Monday, September 2, 2013

എന്താണ് ബദല്‍ മാര്‍ഗം?

ഇരുപത്തിരണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വീണ്ടും പഴയ അവസ്ഥയില്‍ത്തന്നെ എത്തിയതായി തോന്നുന്നു. ഉദാരവല്‍കരണപ്രക്രിയ ആരംഭിക്കുന്നതിന് ഡോക്ടര്‍ മന്‍മോഹന്‍സിങ് ഉപയോഗപ്പെടുത്തിയ 1991ലെ സ്ഥിതിയുമായുള്ള ഞെട്ടിപ്പിയ്ക്കുന്ന സമാനത തള്ളിക്കളയുന്നതിനുള്ള ശ്രമത്തിനിടയില്‍, അദ്ദേഹം ഈയിടെ ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി: ""1991ലെ അവസ്ഥയിലേക്ക് തിരിച്ചുപോകുന്ന പ്രശ്നമേ ഉദിക്കുന്നില്ല. അക്കാലത്ത് ഇന്ത്യയിലെ വിദേശ വിനിമയം ഒരു നിശ്ചിത നിരക്കിലുള്ളതായിരുന്നു. എന്നാല്‍ ഇന്നത് വിപണിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ളതാണ്. രൂപയുടെ ദൗര്‍ബല്യം പരിഹരിക്കുക മാത്രമേ നാം ചെയ്യേണ്ടതുള്ളൂ"". 1991 ജൂലൈ മാസത്തില്‍ രണ്ട് ഘട്ടങ്ങളിലായി, രൂപയുടെ മൂല്യം 20 ശതമാനത്തിലധികം കുറയ്ക്കുകയുണ്ടായി എന്ന വസ്തുതയാണ് അദ്ദേഹം പറയാതെ വിട്ടുകളഞ്ഞത്. രൂപയുടെ മൂല്യം 1988ല്‍ 13 ശതമാനവും 1989ല്‍ 10 ശതമാനവും 1990ല്‍ 8 ശതമാനവും ഇടിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഇതുണ്ടായത്. ഇന്ന് നാം സാക്ഷ്യം വഹിക്കുന്ന രൂപയുടെ അനിയന്ത്രിതമായ പതനത്തില്‍നിന്ന്, ഇത് ഏതു വിധത്തിലെങ്കിലും വ്യത്യസ്തമാണോ? ""നമുക്ക് നഷ്ടപ്പെടുത്താന്‍ സമയമില്ല"" എന്ന് പ്രസ്താവിച്ചുകൊണ്ട്, 1991-92ലെ ബജറ്റ് പ്രസംഗത്തില്‍ പരിഷ്കരണ പ്രക്രിയയെ ന്യായീകരിച്ച മന്‍മോഹന്‍ സിങ്, അന്നത്തെ ഗവണ്‍മെന്‍റിന്റെ പരിതാപകരമായ സാമ്പത്തിക നിലയെ വിശകലനം ചെയ്യുകയുണ്ടായി.

1990-91ല്‍ ജിഡിപിയുടെ 2.5 ശതമാനം വരുന്ന കറന്‍റ് അക്കൗണ്ട് കമ്മി, അന്ന് അസ്വീകാര്യമായിരുന്നു. എന്നാല്‍ ഇന്ന് കറന്‍റ് അക്കൗണ്ട് കമ്മി, ഇന്നത്തെ ജിഡിപിയുടെ 4.8 ശതമാനം വരുന്ന തുകയാണ്. അന്നദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: ""കറന്‍റ് അക്കൗണ്ട് വരുമാനത്തിന്റെ 21 ശതമാനത്തോളമാണ് വായ്പാ തിരിച്ചടവ് ബാധ്യത എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു"". എന്നാല്‍ 2013-14 ബജറ്റ് രേഖകള്‍ അനുസരിച്ച് വായ്പാ തിരിച്ചടവ് ബാധ്യത 35.09 ശതമാനമാണ്. അന്നത്തെ വിദേശ വിനിമയ കരുതല്‍ ശേഖരം, ആറ് ആഴ്ചക്കാലത്തേയ്ക്കുള്ള ഇറക്കുമതിക്ക് ആവശ്യമായത്ര ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് ഇക്കാര്യത്തില്‍ സ്ഥിതി അല്‍പം മെച്ചമാണ്. ഏതാണ്ട് 6 മാസക്കാലത്തേയ്ക്കുള്ള ഇറക്കുമതിയ്ക്കു വേണ്ടത്ര കരുതല്‍ശേഖരം നമ്മുടെ പക്കലുണ്ട്. എന്നാലത് ബ്രിക്സ് രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. മറ്റ് ബ്രിക്സ് രാജ്യങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേക്കുള്ള ഇറക്കുമതിയ്ക്ക് ആവശ്യമായ കരുതല്‍ശേഖരം കൈവശമുണ്ട്. കുതിച്ചുയരുന്ന പണപ്പെരുപ്പമായിരുന്നു, 1991ല്‍ ആശങ്കയ്ക്കിടം നല്‍കിയ മറ്റൊരു കാര്യം. അന്നദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: ""പണപ്പെരുപ്പം അവശ്യവസ്തുക്കളില്‍ കേന്ദ്രീകരിച്ചിരിക്കുന്നുവെന്നതാണ് 1990-91ലെ പണപ്പെരുപ്പത്തിന്റെ ഏറ്റവും ആശങ്കാജനകമായ കാര്യം"". അതില്‍നിന്ന് എന്തെങ്കിലും വ്യത്യാസം ഇന്നുണ്ടോ? കടുത്ത നിബന്ധനകളോടുകൂടിയ ഐഎംഎഫ് വായ്പയെടുക്കുക, വിദേശ നിക്ഷേപത്തിനായി വിവിധ മേഖലകള്‍ തുറന്നിട്ടുകൊടുക്കുക തുടങ്ങിയ നടപടികളായിരുന്നു അന്ന് ഡോക്ടര്‍ മന്‍മോഹന്‍സിങ് ""തിരുത്തല്‍ നടപടികളാ""യി കൈക്കൊണ്ടത്. പ്രത്യക്ഷ വിദേശ നിക്ഷേപത്തിന്റെ നയവാഴ്ച കൂടുതല്‍ ഉദാരമാക്കുന്നതിന് തീരുമാനിച്ചുകൊണ്ടുള്ള ഈ നീക്കം ഒരു മുന്നറിയിപ്പോടുകൂടിയാണ് നടപ്പാക്കപ്പെട്ടത്. ""ഒരു വില കൊടുക്കാതെ വിട്ടുവീഴ്ച സാധ്യമല്ല. നമ്മുടെ സാമ്പത്തിക സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിനും സമ്പദ്വ്യവസ്ഥയുടെ ആരോഗ്യം പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ ത്യാഗങ്ങള്‍ സഹിയ്ക്കാന്‍ ജനങ്ങള്‍ തയ്യാറായിരിക്കണം"". ശരിക്കും ഇതിന് സമാനമായ ആഹ്വാനം തന്നെയല്ലേ നാം ഇന്ന് കേള്‍ക്കുന്നത്? കര്‍ശനമായ നിബന്ധനകളോടുകൂടിയ, ഐഎംഎഫില്‍നിന്നുള്ള ""രക്ഷപ്പെടുത്തല്‍ പാക്കേജ്"" തേടുന്നതിനുള്ള പശ്ചാത്തലം ഒരുക്കുകയാണോ ഗവണ്‍മെന്‍റ്?

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ അത്തരം രക്ഷപ്പെടുത്തല്‍ (ബെയില്‍ ഔട്ട്) പാക്കേജുകള്‍ നടപ്പാക്കിയതിന്റെ ആഘാതം നാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. അവിടങ്ങളില്‍ അല്ലെങ്കില്‍ത്തന്നെ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനങ്ങളുടെ തലയില്‍ ""ചെലവു ചുരുക്കല്‍ നടപടികള്‍"" സഹിക്കാനാവാത്ത ഭാരം കയറ്റിവെച്ചു കൊണ്ടിരിക്കുകയാണ്; വ്യാപകമായ പ്രതിഷേധങ്ങളിലേയ്ക്കാണ് അത് നയിക്കുന്നത്. അപ്പോള്‍പ്പിന്നെ, ഏതെങ്കിലും തരത്തിലുള്ള ബദല്‍ നയമാര്‍ഗം നമുക്ക് മുന്നിലുണ്ടോ? ഉണ്ട്. ബദല്‍ നയമാര്‍ഗമുണ്ട്. 2009നും 2012നും ഇടയ്ക്ക് സമ്പദ്വ്യവസ്ഥയിലെ ഉപഭോഗത്തിന്റെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് 8 ശതമാനത്തില്‍നിന്ന് ഏതാണ്ട് 4.4 ശതമാനമായി കുറഞ്ഞുവെന്ന് 2012-13 വര്‍ഷത്തെ സാമ്പത്തിക സര്‍വെ വെളിപ്പെടുത്തുന്നു. ഇന്നത്തെ സാമ്പത്തിക പിറകോട്ടടിയ്ക്ക് വലിയ അളവില്‍ കാരണമായത് ഇതാണ്. സമ്പദ്വ്യവസ്ഥയില്‍ ആഭ്യന്തര ഡിമാന്‍റ് ചുരുങ്ങിയിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിരന്തരമുണ്ടാകുന്ന വിലക്കയറ്റ നിരക്കും ധനപരമായ ദൃഢീകരണത്തിന്റെ പേരുപറഞ്ഞ് പാവങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരുന്ന സബ്സിഡികള്‍ വലിയ അളവില്‍ വെട്ടിക്കുറച്ചതും പരിഗണിയ്ക്കുമ്പോള്‍, ഇതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. അതായത്, നിക്ഷേപം വര്‍ധിപ്പിയ്ക്കുന്നതില്‍ (പ്രാഥമികമായും വിദേശ മൂലധനനിക്ഷേപം) ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഇന്നത്തെ തന്ത്രംകൊണ്ട്, സമ്പദ്വ്യവസ്ഥയെ ചലിപ്പിയ്ക്കാന്‍ കഴിയുകയില്ല. പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും ഈയിടെ താല്‍പര്യപൂര്‍വം ആവശ്യപ്പെട്ടിട്ടും, പൊതുമേഖലാ സ്ഥാപനങ്ങളില്‍ മിച്ചമുള്ള ഒരു ലക്ഷം കോടി രൂപയിലധികം വരുന്ന തുക, വീണ്ടും നിക്ഷേപിക്കുന്നതിന് ഈ സ്ഥാപനങ്ങളിലെ സിഇഒമാരെ പ്രേരിപ്പിക്കുന്നതിന് അവര്‍ക്ക് കഴിഞ്ഞില്ല എന്ന കാര്യം നാം അനുസ്മരിക്കണം. അത്തരം നിക്ഷേപങ്ങളില്‍നിന്ന് അവര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ ഉപഭോഗം ചെയ്യാന്‍ കഴിയുന്ന വിപണി എവിടെയാണുള്ളത്! ആഗോള വ്യാപാരം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്; അതിന്റെ ഫലമായി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഇടിഞ്ഞുകൊണ്ടിരിക്കുന്നു. ആഭ്യന്തര ചോദനം വര്‍ധിപ്പിയ്ക്കാതെ, ഇങ്ങനെ ഫണ്ടുകള്‍ ലഭ്യമാക്കിയതുകൊണ്ടോ പുതിയ പുതിയ മേഖലകള്‍ വിദേശ നിക്ഷേപത്തിനായി തുറന്നുകൊടുത്തതുകൊണ്ടോ മാത്രം, ഉല്‍പാദനപരമായ നിക്ഷേപം നടക്കുകയില്ല; ഈ ഫണ്ടുകളെല്ലാം ഊഹക്കച്ചവടത്തിലേക്കും ഊഹപ്രവര്‍ത്തനങ്ങളിലേക്കും ഒലിച്ചുപോകും എന്നു മാത്രം. നമ്മുടെ രാജ്യത്ത് ഇന്ന് കാണുന്ന, ആകാശംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന റിയല്‍ എസ്റ്റേറ്റ് വിലകളുടെയും സ്വര്‍ണ വിലയുടെയും അനുഭവങ്ങളില്‍നിന്ന് ഇത് വ്യക്തമാകുന്നുണ്ട്. ""വില പിടിച്ചതെന്ന്"" പറയപ്പെടുന്ന തുറകളില്‍ കൊണ്ടുപോയി, തങ്ങളുടെ പണം കുന്നുകൂട്ടിവെയ്ക്കുകയാണ് സമ്പന്നര്‍. സര്‍വെ അനുസരിച്ച്, കരകൗശല വസ്തുക്കള്‍, വിലപിടിച്ച ലോഹങ്ങള്‍, അത്തരം ലോഹങ്ങളില്‍നിന്നും കല്ലുകളില്‍നിന്നും ഉണ്ടാക്കപ്പെടുന്ന ആഭരണങ്ങള്‍ തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു. ഇന്നത്തെ വില നിലവാരം അനുസരിച്ച്, ""മേല്‍പറഞ്ഞ വിധത്തിലുള്ള വില പിടിച്ച വസ്തുക്കളുടെ രൂപത്തിലുള്ള നിക്ഷേപം 2007നും 2012നും ഇടയ്ക്ക് ഏതാണ്ട് 4.5 മടങ്ങ് വര്‍ധിച്ചിരിക്കുന്നു"". ""സ്ഥിര വിലകളുടെ അടിസ്ഥാനത്തിലാണെങ്കില്‍പോലും, രാജ്യത്തെ മൊത്തം നിക്ഷേപത്തില്‍ വിലപിടിപ്പുള്ള വസ്തുക്കളുടെ വിഹിതം 2007നും 2012നും ഇടയ്ക്ക് 2.9 ശതമാനത്തില്‍നിന്ന് 6.2 ശതമാനമായി വര്‍ധിച്ചു"". പ്രധാനമന്ത്രി ഈയിടെ ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി : ""ഉല്‍പാദനപരമല്ലാത്ത ആസ്തികളില്‍ നാം വളരെയേറെ നിക്ഷേപിക്കുന്നുണ്ട് എന്ന് തോന്നുന്നു"" എന്നിട്ടും ഇതിന് സഹായകമായ ഘടകങ്ങള്‍ തിരുത്തുന്നതിനുപകരം, കൂടുതല്‍ കൂടുതല്‍ വിദേശ പ്രത്യക്ഷ നിക്ഷേപം ഒഴികിയെത്തുന്നതിനു സഹായകമായ തന്ത്രം തന്നെയാണ് അദ്ദേഹം അനുവര്‍ത്തിക്കുന്നത്.

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പരിതഃസ്ഥിതിയില്‍ വിദേശമൂലധനത്തിനും ആഭ്യന്തര മൂലധനത്തിനും തങ്ങളുടെ ലാഭം പരമാവധി വര്‍ധിപ്പിക്കുന്നതിനുള്ള അവസരം നമ്മുടെ രാജ്യത്ത് ഉണ്ടാക്കിക്കൊടുക്കുക മാത്രമാണ് ഇത് ചെയ്യുക. അത് സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുന്നു; പാവങ്ങളെ വീണ്ടും പാപ്പരാക്കുന്നു - നമ്മുടെ സമ്പദ്വ്യവസ്ഥയിലെ ആഭ്യന്തരചോദനത്തെ വീണ്ടും ചുരുക്കുന്നതും രണ്ട് ഇന്ത്യകള്‍ തമ്മിലുള്ള വിടവ് വീണ്ടും വര്‍ധിപ്പിയ്ക്കുന്നതും ആയ ഒരു തന്ത്രമാണിത്. തെന്‍റ ഏറ്റവും ഒടുവിലത്തെ ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി: ""തുറന്ന് പറയുകയാണെങ്കില്‍, വിദേശ നിക്ഷേപം അനിവാര്യമാണ്"". കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും നല്‍കിക്കൊണ്ടിരിക്കുന്ന നികുതി സൗജന്യങ്ങള്‍, കഴിഞ്ഞ മൂന്നുകൊല്ലത്തിനുള്ളില്‍ പ്രതിവര്‍ഷം 5 ലക്ഷം കോടി രൂപയില്‍ അധികം വരും എന്ന് ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നു. അത്തരം പ്രോല്‍സാഹനങ്ങള്‍ ഒക്കെ നല്‍കിയിട്ടും, വ്യാവസായിക ഉല്‍പാദനത്തില്‍ മൊത്തത്തില്‍ ഉണ്ടായ വളര്‍ച്ച മെയ് മാസത്തില്‍ - 1.6 ശതമാനമായിരുന്നു. അതിനുപകരം ഗവണ്‍മെന്‍റിന് ന്യായമായി ലഭിക്കേണ്ട ഈ നികുതി വരുമാനം പിരിച്ചെടുക്കുകയും രാജ്യത്തിന് ഏറ്റവും അത്യാവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ പൊതുനിക്ഷേപത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നുവെങ്കില്‍ വലിയ അളവിലുള്ള തൊഴില്‍ അതുമൂലം സൃഷ്ടിയ്ക്കാന്‍ കഴിയുമായിരുന്നു.

അതാകട്ടെ, ജനങ്ങളുടെ വാങ്ങല്‍ക്കഴിവ് വര്‍ധിപ്പിയ്ക്കുകയും ആഭ്യന്തരചോദനം വലിയ അളവില്‍ വര്‍ധിപ്പിയ്ക്കുകയും ചെയ്യുമായിരുന്നു. വ്യവസായ ഉല്‍പാദനത്തിലും മാനുഫാക്ചറിങ് ഉല്‍പാദനത്തിലും ഗതിയാകെ മാറ്റിമറിയ്ക്കുന്നതിനും സമ്പദ്വ്യവസ്ഥയെ കൂടുതല്‍ സ്ഥായിയും താരതമ്യേന ജനാനുകൂലവുമായ വളര്‍ച്ചാപഥത്തിലൂടെ നയിക്കുന്നതിനും ആവശ്യമായ അടിത്തറ പാകാന്‍ അതിലൂടെ കഴിയുമായിരുന്നു. ഇതാണ് ബദല്‍ മാര്‍ഗം.

*
സീതാറാം യെച്ചൂരി ചിന്ത വാരിക

No comments: