Wednesday, September 4, 2013

റിസര്‍വ് ബാങ്കിന്റെ പുതിയ നേതൃത്വം

കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. രഘുറാം ജി രാജന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറായി ചുമതല ഏല്‍ക്കുകയാണ്. 2008ല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള മുതലാളിത്തരാജ്യങ്ങള്‍ അഭിമുഖീകരിച്ച സാമ്പത്തിക തകര്‍ച്ച 2005ല്‍തന്നെ പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞനാണ് അമേരിക്കയിലെ ഷിക്കാഗോ സര്‍വകലാശാലയിലെ ബൂത്ത് ബിസിനസ് സ്കൂള്‍ പ്രൊഫസര്‍കൂടിയായ രഘുറാം രാജന്‍. അഹമ്മദാബാദ് ഐഐഎം, ഡല്‍ഹി ഐഐടി എന്നിവിടങ്ങളിലെ പഠനത്തിനുശേഷം അമേരിക്കയിലെ പ്രശസ്തമായ എംഐടിയില്‍നിന്നാണ് അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.

1990കളിലെ സാമ്പത്തികസ്ഥിതിയോട് താരതമ്യംചെയ്യാന്‍ കഴിയുന്ന ധനപ്രതിസന്ധി രാജ്യത്ത് പ്രത്യക്ഷപ്പെട്ട ഘട്ടത്തിലാണ് രഘുറാം രാജന്‍ കേന്ദ്രബാങ്കിന്റെ തലപ്പത്ത് എത്തുന്നതെന്ന പ്രത്യേകതയുണ്ട്. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാരിന്റെ ഉപദേശകന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തത്തില്‍നിന്ന് തികച്ചും വ്യത്യസ്തവും ശ്രമകരവുമായ ദൗത്യമായിരിക്കും റിസര്‍വ് ബാങ്കില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത്. രൂപയുടെ കനത്ത മൂല്യത്തകര്‍ച്ച, വിദേശവ്യാപാരത്തിലെ കറന്റ് അക്കൗണ്ട് കമ്മി, വിലക്കയറ്റം, സാമ്പത്തികമുരടിപ്പ് എന്നിവ സാമ്പത്തികസ്ഥിതിയുടെ പ്രതിഫലനങ്ങളാണ്. 1991ലെ സമാനമായ പ്രതിസന്ധിസമയത്ത് റിസര്‍വ് ബാങ്കിലെ കരുതല്‍സ്വര്‍ണത്തില്‍ 67 ടണ്‍ വിദേശത്ത് പണയപ്പെടുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ വിദേശനാണയശേഖരത്തിലെ കുറവ് നികത്തിയത്.

ധനമേഖലാപരിഷ്കരണങ്ങള്‍ സംബന്ധിച്ച് ആസൂത്രണകമീഷനുവേണ്ടി അദ്ദേഹം തയ്യാറാക്കിയ റിപ്പോര്‍ട്ട് (രഘുറാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട്- 2008) ധനകാര്യരംഗത്ത് പ്രത്യേകിച്ച്, ബാങ്കിങ് മേഖലയില്‍ വലിയ വിമര്‍ശങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ഇന്ത്യന്‍ സമ്പത്ത്ഘടനയുടെ ധനപരമായ ആവശ്യങ്ങള്‍ നിര്‍ണയിക്കുക, ധനമേഖലയുടെ പ്രകടനം വിലയിരുത്തി മാറ്റങ്ങള്‍ നിര്‍ദേശിക്കുക, ധനമേഖലയിലെതന്നെ നിയന്ത്രണ-മേല്‍നോട്ട സംവിധാനങ്ങളില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുക, ധന- പണനയങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുക തുടങ്ങിയവയായിരുന്നു രഘുറാം രാജന്‍ കമ്മിറ്റിയുടെ പരാമര്‍ശവിഷയങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളില്‍ കമ്മിറ്റി ശുപാര്‍ശകള്‍ പലതും പിന്നീട് പ്രതിഫലിച്ചു. റിസര്‍വ് ബാങ്കിനെയും ബാങ്കിങ് മേഖലയെയും സംബന്ധിച്ച കമ്മിറ്റി ശുപാര്‍ശകള്‍ ഈ മേഖലയില്‍ രഘുറാം രാജന്റെ കാഴ്ചപ്പാടുകള്‍ വെളിപ്പെടുത്തുന്നവയാണ്. സമ്പത്ത്ഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രബാങ്കായ റിസര്‍വ് ബാങ്കിന്റെ ഇടപെടലും പ്രവര്‍ത്തനങ്ങളും പരിമിതപ്പെടുത്തണമെന്നതാണ് സുപ്രധാന ശുപാര്‍ശ. നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനും കറന്‍സി കമ്പോള ഇടപെടലിനുമായി റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനമണ്ഡലം ചുരുക്കണമെന്ന് കമ്മിറ്റി നിര്‍ദേശിക്കുന്നു. മറ്റെല്ലാവിധ റിസര്‍വ് ബാങ്ക് ഇടപെടലുകളും സാമ്പത്തികവളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതാണെന്നും കമ്മിറ്റി കണ്ടെത്തി. മൂലധനപ്രവാഹം, വിനിമയനിരക്കിലെ വ്യതിയാനങ്ങള്‍ എന്നിവയെ സ്വാധീനിക്കാന്‍ കേന്ദ്രബാങ്ക് പിന്തുടരുന്ന പണനയങ്ങള്‍ പര്യാപ്തമല്ലെന്നും പണപ്പെരുപ്പവും സാമ്പത്തികവളര്‍ച്ചയും തമ്മിലുള്ള ബന്ധം പരമ്പരാഗത സാമ്പത്തികശാസ്ത്രത്തില്‍ വിവക്ഷിക്കുന്നതുപോലെയല്ലെന്നും മറിച്ച്, താഴ്ന്ന വിലനിലവാരവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാനിരക്കും ഒരേസമയം കൈവരിക്കാന്‍ കഴിയുമെന്നും മറ്റുമുള്ള വാദമുഖങ്ങള്‍ രഘുറാം രാജന്‍ തന്റെ റിപ്പോര്‍ട്ടില്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

മാറിക്കൊണ്ടിരിക്കുന്ന ധനഅനുപാതം, വിദേശവായ്പാ പരിധി എന്നിവയെ സംബന്ധിച്ചുള്ള കേന്ദ്രബാങ്ക് നയങ്ങള്‍ ധനമേഖലയിലും കോര്‍പറേറ്റ് മേഖലയിലും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. പല വികസിതരാജ്യങ്ങളിലും കേന്ദ്രബാങ്കിലെ പ്രവര്‍ത്തനമണ്ഡലം വിലക്കയറ്റം നിയന്ത്രിക്കല്‍ എന്ന ഏകലക്ഷ്യത്തില്‍ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നത് സത്യമാണ്. ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസര്‍വ് ബാങ്കിന്റെ ചരിത്രപരമായ പങ്ക് പഠിച്ചിട്ടുള്ള ഒരാളും ഇത് അംഗീകരിക്കുമെന്നു തോന്നുന്നില്ല. അതിനുപരി, ഇന്ത്യയുടെ സാമ്പത്തിക-രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടാത്ത ഒരു നിര്‍ദേശംകൂടിയാണത്. 2008ലെ സാമ്പത്തിക മാന്ദ്യത്തോടുകൂടി അമേരിക്കയിലും ബ്രിട്ടനിലും കേന്ദ്രബാങ്കുകള്‍ സമ്പദ്ഘടനയില്‍ സുപ്രധാന ഇടപെടലുകളാണ് നടത്തുന്നത്. കേന്ദ്രബാങ്ക് ഒന്നില്‍ കൂടുതല്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള കര്‍മപദ്ധതികളാണ് ഈ രാജ്യങ്ങളില്‍ ആവിഷ്കരിച്ചിട്ടുള്ളത്. 2008ല്‍ പറഞ്ഞുവച്ച കാര്യങ്ങള്‍ 2013ല്‍ നടപ്പാക്കാന്‍ അദ്ദേഹം ഇറങ്ങിപ്പുറപ്പെടുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്ന കാഴ്ചപ്പാടുകള്‍ തീര്‍ച്ചയായും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുമെന്നത് അവിതര്‍ക്കിതമാണ്. ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്കില്‍നിന്നു മാറ്റി മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കണമെന്നും വിലക്കയറ്റം നിയന്ത്രിക്കല്‍ എന്ന ലക്ഷ്യത്തില്‍ റിസര്‍വ് ബാങ്ക് നയങ്ങള്‍ പരിമിതപ്പെടുത്തണമെന്നുമുള്ള അദ്ദേഹത്തിന്റെ നിര്‍ദേശം 2008ല്‍ത്തന്നെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ തള്ളിക്കളഞ്ഞു. 2008ലെ ആഗോളമാന്ദ്യത്തിനുശേഷം കേന്ദ്രബാങ്കുകളുടെ വര്‍ധിച്ച വിവിധതരം ഉത്തരവാദിത്തത്തെ സംബന്ധിച്ച് അഭിപ്രായസമന്വയംതന്നെ ഉണ്ടായിയെന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യയില്‍ സാമ്പത്തികമാന്ദ്യത്തിന്റെ ശക്തി കുറയാനും ബാങ്കിങ് മേഖലയിലെ തകര്‍ച്ചയെ പ്രതിരോധിക്കാനും ഒരു പരിധിവരെ കഴിഞ്ഞത് പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണെന്നും വിലയിരുത്തുകയുണ്ടായി. നിലവിലെ സാഹചര്യത്തില്‍ പുതിയ ഗവര്‍ണറുടെ ആദ്യ കര്‍ത്തവ്യം കറന്‍സി മാര്‍ക്കറ്റിന്റെ സ്ഥിരത ഉറപ്പാക്കുകയെന്നതുതന്നെയാണ്. രൂപയുടെ മൂല്യം 2011 മെയില്‍ ഡോളറിന് 45 രൂപയായിരുന്നത് 30 ശതമാനം കുറഞ്ഞ് 2013 ആഗസ്തില്‍ 65നു മുകളിലെത്തി. ഈ സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന് കടുത്ത നടപടികള്‍ എടുക്കേണ്ടിവരും. സാമ്പത്തിക വളര്‍ച്ചാനിരക്ക് ഉയര്‍ത്താന്‍ പലിശനിരക്ക് കുറയ്ക്കേണ്ടിവരും. പലിശനിരക്കിലെ കുറവ് രൂപയുടെ മൂല്യം വീണ്ടും ഇടിക്കുമെന്ന സാഹചര്യവും നിലനില്‍ക്കുന്നു. തുടര്‍ന്ന് വിദേശവ്യാപാര രംഗത്ത്- കറന്റ് അക്കൗണ്ട് - പ്രതികൂലമായി ബാധിക്കും. രൂപയുടെ മൂല്യം കൂടുതല്‍ തകരാതെ 65 എന്ന നിലയിലെങ്കിലും പിടിച്ചുനിര്‍ത്തുകയാകും പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഹ്രസ്വകാല ലക്ഷ്യം. വിദേശകടത്തിന്റെ തിരിച്ചടവാണ് മറ്റൊരു പ്രധാന വെല്ലുവിളി. 2014 മാര്‍ച്ചോടെ ഇന്ത്യ 172 ബില്യണ്‍ ഡോളര്‍ ഹ്രസ്വകാലവായ്പകള്‍ തിരിച്ചടയ്ക്കണം. ഏതാണ്ട് 80 ബില്യണ്‍ ഡോളര്‍ വ്യാപാര കമ്മി നികത്താനും കണ്ടെത്തേണ്ടിയിരിക്കുന്നു. സ്വകാര്യ കോര്‍പറേറ്റ് മേഖല വിദേശവായ്പയായി എടുത്ത 200 ബില്യണ്‍ ഡോളര്‍ വേറെയും ഉണ്ട്. ഇതില്‍ത്തന്നെ 50 ശതമാനം കടബാധ്യതകളും രൂപയുടെ മൂല്യശോഷണംമൂലം വര്‍ധിക്കുന്നവയാണ്. രൂപയുടെ മൂല്യം 30 ശതമാനം കുറഞ്ഞതോടെ അധികബാധ്യത 30 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചു. തൊണ്ണൂറ്റാറുകളുടെ അന്ത്യപാദത്തിലെ ഏഷ്യന്‍ കറന്‍സി പ്രതിസന്ധിയുടെ ഉറവിടം കോര്‍പറേറ്റ് മേഖലയുടെ വായ്പാ തിരിച്ചടവിലുണ്ടായ വീഴ്ചയായിരുന്നു.

അതുപോലെതന്നെ 2008ന് ശേഷം സ്വകാര്യമേഖലയുടെ വായ്പകള്‍ പുനഃക്രമീകരിച്ചതുമൂലം വാണിജ്യബാങ്കുകളുടെ കിട്ടാക്കടം മൊത്തം വായ്പകളുടെ 10 ശതമാനത്തില്‍ എത്തിനില്‍ക്കുകയാണ്. നികുതിദായകരുടെ പണം ഉപയോഗിച്ച് ബാങ്കുകളുടെ മൂലധനഅടിത്തറ ഭദ്രമാക്കുന്നത് ഇന്ത്യയിലിപ്പോള്‍ പുതിയ കാര്യമല്ല. കോര്‍പറേറ്റ് മേഖലയുടെ ധൂര്‍ത്തിന് നികുതിപ്പണം ചോര്‍ത്തിക്കൊടുക്കുന്നത് നവസാമ്പത്തികനയത്തിലെ ഒരു സൂത്രവാക്യമായി മാറി. വിദേശകടത്തിന്റെയും ബാങ്കുകളുടെ ലോണുകളുടെയും കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ നിലപാടുകള്‍ നിര്‍ണായകമാണ്. നവസാമ്പത്തികനയങ്ങളുടെ ഫലമായി ഉളവായ വിലക്കയറ്റവും ഉല്‍പ്പാദനമാന്ദ്യവും തരണംചെയ്യാന്‍ ബദല്‍ സാമ്പത്തികനയങ്ങളാണ് ആവശ്യം. അല്ലാതെ പുതിയ അവതാരങ്ങളെ പ്രതിഷ്ഠിക്കുന്നതില്‍ വലിയ പ്രസക്തിയില്ല. രൂപയുടെ മൂല്യത്തകര്‍ച്ച, വര്‍ധിച്ച വിദേശകടബാധ്യത എന്നിവ പരിഹരിക്കാന്‍ രഘുറാം രാജനും അദ്ദേഹത്തിന്റെ കമ്പോളസൗഹൃദനയങ്ങള്‍ക്കും കഴിയില്ല എന്നതാണ് യാഥാര്‍ഥ്യം.

ഇന്ത്യയുടെ ബാങ്കിങ് ധനസ്ഥാപനങ്ങളുടെ തലപ്പത്ത് നവസാമ്പത്തികനയങ്ങളുടെ പൂരപ്പാട്ടുകാര്‍ പിടിമുറുക്കുന്നതിന്റെ മറ്റൊരു ഉദാഹരണമായി മാത്രമേ രഘുറാം രാജന്റെ നിയമനത്തെയും കാണാന്‍ കഴിയൂ. മുതലാളിത്തത്തെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കുന്ന ദൗത്യമായിരുന്നത്രേ അമേരിക്കയില്‍ രഘുറാം രാജന്‍ ഏറ്റെടുത്തിരുന്നത്. അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിന്റെ തലക്കെട്ടുതന്നെ ഇത് സൂചിപ്പിച്ചിരുന്നു (Saving Capitalism from the Capitalists). ഇത്തരം നയങ്ങളുടെ ജനവിരുദ്ധമുഖം ഇന്ത്യയില്‍ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. കമ്പോളത്തിന്റെ അച്ചടക്കത്തിനു പകരം സര്‍ക്കാരിന്റെയും കേന്ദ്രബാങ്കിന്റെയും ജനപക്ഷത്തുനിന്നുള്ള ഇടപെടലാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

*
ഡോ. രാജന്‍ വര്‍ഗീസ്

1 comment:

Aneesh chandran said...

വല്ല ഗുണവുമുണ്ടായ മതിയായിരുന്നു.