Tuesday, August 4, 2009

എന്റെ പ്രസ്ഥാനം അതിജീവിക്കും

കോഴിക്കോടിന്റെ എല്ലാ നന്മകളിലും ഒരു പങ്ക് അവകാശപ്പെടാന്‍ കഴിയും സമരഭൂമികളിലെ നിത്യസാന്നിധ്യമായ ബീരാന്‍കോയക്ക്. ഹൃദയത്തോട് ചേര്‍ത്തുവച്ച ചെങ്കൊടിയുമായി പ്രകടനങ്ങളെ മുന്നില്‍ നിന്ന് നയിക്കുന്ന എണ്‍പത്താറു വയസ്സു കഴിഞ്ഞ ഈ കൊമ്പന്‍ മീശക്കാരന്‍ ഇന്നും കോഴിക്കോടിന്റെ രണോത്സുകതയെ ഊഷ്‌മളമാക്കുന്നുണ്ട്. സമരം കുട്ടികളുടേതായാലും ഗസറ്റഡ് ജീവനക്കാരുടേതായാലും അതിന്റെ പരിസരത്തുണ്ടാവും ബീരാന്‍ക്ക. ജീവിതത്തില്‍ എത്ര സമരത്തില്‍ പങ്കെടുത്തെന്ന് ചോദിച്ചാല്‍ അദ്ദേഹത്തിന് ഒരു രൂപവുമില്ല. എത്ര തവണ മര്‍ദനമേറ്റെന്ന് ചോദിച്ചാലും മറുപടിയില്ല.

അടിയന്തരാവസ്ഥയിലെ പേടിസ്വപ്‌നമായ പുലിക്കോടന്‍ നാരായണന്റെ ക്രൌര്യത്തിനുനേരെ ചെരുപ്പോങ്ങിയ ബീരാന്‍കോയയുടെ ചങ്കൂറ്റം ഇന്നും ചോര്‍ന്നുപോയിട്ടില്ല. ഓര്‍മകളുടെ വെളിച്ചം മങ്ങിയ ഊടുവഴികളിലൂടെ നടന്ന് അദ്ദേഹം സമരതീക്ഷ്‌ണമായ ഭൂതകാലം നമുക്കുമുന്നില്‍ തുറന്നിടുന്നു. എതിര്‍പ്പുകളെല്ലാം ചെറുത്തുതോല്‍പ്പിച്ച തന്റെ പ്രസ്ഥാനം വ്യക്തിഹത്യകളെയും അപവാദപ്രചാരണങ്ങളെയും നെറികേടുകളെയും അതിജീവിക്കുമെന്ന് അദ്ദേഹം പറയുന്നു.

അടിയന്തരാവസ്ഥക്കുശേഷമുള്ള കാലമാണത്. നാളും പക്കവുമൊന്നുമോര്‍മയില്ല. ആഭ്യന്തര മന്ത്രി കെ കരുണാകരന്‍ പറയുന്നമാതിരി ജയറാം പടിക്കലിന്റെയും പുലിക്കോടന്‍ നാരായണന്റെയും നായാട്ടായിരുന്നില്ലേ അതുവരെ. അതിന്റെ കടുപ്പം കുറഞ്ഞെന്ന് പറയാറായിട്ടുമില്ല. അടിയന്തരാവസ്ഥയിലെ ഒരു കേസുമായി ബന്ധപ്പെട്ട് പുലിക്കോടന്‍ നാരായണന്‍ കോഴിക്കോട് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാവാന്‍ എത്തുന്നുണ്ട് അന്ന്. രാജന്‍കേസായിരുന്നോ അത്? അതും ഓര്‍മിച്ചെടുക്കാനാവുന്നില്ല. ഞാനുമെത്തി അന്ന് കോടതിയില്‍. പുലിക്കോടനെ കണ്ടതും എനിക്ക് കലികയറി. ഇടതുകാലിലെ ചെരുപ്പൂരി ഞാന്‍ ഓടിച്ചെന്നു അടിക്കാനോങ്ങി. പുലിക്കോടന് അടുത്തുണ്ടായിരുന്ന മൊയ്‌തീന്‍കുഞ്ഞി എന്ന പൊലീസുകാരന്‍ 'ഇയ്യെന്താ ബീരാനേ കാട്ടുന്നത് ' എന്ന്ചോദിച്ച് പിടിച്ചില്ലായിരുന്നെങ്കില്‍ ആ നായിന്റെമോന്റെ ചെള്ളക്ക് അടയാളം വീണേനെ. അത്രക്ക് ദ്രോഹിച്ചിട്ടുണ്ട് അവന്‍ പാര്‍ടിക്കാരെ. എന്റെ കൊമ്പന്‍മീശയുടെ ഇടതുഭാഗം അല്‍പ്പം നീളം കുറവല്ലേ. അത് അവന്‍ കൈയില്‍ ചുറ്റി മേലോട്ട് വലിച്ചതാണ്. ലോക്കപ്പിലിട്ടും കുറേ തല്ലിയിട്ടുണ്ട്. അവന്‍ ഇപ്പോ ജീവിച്ചിരിപ്പുണ്ടോ, അതോ ചത്തോ?

പച്ചയില്‍ നിന്ന് ചുവപ്പന്‍ യൌവനത്തിലേക്ക്

എണ്‍പത്താറു വയസ്സായ എനിക്ക് അറുപത്തഞ്ച് വര്‍ഷത്തെ പാര്‍ടി പ്രവര്‍ത്തനത്തില്‍ ഇപ്പോഴാണ് വിശ്രമം കിട്ടുന്നത്. പുലിക്കോടനെ ചെരുപ്പൂരി തല്ലാനോങ്ങിയതൊക്കെ ഇന്നലെത്തെപ്പോലെ ഓര്‍മയുണ്ട്. പത്തുപതിനഞ്ചുവയസ്സില്‍ തുടങ്ങിയതാണ് ഈ ചെങ്കൊടി പിടിക്കാന്‍. ചെരുപ്പുണ്ടാക്കുന്ന പണിയായിരുന്നു വാപ്പ ഔക്കറിന്. ലീഗ് അനുഭാവി. ഞാനും ലീഗുകാരനായിരുന്നു. കോഴിക്കോട് പട്ടണത്തില്‍ രണ്ടാംഗേറ്റിനും റെയില്‍വേ സ്റ്റേഷനുമിടയ്ക്കുള്ള ചെമ്പോട്ടി തെരുവിലാണ് ഞങ്ങളുടെ വാടകവീട്. മഞ്ചേരി കുരിക്കന്മാരുടെ വീടാണത്. ഒന്നാം ക്ളാസുവരെയേ പഠിച്ചിട്ടുള്ളൂ. അല്‍പ്പം മുതിര്‍ന്നപ്പോള്‍ പണിക്കുപോവാന്‍ തുടങ്ങി. ആദ്യമൊക്കെ കൈറിക്ഷ വലിക്കുന്ന പണിയായിരുന്നു. അതിനും മുമ്പ് കുറെക്കാലം കുതിരവണ്ടി വലിച്ചിരുന്നു. കൈവണ്ടി വലിക്കുന്ന കാലത്ത് ഇടയ്ക്കിടെ നായനാരുടെ സവാരി കിട്ടും. റെയില്‍വെ സ്റ്റേഷനില്‍നിന്ന് ദേശാഭിമാനിയോട് ചേര്‍ന്നുള്ള ജില്ലാ കമ്മിറ്റി ആപ്പീസിലേക്കായിരിക്കും യാത്ര. ഒരിക്കല്‍ നായനാര്‍ ചോദിച്ചു, 'ഇയ്യെത്ര കാലായടോ ഇതും വലിച്ച് നടക്കുന്നത്?' ഇതല്ലാതെ വേറൊരു രക്ഷയുമില്ലെന്ന് ഞാന്‍ പറഞ്ഞു. അന്ന് നായനാര്‍ ഉറപ്പു തന്നതാണ് കൈവണ്ടിക്ക് പകരം മറ്റെന്തെങ്കിലും സംവിധാനം ഉണ്ടാക്കുമെന്ന്. കോഴിക്കോട്ട് പാര്‍ടി സെക്രട്ടറിയായും നായനാര്‍ കുറേക്കാലം ഉണ്ടായിരുന്നല്ലോ.

എന്തായാലും കൈവണ്ടി വലിക്കുന്നവരുടെ കഷ്ടപ്പാട് ഇല്ലാതാക്കിയത് മൂപ്പരാണ്. അന്ന് പാലക്കാട് നിന്നോ മറ്റോ എംഎല്‍എ ആയിരുന്നു എന്നാണോര്‍മ. നിയമസഭയില്‍ എന്തൊക്കെയോ പണിയയെടുത്തിട്ടാണ് കൈവണ്ടിക്കു പകരം സൈക്കിള്‍ റിക്ഷ വന്നത്. പിന്നെ അതും മാറി ഓട്ടോറിക്ഷയായി. വി പി ബീരാന്‍കോയ എന്ന ഞാന്‍ ഓട്ടോ ബീരാനായും മീശ ബീരാനായും പുതിയ കുട്ടികള്‍ക്ക് ബീരാന്‍ക്കയായും മാറി. എന്നെപ്പോലുള്ളവരുടെ കഷ്ടപ്പാട് കണ്ടിട്ടാണ് ഓട്ടോറിക്ഷ തുടങ്ങിയത്. സൈക്കിള്‍ റിക്ഷയുള്ളപ്പോഴും ഓട്ടോറിക്ഷയുള്ളപ്പോഴും വണ്ടി നിര്‍ത്തിയിടുക ദേശാഭിമാനിക്കടുത്താണ്. ഇഎംഎസും നായനാരും ഇമ്പിച്ചിബാവയുമൊക്കെ അന്ന് എന്റെ സൈക്കിള്‍ റിക്ഷയില്‍ കയറും. ഒരിക്കല്‍ പാര്‍ടി നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നടക്കുന്ന കാലം. ഇവരെ കെ എസ് ആര്‍ ടി സി സ്റ്റേഷനില്‍ ഇറക്കണമായിരുന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് അന്ന് നേതാക്കളെ സുരക്ഷിതമായി ലക്ഷ്യത്തിലെത്തിച്ചത്. നേതാക്കന്മാരെ എവിടെയെങ്കിലുമെത്തിച്ചാല്‍ പൈസ വാങ്ങാന്‍ ഞാന്‍ കൂട്ടാക്കാറില്ല. അവര്‍ നിര്‍ബന്ധിക്കും. ചിലപ്പോള്‍ ഭീഷണിപ്പെടുത്തും. പാര്‍ടിക്ക് ചെയ്യുന്ന ഒരു സഹായമായി റിക്ഷാസവാരിയെ കണ്ടാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞാല്‍ നായനാരൊക്കെ നല്ലോണം ചൂടാവും. പൈസ തന്നിട്ടേ ഇറങ്ങിപ്പോകൂ. ഇമ്പിച്ചിബാവയും കേളുഏട്ടനും സി എച്ച് കണാരനുമടക്കം പലരും കയറ്റത്തില്‍ സൈക്കിള്‍ റിക്ഷ ചവിട്ടുന്ന എന്റെ കഷ്ടപ്പാട് കണ്ട് വണ്ടിയില്‍ നിന്നിറങ്ങി റിക്ഷ തള്ളിത്തരുമായിരുന്നു. റെയില്‍വെ സ്റ്റേഷനില്‍ നേതാക്കള്‍ തീവണ്ടിയിറങ്ങിയാല്‍ എന്റെ വണ്ടിയിലേ കേറൂ.

കുറെക്കാലം മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകനായി നടന്നു. ലീഗ് രാഷ്ട്രീയം പ്രമാണിമാര്‍ക്കുള്ളതായിരുന്നു അന്നും. ലീഗിന്റെ പോക്ക് തെറ്റിലേക്കാണെന്ന് മനസ്സിലായപ്പോള്‍ മടുത്തു. വന്‍കിടക്കാരോടൊപ്പമായിരുന്നു അക്കാലത്തും ലീഗ് എന്ന പാര്‍ടി. അന്ന് ബാഫഖി തങ്ങളാണ് ലീഗ് നേതാവ്. അന്ന് സക്കാത്ത് കൊടുക്കുക മൂപ്പരാണ്. ഞങ്ങള്‍ക്കൊക്കെ രണ്ട് ഇരട്ട മുക്കാലാണ് കിട്ടുക. ഇരട്ടമുക്കാലിനു ശേഷം കുതിരമുക്കാലുവന്നു. രണ്ടിലുമുണ്ട് സ്വര്‍ണം. ബാഫഖി തങ്ങള്‍ എന്നെപ്പറ്റി എഴുതിയിട്ടുണ്ട്. അത് വായിച്ച് ഈയിടെ ഒരു രാത്രി അദ്ദേഹത്തിന്റെ മകന്‍ സെയ്‌ദ് അബ്‌ദുള്‍ ഖാദര്‍ ബാഫഖി എന്റെ വീട്ടില്‍ ഈ ചെളി മുഴുവന്‍ ചവിട്ടി വന്നിരുന്നു. വെറുതെ ലോഗ്യം പറയാന്‍. ബാഫഖിതങ്ങളുടെ കുടുംബത്തെയൊന്നും ഇപ്പോള്‍ ലീഗുകാര്‍ക്ക് കണ്ടുകൂട.

പത്തുപതിനഞ്ചു വയസ്സിലാണ് ചെങ്കൊടിയോട് ഇഷ്ടം തോന്നിത്തുടങ്ങിയത്. ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവരുടെ കഷ്ടപ്പാട് അറിയുന്നവരുടെ പാര്‍ടി അന്നും ഇന്നും കമ്യൂണിസ്റ്റ്പാര്‍ടി ആണ്. ഈ എണ്‍പത്താറാം വയസ്സിലും കൊടി പിടിച്ച് നടക്കുന്നത് ആ ബോധ്യം കൊണ്ടാണ്.

നക്സലൈറ്റ് നേതാവ് ഗ്രോവാസുവൊക്കെ എന്റെ കൂട്ടുകാരനാണ്. വാസുവുമായി ഇപ്പോഴും ലോഗ്യത്തിലാണ്. നക്സലൈറ്റ് ആയ ശേഷം ഗ്വാളിയര്‍ റയോണ്‍സ് സമരകാലത്ത് അവന്‍ നിരാഹാരം കിടക്കുമ്പോള്‍ ഞാന്‍ കാണാന്‍ പോകാറുണ്ട്. അവിടെപ്പോയി സലാം കൊടുക്കും, വര്‍ത്താനം പറയും. സുഹൃത്തായതുകൊണ്ടാണങ്ങനെ. അതില്‍ കുഴപ്പമില്ലല്ലോ. അപ്പോള്‍ നമ്മുടെ ആള്‍ക്കാര്‍ ചോദിക്കും ബീരാന്‍ക്ക നക്സലൈറ്റായോ എന്ന്. സ്റ്റേഡിയത്തിനടുത്ത് പൂതേരി ബില്‍ഡിങ്സിലെ മണ്ഡലം കമ്മിറ്റി ഓഫീസിലേക്ക് അന്നൊക്കെ ഒരു ഹാഫ് ട്രൌസറും ഷര്‍ട്ടുമിട്ടാണ് അവന്‍ വരുക. ആര്‍ എസ് എസ്സുകാര്‍ ശാഖക്ക് പോകുംപോലെ. പത്രം വായിക്കാന്‍ അറിയാത്ത എനിക്ക് വാസുവാണ് ദേശാഭിമാനി വായിച്ചു തരിക. വാസു ഇല്ലെങ്കില്‍ പനങ്ങാട്ട് ബാലനാണ് പത്രം വായിച്ചു തരിക. പാര്‍ടിയുടെ പരിപാടിയെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും ഏകദേശധാരണയുണ്ടായത് അങ്ങനെയൊക്കെയാണ്. എനിക്കന്ന് അക്ഷരാഭ്യാസമില്ല. വായിക്കാനും എഴുതാനുമൊക്കെ പിന്നെ പഠിച്ചതാണ്. ഒന്നാം ക്ളാസില്‍ തന്നെ പഠനം അവസാനിച്ചിരുന്നു.

മര്‍ദനങ്ങളുടെ കാലം

കുറെക്കാലം പ്രവര്‍ത്തിച്ച ശേഷമാണ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായത്. അക്കാലത്തും എത്രയോ തവണ മര്‍ദനമേറ്റു. വരുമ്പോഴേക്കും മെമ്പര്‍ഷിപ്പ് കിട്ടില്ല കമ്യൂണിസ്റ്റ് പാര്‍ടിയില്‍. നമ്മുടെ പ്രവര്‍ത്തനം പഠിച്ച് നേതൃത്വത്തിന് ബോധ്യമായാലേ അംഗത്വം കിട്ടൂ. എനിക്ക് മെമ്പര്‍ഷിപ്പ് നല്‍കുന്നതിന് സാക്ഷിയായത് സെന്‍ട്രല്‍മാര്‍ക്കറ്റിലെ സഖാവ് ബി ഹസ്സനാണ്. കോഴിക്കോട് നടക്കുന്ന എല്ലാ സമരത്തിലും ഞാനുണ്ടാവും. വിദ്യാര്‍ഥികളുടെതായാലും ജീവനക്കാരുടേതായാലും സമരത്തെ സഹായിക്കാറുണ്ട്. അന്നൊക്കെ പലപ്പോഴും തല്ലും കിട്ടിയിട്ടുണ്ട്. ഞാന്‍ ജീവിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം പാര്‍ടിയാണ്. അടികിട്ടി തലക്കു പരിക്കേറ്റ എന്നെ ചികിത്സിച്ചത് പാര്‍ടിയാണ്. ആ ചികിത്സയില്ലായിരുന്നെങ്കില്‍ ഞാനിന്ന് മണ്ണിന്റെ ചോട്ടിലാണ്.

ഒരിക്കല്‍ പാര്‍ടിയുടെ പ്രകടനത്തെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു. രണ്ടാം ഗേറ്റിനടുത്ത് പഴയ കൃഷ്ണദാസ് ഹോട്ടലിന്റെ മുന്നില്‍ വച്ച്. പോസ്റ്റാഫീസ് പിക്കറ്റിങ്ങിനെത്തിയതായിരുന്നു ഞങ്ങള്‍. കോണ്‍ഗ്രസുകാരനായ പരുത്തോളി വിജയനും, രണ്ടാം ഗേറ്റില്‍ കട നടത്തുന്ന മറ്റൊരാളും ചേര്‍ന്നാണ് അടിച്ചത്. മാതൃഭൂമിയുടെ മുന്നില്‍ നിന്ന് പ്രകടനമായാണ് അവര്‍ വന്നത്. അയാള്‍ പഴയ ആര്‍ എസ് എസ്സുകാരനാണ്. വണ്ണം കൂടിയ ചൂരല്‍ കൊണ്ടായിരുന്നു അടി. ചൂരല്‍ ഞാന്‍ പിടിച്ചു വാങ്ങി. അല്ലെങ്കില്‍ തല പൊട്ടിപ്പിളരുമായിരുന്നു. സെന്‍ട്രല്‍ മാര്‍ക്കറ്റില്‍നിന്ന് മത്സ്യത്തൊഴിലാളികളായ സഖാക്കള്‍ എത്തി കോണ്‍ഗ്രസുകാരെ അടിച്ചോടിക്കുകയായിരുന്നു. അന്നത്തെ മര്‍ദനത്തിന്റെ ഓര്‍മക്ക് ആ ചൂരല്‍ ഞാന്‍ കുറെക്കാലം സൂക്ഷിച്ചിരുന്നു. വീടുമാറ്റത്തിനിടെ അത് എവിടെയോ നഷ്ടപ്പെട്ടു. കെ ടി സേതു എന്ന ഒരു സഖാവുണ്ടായിരുന്നു. പൊലീസ് ക്വാര്‍ടേഴ്‌സിനടുത്ത് പ്രസ് നടത്തുന്ന കെ ടി സുരേന്ദ്രന്റെ അനിയന്‍. പൊലീസിന്റെ അടികിട്ടി രക്തം ഛര്‍ദിച്ചാണ് മരിച്ചത്. ആജാനുബാഹുവായിരുന്നു സേതു. രണ്ടാളെയൊക്കെ എടുത്തെറിയാന്‍ ശേഷിയുള്ളവന്‍. അതൊക്കെ ഇപ്പോഴും ആലോചിക്കാന്‍ വയ്യ.

ചാത്തുണ്ണി മാഷെയും ദക്ഷിണാമൂര്‍ത്തി മാഷെയും പലവട്ടം ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ചിട്ടുണ്ട്. എന്റെ വീടിനടുത്തുള്ള കോയട്ടിയുടെ വീട്ടിലാണ് ഇവരെ ഒളിപ്പിക്കാറ്. ബന്ദിന്റെയും സമരങ്ങളുടെയും തലേന്ന് കരുതല്‍ തടങ്കല്‍ എന്ന നിലയ്ക്ക് എന്നെ പലതവണ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വല്യങ്ങാടിയില്‍ അവശ്യസാധനങ്ങള്‍ പൂഴ്ത്തിവയ്‌ക്കുന്ന വ്യാപാരികള്‍ക്കെതിരെ നടത്തിയ സമരത്തിലും ഏറെ തല്ലുകൊണ്ടു. അരിക്ക് ക്ഷാമമുള്ള കാലത്ത് അരി പൂഴ്ത്തിവെച്ച കടകള്‍ നമ്മള്‍ കയ്യേറും. അരിയത്രയും ആവശ്യക്കാര്‍ക്ക് ന്യായവിലയ്ക്ക് വിതരണം ചെയ്ത് പണം കൃത്യമായി പീടിക ഉടമയെ ഏല്‍പ്പിക്കും. ഇങ്ങനെയുള്ള സമയത്ത് പലവട്ടം തല്ലുകൊണ്ടിട്ടുണ്ട്, പൊലീസിന്റെയും ഗുണ്ടകളുടെയും. പുലിക്കോടന്‍ മീശപിഴുതതും മുഖത്തടിച്ച് പല്ല് പോയതും ഇങ്ങനെയൊരു സമരത്തിലാണെന്നാണ് ഓര്‍മ.

ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഓര്‍മ

1957ല്‍ ഇഎംഎസ്സിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലേറിയ കാലം. എല്ലാ കമ്യൂണിസ്റ്റുകാര്‍ക്കും പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമായിരുന്നു. മുഖ്യമന്ത്രിയായി ആദ്യമായി ഇഎംഎസ് കോഴിക്കോട്ട് എത്തിയപ്പോള്‍ എത്രപേരായിരുന്നു സ്വീകരിക്കാന്‍. പാളയം മാര്‍ക്കറ്റില്‍ പോയി പൂവമ്പഴത്തിന്റെ രണ്ടു വലിയ കുലയുമായാണ് ഞാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ചെന്നത്. മാലയിടലും മുദ്രവാക്യം വിളിയും തലങ്ങും വിലങ്ങും വീശുന്ന ചെങ്കൊടികളും. പൂവമ്പഴം ഉരിയാന്‍ തുടങ്ങിയതേ ഓര്‍മയുള്ളൂ. പിന്നെ കൈയിലുള്ളത് കുലയുടെ തണ്ടു മാത്രം.

സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണ്‍ കോഴിക്കോട്ട് വന്നപ്പോഴും സ്വീകരിക്കാന്‍ ഞങ്ങള്‍ പോയിരുന്നു. ജെ പിയെ കോഴിക്കോട്ട് ഇറങ്ങാന്‍ സമ്മതിക്കില്ലെന്ന് കോണ്‍ഗ്രസുകാര്‍ അന്ന് ഭീഷണിപ്പെടുത്തിയിരുന്നു. നഗരത്തിലെ കമ്യൂണിസ്റ്റുകാരാണ് ജയപ്രകാശ് നാരായണന് കോഴിക്കോട്ട് സുരക്ഷിതമായി ഇറങ്ങാന്‍ സഹായം ചെയ്‌തുകൊടുത്തത്. ഞങ്ങള്‍ ജാഥയായി പോയി. എല്ലായിടത്തും ജെപിയുടെ പതാക കെട്ടി. റെയില്‍വെ സ്റ്റേഷനടുത്തുള്ള ഒരു പനയുടെ മുകളില്‍ കോണ്‍ഗ്രസുകാര്‍ ജെ പിക്ക് എതിരെ കരിങ്കൊടി കെട്ടിയിരുന്നു. അതൊക്കെ ഞങ്ങള്‍ അഴിച്ചു വലിച്ചെറിഞ്ഞു. ഞാന്‍ ഒരു വലിയ കൊടി പിടിച്ച് മുന്നിലുണ്ടായിരുന്നു ജെ പിയെ സ്വീകരിക്കാന്‍. എന്നായിരുന്നു അതെന്ന് ഓര്‍മിക്കാനാവുന്നില്ല. വല്ലാത്ത മങ്ങലാണ് ഓര്‍മകള്‍ക്ക്.

ഓര്‍മകളിലെ എ കെ ജി

എകെജിയുടെ പാളത്തൊപ്പി സമരമുണ്ടായിരുന്നല്ലോ. അന്ന് സമരക്കാര്‍ക്ക് ഭക്ഷണം എന്റെ വകയായിരുന്നു. ഞാന്‍ സൈക്കിള്‍ റിക്ഷയില്‍ കപ്പ വാങ്ങിക്കൊണ്ടുപോയാല്‍ ഭാര്യ മറിയക്കുട്ടി അത് നന്നായി വാട്ടി വറവിട്ട് തരും. ഓളും നല്ല സഖാവാ. പാവം മരിച്ചുപോയി. കമാലിയ ഹോട്ടലില്‍ നിന്നാണ് സമരക്കാര്‍ക്ക് ചായ. കമാലിയയുടെ മുതലാളി മൊയ്‌തീന്‍ കോയ പാര്‍ടിക്കാരനാണ്. അയാളുടെ അനിയന്‍ ഖാലിദ് ആണ് ചായ അടിക്കുക. പത്തു ചായ പറഞ്ഞാല്‍ പതിനഞ്ചു ചായ അടിക്കും. പൈസയൊക്കെ കൃത്യമായി കൊടുക്കും. ഖാദര്‍ മാഷ്, ഇ എം കാസ്‌മി എന്നിവരൊക്കെ സമരത്തെ സഹായിക്കാന്‍ എപ്പോഴുമുണ്ടാവും. എ കെ ജി നേതൃത്വം കൊടുത്ത അമരാവതി മിച്ചഭൂമി സമരത്തിന് ഞങ്ങള്‍ പോയിരുന്നു. എറണാകുളത്തേക്ക് തീവണ്ടിയിലാണ് പോയത്. കോഴിക്കോട്ടു നിന്ന് കുറെ കുട്ടികളുമുണ്ടായിരുന്നു. വളണ്ടിയര്‍മാരില്‍ പ്രധാനി പീറ്ററാണ്. ചെങ്കൊടി ജനാലിയിലൂടെ പുറത്തേക്കിട്ട് പിടിച്ചാല്‍ ആരും—ടിക്കറ്റെടുക്കേണ്ടെന്ന് പറഞ്ഞു. പരിചയമുള്ള ഒരു ടി ടി ഇ ഉണ്ടായിരുന്നു. മൂപ്പരോട് പറഞ്ഞു സ്‌ക്വാഡുകാരുടെ കൈയില്‍പ്പെടാതെ രക്ഷിക്കണമെന്ന്. ആ കംപാര്‍ട്മെന്റില്‍ കേറരുതെന്ന് സ്‌ക്വാഡുകാരോട് അയാള്‍ പറഞ്ഞിരുന്നു. പക്ഷേ എറണാകുളം വരെ പോണ്ട, പച്ചാളത്ത് ഇറങ്ങാനും മൂപ്പര് നിര്‍ദേശിച്ചു. റെയില്‍വെ ജീവനക്കാര്‍ക്ക് നമ്മള്‍ ചെയ്ത ഉപകാരങ്ങള്‍ക്ക് പകരമായിരുന്നു ഈ സഹായങ്ങള്‍. സ്റ്റേഷനില്‍ ജീവനക്കാര്‍ക്ക് വെള്ളമില്ലാത്തപ്പോള്‍ ഞങ്ങള്‍ റിക്ഷയില്‍ വെള്ളമെത്തിക്കാറുണ്ടായിരുന്നു. പച്ചാളത്ത് ഇറങ്ങി പ്രകടനമായാണ് ഞങ്ങള്‍ അമരാവതിയിലേക്ക് പോയത്. അവിടുന്ന് എകെജീനെ കണ്ടു. കോഴിക്കോട്ട്ന്ന് സഹായിക്കാന്‍ സഖാക്കളെത്തിയപ്പോള്‍ സമരക്കാര്‍ക്കും എകെജിക്കുമൊക്കെ ആവേശമായി.

ഓര്‍മകളിലെ ഇഎംഎസ്

ഇ എം എസ് മന്ത്രിസഭക്കെതിരെയുള്ള വിമോചനസമരം കോഴിക്കോട്ട് അത്ര കാര്യമായുണ്ടായിരുന്നില്ല. വിമോചന സമരത്തിനെതിരെ പാര്‍ടി ആഹ്വാനം ചെയ്‌ത പരിപാടികള്‍ വിജയിപ്പിക്കാന്‍ പട്ടണത്തിലെങ്ങും പാഞ്ഞുനടന്നിരുന്നു ഞാന്‍. ഇഎംഎസ് കോഴിക്കോട് റസ്റ്റ് ഹൌസില്‍ തങ്ങുമ്പോള്‍ ദേശാഭിമാനി പത്രം കൊണ്ടുകൊടുക്കാനുള്ള ചുമതല പലപ്പോഴും എനിക്കായിരുന്നു. പത്രം വൈകുമ്പോഴൊക്കെ മൂപ്പര്‍ക്ക് ടെന്‍ഷനാണ്. പത്രം കൊടുക്കുമ്പോള്‍ ചിരിച്ചോണ്ടു വാങ്ങും. മുഴുവന്‍ വായിക്കും. എനിക്ക് ചായ വരുത്തിച്ച് തന്ന ശേഷമേ തിരിച്ചയക്കാറുള്ളൂ. പാര്‍ടി ഓഫീസ് സെക്രട്ടറി ലോഹിതാക്ഷന്‍ ഇല്ലാത്തപ്പോഴാണ് ഞാന്‍ ഇഎംഎസിന് പത്രം കൊടുക്കാന്‍ പോകുക.

പിന്നീട് കുറേ കൊല്ലം കഴിഞ്ഞപ്പോള്‍ ഇഎംഎസ്സിനെ കാണാനൊരു പൂതി തോന്നി. പോകാനുറച്ച് ഒരിക്കല്‍ തീവണ്ടി കയറി, തിരുവനന്തപുരത്തേക്ക്. രാവിലത്തെ പരശുരാം എൿസ്‌പ്രസില്‍ തിരുവനന്തപുരത്തേക്ക് കയറി. ഷൊര്‍ണൂര്‍ ജംഗ്‌ഷനില്‍ ചായകുടിക്കാനിറങ്ങിയപ്പോള്‍ ചില ആളുകള്‍ കറുത്ത ബാഡ്‌ജ് കുത്തി ദുഃഖിതരായി നടക്കുന്നത് കണ്ടു. അവരിലൊരാളെ വിളിച്ചു ചോദിച്ചു, എന്താ കാര്യമെന്ന്. സഖാവ് ഇഎംഎസ് മരണപ്പെട്ടുവെന്ന അവര്‍ പറഞ്ഞത് ഞെട്ടലോടെയാണ് കേട്ടത്. നെഞ്ച് പൊട്ടുന്നതുപോലെ തോന്നി. തിരുവനന്തപുരം വരെ ഉള്ളു നീറിയുള്ള യാത്ര. വിജെടി ഹാളില്‍ ചെങ്കൊടിയില്‍ പുതപ്പിച്ച സഖാവിനെ അവസാനമായി ഒന്നു കണ്ടു. തൈക്കാട് ശ്‌മശാനത്തിലേക്കുള്ള വിലാപയാത്രയിലും പങ്കെടുത്തു.

ഓര്‍മകളിലെ നായനാര്‍

നായനാരുമായി അടുത്ത ബന്ധമായിരുന്നു. ദേശാഭിമാനിയില്‍ ആണല്ലോ. വണ്ടി വയ്‌ക്കാറ്. പത്രം കെട്ടി ഞാന്‍ പലയിടത്തും കൊണ്ടുപോയി. നായനാര്‍ ഡി സി ആപ്പീസില്‍ നിന്ന് ബോംബെ ഹോട്ടലില്‍ രാവിലെ ചായ കുടിക്കാന്‍ പോവും. അപ്പോ എന്നെയും കൂട്ടും. ഒരു മനുഷ്യനും ചായ വാങ്ങിക്കൊടുക്കാത്ത നായനാര്‍ എനിക്ക് ചായ വാങ്ങിത്തരും.

നായനാര്‍ മരിച്ചപ്പോഴും പയ്യാമ്പലം വരെ പോയി. അന്ന് കൈരളി ടിവിക്കാര്‍ എന്റെ പ്രതികരണം എടുത്തിരുന്നു. ദുഃഖം കാരണം ഒരു വാചകം പോലും മുഴുമുഴുപ്പിക്കാന്‍ എനിക്കന്ന് കഴിഞ്ഞില്ല. ഞങ്ങളെപ്പോലുള്ള പാവങ്ങളുടെ ജീവിതം മാറ്റിമറിച്ച മനുഷ്യന്മാരല്ലേ. അവര്‍ മരിച്ചാല്‍ പോവാതിരിക്കാന്‍ പറ്റുമോ. അതൊക്കെ ആലോചിക്കുമ്പോള്‍ ഇപ്പോഴും കരച്ചില്‍ വരും.

സിപിഐക്കാരുടെ കയ്യില്‍പ്പെടാതെ ദേശാഭിമാനി പിടിച്ചെടുക്കാന്‍ കെ പി ആറിന്റെ കൂടെ ഞാനുമുണ്ടായിരുന്നു. ദേശാഭിമാനിയുടെ മുന്‍ വാതിലില്‍ കൈവച്ച് കെ പി ആര്‍ ഒരു നില്‍പ്പാണ്. ഞങ്ങളൊക്കെ അടുത്തു നില്‍ക്കും. അത് കണ്ടാല്‍ പിടിച്ചെടുക്കാന്‍ വരുന്നവര്‍ മുഴുവന്‍ സ്ഥലം വിടും. കയറാന്‍ നോക്കുന്നവരോട് വിട്ടുപോകാന്‍ കെപിആര്‍ പറയും. എന്തൊരു കൊതുകായിരുന്നു അവിടെ. കെപിആര്‍ ഇല്ലെങ്കില്‍ അന്ന് നമുക്ക് പ്രസ് കിട്ടില്ല. അതൊക്കെ വല്യവല്യ കഥകളാണ്.

അടിയന്തരാവസ്ഥക്കാലം

അടിയന്തരാവസ്ഥക്കാലത്ത് മൂന്നുനാലു മാസം ജയിലിലായിരുന്നു. അന്നൊക്കെ എന്റെ കുടുംബത്തിന് ആവശ്യമായ സഹായം ചെയ്‌തുകൊടുത്തത് പാര്‍ടിക്കാരാണ്. അവരില്ലെങ്കില്‍ എന്റെ ഭാര്യയും മകനും പട്ടിണിയാകുമായിരുന്നു.

ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ രാമാനുജന്‍ എന്റെ അടുത്ത ചങ്ങാതിയാണ്. വീട്ടില്‍ ഇടയ്‌ക്ക് വരും, ഭക്ഷണം കഴിക്കാന്‍. അന്ന് മേശയൊന്നുമില്ല. നിലത്ത് പലകയിട്ടുവേണം ഭക്ഷണം കഴിക്കാന്‍. അടിയന്തരാവസ്ഥക്കുശേഷം ജയറാം പടിക്കലിന്റെയും പുലിക്കോടന്‍ നാരായണന്റെയും ഫോട്ടോ എടുക്കാന്‍ രാമാനുജനും ഞാനും കോഴിക്കോട് സബ് ജയിലില്‍ പോയി. രണ്ടുപേരും അന്ന് രാജന്‍ കേസില്‍ പ്രതികളാണ്. ജയില്‍ വളപ്പിലേക്ക് ആര്‍ക്കും പ്രവേശനമില്ല. പൊലീസ് ഓടിക്കും. ക്രൂരന്മാരായ ഈ രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെയും പടമെടുക്കണമെന്ന് രാമാനുജന് വാശിയായി. ജയില്‍ വളപ്പിന്റെയും റോഡിന്റെയും മതിലിന് മുകളിലൂടെ പടമെടുക്കണം. ഒടുവില്‍ മാര്‍ഗം കണ്ടെത്തി. എന്റെ തോളില്‍ കയറി ഒരു കാല്‍ മതിലിലേക്ക് വച്ചാണ് പടമെടുത്തത്. ഇരുവരും മോറുപൊത്തി ജയിലില്‍ നിന്ന് ഇറങ്ങിവരുന്ന ഫോട്ടോ ദേശാഭിമാനിയില്‍ അച്ചടിച്ചുവന്നു.

മജിസ്‌ട്രേറ്റ് കോടതിയില്‍ ഇവരെ ഹാജരാക്കിയപ്പോള്‍ പാര്‍ടി പ്രവര്‍ത്തകര്‍ ജയറാംപടിക്കലിനും പുലിക്കോടനും എതിരെ മുദ്രാവാക്യം വിളിച്ചു. ഞങ്ങളെ പൊലീസ് പിടിച്ചു. കസബ എസ് ഐ മൊയ്‌തീന്‍ കുഞ്ഞി എന്നോട് ചോദിച്ചു: "എന്താ നിനക്ക് ഇയാളോട് ഇത്ര വിരോധം?'' ഞാന്‍ പറഞ്ഞു നാടിന് ദ്രോഹം ചെയ്‌തവരാണ് ഇവരെന്ന്.

ഇവിടെ എന്ത് ബന്ദ് നടന്നാലും എന്നെ അറസ്റ്റ് ചെയ്‌ത് തടങ്കലില്‍ വയ്‌ക്കും. അടിയന്തരാവസ്ഥക്കാലത്തും അല്ലാത്തപ്പോഴുമൊക്കെ. വീട്ടില്‍കയറിയാണ് പലപ്പോഴും അറസ്റ്റ്. സ്റ്റേഷനില്‍ നിന്ന് ഞങ്ങള്‍ മുദ്രാവാക്യം വിളിക്കും. തല്ലുകയൊന്നുമില്ല. കമീഷണറായി റിട്ടയര്‍ ചെയ്ത അബ്‌ദുള്‍ ഖാദര്‍ ഉണ്ടല്ലോ കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന മുഹമ്മദ് റിയാസിന്റെ ബാപ്പ. അയാള്‍ മാത്രമാണ് മനുഷ്യപ്പറ്റോടെ പെരുമാറിയത്. മൂപ്പര്‍ എന്നെ ലോക്കപ്പിലിടുകയൊന്നുമില്ല. സ്റ്റേഷനിലുള്ളില്‍ ഒരു ബഞ്ച് ഉണ്ട്. അതില്‍ കിടന്നോളാന്‍ പറയും. അപ്പോ ഞാന്‍ ചോദിക്കും. എന്നെ ഇവിടെ കൊണ്ടിട്ടിട്ട് ചായേം ചോറും തരാത്തതെന്താണെന്ന്. രാഷ്‌ട്രീയത്തടവുകാര്‍ക്ക് ലോക്കപ്പില്‍ കൃത്യമായി ‘ഭക്ഷണം കൊടുക്കാന്‍ വകുപ്പുണ്ട്. ബന്ദുദിവസം എവിടെപ്പോയാലാണ് ചായകിട്ടുകയെന്ന് ഒരിക്കല്‍ അദ്ദേഹം ചോദിച്ചു.— കോടതിവളപ്പില്‍ ചായപ്പീടികകളുള്ള കാര്യം ഞാന്‍ പറഞ്ഞു. ബന്ദിനു പോലും കോടതിവളപ്പിലെ ചായപ്പീടികകള്‍ അടപ്പിക്കാന്‍ ആരും ചെല്ലാറില്ല. അവിടന്ന് പൊലീസിനെ വിട്ട് ‘ഭക്ഷണം വരുത്തും. അബ്‌ദുള്‍ ഖാദര്‍ നല്ല പൊലീസുകാരനാണ്. വളരെ ഡീസന്റ്. ആരെയും അയാള്‍ ഉപദ്രവിച്ചതായി കേട്ടിട്ടില്ല.

രണ്ടാം ഗേറ്റില്‍ സഖാവ് ബാലന്‍ മുട്ടക്കച്ചവടം നടത്തിയിരുന്നു. അവിടെ സ്ഥിരമായി രണ്ട് പൊലീസുകാര്‍ വന്ന് മുട്ട തിന്നുമായിരുന്നു. പണം കൊടുക്കാറില്ല. പേടികൊണ്ട് ബാലന്‍ ചോദിച്ചില്ല എന്നതാണ് സത്യം. ഒരുത്തന്‍ ജോസ്, മറ്റവന്‍ പൊലീസുകാരന്‍ കുഞ്ഞബ്‌ദുള്ളയുടെ മകന്‍ ബഷീറ്. അവരെന്നും വന്ന് മുട്ടതിന്നു പോകും. ഒരിക്കല്‍ ബാലന് അസുഖമായപ്പോള്‍ ഞാന്‍ കടയിലിരുന്നു. പൊലീസുകാര്‍ പതിവുപോലെ വന്ന് മുട്ടതിന്നു. തിന്ന മുട്ടയുടെ പണം തരാന്‍ ഞാന്‍ ആവശ്യപ്പെട്ടു. പൈസ തരാതെ പോവാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. അത് പൊലീസുകാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. പിടീംവലിയായി. പൈസ തരാതെ പോയി. ഞാന്‍ ജോസിന്റെ കീശയില്‍ നിന്ന് പത്തു രൂപയുടെ നോട്ട് എടുത്തു. അത് കേട്ടപ്പോള്‍ ബാലന് പേടിയായി. നീയെന്തിനാണ് കച്ചറ കൂടിയത് എന്ന് അവന്‍ ചോദിച്ചപ്പോള്‍ പേടിക്കാതിരിക്കാന്‍ ഞാന്‍ പറഞ്ഞു. നാളെ മുതല്‍ മുട്ട വില്‍ക്കാന്‍ പറ്റീലെങ്കിലോ എന്നായിരുന്നു ബാലന്റെ പേടി. ഞാന്‍ ഉണ്ട് എന്നും കൂടെയെന്ന് പറഞ്ഞ് ബാലന് ധൈര്യം കൊടുത്തു. എന്റെ നിര്‍ബന്ധത്തിനാണ് അവന്‍ പൊലീസില്‍ പരാതി നല്‍കിയത്. അബ്‌ദുള്‍ഖാദര്‍ അന്ന് സിഐ ആണ്. മൂപ്പര്‍ക്ക് പരാതി കൊടുത്തു. അയാളോട് എല്ലാ വിവരവും പറഞ്ഞു. മുട്ട തിന്ന പൊലീസുകാര്‍ അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. അവര്‍ ‘ഭീഷണിപ്പെടുത്താന്‍ നോക്കി. എന്റെ കൂടെയുണ്ടായിരുന്ന രണ്ട് സാക്ഷികള്‍ അപ്പോത്തന്നെ പോയി. പരാതി കൊടുത്തതിന് പിന്നാലെ രണ്ടു പൊലീസുകാരെയും സ്ഥലം മാറ്റി. എത്രയോ കൊല്ലം കഴിഞ്ഞാണ് അവര്‍ തിരിച്ച് കോഴിക്കോട്ടെത്തിയത്. നമ്മളോട് സഹകരിക്കുന്ന പൊലീസുകാരുമുണ്ട്. വടകരക്കാരന്‍ നമ്പ്യാരെപ്പോലെ സത്യസന്ധരായവര്‍.

കോഴിക്കോടന്‍ ഓട്ടോപ്പെരുമ

കോഴിക്കോട്ടെ ഓട്ടോ പ്രശസ്‌തമാണല്ലോ. ഞാനൊക്കെ ആദ്യത്തെ ഓട്ടോക്കാരില്‍പ്പെട്ടതാണ്. യാത്രക്കാര്‍ക്ക് എല്ലാ സഹായവും ചെയ്യാന്‍ അന്ന് ഞങ്ങള്‍ സന്നദ്ധരായിരുന്നു. പൈസയില്ലാത്തവരെയും അത്യാവശ്യത്തിന് കൊണ്ടുവിട്ടിരുന്നു. ഒരിക്കല്‍ ഒരു മൃതദേഹവും കൊണ്ടുപോയി. പേരാമ്പ്രക്ക്. പത്തുപതിനഞ്ച് വയസ്സുള്ള ഒരു കുട്ടിയുടെയുടെ മയ്യത്തായിരുന്നു. കോട്ടപ്പറമ്പ് ആശുപത്രിയില്‍ മരിച്ചതാണ്. ഞാന്‍ പാളയത്തൂടെ വണ്ടിയുമായി പോവുമ്പോള്‍ കരഞ്ഞുപിഴിഞ്ഞ് രണ്ടു പെണ്ണുങ്ങള്‍ കൈകാണിച്ചു. ഞാന്‍ വണ്ടി നിര്‍ത്തി. ആസ്പത്രീന്ന് മരിച്ച കുട്ടീന്റെ ബോഡി കൊണ്ടോവാന്‍ ഒറ്റ ഓട്ടോറിക്ഷയും വരുന്നില്ല. കയ്യില്‍ പൈസീല്ല എന്നവര്‍ തേങ്ങിക്കൊണ്ടു പറഞ്ഞു. യാത്രക്കാരെ കയറ്റുന്ന വണ്ടിയില്‍ ഡെഡ്‌ബോഡി കൊണ്ടുപോവാന്‍ പാടില്ല. എങ്കിലും ഞാന്‍ അവരോട് ബോഡി വണ്ടിയില്‍ കയറ്റാന്‍ പറഞ്ഞു. പൊലീസ് കാണാതെ ബോഡി പേരാമ്പ്രയില്‍ എത്തിക്കണം. നല്ല ഉയരമുള്ള കുട്ടിയാണ്. ശരീരം ആ പെണ്ണുങ്ങളുടെ മടിയില്‍ വച്ചപ്പോള്‍ കാല്‍ പുറത്ത്. ആസ്പത്രീന്ന് ഒരു പലക വാങ്ങി ശരീരം അതിനുമേല്‍ കിടത്തി. കാല് മടക്കി എന്റെ തോളിലേക്ക് വയ്ക്കാന്‍ പറഞ്ഞു. അവരങ്ങനെ ചെയ്തു. അഞ്ചു പൈസ കിട്ടാത്ത ഓട്ടമാണ്. പാര്‍ടി നേതാവും പഞ്ചായത്ത് പ്രസിഡണ്ടുമായ നാരായണന്‍ നായരുടെ വീടിനടുത്താണെന്ന് അവര്‍ പറഞ്ഞിരുന്നു. വഴിയില്‍ വച്ച് പൊലീസ് പിടിച്ചു. പാസഞ്ചറെ കയറ്റുന്ന വണ്ടിയില്‍ ജഡം കൊണ്ടുപോകുന്നത് എന്താണെന്നായി ചോദ്യം. മയ്യത്താണെന്ന് മനസ്സിലാക്കിയ ആരോ പൊലീസിനോട് പറഞ്ഞതായിരിക്കും. പൈസയില്ലാത്തതുകൊണ്ടാണ് ഓട്ടോയില്‍ പോകുന്നതെന്ന് ഞാന്‍ സഹായം ചെയ്യുകയാണെന്നും പൊലീസിനോട് ഉള്ള സത്യം മുഴുവന്‍ പറഞ്ഞു. അപ്പോള്‍— നാരായണന്‍ നായര്‍ അവിടെയുണ്ട്. പെട്രോള്‍ കയ്യില്‍ നിന്ന് പൈസയെടുത്ത് അടിച്ചാണ് അവിടെയെത്തിയത്. നാരായണന്‍ നായര്‍ പറഞ്ഞു, ഓട്ടോപൈസ അവിടുന്ന് പിരിച്ചുതരാമെന്ന്. പൈസ കിട്ടൂല്ലാന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ബോഡി വണ്ടില്‍ കേറ്റിയതെന്ന് ഞാന്‍ പറഞ്ഞു. അന്നൊക്കെ നാട്ടിന്‍പുറത്ത് ഓട്ടോ പുതുമയാണ്. തിരിച്ചുവരുമ്പോള്‍ ആരൊക്കെയോ കേറി. കോഴിക്കോട്ടെത്തുമ്പോഴേക്കും അമ്പതു രൂപ കിട്ടി. അന്നത് വല്യ പൈസയാണ്.

അതുകൂടാതെ പരിക്കേറ്റുകിടക്കുന്ന ഒരു മനുഷ്യനെ ആസ്പത്രിയിലെത്തിച്ചതിന് ലോക്കപ്പില്‍ കിടന്നിട്ടുണ്ട്. വയനാട് നടവയല്‍ സ്വദേശി ജോസഫ് ഓവര്‍ബ്രിഡ്‌ജിലിരുന്ന് ഛര്‍ദിക്കുന്നത് കണ്ട് ആസ്പത്രിയിലെത്തിച്ചു. വഴിയില്‍ വച്ച് ജോസഫ് മരിച്ചു. അയാളെ സഹായിച്ച ഞാന്‍ ലോക്കപ്പിലും. കേളുഏട്ടന്‍ ഇടപെട്ടാണ് പിന്നെ രക്ഷപ്പെട്ടത്.

കെ എം കുട്ടികൃഷ്‌ണനാണ് അന്ന് ഓട്ടോതൊഴിലാളി യൂണിയന്‍ നേതാവ്. ചെരുപ്പുണ്ടാക്കുന്ന കുഞ്ഞുണ്ണിയുടെ പീടികയാണ് നമ്മുടെ യൂണിയന്‍ ആപ്പീസ്. യാത്രക്കാരെ സഹായിക്കണമെന്നും മാന്യമായി പെരുമാറണമെന്നും യൂണിയന്‍ യോഗങ്ങളില്‍ ഞങ്ങള്‍ പറയുമായിരുന്നു.

ഏതോ ഒരു കേസില്‍ പൊലീസിനെ പേടിച്ച് കണ്ണംപറമ്പ് ശ്‌‌മശാനത്തില്‍ താമസിച്ചിട്ടുണ്ട്. ശ്‌മശാനം കാവല്‍ക്കാരന്‍ മമ്മു താമസിക്കുന്ന ഷെഡ്ഡിലാണ് താമസം. മമ്മു സഖാവാണ്. അന്ന് പൊലീസ് വരുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് തരാന്‍ ഒരു നായയുണ്ട്. ഒരു കൂറ്റന്‍ നായ. മമ്മു അതിനെ 'നായരേ' എന്നാണ് വിളിക്കുക. നാലഞ്ച് ദിവസം അങ്ങനെ താമസിച്ചു. പിന്നെ മമ്മു പറഞ്ഞു ഇനിയും താമസിക്കുന്നത് ആപത്താണ്. അവിടുന്ന് അഴിമുഖം വഴി കല്ലായിലും പിന്നെ പയ്യാനക്കലും എത്തി. അവിടെ പള്ളിയില്‍ കയറി. പുലര്‍ച്ചെ പേരിന് സുബഹ് നിസ്‌ക്കാരവും കഴിച്ച് മുട്ടായിക്കാരന്‍ വേലായുധന്‍ എന്ന സഖാവിന്റെ വീട്ടില്‍ പോയി. അവിടെ രണ്ടു ദിവസം തങ്ങി. പിന്നെയാണ് പറശ്ശിനിക്കടവിലേക്ക് പോയത്. കള്ളവണ്ടി കയറി കണ്ണൂരിലെത്തി. വളപട്ടണം വരെയെത്തി. പറശ്ശിനിക്കടവിലെത്തിയപ്പോള്‍ അക്കരെ കടക്കാന്‍ ബോട്ടിന് പൈസയില്ല. അപ്പോള്‍ ഒരു സഖാവിനെക്കണ്ടു. അന്നാട്ടുകാരന്‍. ദേശാഭിമാനിയില്‍ വച്ച് പരിചയമുണ്ട്. മൂപ്പരാണ് പൈസ തന്നത്. അമ്പതുര്‍പ്യ കയ്യില്‍വച്ചു തന്നു. ചെമ്മണ്ണിട്ട വഴിയിലൂടെ നടന്നു. അമ്പലത്തിലേക്ക് പോവാന്‍ വഴിക്കെത്തിയപ്പോള്‍ നായ്‌ക്കളെ കണ്ടു. മുത്തപ്പന്റെ വാഹനമാണല്ലോ നായ. അവറ്റക്കു പിന്നാലെ നടന്ന് നടന്ന് അമ്പലത്തിലെത്തി. അവിടെ ചെന്നപ്പോള്‍ ചായയും കള്ളുമുണ്ട്. കള്ളുവേണോ ചായവേണോ എന്ന് ചോദിച്ചു. കള്ളുകുടിക്കാറില്ല, ചായ തന്നാല്‍ മതിയെന്ന് പറഞ്ഞു. മുത്തപ്പന്റെ നിവേദ്യമായ കടലപ്പുഴുക്കും ചോറുമൊക്കെ കഴിച്ച് അവിടെത്തന്നെ കൂടി മൂന്നാലു ദിവസം. ഊണുകഴിക്കാന്‍ മടപ്പുരക്കല്‍ ചെന്നപ്പോള്‍ അവിടെയുണ്ട് ഇന്ത്യന്‍ കോഫി ഹൌസിലെ യൂണിയന്‍ നേതാവ് രാഘവന്‍. മൂപ്പരാണ് പറഞ്ഞത് കോഴിക്കോട്ടേക്ക് തിരിച്ചുപൊയ്‌ക്കൊള്ളാന്‍. അപ്പോഴേക്കും നേതാക്കളിടപെട്ട് ആ കേസെല്ലം പറഞ്ഞു തീര്‍ത്തിരുന്നു.

എനിക്കെല്ലാം പാര്‍ടിയാണ്. കമ്യൂണിസ്റ്റുകാരനായി ജീവിക്കുക എക്കാലവും ബുദ്ധിമുട്ടുള്ള കാര്യമാണ്. നാട്ടിലെ സ്ഥിതി നോക്കുമ്പോള്‍ കമ്യൂണിസ്റ്റുകാരന്‍ ആവാതിരിക്കാനുമാവില്ല. പാര്‍ടിക്കാരനായതുകൊണ്ടാണ് ജനങ്ങളെ എക്കാലവും സഹായിക്കാന്‍ കഴിഞ്ഞത്. വലിയ വലിയ ആള്‍ക്കാര്‍ ചങ്ങായിമാരായി. കോഴിക്കോട്ടെ പാര്‍ടിക്കാര്‍ക്കെല്ലാം എന്നെ നന്നായറിയാം. ഇപ്പോഴും പരിപാടികള്‍ക്കുപോവുന്നുണ്ട്. ആവതുള്ള കാലത്തെല്ലാം പോവുകയും ചെയ്യും.

ഇന്നിപ്പോ നേതാക്കന്മാര്‍ക്കെതിരെ എന്തൊക്കെ ആരോപണങ്ങളാണ് ശത്രുക്കള്‍ പറഞ്ഞു പരത്തുന്നത്. ഇതൊക്കെ നമ്മളെത്ര കണ്ടതാ. എകെജീനെപ്പറ്റി എന്തൊക്കെ തോന്ന്യസാ പറഞ്ഞു നടന്നത്. മരിക്കാന്‍ കിടക്കുമ്പോള്‍പോലും വെറുതെ വിട്ടോ. ഇഎംഎസിനെക്കൊണ്ടുപോലും കള്ളത്തരം പറഞ്ഞു. നായനാര്‍ക്ക് എതിരെയും പറഞ്ഞു എന്തൊക്കെയോ. കയ്യൂര്‍ സമരത്തില്‍ പങ്കെടുത്തില്ലെന്നും മറ്റും. ഇപ്പോദാ പിണറായിക്കെതിരെയും. ഇതൊന്നും നിലനിക്കൂലാ. അന്നൊക്കെ കള്ളത്തരം പറയുമ്പോള്‍ ഞങ്ങള്‍ കോണ്‍ഗ്രസുകാരുമായി കോര്‍ക്കും. കോടതിയില്‍ ചെന്നാല്‍ അപ്പോ പൊളിയും. സത്യസന്ധനായ മനുഷ്യനാണ്. പാര്‍ടി സെക്രട്ടറിയായതുകൊണ്ടാണ് പിണറായിക്കെതിരെ കള്ളത്തരം പറഞ്ഞു പരത്തുന്നത്. കമ്യൂണിസ്റ്റുകാരെപ്പറ്റി എന്തു തോന്ന്യാസവും പറയാമെന്നായിട്ടുണ്ട്. പക്ഷേ ഇതിനൊന്നും ആയുസ്സുണ്ടാവില്ല.

*

കേട്ടെഴുതിയത്: എന്‍ എസ് സജിത്, ദേശാഭിമാനി വാരിക

15 comments:

വര്‍ക്കേഴ്സ് ഫോറം said...

കോഴിക്കോടിന്റെ എല്ലാ നന്മകളിലും ഒരു പങ്ക് അവകാശപ്പെടാന്‍ കഴിയും സമരഭൂമികളിലെ നിത്യസാന്നിധ്യമായ ബീരാന്‍കോയക്ക്. ഹൃദയത്തോട് ചേര്‍ത്തുവച്ച ചെങ്കൊടിയുമായി പ്രകടനങ്ങളെ മുന്നില്‍ നിന്ന് നയിക്കുന്ന എണ്‍പത്താറു വയസ്സു കഴിഞ്ഞ ഈ കൊമ്പന്‍ മീശക്കാരന്‍ ഇന്നും കോഴിക്കോടിന്റെ രണോത്സുകതയെ ഊഷ്‌മളമാക്കുന്നുണ്ട്. സമരം കുട്ടികളുടേതായാലും ഗസറ്റഡ് ജീവനക്കാരുടേതായാലും അതിന്റെ പരിസരത്തുണ്ടാവും ബീരാന്‍ക്ക. ജീവിതത്തില്‍ എത്ര സമരത്തില്‍ പങ്കെടുത്തെന്ന് ചോദിച്ചാല്‍ അദ്ദേഹത്തിന് ഒരു രൂപവുമില്ല. എത്ര തവണ മര്‍ദനമേറ്റെന്ന് ചോദിച്ചാലും മറുപടിയില്ല.

അടിയന്തരാവസ്ഥയിലെ പേടിസ്വപ്‌നമായ പുലിക്കോടന്‍ നാരായണന്റെ ക്രൌര്യത്തിനുനേരെ ചെരുപ്പോങ്ങിയ ബീരാന്‍കോയയുടെ ചങ്കൂറ്റം ഇന്നും ചോര്‍ന്നുപോയിട്ടില്ല. ഓര്‍മകളുടെ വെളിച്ചം മങ്ങിയ ഊടുവഴികളിലൂടെ നടന്ന് അദ്ദേഹം സമരതീക്ഷ്‌ണമായ ഭൂതകാലം നമുക്കുമുന്നില്‍ തുറന്നിടുന്നു. എതിര്‍പ്പുകളെല്ലാം ചെറുത്തുതോല്‍പ്പിച്ച തന്റെ പ്രസ്ഥാനം വ്യക്തിഹത്യകളെയും അപവാദപ്രചാരണങ്ങളെയും നെറികേടുകളെയും അതിജീവിക്കുമെന്ന് അദ്ദേഹം പറയുന്നു.

മുക്കുവന്‍ said...

സത്യസന്ധനായ മനുഷ്യനാണ്. പാര്‍ടി സെക്രട്ടറിയായതുകൊണ്ടാണ് പിണറായിക്കെതിരെ കള്ളത്തരം പറഞ്ഞു പരത്തുന്നത്. കമ്യൂണിസ്റ്റുകാരെപ്പറ്റി എന്തു തോന്ന്യാസവും പറയാമെന്നായിട്ടുണ്ട്...


ennna pinney let's make him St Pinarayi Thanmburan :)

മുക്കുവന്‍ said...
This comment has been removed by the author.
ഫസല്‍ ബിനാലി.. said...

പാവം ബീരാന്‍ക്ക,
ഇങ്ങനേയുള്ള അനേകം പാവപ്പെട്ടവരുടെ ചോരയൂറ്റിയാണ്‍ നമ്മുടെ പോളിറ്റ്ബ്യൂറോസ് തടിച്ചുകൊഴുത്തത്.

monutty said...

ബീരന്കകും ഇതയുതിയ സുഹൃത്തിനും ആയിരം ആയിരം
വിപ്ലവബിവദ്യങ്ങള്‍ ബീരനികക് ഇനിയും ഒരുപാടു കാലം
ചെങ്കൊടി പിടികുവാനുള്ള ആരോഗ്യവും ആയുസും ഉണ്ടാകട്ടെ

monutty said...

മോനെ ഫസലേ ബീരാണിക പറഞ്തിടില്ലല്ലോ അദെഹതിന്ദെ ചോര ഉട്ടിയാണ് പാര്‍ടി
വളര്നതെന്ന് അങ്ങനെ യനെങ്ങിള്തന്നെ അദേഹത്തിന് അതില്‍ ഇപ്പോയും സന്തോഷമേ ഉള്ളു
അതുകൊണ്ട് നീവല്ലാതെ മനസുവിശമികണ്ട നിന്ടെ അസുഗം വേറെയാണ് അതിനു മറുപടിപറയാന്‍
അരിയന്ഹിട്ടല്ല നീ അതിനുള്ള ഇര പോര

Baiju Elikkattoor said...

ഈ പോസ്റ്റ്‌ മുഴുവനും വായിച്ചില്ല. പകുതി ആയപ്പോഴേ മടുപ്പി തോന്നി. പാര്‍ടി ഇന്ന് എത്തിനില്ക്കുന്ന ജീര്ണ്ണതയെ മറച്ചു പിടിക്കാന്‍ പാര്‍ടിക്ക് വേണ്ടി ആരോഗ്യവും ജീവിതവും ഹോമിച്ച പാവങ്ങളുടെ വാക്കുള്‍ മറയാക്കുന്നതിന്റെ പിന്നിലെ hypocrisy മുന്നോട്ടുള്ള വായന അനുവദിക്കുന്നില്ല. പ്രതാപം നഷ്ടപ്പെട്ട ജന്മിയെപ്പോലെ പഴയ കാലം വെറുതെ അയവിറക്കിയിട്ടു എന്ത് ഫലം? പിണറായി വിജയന്‍ പാര്‍ടി നേതൃത്വത്തില്‍ വന്നതിനു ശേഷം പ്രസ്ഥാനത്തെ ഗ്രസിച്ചിരിക്കുന്ന ജീര്‍ണത എങ്ങനെ, എന്തുകൊണ്ട് സംഭവിച്ചു എന്ന് വസ്തുനിഷ്ഠമായി വിലയിരുത്തുകയാണ് വേണ്ടത്. അതിനു തയ്യാറാകാതെ പാവങ്ങളുടെ കദന കഥ പോസ്ടിയിട്ടു എന്ത് പ്രയോജനം?

monutty said...

ബൈഞുവിനെപോലുല്ലവര്ക് പിണറായിവിജയന്‍ പര്ടിയെനല്ലനിളക്
നയികുന്നത്കൊണ്ട് വലിയബുടിമുട്ടുണ്ട് അല്ലെ
എന്തെ പകുതി വയിച്ചയെപകും ഇപ്പോള്‍ നില്‍കുന്ന പ്രസ്തനതില്‍നിന്നും
പോരേണ്ടി വരുമാന്നു തോന്നിയതുകൊണ്ടാണോ നിര്‍ത്തിയത്‌

ജനശക്തി said...

ഇന്ന് പാര്‍ട്ടി നശിച്ചു എന്ന് പറയാന്‍ പഴയ കഥകള്‍ ഉപയോഗിക്കാം. പാര്‍ട്ടി പലരുടെയും ത്യാഗത്തിന്റെ ഉല്പന്നമാണ് എന്നു ഓര്‍മിപ്പിക്കാന്‍ പഴയ കഥകള്‍ പറഞ്ഞുകൂടാ. നല്ല ന്യായം.

Baiju Elikkattoor said...

"പാര്‍ട്ടി പലരുടെയും ത്യാഗത്തിന്റെ ഉല്പന്നമാണ് എന്നു ഓര്‍മിപ്പിക്കാന്‍ പഴയ കഥകള്‍ പറഞ്ഞുകൂടാ. നല്ല ന്യായം."

പാര്‍ട്ടി പലരുടെയും ത്യാഗത്തിന്റെ ഉല്പന്നമാണ് എന്ന് കൂടെ കൂടെ ഓര്‍മ്മിപ്പിക്കാതെ തന്നെ എല്ലാവര്‍ക്കും അറിവുള്ളതല്ലേ? ത്യാഗത്തിന്റെ പാരമ്പര്യം അവകാശപ്പെടാന്‍ അര്‍ഹതയുള്ള വേറെ ഒരു പാര്‍ട്ടിയും കേരള രാഷ്ടീയത്തില്‍ ഇല്ല എന്നുള്ളത് പകല്‍ പോലെ വ്യക്തമാണ്. എന്നാല്‍ കഴിഞ്ഞ പത്തു പന്ത്രട് കൊല്ലങ്ങളായി പാര്‍ട്ടിയെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന തൊഴിലാളി വര്‍ഗ്ഗ വിരുദ്ധ നയങ്ങളെ പറ്റി ആരെങ്കിലും മിണ്ടിയാല്‍ അമ്പത്തേഴു മുതലുള്ള പഴം പുരാണ പാരായണത്തിലൂടെ ഇന്നത്തെ പാര്‍ട്ടി നേതൃത്വത്തിന്റെ വഴിവിട്ട പോക്കിനെ മറയ്ക്കാം എന്ന് ധരിക്കുന്നെങ്കില്‍ സാധാരണ ജനങ്ങളുടെ ഉല്ബുദ്ധതയെ അളക്കുന്നതില്‍ പാര്‍ട്ടി നേതൃത്വവും കുഴലൂത്ത് സംഘവും പരാജയപ്പെട്ടു എന്നാണ് അര്‍ഥം. അല്ലെങ്കില്‍ ഇന്നത്തെ ഔദ്യോകിക പക്ഷം എന്ന് പറയുന്ന നേതാക്കളുടെ തട്ടകങ്ങളില്‍ തന്നെ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ അടിവേര് തെളിഞ്ഞു കാണാന്‍ ഇടയായതെങ്ങനെ?
പാര്‍ടി ത്യാഗത്തിന്‍റെ ഉല്‍പ്പന്നമാണ്‌, എന്നാല്‍ പഞ്ചനക്ഷത്ര സംസ്കാരത്തിന്റെ വക്താക്കളായ ഇന്നത്തെ നേതാക്കള്‍ ത്യാഗത്തിന്‍റെ ഉല്പ്പന്നമല്ല എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിക്കുന്നു. ആ തിരിച്ചറിവ് ജനശക്തിക്കു ഇല്ലത്തതാവാം മുകളിലെ കമന്റിനു പ്രേരകം!

ജനശക്തി said...

ഈ വര്‍ക്കേഴ്സ് ഫോറം പോസ്റ്റിലെ കാര്യങ്ങള്‍ ബൈജുവിനു മുന്‍പേ തന്നെ അറിയാമായിരുന്നോ അതോ ഇപ്പോളാണോ കേള്‍ക്കുന്നത്? അതേ സമയം മാധ്യമങള്‍ വിളമ്പുന്ന പഴയത് നല്ലത് ഇപ്പോഴത്തെത് മോശം കഥകള്‍ എത്ര തവണയാണ് ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളത്. ബൈജുവിന്റെ രോഷം അതിനെതിരെ കാണാറില്ലല്ലോ.

12 വര്‍ഷത്തിനു മുന്‍പും പാര്‍ട്ടി, ബൈജുവിന്റെ അഭിപ്രായത്തില്‍ കുഴപ്പമില്ലാത്ത പാര്‍ട്ടി, തെരഞ്ഞെടുപ്പില്‍ തോറ്റിട്ടുണ്ട്. തിരിച്ചു വന്നിട്ടുമുണ്ട്. അതുകൊണ്ടു തന്നെ ബൈജു തെരഞ്ഞെടുപ്പില്‍ തോറ്റു എന്ന വിഷയത്തെ ജനങ്ങള്‍ അകന്നു എന്ന മട്ടില്‍ ആവര്‍ത്തിച്ചു വ്യാഖ്യാനിക്കേണ്ടതില്ല. നമ്മളുമൊക്കെ ജനം തന്നെ ബൈജു..

monutty said...

ബൈജു ഇതിനെകള്‍ നല്ലൊരു പാര്‍ടി ബൈജുവിന്ദെഅബിപ്രയതില്
കേരളത്തില്‍ വേറെ ഏതാണെന്ന് ഒന്ന് പറഞ്ചു തന്നാല്‍ നന്നായിരുന്നു

Baiju Elikkattoor said...

"......തെരഞ്ഞെടുപ്പില്‍ തോറ്റിട്ടുണ്ട്. തിരിച്ചു വന്നിട്ടുമുണ്ട്."

തിരഞ്ഞെടുപ്പില്‍ ജയാപജയങ്ങള്‍ സ്വാഭവികം തന്നെ. ഇതൊക്കെ മറ്റു രാഷ്ട്രീയ പാര്‍ടികള്‍ക്കും അവകാശപ്പെടാവുന്ന കാരിയങ്ങള്‍ മാത്രം. എന്നാല്‍ തിരഞ്ഞെടുപ്പിനും കക്ഷി രാഷ്ട്രീയത്തിനും ഉപരിയായി കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ നേതൃത്വം അവരുടെ ജീവിത ശൈലി പാര്‍ട്ടി അതിര്‍ വരമ്പുകള്‍ക്ക് അപ്പുറം മുഴുവന്‍ സമൂഹത്തിനും ‍ മാതൃക ആക്കിയിരുന്ന കാലഘട്ടം ഉണ്ടായിരുന്നൂ. ഇന്ന് സി പി എമ്മിന്റെ നേതാക്കളും UDF ലെ നേതാക്കളും തമ്മില്‍ പ്രവര്‍ത്തന ശൈലിയിലോ ജീവിത രീതിയിലോ എന്തെങ്കിലും കാര്യമായ വ്യത്യാസം ഉള്ളതായി തോന്നുന്നില്ല. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നത് അരോചകം ആണെന്നറിയാം. ഒരൊറ്റ ഉദാഹരണം: നവ കേരള യാത്രയില്‍ പിണറായിയുടെ അറപ്പുളവാക്കുന്ന തരത്തിലുള്ള വേഷം കേട്ടാലും, ജയരാജന്റെ അസംബന്ധ അഭിപ്രായ പ്രകടനങ്ങളും സാധാരണ ബി ജെ പി പോലുള്ള കക്ഷികളുടെ വേദികളില്‍ കാണാറുള്ള കെട്ടുകാഴ്ചയായിരുന്നു; ഒരു കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ വേദിയില്‍ എങ്ങനെ വന്നു ഇത്തരം അപചയങ്ങള്‍! ഇതൊക്കെ ശരി എന്ന് ധരിക്കാനും വാതിക്കാനും താങ്കള്‍ക്കു സ്വതണ്ട്ര്യമുണ്ട്. എല്ലാവരും ഇതൊക്കെ കണ്ടു പഞ്ചപുച്ഛമാടക്കി നിന്ന് വോട്ടു ചെയ്യും എന്നും വിശ്വസിക്കാം.

തിരഞ്ഞെടുപ്പില് തോറ്റിട്ടുണ്ട് അതുപോലെ തിരിച്ചു വന്നിട്ടുമുണ്ട് എന്ന ധാര്‍ഷ്ട്യം ഒരു പരിഹാരം ആവുന്നില്ല. എല്ലാ കാലവും പത്തായം പെറുകയും അമ്മ വെക്കുകയും ചെയ്യും എന്ന് വിശ്വസിക്കുന്ന ഉണ്ണി ഏതു ലോകത്താണ് ജീവിക്കുന്നത് എന്ന് എടുത്തു പറയേണ്ടതില്ലലോ!

ജനശക്തി said...

ജനം മുഴുവന്‍ എതിരായി എന്ന മട്ടിലുള്ള അഭിപ്രായത്തിനു മറുപടിയായാണ് തിരിച്ചുവരവിന്റെ കാര്യം പറഞ്ഞത്. അതില്‍ ധാര്‍ഷ്ട്യം ആരോപിക്കണമെങ്കില്‍ അങ്ങനെ. ജനത്തെ മൊത്തം തീറെടുക്കുന്നവര്‍ കാണിക്കുന്ന ധാര്‍ഷ്ട്യമൊന്നും ഏതായാലും അതിലില്ല.

പണ്ട് പാര്‍ട്ടി നല്ലത് ഇപ്പോള്‍ മോശമായി എന്നു പറയുന്ന താങ്കള്‍ വലതുപക്ഷത്തേക്കാള്‍ മോശമായി ഇടതുപക്ഷം എന്നു പറയുന്നുണ്ടോ? കോണ്‍ഗ്രസിനു തെരഞ്ഞെടുപ്പിനായി വന്ന കോടിക്കണക്കിനു രൂപയുടെ കഥയും അത് അവരില്‍ ചിലര്‍ വെട്ടിച്ചു എന്ന കഥയുമൊക്കെ കേട്ടിരുന്നുവോ? മന്ത്രി സ്ഥാനം പോയിട്ടും മന്ത്രി മന്ദിരങ്ങള്‍ ഒഴിഞ്ഞു കൊടുക്കാത്ത രാഷ്ട്രീയക്കാരുടെ ലിസ്റ്റ് കണ്ടുവോ? അതില്‍ എത്ര ഇടതുപക്ഷക്കാര്‍ ഉണ്ടെന്ന് പറയാമോ? ഇക്കഴിഞ്ഞ ദിനങ്ങളില്‍ വന്ന ആയുധ ഇടപാട് കോഴ, അരി കുംഭകോണം തുടങ്ങിയവ വായിച്ചുവോ? കോണ്‍ഗ്രസിന്റെ ഭൂമിയും കെട്ടിടങ്ങളും സ്വന്തം പേരിലാക്കിയ തൃശ്ശൂര്‍ നേതാവിനെകുറിച്ചുള്ള വാര്‍ത്ത കണ്ടുവോ? ഇല്ലെങ്കില്‍ അതൊക്കെ വായിക്കുക. എന്നിട്ട് സ്വയം തീരുമാനിക്കുക “എല്ലാം കണക്ക്“ ആണോ എന്ന്.

ഇടതുപക്ഷത്തെ നന്നാക്കാനാണെങ്കില്‍ പാര്‍ട്ടി വിരുദ്ധ കമന്റുകള്‍ ഓടി നടന്ന് ഇടുന്നത് ഒരു പ്രയോജനവും ചെയ്യില്ല. പിണറായിയുടെ എന്ത് വേഷം കെട്ടിനെക്കുറിച്ചാണ് പറയുന്നത്? ഇതാണോ?

കൂടുതല്‍ പറയുന്നില്ല.

Faizal Kondotty said...

ഇത് കൂടി കാണുമല്ലോ തിരിച്ചു വരേണ്ട ഇടതുപക്ഷം ...?