Wednesday, April 3, 2013

ബ്രിക്സിന്റെ പ്രസക്തി

"ബ്രിക്സി"ല്‍ വിശ്വാസം അര്‍പ്പിക്കരുതെന്നാണ് മാര്‍ച്ച് 27ന് "ഇന്ത്യന്‍ എക്സ്പ്രസ്" ദിനപത്രം മന്‍മോഹന്‍സിങ് സര്‍ക്കാരിന് നല്‍കിയ ഉപദേശം. സമാനമായ ഉപദേശമാണ് ഏപ്രില്‍ ഒന്നിന് "ബിസിനസ് സ്റ്റാന്‍ന്റേഡ്" ദിനപത്രവും നല്‍കുന്നത്. ബ്രിക്സില്‍നിന്നാല്‍ ഇന്ത്യക്ക് മഹത്തായ ശക്തിയായി വളരാന്‍ കഴിയുമോ എന്ന സംശയം ഉയര്‍ത്തിയത് "ദ ഇക്കോണമിസ്റ്റ്" വാരികയാണ്. ബിര്‍ള ഗ്രൂപ്പിന്റെ "ഹിന്ദുസ്ഥാന്‍ ടൈംസ്" പത്രമാകട്ടെ, "ബ്രിക്സിന്റെ അടിത്തറ ഇളകിയിരിക്കുകയാണെ"ന്ന് മന്‍മോഹന്‍സിങ് സര്‍ക്കാരിനെ ഓര്‍മപ്പെടുത്തി. ഈ പത്രങ്ങളെല്ലാം ഒരുപോലെ ഉയര്‍ത്തുന്നത് ലോകത്തിന്റെ ഏകധ്രുവ ലോകനായകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കയുടെ ആശങ്കകളാണ്. അമേരിക്കയില്ലാത്ത ഒരു സഖ്യത്തെ എങ്ങനെ അംഗീകരിക്കുമെന്ന ചോദ്യമാണ് ഈ മാധ്യമങ്ങള്‍ ഏകസ്വരത്തില്‍ ഉയര്‍ത്തുന്നത്.

ബ്രസീലും റഷ്യയും ഇന്ത്യയും ചൈനയും ചേര്‍ന്ന് 2009ലാണ് "ബ്രിക്" എന്ന് സംഘടനയ്ക്ക് രൂപം നല്‍കിയത്. വികസ്വര രാഷ്ട്രങ്ങളുടെ കൂട്ടായ്മ എന്ന നിലയിലാണ് ഈ സംഘടനയ്ക്ക് രൂപം നല്‍കിയത്. "കൂടുതല്‍ ജനാധിപത്യപരവും നീതിയുക്തവുമായ ബഹുധ്രുവ ലോകം" എന്നതാണ് ബ്രിക് മുന്നോട്ടുവച്ച ആശയം. നിക്ഷേപ ബാങ്കായ ഗോള്‍ഡ്മാന്‍ സാച്ചസിലെ ജിം ഒ നീല്‍ ആണ് ഈ സഖ്യത്തില്‍ അംഗങ്ങളായ രാഷ്ട്രങ്ങളുടെ പേരിലെ ആദ്യ അക്ഷരം ചേര്‍ത്ത് ബ്രിക് എന്ന പേര് ആദ്യമായി നല്‍കിയത്. യൂറോപ്യന്‍ സാമ്പത്തികപ്രതിസന്ധിയുടെ അടിസ്ഥാനത്തില്‍ നിക്ഷേപകര്‍ക്ക് തെരഞ്ഞെടുക്കാവുന്ന പ്രദേശം ബ്രിക് രാഷ്ട്രങ്ങളാണെന്നാണ് ജിം ഒ നീല്‍ അന്ന് പറഞ്ഞത്. 2011ല്‍ ചൈനയിലെ സാന്യയില്‍ ചേര്‍ന്ന മൂന്നാം ഉച്ചകോടിയില്‍ ആഫ്രിക്കയുടെ പ്രതിനിധിയായി ദക്ഷിണാഫ്രിക്കകൂടി ഈ സഖ്യത്തില്‍ അംഗത്വം നേടിയതോടെയാണ് ബ്രിക്സ് എന്ന പേര് വന്നത്. ഇതോടെ ഏഷ്യ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നീ വന്‍കരകളുടെ പ്രതീകമായി ഈ സഖ്യം മാറി. രണ്ടാം ലോകയുദ്ധത്തില്‍ വിജയിച്ച അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യശക്തികള്‍ നിര്‍മിച്ചെടുത്ത ലോകക്രമത്തിനെതിരെയുള്ള ശക്തമായ നീക്കമായിരുന്നു ബ്രിക്സ്. റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവ്റോവാണ് ബ്രിക്സിന്റെ രൂപീകരണത്തിലും യെകാതിരിന്‍ബര്‍ഗിലെ ആദ്യം ഉച്ചകോടിക്കും നേതൃത്വം നല്‍കിയത്. പ്രസിഡന്റ് യെല്‍റ്റ്സിന്റെ വിദേശമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമായ യെവ്ജനി പ്രിമക്കോവാണ് ആദ്യമായി റഷ്യ, ചൈന, ഇന്ത്യ ത്രികക്ഷി സഖ്യം വേണമെന്ന ആശയം മുന്നോട്ടുവച്ചത്. എന്നാല്‍, ഇന്ത്യയാണ് അതില്‍ താല്‍പ്പര്യം കാട്ടാതിരുന്നത്. എന്നാല്‍, തുടര്‍ന്നുള്ള സംഭവങ്ങളാണ് ഈ രാജ്യങ്ങളുടെ കണ്ണ് തുറപ്പിച്ചത്.

1997ല്‍ ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോള്‍, 1944 മുതല്‍ ലോകസാമ്പത്തിക ക്രമത്തെ ശക്തമായി നിയന്ത്രിക്കുന്ന ബ്രെട്ടന്‍വൂഡ് സഹോദരികളായ ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയും (ഐഎംഎഫ്) പാശ്ചാത്യശക്തികളും അതിനോട് കാട്ടിയ തണുത്ത പ്രതികരണം ഏഷ്യന്‍ രാജ്യങ്ങളെ കണ്ണുതുറപ്പിക്കുന്നതായിരുന്നു. കടുത്ത സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കുക, പലിശനിരക്ക് വര്‍ധിപ്പിക്കുക, സാമ്പത്തിക അച്ചടക്കം പാലിക്കുക തുടങ്ങി സാമ്പത്തികപ്രതിസന്ധി മൂര്‍ച്ഛിപ്പിക്കുന്ന നടപടികള്‍ അംഗീകരിച്ചാല്‍ മാത്രമേ സാമ്പത്തികസഹായം നല്‍കൂ എന്നാണ് ബ്രെട്ടന്‍വൂഡ് സഹോദരികള്‍ അന്ന് പറഞ്ഞത്.

പ്രതിസന്ധി ആരംഭിച്ച തായ്ലന്‍ഡിലേതുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യം കുറയ്ക്കണമെന്നുപോലും ഇവര്‍ സമ്മര്‍ദംചെലുത്തി. എന്നാല്‍, 2008ല്‍ യൂറോപ്പില്‍ സാമ്പത്തികപ്രതിസന്ധിയുണ്ടായപ്പോള്‍ ഇതേ ഐഎംഎഫും ലോകബാങ്കും മറ്റും ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് മുമ്പില്‍വച്ചത് നിബന്ധന ഒന്നുമില്ലാതെ സഹായം നല്‍കാനാണ്. വാള്‍സ്ട്രീറ്റ് പ്രതിസന്ധിയും സൈപ്രസ് പ്രതിസന്ധിയും പരിഹരിക്കാനും പാശ്ചാത്യശക്തികള്‍ മിന്നല്‍വേഗത്തില്‍ ഇടപെട്ടു. എന്നാല്‍, ഏഷ്യ- ആഫ്രിക്ക- ലാറ്റിനമേരിക്ക എന്നിങ്ങനെ വികസ്വരരാഷ്ട്രങ്ങളുടെ കാര്യത്തില്‍ ഇയൊരു വേഗതയോ നടപടികളോ അമേരിക്കന്‍ നിയന്ത്രിത ധനസ്ഥാപനങ്ങളില്‍നിന്നുണ്ടായിട്ടില്ല. ലോകബാങ്കിന്റെ അധ്യക്ഷനായി നൈജീരിയക്കാരനെയോ കൊളംബിയക്കാരനെയോ നിയമിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. അതിനാലാണ് ബ്ലൂംസ്ബര്‍ഗ് കോളം എഴുത്തുകാരനായ വില്യം പെസക് പാശ്ചാത്യരുടെ കാപട്യം കാരണമാണ് "ശിഷ്ടഭാഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്" ഉണ്ടായതെന്ന് വിലയിരുത്തിയത്.

2003ല്‍ മെക്സിക്കോയിലെ കാന്‍കുണില്‍ ചേര്‍ന്ന ലോകവ്യാപാര സംഘടന ഉച്ചകോടി വികസ്വരരാഷ്ട്രങ്ങളുടെ വികാരം ഉള്‍ക്കൊള്ളാതെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് "കാര്‍ഷികകരാര്‍" പ്രഖ്യാപിച്ചപ്പോഴാണ് ആദ്യമായി ബ്രസീലും ഇന്ത്യയും ചേര്‍ന്ന് മറുനിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാഷ്ട്രങ്ങള്‍ കാര്‍ഷിക സബ്സിഡി വെട്ടിക്കുറയ്ക്കണമെന്നാണ് മറുനിര്‍ദേശത്തില്‍ പറയുന്നത്. ചൈന ഉള്‍പ്പെടെ 20 രാഷ്ട്രം ഈ നിര്‍ദേശത്തില്‍ ഒപ്പുവയ്ക്കുകയുണ്ടായി. ഈ സഹകരണമാണ് 2003 ജൂണില്‍ "ഇബ്സ" എന്ന ദക്ഷിണ-ദക്ഷിണ കൂട്ടായ്മയിലേക്ക് നയിച്ചത്. ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയുമാണ് ഈ സഖ്യത്തിലുണ്ടായിരുന്നത്. 2009ല്‍ കോപ്പന്‍ഹേഗനില്‍ കാലാവസ്ഥാമാറ്റ ഉച്ചകോടി ചേര്‍ന്നപ്പോഴാണ് ഇന്ന് കാണുന്ന ബ്രിക്സിലെ എല്ലാ രാഷ്ട്രങ്ങളും ചേര്‍ന്ന് അമേരിക്കന്‍ നീക്കത്തിനെതിരെ ബേസിക് ഗ്രൂപ്പിന് രൂപം നല്‍കിയത്. പല വേദികളിലും അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാഷ്ട്രങ്ങള്‍ കൈക്കൊണ്ട നിലപാടുകള്‍ക്കെതിരെയുള്ള യോജിപ്പാണ് ബ്രിക്സിന്റെ അടിസ്ഥാനമെന്നര്‍ഥം.

ബ്രിക്സിനെ അമേരിക്ക എത്രമാത്രം ഭയപ്പെടുന്നുവെന്ന് അടുത്തകാലത്തായുള്ള അവരുടെ നീക്കങ്ങള്‍ വ്യക്തമാക്കുന്നു. രണ്ടാം ഒബാമ സര്‍ക്കാരിന്റെ വിദേശനയത്തില്‍ പ്രാധാന്യം നല്‍കുന്നത് "ഏഷ്യന്‍ അച്ചുതണ്ടി"നാണ്. ചൈനയെ വരിഞ്ഞുകെട്ടുക എന്ന അമേരിക്കന്‍തന്ത്രമാണ് ഇവിടെ ഇതള്‍വിരിയുന്നത്. ഇന്ത്യയെ കൂടെനിര്‍ത്തി ജപ്പാന്‍, ഓസ്ട്രേലിയ എന്നിവയോടൊപ്പം ഏഷ്യന്‍ നാറ്റോ രൂപീകരിക്കാനാണ് അമേരിക്കന്‍ നീക്കം. അമേരിക്കന്‍ നേതൃത്വത്തിലുള്ള അന്തര്‍ പസഫിക് പങ്കാളിത്ത(ടിപിപി)വും ഇതേ ലക്ഷ്യംവച്ചുള്ളതാണ്.

ബ്രൂണെ, ചിലി, സിംഗപ്പുര്‍, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് 2005ല്‍ ഈ സഖ്യത്തിന് രൂപം നല്‍കിയത്. ബ്രിക്സ് ശക്തിപ്പെട്ടാല്‍ അമേരിക്കയുടെ ഏഷ്യന്‍ അച്ചുതണ്ട് പദ്ധതി പൊളിയും. അതിനാലാണ് ഇന്ത്യന്‍ പത്രങ്ങളെ കൂട്ടുപിടിച്ച് ചൈനയ്ക്ക് പ്രാധാന്യമുള്ള സഖ്യത്തില്‍ രണ്ടാംതരക്കാരനായി എന്തിന് ഇന്ത്യ ഇരിക്കണമെന്ന ആശയം അമേരിക്ക ശക്തമായി പ്രചരിപ്പിക്കുന്നത്. ബ്രിക്സിനെ തള്ളിക്കളയാന്‍ ലോകത്തിലെ ഒരു രാഷ്ട്രത്തിനും സഖ്യങ്ങള്‍ക്കും കഴിയില്ല. ലോക ഭൂപ്രദേശത്തിന്റെ 26 ശതമാനവും ലോകത്തിലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 25 ശതമാനവും ലോകജനസംഖ്യയുടെ 43 ശതമാനവും അന്താരാഷ്ട്ര വ്യാപാരത്തിന്റെ 17 ശതമാനവും വിദേശവിനിമയത്തിന്റെ 40 ശതമാനവും ലോകത്തിലെ മൊത്തം വിദേശനിക്ഷേപത്തിന്റെ 20 ശതമാനവും ബ്രിക്സ് രാജ്യങ്ങളിലാണ്.

ബഹുധ്രുവലോകത്തിന്റെ വികസനകേന്ദ്രമാണ് ബ്രിക്സ് എന്നര്‍ഥം. അത് പരസ്യമായി പ്രഖ്യാപിക്കുന്ന തീരുമാനങ്ങളാണ് ഇതെക്ക്വനി (ഡര്‍ബന്‍) പ്രഖ്യാപനത്തിലുള്ളത്. പ്രധാനമായും മൂന്ന് കാര്യമാണ് ഡര്‍ബനില്‍ കൈക്കൊണ്ടത്. അതില്‍ ഏറ്റവും പ്രധാനം ബ്രിക്സ് ബാങ്ക് രൂപീകരിക്കാനാണ്. ഒരിക്കലും പ്രവര്‍ത്തനം ആരംഭിക്കില്ലെന്ന് പാശ്ചാത്യശക്തികള്‍ വിധിയെഴുതിയ ബാങ്കിനാണ് ബ്രിക്സ് രൂപം നല്‍കിയിട്ടുള്ളത്. അംഗരാഷ്ട്രങ്ങളുടെയും വികസ്വരരാഷ്ട്രങ്ങളുടെയും താല്‍പ്പര്യം സംരക്ഷിക്കാനും അടിസ്ഥാന വികസന സൗകര്യങ്ങള്‍ക്കായി വായ്പ നല്‍കാനുമാണ് ഈ ബാങ്ക് രൂപീകരിച്ചിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ ചേര്‍ന്ന നാലാമത് ബ്രിക്സ് ഉച്ചകോടിയിലാണ് ബ്രിക്സ് ബാങ്ക് രൂപീകരിക്കണമെന്ന ആവശ്യം ഇന്ത്യ ഉയര്‍ത്തുന്നത്. ആ ഉച്ചകോടിയില്‍ത്തന്നെ ഒരു പ്രവര്‍ത്തകസമിതിക്ക് രൂപം നല്‍കി. ഈ സമിതി ഒരു വര്‍ഷത്തിനകം നാലുതവണ യോഗം ചേര്‍ന്നു. ഡര്‍ബനില്‍ ഉച്ചകോടിക്കുമുമ്പായി അഞ്ച് രാഷ്ട്രങ്ങളിലെയും ധനമന്ത്രിമാര്‍ ചേര്‍ന്നാണ് ബാങ്ക് തുറക്കാന്‍ അന്തിമമായി തീരുമാനിച്ചത്. ഇന്ത്യ 50 ശതകോടി ഡോളറിന്റെ ആസ്ഥിയുള്ള ബാങ്ക് രൂപീകരിക്കണമെന്നാണ് നിര്‍ദേശിച്ചത്. എല്ലാ അംഗരാഷ്ട്രങ്ങളും 100 കോടി ഡോളര്‍വീതം എടുത്താണ് മൂലധനം സൃഷ്ടിക്കേണ്ടതെന്നാണ് ഇന്ത്യ നിര്‍ദേശിച്ചത്. എന്നാല്‍, ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ബാങ്കിലെ ഡയറക്ടര്‍മാര്‍ ആരായിരിക്കണം, അവരുടെ വോട്ടവകാശം, ബാങ്കിന്റെ ആസ്ഥാനം (ചൈന ഷാങ്ഹായി ആകണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്) തുടങ്ങിയ കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ല. എങ്കിലും ബ്രെട്ടന്‍വൂഡ് സഹോദരികള്‍ക്ക് ബദല്‍ എന്ന നിലയില്‍ ബ്രിക്സ് ബാങ്കിന് വന്‍ സ്വീകാര്യത ലോകരാഷ്ട്രങ്ങളില്‍നിന്ന് ലഭിക്കുമെന്ന് വാര്‍വിക് ബിസിനസ് സ്കൂളിലെ പ്രൊഫ. ജെഫ്രി വുഡ് അഭിപ്രായപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന വേളയില്‍ പരസ്പരം സഹായിക്കുക ലക്ഷ്യമാക്കി കണ്ടിന്‍ജന്‍സി റിസര്‍വ് ഫണ്ടിന് രൂപം നല്‍കാനും ഡര്‍ബന്‍ ഉച്ചകോടി തീരുമാനിച്ചു.

ആസിയനും ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാഷ്ട്രങ്ങളും ചേര്‍ന്ന് രൂപീകരിച്ച ചിയാങ്മായി സമാരംഭം എന്ന 240 ശതകോടി ഡോളറിന്റെ മാതൃകയിലാണ് ഈ നിധിക്ക് ബ്രിക്സ് രൂപം നല്‍കിയിട്ടുള്ളത്. അടവ് ശിഷ്ടവും മറ്റും പരിഹരിക്കുകയാണ് ഈ നിധിയുടെ പ്രധാന ലക്ഷ്യം. 10,000 കോടി ഡോളറിന്റെ നിധിക്കാണ് രൂപം നല്‍കിയത്. ഇതില്‍ 4100 കോടി ഡോളര്‍ ചൈനയാണ് നല്‍കുക. 1800 കോടി ഡോളര്‍വീതം ഇന്ത്യയും റഷ്യയും ബ്രസീലും 500 കോടി ഡോളര്‍ ദക്ഷിണാഫ്രിക്കയും നല്‍കും. ചൈനയുടെ വിദേശനാണ്യം നിധിക്ക് ഉപയോഗിക്കുന്നത് ഡോളറിന് ക്ഷീണമാണ്. കാരണം, അമേരിക്കയുടെ ട്രഷറി ബോണ്ടുകള്‍ വാങ്ങുന്ന പണമായിരിക്കും നിധിക്കായി ചൈന നല്‍കുക. ഡര്‍ബന്‍ ഉച്ചകോടിക്കിടെ ചൈനയും ബ്രസീലും ഉഭയകക്ഷി വ്യാപാരം അവരവരുടെ കറന്‍സികളിലാക്കാനെടുത്ത തീരുമാനവും ഡോളറിന് ക്ഷീണമാകും. വികസ്വരരാഷ്ട്രങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് ബ്രിക്സിനെ കാണുന്നത്. ഈ യാഥാര്‍ഥ്യം കാണാന്‍ മന്‍മോഹന്‍സിങ് സര്‍ക്കാരും തയ്യാറാകണം.

*
വി ബി പരമേശ്വരന്‍ ദേശാഭിമാനി

No comments: