Monday, December 2, 2013

ലൈംഗിക പീഡനത്തിന്റെ പ്രശ്നങ്ങള്‍ തെഹല്‍ക്കാ കേസ്

ജോലി സംബന്ധമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിക്കൊണ്ടിരിക്കുന്നതിനിടയില്‍ തെഹല്‍ക്കാ മാഗസിനിലെ തെന്‍റ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച മുഖ്യപത്രാധിപരായ തരുണ്‍ തേജ്പാലിന്നെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്ത ഗോവാ പൊലീസും ഗവണ്‍മെന്‍റും ചെയ്തത് ശരിയായ നടപടി തന്നെയാണ്. ലൈംഗികമായ അതിക്രമങ്ങള്‍ നേരിട്ട് കേസെടുക്കാവുന്ന കുറ്റകൃത്യങ്ങളാണ്; പൊതുസ്ഥലങ്ങളില്‍വെച്ച് അത്തരം കുറ്റകൃത്യങ്ങള്‍ നടന്നുവെന്ന വിവരം ലഭിച്ചാല്‍ നടപടിയെടുക്കാനുള്ള ഉത്തരവാദിത്വം ഗവണ്‍മെന്‍റിനുണ്ട്. സ്ത്രീകളുടെയും പ്രാന്തവല്‍ക്കരിയ്ക്കപ്പെട്ട മറ്റ് ജനവിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കുവേണ്ടി പലപ്പോഴും വാദിയ്ക്കാറുള്ള പ്രസിദ്ധീകരണമാണ് തെഹല്‍ക്ക. അതിനാല്‍ അതിന്റെ ആരാധകര്‍, അതിന്റെ ധാര്‍മികവും നൈതികവുമായ അധഃപതനത്തില്‍ ഞെട്ടുകയും കുപിതരാവുകയും ചെയ്തു; മറ്റുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കുന്നതിനുവേണ്ടി എന്തു ചെയ്യണമെന്നാണോ തെഹല്‍ക്ക ആവശ്യപ്പെട്ടുകൊണ്ടിരുന്നത്, അതുതന്നെ സ്വന്തം കാര്യത്തിലും തെഹല്‍ക്ക ചെയ്യണം എന്നും അവര്‍ ആവശ്യപ്പെട്ടു.

അതിക്രമത്തിന്റെ സ്വഭാവം വെച്ചുനോക്കുമ്പോള്‍, ഇത്തരം കുറ്റത്തിന്നിരയായ സ്ത്രീക്ക് അതിനെപ്പറ്റി സംസാരിയ്ക്കാന്‍ കഴിയുമോ, ആവലാതിപ്പെടാന്‍ കഴിയുമോ എന്നതിനെ ആശ്രയിച്ചാണ്, മിക്കപ്പോഴും അതിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വേണ്ട വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒന്നാണ് ഹീനമായ ഈ കുറ്റകൃത്യവും എന്നത്, അതിനാല്‍ ഞെട്ടിപ്പിയ്ക്കുന്ന ഒരു യാഥാര്‍ഥ്യമാണ്. അതിന് പല കാരണങ്ങളുമുണ്ട്. സാമൂഹ്യമായ അപമാനം, ഭീതിജനകമായ നിയമനടപടികള്‍, ഉദ്യോഗസ്ഥന്മാരുടെ ശത്രുതാപരമായ നിലപാട്, കേസ് നടത്തിക്കൊണ്ടു പോകുന്നതിന്റെ വിഷമത്തില്‍നിന്ന് ഇരയെ സംരക്ഷിയ്ക്കണം എന്ന് ആഗ്രഹിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും നിരുല്‍സാഹിപ്പിയ്ക്കുന്നത് - കുറ്റകൃത്യത്തെ നിശ്ശബ്ദമാക്കിത്തീര്‍ക്കുന്നതിന് പലപ്പോഴും നിര്‍ബന്ധിതമാക്കുന്ന ഘടകങ്ങളില്‍ ചിലത് ഇവയൊക്കെയാണ്. ഫലത്തില്‍ കുറ്റവാളികള്‍ക്ക് ഗുണകരമായിത്തീരുന്നതാണ് ഇവയൊക്കെ.

തൊഴിലെടുക്കുന്ന സ്ത്രീകളുടെ കാര്യത്തില്‍, ലൈംഗികമായി ദ്രോഹിച്ച വ്യക്തിയുടെ കീഴില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് ""ഇര""യെങ്കില്‍, കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യുന്നതുതന്നെ, മിക്കപ്പോഴും പ്രയാസകരമായിത്തീരുന്നു. കാരണം അങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നത് മറ്റെല്ലാറ്റിനും പുറമെ ""ഇര""യുടെ ഉപജീവനമാര്‍ഗം ഇല്ലാതായിത്തീരുന്നതിനും കാരണമായേയ്ക്കും എന്ന ആശങ്ക നിലനില്‍ക്കുന്നു. ഏതാണ്ടെല്ലാ കേസുകളിലും സംഭവിക്കുന്നത് ഇതാണ്. തെന്‍റ മേലുദ്യോഗസ്ഥന്നെതിരായി ലൈംഗികപീഡനത്തെക്കുറിച്ച് പരാതി ഉന്നയിയ്ക്കാന്‍ ധൈര്യപ്പെടുന്ന സ്ത്രീക്ക്, തൊഴില്‍ നഷ്ടപ്പെടുന്നു. തെഹല്‍ക്കയിലെ യുവ പത്രപ്രവര്‍ത്തക, തനിക്ക് നേരെയുണ്ടായ കുറ്റകൃത്യത്തെക്കുറിച്ച്, സ്ഥാപനത്തിലെ രണ്ടാം സ്ഥാനക്കാരിയായ മാനേജിങ് എഡിറ്റര്‍ ഷോമാ ചൗധരിയുടെ അടുത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള അസാമാന്യമായ ധൈര്യം കാണിച്ചു. എന്നാല്‍ ആ യുവതി ആരിലാണോ വിശ്വാസം അര്‍പ്പിച്ചത്, അവര്‍ ആ യുവതിയെ നിരാശപ്പെടുത്തുകയാണുണ്ടായത്. ആ യുവതിയുടെ പരാതി കൈപ്പറ്റിയ ഷോമാ ചൗധരി, തേജ്പാല്‍ നടത്തിയ മാപ്പപേക്ഷ എന്ന പ്രഹസനം അംഗീകരിച്ചുകൊണ്ട്, കുറ്റകൃത്യത്തെ വെള്ളപൂശുന്നതിനാണ് തുനിഞ്ഞത്; തേജ്പാല്‍ സ്വയം തീരുമാനിച്ച്, സ്വയം നടപ്പാക്കിയ, ആറുമാസക്കാലം പദവിയില്‍നിന്ന് സ്വയം ഒഴിഞ്ഞുനില്‍ക്കുക എന്ന നടപടി അംഗീകരിക്കുകയും ചെയ്തു. എന്നു മാത്രമല്ല, ""ആവശ്യപ്പെട്ടതിനേക്കാള്‍ എത്രയോ അധികമാണത്"" എന്ന അന്യായമായ പ്രസ്താവന നടത്തിക്കൊണ്ട്, ഷോമ തെന്‍റ തീരുമാനത്തെ സ്വയം ന്യായീകരിക്കുകയും ചെയ്തു.

തേജ്പാല്‍ മാപ്പു പറയുക മാത്രമല്ല ചെയ്തത്, മറിച്ച് ആറ് മാസക്കാലം മുഖ്യ പത്രാധിപ സ്ഥാനം വഹിയ്ക്കുകയില്ല എന്ന പ്രായശ്ചിത്തം കൂടി അതിനൊപ്പമുണ്ടല്ലോ എന്നാണ് അവരുടെ വാദം. ജയിലില്‍ അടയ്ക്കപ്പെട്ട മറ്റ് ബലാല്‍സംഗ കുറ്റവാളികള്‍ക്ക് ഈ സമീപനത്തിന്റെ ആനുകൂല്യം ലഭിയ്ക്കുകയാണെങ്കില്‍, അവര്‍ തങ്ങളുടെ ഇരകളുടെ വീട്ടുവാതിലില്‍ വരിവരിയായി നില്‍ക്കും; മാപ്പിരക്കും; ഏതാനും മാസക്കാലത്തെ പ്രായശ്ചിത്തത്തിനും തയ്യാറാവും. എത്രയെന്തൊക്കെയായാലും, നിയമനടപടികള്‍ നേരിട്ട്, താന്‍ ചെയ്ത കുറ്റത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിയ്ക്കുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണല്ലോ, തന്നെ ഇഷ്ടപ്പെടുന്ന സ്നേഹിതന്മാര്‍ക്കിടയില്‍ നിന്നുകൊണ്ട് പ്രായശ്ചിത്തം ചെയ്യുന്നത്! കുറ്റം ബലാല്‍സംഗമാണ് ഒരു കാര്യം സംശയരഹിതമായി നാം മനസ്സിലാക്കണം: ഭേദഗതി ചെയ്യപ്പെട്ട ഇന്ത്യന്‍ പീനല്‍ കോഡിലെ 375 ബി വകുപ്പില്‍ (ഒന്നാം വിശദീകരണമടക്കം) ബലാല്‍സംഗത്തിന് നല്‍കുന്ന നിര്‍വചനം അനുസരിച്ച്, ഇരയുടെ പരാതി വെച്ചു നോക്കുമ്പോള്‍, പ്രതി ചെയ്ത കുറ്റം ബലാല്‍സംഗമാണ്; കുറ്റം തെളിയിയ്ക്കപ്പെടുകയാണെങ്കില്‍ പ്രതിക്ക് ചുരുങ്ങിയത് ഏഴുവര്‍ഷം ജയില്‍ശിക്ഷ ലഭിയ്ക്കാവുന്ന കുറ്റമാണത്. എന്നുതന്നെയല്ല ഭേദഗതി ചെയ്യപ്പെട്ട നിയമം അനുസരിച്ച്, ഇന്ത്യന്‍ പീനല്‍ കോഡിലെ 376 (2) (എഫ്) വകുപ്പ് അനുസരിച്ച് ""ബലാല്‍സംഗം ചെയ്യുന്നത് ബന്ധുവോ രക്ഷിതാവോ അധ്യാപകനോ വിശ്വസ്ത സ്ഥാനത്തോ അധികാരസ്ഥാനത്തോ ഇരിക്കുന്ന വ്യക്തിയോ ആണെങ്കി""ലും 376 (2) (കെ) വകുപ്പനുസരിച്ച് ""സ്ത്രീയ്ക്ക് മേല്‍ നിയന്ത്രണമോ ആധിപത്യമോ ചെലുത്താന്‍ കഴിയുന്ന സ്ഥാനത്തിരിക്കുന്ന ആളാണ് സ്ത്രീയ്ക്ക് നേരെ ബലാല്‍സംഗക്കുറ്റം ചെയ്യുന്നതെങ്കിലും"" ആ കുറ്റകൃത്യം കൂടുതല്‍ ഗൗരവസ്വഭാവത്തോടുകൂടിയ ബലാല്‍സംഗമായി കണക്കാക്കപ്പെടുന്നതാണ്; അതിനുള്ള ശിക്ഷ ചുരുങ്ങിയത് പത്ത് വര്‍ഷമായി ഉയര്‍ത്തപ്പെട്ടിരിക്കുന്നു. തെഹല്‍ക്കാക്കേസിന് ഈ വകുപ്പുകള്‍ ബാധകമാകുന്നതാണ്.

കുറ്റകൃത്യത്തിന്റെ ഗൗരവം മറ്റൊരു വിധത്തിലും മറച്ചുവെയ്ക്കാന്‍ തെഹല്‍ക്ക ശ്രമിയ്ക്കുകയുണ്ടായി. നിരവധി ചാനലുകളില്‍ ചര്‍ച്ചയ്ക്കെത്തിയ ചില വനിതാ പ്രവര്‍ത്തകരും വനിതാ അഭിഭാഷകരും അവരുടെ തെറ്റായ വാദങ്ങളിലൂടെ വഞ്ചനാപരമായ ഈ അഭ്യാസത്തില്‍ പങ്കാളികളായിത്തീരുകയും ചെയ്തു. ജോലി സ്ഥലങ്ങളിലെ ലൈംഗികപീഡനത്തിന്റെ കാര്യത്തില്‍ നിയമം അനുശാസിക്കുന്ന വിധത്തില്‍ സ്ഥാപനത്തിനകത്തുതന്നെയുള്ള ഒരു കമ്മിറ്റിയ്ക്ക് വിടുന്നതാണ് പരാതിക്കാരിക്കു തന്നെ സ്വീകാര്യമാവുക എന്ന വാദമാണത്. നിയമത്തിന്നനുസരിച്ചുള്ള ചട്ടങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്‍റ് പരാജയപ്പെട്ടതിനാല്‍ നിയമത്തിനുതന്നെ വലിയ ദൗര്‍ബല്യമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. തെഹല്‍ക്കയില്‍ അത്തരമൊരു കമ്മിറ്റി ഉണ്ടായിരുന്നില്ല. അതിനാല്‍ ഒരൊറ്റ ദിവസത്തിനുള്ളില്‍ അവര്‍ അത്തരമൊന്നുണ്ടാക്കി. യുവപത്രപ്രവര്‍ത്തകയുടെ പരാതി പരിഹരിക്കുന്നതിനുള്ള തെഹല്‍ക്കയുടെ തീവ്ര ശ്രമമായി, ഇത് പൊക്കിക്കാണിയ്ക്കപ്പെട്ടു.

2013 ലെ നിയമത്തിന്റെ പരിധി തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുനേരെയുണ്ടാകുന്ന ലൈംഗികപീഡന (തടയലും നിരോധിയ്ക്കലും പരിഹാരവും) നിയമം 2013 എന്ന ഈ നിയമം സുപ്രീംകോടതിയുടെ വിശാഖക്കേസിലെ വിധിയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഒരു കോടതിയിലെ കേസിന്റെ ദീര്‍ഘമായ നടപടിക്രമങ്ങളൊന്നുമില്ലാതെ സ്ത്രീ ജീവനക്കാര്‍ക്ക് വളരെ വേഗത്തില്‍ നീതി ലഭ്യമാക്കുക എന്ന ഉദ്ദേശമാണ് ഇതിനുള്ളത്- ഇന്ത്യന്‍ പീനല്‍ കോഡിലെ ""ലൈംഗികമായ ഉപദ്രവത്തിന്നെതിരായ"" വകുപ്പില്‍ വരുന്ന, അത്ര തന്നെ കടുപ്പമല്ലാത്ത ലൈംഗികദ്രോഹം സംബന്ധിച്ച കേസുകളാണിവ. ""ശാരീരികമായ അടുപ്പം"" അഥവാ ""നീക്കം"", ""ലൈംഗികമായ ആനുകൂല്യങ്ങള്‍ക്കുവേണ്ടിയുള്ള അഭ്യര്‍ഥന"", ""ലൈംഗികച്ചുവയുള്ള പ്രസ്താവങ്ങള്‍"" എന്നിങ്ങനെയുള്ള ""ലൈംഗിക ഉപദ്രവങ്ങളെ""ക്കുറിച്ച്, ആ നിയമത്തിലുള്ള നിര്‍വചനങ്ങളില്‍നിന്ന് അത് വ്യക്തമാണ്. അവയൊക്കെ സ്വയം കുറ്റകൃത്യങ്ങള്‍ തന്നെയാണ്. എന്നാല്‍ ബലാല്‍സംഗം എന്ന കുറ്റകൃത്യത്തോളം കടുത്തതല്ല താനും. എന്നാല്‍ ഇതിനേക്കാളൊക്കെ പ്രധാനമായിട്ടുള്ളത്, സിവില്‍ പരിഹാരം കാണുന്നതിന് ഉദ്ദേശിച്ചുകൊണ്ട് ഉണ്ടാക്കപ്പെട്ടിട്ടുള്ള ഈ നിയമത്തില്‍, ഇതിനുകീഴില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ നേരിട്ട് കേസെടുക്കാവുന്ന ഗണത്തില്‍പെടുന്നവയല്ല എന്ന വകുപ്പ് ഉണ്ട് എന്നുള്ളതാണ്.

2013 ലെ ഈ നിയമത്തിലെ 27 (1) വകുപ്പ് ഇങ്ങനെ അനുശാസിക്കുന്നു: ""അപമാനിതയായ സ്ത്രീയുടെയോ അഥവാ സ്ഥാപനത്തിനുള്ളിലെ കമ്മിറ്റിയുടെയോ രേഖാമൂലമുള്ള പരാതിയില്ലെങ്കില്‍, ഈ നിയമത്തിന്‍കീഴില്‍ ശിക്ഷാര്‍ഹമായ ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഒരു കോടതിയും കേസെടുക്കേണ്ടതില്ല"". എന്നുതന്നെയല്ല, ഈ നിയമത്തിന്‍കീഴില്‍ വരുന്ന ഓരോ കുറ്റകൃത്യവും ""നേരിട്ട് കേസെടുക്കേണ്ടതല്ലാത്തവയാകുന്നു"" എന്നും 27 (3) വകുപ്പ് പ്രത്യേകം എടുത്തു പറയുന്നുണ്ട്. തെഹല്‍ക്കാക്കേസില്‍ കാണുന്ന പോലെയുള്ള, നേരിട്ട് കേസെടുക്കാവുന്ന കുറ്റകൃത്യത്തില്‍ സ്വമേധയാ കേസെടുക്കാനുള്ള സ്റ്റേറ്റിന്റെ നിര്‍ബന്ധിത ചുമതലയെ അസാധുവാക്കുന്നതായി കണക്കാക്കാന്‍ കഴിയുന്ന, അര്‍ഥവ്യക്തതയില്ലാത്ത വകുപ്പുകളാണ് ഇവ. പ്രസക്തമായ ബലാല്‍സംഗവിരുദ്ധ നിയമങ്ങളിലെ വകുപ്പുകള്‍ അനുസരിച്ച് വിചാരണ ചെയ്യപ്പെടേണ്ട ബലാല്‍സംഗം പോലെയുള്ള, സ്വയം കേസെടുക്കാവുന്ന കുറ്റകൃത്യങ്ങളുടെ കടുപ്പം കുറയ്ക്കുന്നതിനുള്ള ഉപകരണമായി ഈ നിയമം മാറുകയാണെങ്കില്‍, നീതി ലഭിയ്ക്കുന്നതിനുവേണ്ടി തൊഴിലെടുക്കുന്ന സ്ത്രീകള്‍ നടത്തുന്ന സമരം പരിഹാസ്യമായിത്തീരും. ഇത്തരമൊരു കേസ്, സ്ഥാപനത്തിനുള്ളിലെ കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയാണെങ്കില്‍, അത് ഇരയ്ക്ക് നീതി ലഭിക്കുന്നതിനുവേണ്ടിയായിരിക്കുകയില്ല; മറിച്ച് കുറ്റവാളിയെ രക്ഷിക്കുന്നതിനുവേണ്ടിയായിരിക്കും. പക്ഷേ, കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചു കാണുന്നതിനുള്ള ശ്രമങ്ങളെ, തുടര്‍ന്നുള്ള സംഭവങ്ങള്‍ തകിടം മറിച്ചിരിക്കുന്നു. എഫ്ഐആര്‍ ഫയല്‍ ചെയ്യപ്പെട്ടതോടെ നിയമപ്രക്രിയ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. സ്വന്തം തീരുമാനവും നിയമവും പരാതിക്കാരിയ്ക്ക് സ്വന്തം തീരുമാനം കൈക്കൊള്ളാനുള്ള കഴിവുണ്ട്, അതുകൊണ്ട് കുറ്റകൃത്യത്തെക്കുറിച്ച് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട എന്ന് അവര്‍ തീരുമാനിക്കുകയാണെങ്കിലോ, അഥവാ നീതി നേടാന്‍ മറ്റ് മാര്‍ഗങ്ങള്‍ അവലംബിക്കുകയാണെങ്കിലോ, അതുമല്ലെങ്കില്‍ നിശ്ശബ്ദത പാലിയ്ക്കുകയാണെങ്കില്‍ത്തന്നെയോ, അത് അവളെ മാത്രം ബാധിയ്ക്കുന്ന കാര്യമാണ്, അതിനെ മാനിയ്ക്കണം എന്നതാണ്, ഈ കേസ് കൈകാര്യം ചെയ്യുന്നതില്‍ തെഹല്‍ക്ക സ്വീകരിച്ച നടപടിയെ പിന്തുണയ്ക്കുന്നവര്‍ ഉന്നയിയ്ക്കുന്ന ന്യായവാദം. തന്നെ ദ്രോഹിച്ചവന്നെതിരെ കൈക്കൊള്ളേണ്ട നടപടിയുമായി ബന്ധപ്പെടുത്തിക്കൊണ്ട്, ബലാല്‍സംഗത്തിന്നിരയായ യുവതി സ്വയം തീരുമാനിക്കുന്നതിനെക്കുറിച്ച് ഊന്നിപ്പറയുമ്പോള്‍ ഒരു കാര്യം നാം ഓര്‍ക്കേണ്ടതുണ്ട്: വിവിധ നിയമങ്ങളെക്കുറിച്ച് അവള്‍ക്ക് പൂര്‍ണമായ അറിവുണ്ടോ? കാര്യങ്ങളെക്കുറിച്ച് സമഗ്രമായി ചിന്തിയ്ക്കാനുള്ള, പരാതി പറയാന്‍ പൊലീസിനെ സമീപിയ്ക്കാതിരിയ്ക്കുന്നതിന്റെ വരുംവരായ്കകളെക്കുറിച്ച് ചിന്തിയ്ക്കാനുള്ള സമയമുണ്ടോ? ലൈംഗികപീഡനത്തെക്കുറിച്ചുള്ള 2013ലെ നിയമം കടുപ്പം കുറഞ്ഞ കുറ്റകൃത്യങ്ങളെക്കുറിച്ചാണ് പറയുന്നത് എന്ന് അവള്‍ക്കറിയാമോ?

തനിക്കുനേരെയുണ്ടായ കുറ്റകൃത്യവുമായി യാതൊരുവിധത്തിലും യോജിയ്ക്കാത്ത ശിക്ഷയാണ് ആ നിയമത്തിന്‍കീഴില്‍ നല്‍കപ്പെടുന്നത് എന്ന് അവള്‍ക്കറിയാമോ? തെന്‍റ ജോലി നിയമംവഴി സംരക്ഷിയ്ക്കപ്പെടുന്നുണ്ട് എന്ന് അവള്‍ക്ക് അറിയാമോ? നീതിയ്ക്കുവേണ്ടി പോരാടുന്നതിന് ഏറ്റവും നല്ല നിയമോപദേശവും പിന്തുണയും ആണോ അവള്‍ക്ക് ലഭിച്ചിട്ടുള്ളത്? അറിവിെന്‍റ അത്തരമൊരു ചട്ടക്കൂടില്ലെങ്കില്‍, ഇരയ്ക്ക് സ്വയമായി കഴിവുണ്ട് എന്ന വാദഗതിയുടെ പ്രയോഗം ഒടുവില്‍ ചെന്നെത്തുക, ബലാല്‍സംഗവിരുദ്ധ നിയമത്തിന്‍കീഴില്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടുന്നതില്‍നിന്ന് പ്രതിയ്ക്ക് സംരക്ഷണകവചം തീര്‍ക്കപ്പെടുന്നതിലാണ്. ഗുജറാത്തിനെപ്പറ്റി ഇതിന്നൊരു രാഷ്ട്രീയ മാനം കൂടിയുണ്ട്. ഭാരതീയ ജനതാ പാര്‍ടിയുടെ അഴിമതികളെയും വഴിവിട്ട നടപടികളെയും തുറന്നു കാണിക്കുന്നതിന് തെഹല്‍ക്കയുടെ സ്റ്റിങ് ഓപ്പറേഷന് കഴിഞ്ഞിട്ടുണ്ട് എന്നതിനാല്‍, ഇപ്പോഴത്തെ കേസ്, തിരിച്ചടിയ്ക്കുന്നതിനുള്ള ഒരു അവസരം ബിജെപിയ്ക്ക് ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. യഥാര്‍ഥത്തില്‍ ആ പാര്‍ടി പ്രയോഗിയ്ക്കുന്ന ഇരട്ടത്താപ്പ് ഇതിലൂടെ തുറന്നുകാട്ടപ്പെടുന്നുണ്ട്.

ഈ കേസില്‍ ബിജെപി ഭരിക്കുന്ന ഗോവാ ഗവണ്‍മെന്‍റ് സ്വയം കേസെടുക്കുകയാണെങ്കില്‍, ബിജെപി തന്നെ ഭരിക്കുന്ന ഗുജറാത്തില്‍ അതേ വിധത്തിലുള്ള ഉല്‍സാഹം കാണിയ്ക്കാത്തതെന്താണ്? അവിടെ മുഖ്യമന്ത്രിയ്ക്ക് നേരിട്ട് പരിചയമുള്ള ഒരു യുവതിയെ, അദ്ദേഹത്തിന്റെ കല്‍പനപ്രകാരം, നിയമത്തെയാകെ ലംഘിച്ചുകൊണ്ട്, ഭീകരവിരുദ്ധ സ്ക്വാഡിെന്‍റ ഊര്‍ജിതമായ നിരീക്ഷണത്തിന് വിധേയയാക്കിയിരിക്കുകയാണെന്ന റിപ്പോര്‍ട്ടുണ്ടല്ലോ. നേരിട്ട് കേസെടുക്കാവുന്ന ഒരു കുറ്റകൃത്യം തന്നെയാണിത്. ഇന്ത്യന്‍ ടെലഗ്രാഫ് നിയമത്തിലെ 5.2 വകുപ്പും ഭേദഗതി ചെയ്യപ്പെട്ട ഇന്ത്യന്‍ പീനല്‍ കോഡിലെ 354 (ഡി) (2) വകുപ്പും (ഒരു സ്ത്രീയെ വേട്ടയാടുന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ട വകുപ്പാണിത്) ലംഘിയ്ക്കുന്നതിന് ഗവണ്‍മെന്‍റ് എഫ്ഐആര്‍ ഫയല്‍ ചെയ്യേണ്ടത് അനിവാര്യമാണ്. കുറ്റകൃത്യം വ്യത്യസ്തമാണെങ്കിലും രണ്ടും സ്വയം കേസെടുക്കാവുന്ന കുറ്റങ്ങളാണ്. അതുകൊണ്ട് ഗോവയിലും ഗുജറാത്തിലും ഒരേ നിയമ പ്രക്രിയ തന്നെയാണ് പ്രയോഗത്തില്‍ വരുത്തേണ്ടത്.

*
വൃന്ദാ കാരാട്ട് ചിന്ത 06 ഡിസംബര്‍ 2013

No comments: