Friday, December 13, 2013

ഒത്തുകളി

ഇ സന്തോഷ്കുമാറിന്റെ "അന്ധകാരനഴി" എന്ന നോവയിലെ കരടിയച്ചാച്ചനെ നമ്മെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നതാണ് ഡിസംബര്‍ 2ന്റെ "മാതൃഭൂമി" പത്രത്തിലെ കെ വേണുവിന്റെ ലേഖനം-""തെറ്റുതിരുത്തല്‍ സാധ്യമോ?"". വിപ്ലവപാര്‍ടി എന്നാല്‍ സായുധ സമരം നടത്തുന്ന പാര്‍ടിയാണെന്നും സായുധ സമരം നടത്താത്ത പാര്‍ടി ""അധികാരപാര്‍ട്ടി"" മാത്രമാണെന്നും വേണുജി സിദ്ധാന്തിക്കുന്നു. ട്രേഡ്യൂണിയനുകളും ബഹുജന സംഘടനകളും നടത്തുന്ന സമരങ്ങളെല്ലാം അക്രമങ്ങളാണെന്നും മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത് സിപിഐ (എം) തന്നെയാണെന്നും ഈ മുന്‍ "വിപ്ലവകാരി" തറപ്പിച്ച്, ആണയിട്ട് പറയുന്നുമുണ്ട്. "മൃഗീയമായി വധിക്കപ്പെട്ട" രാഷ്ട്രീയ പ്രവര്‍ത്തകര്‍ "ജയകൃഷ്ണന്‍മാഷും ഷുക്കൂറും ടി പി ചന്ദ്രശേഖരനും" മാത്രമാണെന്ന തരത്തിലും ഈ മഹാബുജി പരിതപിക്കുന്നുമുണ്ട്. സ്വയം പ്രതിരോധസേന ഉണ്ടാക്കുമെന്ന് പ്ലീനം തീരുമാനിച്ചതായ വാര്‍ത്തയെ ഇദ്ദേഹം കാണുന്നത് ഇനിയും ഇത്തരം അക്രമങ്ങള്‍ ഉണ്ടാകുമെന്ന ഉറച്ച ധാരണ ഉള്ളില്‍വെച്ചാണ്. ജനാധിപത്യ കേന്ദ്രീകരണമെന്നാല്‍ "സൈനികവല്‍ക്കരണ"മാണെന്നും അത് "സായുധ സമര വിപ്ലവപാര്‍ടിക്ക്" മാത്രം മതിയെന്നും വേണുജി സിദ്ധാന്തിക്കുന്നു.

1895ല്‍ എംഗത്സ്, ""ഫ്രാന്‍സിലെ വര്‍ഗസമരങ്ങള്‍"" എന്ന കാറല്‍ മാര്‍ക്സിന്റെ കൃതിക്കെഴുതിയ മുഖവുരയില്‍ എഴുതിയ വാക്കുകള്‍ ഈ മഹാബുജിയെ ഒന്നോര്‍മ്മിപ്പിക്കട്ടെ-""ബൂര്‍ഷ്വാസിയും ഗവണ്‍മെന്റും തൊഴിലാളിവര്‍ഗ പാര്‍ടിയുടെ നിയമവിരുദ്ധ നടപടികളെക്കാള്‍, നിയമവിധേയ നടപടികളെയും കലാപ ഫലങ്ങളെക്കാള്‍, തിരഞ്ഞെടുപ്പു ഫലങ്ങളെയും ഭയപ്പെടുന്ന ഒരു സ്ഥിതിവിശേഷമുളവായി."" (മാര്‍ക്സ്, എംഗത്സ്-"തിരഞ്ഞെടുത്ത കൃതികള്‍. വാള്യം 2 പേജ് 84 പ്രോഗ്രസ് പബ്ലിഷേഴ്സ്, മോസ്കോ). കലാപങ്ങളും ആയുധമെടുത്തുള്ള പോരാട്ടങ്ങളും ഗറില്ലാ യുദ്ധങ്ങളും മാത്രമല്ല, തൊഴിലാളിവര്‍ഗത്തിന്റെ സമരമാര്‍ഗമെന്നും നിയമവിധേയമായും തിരഞ്ഞെടുപ്പ് ഫലങ്ങളെ ആശ്രയിച്ചും പ്രവര്‍ത്തിക്കണമെന്നും ഇതില്‍ ഏതു മാര്‍ഗം അവലംബിക്കുമ്പോഴും തൊഴിലാളിവര്‍ഗത്തിന്റെ പാര്‍ടി ഒരു വിപ്ലവ പാര്‍ടിതന്നെ ആയിരിക്കുമെന്നും സിദ്ധാന്തിക്കുന്നത് 19-ാം നൂറ്റാണ്ടിലെ ചെഗുവേര എന്ന് ആധുനിക ജീവചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്ന, 1840കളില്‍ ജര്‍മ്മനിയിലെ കലാപങ്ങളില്‍ ബാരിക്കേഡുകള്‍ക്കുപിന്നില്‍നിന്ന് ആയുധമെടുത്ത് പൊരുതിയ, തൊഴിലാളിവര്‍ഗത്തിന്റെ സൈനിക തന്ത്രത്തിന് രൂപം നല്‍കിയ എംഗത്സുതന്നെയാണ്.

സായുധ വിപ്ലവം നടത്തുന്ന പാര്‍ടിക്കുമാത്രമല്ല, തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്ന പാര്‍ടികള്‍ക്കും കമ്യൂണിസ്റ്റ് സംഘടനാ തത്വം, ജനാധിപത്യ കേന്ദ്രീകരണം എന്ന തത്വം ബാധകമാണെന്നുപറഞ്ഞത്, ആ സംഘടനാതത്വത്തിന് രൂപം നല്‍കിയ ലെനിന്‍തന്നെയാണ്. ബ്രിട്ടനിലെ കമ്യൂണിസ്റ്റുകാര്‍ സായുധ സമരം നടത്തുകയല്ല, ലേബര്‍ പാര്‍ടിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ ലെനിന്‍തന്നെയാണ് ബ്രിട്ടീഷ് കമ്യൂണിസ്റ്റുപാര്‍ടി ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റുപാര്‍ടികള്‍ക്കാകെ ബാധകമെന്നനിലയില്‍ 1920കളില്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ മുന്നോട്ടുവെച്ച സംഘടനാ തത്വങ്ങള്‍ക്ക് രൂപം നല്‍കിയത്. ഈ തത്വങ്ങള്‍ കാലഹരണപ്പെട്ടുവെന്ന് വാദിച്ചവരെല്ലാം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ വീണ് അപ്രത്യക്ഷമായി എന്നതും ചരിത്രം. യൂറോ കമ്യൂണിസത്തിന്റെയും അതിന്റെ മുഖ്യ സൈദ്ധാന്തികനായ സാന്തിയാഗോ കാറില്ലോയുടെയും അനുഭവം സ്മരണീയമായി നമ്മുടെ മുന്നിലുണ്ട്. 1970കള്‍വരെ യൂറോപ്പിലെ പ്രമുഖ കമ്യൂണിസ്റ്റുപാര്‍ടികളായിരുന്ന ഫ്രാന്‍സിലെയും ഇറ്റലിയിലെയും പാര്‍ടികള്‍, അതാത് രാജ്യത്തുതന്നെ നിര്‍ണായകമായ രാഷ്ട്രീയ ശക്തിയായിരുന്ന പാര്‍ടികള്‍, പിന്തള്ളപ്പെട്ടുപോയപ്പോള്‍ യൂറോ കമ്യൂണിസത്തിന്റെ പിടിയില്‍പ്പെട്ടുപോകാതിരുന്ന പോര്‍ച്ചുഗലിലെയും ഗ്രീസിലെയും മറ്റും പാര്‍ടികള്‍ പിടിച്ചുനില്‍ക്കുന്നതും തൊഴിലാളിവര്‍ഗത്തിന്റെ രാഷ്ട്രീയ പാര്‍ടിക്ക് ലെനിനിസ്റ്റ് സംഘടനാ തത്വങ്ങള്‍ കൈവെടിയാനാവില്ല എന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു.

രണ്ടാം ലോക യുദ്ധാനന്തരം 1945ല്‍ അമേരിക്കന്‍ കമ്യൂണിസ്റ്റുപാര്‍ടിയുടെ നേതാവായിരുന്ന ഏണസ്റ്റ് ബ്രൗഡര്‍ പാര്‍ടിതന്നെ ആവശ്യമില്ലെന്നും കമ്യൂണിസ്റ്റ് ആശയം പ്രചരിപ്പിക്കാനുള്ള കമ്യൂണിസ്റ്റ് ക്ലബുകള്‍ മതിയെന്നും പ്രചരിപ്പിച്ച് പാര്‍ടി പിരിച്ചുവിട്ടത് 1950കളിലെ മക്കാര്‍ത്തിയന്‍ അടിച്ചമര്‍ത്തലുകളെ (രണ്ടാം റെഡ്സ്കാര്‍) അതിജീവിക്കാനാകാതെ അമേരിക്കന്‍ ഇടതുപക്ഷംതന്നെ തകര്‍ക്കപ്പെട്ടതിന് നിദാനമായി എന്നതും വിസ്മരിക്കാനാവാത്ത ചരിത്രാനുഭവമാണ്.

ഉന്മൂലന രാഷ്ട്രീയത്തിന്റെ വക്താവായി 1960കളുടെ ഒടുവില്‍ പൊതുരംഗത്ത് പൊട്ടിമുളച്ചുവന്ന കെ വേണു രണ്ടു പതിറ്റാണ്ട് പിന്നിട്ടപ്പോള്‍ കമ്യൂണിസത്തെത്തന്നെ തള്ളിപ്പറഞ്ഞുകൊണ്ട് മുതലാളിത്തത്തിന്റെ പതാകവാഹകനായി പ്രത്യക്ഷപ്പെടുകയാണുണ്ടായത്. രണ്ട് ഘട്ടങ്ങളിലും വേണുവിന്റെ നിലപാടുകള്‍ക്ക് സൈദ്ധാന്തിക അടിത്തറകളെക്കാള്‍ അവസരവാദമായിരുന്നു മാര്‍ഗദര്‍ശകമായിരുന്നത്. രണ്ടു ഘട്ടങ്ങളിലും ദൗത്യം ഒന്നുതന്നെയായിരുന്നു. തൊഴിലാളിവര്‍ഗത്തിന്റെ പ്രസ്ഥാനത്തെ, കമ്യൂണിസ്റ്റുപാര്‍ടിയെ, സിപിഐ എമ്മിനെ തകര്‍ക്കുകയെന്ന ഒറ്റുകാരന്റെ ജോലി. കിളിമാനൂര്‍-നഗരൂര്‍-കുമ്മിള്‍ "ആക്ഷന്‍" മുതല്‍ അടിയന്തിരാവസ്ഥക്കാലത്തെ കായണ്ണ പൊലീസ്സ്റ്റേഷന്‍ ആക്രമണംവരെയുള്ള കാലത്തെ-തിരുവനന്തപുരം ശാസ്തമംഗലത്തെ താമസകാലംമുതല്‍ കോഴിക്കോട് നടക്കാവിലെ ലോഡ്ജില്‍ "ഒളിച്ചു" കഴിഞ്ഞിരുന്ന കാലംവരെയുള്ള വേണുവിനെ അറിയുന്നവര്‍ക്കറിയാം ""അന്ധകാരനഴി""യിലെ നായകന്‍ ഇദ്ദേഹമല്ലാതെ മറ്റൊരുമല്ലെന്ന്. ഒറ്റുകാരനായ കരടി അച്ചാച്ചന്‍തന്നെ. 1970കളിലും 1980കളിലും തീവ്രവാദത്തിന്റെ മുഖംമൂടിയണിഞ്ഞ് സിപിഐ എമ്മിനെ തകര്‍ക്കാന്‍ കിണഞ്ഞ് ശ്രമിച്ച വേണു ഇന്ന് നഗ്നമായ മുതലാളിത്ത പക്ഷപാതിയായി തന്റെ തല്‍സ്വരൂപം പുറത്തെടുത്തിരിക്കുന്നുവെന്ന് മാത്രം.

കേരളത്തില്‍ കൊല്ലപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകരായി ജയകൃഷ്ണനെയും ഷുക്കൂറിനേയും ചന്ദ്രശേഖരനേയും മാത്രം കാണുന്നതുതന്നെ വേണുവിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തിെന്‍റയും അന്ധതയുടെയും വെളിപ്പെടുത്തലാണ്. മൊയാരത്ത് ശങ്കരനെയും കുഞ്ഞാലിയെയും കൊടുങ്ങല്ലൂര്‍ (വേണുവിന്റെ നാടുതന്നെ) അബ്ദുള്‍ഖാദറിനെയും അഴീക്കോടന്‍ രാഘവനെയും കാണാന്‍ കണ്ണില്ലാത്ത, ചരിത്ര ബോധമില്ലാത്ത ഈ ബുജി ഷുക്കൂറിനും ചന്ദ്രശേഖരനും ശേഷവും രാഷ്ട്രീയ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന സത്യത്തിനുനേരെ കണ്ണടച്ചിരുട്ടാക്കാന്‍ നോക്കുകയാണ്. കേരളത്തിന്റെ തെക്കേയറ്റത്ത് പാറശ്ശാലയ്ക്കടുത്ത് 4 പിഞ്ചു വിദ്യാര്‍ത്ഥികള്‍ എസ്എഫ്ഐ പ്രവര്‍ത്തകരായതിനാല്‍ മാത്രം സംഘപരിവാറിന്റെ കൊലക്കത്തിക്ക് ഇരയാക്കിയത്, ഒരു വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനെ വെട്ടിനുറുക്കാന്‍ കിട്ടാതായപ്പോള്‍ ആ കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയത് ഒന്നും ഈ "നിഷ്പക്ഷ നിരീക്ഷകന്‍" അറിഞ്ഞമട്ടില്ല. സിപിഐ എമ്മിന്റെ നേതാക്കന്മാരും കാഡര്‍മാരും അനുഭാവികളും എതിരാളികള്‍ക്ക് തല്ലാനും കൊല്ലാനുമായി കൈയുംകെട്ടി നിന്നുകൊടുക്കണമെന്നായിരിക്കണം നമ്മുടെ "വിപ്ലവബുജി"യുടെ മനോഗതം. എങ്കില്‍ അതിനു മനസ്സില്ല.

പുലിവാലുപിടിച്ച മാധ്യമ സിന്‍ഡിക്കേറ്റ്

സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ആയുധമെന്നനിലയില്‍ കേരളത്തിലെ മാധ്യമ സിന്‍ഡിക്കേറ്റും വിരുദ്ധ രാഷ്ട്രീയക്കാരും പിടിച്ച പുലിവാലായിരുന്നു ലാവ്ലിന്‍കേസ്. വിശദമായ സാക്ഷിവിസ്താരത്തിനും വിചാരണയ്ക്കും അഭിഭാഷകരുടെ വാദപ്രതിവാദങ്ങള്‍ക്കുമൊന്നിനും വേണ്ട വക ഈ കേസിലില്ലെന്ന് പ്രഥമദൃഷ്ട്യാതന്നെ കണ്ടെത്തിയാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി കേസ് തള്ളിക്കളഞ്ഞത്. സിബിഐ കുറ്റപത്രംതന്നെ അബദ്ധ പഞ്ചാംഗമാണെന്ന വ്യക്തമായ നിരീക്ഷണമാണ് വിധിന്യായത്തില്‍ ജഡ്ജി നടത്തിയിരിക്കുന്നത്. ഇതിന് സിബിഐയെ കുറ്റപ്പെടുത്തേണ്ടതില്ല. കാരണം, രാഷ്ട്രീയ സമ്മര്‍ദ്ദത്തിലൂടെ സിബിഐക്കുമേല്‍ കെട്ടിയേല്‍പിക്കപ്പെട്ട ഒരു കേസാണിത് എന്ന് ആര്‍ക്കാണറിയാത്തത്. അതുകൊണ്ട് ഈ കേസിലെ കോടതിവിധി, സിപിഐഎമ്മിനെ തകര്‍ക്കാനുള്ള ആയുധമായി ഈ കേസിനെ ആഘോഷിച്ച മുഖ്യധാരാ മാധ്യമങ്ങള്‍ക്കാണ് തിരിച്ചടിയേല്‍പിച്ചത്. തങ്ങള്‍ സ്വയം ചെന്നുവീണ ചെളിക്കുണ്ടില്‍നിന്ന് കരകയറാനുള്ള തത്രപ്പാടാണ് ഇന്ന് ഈ മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നത്.

""പ്ലീനം പുലിവാലായി; ഇടതുമുന്നണിയിലും പിണക്കം"" എന്ന ശീര്‍ഷകത്തില്‍ ഡിസംബര്‍ 2ന് "മാതൃഭൂമി"യുടെ 5-ാം പേജില്‍ പ്രത്യക്ഷപ്പെട്ട സ്റ്റോറിയില്‍ പറയുന്നത് നോക്കൂ: ""കീഴ്ക്കോടതി വിധിക്കെതിരെയുള്ള അപ്പീല്‍ നടപടികള്‍ നടക്കുമ്പോള്‍തന്നെ പാര്‍ട്ടി സെക്രട്ടറി ജില്ലകള്‍തോറും സ്വീകരണങ്ങള്‍ "ഏറ്റുവാങ്ങി" നയം വ്യക്തമാക്കുന്നതിന്റെ അര്‍ഥശൂന്യതയും പാര്‍ടിയിലെ ഒരു വിഭാഗം ചര്‍ച്ചചെയ്യുകയാണ്."" കീഴ്ക്കോടതി വിധി സിപിഐ (എം) നിലപാട് സാധൂകരിക്കുന്നതായതുകൊണ്ട്, അത് സിപിഐ (എം) സംസ്ഥാന സെക്രട്ടറിക്ക് അനുകൂലമായതുകൊണ്ട് "മാതൃഭൂമി"ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതുകൊണ്ടാണല്ലോ ക്രൈംകുമാരനെ ഹൈക്കോടതിയിലേക്ക് അപ്പീലുമായി വിട്ടത്. എന്നാല്‍ "വീരഭൂമി"ക്ക് ദഹനക്കേടുണ്ടെന്നുവെച്ച് സിപിഐ എമ്മും കോടതിവിധിയോട് പുറംതിരിഞ്ഞു നില്‍ക്കണമെന്ന് അവര്‍ മോഹിക്കുന്നത് കടുംകൈയായിപ്പോയി. സ്വന്തം ദഹനക്കേട് അന്യന്റെമേല്‍ വെച്ചുകെട്ടാന്‍ നോക്കുന്ന പണി കാപ്പിത്തോട്ടക്കാരനും വണ്ടി മുതലാളിയും സംഘവും നിര്‍ത്തുന്നത് നന്ന്. മുഖംമിനുക്കാന്‍ ഒരു ഫെയ്സ്ബുക്ക് ലാവ്ലിനോ പോയി; ഇനി നോക്കാനുള്ളത് ഒഞ്ചിയം മാത്രം. അതും പച്ചതൊടില്ലെന്നു വന്നാലോ? അതിന്റെയും കൂടി വെപ്രാളവും വയറിളക്കവുമാണ് മുഖ്യധാരാ മാധ്യമ സിന്‍ഡിക്കേറ്റിനും അട്ടംപരതി മകന്‍ മുതല്‍ ഒഞ്ചിയം "വിപ്ലവ"ശിങ്കങ്ങള്‍വരെയുള്ള രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ക്കും ബാധിച്ചിരിക്കുന്ന ഏനക്കേട്.

ഡിസംബര്‍ മൂന്നിന് "മാതൃഭൂമി"യുടെ ഒന്നാംപേജില്‍ ""ജയിലില്‍നിന്ന് നേരെ ഫെയ്സ്ബുക്കിലേക്ക്"" എന്ന ലീഡ് സ്റ്റോറിക്കൊപ്പം അതിനരികിലായി ഇങ്ങനെയും ഒന്നു കാണുന്നു: ""സമയപരിധി കഴിഞ്ഞു; പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീലില്ല."" അതിന്റെ ഉള്ളടക്കം ഈ വരികളില്‍ വായിക്കാം-""ക്രൈംബ്രാഞ്ച് ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കുന്നതിനാവശ്യമായ സാക്ഷിമൊഴികളോ തെളിവുകളോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെപ്തംബര്‍ 11ന് കോടതി കുറ്റവിമുക്തരാക്കിയത്"". ""ഇടക്കാല വിധിക്കെതിരെ അപ്പീല്‍ പോകുന്നത് ഗുണകരമാകില്ലെന്നാണ് നിയമോപദേശം"" എന്നും തുടര്‍ന്നുപറയുന്നു. വിശ്വസനീയമായ തെളിവുകളോ സാക്ഷിമൊഴികളോ കോടതിയുടെ മുമ്പാകെ എത്തിക്കാനോ കോടതിയെ ബോധ്യപ്പെടുത്താനോ ക്രൈംബ്രാഞ്ചിനോ കോടതിയില്‍ കേസ് കൈകാര്യംചെയ്ത പ്രോസിക്യൂട്ടര്‍മാര്‍ക്കോ കഴിഞ്ഞിട്ടില്ലാത്തതിനാലാണ് വിചാരണയ്ക്കുപോലും വിധേയരാക്കാതെ കുറെ പ്രതികളെ കോടതി വെറുതെ വിട്ടത്. (ലാവ്ലിന്റെ അതേ അവസ്ഥ).

കേസന്വേഷിച്ചതാകട്ടെ, പൊലീസിലെ യുഡിഎഫ് അനുകൂലികളെന്ന് അരിച്ചുപെറുക്കി കണ്ടെത്തിയ, ഉറപ്പാക്കിയ ഒരു സംഘം ഇടിയന്‍ പൊലീസുകാര്‍. കേസന്വേഷിക്കുന്ന ഘട്ടത്തില്‍ ഒഞ്ചിയം ഉണ്ണിയാര്‍ച്ചയ്ക്കോ കുഞ്ചിരാമന്‍മാര്‍ക്കോ അശ്ശേഷം സംശയമില്ലായിരുന്നു. ആഭ്യന്തരത്തിന്റെ ഇടപെടലുകള്‍ അവര്‍ക്ക് "ക്ഷ" പിടിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂട്ടര്‍മാരാകട്ടെ, ഒരാള്‍ ഡിസിസി പ്രസിഡന്റ്; മറ്റൊരാള്‍ ഒഞ്ചിയം വിപ്ലവ ശിങ്കങ്ങളില്‍ പ്രമാണി; അതും ഉണ്ണിയാര്‍ച്ച കൈപ്പടയില്‍ കത്തെഴുതി പ്രത്യേകമായി നിയമിതനായ ആളും. അപ്പോള്‍ എന്തെങ്കിലും പഴുതുണ്ടെങ്കില്‍ സര്‍വമാന സിപിഐ (എം)കാരെയും കല്‍ത്തുറുങ്കില്‍ അടയ്ക്കാനല്ലേ ഈ ശിങ്കന്‍ ശ്രമിക്കൂ. പിന്നെന്താ പ്രശ്നം. കേസ് നിലനില്‍ക്കില്ലെന്ന് അട്ടംപരതി പുത്രനും ഒഞ്ചിയം ശിങ്കങ്ങള്‍ക്കും സര്‍ക്കാരിനും നന്നായി അറിയാം. അതിന് വലിയ നിയമ പാണ്ഡിത്യമൊന്നും വേണ്ട. സാമാന്യബുദ്ധിമതി.

പോരെങ്കില്‍ തുടക്കത്തില്‍ കേസന്വേഷിച്ച വിന്‍സെന്റ് എം പോള്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനും സംസ്ഥാന ഡിജിപിയുംതന്നെ അന്ന് പ്രസ്താവിച്ച ഒരു കാര്യം-കൊലയാളികളെ പിടിച്ചു, കൊലയ്ക്ക് ഉത്തരവിട്ടവരെക്കൂടി ഇനി പിടികൂടണം എന്ന്. രാഷ്ട്രീയ കൊലപാതകമാണോ എന്ന ചോദ്യത്തിന് ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞത്, കൊല്ലപ്പെട്ടത് രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആണെന്നതിനാല്‍ ഇതിനെ ഒരു രാഷ്ട്രീയ കൊലപാതകമായി വേണമെങ്കില്‍ കാണാം. എന്നാല്‍ കൊലപാതകത്തിന്റെ ലക്ഷ്യം രാഷ്ട്രീയമാണെന്ന് പറയാനാവില്ല എന്നുമാണ്. ഇതുപറഞ്ഞ ഡിജിപിയെ ആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ള ഭരണക്കാരും മുഖ്യധാരാ മാധ്യമങ്ങളും ഒഞ്ചിയം ശിങ്കങ്ങളും ഉണ്ണിയാര്‍ച്ചയും ഒരേ സ്വരത്തില്‍ കടന്നാക്രമിക്കുകയല്ലേ ഉണ്ടായത്? കൊലപാതകത്തിന്റെ ലക്ഷ്യം എന്തെന്ന് കണ്ടെത്തുകയും യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടുകയുമല്ല ലക്ഷ്യം എന്ന് വ്യക്തമാക്കപ്പെടുകയല്ലേ ഇതിലൂടെ ചെയ്തത്? അപ്പോള്‍ ചന്ദ്രശേഖരന്‍ കൊലപാതകത്തെ സിപിഐ എമ്മിനെതിരായ ആയുധമായി ഉപയോഗിക്കുക മാത്രമല്ലേ ഇവറ്റകള്‍ക്ക് ലക്ഷ്യമുള്ളൂ. അതോ അതിലപ്പുറം അതിന്റെ സത്യം പുറത്തുവരുന്നതിനെ ഇവര്‍ ഭയക്കുന്നോ?

കേന്ദ്ര ആഭ്യന്തരനാകട്ടെ അടുത്ത പാര്‍ലമെന്റു തിരഞ്ഞെടുപ്പുവരെയെങ്കിലും പ്രശ്നം ലൈവായി നിര്‍ത്തുകയെങ്കിലും വേണം. സിപിഐ എമ്മിനെ വീഴ്ത്താന്‍ തങ്ങള്‍ കുഴിച്ച കുഴികളില്‍ - ലാവ്ലിന്‍, ഒഞ്ചിയം - സിപിഐ (എം) വീഴുന്നില്ല എന്നു കണ്ടാല്‍ പിന്നെന്താ ചെയ്യുക? ഒന്ന് പുതിയ കുഴികുത്താന്‍ നോക്കുക. മറ്റൊന്ന്-അതാണ് പ്രധാനം-സര്‍ക്കാരും, ചുരുങ്ങിയത് സംസ്ഥാന ആഭ്യന്തരനുമായെങ്കിലും, സിപിഐ എമ്മും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന പ്രതീതി സൃഷ്ടിക്കുക. അതാണ് ഇന്ന് നടക്കുന്നത്. ഈ ഒത്തുകളി സിദ്ധാന്തക്കാര്‍ ഒഞ്ചിയം കേസന്വേഷണത്തില്‍ പരിപൂര്‍ണ തൃപ്തരായിരുന്നുവെന്നും അതിനൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച് കുറ്റവാളികളെ കണ്ടെത്തുകയായിരുന്നു പൊലീസ് എന്നും പ്രചരിപ്പിച്ചിരുന്നവരല്ലേ? സംശയമുള്ളവര്‍ക്ക് പഴയ പത്രത്താളുകള്‍ പരിശോധിക്കാമല്ലോ. കേസ് കോടതിയില്‍ ആയാല്‍ പിന്നെന്ത് ഒത്തുകളി? അവിടെയും ഒത്തുകളിയാണെന്നു പറഞ്ഞാല്‍ ആര്‍എംപിക്കാരനായ കുമാരന്‍കുട്ടി വക്കീലിനെപ്പോലും വിശ്വാസമില്ലെന്നല്ലേ അതിനര്‍ത്ഥം?

ചക്കിട്ടപാറയിലെ കോഴ

പുതിയ വിഷയം കൊണ്ടുവരലാണ് ചക്കിട്ടപാറയില്‍ കാണുന്നത്. ""സിപിഐ (എം) പ്ലീനം ആരംഭിച്ചദിവസം (നവംബര്‍ 27ന്) "മനോരമ" യുടെ ഒന്നാംപേജില്‍ ലീഡ് സ്റ്റോറി"" ""ആരോപണത്തിന്റെ മുന എളമരം കരീമിലേക്ക്. കോഴ അഞ്ചു കോടി"" "ഖനനാനുമതി" നേടിയ എംഎസ്പിഎല്‍ കമ്പനിയില്‍നിന്ന് 5 കോടി രൂപ എളമരത്തിന്റെ ബന്ധുവായ ഒരു നൗഷാദ് വാങ്ങി കാറിന്റെ കാര്‍പ്പറ്റില്‍ ഒളിപ്പിച്ചുവെച്ച് അത് എളമരത്തിന്റെ കോഴിക്കോട്ടെ വീട്ടില്‍ എത്തിച്ചു എന്നാണ് കഥ. ഒരു സാക്ഷിയേയും അവതരിപ്പിക്കുന്നു-ഡ്രൈവര്‍ സുബൈര്‍. ഖനനാനുമതി നല്‍കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനല്ലെന്നിരിക്കെ, എന്തിന്, സര്‍വെ ചെയ്യണമെങ്കില്‍പോലും കേന്ദ്രസര്‍ക്കാരാണ് അനുമതി നല്‍കേണ്ടതെന്നിരിക്കെ, കമ്പനിയുടെ അപേക്ഷ കേന്ദ്രത്തിലേക്ക് അയയ്ക്കുന്നതിനായി ഒരു കമ്പനി 5 കോടി കോഴ കൊടുത്തു എന്നു പറയുന്നതിലെ പൊരുത്തക്കേടുപോലും "മനോരമ" കാണുന്നില്ല. മാത്രമല്ല, ചാക്കില്‍കെട്ടി (ബ്രീഫ്കേസില്‍ ആണെന്ന് മറ്റൊരു പാഠഭേദവുമുണ്ട്) കൊണ്ടുവന്ന പണം കാറില്‍ ഒളിപ്പിച്ചുകൊണ്ടുപോയത് കൃത്യം അഞ്ചു കോടിയാണെന്ന് ഡ്രൈവര്‍ എണ്ണി തിട്ടപ്പെടുത്തിയോ എന്ന ചോദ്യവും പ്രസക്തമാണ്. പക്ഷേ, മനോരമാദികളുടെ കഥയില്‍ ചോദ്യമില്ലല്ലോ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കഥ തുടരുന്നു. ചാനലുകളില്‍ ചര്‍ച്ച അതില്‍ ഉടക്കി നില്‍ക്കുന്നു. തിരഞ്ഞെടുപ്പ് ലാക്കാക്കി പുതിയ കഥ കിട്ടിയതിന്റെ ആഘോഷം. മാത്രമല്ല, സിപിഐ പ്ലീനത്തെ തമസ്കരിക്കാനുമാകുമല്ലോ.

ഡിസംബര്‍ രണ്ടാകുമ്പോള്‍ "മാതൃഭൂമി" അവിടെയും ഒരു ഒത്തുകളി സിദ്ധാന്തം അവതരിപ്പിച്ചുകൊണ്ട് മുന്‍കൂര്‍ ജാമ്യമെടുക്കുന്നു. ""ഇരുമ്പയിര് ഖനനം: എളമരത്തിന്റെ പങ്ക് വ്യക്തമായിട്ടും അന്വേഷണമില്ല"". എന്നാല്‍ ആ കഥയില്‍ ഒരിടത്തും എളമരത്തിന്റെ പങ്ക് വ്യക്തമാക്കുന്ന ഒരു കാര്യവും പറയുന്നുമില്ല. ആകെക്കൂടി അവതരിപ്പിക്കുന്ന ഞായം ഇങ്ങനെ: ""ഇടപാട് നടന്ന കാലത്ത് എളമരംകരീമായിരുന്നു വ്യവസായമന്ത്രി. അദ്ദേഹത്തിന്റെ വിശ്വസ്തരായ ഉന്നത ഉദ്യോഗസ്ഥരാണ് ഇതു സംബന്ധിച്ച് നടന്ന എല്ലാ യോഗങ്ങളിലും പങ്കെടുത്തത്."" ടി ബാലകൃഷ്ണന്‍ എന്ന വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് യോഗങ്ങളില്‍ പങ്കെടുത്തതെന്നും പത്രം പറയുന്നു. ടി ബാലകൃഷ്ണന്‍ എങ്ങനെയാണ് എളമരത്തിന്റെ ഇഷ്ടക്കാരനാകുന്നത്? ഇതിലെല്ലാം കാണുന്നത് ആരോപണത്തിന്റെ പുകമറ സൃഷ്ടിക്കുക, അങ്ങനെ സിപിഐ എമ്മിനെതിരെ പ്രചരണം സംഘടിപ്പിക്കുക. അത് ക്ലച്ചുപിടിക്കുന്നില്ലെന്ന് കാണുമ്പോള്‍, ഒത്തുകളിയാണെന്നും രണ്ടുകൂട്ടരും ഒരുപോലെയാണെന്നുമുള്ള പൊതു ബോധനിര്‍മിതി നടത്തുക-ഇതാണ് ഇന്ന് മുഖ്യധാരക്കാരുടെ അജന്‍ഡ.

വാല്‍ക്കഷ്ണം

നവംബര്‍ 27. കാപ്പിത്തോട്ടം മുതലാളിയുടെ "വാസ്തവം" പറയുന്ന ചാനലിന്റെ 9 മണി ചര്‍ച്ചയില്‍ അതിന്റെ സൂപ്പര്‍ അവതാരകന്റെ കുരച്ചുചാട്ടം, എളമരം കരീമിനെതിരെ. ഒടുവില്‍ ഒരുഗ്രന്‍ പ്രസ്താവനയും-""നിങ്ങള്‍ മുഖ്യമന്ത്രിക്കെതിരായ സമരങ്ങള്‍ നിര്‍ത്തു. അപ്പോള്‍ അവിടെ നില്‍ക്കും നിങ്ങള്‍ക്കെതിരായ ആരോപണവും."" എങ്ങനെയുണ്ടപ്പീ സങ്കതി

*
ഗൗരി ചിന്ത വാരിക

No comments: