Friday, April 8, 2011

പ്രശസ്തി എങ്ങനെയൊക്കെ

ദുബായില്‍ ഒരുപാട് മഞ്ജുമാരുണ്ടാകും. മലേഷ്യയില്‍ ആഞ്ഞുതപ്പിയാല്‍ ഒരു രതിമേനോനെ കണ്ടുകിട്ടാതിരിക്കില്ല. കായംകുളത്ത് കലാദേവിയും ഡല്‍ഹിയില്‍ ശ്രീദേവിയും പാലക്കാട്ടൊരു ഫസലും ഉണ്ട് എന്നുതന്നെ വിശ്വസിക്കുക. കാരണം മലയാള മനോരമയില്‍ മേല്‍പ്പറഞ്ഞ 'വിലാസ'ക്കാര്‍ കത്തെഴുതിയിട്ടുണ്ട്. എല്ലാം ലതികാ സുഭാഷിനെക്കുറിച്ച് വി എസ് അച്യുതാനന്ദന്‍ നടത്തിയ 'പരാമര്‍ശത്തെ' കുറ്റപ്പെടുത്തുന്ന കത്തുകള്‍ (ഏപ്രില്‍ 7, കാഴ്ചപ്പാട് പേജ്). ഡസ്കിലിരുന്ന് കത്തെഴുതിയും മനോരമ യുഡിഎഫിനെ സേവിക്കുകയാണ്. മനോരമയും മാതൃഭൂമിയുമാണ് അജന്‍ഡ നിശ്ചയിക്കുന്നത്. എന്തിനാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നത്? അത് യുഡിഎഫിനെ ഭരണത്തിലേറ്റാനാണെന്ന് ഇരു പത്രങ്ങളും തീരുമാനിച്ചിരിക്കുന്നു.

സോണിയ ഗാന്ധി എന്ന യുഡിഎഫിന്റെ പരമോന്നതനേതാവ് കേരളത്തില്‍ വന്ന് മൂന്നിടത്ത് പ്രസംഗിച്ചു. വ്യാഴാഴ്ച തിരുവനന്തപുരത്തിറങ്ങിയ മനോരമയുടെ 22 പേജുകളില്‍ തപ്പിയാലും സോണിയയുടെ യോഗങ്ങളില്‍ എത്തിയ ജനക്കൂട്ടത്തിന്റെ ചിത്രം കാണുന്നില്ല. ദയനീയമാണ് യുഡിഎഫിന്റെ അവസ്ഥ. സോണിയയുടെ യോഗത്തിനെത്താന്‍പോലും ആളില്ല. പറയാന്‍ രാഷ്ട്രീയമില്ല. തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് ഇത്രയേറെ പിന്നാക്കം പോയ അവസ്ഥ ഇന്നുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് മനോരമ ഉറക്കമിളച്ച് ജോലിചെയ്യുന്നു. വ്യാഴാഴ്ചത്തെ മനോരമ ഒന്നാംപേജ് ഏതാണ്ട് പൂര്‍ണമായി യുഡിഎഫിനുവേണ്ടി നീക്കിവച്ചിരിക്കുന്നു. സോണിയയുടെ 'ചോദ്യശര'ങ്ങള്‍ക്കായി അകത്ത് ഒരു മുഴുപ്പേജുണ്ട്. ഹരിപ്പാട്ട് പ്രസംഗം പരിഭാഷപ്പെടുത്തിയ വ്യക്തിയുടെ ജാതകംവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷേ,അവിടെ നാക്കുപിഴച്ച് രണ്ടുവട്ടം സോണിയ എല്‍ഡിഎഫിന് വോട്ടുചോദിച്ച വാര്‍ത്തയില്ല.

ലോട്ടറി കേസിലെ ഹൈക്കോടതി നടപടിയും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞതും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന് തലയ്ക്ക് വെളിവുള്ളവരെല്ലാം റിപ്പോര്‍ട്ട് ചെയ്തു. മനോരമ പക്ഷേ, ലജ്ജയില്ലാതെ അത് തിരസ്കരിച്ചു-നേട്ടം കേന്ദ്രത്തിനാണെന്ന് പറഞ്ഞുവച്ചു. 'ലോട്ടറി കേസുകളില്‍ സിബിഐ അന്വേഷണം: കേന്ദ്ര നിലപാടിന് കേരളം വഴങ്ങുന്നു' എന്ന്. 'ലോട്ടറി: സിബിഐ അന്വേഷണം നടത്താമെന്ന് കേന്ദ്രം' എന്ന തലക്കെട്ടിലാണ് കേരള കൌമുദി ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പ്രൈമറി ക്ളാസിലെ കുഞ്ഞുങ്ങള്‍ തല്ലുകൂടാനുണ്ടാക്കുന്ന കാരണം ഒരാള്‍ മറ്റൊരാളെ നുള്ളി, പിച്ചി, പെന്‍സിലിന്റെ മുനയൊടിച്ചു എന്നെല്ലാമായിരിക്കും. ഒരു രാഷ്ട്രീയ പാര്‍ടിയില്‍നിന്നോ മുന്നണിയില്‍നിന്നോ മാധ്യമങ്ങളില്‍നിന്നോ അത്തരം സമീപനം പ്രതീക്ഷിക്കാന്‍ കഴിയില്ല. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, കേരളത്തില്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പിനുമുന്നില്‍ നില്‍ക്കുന്ന യുഡിഎഫ് ഇന്ന് ഉയര്‍ത്തിക്കാണുന്നത് പ്രൈമറി സ്കൂള്‍ നിലവാരത്തിലും താഴെയുള്ള പരാതികളും 'പ്രശ്ന'ങ്ങളുമാണ്. എന്താണ് കേരളത്തിലെ ഇലക്ഷന്‍ വിഷയം?

1. മുഖ്യമന്ത്രി വി എസ് സിന്ധു ജോയിയെ 'ഒരുത്തി' എന്ന് വിളിച്ചു.

2. മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ലതിക സുഭാഷിനെ വിഎസ് 'പ്രശസ്ത'യെന്നു വിളിച്ചു.

ഒരുത്തനെന്നും ഒരുത്തിയെന്നും സാധാരണ പറയാറുള്ള നാട്ടില്‍, എണ്‍പത്തേഴു വയസ്സായ, ആദരണീയനായ രാഷ്ട്രീയ നേതാവ് തന്റെ കൊച്ചുമകളാകാന്‍ പ്രായമുള്ള യുവതിയെ ഒരുത്തി എന്നു വിളിച്ചാല്‍ സിന്ധു ജോയിയുടെ ഏതു മാനമാണ് കപ്പല്‍കയറുക? ഒരുത്തി എന്നതിന് ഒരുവള്‍ അഥവാ ഒരു സ്ത്രീ എന്ന അര്‍ഥമേ ഏതു നിഘണ്ടുവിലും കാണുന്നുള്ളൂ. സിന്ധു ജോയിയെയല്ല, ഏതു സ്ത്രീയെക്കുറിച്ചും അങ്ങനെ മാന്യമായി വിശേഷിപ്പിക്കാമെന്നിരിക്കെ വി എസിനെതിരെ അതിന്റെ പേരില്‍ കോലാഹലമുണ്ടാക്കുന്നതിന്റെ സാംഗത്യമെന്താണ്? തന്നെക്കാള്‍ പ്രായംചെന്ന വനിതയെ വി എസ് അങ്ങനെ വിളിച്ചിരുന്നുവെങ്കില്‍ അതിന്റേതായ അനൌചിത്യമെങ്കിലും ചൂണ്ടിക്കാട്ടാമായിരുന്നു. ഭാഷ മനുഷ്യന്റെ ഹൃദയത്തില്‍നിന്നു വരുന്നതാണ്.

ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ തണലില്‍ പ്രവര്‍ത്തിച്ച്, അനേകം അംഗീകാരങ്ങളും പദവികളും സ്വന്തമാക്കിയ ഒരാള്‍, ഒരു സുപ്രഭാതത്തില്‍ തന്നെ നിത്യഹരിതസ്ഥാനാര്‍ഥിയാക്കിയില്ല എന്നതിന്റെ പേരില്‍ ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ വലതുപക്ഷ കൂടാരത്തിലേക്ക് കയറിച്ചെന്നപ്പോള്‍ ഒരു മഹതി പോയി എന്നല്ല, ഒരു സ്ത്രീ, ഒരുവള്‍, ഒരുത്തി പോയി എന്നുതന്നെയാണ് കമ്യൂണിസ്റുകാര്‍ പറയുക. അറപ്പിക്കുന്ന അവസരവാദത്തെ മഹത്തരം എന്ന് വിളിക്കാനാവുമോ? 'ത്തി' എന്നത് 'സ്ത്രീ' ലോപിച്ചുണ്ടായ പ്രയോഗം. ആ 'ത്തി' അപമാനകരവും 'സത്രീത്വ'ത്തിനെതിരായ അവഹേളനവുമായി കാണുന്നവരുടെ മനസ്സല്ലേ പരിശോധിക്കേണ്ടത്. ഒരു വഞ്ചകി പോയി എന്നോ അധികാരാര്‍ത്തി മൂത്ത സ്ത്രീ അര്‍ഹമായിടത്തേക്ക് പോയി എന്നോ ആണ് സാധാരണ മനസ്സുള്ളവര്‍ പ്രതികരിക്കുക. വിഎസ് അത്രവരെ പോകാതെ 'ഒരുത്തി' എന്നതില്‍ ഒതുക്കി. അതില്‍ അദ്ദേഹത്തെ എങ്ങനെ കുറ്റപ്പെടുത്തും?

ഇതേ സിന്ധുജോയിയെ നികൃഷ്ടമായ അപവാദ പ്രചാരണത്തിന് വിഷയമാക്കി മാതൃഭൂമി അവതരിപ്പിച്ചപ്പോള്‍ പ്രതികരിക്കാത്തവരാണ് ഇപ്പോള്‍ വി എസിനെതിരെ വരുന്നത് എന്നും ഓര്‍ക്കണം. അന്ന് മാതൃഭൂമിയുടെ ആ പരിപാടിയെ എം സ്വരാജ് പിതൃശൂന്യ പത്രപ്രവര്‍ത്തനമെന്ന് വിളിച്ചു. അതിനെതിരെയാണ് മാധ്യമങ്ങളും യുഡിഎഫും ബഹളംവച്ചത്. ഒരു യുവതിയെ രാഷ്ട്രീയ വിരോധംവച്ചുമാത്രം അപവാദകഥയിലെ നായികയാക്കിയ മാധ്യമ പ്രവര്‍ത്തനത്തെ അപലപിക്കാത്തവര്‍ക്ക് 'ഒരുത്തി' എന്ന് കേള്‍ക്കുമ്പോള്‍ ഓക്കാനം വരുന്നുവോ?

അടുത്തത് ലതികാ സുഭാഷിന്റെ പ്രശ്നം. അവര്‍ക്കെതിരെ തെറ്റായ ഒരു വാക്കുപോലും വി എസില്‍ നിന്നുണ്ടായിട്ടില്ല എന്ന് അവര്‍ തന്നെ പറയുന്നു. അവര്‍ പ്രശസ്തയെന്ന് പറഞ്ഞു. ഏതുനിലയിലാണാ പ്രശസ്തി എന്ന ചോദ്യത്തിന് 'നിങ്ങള്‍ അന്വേഷിച്ചോളൂ' എന്ന് പറയുന്നതിനുപകരം എതിര്‍സ്ഥാനാര്‍ഥിയുടെ ഗുണഗണങ്ങള്‍ വാഴ്ത്തണമായിരുന്നുവോ വി എസ്? കിളിരൂരിലെ പീഡിപ്പിക്കപ്പെട്ട പെകുട്ടിയുടെ മാതാപിതാക്കളില്‍നിന്നാണ് താന്‍ കെട്ടിവയ്ക്കാനുള്ള പണം വാങ്ങിയതെന്ന് ലതികാ സുഭാഷ് അവകാശപ്പെട്ടു. വീട്ടില്‍ കയറി വന്നപ്പോള്‍ താന്‍ നൂറു രൂപ കൊടുത്തതേയുള്ളൂ, അത് രാഷ്ട്രീയമായി മുതലെടുക്കുകയാണ് ലതിക എന്നാണ് ആ മാതാപിതാക്കള്‍ ഇപ്പോള്‍ പറയുന്നത്. ഏതുനിലയിലാണ് പ്രശസ്തി വരുന്നതെന്ന് അന്വേഷിച്ചാല്‍ ഈ കഥയിലും എത്താം.

ലതിക സുഭാഷിന്റെ യഥാര്‍ഥ ശത്രുക്കള്‍ ഈ പ്രശ്നം വിവാദമാക്കി മാറ്റിയവരാണ്. കുഷ്ഠംപിടിച്ച അവരുടെ മനസ്സിലാണ് ദുരുദ്ദേശ്യം പിറന്നത്. പൊതുസമൂഹം ലതിക സുഭാഷിന്റെ പ്രശസ്തി എങ്ങനെ ഉണ്ടായി എന്നതില്‍ സംശയാലുക്കളല്ല. മാധ്യമ പ്രവര്‍ത്തക, മഹിളാ കോണ്‍ഗ്രസ് നേതാവ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലെല്ലാമാണ് ജനങ്ങള്‍ അവരെ അറിയുന്നത്. അതിലപ്പുറം ഏതെങ്കിലും പ്രശസ്തി അവര്‍ക്കുള്ളതായി വിവാദ സ്രഷ്ടാക്കള്‍ കരുതുന്നുണ്ടോ? ഇല്ലെങ്കില്‍ എന്തിന് വിഎസിന്റെ വാക്കുകള്‍ വിവാദമാക്കി? യഥാര്‍ഥത്തില്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തകയെ സംശയത്തിന്റെ നിഴലിലേക്ക് വലിച്ചിട്ടത് ഈ വിവാദം ആഘോഷിച്ചവരാണ്. ലതികയ്ക്കുവേണ്ടി കേസുകൊടുക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് സ്ത്രീപീഡനക്കേസില്‍ പ്രതിയായിത്തന്നെ പ്രാവീണ്യം തെളിയിച്ചയാളെയാണെന്നും കേള്‍ക്കുന്നു. എന്തിന് ഒരു സ്ത്രീയെ ഇങ്ങനെ അപമാനിക്കണം? വി എസിനെതിരെയും എല്‍ഡിഎഫിനെതിരെയും രാഷ്ട്രീയം പറയാനില്ലെങ്കില്‍ സ്വീകരിക്കേണ്ട മാര്‍ഗം ഇതാണോ?

യുഡിഎഫിന്റെ സ്ത്രീപീഡക-മാഫിയാ മുഖങ്ങള്‍ ഈ നാടിനുമുന്നില്‍ നിരന്നുനില്‍പ്പുണ്ട്-സ്ഥാനാര്‍ഥികളായും അല്ലാതെയും. അത് ഈ തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമായി മാറിയിട്ടുണ്ടെന്നതും രഹസ്യമല്ല. യുഡിഎഫിന്റെ തനിനിറം അനുഭവിച്ചറിഞ്ഞ ജനങ്ങളുടെ വികാരമാണ് നാടെങ്ങും പ്രതിഫലിക്കുന്നത്. അതിനെ തടയാന്‍ ഇത്തരം പാഴ്മുറങ്ങള്‍ മതിയാവില്ല. വി എസിനെപ്പോലെ മുതിര്‍ന്ന നേതാവിന്റെ വാക്കുകള്‍ക്ക് ദുരര്‍ഥവും ദ്വയാര്‍ഥവും നല്‍കി അത് തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമാക്കിക്കളയാമെന്നു കരുതുന്നവര്‍ ജനങ്ങളുടെ ക്ഷമ പരിശോധിക്കുന്ന തലത്തിലേക്ക് താഴുകയാണ്. ഒരുപക്ഷേ, വോട്ടെടുപ്പിന്റെ തൊട്ടടുത്ത ദിവസം മുതല്‍ മനോരമ എല്‍ഡിഎഫ് നേതാക്കളെ പ്രകീര്‍ത്തിക്കുന്ന സചിത്ര വാര്‍ത്തകള്‍ കൊടുത്തേക്കും. തെരഞ്ഞെടുപ്പു ഘട്ടത്തില്‍ സ്വയം മറന്ന് യുഡിഎഫിനെ സേവിക്കുകയും ആവശ്യം കഴിഞ്ഞാല്‍ വഴുവഴുപ്പന്‍ നിഷ്പക്ഷതയുടെ കുപ്പായമിടുകയും ചെയ്യുന്ന മനോരമ ഇനിയും എത്ര തരംതാഴുമെന്നറിയാന്‍ ഏപ്രില്‍ പതിമൂന്നുവരെ കാക്കാം. വ്യാജപ്പേരുകളില്‍ വാര്‍ത്തയും നിര്‍മിതകഥകളും മാത്രമല്ല, കത്തുകള്‍കൂടി അവര്‍ എഴുതിയിരിക്കുന്നു. ഇനിയും എവിടേക്കാണ് താഴുക?


*****


പി എം മനോജ്, കടപ്പാട്:ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ദുബായില്‍ ഒരുപാട് മഞ്ജുമാരുണ്ടാകും. മലേഷ്യയില്‍ ആഞ്ഞുതപ്പിയാല്‍ ഒരു രതിമേനോനെ കണ്ടുകിട്ടാതിരിക്കില്ല. കായംകുളത്ത് കലാദേവിയും ഡല്‍ഹിയില്‍ ശ്രീദേവിയും പാലക്കാട്ടൊരു ഫസലും ഉണ്ട് എന്നുതന്നെ വിശ്വസിക്കുക. കാരണം മലയാള മനോരമയില്‍ മേല്‍പ്പറഞ്ഞ 'വിലാസ'ക്കാര്‍ കത്തെഴുതിയിട്ടുണ്ട്. എല്ലാം ലതികാ സുഭാഷിനെക്കുറിച്ച് വി എസ് അച്യുതാനന്ദന്‍ നടത്തിയ 'പരാമര്‍ശത്തെ' കുറ്റപ്പെടുത്തുന്ന കത്തുകള്‍ (ഏപ്രില്‍ 7, കാഴ്ചപ്പാട് പേജ്). ഡസ്കിലിരുന്ന് കത്തെഴുതിയും മനോരമ യുഡിഎഫിനെ സേവിക്കുകയാണ്. മനോരമയും മാതൃഭൂമിയുമാണ് അജന്‍ഡ നിശ്ചയിക്കുന്നത്. എന്തിനാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നത്? അത് യുഡിഎഫിനെ ഭരണത്തിലേറ്റാനാണെന്ന് ഇരു പത്രങ്ങളും തീരുമാനിച്ചിരിക്കുന്നു.