Tuesday, December 3, 2013

അഡോള്‍ഫ് ഹിറ്റ്ലര്‍ക്ക് സമാധാന നൊബേലോ

""ചരിത്രം മനസ്സിലാക്കുന്നില്ല എന്നതിനര്‍ഥം നിങ്ങള്‍ക്ക് ഒന്നുമറിയില്ലെന്നതാണ്. വൃക്ഷത്തിന്റെ ഭാഗമാണെന്ന് ബോധ്യമില്ലാത്ത ഇലപോലെയാവും നിങ്ങള്‍"" എന്നെഴുതിയത് അമേരിക്കന്‍ എഴുത്തുകാരന്‍ മൈക്കേല്‍ ക്രിച്ടണ്‍. ഏറെ വായിക്കപ്പെടുകയും അതിലേറെ വില്‍ക്കപ്പെടുകയും ചെയ്ത രചയിതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് തുടങ്ങിയ തുറകളിലെല്ലാം മുദ്രപതിപ്പിച്ച ക്രിച്ടണ്‍ മെഡിക്കല്‍ ഫിക്ഷന്‍ ശാഖയുടെ മണ്ഡലത്തില്‍ തനത് സംഭാവന നല്‍കിയ ഡോക്ടര്‍ കൂടിയായിരുന്നു. ജുറാസിക് പാര്‍ക്, കോംഗോ ട്രാവല്‍സ്, ദി ലോസ്റ്റ് വേള്‍ഡ്, സ്റ്റേറ്റ് ഓഫ് ഫിയര്‍ - എന്നിങ്ങനെയുള്ള കൃതികളടക്കം 20 കോടി കോപ്പികളാണ് വിറ്റഴിഞ്ഞത്. തെളിവിന്റെ അഭാവത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ മുന്‍വിധികളാണെന്ന് സ്റ്റേറ്റ് ഓഫ് ഫിയര്‍ വളച്ചുകെട്ടില്ലാതെ ഓര്‍മപ്പെടുത്തുന്നുമുണ്ട്.

തെളിവിന്റെ അഭാവം അഭാവത്തിന്റെ തെളിവല്ലെന്ന തത്വചിന്താ സ്പര്‍ശമുള്ള തമാശയും (ദി ലോസ്റ്റ് വേള്‍ഡ്) ചരിത്രത്തിന്റെ സാധുതയും അതിന്റെ തെളിവായ രേഖയെയുമാണ് കൂട്ടിയിണക്കുന്നത്. ജുറാസിക് പാര്‍ക്കിലാകട്ടെ, എഴുത്തിനെയും വിവരസാങ്കേതിക സമൂഹത്തെയും നേര്‍ക്കുനേര്‍ നിര്‍ത്തുകയാണ്. വിവരസാങ്കേതിക സമൂഹത്തില്‍ ആരും ചിന്തിക്കുന്നില്ല, ഇവിടെ കടലാസിനെ നാടുകടത്താമെന്നാണ് പ്രതീക്ഷ; പക്ഷേ നാം ചിന്തയെയാണ് നിഷ്കാസിതമാക്കുന്നതെന്നതാണ് വാസ്തവം എന്നും ക്രിച്ടണ്‍ കൂട്ടിച്ചേര്‍ത്തു. സാമ്പ്രദായിക നിര്‍വചനത്തിന് വഴങ്ങാത്ത ചരിത്രമെഴുത്തിന്റെ സമാന്തര ധാരയാണ് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളിലെല്ലാം നിവര്‍ന്നുനിന്നത്. ചിന്തകളെ നാടുകടത്തി, യാഥാര്‍ഥ്യങ്ങള്‍ കൊലചെയ്ത്, തെളിവുകള്‍ മുഖവിലയ്ക്കെടുക്കാതെ ചരിത്രത്തെ സമീപിക്കുന്ന വലതുപക്ഷ രീതികളോടും ഗൂഢാലോചനകളോടും ക്രിച്ടണ്‍ സഹാനുഭൂതി കാണിച്ചിട്ടേയില്ലെന്ന് വ്യക്തം.

ചരിത്രത്തിലെ ഉപാദാനങ്ങള്‍ വികൃതമാക്കുക, അതിന്റെ തെരഞ്ഞെടുത്ത മേഖലകള്‍ പിടിച്ചടക്കുക  അതുമല്ലെങ്കില്‍ വ്യക്തി/സാമൂഹ്യ പ്രതിനിധാനങ്ങള്‍ തകര്‍ക്കുക-എന്ന നില പലപ്പോഴും കാണാനായിട്ടുണ്ട്. പി കൃഷ്ണപിള്ള അവസാനം ഒളിവില്‍ക്കഴിഞ്ഞ ആലപ്പുഴയിലെ കുടിലും അദ്ദേഹത്തിന്റെ പ്രതിമയും തകര്‍ത്ത് തീയിട്ടത് വെറും ക്രമസമാധാന പ്രശ്നവും ഗുണ്ടായിസവും മാത്രമായി പരിഗണിച്ചുകൊണ്ടുള്ള വാദങ്ങള്‍ ഏറ്റവും ഒടുവിലത്തെ വിധി തീര്‍പ്പാവാനിടയില്ല. ഏതോ ചേരിപ്രദേശത്തെ അജ്ഞാത കുടില്‍ നശിപ്പിച്ച ലാഘവത്തോടെയായിരുന്നു പലരുടെയും പ്രതികരണങ്ങളും മാധ്യമ വാര്‍ത്തകളും. പൊലീസുകാര്‍ക്ക് കണ്ടുപിടിക്കാവുന്ന പെറ്റി കേസായേ ഭരണസംവിധാനവും അതിന്റെ നേതൃത്വത്തിലുള്ളവരും വിലനല്‍കിയുള്ളൂ. വഴിത്തര്‍ക്കത്തെയും ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പിണക്കത്തെയും കുട്ടികളുടെ അടിപിടിയെയും ഫാസിസ്റ്റ് എന്ന് വിളിക്കുന്ന സാമൂഹ്യ അജ്ഞതയുടെ കുറേക്കൂടി തെളിഞ്ഞ ഉദാഹരണമായിരുന്നു ഇപ്പോഴത്തെ നടപടികളില്‍ തെളിഞ്ഞത്. ആലപ്പുഴ മുഹമ്മയില്‍ പി കൃഷ്ണപിള്ള താമസിച്ചിരുന്ന വീടിന് തീപ്പിടിക്കാനിടയായ സംഭവം എന്നായിരുന്നു മലയാള മനോരമയുടെ വിലയിരുത്തല്‍. മുഖപ്രസംഗമില്ല, കാര്‍ട്ടൂണില്ല; പ്രമുഖരുടെ പ്രതികരണങ്ങളില്ല. കുട്ടികളുടെ അവകാശം, തുരന്തോ എക്സ് വിഷയങ്ങളിലായിരുന്നു രണ്ട് ദിവസത്തെ മുഖപ്രസംഗങ്ങള്‍. ദേശീയ പത്രമെന്ന് ഉറക്കത്തില്‍പ്പോലും വിളിച്ചറിയിക്കാറുള്ള മാതൃഭൂമിയാവട്ടെ, പി കൃഷ്ണപിള്ളയുടെ സ്മാരകം തീപിടിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം റേഞ്ച് ഐജി പത്മകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ചുമതലപ്പടുത്തിയതിലാണ് ആവേശം കൊണ്ടത്. രണ്ടു പത്രത്തിലും ഒരാള്‍തന്നെയാണ് വാര്‍ത്തയെഴുതിയതെന്ന് തോന്നിപ്പിക്കുംവിധമുള്ള സമാനത യാദൃച്ഛികമാണോ?

മാധ്യമ സിന്‍ഡിക്കേറ്റ്, മഞ്ഞപ്പത്രശൈലി, അവ്യക്തതയുടെ പദ്ധതി എന്നെല്ലാം വിമര്‍ശനമുയരുമ്പോള്‍, കുരച്ചുചാടിയിട്ട് കാര്യമില്ല. പച്ചക്കള്ളങ്ങളും അര്‍ധസത്യങ്ങളും അരച്ചുചേര്‍ത്ത് വലതുപക്ഷ തൈലം ഒരുക്കുന്ന കൂട്ടായ്മയാണ് സിന്‍ഡിക്കേറ്റ്. സ്ഥലവും കാലവുമൊന്നും പ്രശ്നമല്ല. ഒരേ തല കൊണ്ടാവും അവരുടെ ചിന്ത. മഞ്ഞ പത്രപ്രവര്‍ത്തനം  പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് പ്രചാരത്തിലെത്തിയ സംജ്ഞയാണ്. ജോസഫ് പുലിറ്റ്സറിന്റെ ന്യൂയോര്‍ക്ക്വേള്‍ഡും റാന്‍ഡോള്‍ഫ് ഹേര്‍സ്റ്റിന്റെ ന്യൂയോര്‍ക്ക് ജേണലും തമ്മിലുള്ള പ്രചാരണ യുദ്ധമായിരുന്നു അതിന്റെ അടിസ്ഥാനം. ഇരു പത്രങ്ങളും പുതിയ സ്വാധീനവലയങ്ങള്‍ സൃഷ്ടിക്കാന്‍ സെന്‍സേഷണലിസത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പുലിറ്റ്സര്‍ ന്യൂയോര്‍ക്ക് വേള്‍ഡിനെ വിനോദവായനയുടെ നല്ല മാതൃകയാക്കി. ചിത്രങ്ങള്‍, വിവിധ കളികള്‍, പല മത്സരങ്ങള്‍, കുറ്റകൃത്യകഥകള്‍ തുടങ്ങിയവക്കെല്ലാം വന്‍ പ്രാധാന്യമാണ് നല്‍കിയതും. അക്കാലത്ത് വന്ന ഹാസ്യ പരമ്പരയിലെ പ്രധാന കഥാപാത്രം മഞ്ഞനിറമുള്ള രാത്രി വസ്ത്രം ധരിച്ച കുട്ടിയായിരുന്നു. റിച്ചാര്‍ഡ് എഫ് ഔട്ട് കോള്‍ട്ടിന്റെ ആ പരമ്പര, കാര്യങ്ങളെ ഏറെ നിസ്സാരവല്‍ക്കരിച്ചാണ് കൈകാര്യം ചെയ്തത്. പിന്നെ ഇത്തരം ബോധപൂര്‍വമായ ഗൗരവമില്ലായ്മയെ മഞ്ഞപ്പത്രപ്രവര്‍ത്തനം എന്നാണ്വിളിച്ചതും. ചെറുതിനെ വലുതാക്കുക, വലുതിനെ ചെറുതാക്കുക, ശുദ്ധ വിഡ്ഢികള്‍ക്ക് വലിയ വ്യക്തിത്വങ്ങളുടെ തലപ്പാവ് അണിയിക്കുക, ചരിത്രത്തിലേക്ക് സംഭാവന നല്‍കിയവരെ രാഷ്ട്രീയ ശിശുക്കളാക്കി വരച്ചുവെക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളായിരുന്നു പിന്നീട് സമര്‍ഥമായി മുന്നോട്ടു കൊണ്ടുപോയതെന്നും കാണാം. സ്പാനിഷ് - അമേരിക്കന്‍ യുദ്ധത്തില്‍പ്പോലും മഞ്ഞ കലര്‍ത്തിയ പുലിറ്റ്സര്‍ക്കും ഹേര്‍സ്റ്റിനും വമ്പന്‍ അനുയായി വൃന്ദമുണ്ടായത് കേരളത്തിലായിരുന്നു.

അവ്യക്തതയുടെ പദ്ധതിയെക്കുറിച്ച് പംക്തികാരനായ പോള്‍ ക്രൂഗ്മാന്‍ ഏറെ കൃത്യതയോടെ എഴുതിയിട്ടുണ്ട്. ഇത് ബുദ്ധിപരമായി നടപ്പിലാക്കിയ "ദി പബ്ലിക് ഇന്ററസ്റ്റ്" എഡിറ്റര്‍ ഇര്‍വിങ് ക്രിസ്റ്റോളിനെ ഓര്‍ത്തുകൊണ്ടാണ് ആ പഠനം ആരംഭിക്കുന്നത്. ക്രിസ്റ്റോളിന്റെ ചില രൂപീകരണങ്ങള്‍ ആദ്യം ഏറ്റെടുത്തത് സാമ്പത്തിക വലതുപക്ഷമായിരുന്നു. ഇപ്പോള്‍ മത വലതുപക്ഷമാണ് ഉപയോഗപ്പെടുത്തുന്നതും. സ്വകാര്യമേഖലക്കുവേണ്ടി വാദിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ജീവകാരുണ്യ സംഭാവനകള്‍ നല്‍കാന്‍ ക്രിസ്റ്റോള്‍ കോര്‍പറേറ്റുകളെ പ്രേരിപ്പിക്കുകയായിരുന്നു. സമാന്തര ബൗദ്ധിക പ്രപഞ്ചം ലക്ഷ്യമാക്കി അവ കണക്കില്ലാത്ത പണമാണ് ഒഴുക്കിവിട്ടത്. സ്വന്തം മേഖലയില്‍ സംഭാവന നല്‍കുന്നതിനു പകരം വലതുപക്ഷ പ്രത്യയശാസ്ത്ര പ്രചാരണത്തിനിറങ്ങുകയായിരുന്നു പല ബുദ്ധിജീവികളും. ഗവേഷണങ്ങള്‍ക്കുപകരം വക്കാലത്തായിരുന്നു അവരുടെ മുഖ്യ അജണ്ട. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷിന്റെ ഒരു അഭിപ്രായപ്രകടനം മുന്‍നിര്‍ത്തി ക്രൂഗ്മാന്‍ കൗതുകകരമായ സൂചനയും നല്‍കിയിട്ടുണ്ട്. ഭൂമി പരന്നതാണെന്ന് ബുഷ് ആനുഷംഗികമായി പറഞ്ഞാല്‍, വാര്‍ത്താ തലക്കെട്ട് ഭൂമിയുടെ ആകൃതിയെക്കുറിച്ച് വിരുദ്ധാഭിപ്രായങ്ങള്‍ ഉടലെടുത്തിരിക്കുന്നു എന്നാകും. ചില കാര്യങ്ങളില്‍ വസ്തുതയും സത്യവും നിര്‍ണയിക്കുന്നത് പൊതു അഭിപ്രായമെന്നോണം മാധ്യമങ്ങള്‍ പടച്ചുണ്ടാക്കുന്ന കള്ളങ്ങളല്ല എന്നര്‍ഥം. ലാവ്ലിന്‍ കേസിലെ ഏറ്റവും പുതിയ വിധി അത് നന്നായി തെളിയിക്കുകയുമാണ്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിലെ തെരഞ്ഞെടുപ്പും തിരസ്കാരവും ഒട്ടേറെ വിവാദങ്ങള്‍ ഇളക്കിവിട്ടിട്ടുണ്ട്. അഞ്ചുവട്ടം നിര്‍ദേശിക്കപ്പെട്ട മഹാത്മാഗാന്ധി ഒരിക്കലും പരിഗണിക്കപ്പെട്ടില്ലെന്നതാണ് അതില്‍ പ്രധാനം. 1937, 38, 39, 47 എന്നീ വര്‍ഷങ്ങളിലും ഗാന്ധി വധത്തിന് മാസങ്ങള്‍ മുമ്പുമായിരുന്നു പട്ടികയില്‍ എത്തിയത്. 1948ല്‍ യോഗ്യരായവരെ കണ്ടെത്താനാവാത്തതിനാല്‍ പുരസ്കരാം തന്നെ റദ്ദാക്കുകയായിരുന്നു.

ഏറ്റവും രസകരവും എന്നാല്‍ ക്രൂരവുമായ വസ്തുത, 1939ല്‍ ഗാന്ധിജിക്കൊപ്പം ജര്‍മന്‍ ഫാസിസ്റ്റ് അഡോള്‍ഫ് ഹിറ്റ്ലറുടെ പേരും നോര്‍വീജിയന്‍ കമ്മിറ്റിക്കു മുമ്പാകെ എത്തിയെന്നതാണ്. സ്വീഡിഷ് പാര്‍ലമെന്റംഗം ഇജിസി ബ്രാന്‍ഡ്ടിന്റെ വകയായിരുന്നു ആ നാമനിര്‍ദേശം. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ലോകം കണ്ട എക്കാലത്തെയും വലിയ മനുഷ്യ കശാപ്പുകാരന്‍ പരാമര്‍ശിക്കപ്പെട്ടത് ഇപ്പോഴത്തെ മാധ്യമ പരിചരണത്തിന്റെയും മുഖമുദ്രയാണ്. ലാവ്ലിന്‍ കേസിലെ നുണപ്രചാരണങ്ങള്‍ ബൂര്‍ഷ്വാ രാഷ്ട്രീയത്തിന് ക്ലീന്‍ ചിറ്റു നല്‍കുന്നതിനും എല്ലാം കണക്കാണെന്ന സാമാന്യബോധം ഉറപ്പിക്കുന്നതിനും അത് ഏറെ വിയര്‍പ്പൊഴുക്കി. വിടുതല്‍ ഹര്‍ജി പരിഗണിച്ച 2013 നവംബര്‍ അഞ്ചിന് ടെലിവിഷന്‍ ചാനലുകളെല്ലാം പിണറായി വിജയന്റെ ചോരക്കുവേണ്ടി കാത്തുകെട്ടി നില്‍പ്പായിരുന്നല്ലോ? ശിക്ഷയുറപ്പിച്ച അവ നവംബര്‍ നാലിന് മുഴുനീള ചര്‍ച്ചകളും കൊഴുപ്പിച്ചു. അവശ ചാനല്‍ചര്‍ച്ചാ തൊഴിലാളികള്‍ക്ക് രണ്ടു ദിവസത്തെ ജോലി നല്‍കുകയായിരുന്നെന്ന് പറയാം. സമാധാന നൊബേലിന്റെ 1935ലെ ചരിത്രത്തിനും വിവാദത്തിന്റെ മേമ്പൊടിയുണ്ടായി. ജര്‍മന്‍ ആയുധവല്‍ക്കരണവും വെഴ്സൈലെസ് സന്ധിയുടെ ലംഘനവും മറ്റും തുറന്നുകാട്ടിയത് പരിഗണിച്ച് കാള്‍ വോണ്‍ ഒസീറ്റ്സ്കിയെയായിരുന്നു തെരഞ്ഞെടുത്തത്. എന്നാല്‍ സമാധാനപ്രിയനായിരുന്ന ആ ജര്‍മന്‍ രാഷ്ട്രീയക്കാരനോട് എന്തു സമീപനമായിരുന്നെന്ന് അന്വേഷിക്കുക നിര്‍ബന്ധമാണ്. അഡോള്‍ഫ് ഹിറ്റ്ലര്‍ ചാന്‍സലറായി സ്ഥാനമേറ്റ 1933 ജനുവരിക്കുശേഷവും നാസികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ചുരുക്കം പൊതുപ്രവര്‍ത്തകരില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹം. റീഷ്താഗ് തീയിട്ട ഫെബ്രുവരി 28ന് ഒസീറ്റ്സ്കിയെ പ്രതിചേര്‍ത്ത് സ്പാന്‍ഡോ ജയിലിലടച്ചു. പിന്നെ എസ്റ്റര്‍വേഗണ്‍, ഓള്‍ഡെന്‍ബര്‍ഗ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ പീഡിപ്പിച്ചുകൊണ്ടിരുന്നു. ക്ഷയരോഗ ബാധിതനായി നരകിക്കവെ 1935ലാണ് നൊബേല്‍സമ്മാനം നേടുന്നത്. പുരസ്കാര പ്രഖ്യാപനം തടയാന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ അദ്ദേഹത്തെ ഒസ്ലോവില്‍പ്പോയി അവാര്‍ഡ് സ്വീകരിക്കാന്‍ അനുവദിക്കാത്തവിധം ജയിലിലടച്ചു. പ്രതിഷേധ സൂചകമായി പുസ്കാരം ത്യജിക്കുകയാണെന്ന് പ്രഖ്യാപിക്കുകയുമുണ്ടായി. അവാര്‍ഡ് ലബ്ധിയെക്കുറിച്ച് പത്രങ്ങള്‍ ഒരക്ഷരം അച്ചടിക്കരുതെന്ന കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു സര്‍ക്കാര്‍. ഭാവിയില്‍ നൊബേല്‍സമ്മാനം സ്വീകരിക്കുന്നതില്‍നിന്ന് ജര്‍മന്‍കാരെ വിലക്കുന്ന പ്രഖ്യാപനവും ഹിറ്റ്ലര്‍ സേന നടത്തി.

മാധ്യമങ്ങള്‍ പുലര്‍ത്തുന്ന "ജനാധിപത്യ" ബോധത്തിന്റെ സൂചനകള്‍ ഉറപ്പിക്കുന്നതാണ് 1935ലെ ജര്‍മന്‍ ചരിത്രവും ഹിറ്റ്ലറുടെ അസഹിഷ്ണുതയും. കാള്‍വോണ്‍ ഒസീറ്റ്സ്കിയെ അക്കാലത്ത് നാസികള്‍ വിശേഷിപ്പിച്ചിരുന്നത് കേട്ടാലറയ്ക്കുന്ന പദാവലികള്‍ നിരത്തിയായിരുന്നു. ആഫ്റ്റെന്‍പോസ്റ്റെന്‍ ഉള്‍പ്പെടെയുള്ള സ്വീഡിഷ് പത്രങ്ങള്‍ സ്വന്തം രാജ്യത്തെ കടന്നാക്രമിച്ച കുറ്റവാളി എന്നാണ് ശകാരിച്ചത്. നിലനില്‍ക്കുന്ന നിയമം അംഗീകരിച്ചുകൊണ്ടേ ജനങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലുമുള്ള സമാധാനാന്തരീക്ഷം നിലനില്‍ക്കുകയുള്ളൂ എന്നും പത്രങ്ങള്‍ ഉപദേശിച്ചു. പ്രതി, കുറ്റവാളി, അഴിമതിക്കേസ്, ഖജനാവ് ചോര്‍ത്തല്‍, പൂര്‍ത്തീകരിക്കാത്ത വാഗ്ദാനം, സ്വതന്ത്ര നിയമം തുടങ്ങിയ വാക്കുകള്‍ അസ്ഥാനത്ത് പ്രയോഗിച്ച് അവ്യക്തത ഇളക്കിവിടുകയായിരുന്നു മാധ്യമങ്ങള്‍ ലാവ്ലിന്‍ പ്രശ്നത്തിലും. ഓരോ ഘട്ടത്തിലും അടുത്തതില്‍ കുടുങ്ങും എന്ന അമിതാഘോഷം തന്നെ. എല്ലാം നിലംപരിശായപ്പോള്‍ വിതണ്ഡവാദങ്ങള്‍ പിന്നെയും നിരന്നു.

വീര-ക്രൈം തുടങ്ങി മനസ്സിനെ രമിപ്പിക്കുന്ന കൂട്ടുകെട്ടുകളെല്ലാം എഴുതിക്കൊണ്ടിരുന്ന മനക്കഥകള്‍ വിപ്ലവം തന്നെ കണ്ടുപിടിച്ചവര്‍ എന്ന് നടിക്കുന്ന ചിലരെങ്കിലും ഏറ്റുപറഞ്ഞത് എന്തിനായിരുന്നുവെന്നത് ഇനിയും അന്വേഷിക്കേണ്ടതുണ്ട്. ഏതെങ്കിലും ചരിത്ര സന്ദര്‍ഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവെന്നത് അതിന്റെ പാരമ്പര്യമെല്ലാം കൈപ്പിടിയിലൊതുക്കാനുള്ള അവകാശമാകുന്നില്ല. നേട്ടം/കോട്ടം, മുന്നേറ്റം/തിരിച്ചടി, കുതിപ്പ്/കിതപ്പ് - തുടങ്ങിയ ദ്വന്ദ്വങ്ങളില്‍ ആദ്യത്തവയുടെ മാത്രം ഉടമസ്ഥനാകാന്‍ ശ്രമിക്കുന്നത്ഏകപക്ഷീയമായ ചരിത്ര സമീപനത്തിന്റെ കൂടെ നിന്നുകൊണ്ടാണ്. ചരിത്രം എഴുതപ്പെട്ട മഷി, ദ്രവരൂപത്തിലുള്ള മുന്‍വിധികളാണെന്ന് പറഞ്ഞത് മാര്‍ക് ട്വയിന്‍. സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിലെ നിറംപിടിപ്പിച്ച നുണകളും അനാവശ്യ വര്‍ണക്കൂട്ടുകളും ചേര്‍ത്ത് തങ്ങള്‍ക്കനുകൂലമായ നേതൃനിര്‍വചനം പൂരിപ്പിക്കാനാണ് മാധ്യമങ്ങളുടെ എക്കാലത്തെയും പരിശ്രമം.

*
അനില്‍കുമാര്‍ എ വി ദേശാഭിമാനി വാരിക

No comments: