Sunday, September 29, 2013

വിദേശ പ്രത്യക്ഷ മൂലധനത്തില്‍ പിന്നില്‍

2008-09ല്‍ ഇന്ത്യയിലെത്തിയ എഫ്ഡിഐ 27,332 ദശലക്ഷം ഡോളറായിരുന്നെങ്കില്‍ 2011-12 ല്‍ ഇത് 36,504 ആയി വര്‍ധിച്ചു (33.55%). എന്നാല്‍ ആഗോള മൂലധന പ്രവാഹത്തിന്റെ ഒരുശതമാനംപോലും ഇന്ത്യയില്‍ എത്തുന്നില്ല. ഇതുതന്നെ ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും ഒരേപോലെ ലഭിക്കുന്നില്ല. കേരളം ഇക്കാര്യത്തില്‍ പിന്നിലാണ്. ഊഹക്കച്ചവട ലക്ഷ്യമില്ലാതെ ഒരു രാജ്യത്തിന്റെ ഉല്‍പ്പാദന-സേവന മേഖലകളില്‍ ഭൗതിക മൂലധന സ്വരൂപണത്തിനു വരുന്ന പണത്തെ വിദേശ പ്രത്യക്ഷ നിക്ഷേപമെന്നു (എഫ്ഡിഐ) പറയുന്നു. ഏറ്റവും കൂടുതല്‍ എഫ്ഡിഐ ലഭിക്കുന്ന സംസ്ഥാനങ്ങള്‍ മഹാരാഷ്ട്രയും (26.2%) ഡല്‍ഹിയുമാണ് (21.9%). ഡല്‍ഹിയുടെ വിഹിതത്തില്‍ ഹരിയാനയിലെയും യുപിയിലെയും ചില ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

മറ്റൊരര്‍ഥത്തില്‍, 2011-12ല്‍ ഇന്ത്യയിലെത്തിയ എഫ്ഡിഐയില്‍ 48 ശതമാനവും ഈ രണ്ടു സംസ്ഥാനങ്ങളിലായി കേന്ദ്രീകരിച്ചിരിക്കുന്നു. 2008-09ല്‍ ഇത് 56 ശതമാനമായിരുന്നു. അന്ന് രണ്ടാം സ്ഥാനത്തു നിന്നിരുന്നത് ഗുജറാത്തായിരുന്നു (10.3%). 2008-09ല്‍ 81 ശതമാനം എഫ്ഡിയും ആറു സംസ്ഥാനങ്ങളിലായിരുന്നു. 2011-12ല്‍ 61 ശതമാനമായി കുറഞ്ഞു. ഈ അര്‍ഥത്തില്‍ വിദേശ മൂലധനത്തിന്റെ ഇന്ത്യയിലേക്കുള്ള ഒഴുക്കിലുണ്ടായ കേന്ദ്രീകൃത സ്വഭാവം കുറഞ്ഞതായി കാണുന്നു. കേരളം എഫ്ഡിഐയുടെ ഒരു പ്രധാന കേന്ദ്രമല്ല (1.3%). എന്നാല്‍ കേരളത്തെക്കാള്‍ മെച്ചപ്പെട്ട വ്യവസായ അടിത്തറയുള്ള ബിഹാര്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ വിദേശ മൂലധനം കേരളത്തിലെത്തുന്നുണ്ട്. ബീമാരു സംസ്ഥാനങ്ങളിലേക്കുള്ള മൂലധനപ്രവാഹം നന്നേ കുറവാണ്. അതായത് വികസനത്തിന്റെ അടിത്തറ ആഭ്യന്തര മൂലധനസ്വരൂപണംതന്നെയാണ്.

*
ഡോ. എസ് മുരളീധരന്‍ deshabhimani

No comments: