Monday, September 9, 2013

പെന്‍ഷനും ചൂതാട്ടത്തിന്

തൊഴിലെടുക്കുന്നവര്‍ക്കുള്ള സാമൂഹ്യസുരക്ഷാ അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുകയാണ് യുപിഎ സര്‍ക്കാര്‍. സംഘടിത- അസംഘടിത മേഖലകളിലെ തൊഴിലാളികളില്‍നിന്നും സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നും അവരുടെ അവകാശങ്ങള്‍ കൊള്ളയടിച്ച് കമ്പോളത്തിലെ ചൂതാട്ടത്തിനെറിഞ്ഞുകൊടുക്കുന്നത് പതിവുരീതിയായിരിക്കുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കിയ പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി വികസന അതോറിറ്റി നിയമം. ഈ നിയമത്തിലൂടെ പെന്‍ഷന്‍ രംഗത്തേക്ക് വിദേശ കുത്തകകളുടെ കടന്നുവരവിന് വഴിയൊരുക്കുകയാണ് സര്‍ക്കാര്‍. ബുധനാഴ്ച ലോക്സഭ പാസാക്കിയ ബില്‍ വെള്ളിയാഴ്ച രാജ്യസഭയും വോട്ടെടുപ്പിലൂടെയാണ് പാസാക്കിയത്. പെന്‍ഷന്‍ മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്നതടക്കം സിപിഐ എം മുന്നോട്ടുവച്ച ഭേദഗതികള്‍ സഭ വോട്ടിനിട്ട് തള്ളുകയായിരുന്നു. ധനമന്ത്രി പി ചിദംബരം കൊണ്ടുവന്ന ബില്ലിന് ബിജെപി പൂര്‍ണപിന്തുണ നല്‍കിയതിനാല്‍ സര്‍ക്കാരിന് ഇരുസഭയിലും ബുദ്ധിമുട്ടുണ്ടായില്ല.

പെന്‍ഷന്‍ എന്ന ക്ഷേമ ആനുകൂല്യം നിയമവിരുദ്ധമാക്കിയെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം. 2004 വരെ കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്നവര്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യമായി പെന്‍ഷന്‍ നല്‍കണമെന്നത് നിര്‍ബന്ധമായിരുന്നു. പുതിയ ബില്ലോടെ നിയമാനുസൃത പെന്‍ഷന്‍ ഇല്ലാതായി. സര്‍ക്കാര്‍ മേഖലയില്‍ ഇല്ലാത്ത പെന്‍ഷന്‍ മറ്റ് മേഖലകളിലും അവകാശപ്പെടാനാവില്ല എന്ന ഇരട്ടനേട്ടമാണ് സര്‍ക്കാരും മുതലാളിത്ത ശക്തികളും ചേര്‍ന്ന് പങ്കിടുന്നത്. ഇപ്പോള്‍ നിയമാനുസൃത പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഭാവിയില്‍ അത് ലഭിക്കാതിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

പ്രോവിഡന്റ് ഫണ്ടിലും ഇഎസ്ഐ ആനുകൂല്യങ്ങളിലും കൈവച്ചശേഷമാണ് പെന്‍ഷനില്‍ പിടിമുറുക്കുന്നത്. ഇപ്പോള്‍ പാസാക്കിയ ബില്‍ നിയമമാകുന്നതോടെ 2004 മുതല്‍ നിലവിലുള്ള താല്‍ക്കാലിക പെന്‍ഷന്‍ ഫണ്ട് അതോറിറ്റിക്ക് നിയമാനുസൃതമായ അധികാരങ്ങള്‍ കൈവരും. അധ്യക്ഷനും മൂന്ന് സ്ഥിരാംഗങ്ങളും മൂന്ന് താല്‍ക്കാലിക അംഗങ്ങളും അടങ്ങുന്ന അതോറിറ്റിയില്‍ രജിസ്റ്റര്‍ചെയ്യുന്ന വിദേശസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ- പൊതുസ്ഥാപനങ്ങളാകും പെന്‍ഷന്‍ ഫണ്ട് കൈകാര്യംചെയ്യുക. 26 ശതമാനം വിദേശനിക്ഷേപമാണ് തുടക്കമെന്ന നിലയില്‍ പെന്‍ഷന്‍ മേഖലയില്‍ ബില്ലിലൂടെ അനുവദിക്കുന്നത്. പെന്‍ഷന്‍ വിദേശനിക്ഷേപത്തെ ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ഭാവിയില്‍ വിദേശനിക്ഷേപ പരിധി വര്‍ധിപ്പിച്ചാല്‍ അത് പെന്‍ഷന്‍മേഖലയിലും പ്രതിഫലിക്കും.

കേന്ദ്രസര്‍ക്കാരും കേരളമടക്കം ഇരുപതിലേറെ സംസ്ഥാനങ്ങളും നടപ്പാക്കിയ പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഇനി ദേശീയ പെന്‍ഷന്‍ പദ്ധതിയെന്ന പേരില്‍ അറിയപ്പെടും. അസംഘടിതമേഖലയില്‍ പണിയെടുക്കുന്നവര്‍ക്കായി നടപ്പാക്കിയ സ്വാവലംബന്‍ പദ്ധതിയും പെന്‍ഷന്‍ അതോറിറ്റിക്ക് കീഴിലേക്ക് മാറും. പണം ഓഹരിവിപണികളില്‍ നിക്ഷേപിച്ച് ലാഭവിഹിതം പെന്‍ഷന്‍ അക്കൗണ്ടിലേക്ക് മാറ്റും. വിപണിഅധിഷ്ഠിത ഗ്യാരന്റി സംവിധാനമല്ലാതെ ആനുകൂല്യങ്ങളുടെ കാര്യത്തില്‍ വ്യക്തമോ അല്ലാത്തതോ ആയ ഉറപ്പുണ്ടാകില്ലെന്ന് ബില്ലിന്റെ 20(2) ജി വകുപ്പില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. വ്യക്തിഗത ഫണ്ടില്‍നിന്ന് പണം പിന്‍വലിക്കാന്‍ അനുവാദമുണ്ടാകില്ല. കര്‍ക്കശ വ്യവസ്ഥകളോടെയല്ലാതെ പിന്മാറാനുമാകില്ല.

ആരോഗ്യമുള്ള കാലത്ത് രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിന് പ്രതിഫലമായി വാര്‍ധക്യകാലത്ത് ലഭിക്കുന്ന സുരക്ഷയായിരുന്നു പെന്‍ഷന്‍. ആ ക്ഷേമസങ്കല്‍പ്പം വിപണിയുടെ വാഴ്ചയ്ക്ക് വഴിമാറുകയാണ്. പെന്‍ഷന്‍ ഫണ്ടില്‍ സൂക്ഷിക്കുന്ന തുക ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിച്ച് ചൂതാടാം. അതില്‍ ജയിച്ചാല്‍ മെച്ചം, ഇല്ലെങ്കില്‍ നഷ്ടം എന്നതാണ് പുതിയ സങ്കല്‍പ്പം. പെന്‍ഷന്‍ഫണ്ടില്‍ സൂക്ഷിക്കുന്ന പണം രാജ്യത്തിന്റെ വികസനത്തിനായി വിനിയോഗിക്കുന്നതിനു പകരം ആഗോള മൂലധനശക്തികള്‍ക്ക് ചൂതാടാനായി നല്‍കുന്നുവെന്നതാണ് പുതിയ മാറ്റം. 2003 മാര്‍ച്ചിലാണ് ആദ്യം ബില്ല് അവതരിപ്പിച്ചത്. പിന്നീട് 2005ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തും അവതരിപ്പിച്ചു. ഇടതുപക്ഷം ശക്തമായി ചെറുത്തതിനാല്‍ ബില്ലുമായി മുന്നോട്ടുപോയില്ല. പിന്‍വാങ്ങിയ യുപിഎ സര്‍ക്കാര്‍ അതിന്റെ രണ്ടാമൂഴത്തില്‍ 2011ല്‍ വീണ്ടും ബില്‍ അവതരിപ്പിച്ചു. അത് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടുകയായിരുന്നു.

2004നുശേഷം കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്നവര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ആനുകൂല്യം നല്‍കുന്നില്ല. ഇവര്‍ക്ക് പെന്‍ഷന്‍ ഫണ്ടിലേക്ക് ശമ്പളത്തില്‍നിന്ന് ഒരു വിഹിതം സംഭാവനചെയ്യാം. വിരമിക്കുമ്പോള്‍ ഈ തുക പെന്‍ഷനായി ലഭിക്കും. ദേശീയ പെന്‍ഷന്‍ പദ്ധതിയെന്ന ഈ പദ്ധതിയില്‍ ആര്‍ക്കും ചേരാം. അവരുടെ പെന്‍ഷന്‍ ഫണ്ട് ഏത് കോര്‍പറേറ്റ് കമ്പനിക്ക് ചൂതാട്ടത്തിന് കൊടുക്കണമെന്ന് ഗുണഭോക്താവിനുതന്നെ തീരുമാനിക്കാമെന്നത് വലിയ "ആനുകൂല്യ"മായി ബില്ലില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്.

52,83,212 ഗുണഭോക്താക്കളും 34,965 കോടി രൂപയുടെ ഫണ്ടുമുള്ളതാണ് ഇന്ത്യയിലെ പെന്‍ഷന്‍ മേഖല. ഈ ഫണ്ട് ആര്‍ക്കൊക്കെ വിട്ടുകൊടുക്കണമെന്ന് നിശ്ചയിക്കാനാണ് പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ഡവലപ്പ്മെന്റ് അതോറിറ്റി. എട്ട് പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാരില്‍ ഒന്നുമാത്രമാണ് പൊതുമേഖലയില്‍നിന്നുള്ളത് എന്നതാണ് വാസ്തവം. പണിയെടുക്കുന്നവന്റെ അവകാശനിഷേധത്തിനുള്ള നിയമമാണ് യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ പാര്‍ലമെന്റില്‍ പാസാക്കിയിരിക്കുന്നത്. ഈ ജനവിരുദ്ധ നിയമത്തിനെതിരെ ജീവനക്കാരും തൊഴിലെടുക്കുന്നവര്‍ ഒന്നടങ്കവും രംഗത്തുവരേണ്ടതുണ്ട്.

*
deshabhimani editorial

No comments: