Tuesday, May 29, 2012

മക്കാര്‍ത്തിയിസത്തിന്റെ നാളുകള്‍ പുനര്‍ജനിക്കുമ്പോള്‍

ടി പി ചന്ദ്രശേഖരന്റെ അത്യന്തം അപലപനീയമായ കൊലപാതകത്തെ മുന്‍നിര്‍ത്തി സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനത്തിനുമെതിരെ ആസൂത്രിമായ കടന്നാക്രമണമാണ് വലതുപക്ഷ രാഷ്ട്രീയശക്തികളും മാധ്യമങ്ങളും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. ചന്ദ്രശേഖരന്റെ പൈശാചികമായ കൊല നടന്ന നിമിഷം മുതല്‍ മുന്‍കൂട്ടി തയാറാക്കിയ ഒരു തിരക്കഥയനുസരിച്ചെന്നപോലെ സിപിഐ എമ്മിനെതിരെ പ്രചാരവേലകളാരംഭിക്കുകയായിരുന്നു. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമസേനന്‍ തന്നെയെന്ന ലളിതയുക്തിയാണ് മാധ്യമങ്ങളും യുഡിഎഫ് നേതാക്കളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. യഥാര്‍ഥ പ്രതികളെ കണ്ടെത്തുവാനുള്ള അന്വേഷണങ്ങളെയെല്ലാം വഴിതെറ്റിക്കുന്ന തരത്തില്‍, സിപിഐ എമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള നീചവും ക്ഷുദ്രസങ്കുചിത വികാരങ്ങളുണര്‍ത്തുന്നതുമായ മാധ്യമവേട്ടയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

അന്ധമായ കമ്യൂണിസ്റ്റ് വിരോധം തലക്കുപിടിച്ച ബുദ്ധിജീവികളും യുഡിഎഫ് നേതാക്കളും നിര്‍ഭാഗ്യകരമായ ഒരു കൊലപാതകത്തെ നിമിത്തമാക്കി കമ്യൂണിസ്റ്റുകാരെ ക്രിമിനലുകളും ക്വട്ടേഷന്‍ സംഘവുമായി ആക്ഷേപിച്ച് ജനങ്ങളില്‍ നിന്ദയും അവമതിപ്പും വളര്‍ത്തിയെടുക്കുവാനുള്ള മക്കാര്‍ത്തിയന്‍ രീതിയിലുള്ള പ്രചാരവേലയാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ചരിത്രബോധത്തെയാകെ അപഹസിച്ചുകൊണ്ട് സിപിഐ എമ്മിന്റേത് കൊലപാതക രാഷ്ട്രീയവും അതിന്റെ നേതാക്കളെല്ലാം ക്രിമിനലുകളുമാണെന്ന പ്രചാരണമാണ് നടക്കുന്നത്. ആടിനെ പട്ടിയാക്കി, പട്ടി പേപ്പട്ടിയാണെന്നു വരുത്തി തല്ലിക്കൊല്ലുന്ന പഴങ്കഥയിലെ മാംസഭോജികളുടെ തന്ത്രമാണ് ഇപ്പോള്‍ വലതുപക്ഷം പയറ്റിനോക്കുന്നത്. ഈ മക്കാര്‍ത്തിയന്‍ തന്ത്രത്തെ, ഗീബല്‍സിയന്‍ പ്രചാരണങ്ങളെ തുറന്നെതിര്‍ത്തുകൊണ്ടു മാത്രമേ കേരളം നേടിയെടുത്ത പുരോഗതിയുടെ ചാലകശക്തിയായി വര്‍ത്തിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംരക്ഷിക്കാനാവൂ. ജാതി-ജന്മിത്ത ശക്തികളും കൊളോണിയല്‍ അടിമത്തവും സമ്മാനിച്ച ജീവിത നരകങ്ങളില്‍നിന്ന് സ്വാതന്ത്ര്യത്തിലേക്കും ആധുനിക മനുഷ്യസംസ്കൃതിയിലേക്കും മലയാളിയെ കൈപിടിച്ചുയര്‍ത്തിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. ജനങ്ങളുടെ സ്വാഭാവികവും മനുഷ്യോന്മുഖവുമായ പുരോഗതിക്ക് തടസ്സംനിന്ന ഭൗതികോല്പാദന ബന്ധങ്ങളെ പരിവര്‍ത്തനപ്പെടുത്തുന്ന ത്യാഗപൂര്‍ണമായ പോരാട്ടങ്ങളിലൂടെയാണ് ഇന്നത്തെ കേരളം രൂപപ്പെട്ടത്.

ആഗോളവല്‍ക്കരണ നയങ്ങള്‍ കഴിഞ്ഞകാല പോരാട്ടങ്ങളിലൂടെ ജനങ്ങള്‍ നേടിയെടുത്ത സമസ്ത നേട്ടങ്ങളെയും ഇല്ലാതാക്കുകയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സാമന്ത പ്രദേശമാക്കി രാജ്യത്തെ അധഃപതിപ്പിക്കുകയുമാണ്. ഈ നവ കൊളോണിയല്‍വല്‍ക്കരണ നയങ്ങള്‍ക്കെതിരെ അനുരഞ്ജന രഹിതമായ നിലപാട് സ്വീകരിച്ചിട്ടുള്ള പാര്‍ടിയാണ് സിപിഐ എം. ഇതുകൊണ്ടുതന്നെയാണ് സിപിഐ എമ്മിനെ റുപര്‍ട്ട് മര്‍ഡോക്ക് മുതല്‍ വീരേന്ദ്രകുമാര്‍ വരെയുള്ള മാധ്യമ രാക്ഷസന്മാര്‍ ടാര്‍ജറ്റ് ചെയ്യുന്നത്; പത്രമുത്തശ്ശിമാര്‍ നുണക്കഥകള്‍ മെനയുന്നത്. അമേരിക്കന്‍ സ്വതന്ത്ര സമൂഹത്തിന്റെ പ്രചാരകന്മാരായ എംജിഎസ് നാരായണനെപ്പോലുള്ളവര്‍ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിനും സിപിഐ എമ്മിനുമെതിരെ ഭ്രാന്തമായ ജല്‍പ്പനങ്ങളുമായി പതിവുപോലെ രംഗത്തിറങ്ങിയിരിക്കുകയാണ്. വാര്‍ത്തകളും വാര്‍ത്താകഥകളും ബ്രേക്കിങ് ന്യൂസുകളുമെല്ലാമായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായ ഒരു പ്രചാരണോത്സവമാക്കി മാറ്റിയിരിക്കുകയാണ് ചന്ദ്രശേഖരന്‍ വധം. ക്രൂരമായ കമ്യൂണിസ്റ്റ് വിരോധത്തിന്റേതായ മക്കാര്‍ത്തിയന്‍ നാളുകളെയാണ് ഇത് അനുസ്മരിപ്പിക്കുന്നത്. അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തിന്റെ പ്രത്യയശാസ്ത്രവും പ്രയോഗ പരിപാടിയുമാണ് മക്കാര്‍ത്തിയിസമെന്നത്.

കുപ്രസിദ്ധവും മനുഷ്യത്വരഹിതവുമായ കമ്യൂണിസ്റ്റ് വേട്ടക്ക് 1950കളില്‍ നേതൃത്വം കൊടുത്ത അമേരിക്കന്‍ സെനറ്ററായിരുന്നു ജോസഫ് മക്കാര്‍ത്തി. സമൂഹത്തില്‍ നടക്കുന്ന എല്ലാ പാതകങ്ങളുടെയും തിന്മകളുടെയും ഉത്തരവാദികള്‍ കമ്യൂണിസ്റ്റുകാരാണെന്നും അവരെ വെറുക്കുകയും ഇല്ലാതാക്കുകയും ചെയ്യേണ്ടത് ദൈവേച്ഛയാണെന്നുമാണ് മക്കാര്‍ത്തി പ്രചരിപ്പിച്ചത്. ശീതയുദ്ധകാലത്തെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയുടെ ആസൂത്രകനും കാര്‍മികനുമെന്ന നിലയിലാണ് മക്കാര്‍ത്തി കുപ്രസിദ്ധനായത്. അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തെ ആംഗ്ലോ-സാക്സണ്‍ വര്‍ണബോധവുമായി സംശ്ലേഷിപ്പിച്ച് ഭ്രാന്തമായ കമ്യൂണിസ്റ്റ് വേട്ടക്കാണ് ജോസഫ് മക്കാര്‍ത്തി നേതൃത്വം നല്‍കിയത്. മക്കാര്‍ത്തിയിസത്തിന്റെ ക്രൂരമായ നാളുകളില്‍ കമ്യൂണിസ്റ്റുകാരെ മാത്രമല്ല അവരോടു സഹഭാവം പുലര്‍ത്തുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയുമെല്ലാം പൈശാചികമായ രീതിയില്‍ വേട്ടയാടുകയാണ് അമേരിക്കന്‍ ഭണകൂടവും സിഐഎയും ചെയ്തത്. അതൊരുതരം മനഃശാസ്ത്ര യുദ്ധമായിരുന്നു. കമ്യൂണിസ്റ്റായി ഒരാള്‍ക്കും ജീവിക്കാനാവില്ലെന്നും കമ്യൂണിസം എല്ലാവിധ ധാര്‍മികതക്കും വിരുദ്ധമായൊരു പ്രത്യയശാസ്ത്രമാണെന്നുമുള്ള പ്രചാരണമാണ് നടത്തിയത്. തങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത ജനവിഭാഗങ്ങള്‍ക്കും ചിന്താഗതികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെതിരെ രൂക്ഷമായ വിദ്വേഷവും ഭ്രാന്തമായ എതിര്‍പ്പും വളര്‍ത്തുക എന്നതായിരുന്നു മക്കാര്‍ത്തിയിസത്തിന്റെ പ്രത്യയശാസ്ത്ര തന്ത്രം. ഇതിനായി കുറ്റാന്വേഷണ സംവിധാനങ്ങളെയും പൊലീസിനെയും ഉപയോഗിച്ച് കള്ളക്കേസുകള്‍ പടച്ചുണ്ടാക്കുകയും നുണക്കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്യുക മാത്രമല്ല അമേരിക്കന്‍ ഭരണകൂടം ചെയ്തത്. ആസൂത്രിതമായ കൊലപാതകങ്ങള്‍ സംഘടിപ്പിക്കുകയും അതിന്റെയെല്ലാം ഉത്തരവാദിത്തം കറുത്തവരുടെയോ കമ്യൂണിസ്റ്റുകാരുടെയോ ചുമലില്‍ കെട്ടിവെക്കുക തുടങ്ങിയ ഇന്റലിജന്‍സ് തന്ത്രങ്ങളും വ്യാപകമായി നടത്തിയിരുന്നു. ഇന്നിപ്പോള്‍ സാമ്രാജ്യത്വ ചിന്താകേന്ദ്രങ്ങളും സിഐഎയും ആഗോളതലത്തില്‍തന്നെ മക്കാര്‍ത്തിയിസത്തെ പുനരുജ്ജീവിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

മതപ്രോക്തസംഘങ്ങളെയും കേവല ധാര്‍മികവാദികളായ എഴുത്തുകാരെയുമെല്ലാം രംഗത്തിറക്കി വന്‍കിട മാധ്യമസഹായത്തോടെ കമ്യൂണിസ്റ്റ് വിരുദ്ധ ഉന്മാദത്തിലേക്ക് ജനങ്ങളെയാകെ നയിക്കാനാണ് വലതുപക്ഷ ശക്തികള്‍ ശ്രമിച്ചുനോക്കുന്നത്. ഓരോ മതവിശ്വാസിയുടെയും ദൈവവിശ്വാസിയുടെയും മനുഷ്യസ്നേഹിയുടെയും കടമയാണ് കമ്യൂണിസ്റ്റുകാരെയും അവരുമായി സഹകരിക്കുന്നവരെയും പരമാവധി ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുക എന്ന അന്തരീക്ഷമാണ് മക്കാര്‍ത്തിയിസത്തിന്റെ നാളുകളില്‍ സൃഷ്ടിക്കപ്പെട്ടത്. വിമോചന സമരകാലത്തെ ധാര്‍മിക പുനരായുധീകരണ പ്രവര്‍ത്തനങ്ങള്‍ ഓര്‍ക്കുമല്ലോ. സിപിഐ എമ്മിനെയും പൊതുവെ കമ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനത്തെയും ദുര്‍ബലപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യുക എന്ന അജന്‍ഡയാണ് വലതുപക്ഷ ശക്തികളും മാധ്യമങ്ങളും എല്ലാകാലത്തും സ്വീകരിച്ചുപോന്നിട്ടുള്ളത്. ഇന്നിപ്പോള്‍ ചന്ദ്രശേഖരന്‍ വധമെന്നപോലെ ഓരോ കാലഘട്ടത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തുവാന്‍ നിര്‍ഭാഗ്യകരമായ ഓരോ സംഭവത്തെയും വലതുപക്ഷ ശക്തികള്‍ ഉപയോഗിച്ചിട്ടുണ്ട്. സ. കൃഷ്ണപിള്ള പാമ്പുകടിയേറ്റല്ല മരിച്ചതെന്നും ഒളിവിലിരിക്കുന്ന സഖാവിനെ വിഷം കൊടുത്തു കൊല്ലുകയായിരുന്നുവെന്നുമുള്ള പ്രചാരണം ഒരുകാലത്ത് കേരളത്തില്‍ നടന്നിരുന്നുവല്ലോ. മനോരമ ഉള്‍പ്പെടെയുള്ള വലതുപക്ഷ മാധ്യമങ്ങള്‍ ഈയടുത്തകാലം വരെ ഇത്തരമൊരു നീചമായ പ്രചാരണം തുടരുകയുണ്ടായി. പ്രസ്ഥാനത്തിലെ തങ്ങളുടെ വ്യക്തിപരമായ ഉന്നതിക്ക് കൃഷ്ണപിള്ള ജീവിച്ചിരിക്കുന്നത് തടസ്സമാണെന്നു കരുതിയിരുന്ന ചില നേതാക്കളാണ് കൃഷ്ണപിള്ളയെ വിഷം കൊടുത്ത് കൊന്നതെന്നും ഇതില്‍ മുഖ്യപങ്ക് വഹിച്ചത് സഖാവ് ഇ എം എസ് ആയിരുന്നുവെന്നുമായിരുന്നല്ലോ പ്രചാരണം. ഈയടുത്ത കാലത്തു പോലും ""കൃഷ്ണപിള്ളയെ കടിച്ച പാമ്പ് വരാനിടയുണ്ട്"" എന്ന രീതിയില്‍ മനോരമ വാരാന്ത്യപ്പതിപ്പ് ഈ നീചമായ കഥ ആവര്‍ത്തിച്ചിരുന്നല്ലോ. കൃഷ്ണപിള്ളയുടെ ഘാതകന്‍ ഇ എം എസ്സാണെന്നുവരെ പ്രചരിപ്പിച്ച വൃത്തികെട്ട പാരമ്പര്യമുള്ള മലയാളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ ഇന്ന് നടത്തുന്ന അപവാദ പ്രചാരണങ്ങളില്‍ ചരിത്രബോധമുള്ള ഒരാളും അത്ഭുതപ്പെടേണ്ടതില്ല. എന്നുമെന്നും മനോരമയുടെ പണി കൊടും നുണയെ സത്യമാക്കുന്ന ഗീബല്‍സിയന്‍ തന്ത്രം തന്നെയാണ്. ക്രൂരമായി കൊല ചെയ്യപ്പെട്ട ചന്ദ്രശേഖരന്റെ മൃതദേഹത്തിന് ചുറ്റും മഹത്വത്തിന്റെ മഹാവലയം സൃഷ്ടിച്ച് മാധ്യമങ്ങള്‍ ഇടതുപക്ഷ പ്രസ്ഥാനത്തെയും വിശിഷ്യ, സിപിഐ എമ്മിനെയും അപകീര്‍ത്തിപ്പെടുത്തുവാനുള്ള കുത്സിതമായ പ്രചാരവേലയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ചന്ദ്രശേഖരനെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും ആദര്‍ശവല്‍ക്കരിക്കുന്നത് സിപിഐ എമ്മിനെ അടിക്കാനുള്ള വടിയെന്ന നിലയ്ക്കു മാത്രമാണ്. അല്ലാതെ യഥാര്‍ഥ ഇടതുപക്ഷവും വെള്ളം ചേര്‍ക്കാത്ത മാര്‍ക്സിസവും വളര്‍ത്തിയെടുക്കാനല്ലെന്ന് കാര്യവിവരമുള്ള ഒരാള്‍ക്കും ആരും പറഞ്ഞുകൊടുക്കേണ്ടതില്ല.

ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിന്റെ ചുമലില്‍ വച്ചുകെട്ടാനുള്ള നുണക്കഥകളും കുറ്റാന്വേഷണ വിവരങ്ങളും പടച്ചുവിടുന്ന മാധ്യമങ്ങള്‍ പുന്നപ്ര-വയലാര്‍ ഉള്‍പ്പെടെയുള്ള സമരങ്ങളില്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ സ്വന്തം ഉയര്‍ച്ചക്കായി ആയിരങ്ങളെ കുരുതികൊടുക്കുകയായിരുന്നുവെന്ന് ആരോപിച്ചു നടന്നവരാണ്. പാവപ്പെട്ട അണികളെ തോക്കിന്‍ കുഴലുകള്‍ക്കു മുമ്പില്‍ തള്ളിവിട്ട് തടി രക്ഷിച്ചവരാണ് ടി വി തോമസ് അടക്കമുള്ള നേതാക്കളെന്ന ആരോപണം നിരന്തരമായി മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ തട്ടിവിട്ടുകൊണ്ടിരുന്നല്ലോ. പുന്നപ്രയിലും വയലാറിലും നൂറുകണക്കിന് സഖാക്കളെ നിഷ്ഠുരമായി കൊല ചെയ്ത സര്‍ സിപിയെയോ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ജന്മി-മുതലാളിത്ത ശക്തികളെയോ ഒരിക്കലും വലതുപക്ഷ മാധ്യമങ്ങള്‍ കുറ്റക്കാരായി കണ്ടിരുന്നില്ലല്ലോ.

1948 ഏപ്രില്‍ മുപ്പതിന് എംഎസ്പിക്കാരുടെ വെടിയേറ്റ് ഒഞ്ചിയത്തിന്റെ മണ്ണില്‍ എട്ടു സഖാക്കള്‍ പിടഞ്ഞുവീണപ്പോള്‍ പിറ്റേ ദിവസം മാതൃഭൂമി പത്രം പൊലീസ് നടപടിയെ ന്യായീകരിച്ചും വെടിയേറ്റു മരിച്ചവരെ കുറ്റക്കാരായി ചിത്രീകരിച്ചുമാണ് വാര്‍ത്ത കൊടുത്തത്. ഇന്നിപ്പോള്‍ ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് ത്രസിക്കുന്ന വാക്കുകളില്‍ വാര്‍ത്താ കഥകള്‍ എഴുതിവിടുന്ന മാതൃഭൂമി സിപിഐ എമ്മിനെയും പൊതുവെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഒഞ്ചിയം സമരത്തിന്റെ പാരമ്പര്യവും കമ്യൂണിസ്റ്റ് വിപ്ലവമൂല്യവും കൈവിട്ടവരായി കുറ്റപ്പെടുത്തുകയാണ്. ഒഞ്ചിയത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പിളര്‍ത്തി യുഡിഎഫിന്റെ കൈയില്‍ കളിക്കുന്ന ആര്‍എംപിക്കാരെ ഒഞ്ചിയം സമരത്തിന്റെ യഥാര്‍ഥ പിന്തുടര്‍ച്ചക്കാരായി വാഴ്ത്തുകയാണ്. വലതുപക്ഷ ശക്തികള്‍ എപ്പോഴും ജനതയെ തങ്ങളുടെ പ്രത്യയശാസ്ത്രബോധത്തിലേക്ക് പിടിച്ചുവലിക്കുന്നത് ചരിത്രത്തില്‍നിന്നും അവരെ അന്യവല്‍ക്കരിച്ചുകൊണ്ടാണ്.

1940കളിലെ പുകപടലം നിറഞ്ഞ രാഷ്ട്രീയ കാലാവസ്ഥയില്‍ ഈ മലബാറിന്റെ മണ്ണില്‍ 83 കമ്യൂണിസ്റ്റ് വിപ്ലവകാരികളാണ് രക്തസാക്ഷികളായത്. കോണ്‍ഗ്രസിന്റെ ഗുണ്ടാസംഘമായിരുന്ന ദേശരക്ഷാസംഘവും പൊലീസുകാരും ചേര്‍ന്നാണ് ഈ ധീരവിപ്ലവകാരികളെയെല്ലാം നിഷ്ഠുരമായി കൊലപ്പെടുത്തിയത്. ചന്ദ്രശേഖരനെ ധീര കമ്യൂണിസ്റ്റായി വാഴ്ത്തുന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പിതാവ് മുല്ലപ്പള്ളി ഗോപാലന്‍ 40കളില്‍ ഒഞ്ചിയം മേഖലയില്‍ നടന്ന ക്രൂരമായ കമ്യൂണിസ്റ്റ് വേട്ടക്ക് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് നേതാവായിരുന്നു. 1948 ഏപ്രില്‍ 30ന് വൈകിട്ട് മുക്കാളിയില്‍ കമ്യൂണിസ്റ്റുനേതാക്കളുടെ ചോര മണത്ത് എംഎസ്പിക്കാര്‍ വന്നിറങ്ങി യപ്പോള്‍ അവര്‍ക്ക് വഴി കാണിച്ചതും സൗകര്യങ്ങള്‍ ചെയ്തു കൊടുത്തതും കോണ്‍ഗ്രസിന്റെ ""ചെറുപയര്‍ പട്ടാള""മായിരുന്നു. ഒഞ്ചിയത്തെ പാവപ്പെട്ട മനുഷ്യരുടെ വീടുകളില്‍ചെന്ന് അട്ടം തപ്പി കമ്യൂണിസ്റ്റുകാരെ ഒറ്റിക്കൊടുക്കലായിരുന്നു ചെറുപയര്‍ പട്ടാളത്തിന്റെ പതിവ് പണിതന്നെ. ദേശരക്ഷാസംഘമെന്ന ചെറുപയര്‍ പട്ടാളത്തിന്റെ സഹായത്തോടെ എംഎസ്പിക്കാര്‍ പിടിച്ചുകൊണ്ടുപോയ നിരപരാധികളെ വിട്ടുകിട്ടാനായിട്ടായിരുന്നല്ലോ ചെന്നാട്ട്താഴ വയലില്‍ ഒഞ്ചിയത്തെ വിപ്ലവകാരികളായ ജനങ്ങള്‍ തടിച്ചുകൂടിയത്. അവര്‍ക്കു നേരെയാണ് ഇന്‍സ്പെക്ടര്‍ തലൈവയുടെ നേതൃത്വത്തിലുള്ള എംഎസ്പിക്കാര്‍ വെടിയുണ്ടയുതിര്‍ത്തത്.

ഒഞ്ചിയം രക്തസാക്ഷികളുടെ ഘാതകന്മാരെ ഗോഡ്ഫാദര്‍മാരാക്കിയാണ് ചന്ദ്രശേഖരനും കൂട്ടരും സിപിഐ എമ്മിനേക്കാള്‍ വിപ്ലവമുള്ള മാര്‍ക്സിസ്റ്റ് പാര്‍ടി രൂപീകരിച്ചതെന്നത് ചരിത്രത്തിലെ ഒരു വിപര്യയം മാത്രമല്ല, വര്‍ഗവഞ്ചനയുടെ ഒരു ഉത്തരാധുനിക ആവിഷ്കാരം കൂടിയാണ്. സംഭവങ്ങളെയും വ്യക്തികളെയും അതിന്റെ ചരിത്രപരതയില്‍നിന്നും യാഥാര്‍ഥ്യത്തില്‍നിന്നും സത്താരഹിതമായി അപനിര്‍മിക്കുന്ന പ്രത്യയശാസ്ത്ര ലീലയാണിത്. ഒഞ്ചിയത്തിന്റെ ചോരപ്പാടുകള്‍ ഉണങ്ങുംമുമ്പാണല്ലോ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ പ്രമുഖനായിരുന്ന സ. മൊയാരത്ത് ശങ്കരനെ കോണ്‍ഗ്രസിന്റെ കുറുവടിസംഘം മൃഗീയമായി കൊലചെയ്തത്. എടക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്നും കോയ്യോട്ടുള്ള ഭാര്യവീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ചരിത്രമെഴുതിയ ധീരനായ സ്വാതന്ത്ര്യസമരസേനാനി മൊയാരത്തിനെ കോണ്‍ഗ്രസ് ഗുണ്ടകള്‍ പട്ടിയെ തല്ലുന്നതുപോലെ പെരുവഴിയിലിട്ട് മര്‍ദിച്ച് മൃതാവസ്ഥയിലാക്കിയത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും മൃഗീയമായ കൊലപാതകമായിരുന്നു മൊയാരത്തിന്റേത്. ഇങ്ങനെ എത്രയെത്ര കൊലപാതകങ്ങള്‍.

കോണ്‍ഗ്രസിന്റെ കൈകള്‍ എത്രയോ കമ്യൂണിസ്റ്റുകാരുടെ ചോരക്കറയില്‍ കുളിച്ചതാണ്. സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന സഖാവ് അഴീക്കോടന്‍ രാഘവന്റെ നിഷ്ഠുരമായ കൊലക്കുപിന്നില്‍ കോണ്‍ഗ്രസായിരുന്നുവെന്ന കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. സിപിഐ എം വിട്ടുപോയ ഒരു വിഭാഗത്തെ ഉപയോഗിച്ചും ഇടതുപക്ഷത്തിനകത്തെ ഭിന്നിപ്പി ന്റേതായ ഒരു സാഹചര്യം മുതലെടുത്തുമാണ് ഈയൊരു കൊലപാതകം ആസൂത്രണം ചെയ്യപ്പെട്ടത്. 1972 സെപ്തംബര്‍ 23നാണല്ലോ അഴീക്കോടന്‍ അരുംകൊല ചെയ്യപ്പെടുന്നത്. സെപ്തംബര്‍ 24ന് അന്നത്തെ മുഖ്യമന്ത്രി സി അച്ചുതമേനോന്‍ നിയമസഭയില്‍ ഇതുസംബന്ധമായി പ്രസ്താവനയിറക്കി. കൊലയില്‍ സര്‍ക്കാരിനും അതുമായി ബന്ധപ്പെട്ട കക്ഷികള്‍ക്കും പങ്കില്ലെന്നാണ് അച്ചുതമേനോന്‍ എവിടെയും തൊടാതെ പറഞ്ഞത്. സെപ്തംബര്‍ 26ന് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഇ എം എസ് നടത്തിയ പ്രസംഗത്തില്‍ അഴീക്കോടന്റെ വധത്തില്‍ കരുണാകരനും കോണ്‍ഗ്രസിനുമുള്ള പങ്ക് അക്കമിട്ട് വ്യക്തമാക്കി.

നവാബ് രാജേന്ദ്രന്റെ കൈയില്‍ തട്ടില്‍ എസ്റ്റേറ്റ് സൂപ്രണ്ട് വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് കരുണാകരന്‍ അദ്ദേഹത്തിന് കൊടുത്തയച്ച ഒരു കത്ത് കിട്ടി. ആ കത്ത് സൂപ്രണ്ടിനോട് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തായിരുന്നു. കരുണാകരന്റെ ഈ ആവശ്യം നിരസിച്ചതിന്റെ പ്രതികാരമായിട്ടായിരുന്നു തട്ടില്‍ എസ്റ്റേറ്റ് സൂപ്രണ്ട് വധിക്കപ്പെട്ടതെന്ന കാര്യം അക്കാലത്തെ പരസ്യമായ രഹസ്യമായിരുന്നു. സര്‍വശക്തനും എതിരാളികളെ നേരിടാന്‍ ഏതറ്റം പോകാനും മടിയില്ലാത്ത കരുണാകരനില്‍നിന്ന് തട്ടില്‍ എസ്റ്റേറ്റ് കേസിലെ നിര്‍ണായകമായൊരു തെളിവ് സംരക്ഷിക്കാനാണ് ഈ കത്ത് നവാബ് രാജേന്ദ്രന്‍ അഴീക്കോടനെ ഏല്പിക്കുന്നത്. ഈ കത്ത് നവാബ് രാജേന്ദ്രന്‍ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നറിയാനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ക്രൂരമായി പീഡിപ്പിച്ചത്. പീഡനങ്ങള്‍ സഹിക്കാനാവാതെ നവാബ് ഈ കത്ത് അഴീക്കോടന്‍ രാഘവനെ ഏല്പിച്ചിരിക്കുകയാണെന്ന് സമ്മതിച്ചു. ഈയൊരു സാഹചര്യത്തിലാണ്, തിരുവനന്തപുരത്തുനിന്ന് അഴീക്കോടന്‍ തൃശൂര്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ ഇറങ്ങി, താമസിക്കുന്നേടത്തേക്ക് നടന്നുപോകുമ്പോള്‍ പതിയിരുന്ന അക്രമികള്‍ അദ്ദേഹത്തെ ക്രൂരമായി കൊലചെയ്തത്. അദ്ദേഹത്തിന്റെ ബാഗില്‍നിന്ന് കരുണാകരനെതിരെ തെളിവാക്കാവുന്ന കത്ത് പിടിച്ചെടുക്കാനായിട്ടായിരുന്നു ഈ അരുംകൊല നടത്തിയത്.

പ്രത്യക്ഷമായിതന്നെ കരുണാകരനും കോണ്‍ഗ്രസിനും ബന്ധമുള്ള അഴീക്കോടന്‍ വധത്തെ മുന്‍നിര്‍ത്തി അക്കാലത്ത് ഒരു പത്രമുത്തശ്ശിയും കോണ്‍ഗ്രസ് പാര്‍ടിക്കെതിരെ പ്രചാരണം നടത്തിയിരുന്നില്ലല്ലോ. നുണക്കഥകളിലൂടെ ചന്ദ്രശേഖരന്‍ വധത്തിന് ഉത്തരവാദികള്‍ സിപിഐ എം ആണെന്ന് വരുത്തിത്തീര്‍ക്കുന്ന മാധ്യമങ്ങളും വലതുപക്ഷ ബുദ്ധിജീവികളും, വിചിത്രമായ ധാര്‍മിക-നൈതിക വിശകലനങ്ങളുമായി ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെടുന്ന ഇടതുപക്ഷ വാചകമടിക്കാരും യുഡിഎഫിന്റെ രാഷ്ട്രീയ അജന്‍ഡയുടെ നിര്‍വാഹകരോ മാപ്പുസാക്ഷികളോ ആണ്. കുറ്റാന്വേഷണം സ്വയമെറ്റെടുത്ത ചാനലുകളും കുത്തകപത്രങ്ങളും എന്തെല്ലാം വിചിത്രമായ വാര്‍ത്തകളാണ് പടച്ചുവിട്ടത്. ചന്ദ്രശേഖരന്‍ ദാരുണമായി കൊലചെയ്യപ്പെട്ട 2012 മെയ് 4ന് ഏതാണ്ട് അര്‍ധരാത്രിയോടെ കൊലപാതകികള്‍ സിപിഐ എമ്മുകാരാണെന്ന പ്രചാരണമാണ് മാധ്യമങ്ങളും യുഡിഎഫ് നേതാക്കളും ആരംഭിച്ചതും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും. മെയ് 5ന് അന്വേഷണസംഘം പ്രാഥമിക അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ ചാനലുകള്‍ ഫ്ളാഷ് ചെയ്തത് കൊല നിര്‍വഹിച്ചത് പായപടക്കി റഫീഖും സംഘവുമാണെന്നാണ്. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ ഈ റഫീഖ് സിപിഐ എംകാരനാണെന്നും ന്യൂമാഹിയിലെ ഇരട്ടക്കൊലക്കേസില്‍ പ്രതിയാണെന്നുമെല്ലാം തട്ടിവിടുകയായിരുന്നു. വളയത്തെ ചില കൊലക്കേസ് പ്രതികളുമായുള്ള റഫീഖിന്റെ ബന്ധവും ജയിലില്‍ കഴിയുന്ന ഒരു തടവുകാരന്റെ മകളുടെ കല്യാണവും ഗൂഢാലോചന കഥകളുടെ പരമ്പരകളായി അടിച്ചുവിടുകയായിരുന്നു. കൊലക്ക് ഉപയോഗിച്ച ഇന്നോവ കാറും അതിന്റെ ഉടമയായ നവീന്‍ദാസുമെല്ലാം സിപിഐ എംകാരാണെന്ന് വസ്തുതകളുടെ വിദൂരബന്ധം പോലുമില്ലാത്ത നുണകള്‍ ബ്രേക്കിങ് ന്യൂസുകളായി അവതരിപ്പിക്കുകയായിരുന്നു.

ചൊക്ലിയില്‍നിന്നു കണ്ടെടുത്ത കാറില്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി റഫീഖിന്റെ ഫിംഗര്‍ പ്രിന്റ് തിരിച്ചറിഞ്ഞുവെന്നും ബ്രേക്കിങ് ന്യൂസ് നിരന്തരമായി വന്നുകൊണ്ടിരുന്നല്ലോ. സിപിഐ എം സംസ്ഥാനസെക്രട്ടറി, നവീന്‍ദാസിനും റഫീഖിനും എന്തു ബന്ധമാണ് സിപിഐ എമ്മിനുള്ളത് എന്ന് വെല്ലുവിളിച്ചതോടെ റഫീഖിനെ കേന്ദ്രീകരിച്ചുള്ള എല്ലാ അന്വേഷണങ്ങളും വാര്‍ത്തകളും നിലയ്ക്കുകയാണുണ്ടായത്. റഫീഖിന്റെ ബന്ധങ്ങളെല്ലാം കോണ്‍ഗ്രസും ലീഗും എന്‍ഡിഎഫുമായിട്ടാണെന്ന വസ്തുത മറച്ചുപിടിച്ചാണ് ഈ ക്വട്ടേഷന്‍ സംഘത്തലവനെ മാധ്യമങ്ങള്‍ സിപിഐ എം ആക്കിയത്. റഫീഖിനെ വിട്ട മാധ്യമങ്ങള്‍ പിന്നീട് കൊടി സുനിയെ മുന്‍നിര്‍ത്തിയാണ് സിപിഐ എമ്മിനെതിരെ കഥകള്‍ മെനഞ്ഞത്. ഇപ്പോള്‍ കൊടി സുനിയെയും വിട്ട് മാധ്യമങ്ങള്‍ കൊല നിര്‍വഹിച്ചതും ആസൂത്രണം ചെയ്തതും ടി കെ രജീഷാണെന്നാണ് പ്രചരിപ്പിക്കുന്നത്. ഇങ്ങനെ മാറിയും മറിഞ്ഞും വാര്‍ത്തകള്‍ പരത്തി അന്വേഷണത്തെ വഴിതെറ്റിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്.

മെയ് 4ന് ദാരുണമാംവിധം മരണമേറ്റുവാങ്ങേണ്ടിവന്ന വള്ളിക്കാട്ടേക്ക് ചന്ദ്രശേഖരനെ വിളിച്ചുവരുത്തിയ ഫോണ്‍കോളിനെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് ഒരന്വേഷണകൗതുകം പോലുമില്ല. കല്യാണവീട്ടില്‍നിന്നും ചന്ദ്രശേഖരന്‍ വള്ളിക്കാട്ട് പോകുന്നതിനുമുമ്പ് തന്റെ ഉറ്റ സുഹൃത്തായ പി പി ജാഫറിന്റെ മലബാര്‍ ട്രാവല്‍സ് എന്ന സ്ഥാപനത്തില്‍ വരുന്നുണ്ട്. ജാഫര്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞത് അവിടെനിന്നും ഒരു ഫോണ്‍വിളി വന്നതോടെ പരിഭ്രാന്തനായ ചന്ദ്രശേഖരന്‍ വള്ളിക്കാട്ടേക്ക് പോകുകയായിരുന്നുവെന്നാണ്. അന്വേഷണത്തിന്റെയും ചോദ്യം ചെയ്യലിന്റെയും വിവരങ്ങള്‍ അനുനിമിഷം ഫ്ളാഷ് ന്യൂസായി നല്‍കുന്ന മാധ്യമങ്ങള്‍ എന്തേ ഈ വഴിക്കുള്ള അന്വേഷണങ്ങളെക്കുറിച്ചൊന്നും ഒരു വിവരവും നല്‍കാതിരുന്നത്. ഇതെല്ലാം ഈ കൊലപാതകത്തിന് പിന്നിലെ യഥാര്‍ഥ പ്രതികളിലേക്ക് അന്വേഷണം നീളാതിരിക്കുനാനുള്ള ഗൂഢാലോചനാപരമായ പദ്ധതിയായിരുന്നുവെന്ന സംശയം ഉയര്‍ത്തുന്നതല്ലേ.

2008ല്‍ ചന്ദ്രശേഖരന്റെ ഉറ്റ സുഹൃത്തും ലീഗ് നേതാവും ബിസിനസ്സുകാരനുമായ പി പി ജാഫര്‍ മൃഗീയമായി ആക്രമിക്കപ്പെട്ട വാര്‍ത്ത പത്രങ്ങളിലെല്ലാം വന്നതാണ്. ആക്രമണത്തിന് പിന്നില്‍ എന്‍ഡിഎഫ് എന്ന തീവ്രവാദ സംഘടനയാണോ എന്ന സംശയവും ഉയര്‍ന്നിരുന്നു. ഗുരുതരമായ പരിക്ക് പറ്റിയ ജാഫറെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതും ചികിത്സാകാര്യങ്ങള്‍ക്ക് മുന്‍കൈയടുത്തതും ചന്ദ്രശേഖരനാണ്. ജാഫര്‍ക്ക് ഭീഷണിയായ അക്രമിസംഘത്തെ പ്രതിരോധിക്കുന്നതും ചന്ദ്രശേഖരനാണ്. ഈ ദിശയിലൊന്നും അന്വേഷണം പോവാതെ ചന്ദ്രശേഖരന് സിപിഐ എം കാരല്ലാതെ മറ്റൊരു തരത്തിലുള്ള ശത്രുക്കളുമില്ലെന്ന് സമര്‍ഥിക്കാനാണ് മാധ്യമങ്ങള്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നത്. ഇപ്പോള്‍ മാധ്യമങ്ങള്‍ക്കും വലതുപക്ഷ ശക്തികള്‍ക്കും ചന്ദ്രശേഖരന്റെ കൊലപാതകികളെ കണ്ടെത്തലല്ല ഈ കൊലപാതകത്തെ ഉപയോഗിച്ച് സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്തലാണ് ലക്ഷ്യം. ഈയൊരു വലതുപക്ഷ - മാധ്യമ ഗൂഢാലോചനയെ തുറന്നുകാണിക്കേണ്ടത് പുരോഗമനശക്തികളുടെ അടിയന്തര കടമയായിത്തീര്‍ന്നിരിക്കുന്നു.

*
കെ ടി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരിക 03 ജൂണ്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ടി പി ചന്ദ്രശേഖരന്റെ അത്യന്തം അപലപനീയമായ കൊലപാതകത്തെ മുന്‍നിര്‍ത്തി സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനത്തിനുമെതിരെ ആസൂത്രിമായ കടന്നാക്രമണമാണ് വലതുപക്ഷ രാഷ്ട്രീയശക്തികളും മാധ്യമങ്ങളും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. ചന്ദ്രശേഖരന്റെ പൈശാചികമായ കൊല നടന്ന നിമിഷം മുതല്‍ മുന്‍കൂട്ടി തയാറാക്കിയ ഒരു തിരക്കഥയനുസരിച്ചെന്നപോലെ സിപിഐ എമ്മിനെതിരെ പ്രചാരവേലകളാരംഭിക്കുകയായിരുന്നു. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമസേനന്‍ തന്നെയെന്ന ലളിതയുക്തിയാണ് മാധ്യമങ്ങളും യുഡിഎഫ് നേതാക്കളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. യഥാര്‍ഥ പ്രതികളെ കണ്ടെത്തുവാനുള്ള അന്വേഷണങ്ങളെയെല്ലാം വഴിതെറ്റിക്കുന്ന തരത്തില്‍, സിപിഐ എമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള നീചവും ക്ഷുദ്രസങ്കുചിത വികാരങ്ങളുണര്‍ത്തുന്നതുമായ മാധ്യമവേട്ടയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.