Sunday, April 17, 2011

ശരിയത്ത് വിവാദവും സഭയിലെ ചര്‍ച്ചയും

മുന്‍ അദ്ധ്യായങ്ങള്‍ക്ക് ടി.കെ.ഹംസ എന്ന ലേബല്‍ നോക്കുക

സുപ്രസിദ്ധമായ ഷാബാനുബീഗം കേസിലെ സുപ്രീം കോടതിയുടെ അന്തിമവിധി വന്ന കാലമായിരുന്നു അത്. 1985 ഏപ്രില്‍ 23നാണ് സുപ്രീംകോടതി ഈ വിധി പ്രസ്താവിച്ചത്. വിവാഹമോചനം ചെയ്യപ്പെടുന്ന അഗതികളായ സ്ത്രീകള്‍ക്ക് മുന്‍ ഭര്‍ത്താവില്‍നിന്ന് "ജീവിക്കാനുള്ള വക" കിട്ടാന്‍ അവകാശമുണ്ടെന്നാണ് പ്രസ്തുത വിധിയുടെ അനുശാസനം. 1973ലെ ക്രിമിനല്‍ നടപടി നിയമം 125-ാം വകുപ്പ് അനുസരിച്ചാണ് സുപ്രീംകോടതി ഈ വിധി പ്രസ്താവിച്ചിട്ടുള്ളത്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ 1-ാം ക്ലാസ് മജിസ്ട്രേട്ട് കോടതി മുഹമ്മദ് അഹമ്മദ്ഖാന്‍ Vs ഷാബാനുബീഗം കേസില്‍ കീഴ്ക്കോടതികളില്‍ ഉണ്ടായ വിധികളിന്മേല്‍ ബോധിപ്പിച്ച ഫൈനല്‍ അപ്പീല്‍ പരിഗണിച്ചാണ് സുപ്രീം കോടതി ഈ അവസാനവിധി പ്രഖ്യാപിക്കാന്‍ ഇടവന്നത്.

പ്രസ്തുത കേസില്‍, വിവാഹമോചിതരായ സ്ത്രീകള്‍ക്ക് മുന്‍ ഭര്‍ത്താവ് സംരക്ഷണ ചെലവ് നല്‍കണം എന്ന് അനുശാസിക്കുന്ന 1973ലെ ക്രിമിനല്‍ നടപടി നിയമം 125-ാം വകുപ്പിന്റെ പരിധിയില്‍ മുസ്ലിം സ്ത്രീകള്‍ ഉള്‍പ്പെടുന്നില്ലെന്നും മുസ്ലിം സ്ത്രീകള്‍ക്ക് ഇങ്ങനെ ഒരവകാശം ഇല്ലെന്നും മുഹമ്മദ് അഹമ്മദ്ഖാനും അദ്ദേഹത്തെ സഹായിക്കാന്‍വേണ്ടി ശരിയത്ത് സംരക്ഷണത്തിന്റെ പേരില്‍ ആ കേസില്‍ കക്ഷിചേര്‍ന്ന മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് വക്താക്കളും വാദിക്കുകയുണ്ടായി. മാത്രമല്ല, ഖുര്‍-ആനും സുന്നത്തും അനുസരിച്ച് ജീവിക്കാന്‍ മുസ്ലിങ്ങളെ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും, അതിനാല്‍ ശരിയത്തിന് വിരുദ്ധമായി വിവാഹമോചിതരായ സ്ത്രീകള്‍ക്ക് ചെലവിന് കൊടുക്കാന്‍ അനുശാസിക്കുന്ന ക്രി.ന. നിയമം 125-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും ഈ കൂട്ടര്‍ വാദിക്കുകയുണ്ടായി. ഇവരുടെ വാദങ്ങള്‍ തള്ളിക്കൊണ്ടും ഷാബാനുബീഗത്തിന് ചെലവിനുകൊടുക്കാന്‍ കീഴ്ക്കോടതികള്‍ കല്‍പ്പിച്ച വിധികള്‍ ശരിവെച്ചുകൊണ്ടുമാണ് സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിച്ചത്.

ഈ കേസില്‍ ഷാബാനുബീഗത്തിന്വേണ്ടി സുപ്രീം കോടതിയില്‍ കേസ് വാദിച്ചത് ഉന്നതനായ കോണ്‍ഗ്രസ് നേതാവും ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയിലെ മന്ത്രിയുമായിരുന്ന ആരിഫ് മുഹമ്മദ് ഖാനായിരുന്നു. അദ്ദേഹം ഖുര്‍-ആനും നബിവചനങ്ങളും ബഹുമാനപ്പെട്ട സുപ്രീംകോടതിയില്‍ ഹാജരാക്കിക്കൊണ്ടാണ് കേസ് വാദിച്ചിരുന്നത്. പ്രസ്തുത വിധിക്ക് ശേഷം കോഴിക്കോട്ടുവെച്ച് യുവജനങ്ങളുടെ ഒരു സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെ അലിഗര്‍ മുസ്ലിം സര്‍വകലാശാലയിലെ പ്രൊഫസര്‍ ഇര്‍ഫാന്‍ ഹബീബ് ഈ വിധിയെ പരാമര്‍ശിക്കുകയും വിധിക്കനുകൂലമായ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു. ആ യോഗത്തില്‍ സംബന്ധിച്ചിരുന്ന സ. ഇ എം എസ് ഈ പ്രസംഗം കേട്ട് തന്റെ അഭിപ്രായം രേഖപ്പെടുത്തി. കാലോചിതവും ഉചിതവുമായ വിധി എന്നാണ് ഇ എം എസ് പ്രസ്താവിച്ചത്. അദ്ദേഹം പറഞ്ഞപ്പോഴേക്ക് ലീഗുകാരും തല്‍പ്പരകക്ഷികളും വിമര്‍ശനങ്ങളും എതിര്‍പ്പുകളും ആര്‍പ്പും വിളിയുമായി. ഒരു കാര്യവും കൂടി ഇ എം എസ് കൂട്ടിപ്പറഞ്ഞു. ഒന്നില്‍ കൂടുതല്‍ സ്ത്രീകളെ വിവാഹം ചെയ്യുകയും ഇഷ്ടംപോലെ ഒഴിവാക്കുകയും ചെയ്യുന്നവര്‍ക്ക് ഇതൊരു നല്ല ചൂണ്ടുപലകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുംകൂടി കേട്ടപ്പോള്‍ അവര്‍ക്ക് കലികേറി. അവര്‍ മുദ്രാവാക്യം വിളിച്ചു പറഞ്ഞു: "രണ്ടുംകെട്ടും നാലും കെട്ടും ഇ എം എസ്സിന്റെ ഓളേം കെട്ടും" എന്ന്.

ഈ ചര്‍ച്ചകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ കോലാഹലങ്ങള്‍ക്കിടയിലാണ് നിയമസഭാ സമ്മേളനം ചേര്‍ന്നത്. ബജറ്റിന്റെ വിശദമായ ചര്‍ച്ചക്കുള്ളതായിരുന്നു ആ സമ്മേളനം. സ്വാഭാവികമായും ഈ വിഷയവും അംഗങ്ങളുടെ പ്രസംഗങ്ങളില്‍ സ്ഥലംപിടിച്ചു. വിഷയദാരിദ്ര്യം അനുഭവപ്പെടുന്നവരും ഇതിലേക്ക് വഴുതിവീണ് പ്രസംഗം പൊടിപൊടിച്ചു. മുസ്ലിംലീഗുകാര്‍ക്ക് സമുദായ വികാരം ചൂഷണം ചെയ്യാനും അതുവഴി കമ്യൂണിസ്റ്റുകാര് മതവിരോധികളാണെന്ന് വരുത്താനും കിട്ടുന്ന അവസരം പാഴാക്കാറില്ല. ബജറ്റ് ചര്‍ച്ചയില്‍ ഈ വിഷയം ഒരുതരത്തിലും പരാമര്‍ശിക്കേണ്ടതില്ല. എന്നാല്‍ പല മെമ്പര്‍മാരുടെയും പ്രസംഗങ്ങളില്‍ ഇ എം എസ്സിനെതിരെയും കമ്യൂണിസ്റ്റ് പാര്‍ടിക്ക് നേരെയും കടുത്ത വാക്കുകളും വെല്ലുവിളികളും ഉയര്‍ന്നു.

അവസാനം പാര്‍ടിക്കുവേണ്ടി അന്ന് പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറിയായിരുന്ന എം വി രാഘവനാണ് മറുപടി പറഞ്ഞത്. എന്തൊക്കെ വിവരം ഉണ്ടെങ്കിലും ശരിയത്തിനെപ്പറ്റി രാഘവന്‍ പറയുന്നത് ഒരിക്കലും വ്യക്തതയുണ്ടാവാനിടയില്ലല്ലോ. രാഘവന്റെ പരാമര്‍ശങ്ങള്‍ക്ക് മുസ്ലിംലീഗില്‍നിന്ന് കൊരമ്പയില്‍ അഹമ്മദ്ഹാജിയാണ് മറുപടി പറഞ്ഞത്. എന്തുതന്നെ ആയാലും കേള്‍ക്കുന്നവര്‍ക്ക് കൊരമ്പയുടെ അവതരണം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് മുന്‍കൈയുണ്ടെന്ന് തോന്നി.

കാര്യങ്ങള്‍ ഇത്രത്തോളം എത്തിയപ്പോള്‍ ആരോ സ. നായനാരോട് സ്വകാര്യം പറഞ്ഞുകൊടുത്തു, ഈ കാര്യത്തില്‍ ഇടപെട്ടു സംസാരിക്കാന്‍ പറ്റിയ ഒരാള്‍ നിങ്ങളുടെ കൂട്ടത്തിലുണ്ട്. ടി കെ ഹംസ, അയാള്‍, സ്വതന്ത്രനായതിനാല്‍ മിണ്ടാതെയിരിക്കുകയാണ് എന്ന്. നായനാരും ഗൗരിയമ്മയും, രാഘവനും പുറത്ത് ലോബിയില്‍ പോയി ഇരുന്നു. എന്നെ അങ്ങോട്ടു വിളിപ്പിച്ചു. അവര്‍ എന്നോട് ചോദിച്ചു, ശരിയത്ത് ചര്‍ച്ച കേട്ടില്ലേ? ഞാന്‍ പറഞ്ഞു: കേട്ടു, മുഴുവന്‍ കേട്ടു. കൊരമ്പ പറഞ്ഞതെല്ലാം ശരിയാണോ എന്നായി പിന്നത്തെ ചോദ്യം. അല്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു. അപ്പോള്‍ നായനാര് പറഞ്ഞു, നിങ്ങള്‍ അതിന്നൊരു മറുപടി പറയണം. ഈ കാര്യത്തില്‍ പാര്‍ടിയെ ഡിഫെന്റ് ചെയ്യണം.

അപ്പോള്‍ സ. നായനാരോട് ഞാന്‍ ഉള്ളുതുറന്ന് സംസാരിച്ചു. മൗലാന അബ്ദുല്‍കലാം ആസാദ് മുതല്‍, മുഹമ്മത് അബ്ദുറഹിമാന്‍ സാബ് തുടങ്ങി ഉമ്മര്‍കോയവരെ ഈ ലീഗുകാരോട് പടവെട്ടിയതാണ്, കോണ്‍ഗ്രസിനുവേണ്ടി. ആ കോണ്‍ഗ്രസും ലീഗും ഒന്നായി, ആ മഹാന്മാരെല്ലാം വഞ്ചിക്കപ്പെട്ടു. ആ ഗതി ആലോചിച്ചാണ് ഞാന്‍ മിണ്ടാതിരിക്കുന്നത് എന്ന് ഞാന്‍ തെല്ല് സങ്കടത്തോടെ പറഞ്ഞു. അപ്പോള്‍ നായനാര് പറഞ്ഞു, ഇത് ആ കോണ്‍ഗ്രസ് അല്ല, കമ്യൂണിസ്റ്റ് പാര്‍ടിയാണ്. താന്‍ പാര്‍ടിക്കുവേണ്ടി പോരാടിയാല്‍ അവസാനം ഒരാളേ ഈ പാര്‍ടിയില്‍ ബാക്കി ആകുന്നു എങ്കില്‍ ആ സഖാവ് നിന്റെ കൂടെ ഉണ്ടാകും.

ഇത് കേട്ട് ഞാന്‍ ആവേശഭരിതനായി, എന്റെ രോമം കമ്പിയായി. ഞാന്‍ നേരെ നിയമസഭാ ലൈബ്രറിയിലേക്ക് കടന്നു. ഖുര്‍ ആന്‍ പരിഭാഷ, സി ആര്‍ പി സി, ഷാബാനുകേസിലെ റിപ്പോര്‍ട്ട്, മുഹമ്മദന്‍ ലോ എന്നീ ഗ്രന്ഥങ്ങള്‍ എടുത്ത് എന്റെ സീറ്റില്‍ വന്നിരുന്നു. സഭയില്‍ പ്രതിപക്ഷത്തുനിന്ന് അവസാന പ്രസംഗം സ. ഒ ഭരതനായിരുന്നു. ആ പേര് മാറ്റി. എം വി രാഘവന്‍ എന്റെ പേര് എഴുതിക്കൊടുത്തു. ആ വിവരം അപ്പോള്‍ തന്നെ ഭരണപക്ഷത്ത് കിട്ടി. അത് സ്വാഭാവികമാണ്. അപ്പോള്‍ വ്യവസായ മന്ത്രി മുസ്ലിംലീഗിലെ അഹമ്മത് സാഹിബ് എന്റെ അടുത്തുവന്നിരുന്നു കുശലം പറഞ്ഞു, ചോദിച്ചു, നിങ്ങള്‍ സ്വതന്ത്രനല്ലേ, ഞങ്ങളും കമ്യൂണിസ്റ്റുകാരും തമ്മില്‍ മതപരമായ കാര്യത്തില്‍ ഉള്ള ഈ തര്‍ക്കത്തില്‍ നിങ്ങള്‍ ഇടപെടരുത്. അപ്പോള്‍ വളരെ വിനയത്തോടെ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നെ പഞ്ചായത്തില്‍പ്പോലും അംഗമാകാന്‍ എന്റെ പാര്‍ടി അനുവദിച്ചിരുന്നില്ല. എന്നെ ഈ നിയമസഭയില്‍ കൊണ്ടുവന്നത് കമ്യൂണിസ്റ്റ് പാര്‍ടിയാണ്. ആ പാര്‍ടി ആവശ്യപ്പെട്ടാല്‍ എനിക്ക് അത് നിരസിക്കാന്‍ സാധ്യമല്ല. രണ്ടുകൊല്ലം ഞാന്‍ ഇവിടെ ഇരുന്നിട്ട് നിങ്ങളാരും ഒരു ലോഗ്യംപോലും പറഞ്ഞിട്ടില്ലല്ലോ. ഈ വിഷയം എനിക്കറിവുള്ളതാണ്. ആര് വേണ്ടെന്ന് പറഞ്ഞാലും ഞാന്‍ പ്രസംഗിക്കും എന്ന് തറപ്പിച്ചു പറഞ്ഞു.

അങ്ങനെ അവസാനം ഉച്ചക്ക് ഒരു മണിക്ക് സ്പീക്കര്‍ എന്റെ പേര് വിളിച്ചു. സഭയില്‍ മുഴുവന്‍ ഹാജര്‍. പൂര്‍ണ നിശ്ശബ്ദത. അന്ന് സ്പീക്കര്‍ വി എം സുധീരനായിരുന്നു. ഞാന്‍ തുടങ്ങി: സേര്‍, ഈ സഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ ഒരാവശ്യവും ഇല്ലാത്ത ഒരു വിഷയം അനാവശ്യമായി കൊണ്ടുവരികയും അതിനെപ്പറ്റി മതപരമായും നിയമപരമായും അറിയാത്തവര്‍ കാടടക്കി വെടിവെക്കുകയും ആയിരുന്നു ഇതുവരെ. ഇത്രയും പറഞ്ഞപ്പോഴേക്കും ഇസ്ഹാക്ക് കുരിക്കളും, നാലകത്ത് സൂപ്പിയും കെ പി എ മജീദും എണീറ്റ് ബഹളം. ഒരക്ഷരം പറയാന്‍ സമ്മതിക്കില്ല എന്ന നില. ആകാശം പൊട്ടിവീണാലും ഇത് പറഞ്ഞേ പോവുകയുള്ളൂ എന്ന് ഞാനും. അപ്പോള്‍ സ്പീക്കര്‍ എണീറ്റുനിന്നു. അദ്ദേഹം നിന്നാല്‍ മെമ്പര്‍മാര്‍ ഇരിക്കണം എന്നതാണ് ചട്ടം. സ്പീക്കര്‍ സുധീരന്‍ മാന്യവും ധീരവുമായ ഒരു നിലപാടെടുത്തു. അദ്ദേഹം ലീഗുകാരോട് പറഞ്ഞു. "നിങ്ങള്‍തന്നെയാണ് ഒരാവശ്യവും ഇല്ലാതെ ഈ ചര്‍ച്ച ഇവിടെ കൊണ്ടുവന്നത്. ഇരുഭാഗവും ഇതുവരെ പറഞ്ഞതില്‍നിന്ന് യാതൊന്നും ഞങ്ങള്‍ക്ക് മനസ്സിലായിട്ടില്ല. ഹംസ ഈ കാര്യം പറയാന്‍ തുടങ്ങുമ്പോള്‍ തന്നെ അതിനെ സംബന്ധിച്ചു അറിവുണ്ടെന്ന് തോന്നുന്നു. അദ്ദേഹത്തെ എനിക്ക് മുമ്പേ അറിയാം. അദ്ദേഹം പറയട്ടെ നിങ്ങള്‍ ശാന്തരായി ഇരിക്കുക. അയാള്‍ക്ക് ഞാന്‍ എത്രയും സമയം കൊടുക്കും. എന്നാല്‍ ഹംസ പറയുന്നതിന് മറുപടി പറയാന്‍ നിങ്ങള്‍ക്ക് അതിന്റെ ഇരട്ടി സമയം അനുവദിക്കാം. അതുകൊണ്ട് നിശ്ശബ്ദരാകണം, ബഹളം വെക്കാന്‍ ഞാന്‍ അനുവദിക്കില്ല." ഇത്രയും സ്പീക്കര്‍ പറഞ്ഞതോടുകൂടി സഭ നിശ്ശബ്ദമായി. ശാന്തഗംഭീരം. അതിന് സ്പീക്കര്‍ സുധീരനോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു.

ലീഗില്‍നിന്ന് അവസാനമായി പ്രസംഗിച്ച കൊരമ്പ പറഞ്ഞിരുന്നത് "വിവാഹമുക്തയായ സ്ത്രീക്ക് ചെലവിന് കൊടുക്കണം എന്ന് സുപ്രീംകോര്‍ട്ട് വിധി പറഞ്ഞതിലല്ല ഞങ്ങളുടെ എതിര്‍പ്പ്, ആ വിധി ഖുര്‍ -ആന്റെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞതിനോടാണ് എതിര്‍പ്പ്" അതിന്നര്‍ഥം അങ്ങനെ കൊടുക്കുന്നതിനെ ഖുര്‍-ആന്‍ അനുകൂലിക്കുന്നില്ല എന്നല്ലെ കൊരമ്പെ? എന്ന് ഞാന്‍ ചോദിച്ചു. എന്നിട്ട് വിശുദ്ധ ഖുര്‍ ആന്റെ പരിഭാഷ ബന്ധപ്പെട്ട പേജില്‍ അടയാളംവെച്ച് ഞാന്‍ സ്പീക്കര്‍ക്ക് കൊടുത്തു. ഞാന്‍ പറഞ്ഞു; സാര്‍, അങ്ങ് ആ ഫ്ളാപ്പ് വെച്ച പേജെടുക്കൂ രണ്ടാം അധ്യായത്തിലെ 241-ാമത്തെ ആയത്ത് വായിക്കുക. അതിന്റെ പരിഭാഷ വായിച്ചാല്‍മതി.

"വിവാഹമോചനം ചെയ്യപ്പെട്ടവള്‍ക്ക് മുന്‍ ഭര്‍ത്താവ് മര്യാദക്ക് ജീവിതച്ചെലവ് കെടുക്കണം, അത് ദൈവഭക്തന്മാരുടെ കടമയാണ്." 2: 241.

ഇത് സ്പീക്കര്‍ സഭയില്‍ വായിച്ചു. ഉടനെ ഞാന്‍ കൊരമ്പയോട് ചോദിച്ചു. കൊരമ്പെ, അങ്ങ് ഖുര്‍-ആന്‍ പഠിച്ചിട്ടുണ്ടോ? തികഞ്ഞ നിശ്ശബ്ദത. പിന്നെ എല്ലാ വശങ്ങളും വിശദമായി ഞാന്‍ വിവരിച്ചു. ഞാന്‍ പറഞ്ഞു, ഖുര്‍-ആന്‍ പറയുന്നത് വിവാഹമുക്തയായ സ്ത്രീക്ക് മുന്‍ ഭര്‍ത്താവ് ചെലവിന് കൊടുക്കണം എന്നാണ്. ഇതാണ് ഷാബാനുവിന്റെ വക്കീല്‍ ആരീഫ് മുഹമ്മദ് ഖാന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാണിച്ചത്. ആ വാദം സ്വീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി ""മതാഅ്" കൊടുക്കാന്‍ വിധി പറഞ്ഞത്. അത് ആവര്‍ത്തിച്ചു വിശദീകരിച്ചതാണ് ഇര്‍ഫാന്‍ഹബീബും, പിന്നെ സ. ഇ എം എസും. പിന്നെ ഇവരെന്തിന് ഇ എം എസിന്റെയും പാര്‍ടിയുടെയും നേര്‍ക്ക് തിരിയണം.

ഇത് കേട്ട് ആരും ഒന്നും പറയുന്നില്ല. എന്തെങ്കിലും മറുപടി പറയാനുണ്ടോ? എന്ന് സ്പീക്കര്‍ ലീഗ് നേതാക്കളോട് ചോദിച്ചു. ആരും ഒന്നും മിണ്ടിയില്ല. അതിന് പറ്റിയവര്‍ അന്ന് ആ കൂട്ടത്തില്‍ ഇല്ലായിരുന്നു, ഇന്നും. പിറ്റേന്ന് എല്ലാ പത്രങ്ങളിലും വലിയ വെണ്ടക്ക അക്ഷരത്തില്‍ തലവാചകം കൊടുത്തുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ വന്നു. ചില പത്രക്കാര്‍ എന്നെ അഭിനന്ദിക്കുകയും ചെയ്തു. എനിക്ക് സഭയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അതോടെ നല്ല മൈലേജ് കിട്ടി എന്നതായിരുന്നു അനുഭവം.

ആ സമ്മേളനം കഴിഞ്ഞ് നാട്ടില്‍ വന്നു. എല്ലാ സ്ഥലങ്ങളിലും ഇതിന്റെ വിശദീകരണം. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ശരിയത്ത് സെമിനാറുകളും ചര്‍ച്ചകളും തന്നെ. സെമിനാറുകളിലെല്ലാം പാര്‍ടിയെ പ്രതിനിധീകരിച്ചു ഞാന്‍ പങ്കെടുത്തിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, ഇങ്ങനെ പോകേണ്ടതില്ല. ഇവിടെ ഇസ്ലാമിക ശരിഅത്ത് നിയമത്തെപ്പറ്റി ഒരു തര്‍ക്കവും രാഷ്ട്രീയരംഗത്തില്ല. അപ്പോള്‍ ഒരു ചര്‍ച്ചയുടെയും ആവശ്യമില്ല. ഇവിടെ ആകെയുള്ള പ്രശ്നം വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീക്ക് മുന്‍ ഭര്‍ത്താവ് ജീവിതച്ചെലവ് കൊടുക്കണമോ, വേണ്ടയോ എന്നത് മാത്രമായിരുന്നു. ആ പ്രശ്നം ഖുര്‍ ആന്റെ ആയത്ത് ആരിഫ് മുഹമ്മത്ഖാന്‍ സുപ്രീം കോടതിയില്‍ ഹാജരാക്കുകയും അത് സ്വീകരിച്ച് സുപ്രീംകോടതി അന്തിമവിധി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഇനി അത് മാറ്റാന്‍ ആര്‍ക്കും സാധ്യമല്ല. ആ നിലക്ക് നമ്മുടെ ചര്‍ച്ച അവസാനിപ്പിക്കാം എന്നാണ് ഞാന്‍ അഭിപ്രായപ്പെട്ടത്.

ലീഗ് നേതാക്കള്‍ ഇതിനെ, മതവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളെന്നപോലെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാന്‍ ശ്രമിച്ച് നോക്കിയതാണ്. പക്ഷേ യാതൊരു ഗുണവും കിട്ടിയില്ല, വിധിയെ എതിര്‍ത്ത് പരാജയപ്പെടുകയും ചെയ്തു. അവസാനം ശരിയത്ത് വിവാദത്തിലെ രാഷ്ട്രീയ മുതലെടുപ്പിനെ തുറന്നു കാണിച്ചും വിധിക്കനുകൂലമായ ഖുര്‍ആനിലെയും, മറ്റ് ഗ്രന്ഥങ്ങളിലെയും പരാമര്‍ശങ്ങള്‍ ഉദ്ധരിച്ചുകൊണ്ടും ഞാന്‍ "ശരിഅത്ത് വിവാദം എന്ത്, എന്തിന്" എന്ന പേരില്‍ ഒരു പുസ്തകമെഴുതി. പതിനായിരം കോപ്പികള്‍ അച്ചടിച്ച് രാജ്യം മുഴുവന്‍ വിതരണം ചെയ്തു. അതായിരുന്നു എന്റെ ആദ്യത്തെ കൃതി. (തുടരും)


*****


ടി കെ ഹംസ, കടപ്പാട് : ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കാര്യങ്ങള്‍ ഇത്രത്തോളം എത്തിയപ്പോള്‍ ആരോ സ. നായനാരോട് സ്വകാര്യം പറഞ്ഞുകൊടുത്തു, ഈ കാര്യത്തില്‍ ഇടപെട്ടു സംസാരിക്കാന്‍ പറ്റിയ ഒരാള്‍ നിങ്ങളുടെ കൂട്ടത്തിലുണ്ട്. ടി കെ ഹംസ, അയാള്‍, സ്വതന്ത്രനായതിനാല്‍ മിണ്ടാതെയിരിക്കുകയാണ് എന്ന്. നായനാരും ഗൗരിയമ്മയും, രാഘവനും പുറത്ത് ലോബിയില്‍ പോയി ഇരുന്നു. എന്നെ അങ്ങോട്ടു വിളിപ്പിച്ചു. അവര്‍ എന്നോട് ചോദിച്ചു, ശരിയത്ത് ചര്‍ച്ച കേട്ടില്ലേ? ഞാന്‍ പറഞ്ഞു: കേട്ടു, മുഴുവന്‍ കേട്ടു. കൊരമ്പ പറഞ്ഞതെല്ലാം ശരിയാണോ എന്നായി പിന്നത്തെ ചോദ്യം. അല്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു. അപ്പോള്‍ നായനാര് പറഞ്ഞു, നിങ്ങള്‍ അതിന്നൊരു മറുപടി പറയണം. ഈ കാര്യത്തില്‍ പാര്‍ടിയെ ഡിഫെന്റ് ചെയ്യണം.

അപ്പോള്‍ സ. നായനാരോട് ഞാന്‍ ഉള്ളുതുറന്ന് സംസാരിച്ചു. മൗലാന അബ്ദുല്‍കലാം ആസാദ് മുതല്‍, മുഹമ്മത് അബ്ദുറഹിമാന്‍ സാബ് തുടങ്ങി ഉമ്മര്‍കോയവരെ ഈ ലീഗുകാരോട് പടവെട്ടിയതാണ്, കോണ്‍ഗ്രസിനുവേണ്ടി. ആ കോണ്‍ഗ്രസും ലീഗും ഒന്നായി, ആ മഹാന്മാരെല്ലാം വഞ്ചിക്കപ്പെട്ടു. ആ ഗതി ആലോചിച്ചാണ് ഞാന്‍ മിണ്ടാതിരിക്കുന്നത് എന്ന് ഞാന്‍ തെല്ല് സങ്കടത്തോടെ പറഞ്ഞു. അപ്പോള്‍ നായനാര് പറഞ്ഞു, ഇത് ആ കോണ്‍ഗ്രസ് അല്ല, കമ്യൂണിസ്റ്റ് പാര്‍ടിയാണ്. താന്‍ പാര്‍ടിക്കുവേണ്ടി പോരാടിയാല്‍ അവസാനം ഒരാളേ ഈ പാര്‍ടിയില്‍ ബാക്കി ആകുന്നു എങ്കില്‍ ആ സഖാവ് നിന്റെ കൂടെ ഉണ്ടാകും.

ഇത് കേട്ട് ഞാന്‍ ആവേശഭരിതനായി, എന്റെ രോമം കമ്പിയായി. ഞാന്‍ നേരെ നിയമസഭാ ലൈബ്രറിയിലേക്ക് കടന്നു. ഖുര്‍ ആന്‍ പരിഭാഷ, സി ആര്‍ പി സി, ഷാബാനുകേസിലെ റിപ്പോര്‍ട്ട്, മുഹമ്മദന്‍ ലോ എന്നീ ഗ്രന്ഥങ്ങള്‍ എടുത്ത് എന്റെ സീറ്റില്‍ വന്നിരുന്നു. സഭയില്‍ പ്രതിപക്ഷത്തുനിന്ന് അവസാന പ്രസംഗം സ. ഒ ഭരതനായിരുന്നു. ആ പേര് മാറ്റി. എം വി രാഘവന്‍ എന്റെ പേര് എഴുതിക്കൊടുത്തു. ആ വിവരം അപ്പോള്‍ തന്നെ ഭരണപക്ഷത്ത് കിട്ടി. അത് സ്വാഭാവികമാണ്. അപ്പോള്‍ വ്യവസായ മന്ത്രി മുസ്ലിംലീഗിലെ അഹമ്മത് സാഹിബ് എന്റെ അടുത്തുവന്നിരുന്നു കുശലം പറഞ്ഞു, ചോദിച്ചു, നിങ്ങള്‍ സ്വതന്ത്രനല്ലേ, ഞങ്ങളും കമ്യൂണിസ്റ്റുകാരും തമ്മില്‍ മതപരമായ കാര്യത്തില്‍ ഉള്ള ഈ തര്‍ക്കത്തില്‍ നിങ്ങള്‍ ഇടപെടരുത്. അപ്പോള്‍ വളരെ വിനയത്തോടെ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നെ പഞ്ചായത്തില്‍പ്പോലും അംഗമാകാന്‍ എന്റെ പാര്‍ടി അനുവദിച്ചിരുന്നില്ല. എന്നെ ഈ നിയമസഭയില്‍ കൊണ്ടുവന്നത് കമ്യൂണിസ്റ്റ് പാര്‍ടിയാണ്. ആ പാര്‍ടി ആവശ്യപ്പെട്ടാല്‍ എനിക്ക് അത് നിരസിക്കാന്‍ സാധ്യമല്ല. രണ്ടുകൊല്ലം ഞാന്‍ ഇവിടെ ഇരുന്നിട്ട് നിങ്ങളാരും ഒരു ലോഗ്യംപോലും പറഞ്ഞിട്ടില്ലല്ലോ. ഈ വിഷയം എനിക്കറിവുള്ളതാണ്. ആര് വേണ്ടെന്ന് പറഞ്ഞാലും ഞാന്‍ പ്രസംഗിക്കും എന്ന് തറപ്പിച്ചു പറഞ്ഞു.