Wednesday, November 25, 2009

അധിനിവേശത്തിന്റെ വലക്കണ്ണികള്‍

ഇന്ത്യാ-യു എസ് എന്‍ഡ് -യൂസ് മോണിട്ടറിംഗ് കരാര്‍ അമേരിക്കന്‍ അധിനിവേശത്തിന്റെ വലക്കണ്ണികള്‍ മുറുക്കുന്നു

രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്യവും സാമ്പത്തികസ്വാശ്രയത്വവും നഷ്ടപ്പെടുത്തിക്കൊണ്ട് അമേരിക്കയുടെ ലോകാധിപത്യമോഹങ്ങളുടെ വിനീതമായൊരു പങ്കാളിയായി ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്തുകയാണ് യു പി എ സര്‍ക്കാര്‍. അമേരിക്കയുടെ നേതൃത്വത്തിലേക്ക് രാജ്യത്തിന്റെ വിഭവസ്രോതസ്സുകളും സമ്പത്തുല്പാദനമേഖലയും ഉദ്ഗ്രഥിച്ചെടുക്കുവാനാണ് നവലിബറല്‍ നയങ്ങളുടെ പ്രയോഗവല്‍ക്കരണത്തിലൂടെ കോണ്‍ഗ്രസ്-ബിജെപി സര്‍ക്കാരുകള്‍ ശ്രമിച്ചത്. ഇതിനായി അമേരിക്കയുടെ ചോദ്യം ചെയ്യപ്പെടാനാവാത്ത ആധിപത്യത്തിനായുള്ള ഉടമ്പടികളും അന്താരാഷ്ട്രകരാറുകളും ഒന്ന് പിറകെയൊന്നായി അടിച്ചേല്പിക്കുകയായിരുന്നു അവര്‍.

ദേശീയാടിമത്തത്തിന്റെ പ്രമാണരേഖയെന്ന് വിശേഷിപ്പിച്ചിരുന്ന ഗാട്ട് കരാര്‍ മുതല്‍ ഇപ്പോള്‍ ഒപ്പിട്ട ആസിയാന്‍ കരാര്‍ വരെ ഇന്ത്യയിലെ കാര്‍ഷിക-വ്യാവസായിക മേഖലയെ തകര്‍ത്തുകളയുന്നതും ആഗോളകുത്തകകളുടെ ചരക്കുകളുടെ വിപണിയായി രാജ്യത്തെ അധ:പതിപ്പിക്കുന്നതുമാണല്ലോ. വിഭവങ്ങളും വിപണിയും കയ്യടക്കാനുള്ള സാമ്രാജ്യത്വ മൂലധനതാത്്പര്യങ്ങളാണല്ലോ സമര്‍ത്ഥമായ കരാറുകളിലൂടെയും ഉടമ്പടികളിലൂടെയും അധിനിവേശത്തിന്റെ വലക്കണ്ണികളിലേക്ക് രാജ്യത്തിന്റെ സമസ്തമണ്ഡലങ്ങളെയും കുരുക്കിയെടുക്കുന്നത്.

നിര്‍ണ്ണായകപ്രധാനമായ വിഭവസ്രോതസ്സുകളെയും വ്യവസായങ്ങളെയും അതിനായുള്ള വാണിജ്യമാര്‍ഗ്ഗങ്ങളെയും കീഴടക്കുക എന്നത് തങ്ങളുടെ ലോകാധിപത്യത്തിന്റെ മുന്നുപാധിയും ലക്ഷ്യവുമായിട്ടാണ് അമേരിക്കന്‍ കോര്‍പറേറ്റുകളും ഭരണകൂടവും കാണുന്നത്. ലോകമെമ്പാടുമുള്ള സമ്പത്തുല്‍പാദനസാധ്യതകളെ മിസൈലുകളും ഡോളറുകളും കൊണ്ട് കൈവശപ്പെടുത്തുവാനാണ് അമേരിക്ക ശ്രമിക്കുന്നത്. അതിനാവശ്യമായ സൈനികവും രഹസ്യാന്വേഷണപരവുമായ സംവിധാനങ്ങളെ ആഗോളതലത്തില്‍തന്നെ ആധുനികമായി രൂപപ്പെടുത്തുകയും വിന്യസിക്കുകയും ചെയ്യാന്‍ അമേരിക്കക്ക് കഴിയുന്നുണ്ട്. അത്യന്തം സാംസ്കാരികസാന്ദ്രതയും അക്രമാസക്തവുമായ സൈനിക-രഹസ്യാനേഷണശൃംഖലകളെ ഈ മണ്ഡലമാകെ രൂപപ്പെടുത്തിക്കൊണ്ടാണ് അമേരിക്ക തങ്ങള്‍ക്ക് വെല്ലുവിളിയാവുന്ന രാഷ്ട്രങ്ങളെയും ജനസമൂഹങ്ങളെയും അടിമപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് മനുഷ്യസമൂഹം മുമ്പൊരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത കടന്നാക്രമണപരമ്പരകളിലേക്കും നരഹത്യകളിലേക്കുമാണ് ലോകത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്.

ഈയൊരു സാര്‍വ്വദേശീയ പശ്ചാത്തലത്തില്‍ വേണം ഇന്ത്യയും അമേരിക്കയും തമ്മില്‍ അതിവേഗം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സൈനിക-രഹസ്യാന്വേഷണബന്ധങ്ങളെ പരിശോധാനവിധേയമാക്കാന്‍. ഇന്ത്യയുടെ പ്രതിരോധരംഗത്തെയും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാവിധസംവിധാനങ്ങളെയും കോണ്‍ഗ്രസ്- ബി ജെ പി സര്‍ക്കാരുകള്‍ അതിവേഗം സി ഐ എയുടെയും പെന്റഗണിന്റേയും ഭാഗമാക്കാനുള്ള നീക്കങ്ങളാണ് നടത്തിയത്. സോവിയറ്റ് യൂണിയന്റെ തിരോധാനത്തോടെ ഘടനാപരമായി തന്നെ തങ്ങള്‍ക്ക് കൈവന്ന എതിര്‍പ്പുകളില്ലാത്ത ലോകസാഹചര്യത്തെ ഉപയോഗപ്പെടുത്തി ഏഷ്യാ മേഖലയിലെ തങ്ങളുടെ രാജ്യങ്ങളില്‍ പങ്കാളിയായി ഇന്ത്യയെ മാറ്റിയെടുക്കുവാനാണ് അമേരിക്ക പദ്ധതിയിട്ടത്. ഇതിന്റെ ഫലമായിട്ടാണ് സൈനികസഹകരണത്തിന് വേണ്ടിയുള്ള ചര്‍ച്ചകളും കരാറുകളുമെല്ലാം നരസിംഹറാവു സര്‍ക്കാരിന്റെ കാലം മുതല്‍ അമേരിക്ക ആരംഭിച്ചതും രൂപപ്പെടുത്തിയതും. ഇന്ത്യന്‍ പ്രതിരോധമേഖലയെ അമേരിക്കന്‍ സൈനികമേധാവിത്വത്തിന്റെ അനുബന്ധമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൈനിക സഹകരണത്തിന് വേണ്ടിയുള്ള നീക്കങ്ങളും ആയുധവ്യാപാരക്കരാറുകളുമെല്ലാം രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും അപകടപ്പെടുത്തുന്നതും അമേരിക്കയുടെ ലോകാധിപത്യ കൂലിപ്പട്ടാളമായി നമ്മുടെ സേനാദളങ്ങളെ അധ:പതിപ്പിക്കുന്നതുമായിരുന്നു. ഹിലാരിക്ളിന്റന്റെ ഇന്ത്യാസന്ദര്‍ശനവേളയില്‍ രൂപപ്പെട്ട end-use monitoring movement ഉള്‍പ്പെടെ ഇന്ത്യയുടെ പ്രതിരോധമേഖലയെ അമേരിക്കന്‍ സൈനിക-ചാരവിഭാഗങ്ങളുടെ നിയന്ത്രണത്തിനും പരിശോധനയ്ക്കും വിട്ടുകൊടുക്കാനുള്ള രാജ്യദ്രോഹകരമായ നീക്കങ്ങള്‍ക്ക് ഗതിവേഗംകൂട്ടിയിരിക്കുകയാണ് യു പി എ സര്‍ക്കാര്‍. 2005 -ലെ പ്രതിരോധകരാറിന്റേയും ആണവസഹകരണത്തിനുള്ള 123 കരാറിന്റെ തുടര്‍ച്ചയാണിപ്പോള്‍ ധാരണയായിരിക്കുന്ന എന്‍ഡ് യൂസ് മോണിട്ടറിംഗ് എഗ്രിമെന്റും.

ഇന്ത്യന്‍ പ്രതിരോധമേഖല അമേരിക്കന്‍ കടുവകളുടെ പിടിയില്‍

തങ്ങളുടെ വിദേശനയത്തിന് ഭീഷണിയാവുന്ന രാഷ്ട്രങ്ങളെയും സൈനികസഖ്യങ്ങളെയും നേരിടാനുള്ള അമേരിക്കന്‍ പെന്റഗണിന്റെ സൈനികവും രഹസ്യാന്വേഷണപരവുമായ പദ്ധതികളില്‍ പ്രധാനമാണ് 'ഗോള്‍ഡന്‍ സെന്‍ട്രിംപ്രോഗ്രാം'. ഇന്ത്യയുമായി അമേരിക്ക ഉണ്ടാക്കുന്ന സൈനികകരാറുകളുടെ എല്ലാവിധ ഉടമ്പടികളും ഗോള്‍ഡന്‍ സെന്‍ട്രിംപ്രോഗ്രാം അനുസരിച്ച് അമേരിക്കന്‍ പരിശോധകരുടെ പിന്നില്‍ പരിശോധനയ്ക്കുവിധേയമായിരിക്കും. അമേരിക്കതന്നെ സൈനിക-യുദ്ധോപകരണസംവിധാനങ്ങള്‍ പരിശോധിക്കുന്നതിന്റെ മറവില്‍ ഇവിടുത്തെ സൈനികപ്രവര്‍ത്തനങ്ങള്‍ അമേരിക്കയ്ക്കും അവരുടെ സുഹൃദ്രാജ്യങ്ങള്‍ക്കും എതിരാവുന്നുണ്ടോയെന്ന നിരന്തരമായ നിരീക്ഷണവും ഇടപെടലുമാണ് പരിശോധകര്‍ നടത്തുക. അമേരിക്കയുടെ ഗോള്‍ഡന്‍ സെന്‍ട്രിപ്രോഗ്രാമനുസരിച്ചുള്ള ഈ പ്രതിരോധ ഉടമ്പടിയുടെ ഭാഗമായുള്ള പരിശോധകരൈകരടുവകളെന്നാണ് വിളിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധമേഖലകളില്‍ മിന്നല്‍ പരിശോധനയുടെ പേരില്‍ എപ്പോഴും ചാടിവീഴാനുള്ള സ്വാതന്ത്യ്രമാണ് ഈ കരാര്‍ കടുവകള്‍ക്ക് നല്‍കുന്നത്. പെന്റഗണും സി ഐ എയും ചേര്‍ന്ന് പരിശീലിപ്പിച്ചെടുത്ത ഈ കടുവകള്‍ അമേരിക്കന്‍ വിദേശനയത്തിന് (ലോകാധിപത്യത്തിന്) എതിരാവുന്ന എല്ലാ സൈനികനീക്കങ്ങളെയും വെല്ലുവിളികളെയും നേരിടാനുള്ള ചാര-സൈനിക സംവിധാനമാണ്.

തങ്ങളുടെ സാങ്കേതികവിദ്യയുടെ സംരക്ഷണത്തിന് വേണ്ടിയുള്ള നിരീക്ഷണവും പരിശോധനയുമാണ് എന്‍ഡ് യൂസ് മോണിട്ടറിംഗ് എഗ്രിമെന്റ് വഴി ഉറപ്പ് വരുത്തുന്നതെന്ന അമേരിക്കന്‍ വാദത്തില്‍ഒളിഞ്ഞുകിടക്കുന്ന അപകടങ്ങളെക്കുറിച്ച് അജ്ഞത നടിക്കുന്ന ഭരണാധികാരികളും, ബുദ്ധിജീവികളും പ്രതിരോധരംഗത്തെ അമേരിക്കന്‍ ഇടപെടലുകളുടെ ഭവിഷ്യത്തുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ മറച്ചുപിടിക്കുകയാണ്. അമേരിക്കയില്‍ നിന്നും വാങ്ങിക്കുന്ന യുദ്ധോപകരണങ്ങളുടെ അവസാന ഉപയോഗം എങ്ങനെയെന്ന് പരിശോധിക്കാനുള്ള ഉടമ്പടിയാണിതെന്ന് ലളിതവത്ക്കരിച്ച് ഈ കരാറിന് അനുമതിനല്‍കാന്‍ ഒരുരാജ്യസ്നേഹിക്കും കഴിയില്ല. അമേരിക്കന്‍ യുദ്ധസാമഗ്രികളുടെ പരിശോധനയുടെ മറവില്‍ ഇന്ത്യയുടെ പ്രതിരോധനീക്കങ്ങളെതന്നെ തങ്ങളുടെ ചാര-സൈനിക വലയത്തിലാക്കാനുള്ള അവകാശമാണ് ഈ കരാര്‍ വഴി അമേരിക്ക ഉറപ്പിക്കുന്നത്. സി ഐ എ യുടെ രഹസ്യാന്വേഷണവിഭാഗങ്ങള്‍, പെന്റഗണ്‍ വിദഗ്ധര്‍, യുദ്ധഉപകരണനിര്‍മ്മാണരംഗത്തെ വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, ആയുധനിര്‍മാണകമ്പനികളുടെ പ്രതിനിധികള്‍, വിദേശവകുപ്പിലെ പ്രതിനിധികള്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്നതാണ് ഈ പരിശോധനസംഘം. ഇന്ത്യയുടെ രാജ്യരക്ഷാരഹസ്യങ്ങളും തന്ത്രങ്ങളും സൈനികരഹസ്യാന്വേഷണപ്രവര്‍ത്തനങ്ങളും അമേരിക്കയെപോലുള്ള ഒരു വിദേശവിപണിക്കുമുമ്പില്‍ തുറന്നുകൊടുക്കുകയാണ് ഈ കരാര്‍ വഴി യു പി എ സര്‍ക്കാര്‍. സി ഐ എ സംഘങ്ങള്‍ക്ക് ഇന്ത്യയുടെ പ്രതിരോധരംഗത്ത് മണത്ത് നടക്കുവാനുള്ള ലൈസന്‍സായിമാറും ഈ പരിശോധനകരാര്‍.

2005 ലെ വിവാദപരമായ ഇന്ത്യ-യു എസ് ആണവസഹകരണകരാറിലും അതിന് തൊട്ടുമുമ്പ് ഒപ്പുവെച്ച പ്രതിരോധകരാറിന്റെ ചട്ടക്കൂട് ധാരണയിലും ഇന്ത്യയുടെ പ്രതിരോധമേഖലയെ അമേരിക്കന്‍ നിയന്ത്രണത്തിലാക്കാനുള്ള വ്യവസ്ഥകളും അനുശാസനങ്ങളും ഉണ്ടായിരുന്നല്ലോ. ആണവനിര്‍വ്യാപനകരാറില്‍ ഒപ്പുവെക്കാത്ത ഇന്ത്യയെ അമേരിക്കന്‍ ആണവനിര്‍വ്യാപനകരാറിന്റെ പരിധിയില്‍ കൊണ്ടുവരാനാണ് പ്രതിരോധകരാറില്‍ പ്രൊലിഫറേഷന്‍ സെക്യൂരിറ്റി ഇനീഷറ്റീവ് എന്ന സംഘടനയുടെ അംഗമാവണം ഇന്ത്യയെന്ന വ്യവസ്ഥ അംഗീകരിച്ചത്. അതേപോലെ 123 കരാറിലെ ഇന്ത്യയുടെ ആണവകേന്ദ്രങ്ങളെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പരിശോധക സംഘത്തിന്റെ മറവില്‍ സി ഐ എയുടെ ചാരനിരീക്ഷണത്തിന് അനുവാദം ഉറപ്പിക്കുന്നതായിരുന്നു. ഇതുവഴി സൈനികതാത്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആണവനിലയങ്ങളെ വേര്‍തിരിച്ച് ആക്രമിക്കുവാന്‍, ഇന്ത്യയുടെ ആണവോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാവിധ നാവിഗേഷന്‍ സംവിധാനങ്ങളും തടസ്സപ്പെടുത്തുവാന്‍ അമേരിക്കക്കും കഴിയും.

പ്രതിരോധകരാറിലെയും 123 കരാറിലെയും അതിന്റെ ഭാഗമായി ഇപ്പോള്‍ ധാരണയിലായിരിക്കുന്ന എന്‍ഡ്-യൂസ് മോണിട്ടറിംഗ് കരാറിന്റെയും ഒരു പ്രധാനലക്ഷ്യം ഇന്ത്യാമഹാസമുദ്രത്തിലെ അമേരിക്കയുടെ സൈനികാധിപത്യം ഉറപ്പുവരുത്തുകയെന്നതാണ്. പ്രത്യേകിച്ച് ഏഷ്യാ പസഫിക്കില്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വെല്ലുവിളിയായിത്തീര്‍ന്നിരിക്കുന്ന ചൈനയെയും ഇറാനെയും ഇന്ത്യയുടെ സഹായത്തോടെ നേരിടാനുള്ള തന്ത്രപരമായ നീക്കങ്ങളാണ് പെന്റഗണും സി ഐ എയും ആവിഷ്ക്കരിച്ചിരിക്കുന്നത്. അമേരിക്കയുടെ ലോകാധിപത്യത്തിനുവേണ്ടിയുള്ള, വിഭവങ്ങള്‍ക്കും അവയുടെ പ്രധാനവാണിജ്യമാര്‍ഗ്ഗങ്ങള്‍ക്കും വേണ്ടിയുള്ള സൈനികതന്ത്രങ്ങളുടെ പങ്കാളിയാക്കി ഇന്ത്യയെ കുരുക്കിയെടുക്കാനാണ് പെന്റഗണും സി ഐ എയും ഇത്തരം കരാറുകള്‍ വഴി ശ്രമിക്കുന്നത്. പെന്റഗണിനുവേണ്ടി ജൂലി എസ് മാക്ക് സൊണള്‍ഡ് നടത്തിയ പഠനം (ഇന്ത്യ-യു എസ് സൈനികബന്ധം. സാധ്യതകളും പ്രതീക്ഷകളും) ഉം 2015 ല്‍ ചൈന ഉയര്‍ത്തുന്ന ഭീഷണികളെ നേരിടാനും ഏഷ്യന്‍ മേഖലയിലെ തങ്ങളുടെ സൈനികനീക്കങ്ങളുടെ വിജയത്തിനും ഇന്ത്യയുടെ സഹായം കൂടിയേ കഴിയുവെന്ന് നിരീക്ഷിക്കുന്നു.

2005-ലെ ബുഷ്-മന്‍മോഹന്‍ സംയുക്ത പ്രസ്താവന അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുള്ളത് പ്രതിരോധ സാങ്കേതികവിദ്യയുടെ മണ്ഡലം വഴി ഭാവി സഹകരണത്തിനുള്ള അടിത്തറ ഒരുക്കിയെടുക്കാമെന്നാണ്. മനുഷ്യനശീകരണ ആയുധങ്ങളുടെ വ്യാപനം തടയുന്നതിനുള്ള സാര്‍വ്വദേശീയ ശ്രമങ്ങളുടെ മറവില്‍ ഇന്ത്യയെ അമേരിക്കന്‍ വിദേശനയത്തിന്റെ പങ്കാളിയും വിശ്വസ്തസഖ്യശക്തിയുമാക്കാനാണ് പ്രതിരോധകരാറും 123 കരാറും ഇപ്പോള്‍ എന്‍ഡ് യൂസ് മോണിട്ടറിംഗ് കരാറും വഴി യു എസ് മേധാവികള്‍ പാടുപെടുന്നത്. രാജ്യതാത്പര്യങ്ങളെയും പ്രതിരോധരഹസ്യങ്ങളെയും കയ്യൊഴിച്ചുകൊണ്ട് അമേരിക്കയുടെ തന്ത്രപരമായ സഖ്യത്തിലേക്ക് ഇന്ത്യയെ കുരുതികൊടുക്കാനുള്ള അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ വഴങ്ങികൊടുക്കുകയാണ് യു പി എ സര്‍ക്കാര്‍. തങ്ങളുടെ ലോകാധിപത്യത്തിന് എതിര്നില്ക്കുന്ന രാഷ്ട്രങ്ങളെയും സൈനികവെല്ലുവിളികളെയും നിഷ്കരുണം അരിഞ്ഞ് വീഴ്ത്തുന്ന പെന്റഗണ്‍- സി ഐ എ പദ്ധതികളെ ശിരസാവഹിക്കാന്‍ തയ്യാറാവുന്ന മന്‍മോഹന്‍സിംഗ് അപകടകരമായൊരു സ്ഥിതിയിലേക്കാണ് രാജ്യത്തെ കൊണ്ടെത്തിക്കാന്‍ പോകുന്നത്.

അമേരിക്കന്‍ വിധേയത്വത്തിന്റെ ഏറ്റുപറച്ചിലുകള്‍:

എന്‍ഡ്-യൂസ് മോണിട്ടറിംഗ് എഗ്രിമെന്റ് പാര്‍ലിമെന്റില്‍ വിവാദമായതോടെ ഇന്ത്യയുടെ സമ്മതവും മുന്നറിയിപ്പുമില്ലാതെ പരിശോധന നടത്താന്‍ അമേരിക്കക്ക് കഴിയില്ലെന്ന് പറഞ്ഞ് മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണ് പ്രധാനമന്ത്രി മന്‍മോഹന്‍ ചെയ്തത്. വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ കരാറിനെ ന്യായീകരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരിഹാസ്യവും അങ്ങേയറ്റം രാജ്യവിരുദ്ധവുമായ അമേരിക്കന്‍ പക്ഷപാതിത്വത്തിന്റെ വിളംബരമായി മാറുകയായിരുന്നു. അമേരിക്കന്‍ നിയമമനുസരിച്ച് അത്യൂന്നത സാങ്കേതികവിദ്യ അടങ്ങുന്ന യുദ്ധസാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്ന എല്ലാ രാജ്യങ്ങളും എന്‍ഡ്-യൂസ് മോണിട്ടറിംഗ് എഗ്രിമെന്റിന് വിധേയമാവണമെന്നാണ് കൃഷ്ണ പാര്‍ലിമെന്റില്‍ പറഞ്ഞത്. അതായത് അമേരിക്കയുടെ ആഭ്യന്തരനിയമങ്ങള്‍ അനുസരിക്കാന്‍ ഇന്ത്യയും ബാധ്യസ്ഥമാണെന്ന്. അമേരിക്കയില്‍ നിന്ന് യുദ്ധോപകരണങ്ങള്‍ വാങ്ങിക്കുന്ന 82- രാഷ്ട്രങ്ങളില്‍ ഇത്തരം ക്രമീകരണത്തിനുള്ള കരാറുകള്‍ അംഗീകരിച്ചിട്ടുണ്ടെന്നാണ് കൃഷ്ണ വിശദീകരിച്ചത്.

അമേരിക്കയില്‍ നിന്നും ആയുധങ്ങളും യുദ്ധസാമഗ്രികളും വാങ്ങിക്കുന്ന എല്ലാ രാജ്യങ്ങളും ഇത്തരം കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന വിദേശകാര്യമന്ത്രിയുടെ വാദം വസ്തുതാവിരുദ്ധവും പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. അമേരിക്കയില്‍നിന്ന് ആയുധങ്ങള്‍ സ്വീകരിക്കുന്ന എന്‍ഡ്-യൂസ് മോണിട്ടറിംഗ് കരാറുകളില്‍ ഒപ്പിട്ടിരിക്കുന്ന 82 രാജ്യങ്ങളും നാറ്റോ സഖ്യത്തിലെ അംഗങ്ങളാണ് എന്ന വസ്തുത എന്തുകൊണ്ടാണ് കൃഷ്ണ മറച്ചുപിടിക്കുന്നത്. ഉത്തര അറ്റ്ലാന്റിക് ഉടമ്പടിയില്‍പ്പെട്ട ഈ 82 രാജ്യങ്ങളും അമേരിക്കയുടെ സാമന്ത രാജ്യങ്ങളും സൈനികപങ്കാളികളുമാണ്. ശീതയുദ്ധകാലത്തും തുടര്‍ന്നും അമേരിക്കയുടെ ലോകാധിപത്യത്തിനുവേണ്ടി യുദ്ധങ്ങളും നരഹത്യകളും അഴിച്ചുവിട്ട നാറ്റോസഖ്യരാജ്യങ്ങളുടെ വഴിയിലേക്ക് ഇന്ത്യയും പോകണമെന്നവാദമാണ് എസ് എം കൃഷ്ണ നടത്തിയത്. ഇതൊന്നും യാദൃച്ഛികമായി സംഭവിക്കുന്നതല്ല. 1950 കളില്‍ മുതല്‍ അമേരിക്ക ആഗ്രഹിച്ച ഏഷ്യന്‍ നാറ്റോ രൂപീകരണത്തിന്റെ അനുരണനങ്ങളാണ് ഇന്തോ- യു എസ് കരാറിനെ ന്യായീകരിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികളുടെ ശബ്ദത്തില്‍ ഇപ്പോള്‍''

ഇന്ത്യയുടെ ഏറ്റവും വലിയ ആയുധവിതരണക്കാര്‍ സോവിയറ്റ് യൂണിയനായിരുന്നല്ലോ. പലപ്പോഴും അമേരിക്ക ഇന്ത്യക്ക് നല്‍കാന്‍ വിസമ്മതിച്ച പലയുദ്ധോപകരണങ്ങളും (അമേരിക്കന്‍ സാങ്കേതികവിദ്യയെക്കാള്‍ മേന്മയുള്ളത്) സോവിയറ്റ് യൂണിയന്‍ ഇന്ത്യക്ക് നല്‍കിയിട്ടുണ്ട്. ഇത്തരം കരാറുകളൊന്നും മുമ്പും ഇപ്പോഴും റഷ്യയോ മറ്റുരാജ്യങ്ങളോ ഇന്ത്യക്കുമേല്‍ ഇന്ത്യയ്ക്കുമേല്‍ അടിച്ചേല്പ്പിക്കുന്നില്ല എന്ന വസ്തുത കണക്കിലെടുക്കുമ്പോഴാണ് അമേരിക്കന്‍ ബന്ധത്തിന്റെ വിധ്വംസകസ്വഭാവം വെളിവാക്കുന്നത്. ഇന്ത്യന്‍ഭരണാധികാരികളുടെ അമേരിക്കന്‍വിധേയത്വത്തിന്റെ വിനീതനായകന്‍മാരായി അധ: പതിച്ചിരിക്കുന്നുവെന്നാണ് മന്‍മോഹന്‍സിംഗിന്റെയുമെല്ലാം വിതരണവാദങ്ങള്‍ വ്യക്തമാക്കുന്നത്. അമേരിക്കന്‍ വിധേയത്വത്തിന്റെ ഏറ്റുപറച്ചിലുകളിലൂടെ വിധ്വംസകസഖ്യത്തിന് ന്യായീകരണം നടത്തുന്നവരുടെ രാജ്യദ്രോഹത്തെ പ്രതിരോധിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നാം വലിയ വില നല്‍കേണ്ടിവരും.

*
കെ ടി കുഞ്ഞിക്കണ്ണന്‍ കടപ്പാട്: യുവധാര

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്യവും സാമ്പത്തികസ്വാശ്രയത്വവും നഷ്ടപ്പെടുത്തിക്കൊണ്ട് അമേരിക്കയുടെ ലോകാധിപത്യമോഹങ്ങളുടെ വിനീതമായൊരു പങ്കാളിയായി ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്തുകയാണ് യു പി എ സര്‍ക്കാര്‍. അമേരിക്കയുടെ നേതൃത്വത്തിലേക്ക് രാജ്യത്തിന്റെ വിഭവസ്രോതസ്സുകളും സമ്പത്തുല്പാദനമേഖലയും ഉദ്ഗ്രഥിച്ചെടുക്കുവാനാണ് നവലിബറല്‍ നയങ്ങളുടെ പ്രയോഗവല്‍ക്കരണത്തിലൂടെ കോണ്‍ഗ്രസ്-ബിജെപി സര്‍ക്കാരുകള്‍ ശ്രമിച്ചത്. ഇതിനായി അമേരിക്കയുടെ ചോദ്യം ചെയ്യപ്പെടാനാവാത്ത ആധിപത്യത്തിനായുള്ള ഉടമ്പടികളും അന്താരാഷ്ട്രകരാറുകളും ഒന്ന് പിറകെയൊന്നായി അടിച്ചേല്പിക്കുകയായിരുന്നു അവര്‍.

ദേശീയാടിമത്തത്തിന്റെ പ്രമാണരേഖയെന്ന് വിശേഷിപ്പിച്ചിരുന്ന ഗാട്ട് കരാര്‍ മുതല്‍ ഇപ്പോള്‍ ഒപ്പിട്ട ആസിയാന്‍ കരാര്‍ വരെ ഇന്ത്യയിലെ കാര്‍ഷിക-വ്യാവസായിക മേഖലയെ തകര്‍ത്തുകളയുന്നതും ആഗോളകുത്തകകളുടെ ചരക്കുകളുടെ വിപണിയായി രാജ്യത്തെ അധ:പതിപ്പിക്കുന്നതുമാണല്ലോ. വിഭവങ്ങളും വിപണിയും കയ്യടക്കാനുള്ള സാമ്രാജ്യത്വ മൂലധനതാത്്പര്യങ്ങളാണല്ലോ സമര്‍ത്ഥമായ കരാറുകളിലൂടെയും ഉടമ്പടികളിലൂടെയും അധിനിവേശത്തിന്റെ വലക്കണ്ണികളിലേക്ക് രാജ്യത്തിന്റെ സമസ്തമണ്ഡലങ്ങളെയും കുരുക്കിയെടുക്കുന്നത്