Monday, September 30, 2013

പാമോയില്‍ അഴിമതി: ഉമ്മന്‍ചാണ്ടിക്ക് രക്ഷപ്പെടാനാവില്ല

ഏതുപ്രശ്‌നമുണ്ടാകുമ്പോഴും കള്ളം ആവര്‍ത്തിക്കുക, കോടതി നിരീക്ഷണങ്ങളും വിധികളും നിസ്സംഗമായി കാണുകയോ ദുര്‍വ്യാഖ്യാനം ചെയ്യുകയോ ചെയ്യുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്ഥിരം പരിപാടി. ഏറെ കോളിക്കമുണ്ടാക്കിയ പാമോയില്‍ കേസിലും ഇതുതന്നെയാണ് കാണുന്നത്. കള്ളത്തരങ്ങള്‍ കാണിച്ചും നുണകള്‍ ആവര്‍ത്തിച്ചും കോടതിവിധികള്‍ ലംഘിച്ചും പാമോയില്‍ കേസ് തേച്ചുമായ്ച്ചുകളയാന്‍ ഉമ്മന്‍ചാണ്ടി നടത്തിവന്ന ഗൂഢനീക്കങ്ങളുടെ പരിസമാപ്തിയാണ് ഇപ്പോള്‍ കേസ് അപ്പാടെ പിന്‍വലിച്ചതില്‍ എത്തിനില്‍ക്കുന്നത്.

കെ കരുണാകരന്‍ മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടി ധനമന്ത്രിയുമായിരുന്ന 1991-96 ലെ യു ഡി എഫ് ഭരണകാലത്താണല്ലോ വിവാദമായ പാമോയില്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതി കേസ് ഉണ്ടാകുന്നത്. ഈ കേസ് കുത്തിപ്പൊക്കി കൊണ്ടുവന്നത് ഉമ്മന്‍ചാണ്ടിയാണെന്നത് ചരിത്രവസ്തുതയാണ്. എന്നാല്‍ ഇപ്പോള്‍ താന്‍ കൂടി കേസില്‍ പ്രതിയാകുമെന്ന സ്ഥിതി വന്നപ്പോഴാണ് വിജിലന്‍സ് ജഡ്ജി പി കെ ഹനീഫയെ അടക്കം ആക്ഷേപിച്ച് പുറത്തുചാടിച്ചതും ഒടുവില്‍ കേസ് തന്നെ പിന്‍വലിച്ചതും. കേസിന്റെ ആവിര്‍ഭാവംതൊട്ട് അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരന്‍ കേസ് തേച്ചുമായ്ച്ചുകളയാന്‍ വലിയതോതില്‍ ശ്രമിച്ചിരുന്നു. അതിനെ ഓര്‍മ്മിപ്പിക്കുന്ന മട്ടിലാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്ത് എത്തിയപ്പോള്‍ കേസില്ലാതാക്കാന്‍ ശ്രമിച്ചതും ഒടുവില്‍ കേസ് അപ്പാടെ തന്നെ പിന്‍വലിച്ചതും.

1997-ലായിരുന്നു പാമോയില്‍ അഴിമതി കേസ് റജിസ്റ്റര്‍ ചെയ്യുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത ഘട്ടത്തില്‍ തന്നെ ഇതിന്റെ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കരുണാകരന്‍ ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. എന്നാല്‍ ഹൈക്കോടതി കരുണാകരന്റെ ഹര്‍ജി തള്ളി. തുടര്‍ന്ന് രണ്ടായിരാമാണ്ടില്‍ കരുണാകരന്‍ സുപ്രിംകോടതിയെ സമീപിച്ചു. ഇതിന്മേല്‍ സുപ്രിംകോടതി വിധി പ്രഖ്യാപിച്ചത് ''നിയമപരമായ സാങ്കേതികത്വത്തിന്റെ പരവതാനിക്ക് അടിയിലേക്ക് അഴിമതിയെന്ന മഹാവിപത്തിനെ ഒളിപ്പിക്കാന്‍ പാടില്ല'' എന്ന പരാമര്‍ശത്തോടെയായിരുന്നു. പ്രതികള്‍ക്ക് പറയാനുളളത് വിചാരണകോടതിയില്‍ പറയാമെന്നും കേസിന്റെ മെറിറ്റ് വിചാരകോടതിയിലാണ് തീര്‍പ്പാക്കേണ്ടതെന്നും സുപ്രിംകോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് ഗവണ്‍മെന്റ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കെ കരുണാകരന്‍ അന്ന് എം പിയായിരുന്നതുകൊണ്ട് വിചാരണയ്ക്ക് ലോകസഭാ സ്പീക്കറുടെ അനുമതി വേണമെന്ന് അന്ന് വിജിലന്‍സ് കോടതി പറഞ്ഞു. എന്നാല്‍ ഇതിനെതിരെ സംസ്ഥാന ഗവണ്‍മെന്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സ്പീക്കറുടെ അനുമതിയില്ലാതെ തന്നെ വിചാരണ നടത്താമെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. ഇതിനെതിരെ കരുണാകരന്‍ വീണ്ടും സുപ്രിംകോടതിയെ സമീപിച്ചു. ഇത് സുപ്രിംകോടതി പരിഗണിക്കുന്നതിനിടയിലാണ് 2005-ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് കേസ് പിന്‍വലിക്കാന്‍ ആദ്യം തീരുമാനിച്ചത്.

2006 മേയില്‍ എല്‍ ഡി എഫ് ഗവണ്‍മെന്റ് അധികാരത്തിലെത്തിയപ്പോള്‍ പാമോയില്‍ കേസ് പിന്‍വലിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നടപടി റദ്ദാക്കുകയും ഈ വിവരം സുപ്രിംകോടതിയെ അറിയിക്കുകയും ചെയ്തു. പാമോയില്‍ കേസ് പിന്‍വലിച്ച നടപടി എല്‍ ഡി എഫ് ഗവണ്‍മെന്റ് റദ്ദാക്കിയത് രാഷ്ട്രീയവൈര്യ നിര്യാതന ബുദ്ധിയോടെ ആണെന്നായിരുന്നു കരുണാകരന്റെ വാദം. പരിഗണിച്ചപ്പോള്‍ സുപ്രിംകോടതിയും പറഞ്ഞു കരുണാകരനെ വിചാരണ ചെയ്യുന്നതിന് സ്പീക്കറുടെ അനുവാദം ആവശ്യമില്ലെന്ന്. എല്‍ ഡി എഫ് ഗവണ്‍മെന്റ് എടുത്ത തീരുമാനം രാഷ്ട്രീയ വൈര്യനിര്യാതനത്തോടെയാണോ എന്ന കാര്യം ഹൈക്കോടതിക്ക് പരിശോധിക്കാവുന്നതാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.

സുപ്രിംകോടതിയുടെ ഈ നിര്‍ദ്ദേശമനുസരിച്ച് ഹൈക്കോടതി ഇതുസംബന്ധിച്ച് വിശദമായ പരിശോധന നടത്തി. അതിനുശേഷം ഹൈക്കോടതി പറഞ്ഞതും രാഷ്ട്രീയ വൈര്യനിര്യാതനത്തോടെയാണെന്നുപറയുന്നതില്‍ കഴമ്പില്ലെന്നും കേസ് വിചാരണ തുടരാമെന്നുമായിരുന്നു. ഇതിനെതിരെ കരുണാകരന്‍ സുപ്രിംകോടതിയില്‍ വീണ്ടും പ്രത്യേക അനുമതി ഹര്‍ജി സമര്‍പ്പിച്ചു. എന്നാല്‍ ഈ ഹര്‍ജിയില്‍ തീരുമാനമാകുന്നതിന് മുമ്പുതന്നെ കരുണാകരന്‍ നിര്യാതനായി. ഇതേ തുടര്‍ന്ന് സുപ്രിംകോടതിയില്‍ കരുണാകരന്‍ നല്‍കിയ കേസ് അവസാനിപ്പിക്കുകയായിരുന്നു.

ഇതിനുശേഷമാണ് കേസ് വീണ്ടും വിജിലന്‍സ് കോടതിയില്‍ വിചാരണയ്ക്ക് വരുന്നത്. അപ്പോള്‍, പാമോയില്‍ അഴിമതി കേസ് ഉണ്ടായ ഘട്ടത്തില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു. അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ചെയ്ത അതേ കാര്യമേ താനും ചെയ്തിട്ടുള്ളൂവെന്നും കേസില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയാല്‍ തന്നെയും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മുസ്തഫ വിടുതല്‍ ഹര്‍ജി നല്‍കിയത്.

ഇതേ തുടര്‍ന്ന് കേസ് പുനരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഈ ഘട്ടത്തിലാണ് 2011 മേയില്‍ ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. അതിനുശേഷം കേസന്വേഷിച്ച വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അന്ന്് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഇതില്‍ പങ്കില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അന്നത്തെ വിജിലന്‍സ് ജഡ്ജി പി കെ ഹനീഫ വിജിലന്‍സ് ഉദ്യോഗസ്ഥന്റെ അന്വേഷണ റിപ്പോര്‍ട്ട് ശരിയല്ലെന്ന നിലപാടിലായിരുന്നു. ധനമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്കും പാമോയില്‍ അഴിമതി കേസില്‍ പങ്കുണ്ടെന്നതിന് തെളിവുകള്‍ ഉണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അന്വേഷണം നടത്തണമെന്നുമാണ് വിജിലന്‍സ് ജഡ്ജി നിര്‍ദ്ദേശിച്ചത്. വിജിലന്‍സ് ജഡ്ജിയുടെ ഭാഗത്തുനിന്ന് ഉമ്മന്‍ചാണ്ടിക്കെതിരെ ഇത്തരം രൂക്ഷമായ പരാമര്‍ശങ്ങളുണ്ടായപ്പോള്‍ പിന്നെ അദ്ദേഹത്തെ പുകച്ചുപുറത്താക്കാനുളള തന്ത്രങ്ങളാണ് ഉമ്മന്‍ചാണ്ടിയുടെ സൃഗാലതന്ത്രം പയറ്റിയത്. അതിനായി ചീഫ് വിപ്പിനെക്കൊണ്ട് വിജിലന്‍സ് ജഡ്ജിയെ പാക്കിസ്ഥാന്‍ ചാരനെന്നുവരെ വിളിച്ച് അധിക്ഷേപിച്ചു. ഒടുവില്‍ വിജിലന്‍സ് ജഡ്ജി അപമാനം സഹിക്കാനാവാതെ സ്ഥലംമാറിപ്പോവുകയും ചെയ്തു.

ഇതിനിടയില്‍, പാമോയില്‍ അഴിമതിക്കേസ് അരങ്ങേറിയപ്പോള്‍ സപ്ലൈകോ എം ഡിയായിരുന്ന ജിജിതോംസണ്‍ ഹൈക്കോടതിയെ സമീപിച്ചു. അപ്പോള്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത് ആറാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കി വിജിലന്‍സ് കോടതിയില്‍ അന്വേഷണം ആരംഭിക്കണമെന്നായിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പെട്ടെന്ന് തന്നെ ഉമ്മന്‍ചാണ്ടിയെ കേസില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. തുടര്‍ന്ന് കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

ഇതൊക്കെ പരിശോധിച്ചാല്‍ കേസ് പിന്‍വലിക്കുന്നതിനാധാരമായി ഉമ്മന്‍ചാണ്ടി പറയുന്നതുമുഴുവന്‍ പച്ചക്കള്ളമാണെന്ന് ബോധ്യപ്പെടും. ഈ ഘട്ടത്തില്‍ ദുര്‍ബ്ബലമായ ന്യായവാദങ്ങള്‍ നിരത്തി കേസില്‍ നിന്ന് തലയൂരാനാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി എന്ന നിലയിലുള്ള അധികാരവും പദവിയും ദുരുപയോഗം ചെയ്തിരിക്കുന്നത്. സ്വാഭാവികമായും ഇത് കൂടുതല്‍ നിയമയുദ്ധത്തിന് വഴി തുറക്കുക തന്നെ ചെയ്യും.

*
വി എസ് അച്യുതാനന്ദന്‍

No comments: