Saturday, September 7, 2013

സുര്‍ജിത് പാര്‍ടി സ്കൂള്‍ ഇ എം എസ് ഗവേഷണകേന്ദ്രം


അഖിലേന്ത്യാതലത്തില്‍ സിപിഐ എമ്മിന്റെ സ്വാധീനം വളര്‍ത്തുന്നതില്‍ പ്രക്ഷോഭസമരങ്ങളും സംഘടനാപ്രവര്‍ത്തനവും എത്രമാത്രം പ്രധാനമാണോ അത്രതന്നെ മുഖ്യസ്ഥാനമാണ് പാര്‍ടി വിദ്യാഭ്യാസത്തിനും പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ളത്. ഈ കാഴ്ചപ്പാടോടെ അഖിലേന്ത്യാതലത്തില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. സെപ്തംബര്‍ 21 മുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന അഖിലേന്ത്യാ പഠനക്ലാസ് ഈ ദിശയില്‍ ഏറ്റവുമടുത്ത് നടക്കാന്‍ പോകുന്ന പ്രവര്‍ത്തനമാണ്. കേരളത്തില്‍ ഇ എം എസ് അക്കാദമി കേന്ദ്രീകരിച്ച് പാര്‍ടി വിദ്യാഭ്യാസത്തിനുള്ള സ്ഥിരം സംവിധാനമുണ്ട്. എ കെ ജി പഠനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് സംവാദങ്ങളും ചര്‍ച്ചകളും നടന്നുപോരുന്നുണ്ട്.

ഹൈദരാബാദിലെ സുന്ദരയ്യ വിജ്ഞാനകേന്ദ്രം ഇത്തരം പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ വളരെ മികച്ച മാതൃകയാണ്. ആന്ധ്രയിലെ ജനജീവിതത്തിന്റെ വിവിധ വശങ്ങള്‍ സംബന്ധിച്ച് ആധികാരികമായ പഠനപദ്ധതികള്‍ സുന്ദരയ്യ വിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുസാഫര്‍ അഹമ്മദ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് പശ്ചിമബംഗാളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

പശ്ചിമബംഗാള്‍, ത്രിപുര, തമിഴ്നാട്, മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടകം തുടങ്ങി ഓരോ സംസ്ഥാനത്തും അതത് സംസ്ഥാനത്തെ സാധ്യതയും ശേഷിയുമനുസരിച്ച് പഠനപരിപാടികള്‍ സംഘടിപ്പിച്ചുപോരുന്നുണ്ട്. എന്നാല്‍, ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തവും സ്ഥിരവും ആസൂത്രിതവും ആകേണ്ടതുണ്ട്. ഇതിന് അഖിലേന്ത്യാതലത്തില്‍ നേതൃത്വം നല്‍കാനും സാധിക്കണം. വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വികസിപ്പിച്ചെടുത്ത മാതൃകകള്‍ കണക്കിലെടുത്ത് അഖിലേന്ത്യാ തലത്തിലെ പാര്‍ടി വിദ്യാഭ്യാസ പരിപാടി രൂപപ്പെടുത്താന്‍ കഴിയും. ഇക്കാര്യത്തില്‍ നിരന്തര താല്‍പ്പര്യമെടുത്തുപോന്ന സ. ഹര്‍കിഷന്‍സിങ് സുര്‍ജിത്തിന്റെ പേരിലാണ് സ്ഥിരമായ അഖിലേന്ത്യാ പാര്‍ടി സ്കൂളിനുള്ള കേന്ദ്രം നിര്‍മിക്കുന്നത്. പഠിതാക്കള്‍ക്ക് ഇരുന്ന് പഠിക്കാനുള്ള സജ്ജീകരണങ്ങളും അനുബന്ധ ക്രമീകരണങ്ങളുമാണ് ഉദ്ദേശിക്കുന്നത്.

ഇന്ത്യന്‍ സമൂഹത്തിലെ നാനാമേഖലകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ സൂക്ഷ്മമായ പഠനത്തിനും വിശകലനത്തിനും വിധേയമാക്കിയാല്‍മാത്രമേ വ്യവസ്ഥയുടെ വിപ്ലവകരമായ പരിവര്‍ത്തനത്തിനു വേണ്ടിയുള്ള ശക്തമായ പോരാട്ടങ്ങള്‍ ശരിയായ കാഴ്ചപ്പാടോടെ രൂപപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. ഇക്കാര്യത്തില്‍ സ. പി സുന്ദരയ്യയും സ. ഇ എം എസും എപ്പോഴും പ്രത്യേക താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇ എം എസ് ഗവേഷണ കേന്ദ്രത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത് ഈ കടമ ഏറ്റെടുക്കലാണ്. ഗവേഷണ കേന്ദ്രവും അതിന്റെ ഭാഗമായുള്ള ഗ്രന്ഥശാലയും സെമിനാറുകളും യോഗങ്ങളും മറ്റ് പരിപാടികളും സംഘടിപ്പിക്കുന്നതിന് 500 പേര്‍ക്കിരിക്കാവുന്ന ആധുനിക സൗകര്യമുള്ള ഓഡിറ്റോറിയവും മന്ദിരസമുച്ചയത്തില്‍ ഉള്‍പ്പെടുന്നു.

അമേരിക്കന്‍ ഭരണവര്‍ഗവുമായി തന്ത്രപരമായ കൂട്ടുകെട്ടിലേര്‍പ്പെട്ട് അത്യന്തം വിനാശകരമായ സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ നയങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര യുപിഎ സര്‍ക്കാര്‍ പിന്തുടരുകയും, സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ബിജെപി നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കാട്ടി വര്‍ഗീയവിഷം വമിക്കുന്ന കുടില രാഷ്ട്രീയനീക്കങ്ങളിലേര്‍പ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇവര്‍ക്കെതിരെ ഇടതുപക്ഷ മതേതര ജനാധിപത്യ ബദല്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള ക്ലേശകരവും ക്ഷമാപൂര്‍ണവുമായ പ്രയത്നത്തിന്റെ അഭേദ്യഭാഗമാണ് സുര്‍ജിത് ഭവന്റെയും ഇ എം എസ് ഗവേഷണ കേന്ദ്രത്തിന്റെയും നിര്‍മാണത്തിന് ആവശ്യമായ ഫണ്ട് ശേഖരണ പ്രവര്‍ത്തനം.

കഷ്ടപ്പാടും യാതനയും അനുഭവിക്കുന്ന തൊഴിലാളികളും കൃഷിക്കാരും ഉള്‍പ്പെടെ ജീവിതത്തിന്റെ നാനാതുറയില്‍പെട്ടവരെല്ലാം തങ്ങളുടെ ചെറുതും വലുതുമായ സംഭാവനകള്‍ സെപ്തംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ കേരളത്തില്‍ നടക്കുന്ന ഫണ്ടുശേഖരണ വേളയില്‍ നിര്‍ലോഭം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ പ്രിയനേതാക്കളായിരുന്ന സ. ഇ എം എസിന്റെയും സ. സുര്‍ജിത്തിന്റെയും സ്മരണ നിലനിര്‍ത്താന്‍കൂടി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഉയര്‍ന്നുവരുന്ന സ്മാരകത്തിലൂടെ കഴിയുമെന്നത് ഉറപ്പാണ്.

*
പ്രകാശ് കാരാട്ട്

No comments: