Sunday, September 22, 2013

അഴീക്കോടന്‍ദിനം സമുചിതം ആചരിക്കുക

സഖാവ് അഴീക്കോടന്‍ രാഘവന്റെ രക്തസാക്ഷിദിനം സെപ്തംബര്‍ 23ന് സമുചിതം ആചരിക്കാന്‍ എല്ലാ പാര്‍ടിഘടകങ്ങളോടും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.
അഴീക്കോടന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് 41 വര്‍ഷം തികയുന്നു. തീവ്രവാദത്തിന്റെ പൊയ്മുഖമണിഞ്ഞ ഒരു സംഘം തൃശൂരില്‍ രാത്രിയുടെ മറവില്‍ സഖാവിനെ അരുംകൊലചെയ്യുകയായിരുന്നു. ഭരണാധികാരികളുടെ ഒത്താശയോടെ നടത്തിയ ആ ക്രൂരകൃത്യം തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിനും പ്രബുദ്ധകേരളത്തിനും ഒരിക്കലും മറക്കാനാകില്ല. പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും ഇടതുമുന്നണി കണ്‍വീനറായും അഴീക്കോടന്‍ പ്രവര്‍ത്തിച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയും വര്‍ഗപ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിലും ഇടത്- വലത് പ്രവണതകള്‍ക്കെതിരായി പൊരുതി പാര്‍ടിയെ മുന്നോട്ടുനയിക്കുന്നതിലും സുപ്രധാനമായ പങ്കാണ് നിര്‍വഹിച്ചത്.

മതനിരപേക്ഷമായ ഭരണസംവിധാനം നിലനില്‍ക്കുന്ന സിറിയയെ തകര്‍ക്കാന്‍ തീവ്രവാദശക്തികളുമായി ചേര്‍ന്ന് അമേരിക്ക കരുക്കള്‍ നീക്കുകയാണ്. അന്താരാഷ്ട്രസമൂഹത്തിന്റെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് അവിടെ ഇടപെടാനാണ് ഒബാമ ശ്രമിക്കുന്നത്. ഇതിനെതിരെ ലോകത്തിലാകമാനമുള്ള ജനാധിപത്യശക്തികള്‍ ശബ്ദമുയര്‍ത്തുകയാണ്. ആഗോളവല്‍ക്കരണനയങ്ങള്‍ കൂടുതല്‍ തീവ്രമായി നടപ്പാക്കി ജനജീവിതം ദുസ്സഹമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വിലക്കയറ്റംമൂലം നാട് പൊറുതിമുട്ടുന്നു. കാര്‍ഷിക- വ്യാവസായിക മേഖലകള്‍ തകര്‍ന്നു. കേരളത്തിന്റെ ആവശ്യങ്ങളോട് കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. പാലക്കാട് കോച്ച് ഫാക്ടറി സ്വകാര്യശക്തികള്‍ക്ക് വിട്ടുകൊടുക്കാന്‍ ആഗോള ടെന്‍ഡറിലേക്ക് നീങ്ങുന്നു. ഭക്ഷ്യസുരക്ഷാബില്‍ കേരളത്തിന്റെ റേഷന്‍സംവിധാനം ദുര്‍ബലപ്പെടുത്തുമെന്ന സ്ഥിതിയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ ഇന്ത്യയില്‍ ഒന്നാംസ്ഥാനത്തായിരുന്ന കേരളം, ഇന്ന് ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമാണ്.

പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുപകരം പാര്‍ടിയിലെയും മുന്നണിയിലെയും തര്‍ക്കങ്ങളില്‍പ്പെട്ട് ഭരണം സ്തംഭിച്ചു. സോളാര്‍ തട്ടിപ്പുകാരെ മുഖ്യമന്ത്രിതന്നെ നേരിട്ട് സഹായിച്ചു എന്നതിന്റെ നിരവധി തെളിവ് ദിവസവും പുറത്തുവരുന്നു. മുഖ്യമന്ത്രിക്കെതിരെ നിരവധി പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും സ്ഥാനം രാജിവയ്ക്കാതെ ജനാധിപത്യമര്യാദകളെ കാറ്റില്‍പ്പറത്തി ഉമ്മന്‍ചാണ്ടി തുടരുന്നു. ഇതിനെതിരെ എല്‍ഡിഎഫ് ശക്തമായ പ്രക്ഷോഭം തുടങ്ങിയ ഘട്ടംകൂടിയാണിത്. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലും സമീപജില്ലകളിലുമുണ്ടായ വര്‍ഗീയകലാപം രാജ്യത്തെ വേദനിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമാണ്. വര്‍ഗീയധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയനേട്ടത്തിനാണ് ബിജെപി- ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇതിനെതിരെ മതേതര- ജനാധിപത്യ വിശ്വാസികള്‍ രംഗത്തിറങ്ങണം. ദുരിതംവിതയ്ക്കുന്ന ആഗോളവല്‍ക്കരണനയങ്ങളെ കോണ്‍ഗ്രസും ബിജെപിയും പിന്തുണയ്ക്കുമ്പോള്‍ അതിനെതിരെ ജനപക്ഷത്തുനിന്ന് പൊരുതുന്നത് ഇടതുപക്ഷമാണ്. എന്നാല്‍, ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തി വലതുപക്ഷത്തെ സഹായിക്കുന്ന നിലപാടാണ് വിപ്ലവകാരികളെന്ന് സ്വയം അഭിമാനിക്കുന്ന ഇടത് തീവ്രവാദികള്‍ നടത്തുന്നത്. അതിനെയും തുറന്നുകാട്ടണം. ഇത്തരം പോരാട്ടങ്ങള്‍ക്ക് അഴീക്കോടന്റെ ഓര്‍മ നമുക്ക് കരുത്തുപകരുമെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ദേശാഭിമാനി

No comments: