Wednesday, April 20, 2011

ആരോഗ്യ ഇന്‍ഷുറന്‍സ് പ്രഖ്യാപിത ലക്ഷ്യം കവിയുന്നു

സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് വന്‍ ജനപ്രിയപദ്ധതിയാകുന്നു. 35 ലക്ഷം കുടുംബങ്ങളില്‍ എത്തിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ട പദ്ധതി ഇപ്പോള്‍ 37.75 ലക്ഷത്തിലെത്തി. പദ്ധതിപ്രകാരം 18.75 ലക്ഷം സ്മാര്‍ട്ട് കാര്‍ഡുടമകളാണ് സംസ്ഥാനത്തുള്ളത്. 19 ലക്ഷം പേര്‍ പുതുതായി സ്മാര്‍ട്ട് കാര്‍ഡിന് രജിസ്റര്‍ ചെയ്തിട്ടിട്ടുണ്ട്. ഇതില്‍ 14.5 ലക്ഷം പേര്‍ പുതിയ കാര്‍ഡ് കൈപ്പറ്റി. 4.5 ലക്ഷം പേരാണ് ഇനി കാര്‍ഡ് വാങ്ങാനുള്ളത്. ഏപ്രില്‍ 30നകം പദ്ധതി ലക്ഷ്യത്തിലെത്തുമെന്ന് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി സുകുമാര്‍ പറഞ്ഞു.

നിലവിലുള്ള 18.75 ലക്ഷം കാര്‍ഡുടമകളില്‍ 17.35 ലക്ഷം ബിപിഎല്‍ വിഭാഗത്തിലും 1.40 ലക്ഷം എപിഎല്‍ വിഭാഗത്തിലും ഉള്‍പ്പെട്ടവരാണ്. ബിപിഎല്‍ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കാന്‍ 30 രൂപയും എപിഎല്‍ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കാന്‍ 778 രൂപയുമാണ് അടയ്ക്കേണ്ടത്. 2010ല്‍ വിതരണംചെയ്ത എല്ലാ സ്മാര്‍ട്ട് കാര്‍ഡുകളുടെയും കാലാവധി 2012 മാര്‍ച്ച് 31വരെ ദീര്‍ഘിപ്പിക്കുകയാണ് ചെയ്യുന്നത്. കാര്‍ഡ് പുതുക്കാനുള്ള അവസാന തീയതി ഏപ്രില്‍ 30 ആണ്.

സ്മാര്‍ട്ട് കാര്‍ഡില്‍ ഉള്‍പ്പെട്ട ഏതെങ്കിലും ഒരു കുടുംബാംഗം അടുത്തുള്ള അക്ഷയകേന്ദ്രത്തിലെത്തി കാര്‍ഡ് പുതുക്കണം. കാര്‍ഡ് പുതുക്കാന്‍ കഴിഞ്ഞില്ലെങ്കിലും 30 വരെ ചികിത്സ ലഭ്യമാകും. എന്നാല്‍, 30ന് മുമ്പ് കാര്‍ഡ് പുതുക്കാത്തവര്‍ക്ക് പദ്ധതിയില്‍ തുടരാനാകില്ല. അക്ഷയ കേന്ദ്രങ്ങള്‍വഴി രജിസ്റര്‍ചെയ്ത കുടുംബങ്ങളുടെ ഫോട്ടോ എടുപ്പും സ്മാര്‍ട്ട് കാര്‍ഡ് വിതരണവും പുരോഗമിക്കുകയാണ്. രജിസ്റര്‍ചെയ്തവരെല്ലാം ഏപ്രില്‍ 30ന് മുമ്പായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലെത്തി ഫോട്ടോ എടുത്ത് സ്മാര്‍ട്ട് കാര്‍ഡ് കൈപ്പറ്റണം.

മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ 134 സര്‍ക്കാര്‍ ആശുപത്രിയിലും 165 സ്വകാര്യ ആശുപത്രിയിലും ചികിത്സ ലഭ്യമാണ്. ഇതിനു പുറമെ 60 ആശുപത്രികൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ച നടക്കുകയാണ്. ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് 30,000 രൂപയുടെ ചികിത്സയ്ക്കു പുറമെ ക്യാന്‍സര്‍, ഹൃദ്രോഗം, വൃക്ക സംബന്ധമായ രോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്കായി 70,000 രൂപയുടെ അധിക ചികിത്സയും ലഭിക്കും. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും പരിയാരം മെഡിക്കല്‍ കോളേജിലും ഇതിന് സൌകര്യമുണ്ടാകും. തിരുവനന്തപുരം ആര്‍സിസി, ശ്രീചിത്ര എന്നിവിടങ്ങളിലും ചികിത്സ ലഭ്യമാക്കാന്‍ ചര്‍ച്ച നടക്കുകയാണ്.

കര്‍ഷകത്തൊഴിലാളി, കയര്‍, കശുവണ്ടി പെന്‍ഷന്‍കാര്‍, കൈത്തറി, ബീഡി, പനമ്പ്, ഖാദി, ചെറുകിട തോട്ടം തൊഴിലാളികള്‍, പട്ടികജാതി, പട്ടികവര്‍ഗ ആശ്രയ കുടുംബങ്ങള്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, തൊഴിലുറപ്പു പദ്ധതിയില്‍ 50 ദിവസം ജോലി ചെയ്തവര്‍ തുടങ്ങിയവരെ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും പദ്ധതി ബാധകമാക്കി. ഈവിഭാഗങ്ങള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ വരുമാനപരിധി ബാധകമല്ല.


*****


കടപ്പാട് : ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സ്മാര്‍ട്ട് കാര്‍ഡില്‍ ഉള്‍പ്പെട്ട ഏതെങ്കിലും ഒരു കുടുംബാംഗം അടുത്തുള്ള അക്ഷയകേന്ദ്രത്തിലെത്തി കാര്‍ഡ് പുതുക്കണം. കാര്‍ഡ് പുതുക്കാന്‍ കഴിഞ്ഞില്ലെങ്കിലും 30 വരെ ചികിത്സ ലഭ്യമാകും. എന്നാല്‍, 30ന് മുമ്പ് കാര്‍ഡ് പുതുക്കാത്തവര്‍ക്ക് പദ്ധതിയില്‍ തുടരാനാകില്ല. അക്ഷയ കേന്ദ്രങ്ങള്‍വഴി രജിസ്റര്‍ചെയ്ത കുടുംബങ്ങളുടെ ഫോട്ടോ എടുപ്പും സ്മാര്‍ട്ട് കാര്‍ഡ് വിതരണവും പുരോഗമിക്കുകയാണ്. രജിസ്റര്‍ചെയ്തവരെല്ലാം ഏപ്രില്‍ 30ന് മുമ്പായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലെത്തി ഫോട്ടോ എടുത്ത് സ്മാര്‍ട്ട് കാര്‍ഡ് കൈപ്പറ്റണം.