Saturday, December 28, 2013

ഷാവേസിന്റെ സ്വപ്നത്തിലുറച്ച് ലാറ്റിനമേരിക്ക

പോരാട്ടത്തിന്റെ കുന്തമുനയും സംരക്ഷണത്തിന്റെ തണല്‍മരവുമായിരുന്ന ഹ്യൂഗോ ഷാവേസിന്റെ ലോകമാണ് ഇന്ന് ലാറ്റിനമേരിക്ക. ഷാവേസിന്റെ സ്വപ്നം അദ്ദേഹത്തിന്റെ വേര്‍പാടോടെ അവസാനിക്കുന്നില്ല. ഒരു ചരടില്‍ കോര്‍ത്ത മുത്തുകള്‍ കണക്കേ തെക്കനമേരിക്കന്‍ രാജ്യങ്ങളെ ഒറ്റക്കെട്ടായി നിലനിര്‍ത്താനുള്ള ശ്രമം ഷാവേസിന്റെ വേര്‍പാടോടെ അസ്തമിക്കുമെന്ന സാമ്രാജ്യത്വമോഹം പാഴ്ക്കിനാവാണെന്ന് ഇതിനകം വ്യക്തമായിരിക്കുന്നു. ഷാവേസിന്റെ സാന്നിദ്ധ്യത്തേക്കാള്‍ ശക്തിപകരാന്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് കഴിയുമെന്ന് ലാറ്റിനമേരിക്കയിലെ ജനങ്ങളും ഭരണാധികാരികളും ലോകത്തോട് വിളിച്ചുപറയുന്നു. ക്യൂബക്കും വെനസ്വേലക്കും പിന്നാലെ ലാറ്റിനമേരിക്കയുടെ മറ്റ് നാടുകളും കൂടുതല്‍ ചുവക്കുകയാണ്. ബൊളീവിയയില്‍ ഇവോ മെറാലിസും നിക്കരാഗ്വയില്‍ ഡാനിയല്‍ ഒര്‍ട്ടേഗയും ഇക്വഡോറില്‍ റാഫേല്‍ കൊറീയയും ഷാവേസിന്റെ പ്രതിപുരുഷന്മാരാകുന്നു. ബ്രസീലും അര്‍ജന്റീനയും ചിലിയും അടക്കമുള്ള മറ്റ് രാജ്യങ്ങളും ഇടതുപക്ഷമുന്നേറ്റത്തിനൊപ്പം തന്നെ. തന്റെ അഭാവത്തില്‍ ജനങ്ങളെ നയിക്കാന്‍ ഷാവേസ് നിര്‍ദ്ദേശിച്ച നിക്കോളസ് മഡുറോയെ വെനസ്വേലന്‍ ജനതയും ലാറ്റിനമേരിക്കയും ഹൃദയത്തിലേറ്റിയതാണ് പിന്നിടുന്ന വര്‍ഷത്തെ മനോഹരമായ നിമിഷങ്ങളിലൊന്ന്.

അമേരിക്കയും കൂട്ടാളികളും അംഗീകരിച്ചില്ലെങ്കിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സമ്പൂര്‍ണ പിന്തുണയോടെയാണ് വെനസ്വേലയുടെ പ്രസിഡന്റായി നിക്കോളസ് മഡുറോ അധികാരമേറ്റത്. അമ്പതുകാരനായ മഡുറോ ചെറുപ്രായത്തില്‍ തന്നെ സോഷ്യലിസ്റ്റ് ലീഗില്‍ അംഗമായി പൊതുരംഗത്തുണ്ട്. ബസ് ഡ്രൈവറായിരുന്ന അദ്ദേഹം തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെയാണ് ഉയര്‍ന്നുവന്നത്. ഏപ്രില്‍ 14ന് നടന്ന തെരഞ്ഞെടുപ്പില്‍ 2.67 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മഡുറോ വിജയിച്ചത്. ഇത് അംഗീകരിക്കാത്ത പ്രതിപക്ഷം നടത്തിയ അക്രമത്തില്‍ എട്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ജനവിധി അട്ടിമറിക്കാന്‍ അമേരിക്കയടക്കമുള്ള പാശ്ചാത്യശക്തികള്‍ നടത്തുന്ന ശ്രമങ്ങളെ അതിജീവിച്ചാണ് വെനസ്വേലന്‍ ജനത ഷാവേസിന്റെ ബൊളിവാറിയന്‍ സോഷ്യലിസ്റ്റ് വിപ്ലവപാതയില്‍ ഉറച്ചുനിന്നത്. ലാറ്റിനമേരിക്കന്‍ കൂട്ടായ്മ (ഉനസുര്‍) മഡുറോക്കും വെനസ്വേലന്‍ ജനതയ്ക്കും സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷം അക്രമത്തിലേക്ക് നീങ്ങിയെങ്കിലും നൂറു ശതമാനം വോട്ടും ഓഡിറ്റ് ചെയ്യണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതോടെ അവര്‍ക്ക് ഉത്തരംമുട്ടി. വോട്ടുകള്‍ വീണ്ടും പരിശോധിക്കണമെന്ന പ്രതിപക്ഷ സ്ഥാനാര്‍ഥി ഹെന്‍റിക് കാപ്രിലെസിന്റെ ആവശ്യത്തെ മഡുറോ ഒരു ഘട്ടത്തിലും എതിര്‍ത്തിരുന്നില്ല. പ്രതിപക്ഷത്തിന്റെ സംശയനിവൃത്തിക്ക് ഏത് തരത്തിലും സഹകരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് സാമ്പത്തിക അട്ടിമറിക്കുള്ള സാമ്രാജ്യത്ത്വ-വലതുപക്ഷ ശക്തികളുടെ കുതന്ത്രങ്ങളെ നേരിടാന്‍ സുസജ്ജമായ പദ്ധതികള്‍ ആവിഷ്കരിച്ചാണ് വെനസ്വേല മുന്നേറുന്നത്. ഒരുവര്‍ഷത്തേക്ക് പ്രരിസഡന്റ് നിക്കോളസ് മഡൂറോക്ക് പ്രത്യേക അധികാരം നല്‍കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കി. കച്ചവടക്കാരുടെയും വ്യവസായികളുടെയും മറ്റും ലാഭം 15 ശതമാനം മുതല്‍ 30 ശതമാനം വരെയായി നിജപ്പെടുത്തുതാണ് മഡുറോയുടെ ആദ്യ ഉത്തരവ്. വെനസ്വേലയിലെ ഡോളര്‍ വില്‍പ്പന നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുന്നതാണ് മറ്റൊന്ന്. കള്ളപ്പണക്കാരുടെയും ഊഹക്കച്ചവടക്കാരുടെയും കുത്തിനുപിടിക്കാന്‍ ആവശ്യമായ നിയമങ്ങള്‍ യഥാസമയം പാസാക്കണമെന്ന് ഷാവേസ് നിര്‍ദ്ദേശിച്ചിരുന്നു. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും അവസാനിപ്പിക്കാന്‍ നിരവധി നടപടികള്‍ വെനസ്വേലന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിതരണം അട്ടിമറിച്ച് രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാനുള്ള ആസൂത്രിതനീക്കം യഥാസമയം കണ്ടെത്താനും തടയാനും ദേശീയതലത്തില്‍ സമിതിയെ നിയോഗിച്ചു. ക്രമക്കേട് കാട്ടിയ നൂറിലേറെ വ്യവസായികളെ അറസ്റ്റ്ചെയ്യുകയും സാധനങ്ങള്‍ പിടിച്ചെടുക്കുകയുംചെയ്തു.

*
ദേശാഭിമാനി

No comments: