Saturday, September 14, 2013

ഡല്‍ഹി കേസിലെ ശിക്ഷാവിധി

അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല. 2012 ഡിസംബര്‍ 16ന് രാത്രി ഇന്ത്യക്കാകെ അപമാനം സൃഷ്ടിച്ച അതിക്രൂരമായ സംഭവത്തില്‍ ഡല്‍ഹിയിലെ സാകേത് കോടതി നാലു പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത് സ്ത്രീകളുടെ അവകാശത്തിനുവേണ്ടി പൊരുതുകയും ചിന്തിക്കുകയും ചെയ്യുന്നവര്‍ക്ക്, പ്രത്യേകിച്ച് ഡല്‍ഹി കൂട്ട ബലാത്സംഗക്കേസിനെത്തുടര്‍ന്ന് തെരുവിലിറങ്ങിയവര്‍ക്ക് ആശ്വാസം നല്‍കുന്നു. അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് ജസ്റ്റിസ് യോഗേഷ് ഖന്ന വിശേഷിപ്പിച്ച ഈ കേസിലെ വിധി അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ ഒരു ജനകീയപ്രതിഷേധത്തിന്റെകൂടി തുടര്‍ച്ചയാണ്. പ്രതികള്‍ കുറ്റക്കാരാണെന്ന് ഈ മാസം 10ന് കോടതി കണ്ടെത്തിയിരുന്നു.

രാജ്യവ്യാപകമായ പ്രതിഷേധത്തെതുടര്‍ന്നാണ് പ്രതികളെ പെട്ടെന്നുതന്നെ പിടികൂടിയതും അതിവേഗ കോടതി രൂപീകരിച്ചതും. കുറ്റകൃത്യം നടന്ന് 272-ാം ദിവസത്തില്‍ ശിക്ഷ വിധിച്ചു. തെക്കന്‍ ഡല്‍ഹിയിലെ ഒരു സ്വകാര്യസ്കൂളിനുവേണ്ടി ഓടിയിരുന്ന ബസില്‍വച്ച് ഫിസിയോ തെറാപ്പി വിദ്യാര്‍ഥിനി ജ്യോതിയെ ആറംഗ സംഘം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ സംഘം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗംചെയ്തു. ചെറുത്തുനില്‍പ്പിന് ശ്രമിച്ച പെണ്‍കുട്ടിയുടെ വയറ്റിലേക്ക് കമ്പി തുളച്ചുകയറ്റി. രക്തംവാര്‍ന്ന് അവശനിലയിലായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും പിന്നീട് റോഡരികില്‍ തള്ളി. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ദിവസങ്ങള്‍ക്കുശേഷം വിദഗ്ധചികില്‍സയ്ക്ക് സിംഗപ്പുരിലേക്ക് കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല. രാംസിങ്, മുകേഷ് സിങ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരും യുപിയിലെ ബദയൂണില്‍നിന്നുള്ള പതിനേഴുകാരനുമായിരുന്നു കേസിലെ പ്രതികള്‍. പതിനേഴുകാരന്റെ വിചാരണമാത്രം ജുവനൈല്‍ കോടതിയിലായിരുന്നു. ദുര്‍ഗുണ പരിഹാര പാഠശാലയില്‍ മൂന്നുവര്‍ഷം കഴിയണമെന്നാണ് ഇയാള്‍ക്കുള്ള ശിക്ഷ. മുഖ്യപ്രതിയായ രാംസിങ് കേസ് കോടതിയുടെ പരിഗണനയിലിരിക്കെ തിഹാര്‍ ജയിലില്‍ ആത്മഹത്യചെയ്തു. കൂട്ടബലാത്സംഗവും തുടര്‍ന്നുള്ള പ്രതിഷേധവും അതിന്റെ തുടര്‍ച്ചയായുള്ള വധശിക്ഷയും രാഷ്ട്രീയ- നിയമമണ്ഡലങ്ങളില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.

രാജ്യതലസ്ഥാനത്തുപോലും സ്ത്രീകള്‍ക്ക് സുരക്ഷയോടെ സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന പ്രശ്നമാണ് ആദ്യമുയരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലാണ് ഡല്‍ഹിയുടെ സുരക്ഷ. ഡല്‍ഹി പൊലീസിന്റെയും മറ്റ് അര്‍ധസേനയുടെയും വിപുല സാന്നിധ്യമുണ്ടായിട്ടും ലോകത്തിനുമുന്നില്‍ ഇന്ത്യക്ക് അപമാനമായ സംഭവം തടയാനായില്ല. സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ് ഇതേ ബസില്‍ കയറിയ വ്യക്തിയെ സംഘം കൊള്ളയടിച്ചിരുന്നു. ഇതേക്കുറിച്ച് പരാതിയുണ്ടായിട്ടും ഈ ബസിനെ നിരവധി ചെക്പോസ്റ്റുകളില്‍ പരിശോധനയില്ലാതെ കടത്തിവിട്ട കുറ്റകരമായ അനാസ്ഥ പൊലീസില്‍നിന്നുണ്ടായി. പൗരന്റെ ആത്മഹത്യപോലും സ്റ്റേറ്റ് നടത്തുന്ന കൊലപാതകമാണെന്ന വാദം മുഖവിലയ്ക്കെടുത്താല്‍ ക്രൂരമായ ഈ കൊലപാതകത്തില്‍ ഒന്നാംപ്രതി പൗരന്മാരുടെ ജീവനും സ്വത്തിനും വിലകല്‍പ്പിക്കാത്ത പൊലീസുതന്നെയാണ്. ഇങ്ങനെയൊരു ക്രൂരസംഭവം നടന്നാല്‍ സത്വരമായ നടപടികള്‍ക്ക് നിയമ-നീതിന്യായ ഏജന്‍സികള്‍ തയ്യാറാകണമെങ്കില്‍ അതിശക്തമായ ജനകീയമുന്നേറ്റവും സമ്മര്‍ദങ്ങളും വേണമെന്നത് ഈ രാജ്യത്ത് സ്വാഭാവികവും സത്വരവുമായ നീതി ലഭ്യമാകുന്നില്ലെന്നതിന്റെ തെളിവാണ്. അതിവേഗം കുറ്റം തെളിയിക്കപ്പെട്ടതും കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കിയതും തീര്‍ച്ചയായും ശ്ലാഘനീയമാണ്. ഇന്ത്യന്‍ നീതിന്യായക്കോടതികള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം നിശ്ചിതവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി വിധിപറയാന്‍ കഴിയുന്നില്ല എന്നതാണ്. മൂന്നുകോടിയോളം കേസ് രാജ്യത്തെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുകയാണെന്ന് വെളിപ്പെടുത്തിയത് ഇന്ത്യയുടെ ചീഫ് ജസ്റ്റിസുതന്നെയാണ്. വൈകി ലഭിക്കുന്ന നീതി നീതിനിഷേധത്തിന് തുല്യമെന്ന് ആവര്‍ത്തിച്ചു പറയാറുണ്ടെങ്കിലും മഹാഭൂരിപക്ഷം കേസിലും വൈകിയേ വിധിന്യായമുണ്ടാകാറുള്ളൂ. 23 വര്‍ഷത്തെ വിചാരണയ്ക്കുശേഷമാണ് ഭോപാല്‍ വിഷവാതക ദുരന്തക്കേസില്‍ വിധിപ്രസ്താവമുണ്ടായത്. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായ നമ്പി നാരായണന്‍ ചാരക്കേസില്‍ പീഡിപ്പിക്കപ്പെട്ടതിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന മനുഷ്യാവകാശ കമീഷന്റെ വിധി നടപ്പാക്കപ്പെട്ടത് 11 വര്‍ഷത്തെ നിയമയുദ്ധത്തിനുശേഷമാണ്.

1996ലാണ് സൂര്യനെല്ലിയിലെ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. ഇന്നും കേസുകള്‍ കോടതിയിലാണ്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി കണ്ണീരോടെ നീതിക്കായി കാത്തിരിക്കുന്നു. പതിനെട്ടുവര്‍ഷം മുമ്പുനടന്ന വിതുര പീഡനക്കേസില്‍ പ്രതികളെ കോടതിയില്‍ തിരിച്ചറിയാന്‍ ഇരയ്ക്ക് കഴിഞ്ഞില്ല. എല്ലാത്തരം കേസും ഇങ്ങനെ വൈകിത്തീര്‍പ്പാക്കപ്പെടുന്ന അവസ്ഥയില്‍, ഡല്‍ഹി ബലാത്സംഗക്കേസില്‍ വേഗത്തില്‍ വന്ന വിധിയെ മാതൃകയാക്കി എടുക്കാവുന്നതാണ്. ഇത്രയും കൊടിയ കുറ്റകൃത്യം ചെയ്തവര്‍ ഈ ഭൂമിയില്‍ ജീവിക്കുന്നവരാണെന്നോ മരുഷ്യരാണെന്നുപോലുമോ സങ്കല്‍പ്പിക്കാനാകില്ല. ആ അര്‍ഥത്തില്‍ പ്രതികള്‍ക്കു ലഭിച്ച വധശിക്ഷ അവര്‍ ഇരന്നുവാങ്ങിയതാണ്. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയും രാഷ്ട്രീയ ദുരുദ്ദേശ്യങ്ങളാല്‍ നയിക്കപ്പെട്ടും വധശിക്ഷ നടപ്പാക്കുകയോ നടപ്പാക്കാതിരിക്കുകയോ ചെയ്യുന്ന പതിവ് രാജ്യത്തുണ്ട്. രാജീവ് ഗാന്ധി വധക്കേസിലെ വധശിക്ഷ നടപ്പാക്കാതിരിക്കാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ സമ്മര്‍ദമാണ് കാരണമാകുന്നത്. ബിജെപി രാഷ്ട്രീയനേട്ടം കൊയ്യുമെന്ന ഭീതിയിലാണ് കേന്ദ്രസര്‍ക്കാര്‍ അഫ്സല്‍ ഗുരുവിനെ ധൃതിവച്ച് തൂക്കിക്കൊന്നത്.

വധശിക്ഷയ്ക്കു പകരം മരണംവരെ ജയില്‍ശിക്ഷ നല്‍കുന്നതിനുള്ള വകുപ്പുകള്‍ക്കു രൂപം നല്‍കണമെന്ന ചര്‍ച്ച ഉയര്‍ന്നിട്ടുണ്ട്. ആ അഭിപ്രായം ആവര്‍ത്തിച്ചുകൊണ്ടുതന്നെ, രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് അനുസൃതമായി സാകേത് കോടതി വിധിച്ച ശിക്ഷയെ സ്വാഗതംചെയ്യാനാകും. ഏകപക്ഷീയമായും രാഷ്ട്രീയ പരിഗണനയാല്‍ നയിക്കപ്പെട്ടുമല്ല, അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നു കണ്ടെത്തിയാണ് ഈ കേസില്‍ കോടതി ശിക്ഷ വിധിച്ചതെന്ന് നിസ്സംശയം പറയാം. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെയും ക്രൂരബലാത്സംഗത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ലക്ഷക്കണക്കിനാളുകളുടെയും വികാരത്തോടുകൂടിയാണ് ഈ ശിക്ഷാവിധിയിലൂടെ കോടതി പ്രതികരിച്ചത്. കുറ്റവാളികള്‍ക്ക് മുന്നറിയിപ്പാകുന്നതോടൊപ്പം സത്വരനീതി ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഇത് പ്രചോദനവും ആകണം.

*
ദേശാഭിമാനി മുഖപ്രസംഗം 14 സെപ്തംബര്‍ 2013

No comments: