Wednesday, May 23, 2012

കഥയല്ലിതു രേവതി

ഫെബ്രുവരിയിലെ ആദ്യത്തെ ശനിയാഴ്ച. തൃശ്ശൂരിലെ മലയാളപഠനഗവേഷണകേന്ദ്രത്തിന്റെ വാര്‍ഷികമായിരുന്നു. സാഹിത്യ അക്കാദമിയില്‍ എത്തിയപ്പോള്‍ മെലിഞ്ഞ ഒരു പെണ്‍കുട്ടി ചിരിച്ചുകൊണ്ട് അടുത്തേയ്ക്കു വന്നു.  ജോയ് പോള്‍ മാഷ് ഉടനെ എത്തുമെന്നും അകത്തേയ്ക്കിരിക്കാമെന്നും അവള്‍ സൗഹൃദപൂര്‍വ്വം അറിയിച്ചു.

സമയം ആവുന്നതേയുണ്ടായിരുന്നുള്ളു. കൂട്ടുകാരികളില്‍ ചിലര്‍കൂടി അടുത്തെത്തി. അതിലൊരാള്‍ എന്റെ നാട്ടുകാരിയായിരുന്നു, രമ്യ. പരിചയപ്പെടുന്നതിന്റെ ഭാഗമായി ഞാന്‍ അവള്‍ക്കു കൈ കൊടുത്തപ്പോള്‍ ആദ്യത്തെ പെണ്‍കുട്ടി പരിഭവത്തോടെ പറഞ്ഞു: ''മാഷ് എനിക്കു കൈതന്നില്ലല്ലോ!'' അപ്പോഴാണ് ഞാന്‍ അവളോടു പേരു ചോദിച്ചത്. ''രേവതി,'' അവള്‍ പറഞ്ഞു.
ചടങ്ങില്‍ സ്വാഗതം പറഞ്ഞത് രേവതിയായിരുന്നു. മൈക്കിനു മുന്നില്‍ പതറാതെ നിന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ അവള്‍ സംസാരിച്ചു തുടങ്ങി. എന്റെ രണ്ടു കഥകള്‍ എടുത്തുപറഞ്ഞ് അവ തന്റെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് പറഞ്ഞു. എനിക്ക് അത്ഭുതം തോന്നി. ജീവിതത്തില്‍ ആദ്യമായാണ് ഒരാള്‍ സ്വാഗതപ്രസംഗത്തില്‍ എന്റെ കഥകളെക്കുറിച്ച് പറയുന്നത്!

രണ്ടു മാസം കഴിഞ്ഞു. ഏപ്രില്‍ മാസമാദ്യം അക്കാദമിയില്‍ വെച്ച് ജോയ് പോള്‍ മാഷെ കണ്ടപ്പോള്‍ പറഞ്ഞു: ''അമൃത ടിവിയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കഥയല്ലിതുജീവിതം രേവതിയേക്കുറിച്ചാണ്. പറ്റുമെങ്കില്‍ കണ്ടോളൂ.''

പൂരക്കാലമായിരുന്നു. വീട്ടില്‍ അതിഥികളുടെ തിരക്ക്. സ്വസ്ഥമായി കാണാനുള്ള വഴിയില്ല. പിന്നെ അത് മറന്നും പോയി. വീണ്ടും ഓര്‍മ്മ വന്നത് രണ്ടുദിവസം മുമ്പാണ്. അപ്പോള്‍ യൂ ട്യൂബ് പരതിനോക്കി. അതാ, ഇരുപത്തിനാലു ഖണ്ഡങ്ങളായി മുറിഞ്ഞുകിടക്കുന്നു രേവതിയുടെ ജീവിതം.

പ്രേമവിവാഹമായിരുന്നു രേവതിയുടെ അച്ഛനമ്മമാരുടേത്. പക്ഷേ ഇടയ്‌ക്കെവിടെയോ വെച്ച് താളം തെറ്റി. രേവതി തന്റെ നാലാം വയസ്സു മുതല്‍ കാണുന്നതാണ് അച്ഛന്‍ അമ്മയെ  ഉപദ്രവിക്കുന്നത്.  ഒരിക്കല്‍ തിളച്ചുകൊണ്ടിരുന്ന കറി ഒഴിച്ചു പൊള്ളിച്ചതിന്റെ പാട് ഇപ്പോഴും അനിതയുടെ ശരീരത്തിലുണ്ട്. സഹിക്കവയ്യാതെ അവര്‍ വീടുവിട്ടുപോന്നു. പക്ഷേ ദാരിദ്ര്യം മൂലം സ്വന്തം വീട്ടിലും സ്വസ്ഥമായിരുന്നില്ല അവരുടെ ജീവിതം. അതിനിടയ്ക്ക് സ്‌നേഹം കാണിച്ച ഒരാളുടെ കൂടെ രണ്ടുമാസം കഴിഞ്ഞു. പക്ഷേ മക്കളെ കാണാതെയുള്ള ജീവിതം അനിതയ്ക്കു പറ്റിയില്ല. മക്കളെ വേണോ എന്നെ വേണോ എന്ന കൂട്ടുകാരന്റെ  ചോദ്യത്തിനു മുന്നില്‍ അമ്മ ആദ്യത്തേതു തിരഞ്ഞെടുത്തു. അതിനിടയ്ക്ക് രേവതിയുടെ അച്ഛനും വേറെ വിവാഹം കഴിച്ചു. ഇപ്പോള്‍ രേവതി അമ്മയോടൊത്താണ് താമസം. അനുജന്‍ അച്ഛന്റെ കൂടെയും. 

രേവതി കൊടുങ്ങല്ലൂരിലാണ് താമസിക്കുന്നത്.  ഓല മേഞ്ഞ ആ പുരയ്ക്ക് വീട്ടു നമ്പറില്ല. അതുകൊണ്ട് റേഷന്‍ കാര്‍ഡില്ല. തിരിച്ചറിയല്‍ കാര്‍ഡില്ല. അതുകൊണ്ടുതന്നെ സര്‍ക്കാരില്‍നിന്നുള്ള ഒരാനുകൂല്യവും കിട്ടുന്നില്ല. പോരാത്തതിന് ആ വീട് പണയത്തിലുമാണ്. 

രേവതി മലയാളം ബി എയ്ക്ക് മലയാളപഠനഗവേഷണകേന്ദ്രത്തില്‍ പഠിക്കുകയാണ്. ഒപ്പം ജോലിയെടുക്കുന്നുമുണ്ട്.  കൊടുങ്ങല്ലൂരിലെ ഒരു ലോക്കല്‍ ചാനലില്‍. രണ്ടായിരത്തി അഞ്ഞൂറുറുപ്പികയാണ് ശമ്പളം. വീട്ടുപണിക്കു പോവുന്ന അമ്മയും കുറച്ചു പണം ഉണ്ടാക്കുന്നുണ്ട്. പക്ഷേ എന്തു കാര്യം? മാസം ആയിരത്തി അഞ്ഞൂറുറുപ്പിക പലിശയിനത്തില്‍ത്തന്നെ കൊടുക്കുന്നുണ്ട്.

അയല്‍ക്കാരൊന്നും സഹായിക്കാനില്ല. അതിലത്ഭുതവുമില്ല. രണ്ടു പെണ്ണുങ്ങള്‍ മാത്രം താമസിക്കുന്ന വീടാണത്. കേരളമിപ്പോള്‍ സദാ സദാചാരപ്പോലീസിന്റെ നിരീക്ഷണത്തിലാണല്ലോ.
ടി വി പരിപാടിയില്‍ അച്ഛന്‍ ഉടനീളം അസ്വസ്ഥനാണ്. ഒരിടയ്ക്ക് അയാള്‍ എഴുന്നേറ്റു പോവാന്‍ തന്നെ ശ്രമിക്കുന്നുണ്ട്.  ഒടുവില്‍ പാനലിന്റേയും വിധുബാലയുടേയും പ്രേരണയ്ക്കു വഴങ്ങി വിവാഹിതയാവുന്നതു വരെ മാസാമാസം ആയിരം ഉറുപ്പിക രേവതിക്കു കൊടുക്കാം എന്ന രേഖയില്‍ ഒപ്പു വെയ്ക്കുന്നു.

അച്ഛന്റെ ശരീരഭാഷ കണ്ടപ്പോള്‍ ഇനിയും അയാള്‍ക്ക് മകളെ മനസ്സിലായിട്ടില്ല എന്നു തോന്നി.  സ്‌നേഹം നിറഞ്ഞ ഒരു നോട്ടമെങ്കിലും അയാളില്‍നിന്ന് രേവതിക്കു കിട്ടിയിരുന്നെങ്കില്‍! ഉടമ്പടിയില്‍ ഒപ്പുവെച്ച് ഒന്നിച്ച് സ്വന്തം ഇരിപ്പിടത്തിലേയ്ക്കു മടങ്ങുമ്പോള്‍ അവളുടെ ചുമലില്‍ ഒന്നു കൈവെച്ചെങ്കില്‍! പണത്തിനേക്കാളൊക്കെ വിലപ്പെട്ടതായേനെ അത് രേവതിക്ക്. 
എന്നാലും, ഞാനാശ്വസിച്ചു: രേവതി അനാഥയല്ല. അവള്‍ക്കൊപ്പം അമ്മയുണ്ട്. അമ്മയ്ക്കു വേണ്ടിയാണ്  താന്‍ ജീവിക്കുന്നത് എന്ന് രേവതി പലവട്ടം പറയുന്നുമുണ്ട്. 
അമ്മയ്ക്കു കൂടി വേണ്ടാത്ത ചില ജന്മങ്ങളുണ്ട്.

പത്താം ക്ലാസ്സിലേയ്ക്കു ജയിച്ച കാലത്താണ്.  മധ്യവേനല്‍ ഒഴിവുകാലം.  ഒരു ദിവസം എന്റെ കുളി കഴിയുന്നതേയുള്ളു.  അപ്പോള്‍ എന്നെ അമ്പരപ്പിച്ചുകൊണ്ട് ഏകദേശം എന്റെ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടി കടവിലേയ്ക്ക് ഇറങ്ങിവരുന്നു. ഞാന്‍ തിടുക്കത്തില്‍ തോര്‍ത്തി കയറാന്‍ തുടങ്ങി.  കയറിച്ചെന്നപ്പോള്‍ മീനാക്ഷി തോര്‍ത്തും സോപ്പുമൊക്കെയായി കടവിലേയ്ക്ക് വരുന്നതു കണ്ടു.

പിറ്റേന്ന് വൈകുന്നേരം കുളിയ്ക്കാന്‍ വന്നപ്പോള്‍ മീനാക്ഷി മുറ്റത്തു നിന്ന് അമ്മയെ പുറത്തേയ്ക്കു വിളിച്ചു.  മീനാക്ഷിയുടെ അനിയത്തിയുടെ മകളായിരുന്നു ആ പെണ്‍കുട്ടി. ജനിച്ചതും വളര്‍ന്നതും ദില്ലിയിലാണ്. നാട്ടിലെ സമ്പ്രദായങ്ങളൊന്നും അറിയില്ല. അതുകൊണ്ട് ഒന്നും വിചാരിയക്കരുത്.  ഇനി അവള്‍ അങ്ങനെ ചെയ്യില്ല. 

മീനാക്ഷിയുടെ മറവു പറ്റിക്കൊണ്ട് അവള്‍ നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ശ്രീജയ എന്നായിരുന്നു അവളുടെ പേര്.

''ആ കുട്ടീടെ അച്ഛനമ്മമാര്‍ വേര്‍പിരിഞ്ഞൂത്രേ,'' മീനാക്ഷി കടവിലേയ്ക്കു പോയപ്പോള്‍  അമ്മ പറഞ്ഞു.  ''രണ്ടു കൂട്ടര്‍ക്കും വേണ്ടാതായി കുട്ടിയെ. അമ്മയും അച്ഛനും വേറെവേറെ കല്യാണോം കഴിച്ചു.  അപ്പൊ അവള് മീനാക്ഷീടെ അടുത്തേയ്ക്കു പോന്നതാണത്രെ.''

അച്ഛനമ്മമാര്‍ വേര്‍പിരിയുക എന്ന് അന്ന് ആദ്യമായി കേള്‍ക്കുകയായിരുന്നു ഞാന്‍. വിവാഹമോചനം എന്ന വാക്കൊന്നും അന്ന് അത്ര പ്രചാരത്തില്‍ വന്നിട്ടില്ല.

പിന്നെപ്പിന്നെ എനിക്ക് ശ്രീജയയോട് സ്‌നേഹം തോന്നിത്തുടങ്ങി. വൈകുന്നേരം അവള്‍ കുളിക്കാന്‍ വരുന്നത് കാത്തിരിക്കാന്‍ തുടങ്ങി. പടി തുറക്കുന്ന ശബ്ദത്തിന് കാതോര്‍ത്തിരിക്കാന്‍ തുടങ്ങി. ദില്ലിയിലെ വിശേഷങ്ങള്‍ ചോദിക്കാന്‍ പലവട്ടം ഓങ്ങി. പക്ഷേ നടന്നില്ല. പെണ്‍കുട്ടികള്‍ മുന്നില്‍ വന്നുപെട്ടാല്‍ തൊണ്ട വരളുന്ന പേടിത്തൊണ്ടനായിരുന്നു ഞാന്‍.
ഇപ്പോഴുമറിയില്ല. രാത്രി വലിയമ്മയെ കൂട്ടാതെ എന്തിനാണ് ആ കുട്ടി  കടവിലെത്തിയത്? നീന്തലറിയാത്ത അവള്‍ എന്തിനാണ് രാത്രി പുഴയിലേയ്ക്കിറങ്ങിയത്? ആരുടെയൊക്കെയോ ഉറക്കെയുള്ള നിലവിളി കേട്ടാണ് ഞാന്‍ ഉറക്കമുണര്‍ന്നത്.  അപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു.

ജീവനറ്റ ശ്രീജയയെ മടിയില്‍ക്കിടത്തി മീനാക്ഷി അലമുറയിട്ടു കരഞ്ഞു. അമ്മയടക്കം പലരും അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഞാനിനി അവരോട് എന്തു പറയും എന്നു ചോദിച്ചായിരുന്നു മീനാക്ഷിയുടെ കരച്ചില്‍. പക്ഷേ അതു വേണ്ടിവന്നില്ല. ശ്രീജയയുടെ അച്ഛനമ്മമാര്‍ മരണമന്വേഷിച്ച് നാട്ടില്‍ വന്നതേയില്ല.

ആര്‍ക്കു വേണ്ടിയാണ് ശ്രീജയ ജീവിച്ചത്? അല്ലെങ്കില്‍ ആര്‍ക്കു വേണ്ടിയാണ് അവള്‍ മരിച്ചത്? 

'കഥയല്ലിതു ജീവിത'ത്തിന്റെ ഖണ്ഡങ്ങള്‍ കണ്ട് ഞാന്‍ രേവതിയെ വിളിച്ചു. അച്ഛന്‍ അന്നത്തെ ഉടമ്പടിയൊന്നും പാലിച്ചില്ലെന്ന് അവള്‍ പറഞ്ഞു. ഇതിനിടെ രേവതി വീടു വിറ്റു. ഇനി പുതിയ ഒരു വീടു വാങ്ങണം. പഠിപ്പു തീര്‍ക്കണം.  ജോലി കിട്ടണം.  അമ്മയെ നോക്കണം. അമ്മയെ മാത്രമല്ല, സ്വന്തമായി സമ്പാദിച്ച് അച്ഛനും വല്ലതും കൊടുക്കണം. ''എന്നെ അക്ഷരം പഠിപ്പിച്ചത് അച്ഛനാണ്; എനിക്ക് അച്ഛനെ വലിയ ഇഷ്ടമാണ് മാഷേ,'' രേവതി പറഞ്ഞു.

മകള്‍ക്കു പുറംതിരിഞ്ഞുനില്‍ക്കുന്ന അച്ഛനേപ്പറ്റിയാണ് രേവതി ഇതു പറഞ്ഞത്. എന്റെ തൊണ്ടയില്‍ എന്തോ തടഞ്ഞു. 

അവസാനത്തെ ലക്കത്തില്‍ 'കഥയല്ലിതു ജീവിത'ത്തിന്റെ അണിയറക്കാര്‍ രേവതിയുടെ വീട്ടിലേയ്ക്കു ചെല്ലുന്നുണ്ട്.  ഒറ്റമുറിയായ ആ ഓലവീട്ടില്‍ കുറേ പുസ്തകങ്ങള്‍ അടുക്കിവെച്ചിരിക്കുന്നതു കാണാനുണ്ട്.  സുഗതകുമാരിയേയും മാധവിക്കുട്ടിയേയും തീവ്രമായി ആരാധിക്കുന്ന രേവതിക്ക് പക്ഷേ പ്രിയം കഥകളാണ്. കഥയാണ് തന്റെ മാധ്യമമെന്ന് അവള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അങ്ങനെ ഇരുപതാം വയസ്സില്‍ രേവതി എഴുതിത്തുടങ്ങുകയാണ്. കഥ മാത്രമല്ല ജീവിതവും.

*
അഷ്ടമൂര്‍ത്തി ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഫെബ്രുവരിയിലെ ആദ്യത്തെ ശനിയാഴ്ച. തൃശ്ശൂരിലെ മലയാളപഠനഗവേഷണകേന്ദ്രത്തിന്റെ വാര്‍ഷികമായിരുന്നു. സാഹിത്യ അക്കാദമിയില്‍ എത്തിയപ്പോള്‍ മെലിഞ്ഞ ഒരു പെണ്‍കുട്ടി ചിരിച്ചുകൊണ്ട് അടുത്തേയ്ക്കു വന്നു. ജോയ് പോള്‍ മാഷ് ഉടനെ എത്തുമെന്നും അകത്തേയ്ക്കിരിക്കാമെന്നും അവള്‍ സൗഹൃദപൂര്‍വ്വം അറിയിച്ചു.