Tuesday, September 10, 2013

തകരുന്ന രൂപയും തിരിഞ്ഞുകുത്തുന്ന ഉദാരവല്‍ക്കരണവും

എത്ര രൂപ കൊടുത്താന്‍ ഒരു ഡോളര്‍ കിട്ടും? ഒരു ഡോളര്‍ തന്നാല്‍ എത്ര രൂപ കൊടുക്കാന്‍ തയ്യാറാകും? രൂപയും ഡോളറും തമ്മിലുള്ള ഈ കൈമാറ്റത്തിനെയാണ് വിനിമയ നിരക്ക് എന്നുപറയുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രൂപയുടെ വിനിമയനിരക്ക് ഒരു ഡോളറിന് 50 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 68 രൂപയായി. രൂപയുടെ വിനിമയ നിരക്ക് അഥവാ കൈമാറ്റ തോത് ഇടിഞ്ഞു. കൈമാറ്റം ചെയ്യുമ്പോള്‍ എന്ത് പകരം ലഭിക്കുമെന്നുള്ളതാണ് ഏതൊരു വസ്തുവിന്റെയും വിനിമയ മൂല്യം. അതുകൊണ്ട് മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. രൂപയുടെ മൂല്യം തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുന്നത് രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയാണ്. രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും രൂപയുടെ മൂല്യത്തില്‍ ദിവസംതോറും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലിലാണ്.

ബാലപാഠങ്ങളില്‍നിന്ന് ആരംഭിക്കാം

ഓരോ രാജ്യത്തും നാണയങ്ങള്‍ വ്യത്യസ്തമാണ്. എല്ലാ രാജ്യങ്ങളിലും ഒരേ നാണയമായിരുന്നെങ്കില്‍ വിനിമയ നിരക്കിന്റെ പ്രശ്നമേ ഉദിക്കുകയില്ലല്ലോ. ലോക നാണയ വ്യവസ്ഥയിലെ മുഖ്യ നാണയം ഡോളറാണ്. അതുകൊണ്ടാണ് രൂപയും ഡോളറുമായുള്ള വിനിമയനിരക്ക് എടുത്ത് ഉദാഹരിക്കുന്നത്. ഇതുപോലെ ലോകത്തിലെ മറ്റ് ഏത് നാണയമായും രൂപക്ക് വിനിമയ നിരക്കുണ്ട്. അവയുടെ നീക്കങ്ങള്‍ പലപ്പോഴും ഒരേപോലെ ആകണമെന്നില്ല. ചിലപ്പോള്‍ വിപരീത ദിശയിലുമാകാം. സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ നമ്മള്‍ ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കിനെക്കുറിച്ച് മാത്രം പ്രതിപാദിക്കുന്നു. വിവിധ രാജ്യങ്ങളിലെ നാണയങ്ങള്‍ വ്യത്യസ്തമാണെങ്കിലും അവയുടെ മൂല്യത്തെ പണ്ട് എല്ലാവരും സ്വര്‍ണത്തെ അടിസ്ഥാനമാക്കിയാണ് നിശ്ചയിച്ചിരുന്നത്. ഉദാഹരണത്തിന് 1971 വരെ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 35 ഡോളര്‍ ആയിരുന്നു. ആര് 35 ഡോളര്‍ കൊണ്ട് കൊടുത്താലും ഒരു ഔണ്‍സ് സ്വര്‍ണം നല്‍കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരായിരുന്നു. ഇതുപോലെ എല്ലാ രാജ്യങ്ങളും സ്വര്‍ണവും നാണയവും തമ്മിലുള്ള വിനിമയനിരക്ക് നിശ്ചയിക്കുകയാണെങ്കില്‍ നാണയങ്ങളുടെ വിനിമയ നിരക്ക് കണക്കുകൂട്ടല്‍ എളുപ്പമാകും.

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോള്‍ അമേരിക്ക മാത്രമാണ് സ്വര്‍ണവുമായുള്ള ബന്ധം തുടരാന്‍ തീരുമാനിച്ചത്. എല്ലാ രാജ്യങ്ങളും ഡോളറുമായുള്ള അവരുടെ വിനിമയ നിരക്ക് പ്രഖ്യാപിച്ചു. അമേരിക്കയാകട്ടെ ഡോളറുമായുള്ള അവരുടെ വിനിമയ നിരക്ക് മാറ്റമില്ലാതെ നിര്‍ത്താമെന്ന് സമ്മതിച്ചു. അതിനെന്തുവേണം. ആര് 35 ഡോളര്‍ കൊണ്ടുവന്നാലും ഒരു ഔണ്‍സ് സ്വര്‍ണം നല്‍കാന്‍ അമേരിക്ക തയ്യാറാകണം. ഈ തീര്‍പ്പുകളൊക്കെ പൊളിച്ചത് റിച്ചാര്‍ഡ് നിക്സണ്‍ ആണ്. നിക്സണ് വേറെ നിവൃത്തിയുണ്ടായിരുന്നില്ല. വിയറ്റ്നാം യുദ്ധം നടത്താന്‍ ഇഷ്ടംപോലെ അമേരിക്കന്‍ ഡോളര്‍ കമ്മട്ടത്തിലിടിച്ച് ലോകം മുഴുവന്‍ വാരിവിതറി. ഡോളര്‍ സ്വര്‍ണത്തിന് സമമെന്ന് കരുതി മാലോകരെല്ലാം ഡോളര്‍ വാങ്ങിക്കൂട്ടി. പിന്നീട് ചിലര്‍ ഈ ഡോളര്‍ സ്വര്‍ണമാക്കി മാറ്റാന്‍ അമേരിക്കന്‍ സര്‍ക്കാരിന്റെയടുത്തുചെന്നപ്പോഴാണ് പുകില്‍ ആരംഭിച്ചത്. ചോദിക്കുന്ന എല്ലാവര്‍ക്കും ഡോളറിന് പകരം സ്വര്‍ണം കൊടുത്താല്‍ അമേരിക്ക പാപ്പരാകുമെന്ന് മനസ്സിലാക്കിയ നിക്സണ്‍ പഴയ ഉറപ്പുകളില്‍നിന്നും പിന്മാറി. മേലില്‍ ഡോളറുമായി വന്നാല്‍ പുതിയ ഡോളര്‍ നോട്ടുകളേ തരാന്‍ പറ്റൂ എന്നായി നിലപാട്. അതോടെ ലോക നാണയ വ്യവസ്ഥ തകിടം മറിഞ്ഞു. ഒന്നിനും ഒരു തിട്ടവുമില്ലാതായി. നാണയങ്ങള്‍ തമ്മിലുള്ള വിനിമയ നിരക്കിലുള്ള സ്ഥിരത നഷ്ടപ്പെട്ടു.

നാണയങ്ങളുടെ മൂല്യം അളക്കുന്നതെങ്ങനെ?

നാണയങ്ങള്‍ തമ്മിലുള്ള കൈമാറ്റത്തോത് എങ്ങനെയാണ് നിശ്ചയിക്കപ്പെടുക എന്ന ചോദ്യം സങ്കീര്‍ണമായി തീര്‍ന്നു. ഇതിനുള്ള മാര്‍ഗം ഇതാണ്: നൂറ് രൂപയ്ക്ക് നമ്മുടെ നാട്ടില്‍ എന്തെല്ലാം സാധനങ്ങള്‍ വാങ്ങാന്‍ കിട്ടുമെന്ന് നോക്കുക. ഇതേ സാധനങ്ങള്‍ അമേരിക്കയില്‍ വാങ്ങാന്‍ രണ്ട് ഡോളര്‍ വേണമെന്നിരിക്കട്ടെ. അപ്പോള്‍ 100 രൂപാ സമം രണ്ട് ഡോളര്‍ എന്നു വരുന്നു. അഥവാ രൂപയുടെ മൂല്യം ഒരു ഡോളര്‍ സമം 50 രൂപയാണ്.

ഇനിയുള്ള കണക്ക് കൂട്ടല്‍ മുഴുവന്‍ കുറച്ചു കൂടി ലളിതമാക്കാന്‍ ഒരു അനുമാനം സ്വീകരിക്കാം. നാണയത്തിന്റെ മൂല്യം അളക്കുന്നതിന് നിശ്ചിത തുകക്ക് എന്തെല്ലാം ചരക്കുകള്‍ കിട്ടുമെന്ന് കണക്കാക്കണമെന്നാണല്ലോ പറഞ്ഞത്. കണക്ക് കൂട്ടുവാനുള്ള എളുപ്പത്തിന് അമേരിക്കയും ഇന്ത്യയും ഒറ്റ ചരക്കേ ഉണ്ടാക്കുന്നുള്ളൂ എന്ന് കരുതുക. പഞ്ചസാര മാത്രം. ഒരു കിലോ പഞ്ചസാരക്ക് ഇന്ത്യയില്‍ അമ്പത് രൂപ. അമേരിക്കയില്‍ ഒരു ഡോളര്‍. എങ്കില്‍ ഒരു ഡോളര്‍ സമം 50 രൂപയായിരിക്കും. അഥവാ 1:50. ഇനി ഇന്ത്യയില്‍ വിലക്കയറ്റം ഉണ്ടായി പഞ്ചസാരയുടെ വില 100 രൂപയായി. നേരത്തെ 50 രൂപയ്ക്ക് വാങ്ങിയിരുന്ന പഞ്ചസാര വാങ്ങാന്‍ ഇന്ത്യയില്‍ 100 രൂപ കൊടുക്കണം. രൂപയുടെ വിനിമയനിരക്ക് ഒരു ഡോളറിന് 100 രൂപയായി കുറയും. രൂപയുടെ മൂല്യം ഇടിയും. വിലക്കയറ്റം ഉണ്ടായില്ലെങ്കിലും ഉല്‍പ്പാദനക്ഷമതയില്‍ മാറ്റം വന്നാലും രൂപയുടെ മൂല്യം ഇടിയാം.

അമേരിക്കയില്‍ പുതിയൊരു അത്യന്താധുനിക പഞ്ചസാര ഉണ്ടാക്കാനുള്ള യന്ത്രം കണ്ടുപിടിച്ചെന്നിരിക്കട്ടെ. തല്‍ഫലമായി പഞ്ചസാരയുടെ ഉല്‍പ്പാദന ചെലവ് നേരത്തെ ഒരു ഡോളര്‍ ആയിരുന്നത് അര ഡോളര്‍ ആയി കുറഞ്ഞു. അപ്പോള്‍ അര ഡോളര്‍ സമം 50 രൂപ അഥവാ രൂപയുടെ മൂല്യം ഒരു ഡോളറിന് 100 രൂപയായി കുറയുന്നു. മറിച്ചാണ് കാര്യങ്ങള്‍ സംഭവിക്കുന്നതെങ്കില്‍ രൂപയുടെ മൂല്യം ഉയരുകയും ചെയ്യും. മേല്‍പ്പറഞ്ഞ സന്തുലനാവസ്ഥ കണക്കിലെടുക്കാതെ ഏതെങ്കിലും കാരണവശാല്‍ ആരെങ്കിലും രൂപ യുടെ മൂല്യം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തെന്നിരിക്കട്ടെ. എന്ത് സംഭവിക്കുമെന്ന് നോക്കാം. യഥാര്‍ഥത്തില്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 50 രൂപയാണ്. പക്ഷേ വിലക്കയറ്റമോ ഉല്‍പ്പാദനക്ഷമതയിലോ മാറ്റമൊന്നുമില്ലാതെ രൂപയുടെ മൂല്യം ഡോളറിന് 100 രൂപയായെന്നിരിക്കട്ടെ. നേരത്തെ ഒരു ഡോളറുമായി ഇന്ത്യയില്‍ വന്നാല്‍ അമേരിക്കക്കാരന് 50 രൂപയുടെ പഞ്ചസാര വാങ്ങാമായിരുന്നിടത്ത് 100 രൂപയുടെ പഞ്ചസാര ഇപ്പോള്‍ വാങ്ങാം. ഇതിന്റെ ഫലമായി ഇന്ത്യയില്‍നിന്നുള്ള പഞ്ചസാര കയറ്റുമതി കൂടും. പഞ്ചസാരയുടെ വില ഡോളറായി അമേരിക്ക തരുന്നതുകൊണ്ട് നമ്മുടെ കൈയിലുള്ള ഡോളര്‍ ശേഖരം കൂടും. ഡോളര്‍ സുലഭമാകുമ്പോള്‍ മറ്റേതു ചരക്കിനെയും പോലെ അതിന്റെ മൂല്യവും ഇടിയും. ഡോളറിന്റെ മൂല്യം ഇടിയുമ്പോള്‍ രൂപയുടെ മൂല്യം കൂടും. ഇതിങ്ങനെ കുറേനാള്‍ തുടരുമ്പോള്‍ രൂപയുടെ മൂല്യം വീണ്ടും ഒരു ഡോളര്‍ സമം 50 രൂപ എന്ന സന്തുലനാവസ്ഥയില്‍ എത്തിച്ചേരും.

അതേസമയം രൂപയുടെ മൂല്യം കൃത്രിമമായി ഉയര്‍ത്തിവയ്ക്കുകയാണെങ്കില്‍ നമ്മുടെ കയറ്റുമതി കുറയും, ഇറക്കുമതി കൂടും. ഡോളര്‍ ദുര്‍ലഭമായി തീരും. ഇതിന്റെ ഫലമായി ഡോളറിന്റെ മൂല്യം ഉയരും. രൂപയുടെ മൂല്യം താഴും.

ഇതാണ് ധനമന്ത്രി ചിദംബരം വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്ന സിദ്ധാന്തം. രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും രൂപയുടെ യഥാര്‍ഥ മൂല്യം ഇന്നുള്ള നിരക്കിനേക്കാള്‍ ഉയര്‍ന്നതാണ്.വിപണിയുടെ മുന്‍വിധിയോ തെറ്റിദ്ധാരണയോ പരിഭ്രാന്തിയോ കൊണ്ടാണ് രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് നമ്മള്‍ ഭയപ്പെടേണ്ട. കുറച്ചുനേരം കൂടി ക്ഷമാപൂര്‍വം കാത്തിരിക്കുക. രൂപയുടെ മൂല്യം തനിയെ ഉയര്‍ന്ന് സന്തുലന നിലയില്‍ എത്തിച്ചേരും.

രൂപയുടെ ഊഹക്കച്ചവടം

ചിദംബരം ഇങ്ങനെ പറയാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. പക്ഷേ രൂപയുടെ മൂല്യത്തിന്റെ ഗതി താഴേക്ക് തന്നെയാണ്. എവിടെയാണ് വിശകലനം പാളിയത്? ചിദംബരം നല്‍കിയ സാമ്പത്തികശാസ്ത്ര വിശദീകരണത്തില്‍ കമ്പോളത്തില്‍ കയറ്റുമതിക്കാരും ഇറക്കുമതിക്കാരും പിന്നെ പ്രവാസികളും ഫാക്ടറിയിലും മറ്റും മുതല്‍മുടക്കാന്‍ വരുന്ന വിദേശ നിക്ഷേപകരും മാത്രമേ ഉള്ളൂ. ഇവര്‍ മാത്രമുള്ളപ്പോള്‍ രൂപയുടെ മൂല്യത്തിലുണ്ടാവുന്ന അസന്തുലനാവസ്ഥ സ്വയം പരിഹരിക്കാനുള്ള ശക്തമായ എതിര്‍ പ്രവണതകള്‍ സ്വാഭാവികമായി തന്നെ ഉണ്ടായിക്കൊള്ളും. പക്ഷേ ഇപ്പോഴത്തെ നില അങ്ങനെയല്ല. കയറ്റുമതിക്കാരും ഇറക്കുമതിക്കാരും പോലെ തന്നെ പ്രമാണികളാണ് നാണയ രംഗത്തെ ഊഹക്കച്ചവടക്കാര്‍. രൂപയുടെ മൂല്യം ഇടിയും എന്നുകണ്ട് ഊഹക്കച്ചവടക്കാര്‍ കൈയിലുള്ള രൂപയെല്ലാം ഡോളറാക്കി മാറ്റും. എന്നിട്ട് രൂപയുടെ മൂല്യമിടിയുമ്പോള്‍ ഡോളറെല്ലാം മറിച്ചുവിറ്റ് ലാഭമുണ്ടാക്കും. ഊഹക്കച്ചവട ക്കാര്‍ ഡോളര്‍ വാങ്ങുന്നു എന്നതുതന്നെ ഡോളറിന്റെ മൂല്യം ഉയരുന്നതിനും രൂപയുടെ മൂല്യം ഇടിയുന്നതിനും ഇടയാക്കും. രൂപയുടെ മൂല്യം ഉയരാനുള്ള പ്രവണതയെങ്കില്‍ തിരിച്ചായിരിക്കും ഊഹക്കച്ചവടക്കാരുടെ പ്രവൃത്തികള്‍.

മേല്‍പ്പറഞ്ഞവര്‍ പണക്കമ്പോളത്തിലെ ചെറുകിട വ്യാപാരികളോ ബ്രോക്കര്‍മാരോ മാത്രമാണ്. വമ്പന്മാര്‍ വേറെയുണ്ട്. അവര്‍ വലിയ തോതില്‍ അന്തര്‍ദേശീയമായി വിദേശനാണയങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യും. ഇപ്പോഴാവട്ടെ നാണയങ്ങള്‍ കൊണ്ടുള്ള സാട്ടാ കച്ചവടവും ആരംഭിച്ചിട്ടുണ്ട്. ഭാവിയില്‍ നിശ്ചിത നിരക്കില്‍ നാണയങ്ങള്‍ നല്‍കാമെന്ന് കരാറുണ്ടാക്കുന്നു. ഇങ്ങനെയുള്ള കരാറുകളുടെ അടിസ്ഥാനത്തില്‍ വാങ്ങിയവര്‍ വീണ്ടും മറ്റുള്ളവരോട് മുന്‍കൂര്‍ കരാര്‍ ഉണ്ടാക്കുന്നു. കരാറുകള്‍ മറിച്ചുവില്‍ക്കുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത് ശുദ്ധ വാതുവെപ്പിലും ചൂതാട്ടത്തിലുമാണ്. ഇതുവരെ പറഞ്ഞ ഇടപാടുകളില്‍ യഥാര്‍ഥ നാണയങ്ങള്‍ ഇടപാടുകാര്‍ തമ്മില്‍ ആത്യന്തികമായെങ്കിലും കൈമാറണം. എന്നാല്‍ "ഡെറവേറ്റീവ്" കച്ചവടം എന്ന പേരില്‍ അറിയപ്പെടുന്ന അത്യാധുനിക ചൂതാട്ടത്തിന് ഇതുപോലും വേണ്ട. നാണയങ്ങളുടെ വിനിമയനിരക്ക് നിശ്ചിത നിലവാരത്തിലേക്ക് ഉയരുമോ താഴുമോ എന്നതുസംബന്ധിച്ച് ശതകോടികളുടെ വാതുവെപ്പാണ് ഇവിടെ നടക്കുന്നത്. ഇവരുടെ ഇടപാടുകളാണ് പലപ്പോഴും വിനിമയ നിരക്കിനെ നിശ്ചയിക്കുന്നത്. 2002ല്‍ മൊത്തം "ഡെറവേറ്റീവ്" വ്യാപാരം 106 ലക്ഷം കോടി ഡോളര്‍ ആയിരുന്നു. 2008ല്‍ അത് 680 ലക്ഷം കോടി ഡോളറായി വളര്‍ന്നു. ലോക ഉല്‍പാദനം 65 ലക്ഷം കോടി ഡോളറും ലോക വ്യാപാരം 65 ലക്ഷം കോടി ഡോളറും ആയിരുന്നെന്ന് ഓര്‍ക്കണം. അതുകൊണ്ട് സ്വാഭാവികമായ സന്തുലനാവസ്ഥയില്‍ എത്തിച്ചേരും മുമ്പ് സമൂലമായ തകര്‍ച്ചയെ നേരിടേണ്ടിവന്നേക്കാം.

ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ഒരു പ്രധാനകാരണം ഊഹക്കച്ചവടക്കാരാണെന്ന് റിസര്‍വ് ബാങ്കിന് അഭിപ്രായമുണ്ട്. രൂപയുടെ വിനിമയ നിരക്കിനുമേല്‍ വാതുവയ്ക്കുന്നതിന് ഇന്ത്യയിലെ തന്നെ ചില ബാങ്കുകളും കോര്‍പറേറ്റുകളും വരെ ഉണ്ടത്രെ. ഇതിന് തടയിടുന്നതിനുവേണ്ടി കൂടിയാണ് ബാങ്കുകളുടെ വശമുള്ള പണലഭ്യത കുറയ്ക്കുന്നതിന് ചില നടപടികള്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ചത്.

ഡോളറിന്റെ ഡിമാന്റും സപ്ലൈയും

എന്നാല്‍ രൂപയുടെ മൂല്യത്തിനുണ്ടായിരിക്കുന്ന ഇടിവിന് കാരണം ഊഹക്കച്ചവടക്കാരും അന്തര്‍ദേശീയ സംഭവവികാസങ്ങളും മാത്രമാണെന്ന ന്യായവാദത്തോട് ഒട്ടും യോജിക്കാനാവില്ല. രൂപയുടെ മൂല്യം ആത്യന്തികമായി നിര്‍ണയിക്കപ്പെടുക തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ രൂപയുടെയും വിദേശനാണയത്തിന്റെയും താരതമ്യേന വാങ്ങല്‍ കഴിവിന്റെ അടിസ്ഥാനത്തിലായിരിക്കും. എന്നാല്‍ അതതു സമയത്ത് കമ്പോളത്തില്‍ രൂപയുടെ മൂല്യം നിര്‍ണയിക്കപ്പെടുക വിദേശനാണയത്തിന്റെ ഡിമാന്റും സപ്ലൈയും അനുസരിച്ചായിരിക്കും.

സപ്ലൈ അപേക്ഷിച്ച് വിദേശനാണ്യത്തിന് ഡിമാന്റ് കൂടുകയാണെങ്കില്‍ രൂപയുടെ മൂല്യമിടിയും. മറിച്ചാണെങ്കില്‍ തിരിച്ചും സംഭവിക്കും. ഇതില്‍നിന്ന് മുതലെടുക്കാനാണല്ലോ ഊഹക്കച്ചവടക്കാര്‍ ശ്രമിക്കുന്നത്. വിദേശനാണയത്തിന്റെ ഡിമാന്റും സപ്ലൈയും ചരക്കുകളുടെയും സേവനത്തിന്റെയും വിദേശ വ്യാപാരത്തെ ആശ്രയിച്ചിരിക്കും (പ്രവാസി സേവനങ്ങള്‍ക്ക് അടക്കം). കയറ്റുമതി ചെയ്യുമ്പോള്‍ നമുക്ക് വിദേശനാണയം ലഭിക്കും. ഇറക്കുമതി ചെയ്യുമ്പോള്‍ വിദേശ നാണയം ചെലവാകുന്നു. കയറ്റുമതിയേക്കാള്‍ ഉയര്‍ന്നതാണ് ഇറക്കുമതി എങ്കില്‍ അതായത് വിദേശവ്യാപാരം കമ്മിയാണെങ്കില്‍ ഇറക്കുമതിക്കാര്‍ക്ക് നല്‍കാനുള്ള വിദേശനാണയം കൈയില്‍ ഇല്ലാതെവരും. രണ്ട് രീതിയില്‍ ഈ കമ്മി നികത്താം.

1) ഇങ്ങനെയുള്ള സ്ഥിതിവിശേഷത്തെ നേരിടുന്നതിന് വേണ്ടി എല്ലാ രാജ്യങ്ങളും ഒരു വിദേശനാണയ ശേഖരം സൂക്ഷിക്കാറുണ്ട്. അതില്‍നിന്ന് വിദേശനാണയം എടുത്ത് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കിയാല്‍ രൂപയുടെ മൂല്യം ഇടിയുന്നത് തടയാം.

2) വിദേശത്തുനിന്ന് വായ്പ എടുക്കുകയോ അല്ലെങ്കില്‍ നമ്മുടെ രാജ്യത്തേക്ക് ആകര്‍ഷിക്കുവാനോ കഴിഞ്ഞാല്‍ നമുക്ക് വിദേശനാണയം ലഭിക്കും. അത് ഇറക്കുമതിക്കാര്‍ക്ക് നല്‍കി രൂപയുടെ മൂല്യം സംരക്ഷിക്കാം. കഴിഞ്ഞ കുറേക്കാലങ്ങളായി നമ്മള്‍ രണ്ടാമത് പറഞ്ഞ മാര്‍ഗം അവലംബിച്ചുകൊണ്ടിരിക്കുകയായിരുന്നു.

വിദേശവ്യാപാര കമ്മി

ഇതിനൊരു പശ്ചാത്തലമുണ്ട്. നിയോലിബറല്‍ പരിഷ്ക്കാരങ്ങളുടെ ഭാഗമായി ഇറക്കുമതി നിയന്ത്രണങ്ങള്‍ എല്ലാം നീക്കം ചെയ്യപ്പെട്ടു. തന്മൂലം ഇറക്കുമതി ചെലവ് കുത്തനെ ഉയര്‍ന്നു. ഇന്ത്യയില്‍ പുതുതായി വികസിച്ച വ്യവസായങ്ങള്‍ എല്ലാം തന്നെ വലിയ തോതില്‍ ഇറക്കുമതിയെ ആശ്രയിച്ചുകൊണ്ടുള്ളതാണ്. മാത്രമല്ല സ്വര്‍ണമടക്കമുള്ള ആഡംബര വസ്തുക്കളും വലിയ തോതില്‍ ഇറക്കുമതി ചെയ്യപ്പെട്ടു. ഇങ്ങനെ ഇറക്കുമതിച്ചെലവ് ഉയര്‍ന്നപ്പോള്‍ കയറ്റുമതി വരുമാനം അതേ തോതില്‍ വര്‍ധിച്ചില്ല. പ്രവാസികളുടെ വരുമാനം ഗണ്യമായി ലഭിച്ചുകൊണ്ടിരുന്നെങ്കിലും വ്യാപാര കമ്മി നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്നു. ആഗോളമാന്ദ്യം തുടങ്ങിയതോടെ കയറ്റുമതി മന്ദീഭവിച്ചത് പ്രശ്നത്തെ കൂടുതല്‍ രൂക്ഷമാക്കി. ഇപ്രകാരം വ്യാപാര കമ്മി കൂടി. നടപ്പുവര്‍ഷം കമ്മി നികത്താന്‍ അധികമായി 8000 കോടി ഡോളറെങ്കിലും വിദേശനാണയം ലഭിച്ചേ പറ്റൂ എന്ന നിലയിലാണിപ്പോള്‍. രാജ്യത്തെ മൊത്തം വ്യാപാരകമ്മി (സേവന വ്യാപാരമടക്കം) ദേശീയവരുമാനത്തിന്റെ 5 ശതമാനത്തോളം വരും. ഇത് രണ്ടര ശതമാനത്തിനപ്പുറം ഉയരുന്നത് അപകടകരമാണെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്.

രാജ്യം വിദേശവിനിമയ രംഗത്ത് വലിയ അപകടത്തെ അഭിമുഖീകരിക്കുകയാണ്. എന്നാല്‍ 2012 അവസാനം വരെ ഇത് ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കുന്നതില്‍ ഭരണാധികാരികള്‍ വിജയിച്ചു. കാരണം ഇന്ത്യയിലേക്ക് വിദേശനിക്ഷേപം വിപുലമായ തോതില്‍ ആകര്‍ഷിക്കുന്നതിന് അവര്‍ക്ക് കഴിഞ്ഞു. ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് വലിയ സാമ്പത്തികനേട്ടമായി അവര്‍ പെരുമ്പറമുഴക്കി. വിദേശ നിക്ഷേപത്തിലൂടെ വന്ന വിദേശ നാണയം ഉപയോഗിച്ച് വ്യാപാരക്കമ്മി നികത്തി കഴിഞ്ഞിട്ടും മിച്ചംവന്ന വിദേശനാണയം ഉപയോഗിച്ച് വിദേശനാണയ കരുതല്‍ ശേഖരം പെരുപ്പിച്ചു. കഴിഞ്ഞ വര്‍ഷം അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ വിദേശനാണയ ശേഖരം 30,000 കോടി ഡോളര്‍ ആയിരുന്നു. ഇതൊരു സര്‍വകാല റിക്കാര്‍ഡാണ്.

ഭീമന്‍ വിദേശനാണയ ശേഖരത്തിന് പിന്നില്‍

പക്ഷേ ഈ ഭീമന്‍ വിദേശനാണയ ശേഖരത്തിന്റെ പിന്നില്‍ പതിയിരിക്കുന്ന അപകടങ്ങളെ ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിച്ചു. ഒന്നാമത്തേത് ഇന്ത്യയിലേക്ക് വന്ന വിദേശനിക്ഷേപത്തില്‍ നല്ല പങ്കും ഷെയര്‍ മാര്‍ക്കറ്റിലും മറ്റും ഊഹക്കച്ചവടത്തിനായി വന്ന ഹ്രസ്വകാലനിക്ഷേപങ്ങളായിരുന്നു. ഫാക്ടറിയിലും മറ്റും വരുന്ന വിദേശനിക്ഷേപം പൂര്‍ണമായി എതിര്‍ക്കേണ്ടതില്ല. വിദേശനാണയ രംഗത്ത് അവര്‍ അപകടകാരികളുമല്ല. ഇന്ത്യയില്‍നിന്ന് അവരുടെ ഡോളര്‍ നിക്ഷേപം പിന്‍വലിക്കണമെങ്കില്‍ ഫാക്ടറിയും മറ്റും ആദ്യം വില്‍ക്കണം. അതിന് കാലം പിടിക്കും. അതേസമയം ഹ്രസ്വകാല വായ്പകളാകട്ടെ എപ്പോള്‍ വേണമെങ്കിലും നാടുവിട്ടുപോകാം. നമ്മുടെ കടത്തിലെ 44 ശതമാനം ഇന്ന് ഹ്രസ്വകാല വായ്പകളാണ്. അവ എപ്പോള്‍ പിന്‍വാങ്ങുന്നുവോ അന്ന് നമ്മള്‍ തകരും.

രണ്ടാമതായി ഇന്ത്യയിലേക്ക് വന്ന ഡോളര്‍ നിക്ഷേപങ്ങളില്‍ നല്ലൊരു പങ്ക് അമേരിക്കയിലെ സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി വന്ന നിക്ഷേപങ്ങളാണ്. അമേരിക്കന്‍ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്നതിനുവേണ്ടി അമേരിക്കന്‍ സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളുടെയും മറ്റും ബോണ്ടുകള്‍ വലിയതോതില്‍ വാങ്ങിക്കൂട്ടി. പ്രതിമാസം ഏതാണ്ട് 8000 കോടി ഡോളര്‍ വീതം. ഇത്ര ഭീമമായ തുകയ്ക്കുള്ള ഡോളര്‍ അമേരിക്കന്‍ സമ്പദ്ഘടനയിലേക്ക് പുതുതായി വന്നു. പക്ഷേ അമേരിക്കയിലെ പലിശനിരക്ക് ഏതാണ്ട് പൂജ്യത്തിനടുത്തായതിനാല്‍ അങ്ങനെ ഈ പണത്തില്‍ നല്ലൊരു പങ്ക് ഇന്ത്യപോലുള്ള രാജ്യങ്ങളിലേക്ക് ഒഴുകി. ഇങ്ങനെ ഡോളര്‍ സുലഭമായതോടെ രണ്ടുവര്‍ഷം മുമ്പ് രൂപയുടെ മൂല്യം ഉയരുകപോലും ചെയ്തു. വിദേശനാണയം സുലഭമായതോടെ ഇറക്കുമതിയുടെ പേരിലുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു.

സ്വന്തമായി വിദേശനാണയം നേടിയില്ലെങ്കില്‍ എന്ത്? അത് ഇഷ്ടംപോലെ കടമായി കിട്ടുമല്ലോ. പക്ഷേ ഭരണാധികാരികള്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു കാര്യമുണ്ടായിരുന്നു. അമേരിക്കയിലെ സാമ്പത്തിക നില മെച്ചപ്പെട്ടുതുടങ്ങുമ്പോള്‍ അവിടത്തെ സര്‍ക്കാര്‍ ബോണ്ടുവാങ്ങല്‍ നയം തിരുത്തും. ഇങ്ങോട്ടുള്ള ഡോളറിന്റെ ഒഴുക്ക് കുറയും. മാത്രമല്ല, അവിടെ പലിശ നിരക്ക് ഉയര്‍ന്നാല്‍ ഇങ്ങോട്ടുവന്ന ഡോളര്‍ തിരിച്ച് ഒഴുകിത്തുടങ്ങും.

ഇപ്പോള്‍ ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയിലെ സാമ്പത്തിക ഉത്തേജന നയം മാറ്റുമെന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു. കേള്‍ക്കേണ്ട താമസം ഇന്ത്യയില്‍നിന്നും മറ്റു മൂന്നാംലോക സമ്പദ്ഘടനകളില്‍നിന്ന് നിക്ഷേപകര്‍ ഡോളര്‍ പിന്‍വലിച്ചുതുടങ്ങി.

അമേരിക്കയുടെ നയം തിരുത്തിക്കഴിഞ്ഞിട്ടില്ല. തിരുത്തുമെന്ന് പറയുമ്പോഴേ സ്ഥിതി ഇതാണെങ്കില്‍ തിരുത്തിയാലുള്ള അവസ്ഥ എന്തായിരിക്കും?

ഇന്ത്യ മാത്രമല്ല ചൈന, റഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എല്ലാവരും സമ്മര്‍ദത്തിലാണ്. പക്ഷേ ഇന്ത്യയുടെ നിലയാണ് ഏറ്റവും പരിതാപകരം. കാരണം മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഭീതിജനകമായ വ്യാപാര കമ്മിയുള്ള രാജ്യം ഇന്ത്യയാണ്. വലിയ വ്യാപാരക്കമ്മിയുള്ള രാജ്യത്തേക്ക് ഡോളറിന്റെ ഒഴുക്ക് നിലച്ചാല്‍ അവിടത്തെ നാണയത്തിന്റെ മൂല്യം കുത്തനെ കുറയുമെന്ന് തീര്‍ച്ചയാണ്. ഈ പശ്ചാത്തലത്തിലാണ് രൂപയുടെ മൂല്യത്തില്‍ ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിലയിടിവിനെ മനസ്സിലാക്കേണ്ടത്.

എത്രവരെ ഇടിയാം ?

രൂപയുടെ മൂല്യം എത്രവരെ ഇടിയാം? 75 വരെ എന്നുള്ളത് ഇന്ന് പല പ്രമുഖ ധനകാര്യ ഏജന്‍സികളും പ്രവചിച്ചുകഴിഞ്ഞു. പക്ഷേ അവിടെയെങ്ങും കാര്യങ്ങള്‍ നില്‍ക്കണമെന്നില്ല. അമേരിക്കന്‍ സാമ്പത്തിക നയത്തിലുള്ള തിരുത്തല്‍ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുകയുള്ളൂ. പൂര്‍വസ്ഥിതിയിലേക്ക് അമേരിക്കന്‍ നയം എത്തിച്ചേരുന്നതിന് ഒരു വര്‍ഷമെങ്കിലുമെടുക്കും. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഈ കാലമത്രയും രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കും. ഇത് അറിയാവുന്നതുകൊണ്ടാണ് രൂപയുടെ മൂല്യത്തെ പിടിച്ചുകെട്ടാനൊന്നും റിസര്‍വ് ബാങ്ക് ഇറങ്ങിപ്പുറപ്പെടാത്തത്. ഇതുസംബന്ധിച്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവുവിന്റെ പ്രസ്താവന പ്രസിദ്ധമാണ്. "രൂപയെ ഏതെങ്കിലും നിരക്കില്‍ നിലനിര്‍ത്തുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. രൂപ, അതിന്റെ നിലവാരം കണ്ടുപിടിച്ചോളും." അതുകൊണ്ട് റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത് രൂപയുടെ മൂല്യഇടിവ് തടയാനല്ല മറിച്ച് താഴേക്കുള്ള പോക്ക് സാവധാനത്തിലാക്കുവാന്‍ മാത്രമാണ്. ഏതെങ്കിലും നിശ്ചിത നിരക്കില്‍ രൂപയെ കുരുക്കിയിടാന്‍ ഇന്നുള്ള കരുതല്‍ശേഖരം കൊണ്ടൊന്നും കഴിയില്ല.

പ്രതിസന്ധി പരിഹരിക്കാന്‍ പല പാക്കേജുകള്‍ ചിദംബരം പ്രഖ്യാപിച്ചിട്ടുണ്ട്. അവയുടെയെല്ലാം ലക്ഷ്യം മുഖ്യമായും വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയാണ്. എല്ലാ മേഖലകളിലെയും വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുക. ചില്ലറ വ്യാപാര മേഖലയിലെയും മറ്റും ആലോസരപ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുക. കല്‍ക്കരി പ്രകൃതി വാതക ഖനനം കമ്പോള വിലക്ക് തുറന്നുകൊടുക്കുക. കള്ളപ്പണ വേട്ടക്കെതിരായ നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയവയൊക്കെ ഇത്തരം പാക്കേജുകളില്‍പ്പെടും. ഇതുകൊണ്ടൊന്നും വിദേശ നിക്ഷേപകര്‍ പ്രസാദിച്ച മട്ടില്ല. ഇന്ത്യാ സര്‍ക്കാരിന് വിശ്വാസ്യത നാട്ടില്‍ മാത്രമല്ല വിദേശത്തും ഇല്ല.

പിന്നെ മറ്റൊരു സെറ്റ് നടപടികള്‍ സ്വര്‍ണത്തിന്റെയും ആഡംബര ഉല്‍പ്പന്നങ്ങളുടെയുംമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തലാണ്. വിദേശത്ത് പണം കൊണ്ടുപോകുന്നതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ നേരത്തെ ആകാമായിരുന്നു. വിദേശ നിക്ഷേപകരെ കണ്ട് മതിമറന്ന് എല്ലാം തുറന്നുകൊടുക്കുന്ന സമീപനത്തില്‍ കൂടുതല്‍ വിവേകപൂര്‍ണമായ നിലപാട് പണ്ടേ സ്വീകരിക്കാമായിരുന്നു.ഇപ്പോള്‍ എടുക്കുന്ന ഈ നിലപാടുകള്‍ വിപണിയില്‍ സംശയങ്ങളാണ് സൃഷ്ടിക്കുന്നത്. ഇന്ത്യാസര്‍ക്കാര്‍ പരിഷ്ക്കാരങ്ങളില്‍നിന്നും പിന്‍വാങ്ങുമോ? ഈ സംശയം മൂലം എടുത്ത നടപടികള്‍ ഒരു പരിധിവരെ വിപരീത ഫലമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇപ്രകാരം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളെന്തൊക്കെയാണ്?

മൂല്യമിടിവിന്റെ പ്രത്യാഘാതങ്ങള്‍

ഒന്ന്. വിലക്കയറ്റം ഉറപ്പാണ്. രൂപയുടെ വിനിമയ നിരക്ക് നൂറിലേക്ക് താണാല്‍ ഡീസലിന്റെയും പെട്രോളിന്റെയും വില ഇരട്ടിയാകും. ഇതൊന്നുമാത്രം മതി വിലക്കയറ്റത്തെ ഇന്നുള്ളതിന്റെ ഇരട്ടി നിലവാരത്തിലേക്ക് ഉയര്‍ത്താന്‍. വിലക്കയറ്റം കയറ്റുമതി വര്‍ധനയ്ക്ക് തടസ്സമാണ്. വിലക്കയറ്റം മൂലം രൂപയുടെ മൂല്യം കൂടുതല്‍ ഇടിയും. അങ്ങനെ വിലക്കയറ്റവും മൂല്യത്തകര്‍ച്ചയും തമ്മില്‍ ഒരു ഓട്ടമത്സരം തന്നെ രൂപപ്പെട്ടേക്കാം. രണ്ട്. രാജ്യത്തെ സാമ്പത്തിക മാന്ദ്യവും രൂക്ഷമാകും. കഴിഞ്ഞവര്‍ഷത്തെ ഉല്‍പ്പാദന വളര്‍ച്ച അഞ്ച് ശതമാനമാണ്. ഇന്നത്തെ രീതിയാണ് പോകുന്നതെങ്കില്‍ അത് 4 ശതമാനത്തിലേക്ക് എങ്കിലും താഴും. ഈ നിഗമനത്തിലെത്തിച്ചേര്‍ന്നതിന് പല കാരണങ്ങളുണ്ട്. വിലക്കയറ്റം ജനങ്ങളുടെ വാങ്ങല്‍ കഴിവ് കുറയ്ക്കും.

ബജറ്റ് കമ്മി നിയന്ത്രിക്കാന്‍ ഇപ്പോള്‍തന്നെ പെടാപ്പാടുപെടുന്ന സര്‍ക്കാരിന് മാന്ദ്യമകറ്റാന്‍ 2008ലെ പോലെ ഉത്തേജക പാക്കേജുകളൊന്നും പ്രഖ്യാപിക്കാന്‍ കഴിയില്ല. ഇതേസമയം കോര്‍പറേറ്റുകളും നിക്ഷേപം വെട്ടിക്കുറയ്ക്കാനാണ് സാധ്യത. കാരണം അവര്‍ വലിയതോതില്‍ വിദേശത്തുനിന്ന് വായ്പ എടുത്തിട്ടുണ്ട്. 1991ല്‍ ഇന്ത്യയിലെ വിദേശബാധ്യതയുടെ 12 ശതമാനം മാത്രമായിരുന്നു കോര്‍പറേറ്റുകളുടേതെങ്കില്‍ ഇന്ന് 31 ശതമാനം അവരുടേതാണ്. രൂപയുടെ മൂല്യമിടിയുമ്പോള്‍ അവരുടെ കടഭാരവും ഉയരും. തന്മൂലം വിദേശവായ്പയുടെ തിരിച്ചടവിനും പലിശയ്ക്കും പണമില്ലാതെ അവര്‍ വിഷമിക്കും. 2012-13ല്‍ ഏറ്റവും വലിയ 14 കോര്‍പറേറ്റുകളെ എടുത്ത് പരിശോധിച്ചപ്പോള്‍ അവരില്‍ ഭൂരിപക്ഷത്തിന്റെയും നികുതി തേയ്മാന ചെലവ് പലിശ എന്നിവ കിഴിക്കുന്നതിന് മുമ്പുള്ള ലാഭം വിദേശ കടത്തിന്റെ പലിശയ്ക്കു തികയില്ല എന്നാണ് കണ്ടത്. ഈയൊരു സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനല്ല കടഭാരത്തില്‍നിന്നും രക്ഷനേടുന്നതിനായിരിക്കും കോര്‍പറേറ്റുകള്‍ ശ്രമിക്കുന്നത്. അതുകൊണ്ട് സംശയം വേണ്ട സാമ്പത്തിക മാന്ദ്യം കൂടുതല്‍ രൂക്ഷമാകാന്‍ പോവുകയാണ്.

ബദല്‍ നയങ്ങള്‍

സാമ്പത്തിക മാന്ദ്യത്തിന്റെയും വിലക്കയറ്റത്തിന്റെയും കത്രികപ്പൂട്ടിലാവും ഇന്ത്യയിലെ ജനങ്ങള്‍. തൊഴിലില്ലായ്മയും വിലക്കയറ്റവും ജനങ്ങളുടെ ചെലവില്‍ പ്രതിസന്ധിയെ പരിഹരിക്കാനുള്ള പരിശ്രമമാണ്. ഇതിനെതിരായ ജനകീയ ചെറുത്തുനില്പ്പും പോരാട്ടങ്ങളും അനിവാര്യമാണ്. ബദല്‍ ഇല്ല എന്നുള്ള വാദമാണ് ഭരണാധികാരികള്‍ ഉയര്‍ത്തുന്നത്. ഇന്നിപ്പോള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ച് ബിജെപി കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നുണ്ടെങ്കിലും അവരുടെയും അടിസ്ഥാന നിലപാടുകള്‍ ഒന്നുതന്നെയാണ്. ഇരുവര്‍ക്കുമെതിരെ ഒരു ജനകീയ സ്വാശ്രയ ബദല്‍ പരിപാടി ഉയര്‍ത്തേണ്ടതുണ്ട്. ഇറക്കുമതിയുടെ മേലും മൂലധനമൊഴുക്കിന്മേലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും.

വിലക്കയറ്റത്തെ തടയാന്‍ പൊതു വിതരണത്തെ ശക്തിപ്പെടുത്തണം. മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ 2008ല്‍ എന്നതുപോലെ സമ്പദ്ഘടനയില്‍ ശക്തമായി ഇടപെട്ടേ തീരൂ. ഇത്തരമൊരു പരിപാടിക്കുപിന്നില്‍ ജനങ്ങളെ അണിനിരത്താന്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ ഉറപ്പുവരുത്തണം. എല്ലാവര്‍ക്കും ഭക്ഷണം, വസ്ത്രം, കിടപ്പാടം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, ശുചിത്വ സൗകര്യങ്ങള്‍ എന്നിവ അപ്രായോഗികമാണ്. ഇതിനൊക്കെ പശ്ചാത്തലമായി വേണ്ടുന്നൊരു കാര്യമുണ്ട് ദേശാഭിമാനം. വിദേശമൂലധനത്തെ ആശ്രയിക്കലല്ലാതെ മറ്റ് മാര്‍ഗമില്ല എന്ന നിലപാട് തള്ളിക്കളഞ്ഞ് സ്വന്തം കാലില്‍ നില്ക്കാന്‍ തയ്യാറുള്ള ജനതയെ സൃഷ്ടിക്കണം. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യങ്ങള്‍ വീണ്ടെടുക്കണം.

*
ഡോ. ടി എം തോമസ് ഐസക് ദേശാഭിമാനി വാരിക 15 സെപ്തംബര്‍ 2013

No comments: