Wednesday, September 18, 2013

നബാര്‍ഡ് സഹകരണ സംഘങ്ങളുടെ അന്തകനോ?

സഹകരണമേഖലയിലെ പരിഷ്കാരങ്ങള്‍ 1990കളുടെ ആദ്യം തുടങ്ങിയതാണ്. നവഉദാരനയങ്ങളുടെ ആരംഭത്തിന്റെ ഭാഗംതന്നെയായിരുന്നു ഇതും. ഇന്ത്യാ ഗവണ്‍മെന്റ് സഹകരണമേഖലയില്‍ കൊണ്ടുവന്ന എല്ലാ നയങ്ങളും ഏറ്റവും കൂടുതല്‍ ബാധിച്ചത് കേരളത്തിലെ സഹകരണസംഘങ്ങളെ പ്രത്യേകിച്ചും വായ്പാസംഘങ്ങളെയാണ്. 1904 ഇന്ത്യയില്‍ ഒരു സര്‍ക്കാര്‍സംരംഭം എന്ന നിലയിലാണ് സഹകരണസ്ഥാപനങ്ങള്‍ ആരംഭിച്ചത്. പാവപ്പെട്ട കര്‍ഷകരെയും ഋണബാധ്യതയില്‍പെട്ടവരെയും സഹായിക്കുക എന്നതായിരുന്നു ലക്ഷ്യം. ജനങ്ങളുടെ ദുരിതങ്ങളും പ്രയാസങ്ങളും അകറ്റുന്നതില്‍ സഹകരണസംഘങ്ങള്‍ക്ക് മോശമല്ലാത്ത പങ്കുവഹിക്കാന്‍ കഴിഞ്ഞു. നല്ലൊരു തൊഴില്‍ദായകനായി സഹകരണസംഘങ്ങള്‍ വളര്‍ന്നു.

ഇന്ന് രാജ്യത്താകെ 1,50,000 വായ്പാസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ ഏകദേശം 94,000 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളാണ്. പഞ്ചായത്തുകളും വില്ലേജുകളും പ്രവര്‍ത്തന പരിധിയായി പ്രവര്‍ത്തിക്കുന്ന ഈ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ കേരളംപോലുള്ള സംസ്ഥാനങ്ങളിലെങ്കിലും പ്രബലമാണ്. കര്‍ഷകരുടെയും ഇടത്തരക്കാരുടെയും പ്രധാനമായ സാമ്പത്തിക ആശ്രയമായി ഇത്തരം സ്ഥാപനങ്ങള്‍മാറി. കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ ഗ്രാമീണ സമ്പദ്ഘടനയുടെ നട്ടെല്ലാണ് പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍. ശക്തമായ ഭരണനേതൃത്വം, ജനകീയ അടിത്തറ എന്നിവ ഇതിന്റെ പ്രത്യേകതയാണ്. ത്രീ ടയര്‍ സിസ്റ്റത്തില്‍ ഏറ്റവും താഴെ തട്ടിലുള്ള ഘടകം എന്ന നിലയില്‍ ജനങ്ങളുമായി ബന്ധം സ്ഥാപിക്കാനും നിരന്തരമായി സംവദിക്കാനും സ്ഥാപനങ്ങള്‍ക്കു കഴിഞ്ഞു.

മധ്യതട്ടായ ജില്ലാ സഹകരണബാങ്കുകളുടെ ഭരണസമിതിയില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ പ്രതിനിധികളാണ് ഭൂരിപക്ഷവും. അതുകൊണ്ടുതന്നെ നാടിന്റെ സ്പന്ദനം അറിയാന്‍ മധ്യതട്ടു ബാങ്കുകള്‍ക്ക് കഴിഞ്ഞിരുന്നു. മൂന്നുതട്ട് ഒഴിവാക്കി രണ്ടുതട്ട് എന്ന തത്വം നടപ്പാക്കുന്നതിന് പലപ്പോഴും നമ്മുടെ നാട്ടില്‍തന്നെ ശ്രമം നടന്നെങ്കിലും പ്രായോഗികത കണക്കിലെടുത്ത് അത് ഒഴിവാക്കുകയായിരുന്നു. എന്നാല്‍, നിലവിലുള്ള സംവിധാനങ്ങളെയാകെ താറുമാറാക്കുന്നതാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന പ്രകാശ് ബക്ഷി കമ്മിറ്റി റിപ്പോര്‍ട്ട്. ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് അനുസരിച്ച് സഹകരണമേഖലയെയും രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമം കഴിഞ്ഞ രണ്ടു ദശാബ്ദമായി നമ്മുടെ രാജ്യത്ത് നടക്കുന്നു. സഹകരണ വായ്പാ സംഘങ്ങളുടെ ജനകീയമുഖം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഈ രംഗത്തേക്ക് പുതുതലമുറ ബാങ്കുകള്‍ക്ക് കടന്നുവരാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് ഭരണാധികാരികളുടെ ഭാഗത്തുനിന്നുള്ളത്. കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുക, നല്‍കുന്ന ഇളവുകളില്‍നിന്ന് പിന്തിരിയുക, കിട്ടിക്കൊണ്ടിരിക്കുന്ന പരിരക്ഷ ഇല്ലാതാക്കുക തുടങ്ങിയ ജനവിരുദ്ധനയങ്ങള്‍ ഭരണാധികാരികള്‍ കുറെ നാളുകളായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട്, ബി ആര്‍ ആക്ടിലെ ഭേദഗതി, ഡയറക്ട് ടാക്സ് കോഡ് ബില്‍, സഹകരണ സംഘങ്ങള്‍ക്ക് സേവന നികുതി, 97-ാം ഭരണഘടനാ ഭേദഗതി തുടങ്ങിയവയെല്ലാം ഈ ശ്രേണിയിലെ പടവുകളാണ്. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ വ്യവസ്ഥകള്‍ അംഗീകരിച്ച് എംഒയു ഒപ്പിട്ട സംസ്ഥാനങ്ങള്‍ തിരിച്ചുപോക്കിന് ഒരുങ്ങുകയാണ്. സഹകരണബാങ്കുകള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന ബാങ്കിങ് റെഗുലേഷന്‍ ആക്ടിലെ ഭേദഗതി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ബാങ്കിങ് ഇതര പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള വിലക്ക് തുടങ്ങിയവ സാമൂഹ്യ പ്രതിബദ്ധതയില്‍ അധിഷ്ഠിതമായ സേവനമേഖലകളില്‍നിന്ന് പിന്മാറി ജനജീവിതം ദുസ്സഹമാക്കാനുള്ള സന്ദേശമാണ് നല്‍കുന്നത്. സഹകരണ സംഘങ്ങളെ പൊതുവെ ഇന്‍കംടാക്സിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഈ ഇളവുകള്‍ ഒഴിവാക്കിയ ഇന്നത്തെ ഭരണാധികാരികള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മുന്‍ ഭരണാധികാരികള്‍ സഹകരണ സംഘങ്ങള്‍ക്ക് നല്‍കിയ പരിരക്ഷയാണ് എടുത്തുകളഞ്ഞത്. ബാങ്കുകളുടെ ബാങ്കായ റിസര്‍വ് ബാങ്ക് രാജ്യത്തുണ്ടായിട്ടും ഇന്ത്യയിലെ കാര്‍ഷികമേഖലയില്‍ ശ്രദ്ധപതിപ്പിച്ച് ഈ മേഖലയ്ക്ക് ആവശ്യമായ ധനസഹായം നല്‍കുന്നതിനും മറ്റുമാണ് 1982ല്‍ നബാര്‍ഡ് അഥവാ നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ്് റൂറല്‍ ഡെവലപ്മെന്റ് രൂപീകരിച്ചത്. പക്ഷേ, നബാര്‍ഡ് അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍നിന്ന് വ്യതിചലിച്ചാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. കേരളത്തിലെ കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് കാര്‍ഷികവായ്പ നല്‍കുന്നതിന് മുകൈ എടുക്കേണ്ട നബാര്‍ഡ് അത് നിഷേധിക്കുന്ന സമീപനം കുറച്ചുവര്‍ഷമായി സ്വീകരിക്കുന്നു. കാര്‍ഷികവായ്പകള്‍ക്ക് റീഫിനാന്‍സിങ് നിഷേധിച്ചതും മറ്റും ഇതിന്റെ ഉത്തമോദാഹരണം. ഏറ്റവും ഒടുവില്‍ പ്രകാശ് ബക്ഷി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി നബാര്‍ഡ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. കിസാന്‍ ക്രെഡിറ്റ് വായ്പ എടിഎം വഴി വിതരണം ചെയ്യാന്‍ കഴിയുന്നില്ല, ഡിപ്പോസിറ്റുകള്‍ക്ക് ഗ്യാരന്റി ഇല്ല തുടങ്ങിയ ബാലിശമായ വാദങ്ങള്‍ ഉയര്‍ത്തിയാണ് ഇനിമുതല്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ നേരിട്ട് നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വായ്പ നല്‍കാനോ പാടില്ലെന്ന് പ്രകാശ് ബക്ഷി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്. അതിനായി ജില്ലാ സഹകരണബാങ്കുകളുടെ ബിസിനസ് കറസ്പോണ്ടന്റുമാരായി ഇനിമുതല്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് കല്‍പ്പന. പ്രാഥമിക കാര്‍ഷിക വായ്പാസഹകരണസംഘങ്ങളെ ഇല്ലാതാക്കുന്നതാണ് ഈ ശുപാര്‍ശകള്‍. ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണബാങ്കുകളെയും ദോഷകരമായി ബാധിക്കുന്ന നിബന്ധനകളും നിയന്ത്രണങ്ങളും ഈ റിപ്പോര്‍ട്ടിലുണ്ട്. മാത്രമല്ല, കുറഞ്ഞ കാര്‍ഷികവായ്പ നല്‍കുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളെ അര്‍ബന്‍ ബാങ്കുകളാക്കി മാറ്റാനും ഇതില്‍ നിര്‍ദേശിക്കുനു. പ്രകാശ് ബക്ഷി കമ്മിറ്റി റിപ്പോര്‍ട്ട് തീര്‍ത്തും ജനവിരുദ്ധവും സഹകരണവിരുദ്ധവുമാണ്. ഇത് വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും രഘുറാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും തുടര്‍ച്ചയാണ്. സഹകരണമേഖലയെ ജനങ്ങളില്‍നിന്ന് അകറ്റാനും അവര്‍ക്ക് പൊതുസമൂഹത്തിലുള്ള സ്വീകാര്യത ഇല്ലാതാക്കാനുമാണ് നീക്കം. ഈ മേഖല തകര്‍ന്നാല്‍ അവിടേക്ക് സ്വകാര്യ പുതുതലമുറ ബാങ്കുകള്‍ക്ക് എളുപ്പത്തില്‍ കടന്നുവരാന്‍ കഴിയും. നവ ഉദാരനയങ്ങള്‍ എളുപ്പത്തില്‍ നടപ്പാക്കാന്‍ കഴിയുന്നവിധത്തില്‍ ഈ മേഖലയെ സജ്ജമാക്കുകയാണ് ലക്ഷ്യം. തീര്‍ത്തും ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയതാണ് ഈ റിപ്പോര്‍ട്ട്. അറിയപ്പെടുന്ന സഹകാരികള്‍ ഈ കമ്മിറ്റിയിലില്ല. ഇന്ത്യയിലെ ഗ്രാമങ്ങളെയും കൃഷിയെയും ഇവിടത്തെ സ്പന്ദനങ്ങളെയും കുറിച്ച് അറിയുന്നവര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതല്ല ഇതിലെ നിര്‍ദേശങ്ങള്‍. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലെ അംഗങ്ങളും നിക്ഷേപങ്ങളും വായ്പകളും ജില്ലാ സംസ്ഥാന സഹകരണ ബാങ്കുകളിലേക്ക് മാറുക എന്നത് പ്രായോഗികമല്ല. കാര്‍ഷികവായ്പ കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെങ്കില്‍ തദനുസൃതമായ നടപടി സര്‍ക്കാരും ബന്ധപ്പെട്ട ഏജന്‍സികളും സ്വീകരിക്കുകയാണ് വേണ്ടത്. കര്‍ഷകരെ കാര്‍ഷികവൃത്തിയിലേക്ക് നയിക്കണമെങ്കില്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കണം. കുറഞ്ഞ പലിശയ്ക്ക് കാര്‍ഷികവായ്പ ലഭ്യമാക്കണം. കാര്‍ഷികവായ്പ യഥാവശ്യത്തിനാണോ ഉപയോഗിക്കുന്നത് എന്നത് പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാകണം. ഇങ്ങനെയായാല്‍ ഇന്നത്തെ സമ്പ്രദായത്തില്‍ത്തന്നെ ഏറ്റവും ഫലപ്രദമായ രൂപത്തില്‍ ഈ സംവിധാനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും. ഇതിന് ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമുള്ള സര്‍ക്കാരുണ്ടാകണം.

ഒരു ചര്‍ച്ചയുമില്ലാതെ ഏകപക്ഷീയമായാണ് റിസര്‍വ് ബാങ്ക് ബക്ഷി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ആലോചിക്കുന്നത്. നബാര്‍ഡ് സ്വീകരിക്കുന്നതാകട്ടെ ഇതിന് കുഴലൂത്ത് നടത്തുന്ന സമീപനവും. കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ കരുത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം നടത്തുന്ന സഹകാരികള്‍, ശക്തമായ ഉദ്യോഗസ്ഥനിര, കൃത്യമായ മോണിറ്ററിങ് നടത്തുന്ന സര്‍ക്കാര്‍ സംവിധാനം എല്ലാം ഈ മേഖലയുടെ പ്രത്യേകതയാണ്. നിലവില്‍ എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ടുപോകുന്നതിനു പകരം മണ്ടന്‍പരിഷ്കാരങ്ങള്‍ നടപ്പാക്കി ഈ മേഖല തകര്‍ക്കുകയല്ല കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും നബാര്‍ഡും ചെയ്യേണ്ടത്.

*
ഇ നാരായണന്‍ (സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാനാണ് ലേഖകന്‍)

No comments: