Monday, September 30, 2013

തുടരേണ്ട യാത്രകള്‍ : മാര്‍ക്സിസവും കീഴാളവിമര്‍ശനവും

"Caste and class, so to say, are next door neighbours, and it is only a span that seperates the two. A Caste is an enclosed class"   - B R Ambedkar

ആമുഖം

ഇന്ത്യയിലെ ദളിത് സ്വത്വരൂപീകരണം ആഭിമുഖീകരിക്കുന്ന വൈരുധ്യങ്ങളെയും സംഘര്‍ഷങ്ങളെയുംകുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പ്രമുഖ കീഴാളചിന്തകനും ഇന്ത്യയിലെ ഏറ്റവും സൂക്ഷ്മദൃക്കായ സാമൂഹ്യവിമര്‍ശകനുമായിരുന്ന ഡി ആര്‍ നാഗരാജ് സുപ്രധാനമായ ഒരു നിഗമനം അവതരിപ്പിക്കുന്നുണ്ട്. ആധുനികതയുടെയും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെയും വിമോചകശേഷിയിലുള്ള അമിതമായ ഊന്നല്‍ കീഴാള- പാരിസ്ഥിതിക - ഗോത്ര പ്രസ്ഥാനങ്ങളുടെ വിപുലമായ ഒരു ഐക്യനിര ഉയര്‍ന്നുവരുന്നതിനെ തടസ്സപ്പെടുത്തുന്നതായി അദ്ദേഹം പറയുന്നു. ശാസ്ത്ര- സാങ്കേതികതയിലുള്ള ഈ അമിത വിശ്വാസം ഇന്ത്യന്‍ സാമൂഹിക ശ്രേണിയിലെ രണ്ട് വിരുദ്ധ ധ്രുവങ്ങളെ - ഒരുഭാഗത്ത് സാങ്കേതികവിദ്യയുടെ മേഖലയില്‍ ഗണനീയമായ യാതൊരു സാന്നിധ്യവും കൈവന്നിട്ടില്ലാത്ത കീഴാളജനതയെയും മറുഭാഗത്ത് ഇന്ത്യന്‍ ദേശ രാഷ്ട്രത്തിന്റെ ശാസ്ത്ര - സാങ്കേതിക പദ്ധതിയുടെ നടത്തിപ്പുകാരായ ബ്രാഹ്മണരെയും- അസാധാരണമായ ഒരു ഐക്യത്തിലെത്തിച്ചതായും അദ്ദേഹം പറയുന്നു. ഇതാകട്ടെ കോളനീകരണത്തിന് മുന്‍പ് ദളിത് സമൂഹത്തിനും ഇതര കീഴാളവിഭാഗങ്ങള്‍ക്കും ഇടയിലുണ്ടായിരുന്ന ജൈവികമായ ഐക്യത്തിന്റെ ശൈഥില്യത്തിലേക്കാണ് എത്തിച്ചേരുന്നത്. ഇതുവഴി ശാസ്ത്രീയവും വികസനോന്മുഖവുമായ ദളിത് സൈദ്ധാന്തിക സമീക്ഷകള്‍ക്കും വികസനത്തിന്റെയും മൂലധനാധിനിവേശത്തിന്റെയും ഇരകളായിത്തീരേണ്ടി വരുന്ന കീഴാളജീവിതത്തിന്റെ ദൈനം ദിനാനുഭവങ്ങള്‍ക്കുമിടയില്‍ വലിയ ഒരു പിളര്‍പ്പ് രൂപപ്പെടുന്നതായും നാഗരാജ് നിരീക്ഷിക്കുന്നു. (The dalit movement... has shown an excessive enthusiasm for the  emancipatory energies of science and technology in India. On this side of ideological unity, two ends of the social spectrum- ie. the Dalit, who hardly have any presence in institutions of high -tech world, and  the Dwiyas who man the science and technology project of  the nation - state of India- have arrived a visionary unity... There has emerged a deep tension between their theoretical core - making, which is scientific and development oriented and its immediate experience.'' )

ആധുനികതാവിമര്‍ശനത്തിന്റെ സമഗ്രമായ ഒരു പരിപ്രേക്ഷ്യത്തിന്റെ അനുഭവത്തില്‍ കീഴാള വിമര്‍ശങ്ങള്‍ക്ക് കൈവരാവുന്ന ഗതിഭേദങ്ങളെക്കുറിച്ചുള്ള ഈ നിരീക്ഷണം സമകാലിക സാമൂഹിക പശ്ചാത്തലത്തില്‍ മാര്‍ക്സിസത്തിനും ബാധകമായ ഒന്നാണ്. മുതലാളിത്തത്തിന്റെ നിശിത വിമര്‍ശനമായിരിക്കുന്നതോടൊപ്പം മുതലാളിത്ത ആധുനികതയുടെയും നിശിത വിമര്‍ശനമായി സ്ഥാനനിര്‍ണയം ചെയ്താല്‍ മാത്രമേ മാര്‍ക്സിസത്തിന് വര്‍ത്തമാനസമൂഹത്തിലെ കേന്ദ്ര പ്രമേയങ്ങളില്‍ പലതിനെയും അര്‍ഥപൂര്‍ണമായി അഭിസംബോധന ചെയ്യാനാവൂ. മുതലാളിത്തത്തെയും മൂലധനാധിപത്യത്തെയും സാമ്പത്തിക ക്രമം എന്നതിനപ്പുറം കോളനീകരണവും മുതലാളിത്ത ഉല്‍പാദനവും ദേശരാഷ്ട്രങ്ങളും ആധുനികശാസ്ത്രവും വ്യാവസായികതയും മുതല്‍ കേവലയുക്തിബോധവും ദ്വന്ദ്വാത്മകവിചിന്തനവുംവരെ പങ്കുചേരുന്ന വിപുലമായ ഒരു ബന്ധവ്യവസ്ഥയായി തിരിച്ചറിയാന്‍ കഴിയുമ്പോഴാണ് മാര്‍ക്സിസം അടിസ്ഥാനതലത്തില്‍ ആധുനികതാവിമര്‍ശനം കൂടിയാണെന്ന് വ്യക്തമാവുക. കീഴാള- പാരിസ്ഥിതിക - സ്ത്രീവാദ നിലപാടുകളില്‍ നിന്നു ഉയര്‍ന്നുവരുന്ന വീക്ഷണഗതികളും സമരമുഖങ്ങളും മാര്‍ക്സിസത്തിന്റെ പരിധിക്ക് പുറത്തുള്ളവയല്ലെന്നും അത് വ്യക്തമാക്കിത്തരും.

ഇത്തരമൊരു വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്സിസവും കീഴാളവിമര്‍ശനവും തമ്മിലുള്ള വിനിമയങ്ങളെയും സംവാദസാധ്യതകളെയും കുറിച്ചാണ് ഈ ലേഖനത്തില്‍ തുടര്‍ന്ന് ശ്രമിക്കുന്നത്. പരസ്പരം കയ്യൊഴിയുന്ന വിരുദ്ധനിലപാടുകള്‍ എന്നതിനു പകരം അന്യോന്യം പൂരിപ്പിക്കുന്ന വിമര്‍ശനാത്മക സമീക്ഷകള്‍ എന്ന നിലയില്‍ മാര്‍ക്സിസത്തിനും കീഴാളവിമര്‍ശനത്തിനുമിടയില്‍ ചില സംഗമസ്ഥാനങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് വിശദീകരിക്കാനും ഇവിടെ ശ്രമിച്ചിരിക്കുന്നു.

ഒന്ന്: മാര്‍ക്സിസ്റ്റ് വിമര്‍ശന സമീക്ഷ - പുനര്‍വിഭാവനങ്ങള്‍

മാര്‍ക്സിസവും കീഴാളവിമര്‍ശനവും പരസ്പരം ഒഴിച്ചുനിര്‍ത്തുന്ന സൈദ്ധാന്തിക സമീക്ഷകളായാണ് പൊതുവേ മനസ്സിലാക്കപ്പെട്ടുവരുന്നത്. മാര്‍ക്സിസ്റ്റ് വിമര്‍ശനം വര്‍ഗം എന്ന കേന്ദ്രസങ്കല്‍പ്പത്തിലേക്ക് മറ്റെല്ലാ സാമൂഹികയാഥാര്‍ഥ്യങ്ങളെയും സംഗ്രഹിക്കുകയും വര്‍ഗസംഘര്‍ഷങ്ങളിലൂടെ വികസിക്കുന്ന മനുഷ്യചരിത്രത്തിന്റെ പ്രതിനിധാനമേഖലയായി സാഹിത്യവും കലയും ഉള്‍പ്പെടെയുള്ളവയെ പരിഗണിക്കുകയും ചെയ്യുന്നതായാണ, മറ്റ് പല നിലപാടുകള്‍ കൈക്കൊള്ളുന്നവരെയുംപോലെ, കീഴാളവിമര്‍ശനത്തിന്റെ വക്താക്കളും കരുതുന്നത്. വര്‍ഗം ഉല്‍പ്പാദനബന്ധങ്ങളില്‍നിന്നും ഉടലെടുക്കുന്ന ഒരു സാമ്പത്തികയാഥാര്‍ഥ്യം മാത്രമായതിനാല്‍, ഉല്‍പ്പാദനബന്ധങ്ങളെയെന്നപോലെ പ്രത്യുല്‍പ്പാദനബന്ധങ്ങളെയും തൊഴില്‍ വിഭജനമെന്നപോലെ തൊഴിലാളികളുടെ വിഭജനത്തെയും ഉള്‍ക്കൊള്ളുന്ന പ്രത്യയശാസ്ത്രമണ്ഡലംകൂടിയായ ജാതിയെ പരിഗണിക്കാന്‍ മാര്‍ക്സിസ്റ്റ് സമീക്ഷ അപര്യാപ്തമാണെന്നും കീഴാളവിമര്‍ശനം കരുതുന്നു. മറുഭാഗത്ത് വര്‍ഗവിഭജനത്തിന്റെ യാഥാര്‍ഥ്യത്തെ പരിഗണിക്കാത്ത ചരിത്രേതരമായ പ്രതിഭാസമായി ജാതിയെ വിലയിരുത്തുകയും അതിനെ മുന്‍നിര്‍ത്തിക്കൊണ്ടുളള വിശകലനങ്ങള്‍ക്ക് മുതിരുകയുമാണ് കീഴാളവിമര്‍ശനം ചെയ്യുന്നത് എന്ന അഭിപ്രായം മാര്‍ക്സിസ്റ്റുകള്‍ക്കിടയിലും പ്രബലമായുണ്ട്. ഇങ്ങനെ അന്യോന്യം ഒഴിച്ചുനിര്‍ത്തുന്ന, അഥവാ അന്യോന്യം ഒഴിഞ്ഞുനില്‍ക്കാന്‍ നിര്‍ബന്ധിതമായ, രണ്ട് സൈദ്ധാന്തികപദ്ധതികളായി മാര്‍ക്സിസവും കീഴാളവിമര്‍ശനവും പരിഗണിക്കപ്പെട്ടുവരുന്നു.

മാര്‍ക്സിസ്റ്റ് വിമര്‍ശനത്തിന്റെ അന്തിമ താല്‍പ്പര്യമായി പരിഗണിക്കാവുന്ന ഒരു ആശയം ഫ്രെഡറിക് ജയിംസണ്‍ രാഷ്ട്രീയ അവബോധം (Political Unconscious)  എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ സംഗ്രഹരൂപത്തില്‍ അവതരിപ്പിക്കുന്നുണ്ട്: "ചരിത്രവല്‍ക്കരിക്കുക! എപ്പോഴും ചരിത്രവല്‍ക്കരിക്കുക" ചരിത്രബന്ധങ്ങള്‍ക്ക് പുറത്ത് കേവലമായി നിലകൊള്ളുന്ന അനുഭൂതികളോ ആശയപ്രപഞ്ചമോ ഇല്ലെന്നും ഏതു തരത്തിലുള്ള മനുഷ്യാനുഭവവും ചരിത്രത്താല്‍ പൂരിതമാണ് എന്നുമാണ് ഇതിനര്‍ഥം. ഈ ചരിത്രബന്ധങ്ങളുടെ തോതും തരവും കണ്ടെത്തി വിശദീകരിക്കുകയാണ് മാര്‍ക്സിസ്റ്റ് വിമര്‍ശനത്തിന്റെ ദൗത്യം എന്നു പറയാം. അസ്തിത്വത്താല്‍ നിര്‍ണയിക്കപ്പെടുന്ന ബോധത്തിന്റെ ആവിഷ്കാരപ്രകാരങ്ങളില്‍ ഒന്നായി കലയെയും സാഹിത്യത്തെയും പരിഗണിച്ചുകൊണ്ട്, ആ നിര്‍ണയനത്തിന്റെ സ്വരൂപത്തെയും സ്വഭാവത്തെയും വിശദീകരിക്കാനുള്ള ശ്രമം എന്ന് ഇതിനെ മറ്റൊരു നിലയിലും വിശദീകരിക്കാം.

ഇവിടെ ക്ലാസിക്കല്‍/ഔദ്യോഗിക മാര്‍ക്സിസ്റ്റ് വിമര്‍ശനം പരിഗണിക്കാന്‍ പരാജയപ്പെട്ടതും ഫ്രെഡറിക് ജയിംസണ്‍ ഉള്‍പ്പെടെയുള്ള പില്‍ക്കാലവിമര്‍ശകര്‍ പല നിലകളില്‍ വീണ്ടെടുക്കാന്‍ പണിപ്പെട്ടതുമായ ഒരു തലത്തെക്കുറിച്ച് ഓര്‍മിക്കേണ്ടതുണ്ട്. കലയുടെയും അനുഭൂതികളുടെയും നിര്‍മാണാത്മകശേഷിയുടെ ലോകമാണത്. അടിത്തറ-മേല്‍പ്പുര എന്ന രൂപകത്തെ അങ്ങേയറ്റം യാന്ത്രികമായി മനസ്സിലാക്കിക്കൊണ്ട്, സാമ്പത്തിക ഉല്‍പ്പാദനത്തെയും അതു ജന്മം നല്‍കുന്ന വര്‍ഗസംഘര്‍ഷങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഉപരിഘടനാപ്രതിഭാസമായി കലയെ പരിഗണിക്കുകയാണല്ലോ ഔദ്യോഗിക മാര്‍ക്സിസം ചെയ്തത്. പ്രതിഫലനാത്മകമോ പ്രതിനിധാനപരമോ ആയ തലങ്ങള്‍ക്കപ്പുറം ആശയാനുഭൂതികളുടെ നിര്‍മാണാത്മകശേഷിയെ പരിഗണിക്കുന്ന ഒരു വിമര്‍ശനസമീക്ഷയായി വികസിക്കാന്‍ അതിന് കഴിഞ്ഞില്ല. ഒരര്‍ഥത്തില്‍ ഔദ്യോഗിക മാര്‍ക്സിസത്തില്‍ പല നിലകളിലും പിടിമുറുക്കിയ ആധുനികതയുടെ വീക്ഷണഗതികള്‍ തന്നെയാണ് ഈ പരാധീനതയ്ക്കും വഴിവച്ചത് എന്നുപറയാം.

സാമൂഹികജീവിതത്തിന്റെ പ്രതിഫലനങ്ങളും പ്രതിനിധാനങ്ങളും മാത്രമായി ആശയങ്ങളെ പരിഗണിക്കുന്നത് ആധുനികമായ ദ്വന്ദ്വാത്മകചിന്തയുടെ സ്വഭാവമാണ്. ഭൗതികതയുടെ മറുപുറമായി, അതില്‍ നിന്ന് ഉടലെടുക്കുന്ന ആശയങ്ങളുടെ ലോകം എന്ന കാഴ്ചപ്പാട് അങ്ങനെയാണ് രൂപപ്പെടുന്നത്. സാഹിത്യവും സമൂഹവും എന്നോ സാഹിത്യവും ചരിത്രവും എന്നോ പറയുമ്പോള്‍ ഇത്തരമൊരു വിഭജനത്തെ അത് ഉള്‍ക്കൊള്ളുന്നുണ്ട്. സാഹിത്യത്തെയും സമൂഹത്തെയും (ചരിത്രത്തെയും) രണ്ട് ഭിന്ന യാഥാര്‍ഥ്യങ്ങളായി പരിഗണിക്കുകയും സാഹിത്യത്താല്‍ പകര്‍ത്തി കാണിക്കപ്പെടുന്ന അല്ലെങ്കില്‍ സാഹിത്യത്തില്‍ പ്രതിനിധാനം ചെയ്യപ്പെടുന്ന ഒന്നായി സാമൂഹികയാഥാര്‍ഥ്യത്തെ (ചരിത്രത്തെ) വിലയിരുത്തുകയുമാണ് ഇത് ചെയ്യുന്നത്.

സാമൂഹികശാസ്ത്രവിമര്‍ശനത്തിന്റെ അടിസ്ഥാനനിലപാട് ഇത്തരമൊന്നാണ്. സാഹിത്യത്തിന്റെയും കലയുടെയും ആശയാനുഭൂതികളുടെയുമെല്ലാം പശ്ചാത്തലമായി സാമൂഹികയാഥാര്‍ഥ്യങ്ങളെ (ചരിത്രത്തെ) പരിഗണിക്കുകയും സാഹിത്യത്തിലും കലയിലുമെല്ലാം പതിഞ്ഞുകിടക്കുന്ന അതിന്റെ അടയാളങ്ങള്‍ കണ്ടെടുക്കുകയുമാണ് സാമൂഹികശാസ്ത്രവിമര്‍ശനം ചെയ്തുപോന്നത്. സാമൂഹികശാസ്ത്രവിമര്‍ശനത്തിന്റെ ഈ വീക്ഷണഗതിയുടെ തുടര്‍ച്ചയെന്ന നിലയിലാണ് ഔദ്യോഗിക മാര്‍ക്സിസ്റ്റ് വിമര്‍ശനസമീക്ഷ, ഏറിയ കൂറും, നിലകൊണ്ടത്. സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ എന്നതിനെ വര്‍ഗസംഘര്‍ഷങ്ങളുടെ സവിശേഷലോകമായി പരിഗണിക്കുകയും ഇതിന്റെ അടയാളങ്ങള്‍ കലയിലും സാഹിത്യത്തിലും എത്രത്തോളം തെളിഞ്ഞുകാണുന്നുണ്ട് എന്ന് പരിശോധിക്കുകയുമാണ് അവിടെ സ്വീകരിക്കപ്പെട്ട രീതി. സാമൂഹികയാഥാര്‍ഥ്യങ്ങളുടെ കേന്ദ്രത്തിലേക്ക് ഉല്‍പ്പാദനബന്ധങ്ങളെയും അതു ജന്മംനല്‍കുന്ന വര്‍ഗസംഘര്‍ഷങ്ങളെയും കൊണ്ടുവന്നു എന്നത് ശ്രദ്ധേയമാണെങ്കിലും കലയുടെ പ്രതിഫലനപരത എന്ന ബൂര്‍ഷ്വാ ആധുനികവീക്ഷണത്ത മറികടക്കാന്‍ അതിന് കഴിഞ്ഞില്ല. ആശയാനുഭൂതികള്‍ ഭൗതികശക്തികളാണെന്ന് തിരിച്ചറിയുന്ന ഒരു സമീക്ഷയിലേക്ക് വളരാനും പ്രത്യക്ഷ ഭൗതികത്തിന്റെ പ്രതിനിധാനങ്ങള്‍ കലയില്‍ ഉള്ളപ്പോള്‍ത്തന്നെ, പ്രത്യക്ഷ ഭൗതികത്തെ നിര്‍ണയിക്കാന്‍ പോന്ന ഭൗതികത കലയും സാഹിത്യവും ഉള്‍ക്കൊള്ളുന്ന ആശയാനുഭൂതികള്‍ക്കുണ്ടെന്ന് അംഗീകരിക്കാനും അതിന് കഴിഞ്ഞില്ല. ഈ പരാധീനതമൂലം പ്രത്യക്ഷഭൗതികത്തിന്റെ അനുബന്ധലോകംമാത്രമായി കലാ-സാഹിത്യമണ്ഡലം അവിടെ ചുരുക്കിയെഴുതപ്പെട്ടു. ഭൗതികവും ചരിത്രപരവുമായ നിര്‍മാണാത്മകലോകമാണ് ആശയാനുഭൂതികളുടേത് എന്ന വസ്തുത അവഗണിക്കപ്പെടുകയും ചെയ്തു.

ഒരു ജനസമൂഹത്തിനുമേല്‍ പിടിമുറുക്കാനായാല്‍ ആശയങ്ങള്‍ സ്വയം ഭൗതികശക്തികളായിത്തീരുമെന്നുള്ള മാര്‍ക്സിന്റെ പ്രസിദ്ധമായ നിരീക്ഷണം ആശയാനുഭൂതികളെ പ്രത്യക്ഷഭൗതികത്തിന്റെ അനുബന്ധലോകമായി പരിഗണിക്കുന്ന യാന്ത്രികവാദ സമീപനത്തിനെതിരായ വിമര്‍ശനമായിരുന്നു. പരസ്പരവര്‍ജകമായ എതിര്‍ലോകങ്ങളായല്ല ആശയവും ഭൗതികവും നിലനില്‍ക്കുന്നതെന്നും മറിച്ച് പരസ്പരം നിര്‍ണയിക്കുന്ന വൈരുധ്യാത്മക വിനിമയങ്ങളാണ് അവയെ സാധ്യമാക്കുന്നതെന്നും മാര്‍ക്സ് മനസ്സിലാക്കിയിരുന്നു. വൈരുധ്യാത്മക വിചിന്തനത്തിന്റെ ഈ വീക്ഷണത്തിനുമേല്‍ യാന്ത്രികഭൗതികത്തിന് കൈവന്ന മേല്‍ക്കൈയാണ് മുഖ്യധാരാ മാര്‍ക്സിസത്തിന്റെ വിമര്‍ശനസങ്കല്‍പ്പത്തെ പരിമിതപ്പെടുത്തിയത്. ഈ പരാധീനതയെ മറികടക്കാന്‍ സാംസ്കാരിക ഭൗതികവാദം ഉള്‍പ്പെടെയുള്ള പില്‍ക്കാല സമീപനങ്ങള്‍ കൈക്കൊണ്ട ഒരു നിലപാട് "സാഹിത്യവും ചരിത്രവും" എന്നതിനുപകരം "സാഹിത്യം ചരിത്രത്തില്‍" എന്ന വീക്ഷണങ്ങളിലേക്ക് നീങ്ങുകയാണ്. കലയും സാഹിത്യവുമുള്‍പ്പെടെയുള്ള ആശയാനുഭൂതികളുടെ ലോകങ്ങള്‍ ഇതര ഭൗതികഘടകങ്ങളുമായുള്ള വിനിമയങ്ങളിലൂടെ ചരിത്രത്തിന്റെ അഥവാ സാമൂഹികയാഥാര്‍ഥ്യത്തിന്റെ നിര്‍മാണസാമഗ്രിയായി നിലകൊള്ളുന്നു എന്ന കാഴ്ചപ്പാടാണ് ഇവിടെയുള്ളത്. അതോടെ ഭൗതികപ്രവര്‍ത്തനങ്ങളുടെ പ്രതിനിധാനങ്ങള്‍ എന്നതില്‍നിന്ന് ഭൗതികവും ചരിത്രപരവുമായ നിര്‍മാണാത്മകഘടകങ്ങള്‍ എന്ന നിലയിലേക്ക് കലയും സാഹിത്യവും പരിണമിക്കുന്നു. സാഹിത്യത്തിന്റെ സാമൂഹികമാനത്തെ അതില്‍ അടയാളപ്പെട്ടു കിടക്കുന്ന പ്രമേയ പ്രത്യക്ഷങ്ങളില്‍നിന്നു മാത്രം കണ്ടെടുക്കുന്ന പഴയ സമീപനത്തെ മറികടക്കാനും ഇത് വഴി തുറന്നുതരുന്നു.

"സാഹിത്യം ചരിത്രത്തില്‍" എന്ന വീക്ഷണത്തിലേക്ക് നീങ്ങിയാല്‍ സാഹിത്യത്തിന്റെ സാമൂഹികത പ്രമേയതലങ്ങളില്‍മാത്രമായി ഒതുങ്ങിനില്‍ക്കുന്നില്ല എന്ന് വ്യക്തമാവും. നിശ്ചയമായും സാഹിത്യത്തിന്റെ പ്രമേയതലത്തില്‍ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ പലപ്പോഴും ഇടംപിടിക്കും. തകഴിയുടെ നോവലുകളിലെ കര്‍ഷകജീവിതവും വിഷകന്യകയിലെ കുടിയേറ്റവും ദുരവസ്ഥയിലെ ജാതിവിമര്‍ശനവുമെല്ലാം ഇത്തരത്തില്‍ പ്രമേയതലത്തില്‍ ഇടംപിടിച്ച സാമൂഹിക യാഥാര്‍ഥ്യങ്ങളാണ്. പക്ഷേ ഇതുമാത്രമാണ് കലയിലെ/എഴുത്തിലെ സാമൂഹികത എന്ന് കരുതിക്കൂടാ. അങ്ങനെ കരുതിയാല്‍ സംഗീതമുള്‍പ്പെടെയുള്ള കലകളുടെ സാമൂഹികമൂല്യം കണക്കിലെടുക്കാനാകാതെ വരും. എല്ലാ കലകളും സംഗീതത്തിന്റെ പ്രകൃതം കൈവരിക്കാന്‍ പണിപ്പെടുന്നുവെന്ന വാള്‍ട്ടര്‍ പേയ്റ്ററുടെ പ്രഖ്യാതായ നിരീക്ഷണം ഇത്തരമൊരു വീക്ഷണഗതിയുടെ ഉല്‍പ്പന്നമാണ്. സാമൂഹികമോ ചരിത്രപരമോ ആയ സ്വാധീനങ്ങളാല്‍ കളങ്കപ്പെടാത്ത കേവലസൗന്ദര്യത്തിന്റെ ലോകമായാണ് അവിടെ സംഗീതം പരിഗണിക്കപ്പെടുന്നത്. സാമൂഹികതയെ പ്രമേയപരമായിമാത്രം തിരിച്ചറിയുന്ന വീക്ഷണഗതിയുടെ ഉല്‍പ്പന്നമാണിത്. പ്രമേയപ്രധാനമല്ലാത്ത സംഗീതവും അമൂര്‍ത്തചിത്രകലയും പോലുള്ള ആവിഷ്കാരങ്ങളിലെ സാമൂഹികമാനം തമസ്കരിക്കപ്പെടുന്നു എന്നതുമാത്രമല്ല ഇതിന്റെ ഫലം. പ്രമേയപരമായി സാമൂഹികതയെ പ്രത്യക്ഷത്തില്‍ ഏറ്റെടുക്കാത്ത തരം എഴുത്തിനെ അത് "ശുദ്ധകല"യാക്കി ഉയര്‍ത്തുന്നു. അതുവഴി സാമൂഹികതയുടെയും ചരിത്രപരതയുടെയും ലോകത്തിന് പുറത്തുനില്‍ക്കുന്നു. കേവലസൗന്ദര്യത്തിന്റെ മണ്ഡലത്തിന് ജന്മം നല്‍കുകയും ചെയ്യുന്നു.

ചരിത്രവും സാമൂഹികബന്ധങ്ങളും കലയില്‍ ഇടം പിടിക്കുന്ന രണ്ട് സൂക്ഷ്മലോകങ്ങളെക്കൂടി പരിഗണിച്ചുകൊണ്ടേ ഈ പ്രതിസന്ധി മറികടക്കാനാകൂ. അതിലൊന്ന് രൂപവും മറ്റൊന്ന് അനുഭൂതിയുമാണ്. രൂപത്തെ ചരിത്ര നിരപേക്ഷവും സുനിശ്ചിതവുമായ ചട്ടക്കൂടായല്ല മറിച്ച് ചരിത്രപരമായ പ്രക്രിയയായി വേണം പരിഗണിക്കാന്‍. രൂപത്തെ ഊറിക്കൂടി നില്‍ക്കുന്ന ഉള്ളടക്കം എന്ന് വിശേഷിപ്പിക്കുമ്പോള്‍ ജെയിംസണ്‍ നിര്‍ദേശിക്കുന്നതും ഇതുതന്നെയാണ്. വിപുലമായ സമൂഹചരിത്രത്തോടും അതേസമയം അതത് ജനുസ്സുകളുടെ ചരിത്രത്തോടും ഒരുപോലെ ബന്ധപ്പെട്ടുകൊണ്ടാണ് ഏതു കലാവിഷ്കാരത്തിന്റെയും രൂപം നിലനില്‍ക്കുന്നത്. ഇത് തിരിച്ചറിയാനും പ്രമേയതലത്തില്‍ സന്നിഹിതമല്ലാത്തപ്പോഴും പ്രവര്‍ത്തനക്ഷമമായിരിക്കുന്ന സാമൂഹികതയുടെ ലോകത്തെ കണ്ടെടുക്കാനും പര്യാപ്തമായ വിമര്‍ശനസമീക്ഷയ്ക്കുമാത്രമേ ചരിത്രവല്‍ക്കരണം എന്ന ദൗത്യം ഫലപ്രദമായി നിറവേറ്റാനാകൂ.

ഇത്തരമൊരു പരിശോധനയ്ക്ക് മുതിരുമ്പോള്‍ നോവലും ഭാവഗാനങ്ങളും ആത്മകഥയും ജീവചരിത്രവുംമുതല്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആലാപനക്രമവും കര്‍ണാടകസംഗീതത്തിന്റെ കച്ചേരിവഴിയും വരെയുള്ളവ പല നിലകളില്‍ സാമൂഹികതയുടെ ഉള്ളടക്കം പേറിനില്‍ക്കുന്ന ആവിഷ്കാരക്രമങ്ങളും അവതരണമാതൃകകളുമാണെന്ന് വ്യക്തമാകും. ബൂര്‍ഷ്വാ മധ്യവര്‍ഗത്തിന്റെ ഉദയത്തോടൊപ്പം അവരുടെ ജീവിതവ്യാപാരങ്ങളുടെ അവതരണസ്ഥാനം എന്ന നിലയില്‍ക്കൂടിയാണ് നോവലുകള്‍ ഉയര്‍ന്നുവന്നത്. ചില പൂര്‍വകാലജനുസ്സുകളെ സമകാലികമായ ആവശ്യങ്ങള്‍ക്ക് ഇണങ്ങുന്ന വിധത്തില്‍ പരിഷ്കരിച്ചുകൊണ്ടാണ് നോവലുകള്‍ എന്ന ജനുസ്സ് രൂപപ്പെട്ടത് എന്നും കാണാം. ഇങ്ങനെ ഒരേസമയം സവിശേഷമായ ജനുസ്സിന്റെ ചരിത്രത്തിനകത്തും പുതിയ സാമൂഹികചരിത്രത്തിനകത്തും നോവലുകള്‍ രൂപപരമായി നിലയുറപ്പിച്ചിരിക്കുന്നു. ഈ രൂപമാണ് പ്രമേയതലത്തില്‍ സാമൂഹികയാഥാര്‍ഥ്യങ്ങളോട് ബന്ധപ്പെടുന്നത്. ആ നിലയില്‍ രൂപത്തിന്റെ ചരിത്രാത്മകത ഭാഗികമായെങ്കിലും ഓരോ രചനയിലും പരിഷ്കരിക്കപ്പെടുകയും ചെയ്യുന്നു. രൂപംതന്നെ ത്രിമുഖമായ ചരിത്ര സമ്മര്‍ദങ്ങള്‍ക്കകത്താണ് നിലകൊള്ളുന്നത് എന്നര്‍ഥം.

രൂപതലത്തെക്കൂടാതെ കലാനിര്‍മിതികളുടെ ചരിത്രാത്മകത സൂക്ഷ്മതലത്തില്‍ സന്നിഹിതമാകുന്ന മറ്റൊരു മണ്ഡലം അനുഭൂതിയുടേതാണ്. സ്നേഹവാത്സല്യങ്ങള്‍ മുതല്‍ പ്രണയപാരവശ്യംവരെയുള്ള ഏതുതരം അനുഭൂതിമേഖലയും വിശാലാര്‍ഥത്തില്‍ ചരിത്രപരമാണ്. സൂക്ഷ്മമായി പറഞ്ഞാല്‍ ജൈവവാസനകള്‍ ചരിത്രത്തില്‍ പ്രവര്‍ത്തിക്കുന്നതിലൂടെയാണ് അനുഭൂതികള്‍ ഉളവാകുന്നതെന്ന് പറയാം. മൃഗങ്ങള്‍ക്ക് ജൈവവാസനകള്‍ മാത്രം ഉള്ളപ്പോള്‍ മനുഷ്യര്‍ അവയെ അനുഭൂതികളായാണ് ഉള്‍ക്കൊള്ളുന്നത്. അതുകൊണ്ടാണ് പ്രണയം (ഏതുവികാരവും) പരിണമിച്ചുകൊണ്ടേയിരിക്കുന്ന അനുഭൂതിസ്ഥാനമായിരിക്കുന്നത്. കേവലമെന്ന് വിവരിക്കപ്പെടുന്ന ലാവണ്യാനുഭവങ്ങള്‍ ചരിത്രപരമായിത്തീരുന്നത് അനുഭൂതികളുടെ ചരിത്രാത്മകതയാലാണ് എന്നര്‍ഥം.

ഈ നിലയില്‍ സവിശേഷമായൊരു ചരിത്രസന്ദര്‍ഭത്തെ നിര്‍ണയിക്കുന്ന സംസ്ഥാപന സാമഗ്രികളിലൊന്നായി കലയെ/സാഹിത്യത്തെ പരിഗണിക്കുകയും ആ സവിശേഷ സന്ദര്‍ഭത്തിന്റെ പ്രഭാവത്തെ പ്രമേയതലത്തിലും രൂപതലത്തിലും അനുഭൂതിതലത്തിലും ഉള്‍ക്കൊണ്ടുനില്‍ക്കുന്ന പ്രക്രിയയായി കലാനുഭവത്തെ വിശദീകരിക്കുകയും ചെയ്യുന്ന സമീപനത്തിനുമാത്രമേ വൈരുധ്യാത്മക വിചിന്തനത്തെ അര്‍ഥപൂര്‍ണമായ കലാവിമര്‍ശന/സാഹിത്യവിമര്‍ശന സമീക്ഷയായി വികസിപ്പിച്ചെടുക്കാനാകൂ. ഇതിനുപകരം പ്രമേയതലത്തിലെ സാമൂഹികതയുടെ അടയാളങ്ങള്‍മാത്രം മുന്‍നിര്‍ത്തി കലയുടെയും സാഹിത്യത്തിന്റെയും സാമൂഹികതയെ/ചരിത്രപരതയെ വിലയിരുത്തുന്നത് ഒരു ഭാഗത്ത് പഴയ സാമൂഹികശാസ്ത്രവിമര്‍ശനത്തിലേക്കും മറുഭാഗത്ത് കേവല ലാവണ്യവാദത്തിലേക്കുമാണ് എത്തിച്ചേരുക. പരസ്പരവിരുദ്ധമെന്ന് പുറമേക്ക് തോന്നിക്കുന്ന ഈ സമീപനങ്ങള്‍ അടിസ്ഥാനപരമായി ബൂര്‍ഷ്വാ ആധുനികതയുടെ ദ്വന്ദ്വാത്മകചിന്തയുടെ ഉല്‍പ്പന്നങ്ങളാണ്. മാര്‍ക്സിസത്തിന്റേതായി അതിലൊന്നുമില്ല.

രണ്ട് : കീഴാളവിമര്‍ശനവും മാര്‍ക്സിസവും

സൗന്ദര്യാനുഭവത്തിന്റെ അപനിര്‍മാണംതന്നെയാണ് ദളിത്-കീഴാള വിമര്‍ശനത്തിന്റെയും അടിസ്ഥാനതാല്‍പ്പര്യം. കലാനിര്‍മിതികളിലും സാഹിത്യാവിഷ്കാരങ്ങളിലും സന്നിഹിതമായിരിക്കുന്നതായി കരുതപ്പെടുന്ന അനുഭൂതിലോകങ്ങള്‍ ഏതെല്ലാം നിലകളിലാണ് ബ്രാഹ്മണ്യത്തിന്റെയും ജാതിമേധാവിത്വത്തിന്റെയും ലോകവീക്ഷണത്തെ അതില്‍ ഉള്‍ച്ചേര്‍ക്കുന്നത് എന്നു കണ്ടെത്തി, സൗന്ദര്യാനുഭൂതിയുടെ സവര്‍ണസ്വരൂപത്തെ തുറന്നു കാണിക്കുക എന്നതാണ് കീഴാളവിമര്‍ശനത്തിന്റെ പ്രധാന ദൗത്യങ്ങളിലൊന്ന്. വിശാലമായൊരര്‍ഥത്തില്‍ മാര്‍ക്സിസ്റ്റ് വിമര്‍ശനം ലക്ഷ്യമാക്കുന്ന പ്രത്യയശാസ്ത്രവിമര്‍ശനത്തിന്റെ തുടര്‍ച്ച ഇവിടെയുണ്ട്. സൗന്ദര്യാനുഭവത്തെ അതീതവും കേവലവുമായ മൂല്യമായി പരിഗണിച്ചുകൊണ്ട് അതിന് ചരിത്രനിരപേക്ഷമായ പദവി കല്‍പ്പിച്ചുകൊടുക്കുകയാണ് ആധുനികമായ സൗന്ദര്യവിചാരങ്ങള്‍ ചെയ്തുപോന്നത്. ലാവണ്യവാദം എന്ന് പൊതുവേ നാം പരാമര്‍ശിച്ചു പോരുന്നത് ഇത്തരത്തില്‍ അതീതപദവി കല്‍പ്പിക്കപ്പെട്ട സൗന്ദര്യമൂല്യത്തെ ചരിത്രനിരപേക്ഷമായി വിശദീകരിക്കാനുള്ള നിരൂപണസംരംഭങ്ങളെയാണ്.

ഒരു വിമര്‍ശനസമീക്ഷയെന്ന നിലയില്‍ മാര്‍ക്സിസം അടിസ്ഥാനപരമായി പണിപ്പെട്ടത് ആശയാനുഭൂതികള്‍ക്കുമേല്‍ വച്ചുകെട്ടപ്പെട്ട ഈ അതീതപദവിയുടെ നിരാകരണത്തിനുവേണ്ടിയാണ്. വിവിധയിനങ്ങളിലുള്ള സാമൂഹികാധികാരങ്ങളും പ്രത്യയശാസ്ത്രതാല്‍പ്പര്യങ്ങളും സന്നിഹിതമായിരിക്കുന്ന അനുഭവലോകമാണ് ഏതുതരം സൗന്ദര്യവും എന്ന കാഴ്ചപ്പാട് മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രവിമര്‍ശത്തിന്റെ കാതലാണ്. മുഖ്യധാരാ മാര്‍ക്സിസ്റ്റ് വിമര്‍ശനം ഈ സന്നിഹിതലോകത്തെ വര്‍ഗബന്ധങ്ങളുടെയും വര്‍ഗസംഘര്‍ഷങ്ങളുടെയും ഒട്ടൊക്കെ പ്രത്യക്ഷമായ പ്രതിപാദനമായി പരിഗണിക്കാനാണ് ശ്രമിച്ചത്. യാന്ത്രികമായ ന്യൂനീകരണത്തിന്റെ പരിമിതികള്‍ ഉണ്ടായിരുന്നുവെങ്കിലും ഇത് നിര്‍ണായകപ്രാധാന്യമുള്ള ഇടപെടല്‍ തന്നെയാണ്. സൗന്ദര്യാനുഭൂതിയെ സാമൂഹികബന്ധങ്ങളുടെയും ചരിത്രാനുഭവങ്ങളുടെയും ഭൗതികാസ്പദങ്ങളില്‍ ഉറപ്പിച്ചുനിര്‍ത്താനുള്ള നിര്‍ണായകമായ ശ്രമമായിരുന്നു മാര്‍ക്സിസ്റ്റ് വിമര്‍ശനം എന്ന് പറയാം.

കീഴാളവിമര്‍ശനത്തിന്റെ മേല്‍പ്പറഞ്ഞ മുഖ്യധാര, മാര്‍ക്സിസ്റ്റ് വിമര്‍ശനം കാര്യമായ പരിഗണന നല്‍കാതിരുന്ന ജാതിബന്ധങ്ങളുടെയും ബ്രാഹ്മണാധികാരത്തിന്റെയും പ്രവൃത്തിമണ്ഡലങ്ങള്‍ നമ്മുടെ സൗന്ദര്യാനുഭവങ്ങളെ എങ്ങനെയെല്ലാം നിര്‍ണയിച്ചുകൊണ്ടിരിക്കുന്നു എന്ന് വിശദീകരിക്കാനാണ് ശ്രമിച്ചത്. ആ നിലയില്‍ സൗന്ദര്യാനുഭൂതിയുടെ ഭൗതികാസ്പദങ്ങളിലേക്ക് ജാതിവ്യവസ്ഥയെ ഉള്‍ച്ചേര്‍ക്കുകയാണ് കീഴാളവിമര്‍ശനം ചെയ്യുന്നത് എന്നുപറയാം. ഇത് ഇന്ത്യന്‍ സാഹചര്യത്തെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമുള്ള ഒന്നാണ്. ഇന്ത്യന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം അസമത്വത്തിന്റെ ഏറ്റവും രൂക്ഷവും സര്‍വതലസ്പര്‍ശിയുമായ ആവിഷ്കാരരൂപമാണ് ജാതി. അതുകൊണ്ടുതന്നെ ജാതിബന്ധങ്ങളെയും അത് പ്രത്യക്ഷമായും പരോക്ഷമായും നമ്മുടെ അനുഭവലോകങ്ങളില്‍ ചേര്‍ത്തുവയ്ക്കുന്ന അസമത്വത്തെയും പരിഗണിക്കാത്ത ഏത് വിശകലനവും ജനാധിപത്യപരമോ നീതിനിഷ്ഠമോ ആകില്ല. സൗന്ദര്യാനുഭവങ്ങളുടെ ലോകം പല നിലകളില്‍ മറച്ചുവയ്ക്കുകയോ സാധൂകരിക്കുകയോ ചെയ്യുന്ന സവര്‍ണാധികാരത്തിന്റെ മൂല്യവ്യവസ്ഥയെ അപനിര്‍മിക്കുകയെന്നത്, അതുകൊണ്ട്, പ്രത്യയശാസ്ത്രവിമര്‍ശനത്തിന്റെ പരമപ്രധാനമായ ദൗത്യമാണ്. മുഖ്യധാരാ മാര്‍ക്സിസ്റ്റ് വിമര്‍ശം കാര്യമായി ഏറ്റെടുക്കാതിരുന്ന ഈ ചുമതലയുടെ നിര്‍വഹണമാണ് കീഴാളവിമര്‍ശനം നടത്തുന്നത്.

ഇതോടൊപ്പം, കീഴാളവിമര്‍ശനത്തിന്റെ ഇടപെടലുകള്‍ ആധുനിക മാനവവാദത്തിനെതിരായ വിമര്‍ശനമായും മാറിത്തീരുന്നുണ്ട്. മാനവവാദത്തിന്റ യൂറോപ്യന്‍ സന്ദര്‍ഭത്തിന്റെ തുടര്‍ച്ചയില്‍ കൊളോണിയല്‍ ആധുനികതയുടെ മനുഷ്യസങ്കല്‍പ്പം മധ്യവര്‍ഗപരവും ബ്രാഹ്മണികവുമായ ഒരു ആദര്‍ശമാതൃകയെയാണ്, പത്തൊമ്പതാം ശതകത്തിന്റെ അവസാനദശകങ്ങള്‍ മുതല്‍, ഉയര്‍ത്തിപ്പിടിച്ചിരുന്നത്. മനുഷ്യന്‍ എന്ന പൊതുതത്ത്വത്തിന്റെ ഉള്ളില്‍ ഏറിയും കുറഞ്ഞും നിലകൊള്ളുന്ന ബ്രാഹ്മണ്യത്തിന്റെ മൂല്യവ്യവസ്ഥയെയാണ് കീഴാള വിമര്‍ശനം അപനിര്‍മിക്കുന്നത്. അതുകൊണ്ട് പ്രത്യയശാസ്ത്രവിമര്‍ശനത്തിന്റെ സവിശേഷദൗത്യങ്ങള്‍ നിറവേറ്റുമ്പോള്‍ത്തന്നെ ആധുനികതാവിമര്‍ശനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമകാലികപ്രയോഗമായും കീഴാളവിമര്‍ശനം മാറിത്തീരുന്നു.

ഈ മുഖ്യദൗത്യത്തോടൊപ്പം മറ്റു രണ്ടുദൗത്യങ്ങള്‍കൂടി കീഴാളവിമര്‍ശം നിര്‍വഹിക്കുന്നുണ്ട്. അതിലൊന്ന് മുഖ്യധാരയാല്‍ തമസ്കരിക്കപ്പെട്ട കീഴാള രചനാപാരമ്പര്യത്തെ വീണ്ടെടുക്കാനാണ്. സവര്‍ണ വ്യവഹാരത്തിന്റെ സൗന്ദര്യശാസ്ത്രയുക്തികള്‍ അസുന്ദരമെന്നും കലാശൂന്യമെന്നും മുദ്രകുത്തി പുറന്തള്ളിയ ആവിഷ്കാരങ്ങളുടെയും നാടോടിക്കല എന്ന പേരില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന അവതരണക്രമങ്ങളുടെയും ചരിത്രവും അനുഭവലോകങ്ങളും വീണ്ടെടുത്ത് ബലിഷ്ഠമായ ഒരു ബദല്‍ പാരമ്പര്യമായി അവയെ ഉറപ്പിച്ചെടുക്കുന്ന ദൗത്യമാണ് ഇവിടെയും ഉള്ളത്. ഒരര്‍ഥത്തില്‍ ഇത് മുകളില്‍ വിശദീകരിച്ച പ്രത്യയശാസ്ത്രവിമര്‍ശനത്തിന്റെ തുടര്‍ച്ച തന്നെയാണ്. സൗന്ദര്യാനുഭൂതിയുടെ അപനിര്‍മാണത്തിലൂടെ അതിന്റെ സാംസ്കാരിക രാഷ്ട്രീയത്തെ വെളിപ്പെടുത്തുന്ന പ്രവൃത്തി സ്വാഭാവികമായി ത്തന്നെ ഒരു ബദല്‍ പാരമ്പര്യത്തെക്കുറിച്ചുള്ള അന്വേഷണങ്ങളിലേക്ക് തിരിയും. ഇത്തരമൊരു ബദല്‍ പാരമ്പര്യത്തിന്റെ നിര്‍മിതി കീഴാളവിമര്‍ശനത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ് താനും. നിശ്ശബ്ദമാക്കപ്പെട്ട ഒരു സമൂഹം സ്വന്തം സംസ്കാരത്തിലും ചരിത്രത്തിലും അടിയുറച്ചുനിന്ന് ബലിഷ്ഠമായ സ്വത്വധാരണകളിലേക്ക് എത്തിപ്പെടുന്നത് ഇതിലൂടെയാണ്.

ഈ ബദല്‍ പാരമ്പര്യനിര്‍മാണത്തിന് അനിവാര്യമായ ഒരു വിമര്‍ശനസമീക്ഷ വികസിപ്പിച്ചെടുക്കുക എന്നതാണ് കീഴാളവിമര്‍ശനം ചെയ്യുന്ന മറ്റൊരു പ്രധാന ഇടപെടല്‍. ആദ്യത്തെ രണ്ട് സന്ദര്‍ഭങ്ങളിലും അധീശവ്യവഹാരത്തിന്റെ യുക്തികളോടും സൗന്ദര്യസങ്കല്‍പ്പങ്ങളോടും പല നിലകളില്‍ ഏറ്റുമുട്ടുകയാണ് കീഴാളവിമര്‍ശം ചെയ്യുന്നതെങ്കില്‍ ഇവിടെയത് സ്വന്തം ചരിത്രാനുഭവങ്ങളെ സിദ്ധാന്തവല്‍ക്കരിക്കുകയും അതില്‍നിന്ന് സ്വകീയമായ സൈദ്ധാന്തിക സമീക്ഷകള്‍ രൂപപ്പെടുത്തുകയുമാണ് ചെയ്യുന്നത്. സാഹിത്യം, കല, സൗന്ദര്യാനുഭൂതികള്‍ തുടങ്ങിയവയെക്കുറിച്ചുള്ള സ്വകീയ സങ്കല്‍പ്പങ്ങളുടെയും വ്യവഹാരക്രമത്തിന്റെയും നിര്‍മിതിയാണ് ഇവിടെയുള്ളത്. അധീശവ്യവഹാരത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് സൗന്ദര്യവിശകലനത്തിന്റെ പുതിയൊരു വ്യവഹാരമണ്ഡലം ഉദ്ഘാടനം ചെയ്യുന്ന ഈ സന്ദര്‍ഭം കീഴാളവിമര്‍ശനത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. കാരണം അവിടെവച്ചാണ് അത് സ്വന്തം ചരിത്രത്തെയും ആശയാവലികളെയും അഭിസംബോധന ചെയ്യുന്നത്. ഉപരിവര്‍ഗത്തിന്റെയും സവര്‍ണതയുടെയും ആശയാവലികള്‍ക്കും അനുഭവലോകങ്ങള്‍ക്കുമെതിരായ വിമര്‍ശനം എത്രതന്നെ ബലിഷ്ഠമാണെങ്കില്‍പോലും വിപരീതനിലയില്‍ ഈ വിമര്‍ശനങ്ങളും ആ സൗന്ദര്യസങ്കല്‍പ്പത്തില്‍ ഊന്നേണ്ടിവരുന്നുണ്ട്. അതിനുപകരം, കലയുടെയും അനുഭവലോകങ്ങളുടെയും പുതിയൊരു ഭൂഖണ്ഡം ഉദ്ഘാടനം ചെയ്യുന്നതിലെത്തുമ്പോഴാണ് കീഴാളവിമര്‍ശനം അതിന്റെ സ്വന്തം ഇടം നിര്‍മിച്ചെടുക്കുന്നതില്‍ അന്തിമവിജയം നേടൂന്നത്.

പ്രമേയം, രൂപം, അനുഭൂതി എന്നീ വിതാനങ്ങളില്‍ ഒരുപോലെ സന്നിഹിതമാവുന്ന ചരിത്രബന്ധങ്ങളെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് ധാരണ (ആശയാനുഭൂതികളുടെ ലോകം പ്രതിഫലനപരമോ പ്രതിനിധാനപരമോ ആയിരിക്കുന്നതിനപ്പുറം നിര്‍മാണാത്മകമാണെന്ന മാര്‍ക്സിസ്റ്റ് ധാരണ) മേല്‍പ്പറഞ്ഞ ദൗത്യനിര്‍വഹണത്തിന്റെ സന്ദര്‍ഭത്തില്‍ വളരെയേറെ സംഗതമായിരിക്കും. ആധുനികമായ പ്രതിനിധാനയുക്തിക്കു പുറത്തുനില്‍ക്കുന്ന ഒരു ബദല്‍ സൗന്ദര്യാത്മകതയുടെ നിര്‍മിതിക്കുതകുന്ന ഒരു സൈദ്ധാന്തികതലം ഇതില്‍നിന്ന് ഉരുത്തിരിച്ചെടുക്കാനാവും. അത് ഒരു ഭാഗത്ത് ഒരു ബദല്‍ ജീവിതത്തിന്റെ ഭൗതികതയില്‍ പങ്കുചേരുന്നതും മറുഭാഗത്ത് ആ ബദല്‍ ജീവിതത്താല്‍ നിര്‍മിക്കപ്പെടുന്ന രൂപത്തെയും അനുഭൂതികളെയും ഉള്‍ക്കൊണ്ടു നില്‍ക്കുന്നതുമായിരിക്കും. ഇത്തരമൊരു സൈദ്ധാന്തികസമീക്ഷ കീഴാള ദളിത് വിമര്‍ശനത്തെ ആധുനികതയുടെ സൗന്ദര്യവ്യവഹാരത്തെ മറികടന്നുപോകുന്നതിന് ഏറ്റവുമധികം പിന്തുണ നല്‍കുന്നതുമായിരിക്കും. ഇവിടെ സമകാലിക ദളിത് വിമര്‍ശനത്തിന്റെ മുഖ്യധാരയെ മുന്‍നിര്‍ത്തി ചില വസ്തുതകള്‍കൂടി പരിഗണിക്കേണ്ടതുണ്ട്. അധീശവ്യവഹാരങ്ങളിലെ സവര്‍ണാധികാരത്തെയും സൗന്ദര്യാനുഭൂതിയുടെ അബോധത്തെയും പുറത്തുകൊണ്ടുവരുന്നതില്‍ ശ്രദ്ധയൂന്നുന്ന പ്രത്യയശാസ്ത്രവിമര്‍ശനങ്ങളാണ് അവയിലേറിയ പങ്കും. ഈ പ്രത്യയശാസ്ത്രവിമര്‍ശനമാകട്ടെ രൂപം, അനുഭൂതി എന്നീ തലങ്ങളില്‍ ചരിത്രം നടത്തുന്ന ഇടപെടലുകളെ കാര്യമായി പരിഗണിക്കാതെ പ്രമേയതലത്ത മുന്‍നിര്‍ത്തുന്ന വിശകലനങ്ങളിലേക്ക് കൂടുതല്‍ കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്നതായും അനുഭവപ്പെടുന്നുണ്ട്. ഇത് കീഴാളവിമര്‍ശനത്തെ രണ്ടുതരം പരിമിതികള്‍ക്ക് വിധേയമാക്കും. പഴയ സാമൂഹികശാസ്ത്രവിമര്‍ശനത്തിന്റെ പുതിയ രൂപമായി കീഴാളവിമര്‍ശനം മാറിത്തീരാം എന്നതാണ് ഇതിലാദ്യത്തേത്.

ഒരര്‍ഥത്തില്‍ മാര്‍ക്സിസ്റ്റ് വിമര്‍ശനത്തിന്റെ മുഖ്യധാരയ്ക്ക് സംഭവിച്ച തരക്കേടിന്റെ മറ്റൊരു നിലയിലുള്ള ആവര്‍ത്തനമാണിത്. വര്‍ഗസംഘര്‍ഷങ്ങളുടെ അടയാളങ്ങള്‍ പ്രമേയത്തില്‍നിന്ന് കണ്ടെടുക്കാന്‍ ശ്രമിച്ച് കലാനിര്‍മിതികളെ പ്രതിഫലനപരമോ പ്രതിനിധാനാത്മകമോ ആയി ചുരുക്കിവായിക്കുകയാണ് മുഖ്യധാരാ മാര്‍ക്സിസ്റ്റ് വിമര്‍ശനം മിക്കവാറും ചെയ്തുകൊണ്ടിരുന്നത്. ഇതേ വഴിയില്‍ സവര്‍ണാധികാരത്തിന്റെ പാഠരൂപങ്ങള്‍മാത്രമായി കലാനിര്‍മിതികളെ കാണുകയും അതിന്റെ അടയാളങ്ങള്‍ പ്രമേയനിഷ്ഠമായി തേടിപ്പിടിക്കുകയും ചെയ്യുന്ന സമീപനം കീഴാളവിമര്‍ശനം ഏറ്റെടുത്തുകൂട. അതുപോലെ ചരിത്രത്തിന്റെ സൂക്ഷ്മജീവിതവും പ്രവൃത്തിയും പാഠത്തിന്റെ പ്രമേയതല താല്‍പ്പര്യങ്ങള്‍ക്ക് കുറുകെ നീങ്ങുന്ന പ്രഭാവങ്ങള്‍ക്ക് കാരണമാകാം എന്ന വസ്തുതയും പരിഗണിക്കപ്പെടണം. കലാനിര്‍മിതികള്‍ ശാശ്വതസത്തകളല്ലെന്നും മറിച്ച് സങ്കീര്‍ണപ്രകൃതിയുള്ള പ്രക്രിയകളാണെന്നുമുള്ള ധാരണയാണ് ഇതിനടിസ്ഥാനമാകേണ്ടത്. പ്രമേയതലത്തിലെ താല്‍പ്പര്യങ്ങളെ അസ്ഥിരപ്പെടുത്താനോ മറികടന്നുപോകാനോ രൂപ-അനൂഭൂതി തലത്തിലെ ചരിത്രപ്രഭാവങ്ങള്‍ വഴിവച്ചേക്കാം. ഇത് പരിഗണിക്കാതിരുന്നാല്‍ ആധുനികതാപ്രസ്ഥാനത്തെയപ്പാടെ ബൂര്‍ഷ്വാജീര്‍ണതയുടെ ആവിഷ്കാരങ്ങള്‍ എന്ന് മുദ്രകുത്തി തള്ളിക്കളഞ്ഞ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ നിലപാടിന് സമാനമായ വീക്ഷണങ്ങളിലാകും നാം എത്തിപ്പെടുക. ഫലത്തില്‍ ഈ രണ്ടു പരാധീനതകളും കീഴാള വിമര്‍ശനത്തെ ആധുനികമായ ദ്വന്ദ്വാത്മകവിചാരത്തിലേക്ക് കൊണ്ടുപോകാന്‍ കാരണമാകും.

പ്രതിനിധാനാത്മക വായനയുടെ വിഷയമായി കലാവസ്തുവിനെ ഉറപ്പിച്ചെടുക്കുന്ന ആധുനികവീക്ഷണത്തെ മറികടക്കുകയെന്നത് കീഴാള-ദളിത് വിമര്‍ശനസമീക്ഷയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണെന്ന വസ്തുതയാണ് ഇവിടെ വ്യക്തമാകുന്നത്. മാര്‍ക്സിസ്റ്റ് വിമര്‍ശനത്തിന്റെ പുനര്‍വിഭാവനം വഴി കൈവരുന്ന തെളിച്ചങ്ങള്‍ ഇതിന് ഉപയുക്തമാക്കാനാകും. അത്തരത്തിലുള്ള പരസ്പരപൂരണം ഇന്ത്യന്‍ സാഹചര്യത്തില്‍ കലയുടെ ഭൗതികതയെയും അനുഭൂതിയുടെ ചരിത്രപരതയെയും മുന്‍നിര്‍ത്തുന്ന കാഴ്ചപ്പാടുകളെയും വിമര്‍ശനപ്രയോഗങ്ങളെയും കൂടുതല്‍ കൂടുതല്‍ സമ്പന്നമാക്കുകയും ചെയ്യും. .

*
സുനില്‍ പി ഇളയിടം ദേശാഭിമാനി ഓണപ്പതിപ്പ്

No comments: