Tuesday, May 1, 2012

തൊഴിലാളി ഐക്യം വ്യാപിപ്പിക്കുക

രാജ്യത്തും ലോകവ്യാപകമായും മുന്‍കൂട്ടി കാണാന്‍ കഴിയാതിരുന്ന നിരവധി സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് 2012 ലെ മെയ്ദിനം. ഇന്ത്യയില്‍ തൊഴിലാളികളെ പ്രതിനിധാനംചെയ്യുന്ന സംഘടനകള്‍ അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനംചെയ്തു. തൊഴിലാളികളെ മാത്രമല്ല കൃഷിക്കാര്‍, ഇടത്തരം ജീവനക്കാര്‍, ചെറുകിട കച്ചവടക്കാര്‍, തൊഴില്‍രഹിതര്‍ തുടങ്ങി മഹാഭൂരിപക്ഷം ജനങ്ങളെയും ബാധിക്കുന്ന 10 പ്രധാന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പണിമുടക്കിന് ആഹ്വാനംചെയ്തത്. ഫെബ്രുവരി 28ലെ പണിമുടക്ക് ഇന്ത്യന്‍ തൊഴിലാളിവര്‍ഗസമര ചരിത്രത്തില്‍ അവിസ്മരണീയ സംഭവമായി മാറി. 10 കോടിയില്‍പരം തൊഴിലാളികള്‍ പണിമുടക്കില്‍ അണിചേര്‍ന്നു.

ഐഎന്‍ടിയുസി, ബിഎംഎസ്, എച്ച്എംഎസ്, എഐടിയുസി, സിഐടിയു, യുടിയുസി, എഐയുടിയുസി, എഐസിസിടിയു, ടിയുസിസി, എല്‍പിഎഫ്, എസ്ഇഡബ്ല്യുഎ തുടങ്ങിയ അഖിലേന്ത്യാ സംഘടനകള്‍ക്കു പുറമെ സംസ്ഥാനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ടിയു, കെടിയുസി(ജെ), കെടിയുസി(എം) തുടങ്ങിയ സംഘടനകളും പണിമുടക്കില്‍ സജീവമായി പങ്കുചേര്‍ന്നു.

2008ല്‍ ന്യൂഡല്‍ഹിയില്‍ ഐഎന്‍ടിയുസി പ്രസിഡന്റ് ഡോ. ജി സഞ്ജീവറെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ സംഘടന നേതൃയോഗമാണ് പൊതുവായ ആവശ്യങ്ങള്‍ നിര്‍ണയിച്ചത്. തുടര്‍ന്ന് നാനാരൂപത്തിലുള്ള യോജിച്ച പ്രക്ഷോഭങ്ങളും സമരങ്ങളും അഖിലേന്ത്യാതലത്തില്‍ നടന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാരാകട്ടെ സാമാന്യ ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുന്നതും വിലക്കയറ്റം കുതിച്ചുയര്‍ത്തുന്നതും തൊഴിലില്ലായ്മ വര്‍ധിപ്പിക്കുന്നതും നാട്ടുകാരും വിദേശികളുമായ വന്‍ കുത്തകകള്‍ക്ക് പൊതുമേഖല വിട്ടുകൊടുക്കുന്നതും തൊഴില്‍നിയമങ്ങള്‍ ലംഘിക്കുന്നതും ലഭിച്ചുപോരുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതുമായ നയങ്ങള്‍ നടപ്പാക്കി അധ്വാനിക്കുന്ന ജനങ്ങളെയും ജനാധിപത്യശക്തികളെയും വെല്ലുവിളിച്ച് മുന്നോട്ടുപോവുകയാണ് ചെയ്തത്. ഈ പശ്ചാത്തലത്തിലാണ് ചരിത്രസംഭവമായിത്തീര്‍ന്ന ഫെബ്രുവരി 28 ന്റെ പണിമുടക്ക്. ഇത്രയധികം തൊഴിലാളികള്‍ പങ്കുകൊണ്ട പണിമുടക്ക് ലോകചരിത്രത്തില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല എന്നു പറഞ്ഞാല്‍ തെറ്റുണ്ടാകില്ല. ഫെബ്രുവരി 28ന്റെ പണിമുടക്ക് പൊളിക്കുന്നതിന് പശ്ചിമബംഗാളിലെ മമത സര്‍ക്കാര്‍ ശ്രമിക്കുകയുണ്ടായി. പണിമുടക്ക് വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന സഖാക്കള്‍ പ്രദീപ്തായേയും കമല്‍ഗയേനയെയും കൊലപ്പെടുത്തി. പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന പലരെയും തൃണമൂല്‍കോണ്‍ഗ്രസ് ഗുണ്ടകള്‍ ആക്രമിച്ചു. പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഭീഷണിമുഴക്കി. പക്ഷേ, ഇതൊന്നും പണിമുടക്കിനെ തടയുന്നതിന് ഇടയാക്കിയില്ല. സര്‍ക്കാരിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും എല്ലാ നീക്കങ്ങളെയും അവഗണിച്ച് പശ്ചിമബംഗാളിലെ അധ്വാനിക്കുന്ന ജനത അവരുടെ പരാമ്പര്യത്തിനുസൃതമായിത്തന്നെ പണിമുടക്ക് വിജയിപ്പിച്ചു. കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരും പണിമുടക്കിനെ പരാജയപ്പെടുത്താനാണ് ശ്രമിച്ചത്. ഐഎന്‍ടിയുസിയെ പണിമുടക്കില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രനേതൃത്വത്തെക്കൂടി സ്വാധീനിച്ച്് പ്രവര്‍ത്തിക്കുകയുണ്ടായി. പണിമുടക്കിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കി. പക്ഷേ, ഐഎന്‍ടിയുസി പണിമുടക്കില്‍നിന്ന് പിന്‍വാങ്ങിയില്ല. പണിമുടക്ക് വിജയിപ്പിക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുകയുംചെയ്തു. പശ്ചിമബംഗാളിലും കേരളത്തിലും ഇടതുമുന്നണി സര്‍ക്കാരും ഇടതുജനാധിപത്യ മുന്നണി സര്‍ക്കാരും നടപ്പാക്കിയ, തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്ക് പൊതുവിലും സഹായകമായ നടപടികള്‍ ഇപ്പോള്‍ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെയുള്ള ചെറുത്തുനില്‍പ്പും ശക്തമായി തുടരുന്നുണ്ട്. അധ്വാനിക്കുന്ന വര്‍ഗത്തിന് മെയ്ദിനം നല്‍കുന്ന ആഹ്വാനത്തെ നിരാകരിക്കാനാണ് പശ്ചിമബംഗാളിലെയും കേരളത്തിലെയും സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ദൃഢമായ നിലപാട് സ്വീകരിച്ച് മുന്നോട്ടു പോവാനാണ് മെയ്ദിനത്തിന്റെ ആഹ്വാനം.

രാജ്യത്തിന് ആവശ്യമായ സമ്പത്ത് സൃഷ്ടിക്കുന്ന അടിസ്ഥാന ശക്തി അധ്വാനിക്കുന്നവരാണ് എന്ന സത്യം അത് അംഗീകരിക്കാതിരിക്കുന്നവരെക്കൂടി ബോധ്യപ്പെടുത്താന്‍ പണിമുടക്കിന് കഴിഞ്ഞു. പണിയെടുക്കുന്നവരുടെ ശക്തി എത്രമാത്രം അപ്രതിരോധ്യമാണെന്ന് മനസിലാക്കാന്‍ തൊഴിലെടുക്കുന്നവരെ പണിമുടക്ക് സഹായിച്ചു. തൊഴിലാളിവര്‍ഗത്തിന്റെ സംഘടിത ശക്തിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എത്രമാത്രം ദുര്‍ബലമാണ് തങ്ങളെന്ന് തൊഴിലുടമകളെയും അവര്‍ക്ക് താങ്ങായി നില്‍ക്കുന്ന ഭരണമേധാവികളെയും ചിന്തിപ്പിക്കാന്‍ പണിമുടക്ക് സഹായിച്ചിട്ടുണ്ട്. ഈ യാഥാര്‍ഥ്യം അവഗണിച്ച്, ജനതാല്‍പ്പര്യത്തിനും രാജ്യതാല്‍പ്പര്യത്തിനും വിരുദ്ധമായ നയവുമായി ഒരു സര്‍ക്കാരിനും മുന്നോട്ട് പോകാനാവില്ലെന്ന് പണിമുടക്ക് തെളിയിച്ചു. പക്ഷേ, അതേ നയവുമായി മുന്നോട്ടു പോകുന്ന അപകടകരമായ നിലപാടാണ് സര്‍ക്കാര്‍ തുടരുന്നത്. 2008ല്‍ അമേരിക്കയില്‍ തുടക്കം കുറിച്ചതും ലോകമാകെ വ്യാപിച്ചതുമായ സാമ്പത്തികമാന്ദ്യം അതിന് ഉത്തരവാദികളായ വന്‍ സ്ഥാപന ഉടമകളുടെയും അവരുടെ സംരക്ഷകരായ സര്‍ക്കാരുകളുടെയും സകല കണക്കുകൂട്ടലുകളും തെറ്റിച്ച് തുടരുകയാണ്. ഇന്നും ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ ആയുധ ശക്തിയായ അമേരിക്കയിലും ഇംഗ്ലണ്ടിലും, ഗ്രീസ്, സ്പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി തുടങ്ങി എല്ലാ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും പണിമുടക്കുകളും പ്രകടനങ്ങളും സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുന്നു. 99 ശതമാനം ജനങ്ങള്‍ക്ക് അവകാശപ്പെട്ട സമ്പത്ത് ഒരുശതമാനം കൈയടക്കി അനുഭവിക്കുന്നത് ഇനി അനുവദിക്കാന്‍ സാധ്യമല്ല എന്ന് പ്രഖ്യാപിച്ച് ന്യൂയോര്‍ക്കില്‍ ആരംഭിച്ച പ്രക്ഷോഭം കെട്ടടങ്ങുന്നില്ലെന്നു മാത്രമല്ല, പുതിയ രൂപങ്ങള്‍ സ്വീകരിച്ച് മുന്നോട്ടു പോവുകയും ചെയ്യുന്നു. ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് രാജാക്കന്‍മാരുടെയോ പട്ടാളഭരണത്തിന്റെയോ കാല്‍ക്കീഴില്‍ അമര്‍ത്തപ്പെട്ടിരുന്ന ഇസ്ലാമിക രാജ്യങ്ങളില്‍, ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള അഭൂതപൂര്‍വമായ ഉയര്‍ത്തെഴുന്നേല്‍പ്പും ചെറുത്തുനില്‍പ്പുമാണ് പോയ വര്‍ഷം ദര്‍ശിച്ചത്. പല അധികാരകേന്ദ്രങ്ങളും ഈ കാലഘട്ടത്തില്‍ കടപുഴകി. അമേരിക്കന്‍ സാമ്രാജ്യത്വ മേച്ചില്‍പ്പുറമായിരുന്ന തെക്കേ അമേരിക്കയിലെ രാജ്യങ്ങള്‍ ഭൂരിഭാഗവും ഇടതുപക്ഷ ചായ്വുള്ള ഭരണത്തിന്‍ കീഴിലാണിന്ന്. അതിന് വഴികാട്ടിയും പ്രചോദനവുമായിത്തീര്‍ന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ധീരമായ പോരാട്ടം നടത്തി രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും കലവറയില്ലാത്ത പിന്തുണ ആര്‍ജിക്കാന്‍ കഴിഞ്ഞ സോഷ്യലിസ്റ്റ് ക്യൂബയാണ്.

ഉപരോധങ്ങളെയും അട്ടിമറികളെയും അത് സൃഷ്ടിച്ച കൊടിയ ദാരിദ്ര്യത്തെയും അതിജീവിച്ചാണ് ക്യൂബ ലോകമെമ്പാടുമുള്ള വിപ്ലവകാരികള്‍ക്കും സാമ്രാജ്യത്വ വിരുദ്ധ ശക്തികള്‍ക്കും പ്രചോദനമായും വഴികാട്ടിയായും ആത്മവീര്യം നല്‍കി തല ഉയര്‍ത്തി നിലകൊള്ളുന്നത്. ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും താല്‍പ്പര്യത്തിനുസൃതവും, സ്വതന്ത്രപരമാധികാര രാജ്യങ്ങളുടെ താല്‍പ്പര്യത്തിന് വിരുദ്ധവുമായ നവ ഉദാരവല്‍ക്കരണ- ധനമൂലധന ആധിപത്യം ഇപ്പോഴും തുടരുകയാണ്. ഇന്ത്യന്‍ ഭരണനേതൃത്വം അതിന്റെ ശക്തമായ വക്താക്കളും പിണിയാളുമായി വര്‍ത്തിക്കുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥിതി പടുത്തുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ തനതായ മാര്‍ഗത്തിലൂടെ പ്രവര്‍ത്തിക്കുന്ന ചൈന, വിയറ്റ്നാം, വടക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ പലവിധ പ്രശ്നങ്ങളെയും ഇന്ന് അഭിമുഖീകരിക്കുന്നുണ്ട്. അവയ്ക്ക് പരിഹാരം കാണാനുള്ള ശക്തമായ നടപടികളും ഈ രാജ്യം സ്വീകരിച്ചുപോരുന്നു. ചൂഷണരഹിതമായ സാമൂഹ്യ വ്യവസ്ഥിതി കെട്ടിപ്പടുക്കാനുള്ള നേതൃത്വമാക്കി അധ്വാനിക്കുന്ന വര്‍ഗത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചുപോന്ന വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് (ഡബ്ല്യുഎഫ്ടിയു) സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ നിശ്ചേതനമായിത്തീര്‍ന്നിരുന്നു.

ഗ്രീസിലും ഇതര യൂറോപ്യന്‍ രാജ്യങ്ങളിലും നടക്കുന്ന അധ്വാനിക്കുന്ന വര്‍ഗത്തിന്റെ പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഡബ്ല്യുഎഫ്ടിയു സചേതനമായി തീര്‍ന്ന് ശക്തിപ്രാപിക്കുകയാണ്, ലോകതൊഴിലാളി വര്‍ഗത്തിന്റെ ഐക്യം പടുത്തുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഓരോ രാജ്യത്തും നടക്കുന്ന പോരാട്ടങ്ങളെ സാര്‍വദേശീയ രംഗത്തു നടക്കുന്ന പോരാട്ടങ്ങളുടെ ഭാഗമാക്കിത്തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡബ്ല്യുഎഫ്ടിയു ഇന്ന് പ്രവര്‍ത്തിക്കുന്നത്. തീരാക്കുഴപ്പത്തിലകപ്പെട്ടുകൊണ്ടിരിക്കുന്ന മുതലാളിത്തത്തിന്റെ പരിശ്രമം എല്ലാ ഭാരവും അധ്വാനിക്കുന്ന വര്‍ഗത്തിന്റെ- സാമാന്യ ജനങ്ങളുടെ ചുമലില്‍ ഇറക്കിവയ്ക്കുകയെന്നതാണ്. ചെലവു ചുരുക്കല്‍ തുടങ്ങിയ പേരില്‍ മുതലാളിത്ത ഭരണകൂടങ്ങള്‍ നടപ്പാക്കുന്ന നയം, തൊഴിലാളിവര്‍ഗം പോരാട്ടങ്ങളിലൂടെ നേടിയെടുത്ത നേട്ടങ്ങളും നിയമപരിരക്ഷയും ഇല്ലാതാക്കുകയാണ്. ഇതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് ഉടലെടുക്കുകയും ശക്തിപ്രാപിക്കുകയുംചെയ്യുന്നു. ലോകസമ്പത്ത് പങ്കുവച്ച് അനുഭവിക്കുവാനുള്ള ഐക്യമാണ് മുതലാളിവര്‍ഗം ഇന്ന് ലോകരംഗത്ത് പ്രകടമാക്കുന്നത്. അതിനുള്ള മറുപടി അധ്വാനിക്കുന്ന വര്‍ഗത്തിന്റെ രാജ്യാതിര്‍ത്തിക്ക് അതീതമായ ഐക്യവും പോരാട്ടവും മാത്രമാണ്. ഫെബ്രുവരി 28ലെ പൊതുപണിമുടക്കിന്റെയും അതിനടിസ്ഥാനമായിത്തീര്‍ന്ന ഐക്യത്തിന്റെയും സന്ദേശം ഇനിയും എത്തിച്ചേരാത്ത രംഗങ്ങളിലേക്കും ജനവിഭാഗങ്ങളിലേക്കും എത്തിക്കുകയെന്നതാണ് ഇന്നത്തെ നമ്മുടെ മുഖ്യമായ കടമ. ഈ വര്‍ഷത്തെ മെയ്ദിനപ്രതിജ്ഞ ഈ ചുമതല ഏറ്റെടുത്ത് നിര്‍വഹിക്കും എന്നതായിരിക്കട്ടെ!

*
എം എം ലോറന്‍സ് ദേശാഭിമാനി 01 മേയ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തീരാക്കുഴപ്പത്തിലകപ്പെട്ടുകൊണ്ടിരിക്കുന്ന മുതലാളിത്തത്തിന്റെ പരിശ്രമം എല്ലാ ഭാരവും അധ്വാനിക്കുന്ന വര്‍ഗത്തിന്റെ- സാമാന്യ ജനങ്ങളുടെ ചുമലില്‍ ഇറക്കിവയ്ക്കുകയെന്നതാണ്. ചെലവു ചുരുക്കല്‍ തുടങ്ങിയ പേരില്‍ മുതലാളിത്ത ഭരണകൂടങ്ങള്‍ നടപ്പാക്കുന്ന നയം, തൊഴിലാളിവര്‍ഗം പോരാട്ടങ്ങളിലൂടെ നേടിയെടുത്ത നേട്ടങ്ങളും നിയമപരിരക്ഷയും ഇല്ലാതാക്കുകയാണ്. ഇതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് ഉടലെടുക്കുകയും ശക്തിപ്രാപിക്കുകയുംചെയ്യുന്നു. ലോകസമ്പത്ത് പങ്കുവച്ച് അനുഭവിക്കുവാനുള്ള ഐക്യമാണ് മുതലാളിവര്‍ഗം ഇന്ന് ലോകരംഗത്ത് പ്രകടമാക്കുന്നത്. അതിനുള്ള മറുപടി അധ്വാനിക്കുന്ന വര്‍ഗത്തിന്റെ രാജ്യാതിര്‍ത്തിക്ക് അതീതമായ ഐക്യവും പോരാട്ടവും മാത്രമാണ്. ഫെബ്രുവരി 28ലെ പൊതുപണിമുടക്കിന്റെയും അതിനടിസ്ഥാനമായിത്തീര്‍ന്ന ഐക്യത്തിന്റെയും സന്ദേശം ഇനിയും എത്തിച്ചേരാത്ത രംഗങ്ങളിലേക്കും ജനവിഭാഗങ്ങളിലേക്കും എത്തിക്കുകയെന്നതാണ് ഇന്നത്തെ നമ്മുടെ മുഖ്യമായ കടമ. ഈ വര്‍ഷത്തെ മെയ്ദിനപ്രതിജ്ഞ ഈ ചുമതല ഏറ്റെടുത്ത് നിര്‍വഹിക്കും എന്നതായിരിക്കട്ടെ!