Friday, September 20, 2013

ഫെല്‍പ്സിനെ പിന്തുടരാന്‍ ഈ ജലകന്യക....

സങ്കല്‍പിക്കാവുന്ന എല്ലാ റെക്കോഡുകളും വിലോഭനീയമായ നേട്ടങ്ങളും സ്വന്തമാക്കിയാണ് അമേരിക്കന്‍ താരം മൈക്കേല്‍ ഫെല്‍പ്സ് 2012ലെ ലണ്ടന്‍ ഒളിമ്പിക്സിന്റെ നീന്തല്‍കുളത്തില്‍ നിന്നു കയറിയത്. ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവുമധികം മെഡലുകളെന്ന മുന്‍ സോവിയറ്റ് യൂണിയന്റെ ജിംനാസ്റ്റിക്സ്റാണി ലാറിസ്സലാറ്റിനനയുടെ 48 വര്‍ഷമെത്തിയ റെക്കോഡ് കടപുഴക്കിയ ഫെല്‍പ്സ് ഒരു കായികതാരത്തിന്റെ മികവിന് പുതിയ അതിര്‍വരമ്പ് സൃഷ്ടിച്ച ജലരാജനാണ്. ഒളിമ്പിക്സ് മികവില്‍ ലോകംകണ്ട മുന്തിയ കായികതാരം ആരാണ് എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ ജെസ്സി ഓവന്‍സും പാവൊനൂര്‍മിയും കാള്‍ലൂയിസും ട്രാക്കിലെ അതിമാനുഷനെന്ന് വിശേഷിപ്പിക്കപ്പെടുന്ന യുസൈന്‍ബോള്‍ട്ടും ഉള്‍പ്പെടെ ഒരു പിടിതാരങ്ങളുണ്ടെങ്കിലും ഏറ്റവുമധികം നേട്ടമുണ്ടാക്കിയതാരം ആരെന്ന ചോദ്യത്തിനുള്ള ഒറ്റഉത്തരമാണ് മൈക്കേല്‍ ഫെല്‍പ്സ്.

പക്ഷേ, ഓളപ്പരപ്പില്‍ പുളകംവിതറാന്‍ ഇന്ന് ഫെല്‍പ്സ് മത്സരരംഗത്തില്ല. അദ്ദേഹത്തിന് ഒരു പിന്‍ഗാമി ഉടനെ പിറക്കുമെന്ന് പ്രവചിക്കാന്‍ ആരും ധൈര്യപ്പെട്ടതുമില്ല. എന്നാല്‍ നിനച്ചിരിക്കാതെ അത്ഭുതപിറവികളും താരോദയങ്ങളും സംഭവിക്കുന്ന ഇടമാണല്ലോ കളിമേടുകള്‍. അതേ, മൈക്കേല്‍ ഫെല്‍പ്സിന്റെ യഥാര്‍ഥ പിന്തുടര്‍ച്ചയായി, അമേരിക്കയില്‍ നിന്നു തന്നെ അദ്ദേഹത്തിന്റെ വനിത അവതാരമായി ഇതാ, ഒരു ജലകന്യക എത്തിയിരിക്കുന്നു- മിസ്സിഫ്രാങ്ക്ളിന്‍. ഓഗസ്റ്റില്‍ ബാഴ്സലോണയില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ 18കാരിയായ മിസ്സിഫ്രാങ്ക്ളിന്റെ നേട്ടം അരഡസന്‍ സ്വര്‍ണമെഡലുകള്‍. 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബാക്ക്സ്ട്രോക്ക്, 200 മീറ്റര്‍ ബാക്ക്സ്ട്രോക്ക്, 4-100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ, 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍റിലേ, 4-100 മീറ്റര്‍ മെഡ്ലെറിലേ എന്നീ ഇനങ്ങള്‍ മികവിന്റെയും വൈദഗ്ധ്യത്തിന്റെയും തങ്കമുദ്രകള്‍ ചാര്‍ത്തിയ മിസ്സി, 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഓസ്ട്രേലിയയുടെ കേറ്റ്കാംബല്ലിനോട് പരാജയപ്പെട്ടില്ലായിരുന്നെങ്കില്‍ ഏഴിനങ്ങളില്‍ പൊന്നണിയുമായിരുന്നു. ഒരു ലോകനീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ സ്വന്തമാക്കുന്ന വനിത താരമെന്ന നേട്ടം സ്വന്തം പേരിലാക്കിയ മിസ്സിഫ്രാങ്ക്ളിന്‍ 2001ല്‍ ജപ്പാനിലെ ഫുക്കുവോക്കയില്‍ പുരുഷവിഭാഗത്തില്‍ ആറ് സ്വര്‍ണമണിഞ്ഞ ഓസ്ട്രേലിയക്കാരന്‍ ഇയാന്‍ തോര്‍പ്പിന്റെ മാസ്മരിക പ്രകടനത്തിനൊപ്പമാണെത്തിയത്. 2007ല്‍ മെല്‍ബണില്‍ ഏഴ് സ്വര്‍ണം നേടിയ ഫെല്‍പ്സാണ് ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍വേട്ടയില്‍ ഒന്നാത്. 18 ഒളിമ്പിക് സ്വര്‍ണവും 26 ലാകകിരീടവുമായി കഴിഞ്ഞവര്‍ഷം ഫെല്‍പ്സ് കളമൊഴിഞ്ഞതിനുശേഷമെത്തുന്ന നീന്തലിലെ വന്‍പോരാട്ടവേദിയായ ബാഴ്സലോണിയില താരപ്പൊലിമ വനിതാ വിഭാഗത്തിനായിയെന്നത് ഏറെ ശ്രദ്ധേയമായി. ഫെല്‍പ്സിന്റെ നേട്ടങ്ങള്‍ക്കൊപ്പമെത്താന്‍ പുരുഷതാരങ്ങള്‍ വിഷമിക്കുമ്പോള്‍ വനിതാ വിഭാഗത്തിലാണ് റെക്കോഡ് നേട്ടങ്ങളെല്ലാം. നീന്തല്‍കുളത്തിലെ ഈ വനിതാ പടയോട്ടത്തിലെ മുന്നണിപ്പോരാളിയാണ് മിസ്സിഫ്രാങ്ക്ളിന്‍. എന്നാല്‍ അമേരിക്കയില്‍ നിന്നു തന്നെ മിസ്സിക്ക് പ്രബലമായ ഒരു എതിരാളിയുണ്ട്.

മെഡല്‍വേട്ടയില്‍ മിസ്സി മുന്നിലെത്തിയെങ്കിലും ചാമ്പ്യന്‍ഷിപ്പിന്റെ വനിതാതാരപദവിയിലേറിയ ലെഡെക്കിയാണ് ആ എതിരാളി. മിസ്സിയുടെ പ്രിയപ്പെട്ട ഇനങ്ങളിലൊന്നായ 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, ബാക്ക്സ്ട്രോക്ക് ഇനങ്ങളില്‍ ഇനി ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് ലെഡക്കി പറയുന്നത്. 2016ലെ റിയോഡജനീറോ ഒളിമ്പിക്സിലും ഈ രണ്ട് അമേരിക്കന്‍ സുന്ദരികള്‍ തമ്മില്‍ തീവ്രപോരാട്ടത്തിനു സാധ്യതതെളിയുന്നു. മിസ്സി എന്ന ശിഷ്യതന്നെ അമ്പരപ്പിച്ചുകൊണ്ടേയിരിക്കുന്നുവെന്നാണ് കോച്ച് ടോഡ്ഷിംസ് പറഞ്ഞത്. അതേസമയം നീന്തല്‍കുളത്തില്‍ മൈക്കേല്‍ഫെല്‍പ്സ് കൈവരിച്ച ഇതിഹാസമാനം താനുള്‍പ്പെടെ ഇന്നത്തെയും വരാനിരിക്കുന്ന തലമുറയിലും നീന്തല്‍ക്കാര്‍ക്ക് പ്രചോദനവും ഊര്‍ജവും പകരുന്നതാണെന്ന മിസ്സി ഫ്രാങ്ക്ളിന്റെ വാക്കുകളില്‍ ആത്മവിശ്വാസം തുളുമ്പുന്നു.

*
എ എന്‍ രവീന്ദ്രദാസ് ദേശാഭിമാനി

No comments: