Tuesday, September 24, 2013

സംസ്ഥാന പുനര്‍വിഭജന വാദങ്ങളുടെ രാഷ്ട്രീയം

തെലുങ്കാനാ സംസ്ഥാന രൂപീകരണത്തിനുവേണ്ടിയുള്ള തീരുമാനത്തോടെ ഇന്ത്യയില്‍ വ്യത്യസ്ത സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ പുനരാരംഭിച്ചിരിക്കുകയാണ്. ഡാര്‍ജിലിങ്ങില്‍ ഗൂര്‍ഖാ ലാന്‍ഡിന് വേണ്ടി മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ബന്ദിനാണ് ആഹ്വാനം ചെയ്യപ്പെട്ടത്. ആ പ്രക്ഷോഭം അക്രമാസക്തമായ രീതിയിലാണ് പൊട്ടിപ്പുറപ്പെട്ടത്. അസമില്‍ ബോര്‍ഡോ ലാന്‍ഡിന് വേണ്ടിയുള്ള പ്രക്ഷോഭം ബന്ദാവുകയും വാര്‍ത്താവിനിമയബന്ധങ്ങള്‍ താറുമാറാക്കുകയും വംശീയ ചേരിതിരിവിന് ആക്കം കൂട്ടുകയും ചെയ്തു. സൈന്യത്തെ വിളിക്കേണ്ടി വരുന്നവിധം ഏറ്റുമുട്ടലുകളും അക്രമങ്ങളും കൊണ്ട് കലുഷിതമായി. വിദര്‍ഭ സംസ്ഥാനത്തിന് വേണ്ടിയുള്ള വാദവും ഉയര്‍ന്നുവന്നിരിക്കുകയാണ്. ഭാഷാപരമായ പുനഃസംഘടനയിലൂടെ രൂപീകരിക്കപ്പെട്ട സംസ്ഥാനങ്ങള്‍ വെട്ടിമുറിക്കപ്പെടുന്നത് ശരിയല്ല എന്ന നിലപാടാണ് സിപിഐ എമ്മിനെപ്പോലുള്ള പാര്‍ടികള്‍ വ്യക്തമാക്കിയിട്ടുള്ളത്. പിന്നോക്കാവസ്ഥക്കും വികസനമില്ലായ്മക്കും കാരണം സ്വാതന്ത്ര്യാനന്തരം ഇന്ത്യ സ്വീകരിച്ച വികസനപാതയാണ്. മുതലാളിത്ത വികസനനയങ്ങള്‍ സൃഷ്ടിച്ച അസന്തുലിതാവസ്ഥയാണ് രാജ്യത്തെ വിശാല ഭൂപ്രദേശങ്ങളിലെ വികസന മുരടിപ്പിന് കാരണം. ആവശ്യമായ പ്രദേശങ്ങളില്‍ സ്വയംഭരണം എര്‍പ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ ഭാഷാപരമായ തത്വത്തിലധിഷ്ഠിതമായ സംസ്ഥാനങ്ങളെ പുനര്‍ വിഭജിക്കണമെന്ന വാദം ഇന്ത്യയുടെ ഫെഡറല്‍ ഘടനയില്‍ അധിഷ്ഠിതമായ യൂണിറ്ററി സ്റ്റേറ്റ് സങ്കല്‍പ്പത്തെ തന്നെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക. സങ്കുചിതവും താല്‍ക്കാലികവുമായ താല്‍പര്യങ്ങള്‍ക്കായി സംസ്ഥാന പുനര്‍വിഭജന വാദത്തെ അംഗീകരിച്ചു കൊടുക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

കഴിഞ്ഞ ജൂലൈ 3ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് ആന്ധ്രപ്രദേശ് സംസ്ഥാനം വിഭജിച്ച് തെലുങ്കാനാ സംസ്ഥാന രൂപീകരണത്തിന് അനുമതി നല്‍കിയത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമ്മര്‍ദമാണ് ഇത്തരമൊരു തീരുമാനം കോണ്‍ഗ്രസിനെയും യുപിഎ സര്‍ക്കാറിനെയുംകൊണ്ട് എടുപ്പിച്ചത്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസത്തിന്റയും യൂണിറ്ററി സ്റ്റേറ്റ് സങ്കല്‍പ്പത്തിന്റെയും മൂല്യങ്ങളെ അവസാരവാദപരമായ നിലപാടുകളിലൂടെ കയ്യൊഴിഞ്ഞ ചരിത്രമാണ് കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത കേന്ദ്ര സര്‍ക്കാരുകള്‍ക്കുള്ളത്. ഇന്ത്യയുടെ ദേശീയ ഐക്യത്തിനും ഭരണഘടനയുടെ ഫെഡറല്‍ മതേതര ഘടനയ്ക്കും ഭീഷണിയുയര്‍ത്തിക്കൊണ്ട് 1980-കളില്‍ ഉയര്‍ന്നുവന്ന എല്ലാവിധ വിഘടനവാദ പ്രസ്ഥാനങ്ങളുടെയും പിറവിക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ തത്വാധിഷ്ഠിതമല്ലാത്ത നിലപാടുകള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അസമിലും പഞ്ചാബിലും ഉയര്‍ന്നുവന്ന വംശീയ- മതാധിഷ്്ഠിത-വിഘടനവാദ പ്രസ്ഥാനങ്ങളെ കോണ്‍ഗ്രസ് നേതൃത്വം അവയുടെ ആവിര്‍ഭാവകാലത്ത് താലോലിച്ചു വളര്‍ത്തുകയായിരുന്നു. അസമീസ് വംശീയവാദത്തിന്റെ ചോരപ്പുഴകള്‍ സൃഷ്ടിച്ച കലാപങ്ങള്‍ക്ക് തിരികൊളുത്തിയ അസം സ്റ്റുഡന്‍സ് യൂണിയന്റെ 1980-ല്‍ ഗോഹട്ടിയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തത് ഇന്ദിരാഗാന്ധിയായിരുന്നു. ഖാലിസ്ഥാന്‍ പ്രസ്ഥാനത്തെയും ഭിന്ദര്‍ബാലയെയും ഉപയോഗിച്ച് ജനതാപാര്‍ടി സര്‍ക്കാരിലെ ഘടകകക്ഷിയായ അകാലിദളിനെ ദുര്‍ബലപ്പെടുത്താനാണ് ഇന്ദിരാഗാന്ധി ഖാലിസ്ഥാന്‍ വിഘടന വാദികളെ ഉപയോഗിച്ചത്. അത് തീ കൊണ്ടുള്ള തലചൊറിച്ചിലാണെന്ന് കുല്‍ദീപ് നെയ്യരെപ്പോലുള്ള മുതിര്‍ന്ന പത്ര പ്രവര്‍ത്തകര്‍ അക്കാലത്തുതന്നെ ഇന്ദിരാഗാന്ധിയോട് നേരിട്ട് പറഞ്ഞിരുന്നു. ഖാലിസ്ഥാന്‍ തീവ്രവാദത്തിന്റെ ഇരയായി ഇന്ദിരാഗാന്ധിക്ക് ജീവിതം തന്നെ അവസാനിപ്പിക്കേണ്ടിവന്നു.

അസുവിന്റെ പില്‍ക്കാല രൂപാന്തരങ്ങളായ ഉള്‍ഫയും ബോര്‍ഡോ കലാപകാരികളും അസമില്‍ വംശീയ കൂട്ടക്കൊലകള്‍ അഴിച്ചുവിടുന്നതാണ് പിന്നീട് നാം കണ്ടത്. തെലുങ്കാനാ സംസ്ഥാന രൂപീകരണത്തിന് വേണ്ടിയുള്ള പ്രസ്ഥാനത്തോട് ഒരിക്കലും കോണ്‍ഗ്രസ് തത്വാധിഷ്ഠിതമായ ഒരു നിലപാട് സ്വീകരിച്ചിട്ടില്ല. എല്ലായ്പോഴും അവസരവാദപരമായ നിലപാടുകളിലൂടെ ഒഴിഞ്ഞുമാറുകയോ പ്രശ്നം നീട്ടിക്കൊണ്ടുപോകുകയോ ആണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ജസ്റ്റിസ് ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടുവര്‍ഷത്തിലേറെക്കാലമായിട്ടും ഒന്നുംചെയ്യാതിരുന്ന യുപിഎ സര്‍ക്കാര്‍ ഇപ്പോ ള്‍ തെലുങ്കാനാ സംസ്ഥാന രൂപീകരണത്തിന് തീരുമാനമെടുത്തത് ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടാണ്. ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ പരമദയനീയമാണ്. ജഗ്മോഹന്‍ റെഡി നേതൃത്വം നല്‍കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ കഴിയാത്ത സ്ഥിതിയിലാണ്. നഷ്ടപ്പെട്ടുപോകുന്ന ജനസ്വാധീനം തെലുങ്കാനാ സംസ്ഥാന രൂപീകരണം വഴി നേടി യെടുക്കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാമെന്ന് കരുതിയാണ് തെലുങ്കാനാ സംസ്ഥാന രൂപീകരണത്തിന് തീരുമാനമെടുത്തത്. സീമാന്ധ്രയില്‍ നേരിട്ടേക്കാവുന്ന നഷ്ടം തെലുങ്കാന വഴി ഒരളവോളം പരിഹരിക്കാമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ അസ്ഥാനത്താവുകയാണെന്നാണ് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. തെലുങ്കാനാ പ്രഖ്യാപനം വന്നതോടെ ആന്ധ്രാ സംസ്ഥാനത്തെ ഏകോപിപ്പിച്ച് നിര്‍ത്തണമെന്ന ആവശ്യമുയര്‍ത്തിയുള്ള പ്രതിഷേധങ്ങള്‍ സീമാ ആന്ധ്രയില്‍ ഉയരുകയുണ്ടായി. തീരദേശജില്ലകളിലും റായല്‍സീമ മേഖലകളിലും പ്ര ക്ഷോഭം ആഞ്ഞടിച്ചു. പണിമുടക്കുകളും പ്രകടനങ്ങളും വ്യാപകമായിരുന്നു. സംസ്ഥാനം വിഭജിക്കണമെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായം ഉള്ളപ്പോള്‍തന്നെ, ഇങ്ങനെയൊരു തീരുമാനമെടുത്ത സാഹചര്യത്തില്‍ തെലുങ്കാനയിലെയും ആന്ധ്രപ്രദേശിലെയും ജനങ്ങള്‍ക്കിടയില്‍ സൗഹൃദ ബന്ധങ്ങള്‍ നിലനിര്‍ത്തുക എന്നത് പ്രധാനമാണ്. നദീജലം, ആസ്തികള്‍, വിഭവങ്ങള്‍ എന്നിവ പങ്കിടുന്ന കാര്യങ്ങള്‍ സൗഹാര്‍ദപരമായി കൈകാര്യം ചെയ്യപ്പെടണം. ആന്ധ്രപ്രദേശിനെ വെട്ടിമുറിച്ച് രണ്ട് സംസ്ഥാനമാക്കിയതുകൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങളൊന്നും രണ്ട് സംസ്ഥാനങ്ങളിലും പരിഹരിക്കപ്പെടാന്‍ പോകുന്നില്ല. വിഭവങ്ങളും സമ്പത്തും കൈകാര്യം ചെയ്യാന്‍ രണ്ട് സംസ്ഥാനങ്ങളിലെയും ബൂര്‍ഷ്വാ ഭൂവുടമാ വര്‍ഗങ്ങളും മറ്റ് പ്രാദേശിക സമ്പന്ന വിഭാഗങ്ങളും തമ്മിലുള്ള മത്സരം ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കും. അനൈക്യവും വേര്‍തിരിവും സൃഷ്ടിച്ച് തൊഴിലാളികളും കര്‍ഷകരുമായ അടിസ്ഥാന ജനവിഭാഗങ്ങളില്‍ അവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ദുര്‍ബലമാക്കാനാണ് ബൂര്‍ഷ്വാ വിഭാഗങ്ങള്‍ ശ്രമിക്കുക. നവലിബറല്‍ പരിഷ്കാരങ്ങള്‍ ഉപജീവനം, ഭൂമി, തൊഴില്‍, അടിസ്ഥാന സേവനങ്ങള്‍, എന്നിങ്ങനെ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ അപരിഹാര്യമാക്കിയിരിക്കുകയാണ്. അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിച്ചുകിട്ടാനുള്ള ജനകീയ പ്രക്ഷോഭങ്ങളെ വഴിതിരിച്ചുവിട്ട് രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങളെ പരസ്പരം ഏറ്റുമുട്ടിക്കുന്ന നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുകയും ജനങ്ങളെ ഭിന്നിപ്പിക്കുന്ന കുത്സിതനീക്കങ്ങളെ തടയാന്‍ ഉതകുന്ന വിധത്തില്‍ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിയെടുക്കുവാന്‍ ഇടതുപക്ഷത്തിന് കഴിയണം.

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തെ സംബന്ധിച്ച ശരിയായ നിലപാടുകളെ നിരാകരിക്കുന്ന ബൂര്‍ഷ്വാ അവസരവാദ വീക്ഷണങ്ങളെ വിട്ടുവീഴ്ചയില്ലാതെ തുറന്ന് കാണിക്കേണ്ടതുണ്ട്. ഭാഷാ സംസ്ഥാനങ്ങളെ സംബന്ധിച്ച സൈദ്ധാന്തികവും പ്രായോഗികവുമായ സമീപനത്തില്‍ വ്യക്തത ഉണ്ടാക്കിക്കൊണ്ടേ ഇത് സാധ്യമാവൂ. സിപിഐ എമ്മിന്റെ തെലുങ്കാന സംബന്ധിച്ച നിലപാടിനെ നിര്‍ണയിച്ചത് ഈയൊരു അടിസ്ഥാന നിലപാടാണ്. ഇന്ത്യയില്‍ ബ്രിട്ടീഷ് മൂലധന ശക്തികളും ഇന്ത്യന്‍ ബൂര്‍ഷ്വാ വര്‍ഗങ്ങളും ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തെ അംഗീകരിച്ചിരുന്നില്ല. ചെറു സംസ്ഥാന വാദവും പുനര്‍വിഭജന വാദവും ഉയര്‍ത്തുന്നവര്‍ പിന്നോക്കാവസ്ഥയുടെയും പ്രാദേശിക അസംതുലനങ്ങളുടെയും യഥാര്‍ഥ കാരണം മുതലാളിത്ത വികസനമാണെന്ന യാഥാര്‍ഥ്യത്തെ മറച്ചുപിടിക്കുകയാണ്. ആഗോളവല്‍ക്കരണത്തിന്റെ രണ്ടാം തലമുറ പരിഷ്കാരങ്ങള്‍ തീവ്രഗതിയിലായതോടെ തദ്ദേശീയ ജനസമൂഹങ്ങളുടെ വിഭവങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും വിദേശ-സ്വകാര്യ മൂലധന ശക്തികള്‍ കയ്യടക്കുവാനാരംഭിച്ചു. ഇതിനെതിരായി വളര്‍ന്നുവന്ന തദ്ദേശീയ ചെറുത്തുനില്‍പ്പുകളെയും രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളെയും ദുര്‍ബലപ്പെടുത്തുവാനുള്ള ആസൂത്രിത നീക്കങ്ങള്‍ എന്ന നിലയിലാണ് സംസ്ഥാനങ്ങളുടെ പുനര്‍വിഭജന വാദം ബിജെപി സര്‍ക്കാര്‍തന്നെ ഉയര്‍ത്തിക്കൊണ്ടു വന്നത്. ഉത്തരാഞ്ചല്‍, വനാഞ്ചല്‍, ഛത്തീസ്ഗഢ്്, സംസ്ഥാന രൂപീകരണ തീരുമാനം ബിജെപി സര്‍ക്കാരാണ് കൊണ്ടുവന്നത്.

ബ്രിട്ടീഷ് ഭരണകാലത്തെന്ന പോലെ ഭരണസൗകര്യം മാത്രം കണക്കിലെടുത്തുള്ള പ്രവിശ്യ (പ്രോവിന്‍സ്) സംവിധാനങ്ങളി ലേക്ക് കാര്യങ്ങള്‍ തിരിച്ചു കൊ ണ്ടുവരാനാണ് അന്താരാഷ്ട്ര ഫൈനാന്‍സ് മൂലധന ശക്തികളും ഇന്ത്യന്‍ ബൂര്‍ഷ്വാ വര്‍ഗങ്ങളും ശ്രമങ്ങളാരംഭിച്ചിരിക്കുന്നത്. ശക്തമായ ഭാഷാ സംസ്ഥാനങ്ങള്‍ക്ക് പകരം പരിഷ്കാരങ്ങള്‍ നടപ്പാ ക്കാനാവശ്യമായ ഭരണ സംവിധാനത്തിലധിഷ്ഠി തമായ ചെറു സംസ്ഥാന വാദമാണ് ഇതിന്റെ സൈ ദ്ധാന്തികര്‍ മുന്നോട്ടുവയ്ക്കുന്നത്. പ്രാദേശികവും വംശീയവുമായ സ്വത്വബോധത്തെ തട്ടിയുണര്‍ത്തി പുതിയ സംസ്ഥാന വിഭജന വാദ പ്രസ്ഥാനങ്ങളെ രൂപ പ്പെടുത്താനാണ് വലിയ കോര്‍പറേറ്റ് കമ്പനികള്‍ ഫണ്ട് ചെയ്യുന്ന എന്‍ജിഒ കളും ഗവേഷണ സ്ഥാപ നങ്ങളും ശ്രമിക്കുന്നത്. ആര്‍എസ്എസ് മുതല്‍ രാഷ്ട്രീയ ഇസ്ലാമിസ്റ്റുകള്‍ വരെ ഈയൊരു പുനര്‍ വിഭജന രാഷ്ട്രീയത്തിന്റെ വക്താക്കളായി രംഗത്തുണ്ട്. മലബാര്‍ സംസ്ഥാനമെന്ന ആശയം തന്നെ ചില മതരാഷ്ട്രീയ ഗ്രൂപ്പുകളില്‍ വ്യാപൃതരായിരിക്കുന്ന ബുദ്ധിജീവികള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്തു തുടങ്ങിയിട്ടുണ്ട്. കേരളത്തെ വിഭജിച്ച് പഴയ ബ്രിട്ടീഷ് പ്രവിശ്യയായ മലബാര്‍ പുനഃസംഘ ടിപ്പിക്കണമെന്ന വാദത്തെ എതിര്‍ത്തും അനുകൂലിച്ചും ഹിന്ദു-മുസ്ലിം വര്‍ഗീയവാദികള്‍ ഭിന്നിപ്പും ശത്രുതയും വളര്‍ത്തിയെടുക്കുവാ നുള്ള ഹീനമായ ശ്രമങ്ങളിലാണ്. ആര്‍എസ്എസ് ഒരുകാലത്തും ഭാഷാ ദേശീയതയെ അംഗീകരിച്ചിരുന്നില്ല. രാജ്യത്തിന്റെ വൈവിധ്യത്തെയും ബഹുഭാഷാ സ്വഭാവത്തെയും അവര്‍ അഖണ്ഡഭാരത സങ്കല്‍പ്പത്തിലൂടെ നിഷേധിക്കുകയായിരുന്നു. ജനതയല്ല ഭൂവിഭാഗങ്ങളാണ് അവരുടെ രാഷ്ട്ര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനം. ബര്‍മ മുതല്‍ ഗാന്ധാരം വരെയും, ലങ്കവരെയും നീളുന്ന പുരാണാധിഷ്ഠിതമായ ഒരു ആര്‍ഷഭാരതമാണ് അവര്‍ വിഭാവനം ചെയ്യുന്നത്. ചാതുര്‍ വര്‍ണാധിഷ്ഠിതമായ സമ്പ്രദായങ്ങള്‍ അഭംഗുരം തുടരുന്ന ഹിന്ദു രാഷ്ട്രമാണ് അവരുടെ സാംസ്കാരിക ദേശീയത. ഭാഷാ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നത് ഈയൊരു ഏകീകൃത ഹിന്ദുരാഷ്ട്രത്തിന്റെ സാധ്യതക്ക് തടസ്സമാവുമെന്നാണ് ഗോള്‍വാര്‍ക്കറും മറ്റ് സംഘവിചാരകന്‍മാരും ഭയപ്പെട്ടിരുന്നത്. അവരത് തുറന്നുപറയുകയും ചെയ്തു. ഭാഷാ സംസ്ഥാന പ്രക്ഷോഭങ്ങളെ അവര്‍ പരസ്യമായി എതിര്‍ത്തു.

സംസ്ഥാനങ്ങളുടെ പുനര്‍വിഭജന വാദത്തെ ഭാഷാ സംസ്ഥാനങ്ങള്‍ക്കെതിരായ, ഇന്ത്യയുടെ ഐക്യത്തിനും ജനാധിപത്യ ഘടനക്കും ഭീഷണിയായിത്തീരാവുന്ന ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ വിധ്വംസകമായൊരു പ്രവണതയായിട്ടേ കാണാനാവൂ. ഫൈനാന്‍സ് മൂലധനത്തിന്റെ അധിനിവേശമെന്നത് ആഗോള മൂലധന വ്യവസ്ഥയുടെ ഭ്രമണപഥങ്ങളിലേക്ക് ജനസമൂഹങ്ങളെയും അവരുടെ സമ്പദ്ഘടനകളെയും ഉത്ഗ്രഥിച്ചെടുക്കുന്ന രാഷ്ട്രീയ സാംസ്കാരിക പ്രക്രിയയാണല്ലോ. ലോകമാകെ ഒരു ആഗോള ഗ്രാമമാക്കുന്ന മൂലധന പ്രക്രിയയുടെ മറുഭാഗമാണ് രാഷ്ട്രങ്ങളുടെ അസ്ഥിരീകരണവും അപദേശീയവല്‍ക്കരണവും. ബൃഹത്തും ശക്തവുമായ ദേശരാഷ്ട്രങ്ങള്‍ മൂലധനത്തിന്റെയും ചരക്കുകളുടെയും സൈ്വരവിഹാരത്തിന് തടസ്സമാവുമെന്ന് വിലയിരുത്തുന്ന സാമ്രാജ്യത്വ ശക്തികള്‍ രാഷ്ട്രങ്ങളെ തന്നെ ചെറുകഷ്ണങ്ങളായി ശിഥിലീകരിക്കുന്നു. ഈയൊരു സാര്‍വദേശീയ പശ്ചാത്തലത്തിലാണ് ചെറുസംസ്ഥാന വാദങ്ങളെയും സംസ്ഥാനങ്ങളുടെ പുനര്‍ വിഭജന നീക്കങ്ങളെയും കാണേണ്ടത്.

വംശീയതയെയും പ്രാദേശിക സ്വത്വ ബോധത്തെയും അടിസ്ഥാനമാക്കുന്ന വിഘടനപ്രസ്ഥാനങ്ങളെല്ലാം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ രാഷ്ട്രീയത്തെയാണ് ആന്തരവല്‍ക്കരിച്ചിരിക്കുന്നത്. ആത്യന്തികമായി അധ്വാനിക്കുന്നവരുടെ ഐക്യത്തെയും യോജിച്ചുള്ള പോരാട്ടങ്ങളെയും ദുര്‍ബലപ്പെടുത്തുന്ന എല്ലാ ബൂര്‍ഷ്വാ ദേശീയ വാദങ്ങള്‍ക്കും കമ്യൂണിസ്റ്റുകാര്‍ എതിരാണ്. മാര്‍ക്സിനെ ഉദ്ധരിച്ചുകൊണ്ട് ലെനിന്‍ എഴുതിയത് വിപണിയുമായി സ്വത്വ പ്രഖ്യാപനം നടത്തുന്ന ബൂര്‍ഷ്വാ ദേശീയവാദത്തിന്റെ (സങ്കുചിത പ്രാദേശിക വാദമുള്‍പ്പെടെ)വക്താക്കളല്ല തൊഴിലാളി വര്‍ഗം എന്നാണ്. ലെനിന്‍ സ്വന്തം വാക്കുകളില്‍ രേഖപ്പെടുത്തിയത് "ഏതൊരു മര്‍ദിത രാഷ്ട്രത്തി ന്റെയും ബൂര്‍ഷ്വാ ദേശീയതയില്‍ മര്‍ദനത്തിനെതിരായ ഒരു പൊതു ജനാധിപത്യ ഉള്ളടക്കമുണ്ട്. ഈ ഉള്ളടക്കത്തെയാണ് നാം നിരുപാധികമായി പിന്തുണയ്ക്കുന്നത്".

ഇന്ത്യന്‍ ഭരണകൂടത്തിന്റെ കഴിഞ്ഞ 66 വര്‍ഷക്കാലത്തെ ഭരണനയങ്ങളും ഫൈനാന്‍സ് മൂലധനത്തിന്റെ കടന്നാക്രമണങ്ങളുമാണ് രാജ്യത്ത് സാമ്പത്തിക അസമത്വങ്ങളും പ്രാദേശിക അസംതുലനാവസ്ഥയും തീവ്രമാക്കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരായ സമരങ്ങള്‍ വളര്‍ത്തിക്കൊണ്ടും പ്രാദേശിക ജനസമൂഹങ്ങളുടെ പിന്നോക്കാവസ്ഥക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയുന്ന ബദല്‍നയങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ടും ബൂര്‍ഷ്വാ സങ്കുചിത വാദത്തിന്റെ സ്വാധീനത്തില്‍പ്പെട്ടു പോകുന്ന ജനസമൂഹങ്ങളെ പൊതുജനാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗമായി അണിനിരത്താന്‍ കമ്യൂണിസ്റ്റുകാര്‍ നിരന്തരമായി ശ്രമിക്കേണ്ടതുണ്ട്. ബൂര്‍ഷ്വാ ദേശീയ വാദത്തിന്റെ ചക്രവാളത്തിനപ്പുറം എല്ലാ പ്രദേശങ്ങളിലും ദേശീയതകളിലുമുള്ള ചൂഷകരെ ഐക്യപ്പെടുത്തുവാന്‍ കഴിയുന്ന ദര്‍ശനവും രാഷ്ട്രീയവുമാണ് തൊഴിലാളിവര്‍ഗത്തിന്റേതെന്ന് ലെനിന്‍ ആവര്‍ത്തിച്ചു പഠിപ്പിക്കുന്നുണ്ട്.

*
കെ ടി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരിക 29 സെപ്തംബര്‍ 2013

No comments: