Tuesday, April 2, 2013

ബിജെപിയുടെ തീവ്രമുഖം

യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്ക് ബദലായി വികസന- ജനപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാനോ പുതിയൊരു നയസമീപനം അവതരിപ്പിക്കാനോ കഴിയാത്ത ബിജെപി വീണ്ടും തീവ്രഹിന്ദുത്വ അജന്‍ഡയില്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞദിവസം പുതിയ പ്രസിഡന്റ് രാജ്നാഥ്സിങ് പ്രഖ്യാപിച്ച ദേശീയ ഭാരവാഹികളുടെ പട്ടിക ഇതിന് അടിവരയിടുന്നതാണ്.

കഴിഞ്ഞമാസമാദ്യം ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍തന്നെ ഇതിന്റെ സൂചനകള്‍ നല്‍കുകയും ചെയ്തിരുന്നു. അഴിമതിയില്‍ മുങ്ങിയ നിതിന്‍ ഗഡ്കരിയെ മാറ്റി പ്രസിഡന്റായി അവരോധിച്ച രാജ്നാഥ്സിങ്ങിന്റെ തെരഞ്ഞെടുപ്പിന് ഔദ്യോഗികാംഗീകാരം നല്‍കാന്‍ വിളിച്ചുചേര്‍ത്ത ദേശീയ കൗണ്‍സില്‍ യോഗം, പുതിയൊരു വികസനനയമോ രാഷ്ട്രീയകാഴ്ചപ്പാടോ അവതരിപ്പിക്കാതെ നരേന്ദ്രമോഡിയുടെ "അപദാനങ്ങള്‍" വാഴ്ത്തിപ്പാടാനുള്ള വേദിയായി മാറുകയായിരുന്നു. മൂന്നാംതവണയും ഗുജറാത്തില്‍ അധികാരത്തിലെത്തിയ മോഡിയെ അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമങ്ങള്‍ ബിജെപിയിലെ ഒരു വിഭാഗം നടത്തിയിരുന്നു. ഇതിന് കരുത്തുപകരുന്നുവെന്ന് തോന്നുംവിധമാണ് അന്ന് ദേശീയകൗണ്‍സില്‍ യോഗത്തില്‍ മോഡിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായത്. മോഡിയുടെ തീവ്രഹിന്ദുത്വം പയറ്റുകയാണ് അടുത്ത തെരഞ്ഞെടുപ്പില്‍ തങ്ങളുടെ തുറുപ്പുചീട്ടെന്ന് ഉറപ്പിച്ചുപറയുകയാണ് ബിജെപി കഴിഞ്ഞദിവസം പ്രഖ്യാപിച്ച ഭാരവാഹിപ്പട്ടിക ചെയ്യുന്നത്. ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ ഘട്ടംഘട്ടമായി പിടിമുറുക്കുന്ന നരേന്ദ്രമോഡിയുടെ നിര്‍ണായക ചുവടുവയ്പാണ് ഉന്നതനേതൃത്വത്തിലേക്കുള്ള മടങ്ങിവരവ്. 12 അംഗ പാര്‍ലമെന്ററി ബോര്‍ഡില്‍ ഉള്‍പ്പെടുന്ന ബിജെപിയുടെ ഏകമുഖ്യമന്ത്രിയാണ് മോഡി. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ സുപ്രധാന പങ്കുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിലും മോഡി അംഗമായി.

നരേന്ദ്രമോഡി ആറുവര്‍ഷത്തിനുശേഷം പാര്‍ടിയുടെ ഉന്നതനേതൃത്വത്തിലേക്ക് വന്നുവെന്നതുമാത്രമല്ല പുതിയ ഭാരവാഹിപ്പട്ടിക നല്‍കുന്ന ചിത്രം. തീവ്രഹിന്ദുത്വ നിലപാടുകളില്‍ മോഡിയുമായി മത്സരിക്കുന്ന അനുചരന്മാരെല്ലാംതന്നെ സുപ്രധാന പദവികളിലെത്തിയിട്ടുണ്ട്. അമിത്ഷാ, വരുണ്‍ഗാന്ധി, ഉമാഭാരതി എന്നിവരുടെ സാന്നിധ്യമാണ് ഇതില്‍ പ്രധാനം. സൊഹ്റാബുദീന്‍ഷാ വ്യാജ ഏറ്റുമുട്ടല്‍ക്കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നയാളാണ് ഗുജറാത്തിലെ മുന്‍ ആഭ്യന്തരമന്ത്രികൂടിയായ അമിത്ഷാ. മോഡിയുടെ ഏറ്റവും വിശ്വസ്തനായ ഷായെ ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്കാണ് ഉയര്‍ത്തിയത്. പിലിഭിത്ത് എംപികൂടിയായ വരുണ്‍ഗാന്ധിയാണ് മറ്റൊരു ജനറല്‍ സെക്രട്ടറി. വര്‍ഗീയത ഇളക്കിവിടുന്ന പ്രസംഗത്തിലൂടെ കുപ്രസിദ്ധനാണ് അദ്ദേഹം. കുറച്ചുകാലമായി കാര്യമായ സാന്നിധ്യമല്ലാതിരുന്ന സന്യാസിനി ഉമാഭാരതിയെ വൈസ് പ്രസിഡന്റാക്കി പാര്‍ടി ആസ്ഥാനത്തേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതിയും തീവ്ര ഹിന്ദുത്വ നിലപാടുകാരിയുമാണവര്‍. കടുത്ത ആര്‍എസ്എസ് പക്ഷപാതിത്വം ആരോപിക്കപ്പെടാത്ത ജസ്വന്ത്സിങ്ങിനെയും യശ്വന്ത് സിന്‍ഹയെയുംപോലുള്ളവരെ തഴഞ്ഞാണ് കടുത്ത വര്‍ഗീയത സംസാരത്തിലും പ്രവൃത്തിയിലും പ്രകടിപ്പിക്കാന്‍ ബദ്ധശ്രദ്ധരായ മോഡിഭക്തരെ പാര്‍ടിയുടെ മുന്‍നിരയിലേക്ക് കൊണ്ടുവന്നിട്ടുള്ളത്. വൈസ് പ്രസിഡന്റുമാരായി ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാംഗം സ്മൃതി ഇറാനിയെയും മോഡിയെ അടുത്ത പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാക്കണമെന്ന് വാദിച്ചുകൊണ്ടിരിക്കുന്ന ബിഹാറിലെ മുന്‍ ബിജെപി പ്രസിഡന്റ് സി പി താക്കൂറിനെയും കൊണ്ടുവന്നിരിക്കുന്നതും പാര്‍ടിയിലെ മോഡിയുടെയും മോഡി അനുകൂല തീവ്രഹിന്ദുത്വ നിലപാടുകാരുടെയും മേല്‍ക്കൈയ്ക്ക് ഉദാഹരണമാണ്. ആര്‍എസ്എസിനോട് കടുത്ത ആഭിമുഖ്യം പുലര്‍ത്തുന്ന മുരളീധര്‍റാവു, പ്രഭാത് ഝാ എന്നിവരെ മുന്‍നിരയിലേക്ക് കൊണ്ടുവന്നതും ബിജെപിയുടെ തീവ്രമുഖം വെളിപ്പെടുത്തുന്നുണ്ട്. പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങള്‍ക്കു പുറമെ ഏഴുപേര്‍കൂടി ഉള്‍പ്പെടുന്ന കേന്ദ്രതെരഞ്ഞെടുപ്പ് സമിതിയില്‍ ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതി വിനയ്കത്യാറുമുണ്ട്.

എന്നാല്‍, തീവ്രഹിന്ദുത്വ നിലപാടുകൊണ്ട് രാജ്യത്തെ കോടിക്കണക്കിന് സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളുടെ അംഗീകാരം നേടാന്‍ കഴിയുമോ എന്നതാണ് കാതലായ പ്രശ്നം. ബിജെപി പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കാന്‍ കോപ്പുകൂട്ടുന്ന മോഡിയുടെ "വികസന"ത്തിന്റെ പൊള്ളത്തരങ്ങളും ഊതിപ്പെരുപ്പിച്ച കഥകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. കടിഞ്ഞാണുകളില്ലാതെ മൂലധനമൊഴുക്കി ലാഭംകൊയ്യുന്ന കോര്‍പറേറ്റുകളുടെ കുറുക്കന്‍തന്ത്രങ്ങളും ഇതിന് എല്ലാ ഒത്താശയും ചെയ്യുന്ന മാധ്യമവണിക്കുകളുടെ പ്രചാരണതന്ത്രങ്ങളുമാണ് മോഡിയുടെ കെട്ടിപ്പൊക്കിയ പ്രതിച്ഛായയുടെ പിന്നാമ്പുറമെന്നതും ഇതിനകം വെളിവാക്കപ്പെട്ടതാണ്. രാജ്യത്തിന്റെ ഇത്തരമൊരു അവസ്ഥയില്‍ ഏച്ചുകെട്ടിയ പ്രതിച്ഛായാചമയങ്ങള്‍ക്കോ ഹിന്ദുത്വതീവ്രവാദത്തിന്റെ വിഷംചീറ്റുന്ന പ്രയോഗങ്ങള്‍ക്കോ ഇനിയും ജനങ്ങളെ കബളിപ്പിക്കാനാകില്ലെന്ന യാഥാര്‍ഥ്യമാണ് തിരിച്ചറിയപ്പെടേണ്ടത്.

No comments: