Sunday, April 10, 2011

ഹസാരെ : കേരളത്തിലും അലയൊലി

അഴിമതിക്കെതിരായ പോരാട്ടത്തില്‍ മന്‍മോഹന്‍സര്‍ക്കാരിനെ മുട്ടുകുത്തിച്ച അണ്ണ ഹസാരെയുടെ നിരാഹാരം നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരായ അടിയൊഴുക്കായി. ഇത് ജനവിധിയില്‍ പ്രതിഫലിക്കും. 96 മണിക്കൂര്‍ നീണ്ട ഹസാരെയുടെ ജന്തര്‍മന്ദറിലെ നിരാഹാരം ഒത്തുതീര്‍ക്കാന്‍ കേന്ദ്രഭരണക്കാര്‍നിര്‍ബന്ധിതമായെങ്കിലും, സമരം സംസ്ഥാനത്തെ 140 നിയോജകമണ്ഡലത്തിലും യുഡിഎഫിനെതിരായ വോട്ടെഴുക്കിനുള്ള ചാലുകീറലായി.

ആദര്‍ശ്, 2ജി, കോമണ്‍വെല്‍ത്ത് അഴിമതികള്‍ പുറത്തുവന്നതിനെതുടര്‍ന്ന് കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരിനെതിരായ രോഷം കടുക്കുകയും ഇന്ത്യയില്‍ എവിടെ തെരഞ്ഞെടുപ്പ് നടന്നാലും കോണ്‍ഗ്രസ് പിന്നോട്ടടിക്കുകയുമാണ്. അഴിമതിക്കെതിരായ ഈ ജനകീയവികാരം ഉള്‍ക്കൊണ്ടാണ് പഴയ പട്ടാള ഡ്രൈവറായ സാമൂഹ്യപ്രവര്‍ത്തകന്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ നിരാഹാരം തുടങ്ങിയത്. ഇതിനെ ആദ്യം അവഗണിക്കാനും അപഹസിക്കാനും കോണ്‍ഗ്രസും അവരുടെ ഭരണവും നോക്കി. പ്രതിപക്ഷത്തിന്റെ കളിയാണ് സമരമെന്ന് കോണ്‍ഗ്രസ് വക്താവ് കുറ്റപ്പെടുത്തി. പക്ഷേ ജനങ്ങള്‍, പ്രത്യേകിച്ച് യുവാക്കള്‍ സമരം ഏറ്റെടുക്കുകയായിരുന്നു. മന്‍മോഹന്‍, രാഹുല്‍ഗാന്ധി തുടങ്ങിയവരുടെ ചിത്രങ്ങളില്‍ കരിതേച്ച് പ്രതിഷേധിച്ചു. സമരം ഒത്തുതീര്‍ക്കാന്‍ കേരളത്തില്‍നിന്നുമാത്രം മൂന്നുലക്ഷം ഓണ്‍ലൈന്‍ സന്ദേശം പോയി.

ഇത് സൂചിപ്പിക്കുന്നത് സംസ്ഥാനത്തെ നവാഗതവോട്ടര്‍മാരടക്കമുള്ള യുവജനങ്ങളില്‍ വലിയൊരു ഭാഗം കോണ്‍ഗ്രസ് ഭരണത്തിന്റെ അഴിമതിയില്‍ മനസ്സുമടുത്തെന്നാണ്. സംസ്ഥാനത്തെ രണ്ടുകോടി 30 ലക്ഷത്തോളം വോട്ടര്‍മാരില്‍ 12 ലക്ഷത്തോളം പുതുവോട്ടര്‍മാരാണ്. ഒന്നോ രണ്ടോ ലക്ഷം വോട്ടുകളില്‍പ്പോലും മാറ്റംവന്നാല്‍ സംസ്ഥാനത്ത് ഒരു മുന്നണിക്ക് ലഭിക്കുന്ന സീറ്റില്‍ നല്ല മാറ്റം സൃഷ്ടിക്കുന്ന സ്വഭാവമാണ് കേരളത്തിന്. 'അഴിമതിക്കെതിരായ സമരം ഇന്ന് അവസാനിക്കുകയല്ല, തുടങ്ങുകയാണ്' എന്നാണ് നിരാഹാരം അവസാനിപ്പിച്ച് ഹസാരെ പ്രഖ്യാപിച്ചത്. ഈ സമരത്തോടൊപ്പം നില്‍ക്കുന്ന മനസ്സുള്ള കേരളത്തിലെ നവാഗതവോട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നല്ലൊരു പങ്ക് എല്‍ഡിഎഫിന് വോട്ടുചെയ്തേക്കും. ഹസാരെയുടെ സമരം കഴിഞ്ഞ നാലുനാളില്‍ സംസ്ഥാനത്തെ ബാലറ്റ് വിഷയങ്ങളില്‍ സ്ഥാനം നേടിയിരുന്നു. സമരത്തിന് എല്‍ഡിഎഫ് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, സിപിഎ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരെല്ലാം പൊതുയോഗങ്ങളില്‍ ഹസാരെയുടെ സമരം ഉയര്‍ത്തിയ തരംഗത്തെ പ്രോത്സാഹിപ്പിച്ചു.

കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ അഴിമതിയുടെ ഭീമാകാര വളര്‍ച്ചയാണ് കുറ്റമറ്റ ലോക്പാല്‍ ബില്‍ എന്ന ആവശ്യത്തിന് പ്രേരണയായത്. സമരം ഒത്തുതീര്‍ന്നെങ്കിലും കോണ്‍ഗ്രസിനോടുള്ള താല്‍പ്പര്യമില്ലായ്മയാണ് മന്‍മോഹന്‍സിങ്ങിന്റെയും രാഹുലിന്റെയും കേരളപര്യടനത്തില്‍ പൊതുയോഗങ്ങളിലെ ആള്‍ക്ഷാമത്തില്‍ തെളിയുന്നത്. 2ജി ഉള്‍പ്പെടെയുള്ള അഴിമതിയും അണ്ണ ഹസാരെയുടെ സമരവും വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിഷയങ്ങളാണെന്ന് കേന്ദ്രത്തിന് വെള്ളിയാഴ്ച സമര്‍പ്പിച്ച കേന്ദ്ര ഇന്റലിജന്‍സിന്റെ തെരഞ്ഞെടുപ്പ് അവലോകനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയതായി അറിയുന്നു. ഇത് യുഡിഎഫിന് പ്രതികൂല സ്ഥിതി സൃഷ്ടിക്കുന്നതായും എല്‍ഡിഎഫ് മേല്‍ക്കൈക്ക് ഇടയാക്കുന്നതായും ഐബി പറഞ്ഞതായി അറിയുന്നു. ഇപ്പോഴത്തെ ട്രെന്‍ഡില്‍ എല്‍ഡിഎഫ് അധികാരത്തില്‍ തുടരുമെന്നാണ് ഐബിയുടെ വിലയിരുത്തല്‍. യുഡിഎഫിന്റെ വിജയസാധ്യത നിരാകരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏജന്‍സിയുടെ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് കേന്ദ്രങ്ങളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

ഇതിനെ മറികടക്കാന്‍ ഏതുവിധേനയും ജാതി- മത ശക്തികളെ സ്വാധീനിക്കാനും വോട്ട് വിലയ്ക്ക് വാങ്ങാന്‍ പണം ഒഴുക്കാനുമുള്ള നെട്ടോട്ടത്തിലാണ് കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസും സംസ്ഥാനത്തെ യുഡിഎഫും. പതിവില്ലാത്തവിധം യുഡിഎഫ് ഘടകകക്ഷി സ്ഥാനാര്‍ഥികള്‍ക്ക് കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന്റെ വകയായി കാല്‍ക്കോടി രൂപവീതം നല്‍കുന്നു. ആദ്യപടിയായി 10 ലക്ഷം രൂപ നല്‍കി. ഹെലികോപ്റ്റര്‍ വിവാദം, ഐസ്ക്രീം കേസുമുതല്‍ ടൈറ്റാനിയം അഴിമതിവരെയുള്ള വിഷയങ്ങളില്‍ പൊള്ളലേറ്റ യുഡിഎഫിനുമേല്‍ തെരഞ്ഞെടുപ്പിലെ വേനല്‍ച്ചൂടില്‍ പതിച്ച സൂര്യാഘാതമാണ് അണ്ണ ഹസാരെയുടെ സമരം.


*****


ആര്‍ എസ് ബാബു, കടപ്പാട് :ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ആദര്‍ശ്, 2ജി, കോമണ്‍വെല്‍ത്ത് അഴിമതികള്‍ പുറത്തുവന്നതിനെതുടര്‍ന്ന് കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരിനെതിരായ രോഷം കടുക്കുകയും ഇന്ത്യയില്‍ എവിടെ തെരഞ്ഞെടുപ്പ് നടന്നാലും കോണ്‍ഗ്രസ് പിന്നോട്ടടിക്കുകയുമാണ്. അഴിമതിക്കെതിരായ ഈ ജനകീയവികാരം ഉള്‍ക്കൊണ്ടാണ് പഴയ പട്ടാള ഡ്രൈവറായ സാമൂഹ്യപ്രവര്‍ത്തകന്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ നിരാഹാരം തുടങ്ങിയത്. ഇതിനെ ആദ്യം അവഗണിക്കാനും അപഹസിക്കാനും കോണ്‍ഗ്രസും അവരുടെ ഭരണവും നോക്കി. പ്രതിപക്ഷത്തിന്റെ കളിയാണ് സമരമെന്ന് കോണ്‍ഗ്രസ് വക്താവ് കുറ്റപ്പെടുത്തി. പക്ഷേ ജനങ്ങള്‍, പ്രത്യേകിച്ച് യുവാക്കള്‍ സമരം ഏറ്റെടുക്കുകയായിരുന്നു. മന്‍മോഹന്‍, രാഹുല്‍ഗാന്ധി തുടങ്ങിയവരുടെ ചിത്രങ്ങളില്‍ കരിതേച്ച് പ്രതിഷേധിച്ചു. സമരം ഒത്തുതീര്‍ക്കാന്‍ കേരളത്തില്‍നിന്നുമാത്രം മൂന്നുലക്ഷം ഓണ്‍ലൈന്‍ സന്ദേശം പോയി.

ഇത് സൂചിപ്പിക്കുന്നത് സംസ്ഥാനത്തെ നവാഗതവോട്ടര്‍മാരടക്കമുള്ള യുവജനങ്ങളില്‍ വലിയൊരു ഭാഗം കോണ്‍ഗ്രസ് ഭരണത്തിന്റെ അഴിമതിയില്‍ മനസ്സുമടുത്തെന്നാണ്. സംസ്ഥാനത്തെ രണ്ടുകോടി 30 ലക്ഷത്തോളം വോട്ടര്‍മാരില്‍ 12 ലക്ഷത്തോളം പുതുവോട്ടര്‍മാരാണ്. ഒന്നോ രണ്ടോ ലക്ഷം വോട്ടുകളില്‍പ്പോലും മാറ്റംവന്നാല്‍ സംസ്ഥാനത്ത് ഒരു മുന്നണിക്ക് ലഭിക്കുന്ന സീറ്റില്‍ നല്ല മാറ്റം സൃഷ്ടിക്കുന്ന സ്വഭാവമാണ് കേരളത്തിന്. 'അഴിമതിക്കെതിരായ സമരം ഇന്ന് അവസാനിക്കുകയല്ല, തുടങ്ങുകയാണ്' എന്നാണ് നിരാഹാരം അവസാനിപ്പിച്ച് ഹസാരെ പ്രഖ്യാപിച്ചത്. ഈ സമരത്തോടൊപ്പം നില്‍ക്കുന്ന മനസ്സുള്ള കേരളത്തിലെ നവാഗതവോട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നല്ലൊരു പങ്ക് എല്‍ഡിഎഫിന് വോട്ടുചെയ്തേക്കും. ഹസാരെയുടെ സമരം കഴിഞ്ഞ നാലുനാളില്‍ സംസ്ഥാനത്തെ ബാലറ്റ് വിഷയങ്ങളില്‍ സ്ഥാനം നേടിയിരുന്നു. സമരത്തിന് എല്‍ഡിഎഫ് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, സിപിഎ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരെല്ലാം പൊതുയോഗങ്ങളില്‍ ഹസാരെയുടെ സമരം ഉയര്‍ത്തിയ തരംഗത്തെ പ്രോത്സാഹിപ്പിച്ചു.