ഉല്‍പ്പത്തിക്കഥകളിലെ മരുയാത്രകളെക്കാള്‍ തീവ്രവും തീക്ഷ്ണവുമാണ് ബെന്യാമിന്റെ 'ആടുജീവിതം'. നാം അനുഭവിക്കാത്ത ജീവിതം പലപ്പോഴും കെട്ടുകഥകളാകും എന്ന ആമുഖത്തോടെയാണ് അതിന്റെ ആരംഭം. മനസ്സിനെ കരണ്ടുതിന്നുന്ന എകാന്തഭാഷണമെന്ന വിശേഷണം നോവലിന് എന്തുകൊണ്ടും യോജിക്കും. ജീവിതം കരുപ്പിടിപ്പിക്കാന്‍ വീടും കുടുംബവും ദേശവും ഉപേക്ഷിച്ച് മണലാരണ്യത്തിലെത്തിയ നജീബ് അനുഭവിക്കേണ്ടിവരുന്ന കൊടും യാതനകളില്‍ കത്തി, പൊള്ളിനില്‍ക്കുന്ന മണലില്‍ ചവിട്ടുന്ന അനുഭവമാണ് നിറയുന്നത്. 10 വര്‍ഷത്തിനുള്ളില്‍ മലയാളത്തില്‍ ഇറങ്ങിയ മികച്ച നോവലായി ആടുജീവിതത്തെ വിലയിരുത്താം. ഈ വര്‍ഷത്തെ സാഹിത്യ അക്കാദമി പുരസ്കാരം ഈ സൃഷ്ടിക്കു നല്‍കുമ്പോള്‍ മാറുന്ന നോവല്‍ സങ്കല്‍പ്പങ്ങളാണ് അംഗീകരിക്കപ്പെടുന്നത്.

ഗര്‍ഭിണിയായ ഭാര്യ പ്രസവിച്ചുവെന്ന ദൈവത്തിന്റെ അടയാളമായി ഒരാട് പെറ്റു. അതിന് അയാള്‍ നബീലെന്നു പേരിടുന്നു. മകനെപ്പോലെ താലോലിക്കുന്നു. മികച്ച കൊറ്റനാടുകളെ കണ്ടെത്തുന്നതില്‍ വിദഗ്ധനായ അര്‍ബാബ് ആ കുരുന്നിന്റെ പുരുഷത്വം കണ്ടിച്ചിടുന്ന നിമിഷത്തില്‍ സ്വയം ഷണ്ഡനായെന്ന തിരിച്ചറിവ് അയാള്‍ക്കുണ്ടാവുന്നു. ഇത്തരത്തില്‍ ജീവന്റെ ഒരോ അണുവും നശിപ്പിക്കുന്നതിലും അടിമത്വത്തിന്റെ പുത്തന്‍ സമവാക്യങ്ങള്‍ കണ്ടെത്തുന്നതിലും ഉത്സുകമായ മുതലാളിത്തത്തിന്റെ കുശാഗ്രതയെ അര്‍ബാബ് പലപ്പോഴും ഓര്‍മിപ്പിക്കുന്നു. അംബരചുംബികളായ കെട്ടിടങ്ങളുടെ വശ്യതയ്ക്കും പള്ളിമിനാരങ്ങളുടെ നിഴല്‍ക്കറുപ്പിനുമപ്പുറം നിലനില്‍ക്കുന്ന അടിമത്തം ഒരനുഭവമായി ഒരോ വാക്കിലും നിറയുന്നു. നീതിക്കും സമത്വത്തിനും വേണ്ടിയുള്ള വിലാപങ്ങള്‍ വനരോദനമായി മാറുകയാണ്.
മരുപ്പറമ്പിലെന്നപോലെ ജലമാണ് ഈ സൃഷ്ടിയില്‍ ഏറ്റവും വിലപ്പെട്ടത്. മരുഭൂമിയിലെ മഴ വര്‍ണിക്കുന്നതാണ് ആടുജീവിതത്തിലെ ഏറ്റവും ചൈതന്യമാര്‍ന്ന ഭാഗം. "ഓരോ മഴത്തുള്ളി എന്റെ തലയില്‍ പതിക്കുമ്പോഴും ഓരോ രോമകൂപവും വേദനകൊണ്ടു വിറച്ചെഴുന്നേറ്റു. എന്റെ ദേഹം പൊള്ളുകയും നീറുകയും വിറയ്ക്കുകയും ചെയ്തു. ആദ്യ തുള്ളി വീണതും കഠാരക്കുത്തേറ്റപോലെ പിടഞ്ഞുപോയി''. തുടങ്ങിയ വിവരണങ്ങള്‍ എല്ലാ വാക്കുകള്‍ക്കും മൌനങ്ങള്‍ക്കും അതീതമായ മാനുഷികവികാരം പ്രതിഫലിപ്പിക്കുന്നു. ഇത്രയും പീഡനങ്ങള്‍ ആത്മാവ് ഏറ്റുവാങ്ങുമ്പോഴും ജീവനൊടുക്കണമെന്ന ചിന്ത ഒരിക്കല്‍പ്പോലും അയാളെ തീണ്ടുന്നില്ല. ഓരോ കുത്സിതപ്രവൃത്തിയും ജീവനില്‍ അയാളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുകയാണ്. മൌനത്തെ അതിജീവിക്കാനാണ് അയാള്‍ എകാന്തഭാഷണത്തില്‍ അഭയം കണ്ടെത്തുന്നത്. ഭാഷകള്‍ക്കപ്പുറത്ത് മരുഭൂമിയുടെ ഭാഷ വികസിപ്പിക്കുന്നുമുണ്ട്.
മതിലുകളും തടവറകളും ഒരുതരത്തിലുള്ള സുരക്ഷിതത്വം പ്രദാനംചെയ്യുന്നുവെന്നും അയാള്‍ തിരിച്ചറിയുന്നു. മരുഭൂമിയിലെ മലര്‍ക്കൊത്തുകള്‍പോലെ മനഃസാക്ഷി നഷ്ടപ്പെടാത്ത മനുഷ്യരും നോവലിലുണ്ട്. കുഞ്ഞിക്ക, ഇസ്മായില്‍ ഖാദ്റി തുടങ്ങിയവര്‍. ഇവരാണ് നരകത്തില്‍നിന്നുള്ള അയാളുടെ പലായനം സാധ്യമാക്കുന്നത്. ഒപ്പം രക്ഷപ്പെട്ട ഹക്കീമാവട്ടെ ഉന്മാദം ബാധിച്ച് അനിവാര്യമായ വിധിക്കു കീഴടങ്ങുന്നു. സുനില്‍ എന്ന സുഹൃത്താണ് ബെന്യാമിനോട് നജീബ് എന്ന അത്ഭുതമനുഷ്യനെ കാണാന്‍ പറയുന്നത്; എഴുതാന്‍ നിര്‍ബന്ധിച്ചതും. നന്ദി സുനിലിനോടായിരിക്കണം... അല്ലെങ്കില്‍ അനുഭവങ്ങളുടെ, അനുഭൂതികളുടെ ഈ മരുഭൂമി നമുക്ക് അന്യമാവുമായിരുന്നു.
*
എം അഖില്‍
മികച്ച നോവലിനുള്ള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ബെന്യാമിന്റെ 'ആടുജീവിതം' മുന്‍നിര്‍ത്തി ചില ചിന്തകള്‍.
കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്
2 comments:
ഉല്‍പ്പത്തിക്കഥകളിലെ മരുയാത്രകളെക്കാള്‍ തീവ്രവും തീക്ഷ്ണവുമാണ് ബെന്യാമിന്റെ 'ആടുജീവിതം'. നാം അനുഭവിക്കാത്ത ജീവിതം പലപ്പോഴും കെട്ടുകഥകളാകും എന്ന ആമുഖത്തോടെയാണ് അതിന്റെ ആരംഭം. മനസ്സിനെ കരണ്ടുതിന്നുന്ന എകാന്തഭാഷണമെന്ന വിശേഷണം നോവലിന് എന്തുകൊണ്ടും യോജിക്കും. ജീവിതം കരുപ്പിടിപ്പിക്കാന്‍ വീടും കുടുംബവും ദേശവും ഉപേക്ഷിച്ച് മണലാരണ്യത്തിലെത്തിയ നജീബ് അനുഭവിക്കേണ്ടിവരുന്ന കൊടും യാതനകളില്‍ കത്തി, പൊള്ളിനില്‍ക്കുന്ന മണലില്‍ ചവിട്ടുന്ന അനുഭവമാണ് നിറയുന്നത്. 10 വര്‍ഷത്തിനുള്ളില്‍ മലയാളത്തില്‍ ഇറങ്ങിയ മികച്ച നോവലായി ആടുജീവിതത്തെ വിലയിരുത്താം. ഈ വര്‍ഷത്തെ സാഹിത്യ അക്കാദമി പുരസ്കാരം ഈ സൃഷ്ടിക്കു നല്‍കുമ്പോള്‍ മാറുന്ന നോവല്‍ സങ്കല്‍പ്പങ്ങളാണ് അംഗീകരിക്കപ്പെടുന്നത്.
Blogger Niraksharan also had written on this.
Niraksharan
Post a Comment