Monday, September 30, 2013

ചൈനയുടെ സോഷ്യലിസ്റ്റ് സ്വപ്നങ്ങള്‍

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ (സിപിസി) ക്ഷണമനുസരിച്ച് ഈ ലേഖിക ഉള്‍പ്പെടെ സിപിഐ എമ്മിന്റെ പത്തംഗ പ്രതിനിധിസംഘം ചൈന സന്ദര്‍ശിക്കുകയുണ്ടായി. ആഗസ്ത് 25 മുതല്‍ സെപ്തംബര്‍ മൂന്നുവരെയായിരുന്നു സന്ദര്‍ശനം. അനുദിനം വികസനത്തിലേക്ക് കുതിക്കുന്ന വിസ്തൃതമായ ഒരു രാജ്യത്തില്‍ 10 ദിവസത്തെ സന്ദര്‍ശനമെന്നത് ഹ്രസ്വമായ കാലയളവാണ്. എന്നാല്‍, ഒരു മിനിറ്റുപോലും പാഴാക്കാതെ ആധുനിക ചൈനയെ തൊട്ടറിയാന്‍ കഴിയുംവിധം യാത്ര ക്രമീകരിച്ചിരുന്നു. ചൈനാ സന്ദര്‍ശനം ഉല്ലാസയാത്രയായിരുന്നില്ല. മറിച്ച് പഠനയാത്രയായിരുന്നു. ചര്‍ച്ചകള്‍, സെമിനാറുകള്‍, സംവാദങ്ങള്‍, നഗരഗ്രാമ ഭരണകേന്ദ്രങ്ങളിലെ സന്ദര്‍ശനം തുടങ്ങിയവയായിരുന്നു പരിപാടികള്‍.

ചൈനയില്‍ സംഭവിക്കുന്നതറിയാന്‍ ലോകത്തെമ്പാടുമുള്ള കമ്യൂണിസ്റ്റുകാര്‍ക്ക് വലിയ ആകാംക്ഷയുണ്ട്. നിരവധി സംശയങ്ങളും ചോദ്യങ്ങളുമായാണ് ചൈനയുടെ മണ്ണില്‍ കാലുകുത്തിയത്. 1949ല്‍ ജനകീയ വിപ്ലവത്തിലൂടെ അധികാരത്തില്‍വന്ന ജനകീയ ചൈന റിപ്പബ്ലിക്കിന്റെ ഇന്നത്തെ സ്ഥിതി എന്താണ്? ചൈന സോഷ്യലിസ്റ്റ് മാതൃക പിന്തുടരുകയാണോ? സാമ്പത്തികമേഖലയില്‍ വമ്പിച്ച വളര്‍ച്ച കൈവരിച്ച ചൈന മുതലാളിത്ത വ്യവസ്ഥിതിയോട് ആഭിമുഖ്യം പുലര്‍ത്തുന്നുണ്ടോ? സോവിയറ്റ് റഷ്യയില്‍ സംഭവിച്ച തിരിച്ചടി ചൈനയില്‍ സംഭവിക്കുമോ? ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിക്ക് വലതുപക്ഷ വ്യതിയാനം ഉണ്ടാകുന്നുണ്ടോ? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ മനസ്സില്‍ ഉയര്‍ന്നിരുന്നു. ചൈന സോഷ്യലിസത്തിലേക്കുള്ള പാതയിലൂടെ മുന്നേറുകയാണെന്നും മാര്‍ക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍നിന്ന് പിന്നോട്ടുപോകില്ലെന്നും സിപിസി തറപ്പിച്ചുപറയുന്നു. എന്നാല്‍, ചൈനയുടെ സോഷ്യലിസ്റ്റ് നിര്‍മാണരീതി സ്വന്തം രാജ്യത്തിന്റെ ഭൗതിക സാമൂഹ്യപശ്ചാത്തലവുമായി ബന്ധപ്പെട്ടതാണെന്നും മാര്‍ക്സിസത്തെ മാര്‍ക്സിന്റെ ജീവിത കാലഘട്ടത്തിനും അപ്പുറത്തേക്ക് വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും അവര്‍ സൂചിപ്പിക്കുന്നു. ആധുനിക ലോകത്ത് സോഷ്യലിസം വിജയകരമായി കെട്ടിപ്പടുക്കാന്‍ അനുകരണീയമായ മാതൃകകളില്ല. അതിനാല്‍ ചൈന സ്വന്തം മാതൃകയില്‍ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനുള്ള പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ധനിക- ദരിദ്ര അന്തരവും ചൂഷണവും ഇല്ലാതാക്കി സമത്വത്തിലും പുരോഗതിയിലും അധിഷ്ഠിതമായ ഒരു സാമൂഹ്യവ്യവസ്ഥ രൂപപ്പെടുത്തുകയാണ് ഉദ്ദേശ്യം. അതിന് കാള്‍ മാര്‍ക്സ് വിശദീകരിച്ച സോഷ്യലിസത്തിന്റെ അടിസ്ഥാന തത്വങ്ങളായ ഉല്‍പ്പാദനോപാധികളുടെ പൊതുഉടമസ്ഥത, ഉപഭോഗവസ്തുക്കളുടെ പൊതുവിതരണം, എല്ലാവര്‍ക്കും ജോലി, ജോലിക്കനുസരിച്ച് കൂലി തുടങ്ങിയ പ്രായോഗിക മാര്‍ഗങ്ങള്‍ പിന്തുടരുമെന്നും സിപിസി വ്യക്തമാക്കുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ സമത്വമെന്നാല്‍ ദരിദ്രാവസ്ഥയുടെ സമത്വമല്ലെന്നും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുകയായിരിക്കണം പ്രധാനലക്ഷ്യമെന്നും അവര്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ചൈനയെ 21-ാം നൂറ്റാണ്ടിലെ നൂതനവും വികസിതവുമായ സോഷ്യലിസ്റ്റ് സമൂഹത്തിലേക്ക് നയിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവര്‍ പറയുന്നു. പുതിയ പരിഷ്കരണ നടപടിയിലൂടെ ചൈന ആസൂത്രിത സാമ്പത്തിക (പ്ലാനിങ് ഇക്കോണമി) നയത്തില്‍നിന്ന് വിപണി സാമ്പത്തിക (മാര്‍ക്കറ്റ് ഇക്കോണമി) നയത്തിലേക്കുമാറി. ഇത് സോഷ്യലിസത്തില്‍നിന്ന് മുതലാളിത്തത്തിലേക്കുള്ള തിരിച്ചുപോക്കാണെന്ന വിമര്‍ശത്തിന് സിപിസി മറുപടി പറയുന്നതിങ്ങനെയാണ്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി സ്വീകരിക്കുന്നത് പുതിയ സോഷ്യലിസ്റ്റ് വിപണി സാമ്പത്തികനയമാണ്. വിപണി സാമ്പത്തികനയം സ്വീകരിക്കുകയെന്നാല്‍ മുതലാളിത്തത്തിലേക്കുള്ള പ്രയാണം എന്നര്‍ഥമില്ല. സോഷ്യലിസത്തിനും മാര്‍ക്കറ്റിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. മറിച്ച് പ്ലാനിങ് എന്നാല്‍ പൂര്‍ണമായും സോഷ്യലിസമാണെന്നും അര്‍ഥമില്ല. മുതലാളിത്ത വ്യവസ്ഥയ്ക്കും അതിന്റേതായ പ്ലാനിങ്ങുണ്ട്. 1994ല്‍ സിപിസിയുടെ 14-ാം പാര്‍ടി കോണ്‍ഗ്രസില്‍ വിപണി സാമ്പത്തികവ്യവസ്ഥ മുന്നോട്ടുവയ്ക്കുമ്പോള്‍ ചൈന ഉയര്‍ത്തുന്ന സോഷ്യലിസത്തിന്റെ സത്ത എന്തായിരിക്കണമെന്നും പ്രഖ്യാപിച്ചു. 1) ഉല്‍പ്പാദനശക്തികളെ കെട്ടഴിച്ച് വിടുകയും വന്‍തോതിലുള്ള വികസനത്തിലേക്ക് നയിക്കുകയും ചെയ്യുക. 2) അഴിമതിയും സമ്പത്തിന്റെ ധ്രുവീകരണവും ഇല്ലാതാക്കുക. 3) ആത്യന്തികമായി മുഴുവന്‍ ജനങ്ങളുടെയും ഭാവി സുരക്ഷിതമാക്കുക. പതിനെട്ടാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി (2012) പുതിയ നേതൃനിര ചൈനയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സി ജിന്‍പിങ്ങിന്റെ നേതൃത്വത്തില്‍ ഏഴുപേര്‍ അടങ്ങിയ പുതിയ നേതൃത്വം ചൈനയെ ലോകത്തിലെ ഏറ്റവും വികസിത രാജ്യമാക്കുമെന്ന പ്രതിജ്ഞയിലാണ്. വിദേശമൂലധനത്തിന്റെ നിയന്ത്രിത ഉപയോഗത്തിലൂടെ വന്‍കിട വികസനം സാധ്യമാക്കുകയാണ് ലക്ഷ്യം. ഷാങ്ഹായ് പോലുള്ള നഗരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ച വികസിത മുതലാളിത്ത രാജ്യങ്ങളിലെ വ്യാവസായിക വളര്‍ച്ചയോട് കിടപിടിക്കുന്നതാണ്. 1978നും 2011നും ഇടയില്‍ ജിഡിപിയില്‍ 91 മടങ്ങ് വളര്‍ച്ചയുണ്ടായി. വിദേശ നാണ്യശേഖരത്തില്‍ 15,000 മടങ്ങും. കയറ്റുമതിയിലും ഇറക്കുമതിയിലും 106 മടങ്ങും ഭക്ഷ്യധാന്യശേഖരത്തില്‍ 76 മടങ്ങും വര്‍ധനയുണ്ടായി. ഗ്രാമീണമേഖലയിലെ പ്രതിശീര്‍ഷ വരുമാനത്തില്‍ 38 മടങ്ങ് വര്‍ധന ഉണ്ടായി. 1949ല്‍ പരമദരിദ്രരുടെ എണ്ണം 250 മില്യണ്‍ ആയിരുന്നത് 2011ല്‍ ഒമ്പത് മില്യണില്‍ താഴെയായി. ചൈനയില്‍ ദാരിദ്ര്യരേഖയായി കണക്കാക്കുന്നത് നമ്മുടെ രാജ്യത്തിന്റെ മാനദണ്ഡമല്ല. ഭക്ഷണവും വസ്ത്രവും ലഭ്യമാകുന്നുണ്ടെങ്കിലും ജീവിതത്തിലെ മറ്റ് അടിസ്ഥാന സാങ്കേതിക സൗകര്യങ്ങള്‍ ഇല്ലാതിരിക്കുന്നതും ദരിദ്രാവസ്ഥതന്നെയാണെന്ന് സിപിസി വിലയിരുത്തുന്നു. ദാരിദ്ര്യം പൂര്‍ണമായി നിര്‍മാര്‍ജനംചെയ്യാന്‍ സിപിസിയുടെ നേതൃത്വത്തില്‍ വന്‍തോതിലുള്ള സേവനനടപടി ക്രമങ്ങളാണ് നടപ്പാക്കുന്നത്. 47.6 മില്യണ്‍ ഗ്രാമീണര്‍ക്ക് പ്രത്യേക അലവന്‍സുകളും ഇന്‍ഷുറന്‍സ് പദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെയും വൃദ്ധരുടെയും സംരക്ഷണത്തിനും പ്രത്യേക പരിഗണന നല്‍കുന്നു. പ്രായംചെന്നവര്‍ക്ക് ആധുനിക രീതിയിലുള്ള സേവനങ്ങള്‍ നല്‍കുന്ന ചില കമ്യൂണിറ്റി സെന്ററുകള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു. നഗരങ്ങളിലെ വന്‍കിട വികസനത്തിന്റെ ഗുണഫലം ഗ്രാമങ്ങളിലെ ജനങ്ങളുടെ സാമൂഹ്യസുരക്ഷിതത്വത്തിനുവേണ്ടി പ്രയോജനപ്പെടുത്തുകയാണ് ചൈനയുടെ ലക്ഷ്യം. സ്വിഹു ജില്ലയിലെ എല്ലാ വൃദ്ധജനങ്ങള്‍ക്കും മൊബൈല്‍ ഫോണിന്റെ മാതൃകയിലുള്ള ഇലക്ട്രോണിക് കാര്‍ഡ് നല്‍കിയിട്ടുണ്ട്. അതിലെ പച്ച, ചുവപ്പ്, നീല നിറത്തിലുള്ള ബട്ടണുകള്‍ വിവിധ ആവശ്യങ്ങളെ സൂചിപ്പിക്കുന്നു. ചുവപ്പ് ബട്ടണ്‍ അമര്‍ത്തിയാല്‍ അസുഖമാണെന്നും ചികിത്സ ആവശ്യമാണെന്നുമാണ് അര്‍ഥം. സന്ദേശം സാമൂഹ്യസേവനകേന്ദ്രത്തില്‍ എത്തുകയും വളന്റിയര്‍മാര്‍ സഹായവുമായി വീട്ടില്‍ എത്തുകയുംചെയ്യും. വിശക്കുന്നു എന്ന സൂചന നല്‍കിയാല്‍ ഭക്ഷണവും എത്തിക്കും. മുഴുവന്‍ ഗ്രാമങ്ങളിലേക്കും ഇത്തരം പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ വന്‍ തുക കേന്ദ്രസര്‍ക്കാര്‍ വകയിരുത്തുന്നുണ്ട്. ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം, കൂടുതല്‍ വരുമാനം, സാമൂഹ്യസുരക്ഷിതത്വം, ആരോഗ്യ സുരക്ഷിതത്വം, മെച്ചപ്പെട്ട പാര്‍പ്പിടങ്ങള്‍, ആരോഗ്യകരമായ പരിസ്ഥിതി തുടങ്ങിയവ ഒരുക്കി എടുക്കുകയാണ് സോഷ്യലിസ്റ്റ് നിര്‍മാണ പ്രക്രിയയുടെ ലക്ഷ്യമെന്ന് 18-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായ പത്രസമ്മേളനത്തില്‍ ജിന്‍പിങ് പ്രസ്താവിച്ചിരുന്നു. വന്‍കിട വികസനം നടക്കുമ്പോള്‍ സ്വാഭാവികമായും സാമ്രാജ്യത്വ കുതന്ത്രങ്ങളും ലാഭക്കൊതിയും ജീര്‍ണതയും ചൈനയുടെ സാമൂഹ്യവ്യവസ്ഥിതിയെ താറുമാറാക്കില്ലേ എന്ന സംശയം ഞങ്ങള്‍ ഉന്നയിച്ചു. സ്വാഭാവികമായും അത്തരം ചില പ്രയാസങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും ആ പ്രവണതകളെ ശക്തമായി ചെറുക്കുന്നതിനുള്ള നീക്കമാണ് നടത്തുന്നതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. വന്‍കിട വികസനത്തിന്റെ കൂടെപ്പിറപ്പായ അഴിമതി അങ്ങിങ്ങ് തലപൊക്കുന്നുണ്ട്. ഇതിനെതിരെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. മുന്‍ പൊളിറ്റ് ബ്യൂറോ അംഗം സെറിങ് ബോയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത് ഈയിടെയാണ്. ഇന്ത്യയില്‍ അഴിമതിയുടെ തെളിവുകളുള്ള രേഖകള്‍ അധികാരം ഉപയോഗിച്ച് പൂഴ്ത്തിവയ്ക്കുമ്പോഴാണ് ചൈന ധീരമായ തീരുമാനം എടുക്കുന്നതെന്ന് ഓര്‍ക്കണം. അഴിമതിയെക്കുറിച്ച് പ്രതികരിക്കുന്നതിന് ചൈന പുതിയ വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് സ്വതന്ത്രമായി പ്രതികരിക്കാന്‍ ഇതു സഹായകമാണ്. ജനങ്ങളുടെ അഭിപ്രായപ്രകടനത്തിന് ഏറെ പ്രാധാന്യം നല്‍കാന്‍ സിപിസി പ്രത്യേകം ശ്രദ്ധിക്കുന്നു. സ്ത്രീകളും കുട്ടികളും ചൈനയില്‍ ഏറെ സുരക്ഷിതരാണെന്ന് ഞങ്ങള്‍ക്ക് തോന്നി. മാവോ പറഞ്ഞതുപോലെ സ്ത്രീകള്‍ പകുതി ആകാശത്തിന്റെ ഉടമകളായി മാറിക്കഴിഞ്ഞു എന്നുപറയാന്‍ കഴിയില്ലെങ്കിലും തൊഴിലിടങ്ങളിലും കുടുംബത്തിലും പൊതു ഇടങ്ങളിലും അന്തസ്സോടെ കടന്നുചെല്ലാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. പീഡനം, കൂട്ടബലാത്സംഗം, കുട്ടികളോടുള്ള അതിക്രമം എന്നിവ വിരളമാണ്. സ്ത്രീകള്‍ക്ക് എല്ലാ മേഖലയിലും തുല്യവേതനമുണ്ട്. അധികാരത്തിന്റെ മേഖലയില്‍ കൂടുതല്‍ സ്ത്രീകള്‍ കടന്നുവരേണ്ടതുണ്ടെന്നും സോഷ്യലിസ്റ്റ് നിര്‍മാണപ്രക്രിയ മുന്നോട്ടുപോകുമ്പോള്‍ അത് പൂര്‍ണമായും സാധ്യമാകുമെന്നും സിപിസി വിശ്വസിക്കുന്നു.

മൂലധനകേന്ദ്രീകരണം സോഷ്യലിസ്റ്റ് സാമൂഹ്യനിര്‍മാണ പ്രക്രിയയെ അട്ടിമറിക്കുകയില്ലേ എന്ന ഞങ്ങളുടെ ചോദ്യത്തിന് സിപിസി നല്‍കിയ ഉത്തരം ചൈനയുടെ അടിസ്ഥാന സാമ്പത്തിക ഘടന പൊതുഉടമസ്ഥതയില്‍തന്നെയായിരിക്കും എന്നാണ്. പ്രധാനപ്പെട്ട സംരംഭങ്ങളെല്ലാം ഇപ്പോഴും സര്‍ക്കാര്‍ ഉടമസ്ഥതയിലാണ് (എസ്ഒഇ- സ്റ്റേറ്റ് ഓണ്‍ഡ് എന്റര്‍പ്രൈസസ്). ചൈന നാഷണല്‍ പെട്രോളിയം, ചൈന റെയില്‍വേ കണ്‍സ്ട്രക്ഷന്‍, ചൈന പവര്‍ ഗ്രിഡ്, ചൈന എയര്‍വേയ്സ്, നെറ്റ് വര്‍ക്ക് കമ്യൂണിക്കേഷന്‍, ഇരുമ്പുരുക്ക്- അലുമിനിയം വ്യവസായങ്ങള്‍ തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ സംരംഭങ്ങളും സര്‍ക്കാര്‍ അധീനതയിലാണ്. വന്‍കിട നഗരങ്ങള്‍ രൂപമെടുക്കുമ്പോഴും തൊഴില്‍തേടി നഗരത്തിലേക്ക് കുടിയേറ്റമുണ്ടാകുമ്പോഴും വന്‍നഗരങ്ങളില്‍ ചേരികള്‍ രൂപപ്പെടാന്‍ അനുവദിക്കുന്നില്ല എന്നതും പ്രത്യേകതയാണ്.

ജനസംഖ്യ കുറവുള്ള പാശ്ചാത്യരാജ്യങ്ങള്‍പോലും പുനരധിവാസം പ്രയാസമായി കാണുമ്പോള്‍ ചൈന അതിനു നടത്തുന്ന ഭഗീരഥ പ്രയത്നം കണ്ടില്ലെന്നു നടിക്കാനാകില്ല. പൊതുജനങ്ങളുടെ അതിരറ്റ സന്തോഷത്തിനിടയാക്കുന്ന നൂതന വികസനവും പങ്കുവയ്പുമാണ് ചൈന സ്വപ്നംകാണുന്ന സോഷ്യലിസമെന്ന് സിപിസി പറയുന്നു. ജനജീവിതത്തില്‍ കൈവന്ന അസൂയാവഹമായ വളര്‍ച്ച നേരിട്ട് കാണുമ്പോഴും, വികസനത്തിന്റെ വാതില്‍ തുറന്നിടുമ്പോള്‍ അതിലൂടെ കടന്നുവരുന്ന സാമ്രാജ്യത്വ ജീര്‍ണതകളെ എത്രത്തോളം ചെറുക്കാന്‍ കഴിയുമെന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. എന്തുതന്നെയായാലും ചൈനയില്‍ വികസനത്തിന്റെയും സാമൂഹ്യപുരോഗതിയുടെയും വേലിയേറ്റം തുടരുകയാണ്. സാമ്രാജ്യത്വ ജീര്‍ണതയിലേക്ക് വഴുതിവീഴാതെ ചൈനയുടെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന് സിപിസി തറപ്പിച്ചുപറയുന്നു. ജനകോടികളുടെ സമത്വത്തില്‍ അധിഷ്ഠിതമായ നവസോഷ്യലിസം ചൈനയുടെ സ്വപ്നംമാത്രമല്ല ചൈനീസ് വിപ്ലവാചാര്യന്മാരോടുള്ള പുതുതലമുറയുടെ കടപ്പാടുകൂടിയാണെന്ന് ജിന്‍പിങ് വ്യക്തമാക്കുന്നു.

*
കെ കെ ശൈലജ ദേശാഭിമാനി 30 സെപ്തംബര്‍ 2013

2 comments:

മുക്കുവന്‍ said...

wow....wow...

I have few chinese friends. according to them, only party leaders or their buddies can live in china.. all others are considered as donkeys... no right to ask for more salary.. nor if the govt acquire your property( govt means, parties big boss and their friends!! ), you get nothing... yea.. you cant even fight for your house..

People against Globalisation said...

correct..