Friday, September 13, 2013

മൂല്യത്തകര്‍ച്ച എന്തുകൊണ്ട്?

വല്ലാത്തൊരു പതനത്തിലാണ് രാജ്യം എത്തിനില്‍ക്കുന്നത്. ആശങ്കയുടെയും അവിശ്വാസത്തിന്റെയും അന്തരീക്ഷമാണ് എങ്ങും. നാളെ എന്തും സംഭവിക്കുമെന്ന് പ്രവചിക്കാനാവാത്ത അവസ്ഥ. ദേശീയ വരുമാന വളര്‍ച്ച ഏറ്റവും താഴ്ന്ന നിരക്കിലെത്തി. നിക്ഷേപനിരക്ക്ഇടിഞ്ഞു. കാര്‍ഷിക-വ്യവസായ ഉല്‍പാദനം മന്ദീഭവിച്ചു. തൊഴിലില്ലായ്മ വര്‍ധിച്ചു. വിലക്കയറ്റം സര്‍വകാല റെക്കോര്‍ഡിലെത്തി. രൂപയുടെ വിനിമയമൂല്യം അനുദിനമെന്നോണം ഇടിയുന്നു. ഓഹരിവില സൂചിക തകരുന്നു. എണ്ണയുടെ ഇറക്കുമതിച്ചെലവ് വര്‍ധിക്കുന്നു.

ഇരുളടഞ്ഞ ചിത്രമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. വിദേശ മൂലധനനിക്ഷേപം സര്‍വരോഗ സംഹാരിയായി കണ്ട സര്‍ക്കാരിന് മിണ്ടാട്ടമില്ല. എന്തു ചെയ്യണമെന്നറിയാതെ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു. ഓഹരികമ്പോളത്തിലേക്ക് ഒഴുകിയെത്തിയ ധനമൂലധനം അതേ ഊക്കോടെ തിരിച്ചൊഴുകുന്നതിന് മൂകസാക്ഷിയാകാനേ സര്‍ക്കാരിനാകുന്നുള്ളു. റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ സ്ഥിതിഗതിയില്‍ ഒരു മാറ്റവും വരുത്തുന്നില്ല. ചിദംബരത്തിന്റെയും രഘുറാം രാജന്റെയും കൗഷിക് ബസുവിന്റെയും ആശ്വാസവചനങ്ങള്‍ പാഴ്വാക്കുകളാകുന്നു. ക്ഷമയോടെ കാത്തിരിക്കാന്‍ ധനമന്ത്രി ചിദംബരം ആഹ്വാനം ചെയ്ത ജൂണ്‍ 22ന് രൂപയുടെ മൂല്യം 2.9 ശതമാനം ഇടിഞ്ഞു. ഓഹരിവില സൂചിക 590 പോയിന്റ് താഴ്ന്നു. സാമ്പത്തികസ്ഥിതി അനുദിനം വഷളാവുകയാണ്. ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം തുടര്‍ച്ചയായി ഇടിയുകയാണ്. ജനുവരി ഒന്നിന് 55.75 രൂപയായിരുന്നു രൂപയുടെ മൂല്യം. ആഗസ്ത് 28ന് അത് 68.80 രൂപയായി കുറഞ്ഞു. 23.4 ശതമാനം ഇടിവാണിത്. രൂപയുടെ വിനിമയമൂല്യം പ്രതിദിനം കുറയുന്നു എന്നതുമാത്രമല്ല പ്രശ്നം. കൂടിയ നിരക്കില്‍ കുറയുന്നു എന്നതാണ് ഇപ്പോഴത്തെ സവിശേഷത. പ്രശ്നം വിശകലനം ചെയ്യുന്ന ചിലര്‍ രൂപയുടെ മൂല്യത്തകര്‍ച്ചയെ വെറുമൊരു ധനപ്രശ്നമായി, അല്ലെങ്കില്‍ പണത്തിന്റെ പ്രശ്നമായി കാണാനാണ് ശ്രമിക്കുന്നത്. ഈ സമീപനം അങ്ങേയറ്റം പരിഹാസ്യമാണ്.

ഡോളറിനു ആവശ്യം കൂടിയതുകൊണ്ട് രൂപയുടെ മൂല്യം കുറഞ്ഞു എന്നാണ് വാദം. ഒട്ടൊക്കെ മാധ്യമങ്ങളും ഈ സമീപനമാണ് അവലംബിക്കുന്നത്. പ്രശ്നത്തിന്റെ കാര്യകാരണങ്ങള്‍ സംബന്ധിച്ച അജ്ഞതയാവാം അതിനു കാരണം. അല്ലെങ്കില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അകപ്പെട്ടിരിക്കുന്ന അപകടകരമായ അവസ്ഥയുടെ പ്രതിഫലനമാണ് രൂപയുടെ മൂല്യത്തകര്‍ച്ചയെന്ന വാസ്തവം അംഗീകരിക്കാനുള്ള വൈമനസ്യമാകാം. അതുമല്ലെങ്കില്‍ സാമ്രാജ്യത്വവുമായി ഇന്ത്യയെ അഭേദ്യമാംവിധം കൂട്ടിയിണക്കിയതാണ് പ്രശ്നത്തിന്റെ അടിസ്ഥാനമെന്ന യാഥാര്‍ഥ്യം ബോധ്യപ്പെടാത്തതുകൊണ്ടാവാം. രൂപയുടെ മൂല്യത്തകര്‍ച്ച രോഗമല്ല; രോഗലക്ഷണമാണ്. ഫലപ്രദമായ ചികിത്സയുടെ അഭാവത്തില്‍ സാമ്പത്തികശരീരമാകെ രോഗാതുരമാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സാമ്പത്തിക പ്രശ്നമെന്ന നിലയ്ക്ക് പ്രശ്നത്തെ അതിന്റെ സമഗ്രതയില്‍ വിശകലനം ചെയ്യാനാകണം. അല്ലെങ്കില്‍ കുരുടന്മാര്‍ ആനയെ വര്‍ണിച്ചതുപോലെയാകും. സമ്പദ്ഘടനാ ബാഹ്യമായ കാരണങ്ങളാലാണ് രൂപയുടെ വിനിമയമൂല്യം ഇടിയുന്നതെന്ന വാദം പ്രധാനമന്ത്രിയും ധനമന്ത്രിയും ഉള്‍പ്പെടെ ഉയര്‍ത്തുന്നുണ്ടെങ്കിലും ആന്തരികമായ, സാമ്പത്തിക നയവുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് മൂല്യത്തകര്‍ച്ച സംഭവിക്കുന്നതെന്ന യാഥാര്‍ഥ്യത്തിന് ഇന്ന് പൊതുവെ അംഗീകാരം കൈവന്നിട്ടുണ്ട്. ആയതുകൊണ്ടുതന്നെ ഇന്ത്യ പിന്തുടരുന്ന സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ പാപ്പരത്തം പൊതുമണ്ഡലത്തിലെ പ്രധാന ചര്‍ച്ചാവിഷയമായി മാറിക്ക ഴിഞ്ഞു.

ദാരിദ്ര്യം പങ്കിടലല്ലല്ലോ വികസനം. അഭിവൃദ്ധിയുടെ പങ്കിടലാണ് വികസനം. എല്ലാവര്‍ക്കും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ പങ്കാളിത്തമുണ്ടാകുമ്പോഴേ സാമ്പത്തികവികസനം അര്‍ത്ഥപൂര്‍ണമാകൂ. പക്ഷേ അതിന് ഉല്‍പാദനം വര്‍ധിക്കണം, നിക്ഷേപം വളരണം, സമ്പാദ്യം ഉയരണം, തൊഴിലവസരങ്ങള്‍ വര്‍ധിക്കണം,വരുമാനം ഉയരണം, ഉപഭോഗം വര്‍ധിക്കണം. ഈ അടിസ്ഥാന ഘടകങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതാണ് രാജ്യത്തിന്റെ ഉല്‍പാദനമേഖല. ഉല്‍പാദനമേഖല വികസിക്കണം. ഇതല്ല ഇന്ത്യയില്‍ സംഭവിക്കുന്നത്. ഉല്‍പാദനമേഖല സ്തംഭനാവസ്ഥയില്‍ തുടരുമ്പോഴും ധനമേഖല വളരുകയായിരുന്നു. ഉല്‍പാദന മേഖലയുമായി ബന്ധമില്ലാതെ, ഉല്‍പാദന മേഖക്കു മുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടതുപോലെയാണ്, ധനമേഖല വികസിച്ചത്. ധനമേഖലയുടെ ഭാഗമാണ് ബാങ്കുകള്‍, നിക്ഷേപകസ്ഥാപനങ്ങള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍, ഓഹരിവിപണികള്‍, ഹെഡ്ജ് ഫണ്ടുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങി വിവിധതരം ധന സ്ഥാപനങ്ങളും അവ കൈകാര്യം ചെയ്യുന്ന ഓഹരികളും കടപ്പത്രങ്ങളും ഡെറിവേറ്റിവുകളും മറ്റും മറ്റും.

സാധാരണഗതിയില്‍ ഉല്‍പാദനം വളരുന്നതോടെയാണ് ബാങ്കുകളും ഇതര വാ യ്പാ സ്ഥാപനങ്ങളും വളരുന്നത്. മൂലധന സമാഹരണത്തില്‍ ഓഹരികളും കടപ്പത്രങ്ങളും വ്യാപകമാകുന്നതോടെയാണ് ഓഹരി വിപണി വികസിക്കുന്നത്. വീടുകള്‍ക്ക് ആവശ്യം വര്‍ധിക്കുമ്പോഴാണ് ഭവനവായ്പാ സ്ഥാപനങ്ങള്‍ ജന്മം കൊള്ളുന്നത്. ജനങ്ങളുടെ മിച്ച സമ്പാദ്യം ലാഭകരമായ നിക്ഷേപത്തിലേക്കു വഴിതിരിച്ചുവിടുന്നതിനാണ് മ്യൂച്വല്‍ ഫണ്ടുകള്‍ ഉണ്ടാകുന്നത്. ഉത്പാദനമേഖലയുടെ വികാസത്തിനൊപ്പം ധനമേഖല വളരും. അതാണ് ആരോഗ്യകരമായ രീതി. കടകവിരുദ്ധമായ സ്ഥിതിയാണ് ഇന്ത്യയില്‍. ഓഹരി വിപണി സജീവമാണ്. ഓഹരികളുടെയും കടപ്പത്രങ്ങളുടെയും ഡെറിവേറ്റിവുകളുടെയും ഊഹക്കച്ചവടം സമൃദ്ധമായി നടക്കുന്നു. ഉത്പാദനവുമായി അവയ്ക്ക് ബന്ധമില്ല. വ്യാപാരം സജീവമാണ്. പക്ഷേ, മുഖ്യം സാധനങ്ങളുടെയും കറന്‍സികളുടെയും അവധിവ്യാപാരമാണ്. അത് ഊഹക്കച്ചവടത്തിന്റെ മറ്റൊരു രംഗമാണ്. ധാരാളം ബാങ്കുകളും വായ്പാസ്ഥാപനങ്ങളുമുണ്ട്. പക്ഷേ, കാര്‍ഷിക-വ്യവസായിക വായ്പകളിലല്ല അവയുടെ ഇടപെടല്‍. മറിച്ച് റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിലും ഓഹരി നിക്ഷേപങ്ങളിലുമാണ്. ധനമേഖല, അനുപാത രഹിതമായി, ഉല്‍പാദനമേഖലയില്‍നിന്നും സ്വതന്ത്രമായി വളരാന്‍ തുടങ്ങിയത് നവഉദാരവല്‍ക്കരണം നടപ്പാക്കാന്‍ തുടങ്ങിയതുമുതലാണ്.

ഓഹരി വിപണിയിലേക്ക് വലിയ തോതില്‍ വിദേശ സ്ഥാപന നിക്ഷേപം ഒഴുകിയെത്തി. ഓഹരിവില സൂചിക ഉയര്‍ന്നു. അപ്പോഴും ഉല്‍പാദനമേഖലയിലെ അടിസ്ഥാനഘടകങ്ങള്‍ സ്തംഭനാവസ്ഥയില്‍ തുടര്‍ന്നു. ചില വര്‍ഷങ്ങളില്‍ ചില ഘടകങ്ങളിലുണ്ടായ വളര്‍ച്ച, വിദേശ മൂലധന നിക്ഷേപത്തിന്റെ സദ്ഫലമാണെന്നു വീമ്പിളക്കാന്‍ അധികാരികള്‍ മടിച്ചതുമില്ല. ദേശീയ വരുമാന വര്‍ധനയില്‍ ചില വര്‍ഷങ്ങളില്‍ കൈവരിച്ച നേട്ടം ചൂണ്ടിക്കാട്ടി ഇന്ത്യ ചൈനക്കൊപ്പമെത്തി എന്നു പ്രചരിപ്പിക്കാനും മടിച്ചില്ല. ദേശീയ വരുമാന വളര്‍ച്ചയാണ് സാമ്പത്തിക വികസനത്തിന്റെ അളവുകോല്‍ എന്നു ശഠിച്ചു. നീതിയുക്തമായ വിതരണവും ദാരിദ്ര്യനിര്‍മാര്‍ജനവും അജണ്ടയ്ക്കു പുറത്തായതില്‍ അധികാരികള്‍ ലജ്ജിച്ചതുമില്ല. ഇപ്പോഴിതാ ദേശീയവരുമാനം ഏറ്റവും താഴ്ന്ന നിലയിലെത്തി. ഊഹക്കച്ചവടത്തിലൂന്നിയ, സ്വതന്ത്രമായ ധനമേഖലക്ക് നീര്‍ക്കുമിളയുടെ ആയുസ്സേ ഉള്ളു എന്ന യാഥാര്‍ഥ്യം തിരിച്ചറിയപ്പെടാതെ പോയി. ധനമേഖലയും അതിന്റെ ചാലകശക്തിയായ ഊഹക്കച്ചവടവും ചരിത്രത്തിലെ ഏറ്റവും ഭീതിജനകമായ വെല്ലുവിളി നേരിടുകയാണ്.

ഒരു സാമ്പത്തിക സുനാമി തന്നെയാണ് ഇന്ത്യയില്‍ സംഭവിക്കുന്നത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങള്‍ ശക്തമാണെന്ന സ്ഥിരം പല്ലവി ഉരുവിടുവാന്‍ ഇന്നാരും ധൈര്യപ്പെടുന്നില്ല. കുറയുന്ന നിക്ഷേപവും ഇടിയുന്ന വളര്‍ച്ചാനിരക്കും രൂക്ഷമാകുന്ന തൊഴിലില്ലായ്മയും വിലക്ക യറ്റവും വ്യാപാരകമ്മിയും ധനകമ്മിയും ഓഹരി വിലത്തകര്‍ച്ചയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വര്‍ഷങ്ങള്‍ പിന്നോട്ടു നടക്കുന്നതിന്റെ സാക്ഷിപത്രങ്ങളാണ്. മുതലാളിത്തത്തിന്റെയും ഉയര്‍ന്ന ഘട്ടമായ സാമ്രാജ്യത്വത്തിന്റെയും സ്വഭാവവും പ്രവര്‍ത്തനരീതികളും അറിയുക ഇന്ത്യയുടെ സമകാലിക പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ആവശ്യമാണ്. ആഗോള മൂലധനവുമായി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ അഭേദ്യമാം വിധം വിളക്കിച്ചേര്‍ത്തിരിക്കുകയാണെന്നും ആഗോള രംഗത്തുണ്ടാകുന്ന ഏതു ചലനവും ഇന്ത്യയിലും പ്രതിഫലനമുണ്ടാക്കുമെന്നും തിരിച്ചറിയേണ്ടതുണ്ട്. ലാഭമാണ് മുതലാളിത്തത്തിന്റെ പ്രചോദനം. ഉല്‍പാദനവും വില്‍പനയുമാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. പ്രകൃതി വിഭവങ്ങളുടെമേല്‍ അധ്വാനശേഷി പ്രയോഗിച്ച് മനുഷ്യര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ നിര്‍മിക്കുകയാണ് ഉല്‍പാദന പ്രവര്‍ത്തനം.

 തൊഴിലാളികള്‍ സൃഷ്ടിക്കുന്ന ആകെ മൂല്യത്തില്‍ ചെറിയൊരു ഭാഗം കൂലിയായി നല്‍കി ശേഷിക്കുന്ന മിച്ചം കൈക്കലാക്കി മുതലാളിത്തം മൂലധനം വളര്‍ത്തി വികസിക്കുന്നു. മുതലാളിത്ത വികാസത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടമാണ് സാമ്രാ ജ്യത്വം. സാമ്രാജ്യത്വമായി മാറിയതോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുതിയ രൂപഭാവങ്ങള്‍ ആര്‍ജിച്ചു. ഉല്‍പാദന പ്രവര്‍ത്തനത്തേക്കാള്‍ പെട്ടെന്ന് ലാഭം കിട്ടുന്ന ഊഹക്കച്ചവടത്തിലായി താല്‍പര്യം. അന്യരാജ്യങ്ങളിലെയും സ്വ ന്തം രാജ്യത്തെയും തൊഴിലാളികളെ ചൂഷണം ചെയ്തു നേടിയ പണം ഓഹരികമ്പോളത്തിലെ ധനമൂലധനമായി നിക്ഷേപിക്കുന്ന രീതി ശക്തിപ്പെട്ടു. ഈ ശൈലി വികസിച്ചതോടെ ധനമേഖല വളര്‍ന്നു. ബാങ്കുകളും മറ്റു ധനഇടപാടു സ്ഥാപനങ്ങളും ധനഉപകരണങ്ങളും വര്‍ധിച്ചു. ഓഹരികമ്പോളം വികസിച്ചു. അവധി വ്യാപാരം വളര്‍ന്നു. ഓഹരികളുടെയും കടപ്പത്രങ്ങളുടെയും അടിസ്ഥാനത്തില്‍ പുതിയ ഓഹരികളും കടപ്പത്രങ്ങളും നിര്‍മിച്ചുള്ള ഡെറിവേറ്റീവ് വ്യാപാരം വികസിച്ചു. ഉല്‍പാദനത്തോടു ബന്ധപ്പെടാതെ ധനമേഖല മാനം മുട്ടെ വളര്‍ന്ന കാഴ്ചയാണ് അമേരിക്കയില്‍. ധനമേഖലയുടെ അതിരുവിട്ട വളര്‍ച്ച സാമ്പത്തിക പുരോഗതിയുടെ ചിഹ്നമായി വാഴ്ത്തപ്പെട്ടു.

ഒരു നീര്‍ക്കുമിളയായിരുന്നു വാഴ്ത്തപ്പെട്ട സാമ്പത്തികവളര്‍ച്ച എന്നു തിരിച്ചറിയാന്‍ അധികസമയം വേണ്ടി വന്നില്ല. നീര്‍ക്കുമിള പൊട്ടി. അമേരിക്ക സാമ്പത്തിക പ്രതിസന്ധിയുടെ ആഴങ്ങളില്‍ പതിച്ചു. പ്രതിസന്ധിയുടെ യാത്രാവഴികള്‍ മനസ്സിലാക്കുക എളുപ്പമാണ്. 1990-കളില്‍ അമേരിക്കയില്‍ വീടുകളുടെ നിര്‍മാണവും കൈമാറ്റവും നല്ല പുരോഗതി കൈവരിക്കാനിടയായി. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥതയും ക്രയവിക്രയവും മുന്നേറി. വീടുകള്‍ക്ക് ആവശ്യം വര്‍ധിച്ചതോടെ ബാങ്കുകള്‍ ധാരാളമായി വായ്പ നല്‍കാന്‍ തുടങ്ങി. അതനുസരിച്ച് വീടുകള്‍ക്ക് ആവശ്യവും വര്‍ധിച്ചു. വീടുകളുടെ വിലകളും ഉയര്‍ന്നു. ഉയര്‍ന്ന വിലയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വായ്പ ലഭിക്കുമെന്ന സ്ഥിതിയുണ്ടായി. വീടുകളുടെ പണയ ത്തില്‍ ബാങ്കുകള്‍ കയ്യയച്ചു വായ്പ നല്‍കി. ബാങ്കുകള്‍ വായ്പ യില്‍ കാര്യം ഒതുക്കിയില്ല. ലാഭമുണ്ടാക്കാനുള്ള വ്യഗ്രതയില്‍, വായ്പയുടെ അടിസ്ഥാനത്തില്‍ ഓഹരികള്‍ സൃഷ്ടിച്ചു. ഓഹരി കമ്പോളത്തില്‍ കമ്മീഷന്‍ അടിസ്ഥാനതില്‍ വിറ്റഴിച്ചു.

ഓഹരികള്‍ വാങ്ങിയ സ്ഥാപനങ്ങളാകട്ടെ, പ്രസ്തുത ഓഹരികളുടെ അടിസ്ഥാനത്തില്‍ പുതിയ ഓഹരികളുണ്ടാക്കി വിറ്റു. വായ്പകളുടെയും ഓഹരികളുടെയും അവയുടെ ഡെറിവേറ്റിവുകളുടെയും ഒരു കൂമ്പാരം തന്നെ ഉണ്ടായി. ഓഹരികമ്പോളം തിമിര്‍ത്താടി. ഓഹരി വില സൂചിക ഉയര്‍ന്നു. നിക്ഷേപക സ്ഥാപനങ്ങളും കോര്‍പറേറ്റ് മേധാവികളും കനത്ത ലാഭം നേടി. വാള്‍സ്ട്രീറ്റ് അമേരിക്കയുടെ മാത്രമല്ല ലോകത്തിന്റെയാകെ ധനകേന്ദ്രമായി മാറി. ലാഭം തരുന്ന ഓഹരികളേ വാങ്ങപ്പെടുകയുള്ളൂ. അവയേ വില്‍ക്കപ്പെടുകയുള്ളൂ. ഓഹരി പുറപ്പെടുവിച്ച സ്ഥാപനത്തിന്റെ സാമ്പത്തിക സുസ്ഥിരത പ്രധാന ഘടകമാണ്. എന്നാല്‍ അമേരിക്കയിലെ ഓഹരി കമ്പോളം വളര്‍ന്നതോടെ, സ്ഥാപനത്തിന്റെ സുസ്ഥിരതയും ലാഭസാധ്യതയും വിഗണിക്കപ്പെട്ടു. ഏതു ഓഹരിയും വിറ്റഴിക്കാമെന്ന സ്ഥിതി സംജാതമായി. ചെറുതും ദുര്‍ബലങ്ങളുമായ സ്ഥാപനങ്ങള്‍ ഓഹരികളും കടപ്പത്രങ്ങളും ഡെറിവേറ്റിവുകളും പുറപ്പെടുവിക്കാന്‍ തുടങ്ങി. സ്വാഭാവികമായും ഈ പ്രക്രിയ അധികനാള്‍ തുടരുക സാധ്യമായിരുന്നില്ല. സ്ഥാപനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങിയപാടെ ഓഹരികള്‍ക്ക് ഡിമാന്റ് ചുരുങ്ങി.

എത്രയും പെട്ടെന്ന് കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കാന്‍ ഓഹരി ഉടമകള്‍ ധൃതി കൂട്ടി. ഒരു ധനകാര്യ സ്ഥാപനത്തിന്റെ ഓഹരി മറ്റൊരു സ്ഥാപനം വാങ്ങുക സാധാരണമാണ്. ആ സ്ഥാപനത്തിന്റെ ഓഹരികളോ കടപ്പത്രങ്ങളോ ഇനിയും മറ്റൊരു സ്ഥാപനം വാങ്ങും. ജര്‍മ്മന്‍ ഗവണ്‍മെന്റിന്റെ കടപ്പത്രം ബ്രിട്ടീഷ് ഗവണ്‍മെന്റ് വാങ്ങും. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റേത് ഫ്രഞ്ച് ഗവണ്‍മെന്റും. അതുപോലെ വിവിധ രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളും പരസ്പരം ഓഹരികളും കടപ്പത്രങ്ങളും വാങ്ങിയിരിക്കും. അങ്ങനെ അങ്ങേയറ്റം കെട്ടുപിണഞ്ഞതും ദുരൂഹവുമായ ബന്ധമാണ് ധനമേഖലയിലുള്ളത്. എവിടെയെങ്കിലും ഇഴ പൊട്ടിയാല്‍ ആഗോളമായിത്തന്നെ ബാധിക്കും. പ്രതിസന്ധി ആഗോളമാകും. അമേരിക്കയില്‍ ഓഹരികമ്പോളം തകര്‍ന്നതോടെ, ബാങ്കുകളും തകര്‍ന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പലതും നിലംപൊത്തി. തകര്‍ച്ചക്ക് ആക്കം കൂട്ടിയ പ്രധാന ഘടകമായിരുന്നു വീടുകളുടെ ആവശ്യത്തിലുണ്ടായ ഇടിവ്. ആവശ്യം കുറഞ്ഞപ്പോള്‍ വീടുകളുടെ വിലയും കുറഞ്ഞു. വീടുകളുടെ പണയത്തില്‍ വായ്പ നല്‍കിയ ഭവനവായ്പാ സ്ഥാപനങ്ങള്‍ മുതലും പലിശയും വസൂലാക്കാന്‍ വീടുകള്‍ ഏറ്റെടുത്തു വില്‍ക്കാന്‍ തുടങ്ങി. പക്ഷേ, വായ്പത്തുക പോലും വസൂലാക്കാന്‍ കഴിഞ്ഞതുമില്ല. അത്രമേല്‍ വിലകള്‍ ഇടിഞ്ഞിരുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് തിരികൊളുത്തിയ ഭവനവായ്പാ പ്രതിസന്ധിയുടെ ഏകദേശ രൂപമാണിത്. സമാനമായ പ്രതിസന്ധിയാണ് ഇന്ത്യയിലും അരങ്ങേറുന്നത്. സാമ്രാജ്യത്വത്തെ അനുകരിച്ച് ഇന്ത്യ ധനമേഖലയുടെ കുതിപ്പില്‍ ഊന്നി എന്നു പറയുന്നത്് ദുര്‍ബലമായ പരാമര്‍ശമായിരിക്കും.

സാമ്രാജ്യത്വത്തിന്റെ താല്‍പര്യതിനു കീഴടങ്ങി ഇന്ത്യ മൂലധന വിപണി വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് തുറന്നിട്ടു എന്നുപറയുന്നതാവും ശരി. ധനമൂലധനത്തിന്റെ അഥവാ, ഓഹരി മൂലധനത്തിന്റെ, സ്വതന്ത്രമായ പ്രവേശനത്തിനും തിരിച്ചൊഴുക്കിനും ഇന്ത്യ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടു. ആ പ്രക്രിയ ശക്തമായി തുടരുകയാണെന്നുമാത്രമല്ല മൂലധന നിയന്ത്രണം ഉണ്ടാവുകയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കുകയും ചെയ്യുന്നു. 2013 ജൂണ്‍ വരെ 139.5 ശതകോടി ഡോളറിന്റെ വിദേശ ിഓഹരി നിക്ഷേപവും 31.7 ശതകോടി ഡോളറിന്റെ കടപ്പത്ര നിക്ഷേപവും നടത്തപ്പെട്ടു. അതില്‍ 60 ശതമാനം 2008നു ശേഷമാണ് എത്തിയത്. 2008-09 ലാണല്ലൊ ആഗോള സാമ്പത്തിക മാന്ദ്യം രൂക്ഷഭാവങ്ങള്‍ കൈവരിക്കുന്നത്. അമേരിക്ക ലാഭകരമായ നിക്ഷേപവിപണിയല്ലെന്ന തിരിച്ചറിവ് വന്‍തോതില്‍ ഇന്ത്യയിലേക്ക് ധനമൂലധനമൊഴുക്കുന്നതിന് പ്രേരണയായി. ലാഭകരമായ വിപണിയിലേക്ക് ഒഴുകുകയും നഷ്ടസാധ്യത കാണുന്ന മാത്രയില്‍ തിരിച്ചൊഴുകുകയുമാണ് ധനമൂലധനത്തിന്റെ സ്വഭാവം. പ്രതിസന്ധി ഒഴിവായ മുതലാളിത്തമില്ല. ഒരു പ്രതിസന്ധിയില്‍ നിന്ന് മറ്റൊന്നിലേക്കാണ് യാത്ര. പക്ഷേ, ഓരോ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാനുള്ള കഴിവ് മുതലാളിത്തത്തിനുണ്ട്. 1930 കളിലെ മഹാമാന്ദ്യകാലത്തെന്നപോലെ "ന്യൂഡീല്‍" പ്രോഗ്രാം നടപ്പാക്കിയാകാം, അല്ലെങ്കില്‍ 2008-"09 കാലത്തെന്നപോലെ ഉത്തേജകപാക്കേജ് നടപ്പാക്കിയാകാം. നികുതി വെട്ടിക്കുറച്ചും പലിശനിരക്ക് താഴ്ത്തിയും കടപ്പത്രങ്ങള്‍ തിരിച്ചുവാങ്ങിയും നടപ്പാക്കിവരുന്ന ഉത്തേജക പാക്കേജ് മെല്ലെയെങ്കിലും ഫലം നല്‍കാന്‍ തുടങ്ങിയതിന്റെ സൂചനകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.

വമ്പിച്ച ഉണര്‍വല്ല ദൃശ്യമാകുന്നത്. മറിച്ച് ചില സൂചനകള്‍ മാത്രം. ആ ഉണര്‍വ്വ് ശക്തപ്പെടുമോ എന്നത് ഇനിയും തെളിയിക്കപ്പെടേണ്ടതാണ്. ശക്തിപ്പെട്ടാലും അമേരിക്ക മറ്റൊരു പ്രതിസന്ധിയിലേക്കു കൂപ്പുകുത്തും. അതാണ് ചരിത്രാനുഭവം; മുതലാളിത്ത വികാസത്തെക്കുറിച്ചുള്ള ചരിത്രപരമായ വിശകലനം നല്‍കുന്ന പാഠം. ഫെഡറല്‍ റിസര്‍വ് സിസ്റ്റത്തിന്റെ ചെയര്‍മാന്‍ ബെന്‍ ബെര്‍ണാങ്കെ, ഉത്തേജക പാക്കേജുകള്‍ ഉപേക്ഷിച്ചേക്കുമെന്ന സൂചന നല്‍കിയത് ജൂണ്‍ ഒമ്പതിനാണ്. പ്രതീക്ഷിച്ച ഫലം അതു നല്‍കി. അമേരിക്കന്‍ നിക്ഷേപകരുടെയും ഊഹക്കച്ചവടക്കാരുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ആത്മവിശ്വാസമുയര്‍ന്നു. അമേരിക്ക ലാഭകരമായ നിക്ഷേപവിപണിയാണെന്ന പ്രതീക്ഷ വളര്‍ന്നു. ഇന്ത്യയിലെ ഉള്‍പ്പെടെയുള്ള നിക്ഷേപങ്ങളുടെ തിരിച്ചൊഴുക്ക് ആരംഭിച്ചു. തിരിച്ചൊഴുക്ക് തുടരുകയാണ്. അത് ഡോളറിനുള്ള ആവശ്യമുയര്‍ത്തി. ഡോളറിന്റെ മൂല്യം ഉയര്‍ന്നു. രൂപയുടേത് കുറഞ്ഞു. 2013 ജൂണ്‍ - ജൂലൈ - ആഗസ്ത് മാസങ്ങളിലായി 8.7 ശതകോടി ഡോളറിന്റെ കടപ്പത്ര നിക്ഷേപങ്ങളും 3 ശതകോടി ഡോളറിന്റെ ഓഹരി നിക്ഷേപവും പിന്‍വലിക്കപ്പെട്ടു. നിക്ഷേപ പിന്‍മാറ്റം ഓഹരിവില സൂചിക ഇടിച്ചു. ഓഹരി നിക്ഷേപകര്‍ നേരിടുന്ന നഷ്ടം ഒരു വശം മാത്രമാണ്. പുതിയ ഓഹരികള്‍ പുറപ്പെടുവിച്ച് മൂലധന സമാഹരണം നടത്താനുള്ള സാധ്യത മങ്ങുന്നു എന്നതാണ് മറ്റൊരു പ്രധാന പ്രത്യാഘാതം. നിക്ഷേപം ഇടിയുകയാണ് അതിന്റെ തുടര്‍ച്ച.

മൂല്യത്തകര്‍ച്ച നേരിടുന്ന രൂപ യേക്കാള്‍ ഉറപ്പുള്ള സമ്പാദ്യമാണ് സ്വര്‍ണം. ഇറക്കുമതിക്കാരും വ്യാപാരികളും ഉപഭോക്താക്കളും സ്വര്‍ണത്തിന്റെ ആവശ്യക്കാരായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതിചുങ്കം പത്തുശതമാനമായി ഉയര്‍ത്തിയത് പക്ഷേ സ്വര്‍ണത്തിന്റെ ഡിമാന്റും വിലയും കാര്യമായി കുറച്ചിട്ടില്ല. ഉറപ്പുള്ള സമ്പാദ്യം മാത്രമല്ല സ്വര്‍ണം. സ്വര്‍ണം വന്‍തോതില്‍ അവധിവ്യാപാരത്തിനു ഉപയോഗിക്കുന്നുണ്ട്. അതും സ്വര്‍ണവില ഉയര്‍ത്തുന്നു. രൂപയുടെ മൂല്യം ഇടിക്കുന്നതില്‍ അവധിവ്യാപാരം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇരുമ്പ്, ഉരുക്ക്, ചെമ്പ്, അലുമിനിയം, സ്വര്‍ണം, ക്രൂഡ് ഓയില്‍, പാം ഓയില്‍, നിരവധി കാര്‍ഷികോല്‍പന്നങ്ങള്‍ തുടങ്ങിയവയില്‍ അവധിവ്യാപാരമുണ്ട്. ഡോളര്‍, രൂപ, യൂറോ, യെന്‍, മാര്‍ക്ക് തുടങ്ങിയ പ്രമുഖ കറന്‍സികളിലും അവധിവ്യാപാരമുണ്ട്. ഡോളറിന്റെ അവധി വ്യാപാരം ഡോളറിന്റെ മൂല്യമുയര്‍ത്തുന്നു; രൂപയുടേത് താഴ്ത്തുന്നു. ഇന്ത്യയുടെ വിദേശ കടബാധ്യത വളരെ വലുതാണ്. 2013 മാര്‍ച്ച് അവസാനത്തെ കണ ക്കനുസരിച്ച് 39,000 കോടി ഡോളര്‍, അതില്‍ 12,090 കോടി ഡോളര്‍, അഥവാ, 31 ശതമാനം ഇന്ത്യയിലെ കോര്‍പറേറ്റ് സ്ഥാപന ങ്ങള്‍ വരുത്തിയ കടമാണ്.

നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ഉപഭോഗം വര്‍ധിപ്പിക്കുന്നതിനുമായി അമേരിക്കന്‍ ബാങ്കുകള്‍ വായ്പയുടെ പലിശനിരക്ക് ഏതാണ്ട് പൂജ്യത്തോളം താഴ്ത്തിയിരിക്കുകയാണ്. ഇന്ത്യ യില്‍ അതല്ല സ്ഥിതി. ഇവിടെ പലിശനിരക്ക് കൂടുതലാണ്. പലിശനിരക്ക് കുറച്ചാല്‍ പണ ത്തിന്റെ ലഭ്യത കൂടുകയും വിലക്കയറ്റം മൂര്‍ച്ഛിക്കുകയും ചെയ്യുമെന്നുള്ളതിനാല്‍ റിസര്‍വ്വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തിനിര്‍ത്തുന്നു. റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവുവും ധനകാര്യമന്ത്രി പി ചിദംബരവും പരസ്പ രം കോര്‍ക്കുന്നത് പലിശനിരക്കിന്റെ കാര്യത്തിലാണ്. പലിശനിരക്ക് കുറച്ച് വന്‍കിടക്കാരുടെ കൈകളില്‍ കൂടുതല്‍ പണമെത്തിച്ച് നിക്ഷേപം വര്‍ധിപ്പിക്കണ മെന്നാണ് ചിദംബരത്തിന്റെ സമീപനം. തത്ഫലമായുണ്ടാകുന്ന വിലക്കയറ്റം ചിദംബരത്തെ അലോസരപ്പെടുത്തുന്നില്ല.

വളര്‍ച്ചയും വിലക്കയറ്റവും ഒരേ ദിശയിലാണ് നീങ്ങുക. റിസര്‍വ് ബാങ്ക് വഴങ്ങുന്നില്ലെങ്കില്‍, ഗവണ്‍മെന്റ് അതിന്റെ വഴി നോക്കുമെന്നു ചിദംബരം ഭീഷണി മുഴക്കിയതു അടുത്ത കാലത്താണ്. മുഖത്തടിച്ചതുപോലെ സുബ്ബറാവു മറുപടി നല്‍കുകയും ചെയ്തു. ഏതായാലും കുറഞ്ഞ പലിശക്ക് ഡോളര്‍ വായ്പയെടുക്കാനുള്ള അവസരം കോര്‍പറേറ്റ് മേഖല പാഴാക്കിയില്ല. അവര്‍ വാങ്ങിയ കടം ഡോളറില്‍ തിരിച്ചടയ്ക്കണം. ഡോളറിനുള്ള ഡിമാന്റ് ഉയര്‍ത്തുന്ന ഒരു ഘടകമാണിത്. വിദേശ കടത്തില്‍ 9670 കോടി ഡോളര്‍, അഥവാ 25 ശതമാനം ഒരു വര്‍ഷത്തിനകം മുതലും പലിശയും കൊടുത്തുതീര്‍ക്കേണ്ട ഹ്രസ്വകാല വായ്പകളാണ്. റിസര്‍വ്വ് ബാങ്കിന്റെ കൈവശമുള്ള 25,843 കോടി ഡോളറിന്റെ വിദേശ കറന്‍സി ശേഖരത്തിന്റെ 38 ശതമാനമാണ് ഹ്രസ്വകാല വായ്പകള്‍. അത്രയും തിരിച്ചടച്ചു കഴിഞ്ഞാല്‍ വിദേശ കറന്‍സിശേഖരം ശുഷ്ക മാവും.

വിപണിയില്‍ ഇടപെട്ട് രൂപയുടെ തകര്‍ച്ച നിയന്ത്രിക്കാനുള്ള കഴിവ് ചുരുങ്ങുകയും ചെയ്യും. പ്രതിവര്‍ഷം 9000 കോടി ഡോളറിന്റെ വ്യാപാരകമ്മിയാണ് രാജ്യം നേരിടുന്നത്. ഇറക്കുമതി ചെലവിനേക്കാള്‍ കയറ്റുമതി വരുമാനം കുറഞ്ഞിരിക്കുമ്പോള്‍ കടം വാങ്ങിയാണ് കമ്മി നികത്തുക. ഇറക്കുമതി ഉയരുന്തോറും വ്യാപാരകമ്മി കൂടും. വ്യാപാരകമ്മി ചുരുങ്ങണമെങ്കില്‍ കയറ്റുമതി വര്‍ധിക്കണം. എന്നാല്‍ ഇന്ത്യയുടെ കയറ്റുമതി വര്‍ധിക്കുന്നില്ല. അമേരിക്കയിലേക്കും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കുമാണ് ഇന്ത്യ പ്രധാനമായും കയറ്റുമതി നടത്തുന്നത്. ആ രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയുടെ നടുക്കയത്തിലാണ്.

നിക്ഷേപവും തൊഴിലവസരങ്ങളും ഉല്‍പാദനവും വളര്‍ത്തി പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള ശ്രമത്തിലാണവ. മറ്റു രാജ്യങ്ങളില്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാനാണ് അവ വ്യഗ്രതപ്പെടുന്നത്. അതിന്റെ ഭാഗമാണ് ചില്ലറവ്യാപാരരംഗത്ത് വിദേശ മൂലധന നിക്ഷേപത്തിനായി സമ്മര്‍ദം ചെലുത്തി ഇന്ത്യാ ഗവണ്‍മെന്റിന്റെ അംഗീകാരം നേടിയെടുത്തത്. അത് പക്ഷേ ഒരു ഉദാഹരണം മാത്രം. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന രാജ്യങ്ങളിലേക്ക് കയറ്റുമതി വര്‍ധിപ്പിക്കുക പ്രയാസകരമാണ്. അതുകൊണ്ട് ഇന്ത്യയുടെ കയറ്റുമതി മന്ദീഭവിക്കുന്നു. ഇറക്കുമതിയാകട്ടെ ക്രമാതീതമായി വര്‍ധിക്കുകയും. ഇറക്കുമതി നിയന്ത്രണങ്ങള്‍ ഉദാരമാക്കിയതാണ് കാരണം. നവഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി ഇറക്കുമതിചുങ്കം വെട്ടിക്കുറച്ചു. അളവുപരമായ നിയന്ത്രണങ്ങള്‍ ഒഴിവാക്കി. വ്യാപാരകരാറുകള്‍ ഉണ്ടാക്കി. ഇവയുടെയെല്ലാം ഫലമായി രാജ്യത്തേക്കുള്ള ഇറക്കുമതി വര്‍ധിച്ചു. വ്യാപാരകമ്മി നികത്താന്‍ വിദേശവായ്പകള്‍ വാങ്ങുകയും ചെയ്യുന്നു. ഡോളറായോ മറ്റു കറന്‍സികളായോ തിരിച്ചടയ്ക്കാനുള്ള ബാധ്യതയും കൂടുന്നു.

വ്യാപാരകമ്മിയും ധനകമ്മിയും രൂപയുടെ മൂല്യത്തകര്‍ച്ചയും തമ്മില്‍ നേരിട്ടു ബന്ധമുണ്ട്. വ്യാപാരകമ്മി വര്‍ധിക്കുമ്പോള്‍ കമ്മി നികത്താന്‍ കൂടുതല്‍ ഡോളര്‍ വേണ്ടിവരും. അഥവാ, രൂപ നല്‍കി ഡോളര്‍ സമാഹരിക്കണം. അല്ലെങ്കില്‍ കയറ്റുമതി വര്‍ധിപ്പിക്കണം. രൂപയുടെ മൂല്യം കുറയുമ്പോള്‍ കൂടുതല്‍ രൂപ കൊടുത്ത് ഡോളര്‍ വാങ്ങേണ്ടി വരും. അതിന് ആഭ്യന്തര വായ്പയിലൂടെ കൂടുതല്‍ രൂപ സര്‍ക്കാര്‍ സമാഹരിക്കണം. വായ്പാവര്‍ധന ധനകമ്മി ഉയര്‍ത്തും. സാമ്രാജ്യത്വ രാജ്യങ്ങളും അവയുടെ ചട്ടുകങ്ങളായ റേറ്റിങ് ഏജന്‍സികളും ആശങ്കയോടെ കാണുന്ന രണ്ട് പ്രശ്നങ്ങളാണ് വ്യാപാരകമ്മിയും ധനകമ്മിയും. രണ്ടും ഉയരുമ്പോള്‍ ഇന്ത്യയുടെ റേറ്റിങ് താഴ്ത്തുകയും ഇന്ത്യ നിക്ഷേപ സാധ്യതയുള്ള രാജ്യങ്ങളുടെ പിന്നണിയിലേക്ക് തഴയപ്പെടുകയും ചെയ്യും. സാമ്പത്തിക വിദഗ്ധന്‍ കൂടിയായ പ്രധാനമന്ത്രി ഏറെ നാളത്തെ മൗനത്തിനുശേഷമാണ്.

കടുത്ത നിര്‍ബന്ധത്തിനു വഴങ്ങി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയത്. മല എലിയെ പ്രസവിച്ചതുപോലെയായി അത്. മൂന്നു നിര്‍ദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടു വെച്ചത്. എണ്ണയുടെ ഉപയോഗം കുറയ്ക്കണം. സ്വര്‍ണത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തണം. കയറ്റുമതി വര്‍ധിപ്പിക്കണം. ഇന്ത്യന്‍ പ്രസിഡണ്ടിന്റെയും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും മറ്റു മന്ത്രിമാരുടെയും അകമ്പടി വാഹനങ്ങളുടെ എണ്ണം മൂന്നിലൊന്നായി കുറച്ച് മാതൃക കാട്ടുകയാണ് ആദ്യം വേണ്ടത്. എണ്ണയുടെ ഉപയോഗം അങ്ങനെ കുറയ്ക്കാം. സ്വര്‍ണത്തിന്റെ അവധി വ്യാപാരം നിരോധിച്ചാല്‍ സ്വര്‍ണത്തിന്റെ ആവശ്യവും വിലയും കുറയും. കയറ്റുമതി വര്‍ധിക്കാന്‍ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് അയവുവരാന്‍ കാത്തിരിക്കുകയേ നിവര്‍ത്തിയുള്ളൂ. ഏതായാലും അനുഭവങ്ങളില്‍നിന്ന് മന്‍മോഹന്‍സിങ് പാഠം പഠിച്ചില്ലെന്നു വ്യക്തം. ധനമൂലധനത്തിന്റെ പ്രവേശവും തിരിച്ചൊഴുക്കുമാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് മുഖ്യകാരണമെന്നി രിക്കെ മൂലധനത്തിന്മേല്‍ ഒരുവിധ നിയന്ത്രണവും ചെലുത്തുകയില്ലെന്നു ശഠിക്കുമ്പോള്‍ മറ്റെന്താണ് മനസ്സിലാക്കേണ്ടത്?

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി വാരിക 15 സെപ്തംബര്‍ 2013

No comments: