Tuesday, December 17, 2013

സംഘപരിവാറും സര്‍ദാര്‍പട്ടേലും

ഇന്ത്യയുടെ ഭരണം കൈപ്പിടിയിലൊതുക്കാന്‍ ആര്‍ത്തിപൂണ്ട് ആര്‍എസ്എസ് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങള്‍ വെട്ടിമുറിച്ച് പാകിസ്ഥാന്‍ രൂപവല്‍ക്കരിച്ചപ്പോള്‍ ഇന്ത്യ സ്വാഭാവികമായിത്തന്നെ ഒരു "ഹിന്ദുരാഷ്ട്ര"മായി മാറുമെന്ന സംഘപരിവാറിന്റെ സ്വപ്നം വിഫലമായി. ആ മോഹസാക്ഷാല്‍ക്കാരം തടയുന്നത് ഗാന്ധിജിയുടെ സാന്നിധ്യമാണെന്നു കരുതി ബലമായി അതും വഴിയില്‍നിന്ന് തട്ടിനീക്കി. നെഹ്റുമന്ത്രിസഭയില്‍ കയറിപ്പറ്റിയ ശ്യാമപ്രസാദ് മുഖര്‍ജിയെ രാജിവയ്പിച്ച്, "ജനസംഘം" രൂപീകരിച്ച് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍, "ഹിന്ദുപാര്‍ടി"ക്കല്ലാതെ മറ്റാര്‍ക്കാണ് ഇന്ത്യയില്‍ ഭൂരിപക്ഷം കിട്ടുക എന്നായിരുന്നു അവര്‍ വിചാരിച്ചത്. പാകിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍, "തോറ്റ് തൊപ്പിയിട്ട" ജമാഅത്തെ ഇസ്ലാമിയുടെ അനുഭവമാണ് "50കളില്‍ ഇന്ത്യയില്‍ ജനസംഘത്തിനുമുണ്ടായത്. ജയപ്രകാശ് നാരായണന്റെ ചെലവില്‍, ജനതാപാര്‍ടിയുടെ മറവില്‍ അധികാരം പിടിക്കാന്‍ സംഘപരിവാര്‍ നടത്തിയ പരിശ്രമവും പാതിയെത്തുംമുമ്പ് അലസിപ്പോയി. "80കളില്‍ വാജ്പേയിയെയും അദ്വാനിയെയും മുന്നില്‍നിര്‍ത്തി ബിജെപിക്ക് രൂപംകൊടുത്തതായിരുന്നു അധികാരത്തോടുള്ള ആര്‍എസ്എസിന്റെ അനുരാഗകഥയിലെ മറ്റൊരു എപ്പിസോഡ്. എന്നാല്‍, 1980ലെയും 84ലെയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം പരമദയനീയമായി. വെറും രണ്ട് സീറ്റിലേക്ക് അവര്‍ ഒതുങ്ങി.

"ഗോവധം" നിരോധിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി കെട്ടഴിച്ചുവിട്ട വര്‍ഗീയപ്രചാരവേലയ്ക്ക്, 1967ല്‍ ചില സംസ്ഥാനങ്ങളില്‍ "ജനസംഘ"ത്തിന് തെരഞ്ഞെടുപ്പ് വിജയം നേടിക്കൊടുക്കാന്‍ സാധിച്ചു. ആ ധാരണയുടെ അടിസ്ഥാനത്തില്‍ പരാജയത്തിന്റെ പടുകുഴിയില്‍നിന്ന് കരകയറാന്‍ "അയോധ്യ" എന്ന "പണ്ടോറയുടെ പെട്ടി" തുറക്കാന്‍തന്നെ ബിജെപി തുനിഞ്ഞിറങ്ങുന്നു. തുടര്‍ന്ന് രാമക്ഷേത്രനിര്‍മാണത്തിന് രാജ്യത്തിന്റെ നാനാഭാഗത്തും "ശിലാപൂജ"കളും വര്‍ഗീയവിഷം വമിച്ച് നീങ്ങിയ ശിലാഘോഷയാത്രകളും ആര്‍എസ്എസ് സംഘടിപ്പിക്കുന്നു. ഇതിന്റെയെല്ലാം പരകോടിയില്‍, സോവിയറ്റ് നാടിന്റെ തകര്‍ച്ചയ്ക്കുശേഷം സംജാതമായ ലോകസാഹചര്യവും ദേശീയപരിതസ്ഥിതിയും പരമാവധി മുതലാക്കി അയോധ്യയിലെ പ്രസിദ്ധമായ പള്ളി അടിച്ചുപൊളിക്കുന്നു. പള്ളിയുടെ മിനാരങ്ങള്‍ക്കൊപ്പം ജനാധിപത്യ ഭരണവ്യവസ്ഥയെയും മതേതരരാഷ്ട്രതത്വത്തെയും അവര്‍ തള്ളിത്താഴെയിട്ടു. എന്നാല്‍, ഇതുകൊണ്ടൊന്നും ഒറ്റയ്ക്ക് അധികാരത്തില്‍ വരാന്‍ ആവില്ലെന്ന് തിരിച്ചറിഞ്ഞ ബിജെപി, തങ്ങളുടെ അടിസ്ഥാന മുദ്രാവാക്യങ്ങള്‍ ചുരുട്ടി മടക്കിവച്ച്, കിട്ടാവുന്ന കക്ഷികളെയത്രയും കൂട്ടുപിടിച്ച് എന്‍ഡിഎ തട്ടിപ്പടച്ച് തെരഞ്ഞെടുപ്പില്‍ ജയിച്ച് ഭരണം തുടങ്ങി. ബിജെപിയുടെ ആ കേന്ദ്രഭരണത്തിന്റെ തണലിലാണ് ഗുജറാത്തില്‍ വംശഹത്യ ചിട്ടയായി നരേന്ദ്രമോഡി നടപ്പാക്കിയത്. തുടര്‍ന്ന് 2004ലും 09ലും എന്‍ഡിഎയ്ക്ക് നേരിട്ട പരാജയങ്ങള്‍ ബിജെപിക്കും ആര്‍എസ്എസിനും കടുത്ത മോഹഭംഗമുണ്ടാക്കി. രാഷ്ട്രീയ കാലാവസ്ഥ വീണ്ടും തങ്ങള്‍ക്കനുകൂലമായി മാറിമറിഞ്ഞിരിക്കുന്നുവെന്ന് സംഘപരിവാര്‍ ഇപ്പോള്‍ കണക്കുകൂട്ടുന്നു. അഴിമതി, വ്യവസ്ഥാവ്യതിചലനമല്ല വ്യവസ്ഥതന്നെ ആയിത്തീര്‍ന്നു. കോണ്‍ഗ്രസിന്റെ രാജ്യവിരുദ്ധ വിദേശനയവും ജനവിരുദ്ധസാമ്പത്തികനയവും ആ പാര്‍ടിയുടെ ഭരണത്തിനെതിരായ വന്‍പൊതുജനാഭിപ്രായം സൃഷ്ടിച്ചിരിക്കുന്നു. കലങ്ങിയ ഈ വെള്ളത്തില്‍നിന്ന് മീന്‍പിടിക്കാനാണ് നരേന്ദ്രമോഡിയെ ആര്‍എസ്എസ് കളത്തിലിറക്കിയത്.

അധര്‍മം വ്യാപിക്കുമ്പോള്‍ "ധര്‍മസംസ്ഥാപനാര്‍ത്ഥം സംഭവി"ച്ചതാണ് നരേന്ദ്രമോഡിയുടെ "അവതാര"മെന്ന് അനുയായികള്‍ ഘോഷിക്കുന്നു. എന്നാല്‍ ഏത് "ത്രിവേണി"യില്‍ സ്നാനംചെയ്താലും നരഹത്യാപാപത്തിന്റെ ശിക്ഷ മോഡി ഏറ്റുവാങ്ങുകതന്നെ വേണ്ടിവരും. പൊതുമുതല്‍ തുച്ഛമായ വിലയ്ക്കോ സൗജന്യമായോ കോര്‍പറേറ്റുകള്‍ക്ക് കൈമാറ്റം ചെയ്തതാണ് കേന്ദ്ര കോണ്‍ഗ്രസ് ഭരണത്തിന്റെ സ്പെക്ട്രം അഴിമതിയും കല്‍ക്കരി കുംഭകോണവുമെങ്കില്‍, സദൃശമായ രീതിയില്‍, വികസനത്തിന്റെ പേരില്‍ അംബാനിമാര്‍ക്ക് ഗുജറാത്തിലെ ജനങ്ങള്‍ക്കവകാശപ്പെട്ട സ്വത്തുവകകള്‍ തീറെഴുതുകയാണ് മോഡിയും ചെയ്തതെന്ന് സിഎജിതന്നെ കണ്ടെത്തി. മോഡിയുടെ "മോഡല്‍ സ്റ്റേറ്റില്‍" ഗ്രാമങ്ങളും നഗരങ്ങളും തമ്മിലും സമ്പന്നരും ദരിദ്രരും തമ്മിലും സ്ത്രീപുരുഷന്മാര്‍ തമ്മിലുമെല്ലാമുള്ള അസമത്വം പെരുകിവരികയാണ്. ഹിറ്റ്ലറെപ്പോലെ മോഡിയും ശ്രോതാക്കളെ ഇളക്കിമറിക്കുന്ന പ്രഭാഷകനാണത്രെ. എന്നാല്‍, അയാളുടെ വാചോവിലാസത്തില്‍ വിദഗ്ധമായി മറച്ചുവയ്ക്കപ്പെട്ട വിവരശൂന്യതകള്‍ ഇപ്പോള്‍ വെളിപ്പെടാന്‍ തുടങ്ങി.

ഗോഡ്സേയുടെ ഉറ്റ അനുയായിക്ക് മഹാത്മാവിന്റെ പേര് കൃത്യമായി അറിയില്ലെങ്കില്‍ അതൊരു കുറ്റമല്ല. എന്നാല്‍, സംഘപരിവാറിന്റെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിക്ക് ജനസംഘത്തിന്റെ സ്ഥാപകനേതാവായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജീവചരിത്രംപോലും അറിയില്ലെന്നുവരുന്നത് കഷ്ടമല്ലേ? കോണ്‍ഗ്രസ് ദുര്‍ഭരണത്തിനെതിരായ ജനവികാരമോ മോഡിയുടെ വ്യക്തിപ്രഭാവമോകൊണ്ട് ജയിച്ചുകയറാമെന്ന ആര്‍എസ്എസിന്റെ പ്രതീക്ഷ മങ്ങിത്തുടങ്ങി. നരേന്ദ്രമോഡി നേതാവായപ്പോള്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍, ദശകദീര്‍ഘമായ തന്റെ എന്‍ഡിഎ ബന്ധം അവസാനിപ്പിച്ചതാണ് ആദ്യമുണ്ടായ അത്യാഹിതം. തന്റെ തീവ്രഹിന്ദുത്വ മുദ്രാവാക്യങ്ങള്‍, തെരഞ്ഞെടുപ്പില്‍ ഉദ്ദിഷ്ടഫലസിദ്ധിക്ക് ഉപകാരപ്പെടുകയില്ലെന്ന് കര്‍ണാടകത്തിലെ ഫലംകൂടി വന്നപ്പോള്‍ മോഡിക്കുതന്നെ തോന്നിത്തുടങ്ങി. ദേവാലയങ്ങള്‍ക്കല്ല ശൗചാലയങ്ങള്‍ക്കാണ് മുന്‍ഗണന എന്ന മോഡിയുടെ പരാമര്‍ശം യാദൃച്ഛികമല്ല. അധികാരം കിട്ടുമെങ്കില്‍ തങ്ങളുടെ അടിസ്ഥാനപ്രമാണങ്ങള്‍പോലും വഴിയിലുപേക്ഷിക്കാന്‍ സംഘപരിവാര്‍ മടിക്കുകയില്ല. ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദുചെയ്യണം എന്നാണ് ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, പ്രസ്തുത വകുപ്പിനെക്കുറിച്ച് സംവാദമാവാമെന്ന് അവരുടെ നിയുക്ത പ്രധാനമന്ത്രി കശ്മീരില്‍പോയി പ്രസംഗിക്കുന്നു!

സാഹചര്യം പ്രതികൂലമെങ്കില്‍ വഴിമാറാനും മൊഴിമാറ്റാനും വീണ്ടും അതനുകൂലമാവുമ്പോള്‍ പഴയപാതയില്‍തന്നെ പദമൂന്നാനും സംഘപരിവാര്‍ സന്നദ്ധമാവുന്നത് ഇതാദ്യമായല്ല. ഗാന്ധിജിയുടെ കൊലയാളികളും സോഷ്യലിസം വിദേശച്ചരക്കാണെന്ന് വിളിച്ചുകൂവി നടന്നവരും "80കളില്‍ ജനതാപാര്‍ടിയെ പിളര്‍ത്തി "ഭാരതീയ ജനതാപാര്‍ടി"യായി രംഗപ്രവേശം ചെയ്തപ്പോള്‍ "ഗാന്ധിയന്‍ സോഷ്യലിസ"മാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഉളുപ്പില്ലാതെ ഉരുവിട്ടത് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാവും. ഗുജറാത്തിലെ നര്‍മദാതീരത്ത് സര്‍ദാര്‍ വല്ലഭായ്പട്ടേലിന്റെ ഒരു പെരുംലോഹപ്രതിമ വാര്‍ത്തുവയ്ക്കാന്‍ മോഡിയും കൂട്ടരും കോപ്പുകൂട്ടുന്നത് ബിജെപിയുടെ സ്ഥിരം കലാപരിപാടിയായ ഇത്തരമൊരു "സമര്‍സാള്‍ട്ട്" ആയിത്തന്നെ തിരിച്ചറിയേണ്ടതുണ്ട്. ആര്‍എസ്എസിന്റെ ഏറ്റവും വലിയ അംഗവൈകല്യം ദേശീയതയുടെ പാരമ്പര്യം അവകാശപ്പെടാന്‍ ഒരു വഴിയും കാണുന്നില്ലെന്നതുതന്നെയാണ്. ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമാണെങ്കിലും, ഭൂരിപക്ഷത്തിന്റെ വര്‍ഗീയതയ്ക്ക് ദേശീയതയുടെ വേഷമണിയാന്‍ താരതമ്യേന എളുപ്പമാണെങ്കിലും ആര്‍എസ്എസിന്റെ രാഷ്ട്രീയപാര്‍ടിയായ ബിജെപിക്ക് ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഭാരത ഭരണവിധാനത്തിന്റെ അടുത്തൊന്നും എത്താനാവില്ല. അതുകൊണ്ട് സംഘപരിവാര്‍ നിര്‍ലജ്ജം സ്വന്തം പൈതൃകം മൂടിവച്ച് നെഹ്റുമന്ത്രിസഭയില്‍ രണ്ടാമനായിരുന്ന സര്‍ദാര്‍പട്ടേലെന്ന കോണ്‍ഗ്രസുകാരന്റെ പ്രതിമാനിര്‍മാണപദ്ധതിയുമായി മുന്നോട്ടുവന്നിരിക്കുന്നു. "80കളില്‍ രാമക്ഷേത്രനിര്‍മാണത്തിന് ശിലായാത്രകള്‍ സംഘടിപ്പിച്ചപോലെ പട്ടേലിന്റെ പ്രതിമ നിര്‍മിക്കാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും ലോഹശകലങ്ങള്‍ സംഭരിക്കുകയാണ്. സംഘപരിവാര്‍ "ശിലായുഗ"ത്തില്‍നിന്ന് "ലോഹ"യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു! എന്നാല്‍ രാമശിലാപൂജകളും ശിലാന്യാസവും രാജ്യത്തെ വര്‍ഗീയവല്‍ക്കരിച്ചപോലെ, ഈ ലോഹഘോഷയാത്രകള്‍ ബിജെപിക്ക് അവര്‍ കണക്കുകൂട്ടുംപോലെ ദേശീയതയുടെ "ചാമ്പ്യ"ന്മാരായി പകര്‍ന്നാടാന്‍ അവസരമൊരുക്കുമെന്ന് തോന്നുന്നില്ല. സംഘപരിവാര്‍ തട്ടിപ്പിന് പട്ടേലിനെ കൂട്ടുപിടിച്ചത് യാദൃച്ഛികമല്ല. എം ജി നൂറാനി ചൂണ്ടിക്കാട്ടിയപോലെ (ഫ്രണ്ട്ലൈന്‍) പട്ടേല്‍, ഹിന്ദുദേശീയവാദികളായി സ്വയം പ്രഖ്യാപിച്ച ചിലരുടെ പ്രണയഭാജനമാണ്. അവര്‍ അദ്ദേഹത്തെ സ്തുതിക്കുകയും നെഹ്റുവിന്റെ എതിര്‍ദിശയില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. മോഡി, ഒരഭിനവ പട്ടേലായി രാജ്യത്തിന്റെ രാഷ്ട്രീയവിപണിയില്‍ തന്റെ വിലകൂട്ടി സ്വയം വില്‍ക്കാന്‍ ശ്രമിക്കുകയാണ്. ഉറച്ച ആര്‍എസ്എസുകാരനായ മോഡിയും, ഗാന്ധി വധിക്കപ്പെട്ട് 48 മണിക്കൂറിനുള്ളില്‍ ആര്‍എസ്എസിനെ നിരോധിച്ച ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയായിരുന്ന പട്ടേലും തമ്മില്‍ എന്ത് എന്ന ചോദ്യം ഉയര്‍ന്നുവരികതന്നെ ചെയ്യും. നെഹ്റുവും പട്ടേലും ഗാന്ധിജിയുടെ ഉറച്ച, ഏറ്റവും അടുത്ത അനുയായികളായിരുന്നു. ഗാന്ധി, വര്‍ണാശ്രമധര്‍മങ്ങളില്‍ വിശ്വസിച്ച സനാതനഹിന്ദുവായിരുന്നുവെന്ന് ഏറ്റുപറയുന്നുണ്ട്. നെഹ്റു മതേതരവാദി മാത്രമല്ല, നിരീശ്വരവാദിയുമായിരുന്നു. അതുകൊണ്ട് വിശ്വാസാദര്‍ശങ്ങള്‍ നോക്കുമ്പോള്‍ നെഹ്റുവിനേക്കാള്‍ പട്ടേലാണ് ഗാന്ധിജിയോട് കൂടുതല്‍ അടുത്തുനിന്നിരുന്നത്. അപ്പോള്‍ ഒരു വെടിക്ക് രണ്ടുപക്ഷിയെ വീഴ്ത്താനാണ് ആര്‍എസ്എസിന്റെ നീക്കം. ആദ്യം പട്ടേലിനെ നെഹ്റുവിന്റെ പക്ഷത്ത് അവരോധിക്കുന്നു. പിന്നെ ഗാന്ധിയുടെ നാട്ടില്‍ ഗാന്ധിയുടെ കൊലയാളികള്‍ തങ്ങള്‍ നിര്‍മിച്ചുയര്‍ത്തുന്ന പട്ടേലിന്റെ പ്രതിമയിലേക്ക് ഗാന്ധിയന്‍ പാരമ്പര്യം ആവാഹിച്ചെടുക്കുന്ന ആഭിചാരക്രിയകള്‍ മോഡിയുടെ കാര്‍മികത്വത്തില്‍ നടത്തുന്നു.

സംഘപരിവാറിന് പട്ടേലിനെ ആര്‍എസ്എസാക്കാനും ഇന്ത്യന്‍ ദേശീയതയെ ഹിന്ദുദേശീയതയാക്കാനും കഴിയില്ല. ""അവരുടെ (ആര്‍എസ്എസിന്റെ) പ്രഭാഷണങ്ങളില്‍ നിറയുന്നത് വര്‍ഗീയവിഷമാണ്. ഹിന്ദുക്കളെ പ്രചോദിപ്പിക്കാനും അവരുടെ രക്ഷയ്ക്ക് സംഘടിപ്പിക്കാനും വിഷം പരത്തേണ്ട കാര്യമില്ല. ആ വിഷം വ്യാപിച്ചതിന്റെ ഫലമായി രാജ്യത്തിന് ഗാന്ധിജിയുടെ അമൂല്യമായ ജീവന്‍തന്നെ ബലിനല്‍കേണ്ടിവന്നു""വെന്ന് 1948 സെപ്തംബര്‍ 11ന് ഗോള്‍വാള്‍ക്കര്‍ക്കയച്ച കത്തില്‍ പട്ടേല്‍ എഴുതുന്നു. ""സവര്‍ക്കര്‍ നയിക്കുന്ന ഹിന്ദുമഹാസഭയുടെ ഒരു തീവ്രവാദിസംഘമാണ്, ഗൂഢാലോചന (ഗാന്ധിവധത്തിലെ) ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. തീര്‍ച്ചയായും ആര്‍എസ്എസും ഹിന്ദുമഹാസഭയും അദ്ദേഹത്തിന്റെ കൊലപാതകത്തെ സ്വാഗതംചെയ്തു. അദ്ദേഹത്തിന്റെ ചിന്തകളെയും നയങ്ങളെയും അവര്‍ അതികഠിനമായി എതിര്‍ത്തിരുന്നു"" എന്ന് 1948 ഫെബ്രുവരി 27ന് പട്ടേല്‍ നെഹ്റുവിനെഴുതിയ കത്തില്‍ പറയുന്നു.

മോഡി, ആര്‍എസ്എസിന്റെ വക്താവും പ്രയോക്താവുമാണല്ലോ. അപ്പോള്‍ അദ്ദേഹം പട്ടേലിന്റെ പടുകൂറ്റന്‍ പ്രതിമ സ്ഥാപിക്കുംമുമ്പ്, ഗാന്ധിവധമടക്കമുള്ള ക്രൂരകൃത്യങ്ങളില്‍ ആര്‍എസ്എസിന്റെ പങ്കിനെപ്പറ്റി പട്ടേലിനുള്ള അഭിപ്രായംതന്നെയാണോ തനിക്കുമുള്ളതെന്ന് വ്യക്തമാക്കേണ്ടതല്ലേ? അഞ്ഞൂറ്റിരുപത് നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ കൂട്ടിച്ചേര്‍ക്കുന്നതിന് നേതൃപരമായ പങ്കുവഹിച്ചതുകൊണ്ടാണ് പട്ടേല്‍ "ഉരുക്കുമനുഷ്യ"നായി കേളിപ്പെട്ടത്. എന്നാല്‍, ഇന്ത്യയില്‍ ലയിക്കാന്‍ വിസമ്മതിച്ച് വിഘടിച്ചുനിന്ന കശ്മീര്‍ രാജാവായ ഹരിസിങ്ങിന്റെ കൂടെയാണ് ആര്‍എസ്എസ് നിലയുറപ്പിച്ചത്. അപ്പോള്‍ നാട്ടുരാജ്യങ്ങളായി വിഘടിച്ചും മതരാഷ്ട്രങ്ങളായി വിഭജിച്ചും രാജ്യത്തെ ശിഥിലീകരിക്കാന്‍ പാടുപെട്ടവര്‍, ദേശീയോദ്ഗ്രഥനത്തിന് മുന്‍കൈയെടുത്ത പട്ടേലിന്റെ പാരമ്പര്യം തട്ടിയെടുക്കാന്‍ നോക്കുന്നത് വ്യര്‍ഥവ്യായാമമാണ്. മാത്രമല്ല, പോഷകാഹാരക്കുറവുകൊണ്ട് കുട്ടികള്‍ മരിക്കുകയും അമ്മമാര്‍ ചടയ്ക്കുകയും ചെയ്യുന്ന ഗുജറാത്തില്‍ 2500 കോടി ചെലവിട്ട് ഒരു പ്രതിമ നിര്‍മിക്കുന്നത് അക്ഷന്തവ്യമായ ധൂര്‍ത്തും അതിരില്ലാത്ത ക്രൂരതയുമാകുന്നു.

*
എം എം നാരായണന്‍ ദേശാഭിമാനി

No comments: