Sunday, August 2, 2009

മറക്കുകയോ?

"ഓര്‍മകള്‍ ചിലത് അങ്ങനെയാണ്. മറക്കാന്‍ ആഗ്രഹിച്ചാലും ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും. അങ്ങനെയൊരു ഓര്‍മ ഇനി ഒരിക്കലും മനസ്സില്‍ വരരുതേയെന്ന് കരുതാഞ്ഞിട്ടല്ല. 1959 ജൂലൈ 31. ഓര്‍മിക്കാന്‍ ഇഷ്ടമില്ലാത്ത കറുത്ത ദിവസം. ഒരു ജനതയുടെ വിമോചനസ്വപ്നത്തിന് അന്ന് ചിതയെരിഞ്ഞു; ഹൃദയവികാരങ്ങള്‍ക്കും. 36 ലക്ഷം പാവങ്ങളെ കൃഷിഭൂമിയുടെ അവകാശികളാക്കിയ സര്‍ക്കാരിനെ ജനാധിപത്യത്തിന്റെ പുണ്യാളന്‍ ചമഞ്ഞ കോണ്‍ഗ്രസ് ഭരണകൂടം ഭരണഘടനയിലെ 356-ാം വകുപ്പ് ദുരുപയോഗിച്ച് താഴെയിറക്കി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തില്‍ അട്ടിമറിക്കപ്പെട്ടത്, ലോകത്താദ്യമായി ബാലറ്റിലൂടെ അധികാരത്തിലേറിയ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍. നന്മ നിറയേണ്ട കേരളത്തിന് അടിത്തറയിട്ട പാവങ്ങളുടെ സര്‍ക്കാര്‍തന്നെ ജനാധിപത്യക്കശാപ്പിന്റെ ഇരയുമായി. വൃത്തികെട്ട സമരത്തിന് മാധ്യമപരിലാളനയില്‍ 'വിമോചന സമര'മെന്ന പേരും കിട്ടി. വര്‍ഷം 50 കഴിഞ്ഞാലും അതൊരിക്കലും മറക്കാനാകില്ല. ഒരു ജനതയുടെ സ്വപ്നത്തെ ചവിട്ടിയരച്ച ദിവസമാണത്''- രാഷ്ട്രീയാഭാസങ്ങള്‍ അരങ്ങുതകര്‍ത്ത ആ ഇരുണ്ട ദിനങ്ങളെക്കുറിച്ച് അന്നത്തെ കൊട്ടാരക്കര എംഎല്‍എ, പ്രായത്തില്‍ ആദ്യനിയമസഭയിലെ ബേബിയായ ഇ ചന്ദ്രശേഖരന്‍നായര്‍.

അരിഞ്ഞത് ഒരു ജനതയുടെ സ്വപ്നം

സര്‍ക്കാര്‍ പിരിച്ചുവിടപ്പെടുമെന്ന് മാധ്യമപ്രചാരണം ശക്തമായിരുന്നു. നടക്കാന്‍പോകുന്നത് എന്താണെന്ന് ഞങ്ങള്‍ക്കും ഏതാണ്ടൊരു ചിത്രമുണ്ടായിരുന്നു. പാവപ്പെട്ട ജനത കണ്ണിലെണ്ണയൊഴിച്ച് അധികാരത്തിലേറ്റിയ സര്‍ക്കാരിനെ പിന്‍വാതിലിലൂടെ, അതും ജനാധിപത്യത്തെക്കുറിച്ച് എന്നും തേന്‍പുരട്ടിയ വാക്കുകളാല്‍ സംസാരിക്കുന്നവര്‍ അട്ടിമറിക്കുന്നത് വൈരുധ്യംതന്നെയായിരുന്നു. ഇത് മുന്‍കൂട്ടിക്കണ്ട് സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള പ്രചാരണം രാജ്യംമുഴുവന്‍ നടക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ബോംബെയില്‍ ഞാന്‍ ക്യാമ്പയിനു പോയത്. അവിടെ ചെയ്ത പ്രസംഗം ഇന്നും ഓര്‍മയുണ്ട്. കാരണം സര്‍ക്കാരിനെ പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയാലും കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തിലെത്തും എന്നുതന്നെയായിരുന്നു പ്രതീക്ഷ. കാരണം ഒരു ജനതയുടെ സ്വപ്നത്തെ ആര്‍ക്കും പിരിച്ചുവിടാന്‍ കഴിയില്ലല്ലോ? അടുത്ത തെരഞ്ഞെടുപ്പില്‍ പട്ടം താണുപ്പിള്ള സഭ കാണില്ലെന്ന് ഞാനവിടെ പ്രസംഗിച്ചു. അഥവാ സഭ കാണണമെങ്കില്‍ സ്പീക്കറുടെ അനുമതിയോടെ ഗ്യാലറിയില്‍ ഇരിക്കേണ്ടിവരുമെന്നും. എസ് എ ഡാങ്കെ അടക്കം പങ്കെടുത്ത മീറ്റിങ്ങിലാണ് പട്ടത്തിനെതിരെ ആഞ്ഞടിച്ചത്. പട്ടം എന്നെ പേരെടുത്ത് ഒരിക്കലും വിളിച്ചിരുന്നില്ല. തിരുവിതാംകൂര്‍ പാര്‍ലമെന്റ് അംഗമായിരുന്ന അച്ഛന്റെ പേരിലായിരുന്നു എന്നെയും വിളിച്ചത്. തിരിച്ചെത്തിയപ്പോള്‍ സി അച്യുതമേനോന്‍ എന്നോടു ചോദിച്ചു. പട്ടം ഇനി സഭ കാണില്ലെന്ന് പ്രസംഗിച്ചോയെന്ന്. ഒട്ടും മടിക്കാതെ ഞാന്‍ അതെയെന്ന് ഉത്തരം പറഞ്ഞു. അന്നത്തെ കേരളത്തിന് ഒരിക്കലും വിശ്വസിക്കാനാകാത്ത ഒരു കാര്യമാണത്. അങ്ങനെയായിരുന്നു അന്ന് പട്ടം.

സര്‍ക്കാരിനെ പിരിച്ചുവിട്ട ദിവസം ഞാന്‍ എന്റെ മണ്ഡലമായ കൊട്ടാരക്കരയിലായിരുന്നു. വലിയ സങ്കടമായിരുന്നു എല്ലാവര്‍ക്കും. ഭീകരമായ ആക്രമണങ്ങളാണ് പാര്‍ടിനേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടായത്. ഓഫീസുകള്‍ക്കും മറ്റും സഖാക്കള്‍ ജീവന്‍ പണയംവച്ച് കാവലിരുന്നു. താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചു. പലയിടങ്ങളിലും ദുര്‍ബലവിഭാഗത്തില്‍പ്പെട്ട സഖാക്കളെ തെരഞ്ഞുപിടിച്ചാണ് ദ്രോഹിച്ചത്. ഒരുപാട് കള്ളക്കേസും പിന്നാലെയെത്തി.

'വിമോചനസമരം'

കേരളത്തിന്റെ നേര്‍വഴിതന്നെ ശിഥിലമാക്കിയ സമരം. ക്രൈസ്തവസഭയും സാമുദായിക സംഘടനകളും പൊതുപ്രവര്‍ത്തനത്തെ മലിനമാക്കി. വിമോചനസമരം എന്ന പേരുതന്നെ നോക്കുക. മാധ്യമ ലാളനയിലാണ് ജനാധിപത്യത്തെ കുഴിച്ചുമൂടിയ സമരത്തിന് ആ പേരു വന്നത്. അതിന്റെ വിരോധാഭാസം ഒന്ന് ഓര്‍ത്തുനോക്കൂ. ഈ ലോക്സഭ തെരഞ്ഞെടുപ്പുകാലത്ത് കണ്ട അതേ രീതിയിലായിരുന്നു അന്നും സാമുദായിക-രാഷ്ട്രീയ കൂട്ടായ്മ പ്രവര്‍ത്തിച്ചത്. പള്ളിയും ഇടവകക്കാരും വിവിധ സാമുദായിക വിഭാഗങ്ങളും ഒന്നാകെ സര്‍ക്കാരിനും പാര്‍ടിക്കും എതിരെ തെരുവിലിറങ്ങിയ ദിവസങ്ങള്‍.

ഫലപ്രദമായിത്തന്നെ പാര്‍ടി അതിനെ പ്രതിരോധിച്ചിരുന്നു. എന്നാല്‍ സമൂഹമൊന്നാകെ ചേരിതിരിഞ്ഞ സമയം ചെറുത്തുനില്‍പ്പ് എളുപ്പമായിരുന്നില്ല.

അന്ന് സര്‍ക്കാരിനെതിരെ സമരക്കാര്‍ പ്രയോഗിച്ച ഭാഷതന്നെ ഒന്നു നോക്കിയേ. കേട്ടാലറയ്ക്കുന്ന തെറികളും കള്ളക്കഥകളും. മന്നത്ത് പത്മനാഭന്‍വരെ അനുകൂലിച്ചിരുന്നു ഒരുസമയത്ത് സര്‍ക്കാരിന്റെ നയങ്ങളെ. എന്നാല്‍ ക്രിസ്തീയസഭയുടെ തന്ത്രപരമായ ഇടപെടലുകളാണ് വിശാലഐക്യം ഉണ്ടാക്കിയത്. മന്നവും സാമുദായികസഖ്യങ്ങളും പിന്നാലെയെത്തി.

ശൂന്യതയില്‍നിന്നു പടിപടിയായി ജനകീയാംഗീകാരം നേടി അധികാരത്തിലേറിയ ഒരു പാര്‍ടിയെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി മാത്രമാണ് തല്‍പ്പരകക്ഷികള്‍ വിമോചനസമരമെന്ന സമരാഭാസം തല്ലിക്കൂട്ടി താഴെയിറക്കിയത്. ജനം സമരത്തെ കൈയൊഴിഞ്ഞപ്പോള്‍ ഇന്ദിരഗാന്ധിവരെ രംഗത്തെത്തി. ഒടുവില്‍ സര്‍ക്കാരിന്റെ പിരിച്ചുവിടലിനും അവര്‍ ഒത്താശചെയ്തു.

അക്രമത്തിലൂടെയാണ് സമരം പടര്‍ത്തിയത്. എത്ര സഖാക്കളാണ് ആക്രമിക്കപ്പെട്ടത്. മാധ്യമങ്ങളുടെ അനുഗ്രഹത്താല്‍ അതെല്ലാം മഹത്തായ സമരരൂപമായി. സഭയുടെ നിര്‍ലോഭമായ സഹായം എപ്പോഴും തേടിയെത്തിയിരുന്നു. എത്ര സഖാക്കളാണ് കൊല്ലപ്പെട്ടത്? മര്‍ദനമേറ്റവരെത്ര? കൊടിയ പീഡനമേറ്റവരെക്കുറിച്ചൊന്നും പുറംലോകം അറിഞ്ഞതേയില്ല. മാധ്യമങ്ങള്‍ അറിയിച്ചില്ല.

അന്നും ഇതേ മുഖം

ഒരു മാറ്റവുമില്ല മാധ്യമങ്ങള്‍ക്ക്. അന്നും ഇങ്ങനെത്തന്നെയായിരുന്നു. എല്ലാം ഒരേപോലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ ആക്രമിച്ചു. അന്ന് റിപ്പോര്‍ട്ടുകളില്‍ വെള്ളംചേര്‍ക്കുന്ന പതിവില്ല. അവലോകനങ്ങളിലായിരുന്നു താല്‍പ്പര്യങ്ങള്‍ കടന്നുകൂടിയത്. ആഴ്ചാവലോകനത്തിലായിരുന്നു കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെയുള്ള ബോധപൂര്‍വമായ പ്രചാരവേല. സര്‍ക്കാരിന്റെ തുടക്കത്തില്‍ ഒന്നുമുണ്ടായിരുന്നില്ല. സര്‍ക്കാരിന്റെ നയങ്ങള്‍ സമ്പന്നതാല്‍പ്പര്യങ്ങളെ ഹനിക്കുമെന്നു വന്നപ്പോഴായിരുന്നു വിശ്വരൂപം പുറത്തെടുത്തത്. പട്ടം താണുപ്പിള്ളയുടെ അടുത്ത ആളുകളായിരുന്നു പ്രധാനപ്പെട്ട അന്നത്തെ മാധ്യമപ്രവര്‍ത്തകര്‍. സഭയിലെന്നും ഇംഗ്ളീഷില്‍ തകര്‍ക്കുന്ന പട്ടം താണുപ്പിള്ളയ്ക്ക് മന്ത്രി കൃഷ്ണയ്യര്‍ ഉരുളയ്ക്ക് ഉപ്പേരി കണക്കെ മറുപടി കൊടുത്തപ്പോള്‍ പിറ്റേന്ന് മാധ്യമങ്ങള്‍ക്ക് അദ്ദേഹം 'വായാടി കൃഷ്ണയ്യരാ'യി.

നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ നിരത്തുന്ന രീതി അന്നും മാധ്യമങ്ങള്‍ക്കുണ്ടായിരുന്നു. ആന്ധ്രാ അരി കുംഭകോണം ഇത്തരത്തില്‍ വാര്‍ത്തെടുത്ത വിവാദമായിരുന്നു. വിവിധ താല്‍പ്പര്യങ്ങളോടെ മിക്ക പത്രങ്ങളും ഇത് ഏറ്റുപിടിച്ചു. ഒഴിവാക്കാവുന്ന ചെറിയ നഷ്ടം എന്നതാണ് പ്രതിപക്ഷം കണ്ടുപിടിച്ച സര്‍ക്കാരിനെതിരെയുള്ള വലിയ കുറ്റം. കുംഭകോണമായി ഇതിനെ ഊതിവീര്‍പ്പിച്ചു. വേറെ സ്ഥലത്തുനിന്ന് വാങ്ങിച്ചിരുന്നുവെങ്കില്‍ കുറച്ചുകൂടി കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്നായിരുന്നു വാദം. അന്ന് സഭയില്‍ 'ജിഞ്ചര്‍ ഗ്രൂപ്പ്' നടത്തിയ പ്രസംഗങ്ങള്‍ സഭയില്‍ പ്രതിപക്ഷം നടത്തിയ പോരാട്ടങ്ങളെയെല്ലാം ദുര്‍ബലമാക്കി. ഈ പ്രസംഗങ്ങള്‍ സര്‍ക്കാരിന്റെ നിലപാട് വിശദീകരിക്കുന്നതിന് ലഘുലേഖകളായി ഉപയോഗിച്ചു. മൌലികമാറ്റങ്ങള്‍ കൊണ്ടുവരാന്‍ തുടങ്ങിയതോടെയാണ് എല്ലാവരുടെയും കണ്ണിലെ കരടായി സര്‍ക്കാര്‍ മാറിയതും പത്രങ്ങള്‍ ആഞ്ഞടിച്ചതും. നേതാക്കള്‍ക്കെതിരെയും മന്ത്രിമാര്‍ക്കെതിരെയും ഉയര്‍ന്ന നുണപ്രചാരണങ്ങളെ അവര്‍ പെരുപ്പിച്ചുകാട്ടി. വിദേശമാധ്യമങ്ങളുടെ സാന്നിധ്യം അതുവരെ കേരളത്തില്‍ അത്യപൂര്‍വമായിരുന്നു. ലോകത്താദ്യമായി കമ്യൂണിസ്റ്റ്് സര്‍ക്കാര്‍ അധികാരത്തിലേറിയ സംസ്ഥാനം എന്ന നിലയിലായിരുന്നു അന്നത്തെ അവരുടെ വരവ്.

കടംവീട്ടിയത് പാര്‍ടി

ഇല്ലായ്മയുടെ വിഷമങ്ങള്‍ ശരിക്കുമറിഞ്ഞായിരുന്നു മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഓരോ ദിവസവും. 500 രൂപയാണ് മന്ത്രിമാരുടെ വേതനം. ഇതില്‍ 350 രൂപ പാര്‍ടിക്ക്. എംഎല്‍എമാരുടെ വേതനമാകട്ടെ 120 രൂപ. ലെവിയെല്ലാം കഴിഞ്ഞ് കിട്ടുന്ന തുകകൊണ്ടാണ് ജീവിതം. പറ്റുകാരായി മാറുന്ന പുതിയ എംഎല്‍എമാര്‍ സേവ്യേഴ്സ് ഹോട്ടലിലുള്ളവര്‍ക്ക് അത്ഭുതമായിരുന്നു. 'പറ്റി'നെ സംബന്ധിച്ച് ഒരു തമാശതന്നെയുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാരെ ഇക്കാര്യത്തിലെങ്കിലും അനുകരിക്കണമെന്നായിരുന്നു ഞങ്ങളുടെ കഷ്ടപ്പാടു കണ്ട് സേവ്യേഴ്സിലെ ജീവനക്കാരുടെ ആവശ്യം. നിവേദനം നല്‍കാന്‍ വരുന്നവരായിരുന്നു ഊഴമിട്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഊണിന്റെ കാശ് നല്‍കിയത്. നിവേദനക്കാര്‍- ചിലപ്പോള്‍ നാലും അഞ്ചും പേര്‍- ഭക്ഷണത്തിന്റെ തുക ഹോട്ടലില്‍ നല്‍കും. ബാക്കി തുകയെല്ലാം പിന്നീട് അഡ്ജസ്റ്റ് ചെയ്യും.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വീട്ടില്‍ പോയാല്‍ ഒരു കപ്പ് ചായപോലും കിട്ടില്ല. പിശുക്കന്‍മാരായതുകൊണ്ടൊന്നുമല്ല. ചായ വാങ്ങിച്ചു കൊടുക്കാനൊന്നും കിട്ടുന്ന വേതനം തികയാത്തതിനാല്‍ ആഗ്രഹിച്ചിട്ടും കാര്യവുമില്ല. തമ്പിസാര്‍ (സ്പീക്കര്‍ ശങ്കരനാരായണന്‍ തമ്പി), മന്ത്രി പി കെ ചാത്തന്‍ എന്നിവരുടെ ചായക്കടപ്പറ്റ് തീര്‍ത്തത് പാര്‍ടി ഓഫീസില്‍നിന്നാണ്. തമ്പിസാര്‍ ഇത്തിരി ലാവിഷായിരുന്നു. ചെല്ലുന്ന എല്ലാവര്‍ക്കും ചായവാങ്ങിച്ചുകൊടുക്കും. അതായിരുന്നു അദ്ദേഹത്തിന്റെ അധികച്ചെലവ്.

'ജിഞ്ചര്‍ ഗ്രൂപ്പ് '

ഞങ്ങള്‍ ചെറുപ്പക്കാരായ എംഎല്‍എമാര്‍ അന്ന് ഒരു സെറ്റായിരുന്നു. ചില പത്രക്കാര്‍ ജിഞ്ചര്‍ ഗ്രൂപ്പ് എന്ന് ഞങ്ങള്‍ക്ക് പേരിട്ടു. ആദ്യം അനുഭവമില്ലാത്തവര്‍ എന്നായിരുന്നു ആക്ഷേപം. പട്ടം ഉള്‍പ്പെടെയുള്ള മഹാരഥന്മാര്‍ക്കെതിരെ പൊരുതിയപ്പോള്‍ ഞങ്ങളെ അവഗണിക്കാന്‍ പറ്റാതായി. പിന്നെ വിളിച്ചതാണ് ആ പേര്. വാലറ്റക്കാര്‍ എന്നും വിളിച്ചു. മഹത്തായ ഒരഭിലാഷത്തിന്റെ ഭാഗമായ ഒരു സര്‍ക്കാരിനെയാണ് സംരക്ഷിക്കേണ്ടതെന്ന ബോധം യുവാക്കളാണെങ്കിലും ഞങ്ങള്‍ക്കുണ്ടായിരുന്നു. പയറ്റിത്തെളിഞ്ഞ പാര്‍ലമെന്റേറിയന്മാരായിരുന്നു പ്രതിപക്ഷത്ത്. എന്നാല്‍ ഒരിടത്തും പതറിയില്ല. സേവ്യേഴ്സിന്റെ മുകളില്‍ തോപ്പില്‍ ഭാസി, എന്‍ രാജഗോപാലന്‍നായര്‍, വെളിയം ഭാര്‍ഗവന്‍ എന്നിവര്‍ക്കൊപ്പമാണ് എന്റെ താമസം. താഴെ പി ഗോവിന്ദപ്പിള്ള, കരുനാഗപ്പള്ളി എംഎല്‍എ കാര്‍ത്തികേയന്‍, പന്തളം പി ആര്‍ എന്നിവരും. രണ്ടംഗങ്ങളുടെ ഭൂരിപക്ഷത്തിലാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍. മഹാരഥന്മാരായ പ്രതിപക്ഷത്തെ താപ്പാനകളെ തളയ്ക്കാനുള്ള എല്ലാ വഴികളും കൂട്ടായി ആലോചിക്കാറുണ്ട്. ചോദ്യോത്തരവേളയിലെ ചോദ്യങ്ങളെല്ലാം പഠിക്കും. ഉപചോദ്യങ്ങള്‍ക്കുവരെ കണക്കുകൂട്ടിയുള്ള ഗൃഹപാഠങ്ങള്‍. രാത്രി വൈകുംവരെ ജിഞ്ചര്‍ ഗ്രൂപ്പിന്റെ മുറിയില്‍ തയ്യാറെടുപ്പുകളായിരുന്നു. പത്രങ്ങള്‍ കമ്യൂണിസ്റ്റ്വിരുദ്ധ മനസ്സോടെ ഞങ്ങള്‍ക്കെതിരെ ഇന്നത്തേതിനു സമാനമായ രീതിയില്‍ എഴുതിക്കൊണ്ടിരുന്നു. ഒന്നും ഗൌനിച്ചില്ല.

മഹത്തായ മന്ത്രിസഭ

ഇനിയെപ്പോഴെങ്കിലും ഇതുപോലൊരു മന്ത്രിസഭ ഉണ്ടാകുമോയെന്നറിയില്ല. ഒന്നിനൊന്നു മികച്ചവരായിരുന്നു ആദ്യ മന്ത്രിസഭയിലെ അംഗങ്ങളെല്ലാം. ഇ എം എസ് എന്ത് പറയുന്നുവെന്നറിയാന്‍ എല്ലാവരും ശ്രദ്ധിച്ചിരുന്നു. എതിരാളികളെപ്പോലും കുരുക്കിലാക്കുന്ന ടി വി തോമസ്. സി അച്യുതമേനോനെപ്പോലെ സമര്‍ഥനായ ഭരണാധികാരി, മുണ്ടശേരി, കൃഷ്ണയ്യര്‍, ഡോ. എ ആര്‍ മേനോന്‍... ആ മന്ത്രിസഭയുടെ അടയാളങ്ങള്‍ കേരളത്തിന്റെ മണ്ണിലെന്നും ഉണ്ടാകും. സാമൂഹ്യനീതി, കൃഷിക്കാരന് കൃഷിഭൂമി, കര്‍ഷകത്തൊഴിലാളിക്ക് നിജപ്പെടുത്തിയ കൂലി, സമ്പത്തിന്റെ നീതിപൂര്‍ണമായ വിതരണം... കേരള വികസനമാതൃകയുടെ അടിത്തറ പാകിയത് ഞാന്‍ അംഗമായ കമ്യൂണിസ്റ്റ് പാര്‍ടിയിലൂടെയാണല്ലോയെന്ന അഭിമാനം എന്നുമുണ്ടാകും. അതിന് ചിതയൊരുക്കിയവരും ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും; മായാ കളങ്കത്തിന്റെ കറുത്ത പാടുകളായി.

***


അനില്‍ ജി ടി കെ

കടപ്പാട് : ദേശാഭിമാനി വാരാന്തപ്പതിപ്പ്

4 comments:

വര്‍ക്കേഴ്സ് ഫോറം said...

"ഓര്‍മകള്‍ ചിലത് അങ്ങനെയാണ്. മറക്കാന്‍ ആഗ്രഹിച്ചാലും ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും. അങ്ങനെയൊരു ഓര്‍മ ഇനി ഒരിക്കലും മനസ്സില്‍ വരരുതേയെന്ന് കരുതാഞ്ഞിട്ടല്ല. 1959 ജൂലൈ 31. ഓര്‍മിക്കാന്‍ ഇഷ്ടമില്ലാത്ത കറുത്ത ദിവസം. ഒരു ജനതയുടെ വിമോചനസ്വപ്നത്തിന് അന്ന് ചിതയെരിഞ്ഞു; ഹൃദയവികാരങ്ങള്‍ക്കും. 36 ലക്ഷം പാവങ്ങളെ കൃഷിഭൂമിയുടെ അവകാശികളാക്കിയ സര്‍ക്കാരിനെ ജനാധിപത്യത്തിന്റെ പുണ്യാളന്‍ ചമഞ്ഞ കോണ്‍ഗ്രസ് ഭരണകൂടം ഭരണഘടനയിലെ 356-ാം വകുപ്പ് ദുരുപയോഗിച്ച് താഴെയിറക്കി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തില്‍ അട്ടിമറിക്കപ്പെട്ടത്, ലോകത്താദ്യമായി ബാലറ്റിലൂടെ അധികാരത്തിലേറിയ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍. നന്മ നിറയേണ്ട കേരളത്തിന് അടിത്തറയിട്ട പാവങ്ങളുടെ സര്‍ക്കാര്‍തന്നെ ജനാധിപത്യക്കശാപ്പിന്റെ ഇരയുമായി. വൃത്തികെട്ട സമരത്തിന് മാധ്യമപരിലാളനയില്‍ 'വിമോചന സമര'മെന്ന പേരും കിട്ടി. വര്‍ഷം 50 കഴിഞ്ഞാലും അതൊരിക്കലും മറക്കാനാകില്ല. ഒരു ജനതയുടെ സ്വപ്നത്തെ ചവിട്ടിയരച്ച ദിവസമാണത്''- രാഷ്ട്രീയാഭാസങ്ങള്‍ അരങ്ങുതകര്‍ത്ത ആ ഇരുണ്ട ദിനങ്ങളെക്കുറിച്ച് അന്നത്തെ കൊട്ടാരക്കര എംഎല്‍എ, പ്രായത്തില്‍ ആദ്യനിയമസഭയിലെ ബേബിയായ ഇ ചന്ദ്രശേഖരന്‍നായര്‍.

*free* views said...

Those were totally different times, party workers and leaders were working selflessly for the party and party for the people.

Trying to make a comparison between those days and today is ridiculous and a lame attempt to protect certain interests. There are much easier ways to unite the party than to use an old ghost.

Lavlin case and internal issues that party face cannot be painted as caused by media and Christian churches. Looks like party is ready to use any weapon to protect certain self serving interests.

I hear only party and party papers talking about vinochana samaram.

Baiju Elikkattoor said...

the party will do well if it has an introspection as to how far it has deviated from its proletariat path!
does the post have any contemporary relevance? No. It is just a gimmick to cover up the quagmire into which the party leadership has fallen!

Anonymous said...

മറക്കണൊ ഞാന്‍ മറക്കണോ? എന്തല്ലാമാടാ ഞാന്‍ മറക്കേണ്ടത്‌? എണ്റ്റെ മോന്‍ ബാലരാമനെന്തേ കല്യാണം കഴിച്ചില്ല? എണ്റ്റെ മോന്‍ സ്വാമി നാഥനെന്തേ കല്യാണം കഴിച്ചില്ല , പണ്ടുണ്ടതും പാളയില്‍ തൂറിയതും വിളമ്പി സമയം കളയുന്നതല്ലാതെ ജനങ്ങള്‍ക്കാവശ്യമുള്ള ഒരു കാര്യവും ചെയ്യുന്നില്ല ഭരണ യന്ത്റം നട്ടും ബോള്‍ട്ടൂം എന്നല്ല എല്ലാം താറുമാറായി കിടക്കുന്നു, ഇതുപോലൊരു നാറിയ ഭരണവും നാറിയ പ്റതിപക്ഷവും ചേറ്‍ന്നു കേരളം നശിപ്പിച്ചു