Thursday, February 26, 2009

എന്തുകൊണ്ട് കുരങ്ങൻ ?

ഒരാള്‍ മറ്റൊരാളെ കുരങ്ങന്‍ എന്നു വിളിച്ചാല്‍ അത് അധിക്ഷേപപദമാണോ അതോ അംഗീകാരമാണോ എന്നുള്ള കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്. ഭാഷയില്‍ സാംസ്ക്കാരിക പ്രവര്‍ത്തനം നടത്തുന്നവര്‍ എന്ന നിലക്ക് രണ്ടു വാദമുഖങ്ങളിലേക്കും സഞ്ചരിക്കാന്‍ നാം ബാധ്യസ്ഥരാണ്. കുരങ്ങന്മാര്‍ മനുഷ്യരുടെ പിതാമഹന്മാരാകയാല്‍ പരിണാമസിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇതൊരധിക്ഷേപമല്ലെന്നും അംഗീകാരമാണെന്നും സരസഭാഷിയായ മന്ത്രി ജി സുധാകരന്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. വാസ്തവം തന്നെ. മാത്രമല്ല, പരിസ്ഥിതി വാദികളെ സംബന്ധിച്ചിടത്തോളവും കുരങ്ങന്‍ എന്നത് അധിക്ഷേപമല്ല. കേരളത്തിലെ പരിസ്ഥിതി സമരത്തിന് തുടക്കം കുറിച്ച സൈലന്റ് വാലി സംരക്ഷണ സമരത്തെ പരിഹസിച്ചിരുന്നത് സിംഹവാലന്‍ കുരങ്ങനെ രക്ഷിക്കാന്‍ വേണ്ടിയുള്ള സമരം എന്നായിരുന്നുവല്ലോ. വംശനാശം, വന്യജീവി, പരിസ്ഥിതി സന്തുലനം, മഴക്കാടുകള്‍, ജൈവ വ്യവസ്ഥ, ജലം, തുടങ്ങിയ പദങ്ങളും അവയിലൂടെ സൂചിപ്പിക്കപ്പെടുന്ന പ്രതിഭാസങ്ങളും പ്രധാനമായവര്‍ക്ക് സിംഹവാലന്‍ കുരങ്ങന്‍ എന്നത് തങ്ങളുടെ തന്നെ ശരീരം പോലെ പ്രധാനപ്പെട്ട ഒരു പ്രതിനിധാനമായിരുന്നു. ഇപ്പോഴും ആണ്. നിങ്ങള്‍ കുരങ്ങനെ രക്ഷിക്കാനല്ലേ പുറപ്പെട്ടത്, എന്നോ നിങ്ങളൊരു കുരങ്ങനാണ് എന്നോ ആക്ഷേപിച്ചാല്‍ അത്തരക്കാര്‍ക്ക് അതൊരു അധിക്ഷേപമായല്ല അനുഭവപ്പെടുക. കാരണം, നിങ്ങള്‍ ഭൂമിയെയും ജൈവവ്യവസ്ഥയെയും പ്രപഞ്ചത്തെയും സംരക്ഷിക്കുന്നയാളാണ് എന്നാണ് അയാള്‍ ആ കുരങ്ങന്‍ വിളിയെ ഉള്‍ക്കൊള്ളുക.

1977ല്‍ പ്രസിദ്ധീകരിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന കഥ വായിച്ചവരും അതിനെ ആന്തരീകരിച്ചിട്ടുള്ളവരുമായ മലയാളികളും ഇക്കൂട്ടത്തിലുള്‍പ്പെടും. ആനകള്‍, കടുവാ, സിംഹം, കരടി, കാട്ടുപോത്ത്, നീര്‍ക്കുതിര, പുലി, ചീങ്കണ്ണി, മുതല, ഒട്ടകം, കുതിര, മനുഷ്യക്കുരങ്ങ്, ചെന്നായ്, തേള്, മലമ്പാമ്പ്, കൊതുക്, മൂട്ട, വാവല്‍, കഴുകന്‍, മയില്‍, മാന്‍, മൈന, പഞ്ചവര്‍ണ്ണക്കിളി എന്നിങ്ങനെ ഭൂമിയുടെ അവകാശികളായി ഒട്ടേറെ എണ്ണത്തിനെ സൃഷ്ടിച്ചിട്ടുണ്ട്. എന്തിന്? തിമിംഗലം, സ്രാവ്, മത്സ്യങ്ങള്‍, നീരാളി, കടല്‍പാമ്പുകള്‍ എന്നിവരെ എന്തിന്, എന്തിനു സൃഷ്ടിച്ചു. ഒന്നും അറിഞ്ഞുകൂടാ. ദൈവഹിതം. ഏതായാലും ഒന്നിനെയും കൊല്ലാതെ ജീവിക്കാന്‍ ശ്രമിക്കണം. ഹിംസ അരുത്!(ബഷീര്‍ സമ്പൂര്‍ണകൃതികള്‍ പേജ് 1751).

എന്നാല്‍ എഴുപതുകളിലല്ലല്ലോ കേരളവും മലയാളവും ആരംഭിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിന്റെ അവസ്ഥ പി ഭാസ്കരനുണ്ണി വളരെ വിശദമായിത്തന്നെ അന്വേഷിച്ചു രേഖപ്പെടുത്തുന്നുണ്ട്. 'അമ്പലവാസികളിലും നായന്മാരിലുമുള്ള എത്രയെങ്കിലും സുന്ദരികളായ യുവതികളെ ബ്രാഹ്മണന്‍ സഹശയനത്തിനു വിനിയോഗിക്കുന്നത്, രണ്ടും മൂന്നും പത്നിമാര്‍ക്കു പുറമേയാണ്. രത്യര്‍ത്ഥമെന്നു ഭേഷായിട്ടൊരു ചിരി ചിരിച്ചു പറയാവുന്ന വെറുമൊരു കൂട്ടുകിടപ്പിന്റെ വട്ടം മാത്രമാണത്. ആ ഭാര്യക്കോ, അതില്‍ നമ്പൂതിരിക്കുണ്ടാവുന്ന മക്കള്‍ക്കോ ആ ആളിന്റെ ജംഗമ, സ്ഥാവര സ്വത്തുക്കളിലൊന്നിനും അവകാശമില്ലെന്നതോ പോകട്ടെ, സ്വന്തം പിതാവായ ആ മനുഷ്യനെ അച്ഛനെന്നു വിളിക്കാനുള്ള അര്‍ഹത പോലും ആ കുട്ടികള്‍ക്കു ലഭിക്കുന്നില്ല. എന്തിനധികം, തന്റെ പുത്രന്മാരെ തൊട്ടാല്‍ പിതാവിനു കുളിയുമുണ്ട്. സ്പര്‍ശനസുഖങ്ങളില്‍ ഏറ്റവും ഹൃദ്യമായത് പുത്രസ്പര്‍ശനമാണെന്നു പറയുന്നു. ഇവിടെ, ആ അനുഭവ സൌഖ്യം മക്കള്‍ക്കുമില്ല, അച്ഛനുമില്ല'. (പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം- പേജ് 477-478).

വി കെ എന്‍ പറയുന്നതു പോലെ, ഇത് ഉണ്ണി, അത് കുരങ്ങന്‍ എന്ന് അന്തര്‍ജനത്തിലുണ്ടായതും അടിച്ചുതളിയിലുണ്ടായതുമായ കുട്ടികളെ വ്യവഛേദിക്കുന്ന സമ്പ്രദായമായിരുന്നു വ്യാപകം, വ്യവസ്ഥാപിതം. സ്വന്തം രക്തത്തിലുണ്ടായ കുട്ടിയെ കുരങ്ങന്‍ എന്ന് വിളിച്ചാക്ഷേപിക്കുന്ന നമ്പൂതിരിയുടെ വരേണ്യമായ ജാതിബോധമാകട്ടെ കേരളത്തില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നതല്ല താനും.

വംശീയമായ അധിക്ഷേപപദ (ethnic slur/ethnophaulism) മായി ലോകമെമ്പാടും കണക്കാക്കപ്പെടുന്ന പദമാണ് മങ്കി അഥവാ കുരങ്ങന്‍ എന്ന വിളി. വംശം, പ്രാദേശികത, ജാതി, കുലം, ദേശീയത, ഭാഷ, വര്‍ണം എന്നിവയുടെ പേരില്‍ ഒരാള്‍ മറ്റൊരാളെ അധിക്ഷേപിക്കുക എന്നത് ഏറ്റവും ഹീനമായ കാര്യമായാണ് പരിഗണിക്കപ്പെടുന്നത്. വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നതും ആഗോളവ്യാപകമായി തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ ഭരണഘടനകളും നിയമങ്ങളും ഇത്തരം അധിക്ഷേപപദങ്ങളെ പട്ടികപ്പെടുത്തിയിട്ടുണ്ട്. അവയില്‍ കുരങ്ങന്‍ എന്ന വിളി വംശീയ അധിക്ഷേപപദമായി വ്യക്തമായിത്തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ളണ്ടില്‍ കറുത്ത വംശജരെ കുരങ്ങന്‍ എന്ന് വിളിച്ച് അധിക്ഷേപിക്കാറുണ്ട്. തെക്കു കിഴക്കനേഷ്യയില്‍ പ്രാദേശിക ജനതയെ ആണ് ഈ പേരു വിളിച്ച് ആക്ഷേപിക്കാറുള്ളത്. ഇത് തെളിയിക്കുന്നത്, നാടുവാഴിത്തത്തിന്റെയും കൊളോണിയലിസത്തിന്റെയും വര്‍ണവിവേചനത്തിന്റെയും അധികാരപ്രയോഗങ്ങളില്‍ രമിക്കുന്നവരാണ് കുരങ്ങന്‍ എന്ന് തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ വിളിക്കുമ്പോള്‍ സ്വയം ആനന്ദിക്കുന്നവരെന്നാണ്.

2006 ജൂണ്‍ 26ന് ടൈംസ് പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത വായിക്കുക (ടൈംസ് ഓണ്‍ ലൈന്‍). ബ്രിസ്‌റ്റോളിലെ ഹോര്‍ഫീല്‍ഡിലുള്ള ആഷ്ലേ ഡൌണ്‍ ഇന്‍ഫന്റ് സ്കൂളില്‍ നടന്ന സംഭവം ആണ് വാര്‍ത്തയിലുള്ളത്. രണ്ടാം ക്ളാസിലുള്ള അറുപതു കുട്ടികളില്‍ രണ്ടു പേര്‍ മാത്രമേ കറുത്ത വംശജരായുള്ളൂ. ടേം അവസാനിക്കുമ്പോള്‍ കുട്ടികള്‍ കളിച്ചിരുന്ന കളി മൃഗവേട്ടയുടേതായിരുന്നു. കറുത്ത കുരങ്ങന്മാരെ വേട്ടയാടുന്ന വെളുത്ത വേട്ടക്കാര്‍ എന്നതായിരുന്നു കളിയുടെ നിയമം. കടുത്ത വര്‍ണവിവേചനം ആണ് സ്കൂള്‍ വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ സ്വാംശീകരിക്കപ്പെടുന്നത് എന്ന കുറ്റാരോപണമാണ് സ്കൂള്‍ അധികൃതര്‍ക്കുമേല്‍ ഉന്നയിക്കപ്പെട്ടത്. ബ്രിട്ടനില്‍ ആഫ്രോ കരീബിയന്‍ വംശജര്‍ക്ക് വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ താഴ്ന്ന നിലവാരം മാത്രമേ പുലര്‍ത്താന്‍ സാധിക്കുന്നുള്ളൂ എന്നാണ് ഔദ്യോഗിക കണക്കുകള്‍ തന്നെ കാണിക്കുന്നത്. ഇപ്രകാരമുള്ള അധിക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇടയില്‍ എങ്ങനെയാണ് ആത്മവിശ്വാസത്തോടു കൂടി ഒരു കുട്ടി പഠിച്ചുയരുക?

എന്നാല്‍ ലോകത്തെ അടുത്തകാലത്ത് പിടിച്ചു കുലുക്കിയ കുരങ്ങന്‍ വിളി ഇതൊന്നുമല്ല. ആസ്ത്രേലിയന്‍ ഓള്‍ റൌണ്ടറായ ആന്‍ഡ്രൂ സിമോണ്ട്സിനെതിരായി 2007 ലും 2008ലുമുണ്ടായ മങ്കി വിളി ഇന്ത്യയുടെ പേര് തന്നെ കളങ്കപ്പെടുത്തുകയുണ്ടായി. 2007ല്‍ ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന മത്സര പരമ്പരയില്‍ മുംബൈ, നാഗ്‌പുര്‍, വഡോദര തുടങ്ങിയ പശ്ചിമേന്ത്യാ നഗരങ്ങളിലെ സ്‌റ്റേഡിയങ്ങളില്‍ നടന്ന കളികളിലൊക്കെയും ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരായ കാണികള്‍ ആന്‍ഡ്രൂ സിമോണ്ട്സ് ഇളകിയാല്‍ അപ്പോള്‍ മങ്കി മങ്കി എന്ന് കൂട്ടത്തോടെ ബഹളം വെക്കുകയായിരുന്നു ചെയ്‌തിരുന്നത്. ആഫ്രോ-കരീബിയന്‍ വംശജനായ ആന്‍ഡ്രൂ സിമോണ്ട്സ് എന്ന കറുത്ത വംശജനെതിരായ അതിരൂക്ഷമായ അധിക്ഷേപം തന്നെയായിരുന്നു ഇത്. ബിസിസിഐ ഇത് ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് സത്യമാണെന്നു സമ്മതിക്കേണ്ടിവന്നു. ആളുകള്‍ ഇന്ത്യയെ വിജയിപ്പിക്കാന്‍ വേണ്ടി ഗണപതി ബാപ്പ ബോറിയ എന്ന് കൂട്ടത്തോടെ നാമം ജപിക്കുകയായിരുന്നു എന്നാണ് വഡോദരാ പൊലീസ് കമ്മീഷണര്‍ (അദ്ദേഹം മോഡി സര്‍ക്കാരിന്‍ കീഴിലാണെന്നും മറക്കാതിരിക്കാം) പി സി താക്കൂര്‍ പി ടി ഐയോട് പറഞ്ഞത്. എന്നാല്‍ 2007 ഒക്ടോബര്‍ 17 ന് മുംബൈ വാങ്കടേ സ്‌റ്റേഡിയത്തിന്റെ ഗാലറിയില്‍ നിന്നെടുത്ത ഈ ഫോട്ടോ ഇത്തരം എല്ലാ അവകാശവാദങ്ങളെയും നിരാകരിച്ച ഒന്നാണ്. കാണികളെല്ലാം അവരുടെ മുഖം കുരങ്ങന്റേതുപോലെ വീര്‍പ്പിച്ചുവെച്ചിരിക്കുകയാണ്.


OCTOBER 17: Spectators make 'monkey' impressions as Andrew Symonds of Australia comes in to bat during the seventh one day international cricket match between India and Australia at Wankhede Stadium on October 17, 2007 in Mumbai, India.

2008ല്‍ പ്രശ്നം വീണ്ടും രൂക്ഷമായി. എസ് സി ജി ടെസ്‌റ്റിന്റെ മൂന്നാം ദിവസം ഇന്ത്യന്‍ സ്പിന്‍ ബൌളറായ ഹര്‍ഭജന്‍ സിംഗ് ആന്‍ഡ്രൂ സിമോണ്ട്സിനെ മങ്കി എന്നു വിളിച്ചതായി സംശയാതീതമായി തെളിയിക്കപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഹര്‍ഭജന്‍ സിംഗിനിനു മേല്‍, മൂന്നു മാച്ചുകളില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തപ്പെട്ടു. മാച്ച് റഫറിയായിരുന്ന മൈക്ക് പ്രോക്റ്ററാണ് കളിയുടെ വീഡിയോ വിശദമായി പരിശോധിച്ച് നിലപാടെടുത്തത്.

കേരളീയ സാംസ്കാരിക സ്ഥലിയില്‍ നിരന്തരം ഇടപെട്ടുകൊണ്ട് പോതുബോധത്തെ നിയന്ത്രിക്കുന്ന അധീശ പ്രത്യയശാസ്‌ത്രത്തിനെതിരായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സമരോത്സുകമായി ജീവിക്കുന്ന കെ.ഇ.എനെയാണ് കുരങ്ങനായി വി.എസ്.സംബോധന ചെയ്തതെന്നത് കൂടുതല്‍ ഗൌരവമായ അന്വേഷണം ആവശ്യപ്പെടുന്നു. കോടതി, നിയമം, ഭരണഘടന മുതലായ ബൂര്‍ഷ്വാജനാധിപത്യ വ്യവസ്ഥയുടെ സംവിധാനത്തിനകത്ത് ഇങ്ങിനെ വിളിക്കപ്പെട്ടവന് എന്ത് നഷ്‌ടപരിഹാരം ലഭിക്കുമെന്നതിനേക്കാള്‍ സാംസ്‌ക്കാരികമായ അപചയവുമായി ഇതിന് വല്ല ബന്ധവുമുണ്ടോ എന്നതാണ് സാംസ്‌ക്കാരിക പ്രവര്‍ത്തകരെ ഉല്‍ക്കണ്ഠപ്പെടുത്തുന്നത്.

തൊണ്ണൂറുകള്‍ക്ക് ശേഷം കെ.ഇ.എന്‍. നടത്തിവരുന്ന ഇടപെടലുകള്‍ തീര്‍ച്ചയായും “ഭാരതീയ” അധീശ പ്രത്യയശാസ്‌ത്രത്തോടും “അമേരിക്കന്‍” അധിനിവേശ തന്ത്രങ്ങളോടുമുള്ള കലഹമാണെന്നതില്‍ സംശയമില്ല. സവര്‍ണ പ്രത്യയശാസ്‌ത്രത്തിന്റെയും അധിനിവേശ യുക്തിയുടെയും ഇരകളായി മാറിയ പാവം മനുഷ്യര്‍ പോലും കെ.ഇ.എന്റെ നിലപാടുകളിലെ തീവ്രത ഉള്‍ക്കൊള്ളാനാവാതെ വിഷമിക്കുന്ന സന്ദര്‍ഭത്തിലാണ് ഇത്തരമൊരു സംബോധന കടന്നുവരുന്നത് എന്നത് ചരിത്രത്തിലെ യാദൃഛികതയായിരിക്കാം. എങ്കിലും പൊതുബോധത്തിലന്തര്‍ഭവിച്ച അധീശധാരണകള്‍ മനസ്സിന്റെ അജ്ഞാത മേഖലകളില്‍ നിലനില്‍ക്കുന്നത് (Unknown continent എന്ന് ഫ്രോയിഡ്) പലരെയും ചതിക്കുഴികളില്‍ വീഴ്ത്താറുണ്ട്. ജനാധിപത്യവ്യവസ്ഥക്കകത്തും പുറത്തും സംവാദങ്ങളും സമരങ്ങളും ആശയമണ്ഡലത്തിലും നടക്കാറുണ്ട്. മന്ത്രി ജി.സുധാകരന്‍ തന്ത്രിമാരെയും ഐ.എ.എസുകാരെയും അധിഷേപിച്ചും പരിഹസിച്ചും സംസാരിച്ചത് ഭരണകൂടപ്രത്യയ ശാസ്‌ത്രത്തോടും പ്രത്യയശാസ്‌ത്രകാരന്‍മാരോടും നവോത്ഥാനകാലം മുതലെങ്കിലും ആരംഭിച്ച ആശയസമരത്തിന്റെ ഭാഗമാണ്. മതത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റുകയും എന്നാല്‍ വലിയ മതവിമര്‍ശകനാണെന്ന് നടിക്കുകയും ചെയ്യുന്ന കാരശ്ശേരിമാര്‍ ചരിത്രബോധ മില്ലാത്തതുകൊണ്ടാണ് സുധാകരന്റെ പ്രയോഗത്തെ മുന്‍നിര്‍ത്തി കുരങ്ങന്‍ വിളിയെ ന്യായീകരിക്കുന്നത്. ഒറീസ്സയിലും, ഗുജറാത്തിലും നടക്കുന്ന വംശഹത്യമാത്രമല്ല ബാബറിപ്പള്ളി പൊളിച്ചത് പോലും മറന്നുകളയാന്‍ ആഹ്വാനം ചെയ്യുന്ന പ്രഛന്ന വിപ്ളവകാരികളും കപടമതേതരവാദികളും പങ്കിടുന്ന പൊതുബോധത്തിന്റെ അചരിത്രപരത യില്‍ നമുക്ക് സഹതപിക്കാനേ നിര്‍വാഹമുള്ളൂ. എന്നാല്‍ വി.എസ്സിനെപ്പോലെ സമരോത്സുകമായി ജീവിച്ച കമ്മ്യൂണിസ്‌റ്റ് നേതാക്കള്‍ പൊതുബോധത്തിന്റെയും അധീശപ്രത്യയ ശാസ്ത്രത്തിന്റെയും അന്ധമേഖലകളാല്‍ (Blind Spots) നിയന്ത്രിക്കപ്പെടുന്നത് തീര്‍ച്ചയായും ഭയപ്പെടേണ്ടതാണ്.

കെ.ഇ.എന്‍ നടത്തിവരുന്ന ഇടപെടലുകള്‍ തീര്‍ച്ചയായും സമരോത്സുകമായ ഊര്‍ജ്ജസ്വലതയാണ് അടയാളപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ഷേൿസ്‌പിയറുടെ “കാലിബാന്‍” എന്ന കഥാപാത്രത്തെപ്പോലെ അധീശപ്രത്യയശാസ്ത്രം ആന്തരവല്‍ക്കരിച്ചവര്‍ക്ക് കെ.ഇ.എന്‍ ഒരു കീഴാള മനുഷ്യേതര പ്രതീകമായി മനസ്സിന്റെ ഉള്ളറകളില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുണ്ട്. ഒരര്‍ത്ഥത്തില്‍ ഇത്തരം ഒരു സംബോധന സ്വത്വപരമായ പ്രതിനിധാനവുമായി ബന്ധപ്പെട്ടിരിക്കാനാണ് സാധ്യത. ആശയരംഗത്ത് സംവാദങ്ങളും സമരങ്ങളും നടക്കാതെ ഒരു സമൂഹവും മുന്നോട്ടുപോകാറില്ല. എന്നാല്‍ സമരങ്ങളും സംവാദങ്ങളും ഉപേക്ഷിച്ച് വെറും പരിഹാസത്തിന്റെ മണ്ഡലങ്ങളിലേക്ക് നാം ചുരുങ്ങുന്നത് ആശയപരമായ അവ്യക്തതക്ക് അടിമപ്പെടുമ്പോഴാണ്. കാലിബാനെ ആമ, മത്സ്യം, പൂച്ച, രാക്ഷസന്‍ മുതലായ ജന്തുക്കളുടെ പേരുപയോഗിച്ചും ഷേൿസ്‌പിയര്‍ സൂചിപ്പിക്കുന്നുണ്ട്. ആള്‍കൂട്ടത്തെയും ആള്‍കൂട്ടമനശാസ്‌ത്രത്തെയും സംബന്ധിച്ച് വില്യം റീഹ് മുതലായവര്‍ നടത്തിയ പഠനങ്ങള്‍പോലും ഇപ്പോള്‍ അപര്യാപ്‌തമായി മാറുകയാണ്. ആഗോള വല്‍ക്കരണത്തിന്റെ-ദൃശ്യമാധ്യമ സംസ്കാരത്തില്‍ നാം എങ്ങിനെ സ്വയം വിമോചിക്കണമെന്ന ചോദ്യം ഓരോരുത്തരും അവനവനോട് (അവളവളോട്) തന്നെ ചോദിച്ചുകൊണ്ട് മാത്രമേ ഈ ദൌത്യം നിര്‍വഹിക്കാന്‍ കഴിയൂ.

****

ജി.പി.രാമചന്ദ്രന്‍, ഡോ.പി.കെ.പോക്കര്‍

കടപ്പാട് : വാരാദ്യ മാധ്യമം, ചിത്രങ്ങൾക്ക് ഔട്ട്‌ലുക്ക് ഇന്ത്യ ഡോട്ട് കോം

33 comments:

വര്‍ക്കേഴ്സ് ഫോറം said...

കെ.ഇ.എന്‍ നടത്തിവരുന്ന ഇടപെടലുകള്‍ തീര്‍ച്ചയായും സമരോത്സുകമായ ഊര്‍ജ്ജസ്വലതയാണ് അടയാളപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ഷേൿസ്‌പിയറുടെ “കാലിബാന്‍” എന്ന കഥാപാത്രത്തെപ്പോലെ അധീശപ്രത്യയശാസ്ത്രം ആന്തരവല്‍ക്കരിച്ചവര്‍ക്ക് കെ.ഇ.എന്‍ ഒരു കീഴാള മനുഷ്യേതര പ്രതീകമായി മനസ്സിന്റെ ഉള്ളറകളില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുണ്ട്. ഒരര്‍ത്ഥത്തില്‍ ഇത്തരം ഒരു സംബോധന സ്വത്വപരമായ പ്രതിനിധാനവുമായി ബന്ധപ്പെട്ടിരിക്കാനാണ് സാധ്യത. ആശയരംഗത്ത് സംവാദങ്ങളും സമരങ്ങളും നടക്കാതെ ഒരു സമൂഹവും മുന്നോട്ടുപോകാറില്ല. എന്നാല്‍ സമരങ്ങളും സംവാദങ്ങളും ഉപേക്ഷിച്ച് വെറും പരിഹാസത്തിന്റെ മണ്ഡലങ്ങളിലേക്ക് നാം ചുരുങ്ങുന്നത് ആശയപരമായ അവ്യക്തതക്ക് അടിമപ്പെടുമ്പോഴാണ്. കാലിബാനെ ആമ, മത്സ്യം, പൂച്ച, രാക്ഷസന്‍ മുതലായ ജന്തുക്കളുടെ പേരുപയോഗിച്ചും ഷേൿസ്‌പിയര്‍ സൂചിപ്പിക്കുന്നുണ്ട്. ആള്‍കൂട്ടത്തെയും ആള്‍കൂട്ടമനശാസ്‌ത്രത്തെയും സംബന്ധിച്ച് വില്യം റീഹ് മുതലായവര്‍ നടത്തിയ പഠനങ്ങള്‍പോലും ഇപ്പോള്‍ അപര്യാപ്‌തമായി മാറുകയാണ്. ആഗോള വല്‍ക്കരണത്തിന്റെ-ദൃശ്യമാധ്യമ സംസ്കാരത്തില്‍ നാം എങ്ങിനെ സ്വയം വിമോചിക്കണമെന്ന ചോദ്യം ഓരോരുത്തരും അവനവനോട് (അവളവളോട്) തന്നെ ചോദിച്ചുകൊണ്ട് മാത്രമേ ഈ ദൌത്യം നിര്‍വഹിക്കാന്‍ കഴിയൂ.

Anonymous said...

സാമ്രാജ്യത്വ അധിനിവേശത്തിനെതിരായ സമരോത്സുകമായ ഇടപെടലുകളാണു കെ.ഇ.എന്നിന്റേതെന്ന് 90-കള്‍ക്ക് ശേഷവും 2005-നു മുന്‍പുമുള്ള കാലത്തെ മുന്‍നിര്‍ത്തി പറയാം. എന്നാല്‍ നവ ലിബറല്‍ മൂല്യങ്ങളോട് സമരസപ്പെട്ടും സ്വകാര്യ മൂലധനനിക്ഷേപങ്ങള്‍ക്ക് വിധേയത്തം പ്രഖ്യാപിച്ചും അതിന്റെ ജീര്‍ണതകളില്‍ അഭിരമിച്ചും അനധികൃത ധന സഹായങ്ങള്‍ക്ക് വാതില്‍ തുറന്നു കൊടുത്തും മുന്നോട്ടു പോവുന്ന 'പക്ഷ'ത്തെ പരസ്യമായി മന്ദബുദ്ധി പ്രയോഗം കൊണ്ടും അമിത വിധേയത്തം കൊണ്ടും രസിപ്പിക്കുന്ന പുതിയ കെ.ഇ.എന്‍ വര്‍ത്തമാന കാലത്തിന്റെ വേദന കലര്‍ന്ന ഹാസ്യം മാത്രമാണ്.

Anonymous said...

“നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിട്ടും അറിയാതിരിക്കുകയും കൊണ്ടിട്ടും കൊണ്ട ഭാവം കാട്ടാതിരിക്കുകയും ചെയ്യുന്ന ഏതു ബുദ്ധിമാനെയും മര്യാദപൂര്‍വം മന്ദബുദ്ധിയെന്ന്‌ വിളിക്കേണ്ടിവരുമെന്ന്‌ ” പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി കെ.ഇ.എന്‍. കുഞ്ഞഹമ്മദ്‌ പറഞ്ഞു.
http://peoplesforum1.blogspot.com/2009/01/blog-post.html

ഇത് വസ്തുതാപരമായ പ്രസ്താവനയല്ലേ നോൺ അനോണിമസ്സേ?

Anonymous said...

കുരങ്ങന്‍ കുരങ്ങനെ കുരങ്ങാ എന്നു വിളിച്ചാല്‍ ഒരു തെറ്റുമില്ല

കുരങ്ങനെ പോലെ പ്റ്‍വറ്‍ത്തിക്കുന്ന അതായത്‌ ഒരു മരത്തില്‍ നിന്നും വേറൊരു മരത്തില്‍ ചാടുക വെറുതെ ഇളിക്കുക എന്നീ പ്റവറ്‍ത്തികള്‍ ചെയ്യുന്ന ഒരു മനുഷ്യനെ കുരങ്ങാ എന്നു വിളിക്കുന്നതും തെറ്റല്ല

പക്ഷെ താന്‍ കുരങ്ങനല്ല മഹാത്മാവാണൂ എന്നു വീമ്പിളക്കിയിട്ടു ഒരു ഇന്ദു ചൂഡന്‍ വന്നു പറഞ്ഞതു കൊണ്ടൂ ഞാന്‍ മനസ്സുമാറ്റി എന്നു പറയുന്നവനു മറ്റൊരളിനെ കുരങ്ങ അ എന്നു വിളിക്കാന്‍ അറ്‍ഹതയില്ല കാണ്ടാമ്റ്‍ഗമാണു താനെന്നു എല്ലാവറ്‍ക്കും മനസ്സിലാക്കി കൊടുത്തു അച്യുതാനന്ദന്‍

കേ ഈ എന്‍ നു ഒരു തന്തയേ ഉള്ളു പിണറായി അതു അന്തസ്സ്‌

Anonymous said...

കെ.ഇ.എന്നിന്റെ കരച്ചില്‍ ഇത്‌ വരെ മാറിയില്ലേ..?
മന്ദബുദ്ധി,ആളാകരുത്`..തുടങിയ പ്രയോഗങള്‍ക്ക്‌ ശേഷം കെ.ഇ.എന്‍ ഒന്നും മിണ്ടാത്തത്‌ തന്നെയാണ് കുരങന്‍ വിളിയുടെ ബാക്കിപത്രം.
കുരങനെ ക്കൊണ്ട് ചുടുചോറ്` വാരിക്കുന്നത്` പോലെ
കെ.ഇ.എന്നിനെ ചിലര്‍ ഉപയോഗിക്കുന്നു..എന്നായിരിക്കും മുഖ്യമന്ത്രി ഉദ്ദേശിച്ചത്‌.
ഇനിയും ഇതൊക്കെ പുരപ്പുറത്ത്‌ കയറി വിളിചുപറഞും കരഞു കണ്ണീരൊലൊപ്പിച്ചും കൂട്ടുകാരെക്കൊണ്ട്` എഴുതിച്ചും വീണ്ടും വീണ്ടും
സ്വയം അപമാനം സഹിക്കണോ..വാമൊഴി വഴക്കത്തിന്റെ ഉപഞജാതവേ..?

Anonymous said...

കെ.ഇ.എന്‍ അത് അര്‍ഹിച്ചിരുന്നു. വെല്‍ ഡണ്‍ വി.എസ്.

Anonymous said...

പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള, ജനങ്ങളുടെ അംഗീകാരമുള്ള നേതാക്കളുടെ മേല്‍, കമ്മ്യുണിസ്റ്റ് പാര്‍ടിയുടെ ചിലവില്‍ ചെളി വാരി എറിയാന്‍ കെ.ഇ.എന്‍-നെ പറഞ്ഞു വിട്ടവര്‍ക്ക് സങ്കടം സഹിക്കുന്നില്ല. അത് ലേഖനം എഴുതിയും ഒക്കെ തീര്‍ക്കുകയാണ്.

kaalidaasan said...

കെ ഇ എന്‍ പറഞ്ഞ കാര്യം എന്താണെന്നു മനസിലാകുമ്പോള്‍ അദ്ദേഹത്തിന്റെ കാപട്യം മുഴുവന്‍ അനവരണം ചെയ്യപ്പെടും . അദ്ദേഹം പരാമര്‍ശിക്കുന്ന കാര്യമെന്താണ്‌? ഒരു കമ്യൂണിസ്റ്റുപാര്‍ട്ടി നേതാവിനെതിരെ സി ബി ഐ കുറ്റപത്രം ​സമര്‍പ്പിച്ചതാണോ? ഇത് മഹാസംഭവമായി കാണുന്ന കെ ഇ എന്‍ അല്ലേ ഏറ്റവും വലിയ മന്ദബുദ്ധി?

കെ ഇ എന്‍ ഉള്‍പ്പടെയുള്ള അനുചര സംഘം ഇതെന്തോ അശനിപാതം പോലെയാക്കി. ആകാശം ഇപ്പോള്‍ ഇടിഞ്ഞു വീഴും എന്ന തരത്തിലാണ്, സുധാകരന്‍ , ജയരാജന്‍ എന്നിവരൊക്കെ പ്രതികരിച്ചത്. നേതാവാണു പ്രസ്ഥാനമെന്നു കരുതുന്നവര്‍ക്ക് ഇത് എല്ലാവരും പ്രതികരിക്കേണ്ട സംഭവമാണ്. എല്ലാവരും അത് മഹസംഭവമായി കാണണം എന്നൊക്കെ വാശിപിടിക്കുന്നത് മനസിന്റെ വലിപ്പം ഇല്ലായ്മയാണ്.

സി ബി ഐ എത്രയോ ആളുകള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നു, കേസെടുക്കുന്നു , ശിക്ഷ വാങ്ങി ക്കൊടുക്കുന്നു. ഇതൊക്കെ മഹാസംഭവങ്ങളായി, സമൂഹം ഒന്നാകെ പ്രതികരിക്കേണ്ട സംഭവങ്ങളായി മാറ്റിയെടുക്കാന്‍, കെ ഇ എന്നിനേപ്പോലുള്ളവര്‍‍ ശ്രമിക്കുന്നു. പിണറായി വിജയന്‍ കുറ്റം ആരോപിക്കപ്പെടാന്‍ പറ്റാത്ത എന്തോ ജീവിയാണെന്നിവര്‍ വരുത്തി ത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. ഇത് സാംസ്കാരികവും സാമൂഹികവുമായ അധഃപ്പതനമാണ്. ഇടുങ്ങിയ മനസുള്ളവരെ ഇതൊക്കെ പരസ്യമായി പറയൂ.

പിണറായി വിജയന്‍ ലാവലിന്‍ കരാറില്‍ അഴിമതി കാണിച്ചു, എന്ന് സി ബി ഐ പറയുന്നത് ഒരു ആശയ സമരത്തിന്റെയും ഭാഗമല്ല. അത് വ്യക്തി പരമായ ഒരു പ്രശ്നം മാത്രം .

വി എസ് എന്തായിരുന്നു പറയേണ്ടിയിരുന്നത്? ജയരാജനേയും സുധാകരനേയും പോലെ സി ബി ഐയെ തെറി വിളിക്കണമായിരുന്നോ?


കെ ഇ എന്‍ ഒരു കപട ബുദ്ധിജീവിയാണ്‌. കുരങ്ങന്‍ എന്നല്ല ഇദ്ദേഹത്തെ വിളിക്കേണ്ടത്. കഴുത എന്നാണ്, യജമാനനു വേണ്ടി അന്ധമായി പണിയെടുക്കുന്ന വെറും കഴുത,. അല്ലെങ്കില്‍ അഴിമതി കേസില്‍ പ്രതിയായ സ്വന്തം നേതാവിനെ, കേരളത്തിന്റെ മുഖ്യമന്ത്രി ന്യായീകരിക്കണം എന്ന് പറയില്ല. അദ്ദേഹത്തെ മന്ദബുദ്ധി എന്നും വിളിക്കില്ല.

ഇതുപോലെയുള്ള വിറകു വെട്ടികളെയും, വെള്ളം കോരികളെയും ബുദ്ധിജീവി എന്ന മുദ്ര കുത്തി ചുമക്കുക എന്നത് പ്രബുദ്ധ കേരളത്തിന്റെ ഗതികേട്.

Anonymous said...

കെ ഇ എന്നിനെ വി എസ് കുരങ്ങാ എന്നു വിളിച്ചതിനെതിരെ പ്രതികരിക്കാന്‍ കൂട്ടുകാര്‍ കുറച്ചൊന്നുമല്ലല്ലോ ഗവേഷിച്ചത്. നിങ്ങളൊക്കെ ബുദ്ധിജീവികളാ‍ായതുകൊണ്ട് ഒന്നു മര്യാദക്കു പ്രതികരിക്കാനുള്ള കഷ്ടപ്പാടേ.. പിണറായി മാതൃഭൂമി പത്രാധിപരെ പൂരത്തെറിയില്‍ കുളിപ്പിച്ചപ്പോള്‍ അതു “വാമൊഴി വഴക്കം” ആയിരുന്നല്ലോ. ഇപ്പഴെന്തു പറ്റി. കൂലിത്തല്ലിനിറങ്ങുമ്പോള്‍ ഇങ്ങനെ ചിലതും കൂലിക്കു പുറമേ കിട്ടും. വി എസിനെ കുറ്റം പറയാന്‍ പറ്റില്ല. വി എസ് പന്നി എന്നൊന്നും വിളിച്ചില്ലല്ലോ അല്ലെങ്കില്‍ അതു നമ്മള്‍ “ഇരകളെ” മൊത്തത്തില്‍ കളിയാക്കലായേനെ.

Anonymous said...

രാഷ്ട്രീയപ്രേരിതമായി സി.ബി.ഐ പ്രവര്‍ത്തിക്കുന്നതിന്റെ തെളിവുകള്‍ പലതും ഈയടുത്തും വായിച്ചതാന്നേ. സുപ്രീം കോടതി വരെ ഓരെപ്പറ്റി പറഞ്ഞല്ലോ. ലാവലിന്‍ കേസിന്റെ ചരിത്രത്തില്‍ നിന്ന് അതിനെ വിട്ടുപിടിച്ച് പരിശോധിക്കുന്നതേ തെറ്റ്. പഞ്ചായത്ത്, നിയമസഭാ, പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് കാലത്തേ ലിത് പൊങ്ങിവരൂ. പിന്നെ പിണറായിക്കൊരു പാര്‍ട്ടീണ്ട്. ആ പാര്‍ട്ടീന്റെ പി.ബി പറഞ്ഞത് കേട്ടാരുന്നോ? പാര്‍ട്ടീല്‍ ചര്‍ച്ച ചെയ്തൊക്കെ തന്നെ പിണറായി ‘വ്യക്തിപരമായ പ്രശ്നത്തില്‍’ തീരുമാനമെടുത്തതെന്ന്. ഒറ്റക്ക് ഓനെ കുറ്റപ്പെടുത്താനാവൂലാന്ന്. അന്ന് പാര്‍ട്ടീലു ഉത്തവരാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന മക്കളൊക്കെ ഉത്തരവാദികളാന്ന് സാരം.യെന്തേ? മാധ്യമങ്ങള്‍ തന്നെ ഉപയോഗിച്ച് പാര്‍ട്ടെക്കെതിരെ പണിയുന്നൂന്ന് മനസ്സിലാവാഞ്ഞിട്ടൊന്നുമല്ലല്ലോ. അപ്പോ ചാനലില്‍ ചര്‍ച്ചല്‍ ബ്രദേഴ്സിനു വേണ്ടി കളിക്കുന്നത് ലത്ര ഗുണമല്ല പാര്‍ട്ടിക്ക്.

ശംഖുമുഖം കടാപ്പുറത്തൊരു സായംകാലത്ത് പറഞ്ഞതും യെല്ലാരും കേട്ടാരുന്നേയ്. അതാണെ അതിന്റെ ഒരു ശരി. യേത്. ഇതങ്ങേര്‍ക്ക് മനസ്സിലാകും. പച്ചേങ്കിലും അങ്ങേരെ ബെച്ച് പാര്‍ട്ടിക്കെതിരെ കളിക്കണോനു സഹിക്കൂല അവരിക്കിത് സഹിക്കൂല.

ഈ ലേഖനമെഴുത്യ അണ്ണന്മാരേ ഒരു സോറീണ്ട്ട്ടാ..നമ്മടെ പൊട്ടപുത്തിക്ക് തോന്ന്യ ഒരു കമന്റ്..

അത്രമേല്‍ ചൊറിഞ്ഞതിനാല്‍ ഇത്രമേല്‍ എയുതുന്നു.

Anonymous said...

കെ ഇ എൻ അച്ചുമ്മാനെ മന്ദ ബുദ്ധി എന്നു വിളിച്ചില്ലല്ലോ..ഒരു പൊതു പ്രസ്താവന നടത്തുക മാത്രമായിരുന്നില്ലേ അദ്ദേഹം? ആ പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്ന സ്വഭാവ വിശേഷങ്ങൾ ഉള്ളവരെ അതി ബുദ്ധിമാൻ എന്നായിരുന്നു വിശേഷിപ്പികേണ്ടിയിരുന്നത് !

പൊതു പ്രസ്താവന കേൾക്കുമ്പോൾ തന്റെ തലയിൽ പൂടയുണ്ടോ എന്നു തപ്പി നോക്കുന്നത് കോഴികള്ളന്മാരുടെ ലക്ഷണം.

പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള, ജനങ്ങളുടെ അംഗീകാരമുള്ള നേതാവ് പത്രക്കാർ വിരിച്ച വലയിൽ വീണ് കമ്യൂ ണിസ്റ്റ് പാരമ്പര്യത്തിന് നിരക്കാത്ത കുരങ്ങുവിളി നടത്തുക ആയിരുന്നില്ലേ?

പിന്നെ ഉത്തരം മുട്ടുമ്പോൾ പ്രസക്തമായ ആശയങ്ങൾ മുന്നോട്ട് വയ്ക്കുന്നവരെ പാർട്ടി ആഫീസിലെ വിറകുവെട്ടിയും വെള്ളം കോരിയും പോരാഞ്ഞ് പാർട്ടി സെക്രട്ടറിയുടെ മൂടു താങ്ങിയും ആക്കുന്നത് പഴയ നമ്പറാണ്.

kaalidaasan said...
This comment has been removed by the author.
kaalidaasan said...

പൊതു പ്രസ്താവന ചില സന്ദര്‍ഭങ്ങളില്‍ മാത്രം വരുമ്പോള്‍, വിവരമുള്ളവര്‍ക്ക് വായിച്ചെടുക്കാം, അതിന്റെ പിന്നിലെ ഗുട്ടന്‍സ്. വി എസിന്റെ മൌനം കേരളം മുഴുവന്‍ മൂന്നാഴ്ച്ചക്കാലം സംസാര വിഷയമായിരുന്നു. ആ സമയത്ത് മിണ്ടാതിരിക്കുന്നവര്‍ മന്ദബുദ്ധികളാണെന്നു പറഞ്ഞാല്‍, ആരെ ഉദ്ദേശിച്ചാണെന്നു മനസിലാക്കാന്‍, പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല.

മൌനമായിരിക്കുന്നത് ശരിയല്ല എന്ന് അന്തുസുള്ള ഭാക്ഷയില്‍ പറയാമായിരുന്നു. സംസ്കാരമുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്ന പദപ്രയോഗം അതാണ്‌ . മന്ദബുദ്ധി എന്ന വാക്ക് ആര്‍ക്കെതിരെ ഉപയോഗിക്കുന്നതും, സംസ്കാരത്തിന്റെ ലക്ഷണമല്ല.
പ്രതികരിക്കാത്ത എല്ലാവരും മന്ദബുദ്ധികളാണെന്നു ഒരു പരിഷ്കൃതസമൂഹവും കരുതുന്നില്ല. പൊതു പ്രസ്താവന നടത്തുന്നത്, പൊതുവായ പ്രശ്നങ്ങളേക്കുറിച്ച് , പൊതു സമൂഹം എടുക്കുന്ന നിലപാടുകളെക്കുറിച്ചുമാണ്. പ്രതികരിക്കാത്തവര്‍ മന്ദബുദ്ധികളാണെന്ന് കേരളീയ സമൂഹം ഒരു നില പാടെടുത്തിട്ടുണ്ടെങ്കില്‍, കെ ഇ എന്‍ പറഞ്ഞതിനു പ്രസക്തിയുണ്ടായേനെ.

കെ ഇ എന്നിനു കിട്ടേണ്ടത് കിട്ടിയപ്പോള്‍ തൃപ്തിയായി. ബുദ്ധി ജീവി എന്ന വിശേഷണം മാത്രം പോര, ബുദ്ധിപരമായി ചിന്തിക്കുകയും പ്രതികരിക്കുകയും വേണം . മിണ്ടാതിരിക്കുന്നത് മന്ദബുദ്ധികളാണെന്ന്, സംസ്കാരത്തിന്റെ ഏതളവു കോലു വച്ച് അളന്നാലും, പറയാന്‍ പറ്റില്ല.


പിണറായി വിജയന്‍ കേരളത്തിലെ പൊതു സമൂഹത്തില്‍ ഒരു പദവിയും വഹിക്കുന്നില്ല. പാര്‍ട്ടി സെക്രട്ടറി ആണെന്നത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. ആ ആഭ്യന്തര കാര്യത്തേക്കുറിച്ച്, പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറൊയില്‍ വി എസ് അഭിപ്രായം പറഞ്ഞിട്ടുണ്ട്. എല്ലാ കുരങ്ങന്‍മാരും കേള്‍ക്കെ അഭിപ്രായം പറയണം എന്നു ശഠിച്ചാല്‍ നടക്കുമെന്നും തോന്നുന്നില്ല.

കെ ഇ എന്‍ ആരെ ഉദ്ദേശിച്ചാണ്, പറഞ്ഞതെന്ന് മന്ദബുദ്ധികള്‍ക്ക് മനസിലാവില്ല. എല്ലാവരും മന്ദബുദ്ധികളാണെന്നു പേരു പറയന്‍ മടിയുള്ളവര്‍ക്കൊക്കെ ആശിക്കാം . പക്ഷെ അങ്ങനെ എല്ലാവരും മന്ദബുദ്ധികളേപ്പോലെ പെരുമാറില്ലല്ലോ.

നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍, കെ ഇ എന്നിന്റെ ആചാര്യന്‍ ഒരു ബക്കറ്റ് പ്രയോഗം നടത്തി . അത് പൊതു സമൂഹത്തെ ഉദ്ദേശിച്ചാണെന്നു എല്ലാ മന്ദബുദ്ധികള്‍ക്കും പറഞ്ഞു കൊണ്ടിരിക്കാം. പക്ഷെ കേള്‍ ക്കുന്നവരെല്ലം അതുപോലെയാണെന്നു കരുതുന്നത് വിഡ്ഡിത്തമാണ്. വി എസിനെ ഉദ്ദേശിച്ച് പിണറായി പരസ്യമായി അതു പറഞ്ഞപ്പോള്‍, കാരാട്ടടക്കം ആവിടെ ഉള്ളവരം ​ലക്ഷക്കണക്കിനു മറ്റുള്ളാവരും അതു കേട്ടു. അതൊരിക്കലും അച്ചടക്കത്തിന്റെ പരിധിയില്‍ വരില്ലല്ലോ. കിരീടം വച്ച രാജാക്കന്‍മാര്‍ക്ക് എന്തുമാകാമല്ലോ. ബക്കറ്റിനും സമുദ്രത്തിനും വി എസ് ഒരു മറുപടി കൊടുത്തിട്ടുണ്ട്. ഇനി കാണാം ഒരു പറ്റം പോളിറ്റ് ബ്യൂറോയിലേക്കോടുന്നത്.

ഉത്തരവാദിത്തത്തോടെ സംസാരിച്ചില്ലെങ്കില്‍ ചുട്ട മറുപടി കിട്ടിയെനു വരും . ഭഷയിലെ പദപ്രയോഗങ്ങള്‍ കുറച്ച് പേര്‍ക്ക് മാത്രം സംവരണം ചെയ്തതല്ല.

വി എസ് കുരങ്ങനെന്നു വിളിച്ചത് ശരിയാണോ എന്നു ചോദിക്കാം . പൊതു വേദിയില്‍ ഉപയോഗിക്കേണ്ട പദപ്രയോഗങ്ങള്‍ അറിയില്ലാത്ത ബുദ്ധിജീവികളെ അതോര്‍ മ്മിപ്പിക്കേണ്ടത്, മറ്റുള്ളവരുടെ കടമയാണ്. വി എസ് അതു ചെയ്തു എന്നു കരുതിയാല്‍ മതി. മന്ദബുദ്ധി എന്നു വി എസിനെ വിളിച്ചില്ലായിരുന്നെകില്‍ , അദ്ദേഹം ഒരിക്കലും കുരങ്ങന്‍ എന്ന പദം ഉപയോഗിക്കില്ലായിരുന്നു. പണ്ടൊരിക്കല്‍ സ്വരാജ് പിതൃശൂന്യര്‍ എന്നൊരു പ്രയോഗം നടത്തിയിരുന്നു. നല്ല മതാപിതാക്കള്‍ക്കു ജനിച്ചവര്‍ അങ്ങനെയുള്ള പദങ്ങള്‍ ഉപയോഗിക്കില്ല, എന്നു വി എസ് പറഞ്ഞു. അന്ന് പോളിറ്റ് ബ്യൂറോയില്‍ പരാതി നല്‍കുമെന്ന് പരസ്യമായി പറഞ്ഞ സ്വരാജിനേക്കുറിച്ച് ഇപ്പോള്‍ ഒന്നും കേള്‍ക്കാനില്ല.

ചില ആളുകളെ അവര്‍ എവിടെ നില്‍ക്കുന്നു എന്നറിയിക്കാന്‍ ഇതു പോലെ ചിലതൊക്കെ വേണ്ടി വരും .

മന്ദബുദ്ധി എന്നു ആരെ ഉദ്ദേശിച്ചാണു വിളിച്ചതെന്നു മനസിലാക്കാന്‍ പത്രക്കര്‍ വലയൊന്നും വിരിക്കേണ്ട. കേരള മുഖ്യമന്ത്രിയെ മന്ദബുദ്ധി എന്ന് വിളിച്ചാല്‍ അത് വാര്‍ത്തയാകും എന്ന് സാമാന്യബോധമുള്ള ആര്‍ക്കും അറിയം . കപട ബുദ്ധിജീവികള്‍ ക്കും, അവരുടെ പിണീയാളുകള്‍ ക്കും അറിയില്ലെങ്കില്‍ അതവരുടെ കുറ്റം . പത്രക്കാര്‍ അതു ചോദിക്കും . അതിനാണവരെ അവരുടെ മുതലാളിമാര്‍ ശമ്പളം കൊടുത്ത് ജോലിക്കെടുത്തിരിക്കുന്നത്. മറ്റുള്ളവരെ മന്ദബുദ്ധി എന്നു വിളീക്കുന്നത് കമ്യൂണിസ്റ്റുപാരമ്പര്യമാണെന്ന് കരുതാന്‍ ആര്‍ക്കും അവകാശമുണ്ട്. പ്ക്ഷെ എല്ലവരുമതു ചെയ്യണമെനു വാശി പിടിക്കരുത്. കുരങ്ങന്മാരെ കുരങ്ങന്‍ മാരെന്നു വിളിക്കുന്നതാണ്, യധാര്‍ത്ഥ കമ്യൂണിസ്റ്റുപാരമ്പര്യം.

കേരളം മുഴുവന്‍ ആദരിക്കുന്ന ഇന്ന്ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റു നേതാവിനെ മന്ദബുദ്ധി എന്നു വിളികുന്നത്‍, പ്രസക്തമായ ആശയമാണെന്നു പറയുന്നവരുടെ തല‍ പരിശോധിക്കപ്പെടേണ്ടതാണ്. പാര്‍ട്ടി സെക്രട്ടറി അഴിമതി കേസില്‍ പ്രതിയാകുന്നത് സുനാമി ഉണ്ടായത് പോലത്തെ നാശമാണെന്നു കരുതുന്നവരെ, വിറകു വെട്ടി എന്നും വെള്ളം കോരി എന്നും വിളിക്കും . ഇന്നലെ സുഖറാം എന്ന കോണ്‍ഗ്രസ് നേതാവിനെ സി ബി ഐ കോടതി ശിക്ഷിച്ചു. അതിനെ ഇന്‍ഡ്യ പാക്കിസ്താന്‍ യുദ്ധം പോലെ ആണെന്ന്, ഏതെങ്കിലും കോണ്‍ഗ്രസ് നേതാവു പറഞ്ഞാലും അദ്ദേഹത്തെ വിറകു വെട്ടി എന്നും വെള്ളം കോരി എന്നും വിളിക്കും . അത് നമ്പറാണെനു കരുതാന്‍ ഏതു കുരങ്ങനും അവകാശമുണ്ട്.

Anonymous said...

കാളിദാസാ

താങ്കൾ പറയുന്നുവല്ലോ..

“വി എസിന്റെ മൌനം കേരളം മുഴുവന്‍ മൂന്നാഴ്ച്ചക്കാലം സംസാര വിഷയമായിരുന്നു.... ”

ആ മൌനം ഭഞ്ജിച്ചത് ശംഖുമുഖം കടപ്പുറത്തായിരുന്നു. അതിങ്ങനെ ആയിരുന്നു.

“സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് എതിരെയുള്ള അഴിമതി ആരോപണം നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കോടതിയില്‍ നിരപരാധിത്വം തെളിയിക്കും. ലക്കുംലഗാനുമില്ലാതെ അഴിമതി ആരോപണം നടത്തുന്നവര്‍ അത് അവസാനിപ്പിക്കണം”


താങ്കൾ നല്ല രീതിയിൽ കള്ളം പറയുന്ന ആളാണെന്ന് മാരീചൻ പറഞ്ഞപ്പോൾ പൂർണ്ണമായും വിശ്വസിച്ചില്ല. പക്ഷെ ഇപ്പോൾ എനിക്കത് ബോദ്ധ്യപ്പെടുന്നു, കാരണം താങ്കൾ ഇങ്ങനെ പറയുന്ന “പണ്ടൊരിക്കല്‍ സ്വരാജ് പിതൃശൂന്യര്‍ എന്നൊരു പ്രയോഗം നടത്തിയിരുന്നു” എന്ന വാചകം പച്ചക്കള്ളമാണ് എന്ന് എനിക്കറിയാം. സ്വരാജ് അങ്ങനെ പറഞ്ഞിട്ടില്ല

അങ്ങനെയല്ലെന്ന് തെളിയിക്കാമോ? ഞാൻ വെല്ലുവിളിക്കുന്നു.

പല പ്രാവശ്യം ടി വി ചനലുകളിൽ വന്നതാണ് ആ പ്രസംഗം. പിതൃശൂന്യമായ പത്രപ്രവർത്തനം എന്നാണ് സ്വരാജ് ഉപയോഗിച്ച പദം. പത്രക്കാർ പിതൃശൂന്യരാണ് എന്നല്ല. നല്ല മതാപിതാക്കള്‍ക്കു ജനിച്ചവര്‍ അങ്ങനെയുള്ള പദങ്ങള്‍ ഉപയോഗിക്കില്ല, എന്നു എടുത്തു ചാടി പറഞ്ഞു സ്വരാജിന് വെറുക്കപ്പെട്ടവന്റെ മുദ്ര ചാർത്തിക്കൊടുത്തത് “കേരളം മുഴുവന്‍ ആദരിക്കുന്ന ഇന്ന്ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റു നേതാവെന്ന് “.താങ്കൾ പുകഴ്‌ത്തുന്ന വൈരനിര്യാതനക്കാരനാണ്.

ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക, അല്ലെങ്കിൽ കുരങ്ങാ എന്നു വിളിക്കുക, അതിനെ ചുട്ട മറുപടി എന്നു വിശേഷിപ്പിക്കാൻ മൂടു താങ്ങികൾക്കേ കഴിയൂ..

kaalidaasan said...

ആ മൌനം ഭഞ്ജിച്ചത് ശംഖുമുഖം കടപ്പുറത്തായിരുന്നു. അതിങ്ങനെ ആയിരുന്നു

ഇത് വയിക്കുമ്പോള്‍ അറിയാം , താങ്കള്‍ ആ പ്രസംഗം ​കേട്ടില്ല എന്ന്. ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തപോലെയല്ല അത്. വി എസിന്റെ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ ഇപ്പോഴും വീഡിയോ ക്ളിപ്പിങ്ങായി പലയിടത്തും ഉണ്ട്. ഏകദേശം മുഴുവനയി ഇവിടെ
manoramanews.manoramaonline.com/cgi-
ഉണ്ട്. അതൊന്നു കൂടി കേട്ടിട്ട് , ദേശാഭിമാനിയില്‍ വന്നത് അദ്ദേഹത്തിന്റെ യധാര്‍ത്ഥ വാക്കുകളാണോ എന്ന്. തീരുമാനിക്കുക. പ്രസക്ത ഭാഗങ്ങളിവയാണ്, പ്രത്യേകിച്ച് അഴിമതിക്കെതിരെ .

ഇവിടെ പാര്‍ട്ടിയെ സംബന്ധിച്ച്, പാര്‍ട്ടി നേതാക്കളെ സംബന്ധിച്ച്, പാര്‍ട്ടി സെക്രട്ടറിയെ സംബന്ധിച്ച് എല്ലാം ഉയര്‍ത്തിയിട്ടുള്ള അഴിമതി ആക്ഷേപത്തേപറ്റി , ഇവിടെ ഉയര്‍ന്ന വളരെ ശക്തമായ അക്ഷേപങ്ങളുണ്ടായിരുന്നു. നമ്മുടെ പാര്‍ട്ടി അഴിമതിക്കതീതമാണെന്നു മാത്രമല്ല, അഴിമതിക്കെതിരായി പോരാടിയിട്ടുമുണ്ട്. ഈ അഴിമതി ഉന്നയിക്കുന്ന കോണ്‍ഗ്രസോ യു ഡി എഫോ മൂന്നഴിമതിക്കേസിലെ പ്രതികളാണ്. ഒന്ന് പാമോയില്‍ കേസ്. അതുപോലെ തന്നെ ഇടമലയാര്‍ കേസ് . വേറൊന്ന് ബ്രഹ്മപുരം കേസ്. യു ഡി എഫിലെ പ്രമുഖനായ ആര്‍ ബാലകൃഷ്ണപിള്ളയാണ്‌, ഇടമലയാര്‍ കേസിലെ പ്രതി.

അദ്ദേഹം , ഹൈക്കോടതി അദ്ദേഹത്തെ ശിക്ഷിച്ചു. ശിക്ഷിച്ചുകഴിഞ്ഞ ഉടനെ അദ്ദേഹം ബോധഹീനനായി വീണ്, കോടതിയില്‍ നിന്നു തന്നെ ഏതെങ്കിലും സൌജന്യം ആ വിധിക്കെതിരെ കിട്ടുമോ എന്നു നോക്കി. കോടതി അത് മൈന്‍ഡു ചെയ്തില്ല. അതിന്റെ ഫലമായി രണ്ടുദിവ്സം പോയി പൂജപ്പുര സെന്ട്രല്‍ ജയിലില്‍ കഴിയേണ്ടിവന്നു. സുപ്രീം കോടതിയില്‍ പോയി സ്റ്റേ വാങ്ങിയിട്ടാണ്, ഇപ്പോള്‍ ഇഷ്ടന്‍ പുറത്തിറങ്ങിയിരിക്കുന്നത്. അതു പോലെ തന്നെ കെ കരുണാകരന്‍ പമോയില്‌. പാമോയില്‌ കുറഞ്ഞ വിലക്ക് ഇവിടെ കൊടുക്കുന്നു എന്നു വരുത്തിയിട്ട്, നാളികേരത്തിന്റെ വിലയിടിയാനിടയാകത്തക്ക നയം സ്വീകരിച്ചിട്ട്, പാമോയില്‍ കമ്പനിക്ക് സഹായം ചെയ്യുകയാണു ചെയ്തത്. കോടികളുടെ വെട്ടിപ്പാണതില്‍ നടന്നത്. അതെല്ലാം തന്നെ സുപ്രീം കോടതി തന്നെ ഒരു പ്രാവശ്യം പരിശോധിച്ചിട്ട്, വിജിലന്‍സ് കോടതിക്ക് റെഫര്‍ ചെയ്തതാണ്. വീണ്ടും അപ്പീലു പോയതിന്റെ ഫലമായിട്ട് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലില്‍ ഇരിക്കുകയാണ്. അതു പോലെ തന്നെ ബ്രഹ്മപുരം കേസിന്റെ കാര്യത്തില്‍ പദ്മരാജനും . ഞാന്‍ പ്രതിപക്ഷ നേതാവായിരുന്ന അവസരത്തില്‍ പദ്മരാജന്റെ ഫ്രാന്‍ സുമായിട്ടുള്ള ഇടപാടില്‍ 25 കോടി രൂപയുടെ അഴിമതി നടന്നു എന്നാണു ഞാന്‍ അക്ഷേപിച്ചത്. ആ ആക്ഷേപം ശരിയല്ലെന്നു വാദിച്ചു പോന്ന, പദ്മരാജന്‍ പിന്നിട് 96 ലെ നായനാര്‍ ഗവണ്‍മെന്റിന്റെ കാലത്ത്, നമ്പ്യാര്‍ എന്ന ജഡ് ജിയുടെ മുമ്പില്‍ ആ കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊടുത്തതിന്റെ ഫലമായി അദ്ദേഹം അന്വേഷിച്ചപ്പോഴോ, 125 കോടി രൂപയുടെ അഴിമതിയാണ്. ആ 125 കോടി രൂപയുടെ അഴിമതിയുമായിട്ടാണ്,കേസ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ പദ്മരാജന്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.

അതേപോലെ ഈ കേസിന്‌ വിധേയരായിട്ടുള്ള ആളുകള്‍ക്കെല്ലാം അറിയാം ഈ മൂന്നു കൂട്ടരും മറ്റുള്ളവരെ അഴിമതിക്കാര്‍ എന്നു വിളിക്കുമ്പോഴും , പറയുമ്പോഴും ആക്ഷേപിക്കുമ്പോഴും , ഞങ്ങളിന്നവരാണേ എന്ന കാര്യം മറന്നു പോകുന്നു.

ഏത് അഴിമതിക്കെതിരായും ,സി പി എമ്മിന്റെ നേതാവിനെതിരായ അഴിമതിയെ സംബന്ധിച്ച് പാര്‍ട്ടി ജെനറല്‍ സെക്രട്ടറി ഇവിടെ പറഞ്ഞു. രണ്ടു തരത്തില്‍ നാം അതിനെ നേരിടും . ഒന്ന് പൊളിറ്റിക്കലായി. മറ്റൊന്ന് ലീഗലായിട്ട്. ലീഗലായിട്ട് അതിനെ നേരിട്ടിട്ട്, തന്റെ നിരപരധിത്വം തെളിയിക്കുന്നതിനു വേണ്ടിയിട്ട്, കോടതിയിലെപ്പോഴാണൊ സന്ദര്‍ഭം കിട്ടുക,അതു വഴിയാണതിനെ നേരിടാന്‍ . ജഡ്ജിമാര്‍ക്കെതിരായി യുദ്ധം ചെയ്യാനല്ല. അപ്പോള്‍ ആ നിലയില്‍ തങ്ങള്‍ ചെയ്യുന്നപോലെ തന്നെ, ഇന്നു ഭരണകക്ഷിയിലെ ആക്ഷേപത്തിനു വിധേയരായിട്ടുള്ളവര്‍ക്കും ചെയ്യാനവകാശമുണ്ട് എന്ന് ഒന്നും മനസിലാക്കാതെ ലക്കും ലഗാനുമില്ലാതെ, നടത്തുന്ന ആക്ഷേപങ്ങളും അരോപണങ്ങളും നിറുത്തുകയാണു വേണ്ടതെന്ന് ഞാന്‍ ആ സുഹ്രുത്തുക്കളോടു പറയുന്നു. അഴ്മതിക്കെതിരാഅയ പോരാട്ടം ഈ പാര്‍ട്ടി എത്രയോ കാലമായി നടത്തിക്കൊണ്ടിരിക്കുന്നു. മൂന്നു കൊല്ലത്തെ ശിക്ഷക്കു വിധേയമായ സുഖറാമിന്റെ കേസുതന്നെ ഏറ്റവും സജീവമായി റ്റേക്ക് അപ്പ് ചെയ്തത് സി പി എമ്മാണ്. അതുകൊണ്ട് അഴിമതിയുടെ കാര്യത്തില്‍ ഇങ്ങനെ പൊക്കിപ്പിടിച്ചുകൊണ്ട്. സി പി എമ്മിനെ ആക്ഷേപിക്കാന്‍ നടത്തുന്ന ശ്രമം അവഹേളനാത്മകമാണ്, അതു നിറുത്തുകയാണു വേണ്ടത് എന്നു കൂടി ഈ അവസരത്തില്‍ അറിയിച്ചുകൊണ്ട്, ഈ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ള സുഹ്രുത്തക്കളേയും സഖക്കളെയും അഭിവാദ്യം ചെയ്തുകൊണ്ട് ഞാന്‍ നിറുത്തുന്നു.


ഇത് കാണുമ്പോഴും വായിക്കുമ്പോഴും താങ്കള്‍ക്ക് ശ്രദ്ധിക്കാനായി ഞാന്‍ ചില കാര്യങ്ങള്‍ പറയാം

വി എസ് പ്രസംഗിക്കുമ്പോള്‍ മുന്നാളുകളെ കൂടുതലായി മനോരമയുടെ ക്യാമറ കാണിച്ചിരുന്നു. പിണറായി, കരീം , ഐസക്ക്. അവരുടെ മുഖഭാവം കാണുന്ന, ആര്‍ക്കും മനസിലാവും , വി എസിന്റെ പ്രസംഗം എവിടെ ചെന്നു തറക്കുന്നു എന്ന്.

ദേശാഭിമാനി എഴുതുമ്പോലെ, പിണറായി വിജയനെതിരായ ആക്ഷേപങ്ങളെ മാത്രം അല്ല വി എസ് പരാമര്‍ശിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍, പാര്‍ട്ടിയെ സംബന്ധിച്ച്, പാര്‍ട്ടി നേതാക്കളെ സംബന്ധിച്ച്, പാര്‍ട്ടി സെക്രട്ടറിയെ സംബന്ധിച്ച് എല്ലാം ഉയര്‍ത്തിയിട്ടുള്ള അഴിമതി ആക്ഷേപത്തേപ്പറ്റി എന്നാണ്.

യു ഡി എഫിന്റെ അഴിമതി ഈ വേദിയില്‍ വിശദമായി വ്യാഖ്യാനിച്ച്, ശിക്ഷയടക്കം പറഞ്ഞത്, ഈ അഴിമതിയും അതൊക്കെ പോയ അതേ രീതിയില്‍ വിചാരണ ചെയ്യപ്പെടണം എന്നുദ്ദേശിച്ചാണ്.
താങ്കളുംമറ്റും ശ്രദ്ധിക്കേണ്ട മറ്റൊന്നു ഇതാണ്. ഞാന്‍ പ്രതിപക്ഷ നേതാവായിരുന്ന അവസരത്തില്‍ പദ്മരാജന്റെ ഫ്രാന്‍സുമായിട്ടുള്ള ഇടപാടില്‍ 25 കോടി രൂപയുടെ അഴിമതി നടന്നു എന്നാണു ഞാന്‍ അക്ഷേപിച്ചത്. ഇത് പാര്‍ട്ടിയാണ്, അഴിമതി കേസുകള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വി എസിനോട് പറഞ്ഞത് എന്നു വാദികുന്നവര്‍ക്കുള്ള മറുപടിയാണ്. പാര്‍ട്ടി എന്നു പറയാതെ ഞാന്‍ എന്നാണദ്ദേഹം പറഞ്ഞത്.


താങ്കള്‍ ക്ക് വേണ്ടി മറ്റൊന്നു കൂടി.
സി പി എമ്മിന്റെ നേതാവിനെതിരായ അഴിമതിയെ സംബന്ധിച്ച് പാര്‍ട്ടി ജെനറല്‍ സെക്രട്ടറി ഇവിടെ പറഞ്ഞു. രണ്ടു തരത്തില്‍ നാം അതിനെ നേരിടും . ഒന്ന് പൊളിറ്റിക്കലായി. മറ്റൊന്ന് ലീഗലായിട്ട്. ലീഗലായിട്ട് അതിനെ നേരിട്ടിട്ട്, തന്റെ നിരപരധിത്വം തെളിയിക്കുന്നതിനു വേണ്ടിയിട്ട്, കോടതിയിലെപ്പോഴാണൊ സന്ദര്‍ഭം കിട്ടുക,അതു വഴിയാണതിനെ നേരിടാന്‍ . ജഡ്ജിമാര്‍ക്കെതിരായി യുദ്ധം ചെയ്യാനല്ല. ഇതാരോടായിട്ടാണു പറഞ്ഞതെന്ന് മരത്തലയല്ലാതെ മറ്റേതു തലയുള്ളവര്‍ക്കും എളുപ്പത്തില്‍ മനസിലാകും

ഒന്നുകൂടി.

അപ്പോള്‍ ആ നിലയില്‍ തങ്ങള്‍ ചെയ്യുന്നപോലെ തന്നെ, ഇന്നു ഭരണകക്ഷിയിലെ ആക്ഷേപത്തിനു വിധേയരായിട്ടുള്ളവര്‍ക്കും ചെയ്യാനവകാശമുണ്ട് എന്ന് ഒന്നും മനസിലാക്കാതെ ലക്കും ലഗാനുമില്ലാതെ, നടത്തുന്ന ആക്ഷേപങ്ങളും അരോപണങ്ങളും നിറുത്തുകയാണു വേണ്ടതെന്ന് ഞാന്‍ ആ സുഹ്രുത്തുക്കളോടു പറയുന്നു.

ഇതു ചുമ്മാ ആലോചിച്ചാല്‍ മനസിലാകില്ല. ഇപ്പോള്‍ യു ഡി എഫിലെ മൂന്നു പേര്‍ കോടതി കയറി നടക്കുന്ന പോലെയുള്ള അവകാശം , ഭരണകക്ഷിയില്‍ ആക്ഷേപത്തിനു വിധേയരായിട്ടുള്ള പിണറായി വിജയനും ഉണ്ടെന്നാണതിനര്‍ത്ഥം.

ഞാന്‍ പറഞ്ഞ വി എസിന്റെ പ്രസംഗത്തിന്റെ ക്ളിപ്പിംഗ് ഒരു പത്തു പ്രവശ്യം കണ്ടാലേ, താങ്കളുടെ തലയില്‍ ഇതൊക്കെ കയറൂ. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കാന്‍ മറക്കല്ലേ.

താങ്കൾ നല്ല രീതിയിൽ കള്ളം പറയുന്ന ആളാണെന്ന് മാരീചൻ പറഞ്ഞപ്പോൾ പൂർണ്ണമായും വിശ്വസിച്ചില്ല.

ഞാന്‍ കള്ളം പറയുന്നു എന്ന് മാരീചന്‍ പറയും . ശശിധരന്‍ നായര്‍ സി പി എം നേതാക്കളുടെ വളരെ അടുത്ത ആളാണെന്നു പറഞ്ഞത് കള്ളമാണെന്നു താങ്കള്‍ക്കും വിശ്വസിക്കാം . ശശിധരന്‍ നായര്‍ പിണറായിയുടെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്നു എന്നത് പല പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്ത കാര്യമാണ്. പിണറായിയോ കൂടെയുള്ളവരോ അത് നിഷേധിച്ചിട്ടില്ല. അത് കള്ളമാണെങ്കില്‍ എന്തേ അവര്‍ അത് നിഷേധിക്കാത്തത്?

മാരീചന്‍ പറയുന്നത് മുഴുവന്‍ സത്യമാണല്ലോ. ഞാന്‍ ഷാജഹാനാണെന്നാണദ്ദേഹം പണ്ടു പറഞ്ഞിരുനത്. പിന്നൊരിക്കല്‍ പറഞ്ഞു ഞാന്‍ വി എസ് തന്നെ ആണെന്ന്. ബുദ്ധിഭ്രമം ഉണ്ടാകുമ്പോള്‍ അതൊക്കെ തോന്നും .ഏഷ്യാനെറ്റ് വാങ്ങാന്‍ റൂപ്പര്‍ട്ട് മര്‍ഡോക്ക് വി എസിനെന്തോ ഉറപ്പു കൊടുത്തു എന്നാണല്ലോ അദ്ദേഹം അടുത്ത നാളില്‍ പറഞ്ഞത്. അതൊക്കെ താങ്കള്‍ക്ക് വിശ്വസിക്കാം. ചോദ്യം ചോദിക്കുമ്പോള്‍ ബ്ളോഗ് അടച്ചു പൂട്ടി പോകുന്ന മാരീചനെ താങ്കള്‍ വിശ്വസിച്ചോളൂ. അത് താങ്കളുടെ അവകാശം .

പിതൃശൂന്യമായ പത്രപ്രവർത്തനം എന്നാണ് സ്വരാജ് ഉപയോഗിച്ച പദം. പത്രക്കാർ പിതൃശൂന്യരാണ് എന്നല്ല. നല്ല മതാപിതാക്കള്‍ക്കു ജനിച്ചവര്‍ അങ്ങനെയുള്ള പദങ്ങള്‍ ഉപയോഗിക്കില്ല, എന്നു എടുത്തു ചാടി പറഞ്ഞു സ്വരാജിന് വെറുക്കപ്പെട്ടവന്റെ മുദ്ര ചാർത്തിക്കൊടുത്തത് “കേരളം മുഴുവന്‍ ആദരിക്കുന്ന ഇന്ന്ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റു നേതാവെന്ന് “.താങ്കൾ പുകഴ്‌ത്തുന്ന വൈരനിര്യാതനക്കാരനാണ്.

ഇപ്പോള്‍ താങ്കളാണു കള്ളം പറയുന്ന ത്. ഞാന്‍ പത്രക്കാര്‍ പിതൃശൂന്യരാണെന്ന് സ്വരാജ് പറഞ്ഞു എന്നെഴുതിയിട്ടില്ല.
പിതൃശൂന്യര്‍ എന്ന് വാക്ക് സ്വരാജ് ഉപയോഗിച്ചു എന്നാണു പറഞ്ഞത്. ഞാന്‍ എഴുതിയ വാക്കുകള്‍ ഇതാണ്. പണ്ടൊരിക്കല്‍ സ്വരാജ് പിതൃശൂന്യര്‍ എന്നൊരു പ്രയോഗം നടത്തിയിരുന്നു. ഇതിലെവിടെയാണു പത്രക്കാരെ പിതൃശൂന്യര്‍ എന്നു വിളിച്ചു, എന്നെഴുതിയിരിക്കുന്നത്?

പിതൃശൂന്യം എന്ന വാക്കു തന്നെ അസംബന്ധ്മണ്. താങ്കള്‍ ഇവിടെ പേരു വച്ചല്ല എഴുതുന്നത്. അതു കൊണ്ട് താങ്കള്‍ എഴുതുന്നതെല്ലാം പിതൃശൂന്യം ആകുന്നില്ല. തന്തയില്ലാത്തവന്‍ എന്നു ചിലരെ വിളിക്കുമെങ്കിലും ആരും തന്തയില്ലാത്തതല്ല. അവര്‍ക്കെല്ലാം തന്തമാരുണ്ട്. അരാണെന്നറിയില്ല എന്നേ ഉള്ളു. തന്തയില്ലാത്തത് എന്നു പറയുന്നതു തന്നെ സം സ്കാരത്തിനു യോജിച്ചതല്ല. അതു സംകൃതത്തിലേക്ക് മാറ്റി പിതൃശൂന്യം എന്നാക്കിയെന്നു കരുതി, അര്‍ത്ഥം മാറുന്നുമില്ല. നല്ല മാതാപിതാക്കള്‍ക്ക് ജനിച്ചവരാരും മറ്റൊന്നിനേയും പിതൃശൂന്യം എന്നു വിളിക്കില്ല. എല്ലാറ്റിനും പിതൃത്വമുണ്ട്. സ്വയം ഭൂ ആയിട്ടൊന്നും ഇല്ല, ദൈവം എന്ന സങ്കല്‍പ്പമൊഴികെ.

വെറുക്കപ്പെടേണ്ട വര്‍ത്തമാനം പറയുന്നവരെ വെറുക്കണം അതാണൂ സംസ്കാരം . അവരെയൊക്കെ ആദരിക്കുന്നത് താങ്കളുടെ ഇഷ്ടം .ഇദി അമീന്‍ മനുഷ്യമാംസം തിന്നിരുന്നു എന്നു പറയപ്പെടുന്നു. അതു കൊണ്ട് എല്ലാവരും അതു ചെയ്യണമെന്നില്ലല്ലോ.

ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക, അല്ലെങ്കിൽ കുരങ്ങാ എന്നു വിളിക്കുക, അതിനെ ചുട്ട മറുപടി എന്നു വിശേഷിപ്പിക്കാൻ മൂടു താങ്ങികൾക്കേ കഴിയൂ

എന്നെ മന്ദബുദ്ധി എന്നു വിളിക്കുന്നവര്‍ , ഞാന്‍ തിരിച്ച് കുരങ്ങാ എന്നു വിളിക്കുന്നത് കേള്‍ക്കാന്‍ തയ്യറായിരിക്കണം . അതു കേട്ട് കരച്ചില്‍ വരുന്നവര്‍ , മന്ദബുദ്ധി എന്നു വിളിക്കാതിരിക്കുക. കല്ലെടുത്തെറിഞ്ഞാല്‍ ഏത് പട്ടിയും കുരക്കും . ചിലപ്പോള്‍ കടിക്കും . അത് കൊണ്ട് വഴിയെ പോകുന്ന പട്ടികളെ കല്ലെടുത്തെറിയാതിരിക്കുക. കുറഞ്ഞ പക്ഷം കടിക്കാന്‍ വന്നാല്‍ ഓടാനെങ്കിലും തയ്യറെടുക്കുക. അതിനൊന്നും ശേഷിയില്ലാത്തവര്‍ കല്ലെടുത്തെറിയാന്‍ പോകാതെ അവനവന്റെ കാര്യം നോക്കി നടക്കുക.

Harold said...
This comment has been removed by the author.
Anonymous said...

:)
ഇതൊന്നും പോരല്ലോ കത്താൻ മൂന്ന് ആഴ്‌ചയെടുക്കുന്ന ആ ട്യൂബ് ലൈറ്റ് മന്ദ ബുദ്ധിയല്ലാതാവാൻ..

താങ്കൾ കോട്ട് ചെയ്തിരിക്കുന്ന പ്രസംഗത്തിൽ ഒരു ചുക്കു ഇല്ല എന്നു പറഞ്ഞു താങ്കളെ വിഷമിപ്പിക്കേണ്ടി വരുന്നതിൽ ഖേദമുണ്ട് മഹാമുനേ..

പിതൃശൂന്യമായ പത്രപ്രവർത്തനത്തെക്കുറിച്ചുള്ള എന്റെയും താങ്കളുടെയും വിശദീകരണം വായനക്കാർ വിലയിരുത്തട്ടെ.

:)

Anonymous said...

ഞാനാണ്‌ ഏറ്റവും വലുത്‌ എന്ന ചിന്തയും, കടല്‍ എന്റയാണ്‌ എന്ന ചിന്തയും നാശത്തിലേക്ക്‌ നയിക്കുമെന്നും, കടല്‍ എന്‍േറതാണെന്ന്‌ ആരും കരുതരുതെന്നും ഡോ. സുകുമാര്‍ അഴീക്കോട്‌.

കൊച്ചി ഗുരുദേവ സത്‌സംഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വാമി സന്ദീപ്‌ചൈതന്യയുടെ ആത്മോപദേശ ശതകജ്ഞാനയജ്ഞം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അഴീക്കോട്‌.

കടലിന്‍േറതാണോ തിര, തിരയുടേതാണോ കടല്‍ എന്ന ചര്‍ച്ച ശങ്കരാചാര്യരുടെ കാലംമുതലേ ഭാരതത്തിലുണ്ട്‌. ബക്കറ്റിലെ തിരയെക്കുറിച്ചാണ്‌ കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞത്‌. ബക്കറ്റില്‍ തിരയുണ്ടൊ എന്നതല്ല, തിര ആരുടേതാണ്‌ എന്നതാണ്‌ പ്രശ്‌നം. ഒരാള്‍ക്ക്‌ ഒറ്റയ്‌ക്ക്‌ ഒരു കടലും വറ്റിക്കാനാവില്ല. എന്നാല്‍ എല്ലാവരുംകൂടി ഒന്നിച്ചു വിചാരിച്ചാല്‍ കടല്‍ വറ്റും. പുരാണത്തില്‍ അഗസ്‌ത്യമുനി മാത്രമാണ്‌ കടല്‍ കുടിച്ചു വറ്റിച്ചത്‌. റഷ്യയില്‍ കമ്യൂണിസം നശിച്ചത്‌ ഗോര്‍ബച്ചേവ്‌ മൂലമാണെന്നാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌. എന്നാല്‍ റഷ്യയില്‍ കമ്യൂണിസം തകര്‍ന്നതിനുപിന്നില്‍ ഒട്ടേറെ ഘടകങ്ങളുണ്ട്‌. ഇത്‌ കാണാതെ കാര്യങ്ങള്‍ ലളിതവത്‌കരിച്ച്‌ അവതരിപ്പിക്കുന്നത്‌ യുവാക്കളെയും വിദ്യാര്‍ഥികളെയും വഴിതെറ്റിക്കുമെന്നും അഴീക്കോട്‌ കൂട്ടിച്ചേര്‍ത്തു.

kaalidaasan said...

ഞാനാണ്‌ ഏറ്റവും വലുത്‌ എന്ന ചിന്തയും, കടല്‍ എന്റയാണ്‌ എന്ന ചിന്തയും നാശത്തിലേക്ക്‌ നയിക്കുമെന്നും, കടല്‍ എന്‍േറതാണെന്ന്‌ ആരും കരുതരുതെന്നും ഡോ. സുകുമാര്‍ അഴീക്കോട്‌.

അതെ സുകുമാര്‍ അഴീക്കോട്‌.
പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. അതിനു അദ്ദേഹം പറഞ്ഞ കടല്‍ എന്താണെന്നാദ്യം മനസിലാക്കണം .

കടലാണു പാര്‍ട്ടി എന്നാണ്, പിണറായി പറഞ്ഞത്. വി എസ് എന്ന ബക്കറ്റ് കടലില്‍ ചേര്‍ന്നാലെ തിര ഉണ്ടാകുകയുള്ളൂ എന്നും പറഞ്ഞു. ഇ പി ജയരാജനാണ്‌ പറഞ്ഞത് പിണറായിയാണു പ്രസ്ഥാനമെന്ന്. അത് കേട്ട് രസിക്കുകയായിരുന്നു പിണറായി. പിണറയിയാണു പ്രസ്ഥാനമെങ്കില്‍ പിണറായി തന്നെയാണ്‌ അദ്ദേഹം പറഞ്ഞ കടല്‍ എന്ന് ആര്‍ക്കും മനസിലാകും. കടല്‍ എന്റേതാണെന്നാരാണപ്പോള്‍ പറഞ്ഞത്? ചിന്തിക്കാന്‍ കഴിവുണ്ടെങ്കില്‍ ചിന്തിക്കുക.

ബക്കറ്റിലെ തിരയെക്കുറിച്ചാണ്‌ കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞത്‌. ബക്കറ്റില്‍ തിരയുണ്ടൊ എന്നതല്ല, തിര ആരുടേതാണ്‌ എന്നതാണ്‌ പ്രശ്‌നം.

സുകുമാര്‍ അഴീക്കോടിനു അരാണു ബക്കറ്റിലെ തിരയേപ്പറ്റി പറഞ്ഞതെന്നറിയില്ല. അതു കൊണ്ടാണീ വിഭ്രാന്തി. മുഖ്യമന്ത്രി ഒരു തിരയേക്കുറിച്ചും പറഞ്ഞില്ല. തിരയേക്കുറിച്ച് പറഞ്ഞത് പിണറായിയാണ്‌. വി എസ് കടലിനേക്കുറിച്ചും അതില്‍ നിന്നും ബക്കറ്റില്‍ കോരിയെടുക്കുന്ന വെള്ളത്തേക്കുറിച്ചു മാണു പറഞ്ഞത്.


റഷ്യയില്‍ കമ്യൂണിസം നശിച്ചത്‌ ഗോര്‍ബച്ചേവ്‌ മൂലമാണെന്നാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌. എന്നാല്‍ റഷ്യയില്‍ കമ്യൂണിസം തകര്‍ന്നതിനുപിന്നില്‍ ഒട്ടേറെ ഘടകങ്ങളുണ്ട്‌.

റഷ്യയില്‍ കമ്യൂണിസം തകര്‍ന്നതിനുപിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ട്‌. അതില്‍ പ്രധാന ഘടകം കമ്യൂണിസത്തിലുണ്ടായ അപചയമാണ്. കമ്യൂണിസ്റ്റാശയങ്ങളില്‍ നിന്നും മാറി ആളുകള്‍ സുഖ ലോലുലുപരും , മുതലാളിത്ത ആശയങ്ങളെ പിന്തുടര്‍ന്നതും അതില്‍ പ്രധാനപ്പെട്ടതാണ്. കേരളത്തിലെ ഒരു പറ്റം കമ്യൂണിസ്റ്റുകാരും ആ വഴിക്കാണു പോകുന്നത്. ഭൂമാഫിയക്കരന്‍ ഫാരീസ് അബൂബേക്കറിന്റെ തോളില്‍ കയ്യിട്ടു നടക്കല്‍ അതിലൊന്നാണ്.

ചെഷെസ്ക്യു എന്ന കമ്യൂണിസ്റ്റുകാരനെ ജനങ്ങല്‍ തെരുവിലിട്ട് ഒരു പട്ടിയേപ്പോലെ തല്ലിക്കൊന്നതിനു ശേഷമാണ്, അവര്‍ മാനസിലാക്കിയത് അദ്ദേഹം വീഞ്ഞു കുടിച്ചിരുന്നത് സ്വര്‍ണ്ണ പാനപാത്രത്തിലാണെന്ന്. ഇതു പോലുള്ള അപചയങ്ങള്‍ ബാധിച്ചാണ്, കിഴക്കന്‍ യൂറോപ്പിലും റഷ്യയിലും കമ്യൂണിസം തകര്‍ന്നത്. അതു സുകുമാര്‍ അഴീക്കോട് മനപ്പൂര്‍വം പറഞ്ഞില്ല. പറയില്ല.

പക്ഷെ കമ്യൂണിസം റഷ്യയില്‍ തകരാനുള്ള ചട്ടുകം ഗോര്‍ബച്ചേവ് ആയിരുന്നു. അദ്ദേഹം കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഭരണം അവസാനിപിച്ചു. അന്നതു ചെയ്തില്ലായിരുന്നെങ്കില്‍ ഇന്നും കമ്യൂണിസ്റ്റുപാര്‍ട്ടി തന്നെ അവിടെ ഭരിക്കുമായിരുന്നു. അതുണ്ടായിരുന്നില്ലെങ്കില്‍ , കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളില്‍ ലോകമെമ്പാടും അമേരിക്കന്‍ മുതലാളിത്ത സാമ്രാജ്യം വരുത്തി വച്ച് വിനകള്‍ എത്രയോ കുറവാകുമായിരുന്നു.

ഇത്‌ കാണാതെ കാര്യങ്ങള്‍ ലളിതവത്‌കരിച്ച്‌ അവതരിപ്പിക്കുന്നത്‌ യുവാക്കളെയും വിദ്യാര്‍ഥികളെയും വഴിതെറ്റിക്കുമെന്നും അഴീക്കോട്‌ കൂട്ടിച്ചേര്‍ത്തു.

സുകുമാര്‍ അഴീക്കോട് മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടില്ല . ആ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങളാണു താഴെ. ഇതു വയിക്കുന്ന ആരും പറയില്ല , യുവാക്കളെയും വിദ്യാര്‍ഥികളെയും വഴിതെറ്റിക്കുന്നതണെന്ന്.


'പല മഹാസമുദ്രങ്ങളും വറ്റി വരണ്ടാണ് ഈ മരുഭൂമികള്‍ ഉണ്ടായത്. ഇന്നും ഭൂമുഖത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും മഹാസമുദ്രങ്ങളാണ്. എന്നാല്‍ പല മഹാസമുദ്രങ്ങളും പ്രപഞ്ചത്തിലും സാമൂഹിക വ്യവസ്ഥിതിയിലും വറ്റി വരണ്ടു പോയിട്ടുണ്ട്. സോവിയറ്റ് യൂണിയന്‍ എന്ന മഹാസമുദ്രത്തില്‍ നി ന്ന് അതിശക്തമായ അലകള്‍ വീശിയതിനെ തുടര്‍ ന്നാ ണ് ഇന്ത്യയെപ്പോലുള്ള മൂന്നാംലോക രാജ്യങ്ങളില്‍ വന്‍ മാറ്റങ്ങള്‍ ക്ക് വഴി തുറന്നത്. നിര്‍ ഭാടഗ്യകരമെന്നു പറയട്ടെ, ഗോര്‍ ബച്ചേവുമാരുടെ ഉദയത്തോടെ ആ മഹാസമുദ്രവും വറ്റിവരളാന്‍ ഇടയായി.

പിന്നീടതില്‍ നി ന്നു കോരുന്ന ബക്കറ്റ് വെള്ളത്തിനു മറ്റൊരു കഥയേ പറയാന്‍ കഴിയൂ. എന്നാല്‍ ലോകം അത് അതിജീവിക്കാനുള്ള മാര്‍ ഗ്ഗനങ്ങളാണു ലാറ്റിന്‍ അമേരിക്കയിലും മധ്യേഷ്യയിലും മറ്റും ഇപ്പോള്‍ നിര്‍ വദഹിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം ഗോര്‍ ബച്ചേവുമാരുടെ ദുഷ്ചെയ്തികള്‍ കാരണം നമ്മുടെ സമുദ്രങ്ങളും വറ്റി വരളാതിരിക്കാനുള്ള ജാഗ്രതയാണു കേരളത്തിലെയും ഇന്ത്യയിലെയും പുരോഗമന പ്രസ്ഥാനങ്ങള്‍ നിര്‍ വനഹിച്ചു കൊണ്ടിരിക്കുന്നത്. ജീവിതകാലം മുഴുവന്‍ പുറം രാജ്യങ്ങളില്‍ സ്വയം അധ്വാനം വിറ്റു കണ്ണീരും വിയര്‍ പ്പും ഒഴുക്കിക്കഴിയുന്നവര്‍ മടങ്ങി വരുമ്പോള്‍ അവര്‍ ക്കൊ രു കൂര പണിയാന്‍ അഞ്ചു സെന്റ് ഭൂമി സ്വന്തമാക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നു കേരളത്തിലുള്ളത്.

Anonymous said...

ഭൂ മാഫിയായെക്കുറിച്ചുള്ള തന്റെ അഭിപ്രായം പുതിയതല്ലെന്നും നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാനെന്നും മുഖ്യമന്ത്രി ഇന്ന് പറഞ്ഞിട്ടുണ്ട്.

ഗോര്‍ബച്ചേവാണ് സോവിയറ്റ് യൂണിയനെ തകര്‍ത്തത് എന്നത് തികച്ചും ലളിതവല്‍ക്കരിക്കപ്പെട്ട അഭിപ്രായം തന്നെയാണ്. നമ്മുടെ സമൂഹത്തിലെ ഗോര്‍ബച്ചേവുമാര്‍, മാഫിയ എന്നൊക്കെ പറഞ്ഞാല്‍ വലതുപക്ഷ കക്ഷികളിലെ ആരും വരില്ല എന്ന മട്ടില്‍ എഴുതുന്നുവെങ്കില്‍ അത് തമാശ തന്നെ.

kaalidaasan said...

ഇതൊന്നും പോരല്ലോ കത്താൻ മൂന്ന് ആഴ്‌ചയെടുക്കുന്ന ആ ട്യൂബ് ലൈറ്റ് മന്ദ ബുദ്ധിയല്ലാതാവാൻ..

എല്ലാവര്‍ക്കും ജയരാജന്‍ മാരാകാനാവില്ലല്ലോ. മുതലാളിയെ സ്തുതിക്കാത്തവരെല്ലാം മന്ദബുദ്ധികളണെന്നു പറയുന്ന കുരങ്ങന്‍ മാരുടെ കൂടെ താങ്കള്‍ക്കും ചേരാം .

താങ്കൾ കോട്ട് ചെയ്തിരിക്കുന്ന പ്രസംഗത്തിൽ ഒരു ചുക്കു ഇല്ല എന്നു പറഞ്ഞു താങ്കളെ വിഷമിപ്പിക്കേണ്ടി വരുന്നതിൽ ഖേദമുണ്ട് മഹാമുനേ..

അതില്‍ ചുക്കും കുരുമുളകും ഉണ്ടാവില്ല. കേള്‍ക്കേണ്ടവര്‍ക്ക് കേള്‍ക്കാനും മനസിലാക്കാനും അതില്‍ ധാരാളമുണ്ട്. വിധേയത്വം കൊണ്ട് അന്ധരാകാത്തവരര്‍ക്കൊക്കെ മനസിലാകും ആ പ്രസംഗം ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്ത പോലെയല്ല എന്ന്. താങ്കള്‍ ക്വോട്ട് ചെയ്തതല്ല അ പ്രസംഗത്തിലെ വാചകങ്ങള്‍ എന്നു ഒന്നു മനസിലാക്കിക്കാനാണ്‌ ഞന്‍ അത് പൂര്‍ണ്ണമായും എഴുതിയത്. കൂടേ താങ്കളെപ്പോലുള്ള സേവകര്‍ മാനസിലാക്കേണ്ട കുറച്ചുക്കൂടേ അതില്‍ നിന്നും വിവരിച്ചു എന്നേ ഉള്ളൂ.

പിതൃശൂന്യമായ പത്രപ്രവർത്തനത്തെക്കുറിച്ചുള്ള എന്റെയും താങ്കളുടെയും വിശദീകരണം വായനക്കാർ വിലയിരുത്തട്ടെ.


പിതൃശൂന്യമായ പത്രപ്രവർത്തനത്തെക്കുറിച്ച് ഞാന്‍ ഒന്നുമെഴുതിയില്ല എന്നു ഇവിടെ വരുന്ന വായനക്കാരെല്ലാം ഇതിനകം അറിഞ്ഞിട്ടുണ്ട്. പിതൃശൂന്യം എന്ന വാക്കിനേക്കുറിച്ചാണു ഞാന്‍ എഴുതിയതെന്ന് തലയില്‍ , ആള്‍ത്താമസമുള്ള എല്ലാവര്‍ക്കും മനസിലാകും . അവരുടെ സംവേദനക്ഷമതയെ പരീക്ഷിക്കല്ലേ.

Anonymous said...

പിതൃശൂന്യരായ പത്രപ്രവർത്തകരും
പിതൃശൂന്യമായ പത്രപ്രവർത്തനവും തമ്മിൽ ഒരു വ്യത്യാസവും ഇല്ലേ? കാളിദാസാ, താങ്കളൊരു വിഡ്ഡിയാണ് എന്നു പറയുന്നതും , കാളിദാസ വിഡ്ഡിത്തം പറായാതിരിക്കൂ എന്നു പറയുന്നതും പോലെ.

അതെങ്ങനെ, കുടം കമിഴ്‌തി വച്ചാൽ വെള്ളം നിറയുന്നതെങ്ങനെ?

Anonymous said...

"പിണറായിയാണു പ്രസ്ഥാനം- ഇ.പി. ജയരാജന്‍ "
(ഹഹ)

ബേബി സഖാവ് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കാമ്പയിന്‍ ആണു സാംസ്കാരിക പ്രവര്‍ത്തകരെ കൊണ്ട് ഈ കളങ്കങ്ങളെ പ്രതിരോധിക്കുക എന്നത്. പുള്ളിയുടെ പതിവു പാറ്റേണ്‍ ഓപറേഷന്‍ .

കാളിദാസാ, സഖാവ് വി.എസിന്റെ ആ വീഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്യാതെ തന്നെ യൂ ട്യൂബിലിടൂ. അങ്ങനെയൊക്കെയല്ലേ ഈ സിറ്റിസണ്‍ ജേര്‍ണലിസത്തിന്റെ കാലത്തില്‍ നല്ലതെങ്കിലും ചെയ്യാന്‍ കഴിയൂ. കൂടെ ഇ.പി. ജയരാജന്‍ പറഞ്ഞ പ്രസ്ഥാനമാഹാത്മ്യം കൂടിയുണ്ടായാല്‍ നല്ലത്. നാട്ടുകാരും നിഷ്കളങ്കരായ പ്രവര്‍ത്തകരും കാണട്ടെ കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നതവരുടെ തനി നിറം.

അനോനിമസ്സേ, പിതൃശൂന്യം എന്ന വാക്കിനു വളരെയേറെ മൂല്യവ്യത്യാസം വന്നിട്ടുണ്ട്. കാലത്തിനു മുമ്പേ നടക്കേണ്ട ഒരു ഇടതുപക്ഷ പ്രവര്‍ത്തകന്‍ അതെല്ലാം തിരിച്ചറിയേണ്ടതാണ്.

പ്രസവിച്ച കുഞ്ഞിനെ ഒരു സ്ത്രീ ഒറ്റക്ക് വളര്‍ത്തുക, പുരുഷന്‍ ഇല്ലാതെ ജീവിക്കുക എന്നത് അത്രയേറെ നീചമായ കാര്യമല്ലെന്ന് ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകരെങ്കിലും മനസ്സിലാക്കണം. മാറിയ, മാറേണ്ട സോഷ്യോ പൊളിറ്റിക്കല്‍ സാഹചര്യങ്ങളില്‍ പിതൃശൂന്യം എന്നതിനെ അതി നീചം, വളരെ മോശം എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്നതും അതിനെ ന്യായീകരിക്കുന്നതും അവര്‍ ഇപ്പോഴും പ്രതിനിധാനം ചെയ്യുന്ന അധീശ സംസ്കാര ഫ്യൂഡല്‍ മനസ്സിന്റെ വിളംബരമാണു. തനിയെ ജീവിക്കുകയും കുഞ്ഞുങ്ങളെ വളര്‍ത്തുകയും ചെയ്യുന്നവരോടുള്ള പുച്ഛം കലര്‍ന്ന നിഷേധം കൂടിയാണത്.അതിനെ ന്യായീകരിക്കുന്നവര്‍ക്ക് കാലിബാനിലെ വംശവെറുപ്പിനെ കുറിച്ച് പറയാന്‍ അര്‍ഹതയില്ല.

Anonymous said...

*നല്ലതെന്തെങ്കിലും

Anonymous said...

നോണ്‍ കലക്കുന്നുണ്ട്. ഒറ്റവാക്ക്, ഒറ്റവാചകം, ഒറ്റപ്രസംഗം, എന്നിവയൊക്കെ വീണ്ടും വീണ്ടുമെടുത്തലക്കിത്തന്നെ വേണം അഭിപ്രായസ്വരൂപീകരണം നടത്താന്‍. അതല്ലാതെ വേറെ വഴിയില്ലല്ലോ അല്ലേ? കാളിദാസ് ജീ, ഒട്ടുംവൈകാതെ എല്ലാം യുട്യൂബിലിടൂ എഡിറ്റ് ചെയ്യാതെ. അടര്‍ത്തി മാറ്റുമ്പോഴുള്ള പ്രച്ചിനൈ ഇല്ലാതിരിക്കട്ടെ.

സോഷ്യോ പൊളിറ്റിക്കല്‍ ജിംഗോയിസവും കൊള്ളാം. പിതൃശൂന്യം എന്നതിനെ അതിനീചം, മോശം എന്ന മട്ടിലാണോ ഉപയോഗിച്ചത് സ്വരാജ്? അല്ലല്ലോ. ചിലവാര്‍ത്തകള്‍ ആരെഴുതിയത് എന്നറിയാത്ത ചില വാര്‍ത്തകള്‍, തറവാര്‍ത്തകള്‍, പ്രസ്ഥാനത്തിനെതിരെ, സ്വന്തം പ്രസ്ഥാനത്തിലെ വനിതാസഖാക്കള്‍ക്കെതിരെ ദേശീയദിനപ്പത്രങ്ങളുടെ ഗോസിപ്പ് കോളങ്ങളില്‍ വരുമ്പോള്‍ പ്രതികരിച്ചു പോകും നോണേ. അത് മനസ്സിലാവണമെങ്കില്‍ ഈസിച്ചെയറില്‍ കിടന്നുള്ള വാചകമടി പോരാ. തെരുവിലിറങ്ങി തന്നെ പ്രവര്‍ത്തിക്കണം. അത്തരം ‘രക്ഷകര്‍ത്താവില്ലാത്തെ‘ വാര്‍ത്തകളെ, മാധ്യമപ്രവര്‍ത്തനത്തെ ആണ് സ്വരാജ് പിതൃശൂന്യമാധ്യമപ്രവര്‍ത്തനം എന്ന് വിളിച്ചത്. ഇപ്പോള്‍ പ്രസവിക്കുന്ന കുഞ്ഞിന്നെ ഒറ്റക്ക് വളര്‍ത്തുന്ന സ്ത്രീയെക്കുറിച്ച് ജാട വിടുന്ന നോണ്‍ ആ ചരിത്രം കൂടി അറിയണം.

മരത്തലയന്‍ said...

ഈ സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള എന്ന മൂരാച്ചി ബൂർഷ്വാ പത്രപ്രവർത്തകൻ പിതൃശൂന്യമായ പത്രപ്രവർത്തനത്തെക്കുറിച്ചെന്തോ പാറഞ്ഞതായല്ലേ ആ പാവം സ്വരാജ് പറഞ്ഞത്?അത് ആച്ചുമ്മാന് മനസ്സിലായിട്ടുണ്ടാവില്ല.

Anonymous said...

"എന്നെ തല്ലിയിട്ടും പറഞ്ഞിട്ടും കാര്യമില്ലമ്മാവാ, ഞാന്‍ നന്നാവില്ല". ജനകീയ ജനാധിപത്യ വിപ്ലവത്തില്‍ നിന്ന് സോഷ്യല്‍ ഡെമോക്രാറ്റുകളായി മാറുന്ന പാര്‍ട്ടിയില്‍ നിന്ന് ഇനിയെന്ത് പ്രതീക്ഷിക്കാനാണ്? സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം കേരളം കണ്ട് ഏറ്റവും വിപ്ലവാത്മകമായ സമരം എന്നു വിശേഷിപ്പിക്കാവുന്ന, 'വെട്ടി നിരത്തല്‍ സമരം' എന്ന് മാധ്യമങ്ങള്‍ ആക്ഷേപിച്ച നെല്‍വയല്‍ സംരക്ഷണ സമരത്തെ ഒറ്റിക്കൊടുത്ത പാര്‍ട്ടിക്കാരെ എങ്ങനെ വിശ്വസിക്കാന്‍ . മടുപ്പ് വന്നു. വിശ്വാസം പോയി.

ഈ വാഗ്വാദങ്ങളും ഗ്വാ ഗ്വാ വിളികളും ഒന്നും വേണ്ട. അവിടെ നിന്നും ഇവിടെ നിന്നും പണം സ്വീകരിക്കലും മന്ത്രിയും മന്ത്രിപുത്രനും നടത്തുന്ന നിഗൂഢമായ വ്യവഹാരങ്ങളും- എന്താണിതൊക്കെ?

തര്‍ക്കിക്കാന്‍ വന്നതല്ല, എങ്കിലും ഇനി ആത്മാര്‍ഥമായി ഇവര്‍ക്കു വേണ്ടി സംസാരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

NB: ഇത് മാധ്യമനിര്‍മ്മിതിയായ മധ്യവര്‍ഗ പൊതു ബോധത്തിന്റെ പ്രതികരണമാണെന്ന് ദയവു ചെയ്ത് പറയാതിരിക്കുക!

Anonymous said...

വെരിവെരിയേ,

"സോഷ്യോ പൊളിറ്റിക്കല്‍ ജിംഗോയിസവും കൊള്ളാം"

വെരിവെരിയെപോലുള്ള കളമൊഴികള്‍ വാക്കുകളെ അര്‍ത്ഥമറിയാതെ ഉപയോഗിക്കാമോ? ആ മൊഴിമുത്തുകളില്‍ തെറ്റുകള്‍ വരാമോ?

Jingoism: Extreme patriotism in the form of aggressive foreign policy (അക്രമാസക്ത ദേശീയത)

ആരും കാണേണ്ട 'അലക്കിത്തേക്കാത്ത വാക്കുകള്‍'- മോശം മോശം!

Anonymous said...

... “കേരളം മുഴുവന്‍ ആദരിക്കുന്ന ഇന്ന്ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റു നേതാവെന്ന് “.താങ്കൾ പുകഴ്‌ത്തുന്ന വൈരനിര്യാതനക്കാരനാണ്...

ഇപ്പോഴാണിത് വായിച്ചത്.

എന്താണിത്? എന്തിനാണിങ്ങനെയൊരു സംരംഭം ഇവിടെ? ഇടതുപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് ഇങ്ങനെ ഒരു 'വൈരനിര്യാതന' ബ്ലോഗ് ആവശ്യമുണ്ടോ? നിങ്ങളെല്ലാം ചേര്‍ന്ന് എല്ലാം നശിപ്പിച്ച് കുളം തോണ്ടിക്കൊടുക്ക്. കേരള മുഖ്യമന്ത്രിയെ വൈര്യനിര്യാതനക്കാരനെന്ന് വിശേഷിപ്പിച്ചതു കൊണ്ട് ഇടതു പക്ഷത്തിനും തൊഴിലാളി വര്‍ഗത്തിനും എന്തു നേട്ടമാണുണ്ടാവുന്നതെന്ന് വിശദീകരിച്ചാല്‍ നന്ന്. ഈ ലേഖനം തന്നെ മുഖ്യമന്ത്രിയെ വംശവെറിക്കാരനായി ചിത്രീകരിക്കുന്നതാണ്. ആര്‍ക്കു വേണ്ടിയാണിതൊക്കെ? വെറുപ്പും പകയും പകര്‍ത്താനാണെങ്കില്‍ വര്‍ക്കേഴ്സ് ഫോറത്തേയും തൊഴുത്തില്‍ കുത്തിനുള്ള മറ്റൊരു ഇടമായി മാത്രം കാണേണ്ടി വരും (അതാണല്ലോ ഇപ്പോള്‍ പുറത്തും നിങ്ങളുടെ ആളുകള്‍ ചെയ്യുന്നത്).

അവസാനിപ്പിക്കൂ അപക്വവും അപകടകരവുമായ ഈ അഭ്യാസങ്ങള്‍.

kaalidaasan said...

പിതൃശൂന്യരായ പത്രപ്രവർത്തകരും
പിതൃശൂന്യമായ പത്രപ്രവർത്തനവും തമ്മിൽ ഒരു വ്യത്യാസവും ഇല്ലേ? കാളിദാസാ, താങ്കളൊരു വിഡ്ഡിയാണ് എന്നു പറയുന്നതും , കാളിദാസ വിഡ്ഡിത്തം പറായാതിരിക്കൂ എന്നു പറയുന്നതും പോലെ.

അതെങ്ങനെ, കുടം കമിഴ്‌തി വച്ചാൽ വെള്ളം നിറയുന്നതെങ്ങനെ


പിതൃശൂന്യം എന്ന വാക്കു തന്നെ അര്‍ത്ഥ ശൂന്യവും അപ്രസക്തവുമാണെന്നു ഞാന്‍ എഴുതിയത് വായിച്ചില്ലേ?

kaalidaasan said...

രക്ഷകര്‍ത്താവില്ലാത്തെ‘ വാര്‍ത്തകളെ, മാധ്യമപ്രവര്‍ത്തനത്തെ മാധ്യമപ്രവര്‍ത്തനത്തെ ആണ് സ്വരാജ് പിതൃശൂന്യമാധ്യമപ്രവര്‍ത്തനം എന്ന് വിളിച്ചത്.

അനോണിമസ്, നോണ്‍ അനോണിമസ്, വെരി വെരി അനോണിമസ് എന്നൊക്കെ പേരു വച്ച് എഴുതുന്നതും, പല പേരു വച്ചുമിവിടേ എഴുതുന്നതെല്ലം സ്വരാജ് പറഞ്ഞതും താങ്കള്‍ പിന്തുണക്കുന്നതും ആയ പിതൃശൂന്യമായ മാധ്യമപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരില്ലേ?

നിങ്ങളൊക്കെ ഇവിടെ എഴുതിയതൊക്കെ അശരീരിയാണോ?

എനിക്കിതൊന്നും പിതൃശൂന്യമായിട്ടു തോന്നിയില്ല. എല്ലാം ഓരോരോ വ്യക്തികളാണ്. അവരുടെ വ്യക്തിത്വം പരസ്യപ്പെടുത്താന്‍ അവര്‍ക്കിഷ്ടമില്ല. അത്രേയുള്ളു. അതൊക്കെ സംസ്കാരശൂന്യമായ പിതൃശൂന്യമാണെന്നൊക്കെ വിളിക്കുന്നത് ബുദ്ധിഭ്രമം തന്നെയാണ്.

Anonymous said...

'പിതൃശൂന്യം' എന്ന വാക്കിന്റെ ലളിതമായ അര്‍ത്ഥം 'തന്തയില്ലാത്ത' എന്ന് തന്നെയാണ്. ആ അവസ്ഥ പ്രതിനിധാനം ചെയ്യുന്ന ശരികേടിന്റെയും ഒറ്റപ്പെടുത്തലിന്റെയും ആത്മനിന്ദയുടെയും അളവ് അതേ പടി പ്രയോഗിക്കല്‍ ആ വാക്കിന്റെ ഉപയോഗത്തിലുണ്ട്. ഇതെല്ലാം ലളിതമായ കാര്യങ്ങളാണ്. മഞ്ഞപ്പത്രങ്ങള്‍ക്കും പാപ്പരാസ്സികള്‍ക്കും മാത്രം ചേരുന്ന വിധത്തില്‍ വിദ്യാര്‍ത്ഥി സമരത്തിലെ വനിതാസഖാക്കളെ കുറിച്ച് ഉറവിടമില്ലാത്ത വാര്‍ത്ത എന്ന് വിശേഷിപ്പിക്കാവുന്ന വാര്‍ത്ത ചമച്ചവര്‍ക്കെതിരെ ആണു പ്രയോഗിച്ചത് എന്നത് പോലും ആ വാക്കിന്റെ ന്യായീകരണമാവുന്നില്ല.

വാക്കുകളിലെ ഉച്ച- നീച തലങ്ങളെ ഇഴ കീഴി ലേഖനമെഴുതുന്ന സാഹചര്യത്തില്‍ വിസ്മരിക്കരുതാത്തതാണിതൊക്കെ!

samudragupthan said...

നിങ്ങൾക്കൊക്കെ ആരെങ്കിലും പണ്ടെങ്ങോ എന്തോ പറഞ്ഞതിന്റെ വാലും പിടിച്ച്‌ ഇങ്ങനെ പരസ്പരം മര്യാദയില്ലാതെ വർത്തമാനം പറയുന്നതു് നിർത്തിക്കൂടേ? കാളിദാസനും കൊള്ളാം,(നോൺ, വെരി വെരി ആദിയായ) അനോണിമസുകളും കൊള്ളാം.. ഇനി എല്ലാവരും കൂടി എന്നെ തിന്നാൻ വരണ്ട. ഇതു വഴി പൊയപ്പോ ചുമ്മാ ഒന്നു കേരിപ്പോയതാണേ, മാപ്പാക്കണേ, മഹാകവി പ്രഭൃതികളേ..