Wednesday, September 11, 2013

ബിജെപിയുടെ ചോരക്കളി യുപിയിലേക്കും

ഡല്‍ഹിയില്‍നിന്ന് 130 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ വര്‍ഗീയ ലഹളകളാല്‍ കത്തുകയാണ്. പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് അലിഖാന്റെ വസതി ഇന്നും ചരിത്രസ്മാരകമായി സൂക്ഷിക്കുന്ന മുസഫര്‍നഗര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ പല സുപ്രധാന സംഭവങ്ങള്‍ക്കും വേദിയായിട്ടുണ്ട്. അതുകൊണ്ടുതന്നെ മതനിരപേക്ഷതയുടെ കൊടി എന്നും ഉയര്‍ത്തിപ്പിടിച്ച പ്രദേശമായിരുന്നു അത്. മുപ്പത് ശതമാനത്തിലധികം വരുന്ന മുസ്ലിങ്ങളും ജാട്ടുകളും മറ്റ് പിന്നോക്ക സമുദായാംഗങ്ങളും ദളിതരും സഹവസിച്ച് കഴിഞ്ഞുകൂടിയ പ്രദേശം. ഗംഗ-യമുന സംസ്കാരത്തിന്റെ കേന്ദ്രമായാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ഔധിലെ (അയോധ്യ) നവാബ് ഏറെ പ്രോത്സാഹിപ്പിച്ച ഹിന്ദു- മുസ്ലിം ഐക്യത്തിന്റെ സംസ്കാരമായിരുന്നു ഇത്. ഉസ്താദ് ബിസ്മില്ലാ ഖാനായിരുന്നു ഗംഗ-യമുന സംസ്കാരത്തിന്റെ ഏറ്റവും പ്രധാന വക്താവ്. എന്നാല്‍, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന വര്‍ഗീയ ലഹളകള്‍ പശ്ചിമ ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ സമവാക്യങ്ങളാകെ പൊളിച്ചെഴുതുകയാണ്.

ബാഗ്പത്ത്- മുസഫര്‍നഗര്‍- മീറത്ത് മേഖല ഉള്‍ക്കൊള്ളുന്ന പശ്ചിമ ഉത്തര്‍പ്രദേശിലെ എക്കാലത്തെയും തലയെടുപ്പുള്ള നേതാവായിരുന്നു ചൗധരി ചരണ്‍സിങ്. ജാട്ടുകളുടെ നേതാവായ ചരണ്‍സിങ് മറ്റുപിന്നോക്ക സമുദായാംഗങ്ങളെയും മുസ്ലിങ്ങളെയും ഒരേ കുടക്കീഴില്‍ അണിനിരത്തിയാണ് ഭാരതീയ ലോക്ദള്‍ പാര്‍ടിക്ക് അടിത്തറ തീര്‍ത്തത്. ഉത്തര്‍പ്രദേശില്‍ പ്രത്യേകിച്ച് പശ്ചിമ യുപിയില്‍ വന്‍ രാഷ്ട്രീയ പിന്തുണയുള്ള നേതാവായി ചൗധരി ചരണ്‍സിങ് മാറി. മുസ്ലിങ്ങളും ജാട്ടുകളും തമ്മില്‍ എന്തെങ്കിലും സംഘര്‍ഷമുണ്ടായാല്‍ അത് തന്റെ രാഷ്ട്രീയ അടിത്തറയില്‍ വിള്ളല്‍ വീഴ്ത്തുമെന്നതിനാല്‍ അതിന് തടയിടാന്‍ ചരണ്‍സിങ് ശ്രമിച്ചു.

1987ല്‍ ചൗധരി ചരണ്‍സിങ് അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ പിന്തുടര്‍ച്ചയ്ക്കായി മുലായംസിങ് യാദവും അജിത്സിങ്ങും മത്സരിച്ചു. ജാട്ട്- മുസ്ലിം ഐക്യത്തില്‍ ആദ്യ വിള്ളല്‍ ഉണ്ടാകുന്നത് ഇവിടെയാണ്. മറ്റ് പിന്നോക്ക സമുദായങ്ങള്‍ മുലായത്തിന്റെ സമാജ്വാദി പാര്‍ടിയിലേക്ക് പോയപ്പോള്‍ ജാട്ടുകള്‍ അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദളിന്റെ ഭാഗമായി. 2009 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍പോലും ഈ മേഖലയില്‍ നിന്ന് 44.6 ശതമാനം ജാട്ട് വോട്ട് ആര്‍എല്‍ഡിക്ക് ലഭിച്ചപ്പോള്‍ സമാജ്വാദി പാര്‍ടിക്ക് ലഭിച്ചത് 6.8 ശതമാനംമാത്രമായിരുന്നു. എന്നാല്‍, മുസ്ലിങ്ങളില്‍ 40 ശതമാനം വോട്ടും സമാജ്വാദി പാര്‍ടി നേടിയപ്പോള്‍ ആര്‍എല്‍ഡിക്ക് ലഭിച്ചത് 0.9 ശതമാനം മാത്രമായിരുന്നു. ഇതിന് സമാന്തരമായി ജാട്ട്- മുസ്ലിം കര്‍ഷകരുടെ പ്രസ്ഥാനമായി അറിയപ്പെട്ട മഹേന്ദ്രസിങ് ടിക്കായത്തിന്റെ ഭാരത് കിസാന്‍ യൂണിയനും ദുര്‍ബലമായി.

തന്റെ സംഘടനയിലേക്ക് മുസ്ലിങ്ങളെ ആകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമംതന്നെ ഒരു കാലത്ത് ടിക്കായത്ത് നടത്തിയിരുന്നു. 1989 ആഗസ്ത്- സെപ്തംബര്‍ മാസങ്ങളിലായി "നയീമ ലാവോ" എന്നപേരില്‍ നടത്തിയ പ്രക്ഷോഭം തന്നെയാണ് ഇതില്‍ എടുത്തുപറയേണ്ടത്. നയീമ എന്ന മുസ്ലിം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയപ്പോഴായിരുന്നു ഈ പ്രക്ഷോഭം. അന്ന് പ്രക്ഷോഭത്തിന് വേദിയായി ടിക്കായത്ത് തെരഞ്ഞെടുത്തത് മുസഫര്‍നഗറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഭോപ്പ ഗ്രാമമായിരുന്നു. 2011 ല്‍ ടിക്കായത്ത് മരിച്ചതോടെ ഈ ഐക്യത്തിനും വിള്ളല്‍ വീണു. ടിക്കായത്ത് തന്നെ അവസാന കാലമാവുമ്പോഴേക്കും സംഘപരിവാര്‍ ആശയഗതികളോട് താല്‍പ്പര്യം കാട്ടിയിരുന്നു. "ആയാറാം ഗയാറാം" രാഷ്ട്രീയത്തിന്റെ വക്താവായ അജിത്സിങ് 1999 ല്‍ ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതോടെ പൊതുവെ ആര്യസമാജികളായ ജാട്ടുകള്‍ക്കിടയില്‍ ഹിന്ദുവല്‍ക്കരണം ശക്തമായി. 1998 ല്‍ ചരണ്‍സിങ്ങിന്റെ തട്ടകമായ ബാഗ്പത്ത് സീറ്റില്‍ അജിത്സിങ് ബിജെപിയിലെ സോംപാലിനോട് തോറ്റത് ജാട്ടുകളുടെ വര്‍ധിച്ച ഹൈന്ദവവല്‍ക്കരണത്തിന്റെ ലക്ഷണമായിരുന്നു. അജിത്സിങ് രണ്ടാം യുപിഎ സര്‍ക്കാരില്‍ ചേര്‍ന്നതും കോണ്‍ഗ്രസുമായി കൂട്ടുപിടിച്ചതും ജാട്ടുകളില്‍ അമര്‍ഷമുളവാക്കിയതും അതുകൊണ്ടുതന്നെ. ഇതോടൊപ്പംതന്നെ ടിക്കായത്തിന്റെ മക്കളായ നരേന്ദ്രസിങ്ങും നരേഷും ബിജെപിയുമായി അടുത്തു. നരേഷ്സിങ് ബിഎസ്പിയെ ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നു. ജാട്ടുകളുടെ ഹൈന്ദവവല്‍ക്കരണത്തിന് ഇത് ആക്കം കൂട്ടി. കമ്പോളശക്തികളും ഈ സ്പര്‍ധ വളര്‍ത്തി. ഉത്തര്‍പ്രദേശിലെ സാമ്പത്തികമായി ഏറെ മുന്നിലുള്ള പ്രദേശമാണിത്. കൃഷിയും വ്യവസായവും ഒരുപോലെ ഈ സമൃദ്ധിക്ക് കാരണമാണ്. ജാട്ടുകളെപ്പോലെതന്നെ മുസ്ലിങ്ങളും സാമ്പത്തികമായി മെച്ചപ്പെട്ടു. ഇറച്ചിക്കച്ചവടത്തിലേര്‍പ്പെട്ട മുസ്ലിങ്ങള്‍ സാമ്പത്തികമായി വന്‍ നേട്ടമുണ്ടാക്കിയെന്നും ഇത് ആര്യസമാജികളായ ജാട്ടുകള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും ലഖ്നൗ സര്‍വകലാശാലയിലെ സോഷ്യോളജി വിഭാഗം തലവന്‍ രാകേഷ് കുമാര്‍ മിശ്ര നിരീക്ഷിക്കുന്നു. കൃഷിയുമായി ബന്ധമില്ലാത്ത ഗ്രാമപ്രദേശങ്ങളിലെ പുത്തന്‍പണക്കാരുടെ വര്‍ധിച്ച മത രാഷ്ട്രീയതാല്‍പ്പര്യങ്ങളും ഉത്തര്‍പ്രദേശ് ഗ്രാമങ്ങളെ കലുഷമാക്കുകയാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. മുസഫര്‍നഗറില്‍ കലാപം നഗരങ്ങളെമാത്രമല്ല ഗ്രാമങ്ങളെയും ബാധിച്ചത് എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരവും ഈ നിരീക്ഷണത്തിലുണ്ട്. പശ്ചിമ ഉത്തര്‍പ്രദേശിലെ ഈ രാഷ്ട്രീയ ധ്രുവീകരണം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിയുമെന്ന സംഘപരിവാറിന്റെ തിരിച്ചറിവാണ് കരിമ്പു കൃഷിയുടെ കേന്ദ്രമായ മുസഫര്‍നഗറിനെ വര്‍ഗീയതയുടെ വിളനിലമാക്കിയത്. ജാട്ട് മഹാപഞ്ചായത്തില്‍ പോയി ബിജെപി നേതാക്കള്‍ വര്‍ഗീയവികാരം ആളിക്കത്തിക്കുന്ന പ്രസംഗങ്ങള്‍ നടത്തിയതും 2010 ല്‍ സിയാല്‍കോട്ടില്‍ രണ്ട് യുവാക്കളെ വധിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കാവല്‍ഗ്രാമത്തിലെ രണ്ട് ജാട്ട് യുവാക്കളെ വധിച്ച ദൃശ്യങ്ങളാണെന്ന് കാണിച്ച് പ്രദര്‍ശിപ്പിച്ചതും ഇതിന്റെ ഭാഗമായിരുന്നു.

നരേന്ദ്ര മോഡി- അമിത്ഷാ കൂട്ടുകെട്ട് ഉത്തര്‍പ്രദേശിനെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ തട്ടകമായി വീണ്ടും മാറ്റുകയാണ്. വര്‍ഗീയ ലഹളകളില്‍ എത്രപേരുടെ ജീവന്‍ അപഹരിച്ചാലും ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയനേട്ടം കൊയ്യാന്‍ കഴിയുമെന്ന രാഷ്ട്രീയ ദുഷ്ടലാക്കാണ് ബിജെപിയുടേത്. ജാട്ടുകളും മറ്റു പിന്നോക്ക സമുദായവും അജിത്സിങ്ങിന്റെയും മുലായത്തിന്റെയും പിറകില്‍ നിന്നാല്‍ ജയിക്കാന്‍ കഴിയില്ലെന്നറിയുന്ന ബിജെപി വര്‍ഗീയ ലഹളകളിലൂടെ ജാട്ടുകളെയും മറ്റ് പിന്നോക്കസമുദായത്തെയും ഹിന്ദുകൊടിക്കീഴില്‍ അണിനിരത്താനാണ് ശ്രമിക്കുന്നത്. അജിത്സിങ്ങിന് ജാട്ട് വോട്ടുകളും മുലായത്തിന് ഒബിസി വോട്ടുകളും നഷ്ടമാകും. അജിത്സിങ്ങുമായുള്ള സഖ്യത്തിലൂടെ ജാട്ട്- മുസ്ലിം ഐക്യം സ്ഥാപിച്ച് നേട്ടം കൊയ്യാമെന്ന കോണ്‍ഗ്രസ് മോഹവും പൊലിഞ്ഞു. ജാട്ടുകളും മുസ്ലിങ്ങളും മുസഫര്‍നഗറില്‍ ചോരചിന്തുമ്പോള്‍ അത് ഊറ്റിക്കുടിച്ച് വീര്‍ക്കുന്നത് ബിജെപിയെന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ബഹുസ്വരതയാണ് ഇവിടെ നഷ്ടമാകുന്നത്. അതിനിരയാകുന്നത് ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കും.

*
വി ബി പരമേശ്വരന്‍ ദേശാഭിമാനി 11 സെപ്തംബര്‍ 2013

No comments: