Tuesday, September 24, 2013

ബാങ്ക് ലയന നീക്കം തടയുക

ബാങ്ക് ദേശസാല്‍ക്കരണം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ തീരുമാനമായിരുന്നു. 1969-ലാണ് ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത്. ആദ്യം 14 ബാങ്കുകളാണ് പൊതുമേഖലയിലായത്. ഇങ്ങനെ ഒരു തീരുമാനത്തിന്റെ പ്രേരകശക്തി കമ്മ്യൂണിസ്റ്റുകാരായിരുന്നു എന്ന കാര്യം പലരും ബോധപൂര്‍വം മറക്കുകയാണ്. ബാങ്ക് ദേശസാല്‍ക്കരണം എന്ന മുദ്രാവാക്യമുയര്‍ത്തി 1965-ല്‍ സി പി ഐ ഒരു ദേശീയ പ്രക്ഷോഭം നടത്തി. ജനലക്ഷങ്ങള്‍ പാര്‍ലമെന്റ് മാര്‍ച്ചില്‍ അണിചേര്‍ന്നത് ഉള്‍പ്പെടെ നിരന്തര സമരങ്ങള്‍ നടത്തിയിരുന്നു. എ ഐ ബി ഇ എയും എ ഐ ടി യു സിയും തുടര്‍ച്ചയായി ഈ മുദ്രാവാക്യം ഉന്നയിച്ച് സമരം ചെയ്തതാണ്. 1969-ല്‍ ഇന്ദിരാഗാന്ധിക്ക് ഭരണം നിലനിര്‍ത്തുന്നതിനുവേണ്ടി ബാങ്ക് ദേശസാല്‍ക്കരണം പ്രഖ്യാപിക്കേണ്ടിവന്നു. 1971-ല്‍ സി കെ ചന്ദ്രപ്പന്‍ അവതരിപ്പിച്ച സബ്മിഷനു മുന്നില്‍ ഗവണ്മെന്റിന് വഴങ്ങേണ്ടിവന്നതാണ് രണ്ടാംഘട്ട ദേശസാല്‍ക്കരണം.

അന്ന് ഐ എം എഫും ലോകബാങ്കും ഈ തീരുമാനത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ പിന്നീട് നടന്ന സംഭവങ്ങള്‍ ദേശസാല്‍ക്കരണത്തെ സാധൂകരിക്കുന്നതായിരുന്നു. മാത്രമല്ല, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ലോകം കടന്നുവന്നപ്പോള്‍ സുനാമിപോലുള്ള സംഭവങ്ങളാണ് അമേരിക്കന്‍ ബാങ്കുകളില്‍ നടന്നത്. ഒരു വര്‍ഷംകൊണ്ട് 114 ബാങ്കുകള്‍ തകര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് ഒബാമയെ ഞെട്ടിച്ച സംഭവമായിരുന്നു അത്. അനുഭവം ഉള്‍ക്കൊണ്ടുകൊണ്ട് ഒബാമ പറഞ്ഞു ''ബാങ്കുകളുടെ ഭരണത്തില്‍ പങ്കാളിത്തം സര്‍ക്കാരിനും വേണം''. ഇന്ത്യയുടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് പറഞ്ഞത് ''ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ ഗുണപരമായ നേട്ടം രാജ്യം അനുഭവിക്കുകയാണെ''ന്നാണ്. നമ്മുടെ സമ്പദ്ഘടനയുടെ കരുത്ത് ദൃഢമായി നിലനില്‍ക്കുന്നത് പൊതുമേഖലാ ബാങ്കുകളുടെ സമ്പത്തുതന്നെ എന്ന് അദ്ദേഹം സമ്മതിച്ചു.

ബാങ്ക് ദേശസാല്‍ക്കരണത്തോടെ സാമൂഹ്യരംഗത്ത് ഒരുപാട് സഹായം ചെയ്യുവാന്‍ ബാങ്കുകള്‍ക്ക് കഴിഞ്ഞു. വിദ്യാഭ്യാസ വായ്പയും ഭവന വായ്പയും കാര്‍ഷിക വായ്പയും സ്വയംതൊഴില്‍ പദ്ധതിക്കായുള്ള വായ്പയും ബാങ്കുകള്‍ ജനങ്ങള്‍ക്കു വേണ്ടി നല്‍കി. ഓരോ  സംസ്ഥാനത്തും ബാങ്കുകളില്‍ ജനങ്ങള്‍ നിക്ഷേപിക്കുന്ന പണത്തിന്റെ സിംഹഭാഗവും വായ്പ ഇനത്തില്‍ അതാത് പ്രദേശത്ത് വിതരണം ചെയ്യണമെന്ന നിബന്ധനയും പ്രവൃത്തിപദത്തില്‍ വന്നു. ജനങ്ങള്‍ക്ക് ബാങ്കുകളോടുള്ള വിശ്വാസ്യത വര്‍ദ്ധിച്ചു. നാട്ടിന്‍പുറത്തെ പാവങ്ങള്‍പോലും ബാങ്കില്‍ ഇടപാടുകാരായി മാറി. അതോടൊപ്പം ബാങ്കുകളുടെ ശാഖകളും ഗ്രാമങ്ങളില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.

കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന പരിഗണനയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍. ഈ ബാങ്കിന്റെ കടയ്ക്കല്‍ കത്തിവെക്കുവാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. എസ് ബി ടിയെ എസ് ബി ഐയില്‍ ചേര്‍ക്കുക എന്നതാണ് തീരുമാനം. ബാങ്കുകളുടെ ലയനം ദ്രുതഗതിയില്‍ നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. 19 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് ഏഴ് ബാങ്കുകളാക്കാനാണ് അണിയറ നീക്കം നടത്തിക്കൊണ്ടിരിക്കുന്നത്. ഈ നടപടി ജീവനക്കാരെ മാത്രം ബാധിക്കുന്നതല്ല. ബാങ്കിടപാടുമായി ബന്ധപ്പെട്ട പൊതുജനങ്ങളെയാണ് ഇത് കൂടുതലായി ബാധിക്കുക. ഉദാഹരണമായി എസ് ബി ടിയെതന്നെ എടുക്കാം. കേരളത്തിലെ ഏക പൊതുമേഖലാ വാണിജ്യ ബാങ്കാണ് എസ് ബി ടി. 1954-ല്‍ തിരുവനന്തപുരം ആസ്ഥാനമായി തുടങ്ങിയ ബാങ്ക് ഇന്ന് രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ മാത്രം 758 ശാഖകളുണ്ട്. 12,525 ജീവനക്കാര്‍ നിലവിലുണ്ട്. ഇതിനുപുറമെ 255 ശാഖകള്‍ കേരളത്തിന് പുറത്തുണ്ട്. നിക്ഷേപം 84,600 കോടി രൂപയാണ്. അതില്‍ 67,500 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. 27,000 കോടി രൂപയുടെ ഇന്‍വെസ്റ്റ്‌മെന്റുകളും 615 കോടി രൂപയുടെ ആദായവുമുണ്ട്. 965 എ ടി എമ്മുകളും പ്രവര്‍ത്തിക്കുന്നു. ബാങ്കിംഗ് മൂലധനം, കരുതല്‍ധനമിച്ചം എന്നിങ്ങനെ 4,365 കോടിയുണ്ട്. 11.70 ശതമാനമാണ് മൂലധന പര്യാപ്തത. എസ് ബി ടിയുടെ വായ്പാ നിക്ഷേപ അനുപാതം 79.75 ശതമാനമാണ്. എസ് ബി ഐ ഉള്‍പ്പെടെയുള്ള മറ്റ് ബാങ്കുകളെക്കാളും എല്ലാ അര്‍ഥത്തിലും എസ് ബി ടി മുന്നിലാണ്.

സേവന രംഗത്ത് എസ് ബി ടിയാണ് കേരളത്തില്‍ ഒന്നാം സ്ഥാനത്ത്. തൊഴില്‍ സംരംഭകര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് വായ്പയും നല്‍കുന്നു. ഇതിനുപുറമെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും എസ് ബി ടി ലോണ്‍ നല്‍കുന്നുണ്ട്. ഇത്രയും ശക്തമായി പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ ഭരണകേന്ദ്രം കേരളത്തിലാണ്. എസ് ബി ഐക്ക് കേരളത്തില്‍ ഇപ്പോള്‍ 411 ശാഖകളാണുള്ളത്. നിക്ഷേപമാണെങ്കില്‍ എസ് ബി ഐ 24,813 കോടിയും, എസ് ബി ടി 53,312 കോടിയുമാണ്. വായ്പ എസ് ബി ഐ 20,346 കോടിയും എസ് ബി ടി 34,369 കോടിയുമാണ്. വിദ്യാഭ്യാസ വായ്പ 1155 കോടി എസ് ബി ഐയും 2082 കോടി എസ് ബി ടിയും നല്‍കുന്നുണ്ട്. മൊത്തത്തില്‍ രണ്ട് ബാങ്കുകളുടേയും പരമാവധി വായ്പകളും സേവനങ്ങളും നിലവില്‍ കേരളത്തില്‍ ലഭിക്കുന്നുണ്ട്. രണ്ട് ബാങ്കുകളും മല്‍സരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

ലയനം നടന്നാല്‍ പ്രത്യക്ഷത്തില്‍ വരാന്‍പോകുന്നത് രണ്ട് ബാങ്കുകളുടേയും സേവനം ഒന്നായി ചുരുങ്ങുകയാണ്. നിലവില്‍ കേരളത്തില്‍ 1159 ശാഖകളുള്ളത് ക്രമേണ കുറച്ചുകൊണ്ടുവരും. ഒരു ബാങ്കിന്റെ ഒന്നിലധികം ശാഖ ഒരേ സ്ഥലത്ത് ആവശ്യമില്ല എന്ന് തീരുമാനിക്കും. ഇത് കാര്യമായി ബാധിക്കുക സാധാരണക്കാര്‍, കച്ചവടക്കാര്‍, കൃഷിക്കാര്‍ തുടങ്ങി ചെറുകിട ഇടത്തരം വിഭാഗങ്ങളെയാണ്. മറ്റൊരു കാര്യം ബാങ്കിന്റെ നിയന്ത്രണംതന്നെ കേരളത്തിന് നഷ്ടപ്പെടും എന്നതാണ്. മാത്രമല്ല, ജീവനക്കാരെ പരമാവധി കുറക്കാനും കുറേ കാലത്തേക്ക് തൊഴില്‍ നിരോധനം ഏര്‍പ്പെടുത്താനും കഴിയും,

സ്വതന്ത്രമായി പ്രവര്‍ത്തിച്ച് ശക്തിപ്പെടുന്ന പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുന്നത് ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്തുമെന്ന വാദം നിരര്‍ഥകമാണ്. ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത് ബാങ്കിംഗ് സ്വദേശ-വിദേശ കോര്‍പ്പറേറ്റുകളാണ്. കാരണം, ബാങ്കുകള്‍ ലയിച്ചാല്‍ വമ്പിച്ച സാമ്പത്തിക സ്വരൂപണം നടക്കും. വലിയ തുകകള്‍ തിരിമറി നടത്താന്‍ ഒരു ബാങ്കിനെ മാത്രം ആശ്രയിച്ചാല്‍ മതി. ഈ രഹസ്യ അജണ്ട കയ്യില്‍ വെച്ചുകൊണ്ടാണ് ധനമന്ത്രി പി ചിദംബരത്തിന്റെ ആശീര്‍വാദത്തോടെ കരുക്കള്‍ നീക്കിയത്. ആര്‍ ബി ഐ ഗവര്‍ണര്‍മാരായിരുന്ന വൈ വി റെഡ്ഡിയും ഡി സുബ്ബറാവുവും ഈ നീക്കത്തെ അനുകൂലിച്ചില്ല. പുതുതായി ചുമതലയേറ്റ രഘുറാം രാജന്‍ ചിദംബരം പദ്ധതി നടപ്പിലാക്കാന്‍ നിര്‍ദേശം കൊടുത്തുകഴിഞ്ഞു. ഐ എം എഫ് നയങ്ങളുടെ ചാമ്പ്യനാണ് അദ്ദേഹം. അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിക്കുന്നതിന്റെ ഉദ്ദേശമെന്താണെന്ന് ഇതുവരെ അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടില്ല. എന്നാല്‍ എസ് ബി ഐ അഞ്ച് അസോസിയേറ്റഡ് ബാങ്കുകളില്‍ ഒന്നിനെ സെപ്തംബര്‍ 30-നുമുമ്പായി അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യത്തെ വിലങ്ങ് വീഴുന്നത് എസ് ബി ടിയുടെ മേലാകാം. അല്ലെങ്കില്‍ എസ് ബി എച് (ആന്ധ്ര), എസ് ബി എം (കര്‍ണാടക), എസ് ബി ബി ജെ (രാജസ്ഥാന്‍) എസ് ബി പി (പഞ്ചാബ്) ഇവയില്‍ ഏതുമാകാം.

സാമ്പത്തിക പ്രതിസന്ധിയിലായ ബാങ്കുകള്‍ മറ്റ് ബാങ്കുകളില്‍ ലയിപ്പിച്ച് രക്ഷപ്പെടുത്താറുണ്ട്. എന്നാല്‍ ലാഭകരമായി നടക്കുന്ന സ്റ്റേറ്റ് ബാങ്കുകളെ ലയിപ്പിച്ച് ഒന്നാക്കാനുള്ള ബുദ്ധി മുതലാളിത്തത്തിന്റെ കണക്കെടുപ്പുകാരുടേതാണ്. ഇതിനു പിന്നില്‍ മറ്റൊരു സൂത്രംകൂടിയുണ്ട്. അത് സ്വകാര്യ ബാങ്കുകളുടെ ആഗമനമാണ്. 26 ബാങ്കുകളാണ് പുതുതായി സ്വകാര്യ രംഗത്ത് വരുവാന്‍വേണ്ടി കാത്തിരിക്കുന്നത്. അതില്‍ കേരളക്കാരായ മുത്തൂറ്റ് ഫൈനാന്‍സും ടാറ്റയും ബിര്‍ലയും മഹീന്ദ്രയും റിലയന്‍സും ഉള്‍പ്പെടുന്നു. ലയനം വന്നാല്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് ഇന്നത്തെപ്പോലെ മല്‍സരിച്ച് ബ്രാഞ്ചും ബിസിനസും ഉണ്ടാകില്ല. അങ്ങിനെ വരുന്ന ഒഴിവില്‍ സ്വകാര്യ ബാങ്കുകള്‍ കൊയ്ത്ത് നടത്തും.

1991-ല്‍ ആരംഭിച്ച ആഗോളവല്‍ക്കരണ നയങ്ങള്‍ പരാജയമായിരുന്നുവെന്ന് സമ്മതിക്കുമ്പോഴും പരാജയപ്പെട്ട നയങ്ങള്‍ കൂടുതല്‍ അടിച്ചേല്‍പ്പിക്കാനാണ് മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സാമ്പത്തിക ശ്രോതസുകളെ സ്വദേശ-വിദേശ കുത്തക മുതലാളിമാര്‍ക്ക് അടിയറ വെക്കുന്ന നടപടികളാണ് അടിക്കടി മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ബാങ്കിംഗ് മേഖലയിലെ വിദേശ പങ്കാളിത്തവും ഓഹരി വില്‍പ്പനയും ലയന നീക്കവും എല്ലാം അതിന്റെ ഭാഗമാണ്. 1969-ലെ ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ ഗുണഫലങ്ങളെ അട്ടിമറിക്കുവാനും ലക്ഷ്യമിടുന്നു.

ഈ നയത്തെ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടത് രാജ്യസ്‌നേഹികളുടെ കടമയാണ്. ലോകം മുഴുവന്‍ പരീക്ഷിച്ചു പരാജയപ്പെട്ട നയങ്ങള്‍ അടിച്ചേല്‍പ്പിക്കുവാനുള്ള നീക്കങ്ങളെ ജനകീയ പ്രതിരോധം സൃഷ്ടിച്ച് തടയണം. സെപ്തംബര്‍ 25-ന് ബാങ്ക് ജീവനക്കാര്‍ നടത്തുന്ന ദേശീയ പണിമുടക്കിന് എല്ലാ വിഭാഗം ജനങ്ങളും പിന്തുണ നല്‍കണം.

*
പന്ന്യന്‍ രവീന്ദ്രന്‍ Janayugom

No comments: