Wednesday, May 9, 2012

മാധ്യമ-യുഡിഎഫ് നുണബോംബ്

ടി പി ചന്ദ്രശേഖരന്‍ നിഷ്ഠുരമായി വധിക്കപ്പെട്ട സംഭവം സര്‍വരുടെയും മനസ്സില്‍ ഞെട്ടലുളവാക്കിയതാണ്. രാത്രി പത്തരയ്ക്കുശേഷമാണ് ചന്ദ്രശേഖരനെ വഴിയില്‍ അക്രമിസംഘം വെട്ടി കൊലപ്പെടുത്തിയത്. ഒഞ്ചിയം മേഖലയില്‍ സംഘട്ടനത്തിന്റെ അന്തരീക്ഷം നിലവിലുണ്ടായിരുന്നില്ല. ചന്ദ്രശേഖരന്‍ തനിച്ച് സ്വന്തം ബൈക്കില്‍ സഞ്ചരിക്കവെയാണ് ഇടിച്ചുവീഴ്ത്തി വെട്ടി കൊലപ്പെടുത്തിയത്. സിപിഐ എം സംസ്ഥാന സെക്രട്ടറി ഈ കൊലപാതകത്തെ കലവറയില്ലാതെ അപലപിക്കുകയും ശക്തിയായി പ്രതിഷേധിക്കുകയും ചെയ്തു. ഈ കൊലപാതകം അവസരമാക്കി സിപിഐ എമ്മിനെതിരെ അടിസ്ഥാനരഹിതമായ ആരോപണമുന്നയിക്കാന്‍ യുഡിഎഫ് നേതൃത്വവും വലതുപക്ഷ മാധ്യമങ്ങളും ആസൂത്രിതമായി ശ്രമം നടത്തുകയാണ്. ഇതില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരുടെ പ്രതികരണം ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞുനിന്നതാണ്. പി സി ജോര്‍ജ് ചീഫ്വിപ്പിന്റെ പദവിയിലാണെങ്കിലും ആ പദവിയെ കളങ്കപ്പെടുത്തി പറയുന്നത് നമുക്ക് പൂര്‍ണമായും അവഗണിക്കാം. പി സി ജോര്‍ജൊഴികെയുള്ളവരുടെ നുണപ്രചാരവേല അവഗണിക്കാന്‍ കഴിയുന്നതല്ല. അന്വേഷണസംഘം ഏത് വഴിക്ക് നീങ്ങണം എന്ന് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ആജ്ഞാപിക്കുന്നത് ആപല്‍ക്കരമായ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്ന് പറയാതിരിക്കാന്‍ വയ്യ.

ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയകൊലപാതകം ഗാന്ധിവധമാണ്. മതസൗഹാര്‍ദത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി ജീവന്‍ ഉഴിഞ്ഞുവച്ച മഹാത്മാഗാന്ധിയെ ഹിന്ദുവര്‍ഗീയവാദികളാണ് വെടിവച്ചുകൊന്നത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സ്വന്തം കാവല്‍ക്കാരാണ് വെടിവച്ചുകൊന്നത്. രാജീവ്ഗാന്ധിയെ വധിച്ചത് എല്‍ടിടിഇ തീവ്രവാദികള്‍ മനുഷ്യബോംബുപയോഗിച്ചാണ്. ഇതൊന്നും കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസുകാര്‍ക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നത് അവര്‍ക്ക് ഭൂഷണമല്ല. കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകമാണ് അഴീക്കോടന്‍ രാഘവന്റെ വധം. അഴീക്കോടന്‍ താല്‍ക്കാലികമായി താമസിച്ചിരുന്ന തൃശൂരിലെ ഹോട്ടലിലേക്ക് രാത്രി നടന്നുപോകുമ്പോഴാണ് ഇടതുപക്ഷ തീവ്രവാദികള്‍ കുത്തി കൊലപ്പെടുത്തിയത്. നിയമസഭാ സാമാജികനായിരുന്ന കുഞ്ഞാലിയെ കോണ്‍ഗ്രസ് ക്രിമിനല്‍സംഘമാണ് വെടിവച്ചുകൊന്നത്. കെ വി സുധീഷ് എന്ന ചെറുപ്പക്കാരനെ സഖാവിന്റെ വീട് കുത്തിപ്പൊളിച്ച് രാത്രി അച്ഛന്റെയും അമ്മയുടെയും കണ്‍മുമ്പില്‍വച്ചാണ് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. അമ്പതിലധികം മുറിവ് സുധീഷിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നു. ഇതുപോലെ നിരവധി കൊലപാതകങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ മാത്രം ഇതിനകം 64 സഖാക്കള്‍ രക്തസാക്ഷികളായിട്ടുണ്ട്. സംസ്ഥാനത്താകെ പരിശോധിച്ചാല്‍ അഞ്ഞൂറോളം സഖാക്കള്‍ രക്തസാക്ഷികളായി. മഹാത്മാഗാന്ധി, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നിവരെ വധിച്ചതില്‍ ഇടതുപക്ഷത്തെ ആരും കുറ്റപ്പെടുത്തിയിട്ടില്ല. നേരെമറിച്ച് വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളാണ് കൊല നടത്തിയത്. എന്നിട്ടും സിപിഐ എം നേതാക്കള്‍ ചോരക്കൊതിയന്മാരും കൊലപാതകികളുമാണെന്ന് മാധ്യമങ്ങളും യുഡിഎഫ് നേതാക്കളും നുണപ്രചാരവേല അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.

ചന്ദ്രശേഖരന്റെ വധത്തെത്തുടര്‍ന്ന് മാധ്യമങ്ങളുടെ പ്രചാരവേല രാത്രിതന്നെ ആരംഭിച്ചു. ചന്ദ്രശേഖരനെ കൊലപ്പെടുത്തുന്നതിനു തൊട്ടുമുമ്പ് ഒരു ഫോണ്‍കോള്‍ വന്നതായി മാതൃഭൂമി റിപ്പോര്‍ട്ട്ചെയ്തു. "ആ ഫോണ്‍കോള്‍ ആരുടെ" എന്നായിരുന്നു പെട്ടിക്കൂടില്‍ ഒന്നാം പേജില്‍ വന്ന വാര്‍ത്ത. ""ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണിലേക്ക് കോള്‍ വന്നിരുന്നു. വള്ളിക്കാട് ലീഗ് ഹൗസിന് സമീപം ഒരു വാഹനാപകടം നടന്നിട്ടുണ്ട്. അവിടേക്കെത്തണമെന്നാണ് ഫോണ്‍ സന്ദേശമെന്നാണ് ലഭിച്ച വിവരം. ഫോണ്‍ കോളിന്റെ ഉടമയെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ചന്ദ്രശേഖരന്റെ ഫോണിലേക്ക് വന്ന എല്ലാ കോളുകളും പരിശോധിച്ചുവരികയാണെന്നും അവര്‍ പറഞ്ഞു. ഈ ഫോണ്‍ കോളാണ് അദ്ദേഹത്തെ പതിവായി പോകുന്ന വഴിയില്‍നിന്ന് വള്ളിക്കാട്ടെത്തിച്ചത്."" മാതൃഭൂമി വാര്‍ത്ത ശരിയാണെങ്കില്‍ ചന്ദ്രശേഖരന്റെ കൊലപാതകത്തിന് മുഖ്യ ഉത്തരവാദിത്തം ഈ ഫോണ്‍ കോളിനാണെന്ന് വ്യക്തമാണ്. ലീഗോഫീസിന് മുന്നിലാണ് കൊല നടന്നത് എന്ന് പറയുന്നു. വിവാഹവീട്ടില്‍നിന്ന് ആരോടും ഒന്നും പറയാതെ ചന്ദ്രശേഖരന്‍ ബൈക്കില്‍ സ്ഥലത്തെത്തിയതായി പറയുന്നു. അടുത്ത ദിവസം അറിയുന്നത് ഈ ഫോണ്‍ വിളിച്ചത് ചന്ദ്രശേഖരന്റെ സുഹൃത്തും സ്വന്തം പാര്‍ടിക്കാരനുമായ ഒരാളായിരുന്നു എന്നാണ്. കൊലപാതകിസംഘത്തിന്റെ മുമ്പില്‍ ചന്ദ്രശേഖരനെ എത്തിച്ചത് ഈ ഫോണ്‍ കോളാണെങ്കില്‍ ഫോണ്‍ വിളിച്ചത് സുഹൃത്താണെന്ന് പറഞ്ഞ് ഒഴിവാക്കാന്‍ കഴിയുമോ? പരിചയക്കാരന്‍ വിളിച്ചാലാണല്ലോ ഒരാള്‍ ആവശ്യപ്പെട്ട സ്ഥലത്തെത്തുക. ആപത്തിന്റെ ഭീതിയില്ലാതെ അവിടെ എത്തിയത് പരിചയമുള്ള ആള്‍ ഫോണില്‍ വിളിച്ചതുകൊണ്ടായിരിക്കുമല്ലോ. അന്വേഷണത്തെ സഹായിക്കാനാണെന്ന് ഭാവിച്ചു നല്‍കുന്ന ഈ വാര്‍ത്ത തെറ്റാണെങ്കില്‍ അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നന്വേഷിക്കേണ്ടതല്ലേ. മറ്റൊരു വാര്‍ത്ത ഇങ്ങനെയാണ്: ""വന്‍ ക്വട്ടേഷനുകള്‍ ഏല്‍ക്കുന്നവരും സിപിഎമ്മിന്റെ ചില ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. ചൊക്ലിവരെ വാഹനത്തിലെത്തിയവര്‍ പെട്ടെന്ന് അപ്രത്യക്ഷമായതിന് പിന്നില്‍ സിപിഎമ്മിന്റെ സുരക്ഷാകവചമാകാനുള്ള സാധ്യത ഏറെയാണെന്ന് പൊലീസ് കരുതുന്നു"". ഈ കാര്‍ ചൊക്ലിയില്‍ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചത് പൊലീസില്‍ അറിയിച്ചത് സിപിഐ എമ്മുകാരാണെന്നാണ് അറിയുന്നത്. കാറുമായി സിപിഐ എമ്മിനെ ബന്ധിപ്പിക്കാനുള്ള വൃഥാശ്രമമാണ് മാധ്യമങ്ങള്‍ നടത്തിയത്. മൂന്നാമതൊരു വാര്‍ത്ത ഇതിലും രസകരമാണ്. ""നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് വരെ പിടികൊടുക്കാതിരിക്കാനുള്ള നിര്‍ദേശവും ഇവര്‍ക്ക് ലഭിച്ചതായാണ് സൂചന. സുരക്ഷിതതാവളങ്ങളില്‍നിന്ന് പുറത്തിറങ്ങരുതെന്നും പിടിയിലായാല്‍ സിപിഎം നേതാക്കളുടെ പേര് പറഞ്ഞുപോകരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയതായും പൊലീസിന് സൂചനയുണ്ട്""! എന്തതിശയം- സങ്കല്‍പ്പലോകത്തിരുന്ന് വാര്‍ത്ത സൃഷ്ടിക്കുകയാണ്. എന്തിനും "അറിയുന്നു" എന്നോ "സൂച" എന്നോ "കരുതുന്നു" എന്നോ ഉള്ള തൊങ്ങല്‍പിടിപ്പിച്ചാല്‍ വാര്‍ത്തയായി എന്ന് കരുതുകയാണിവര്‍.

ഇത്തരം വാര്‍ത്തകളിലൊക്കെ പൊലീസിനെ സാക്ഷിയാക്കുന്നതാണ് വിചിത്രമായ കാര്യം. ഒരു ദിവസം എഴുതിയത് അടുത്തദിവസം മാറ്റുന്നു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് എഴുതുന്നത്. ""കല്യാണ സിഡി പൊലീസ് പരിശോധിക്കുന്നു, സിപിഐ എം പ്രതിസന്ധിയിലാണ്"" തുടങ്ങിയ വാര്‍ത്തകളും സൃഷ്ടിച്ചുവിടുന്നുണ്ട്. ഒരു കൊലപാതകത്തില്‍ വേദനിക്കുകയല്ല, നിര്‍ഭാഗ്യവശാല്‍ ആഘോഷിക്കുകയാണ് മാധ്യമങ്ങളും യുഡിഎഫ് നേതാക്കളും. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ വീണുകിട്ടിയ ആയുധമായി ഇതിനെ സെല്‍വരാജും യുഡിഎഫ് നേതാക്കളും കാണുന്നു. മുസ്ലിംലീഗും കോണ്‍ഗ്രസും ആഴത്തിലുള്ള പ്രതിസന്ധിയിലാണ്. ആ പ്രതിസന്ധിയില്‍ ഒരു പിടിവള്ളി കിട്ടിയ മനോഭാവമാണ് നേതാക്കള്‍ക്കുള്ളത്. സിപിഐ എമ്മിനെതിരെ പ്രയോഗിക്കാനുള്ള ആയുധമായി ചന്ദ്രശേഖരന്റെ കൊലപാതകത്തെ ഇക്കൂട്ടര്‍ കാണുന്നു. ഒരു കാര്യം വളരെ വ്യക്തമാണ്. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിപിഐ എമ്മിന് ഒരു പങ്കുമില്ലെന്ന് നിസ്സംശയം ഉറപ്പിച്ചും തറപ്പിച്ചും പറയാം. റവല്യൂഷണറി പാര്‍ടിക്ക് ഒരു ഭാവിയുമില്ലെന്ന് പാര്‍ടിയിലുള്ള പലര്‍ക്കും അറിയാം. തെറ്റിദ്ധരിക്കപ്പെട്ട് പുറത്തുപോയവര്‍ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. സിപിഐ എം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് നടന്ന സെമിനാറില്‍ പങ്കെടുത്ത വന്‍ ജനാവലി സിപിഐ എമ്മിന്റെ ശക്തി തെളിയിച്ചതാണ്. മനുഷ്യച്ചങ്ങലയില്‍ കണ്ണിയായിക്കൊണ്ട് ഒഞ്ചിയത്തെ ജനാവലി സിപിഐ എമ്മിന് വമ്പിച്ച പിന്തുണയാണ് വിളിച്ചറിയിച്ചത്. ഈ വര്‍ഷം നടന്ന ഒഞ്ചിയം രക്തസാക്ഷി ദിനാചരണം ഉള്‍പ്പെടെ പാര്‍ടി ശക്തിപ്പെട്ടതിന്റെ തെളിവായിരുന്നു. ഇത്തരം ഒരു സന്ദര്‍ഭത്തില്‍ ചന്ദ്രശേഖരനെതിരെ നേരിയ ആക്രമണം നടത്താന്‍പോലും സിപിഐ എം മുതിരുകയില്ലെന്ന് രാഷ്ട്രീയത്തിന്റെ ഹരിശ്രീ അറിയുന്നവരൊക്കെ സമ്മതിക്കും. യുഡിഎഫ് നേതാക്കളുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും കള്ള പ്രചാരവേലയില്‍ സിപിഐ എം പ്രവര്‍ത്തകരോ, അനുഭാവികളോ, അഭ്യുദയകാംക്ഷികളോ, നിഷ്പക്ഷമായി ചിന്തിക്കുന്നവരോ വഞ്ചിതരാവുകയില്ല. ഒഞ്ചിയം ഏരിയയില്‍ സിപിഐ എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകള്‍ക്കു നേരെയും വാഹനങ്ങള്‍ക്കു നേരെയും കടകള്‍ക്കു നേരെയും വ്യാപകമായി നടത്തിയ അക്രമങ്ങളും കൊള്ളയും മോഷണവും ഉള്‍പ്പെടെ തമസ്കരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചുകാണുന്നത്. മാധ്യമങ്ങളുടെ പര്‍വതീകരണവും തമസ്കരണവും സിപിഐ എമ്മിനെതിരെ മുറയ്ക്ക് നടക്കുകയാണ്. ഇതും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുന്നതല്ല.

*
വി വി ദക്ഷിണാമൂര്‍ത്തി

No comments: