Saturday, December 7, 2013

വിവാ..വിവാ.. മണ്ടേല

വിട

ജൊഹന്നസ്ബര്‍ഗ്: വര്‍ണവിവേചനത്തില്‍ നിന്ന് വിമോചനത്തിലേക്കുള്ള ദക്ഷിണാഫ്രിക്കന്‍ ജനതയുടെ ദീര്‍ഘയാത്രയെ മുന്നില്‍ നിന്ന് നയിച്ച് ഇതിഹാസമായി മാറിയ നെല്‍സണ്‍ മണ്ടേല വിടവാങ്ങി. വെള്ളക്കാരന്റെ വര്‍ണവെറിക്കെതിരെ പൊരുതുകയും ലോകമാകെയുള്ള വിമോചന പ്രസ്ഥാനങ്ങള്‍ക്ക് വഴിവിളക്കാവുകയും ചെയ്ത നെല്‍സണ്‍ റോലിഹ്ലാല മണ്ടേലയുടെ അന്ത്യം പ്രാദേശികസമയം വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു (ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര).

തൊണ്ണൂറ്റഞ്ചുകാരായ അദ്ദേഹം ശ്വാസകോശരോഗത്തെ തുടര്‍ന്നുള്ള ആശുപത്രിവാസത്തിനുശേഷം ഹാട്ടണിലെ വീട്ടില്‍ ചികിത്സയിലായിരുന്നു. ഭൂഖണ്ഡങ്ങളുടെ അതിരുകള്‍ ഭേദിച്ച് ലോകമെങ്ങുമുള്ള തലമുറകളെ സമരോത്സുകമാക്കി വീരേതിഹാസം രചിച്ച "മാഡിബ" ദക്ഷിണാഫ്രിക്കയില്‍ ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റുമായിരുന്നു. 1993ലെ സമാധാന നൊബേല്‍ ജേതാവ് കൂടിയായ മണ്ടേലയുടെ വേര്‍പാടില്‍ ലോകരാജ്യങ്ങളില്‍ിന്ന് അനുശോചനം പ്രവഹിക്കുകയാണ്. ജന്മദേശമായ ക്യുനുവില്‍ ഡിസംബര്‍ 15നാണ് സംസ്കാരം. മൃതദേഹം സൈനിക ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച ജൊഹാനസ്ബര്‍ഗില്‍ അനുശോചനയോഗം ചേരും. ബുധാഴ്ച മുതല്‍ മൂന്നുദിവസം പ്രിട്ടോറിയയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയാണ് മണ്ടേലയുടെ വിയോഗവാര്‍ത്ത ലോകത്തെ അറിയിച്ചത്. "നമ്മുടെ ജാനാധിപത്യ രാഷ്ട്രത്തിന്റെ സ്ഥാപക പ്രസിഡന്റ് പ്രിയപ്പെട്ട മണ്ടേല നമ്മെ വിട്ടുപോയിരിക്കുന്നു. രാജ്യത്തിന് ഏറ്റവും മഹാനായ പുത്രനെ നഷ്ടമായി. ജനതയ്ക്ക് പിതാവിനെ നഷ്ടമായി"- ടെലിവിഷനിലൂടെ സുമ രാജ്യത്തോട് പറഞ്ഞു. രാജ്യത്ത് പത്തുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രാത്രി മരണവാര്‍ത്ത പുറത്തുവന്നയുടന്‍ മണ്ടേലയുടെ ചിത്രങ്ങളും എഎന്‍സി പതാകകളുമേന്തി ജനം തെരുവിലിറങ്ങി. പലരും പൊട്ടിക്കരഞ്ഞു. മറ്റു ചിലര്‍ മുദ്രാവാക്യം വിളിച്ചു. വിമോചന ഗാനങ്ങള്‍ പാടിയും പരമ്പരാഗതനൃത്തം ചവിട്ടിയും ജനങ്ങള്‍ പുലരും വരെ തങ്ങളുടെ "മഡിബ"യ്ക്ക് അഭിവാദ്യമര്‍പ്പിച്ചു.

ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍ പതാക പകുതി താഴ്ത്തിക്കെട്ടി ധീരനായകനോടുള്ള ആദരവ് പ്രകടിപ്പിച്ചു. ദക്ഷിണാഫ്രിക്കയില്‍ ഭൂരിപക്ഷമായ കറുത്ത വംശജരെ അടിമകളാക്കിയ വെള്ളക്കാരുടെ ഭരണത്തിനെതിരെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് നടത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ കുന്തമുയായിരുന്നു മണ്ടേല. 1948ല്‍ ദക്ഷിണാഫ്രിക്കന്‍ യൂത്ത് ലീഗിന്റെ സെക്രട്ടറിയായി. 1952ല്‍ എഎന്‍സിയുടെ ഡെപ്യൂട്ടി പ്രസിഡന്റ് പദവിയിലെത്തി. വെള്ളക്കാരന്റെ പ്രതികാരം മണ്ടേലയെ ലോകത്തില്‍ ഏറ്റവും അധികം ജയില്‍ശിക്ഷ അനുഭവിച്ച രാഷ്ട്രീയ തടവുകാരനാക്കി. 1962ല്‍ ജയിലിലായ അദ്ദേഹം 1982വരെ റോബന്‍ ദ്വീപിലെ ജയിലറയിലായിരുന്നു. പിന്നീട് കേപ് ടൗണിലെ വെളിച്ചം കടക്കാത്ത കാരാഗൃഹത്തില്‍. 27 വര്‍ഷവും ആറുമാസവും നീണ്ട ജയില്‍വാസം പൂര്‍ത്തിയാക്കി 1990 ഫെബ്രുവരി 11ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക്. 1991ല്‍ എഎന്‍സി അധ്യക്ഷായി. 1994 മെയ് ഒമ്പതിന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി അധികാരമേറ്റു. അഞ്ച് വര്‍ഷത്തിനുശേഷം 1999ല്‍ 81-ാം ജന്മദിനത്തിന് തൊട്ടുമുമ്പ് സ്ഥാനമൊഴിഞ്ഞു.

2004ല്‍ പൊതുജീവിതം മതിയാക്കിയ മണ്ടേല വിരളമായേ പുറത്ത് പ്രത്യക്ഷപ്പെട്ടുള്ളൂ. രോഗങ്ങളെ തുടര്‍ന്ന് രണ്ടുവര്‍ഷമായി അടിക്കടി ആശുപത്രിവാസം. തുടര്‍ച്ചയായ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മൂന്നുമാസത്തോളം ചികിത്സയിലായിരുന്ന മണ്ടേല സെപ്തംബറിലാണ് പ്രിട്ടോറിയയിലെ ആശുപത്രി വിട്ടത്.

രണ്ട് പതിറ്റാണ്ട് നീണ്ട മനുഷ്യാവകാശസമരം അവസാനിപ്പിച്ച് ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിനാലുവര്‍ഷത്തി്ശേഷം 1918ല്‍ ഈസ്റ്റേണ്‍ കേപ്പിലെ ക്യുനു ഗ്രാമത്തിലാണ് മണ്ടേല പിറന്നത്. വെള്ളക്കാരന്റെ അടിച്ചമര്‍ത്തലിതെിരായ പോരാട്ടത്തി് മണ്ടേലയ്ക്ക് പ്രചോദമായത് ഗാന്ധിജി. "ദക്ഷിണാഫ്രിക്കന്‍ ഗാന്ധി"യെന്ന വിളിപ്പേരും അദ്ദേഹത്തി് സ്വന്തമായി. ഇന്ത്യയോട് പ്രത്യേക സ്നേഹം പുലര്‍ത്തിയിരുന്നു മണ്ടേല. പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം നല്‍കി 1990ല്‍ ഇന്ത്യ അദ്ദേഹത്തെ ആദരിച്ചു. ഭാരതരത്നം നേടിയ രണ്ടാമത്തെ വിദേശിയാണ് അദ്ദേഹം. ആദ്യ ഭാര്യ ഇവലിന്‍ മേസ്. ഈ ബന്ധത്തില്‍ നാല് മക്കളുണ്ട്. 1958ല്‍ സഹപ്രവര്‍ത്തകയായ വിന്നിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ രണ്ട് മക്കള്‍. 1992ല്‍ വിവാഹമോചനം നേടിയ അദ്ദേഹം മൊസാംബിക് പ്രസിഡന്റായിരുന്ന സമോറ മകേലിന്റെ വിധവ ഗ്രാസയെ വിവാഹംചെയ്തു.


സിംഹഭൂമിയിലെ കറുത്തമുത്ത്

പൊന്നുവിളയുന്ന കരിമണ്ണാണ് ആഫ്രിക്ക. ആ മണ്ണില്‍ വെള്ളക്കാരുടെ കണ്ണെത്തിയത് പതിനേഴാം നൂറ്റാണ്ടില്‍. പായ്ക്കപ്പലില്‍ പുതിയ ദേശങ്ങള്‍ കണ്ടുപിടിക്കാനിറങ്ങിയ ഡച്ചുകാര്‍ എത്തിപ്പെട്ടത് ദക്ഷിണാഫ്രിക്കയുടെ തെക്കെ മുനമ്പില്‍. അവര്‍ അതിനൊരു പേരുമിട്ടു; "ശുഭപ്രതീക്ഷാ മുനമ്പ്". ദക്ഷിണാഫ്രിക്കയുടെ ആധുനിക ചരിത്രം അവിടെ തുടങ്ങുന്നു. കണ്ടെത്തിയ സ്ഥലങ്ങളിലൊക്കെ ചെയ്തപോലെ ദക്ഷിണാഫ്രിക്കയിലും അവര്‍ കോളനി സ്ഥാപിച്ചു.

അളവറ്റ പ്രകൃതിവിഭവങ്ങളും സ്വര്‍ണഖനികളുമാണ് യൂറോപ്യന്മാരെ എതിരേറ്റത്. പതുക്കെ അവര്‍ തദ്ദേശീയരായ ബാന്ദു ഭാഷ സംസാരിക്കുന്നവരെ അടിച്ചമര്‍ത്തി ആഫ്രിക്കന്‍ മണ്ണും സ്വത്തും പടിപടിയായി പിടിച്ചെടുത്തു. 1770ല്‍ ഡച്ച് മേല്‍ക്കോയ്മയ്ക്കെതിരെ ആദ്യമായി കറുത്തവന്‍ ആയുധമെടുത്തു. എന്നാല്‍, ആധുനിക ആയുധങ്ങളും സൈനികതന്ത്രങ്ങളുമായി എത്തിയ ഡച്ചുകാരെ തോല്‍പ്പിക്കാനുള്ള കരുത്ത് അവര്‍ക്കില്ലായിരുന്നു. ഡച്ചുകാര്‍ക്കു പിന്നാലെ ഇംഗ്ലീഷുകാരെത്തി. പിന്നീട് അവര്‍ തമ്മിലായി യുദ്ധം. അളവറ്റ സ്വത്ത് കൈയടക്കാനായുള്ള പോരാട്ടത്തില്‍ ജയിച്ചത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായ ബ്രിട്ടന്‍. തദ്ദേശീയര്‍ അസ്പൃശ്യരായി, അധമരായി. അവര്‍ക്ക് വെള്ളക്കാരുടെ മേല്‍ക്കോയ്മയുള്ള പ്രദേശങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു. അവന്‍ ഭരിക്കപ്പെടേണ്ടവനാണ്, അടിമയാണ്- വെള്ളക്കാരുടെ തീട്ടൂരം.

കറുത്തവരുമായി ഇടപഴകുന്നതില്‍നിന്ന് വെള്ളക്കാരെ വിലക്കി. നഗരങ്ങളില്‍ കൂടുതല്‍ ദിവസങ്ങള്‍ താമസിക്കാന്‍ അവര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ഈ നിയമം തെറ്റിച്ചവരെ ജയിലിലടച്ചു. പതുക്കെ കറുത്തവന്റെ ആത്മാഭിമാനം ഉണര്‍ന്നു. 1912ല്‍ സ്വാതന്ത്ര്യത്തിനായി പോരാടുന്ന പാര്‍ടികളെല്ലാം ചേര്‍ന്ന് ആഫ്രിക്കന്‍ നനാഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ചു. ആദ്യകാലത്ത് സഹനസമരമായിരുന്നു മാര്‍ഗം. എന്നാല്‍, അടിച്ചമര്‍ത്തലിന്റെ ശക്തി വര്‍ധിച്ചപ്പോള്‍ അത് സായുധകലാപത്തിലേക്ക് തിരിഞ്ഞു. 1960 മാര്‍ച്ച് 21ന് വര്‍ണവിവേചന പോരാട്ടത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനമായിരുന്നു. പാന്‍ ആഫ്രിക്കന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന റാലിക്കു നേരെ ഷാര്‍പെവില്ലയില്‍ വെള്ളക്കാരുടെ പട്ടാളം നിറയൊഴിച്ചു. 67 പേര്‍ മരിച്ചു വീണു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. ഇതിനുശേഷമാണ് വിപ്ലവത്തിന്റെ ശുക്രനക്ഷത്രമായി നെത്സണ്‍ റോലിഹ് ലാല മണ്ടേല ഉദിച്ചുയരുന്നത്.

നാഷണല്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം മണ്ടേലയുടെ നേതൃത്വത്തില്‍ "രാഷ്ട്രശക്തി" പ്രസ്ഥാനം രൂപീകരിച്ചു. എഎന്‍സിക്കുള്ളില്‍നിന്നുതന്നെ രാഷ്ട്രശക്തിയും പോരാടി. പ്രിട്ടോറിയയിലെ വെളുത്തവന്റെ കോട്ടകൊത്തളങ്ങളില്‍ പ്രകമ്പനമുണ്ടാക്കി സ്വാതന്ത്ര്യദാഹവുമായി ഒരുജനത തെരുവിലേക്കിറങ്ങി. 1962ല്‍ രാഷ്ട്രശക്തിയുടെ ആസ്ഥാനം പട്ടാളം വളഞ്ഞു. മണ്ടേലയടക്കം 90 ശതമാനം നേതാക്കളും അറസ്റ്റിലായി. വിദ്യാര്‍ഥികളടക്കം ആയിരക്കണക്കിനാളുകള്‍ തെരുവില്‍ മരിച്ചുവീണു. എന്നാല്‍, പോരാട്ടത്തിന്റെ വീര്യം ചോര്‍ത്താനുള്ള ശക്തി വെള്ളക്കാരന്റെ തോക്കിനും ഇരുമ്പഴികള്‍ക്കുമില്ലായിരുന്നു. 1983ല്‍ പ്രസിഡന്റായി ചുമതലയേറ്റ പീറ്റര്‍ വില്യം ബോത മുന്‍ഗാമികളുടെ അതേ പാതയിലൂടെയാണ് സഞ്ചരിച്ചത്. കറുത്തവന്റെ സ്വാതന്ത്ര്യസ്വപ്നങ്ങളെ തച്ചുടയ്ക്കുന്നതിനായി പല കരിനിയമങ്ങളും ബോത പാസാക്കി. കറുത്തവരെ ദക്ഷിണാഫ്രിക്കന്‍ പൗരന്മാരല്ലാതാക്കിയത് ബോതയാണ്.

ഇതോടെ ലോകസമൂഹം ഉണര്‍ന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ മണ്ടേലയെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഗത്യന്തരമില്ലാതെ കറുത്തവര്‍ഗക്കാര്‍ "വലിയ ചീങ്കണ്ണി" എന്ന് രോഷത്തോടെ വിളിച്ച ബോത പടിയിറങ്ങി. പിന്നീട് ഭരണത്തിലേറിയ ഫ്രെഡറിക് വില്യം ക്ലാര്‍ക്ക് തുടക്കത്തില്‍ അപ്പാര്‍ത്തീഡ് സമീപനംതന്നെ തുടര്‍ന്നെങ്കിലും പിന്നീട് അദ്ദേഹത്തിന് തിരുത്തേണ്ടി വന്നു. അങ്ങനെ നൂറ്റാണ്ടുകളുടെ അടിമത്തം അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക സ്വതന്ത്രയായി. ദക്ഷിണാഫ്രിക്കയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സിംബാബ്വെ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളും വെള്ളക്കാരനെ തുരത്തിയോടിച്ചു. അപ്പോഴേക്കും മണ്ടേല ഒരു ബിംബമായി മാറിയിരുന്നു- അടങ്ങാത്ത സ്വാതന്ത്ര്യ വാഞ്ഛയുടെയും സമരതീക്ഷ്ണതയുടെയും പോരാട്ടവീര്യത്തിന്റെയും ജ്വലിക്കുന്ന ബിംബം.

വിവാ..വിവാ.. മണ്ടേല 

""ഞാന്‍ നെല്‍സണ്‍ റോലി ഹ്ലാ ഹ്ലാ മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി........."" കാലമെത്ര കഴിഞ്ഞാലും ദക്ഷിണാഫ്രിക്കയിലെ കറുത്തവരുടെ കാതില്‍ ആ ശബ്ദം കാപ്പിരി സംഗീതമായി പെയ്തിറങ്ങും. വര്‍ണവിവേചനത്തിന് അവസാനമിട്ട വര്‍ണശബളമായ ആ കാഴ്ച കണ്‍മുന്നിലെത്തും. മഴവില്ല് പോലെ. മണ്ടേലയുടെ സത്യപ്രതിജ്ഞാ വാക്കുകള്‍ ഉച്ചഭാഷിണിയിലൂടെ ഒഴുകവെ യൂണിയന്‍ ബില്‍ഡിങ്ങിന് പുറത്ത് കറുത്തവന്റെ ചെറുത്തുനില്‍പ്പിന്റെ ഗാനം ഉയര്‍ന്നത് ഇന്നും അവരുടെ കാതിലുണ്ട്. ""ദൈവം ആഫ്രിക്കയെ രക്ഷിക്കട്ടെ"" ഗാനം ഈണത്തില്‍ പാടി കാപ്പിരിമക്കള്‍ നൃത്തംചെയ്ത ഒരു രാപ്പകല്‍. പരസ്പരം കെട്ടിപ്പിടിച്ചും സന്തോഷം അടക്കാനാകാതെ കണ്ണീര്‍ പൊഴിച്ചും ജനിച്ച മണ്ണിന്റെ അവകാശികളായ നിമിഷം ആഘോഷിച്ച ദിവസം ചരിത്രത്തില്‍ അധികമൊന്നും അകലെയല്ല. വെറും 16 വര്‍ഷങ്ങളുടെ ദൂരം.

എന്നാല്‍, നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടതിന് മൂന്ന് നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. വേദനാനിര്‍ഭരമായ കഥയും. കയ്പുറ്റ ജീവിതത്തില്‍ ആത്മാഭിമാനത്തോടെ തലയുയര്‍ത്തുന്നതിന് തുടക്കമിട്ട സത്യവാചകം ഒരിക്കലും ദക്ഷിണാഫ്രിക്ക മറക്കില്ല. 1994 ഏപ്രില്‍ 26 മുതല്‍ 29 വരെയായിരുന്നു ദക്ഷിണാഫ്രിക്കയിലെ തെരഞ്ഞെടുപ്പ്. ആദ്യത്തെ വര്‍ണരഹിത തെരഞ്ഞെടുപ്പില്‍ 62 ശതമാനം വോട്ട് നേടി ആധികാരികമായാണ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 400 അംഗ പാര്‍ലമെന്റിലും നിര്‍ണായകമായ ഭൂരിപക്ഷം എഎന്‍സി നേടി. പുതിയ പാര്‍ലമെന്റ് യോഗം ചേര്‍ന്നാണ് മണ്ടേലയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. വര്‍ണവൈരത്തില്‍ കത്തിനിന്ന ദക്ഷിണാഫ്രിക്കന്‍ തെരുവുകളില്‍ ആനന്ദസങ്കീര്‍ത്തനമായി കാപ്പിരികളുടെ ആഹ്ലാദ ആരവങ്ങള്‍ ഉയര്‍ന്നു. രാത്രി പുലരുംവരെ എണ്‍പത് ശതമാനം വരുന്ന കറുത്ത ജനത നൃത്തമാടി.

ദേശീയ ഐക്യ സര്‍ക്കാരിന്റെ പുതിയ കൊടി ഉയര്‍ത്തിയായിരുന്നു ചടങ്ങിന്റെ തുടക്കം. മൂന്നാമതായി മണ്ടേലയുടെ ഊഴം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മൈക്കല്‍ കോര്‍ബറ്റ് ചൊല്ലിക്കൊടുത്ത സത്യവാചകം മണ്ടേല ഏറ്റുചൊല്ലുമ്പോള്‍ ഒരു നിമിഷം ദക്ഷിണാഫ്രിക്കയ്ക്ക് ചലനമറ്റു. പിന്നെ ആനന്ദനൃത്തത്തില്‍, കാപ്പിരി സംഗീതത്തില്‍ അമര്‍ന്നു. ഫിദല്‍ കാസ്ട്രോയും യാസര്‍ അറഫാത്തും ഉള്‍പ്പെടെയുള്ള പോരാട്ടനായകരെ സാക്ഷി നിര്‍ത്തിയായിരുന്നു മണ്ടേലയുടെ സ്ഥാനാരോഹണം.

നൂറ്റാണ്ടിന്റെ സമരയൗവ്വനം


സ്വാതന്ത്ര്യത്തിലേക്ക് കുറുക്കുവഴിയില്ലെന്ന് ലോകത്തെ പലവട്ടം ഓര്‍മിപ്പിച്ച കറുത്തസൂര്യന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. വര്‍ണവിവേചനത്തിന്റെ പ്രാകൃതമായ രാഷ്ട്രീയ- സാംസ്കാരിക- സാമ്പത്തിക പീഡനങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരങ്ങള്‍ നയിച്ച നെല്‍സണ്‍ മണ്ടേലയുടെ വിയോഗത്തോടെ ഒരു യുഗമാണ് അവസാനിക്കുന്നത്. അപ്പാര്‍ത്തീഡിന് അന്ത്യംകുറിക്കാന്‍ ദക്ഷിണാഫ്രിക്കയില്‍ സഹനസമരങ്ങളും ആയുധമേന്തിയ ചെറുത്തുനില്‍പ്പുകളും നടത്തുകമാത്രമല്ല, ആ വ്യവസ്ഥയ്ക്കെതിരെ ലോകമനസ്സാക്ഷി ഉണര്‍ത്തുകയും ചെയ്തു.

മനുഷ്യാവകാശം, സാമൂഹ്യനീതി, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങള്‍ക്കായി പൊരുതിയ അദ്ദേഹം സ്വാധീനം ചെലുത്താത്ത ആഫ്രിക്കന്‍ മേഖലകളില്ല. പൊതുജീവിതത്തിന്റെ സമസ്ത മേഖലകളിലും ശ്രദ്ധേയരായ ലോകപ്രതിഭകളും ആരാധനയോടെയാണ് മണ്ടേലയെ കണ്ടിരുന്നത്. രാഷ്ട്രീയനേതൃത്വത്തിനുപുറമേ പെലെയും മൈക്കിള്‍ ജാക്സനും മറ്റും ആ സൗഹൃദവലയത്തിലുണ്ടായിരുന്നു.

മനുഷ്യന്‍ സ്വയം നിര്‍മിക്കുന്നു എന്ന ഗോര്‍ഡന്‍ ചൈല്‍ഡിന്റെ അഭിപ്രായം സാധൂകരിക്കുംവിധമായിരുന്നു മണ്ടേലയുടെ ആദ്യകാലം. അദ്ദേഹത്തിനുമുമ്പ് കുടുംബത്തില്‍ ഒരാള്‍പോലും സാക്ഷരത നേടിയിരുന്നില്ല. ആചാരങ്ങളും ചടങ്ങുകളും ഊരുവിലക്കും നിറഞ്ഞ അവന്‍ നന്നേ ചെറുപ്പത്തില്‍ കാലിമേയ്ക്കാന്‍ പോയി. അച്ഛന്റെ മരണശേഷം സമ്പന്നനായ ഒരാള്‍ ദത്തെടുത്തതോടെയാണ് ആ നിലയില്‍ മാറ്റമുണ്ടായത്. അക്ഷരങ്ങളുടെ ജാലകങ്ങള്‍ തുറന്നുകിട്ടി. കറുത്തവര്‍ഗക്കാര്‍ക്കെതിരെ നടക്കുന്ന മനുഷ്യവിരുദ്ധമായ ചൂഷണങ്ങള്‍ക്കെതിരെ ആ വിദ്യാര്‍ഥി ചിന്തിച്ചുതുടങ്ങി. കോളേജ് വിദ്യാഭ്യാസകാലത്ത് വിദ്യാര്‍ഥി കൗണ്‍സില്‍ അംഗമായിക്കൊണ്ടാണ് പൊതുജീവിതപ്രവേശനം. നിലവാരം കുറഞ്ഞ ഭക്ഷണം ബഹിഷ്കരിച്ചതിന് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്ന് ബിരുദം നേടാനാകാതെയാണ് പിരിഞ്ഞത്. മറ്റൊരിടത്തുനിന്ന് നിയമത്തില്‍ ഡിഗ്രിയെടുത്ത് അഭിഭാഷകനായി.

ഭൂഖണ്ഡമാകെ വിവിധതരത്തിലുള്ള കൊളോണിയല്‍വിരുദ്ധ പ്രക്ഷോഭങ്ങള്‍ അലയടിച്ച കാലം. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ച് സമാധാനപരമായ സമരങ്ങള്‍ക്ക് മണ്ടേല നേതൃത്വം നല്‍കി. വെള്ളയജമാന ഭരണത്തെ ഉല്‍ബോധിപ്പിച്ച് അപ്പാര്‍ത്തീഡിന് അന്ത്യംകുറിക്കാമെന്ന വ്യാമോഹം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു ഫലം. ഗാന്ധിജിയുടെ അഹിംസാസമരത്തിലുള്ള വിശ്വാസം കുറഞ്ഞുവരാന്‍ തുടങ്ങി. ഇന്ത്യന്‍ വിഭാഗങ്ങളെയും കമ്യൂണിസ്റ്റുകാരെയും അണിനിരത്തി ശക്തിമത്തായ ചെറുത്തുനില്‍പ്പുകള്‍ വളര്‍ത്തി. മാര്‍ക്സും എംഗല്‍സും മാവോയും ലെനിനും സ്റ്റാലിനുമെല്ലാം ചിന്തകള്‍ക്ക് തീപിടിപ്പിച്ചു. സുഹൃത്തും ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടി സെക്രട്ടറിയുമായ മോസെസ് കൊതാനെയുടെ കാഴ്ചപ്പാടുകളും ദേശീയ വിമോചന പ്രക്ഷോഭങ്ങള്‍ക്ക് സോവിയറ്റ് യൂണിയന്‍ നല്‍കിയ പിന്തുണയും ദിശാമാറ്റത്തെ ത്വരിതമാക്കി. 1961ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായി ചേര്‍ന്ന് രൂപീകരിച്ച എംകെ എന്ന പൊരുതുന്ന സംഘടന യുവാക്കളെ ഏറെ ആവേശഭരിതമാക്കിയിരുന്നു. കമ്യൂണിസത്തോടുള്ള നേരിയ അകല്‍ച്ച ഇല്ലാതാക്കിയത് അനുഭവങ്ങളാണെന്നര്‍ഥം. പിന്നെ വൈരുധ്യാത്മക ഭൗതികവാദത്തിന്റെ പ്രയോഗക്ഷമതയും തിരിച്ചറിഞ്ഞു.
1962 ജൂലൈ 30ന് മണ്ടേലയെ അറസ്റ്റു ചെയ്തത് കമ്യൂണിസ്റ്റ് വിരുദ്ധ അടിച്ചമര്‍ത്തല്‍നിയമത്തിന്റെ മറവിലായിരുന്നു. ഒപ്പം യൂസഫ് ദാദുവിനെപ്പോലുള്ള സഖാക്കളും. ലോകചരിത്രത്തില്‍ ഇത്രയും ദീര്‍ഘകാലം കാരാഗൃഹത്തിനുള്ളില്‍ കഴിഞ്ഞ മറ്റ് നേതാക്കളുണ്ടോ എന്ന് സംശയം. രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി 1962ല്‍ ജയിലിലിട്ട അദ്ദേഹത്തെ 27 വര്‍ഷമാണ് നരകിപ്പിച്ചത്. മോചിതനായിട്ടും പ്രക്ഷോഭങ്ങള്‍ തുടര്‍ന്നു. സന്ധിസംഭാഷണങ്ങള്‍ക്കൊടുവില്‍ നടന്ന 1994ലെ തെരഞ്ഞെടുപ്പ് ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. അതാണ് എല്ലാ വംശങ്ങളെയും പങ്കെടുപ്പിച്ച് നടന്ന ആദ്യജനാധിപത്യ ഹിതപരിശോധന. മണ്ടേല പ്രസിഡന്റായി അഞ്ചുവര്‍ഷം തുടര്‍ന്നു.

പുതിയ ഭരണഘടന സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുപോലെയായി. മനുഷ്യാവകാശലംഘനങ്ങള്‍ അന്വേഷിക്കാനും ഭൂപരിഷ്കരണത്തിന് തുടക്കമിടാനുമായിരുന്നു ആദ്യതീരുമാനം. ദാരിദ്ര്യനിര്‍മാര്‍ജനവും ആരോഗ്യസംവിധാന വിപുലീകരണവും മറ്റു നടപടികള്‍. കൊളോണിയല്‍വിരുദ്ധ സമരങ്ങളുടെ മുന്നണിയില്‍ എക്കാലവും നിന്ന മണ്ടേല പല അന്താരാഷ്ട്രതര്‍ക്കങ്ങളിലും മാധ്യസ്ഥം വഹിച്ചു. ബ്രിട്ടനും ലിബിയയും തമ്മിലുള്ള ഉരസല്‍ രമ്യമായി പരിഹരിക്കപ്പെട്ടത് അതിലൊന്നുമാത്രം. ചേരിചേരാപ്രസ്ഥാനത്തിന്റെ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ച 1996-99 കാലത്തും ഇത്തരം ഉദാഹരണങ്ങളുണ്ടായി. രണ്ടാംവട്ടവും രാജ്യത്തിന്റെ പ്രസിഡന്റുസ്ഥാനം വഹിക്കണമെന്ന മറ്റ് എഎന്‍സി നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങാതെ, മണ്ടേല ജീവകാരുണ്യമേഖലയിലേക്ക് തിരിയുകയായിരുന്നു. നെല്‍സണ്‍ മണ്ടേല ചാരിറ്റി ഫൗണ്ടേഷന് രൂപംനല്‍കിയായിരുന്നു ഇത്. അതിലളിതമായ ജീവിതം നയിച്ച് ബാക്കിവയ്ക്കുന്ന കാശ് ഫൗണ്ടേഷന് നല്‍കുകയായിരുന്നു. വരുമാനത്തിന്റെ മൂന്നിലൊന്ന് ഇങ്ങനെ മാറ്റിവച്ചു.

വിവിധ തുറകളിലെ ഇടപെടലും സാന്നിധ്യവും ബഹുമാനിച്ച് ഇരുനൂറ്റമ്പതിലധികം അന്താരാഷ്ട്ര പുരസ്കാരങ്ങളും മണ്ടേലയെ തേടിയെത്തി. 1993ലെ സമാധാന നൊബേലും ഓര്‍ഡര്‍ ഓഫ് ലെനിന്‍ പുരസ്കാരവും ഉള്‍പ്പെടെ. "മഡിബ" എന്ന ഓമനപ്പേരില്‍ കറുത്തമനുഷ്യരാകെ ആരാധിക്കുന്ന ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവ്, ഒരുനൂറ്റാണ്ടിനടുത്ത് വിസ്തൃതിയുള്ള ജീവിതവും പോരാട്ടവുംകൊണ്ട് ലോകം പുതുക്കിപ്പണിയാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. മറ്റുള്ളവരുടെ വാക്കുകള്‍ സംഗീതംപോലെ ആസ്വദിക്കുന്ന നാളത്തെ പുലരി പ്രതീക്ഷിക്കുന്ന ജനകോടികളുടെ ദുഃഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു.

സംയമന രാഷ്ട്രീയം

വെളുത്ത വര്‍ഗക്കാരിലെയും കറുത്തവര്‍ക്കിടയിലെയും തീവ്രവാദികളോട് ഒന്നുപോലെ ഏറ്റുമുട്ടിയാണ് മണ്ടേല രാജ്യത്തെ നയിച്ചത്. സുളു വര്‍ഗക്കാരുടെ ഇന്‍കതാ ഫ്രീഡം പാര്‍ടിയും വര്‍ണ വിവേചന അനുകൂലികളും അദ്ദേഹത്തിന്റെ സംയമന രാഷ്ട്രീയത്തെ എതിര്‍ത്തു. തടസ്സങ്ങളുടെ അതിശക്തമായ ഒഴുക്കിനെ മറികടന്നാണ് മണ്ടേല ദക്ഷിണാഫ്രിക്ക എന്ന ജനാധിപത്യ ശിശുവിനെ തീരത്തടുപ്പിച്ചത്. വര്‍ണവിവേചനമെന്ന കാടന്‍ വ്യവസ്ഥയാല്‍ ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ തലകുനിച്ചു നിന്ന രാജ്യത്തിന്റെ തല നിവര്‍ത്തിയതും ഉജ്വലമായ ആ ഭരണനേതൃത്വം. രാജ്യം നാനാ വര്‍ണങ്ങള്‍ നിറഞ്ഞ മഴവില്‍ രാഷ്ട്രമായി മാറ്റിയപ്പോള്‍ കറുത്തവനായതു കൊണ്ടുമാത്രം പിഡിപ്പിക്കപ്പെട്ട ജനതയുടെ അമരക്കാരന്‍ അഭിമാനത്താല്‍ ആകാശത്തോളം തലയുയര്‍ത്തി.

ദക്ഷിണാഫ്രിക്കയ്ക്കകത്ത് ചെറുരാജ്യമായി തുടരാന്‍ അനുവദിക്കണമെന്ന വെള്ളക്കാരില്‍ ചിലരുടെ ശ്രമങ്ങളെ അനുനയിപ്പിച്ച് ശിഥിലമാക്കി. സംയമനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അവസാന വാക്കായ മണ്ടേല ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനകത്തെ ഭിന്നതയും മഞ്ഞുപോലെ ഉരുക്കി. കോളനിരാജ്യത്തെ ആശ്രയിക്കാത്ത സ്വന്തമായ ഭരണഘടനയും ഉണ്ടാക്കാനായി. കറുപ്പിന്റെയും വെളുപ്പിന്റെയും തീവ്രവാദത്തെ ദുര്‍ബലമാക്കാനായി കമീഷനുണ്ടാക്കി. വര്‍ണവിവേചനത്തിന്റെ വലക്കണ്ണികള്‍ തകര്‍ക്കാന്‍ വെള്ളക്കാരുടെ നാഷണല്‍ പാര്‍ടി നേതാവ് എഫ് ഡബ്ലു ഡി ക്ലാര്‍ക്ക് പോലും മണ്ടേലയ്ക്ക് പിന്നില്‍ നിലകൊണ്ടു എന്നതില്‍ത്തന്നെ മണ്ടേല എന്ന ഭരണാധികാരിയിലെ നയതന്ത്രചാതുര്യം തെളിയുന്നു.

ഓരോ ഓര്‍മയിലും ചവര്‍ക്കുന്ന വര്‍ണ വിവേചന സ്മൃതി നുരഞ്ഞിട്ടും പ്രതികാരത്തിന്റെ വഴിയിലേക്ക് ദക്ഷിണാഫ്രിക്കയെ അദ്ദേഹം നയിച്ചില്ല. വര്‍ണവിവേചനം തുടച്ചു നീക്കാന്‍ 12,500 പേര്‍ കൊല്ലപ്പെട്ട രാജ്യത്താണ് കറുത്തവരുടെ ഈ മഹാമനസ്കത. അതിന് പ്രേരകമായത് മണ്ടേല എന്ന ഇതിഹാസപുരുഷനും.
അധികകാലം അധികാരത്തില്‍ ഇരിക്കാത്തതുകൊണ്ട് ഭരണാധികാരി എന്ന നിലയില്‍ മണ്ടേലയെ വിലയിരുത്തുന്നതില്‍ പരിമിതികളുണ്ട്. ബദല്‍ സാമ്പത്തികനയം ലോകത്തിന് കാട്ടിക്കൊടുക്കാത്തത് വലിയൊരു ദൗര്‍ബല്യമാണ്. അഞ്ച് വര്‍ഷംകൊണ്ട് നടപ്പാക്കിയ സാമ്പത്തികനയം ബഹുരാഷ്ട്ര കുത്തകകള്‍ക്ക് കീഴടങ്ങിക്കൊണ്ടുള്ളതുമായി. സോഷ്യലിസ്റ്റ് ചിന്താഗതികളുടെ അടിസ്ഥാനമുള്ള ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനെ വലത്തോട്ട് അടുപ്പിച്ചുവെന്നതാണ് ഒരാക്ഷേപം. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും കാലം അതിനനുകൂലമായ തരത്തില്‍ രാജ്യത്തിന്റെ ഗതി തിരിച്ചുവിട്ടെന്ന് ഇടതുപക്ഷ പാര്‍ടികളും മണ്ടേലയെ കുറ്റപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്ക് പുതിയ മുഖമേകാന്‍ സാമ്പത്തിക നയം ഉപയോഗപ്പെടുത്തിയെന്നാണ് നല്‍കിയ ഉത്തരം.

എയ്ഡ്സിനെതിരെ മണ്ടേല സര്‍ക്കാര്‍ കാര്യക്ഷമമായ നടപടികള്‍ കൈക്കൊണ്ടില്ലെന്ന് എഡ്വിന്‍ കാമറൂണിനെപ്പോലെയുള്ളവര്‍ കുറ്റപ്പെടുത്തി. അധികാരത്തില്‍ നിന്നൊഴിഞ്ഞ ശേഷം മണ്ടേലയും ഇതില്‍ കുറ്റസമ്മതം നടത്തി. ഈ മാരക വിപത്തിനെതിരെ കര്‍ശന നടപടി എടുക്കാത്തത് തെറ്റാണെന്ന് ഏറ്റുപറഞ്ഞു.
അധികാരത്തില്‍ തൂങ്ങിനില്‍ക്കുന്നവര്‍ക്ക് മണ്ടേല ഒരു ഉത്തരമായിരുന്നു. അധികാരത്തിന്റെ ഏറ്റവും വലിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന മനുഷ്യന്‍ സ്വന്തം ജീവിതം അതേ അധികാരത്തില്‍ അഴുകാതിരിക്കാന്‍ സ്വീകരിച്ച മുന്‍കരുതല്‍. ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രീയ ഭൂപടത്തില്‍ കൃത്യമായ ദിശ ചൂണ്ടിയാണ് മണ്ടേല പോയതെങ്കിലും പിന്‍ഗാമികള്‍ ആ വഴിയിലായിരുന്നില്ല.

മണ്ടേല

1918 ജൂലൈ 18 ദക്ഷിണാഫ്രിക്കയിലെ ട്രാന്‍സ്കെയിലെ ഖുനുവില്‍ ജനനം

1938 ഫോര്‍ട്ട്ഫെയര്‍ സര്‍വകലാശാലയില്‍ പഠനം. വിദ്യാര്‍ഥിസമരത്തില്‍ പങ്കെടുത്തതിന് കോളേജില്‍നിന്ന് പുറത്തായി.

1944 ഒളിവര്‍ ടോംബോയോടും വാള്‍ട്ടര്‍ സിസിലുവിനോടുമൊപ്പം ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് യൂത്ത്ലീഗിന് രൂപം നല്‍കി.

1950 യൂത്ത് ലീഗിന്റെ ദേശീയ അധ്യക്ഷനായി.

1952 ജൂണ്‍ 26 മണ്ടേലയും 31 പേരും വര്‍ണവിവേചന നിയമം ലംഘിച്ചു.

1956 ഡിസംബര്‍ 6 മണ്ടേലയും 156 പേരും രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായി.

 1960 മാര്‍ച്ച് 21 ഷാര്‍പ്പ്വില്ലി കൂട്ടക്കൊലയില്‍ 69 കറുത്തവര്‍ഗക്കാര്‍ കൊല്ലപ്പെട്ടു. ആഭ്യന്തര അടിയന്തരാവസ്ഥ. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന് നിരോധനം.

1962 ജനുവരി 11 ദക്ഷിണാഫ്രിക്കയില്‍നിന്ന് ഒളിച്ചുകടന്ന മണ്ടേല എത്യോപ്യയില്‍ നടന്ന പാന്‍ ആഫ്രിക്കന്‍ സ്വാതന്ത്ര്യ സമ്മേളനത്തില്‍ പങ്കെടുത്തു. അള്‍ജീരിയയില്‍ ഗറില്ലാ പരിശീലനത്തില്‍. ലണ്ടനില്‍ ഇടതു നേതാക്കളുമായി ചര്‍ച്ച.

1962 ആഗസ്ത് 5 ദക്ഷിണാഫ്രിക്കയില്‍ മടങ്ങിയെത്തിയ മണ്ടേലയെ ഒളിച്ച് രാജ്യംവിട്ടതിന് അറസ്റ്റ് ചെയ്തു.

1962 നവംബര്‍ അഞ്ച് കൊല്ലം തടവുശിക്ഷ.

1963 ഒക്ടോബര്‍ 20 ഗറില്ലാ സമരമുറയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് മണ്ടേലയ്ക്കും എട്ട് സഹപ്രവര്‍ത്തകര്‍ക്കുമെതിരെ വിചാരണ.

1964 ഏപ്രില്‍ 20 എഎന്‍സി അഹിംസാനയം ഉപേക്ഷിക്കുകയാണെന്ന് വിചാരണയ്ക്കിടയില്‍ മണ്ടേലയുടെ പ്രഖ്യാപനം.

1964 ജൂണ്‍ 12 മണ്ടേല ഉള്‍പ്പെടെ എട്ടു പേര്‍ക്കും ജീവപര്യന്തം തടവ്. മണ്ടേലയെ റുബന്‍ ദ്വീപിലെ ജയിലിലേക്കു കൊണ്ടുപോയി.

1985 ജനുവരി 31 മണ്ടേല ശസ്ത്രക്രിയക്ക് വിധേയനായി. മണ്ടേലയെ വിട്ടയക്കുമെന്ന് ശ്രുതി.

1988 ജൂലൈ 18 മണ്ടേലയുടെ ജന്മദിനം വര്‍ണവിവേചന വിരുദ്ധദിനമായി ലോകമാകെ ആചരിച്ചു.

1990 ഫെബ്രുവരി 11 മണ്ടേലയുടെ മോചനം.

1994 മെയ് 10 ജനാധിപത്യ ദക്ഷിണാഫ്രിക്കയിലെ ആദ്യ പ്രസിഡന്റായി.

1999 ജൂണ്‍ പൊതുജീവിതത്തില്‍നിന്ന് വിരമിച്ച് വിശ്രമ ജീവിതത്തിന് ജന്മഗ്രാമമായ ഖുനുവിലേക്കു മടങ്ങി.

No comments: