ്പെടാനുള്ള സജ്ജീകരണങ്ങളും ഉണ്ടായിരിക്കും.

നിയന്ത്രണമേഖലയില്‍ ഇരു വിഭാഗങ്ങളും പൂര്‍ണമായി സഹകരിക്കുക. നിയന്ത്രണമേഖല എന്ന് വിവക്ഷിക്കുന്നത് 1962ല്‍ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളിലെ സൈന്യങ്ങള്‍ ക്യാമ്പ് ചെയ്തിരുന്നിടം എന്നാണ്. അതായത് ചൈനീസ് സൈന്യം ക്യാമ്പു ചെയ്യുന്നിടം ചൈനയുടെയും ഇന്ത്യന്‍സേന ക്യാമ്പ് ചെയ്യുന്നിടം ഇന്ത്യയുടെയും എന്നര്‍ത്ഥം.

1962ല്‍ ചൈനീസ് സൈന്യം നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യയ്ക്കുള്ളിലേക്ക് കടന്നുകയറി ആക്രമിച്ചുവെന്ന് ഒരു ആക്ഷേപം ഉയര്‍ന്നു. ഇന്ത്യാ - ചൈനാ അതിര്‍ത്തിയ്ക്ക് നാലായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. അതില്‍ സിംഹഭാഗവും ഹിമാലയന്‍ മലനിരകളിലൂടെയാണ്. ഇരു രാജ്യങ്ങളിലെയും ഒരു ഭരണാധികാരിയും ഈ നാലായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തി അളന്നു തിരിച്ച് മതില്‍ കെട്ടിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയിലോ വേര്‍പെടുത്താന്‍ ശ്രമിച്ചിട്ടില്ല. ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യവും ചൈനയില്‍ സാമ്രാജ്യത്വാനുകൂല കുമിന്താങ് വാഴ്ചയോ ചക്രവര്‍ത്തി ഭരണമോ നിലനിന്നിരുന്ന നാളുകളില്‍ അതിര്‍ത്തി പ്രശ്നം ഉയര്‍ന്നുവന്നു. ബ്രിട്ടീഷുകാരനായ മക്മഹോന്‍ സര്‍വെ നടത്തി ഇന്ത്യയ്ക്കും ചൈനയ്ക്കും മദ്ധ്യേ ഒരു രേഖ അടയാളപ്പെടുത്തിക്കൊണ്ട് ഇതാണ് ഇന്ത്യാ - ചൈനാ അതിര്‍ത്തി എന്ന് വിധിച്ചു. മക്മഹോന്‍ രേഖ എന്നറിയപ്പെട്ടിരുന്ന ഈ രേഖ ഇന്ത്യാ - ചൈനാ അതിര്‍ത്തിയായി സങ്കല്‍പിച്ചുപോന്നു. ഭൂപടത്തില്‍ വരച്ച രേഖ യഥാര്‍ത്ഥ മണ്ണില്‍ ആവുമ്പോള്‍ ഉണ്ടാകുന്ന അവ്യക്തതയും സൂക്ഷ്മരാഹിത്യവും സ്വാഭാവികമാണല്ലോ. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുശേഷം രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ വിമോചിതയായ ജനകീയ ചൈനയുടെ വളര്‍ച്ച അവിശ്വസനീയമാംവിധം ദ്രുതഗതിയിലായിരുന്നു. ഇന്ത്യന്‍ വ്യാപാരികളുടെയും മറ്റും വിഹാര കേന്ദ്രമായിരുന്ന ടിബറ്റ് വിമോചിതയായി. നമ്മുടെ വടക്കു കിഴക്കന്‍ അതിര്‍ത്തിക്കപ്പുറവും ചൈനയുടെ വികസനം കുതിച്ചു പായുകയും അവര്‍ അവരുടെ പ്രദേശത്തിന്റെ അതിര്‍ത്തി സുരക്ഷിതമാക്കുകയും ചെയ്യുന്നതിനിടയില്‍ ചൈനീസ് സൈന്യം അതിര്‍ത്തി കടന്ന് ഇന്ത്യന്‍ പ്രദേശത്ത് ആക്രമിച്ചു കടന്നു എന്ന ആരോപണം ഉണ്ടായി. സമാധാനപരമായ സഹവര്‍ത്തിത്വവും ""ഇന്ത്യ - ചീന ഭായി - ഭായി"" തുടങ്ങിയ മുദ്രാവാക്യങ്ങളും തല്‍ക്കാലം വിസ്മരിച്ച് ചൈനീസ് സൈന്യത്തെ തിരിച്ചടിക്കാന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ഉത്തരവു കൊടുത്തു. പ്രതിരോധ മന്ത്രി വി കെ കൃഷ്ണമേനോന്‍ അന്തിച്ചുപോയി. സൈന്യാധിപന്മാരും കണ്ണുമിഴിച്ചുപോയി. ഇന്ത്യാ - ചൈനാ അതിര്‍ത്തി യുദ്ധം പൊട്ടിപ്പുറപ്പെട്ടു.

ക്രാന്തദര്‍ശിയും സൂക്ഷ്മഗ്രാഹിയുമായ ഇ എം എസ് പറഞ്ഞു: ചൈനക്കാര്‍ അവരുടേതെന്നും നാം നമ്മുടേതെന്നും അവകാശപ്പെടുന്ന ഭൂമിയുടെ പേരില്‍ യുദ്ധം അരുത്. അതിര്‍ത്തി തര്‍ക്കം സമാധാനപരമായി സംഭാഷണത്തിലെ പരിഹരിക്കണം. 1945ല്‍ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോംബ് എറിഞ്ഞപ്പോള്‍ ലോകമെമ്പാടും ഉണ്ടായ പ്രകമ്പനത്തേക്കാള്‍ അധികം പ്രകമ്പനം ഇന്ത്യയ്ക്കകത്ത് ഉളവാക്കാന്‍ പണ്ഡിറ്റ് നെഹ്റും ഇന്ത്യാ ഗവണ്‍മെന്‍റും കോണ്‍ഗ്രസും മറ്റെല്ലാ കമ്യൂണിറ്റ് വിരുദ്ധ ശക്തികളും മാധ്യമങ്ങളും കഠിനശ്രമം നടത്തുന്നതിനിടയില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ സേനയെ തള്ളിമാറ്റി നമ്മുടെ രാജ്യത്തിനുള്ളില്‍ കടന്നു. ആസാമിലെ തേജ്പൂര്‍ വരെ മുന്നേറിയ ചൈനീസ് പട്ടാളം 1962 ഒക്ടോബര്‍ 21ന് ഏകപക്ഷീയമായി വെടിനിറുത്തല്‍ പ്രഖ്യാപിച്ച് അതിര്‍ത്തിയില്‍ യുദ്ധം തുടങ്ങുന്നതിനുമുമ്പ് അവര്‍ അവസാനം ക്യാമ്പ് ചെയ്തിരുന്ന സ്ഥലത്തേക്ക് പിന്‍വാങ്ങി. ഇതിനിടയില്‍ പ്രതിരോധ മന്ത്രി വി കെ കൃഷ്ണമേനോനെ സ്ഥാനഭ്രഷ്ടനാക്കുകയും നെഹ്റുവിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. ജാള്യത മായ്ക്കാനായി നെഹ്റു ഗവണ്‍മെന്‍റ് ചൈനീസ് പട്ടാളം പിന്തിരിഞ്ഞുപോയതിനുശേഷം 1962 നവംബര്‍ 21ന് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഒരു വിഭാഗം നേതാക്കളെ രാജ്യരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തടങ്കലില്‍ വെച്ചു. തുടര്‍ന്ന് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ ഡിസംബര്‍ 8ന് ആണ് എറണാകുളം ജില്ലയില്‍നിന്നും ഇ ബാലാനന്ദന്‍, ടി കെ രാമകൃഷ്ണന്‍ എന്നീ നേതാക്കന്മാരോടൊപ്പം എന്നെയും അറസ്റ്റു ചെയ്തത്. ഒരു വിഭാഗം കമ്യൂണിസ്റ്റ് നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വച്ചെങ്കിലും, ഇ എം എസും കമ്യൂണിസ്റ്റ് പാര്‍ടിയും നിര്‍ദേശിച്ചതുപോലെ അതിര്‍ത്തി തര്‍ക്ക പരിഹാരത്തിനുള്ള പോംവഴി യുദ്ധമല്ല സൗഹാര്‍ദപൂര്‍വമുള്ള കൂടിയാലോചനയാണെന്ന തത്വം നെഹ്റുവും ഗവണ്‍മെന്‍റും തുടര്‍ന്ന് അധികാരത്തില്‍ വന്ന ഗവണ്‍മെന്‍റുകളും പഠിച്ചുവെന്നതിന്റെ (അമ്പതുകൊല്ലത്തെ സംഭവവികാസങ്ങള്‍ വിവരിക്കുന്നില്ല) ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ ഒക്ടോബര്‍ 24ന് ഒപ്പുവെച്ച കരാര്‍. അതിര്‍ത്തി തര്‍ക്ക പരിഹാരത്തിന് യുദ്ധമല്ല മാര്‍ഗം എന്ന് കമ്യൂണിസ്റ്റ് പാര്‍ടി പറഞ്ഞത് രാഷ്ട്രീയവും രാജ്യതന്ത്രജ്ഞതയും അടിസ്ഥാനപ്പെടുത്തിയാണെങ്കില്‍ 1962ലെ ഇന്ത്യാ - ചൈനാ അതിര്‍ത്തിയുദ്ധം പരമാബദ്ധമായിപ്പോയെന്നാണ് ആ യുദ്ധത്തിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സൈനിക മേധാവികള്‍ സോദാഹരണം സ്ഥാപിക്കുന്നത്. ബ്രിഗേഡിയര്‍ ജെ പി ദാല്‍വി സ്വന്തം അനുഭവം ഹിമാലയന്‍ ബ്ലണ്ടര്‍ എന്ന പുസ്തകത്തിലൂടെ വിവരിക്കുന്നു. പുസ്തകത്തിന് നല്‍കിയിരുന്ന ഹിമാലയന്‍ ബ്ലണ്ടര്‍ - ഹിമാലയന്‍ വിഡ്ഢിത്തം - എന്ന പേര് തന്നെ കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ലെന്നല്ലേ സാക്ഷ്യപ്പെടുത്തുന്നത്. ചൈനയുമായി യുദ്ധം ചെയ്യണമെന്നത് ഇന്ത്യാ ഗവണ്‍മെന്‍റിന്റെ രാഷ്ട്രീയ തീരുമാനമായിരുന്നെന്നാണ് ദാല്‍വി പറയുന്നത്. സൈന്യത്തിന് ആ തീരുമാനത്തില്‍ പങ്കില്ല. അനവസരത്തില്‍, തീരെ സജ്ജമല്ലാതിരുന്നപ്പോള്‍ വേണ്ടത്ര ആയുധങ്ങള്‍പോലും ഇല്ലാതെ ചൈനയെപ്പോലെയുള്ള ഒരു ശക്തിയോട് ഏറ്റുമുട്ടിയത് വിഡ്ഢിത്തം തന്നെ എന്ന് ആര്‍ക്കും മനസ്സിലാകും.

ഇന്ത്യന്‍ സേനയുടെ ജനറല്‍ ആയിരുന്ന ബി എം കൗള്‍ എഴുതിയ പുസ്തകത്തിന്റെ ശീര്‍ഷകം പറയാത്ത കഥ. അക്കാലത്ത് ഇന്ത്യന്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടാതിരുന്ന കഥകള്‍ തന്നെയാണിതില്‍. സുപ്രസിദ്ധ പത്രപ്രവര്‍ത്തകനായ ടി ജെ എസ് ജോര്‍ജ് രചിച്ച വി കെ കൃഷ്ണമേനോെന്‍റ ജീവചരിത്രത്തിലും "62ലെ അതിര്‍ത്തിയുദ്ധത്തില്‍ നെഹ്റു ഗവണ്‍മെന്‍റിന്റെ നയവ്യതിചലനത്തെക്കുറിച്ചും പിണഞ്ഞ അമളികളെക്കുറിച്ചും മറ്റും വ്യക്തമായ പരാമര്‍ശങ്ങള്‍ ഉണ്ട്. വിദേശനയത്തില്‍ കാണിച്ച പാളിച്ച തിരുത്തി. വളരെ നന്നായി. യുദ്ധമല്ല, സൗഹാര്‍ദ ചര്‍ച്ചയിലൂടെ അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കണമെന്ന് പറഞ്ഞ കമ്യൂണിസ്റ്റുകാരെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വച്ചത് അന്യായമായിപ്പോയി എന്ന് ഇനിയെങ്കിലും ഒരു കോണ്‍ഗ്രസുകാരനെങ്കിലും തുറന്നു പറയാനുള്ള ആര്‍ജവവും ധൈര്യവും കാണിക്കുമോ? 1962ല്‍ ചൈനാ ചാര മുദ്രകുത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടങ്കലില്‍ വച്ചിരുന്നവരില്‍, അടുത്ത ദിവസം തൊണ്ണൂറു പിന്നിട്ട നമ്മുടെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും തൊണ്ണൂറിന്റെ അരികില്‍ എത്തിനില്‍ക്കുന്ന ഞാനും ഒഴികെ ബാക്കി എല്ലാവരും വിടപറഞ്ഞിരിക്കുന്നു. ആ സഖാക്കളെയും ഈ അവസരത്തില്‍ സ്മരിക്കുന്നു.

*
പയ്യപ്പിള്ളി ബാലന്‍ ചിന്ത വാരിക

ചോരയില്‍ കുതിര്‍ന്ന നവംബര്‍ 25

ലോകഭൂപടത്തില്‍ കൂത്തുപറമ്പ് എന്ന കൊച്ചുപട്ടണത്തെ തീക്ഷ്ണ യൗവനത്തിന്റെ ചോരകൊണ്ട് അടയാളപ്പെടുത്തിയിട്ട് 19 വര്‍ഷമാകുന്നു. യുവജനപ്രക്ഷോഭത്തിന്റെ ചരിത്രവീഥിയില്‍ രക്തസാന്ദ്രമായ വീരഗാഥയാണ് കൂത്തുപറമ്പ് സമരം. ഗാന്ധിയന്‍ സമരരീതിയെ അനുസ്മരിപ്പിക്കുംവിധം കറുത്തതുണി ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിച്ച അഞ്ചുയുവാക്കളെ വെടിവച്ചുകൊന്ന ഭരണകൂടഭീകരതയ്ക്ക് ജനാധിപത്യത്തില്‍ പൂര്‍വമാതൃകകളില്ല. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ പൗരാവകാശം ഏട്ടിലെ പശുവായി മാറിയ ചരിത്രത്തിലെ ദുര്‍ദിനമായിരുന്നു 1994 നവംബര്‍ 25.

നവലിബറല്‍ നയങ്ങളുടെ ആരംഭകാലത്ത് വിദ്യാഭ്യാസത്തെ സമ്പൂര്‍ണമായി കച്ചവടവല്‍ക്കരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരായ ഐതിഹാസികമായ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു കൂത്തുപറമ്പിലെ സമരം. പൊതുസ്വത്തായ പരിയാരം മെഡിക്കല്‍ കോളേജ് എം വി രാഘവന്റെയും കൂട്ടാളികളുടെയും സ്വകാര്യസ്വത്താക്കി മാറ്റുന്നതിനെതിരായ പ്രതിഷേധവും ഇരമ്പിയ കാലമായിരുന്നു അത്. കൂത്തുപറമ്പില്‍ ഒരു സഹകരണബാങ്കിന്റെ സായാഹ്നശാഖ ഉദ്ഘാടനംചെയ്യാനാണ് എം വി രാഘവന്‍ അന്ന് എത്തിയത്. പ്രസ്തുത പരിപാടി ഉപേക്ഷിക്കണമെന്ന പൊലീസ് നിര്‍ദേശം അവഗണിച്ച് കൂത്തുപറമ്പിലേക്ക് നരനായാട്ടിനായി വാശിയോടെ രാഘവന്‍ എത്തുകയായിരുന്നു. സംഭവിക്കാന്‍ പോകുന്ന ദുരന്തത്തില്‍ പങ്കാളിയാകരുതെന്ന നിര്‍ബന്ധംമൂലം അന്നത്തെ തൊഴില്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എന്‍ രാമകൃഷ്ണന്‍ പരിപാടിയില്‍നിന്ന് വിട്ടുനിന്നു. എന്നാല്‍, ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ പ്രതീകമായ കെ സുധാകരനും എം വി രാഘവനും ചേര്‍ന്ന് കൂത്തുപറമ്പിലെ മനുഷ്യക്കുരുതി മുന്‍കൂട്ടി ഗസ്റ്റ് ഹൗസില്‍വച്ച് ആസൂത്രണംചെയ്തിരുന്നുവെന്നും അങ്ങനെയാണ് വെടിവയ്പുണ്ടായതെന്നും പിന്നീട് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി രാമകൃഷ്ണന്‍ വെളിപ്പെടുത്തുകയുണ്ടായി. തികച്ചും സമാധാനപരമായി കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ച ചെറുപ്പക്കാരെ ആസൂത്രിതമായി വെടിവച്ചുകൊന്ന കിരാത നടപടി ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്.

കൂത്തുപറമ്പിലെ മനുഷ്യക്കുരുതിക്കുശേഷം കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉയര്‍ന്ന പ്രതിഷേധത്തിന്റെ മുന്നില്‍ സംസ്ഥാന സര്‍ക്കാരിന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടിവന്നു. ജസ്റ്റിസ് പത്മനാഭന്‍നായര്‍ കമീഷനാണ് കൂത്തുപറമ്പ് വെടിവയ്പിനെക്കുറിച്ച് അന്വേഷിച്ചത്. ഇന്ത്യന്‍ പീപ്പിള്‍സ് ഹ്യൂമന്‍ റൈറ്റ്സ് കമീഷന്‍ (ഐപിഎച്ച്ആര്‍സി) മറ്റൊരു അന്വേഷണവും നടത്തി. ജസ്റ്റിസ് ഹരിസ്വരൂപും ജസ്റ്റിസ് എച്ച് സുരേഷുമായിരുന്നു ഐപിഎച്ച്ആര്‍സിയുടെ അന്വേഷണം നടത്തിയത്. രണ്ട് അന്വേഷണങ്ങളും സമാനമായ കണ്ടെത്തലുകളാണ് നടത്തിയത്.

വെടിവയ്പ് അനാവശ്യമായിരുന്നെന്നും, വെടിവയ്ക്കാന്‍ ഒരുവിധ സാഹചര്യവും ഉണ്ടായിരുന്നില്ലെന്നും കമീഷനുകള്‍ കണ്ടെത്തി. അനാവശ്യമായ വെടിവയ്പിന്റെ ഉത്തരവാദികളായി എം വി രാഘവനെയും ഹക്കിം ബത്തേരി, രവതചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഓഫീസര്‍മാരെയും കമീഷനുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

കമീഷനുകളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ വെടിവയ്പിനുത്തരവാദികളായ ക്രിമിനലുകളെ വെറുക്കപ്പെട്ട ഘാതകരായിത്തന്നെ സമൂഹം ഇന്നും കണക്കാക്കുന്നു. കൂത്തുപറമ്പില്‍ പൊലിഞ്ഞുവീണ അഞ്ചു ചെറുപ്പക്കാരും ജീവിക്കുന്ന രക്തസാക്ഷി പുഷ്പനും ലക്ഷക്കണക്കിനു മാതാപിതാക്കളുടെ അരുമ സന്തതികളായി മാറിക്കഴിഞ്ഞു എന്നതാണ് യാഥാര്‍ഥ്യം.

കൂത്തുപറമ്പിലെ വെടിവയ്പിനുശേഷം കേരളത്തില്‍ യുവജനപ്രസ്ഥാനം ഭയന്ന് മാളത്തിലൊളിക്കുകയല്ല ചെയ്തത്. കൊല്ലപ്പെട്ടേക്കാം എന്ന തിരിച്ചറിവോടെ യുവലക്ഷങ്ങള്‍ സമരമുഖങ്ങളില്‍ സമര്‍പ്പിതമനസ്കരായി കൂടുതല്‍ കരുത്തോടെ നിലയുറപ്പിച്ചു. പ്രസ്ഥാനം കൂടുതല്‍ ഉയരങ്ങളിലേക്ക് മുന്നേറി. വെടിയുണ്ടകള്‍ക്ക് സമരതീക്ഷ്ണയൗവനത്തെ പിറകോട്ടടിപ്പിക്കാന്‍ കഴിഞ്ഞില്ല. വര്‍ത്തമാനകാല സമരങ്ങള്‍ക്കും കൂത്തുപറമ്പിന്റെ ഓര്‍മകള്‍ ഊര്‍ജമാണ്.

കേരളമിന്ന് വമ്പിച്ച ജനകീയസമരങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുകയാണ്. സോളാര്‍തട്ടിപ്പിന് നേതൃത്വംനല്‍കിയ മുഖ്യമന്ത്രിയുമായി കുറ്റവാളികള്‍ക്കും ക്രിമിനലുകള്‍ക്കുമുള്ള ഉറ്റബന്ധം നാള്‍ ചെല്ലുന്തോറും പകല്‍പോലെ വ്യക്തമായിവരുമ്പോള്‍ കോണ്‍ഗ്രസുകാര്‍ക്കുപോലും ഉമ്മന്‍ചാണ്ടിയെ തള്ളിപ്പറയേണ്ടതായി വരുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിലും കടന്നുപോകുന്ന ദേശീയപാതയിലുമെല്ലാം ആയിരങ്ങള്‍ കറുത്ത പതാകകളുമായി കാത്തുനില്‍ക്കുകയാണ്.

മുഖ്യമന്ത്രിയെ ഉപരോധിച്ചാല്‍ കൂത്തുപറമ്പ് ആവര്‍ത്തിക്കുമെന്നും സമരംചെയ്യുന്നവരെ വെടിവച്ച് കൊല്ലുമെന്നുമാണ് കോണ്‍ഗ്രസ് വക്താവ് ഈയടുത്തദിവസം പ്രസംഗിച്ചത്. വെടിയുണ്ടകളെ പരാജയപ്പെടുത്തി വൈദ്യശാസ്ത്രത്തിന് അത്ഭുതമായി ജീവിക്കുന്ന സമരവീര്യത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ സ.പുഷ്പനെയും കോണ്‍ഗ്രസ് വക്താവ് പരിഹസിക്കുകയായിരുന്നു.

അപഹാസ്യമായ ഭീഷണിയുയര്‍ത്തുന്നവര്‍ സമരങ്ങളുടെ ചരിത്രമറിയാത്തവരാണ്. ലോകത്തൊരിടത്തും വെടിയുണ്ടകള്‍ക്കും തടവറകള്‍ക്കും മുന്നില്‍ ജനകീയസമരങ്ങള്‍ തോറ്റിട്ടില്ല. ജനങ്ങള്‍ക്കുനേരെ തോക്കെടുത്തവരും വെടിയുതിര്‍ത്തവരും പിന്നീട് അങ്ങേയറ്റം വെറുക്കപ്പെട്ടവരായി മാറി എന്നതാണ് നാളിതുവരെയുള്ള ചരിത്രം. കൂത്തുപറമ്പ് വെടിവയ്പിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ എം വി രാഘവനും കരുണാകരനുമൊക്കെ എന്തു സംഭവിച്ചെന്ന് ഈ വക്താക്കള്‍ ഓര്‍ക്കുന്നത് നല്ലതാണ്. 1994 നവബംര്‍ 25നുശേഷം ഒന്നരവര്‍ഷക്കാലം മന്ത്രിപദത്തിലിരുന്ന രാഘവന് ഒരു പൊതുപരിപാടിയില്‍പ്പോലും പങ്കെടുക്കാന്‍ സാധിച്ചില്ല. പൊലീസും ദ്രുതകര്‍മസേനയും കമാന്‍ഡോകളുമെല്ലാം കിണഞ്ഞുപരിശ്രമിച്ചിട്ടും അന്ന് രാഘവന് വീട്ടിലിരിക്കേണ്ടി വന്നുവെന്ന ചരിത്രവും ആരും മറക്കരുത്.

പത്തൊമ്പതു വര്‍ഷംമുമ്പ് കൂത്തുപറമ്പില്‍ വീണ യുവരക്തം ഒരിക്കലും പാഴാവില്ല. അനീതിക്കും അഴിമതിക്കുമെതിരെ ആര്‍ക്കും തടഞ്ഞുനിര്‍ത്താനാകാത്ത മഹാപ്രവാഹമായി യുവശക്തി ആര്‍ത്തിരമ്പിയെത്തുമ്പോള്‍ ഒരു ഏകാധിപതിക്കും ഏറെനാള്‍ പിടിച്ചുനില്‍ക്കാനാവില്ല.

കെ കെ രാജീവന്റെയും കെ വി റോഷന്റെയും വി മധുവിന്റെയും സി ബാബുവിന്റെയും ഷിബുലാലിന്റെയും ഐതിഹാസികമായ രക്തസാക്ഷിത്വം അളക്കാനാകാത്ത സമരവീര്യം പകര്‍ന്നു നല്‍കുന്ന ഊര്‍ജത്തിന്റെ ഉറവിടമായി യുവകേരളം ഒരിക്കല്‍ക്കൂടി ഏറ്റുവാങ്ങുകയാണ്. അസാമാന്യമായ ധീരതയുടെയും ത്യാഗത്തിന്റെയും പര്യായമായ പുഷ്പന്റെ ഹൃദയമിടുപ്പുകളെ നെഞ്ചേറ്റുവാങ്ങുന്ന യുവകേരളം കൂത്തുപറമ്പിലെ ധീരന്മാരുടെ വീരപൈതൃകം പോറലേല്‍ക്കാതെ കാത്തുസൂക്ഷിക്കും. പുതിയ പോരാട്ടങ്ങള്‍ ലോകത്തെ ചുവപ്പിക്കുകതന്നെചെയ്യും.

*
എം സ്വരാജ്

Thursday, November 7, 2013

പുന്നപ്ര-വയലാര്‍ സമരത്തിന്റെ പശ്ചാത്തലം

ദേശീയസ്വാതന്ത്ര്യ സമരചരിത്രത്തിന്റെ അവിസ്മരണീയവും തനിമയാര്‍ന്നതുമായ ജനകീയമുന്നേറ്റമായിരുന്നു പുന്നപ്ര - വയലാര്‍ സമരം. രണ്ടാംലോകയുദ്ധത്തില്‍ ഫാസിസ്റ്റ് ശക്തികള്‍ പരാജയപ്പെട്ടതോടെ ലോകമെമ്പാടും നടന്ന വിപ്ലവമുന്നേറ്റത്തിന്റെ ഭാഗമായിരുന്നു ഈ സമരവും. ഇന്ത്യയില്‍ത്തന്നെ തെലങ്കാന, തേഭാഗ, വര്‍ളി, ബോംബെ നാവിക കലാപം, വടക്കേ മലബാറിലെ കര്‍ഷകപ്പോരാട്ടങ്ങള്‍ തുടങ്ങി എത്രയോ കര്‍ഷകപ്പോരാട്ടങ്ങള്‍. ഇവയുടെയെല്ലാം സംഘാടകര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയതിനാല്‍ ഇവയെല്ലാം തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്ന ദേശീയസമരങ്ങളായി കണക്കാക്കുന്നു. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വം മാത്രമല്ല, തൊഴിലാളിവര്‍ഗം ഒരു വര്‍ഗമെന്ന നിലയില്‍ത്തന്നെ നാട്ടിന്‍പുറത്തെ പാവങ്ങളുടെയാകെ നേതാവായി ഉയരുകയും ആയുധമെടുത്ത് പോരാടുകയും ചെയ്തത് പുന്നപ്ര - വയലാറിലാണ്. ഇതാണ് പുന്നപ്ര - വയലാര്‍ സമരത്തിന്റെ തനിമ. അതുകൊണ്ട് തൊഴിലാളിവര്‍ഗ വിപ്ലവത്തിനായി പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആലപ്പുഴ തൊഴിലാളിവര്‍ഗത്തിന്റെയും പുന്നപ്ര - വയലാര്‍ സമരത്തിന്റെയും അനുഭവ പാഠങ്ങള്‍ ഇന്നും വളരെയേറെ പ്രസക്തമാണ്.

എങ്ങനെയാണ് ആലപ്പുഴയിലെ തൊഴിലാളിവര്‍ഗം നാട്ടിന്‍പുറത്തെ പാവങ്ങളുടെ നേതാവായി ഉയര്‍ന്നത്?

തിരുവിതാംകൂറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായകേന്ദ്രമായിരുന്നു ആലപ്പുഴ പട്ടണം. കയര്‍ ഫാക്ടറി തൊഴിലാളികള്‍ തന്നെ അമ്പതിനായിരത്തിലേറെ വരുമായിരുന്നു. ഇവിടെയാണ് കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയനായ തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ 1922ല്‍ രൂപീകൃതമായത്. ആദ്യഘട്ടങ്ങളില്‍ ഈ സംഘടന കേവലം പരോപകാര പ്രവര്‍ത്തനങ്ങളിലാണ് മുഴുകിയിരുന്നത്. എന്നാല്‍ മുപ്പതുകളില്‍ ഈ സ്ഥിതി അതിവേഗത്തില്‍ മാറി. കയര്‍ വ്യവസായം അതിവേഗം വളര്‍ന്നു. പക്ഷേ, ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ വില വെട്ടിക്കുറയ്ക്കുന്നതിനു വേണ്ടി മുതലാളിമാര്‍ തമ്മില്‍ കഴുത്തറുപ്പന്‍ മത്സരമായിരുന്നു. ഇതിനെതിരെയുളള നിരന്തരമായ പ്രതികരണത്തിലൂടെ കേവലം ജീവകാരുണ്യസംഘടനയായി രൂപമെടുത്ത തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ അണികളുടെ നിരന്തരമായ സമ്മര്‍ദങ്ങളുടെ ഫലമായി, കേരളത്തിലെ ഏറ്റവും ഉശിരന്‍ ട്രേഡ് യൂണിയനായി രൂപാന്തരപ്പെട്ടു. ഇപ്രകാരം ഫാക്ടറിക്കുളളില്‍ ഒരു വര്‍ഗമെന്ന നിലയില്‍ തങ്ങളുടെ സാമ്പത്തികതാല്‍പര്യ സംരക്ഷണാര്‍ത്ഥം തൊഴിലാളികള്‍ ട്രേഡ് യൂണിയനില്‍ സംഘടിതരായിരുന്നുവെങ്കിലും ഫാക്ടറിയ്ക്കു പുറത്ത് അവര്‍ ജാതിസംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സജീവപ്രവര്‍ത്തകരായിരുന്നു.

തിരുവിതാംകൂറിലെ സാമൂഹ്യനവോത്ഥാനം എല്ലാ സമുദായങ്ങളിലും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങള്‍ക്കു രൂപം നല്‍കിയിരുന്നു. ഈ സാമൂഹ്യ ഉണര്‍വിന്റെ ഏറ്റവും വിപ്ലവകരമായ വശങ്ങള്‍ ഈഴവ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിലായിരുന്നു. വളരുന്ന ഈഴവ ബൂര്‍ഷ്വാസി തങ്ങളുടെ പുതിയ സാമ്പത്തികനിലയ്ക്ക് അനുസൃതമായ സാമൂഹ്യപദവിയ്ക്കു വേണ്ടിയുളള പോരാട്ടത്തില്‍ ജനങ്ങളെ വിജയകരമായി അണിനിരത്തി. ഈ പ്രസ്ഥാനങ്ങളിലൂടെയാണ് കയര്‍ തൊഴിലാളികള്‍ തിരുവിതാംകൂറിലെ സാമൂഹ്യരാഷ്ട്രീയ രംഗവേദിയില്‍ പ്രവേശിക്കുന്നത്. അങ്ങനെ മൊത്തത്തില്‍ പരിശോധിച്ചാല്‍ കയര്‍ തൊഴിലാളികള്‍ ഇരട്ടജീവിതമായിരുന്നു നയിച്ചത് എന്നു കാണാന്‍ കഴിയും. ഫാക്ടറിയ്ക്കുളളില്‍ തൊഴിലാളി, ഫാക്ടറിയ്ക്കു പുറത്ത് സമുദായാംഗം. സവര്‍ണ മേധാവിത്വത്തിനെതിരെ സമരം ചെയ്യാന്‍ എസ്എന്‍ഡിപി യൂണിയന്‍. മുതലാളിമാര്‍ക്കെതിരെ സമരം ചെയ്യാന്‍ ട്രേഡ് യൂണിയന്‍. ഇതായിരുന്നു സ്ഥിതിവിശേഷം. ഈ സ്ഥിതിവിശേഷം മാറി, ഫാക്ടറിയ്ക്കു പുറത്തും താന്‍ തൊഴിലാളിവര്‍ഗത്തിലെ അംഗമാണെന്ന ബോധം രൂപം കൊണ്ടത് സമരാനുഭവങ്ങളിലൂടെയാണ്.

പണിമുടക്കു സമരങ്ങള്‍, വ്യവസായ വ്യാപകമായതോടു കൂടി ഈഴവമുതലാളിമാരടക്കമുളള മുതലാളിവര്‍ഗവും എല്ലാ ജാതിയിലും പെട്ടവരുള്‍ക്കൊളളുന്ന തൊഴിലാളിവര്‍ഗവും തമ്മിലുളള വൈരുദ്ധ്യം തൊഴിലാളി ജീവിതത്തിലെ കേന്ദ്ര പ്രശ്നമായി ഉയര്‍ന്നുവന്നു. ഈ വൈരുദ്ധ്യത്തെ ആസ്പദമാക്കി സമൂഹത്തിലെ മറ്റെല്ലാ പ്രശ്നങ്ങളോടുമുളള തങ്ങളുടെ നിലപാട് നിര്‍വചിക്കാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരായി. തൊഴിലാളികളെ എതിര്‍ക്കുന്നതില്‍ ഈഴവ മുതലാളി മറ്റേതു മുതലാളിയെക്കാളും പിന്നിലല്ലെന്നും ഇത്തരമൊരു തര്‍ക്കത്തില്‍ മധ്യസ്ഥം പിടിക്കാന്‍ ജാതിസംഘടനകള്‍ക്കു കഴിയില്ലെന്നും സാധാരണ തൊഴിലാളിയ്ക്കു വരെ അനുഭവത്തില്‍നിന്നു ബോധ്യപ്പെട്ടു. മാത്രമല്ല, മുപ്പതുകളുടെ അവസാനമായപ്പോഴേയ്ക്കും തങ്ങളുടെ അടിയന്തര ജാതി ആവശ്യങ്ങള്‍ പരിഹരിക്കപ്പെട്ടതോടു കൂടി ഇനി സമുദായതാല്‍പര്യം സംരക്ഷിക്കുന്നതിന് ഉത്തമം ദിവാനുമായി ഒത്തുതീര്‍പ്പുണ്ടാക്കുന്നതാണ് നല്ലത് എന്ന നിഗമനത്തില്‍ ഈഴവ പ്രമാണിമാര്‍ എത്തിച്ചേര്‍ന്നു. സ്റ്റേറ്റു കോണ്‍ഗ്രസുമായുളള രാഷ്ട്രീയബന്ധം അവര്‍ വിച്ഛേദിച്ചു. ഈ തിരിച്ചറിവുകളുടെ പാഠശാലയായിരുന്നു 1938ലെ ഒരുമാസം നീണ്ടുനിന്ന പൊതുപണിമുടക്ക്. ഉത്തരവാദിത്വ ഭരണത്തിനു വേണ്ടിയുളള സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ മുദ്രാവാക്യങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ടു കൂടിയായിരുന്നു കയര്‍ത്തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. ഇതോടൊപ്പംതന്നെ സേവന-വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിനുളള സാമ്പത്തിക മുദ്രാവാക്യങ്ങളുമുണ്ടായിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ്, ദിവാന്‍ നല്‍കിയ ചില സൗജന്യങ്ങളില്‍ തൃപ്തിയടഞ്ഞ് സമരത്തില്‍ നിന്നു പിന്‍വലിഞ്ഞു. എന്നാല്‍ തൊഴിലാളികള്‍ പണിമുടക്കില്‍ തുടര്‍ന്നു. അങ്ങനെ ബൂര്‍ഷ്വാ ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിനെതിരെ തൊഴിലാളിവര്‍ഗത്തിന്റെ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ആ പണിമുടക്ക് അവസാനിച്ചത്. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും ഒറ്റയ്ക്ക് നേരിട്ട് സമരത്തിന്റെ പ്രതാപം ഉയര്‍ത്തിപ്പിടിച്ച ആലപ്പുഴയിലെ തൊഴിലാളികള്‍ സ്റ്റേറ്റുകോണ്‍ഗ്രസിലെ ഉല്‍പതിഷ്ണുക്കളായ യുവാക്കളെ ആവേശഭരിതരാക്കി. ഇത് റാഡിക്കല്‍ ഗ്രൂപ്പിന്റെ രൂപീകരണത്തിലേയ്ക്കും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലേയ്ക്കുളള അവരുടെ പരിവര്‍ത്തനത്തിലേയ്ക്കും വഴിയൊരുക്കി. പി കൃഷ്ണപിളളയുടെ നേതൃത്വത്തില്‍ മലബാറില്‍ നിന്നുളള ഒരുസംഘം കോണ്‍ഗ്രസ് സോഷ്യലിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകരുടെ സംഘടിതമായ ഇടപെടല്‍ സമരത്തിന്റെ പുരോഗതിയ്ക്കും വിജയത്തിനും നിര്‍ണായകമായി. സ്റ്റേറ്റു കോണ്‍ഗ്രസുമായി സഹകരിക്കവെ തന്നെ അതില്‍നിന്ന് വ്യത്യസ്തമായ വര്‍ഗതാല്‍പര്യങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നും മാത്രമല്ല, ദേശീയ സ്വാതന്ത്ര്യസമരത്തില്‍ വിട്ടുവീഴ്ചയില്ലാതെ അടിയുറച്ചു നിന്നു പോരാടുന്നതിന് ബൂര്‍ഷ്വാ വര്‍ഗം തയ്യാറാവില്ലെന്നും പണിമുടക്കുകാലത്തെ അനുഭവം തൊഴിലാളികളെ ബോധ്യപ്പെടുത്തി. ഉത്തരവാദിത്വ ഭരണമെന്നാല്‍ ദിവാനെതിരായ സമരം മാത്രമല്ലെന്നും സാമ്രാജ്യത്വ പിന്‍ബലത്തോടെ നാടുഭരിക്കുന്ന രാജാവു കൂടി അടങ്ങുന്ന മുഴുവന്‍ നാടുവാഴിത്ത വ്യവസ്ഥയോടുമുളള സമരമാണെന്നും അവര്‍ക്കു ബോധ്യപ്പെട്ടു. തൊഴിലാളിയോഗങ്ങളില്‍ നിന്ന് വഞ്ചീശമംഗള ഗാനത്തെയും രാജസ്തുതി ബാനറുകളെയും എന്നെന്നേയ്ക്കുമായി ഇല്ലായ്മ ചെയ്തത് പണിമുടക്കിന്റെ അനുഭവങ്ങളായി. പി. കൃഷ്ണപിളള അഭിപ്രായപ്പെട്ടതുപോലെ ""ഗവണ്മെന്റ് വെറുമൊരു മുതലാളിപക്ഷം പിടിക്കുന്ന സ്ഥാപനമാണെന്ന യാഥാര്‍ത്ഥ്യത്തെ തൊഴിലാളികളുടെ കൂട്ടത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന രാഷ്ട്രീയ ബോധമില്ലാത്തവര്‍ക്കുകൂടി കൊടുക്കുകയാണ് പണിമുടക്കുകാലത്തെ മര്‍ദനങ്ങള്‍ ചെയ്തത്"". ഈ പുതിയ രാഷ്ട്രീയബോധം കൂടുതല്‍ ദൃഢവും വ്യാപകവുമായിത്തീര്‍ന്ന കാലമായിരുന്നു രണ്ടാംലോകയുദ്ധകാലം. അക്കാലത്തെ ജനകീയയുദ്ധ മുദ്രാവാക്യം പലപ്രദേശത്തും കമ്മ്യൂണിസ്റ്റ് തിരിച്ചടിയുണ്ടാക്കി. എന്നാല്‍ ആലപ്പുഴയുടെ അനുഭവം വ്യത്യസ്തമായിരുന്നു. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഘടകങ്ങള്‍ ആലപ്പുഴയില്‍ രൂപം കൊണ്ടു. യൂണിയന്‍ നേതൃത്വം പൂര്‍ണമായി കമ്മ്യൂണിസ്റ്റുകാരോ അനുഭാവികളോ ആയിത്തീര്‍ന്നു. യൂണിയന്‍ അംഗത്വം 1939-40ല്‍ 8309 ആയിരുന്നത് 1945-46 ആയപ്പോഴേയ്ക്കും 18849 ആയി വര്‍ദ്ധിച്ചു.

ജനകീയ യുദ്ധകാലത്ത് ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനുളള അടവ് യാന്ത്രികമായി നടപ്പാക്കുകയല്ല ആലപ്പുഴയില്‍ ചെയ്തത്. ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനുളള മുദ്രാവാക്യം നടപ്പാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം കടുത്ത സമ്മര്‍ദങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുക്കുന്നതില്‍ ട്രേഡ് യൂണിയന്‍ വിജയിച്ചു. യുദ്ധമാരംഭിച്ചപ്പോള്‍ കയറ്റുമതി സ്തംഭിച്ചു. രൂക്ഷമായ തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം തൊഴിലാളികള്‍ പൊറുതിമുട്ടി. ഈ പശ്ചാത്തലത്തിലാണ് ട്രേഡ് യൂണിയന്‍ സമ്മര്‍ദത്തിലൂടെ ആലപ്പുഴയില്‍ റേഷനിംഗ് ആരംഭിക്കാന്‍ കഴിഞ്ഞത്. ആലപ്പുഴയിലെയും ചേര്‍ത്തലയിലെയും ചില ഹോട്ടലുകളില്‍ നിയന്ത്രിത വിലയ്ക്ക് ഊണു നല്‍കുന്നതിനുളള കൂപ്പണുകള്‍ യൂണിയന്‍ വഴിയാണ് വിതരണം ചെയ്തത്. അതുപോലെ തന്നെ പരിഗണിക്കപ്പെടേണ്ട ഒരു കാര്യം 1938ലെ സമരത്തിനുശേഷം സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ നിര്‍ജീവാവസ്ഥയാണ്. തന്മൂലം നാട്ടുരാജ്യ സംസ്ഥാനമായ തിരുവിതാംകൂറില്‍ ക്വിറ്റ് ഇന്ത്യാസമരം കാറ്റുപിടിച്ചില്ല. എന്തെങ്കിലും ചലനമുണ്ടായത് കമ്മ്യൂണിസ്റ്റുകാര്‍ക്കും സോഷ്യലിസ്റ്റുകാര്‍ക്കും സ്വാധീനമുണ്ടായിരുന്ന കൊല്ലം മേഖലയിലാണ്. തന്മൂലം ഇതരഭാഗങ്ങളിലെന്നപോലെ ആലപ്പുഴയിലെ പ്രസ്ഥാനത്തിന് തരണം ചെയ്യേണ്ട ഒഴുക്കിന്റെ തീവ്രത താരതമ്യേനെ ദുര്‍ബലമായിരുന്നു എന്നു പറയാം. യുദ്ധകാലത്തെ ദുരിതങ്ങളെയെല്ലാം ആത്മസംയമനത്തോടെ നേരിട്ട തൊഴിലാളികള്‍ യുദ്ധത്തിനു ശേഷം സാമ്പത്തികനില മെച്ചപ്പെട്ടപ്പോള്‍ ഒരു രാഷ്ട്രീയസായുധ സമരത്തിന് കുതിച്ചിറങ്ങിയത് യുദ്ധകാലത്ത് അവര്‍ ആര്‍ജിച്ച ഉയര്‍ന്ന രാഷ്ട്രീയബോധത്തിന്റെ ഉത്തമനിദര്‍ശനമാണ്. ഈ യുദ്ധകാലത്താണ് ആലപ്പുഴ തൊഴിലാളിവര്‍ഗത്തിന് ഇതരകീഴാളവര്‍ഗങ്ങളുടെ മേല്‍ അധീശത്വം സ്ഥാപിക്കാന്‍ കഴിഞ്ഞത്. ഈ പ്രതിഭാസത്തെ വിശദീകരിക്കാന്‍ രണ്ടു ഘടകങ്ങള്‍ കണക്കിലെടുക്കണം. ഒന്നാമത്തേത് വസ്തുനിഷ്ഠമാണ്. കയര്‍ ഫാക്ടറികള്‍ നാട്ടിന്‍പുറങ്ങളിലേയ്ക്കു വ്യാപിച്ചു കിടന്നിരുന്നതുകൊണ്ടും കയര്‍ ഫാക്ടറി തൊഴിലാളികളുടെ മുഖ്യപങ്കും നാട്ടിന്‍പുറങ്ങളിലാണ് സ്ഥാപിച്ചിരുന്നത് എന്നതുകൊണ്ടും കയര്‍ തൊഴിലാളികള്‍ക്ക് ഗ്രാമീണ ജനതയുമായി ഗാഢബന്ധമുണ്ടായിരുന്നു. നാട്ടിന്‍പുറത്തെ പട്ടിണിപ്പാവങ്ങളുടെ തൊഴില്‍സംഘടനകള്‍ കെട്ടിയുയര്‍ത്തുന്നതിന് നേതൃത്വം നല്‍കിയത് ഉശിരന്മാരായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരായിരുന്നു. മത്സ്യത്തൊഴിലാളികള്‍, മരത്തൊഴിലാളികള്‍, തെങ്ങുകയറ്റക്കാര്‍, കയര്‍പിരിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവരെല്ലാം സംഘടിതരായിരുന്നു. ഇതില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ച ഉത്സാഹവും ത്യാഗമനോഭാവവും കയര്‍ത്തൊഴിലാളികളെ ഗ്രാമീണ ജനതയുടെ നേതാക്കളാക്കി. രണ്ടാമത്തേത് ആത്മനിഷ്ഠമാണ്. ഗ്രാമീണജനങ്ങളുടെ സമരസഖ്യം വളര്‍ത്തിയെടുക്കുക മാത്രമല്ല, അവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സമരം ചെയ്യുന്നതിനും കയര്‍ത്തൊഴിലാളികള്‍ തയ്യാറായി. കയര്‍പിരിക്കാരുടെ കയര്‍വിലയുടെ പ്രശ്നം, കേര കര്‍ഷകരുടെ സിലോണ്‍ കൊപ്ര ഇറക്കുമതി പ്രശ്നം, കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില തുടങ്ങിയ പലതിലും യൂണിയനുകള്‍ ഇടപെട്ടു. നാട്ടിന്‍പുറത്തെ തൊഴിലില്ലാത്തവര്‍ക്ക് പൊതുമരാമത്തു റീലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തിക്കുന്നതിനും റേഷന്‍ വിതരണത്തിന്റെ അപാകതകള്‍ നീക്കുന്നതിനും വേണ്ടി പണിമുടക്കടക്കമുളള സമരങ്ങള്‍ സംഘടിപ്പിച്ചു. സമരത്തിന്റെ നേട്ടമായി ലഭിച്ച സൗജന്യനിരക്കിലുളള ഊണിന്റെ കൂപ്പണുകളിലൊരുഭാഗം പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു. യൂണിയന്‍ പിരിച്ചെടുത്ത റിലീഫ് ഉല്‍പന്നങ്ങള്‍ തൊഴിലാളികള്‍ക്കു മാത്രമല്ല, നാട്ടുകാര്‍ക്കും കൂടി പങ്കുവെച്ചു.

നാട്ടിന്‍പുറത്തെ ജനകീയ മുന്നേറ്റത്തിനെതിരെ പിന്തിരിപ്പന്‍മാര്‍ സംഘടിപ്പിച്ച ഭ്രാന്തന്‍ അക്രമങ്ങള്‍ക്കെതിരെ സ്വയം പ്രതിരോധിക്കാന്‍ ജനങ്ങളെ സജ്ജരാക്കുന്നതിനും നാട്ടിന്‍പുറങ്ങളില്‍ ഉയര്‍ന്നുവന്ന സ്വയംപ്രതിരോധ വാളണ്ടിയര്‍ കാമ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നതിനും മുന്നോട്ടു വന്നത് കയര്‍ത്തൊഴിലാളികളായിരുന്നു. ചുരുക്കത്തില്‍ ഗ്രാമീണജനത കയര്‍ത്തൊഴിലാളികളെ അവരുടെ വിമോചകരും നേതാക്കളുമായി വീക്ഷിക്കാന്‍ തുടങ്ങി. ഗ്രാമപ്രദേശത്തില്‍ കുടുംബപരവും സ്വത്തുസംബന്ധവും എന്നുവേണ്ട ഒട്ടെല്ലാ സാമൂഹ്യതര്‍ക്കങ്ങള്‍ക്കും തീര്‍പ്പുകല്‍പ്പിക്കുന്ന ആര്‍ബിട്രേഷന്‍ വേദിയായി ട്രേഡ് യൂണിയന്‍ കമ്മിറ്റികള്‍ നാല്‍പതുകളില്‍ രൂപാന്തരപ്പെട്ടത് യൂണിയനുകള്‍ ആര്‍ജിച്ച ബഹുജനസമ്മതിയുടെയും വിശ്വാസത്തിന്റെയും തെളിവാണ്. ഗ്രാമീണ ജനതയുടെ മേല്‍ തൊഴിലാളിവര്‍ഗം നേടിയ അധീശത്വം വളരെ സുപ്രധാനമായ ഒരു സംഭവവികാസമായിരുന്നു. ഒരര്‍ത്ഥത്തില്‍ ദേശീയ പ്രസ്ഥാനത്തിനുളളില്‍ ബൂര്‍ഷ്വാവര്‍ഗവും തൊഴിലാളിവര്‍ഗവും തമ്മില്‍ നിരന്തരമായി നടത്തിവന്ന പോരാട്ടത്തിന്റെ കേന്ദ്രബിന്ദു കര്‍ഷകജനസാമാന്യത്തിന്റെ മേല്‍ അധീശത്വം നേടുന്നതിനുള്ള സമരമായിരുന്നു.

ഇന്ത്യയില്‍ മൊത്തത്തില്‍ ഗാന്ധിയും അനുയായികളുമാണ് വിജയിച്ചതെങ്കില്‍ ആലപ്പുഴ വിജയം കമ്മ്യൂണിസ്റ്റു പാര്‍ട്ടിയ്ക്കും തൊഴിലാളി വര്‍ഗത്തിനുമായിരുന്നു. ഈ നേട്ടമാണ് പുന്നപ്ര - വയലാര്‍ സമരത്തിന്റെ പശ്ചാത്തലം. ആലപ്പുഴ ഗ്രാമപ്രദേശങ്ങളില്‍ മൂര്‍ച്ഛിച്ചുകൊണ്ടിരുന്ന വര്‍ഗസംഘര്‍ഷങ്ങളെയും ജനങ്ങളുടെ സ്വയം പ്രതിരോധ സന്നാഹങ്ങളെയും 1946കളിലെ പുതിയ രാഷ്ട്രീയ ലൈനിന് അനുസൃതമായി ദിവാന്‍ ഭരണത്തിന് എതിരായുളള അവസാന കടന്നാക്രമണത്തിനുളള യുദ്ധമായി രൂപപ്പെടുത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്ലാനിട്ടു. ദിവാന്‍ സ്വപ്നം കണ്ട സ്വതന്ത്ര തിരുവിതാംകൂര്‍ ഭരണഘടനയില്‍ നിന്നും സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രകടിപ്പിച്ച ഒത്തുതീര്‍പ്പു ചാഞ്ചാട്ടങ്ങളില്‍ നിന്നും ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പാര്‍ട്ടി മുന്നിട്ടിറങ്ങി.

1938ലെപ്പോലെ ദേശവ്യാപകമായ ഒരു പ്രക്ഷോഭം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. സ്റ്റേറ്റ് കോണ്‍ഗ്രസ് ഇത്തരമൊരുറപ്പും നല്‍കിയിരുന്നു. എന്നാല്‍ 1938ല്‍ നിന്നും വ്യത്യസ്തമായി ദേശവ്യാപകമായ പൊതുപണിമുടക്കിലൂടെ തൊഴിലാളികളായിരിക്കും ഈ സമരത്തെ നയിക്കുക. സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എതിര്‍പ്പും വഞ്ചനയും മൂലം ദേശവ്യാപകമായ സമരം രൂപം കൊണ്ടില്ല. ആലപ്പുഴയിലെ തൊഴിലാളികളാവട്ടെ 1938ല്‍ എന്നപോലെ സമരത്തിന്റെ പാതയില്‍ ഉറച്ചുനിന്നു. ഒറ്റപ്പെട്ടുപോയ ആലപ്പുഴ തൊഴിലാളികളെ പട്ടാളശക്തി ഉപയോഗിച്ച് നിഷ്ഠൂരമായി അടിച്ചമര്‍ത്തുന്നതിന് ദിവാനു കഴിഞ്ഞു. ഏറ്റുമുട്ടലുകള്‍ ഏതാനും ദിവസമേ നീണ്ടുനിന്നുളളൂ. സ്വയം സംരക്ഷണത്തിനു വേണ്ടി കാമ്പുകളിലായിരുന്നു സന്നദ്ധ ഭടന്മാര്‍ താമസിച്ചിരുന്നത്. ഈ കാമ്പുകള്‍ യഥാര്‍ത്ഥത്തില്‍ ഗുണ്ടാ അക്രമങ്ങളെ തുടര്‍ന്ന് സ്വയമേവ രൂപം കൊണ്ട ഒരു പ്രതിഭാസമായിരുന്നു. ആത്മരക്ഷയ്ക്കു വേണ്ടി ആളുകള്‍ കൂട്ടമായി താമസിക്കാന്‍ ആരംഭിക്കുകയായിരുന്നു. ഇതൊരു സമരരൂപമായി മാറ്റിയെടുക്കുകയാണ് ചെയ്തത്.

പുന്നപ്ര പൊലീസ് ആക്രമണം മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാ ഏറ്റുമുട്ടലുകളും പ്രതിരോധത്തിന്റെ ഭാഗമായി നടന്നവയാണ്. പൊലീസും പട്ടാളവുമാണ് കടന്നാക്രമിച്ചത്. ഒക്ടോബര്‍ 27ന് വയലാര്‍ കൂട്ടക്കൊലയോടെ സമരം ഔപചാരികമായി പര്യവസാനിച്ചുവെന്നു പറയാം. സമരം അടിച്ചമര്‍ത്തപ്പെട്ടതിനു ശേഷം പിന്നെ ഏതാനും മാസം മര്‍ദനത്തിന്റെ തേര്‍വാഴ്ചയായിരുന്നു. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ മാത്രമല്ല, അതുസംബന്ധിച്ച ഓര്‍മ്മകളെപ്പോലും പിഴുതെറിയണമെന്ന ശാഠ്യമായിരുന്നു സര്‍ സിപിയ്ക്ക്. പക്ഷേ, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് സമരത്തിന്റെ ഒന്നാംവാര്‍ഷികത്തില്‍ത്തന്നെ മര്‍ദനവിരുദ്ധ പ്രകടനങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരുത്തു തെളിയിച്ചു.

പുന്നപ്ര - വയലാര്‍ സമരമാണ് യഥാര്‍ത്ഥത്തില്‍ തിരുവിതാംകൂര്‍ മേഖലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് അടുത്ത ദശകത്തിലുണ്ടായ വിസ്മയകരമായ കുതിപ്പിന് അടിത്തറയിട്ടത്. 1938ലെ പണിമുടക്കില്‍ ഒരു സ്വതന്ത്ര രാഷ്ട്രീയശക്തിയായി പിച്ചവെച്ചു തുടങ്ങിയ തൊഴിലാളിവര്‍ഗം പുന്നപ്ര - വയലാര്‍ സമരത്തിലൂടെ തിരുവിതാംകൂറിലെ ദേശീയസമരത്തിന്റെ നേതൃത്വത്തിലേയ്ക്കുയര്‍ന്നു. ഈ ഉയര്‍ച്ചയുടെ മൂന്നു സുപ്രധാനഘട്ടങ്ങള്‍ ഈ ലേഖനത്തില്‍ പരാമര്‍ശിക്കപ്പെടുകയുണ്ടായി. ഒന്ന്, ജാതിബോധത്തില്‍ നിന്നും ബൂര്‍ഷ്വാ ദേശീയതയില്‍ നിന്നും തൊഴിലാളിവര്‍ഗത്തിെന്‍റ ജാതിവിരുദ്ധ ദേശീയ നിലപാടിലേയ്ക്കുളള പരിവര്‍ത്തനം. രണ്ട്, രണ്ടാംലോകയുദ്ധകാലത്തെ ഏറ്റവും ദുഷ്കരമായ സാഹചര്യത്തില്‍പ്പോലും ഈ ബോധം ദൃഢമായി നിലനിന്നു. മൂന്ന്, ആലപ്പുഴയിലെ ഗ്രാമീണ ജനതയുടെ മേല്‍ അധീശത്വം നേടാന്‍ തൊഴിലാളിവര്‍ഗത്തിനു കഴിഞ്ഞു.

ഇവയോരോന്നിലും തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ വിജയത്തിന് അടിസ്ഥാനം ബോധപൂര്‍വമുളള പ്രവര്‍ത്തനം ആദ്യം കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഇടപെടലുകളായിരുന്നു. തൊഴിലാളികളെ രാഷ്ട്രീയവത്കരിക്കാന്‍ കെല്‍പ്പുളള ഒരു പാര്‍ട്ടി, ബൂര്‍ഷ്വാ ദേശീയ കുത്തിത്തിരുപ്പുകളെ എതിര്‍ത്ത് ഒറ്റപ്പെടുത്താന്‍ കെല്‍പ്പുളള ഒരു പാര്‍ട്ടി, നാട്ടിന്‍പുറത്തെയും പട്ടണത്തിലെയും പ്രസ്ഥാനങ്ങളെ കൂട്ടിയിണക്കാന്‍ കെല്‍പ്പുളള ഒരു പാര്‍ട്ടി, ഇത്തരമൊരു പാര്‍ട്ടിയുടെ വിജയമായിരുന്നു ആലപ്പുഴയിലെ തൊഴിലാളിവര്‍ഗം നേടിയ അസൂയാവഹമായ പദവിയുടെ അടിസ്ഥാനം. കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിലെ സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ വിശദമായ പരിശോധനകളിലൂടെയും സ്വയംവിമര്‍ശനങ്ങളിലൂടെയും കണ്ടെത്തി തിരുത്തുന്നതിനുളള വലിയൊരു പരിശ്രമം നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ പുന്നപ്ര - വയലാര്‍ വാര്‍ഷികം നടക്കുന്നത്. ഇന്നു നടക്കുന്നതുപോലുളള ഒരു തെറ്റുതിരുത്തല്‍ പ്രക്രിയ പാര്‍ട്ടിയുടെ ചരിത്രത്തില്‍ അപൂര്‍വമായിരുന്നു. ഒരു ദശകത്തിലേറെ നീണ്ട വിഭാഗീയതയുടെ അഴുക്കുകള്‍ പാര്‍ട്ടി സംഘടനയില്‍ നിന്ന് കഴുകിക്കളയാനുളള തീവ്രയത്നം നടക്കുന്ന കാലത്ത് പുന്നപ്ര - വയലാറിന്റെ അനുഭവങ്ങളുടെ പ്രസക്തി വളരെയേറെയാണ്.

*
ഡോ. ടി എം തോമസ് ഐസക് ചിന്ത 01 നവംബര്‍ 2013

Monday, November 4, 2013

ചാമ്പലാകില്ല ചരിത്രം

"വനസ്വര്‍ഗ"ത്തില്‍നിന്ന് ചെല്ലിക്കണ്ടത്തേക്കുള്ള പാത വെളുവെളുത്ത മണല്‍ മൂടിയതാണ്. ചൊരിമണലില്‍ വിഷം മുറ്റിയ തലയുമായി അണലികള്‍ ചുരുണ്ടിരിപ്പുണ്ടാകാം. അറുപത്തഞ്ച് വര്‍ഷം മുമ്പ്, സ്വതന്ത്ര്യത്തിന്റെ പതാകയ്ക്കുകീഴില്‍ അസ്വാതന്ത്ര്യത്തിന്റെ ഒളിവുജീവിതം നയിച്ച സഖാവ് അന്ത്യശ്വാസം വലിച്ചത് ഇവിടെയായിരുന്നു. ഈ ചൊരിമണലിലൂടെ ഇഴഞ്ഞെത്തിയ വിഷസര്‍പ്പം പി കൃഷ്ണപിള്ള എന്ന ഇതിഹാസത്തെ നീലിച്ച നിശ്ചേതനശരീരമാക്കി. ഒരുപറ്റം വിഷസര്‍പ്പങ്ങള്‍ ഇന്നലെയും ഇവിടെ വന്നു. രാവിന്റെ മറവില്‍. അവരുടെ കൈയില്‍ വെറുപ്പിന്റെ ഇന്ധനം നിറച്ച കന്നാസുകളുണ്ടായിരുന്നു. മനസ്സില്‍ പകയുടെയും കുടിലതയുടെയും തിരതല്ലിയിരുന്നു. ഇന്ന്, ഒരു നാടിന്റെ ശ്വാസവേഗത്തിനും നെടുവീര്‍പ്പിനും രോഷക്കനലിനും മുന്നില്‍ പാതികത്തിയ ചെല്ലിക്കണ്ടത്തില്‍ വീട്. ഇടംകണ്ണു തകര്‍ന്ന ശില്‍പ്പം. പി കൃഷ്ണപിള്ളയുടെ ഓര്‍മകളെപ്പോലും ഭയപ്പെടുന്നവര്‍ ചരിത്രത്തിന്റെ കഴുത്തിലേക്ക് കത്തിയെറിഞ്ഞ്, എങ്ങോ പോയ്മറഞ്ഞു.

ആലപ്പുഴ ദേശീയപാതയിലെ കഞ്ഞിക്കുഴി ജങ്ഷനില്‍നിന്ന് കിഴക്കോട്ടുള്ള പാത "വനസ്വര്‍ഗം" എന്ന സ്ഥലത്തെത്തും. അവിടെനിന്ന് മണല്‍പാത താണ്ടി, നിസ്വവര്‍ഗപോരാട്ടത്തിന്റെ ചരിത്രം ഉണര്‍ന്നിരിക്കുന്ന ചെല്ലിക്കണ്ടം വീട്ടിലേക്ക്. ഇരുപത്തെട്ട് സെന്റ് നിലത്ത് ഓലമേഞ്ഞ കൊച്ചുവീട്. മുന്നില്‍ അര്‍ധകായ പ്രതിമ. നെഞ്ചില്‍ ജ്വലിക്കുന്ന കനലായി, ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഊര്‍ജസ്രോതസ്സായി കമ്യൂണിസ്റ്റ് പ്രസ്ഥാനം കാത്തുസൂക്ഷിക്കുന്ന സ്മാരകമാണത്. നാല്‍പ്പത്തിരണ്ടു വര്‍ഷത്തെ ജീവിതംകൊണ്ട് കേരളം എന്ന നാടിന്റെ ചരിത്രഗതി മാറ്റിയെഴുതിയ പ്രിയസഖാവിെന്‍റ ഓര്‍മയ്ക്കായി വരുംതലമുറയ്ക്ക് കരുതിവച്ച അമൂല്യ നിധി.

ആ വീടാണ് കത്തിയത്. ആ കട്ടിലിനാണ് കേടുവന്നത്. ബ്രിട്ടീഷ് കോയ്മയ്ക്കെതിരെ മൂവര്‍ണക്കൊടിയോടൊപ്പം ഉയര്‍ത്തിപ്പിടിച്ച ആ ശിരസ്സിനാണ് പരിക്കേറ്റത്. വിദേശിപ്പട്ടാളത്തിന്റെ ക്രൂരമര്‍ദനത്തില്‍ ഉടല്‍ തളരുമ്പോഴും കൃഷ്ണപിള്ള നെഞ്ചോടടുക്കിപ്പിടിച്ചത് കോണ്‍ഗ്രസിന്റെ പതാകയായിരുന്നു. ആ പതാകയേന്തുന്നവര്‍ ഇന്ന് കൃഷ്ണപിള്ളയെ അറിയുന്നില്ല. സഖാവിന്റെ അമ്പതാം ചരമ വാര്‍ഷിക വേളയില്‍ ഒരു മലയാള പത്രം ചോദിച്ചു:"കൃഷ്ണപിള്ളയെ കടിച്ച പാമ്പ് ആര്" എന്ന്. ഇന്ന് ഗാന്ധിശിഷ്യര്‍ ചോദിക്കുന്നു:"കമ്യൂണിസ്റ്റുകാരേ നിങ്ങളല്ലേ സ്മാരകം തകര്‍ത്ത"തെന്ന്. ഇന്ത്യന്‍ മണ്ണില്‍നിന്ന് സാമ്രാജ്യത്വത്തെ വേരോടെ പിഴുതെറിയാന്‍ പോരാട്ടം നയിച്ച കൃഷ്ണപിള്ളയ്ക്ക്, സ്വതന്ത്ര്യാനന്തരം കോണ്‍ഗ്രസ് കൊടുത്തത് ഒളിവുജീവിതമെന്ന ശിക്ഷയായിരുന്നു. ഇന്ന് കൃഷ്ണപിള്ളയുടെ സ്മരണയെപ്പോലും തച്ചുടയ്ക്കുന്നു-ചരിത്രത്തിന്റെ ചാരം ഭക്ഷിക്കുന്നവര്‍.

കേരളത്തിന്റെ സ്വാതന്ത്ര്യപോരാട്ട കാലത്തേക്ക് തിരിഞ്ഞുനോക്കുക-എല്ലാ പോരാളികളും എത്തിയത് കൃഷ്ണപിള്ളയിലേക്കായിരുന്നു. എല്ലാ പോരാട്ടങ്ങളും ജന്മംകൊണ്ടത് ത്യാഗത്തിന്റെയും സഹനത്തിന്റെയും കര്‍മധീരതയുടെയും സമ്മേളനമായ ആ മനസ്സില്‍നിന്നായിരുന്നു. കെ മാധവന് കൃഷ്ണപിള്ള സേലം ജയിലില്‍നിന്നെഴുതി, ""അനിയാ നീ ജയില്‍വിമുക്തനായ വിവരം പത്രത്തില്‍ വായിച്ചു. കോണ്‍ഗ്രസില്‍ രണ്ടുവിഭാഗമുണ്ട്. ഒന്ന് പണക്കാരുടേത് മറ്റൊന്ന് പാവപ്പെട്ടവന്റേത്. നീ പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ കൃഷിക്കാരുടെ സംഘടനയുണ്ടാക്കി പ്രവര്‍ത്തിക്കുക."" പാവപ്പെട്ടവന്റെ കോണ്‍ഗ്രസുണ്ടാക്കാന്‍ ശ്രമിച്ചതിന്റെ തിരിച്ചറിവിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിത്താണ് സഖാവ് കേരളത്തിന്റെ മണ്ണില്‍ നട്ടുനനച്ച് വളര്‍ത്തിയത്.

1930ല്‍ ഉപ്പുസത്യഗ്രഹത്തില്‍ ആദ്യമായി കഠിനതടവിന് ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് കൃഷ്ണപിള്ളയാണ്. എനിക്ക് ഗവണ്‍മെന്റിനോടോ ഉദ്യോഗസ്ഥന്മാരോടോ ഒന്നും പറയാനില്ല എന്ന് കോടതിയുടെ മുഖത്തുനോക്കി പറഞ്ഞ് കാരാഗൃഹത്തിലേക്ക് നടന്നുകയറിയ ആ ധീരതയെ ഇന്ന് മണ്ണെണ്ണയും ചൂട്ടുമായി, സ്വന്തം ചരിത്രം ചാമ്പലാക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്ക് മനസിലാകില്ല. ""ഞങ്ങളെ ഒമ്പതുമാസം ശിക്ഷിച്ചു. അവിടെ ക്വാറന്റൈനില്‍ കോണകവും തൊപ്പിയുമായി ഞങ്ങളും കാലുറയുടുപ്പും തൊപ്പിയുമായി അബ്ദുള്‍റഹ്മാനും ഒന്നിച്ചിരുന്ന് ചകിരിതല്ലിയിരുന്ന ചിത്രം ഇപ്പോഴും എന്റെ കണ്‍മുന്നില്‍ ഇന്നലെ നടന്ന സംഭവംപോലെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരുദിവസം സംസാരിക്കുന്നതിനിടയ്ക്ക് ഞാന്‍ നൂല്‍നൂല്‍ക്കാനും മറന്നു. ആ സമയത്ത് പെട്ടെന്നുവന്ന ജയില്‍ സൂപ്രണ്ട് എന്നെ ശകാരിച്ചു. ഞാനങ്ങോട്ട് മറുപടിയും പറഞ്ഞു. അതിനെനിക്കുകിട്ടിയ ശിക്ഷ തൂക്കാന്‍ വിധിച്ചവരെയിടുന്ന മുറിയിലേക്കുള്ള മാറ്റമായിരുന്നു. കാലിന്മേല്‍ ചങ്ങലയും"". കാലിലും കൈയിലും ചങ്ങലയുമായി കണ്ടംഡ് സെല്ലില്‍ ഒറ്റയ്ക്കുകിടന്ന് കൃഷ്ണപിള്ള ജന്മി-നാടുവാഴിത്തത്തിനും കോളനിഭരണത്തിനുമെതിരെ പടനയിച്ചു. താന്‍ കോണ്‍ഗ്രസാണെന്ന് ഉറക്കെപ്പറഞ്ഞു. കാരാഗൃഹത്തിലും അതിലേക്കുള്ള വഴിയിലും ഇന്ന് കോണ്‍ഗ്രസുകാരുണ്ട്. നാടിനെ ഒറ്റുകൊടുത്ത് അഴിമതിയില്‍ ആറാടി പണം കുന്നുകൂട്ടിയവര്‍. അവര്‍ക്ക് മനസിലാകില്ല-ആരായിരുന്നു ഈ നാടിന് കൃഷ്ണപിള്ളയെന്ന്.

1931 ജൂലൈ ഏഴിന് ബോംബെയില്‍ ചേര്‍ന്ന എഐസിസി യോഗത്തില്‍ ഗാന്ധിജി അനുവാദം നല്‍കിയ സമരമായിരുന്നു കെ കേളപ്പനും കൃഷ്ണപിള്ളയും എ കെ ജിയും നയിച്ച ഗുരുവായൂര്‍ ക്ഷേത്രപ്രവേശനസത്യഗ്രഹം. ""അമ്പലത്തിന്റെ അകത്തുവച്ച് സാധുസംരക്ഷകനായ ഗുരുവായൂരപ്പന്റെ പേരില്‍ അദ്ദേഹത്തിന്റെ പവിത്രസന്നിധിയെ അശുദ്ധമാക്കാനൊരുങ്ങിപ്പുറപ്പെട്ട ചിലര്‍ ശ്രീമാന്‍ പി കൃഷ്ണപിള്ളയെ നിര്‍ദയം അടിക്കുകയുണ്ടായി. ശ്രീ. കൃഷ്ണപിള്ള ദീപാരാധന കഴിഞ്ഞയുടനെ അമ്പലത്തില്‍ കടന്ന് മണിയടിച്ച് തൊഴുതു. അതിനുള്ളിലെ ഒരു പട്ടരെ ഇത് കണക്കിലധികം ശുണ്ഠിപിടിപ്പിച്ചു. അയാള്‍ കണ്ണുകാട്ടിയതനുസരിച്ച് ഒരു നായര്‍ വന്ന് പിള്ളയുടെ ചെകിട്ടത്തും പുറത്തും ആങ്ങിയോങ്ങി അടിച്ചു. ഉടനെ വേറെയും ആളുകള്‍ വന്ന് അടിതുടങ്ങി. അവസാനം അദ്ദേഹത്തെ പിടിച്ചുതള്ളി പുറത്താക്കി"" (മാതൃഭൂമി 1931 ഡിസംബര്‍ 22). പിറ്റേന്നും കൃഷ്ണപിള്ള മണിയടിച്ചു; അക്രമികള്‍ അദ്ദേഹത്തിന്റെ പുറത്തടിച്ചു. ആ അടിയാണ് ഇന്നും തുടരുന്നത്. തല്ലുകൊള്ളുന്നതും രാഷ്ട്രീയ പ്രവര്‍ത്തനമായാണ് സഖാവ് കണ്ടത്. ആ തല്ലുകണ്ട് സമൂഹത്തിന്റെ നീതിബോധം ഉണരുമെന്ന് ആ വിപ്ലവകാരി വിശ്വസിച്ചു. ""കേരളത്തിലെ ദേശാഭിമാനികളും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ശ്രമിക്കുവാന്‍ ഒരുക്കവും ചോരത്തിളപ്പുമുള്ള യുവാക്കന്മാരും ദൃഷ്ടി ഈ വഴിക്ക് തിരിക്കേണ്ടതാകുന്നു. ഇതിനായി അവരെ ഗുരുവായൂരിലേക്ക് ക്ഷണിക്കുവാനാകുന്നു ഗുരുവായൂരമ്പലത്തില്‍ ക്ഷേത്രസേവനംചെയ്യുന്ന ചില രാക്ഷസന്മാരുടെ ഹസ്തങ്ങള്‍ക്ക് എന്റെ മുതുകിനെയും ചെകിടിനെയും സമര്‍പ്പിച്ചതെന്ന് ഞാനവരെ അറിയിച്ചുകൊള്ളുന്നു"" എന്ന് കൃഷ്ണപിള്ള എഴുതി(മാതൃഭൂമി 1931). കൃഷ്ണപിള്ളയുടെ ഓര്‍മകളും അങ്ങനെ സമര്‍പ്പിക്കപ്പെട്ടതാണെന്ന് പുത്തന്‍കോണ്‍ഗ്രസ് സംസ്കാരം കരുതുന്നുണ്ടാകും. പക്ഷേ, പൊറുക്കാനാവുമോ സഖാവിന്റെ പിന്‍ഗാമികള്‍ക്ക് ഈ ഹിസാത്മകതയെ?

ഇല്ല എന്നാണ്, പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ച് കേരളം മറുപടി നല്‍കിയത്. ചരിത്രം തിരിഞ്ഞുനടക്കാറില്ല. കോഴിക്കോട് കടപ്പുറത്ത്, നിരോധനം ലംഘിച്ച് മര്‍ദനമേറ്റുവാങ്ങി, "മഹാത്മാഗാന്ധീ കീ ജയ്, ഭാരത് മാതാ കീ ജയ്" എന്ന് മുഷ്ടിചുരുട്ടി മുദ്രാവാക്യം മുഴക്കിയ കൃഷ്ണപിള്ളയ്ക്ക് പകരംവയ്ക്കാന്‍ ഒരു കോണ്‍ഗ്രസുകാരന്‍ വേറെ ജനിച്ചിട്ടില്ല. കാരാഗൃഹങ്ങളും സമരവേദിയാക്കി കാലിനും കൈയ്ക്കും വിലങ്ങിട്ട് കാല്‍ച്ചങ്ങലയില്‍ ബന്ധിച്ച് ഏകാന്തത്തടവറയില്‍ ശരീരം തകര്‍ന്നിട്ടും കരളുറപ്പിളകാതെ നെഞ്ചുവിരച്ചു നില്‍ക്കാന്‍ സഖാവല്ലാതെ മറ്റൊരാളുണ്ടായിട്ടില്ല. മൊറാഴയിലെ സമരകാലം. കൃഷ്ണപിള്ള വളപട്ടണം പാലത്തിലൂടെ നടക്കുന്നു. രണ്ടുപേര്‍ വഴിതടഞ്ഞു. "എവിടുന്നു വരുന്നു, ആരെന്നുപറയണം"- ഭീഷണി. "ചോദിക്കാന്‍ താനാരാ"- സഖാവിന്റെ വെല്ലുവിളി. വഴിമുടക്കിയവര്‍ മാറിനിന്നു. ആ ചങ്കൂറ്റം ഇരുളിന്റെ മറവില്‍ വിഷപ്പാമ്പുകളായെത്തുന്ന പുത്തന്‍ കോണ്‍ഗ്രസുകാര്‍ക്ക് ചിന്തിക്കാനാവാത്തതാണ്. ""വാസ്തവത്തില്‍ കമ്മ്യൂണിസ്റ്റുകാരെ എതിര്‍ക്കുന്നവര്‍ കോണ്‍ഗ്രസിനെയാണ് തങ്ങളുടെ അജ്ഞതമൂലം എതിര്‍ക്കുന്നത്"" എന്ന് കൃഷ്ണപിള്ള പറഞ്ഞിട്ടുണ്ട്. എസ് വി ഘാട്ടെ എഴുതി: ""പാര്‍ടി കേന്ദ്രത്തില്‍നിന്നുള്ള സന്ദേശവുമായി ഞാന്‍ കോഴിക്കോട്ട് എത്തിയപ്പോള്‍ സമീപിച്ച സഖാക്കളെല്ലാംതന്നെ എന്നെ കൃഷ്ണപിള്ളയുടെ അടുത്തേക്ക് തിരിച്ചുവിട്ടു. അദ്ദേഹം വളരെ തിരക്കുള്ള ആളായിരുന്നു."" കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംഘാടകന്‍ ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ-സഖാവെന്ന്. കൃഷ്ണപിള്ളയും ഇ എം എസും ദാമോദരനും എന്‍ സി ശേഖറും കോഴിക്കോട് ആദ്യഘടകത്തിന് രൂപം നല്‍കിയ പ്രസ്ഥാനം ഇന്ന് കേരളത്തിന്റെ വികാരമാണ്; ശക്തിയാണ്. കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തിന് എന്തെല്ലാം നല്‍കിയോ അതിലെല്ലാം പതിഞ്ഞ വിരല്‍മുദ്ര സഖാക്കളുടെ സഖാവിന്റേതാണ്-കൃഷ്ണപിള്ളയുടേതാണ്. ആ കൃഷ്ണപിള്ളയെ ഒരു കല്‍പ്രതിമയായി കാണുന്നവരുടെ അജ്ഞത; അല്ലെങ്കില്‍ പ്രതിമ തകര്‍ക്കപ്പെട്ടാലുണ്ടാകുന്ന പ്രകോപനവും അതിലെ മുതലെടുപ്പുസാധ്യതകളും-അത്രയുമാകാം കണ്ണര്‍കാടിന്റെ മണല്‍പ്പരപ്പില്‍ ചരിത്രത്തിന്റെ ചാരം വീഴ്ത്തിയവരുടെ പ്രലോഭനം.

കേരളത്തിന്റെ പോരാട്ട ചൈതന്യത്തിന്റെ മൂര്‍ത്തിമദ്ഭാവമാണ് അവര്‍ തകര്‍ത്ത പ്രതിമയുടെ കണ്ണുകളിലെന്ന് തിരിച്ചറിയാത്ത അവിവേകം. ആരാണ് സഖാവ് എന്നറിയാത്ത ചാപല്യം. കണ്ണര്‍കാട് കൃഷ്ണപിള്ള ഇഷ്ടപ്പെട്ട ഒളിസങ്കേതമായിരുന്നു. 1948 ആഗസ്തില്‍ അവിടെയെത്തുമ്പോള്‍ പേര് രാമന്‍. ചെല്ലിക്കണ്ടത്തില്‍വീടും ഗൃഹനാഥന്‍ നാണപ്പനും അവിടത്തെ കട്ടിലും രാമന് സുപരിചിതം. രാത്രിയുടെ അന്ത്യയാമങ്ങളിലെപ്പോഴോ എത്തി സുഖനിദ്രയിലായ "രാമ"നെ ഒരു മുരടനക്കത്തില്‍ മനസിലാക്കിയ നാണപ്പന്‍, പിതാവ് കുഞ്ഞുപിള്ള. ഒളിസങ്കേതത്തിന് കാവല്‍നിന്ന കണ്ണര്‍കാട് വാസു. സന്ദേശവാഹകനായിരുന്ന കൊച്ചുനാരായണന്‍. വിപ്ലവകാരികള്‍ ഒത്തുചേര്‍ന്ന് ആശയങ്ങള്‍ പങ്കുവച്ച മണല്‍പരപ്പും വായനശാലയും മരച്ചുവടുകളും. സ്മരണകള്‍ വിപ്ലവാവേശത്തിന്റെ തുടിപ്പായി കണ്ണര്‍കാട് അമരത്വം നേടിയിരിക്കുന്നു. ആ അമരത്വത്തിന്റെ പ്രതീകമാണ് കൃഷ്ണപിള്ള സ്മാരകം.

1948 ആഗസ്ത് പത്തൊമ്പതിന് രാവിലെയാണ്, ചെല്ലിക്കണ്ടത്തില്‍ വീട്ടില്‍ സഖാവിന് സര്‍പ്പദംശനമേറ്റത്. അരമണിക്കൂറിനകം മരണം. ചേതനയറ്റ ശരീരവുമായി, അത്ഭുതങ്ങള്‍ പ്രതീക്ഷിച്ച് സഖാക്കള്‍. മൈലുകളും മണിക്കൂറുകളും താണ്ടിയ അന്വേഷണം. നിരോധനത്തെ കൂസാതെ, അറസ്റ്റിനെ ഭയക്കാതെ പ്രിയ സഖാവിനെ അവസാനമായി കാണാന്‍ ഒഴുകിയെത്തിയ കമ്യൂണിസ്റ്റുകാര്‍; ജനങ്ങള്‍. ആലപ്പുഴയ്ക്ക് ഒന്നും മറക്കാനാവുന്നതല്ല. കേരളത്തിന്റെ രണസ്മരണകള്‍ മങ്ങിയിട്ടില്ല. കയ്യൂരിലും കരിവെള്ളൂരിലും പുന്നപ്രയിലും വയലാറിലും മനുഷ്യമോചനപ്പോരാട്ടത്തിന്റെ അഗ്നിസ്ഫുരണങ്ങള്‍ ഉണര്‍ന്നിരിക്കുന്ന ഏതുദേശത്തും സഖാവിന്റെ പാദസ്പര്‍ശമുണ്ടായിരുന്നു. അവിടങ്ങളില്‍ ആ സ്മരണ അണയാതെ കത്തുന്നുണ്ട്. വിപ്ലവകാരികള്‍ ജനങ്ങള്‍ക്കുവേണ്ടി മരിക്കാന്‍പോലും തയ്യാറാകണമെന്ന് സഖാവ് പറഞ്ഞു. പ്രിയപ്പെട്ടവരുടെ വേദനയിലും ത്യാഗങ്ങളിലും ആ കണ്ണ് നനഞ്ഞു. അനീതിക്കുമുന്നില്‍ ആ മുഷ്ടി ഉയര്‍ന്നു. """മുമ്പൊരിക്കലും കണ്ണീര്‍ പൊഴിക്കാത്ത ബോള്‍ഷെവിക് വീരനായ സഖാവും അന്ന് പരാജിതനാവുകയാണുണ്ടായത്. സഖാവിന്റെ കണ്ണിലും വെള്ളം നിറഞ്ഞു. ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. സഖാക്കളുടെ ബേജാറ് കണ്ടുനിന്ന കയ്യൂര്‍ സഖാക്കളാണ് വാസ്തവത്തില്‍ സഖാവിനെയും ജോഷിയെയും മറ്റും സമാധാനിപ്പിച്ച് ഉശിരുപിടിപ്പിച്ച് തിരിച്ചയച്ചത്."" കഴുമരത്തിനുമുന്നില്‍ പതറാതെ നിന്ന കയ്യൂര്‍ സഖാക്കള്‍ക്കുമുന്നില്‍ നിറഞ്ഞ ആ കണ്ണുകള്‍, ഗുരുവായൂരമ്പലത്തിലെ അനീതിക്കുനേരെ ജ്വലിക്കുകയായിരുന്നു. കെ പി ആര്‍ ഗോപാലന്റെ ജീവനെടുക്കാന്‍ വന്ന സാമ്രാജ്യത്വ നൃശംസതയോട് ആ മനസ്സിന് സന്ധിചെയ്യാനാവില്ലായിരുന്നു.

പ്രതിമ തകര്‍ത്താലും സ്മാരകം തീയിട്ടാലും അസ്തമിക്കുന്നതല്ല കേരളീയന്റെ ഹൃദയത്തില്‍ സഖാവ് എന്ന വികാരം. സഖാവിന്റെ സ്മാരകം തകര്‍ത്തവര്‍ ഏത് മാളത്തിലൊളിച്ചാലും ആത്മാഭിമാനമുള്ള കേരളീയന് പൊറുക്കാനാവില്ല അവരോട്. സഖാക്കളേ മുന്നോട്ട് എന്ന ആഹ്വാനം കൃഷ്ണപിള്ള ജൈവത്തായ പ്രസ്ഥാനത്തിന് നല്‍കിയ അന്ത്യസന്ദേശംമാത്രമല്ല-നാടിനെ ചലിപ്പിക്കാനുള്ള തേജസ്സുറ്റ ആഹ്വാനവുമാണ്. ആ സന്ദേശം കമ്യൂണിസ്റ്റുകാരന്റെ ഹൃദയതാളമാണ്. കണ്ണര്‍കാട്ടെ മണല്‍ത്തരികളോരോന്നും നമ്മോട് പറയുന്നുണ്ട്: ""സഖാക്കളേ മുന്നോട്ട്.""

*
പി എം മനോജ് ദേശാഭിമാനി വാരാന്തപ്പതിപ്പ് 04 നവംബര്‍ 2013

Friday, November 1, 2013

ഷിബു ബേബിജോണ്‍ തിരിഞ്ഞുനോക്കണം

കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കല്ലേറില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ആര്‍എസ്പി ബി നേതാവും തൊഴില്‍മന്ത്രിയുമായ ഷിബു ബേബിജോണ്‍ പ്രകടിപ്പിച്ച അഭിപ്രായത്തിലെ പൊള്ളത്തരം തുറന്നുകാട്ടുന്നതിനാണ് ഈ കുറിപ്പ്.

സഖാവ് ബേബിജോണ്‍ അദ്ദേഹത്തിന്റെ മരണംവരെ സിപിഐ എമ്മിന്റെ സത്യസന്ധതയെയും ആത്മാര്‍ഥതയെയും പ്രശംസിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ആ സഖാവിന്റെ രാഷ്ട്രീയജീവിതത്തിലെ അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു നിലപാട് എടുത്തത്. മുഖ്യമന്ത്രിയെ ആരോ കല്ലെറിഞ്ഞുവെന്നതിന്റെ പേരില്‍ വിവിധ നേതാക്കളുടെ പ്രതികരണം വന്നു. ഈ സംഭവത്തില്‍ സിപിഐ എമ്മിന്റെ നിലപാട് പാര്‍ടി സംസ്ഥാന നേതാക്കളും കണ്ണൂര്‍ ജില്ലാ നേതാക്കളും അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. അപഹാസ്യം എന്നു പറയട്ടെ, ഷിബു ബേബി ജോണിന്റെയും പ്രതികരണം വന്നു. "മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത് സിപിഐ എം ആണ്, ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത് അവരുടെ പതിവാണ്, എന്നാല്‍ സത്യം അവര്‍ തുറന്നു പറയില്ല..." ഇങ്ങനെയായിരുന്നു ഷിബു ബേബിജോണിന്റെ പ്രതികരണം. ഒരു കാര്യം ഷിബുവിനെ ഓര്‍മിപ്പിക്കുകയാണ്. നന്മയുള്ളവര്‍ കടന്നുവന്ന വഴി ഓര്‍ക്കും. ദീപസ്തംഭം മഹാശ്ചര്യം തത്വമായി അംഗീകരിച്ചാല്‍ പിറകോട്ടു നോക്കേണ്ട കാര്യമില്ല.

31 വര്‍ഷത്തിനുമുമ്പ് കൊല്ലം ജില്ലയിലെ ചവറയില്‍ ഒരു കൊലപാതക കഥ പ്രചരിച്ചു. അതിന്റെ മുഖ്യശില്‍പ്പി കോണ്‍ഗ്രസായിരുന്നു. (സരസന്‍ സംഭവം വായനക്കാര്‍ ഓര്‍ക്കുമല്ലോ). ആര്‍എസ്പി നേതാവ് ബേബിജോണും കൂട്ടരും സരസനെ കൊന്നുവെന്ന് കോണ്‍ഗ്രസുകാരും ഇടതുപക്ഷപ്രസ്ഥാനങ്ങളിലെ കുറെപ്പേരും പ്രചരിപ്പിച്ചു. ചവറയില്‍ ആര്‍എസ്പിയെ തകര്‍ക്കാന്‍ ഇതൊരു ആയുധമായും അവസരമായും കോണ്‍ഗ്രസ് ഉപയോഗിച്ചു. സരസനെ കൊന്ന് ഫിഷിങ് ബോട്ട് ഉപയോഗിച്ച് പുറംകടലില്‍ കൊണ്ടുപോയി കെട്ടിത്താഴ്ത്തി എന്നായിരുന്നു പ്രചാരണം. നിരപരാധിത്വം തെളിയിക്കാന്‍ കഴിയാതെ ആര്‍എസ്പിയുടെയും അതിന്റെ നേതാവിന്റെയും മുഖം വികൃതമാകുന്നത് ചവറയിലെ ജനം കണ്ടു. അന്ന് സഖാവ് ബേബിജോണ്‍ മന്ത്രിയായിരുന്നു. ഒരുദിവസം അദ്ദേഹം കൊല്ലം ഗസ്റ്റ് ഹൗസിലെത്തി. അവിടെയിരുന്ന് അദ്ദേഹം ഈ ലേഖകനെ ഫോണില്‍ വിളിച്ചു. സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു അന്ന് ഞാന്‍. ഒട്ടും വൈകാതെ ഞാന്‍ ഗസ്റ്റ് ഹൗസിലെത്തി. കേസ് തെളിയിക്കാന്‍വേണ്ടി തന്റെ സഹപ്രവര്‍ത്തകര്‍ക്കുമേല്‍ പൊലീസ് നടത്തിയ മര്‍ദനത്തെക്കുറിച്ച് വിവരിച്ച് അദ്ദേഹം വല്ലാതെ വേദനിച്ചു. അന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി സഖാവ് ടി കെ രാമകൃഷ്ണന്‍ ആയിരുന്നു. "ഞാനീ പറയുന്നത് സത്യമാണെന്ന് സിപിഐ എം വിശ്വസിക്കുന്നുവെങ്കില്‍ പാര്‍ടി ജില്ലാകമ്മിറ്റി ഇക്കാര്യത്തില്‍ ഇടപെടണ"മെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

തൊട്ടടുത്ത ദിവസം ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ സഖാവ് എന്‍ ശ്രീധരന്‍കൂടി പങ്കെടുത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അടിയന്തരയോഗം ചേര്‍ന്നു. സരസനെ വേണമെന്ന് ആവശ്യപ്പെട്ട് ചവറയില്‍ നടക്കുന്ന സമരത്തിന് സമനില തെറ്റിയെന്നും പൊലീസ് വഴിതെറ്റുന്നുവെന്നും പരാമര്‍ശിച്ച് സെക്രട്ടറിയറ്റ് പ്രസ്താവന പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് അതിക്രമത്തിന് നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി സംഭവത്തെപ്പറ്റി സമഗ്രമായി അന്വേഷിക്കണമെന്നും സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സ. ബേബിജോണ്‍ അടുത്തദിവസം എന്നെ വീണ്ടും ഫോണില്‍ വിളിച്ചു. സിപിഐ എമ്മിന്റെ സത്യസന്ധതയെയും ആത്മാര്‍ഥതയെയും അദ്ദേഹം പ്രശംസിച്ചു. ഇതാണ് സിപിഐ എമ്മിന്റെ സംസ്കാരവും ആര്‍ജവവും. അദ്ദേഹത്തിന്റെ മകന്‍ ഷിബുബേബിജോണ്‍ ഇപ്പോള്‍ സിപിഐ എമ്മിന്റെ സത്യസന്ധതയെ ചോദ്യംചെയ്യുന്നു; അപലപിക്കുന്നു. ഇത് എത്ര പരിഹാസ്യമാണ്.

സരസന്‍ സംഭവത്തില്‍ സിപിഐ എം എടുത്ത നിലപാടാണ് ശരിയെന്നു കാലംതെളിയിച്ചു. സരസന്‍ തിരിച്ചുവന്നു.

*
ദേശാഭിമാനി 01 നവംബര്‍ 2013

പഴയ വിഷസര്‍പ്പത്തിന്റെ പുതിയ സന്തതികള്‍

പി കൃഷ്ണപിള്ള സ്മാരകത്തിനു നേര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ സ്മരണയ്ക്കുനേര്‍ക്കു കൂടിയുള്ള ഹീനമായ ആക്രമണമാണ്. ദേശീയ സ്വാതന്ത്ര്യസമരത്തെ മുന്നോട്ട് നയിച്ച ധീരദേശാഭിമാനിയായിരുന്നു ത്യാഗധനനായ സ. പി കൃഷ്ണപിള്ള. അങ്ങനെയുള്ള ഒരു സ്വാതന്ത്ര്യസമര പോരാളിയുടെ സ്മൃതിമന്ദിരത്തിനും പ്രതിമയ്ക്കും നേര്‍ക്കായി കോണ്‍ഗ്രസിന്റെ അസഹിഷ്ണുതയാര്‍ന്ന വിദ്വേഷം എന്നത് കോണ്‍ഗ്രസ് എത്രമേല്‍ ജീര്‍ണമായ അധമതലത്തിലേക്കാണ് പതിച്ചിട്ടുള്ളത് എന്നതിന്റെ ദൃഷ്ടാന്തമാണ്. "ഓര്‍മകള്‍ ഉണ്ടായിരിക്കണം" എന്ന് വിദ്വേഷത്തിന്റെ വിഷം വമിപ്പിക്കുന്ന ഈ ദുഷ്ടരാഷ്ട്രീയ ശക്തികളെ ഓര്‍മിപ്പിക്കേണ്ടിയിരിക്കുന്നു. ആരായിരുന്നു പി കൃഷ്ണപിള്ള എന്നും എന്തായിരുന്നു അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നും അറിയാത്ത അധികാരമോഹികളുടെയും അസഹിഷ്ണുക്കളുടെയും കലാപക്കൂട്ടമായി കോണ്‍ഗ്രസിന്റെ അനന്തരതലമുറ മാറിയെന്നതില്‍ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും സ്മരണകള്‍പോലും ലജ്ജയോടെ ശിരസ്സുകുനിക്കും.

സ്വന്തം ജീവിതത്തെ നാടിന്റെ സമരഭരിതമായ ജ്വലിക്കുന്ന ഒരു ചരിത്രഘട്ടമാക്കി മാറ്റിയ ധീരസ്വാതന്ത്ര്യസമര സേനാനിയായിരുന്നു പി കൃഷ്ണപിള്ള. 1924ലെ വൈക്കം സത്യഗ്രഹത്തിന്റെ നേര്‍സാക്ഷി. ഝംഡാ ഊംച്ഛാ രഹേ ഹമാരാ എന്ന മുദ്രാവാക്യവുമായി സ്വാതന്ത്ര്യസമര പതാകയുമായി പോര്‍മുഖങ്ങളില്‍നിന്നു പോര്‍മുഖങ്ങളിലേക്ക് നടന്ന സ്വാതന്ത്ര്യസമര പോരാളി. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനും മറ്റും ഒപ്പം "വരിക വരിക സഹജരേ" എന്ന മാര്‍ച്ചിങ് സോങ്ങുമായി കേരളത്തില്‍ നിയമലംഘനപ്രസ്ഥാനത്തെ നയിച്ച കര്‍മധീരന്‍. ഗാന്ധിജിയുടെ ആഹ്വാനം ചെവിക്കൊണ്ട് ഉപ്പുനിയമലംഘന സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ്വരിക്കുകയും കഠിനതടവ് ശിക്ഷ അനുഭവിക്കുകയുംചെയ്ത പോരാളി. വിദേശവസ്ത്രഷോപ്പുകളും മദ്യഷോപ്പുകളും പിക്കറ്റ്ചെയ്ത് സമരപരമ്പരകള്‍ക്ക് നേതൃത്വം നല്‍കിയ സമരനായകന്‍. 1931ല്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നിലവില്‍വന്ന വേളയില്‍ത്തന്നെ കെപിസിസി അംഗമായ ചരിത്രപുരുഷന്‍. ക്ഷേത്രപ്രവേശനത്തിനായുള്ള ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്ത് മര്‍ദനമേറ്റ സാമൂഹ്യപരിഷ്കര്‍ത്താവ്. 1932ലെ സിവില്‍ നിയമലംഘനത്തില്‍ പങ്കെടുത്ത് അറസ്റ്റ്വരിച്ച് തടവുശിക്ഷയ്ക്കിരയായ ആദ്യ മലയാളി. കണ്ണൂര്‍ ജയിലില്‍വച്ച് ബ്രിട്ടീഷ് പൊലീസിന്റെ കൊടിയ മര്‍ദനത്തിനിരയായ ധീരനായകന്‍. ജനകീയാശുപത്രി സംഘടിപ്പിക്കല്‍പോലുള്ള ജീവകാരുണ്യനടപടികള്‍ക്കും ഹിന്ദിപ്രചാരണത്തിനും ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ ജനനായകന്‍. ഏതെല്ലാം തലങ്ങളിലായിരുന്നു പി കൃഷ്ണപിള്ളയുടെ പ്രവര്‍ത്തനങ്ങള്‍! അതൊക്കെ ചരിത്രത്തിന്റെ ജ്വലിക്കുന്ന ഏടുകളാണ്.

പി കൃഷ്ണപിള്ള ഉള്‍പ്പെടെയുള്ളവരുടെ ത്യാഗവും സഹനവും സമരവും കൊണ്ടാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. ഈ ചരിത്രമൊന്നും പുത്തന്‍ കോണ്‍ഗ്രസ് സംഘങ്ങള്‍ക്ക് അറിയുന്നതാവില്ല. പില്‍ക്കാലത്ത് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരള ഘടകത്തിന്റെ സ്ഥാപക നേതാവായി ഉയര്‍ന്ന എല്ലാവരുടെയും പ്രിയപ്പെട്ട സഖാവാണ് പി കൃഷ്ണപിള്ള. അദ്ദേഹത്തിന് വിഷദംശനമേറ്റു മരിക്കേണ്ടിവന്നതുപോലും സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഘട്ടത്തില്‍ കോണ്‍ഗ്രസ് ഭരണം കമ്യൂണിസ്റ്റ് പാര്‍ടിക്കുമേല്‍ നിലനിര്‍ത്തിയ നിരോധനംമൂലമാണ്. ആ നിരോധനമില്ലായിരുന്നെങ്കില്‍ പി കൃഷ്ണപിള്ളയ്ക്ക് ഒളിവില്‍പോകേണ്ടതായും ഒളിവുജീവിതത്തില്‍ വിഷദംശനമേറ്റ് മരിക്കേണ്ടതായും വരുമായിരുന്നില്ലല്ലോ. ആ വിഷസര്‍പ്പങ്ങള്‍ക്ക് പിന്മുറക്കാരുണ്ട് എന്നതിന്റെ സ്ഥിരീകരണമാണ് പി കൃഷ്ണപിള്ള അവസാനമായി താമസിച്ചതും പില്‍ക്കാലത്ത് സ്മാരകമായി നിലനിര്‍ത്തിപ്പോരുന്നതുമായ വീട് തീയിടാന്‍ അജന്‍ഡയായി എന്നതില്‍ തെളിയുന്നത്.
നാടുവാഴിത്തത്തിനും നാട്ടുരാജാക്കന്മാര്‍ക്കും അവര്‍ക്ക് തണല്‍ വിരിച്ചുനിന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ദിവാന്‍ഭരണത്തിനും അതിന്റെ ചോറ്റുപട്ടാളത്തിനും ഒക്കെ എതിരെ തൊഴിലാളികളുടെ കരുത്തുറ്റ സമരപ്രസ്ഥാനം പടുത്തുയര്‍ത്തിയ ധീരനായകനാണ് പി കൃഷ്ണപിള്ള. ഐക്യകേരളപ്പിറവിക്കുവേണ്ടി പൊരുതിയ ഓള്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും സെക്രട്ടറിസ്ഥാനം വഹിച്ചയാള്‍. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ്. ആ പി കൃഷ്ണപിള്ള കേരളജനതയുടെ ഹൃദയവികാരമാണ്. അതിനുനേര്‍ക്കാണിപ്പോള്‍ ആക്രമണം ഉണ്ടായിട്ടുള്ളത്. ഓലമേഞ്ഞ കുടിലിനുനേര്‍ക്കുള്ള ആക്രമണമല്ല, മറിച്ച് മലയാളക്കരയുടെ മനസ്സിനുനേര്‍ക്കുള്ള ആക്രമണമാണിത്.

ഇത് സഹിച്ചുകൊടുക്കുക കേരളത്തിന് അത്ര എളുപ്പമല്ല. എങ്കിലും പറയട്ടെ. നാം സംയമനം പാലിക്കേണ്ടിയിരിക്കുന്നു. മൊയാരത്ത് ശങ്കരനെ നിഷ്ഠുരമായി കൊലപ്പെടുത്തിയവര്‍, ഇ എം എസിന്റെ "ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം" എന്ന അമൂല്യഗ്രന്ഥം കത്തിച്ചവര്‍, നാട്ടു വായനശാലകള്‍ അഗ്നിക്കിരയാക്കിയവര്‍ ഇന്ന് പി കൃഷ്ണപിള്ള ഒളിവില്‍ താമസിക്കുകയും പാമ്പുകടിയേറ്റ് മരിക്കുകയുംചെയ്ത കുടിലിനുനേര്‍ക്ക് തിരിഞ്ഞിരിക്കുന്നു. ഇവരെ ഫാസിസത്തിന്റെ സന്തതികള്‍ എന്നേ വിളിക്കാനാവൂ. അക്ഷരത്തോട്, അറിവിനോട്, ത്യാഗത്തോട്, ദേശീയ സ്വാതന്ത്ര്യസമരമൂല്യങ്ങളോട്, പോരാട്ടപൈതൃകത്തോട്, ചരിത്രത്തോട് ഒക്കെചെയ്ത മാപ്പില്ലാത്ത കുറ്റകൃത്യമായി ഈ ഫാസിസ്റ്റ് ദുഷ്ടതയെ കാലം അടയാളപ്പെടുത്തും. ഫാസിസത്തിന്റെ സന്തതികളോട് കാലം കണക്കുചോദിക്കും. അതുവരെ കാത്തിരിക്കുക. പി കൃഷ്ണപിള്ള സ്മാരകത്തിന് തീവച്ചവരെ ശിക്ഷിക്കാന്‍ കൂട്ടാക്കാതെ അപഹാസ്യമായ രാഷ്ട്രീയഭാഷ്യവുമായി ഇറങ്ങരുത് കെപിസിസി പ്രസിഡന്റ്. അക്രമികള്‍ക്ക് സംരക്ഷണം നല്‍കരുത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കാലം കാതോര്‍ത്തു കാത്തുനില്‍ക്കുന്നുവെന്ന് അവരെ ഓര്‍മിപ്പിക്കട്ടെ.

*
ദേശാഭിമാനി മുഖപ്രസംഗം

Sunday, October 27, 2013

കണ്‍മുന്നിലിപ്പോഴും ആ പോര്‍മുഖം

വെയില്‍ ചാഞ്ഞുതുടങ്ങിയിരുന്നു; കൈകളില്‍ ചെത്തിക്കൂര്‍പ്പിച്ച വാരിക്കുന്തവും ഉള്ളിലുറച്ച നിശ്ചയദാര്‍ഢ്യവുമായി നൂറുകണക്കിനു തൊഴിലാളികള്‍ മുന്നോട്ടുകുതിക്കുകയാണ്. 1946 ഒക്ടോബര്‍ 24(തുലാം ഏഴ്). പുന്നപ്ര-വയലാര്‍ സമരത്തിലെ ആദ്യ ഏറ്റുമുട്ടല്‍. പുന്നപ്രയില്‍ പ്രമാണിയായ അപ്ലോന്‍ അറൗജിന്റെ ബംഗ്ലാവില്‍ ക്യാമ്പുചെയ്യുന്ന സായുധ പൊലീസ് സംഘത്തെ ആക്രമിച്ച് തുരത്തുകയാണ് ലക്ഷ്യം. സമരഭടന്മാര്‍ ഇഴഞ്ഞാണ് മുന്നോട്ടുനീങ്ങുന്നത്്. അതൊരു തന്ത്രമാണ്. പൊലീസിന്റെ കൈയിലുള്ള റൈഫിളിലെ വെടിയുണ്ട ഒരു നിശ്ചിതദൂരംവരെ ഉയര്‍ന്നുമാത്രമേ പോകൂ. അതിനാല്‍ ആ ദൂരപരിധിയിലെത്തിയാല്‍ പ്രക്ഷോഭകാരികള്‍ നിലത്തേക്കുവീഴണം. തിരനിറയ്ക്കാന്‍ സമയംകൊടുക്കാതെ ഇഴഞ്ഞ് മുന്നോട്ടുചെന്ന് പൊലീസിനെ കുത്തിവീഴ്ത്താം. ഇതാണ് നിര്‍ദേശം. സമരത്തിന്റെ മുന്‍നിരനായകനായി പി കെ ചന്ദ്രാനന്ദനുണ്ട്. മുട്ടിലിഴഞ്ഞ് മുന്നേറുന്നതിനിടെ യുവാവായ ചന്ദ്രാനന്ദന്‍ ഇടതുവശത്തേക്കൊന്ന് പാളിനോക്കി. സ്കൂളില്‍ ഒപ്പം പഠിച്ച കാക്കരിയില്‍ കരുണാകരനാണ് തൊട്ടരികില്‍. കുട്ടിക്കാലം മുതലേയുള്ള കൂട്ടുകാരന്‍. പെട്ടെന്ന് എന്തോ കാരണത്താല്‍ കരുണാകരന്‍ തലപൊക്കി അല്‍പ്പം മുകളിലേക്കുയര്‍ന്നു. തൊട്ടടുത്ത നിമിഷം പൊലീസിന്റെ തോക്ക് തീതുപ്പി. കരുണാകരന്റെ ശരീരത്തിലേക്ക് വെടിയുണ്ട തുളച്ചുകയറി. ചന്ദ്രാനന്ദന്റെ കൈകളിലേക്ക് അയാള്‍ വീണു. "ചന്ദ്രാ" എന്നൊന്നുവിളിച്ചുവോ? ഒരു പിടച്ചില്‍. പിന്നെ ചലനമറ്റു. മനസ്സില്‍ അടക്കാനാകാത്ത വേദന ഇരമ്പിയെത്തിയെങ്കിലും പിന്‍തിരിഞ്ഞുനില്‍ക്കാനാകില്ല. കിടന്നുകൊണ്ട് പ്രിയസുഹൃത്തിനൊരു രക്താഭിവാദ്യം. വീണ്ടും മുന്നോട്ട്...

ചന്ദ്രാനന്ദനിപ്പോള്‍ വയസ്സ് തൊണ്ണൂറ്റൊന്ന്. നാട്ടുകാര്‍ക്കും സഖാക്കള്‍ക്കും അദ്ദേഹം പ്രിയപ്പെട്ട പി കെ സിയാണ്. പുന്നപ്രയിലെ തൊഴിലാളിമുന്നേറ്റത്തിന്റെ മുന്‍നിരനേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏകവ്യക്തിയാണ് പി കെ സി. പ്രായത്തെ വെല്ലുന്ന ഊര്‍ജസ്വലതയോടെ സിപിഐ എമ്മിന്റെ സംസ്ഥാനകമ്മിറ്റി അംഗമായി സജീവ സംഘടനാപ്രവര്‍ത്തനത്തില്‍ തുടരുന്ന പി കെ സിയുടെ മനസ്സില്‍ സമരസ്മരണകള്‍ക്ക് അല്‍പ്പവും മങ്ങലേറ്റിട്ടില്ല.

നേര്‍ക്കുനേര്‍

പുന്നപ്ര പൊലീസ് ക്യാമ്പാക്രമണം ആസൂത്രിതമായിരുന്നു. തൊഴിലാളിമുന്നേറ്റത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ പൊലീസ് അറൗജിന്റെ ബംഗ്ലാവിനുള്ളിലേക്ക് പിന്മാറി. ലൂയിസ് പ്രമാണിയെയും ജോണ്‍കുട്ടിയെയുംപോലുള്ള സമരസഖാക്കള്‍ പൊലീസ്പക്ഷത്ത് വലിയ ക്ഷതംവരുത്തി. ജോണിനെ ബയണറ്റുകൊണ്ട് കുത്താന്‍ ശ്രമിച്ച പൊലീസുകാരനെ ആക്രമിക്കാന്‍ ലൂയിസ് ഉപയോഗിച്ച ആയുധം അടുത്തുനിന്ന മറ്റൊരു പൊലീസുകാരന്‍തന്നെയായിരുന്നു! ചൊരിമണ്ണില്‍ രക്തം തളംകെട്ടി. ഇരുപതോളം പൊലീസുകാര്‍ കൊല്ലപ്പെട്ടു, എട്ട് സഖാക്കളും. പതറിപ്പോയ പൊലീസുകാര്‍ ബംഗ്ലാവിനുള്ളില്‍ കയറി ജനലുകളും വാതിലുകളും അടച്ചു. പൊലീസുകാര്‍ തോക്കില്‍ തിരനിറയ്ക്കുകയാണെന്നായിരുന്നു സമരഭടന്മാരുടെ നിഗമനം. തിരനിറയ്ക്കാന്‍ സമയം നല്‍കാതെ കടന്നാക്രമിക്കാന്‍ തീരുമാനിച്ചു. അവിടെയാണ് തന്ത്രം പാളിയത്. യഥാര്‍ഥത്തില്‍ പൊലീസ് നിറതോക്കുകളുമായി നാലുവശവുമുള്ള ജനലുകള്‍ക്കരികില്‍ പതുങ്ങിയിരിക്കുകയായിരുന്നു.

അറൗജിന്റെ ബംഗ്ലാവിന്റെ തിണ്ണയിലേക്ക് വാരിക്കുന്തവുമായി ചാടിക്കയറിയവര്‍ വെടിയേറ്റുവീണു-12 സഖാക്കള്‍. പിന്നീട് പിന്‍തിരിയുകയല്ലാതെ നിര്‍വാഹമുണ്ടായില്ല. മുറിവേറ്റുവീണ ചിലരെ എടുത്തുകൊണ്ടോടി. അതിനിടെ പൊലീസുകാരുടെ ഏഴു തോക്കുകളും സമരഭടന്മാര്‍ പിടിച്ചെടുത്തു. ഡിഎസ്പി വൈദ്യനാഥന്‍ പട്ടാളവുമായി രാത്രി പുന്നപ്ര ക്യാമ്പിലെത്തി. വെടിയേറ്റ് മരിക്കാതെ കിടന്ന തൊഴിലാളികളെ തോക്കിന്റെ പാത്തികൊണ്ടിടിച്ചും ബയണറ്റുകൊണ്ട് കുത്തിയും കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ ശവശരീരങ്ങള്‍ പട്ടാളം വാനില്‍ കയറ്റി ആലപ്പുഴ വലിയ ചുടുകാട്ടില്‍ കൂട്ടിയിട്ടു. ചിലരില്‍ ജീവന്‍ അവശേഷിച്ചിരുന്നു. അവര്‍ക്കുമേല്‍ പെട്രോളൊഴിച്ച് തീകത്തിച്ചു. മൂന്നുദിവസം മൃതദേഹങ്ങള്‍ പൊതുസ്ഥലത്ത് മറവുചെയ്യാതെ കൂട്ടിയിട്ടിരുന്നു. ""പിടിച്ചെടുത്ത തോക്കുകള്‍ തൊട്ടടുത്ത വാര്‍ഡ് കൗണ്‍സിലര്‍ സി എച്ച് ഭരതനെ ഏല്‍പ്പിക്കാനായിരുന്നു പാര്‍ടി നിര്‍ദേശം. എന്നാല്‍, ആ സഖാക്കള്‍ക്ക് പട്ടാളത്തിന്റെ ഇടപെടല്‍മൂലം അത് യഥാസ്ഥാനത്തെത്തിക്കാനായില്ല. പൊലീസിന്റെ പിടിയിലാകാതെ ഓടി രക്ഷപ്പെടുന്നതിനിടയില്‍ ഞങ്ങള്‍ അവ മറ്റൊരു വീടിന്റെ തട്ടിന്‍പുറത്തുനിന്ന് യാദൃച്ഛികമായി കണ്ടെത്തി. തോക്കുമായി എങ്ങോട്ടും പോകാന്‍ സാധിക്കാത്തതിനാല്‍ പള്ളാത്തുരുത്തിയാറിലെ കരിമ്പാവളവില്‍ അവ കെട്ടിത്താഴ്ത്തി. നേവിയും മറ്റും വന്നാണ് പിന്നീടവ കണ്ടെടുത്തത്"". തുലാം എട്ടിന് തിരുവിതാംകൂറില്‍ പട്ടാളഭരണം പ്രഖ്യാപിച്ചു. തുലാം ഒമ്പതിന് യൂണിയന്‍ നിരോധിച്ചു. തുലാം പത്തിന്(ഒക്ടോബര്‍ 27) വയലാര്‍ സംഭവമുണ്ടായി. അറുനൂറില്‍പ്പരം സഖാക്കളാണ് അവിടെ രക്തസാക്ഷികളായത്.

പശ്ചാത്തലം

1922ല്‍ത്തന്നെ ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികള്‍ തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ എന്ന പേരില്‍ സംഘടന രൂപീകരിച്ചിരുന്നു. തൊഴിലാളികള്‍ വന്‍തോതില്‍ കേന്ദ്രീകരിച്ചിരുന്ന സ്ഥലമാണ് ആലപ്പുഴ അന്ന്. പട്ടണത്തിനുള്ളില്‍ത്തന്നെ 26 യൂറോപ്യന്‍ കയര്‍ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നു. ഓരോ ഫാക്ടറിയിലും നൂറുകണക്കിനു തൊഴിലാളികള്‍. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളും ആലപ്പുഴയിലേക്ക് എത്തുമായിരുന്നു. ആ തൊഴിലാളി ഭൂമികയിലാണ് ചന്ദ്രാനന്ദന്‍ ജീവിതം തുടങ്ങിയത്. കുടുംബപ്രശ്നങ്ങള്‍മൂലം സ്കൂള്‍വിദ്യാഭ്യാസം ഒമ്പതാംക്ലാസില്‍ അവസാനിപ്പിക്കേണ്ടിവന്നു. വീടുമായുള്ള ബന്ധവും ക്രമേണ പരിമിതപ്പെട്ടു. പതിറാറ്- പതിനേഴുവയസ്സില്‍ത്തന്നെ വില്യം ഗോഡേക്കര്‍ ഫാക്ടറിയില്‍ ജോലിക്കാരനായി. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യാനുള്ള കമ്പിളി കാര്‍പെറ്റ് നെയ്യലായിരുന്നു ജോലി. സാമാന്യം തരക്കേടില്ലാത്ത ശമ്പളവും. പക്ഷേ, ചുറ്റുമുള്ള മറ്റു തൊഴിലാളികളുടെ സ്ഥിതി അതായിരുന്നില്ല. തുച്ഛമായ കൂലി. അതുതന്നെ ഉല്‍പ്പന്നങ്ങളായാകും നല്‍കുക. മുതലാളിമാരുടെതന്നെ കടകളില്‍നിന്ന് കടമായി സാധനങ്ങള്‍ നല്‍കും. അങ്ങനെ തൊഴിലാളി എക്കാലവും മുതലാളിയുടെ കടക്കാരനായിരിക്കും.

മത്സ്യത്തൊഴിലാളിമേഖലയില്‍ സ്ഥിതി കൂടുതല്‍ ദയനീയമായിരുന്നു. എല്ലാ ദിവസവും ജീവന്‍ പണയംവച്ച് കടലില്‍ പോകണം. വള്ളവും വലയും മുതലാളിയുടേതാണ്. താമസിക്കുന്ന ചെറ്റക്കുടില്‍ മുതലാളിയുടെ സ്ഥലത്താണ്. മത്സ്യത്തൊഴിലാളി സ്ത്രീകള്‍ ജന്മികുടുംബങ്ങളില്‍ അടുക്കളപ്പണി ചെയ്തുകൊടുക്കണം. ജോലിയില്‍ വീഴ്ചവന്നാല്‍ കുടിയിറക്കും. നാല് ഓലകീറി കുത്തിമറച്ച കുടിലും അതോടെ ഇല്ലാതാകും. തെങ്ങില്‍ കെട്ടിയിട്ട് മുതലാളിമാരുടെ ഗുണ്ടകള്‍ മര്‍ദിക്കും. ഈ ദുരവസ്ഥയ്ക്കെതിരെ ശബ്ദമുയര്‍ന്നത് മത്സ്യത്തൊഴിലാളികളുടെ യൂണിയന്‍ ഉണ്ടായതോടെയാണ്. മത്സ്യത്തൊഴിലാളിമേഖലയിലെ ഒരു പ്രശ്നവുമായി ബന്ധപ്പെട്ടാണ് സായുധ പൊലീസ് അപ്ലോണ്‍ അറൗജിന്റെ വീട്ടില്‍ ക്യാമ്പ് തുറന്നത്. ഇപ്പോലിത്ത് എന്ന കുടികിടപ്പുകാരന്റെ ഭാര്യ കടുത്ത രോഗംമൂലം അറൗജിന്റെ ബന്ധുവീട്ടില്‍ ജോലിക്കുപോയില്ല. ആ സ്ത്രീയെ മുതലാളിമാര്‍ കുടിലിനു പുറത്തേക്ക് വലിച്ചിഴച്ച് ചവിട്ടി. ക്രൂരമായി മര്‍ദിച്ചു. ഇതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ മുതലാളിമാരുടെ മത്സ്യസംഭരണശാലയ്ക്ക് തീയിട്ടു. കുപിതരായ മുതലാളിമാര്‍ സായുധ പൊലീസിനെ വരുത്തി. അറൗജിന്റെ ബംഗ്ലാവിലും വിശാലമായ റിക്രിയേഷന്‍ ഗ്രൗണ്ടിലും തമ്പടിച്ചു. ഡിഎസ്പി വൈദ്യനാഥ അയ്യരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വൈകുന്നേരങ്ങളില്‍ ട്രക്കില്‍ കയറി വിവിധ പ്രദേശങ്ങളിലേക്ക് നീങ്ങും. തൊഴിലാളികളുടെ വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുക, കണ്ണില്‍കണ്ട പുരുഷന്മാരെയെല്ലാം മര്‍ദിക്കുക തുടങ്ങിയവയാണ് പിന്നീടുള്ള നടപടി. പാവപ്പെട്ട തൊഴിലാളികളുടെ ജീവിതംതന്നെ അസാധ്യമാക്കുന്ന പൊലീസ് അതിക്രമം അവസാനിപ്പിക്കാന്‍തന്നെ യൂണിയനുകള്‍ തീരുമാനിച്ചു. കയര്‍ത്തൊഴിലാളി പണിമുടക്ക്, ഉത്തരവാദിത്തഭരണത്തിനായുള്ള സമരം എന്നിവയുടെ ഭാഗമായി തൊഴിലാളിപ്രസ്ഥാനം കൂടുതല്‍ ശക്തമായി പ്രവര്‍ത്തിച്ചിരുന്ന കാലംകൂടിയായിരുന്നു അത്.

പണിമുടക്ക്, ചെറുത്തുനില്‍പ്പ്

ഒക്ടോബര്‍ 22 മുതല്‍ പൊതുപണിമുടക്കിന് തിരുവിതാംകൂര്‍ ട്രേഡ് യൂണിയന്‍ തീരുമാനിച്ചു. അമേരിക്കന്‍ മോഡല്‍ പിന്‍വലിക്കുക, ദിവാന്‍ ഭരണം അവസാനിപ്പിക്കുക, ഉത്തരവാദഭരണം ആരംഭിക്കുക, പൊലീസ് ക്യാമ്പുകള്‍ നിര്‍ത്തുക, രാഷ്ട്രീയ തടവുകാരെ വിട്ടയക്കുക തുടങ്ങി 26 ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്. ഇതിനായി എല്ലാ പ്രദേശത്തും ട്രേഡ്യൂണിയന്‍ കൗണ്‍സിലുകളുണ്ടാക്കാന്‍ തീരുമാനിച്ചതായി പി കെ സി ഓര്‍ക്കുന്നു. വാര്‍ഡുകള്‍തോറും വളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. വാര്‍ഡ് കണ്‍വീനര്‍മാര്‍ക്കായിരുന്നു നിയന്ത്രണച്ചുമതല. ഈ കണ്‍വീനര്‍മാര്‍ക്ക് ആവശ്യമായ തീരുമാനങ്ങളെടുക്കാം. അത് തൊഴിലാളികള്‍ നടപ്പാക്കണം. വാര്‍ഡ് കണ്‍വീനറുടെ ചുമതല നിര്‍വഹിച്ചിരുന്ന പി കെ സിക്കും വളന്റിയര്‍ പരിശീലനം ലഭിച്ചിരുന്നു. അതേപ്പറ്റി അദ്ദേഹം പറയുന്നതിങ്ങനെ:

""ഇഴഞ്ഞ് മുന്നോട്ടുനീങ്ങി പത്തടി അടുത്തെത്തിയാല്‍ ബയണറ്റുകൊണ്ടുള്ള കുത്തേല്‍ക്കാതെ തോക്കുകള്‍ പിടിച്ചുവാങ്ങി തിരിച്ചടിക്കാനുള്ള പരിശീലനമാണ് ഞങ്ങള്‍ക്ക് കിട്ടിയത്. പട്ടാളത്തില്‍നിന്ന് പിരിഞ്ഞുവന്ന ചിലരാണ് ഇതിനായി നിയോഗിക്കപ്പെട്ടത്"". പൊതുപണിമുടക്കിന്റെ ഒന്നാംദിവസം ശാന്തമായിരിക്കണമെന്നും രണ്ടാംദിവസം പൊതുയോഗങ്ങളും മൂന്നാംനാള്‍ പൊലീസ് സ്റ്റേഷനുകളുടെയും ക്യാമ്പുകളുടെയും മുമ്പിലേക്ക് പ്രകടനവും നടത്തണമെന്നുമായിരുന്നു തീരുമാനം. പൊതുപണിമുടക്കിന്റെ നേതൃത്വം ടി വി തോമസിനായിരുന്നെങ്കിലും അദ്ദേഹം വീട്ടുതടങ്കലിലായി. കമ്യൂണിസ്റ്റ് പാര്‍ടി സെക്രട്ടറി പി ടി പുന്നൂസും അറസ്റ്റിലായിരുന്നു. മറ്റു ചിലരെ അകലെയുള്ള പ്രദേശങ്ങളില്‍ ട്രേഡ്യൂണിയന്‍ കെട്ടിപ്പടുക്കാന്‍ നിയോഗിച്ചിരിക്കുകയായിരുന്നതിനാല്‍ അവരുടെയും സാന്നിധ്യവും നേതൃത്വവും പുന്നപ്ര-വയലാറിന് ലഭിച്ചില്ല. പാര്‍ടി ചെയര്‍മാന്‍ കെ സി ജോര്‍ജ്, കെ വി പത്രോസ്, ചേര്‍ത്തലയില്‍ സി കെ കുമാരപ്പണിക്കര്‍ തുടങ്ങിയവര്‍ നേതൃനിരയിലുണ്ടായിരുന്നു.

ശങ്കറിന്റെ സന്ദര്‍ശനം


ജന്മിമാരുടെയും പൊലീസിന്റെയും മര്‍ദനത്തെക്കുറിച്ചന്വേഷിക്കാന്‍ എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍സെക്രട്ടറി ആര്‍ ശങ്കര്‍ ചേര്‍ത്തലയിലെത്തി. തൊഴിലാളിനേതാക്കളെ കണ്ട് അദ്ദേഹം സംസാരിച്ചു. ക്യാമ്പുകളിലെ സ്ഥിതിഗതികള്‍ നേരിട്ട് മനസ്സിലാക്കി. തൊഴിലാളികളോട് അവിടെ അനുഭാവം പ്രകടിപ്പിച്ച ശങ്കര്‍ നേരെ പോയത് സര്‍ സി പിയുടെ ഭക്തിവിലാസം കൊട്ടാരത്തിലേക്കാണ്. തൊഴിലാളികളെ അടിച്ചമര്‍ത്താന്‍ സഹായിക്കുംവിധം ക്യാമ്പുകളെക്കുറിച്ച് സി പിക്ക് വിവരം നല്‍കുകയായിരുന്നു ശങ്കറിന്റെ സന്ദര്‍ശനലക്ഷ്യമെന്ന് പി കെ സി പറഞ്ഞു.

ഒളിവുജീവിതം


പുന്നപ്ര-വയലാര്‍ സമരത്തെത്തുടര്‍ന്ന് ദീര്‍ഘമായ ഒളിവുജീവിതമാണ് പി കെ സിക്കുണ്ടായത്. ആദ്യംപോയത് കോട്ടയത്തേക്കാണ്. അവിടെ സഖാവ് ഭാസിയുണ്ടാകും. പക്ഷേ, കോട്ടയത്തെത്തിയപ്പോഴേക്കും ആ സഖാവ് അറസ്റ്റിലായിരുന്നു. പിന്നീട് വൈക്കത്തേക്ക്- സ. സി കെ വിശ്വനാഥനിലായിരുന്നു പ്രതീക്ഷ. അദ്ദേഹവും പൊലീസ് പിടിയിലായിരുന്നു. പിന്നീട് എറണാകുളത്തേക്ക് തിരിച്ചു. സി അച്യുതമേനോനെ കണ്ടു. അദ്ദേഹം അവിടെ പാര്‍ടി സെക്രട്ടറിയാണ്. അത്യാവശ്യം സഹായമേ അവിടെയും ലഭിക്കൂ. രാത്രി വൈകി മലബാറിലേക്ക് തീവണ്ടികയറി. കോഴിക്കോട് ദേശാഭിമാനിയിലെത്തി. വര്‍ഗീസ് വൈദ്യന്‍ നേരത്തെ അവിടെയെത്തിയിരുന്നു. പണിമുടക്കുസമരത്തിന്റെ ലഘുലേഖ അച്ചടിക്കാന്‍ വന്നതാണ്. മടങ്ങാന്‍ സാധിച്ചിരുന്നില്ല. ദേശാഭിമാനിയില്‍ ഒരുമാസം ഒളിവിലിരുന്നു. ഷെല്‍ട്ടര്‍ മാറിയതിന്റെ പിറ്റേദിവസം പൊലീസ് ദേശാഭിമാനി റെയ്ഡ് ചെയ്തു. വര്‍ഗീസ് വൈദ്യന്‍ അവിടെവച്ചാണ് അറസ്റ്റുചെയ്യപ്പെട്ടത്. കോഴിക്കോട് കല്ലായിയിലും മറ്റും ഒളിവിലിരുന്നശേഷം പിന്നീട് ദീര്‍ഘകാലം തിരുവല്ലയിലായിരുന്നു. പതിനൊന്നരവര്‍ഷം നീണ്ടു ആ ഒളിവുകാലം. അടിയന്തരാവസ്ഥയിലെ ഒളിവുകൂടി കൂട്ടിയാല്‍ മൊത്തം 14 വര്‍ഷമാണ് പി കെ സിയുടെ ഒളിവുജീവിതം.

*
അബുരാജ് Deshabhimani