Wednesday, May 28, 2008

ഇത് സാമ്രാജ്യത്വം, മനുഷ്യമുഖം അസാദ്ധ്യം

മൂലധനം രണ്ടുതരത്തില്‍ സ്വരൂപിക്കാം. ഒന്ന് പാടുപെട്ട് സ്ഥാപനങ്ങളുണ്ടാക്കി, ക്രമേണ ഉണ്ടാക്കുന്ന മൂലധനം. രണ്ട് കേന്ദ്രീകരണത്തിലൂടെ, നിലനില്‍ക്കുന്ന സ്ഥാപനങ്ങള്‍ വാങ്ങിക്കൂട്ടി സ്വരൂപിക്കുന്ന മൂലധനം. ധനമൂലധനത്തിന് കഷ്ടപ്പെട്ടു വളരാന്‍ താല്‍പര്യമില്ല. കാരണം അത് അടിസ്ഥാനപരമായി ഊഹക്കച്ചവടത്തില്‍ അധിഷ്ഠിതമാണ്. പണച്ചുരുക്കത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിച്ച് വേഗം വേഗം വാങ്ങിക്കൂട്ടി വേഗം വളരുക, എന്നതാണിതിന് താല്‍പര്യം. ധനമൂലധനത്തിന്റെ ഈ മോഹം വളരെക്കാലമായി നിലനില്‍ക്കുന്ന ഒന്നാണ്. ഇടതുപക്ഷ സാമ്പത്തികകാരന്മാരുടെ മനസ്സില്‍ വെറുതെ പൊട്ടിമുളച്ചതല്ല. മുപ്പതുകളിലെ ഗ്രേറ്റ് ഡിപ്രഷനുപോലും വഴിതെളിച്ച ഘടകങ്ങളിലൊന്നാണ് അത്. തൊഴിലില്ലായ്മയെ ചെറുക്കാന്‍, സ്റ്റേറ്റിന്റെ ഇടപെടലിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്ന കാലമാണത്. എന്നിട്ടും ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ബൂര്‍ഷ്വാ സാമ്പത്തിക ശാസ്ത്രജ്ഞനായ കെയിന്‍സ് ‌പോലും അന്ന് ധനമൂലധനത്തിന്റെ ദയാവധത്തിനുവേണ്ടി വാദിച്ചു. ഊഹക്കച്ചവടത്തിലൂടെ ലാഭമുണ്ടാക്കുന്ന ക്രിയാത്മകമല്ലാത്ത നിക്ഷേപങ്ങളെ, സ്റ്റേറ്റിന്റെ ഇടപെടലിലൂടെ ഉദ്യോഗങ്ങളും ഡിമാന്റും സൃഷ്ടിക്കാനുളള അവസരം നഷ്ടപ്പെടുത്തുന്നതിന്റെ പേരില്‍ ദയാവധം നടത്തി ഒഴിവാക്കാണമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴതൊരു ആഗോള പ്രതിഭാസമാണ്.

തമ്മില്‍ തമ്മില്‍ അസഹിഷ്ണുത പുലര്‍ത്തുന്ന കുറച്ചു രാജ്യങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല ഇപ്പോള്‍ ധന മൂലധനം. അത് ആഗോളമാണ് എന്നതു തന്നെ പണച്ചുരുക്കത്തോടുള്ള താല്‍പര്യത്തിന് സ്വാഭാവികമായ ഒരു ക്ഷമത നല്‍കുന്നു. ഇത് വളരെ പ്രധാനമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു- കാരണം തൊഴിലില്ലായ്മ പരിഹരിക്കാന്‍ കൂടുതല്‍ നിക്ഷേപവുമായി രംഗത്തു വരുന്ന ഒരു ഗവണ്‍മെന്റിന്റെ കീഴിലുള്ള രാജ്യത്തുനിന്ന് ധനമൂലധനംഒഴുകി മറയുന്നു. ആ രാജ്യം വിശ്വസ്തതയില്ലാത്തതായി മാറുന്നു. ധനമൂലധനത്തിന് കടന്നുവരാനുള്ള ഒരു സുരക്ഷിത ഇടമില്ലാതായി മാറുന്നു. ധനമൂലധനം പറന്നുപോയിക്കഴിഞ്ഞാല്‍ ഗവണ്‍മെന്റ് തൊഴില്‍ സൃഷ്ടിക്കാനുള്ള പദ്ധതികളില്‍ നിന്നും പിന്‍മാറാന്‍ നിര്‍ബന്ധിതമാകുന്നു. നിങ്ങള്‍ സ്വയം ഒരു ലളിതമായ ഒരു ചോദ്യം ചോദിക്കുക. യൂറോപ്പില്‍ മുഴുവന്‍ 'രണ്ടക്ക' തൊഴിലില്ലായ്മ നിലനില്‍ക്കുന്നു. ഈ അടുത്തുവരെ അവിടെ ഉണ്ടായിരുന്നത് സോഷ്യലിസ്റ്റ് ഗവണ്‍മെന്റുകളോ സോഷ്യല്‍ ഡമോക്രാറ്റിക് ഗവണ്‍മെന്റുകളോ ആണ് . തൊഴിലില്ലായ്മ തുടച്ചുമാറ്റും എന്ന വാഗ്ദാനത്തിന്മേലാണ് അവര്‍ അധികാരത്തിലേറിയത്. എന്നാല്‍ ആരും തന്നെ അതില്‍ വിജയിച്ചില്ല. അവര്‍ ചീത്തയാള്‍ക്കാരായതുകൊണ്ടല്ല. ഭരണകൂടത്തിന്റെ ഇടപെടല്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനെ നിരാകരിക്കുന്ന ആഗോള ഓഹരി മൂലധനം സൃഷ്ടിക്കുന്ന സങ്കീര്‍ണമായ അന്തരീക്ഷത്തിലാണവര്‍ പ്രവര്‍ത്തിക്കുന്നത്, എന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

ദേശീയ ബൂര്‍ഷ്വാസി അന്യം നില്‍ക്കുന്നു

സാമ്രാജ്യത്വ ആഗോളവത്ക്കരണം അതിന്റെ തന്നെ പ്രതിരോധ സംവിധാനങ്ങള്‍ വളര്‍ത്തിയെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് അവര്‍ക്കിടയിലുള്ള വൈരുദ്ധ്യങ്ങളെ ഒതുക്കിനിര്‍ത്തുന്ന തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നത്. ലെനിന്‍ സാമ്രാജ്യത്വ ശക്തികള്‍ക്കിടയിലെ ശത്രുത (inter-imperialist rivalry) സാമ്രാജ്യത്വത്തിന്റെ വളരെ നിര്‍ണ്ണായകമായ ദൌര്‍ബല്യമായാണ് പരിഗണിച്ചിരുന്നത്. ഇത് മൂര്‍ച്ഛിച്ച് ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റി അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ ഇന്ന് അവര്‍ ഇത്തരം വൈരുദ്ധ്യങ്ങളെ ഒതുക്കി വയ്ക്കുന്നുണ്ടെന്നതാണ് വസ്തുത. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടുകൂടി സാമ്രാജ്യത്വത്തിന് ശക്തമായ വെല്ലുവിളികള്‍ ആ രീതിയില്‍ നേരിടേണ്ടിയും വരുന്നില്ല. അതോടെ സാമ്രാജ്യത്വം ആന്തരികവും ബാഹ്യവുമായ വെല്ലുവിളികള്‍ നേരിടുന്നില്ല.

ഐ.ടിയുമായി ബന്ധപ്പെട്ടു വളര്‍ന്നുവന്ന കുതിപ്പ് പല രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും തകര്‍ന്നെങ്കിലും, മൂന്നാം ലോകരാജ്യങ്ങളിലെ ബൂര്‍ഷ്വാസിയുടെ വലിയൊരു വിഭാഗം അവരുടെ വളര്‍ച്ച കാണുന്നത് സാമ്രാജ്യത്വത്തോട് ബന്ധം സ്ഥാപിച്ചുകൊണ്ടാണ്. വാസ്തവത്തില്‍ നമുക്ക് നമ്മുടെ സ്വന്തം ഫൈനാന്‍സിയേഴ്സ് ഉണ്ട്, സാമ്പത്തിക ഉദാരവത്ക്കരണം പോലെ സ്വന്തം സാമ്പത്തിക താത്പര്യവുമുണ്ട്. പക്ഷേ എന്താണ് സ്വന്തം, എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നതാണ് പ്രശ്നം.

സ്വാതന്ത്ര്യാനന്തര ആസൂത്രണത്തിന്റെ കാലത്ത് ഇന്ത്യയിലെ ബൂര്‍ഷ്വാസി സാമ്രാജ്യത്വ നയങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു വികസന സമീപനം എടുത്തിരുന്നു. സ്വയം പര്യാപ്തതയിലൂന്നിയ ഒരു സമീപനം. പക്ഷേ ഇന്നത് ഉപേക്ഷിച്ചിരിക്കുന്നു. ഇപ്പോള്‍ ബൂര്‍ഷ്വാക്യാമ്പില്‍ ആഗോളവത്ക്കരണ പ്രക്രിയയുമായി കൂട്ടുകൂടുന്നതിന്റെ കാര്യത്തില്‍ യാതൊരു ബദല്‍ ആശയവും ഇല്ലാതായിട്ടുണ്ട്. ഇന്ന് ഒരു മൂന്നാം ലോകരാജ്യവും സാമ്രാജ്യത്വവികസന മാതൃകയ്ക്ക് വ്യത്യസ്ഥമായി ഒരു ബദലും മുന്നോട്ട് വയ്ക്കുന്നില്ല.

മൂന്നാലോക രാജ്യങ്ങളിലെ ബൂര്‍ഷ്വാസികള്‍ക്കിടയിലും താരതമ്യേന വലിയ ഐക്യവും കൂട്ടുചേരലും പ്രകടമാവുകയും ചെയ്യുന്നു. ഈ ഐക്യം നേടിയെടുക്കുന്നത് പൂര്‍ണ്ണമായും മൂന്നാലോകരാജ്യങ്ങളിലെ ജനവിഭാഗങ്ങളെ ദുരിതങ്ങളിലേക്ക് തള്ളി വിട്ടുകൊണ്ടാണ്. ആഫ്രിക്ക, ഇന്ത്യ, ലാറ്റിന്‍ അമേരിക്ക, കിഴക്കന്‍ ഏഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളെ ദുരിതങ്ങളിലേക്ക് തള്ളിവിടുന്ന പ്രക്രിയയിലൂടെയാണ് സാമ്രാജ്യത്വം പുതിയ ഐക്യവും കൂട്ടുകെട്ടും വളര്‍ത്തുന്നത്.

ഏതെങ്കിലും മൂന്നാം ലോകരാജ്യത്തിന്റെ ഭരണകൂടം വ്യത്യസ്തമായ ബദല്‍ അജണ്ട നടപ്പാക്കാന്‍ തുനിയുമ്പോള്‍ ആ രാജ്യത്തുനിന്നും മൂലധനം പുറത്തേയ്ക്ക് ഒഴുകുകയും, പലവിധത്തിലുള്ള വൈഷമ്യങ്ങള്‍ക്ക് അവര്‍ വിധേയമാകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ തൊഴിലാളികളുടേയും കര്‍ഷകരുടേയും വലിയതോതിലുള്ള പിന്‍തുണയില്ലാതെ അവര്‍ക്ക് ശക്തമായ ബദല്‍ നയങ്ങളുമായി മുന്നോട്ടുപോകാന്‍ കഴിയില്ല. ഉദാഹരണമായി രാഷ്ട്രീയകക്ഷികള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ വ്യത്യസ്ഥമായ ഒരു ബദല്‍ അജണ്ടയുമായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകുമെന്നു കരുതുക. സാമ്രാജ്യത്വ ആഗോളവത്കരണ നയങ്ങള്‍ക്കു വ്യത്യസ്തമായ ഒരു നയം മുന്നോട്ടുവെച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ശക്തമായ സ്ഥാനം കിട്ടുമെന്നുറപ്പുണ്ടാകുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ മൂലധനം രാജ്യം വിടുന്ന അവസ്ഥ ഉണ്ടാകും. ദക്ഷിണാഫ്രിക്കയില്‍ നെല്‍സണ്‍ മണ്ടേല അധികാരത്തില്‍ വരുന്നതിനുമുമ്പുതന്നെ മൂലധനം രാജ്യത്തിനു പുറത്തേക്ക് ഒഴുകിയത് ഉദാഹരണമാണ്.

സാമ്രാജ്യത്വത്തിന്റെ പ്രതിരോധങ്ങള്‍

തൊഴിലില്ലായ്മയും, സാമ്പത്തിക മാന്ദ്യവും സൃഷ്ടിക്കപ്പെട്ടിട്ടുള്ള എല്ലാ സാഹചര്യങ്ങളിലും മതവര്‍ഗീയതയും വര്‍ഗീയവാദവും വളര്‍ന്നുവന്നിട്ടുണ്ട്. ഇത് ലോകത്തെല്ലായിടത്തും നടക്കുന്നു. നമ്മുടെ രാജ്യവും അതില്‍ നിന്ന് വ്യത്യസ്തമല്ല. നമ്മുടെ രാജ്യവും ആഗോളസമൂഹത്തിന്റെ ഭാഗമാണ്. ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്ട്രേലിയ തുടങ്ങി എല്ലായിടത്തും, വംശീയത വളര്‍ന്നുവരുന്നു. ഇത്തരത്തിലുള്ള വിഘടന പ്രവണതകള്‍ ജനങ്ങളുടെ ഐക്യത്തെ തകര്‍ക്കുന്നു. ആത്യന്തികമായി ഇത് സാമ്രാജ്യത്വ ആഗോളവത്ക്കരണപ്രക്രിയയെ ശക്തിപ്പെടുത്തുന്നു. വ്യത്യസ്ഥമായ രാഷ്ട്രീയസ്വഭാവമാണെങ്കില്‍ കൂടി അധികാരത്തിലേറി കഴിഞ്ഞാല്‍ പിന്നെ മുന്‍സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരിക്കും അവര്‍ പിന്നീട് ചെയ്യുന്നത്. ഇന്ത്യയില്‍ മതവര്‍ഗീയ ശക്തികള്‍ കോണ്‍ഗ്രസ്സിന്റെ ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ സ്വദേശി മുദ്രാവാക്യവുമായി അധികാരത്തിലേറി. എന്നാല്‍ അധികാരത്തിലെത്തിയതോടെ അവര്‍ സാമ്രാജ്യത്വ ആഗോളവത്കരണത്തിന്റെ ഏറ്റവും ശക്തരായ പ്രയോക്താക്കളായി മാറി. ഇത് സാമ്രാജ്യത്വത്തിന്റെ പ്രതിരോധ തന്ത്രമാണ്.

ജനങ്ങളുടെ ഏതുതരത്തിലുള്ള വിഘടനപ്രവണതയും സാമ്രാജ്യത്വത്തെ ശക്തമാക്കുകയായിരിക്കും ചെയ്യുന്നത്. ജനങ്ങളുടെ ദുരിതങ്ങള്‍ വര്‍ദ്ധിക്കുംതോറും സാമ്രാജ്യത്വം പ്രതിരോധ തന്ത്രങ്ങള്‍ വളര്‍ത്തിയെടുക്കും. ഇത്തരം തന്ത്രങ്ങളെ തിരിച്ചറിയുകയും ജാഗ്രത പുലര്‍ത്തുകയും വേണം. ഒരുതരം ആശയപരമായ മേല്‍ക്കൈ സൃഷ്ടിച്ചുകൊണ്ട് സത്യത്തെ സാധ്യമാകുവുന്നത്ര മറച്ചുവെക്കുന്ന രീതിയാണ് അവര്‍ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ രണ്ടുകാര്യങ്ങള്‍ ആവശ്യമായി വരുന്നു. ഒന്നാമത്തേത് നമുക്ക് ബദല്‍സിദ്ധാന്തം ഉണ്ടാക്കേണ്ടതുണ്ടെന്നതാണ്. എന്തുകൊണ്ട് ജനങ്ങള്‍ ദരിദ്രരാകുന്നു, ദുരിതമനുഭവിക്കുന്നു എന്ന് പറയാന്‍ കഴിയുന്ന ഒരു സിദ്ധാന്തം. രണ്ടാമത്തേത് നമുക്ക് ഈ സിദ്ധാന്തത്തെ അവതരിപ്പിക്കാനുള്ള സംവിധാനം ഉണ്ടാകണം എന്നതാണ്. അതിന്റെ എല്ലാ സങ്കല്പങ്ങളും വ്യക്തമായിരിക്കണം.

വസ്തുതകളെ മറച്ചുവെയ്ക്കുന്ന സാമ്രാജ്യത്വ തന്ത്രത്തിന്റെ ഭാഗമാണ് അവര്‍ ഇന്ന് കൊണ്ടുവരുന്ന ആശയങ്ങള്‍. അത്തരത്തിലുള്ള ഒരു സങ്കല്പമാണ് 'ഗവേര്‍ണന്‍‌സ് '. ഇത് ഒരു ലോകബാങ്ക് ആശയമാണ. മൂന്നാം ലോകരാജ്യങ്ങളുടെ ദരിദ്രാവസ്ഥക്ക് കാരണം ഗവേര്‍ണന്‍സ് ദുര്‍ബലമായതിനാലാണ്. പ്രശ്നം കിടക്കുന്നത്, രാഷ്ട്രങ്ങളിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലുമാണ് അല്ലാതെ സാമ്രാജ്യത്വ ആഗോളവത്കരണ നയങ്ങളിലല്ല എന്ന ആശയമാണവര്‍ കൊണ്ടുവരുന്നത്. സാമ്രാജ്യത്വം സൃഷ്ടിക്കുന്ന പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനാണ് ഗവേര്‍ണന്‍‌സിന്റെ പ്രശ്നം അവര്‍ ഉയര്‍ത്തുന്നത്.

ഗവേര്‍ണന്‍‌സിന്റെ പ്രശ്നം ചൂണ്ടിക്കാട്ടി ഭരണക്രമത്തെയാകെ കാര്യക്ഷമമാക്കുന്നതിന് വേണ്ടിയുള്ള പരിഹാരങ്ങളും നിര്‍ദ്ദേശങ്ങളും കൊണ്ടുവരുമ്പോള്‍ അത് സര്‍ക്കാരിന്റെ പങ്ക് കുറക്കുകയാണ് ചെയ്യുന്നത്. Deflation എന്ന പരിഹാരം മാത്രമാണ് അവര്‍ക്കുള്ളത്. ഇത് ബന്ധപ്പെടുന്നത് സര്‍ക്കാരിന്റെ ചെലവുമായാണ്. പ്രത്യേകിച്ച് സാമൂഹ്യ മേഖലയിലെ ചെലവുകളുമായി. സൌജന്യ സേവന രംഗത്തെ ചെലവുകള്‍ നിലനിര്‍ത്താന്‍ സര്‍ക്കാരിന് കഴിയാതാകുന്നുവെങ്കില്‍ അതിനെ സ്വകാര്യവല്‍ക്കരിക്കാമെന്ന വാദമാണ് ഉയര്‍ത്തുക. സ്വകാര്യവല്‍ക്കരിക്കുന്നതോടെ സര്‍ക്കാരേതര സംഘടനകള്‍ ഈ രംഗത്ത് കടന്നുവരികയായിരിക്കും ചെയ്യുക. സാമ്രാജ്യത്വം ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ എന്‍.ജി.ഒ.കള്‍ക്ക് ധാരാളം സാമ്പത്തികസഹായങ്ങള്‍ നല്‍കുന്നു. ഇതിന്റെ ഫലം രാജ്യത്തിന്റ liquidation ആണ്. സമൂഹത്തോട് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത വ്യക്തികള്‍ ആ സ്ഥാനം കയ്യടക്കുന്നു.

എന്തുചെയ്യണം

ഈ സാഹചര്യത്തില്‍ നാം എന്താണ് ചെയ്യേണ്ടത് എന്ന പ്രശ്നം ഉയര്‍ന്നുവരുന്നു. നാം മനസ്സിലാക്കേണ്ടത് നാം ജീവിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ വളരെ വ്യത്യസ്ഥമായ ഒരു ലോകത്താണ് എന്നതാണ്. സാമ്രാജ്യത്വം മുമ്പത്തെക്കാള്‍ ശക്തമായ ഒരു കാലത്താണ് എന്നു തിരിച്ചറിയുക പ്രധാനമാണ്. സാമ്രാജ്യത്വം നേരിട്ടുള്ള കൊളോണിയല്‍ രീതിയല്ല, പ്രയോഗിച്ചുകൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയുക പ്രധാനമാണ്. ആക്രമണത്തിനുവേണ്ടി ടാര്‍ജെറ്റ് ചെയ്യാന്‍ അത്തരം ഒരു രൂപം ഇല്ല. ഇറാക്കിന്റെ ആക്രമണത്തെ എടുക്കൂ. അതിന് കൃത്യമായ ഒരു ടാര്‍ജെറ്റ് ഇല്ല. വാസ്തവത്തില്‍ അദൃശ്യമായ ധനമൂലധനപ്രവാഹങ്ങളാണ് ഉള്ളത്. കമ്പോളത്തെ അക്രമിക്കുവാന്‍ നമുക്ക് ഒരു തോക്കുകൊണ്ട് സാധ്യമല്ല. നാം ജീവിക്കുന്നത് വളരെ വ്യത്യസ്ഥമായ വളരെ ബുദ്ധിമുട്ടേറിയ ഒരു ലോകത്താണെന്നതാണ് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നത്.

തൊഴിലെടുക്കുന്നവരുടെ കര്‍ഷകരുടെ കര്‍ഷകതൊഴിലാളികളുടെ ദുരിതങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു എന്ന വസ്തുതയാണ് ഇന്ന് നിലവിലുള്ളത്. ഇത് ശക്തമായ പ്രതിരോധങ്ങള്‍ പടുത്തുയര്‍ത്തുന്നതിനുള്ള സാധ്യതകള്‍ സൃഷ്ടിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

ഏതൊരു പ്രതിരോധവും രൂപപ്പെടുത്തുന്നതില്‍ Organic Intellectuals ന്റെ പങ്ക് സുപ്രധാനമാണ്. ഇത് അടിസ്ഥാനപരമായി വിദ്യാസമ്പന്നരുടെ വിഭാഗമാണ്. വ്യത്യസ്തതയാര്‍ന്ന, അര്‍പ്പണമനോഭാവമുള്ള വിദ്യാസമ്പന്നരുടെ വര്‍ഗ്ഗം അടിച്ചമര്‍ത്തപ്പെടുന്ന അടിസ്ഥാന വിഭാഗത്തെ സംഘടിപ്പിക്കുന്നതിന് മുന്നില്‍ വരേണ്ടതുണ്ട്. ബൂര്‍ഷ്വാവര്‍ഗം, സാമ്രാജ്യത്വവുമായി കൂട്ടുചേര്‍ന്നു മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍, വിദ്യാസമ്പന്നര്‍, പലതരത്തിലും സാമ്രാജ്യത്വം ഒരുക്കുന്ന കെണിയില്‍, വീണുകൊണ്ട് സ്വന്തം ഉപജീവനത്തെ രൂപപ്പെടുത്തുവാന്‍ തന്നെ വളരെ ദയാരഹിതമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നതില്‍ ആകര്‍ഷണീയത കണ്ടെത്താന്‍ തയ്യാറാകുന്നു. അതുകൊണ്ടു തന്നെ Organic Intellectuals നെ തെരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു പ്രക്രിയയായി മാറുന്നു. മാത്രമല്ല വിദ്യാഭ്യാസരംഗത്തെ സ്വകാര്യവത്ക്കരണവും വാണിജ്യവത്ക്കരണവും ഈ പ്രക്രിയയ്ക്ക് തടസ്സമാകുന്നു.

ഇതിനൊക്കെ സഹായകരമാകുന്ന വളരെ വിശാലമായ ഐക്യനിര വളര്‍ത്തിയെടുക്കേണ്ടതുണ്ട്. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനെതിരായ അജണ്ട മുന്നോട്ടുവച്ചു പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ഐക്യനിര. ഈ ഐക്യത്തില്‍ രാഷ്ട്രീയ ഉള്ളടക്കമുണ്ട്. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനെതിരായ രാഷ്ട്രീയ ഉള്ളടക്കം. ഈ കൂട്ടുകെട്ടില്‍ എല്ലാ തരത്തിലുള്ള സാമൂഹ്യസംഘടകളും എല്ലാത്തരം സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറത്തുനില്‍ക്കുന്ന, എന്നാല്‍ ജനങ്ങളുടെ താത്പര്യങ്ങള്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കുന്ന ഗ്രൂപ്പുകളും ഉള്‍പ്പെടണം. നിരവധി ഗ്രൂപ്പുകള്‍ പ്രാദേശികമായ സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവയുമാകാം. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഒക്കെ തന്നെ വര്‍ഗപരമായ ഉള്ളടക്കം ഉണ്ട്. പ്രായോഗികമായ തലത്തില്‍ പ്രവര്‍ത്തിക്കുന്ന അത്തരം നിരവധി സംഘടനകളും ഗ്രൂപ്പുകളും, കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുക വഴി, സാമ്രാജ്യത്വവിരുദ്ധ സമരത്തിന് വിശാലമായ ഐക്യനിര വളര്‍ന്നുവരും.

ജനപക്ഷത്തുനിന്നുകൊണ്ട് പ്രായോഗികമായി നടത്തുന്ന ഏതൊരു ഇടപെടലും സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കെതിരാണ്. അതുകൊണ്ട് പ്രായോഗിക പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ട്, ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കുന്നവര്‍ വ്യവസ്ഥയുടെ സ്വഭാവത്തെ മനസിലാക്കണം. അതുപോലെ സാമൂഹ്യവ്യവസ്ഥയെ വിമര്‍ശിച്ചുകൊണ്ട് വന്‍തോതിലുള്ള പ്രതിരോധനിര കെട്ടിപ്പെടുക്കുന്ന പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം തിരിച്ചറിയേണ്ടതാണ്. ഈ രീതിയില്‍ പ്രായോഗികമായ ഇടപെടലുകളിലൂടെ മാറ്റങ്ങള്‍ക്ക് വേണ്ടി മാറ്റങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും വ്യവസ്ഥിതിക്കെതിരെ സമഗ്രമായ പ്രതിരോധനിര രൂപപ്പെടുത്തുന്നവരും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധം സാമ്രാജ്യത്വത്തിനെതിരെയുള്ള പ്രതിരോധ സമരം ആരംഭിക്കാനുള്ള മാര്‍ഗ്ഗമാണെന്നതില്‍ തര്‍ക്കമില്ല.

-പ്രഭാത് പട്‌നായിക് കടപ്പാട് PAG ബുള്ളറ്റിന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തൊഴിലില്ലായ്മ പരിഹരിക്കാന്‍ കൂടുതല്‍ നിക്ഷേപവുമായി രംഗത്തു വരുന്ന ഒരു ഗവണ്‍മെന്റിന്റെ കീഴിലുള്ള രാജ്യത്തുനിന്ന് ധനമൂലധനംഒഴുകി മറയുന്നു. ആ രാജ്യം വിശ്വസ്തതയില്ലാത്തതായി മാറുന്നു. ധനമൂലധനത്തിന് കടന്നുവരാനുള്ള ഒരു സുരക്ഷിത ഇടമില്ലാതായി മാറുന്നു. ധനമൂലധനം പറന്നുപോയിക്കഴിഞ്ഞാല്‍ ഗവണ്‍മെന്റ് തൊഴില്‍ സൃഷ്ടിക്കാനുള്ള പദ്ധതികളില്‍ നിന്നും പിന്‍മാറാന്‍ നിര്‍ബന്ധിതമാകുന്നു.

പ്രഭാത് പട്നായിക്കിന്റെ ലേഖനം..