Monday, April 1, 2013

എവിടെ, രോഷത്തിന്റെ വിത്തുകള്‍?

കുടിവെള്ളവിതരണം സ്വകാര്യമേഖലയെ ഏല്‍പ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞു. ഇതിനായി 2012 ഡിസംബര്‍ 31ന് കേരളാ ഡ്രിങ്കിങ് വാട്ടര്‍ സപ്ലൈ കമ്പനി ലിമിറ്റഡ് രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഈ കമ്പനിയുടെ ഓഹരിയില്‍ 51 ശതമാനം സ്വകാര്യ വ്യക്തികളിലും 26 ശതമാനം സംസ്ഥാന സര്‍ക്കാരിലും 23 ശതമാനം കേരള വാട്ടര്‍ അതോറിറ്റിയിലും നിക്ഷിപ്തമാക്കിയിരിക്കുന്നതായി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ കമ്പനിയുടെ ചെയര്‍മാനായി ജലവിഭവ മന്ത്രിയെയും ബോര്‍ഡംഗങ്ങളായി ആറ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയുമാണ് നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ മൂന്ന് കോടിയിലധികം ഷെയര്‍ എടുക്കുന്ന എല്ലാ വ്യക്തികളെയും ഡയറക്ടര്‍ബോര്‍ഡില്‍ ഉള്‍പ്പെടുത്തുമെന്നും പറയുന്നു. ഇത് സിയാല്‍ മോഡല്‍ കമ്പനിയായിരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

2014 മാര്‍ച്ചോടെ പഞ്ചായത്തുകളിലും 2015 മാര്‍ച്ചോടെ മുനിസിപ്പാലിറ്റികളിലും 2016 മാര്‍ച്ചോടെ കോര്‍പറേഷനുകളിലും കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിക്കും. നാലുവര്‍ഷംകൊണ്ട് സംസ്ഥാനത്തുടനീളമുള്ള കുടിവെള്ളവിതരണ പദ്ധതികളുടെ നിയന്ത്രണം ഈ കമ്പനിയിലേക്ക് നിക്ഷിപ്തമാക്കുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ കേരള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളവിതരണം ഇല്ലാതാവുകയും കുടിവെള്ളത്തിന് ജനങ്ങള്‍ ഈ കമ്പനിയെ ആശ്രയിക്കേണ്ടിവരികയുംചെയ്യും. വാട്ടര്‍ അതോറിറ്റി ഇനിമുതല്‍ ഒരുവിധ കുടിവെള്ള വിതരണ പദ്ധതിയും ഏറ്റെടുക്കേണ്ടതില്ലെന്നും പുതിയ എല്ലാ പദ്ധതികളും ഈ കമ്പനിവഴി ആയിരിക്കണമെന്നുമാണ് പറയുന്നത്. കുപ്പികളിലും ജാറുകളിലുമായി പുതിയ കമ്പനി കുടിവെള്ള വിതരണം നടത്തും. കുടിവെള്ളത്തിന്റെ വില എത്രയെന്നത് കമ്പനി തീരുമാനിക്കും. വാട്ടര്‍ അതോറിറ്റി ഇന്ന് കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്ന എല്ലാ ജലസ്രോതസ്സുകളും ക്രമേണ ഈ കമ്പനിയുടെ അധീനതയിലാവും. പുഴകളില്‍നിന്നും കിണറുകളില്‍നിന്നും അതുപോലുള്ള മറ്റ് സ്രോതസ്സുകളില്‍നിന്നും വാട്ടര്‍ അതോറിറ്റി വെള്ളം ശുദ്ധീകരിച്ച് നല്‍കുന്ന പ്രക്രിയ ക്രമേണ ഇല്ലാതാവുകയും കുടിവെള്ള വിതരണത്തിന്റെ കുത്തക ഈ കമ്പനിയില്‍ നിക്ഷിപ്തമാക്കുകയും ചെയ്യും.

1000 ലിറ്റര്‍ കുടിവെള്ളത്തിന് നാലുരൂപ ഇരുപത് പൈസയുടെ സ്ഥാനത്ത് കമ്പനിക്ക് 250 രൂപ ഈടാക്കാന്‍ അനുമതി കൊടുത്തിരിക്കുകയാണ്. പ്രതിമാസം ഒരു കുടുംബം കുടിവെള്ളത്തിന് മാത്രം ചുരുങ്ങിയത് 2500 രൂപ അധികം നല്‍കേണ്ടി വരും. ഒരുലിറ്റര്‍ കുടിവെള്ളത്തിന് 25 പൈസ വില എന്ന് മുഖ്യമന്ത്രിതന്നെയാണ് പ്രഖ്യാപിച്ചത്. ഒരു കുടുംബം ചുരുങ്ങിയത് 10 കിലോലിറ്റര്‍ വെള്ളം ഉപയോഗിക്കുമ്പോള്‍ പ്രതിമാസം 2500 രൂപയാണ് നല്‍കേണ്ടി വരിക. എല്‍ഡിഎഫ്് സര്‍ക്കാര്‍ പത്ത് കിലോലിറ്റര്‍വരെ വെള്ളം ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബങ്ങളില്‍നിന്ന് ചാര്‍ജ് ഈടാക്കിയിരുന്നില്ല. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ നിലവില്‍ വരുത്തുന്ന കമ്പനി ബിപിഎല്‍, എപിഎല്‍ വ്യത്യാസങ്ങളൊന്നും പരിഗണിക്കാതെ എല്ലാവരില്‍നിന്നും ഒരേ ചാര്‍ജ് ഈടാക്കും. നാം സുഗമമായി ഉപയോഗിച്ചുകൊണ്ടിരുന്ന വെള്ളം കമ്പോളശക്തികള്‍ അവരുടെ ഇഷ്ടാനുസരണം വില്‍പ്പന നടത്തുന്ന സ്ഥിതിയാണ് വന്നുചേരുന്നത്. 2001ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സന്ദര്‍ഭത്തില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും അന്നത്തെ ധനമന്ത്രിയായിരുന്ന കെ ശങ്കരനാരായണന്റെ ബജറ്റ് പ്രസംഗത്തിലും കുടിവെള്ള പദ്ധതികള്‍ മുതല്‍ ടൗണ്‍ഷിപ്പ് നിര്‍മാണത്തില്‍വരെ സ്വകാര്യപങ്കാളിത്തം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

വിവരസാങ്കേതിക വിദ്യ, വിനോദ സഞ്ചാരം, ദാരിദ്ര്യനിര്‍മാര്‍ജനം, തൊഴില്‍, ആരോഗ്യം, ജൈവസാങ്കേതിക വിദ്യ, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കുമെന്നും അന്ന് പ്രഖ്യാപിച്ചു. അന്ന് സ്വകാര്യവല്‍ക്കരണ നീക്കത്തെ ശക്തമായി വിമര്‍ശിച്ച് കേരളത്തില്‍ കുടിനീര്‍ വില്‍പ്പനച്ചരക്കാവുമ്പോള്‍ എന്ന പേരില്‍ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത ലേഖനത്തില്‍, പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ടി വരുന്ന പൗരസമൂഹത്തിന്റെ സ്ഥിതിയെക്കുറിച്ച് അദ്ദേഹം വിവരിച്ചിരുന്നു. വെള്ളത്തിന്റെ ഉപയോഗത്തിനുമേല്‍ പലതരം ഫീസുകളും ചാര്‍ജുകളും ചുമത്തുന്നതിനെയും ലൈസന്‍സുകള്‍, പെര്‍മിറ്റുകള്‍ തുടങ്ങി പല ഉപായങ്ങളും ആവിഷ്കരിക്കുന്നതിനെയും ചൂണ്ടിക്കാട്ടി യുഡിഎഫ് നീക്കത്തെ വീരേന്ദ്രകുമാര്‍ ശക്തമായി എതിര്‍ക്കുകയുണ്ടായി. വിദേശരാജ്യങ്ങളില്‍ കുടിവെള്ള വിതരണം സ്വകാര്യമേഖലയെ ഏല്‍പ്പിച്ചപ്പോള്‍ ഉണ്ടായ അനന്തര ഫലങ്ങളെക്കുറിച്ച് വെളിച്ചംവീശുന്ന ലേഖനംകൂടിയായിരുന്നു അത്. ജീവസ്രോതസ്സായ കുടിവെള്ളത്തിന്റെ കുത്തകാവകാശം സിദ്ധിക്കാന്‍ ബഹുരാഷ്ട്രകുത്തകകള്‍ നടത്തുന്ന സംഘടിത ശ്രമങ്ങളുടെ ഭാഗമായാണ് ലോകബാങ്ക്, ഐഎംഎഫ്, എഡിബി തുടങ്ങിയവയുടെ നിര്‍ദേശങ്ങള്‍ക്ക് വിധേയമായി കുടിവെള്ള വിതരണം സ്വകാര്യമേഖലയെ ഏല്‍പ്പിക്കുന്നത് എന്ന് വീരേന്ദ്രകുമാര്‍ 2002ല്‍ എഴുതിയ "രോഷത്തിന്റെ വിത്തുകള്‍" എന്ന ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ എന്താണ് സ്ഥിതി? വീരേന്ദ്രകുമാറിന്റെ പാര്‍ടിയുടെ പ്രതിനിധി കൃഷിമന്ത്രിയായി ഇരിക്കുന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയാണ് കുടിവെള്ള വിതരണം സ്വകാര്യമേഖലയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. ലോകവ്യാപാര സംഘടനയും ഊരാക്കുടുക്കുകളും എന്ന പുസ്തകം എഴുതിയ വീരേന്ദ്രകുമാര്‍, അതിനകത്ത് പ്രകടിപ്പിച്ച ആശയങ്ങള്‍ക്കെല്ലാം വിരുദ്ധമായി തങ്ങള്‍ പ്രതിനിധാനംചെയ്യുന്ന മന്ത്രിസഭ തീരുമാനം എടുക്കുമ്പോള്‍ അതേക്കുറിച്ചൊന്നും പ്രതികരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ കുടിവെള്ളം വില്‍പ്പനച്ചരക്കാക്കുമ്പോള്‍ ഒന്നും മിണ്ടാതെ പഞ്ചപുച്ഛമടക്കി നില്‍ക്കേണ്ട ഗതികേടിനെപ്പറ്റി, അതുളവാക്കുന്ന രാഷ്ട്രീയപ്രശ്നത്തെപ്പറ്റി വീരേന്ദ്രകുമാറും അദ്ദേഹത്തിന്റെ പാര്‍ടിയും ചിന്തിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, ഈ നയം നടപ്പായിക്കഴിഞ്ഞാല്‍ സംഭവിക്കാന്‍ പോവുന്ന കാര്യങ്ങളെക്കുറിച്ചാണ് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കേണ്ടത്.

കുടിവെള്ളവിതരണം സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ച ഇടങ്ങളിലെല്ലാം അതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. ബൊളീവിയയില്‍ ഇതൊരു കലാപമായി മാറി. കുടിവെള്ള വിതരണം സ്വകാര്യവല്‍ക്കരിച്ച സര്‍ക്കാരിനെ ജനങ്ങള്‍ അധികാരത്തില്‍നിന്ന് മാറ്റുന്ന അവസ്ഥയിലേക്ക് പ്രക്ഷോഭവഴികള്‍ മുന്നേറി. ഡല്‍ഹിയില്‍ 2013 മാര്‍ച്ച് 19ന് ചില സാമൂഹ്യപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിവിധ ഇടങ്ങളില്‍ കുടിവെള്ളം സ്വകാര്യവല്‍ക്കരിച്ചശേഷമുള്ള അനുഭവങ്ങള്‍ ഓരോരുത്തരും പങ്കുവച്ചു. ഇത് സംബന്ധിച്ച വാര്‍ത്ത ഹിന്ദുസ്ഥാന്‍ ടൈംസ് മാര്‍ച്ച് 20ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികള്‍ കുടിവെള്ളത്തിന്റെ താരിഫ് ചാര്‍ജ് ഓരോവര്‍ഷവും മുന്നൂറ് ശതമാനംവരെ വര്‍ധിപ്പിക്കുന്നു എന്നാണ് അവിടെ ചിലര്‍ പറഞ്ഞത്. ഇതേ അവസ്ഥ കേരളത്തിലുണ്ടാക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ കുടിവെള്ള വിതരണം മഹേന്ദ്ര, എല്‍ ആന്‍ഡ് ടി, അമേരിക്കന്‍ കോര്‍പറേഷനായ ദച്ചന്‍ കമ്പനി എന്നിവയ്ക്ക് 30 വര്‍ഷത്തേക്ക് കരാര്‍ നല്‍കിയിരിക്കയാണ്.

ഛത്തീസ്ഗഢില്‍ കുടിവെള്ള വിതരണത്തിന് സ്വകാര്യകമ്പനി രൂപീകരിച്ചപ്പോള്‍ കുടിവെള്ള സ്രോതസ്സായ ശിവനാഥ് നദി 29 വര്‍ഷത്തേക്ക് റേഡിയസ് വാട്ടര്‍കമ്പനിക്ക് പാട്ടത്തിന് കൊടുത്തു. ഇതേ നിലയിലേക്ക് കേരളത്തെ എത്തിക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കുടിവെള്ളത്തിനു പോലും സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ടുന്ന നിലയില്‍ കേരളത്തെ കൊണ്ടുചെന്നെത്തിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍, കുത്തകമുതലാളിമാര്‍ക്കും വന്‍കിട കോര്‍പറേറ്റുകള്‍ക്കും കേരളത്തിന്റെ എല്ലാ മേഖലകളിലും വിഹരിക്കാനും ചൂഷണംചെയ്യാനുമുള്ള അവസരമാണ് ഒരുക്കുന്നത്. നിയമസഭയില്‍ ഇതിനെതിരെ ശക്തമായ പ്രതികരണം ഉയര്‍ന്നുവന്നപ്പോള്‍ ഈ നടപടിയുമായി മുന്നോട്ടുപോകുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കുത്തക മുതലാളിമാര്‍ക്ക് ലാഭമുണ്ടാക്കാനുള്ള പദ്ധതികളില്‍നിന്ന് തങ്ങള്‍ പിന്‍മാറുകയില്ലെന്ന ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഈ നയത്തിനെതിരെ വിപുലമായ ജനമുന്നേറ്റം കേരളത്തില്‍ വളര്‍ന്നുവരേണ്ടതുണ്ട്.

*
കോടിയേരി ബാലകൃഷ്ണന്‍

No comments: