Friday, May 4, 2012

ആഗോളവല്‍ക്കരണത്തിന്റെ ദുരന്തദൃഷ്ടാന്തം

ടെലികോംരംഗത്തെ സ്വകാര്യകമ്പനികള്‍ക്കും അവയ്ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്ന വിദേശമൂലധനത്തിന്റെ താല്‍പ്പര്യത്തിനും വേണ്ടി പൊതുമേഖലാസ്ഥാപനമായ ബിഎസ്എന്‍എല്ലിനെ തകര്‍ത്ത് തരിപ്പണമാക്കുകയാണ് യുപിഎ സര്‍ക്കാര്‍. ആഗോളവല്‍ക്കരണനയങ്ങള്‍ എങ്ങനെ നാടിന്റെ സ്ഥാപനങ്ങളെ തകര്‍ത്ത് വിദേശസ്ഥാപനങ്ങള്‍ക്ക് കമ്പോളമൊരുക്കിക്കൊടുക്കുമെന്നതറിയാന്‍ ബിഎസ്എന്‍എല്ലില്‍ സംഭവിക്കുന്നതെന്ത് എന്ന് നോക്കിയാല്‍ മതി. 2005-06ല്‍ പോലും 10,000 കോടി രൂപ ലാഭമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനമാണിത്. വരുമാനംകൊണ്ടും ഉപയോക്താക്കളുടെ എണ്ണംകൊണ്ടും ടെലികോംരംഗത്ത് ഒന്നാംസ്ഥാനത്തുനിന്ന സ്ഥാപനം. എന്നാല്‍, ഇന്ന് അത് കമ്പോളഓഹരിയില്‍ അഞ്ചാംസ്ഥാനത്ത് വന്നുനില്‍ക്കുന്നു. വരുമാനത്തില്‍ നാലാംസ്ഥാനത്തും. വിപണി പങ്കാളിത്തത്തിലും ഉപയോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തിലും പരിതാപകരമാംവിധം താഴെ തലത്തില്‍ നില്‍ക്കുന്നു. 2009-10, 2010-11 വര്‍ഷങ്ങളില്‍ യഥാക്രമം 1823 കോടിയും 6834 കോടിയും നഷ്ടം നേരിട്ട സ്ഥാപനമായി ഇത് മാറിയിരിക്കുന്നു. ഈ സാമ്പത്തികവര്‍ഷം 8000 കോടി കടക്കും നഷ്ടം എന്നാണ് കണക്കാക്കുന്നത്.

അഞ്ചുവര്‍ഷംമുമ്പ് 10,000 കോടി ലാഭമുണ്ടാക്കിയ സ്ഥാപനത്തെ ഇത്ര ദയനീയമായ സ്ഥിതിയിലേക്ക് താഴ്ത്താന്‍ തക്കവിധമുള്ള എന്ത് മാജിക്കാണ് യുപിഎ സര്‍ക്കാരിന്റെ പക്കലുള്ളത്? ആ ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. ആഗോളവല്‍ക്കരണ- സ്വകാര്യവല്‍ക്കരണ- ഉദാരവല്‍ക്കരണ നയങ്ങള്‍ എന്നതാണത്. ഇത്രയൊക്കെയായിട്ടും ബിഎസ്എന്‍എല്‍ പൂര്‍ണമായി തകര്‍ന്നുകഴിഞ്ഞിട്ടില്ല. ആ സമ്പൂര്‍ണ തകര്‍ച്ച ഉറപ്പുവരുത്താന്‍ എന്തുചെയ്യണം എന്ന തീവ്രചിന്തയിലാണ് ഇപ്പോള്‍ യുപിഎ സര്‍ക്കാര്‍. അതിനായുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിവച്ചിട്ടുമുണ്ട്. അതാണ് സാം പിത്രോദാ കമ്മിറ്റി റിപ്പോര്‍ട്ട്.

ബിഎസ്എന്‍എല്ലിന്റെ 30 ശതമാനം ഓഹരി വിറ്റുതുലയ്ക്കണമെന്നാണ് പിത്രോദാ കമ്മിറ്റിയുടെ ശുപാര്‍ശ. ഒരുലക്ഷം ജീവനക്കാരെ പിരിച്ചുവിടണമെന്നുമുണ്ട് നിര്‍ദേശം. ഇതുകൂടിയായാല്‍ പൂര്‍ത്തിയായി. 1,76,643 കോടിയുടെ 2ജി സ്പെക്ട്രം കുംഭകോണം തുറന്നുകൊടുത്ത വഴിയിലൂടെ യുപിഎ സര്‍ക്കാരിന് നിര്‍ബാധം സഞ്ചരിക്കാം. ആഗോള കുത്തക ഭീമന്മാര്‍ക്ക് ഇന്ത്യന്‍ ടെലികോംമേഖലയെ സമ്പൂര്‍ണമായി അടിയറവയ്ക്കാം. അതുകൂടിയായാല്‍ ഡോ. മന്‍മോഹന്‍സിങ്ങിനും കൂട്ടര്‍ക്കും തൃപ്തിയാകും. ആകെ 2.71 ലക്ഷം ജീവനക്കാരുള്ളിടത്താണ് ഒരുലക്ഷംപേരെ പിരിച്ചുവിടാന്‍ നീക്കം. അതുണ്ടായാല്‍പ്പിന്നെ സേവനരംഗത്ത് ബിഎസ്എന്‍എല്‍ ഇല്ലാതെയായിക്കൊള്ളും. ആ വിടവ് കുത്തക കമ്പനികള്‍ നികത്തിക്കൊള്ളും. പിത്രോദാ കമ്മിറ്റിയുടെ ശുപാര്‍ശ നടപ്പാകാത്തത് ജീവനക്കാരുടെ സംഘടിത സമരശക്തി ഒന്നുകൊണ്ടുമാത്രമാണ്.

ബിഎസ്എന്‍എല്‍ വികസനത്തിന് ഒഴിച്ചുകൂടാനാകാത്തതാണ് കാര്യശേഷി വര്‍ധന (കപ്പാസിറ്റി എക്സ്റ്റന്‍ഷന്‍). കാര്യശേഷി വര്‍ധനയ്ക്ക് ആവശ്യമായ ആധുനിക ഉപകരണങ്ങള്‍ വാങ്ങാനുള്ള കരാര്‍ റദ്ദുചെയ്താണ് സ്വകാര്യ കമ്പനികളോട് മത്സരിക്കാന്‍ കഴിയാത്ത ദയനീയാവസ്ഥയിലേക്ക് യുപിഎ സര്‍ക്കാര്‍ ബിഎസ്എന്‍എല്ലിനെ പിടിച്ചുതാഴ്ത്തിയത്. ഈ അവസ്ഥ ഉപയോഗിച്ചാണ് സ്വകാര്യകമ്പനികള്‍ വ്യാപകമായി വിപണി കൈയടക്കിയത്. സാമൂഹ്യകടമ നിര്‍വഹിക്കേണ്ട കമ്പനി എന്ന നിലയ്ക്ക് ബിഎസ്എന്‍എല്ലിന് നഷ്ടം വരാം. പ്രത്യേകിച്ച് ഗ്രാമീണമേഖലയില്‍ ലാന്‍ഡ്ഫോണ്‍ കണക്ഷനുകളുള്ളത് അതിനാണെന്നിരിക്കെ. എന്നാല്‍, ലാന്‍ഡ്ലൈന്‍ സേവനം ഉപയോഗിക്കുന്ന കമ്പനികളില്‍നിന്ന് ഈടാക്കുന്ന തുകയുടെ ഒരുഭാഗംകൊണ്ട് ആ വഴിക്കുള്ള ബിഎസ്എന്‍എല്ലിന്റെ നഷ്ടം നികത്തിക്കൊടുക്കുന്ന ഏര്‍പ്പാട് മുമ്പുണ്ടായിരുന്നു. ഇത് സര്‍ക്കാര്‍ പൂര്‍ണമായും നിര്‍ത്തി. ബിഎസ്എന്‍എല്ലിനെ വേഗത്തില്‍ തകര്‍ക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ആ നടപടി. യൂണിവേഴ്സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ട് എന്നൊന്നുണ്ട്. വിവിധ ടെലികോം കമ്പനികള്‍ നിശ്ചിത തുക നിക്ഷേപിച്ച് ഉണ്ടാക്കുന്ന ഫണ്ടാണത്. ഏറ്റവും കൂടുതലായി അതില്‍ നിക്ഷേപിച്ചിരുന്നത് ബിഎസ്എന്‍എല്ലായിരുന്നു. സര്‍ക്കാരിന്റെ ടെലികോംപദ്ധതികള്‍ നടപ്പാക്കുന്നതിന് ഇതില്‍നിന്ന് ബിഎസ്എന്‍എല്ലിന് സബ്സിഡി അനുവദിക്കുമായിരുന്നു. കഴിഞ്ഞവര്‍ഷം അതും നിര്‍ത്തി. സാമൂഹികമായ ബാധ്യതകള്‍ നിറവേറ്റുന്നതിന് ബിഎസ്എന്‍എല്ലിനെ അശക്തമാക്കാനുള്ള പരിപാടിയായിരുന്നു ഇത്.

2000ല്‍ കമ്പനിയാക്കുന്ന വേളയില്‍ ചില വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. ലൈസന്‍സ് ഫീ, സ്പെക്ട്രം ഫീ എന്നിവ വേണ്ട; ഗ്രാമീണമേഖലയില്‍ നടത്തുന്ന സേവനം കൊണ്ടുണ്ടാകുന്ന നഷ്ടം നികത്താം എന്നൊക്കെയായിരുന്നു അത്. എന്നാല്‍, പിന്നീട് സ്വകാര്യ കമ്പനികള്‍ക്കുവേണ്ടി ഈ വാഗ്ദാനങ്ങളാകെ ലംഘിക്കുന്ന കാഴ്ചയാണ് കണ്ടത്. ബിഎസ്എന്‍എല്ലിന് വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് സ്പെക്ട്രം അനുവദിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അപ്പോഴും ഒരുകാര്യം ഉറപ്പാക്കി. സ്വകാര്യകമ്പനികള്‍ക്ക് നല്‍കുന്നതിനെ അപേക്ഷിച്ച് നിലവാരം കുറഞ്ഞതുമതി ബിഎസ്എന്‍എല്ലിന് എന്നതാണത്. 4ജി പോലുള്ള ആധുനിക സാങ്കേതികവിദ്യയിലേക്ക് പോകാന്‍ ഇത് പര്യാപ്തമല്ല. അതുകൊണ്ടുതന്നെ ഇത് തിരിച്ചുനല്‍കി പണം വാങ്ങണമെന്ന് ജീവനക്കാരുടെ ആവശ്യപ്രകാരം മാനേജ്മെന്റ് നിശ്ചയിച്ചു. എന്നാല്‍, അതിനും സര്‍ക്കാര്‍ സന്നദ്ധമല്ല. സ്വകാര്യ കമ്പനികളെ വഴിവിട്ടുപോലും എല്ലാ സൗകര്യങ്ങളും സ്വാതന്ത്ര്യവും നല്‍കി ഒരുവശത്ത് പ്രോത്സാഹിപ്പിക്കുന്നു. അതേസമയം, പൊതുമേഖലാ കമ്പനിയെ തകര്‍ക്കുകയും ചെയ്യുന്നു.

2ജി സ്പെക്ട്രം കേസില്‍ ലൈസന്‍സ് കോടതി റദ്ദാക്കിയപ്പോള്‍ സ്വകാര്യകമ്പനികളുടെ ആവശ്യപ്രകാരം ഖജനാവിനുള്ള അതിഭീമമായ നഷ്ടംപോലും പരിഗണിക്കാതെ റിവ്യൂ പെറ്റീഷനുമായി പോയ സര്‍ക്കാരാണ് ഇവിടുള്ളത്. 3ജി ലൈസന്‍സ് എടുക്കാത്ത സ്വകാര്യ കമ്പനികള്‍ക്കുപോലും 20,000 കോടിയുടെ നഷ്ടം സഹിച്ച്, ആ രംഗത്ത് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവാദം നല്‍കിയിട്ടുള്ള ഭരണാധികാരികളാണ് ഇവിടെയുള്ളത്.

74 ശതമാനം ഓഹരി വിദേശകമ്പനികള്‍ക്ക് എടുക്കാമെന്ന് അനുവദിച്ച സര്‍ക്കാര്‍ ടെലികോംരംഗത്തെ കുത്തകവല്‍ക്കരണത്തിനാണ് വഴിതെളിച്ചത്. ചെറുകിട കമ്പനികളെ നേരിട്ടുള്ള വിദേശനിക്ഷേപബലംകൂടി ഉപയോഗിച്ച് വന്‍കിട കമ്പനികള്‍ വിഴുങ്ങുന്ന അവസ്ഥയുണ്ടാക്കി. ടെലികോംരംഗത്തെ എല്ലാ സ്വകാര്യകമ്പനികളിലെയും വിദേശപങ്കാളിത്തം ഇന്ന് 50 ശതമാനത്തിനുമേലെയാണ്. ചിലവയില്‍ 74 ശതമാനംവരെയും. ആഭ്യന്തര കമ്പനികള്‍ തുടച്ചുനീക്കപ്പെടുകയും വിദേശമൂലധനം ചൂഷണക്കമ്പോളം വ്യാപിപ്പിക്കുകയും ചെയ്യുന്നതിന് കളമൊരുക്കിക്കൊടുക്കുകയായിരുന്നു ഇതിലൂടെ സര്‍ക്കാര്‍. സ്വകാര്യകമ്പനികള്‍ കുത്തകകളായി രൂപാന്തരപ്പെടുകയും ചെറുകിട കമ്പനികളെ വന്‍കിട വിദേശകമ്പനികള്‍ വിഴുങ്ങുകയും ചെയ്യുന്ന അവസ്ഥ അടുത്തപടിയായി സൃഷ്ടിക്കുക താരിഫ് നിര്‍ണയാധികാരം പൂര്‍ണമായും സ്വായത്തമാക്കുക എന്നതാകും. വിപല്‍ക്കരമായ ഇത്തരം നീക്കങ്ങള്‍ക്ക് കടിഞ്ഞാണിട്ടേ പറ്റൂ.

*
ദേശാഭിമാനി മുഖപ്രസംഗം 03 മേയ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ടെലികോംരംഗത്തെ സ്വകാര്യകമ്പനികള്‍ക്കും അവയ്ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്ന വിദേശമൂലധനത്തിന്റെ താല്‍പ്പര്യത്തിനും വേണ്ടി പൊതുമേഖലാസ്ഥാപനമായ ബിഎസ്എന്‍എല്ലിനെ തകര്‍ത്ത് തരിപ്പണമാക്കുകയാണ് യുപിഎ സര്‍ക്കാര്‍. ആഗോളവല്‍ക്കരണനയങ്ങള്‍ എങ്ങനെ നാടിന്റെ സ്ഥാപനങ്ങളെ തകര്‍ത്ത് വിദേശസ്ഥാപനങ്ങള്‍ക്ക് കമ്പോളമൊരുക്കിക്കൊടുക്കുമെന്നതറിയാന്‍ ബിഎസ്എന്‍എല്ലില്‍ സംഭവിക്കുന്നതെന്ത് എന്ന് നോക്കിയാല്‍ മതി. 2005-06ല്‍ പോലും 10,000 കോടി രൂപ ലാഭമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനമാണിത്. വരുമാനംകൊണ്ടും ഉപയോക്താക്കളുടെ എണ്ണംകൊണ്ടും ടെലികോംരംഗത്ത് ഒന്നാംസ്ഥാനത്തുനിന്ന സ്ഥാപനം. എന്നാല്‍, ഇന്ന് അത് കമ്പോളഓഹരിയില്‍ അഞ്ചാംസ്ഥാനത്ത് വന്നുനില്‍ക്കുന്നു. വരുമാനത്തില്‍ നാലാംസ്ഥാനത്തും. വിപണി പങ്കാളിത്തത്തിലും ഉപയോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തിലും പരിതാപകരമാംവിധം താഴെ തലത്തില്‍ നില്‍ക്കുന്നു. 2009-10, 2010-11 വര്‍ഷങ്ങളില്‍ യഥാക്രമം 1823 കോടിയും 6834 കോടിയും നഷ്ടം നേരിട്ട സ്ഥാപനമായി ഇത് മാറിയിരിക്കുന്നു. ഈ സാമ്പത്തികവര്‍ഷം 8000 കോടി കടക്കും നഷ്ടം എന്നാണ് കണക്കാക്കുന്നത്.