Friday, September 20, 2013

മുസാഫര്‍ നഗറില്‍ ബിജെപിയുടെ തീക്കളി

ലോകസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, വീണ്ടും തീവ്ര ഹിന്ദുത്വ അജണ്ട പൊടിതട്ടിപ്പുറത്തെടുത്ത ബിജെപി, ഇന്ത്യയിലൊട്ടാകെ വര്‍ഗീയ കലാപങ്ങള്‍ ആളിക്കത്തിയ്ക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഹൈന്ദവ ധ്രുവീകരണം ലക്ഷ്യംവെച്ചുകൊണ്ട് ആരംഭിച്ച, ""കോശി പരിക്രമ"" എന്ന പേരിലുള്ള അയോധ്യയിലേക്കുള്ള മാര്‍ച്ച് തികഞ്ഞ പരാജയമായിത്തീര്‍ന്നതോടെ, യുപിയില്‍ ഒറ്റപ്പെട്ട ബിജെപി വര്‍ഗീയ കലാപങ്ങള്‍ കൊണ്ടുള്ള കളിയാണ് ഇപ്പോഴവിടെ കളിക്കുന്നത്. യുപിയില്‍ അസംബ്ലിയില്‍ ഭൂരിപക്ഷമുള്ള, സംസ്ഥാനത്തെ ഒന്നാമത്തെ രാഷ്ട്രീയ കക്ഷിയായി 1990കളില്‍ ഉയര്‍ന്ന ആ പാര്‍ടി, ഒരു പതിറ്റാണ്ടിനുള്ളില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തേയ്ക്കും നാലാം സ്ഥാനത്തേയ്ക്കും തള്ളപ്പെട്ടു. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട ബിജെപി, ജനങ്ങളെ ഭിന്നിപ്പിച്ചും ഭയപ്പെടുത്തിയും സ്വന്തം വര്‍ഗീയ കവചത്തിന് കീഴില്‍ കൊണ്ടുവരുന്നതിന് ഗുജറാത്തില്‍ വംശീയ കൂട്ടക്കൊല നടത്തിയ പരിചയം സിദ്ധിച്ച, നരേന്ദ്ര മോഡിയുടെ വലംകയ്യായ അമിത്ഷായെത്തന്നെയാണ് ലോകസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുക്കാന്‍ പിടിയ്ക്കാന്‍ നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നാല്‍പതോളം വര്‍ഗീയ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും നടന്നതില്‍നിന്ന്, ബിജെപിയുടെ ലക്ഷ്യം വ്യക്തമാണ്. കഴിഞ്ഞവര്‍ഷം രാജ്യത്താകെ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ 10 ശതമാനവും സംഭവിച്ചത് യുപിയിലാണ്. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി പടിഞ്ഞാറന്‍ യുപിയിലെ മുസാഫര്‍ നഗറില്‍ നടന്നുവരുന്ന വര്‍ഗീയ സംഘര്‍ഷങ്ങളെ ഈ പശ്ചാത്തലത്തില്‍ വേണം വീക്ഷിയ്ക്കാന്‍ .

മുസ്ലീങ്ങളും ജാതിഹിന്ദുക്കളും ദളിതരും ജനസംഖ്യയില്‍ ഒരു നല്ല ശതമാനം വീതം വരുന്ന പടിഞ്ഞാറന്‍ യുപിയില്‍ ആഗസ്ത് 26ന് ഉണ്ടായ ഒരു നിസ്സാര സംഭവത്തില്‍നിന്നാണ് തുടക്കം. സമ്പന്നരായ ജാട്ട് കൃഷിക്കാരുടെ സ്വാധീനമേഖലയായ മുസാഫര്‍നഗറില്‍ അന്യമതസ്ഥനായ ഒരു യുവാവ് ഒരു പെണ്‍കുട്ടിയോട് ""അപമര്യാദയായി"" പെരുമാറിയത്രെ. ജാതിപ്പഞ്ചായത്തുകള്‍ അരങ്ങുവാഴുന്ന പടിഞ്ഞാറന്‍ യുപിയില്‍ അന്യമതസ്ഥരെ പ്രേമിക്കുന്നതും സംസാരിക്കുന്നതുപോലും വലിയ ""കുറ്റ""മായിട്ടാണ് ഖാപ്പ് പഞ്ചായത്തുകള്‍ വീക്ഷിയ്ക്കുന്നത്. അതിനാല്‍ ""അപമര്യാദ""യായി പെരുമാറിയെന്ന കുറ്റത്തിന് ആ യുവാവിനെ പെണ്‍കുട്ടിയുടെ രണ്ട് സഹോദരന്മാര്‍ പിറ്റേന്ന് വധിച്ചു. തുടര്‍ന്ന് ഈ രണ്ടു സഹോദരന്മാര്‍ കൊല്ലപ്പെട്ടു. ആഗസ്ത് 27ന് ഇവര്‍ കൊല്ലപ്പെടുന്നതിന്റെ ചിത്രങ്ങള്‍ എന്ന പേരില്‍, നാല് കൊല്ലം മുമ്പ് പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ നടന്ന ഒരു അക്രമത്തിന്റെ ദൃശ്യങ്ങള്‍ എടുത്ത്, മോര്‍ഫ് ചെയ്ത് വിസിഡിയായി പ്രചരിപ്പിച്ച ബിജെപി എംഎല്‍എമാര്‍, അത് യുട്യൂബിലും പ്രചരിപ്പിച്ചു. അങ്ങനെ ""മുസ്ലീം ഭീകരത""യില്‍നിന്ന് ഹിന്ദുത്വത്തെ രക്ഷിക്കാനുള്ള പടയൊരുക്കം നടത്തി. അതിന്റെ ഫലമായി 38 പേര്‍ ഇതിനകം അവിടെ കൊല്ലപ്പെട്ടുകഴിഞ്ഞു. എത്രയോ പേര്‍ക്ക് പരിക്കേറ്റു. ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു. സംഭവം ആരംഭിച്ച ഉടനെ കര്‍ശനമായ നടപടി കൈക്കൊള്ളാത്തതും വര്‍ഗീയവല്‍കരിക്കപ്പെട്ട ചില ഉയര്‍ന്ന പൊലീസ് ഓഫീസര്‍മാരുടെ കുറ്റകരമായ നിസ്സഹകരണവും മായാവതിയുടെ ബിഎസ്പിയും കോണ്‍ഗ്രസ്സും കലക്കവെള്ളത്തില്‍നിന്ന് മീന്‍ പിടിയ്ക്കാന്‍ ശ്രമിക്കുന്നതും മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പരിചയക്കുറവും എല്ലാം കൂടിച്ചേര്‍ന്നപ്പോള്‍, ഒരു നിസ്സാര സംഭവത്തില്‍നിന്ന് വളര്‍ന്ന വര്‍ഗീയ സംഘട്ടനം നിയന്ത്രണാതീതമായി. സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്നു പ്രതിപക്ഷ കക്ഷികളും (ബിജെപിയും ബിഎസ്പിയും കോണ്‍ഗ്രസ്സും) സ്ഥിതി ശാന്തമാക്കാനല്ല, മറിച്ച് എരിതീയില്‍ എണ്ണയൊഴിയ്ക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ക്കൊപ്പം അജിത്സിങ്ങിെന്‍റ പാര്‍ടിയുമുണ്ട്.

സംസ്ഥാനത്ത് പ്രസിഡന്‍റ് ഭരണം ഏര്‍പ്പെടുത്തണം എന്നുവരെയെത്തിയിരിക്കുന്നു അവരുടെ മുറവിളി. യുപിയില്‍ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ബിജെപിയും സംഘപരിവാര്‍ സംഘങ്ങളും വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള നീക്കം ആരംഭിച്ചിട്ട് പതിറ്റാണ്ടുകളായി. 1970കളുടെ ഒടുവില്‍ ജനസംഘം ബിജെപിയായി രൂപം മാറിയതിനുശേഷം പ്രത്യേകിച്ചും അത് രൂക്ഷമായിരിക്കുന്നു. മൊറാദബാദും സമസ്തിപ്പൂരും ഭഗല്‍പ്പൂരും ബീഹാര്‍ ഷെറീഫും മീററ്റും ഭീവണ്ടിയും മാലേഗാവും ബാഗ്പെറ്റും മെക്കാ മസ്ജിദും എല്ലാം അതിന്റെ ഓരോരോ രംഗങ്ങള്‍ മാത്രം. 1980ലെ ഈദ് ദിവസത്തോടനുബന്ധിച്ച് മൊറാദാബാദില്‍ ഉണ്ടായ കലാപത്തില്‍ 105 പേരാണ് കൊല്ലപ്പെട്ടത്. ഒരു മുസ്ലീം ചെറുപ്പക്കാരന്റെ സ്കൂട്ടര്‍ ഹിന്ദുവിന്റെ സൈക്കിളില്‍ ഒന്നു തട്ടിയാല്‍, ""സോറി"" പറഞ്ഞ് തീര്‍ക്കാവുന്ന സംഭവമാണത്. അല്ലെങ്കില്‍ ഒരു പന്നിത്തല പള്ളിമുറ്റത്ത് വന്നുവീഴുന്നു. അങ്ങനെ നിസ്സാര സംഭവങ്ങളില്‍നിന്ന് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നു. അതിനുവേണ്ടി ബിജെപിക്കാര്‍ (എംഎല്‍എമാരും അസംബ്ലിയിലെ പാര്‍ടി നേതാവും അടക്കം) മോര്‍ഫ് ചെയ്ത വ്യാജ വീഡിയോ ഉണ്ടാക്കുന്നു. യുപിയില്‍ 2007ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഇതവര്‍ പയറ്റിയതാണ്. ഇതിന്റെയൊക്കെ വിശ്വരൂപമാണ് 2002 ഫെബ്രുവരി അവസാനം - മാര്‍ച്ച് ആദ്യമായി ഗുജറാത്തില്‍ കണ്ടത്. അന്നത്തെ വംശീയ കൂട്ടക്കൊലയുടെ സൂത്രധാരനായ നരേന്ദ്രമോഡി ഇന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി വന്നിരിക്കുന്നുവെന്നും അന്നത്തെ മോഡിയുടെ വലംകയ്യായ അമിത്ഷാ യുപിയിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അമരക്കാരനായി നില്‍ക്കുന്നുവെന്നും ഉള്ള കാര്യം വെറും യാദൃച്ഛികമല്ല. ബിജെപി വിഭാവനം ചെയ്യുന്ന ഭീകരമായ വര്‍ഗീയ ധ്രുവീകരണത്തിന്റെ മാരകമായ സൂചനകളാണ് അവയെല്ലാം.

അതിനോട്, പുറമേയ്ക്ക് തികഞ്ഞ അലംഭാവവും അകമേ അനുഭാവവും കാണിക്കുന്ന കോണ്‍ഗ്രസ്സ്, അയോധ്യയിലെ ഭൂമിപൂജയും ശിലാന്യാസവും തൊട്ട് പള്ളിപൊളിയ്ക്കലും ഗുജറാത്തിലെ കൂട്ടക്കൊലയും വരെയുള്ള വര്‍ഗീയ അജണ്ടകളില്‍ കൈക്കൊണ്ട മൃദുഹിന്ദുത്വ സമീപനം തന്നെയാണ് ഇപ്പോഴും കാണിക്കുന്നത്. മുസഫര്‍ നഗറില്‍ ഉടനടി സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനുള്ള കര്‍ശനമായ നടപടി കൈക്കൊള്ളുന്നതിനോടൊപ്പം മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനും യുപി സര്‍ക്കാര്‍ ശ്രമിക്കണം. അവര്‍ക്ക് അതിന് പൂര്‍ണമായ പിന്തുണയും സഹായവും നല്‍കുകയാണ് ജനാധിപത്യവിശ്വാസികളുടെ മുന്നിലുള്ള അടിയന്തിര കടമ. അതോടൊപ്പം മാരകമായ വര്‍ഗീയ ഫാസിസ്റ്റ് അജണ്ടയുമായി മുന്നോട്ടുപോകുന്ന ബിജെപിയേയും അവര്‍ക്ക് അതിനുള്ള അവസരം ഒരുക്കിക്കൊടുക്കുന്ന കോണ്‍ഗ്രസ്സിനേയും തുറന്നു കാണിയ്ക്കുകയും വേണം. മതനിരപേക്ഷ ഇന്ത്യന്‍ റിപ്പബ്ലിക്കിന് ഈ രണ്ടു ശക്തികളും ആപത്താണ്.

*
Chintha Editorial 20-09-2013

No comments: