Tuesday, June 8, 2010

സ്വത്വരാഷ്ട്രീയത്തിന്റെ വെല്ലുവിളി നേരിടുക

സ്വത്വരാഷ്ട്രീയം ലോകമാകെ വ്യാപിച്ചിരിക്കുന്നു. ഗോത്രം, ലിംഗം, ജാതി, മതം, വംശം എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രത്യേക സ്വത്വത്തില്‍പ്പെടുന്ന ജനങ്ങള്‍ രാഷ്ട്രീയമായി അണിചേരുകയും പ്രവര്‍ത്തിക്കുകയും വേണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ളതാണ് സ്വത്വരാഷ്ട്രീയം. ഒരു പ്രത്യേക സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങളും അടിച്ചമര്‍ത്തലുകളുമാണ് അവരുടെ കൂട്ടായ സ്വത്വബോധത്തിന് അടിസ്ഥാനമാവുന്നത്. ഈ കൂട്ടായ സ്വത്വബോധമാണ് സ്വത്വരാഷ്ട്രീയത്തെ പ്രവര്‍ത്തനക്ഷമമാക്കുന്നത്.

എവിടെയൊക്കെ സ്വത്വരാഷ്ട്രീയം കടന്നുവരുന്നുവോ അവിടെയൊക്കെ അത് വര്‍ഗാടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിനെതിരായി നില്‍ക്കുന്നു. സ്വത്വരാഷ്ട്രീയത്തിന്റെ താത്വികന്മാര്‍ അവകാശപ്പെടുന്നത് ഒരു സ്വത്വവിഭാഗം അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകള്‍ മനസ്സിലാക്കുവാന്‍ ആ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കു മാത്രമേ കഴിയൂ എന്നാണ്. ഈ അടിച്ചമര്‍ത്തലിനെതിരായ പോരാട്ടത്തില്‍ മറ്റുള്ളവരെ ഭാഗഭാക്കാക്കുവാന്‍ കഴിയില്ല, കാരണം അവര്‍ക്ക് ആ അനുഭവമില്ല. അതിനാല്‍ ഈ അടിച്ചമര്‍ത്തലിനെതിരായ പോരാട്ടത്തില്‍നിന്ന് അവര്‍ ഒഴിവാക്കപ്പെടുന്നു. ഇത് അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരായ എല്ലാ പോരാട്ടങ്ങളെയും ഭിന്നിപ്പിക്കുകയും ശിഥിലീകരിക്കുകയും ചെയ്യുന്നു. ഒരു ഐക്യപ്പെട്ട പൊതുപ്രസ്ഥാനം രൂപപ്പെടുത്തിയെടുക്കാനുള്ള സാധ്യതയെ അത് ഒഴിവാക്കുന്നു. ഉദാഹരണത്തിന്, വര്‍ണ്ണവിവേചനം അനുഭവിക്കുന്നവര്‍ക്കു മാത്രമേ അതിനെതിരായി പോരാടാനാവൂ. 1960-കളില്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ നടന്നതുപോലെ കറുത്തവര്‍ഗക്കാരും വെള്ളക്കാരായ പുരോഗമനേച്ഛുക്കളും യോജിച്ച് ഒരു പൊതു പ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള സാധ്യതയെ അതൊഴിവാക്കുന്നു.

മുതലാളിത്തവും ഭരണവര്‍ഗങ്ങളും നടത്തുന്ന വര്‍ഗപരമായ ചൂഷണം എന്ന സങ്കല്‍പ്പനത്തെ സ്വത്വരാഷ്ട്രീയം തള്ളിക്കളയുന്നു. അവരെ സംബന്ധിച്ചിടത്തോളം വര്‍ഗമെന്നത് മറ്റു നിരവധി സ്വത്വങ്ങളില്‍ ഒന്നുമാത്രമാണ്.

ചൂഷണത്തെ ഒരു വസ്തുനിഷ്ഠ പ്രതിഭാസമായും ചൂഷണം ചെയ്യപ്പെടുന്നു എന്ന ബോധത്തെ അതനുഭവിക്കുന്ന വ്യക്തിയുടെ ആത്മനിഷ്ഠതയെ ആസ്പദമാക്കിയ ഒന്നായും കാണുന്ന മാര്‍ക്സിസത്തില്‍നിന്ന് വിഭിന്നമായി സ്വത്വരാഷ്ട്രീയം അടിച്ചമര്‍ത്തലിനെ അതനുഭവിക്കുന്ന വ്യക്തിയുടെ ആത്മനിഷ്ഠതയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒന്നായാണ് കാണുന്നത്.

സ്വത്വരാഷ്ട്രീയത്തിന്റെ മാനദണ്ഡമനുസരിച്ച് തൊഴിലാളിവര്‍ഗത്തിനെത്തന്നെ സ്ത്രീ-പുരുഷന്‍, ദളിത് അല്ലെങ്കില്‍ ജാതിസ്വത്വങ്ങള്‍, ഭാഷാ ദേശീയ ജനവിഭാഗങ്ങള്‍, നരവംശ വിഭാഗങ്ങള്‍ എന്നിങ്ങനെ അവ നിര്‍മ്മിക്കാനാവും. തൊഴിലാളിവര്‍ഗം, മറ്റു വര്‍ഗങ്ങളായ കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ മുതലായ വര്‍ഗ വിഭാഗങ്ങള്‍ എന്നതിന്റെ നിഷേധമാണ് ഇത് അര്‍ത്ഥമാക്കുന്നത്.

സ്വത്വരാഷ്ട്രീയം വളര്‍ന്നുവരുന്നതിന്റെ പശ്ചാത്തലം

സ്വത്വരാഷ്ട്രീയമെന്നത് ആപേക്ഷികമായി പറഞ്ഞാല്‍ ഈയടുത്തകാലത്ത് ഉയര്‍ന്നുവന്ന ഒരു പ്രതിഭാസമാണ്. 1970-കളുടെ ആദ്യംവരെ സ്വത്വരാഷ്ട്രീയമെന്ന സങ്കല്‍പ്പനം ഉണ്ടായിരുന്നില്ല. എണ്‍പതുകള്‍ മുതലാണ് സ്വത്വരാഷ്ട്രീയത്തിന് പ്രാമാണ്യത കൈവന്നത്. ധനമുതലാളിത്തം കത്തിച്ചുവിട്ട സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന് 1980-കളിലുണ്ടായ മുന്നേറ്റവും സോഷ്യലിസത്തിനുണ്ടായ തിരിച്ചടിയുമാണ് സ്വത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ചയ്ക്ക് പശ്ചാത്തലമായി പ്രവര്‍ത്തിച്ചത്. ആഗോളവല്‍ക്കരിക്കപ്പെട്ട ധനമൂലധനത്താല്‍ നിയന്ത്രിക്കപ്പെടുന്ന മുതലാളിത്തവും വിവര വിനിമയ സാങ്കേതികവിദ്യയില്‍ സാങ്കേതികവിദ്യ വരുത്തിയ മാറ്റങ്ങളും അതിന്റെ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലുമുണ്ടാക്കി. ആഗോളധനമൂലധനത്തിന്റെ ഈ ഘട്ടത്തോടൊപ്പം തന്നെയാണ് സോഷ്യലിസത്തിന് തിരിച്ചടിയേല്‍ക്കുകയും സോവിയറ്റ് യൂണിയന്‍ ശിഥിലീകരിക്കപ്പെടുകയും ചെയ്തത്. ചൂഷണത്തില്‍ നിന്നുള്ള മാനവരാശിയുടെ വിമോചനം എന്ന സാര്‍വ്വദേശീയ ലക്ഷ്യവും ചൂഷണത്തിനടിസ്ഥാനമായി വര്‍ത്തിക്കുന്ന മുതലാളിത്ത വ്യവസ്ഥക്കെതിരായി എല്ലാ വിഭാഗത്തിലുംപെട്ട അധ്വാനിക്കുന്ന ജനങ്ങളുടെ ഐക്യത്തിന് വേണ്ടി വാദിക്കുന്ന സിദ്ധാന്തവും ദുര്‍ബലപ്പെടുന്നതിലേക്ക് ഇത് നയിച്ചു.

സോഷ്യലിസത്തിനും സാര്‍വ്വത്രിക ലക്ഷ്യമായ സ്വാതന്ത്ര്യത്തിനും ഏറ്റ തിരിച്ചടി സങ്കുചിതവും വിഭാഗീയവുമായ സ്വത്വബോധത്തിന്റെയും പിന്തിരിപ്പന്‍ സങ്കുചിത ദേശീയവാദ ചിന്താഗതിയുടേയും വളര്‍ച്ചക്കിടയാക്കി. യൂഗോസ്ളാവിയയുടെ നാടകീയമായ തകര്‍ച്ചയില്‍ വംശീയ സ്വത്വരാഷ്ട്രീയത്തിന്റെയും ഭ്രാതൃഹത്യ പരമായ ഭിന്നിപ്പുകളുടെയും വളര്‍ച്ച കാണാവുന്നതാണ്. മുന്‍ സോവിയറ്റ് യൂണിയനില്‍ വിവിധ ദേശീയ ജനവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങളുണ്ടായി. ലോകമാകെ തന്നെ മൌലികവാദപരവും വിഭാഗീയവുമായ ചിന്താഗതികള്‍ വളര്‍ന്നുവരുന്നതിന് അത് ഇടയാക്കി. വിവിധങ്ങളായ സ്വത്വബോധങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ഭിന്നിക്കുന്നതിനെ ആഗോളധനമൂലധനം പ്രോത്സാഹിപ്പിച്ചു. ബഹുദേശീയസ്വഭാവമുള്ള രാഷ്ട്രങ്ങളുടെ ഭിന്നിപ്പും ചെറുരാജ്യങ്ങളുടെ ഉദയവും നടക്കുന്നതോടൊപ്പം തന്നെ ധനമൂലധനം അവരുടെ വിപണികളില്‍ നുഴഞ്ഞു കയറുകയും അതിന്റെ നിയന്ത്രണം കൈക്കലാക്കുകയും ചെയ്തു.

സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന് കീഴില്‍ മുതലാളിത്ത രാഷ്ട്രങ്ങള്‍ മിച്ചത്തിലും സാമ്പത്തിക വിഭവങ്ങളിലും പ്രാപ്യത നേടിയെടുക്കുന്നതിന് വേണ്ടി അവകാശവാദമുന്നയിച്ച് മത്സരിക്കുന്ന വിഭാഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഉല്പാദിപ്പിക്കപ്പെടുന്ന മിച്ചവും സാമ്പത്തിക വിഭവങ്ങളും പുരോഗമനപരമായി പുനര്‍ വിതരണം നടത്തണമെന്നാവശ്യപ്പെടുന്ന, സമുദായങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും അതീതമായ, സാര്‍വത്രികമായ ഐക്യദാര്‍ഢ്യത്തെ തടയുന്നതിന് ബഹുവിധവും വ്യത്യസ്തവുമായി മത്സരിക്കുന്ന വിഭാഗങ്ങള്‍ നിലനില്‍ക്കുന്നത് ഏതുവിധത്തില്‍ നോക്കിയാലും ഭരണവര്‍ഗങ്ങള്‍ക്ക് സൌകര്യപ്രദമാണ്. സ്വത്വരാഷ്ട്രീയം എങ്ങനെയാണ് ജനങ്ങളെ ഭിന്നിപ്പിക്കുകയും ശിഥിലീകരിക്കുകയും ചെയ്യുന്നതെന്ന് മനസ്സിലാക്കേണ്ടതാണ്. അത് വര്‍ഗപരമായ ഐക്യത്തിനെതിരായ നിഷേധാത്മകമായ ഇടപെടലായും ജനങ്ങളുടെ ഐക്യപ്രസ്ഥാനം രൂപപ്പെടുത്തുന്നതിനെതിരായ ഒരു കടമ്പയായും പ്രവര്‍ത്തിക്കുന്നു. അത് വര്‍ഗാടിസ്ഥാനത്തിലുള്ള പ്രസ്ഥാനത്തിനും രാഷ്ട്രീയത്തിനും എതിരായി ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ കൈകളിലെ ഒരു ഉപകരണമായി മാറുന്നു.

നേരത്തെ വിശദീകരിച്ചതുപോലെ സ്വത്വരാഷ്ട്രീയം സ്വാഭാവികമായിതന്നെ ഒരു സ്വത്വത്തെ 'മറ്റൊന്നില്‍' നിന്ന് വേര്‍തിരിക്കുകയും ഒഴിവാക്കി നിര്‍ത്തുകയും ചെയ്യുന്നു. 'മറ്റൊന്നില്‍' നിന്ന് വേറിട്ട് നില്‍ക്കുന്നതില്‍ നിന്നാണ് സ്വത്വം യഥാര്‍ത്ഥത്തില്‍ സ്ഥാപിക്കപ്പെടുന്നത്. വംശം, മതം, ജാതി അല്ലെങ്കില്‍ ലിംഗം എന്നിവയില്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതിനാല്‍ 'മറ്റൊന്നി'നെ ഒഴിവാക്കുകയും എപ്പോഴും എതിര്‍ക്കുകയും വേണം.

20-ാം നൂറ്റാണ്ടിന്റെ അവസാനത്തെ രണ്ടു ദശകങ്ങളിലാണ് പുതിയ ബൂര്‍ഷ്വാ തത്വശാസ്ത്ര പ്രവണതയായ 'ഉത്തരാധുനികത'യുടെ ഉയര്‍ച്ച ദൃശ്യമായത്. ഈ ഉത്തരാധുനിക കാഴ്ചപ്പാടാണ് സ്വത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ചയിലേക്ക് നയിച്ചത്. 18-ാം നൂറ്റാണ്ടില്‍ വളര്‍ന്നുവന്ന എല്ലാ പ്രബോധോദയമൂല്യങ്ങളെയും 'ഉത്തരാധുനികത' ചോദ്യം ചെയ്യുന്നു. വ്യക്തിസ്വാതന്ത്ര്യം, പുരോഗമനം, യുക്തിചിന്ത തുടങ്ങി എല്ലാ സാര്‍വ്വജനീന മൂല്യങ്ങളെയും വളര്‍ത്തിക്കൊണ്ടുവന്നത് പ്രബോധോദയഘട്ടമാണ്. 'സാര്‍വ്വജനീനമായ' എല്ലാ രാഷ്ട്രീയ സിദ്ധാന്തങ്ങളെയും ഉത്തരാധുനികത തള്ളിക്കളയുന്നു. സോഷ്യലിസം പോലുള്ള എല്ലാ സാര്‍വ്വജനീന സിദ്ധാന്തങ്ങളെയും അത് തള്ളിക്കളയുന്നു. ഒരു വ്യവസ്ഥയുടെ ഘടനയായി മുതലാളിത്തത്തെയോ സോഷ്യലിസത്തെയോ അംഗീകരിക്കുവാന്‍ ഉത്തരാധുനികത തയ്യാറാവുന്നില്ല. ചരിത്രപരമായ പുരോഗതി എന്ന സങ്കല്പനം തന്നെ നിലനില്‍ക്കുന്നില്ല എന്നും ചരിത്രത്തെ തന്നെ ആപേക്ഷികമായോ സാന്ദര്‍ഭികമായോ മാത്രമേ കാണാനാവൂ എന്നുമാണവരുടെ കാഴ്ചപ്പാട്.

ഉത്തരാധുനികത ആകെ അംഗീകരിക്കുന്നത് വ്യത്യസ്ത സ്വത്വങ്ങള്‍, വിഭിന്നതകള്‍, സംഘര്‍ഷങ്ങള്‍ എന്നിവയുടെ നിലനില്‍പ്പിനെ മാത്രമാണ്. അതിനാല്‍ ആകെ സാധ്യമായത്, ഒരു പ്രത്യേക സ്വത്വത്തിന്റെ ഭിന്നാംശങ്ങളെ അംഗീകരിക്കലും 'വ്യത്യസ്തതകള്‍' 'സ്വത്വങ്ങള്‍' എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രത്യേക സമരങ്ങളും സ്വയം ഭരണാവകാശമുള്ള സാമൂഹ്യപ്രസ്ഥാനങ്ങളും മാത്രമാണ്. ഈ മാര്‍ക്സിസ്റ് വിരുദ്ധ ബൂര്‍ഷ്വാതത്വശാസ്ത്ര കാഴ്ചപ്പാടാണ് സ്വത്വരാഷ്ട്രീയത്തിനെ പ്രോത്സാഹിപ്പിക്കുന്നത്.

വംശീയതയെയോ ലിംഗപരതയെയോ അടിസ്ഥാനമാക്കിയ ചിലതരം അടിച്ചമര്‍ത്തലുകള്‍ പരിഹരിക്കപ്പെടുകയോ പരിഷ്കാരങ്ങള്‍ വരുത്തുകയോ ചെയ്താല്‍ പോലും മുതലാളിത്ത വ്യവസ്ഥ കോട്ടം കൂടാതെ നിലനില്‍ക്കപ്പെടുന്നിടത്തോളം കാലം ചൂഷണം അവസാനിപ്പിക്കാനാവില്ല എന്ന വസ്തുത മറച്ചു വെക്കുകയാണ് സ്വത്വരാഷ്ട്രീയം വാസ്തവത്തില്‍ ചെയ്യുന്നത്. ഭരണകൂടത്തിന്റെ വര്‍ഗസ്വഭാവം അംഗീകരിക്കാന്‍ സ്വത്വരാഷ്ട്രീയം തയ്യാറാകുന്നില്ല. ഭരണകൂടത്തെ നിഷ്പക്ഷവും സ്വയം ഭരണക്ഷമവുമായ ഒന്നായാണത് കാണുന്നത്.

സ്വത്വരാഷ്ട്രീയം പ്രവര്‍ത്തനരംഗത്ത് വരുന്നത് സര്‍ക്കാരിതര സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ഇപ്പോള്‍ പരിഷ്കാരപേരിട്ട് വിളിക്കുന്ന സിവില്‍ സമൂഹം എന്നിവയിലൂടെയാണ്. ഇതിനുംപുറമെ സ്വയംഭരണക്ഷമമെന്ന് വിളിക്കപ്പെടുന്ന സാമൂഹ്യപ്രസ്ഥാനങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഇവയില്‍ തന്നെ പല സംഘടനകളേയും ഭരണകൂടവും പാശ്ചാത്യരാജ്യങ്ങളില്‍ നിന്ന് ഫണ്ട് ലഭിക്കുന്ന സംഘടനകളും പിന്തുണയ്ക്കുന്നു. വ്യത്യസ്തവും ഭിന്നാടിസ്ഥാനത്തിലുമുള്ള ഘടകങ്ങളായി പ്രവര്‍ത്തിക്കുന്ന അത്തരം എന്‍.ജി.ഒകളും സ്വയം സന്നദ്ധ സംഘടനകളും വ്യത്യസ്ത സ്വത്വങ്ങള്‍ എന്ന ബൂര്‍ഷ്വാ ആശയം പ്രചരിപ്പിക്കുന്നതിനുള്ള ഫലപ്രദമായ ഉപകരണങ്ങളായി പ്രവര്‍ത്തിക്കുന്നു.

സ്വത്വരാഷ്ട്രീയം ഇന്ത്യയില്‍

ജാതി, മതം, ഭാഷ, വംശം, സമുദായം എന്നിവ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള നിരവധി വ്യത്യസ്തതകള്‍ നിലനില്‍ക്കുന്ന ഒരു സമൂഹമാണ് ഇന്ത്യ. നമ്മുടെ സമൂഹത്തില്‍ നിരവധി തരത്തിലുള്ള സാമൂഹ്യ അടിച്ചമര്‍ത്തലുകളുണ്ട്. അതുകൊണ്ടുതന്നെ സ്വത്വരാഷ്ട്രീയത്തിന് വളരാന്‍ അനുകൂലമായ വളക്കൂറുള്ള മണ്ണാണ് ഇന്ത്യയിലുള്ളത്.

ജാതിയാണ് സ്വത്വരാഷ്ട്രീയം വളരുന്നതിന് അടിസ്ഥാനമായിട്ടുള്ള ഒരു സ്വത്വം. സമൂഹത്തില്‍ ജാതിപരമായ അടിച്ചമര്‍ത്തലും വിവേചനവും ഉള്ളതിനാല്‍ ഈ അടിച്ചമര്‍ത്തലിന് വിധേയരാകുന്ന ജാതികളിലും സമുദായങ്ങളിലുമുള്ളവരെ അവരുടെ സ്വത്വത്തിന്റേയും അവര്‍ അനുഭവിക്കേണ്ടി വരുന്ന അടിച്ചമര്‍ത്തലിന്റെയും അടിസ്ഥാനത്തില്‍ അണിനിരത്താന്‍ ശ്രമിക്കുന്നു. ഇത്തരത്തിലുള്ള ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സ്വത്വരാഷ്ട്രീയത്തിന്റെ ഒരു പൊതുവായ സ്വഭാവം വിവിധതരത്തിലുള്ള മറ്റു അടിച്ചമര്‍ത്തലുകള്‍ അനുഭവിക്കേണ്ടി വരുന്ന ജാതികളെയോ സമുദായങ്ങളെയോ ഒഴിവാക്കി സംഘടനകളും പ്രസ്ഥാനങ്ങളും സംഘടിപ്പിക്കുവാനാണ് അവര്‍ ശ്രമിക്കുക എന്നതാണ്.

മറ്റു പിന്നോക്ക ജാതിക്കാര്‍ക്കിടയിലും പട്ടികജാതിക്കാര്‍ക്കിടയിലും തുടര്‍ന്നും ഭിന്നരൂപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഉപജാതികള്‍, വിഭാഗങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള സ്വത്വങ്ങള്‍ രൂപപ്പെടുത്തുകയും രാഷ്ട്രീയമായ അണിചേരലിന് കരുത്തു പകരുകയും ചെയ്യുന്നു. ബി.ജെ.പി, കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ടി, ബി.എസ്.പി എന്നിവ പോലുള്ള എല്ലാ ബൂര്‍ഷ്വാ-പെറ്റിബൂര്‍ഷ്വാ പാര്‍ടികളും ജാതി-ഉപജാതി സമ്മേളനങ്ങള്‍ നടത്തിക്കൊണ്ട് പിന്തുണയാര്‍ജ്ജിക്കുവാനുള്ള ശ്രമം നടത്തുന്നു.

മതപരമായ സ്വത്വമാണ് സ്വത്വരാഷ്ട്രീയത്തിന്റെ മറ്റൊരടിസ്ഥാനം. ന്യൂനപക്ഷ വിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിനായി സ്വത്വരാഷ്ട്രീയം ഉപയോഗപ്പെടുത്തുന്നു. ഭൂരിപക്ഷ മതവിഭാഗത്തെ സംബന്ധിച്ചിടത്തോളം അവരുടെ രാഷ്ട്രീയ അണിചേരല്‍ നടത്തപ്പെടുന്നത് ദേശീയതയുടെ മറവിലാണ.് എന്നാല്‍ അതും ഒരു സ്വത്വരാഷ്ട്രീയം തന്നെയാണ്. ബി.ജെ.പി - ആര്‍.എസ്.എസ് ഇരട്ടകള്‍ അവരുടെ ഹിന്ദുത്വ വേദി നിലനിര്‍ത്തുന്നതിനായി ദളിതരും മറ്റുവിഭാഗങ്ങളില്‍പെടുന്നവരുമായ സ്വത്വബോധങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതിനായി ശ്രമിക്കുന്നു.

മറ്റൊരു തരത്തിലുള്ള സ്വത്വരാഷ്ട്രീയം വ്യാപകമായിട്ടുള്ളത് തെക്കു കിഴക്കന്‍ മേഖലകളിലാണ്. അത് വംശീയമായ സ്വത്വരാഷ്ട്രീയത്തിന്റെ രൂപത്തിലാണ്. പുതിയ തരം വംശീയസ്വത്വങ്ങള്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണ്. വിശാലമായ ഒരു കാഴ്ചപ്പാടില്ലാത്തതുമൂലം അത്തരത്തിലുള്ള സങ്കുചിത വംശീയ സ്വത്വങ്ങള്‍ മറ്റു വിഭാഗങ്ങളുമായി സംഘര്‍ഷത്തിലേക്കെത്തുന്നു. അവര്‍ ദിമാസകളോ നാഗന്മാരോ ബോഡോകളോ കര്‍ബികളോ ആവട്ടെ അന്യോന്യം എതിര്‍ക്കുകയും ഭ്രാതൃഹത്യാപരമായ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു.

വിഘടനവാദത്തിന്റെ അടിസ്ഥാനവും സ്വത്വരാഷ്ട്രീയമാണ്. ഈ പ്രക്രിയയുടെ ഭാഗമായാണ് വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ പ്രത്യേക സംസ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള അവകാശവാദങ്ങളും വേറിട്ടുപോകല്‍ വാദവുമൊക്കെ ഉയര്‍ന്നു വന്നത്. പശ്ചിമബംഗാളിലെ ഗൂര്‍ഖലാന്റ് പ്രക്ഷോഭം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് നേപ്പാളി സ്വത്വബോധത്തെയാണ്. ഈ സമുദായങ്ങളിലെ വിദ്യാസമ്പന്നരായ പെറ്റിബൂര്‍ഷ്വാ വിഭാഗമാണ് സ്വത്വരാഷ്ട്രീയത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. കൂടുതല്‍ ഉയര്‍ന്ന അന്തസ്സ് ആഗ്രഹിക്കുന്ന പെറ്റി ബൂര്‍ഷ്വാ വിഭാഗത്തിനെയാണ് അത്തരത്തിലുള്ള രാഷ്ട്രീയ അണിചേരലുകള്‍ സഹായിക്കുന്നത്. പലപ്പോഴും അവര്‍ വ്യവസ്ഥയിലേക്ക് ഉള്‍ച്ചേര്‍ക്കപ്പെടുകയും അതിന്റെ ഭാഗമായി നേട്ടങ്ങള്‍ ഉണ്ടാക്കാനാവുകയും ചെയ്യുന്നു.

വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ അനുഭവങ്ങള്‍ കാണിക്കുന്നത് വംശീയമായ സ്വത്വരാഷ്ട്രീയത്തിന് വേരുകള്‍ ആഴ്ത്താനായാല്‍ ജനങ്ങളെ ഒരു പൊതുപ്രസ്ഥാനത്തില്‍ കൊണ്ടുവന്ന് ചൂഷണത്തിനും സാമൂഹ്യ അടിച്ചമര്‍ത്തലിനുമെതിരായ പോരാട്ടത്തില്‍ അണിനിരത്തുക എന്നത് ദുഷ്കരമായി മാറുമെന്നാണ്.

പാര്‍ടി നിലപാടും ഇടപെടലുകളും

സമൂഹത്തില്‍ വര്‍ഗപരമായ ചൂഷണവും സാമൂഹ്യമായ അടിച്ചമര്‍ത്തലും നിലനില്‍ക്കുന്നുണ്ടെന്ന തിരിച്ചറിവിനെ അടിസ്ഥാനപ്പെടുത്തിയുള്ള നിലപാടാണ് സി.പി.ഐ (എം) എടുത്തിരിക്കുന്നത്. നമ്മുടെ രാജ്യത്ത് നിലവിലുള്ള സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ മുതലാളിത്തപരവും അര്‍ദ്ധഫ്യൂഡലുമായ വര്‍ഗചൂഷണം നിലനില്‍ക്കുന്നതോടൊപ്പം തന്നെ ജാതി, വംശം, ലിംഗം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യമായ അടിച്ചമര്‍ത്തലിന്റെ വിവിധ രൂപങ്ങളും നിലനില്‍ക്കുന്നുണ്ട്. വര്‍ഗപരമായ ചൂഷണത്തിലൂടെ ഭരണവര്‍ഗങ്ങള്‍ മിച്ചം പിഴിഞ്ഞെടുക്കുന്നതോടൊപ്പം തന്നെ അവരുടെ മേധാവിത്വം നിലനിര്‍ത്തുന്നതിനായി വിവിധ രൂപത്തിലുള്ള സാമൂഹ്യ അടിച്ചമര്‍ത്തലുകളെയും ഉപയോഗിക്കുന്നു. അതിനാല്‍ ചൂഷണത്തിനും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായി ഉള്ള രണ്ടു തരത്തിലുള്ള പോരാട്ടങ്ങളും ഒരേ സമയം തന്നെ നടത്തേണ്ടതുണ്ട്.

അതുകൊണ്ടാണ് വര്‍ഗസമരം നടത്തുന്നതിന്റെ പ്രാധാന്യത്തിന് ഊന്നല്‍ കൊടുത്തതോടൊപ്പം തന്നെ ജാതി അടിസ്ഥാനത്തിലുള്ള സാമൂഹ്യ അടിച്ചമര്‍ത്തലിനും മറ്റ് അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായി ഉള്ള സമരം നടത്തേണ്ടതുണ്ടെന്നതിന് ഊന്നല്‍ നല്‍കിയത്.

ആഗോളധനമൂലധനത്തിന് മേല്‍ക്കൈ ലഭിക്കുകയും സാമ്രാജ്യത്വ ആഗോളവല്‍ക്കരണം രൂപപ്പെടുകയും ചെയ്തതോടെ ഭരണവര്‍ഗങ്ങള്‍തന്നെ സ്വത്വരാഷ്ട്രീയത്തെയും അവരുടെ പ്രസ്ഥാനങ്ങളെയും വന്‍തോതില്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന വസ്തുത നാം മനസ്സിലാക്കേണ്ടതുണ്ട്. അത്തരം പ്രസ്ഥാനങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളിലെ ഒരു വിഭാഗം പെറ്റി ബൂര്‍ഷ്വാസിയെ അധികാരഘടനയുടെ ഗോവണിപ്പടികളില്‍ കയറിപ്പറ്റുന്നതിന് സഹായിക്കുന്നു.

സ്വത്വരാഷ്ട്രയീത്തിന്റെയും അവ പെറ്റു വളര്‍ത്തുന്ന സങ്കുചിത പ്രസ്ഥാനങ്ങളുടെയും വൈവിധ്യത ഇന്ത്യയിലെ ഭരണവര്‍ഗത്തെ തെല്ലുപോലും അലോസരപ്പെടുത്തുന്നില്ല. സ്വത്വരാഷ്ട്രീയവുമായി ബന്ധം പുലര്‍ത്താനും അവര്‍ക്ക് സഹായങ്ങള്‍ നല്‍കാനുമാണ് അവര്‍ താല്‍പര്യം കാണിക്കുന്നത്. ഇതിന്റെ മറുവശമെന്നോണം സ്വത്വരാഷ്ട്രീയം തൊഴിലാളി വര്‍ഗത്തിന്റെ ഐക്യം തകര്‍ക്കുകയും വ്യവസ്ഥക്കെതിരായി വളര്‍ന്നു വരേണ്ട വിപുലമായ ജനകീയ ഐക്യത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. നവലിബറല്‍ ഭരണവ്യവസ്ഥയ്ക്കു കീഴില്‍ നടമാടുന്ന ഭീകരമായ അസമത്വത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിട്ടുകൊണ്ടാണ് അവര്‍ ഇത് നിര്‍വഹിക്കുന്നത്. അതോടൊപ്പം തന്നെ ആഗോളധനമൂലധനവും, വന്‍കിട കോര്‍പ്പറേറ്റ് മൂലധനവും അതിന്റെ ഉപകരണങ്ങളായ ലോകബാങ്ക് ഐ.എം.എഫ്, ഡബ്ളിയു.ടി.ഒ എന്നിവയും വന്‍കിട മുതലാളിത്തവും മൂലധനവാഴ്ചയ്ക്ക് അനുയോജ്യമായ വിധം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ കാണുന്നതിന് അവര്‍ തയ്യാറാവുന്നില്ല.

ജാതി സ്വത്വവാദരാഷ്ട്രീയത്തെക്കുറിച്ച് 19-ാം പാര്‍ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയം താഴെ പറയും പ്രകാരം പറഞ്ഞിരുന്നു.

"ജാതി സ്വത്വത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ ധ്രുവീകരണം വളര്‍ന്നു വരുന്നതുമൂലം ഗുരുതരമായ ഒരു വെല്ലുവിളി ഇന്ന് ഉയര്‍ന്നുവരുന്നുണ്ട്. കൂടുതല്‍ കൂടുതല്‍ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികള്‍ ജാതി സ്വത്വത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനും ജാതികൂട്ടുകെട്ടുകള്‍ കെട്ടിപ്പടുക്കാനും ശ്രമം നടത്തുകയാണ്. എല്ലാ സമുദായങ്ങളിലുംപെട്ട മര്‍ദ്ദിത വിഭാഗങ്ങളുടെ അതിവിശാലമായ വേദിയും ഇടതുപക്ഷജനാധിപത്യവേദിയും കെട്ടിപ്പടുക്കാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന പാര്‍ടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും ജാതി അടിസ്ഥാനത്തിലുള്ള ഈ അണിനിരത്തലുകള്‍ ഗൌരവമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ദളിതരുടെയും വിവിധ പിന്നോക്ക വിഭാഗങ്ങളുടെയും നിത്യജീവിതത്തിന്റെയും സാമൂഹിക അടിച്ചമര്‍ത്തലിന്റെയും പ്രശ്നങ്ങള്‍ പാര്‍ടി സമൂര്‍ത്തമായി ഏറ്റെടുക്കണം. വര്‍ഗപരമായ പ്രശ്നങ്ങളും സാമൂഹികമായ പ്രശ്നങ്ങളും ഒന്നിച്ച് ഏറ്റെടക്കുന്നതുമൂലം ജാതിപരമായ ശിഥിലീകരണത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങളെ നമുക്ക് നേരിടാനാകും.''

ജാതിയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സാമൂഹ്യ അടിച്ചമര്‍ത്തല്‍ എന്ന വിഷയത്തെ വര്‍ഗപ്രശ്നങ്ങളുമായി സംയോജിപ്പിക്കുന്നതില്‍ പാര്‍ടി എടുക്കേണ്ട നിലപാട് ഇതായിരിക്കണം.

പാര്‍ടി സാമൂഹ്യ പ്രശ്നങ്ങള്‍ നേരിട്ടുതന്നെ ഏറ്റെടുക്കണം. സാമൂഹ്യമായി അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളുടെ മനോഗതികളുമായി താദാത്മ്യം പ്രാപിക്കുന്നതിനെകുറിച്ച് 18-ാം പാര്‍ടി കോണ്‍ഗ്രസ് പാര്‍ടിയോട് ആഹ്വാനം ചെയ്തിരുന്നു. ഇതില്‍ ഒരു ജനാധിപത്യപരമായ ഉള്ളടക്കമുണ്ട്. സ്ത്രീകള്‍ അനുഭവിച്ചു വരുന്ന ലിംഗപരമായ വിവേചനവും അടിച്ചമര്‍ത്തലും, ദളിതുകളും പിന്നോക്ക ജാതിക്കാരും അനുഭവിക്കുന്ന ജാതീയ വിവേചനം, ഗോത്രവര്‍ഗജനത അനുഭവിക്കുന്ന അടിച്ചമര്‍ത്തല്‍, ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന വിവേചനം ഇതൊക്കെ പാര്‍ടി തന്നെ നേരിട്ടേറ്റെടുക്കുകയും പോരാട്ടങ്ങള്‍ നടത്തുകയും വേണം.

സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും സാമൂഹ്യമായി അടിച്ചമര്‍ത്തലിന് വിധേയമാക്കപ്പെടുകയും ചെയ്യുന്ന സമുദായങ്ങളില്‍ നിന്നും ജനവിഭാഗങ്ങളില്‍ നിന്നുമാണ് സ്വത്വരാഷ്ട്രീയത്തിന് അനുകൂലമായ പ്രതികരണം ലഭ്യമാവുന്നത് എന്ന കാര്യം നാം തിരിച്ചറിയേണ്ടതുണ്ട്. സ്വന്തം വാസസ്ഥലവും സംസ്കാരവും ജീവിതരീതികളും നാശവിധേയമായിക്കൊണ്ടിരിക്കുന്ന ഗോത്രസമുദായങ്ങളുടെ സ്വത്വബോധത്തിന്റെ പ്രശ്നം പ്രാധാന്യമര്‍ഹിക്കുന്നു. അതുകൊണ്ടാണ് പതിനെട്ടാം പാര്‍ടി കോണ്‍ഗ്രസ് ഇത്തരം സാമൂഹ്യപ്രശ്നങ്ങള്‍ പാര്‍ടി ഏറ്റെടുക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞത്.

അവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, സമരങ്ങള്‍ എന്നിവയൊക്കെ വര്‍ഗസമരവുമായി കണ്ണി ചേര്‍ക്കുക വഴി ജനാധിപത്യപ്രസ്ഥാനത്തിന്റെ വിശാല വേദി രൂപപ്പെടുത്താനും അതുവഴി സ്വത്വരാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിനും നമുക്ക് കഴിയും.

സര്‍ക്കാരിതര സംഘടനകള്‍ സ്വത്വരാഷ്ട്രീയം പ്രചരിപ്പിക്കുന്നതിനുള്ള ഒരു മുഖ്യോപാധിയായി മാറിയിരിക്കുന്നു. പൊതുവായി ഉയര്‍ന്നു വരേണ്ട പൊതുപ്രസ്ഥാനങ്ങളെ സ്വയം ഭരണ സാമൂഹ്യപ്രസ്ഥാനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് തകര്‍ത്തും ഇടതുപാര്‍ടികളടക്കമുള്ള രാഷ്ട്രീയ പാര്‍ടികളോട് എതിര്‍പ്പ് വളര്‍ത്തിക്കൊണ്ടുവന്ന് ബഹുജനങ്ങളെ അരാഷ്ട്രീയവല്‍ക്കരിച്ചുമാണ് അവര്‍ ഈ ജോലി നിര്‍വഹിക്കുന്നത്.

അടിച്ചമര്‍ത്തപ്പെടുന്നവരും ന്യൂനപക്ഷക്കാരുമായ ജനവിഭാഗങ്ങളുടെ അവകാശപോരാട്ടങ്ങളുടെ മുന്‍നിരയില്‍ വരുന്ന എന്‍.ജി.ഒകള്‍ വാസ്തവത്തില്‍ ചെയ്യുന്നത് സ്വത്വരാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുകയും പൊതുപ്രസ്ഥാനത്തില്‍ അണിനിരക്കുന്നതില്‍ നിന്ന് വിവിധ വിഭാഗം ജനങ്ങളെ അകറ്റി നിര്‍ത്തുകയുമാണ്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശധന സഹായം ലഭിക്കുന്ന നിരവധി എന്‍ജിഒകള്‍ സ്വത്വരാഷ്ട്രീയത്തിന്റെ പ്രചാരകരാണ്; എന്തുകൊണ്ടെന്നാല്‍ പാശ്ചാത്യ ഫണ്ടിങ്ങ് ഏജന്‍സികളും അന്തര്‍ദേശീയ സംഘടനകളും സ്വത്വരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുവാനാണ് ആഗ്രഹിക്കുന്നത്. ആര്‍.എസ്.എസും മറ്റ് അനവധി മൌലികവാദ സംഘടനകളും നടത്തി വരുന്ന എന്‍.ജി.ഒകള്‍ വിഭാഗീയമായ മതസ്വത്വരാഷ്ട്രീയത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. മാവോയിസ്റുകള്‍ അടക്കമുള്ള ചില തീവ്ര ഇടതുപക്ഷ സംഘടനകളും ഗോത്രവര്‍ഗക്കാരെയും ദളിതുകളെയും സ്ത്രീകളെയും മറ്റു വിഭാഗങ്ങളെയും അണിനിരത്തുന്നതിന്റെ പേരില്‍ സ്വത്വരാഷ്ട്രീയത്തിന്റെ വശീകരണത്തിന് വശംവദരായിത്തീരുന്നു. പൊതുപ്രസ്ഥാനത്തില്‍ നിന്ന് അവര്‍ സംഘടിപ്പിച്ചിട്ടുള്ള ആളുകളെ മാറ്റി നിര്‍ത്താനും മറ്റിതര വിഭാഗങ്ങളെ എതിര്‍ക്കാനും സ്വത്വരാഷ്ട്രീയം ഉപയോഗപ്പെടുത്തുന്ന എന്‍.ജി.ഒകളുടെ ശ്രമത്തെ നാം പ്രതിരോധിക്കേണ്ടതുണ്ട്.

സി.പി.ഐ (എം) നെ സംബന്ധിച്ചിടത്തോളം ചൂഷിതരോ അടിച്ചമര്‍ത്തപ്പെട്ടവരോ ആയ ഒരു ജനവിഭാഗത്തെ അവരുടെ പ്രത്യേകാവശ്യങ്ങളും പ്രത്യേക വേദിയും ഉപയോഗപ്പെടുത്തി നാം സംഘടിപ്പിക്കുന്നത് അത്തരം വിഭാഗങ്ങളെ പൊതുവായ പോരാട്ടത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനായിട്ടല്ല. വാസ്തവത്തില്‍ അടിച്ചമര്‍ത്തലിന്റേതായ പ്രത്യേക വിഷയങ്ങളില്‍ അവരുടെ ബോധനിലവാരത്തെ കണക്കിലെടുത്ത് അവരെ സംഘടിപ്പിക്കുന്നതിനും അവരെ വിപുലമായ ജനാധിപത്യപ്രസ്ഥാനത്തിന്റെ ഭാഗമാക്കി മാറ്റി തീര്‍ക്കുന്നതിനും ആയിട്ടാണ്. അവരുടെ പോരാട്ടങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന പ്രക്രിയക്കിടയില്‍ തന്നെ, ചൂഷിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ മുഴുവന്‍ വിഭാഗങ്ങളുടേയും യോജിച്ച പോരാട്ടത്തിലൂടെ നിലനില്‍ക്കുന്ന ചൂഷണാധിഷ്ഠിത സാമൂഹ്യ-സാമ്പത്തിക സംവിധാനവും രാഷ്ട്രീയവ്യവസ്ഥയും തകര്‍ത്തെറിഞ്ഞല്ലാതെ കൂടുതല്‍ ജനാധിപത്യപരവും നീതിപൂര്‍വകവുമായ ഒരു സമൂഹം നിര്‍മ്മിക്കാനാവില്ലെന്ന ബോധത്തിലേക്ക് അവരുടെ ബോധനിലവാരത്തെ ഉയര്‍ത്തുകയും ചെയ്യും.

എല്ലാ തരത്തിലുള്ള വിഭാഗീയവും സങ്കുചിതവുമായ സ്വത്വരാഷ്ട്രീയത്തിനെ എതിര്‍ക്കുന്നതിന് പാര്‍ടി, നേതൃത്വപരമായ പങ്ക് വഹിക്കുകയും സോഷ്യലിസ്റ് ലക്ഷ്യത്തെ ഉയര്‍ത്തിപ്പിടിക്കുകയും തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തിലുള്ള ഒരു പൊതുജനാധിപത്യപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യും.

*
പ്രകാശ് കാരാട്ട് കടപ്പാട്: ചിന്ത വാരിക

4 comments:

വര്‍ക്കേഴ്സ് ഫോറം said...

എവിടെയൊക്കെ സ്വത്വരാഷ്ട്രീയം കടന്നുവരുന്നുവോ അവിടെയൊക്കെ അത് വര്‍ഗാടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിനെതിരായി നില്‍ക്കുന്നു. സ്വത്വരാഷ്ട്രീയത്തിന്റെ താത്വികന്മാര്‍ അവകാശപ്പെടുന്നത് ഒരു സ്വത്വവിഭാഗം അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകള്‍ മനസ്സിലാക്കുവാന്‍ ആ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കു മാത്രമേ കഴിയൂ എന്നാണ്. ഈ അടിച്ചമര്‍ത്തലിനെതിരായ പോരാട്ടത്തില്‍ മറ്റുള്ളവരെ ഭാഗഭാക്കാക്കുവാന്‍ കഴിയില്ല, കാരണം അവര്‍ക്ക് ആ അനുഭവമില്ല. അതിനാല്‍ ഈ അടിച്ചമര്‍ത്തലിനെതിരായ പോരാട്ടത്തില്‍നിന്ന് അവര്‍ ഒഴിവാക്കപ്പെടുന്നു. ഇത് അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരായ എല്ലാ പോരാട്ടങ്ങളെയും ഭിന്നിപ്പിക്കുകയും ശിഥിലീകരിക്കുകയും ചെയ്യുന്നു. ഒരു ഐക്യപ്പെട്ട പൊതുപ്രസ്ഥാനം രൂപപ്പെടുത്തിയെടുക്കാനുള്ള സാധ്യതയെ അത് ഒഴിവാക്കുന്നു. ഉദാഹരണത്തിന്, വര്‍ണ്ണവിവേചനം അനുഭവിക്കുന്നവര്‍ക്കു മാത്രമേ അതിനെതിരായി പോരാടാനാവൂ. 1960-കളില്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ നടന്നതുപോലെ കറുത്തവര്‍ഗക്കാരും വെള്ളക്കാരായ പുരോഗമനേച്ഛുക്കളും യോജിച്ച് ഒരു പൊതു പ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള സാധ്യതയെ അതൊഴിവാക്കുന്നു.

Anonymous said...

പി കെ പോക്കറിന്റെ സ്വത്വ രാഷ്ട്രീയ ലേഖനംകൂടി ഒപ്പം വായിക്കുക.

Anonymous said...

ദളിതരുടെയും വിവിധ പിന്നോക്ക വിഭാഗങ്ങളുടെയും നിത്യജീവിതത്തിന്റെയും സാമൂഹിക അടിച്ചമര്‍ത്തലിന്റെയും പ്രശ്നങ്ങള്‍ പാര്‍ടി സമൂര്‍ത്തമായി ഏറ്റെടുക്കണം

മേല്‍ പറഞ്ഞ കാറ്റഗറിയില്‍ പെട്ട ഏതെങ്കിലും ഒരു പ്റശ്നം പാറ്‍ട്ടി ഈ കഴിഞ്ഞ നാലു വറ്‍ഷത്തില്‍ ഏറ്റെടുത്തത്‌ ചൂണ്ടിക്കാണിക്കാമോ?

മമ്മൂട്ടിയുടെ പോക്കിരി രാജ റിലീസാകാത്തതു മാത്രമായിരുന്നു സാംസ്കാരിക മന്ത്രിക്കു ബേജാറാക്കിയ പ്രശ്നം പിന്നോക്കക്കാരനായ തിലകനെ തൊഴില്‍ ചെയ്യാന്‍ സമ്മതിക്കാത്തത്‌ പാര്‍ട്ടിക്കു പ്രശ്നമല്ല

ചെങ്ങറയില്‍ ഒരു കൂര വയ്ക്കാനുള്ള സ്ഥലത്തിനായി സമരം ചെയ്യുന്ന ദളിതര്‍ പാര്‍ട്ടിക്കു ഒരു കുന്തവും ആയിരുന്നില്ല, എന്നാല്‍ കിണാലൂരില്‍ നാലു വരിപ്പാത ഉണ്ടാക്കല്‍ പര്‍ട്ടിക്കു പ്രെസ്റ്റീജ്‌ ഇഷ്യു ആയിരുന്നു

arun karanja kundara said...

ഒരു തൊഴിലാളി എന്ന നിലയില്‍ വര്‍ഗ രാഷ്ട്രീയത്തില്‍ മാത്രമ്മേ വിശ്വാസഇക്കാന്‍ പാടുള്ളൂ എങ്കിലും സ്വതം എന്നത് നിലനില്‍ക്കുന്ന ഒന്നാണെന്നും അത്തരത്തില്‍ സ്വോതത്തില്‍ വിശ്വോസിക്കുന്നവരെ വര്‍ഗ രാഷ്ട്രീയത്തെക്കുറിച്ച് ബോധാവതകരണം ആവ്ശ്യമെന്നും കരുതുന്നു. തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തില്‍ നിന്നും CPIM പോലുള്ള മുഖ്യധാര പ്രസ്ഥാനങ്ങള്‍ അകന്നു പോകുന്നതാണ് ഇത്തരം ചിന്തകള്‍ക്ക് വഴിവെക്കുന്നത് . ഒരുകാലത്ത് cpim നെ വിശോസിച്ചിരുന്ന പിന്നോക്ക ദളിത് വിഭാഗങ്ങളെ മറിച്ച് ചിന്തിക്കാന്‍ ഇടയാക്കുന്നതഉം ഇതു തന്നെയാണ് കാരണം .ഇത്തരം ജാതി,മത,ഭാഷ അടിസ്ഥാനത്തില്‍ വിഭജനം നമ്മുടെ സാമൂഹിക സൗഹൃദ അന്തരീക്ഷത്തെ തകര്‍ക്കനെ സഹായിക്കുകയുള്ളൂ .തൊഴിലാളി വര്‍ഗ വിപ്ലവ രാഷ്ട്രീയം മറന്നു പോയ നമ്മുടെ ഇടതുപക്ഷ കഷികള്‍ക്ക് വാക്പയട്ടിനുള്ള മറ്റൊരു വിഷയമായി മാറിയിരിക്കുകയാണ് സൊത്ത വര്‍ഗ രാഷ്ട്രീയ വിവാദം