Monday, November 9, 2009

രാഷ്ട്രീയവും പ്രീട്ടോറിയന്‍ സേനയും

അങ്ങിനെ, മഹാരാഷ്‌ട്രയില്‍ ഒരു സര്‍ക്കാര്‍ ഉണ്ടായിരിക്കുന്നു. സാമാന്യത്തിലും വലിപ്പമുള്ള കോടിപതികളുടേതായ ഒരു സംഘത്തിനിടയില്‍ റൊട്ടിയും മീനും തുല്യമായി വീതിച്ച് ഉണ്ടാക്കിയ ഒന്ന്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക എന്നതായിരുന്നു ഏറ്റവുംഎളുപ്പമായിരുന്ന കാര്യം. കോണ്‍ഗ്രസ്സുകാർ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുവാൻ അനുവർത്തിക്കുന്ന രീതി നാമൊക്കെ അംഗീകരിച്ചുകൊടുക്കുന്നതിനേക്കാളും ഏറെ സുതാര്യമാണ്. ഹൈക്കമാന്‍ഡ് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ഒരു മെനു നല്‍കുന്നു. എന്നിട്ടു പറയുന്നു നിങ്ങള്‍ക്കിതില്‍ നിന്ന് ഇഷ്ടമുള്ള ഏത് സ്വാദും തെരഞ്ഞെടുക്കാം; പക്ഷെ അത് വാനില ആയിരിക്കണമെന്നു മാത്രം. ഇനി കേന്ദ്രനേതൃത്വം സ്‌ട്രോബെറിയിലേക്ക് മാറുകയാണെങ്കിലോ, “കണ്ടില്ലേ പിങ്ക് വാനില?”

സര്‍ക്കാര്‍ രൂപീകരണം കുറച്ചുകൂടി സങ്കീര്‍ണ്ണമായിരുന്നു. നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒരു കഷണം കേക്ക് കൊണ്ട് തൃപ്തിപ്പെടാൻ തയ്യാറായിരുന്നില്ല. അവര്‍ ബേക്കറിയുടെ പകുതി ഉടമസ്ഥാവകാശത്തിനായി സമ്മര്‍ദ്ദം ചെലുത്തി. അതവര്‍ക്ക് ലഭിച്ചുവെന്ന് തോന്നുന്നു. ധനകാര്യം, അഭ്യന്തിരം, ഊര്‍ജ്ജം, ഗ്രാമവികസനം തുടങ്ങിയ പ്രധാന സാമന്തരാജ്യങ്ങള്‍(jagir) അവര്‍ക്ക് ലഭിച്ചു. എന്നു മാത്രമല്ല, തങ്ങളേക്കാള്‍ 20 സീറ്റ് അധികം നേടിയ കോണ്‍ഗ്രസിനു ലഭിച്ചതിനൊപ്പം മന്ത്രിസ്ഥാനങ്ങളും അവര്‍ക്ക് ലഭിച്ചു. എന്താണിതിനു കാരണം‍? എന്‍.സി.പിക്കെതിരെ കഴിഞ്ഞകാലങ്ങളില്‍ തീവ്രമായ നിലപാടെടുത്തിരുന്ന പല സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളിലും ഇത്തവണ പ്രകടമായ ഉത്സാഹക്കുറവ് ദൃശ്യമായിരുന്നു. അവര്‍ ഓരോരുത്തരും മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചവരായിരുന്നു. ഏതായാലും അത് നടന്നില്ല. അതുകൊണ്ട്, അശോക് ചവാന്റെ ജീവിതം ഇത്തിരി കഷ്ടത്തിലാവുകയാണെങ്കില്‍ ആകട്ടെ എന്നാകാം അവർ ചിന്തിച്ചത്.

ദുഃഖിതരുടെ കൂട്ടത്തില്‍ വിലാസ്‌റാവു ദേശ്‌മുഖും ഉണ്ട്. തന്റെ പാര്‍ട്ടിയുടെ വിജയത്തിനും, മുഖ്യമന്ത്രിപദത്തിനുമായി അദ്ദേഹം കഠിനാദ്ധ്വാനം ചെയ്തിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന സമയത്ത് ദേശ്‌മുഖിന്റെ നോട്ടത്തില്‍ ഇന്ത്യന്‍ യൂണിയനില്‍ ഒരേ ഒരു സംസ്ഥാനമേ ഉണ്ടായിരുന്നുള്ളൂ, മഹാരാഷ്‌ട്ര. അത്രമാത്രമായിരുന്നു അദ്ദേഹത്തിന്റെ ഇവിടേക്കുള്ള സന്ദർശനങ്ങൾ‍. സംസ്ഥാനത്തിനു മെച്ചമൊന്നും ഉണ്ടായില്ലെങ്കിലും, മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ ദേശ്‌മുഖിന്റെ പ്രകടനം മെച്ചപ്പെട്ട നിലയിലായിരുന്നു. അദ്ദേഹത്തിന്റെ ആസ്തി - 2004 ലെ സംസ്ഥാന തെരഞ്ഞെടുപ്പിന്റെ സമയത്തും 2009ലെ രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ സമയത്തും അദ്ദേഹം നല്‍കിയ സത്യവാങ്ങ്മൂലങ്ങള്‍ അനുസരിച്ച്- ഓരോ വര്‍ഷവും 55 ലക്ഷം രൂപ വെച്ച് വര്‍ദ്ധിച്ചിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ എല്ലാ മാസവും ശരാശരി 5 ലക്ഷം രൂപയോളം‍.

എങ്കിലും, ഒരു മുഖ്യമന്ത്രിയുടെ കടമകള്‍ വളരെ ഭാരിച്ചതാണ്. മഹാരാഷ്‌ട്രയില്‍ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ മാരുടെ ആസ്തിവര്‍ദ്ധന എന്തുകൊണ്ട് അദ്ദേഹത്തിന്റെ ആസ്തിവര്‍ദ്ധനയെ കവച്ചുവെക്കുന്നു എന്നതിനൊരു വിശദീകരണമായി ഇതിനെ കണക്കാക്കാം. നാഷണല്‍ ഇലൿഷന്‍ വാച്ചിന്റെ കണക്കുപ്രകാരം, എം.എല്‍.എമാരുടെ ശരാശരി ആസ്തി വര്‍ദ്ധന 3.5 കോടി രൂപയാണ്. ഇവിടെപ്പോലും വീണ്ടും തെരഞ്ഞെടുക്കപ്പട്ട കോടിപതികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു എന്ന് ഇലൿഷന്‍ വാച്ച് പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തില്‍ അവരുടെ ആസ്തി ശരാശരി 4.5 കോടി കണ്ട് വര്‍ദ്ധിച്ചു. അതിനാൽ തന്നെ, ദേശ്‌മുഖിന്റെ പുരോഗതി, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ സത്യവാങ്ങ്മൂലം, ഈ ഉയര്‍ന്ന നിലവാരമനുസരിച്ച്, പരിമിതമാണ്. പുറമേയ്ക്ക് നോക്കിയാല്‍ ഹരിയാനയിലെ എം.എല്‍.എമാര്‍ മഹാരാഷ്‌ട്രയിലെ എം.എല്‍.എമാരെ കടത്തിവെട്ടിയിട്ടുണ്ട്. എങ്കിലും അവര്‍ തുടങ്ങിയത് വളരെ താഴ്ന്ന നിലവാരത്തില്‍ നിന്നുമാണ്. ഉദാഹരണത്തിനു മഹാരാഷ്‌ട്രയില്‍, സുരേഷ് ജെയിന്‍ എന്ന എം.എല്‍.എയുടെ ആസ്തിയില്‍ അമ്പരപ്പിക്കുന്ന 200 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. ഹരിയാനയിലെ എം.എല്‍.എമാരുടെ ശരാശരി വര്‍ദ്ധന 600 ശതമാനം ആണ്. പക്ഷെ, ജെയിനിനു 2004ല്‍ തന്നെ 26 കോടിയുടെ സ്വത്തുണ്ടായിരുന്നു. അത് 2009ല്‍ 79 കോടിയായി. ഇതിനര്‍ത്ഥം ഈ കാലയളവില്‍ അദ്ദേഹത്തിന്റെ ആസ്തി പ്രതിമാസം 80 ലക്ഷം രൂപ വെച്ച് വര്‍ദ്ധിക്കുകയായിരുന്നു എന്നാണ്. എങ്കിലും ഹരിയാനയിലെ എം.എല്‍.എ മാരുടെ കച്ചവടമിടുക്കിനെ പരിഹസിക്കേണ്ടതില്ല. 2004നും 2009നും ഇടക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അവിടത്തെ കോടിപതികള്‍ ശരാശരി 9.3 കോടിയുടെ വര്‍ദ്ധനവുണ്ടാക്കിയിട്ടുണ്ട്.

ഈ പണക്കരുത്തിന്റെ വലിയൊരു ഭാഗം മാധ്യമങ്ങള്‍ക്കു തന്നെയാണ് ലഭിച്ചിട്ടുള്ളത്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ കാര്യമെങ്കിലും ആഴത്തില്‍ പഠിക്കുവാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുന്നില്ല എങ്കില്‍ മാധ്യമങ്ങളിലെ വലിയൊരു വിഭാഗം തങ്ങളുടെ ആത്മാവും സ്ഥലവും വിറ്റതിന്റെ ശരിയായ കണക്കെടുക്കുക വിഷമകരമായിരിക്കും. ‘നിങ്ങളുടെ സ്ഥാനാര്‍ത്ഥിയെ അറിയുക’ എന്നത് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ സമയത്ത് പത്രങ്ങളില്‍ സ്ഥിരം വന്നിരുന്ന പംക്തിയായിരുന്നു. പുറമേയ്ക്ക് അത് പത്രം അതിന്റെ വായനക്കാരനു നല്‍കുന്ന ഒരു സേവനമായി അനുഭവപ്പെടും. പക്ഷേ യഥാര്‍ത്ഥത്തില്‍ അത് ധനികരായ സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പണം വാങ്ങിയുള്ള പ്രചരണവും പരസ്യവും “വാര്‍ത്ത“യായി അവതരിപ്പിക്കുന്ന ക്വട്ടേഷന്‍ ജോലിയായിരുന്നു.

ഇലൿഷന്‍ വാച്ചിനു നന്ദിയുടെ ഒരു പങ്ക്. മറ്റു രീതിയില്‍ നിങ്ങള്‍ അറിയുമായിരുന്നതിനേക്കാള്‍ നന്നായി നിങ്ങള്‍ക്കിപ്പോള്‍ നിങ്ങളുടെ സ്ഥാനാര്‍ത്ഥിയെ അറിയാം. ഒരു പക്ഷെ, നിങ്ങളുടെ മാ‍ധ്യമങ്ങളെക്കുറിച്ചു കൂടി അറിയാനുള്ള സമയമായിരിക്കുന്നു. തങ്ങളുടെ വായനക്കാരെയും ശ്രോതാക്കളെയും തെറ്റിദ്ധരിപ്പിച്ച് പത്രങ്ങളും ചാനലുകളും ദശലക്ഷക്കണക്കിനു രൂപ എങ്ങിനെയാണ് ഉണ്ടാക്കിയത് എന്ന് പഠിക്കുവാന്‍ പറ്റിയ ഏറ്റവും നല്ല രണ്ടു സംസ്ഥാനങ്ങള്‍ മഹാരാഷ്ട്രയും ആന്ധപ്രദേശുമായിരിക്കും. “പണം വാങ്ങി നല്‍കുന്ന വാര്‍ത്ത പത്രങ്ങളുടെ പ്രവര്‍ത്തനങ്ങളിലും സ്വതന്ത്രവും നീതിപൂര്‍വവും ആയ തെരഞ്ഞെടുപ്പിലും ചെലുത്തുന്ന വിനാശകരമായ സ്വാധീനം വഴി നമ്മുടെ ജനാധിപത്യവ്യവസ്ഥയെ എങ്ങനെയാണ് രണ്ട് രീതിയില്‍ അപകടത്തിലാക്കുന്നത് എന്ന കാര്യം പ്രസ് കൌണ്‍സിലിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് ” എന്നാണ് വൈസ് പ്രസിഡന്റ് സൂചിപ്പിക്കുന്നത്. “ഒരു പാര്‍ട്ടിയെയോ, സ്ഥാനാര്‍ത്ഥിയെയോ ഉയർത്തിക്കാട്ടുന്നതിനായി പത്രങ്ങള്‍ സാമ്പത്തികമോ അല്ലാത്തതോ ആയ ഏതെങ്കിലും തരത്തിലുള്ള പാരിതോഷികം സ്വീകരിക്കരുത് ” എന്നാണ് പ്രസ് കൌണ്‍സിലിന്റെ മാര്‍ഗനിർദേശക രേഖ പറയുന്നത്. എങ്കിലും മാധ്യമരംഗത്തെ ഏറെപ്പേരും അത്തരം പാരിതോഷികങ്ങൾ സ്വീകരിക്കുകയായിരുന്നു.

ഇത് തീര്‍ത്തും നിരാശാജനകമാണ്. തെരഞ്ഞെടുപ്പുകളായിരുന്നു പലപ്പോഴും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അഭിമാനിക്കാവുന്ന വശങ്ങളില്‍ ഒന്ന്. അത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പണക്കരുത്ത് ശാരീരികശക്തിയേക്കാള്‍ വളരെ മുന്നിലായിരിക്കുന്നു( ആദ്യത്തേതിന്റെ നടത്തിപ്പുകാരന്‍ മാത്രമാണ് പലപ്പോഴും രണ്ടാമത്തേത് എന്നത് ശരി തന്നെ). കോളേജുകളിലേയും സര്‍വകലാശാലകളിലേയും വിദ്യാര്‍ത്ഥി സംഘടനാ തെരഞ്ഞെടുപ്പു മുതല്‍ തുടങ്ങുന്ന ഇത് (പണക്കരുത്തിന്റെ സ്വാധീനം) സംസ്ഥാന, ദേശീയ തലത്തില്‍ പൂര്‍ണ്ണ വ്യാപ്തിയിലെത്തുന്നു.

ആശ്ചര്യമെന്നു പറയട്ടെ, ഈ നിരാശാജനകമായ പശ്ചാത്തലത്തിലും മാതൃകയായേക്കാവുന്ന ഒരു മരുപ്പച്ചയില്‍-സര്‍വകലാശാലകള്‍ക്ക് മാത്രമല്ല- കഴിഞ്ഞ ഒരു വര്‍ഷത്തിലേറെക്കാലമായി തെരഞ്ഞെടുപ്പേ ഇല്ല. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കാരണം: ലിങ്ങ്ദോ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചില്ല എന്നതത്രെ. എന്നിരുന്നാലും മറ്റെവിടെയും നടക്കുന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന അതിന്റെ ശക്തിയെ ആ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കുന്നുണ്ട്.( ഈ ലേഖകന്‍ ഏതാണ്ട് മൂന്ന് ദശകം മുന്‍പ് ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥിയായിരുന്നു. ഇപ്പോള്‍ സര്‍വകലാശാലാ ഭരണസമിതി അംഗവുമാണ്. അതുപോലെ തന്നെ 1984 മുതലുള്ള എല്ലാ പൊതു തെരഞ്ഞെടുപ്പുകളും, 1982 മുതലുള്ള വലിയൊരു ഭാഗം സംസ്ഥാന തെരഞ്ഞെടുപ്പുകളും കവര്‍ ചെയ്തിട്ടുള്ള റിപ്പോര്‍ട്ടറുമാണ്.)

ഏതാണ്ട് നാലുദശകങ്ങളോളമായി ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ അവരുടെ തെരഞ്ഞെടുപ്പ് നടത്തുന്നു; പണക്കരുത്തിന്റെയോ കായികശക്തിയുടെയോ തരിപോലും ഇല്ലാതെ. തെരഞ്ഞെടുപ്പ് നടത്തുന്നതിനായി വിദ്യാര്‍ത്ഥികള്‍ ഒരു തെരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപീകരിക്കുന്നു. യൂണിവേഴ്സിറ്റി അധികാരികള്‍ക്ക് ഇതില്‍ യാതൊരു പങ്കും ഇല്ല. ക്രമക്കേടിനെക്കുറിച്ചോ അട്ടിമറിയെക്കുറിച്ചോ ഉള്ള ഒരു ചെറുശബ്ദം പോലും ആര്‍ക്കും ഓര്‍ക്കാനാകില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആക്രമങ്ങളെക്കുറിച്ച് കേട്ടുകേള്‍വി പോലും ഇല്ല. കാമ്പസിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് ചെയ്യാനാവുന്ന ഏറ്റവും വലിയ ദ്രോഹം നിങ്ങളെ സംസാരിച്ചു വധിക്കുക എന്നതാണ്. ഗൌരവമായിത്തന്നെ പറയട്ടെ, അഭിമാനിക്കാന്‍ വക നല്‍കുന്നവയാണ് ഇത്തരം തെരഞ്ഞെടുപ്പുകള്‍. ഇതിനു വിപരീതമായി ചിന്തിക്കുന്ന ഒരു സമൂഹത്തില്‍ പ്രത്യേകിച്ചും. ഇവിടെ സ്വയംഭരണാവകാശം പ്രവര്‍ത്തിപഥത്തിലുണ്ട്, ജനാധിപത്യം അതിന്റെ ഏറ്റവും ഉയര്‍ന്ന രൂപത്തിലുമാണ്. തെമ്മാടിത്തരം അരങ്ങുവാഴുന്ന തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന മറ്റു കാമ്പസുകളിൽ നിന്നും തികച്ചും വ്യതിരിക്തമായി തുടരുന്ന ഒരു പാരമ്പര്യം. യോഗങ്ങളിലൂടെയും, കൈകൊണ്ടെഴുതിയ പോസ്റ്ററുകളിലൂടെയും ലഘുലേഖകളിലൂടെയും ഒക്കെ ആണ് മിക്കവാറും പ്രചാരണം .

കേന്ദ്രസര്‍വകലാശാലകളില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇതുവരെ തെരഞ്ഞെടുപ്പ് കണ്ടിട്ടേയില്ല. ലിങ്ങ്ദോ കമ്മിറ്റി അതാവശ്യപ്പെടുന്നുവെങ്കിലും. ആ പ്രായപരിധിയില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാമെന്നിരിക്കെയും രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗങ്ങളാകുകയോ പാര്‍ലിമെന്റില്‍ സ്ഥാനം വഹിക്കുകയോ ചെയ്യാം എന്നിരിക്കെയും ഒക്കെ ആണ് ഇപ്രകാരം തെരഞ്ഞെടുപ്പ് നിഷേധിക്കപ്പെടുന്നത് . ജെ.എന്‍.യുവില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് ആഹ്ലാദപൂര്‍ണ്ണമായ ആവേശത്തോടെയും ശക്തമായ സംവാദങ്ങളിലൂടെയും ഒക്കെ ആണ്. സ്കൂള്‍, സര്‍വകലാശാലാ തലങ്ങളിലെ ജനറല്‍ ബോഡി മീറ്റിങ്ങുകള്‍ തെരഞ്ഞെടുക്കപ്പെടുന്നവരൊക്കെയും എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഉറപ്പുവരുത്തുന്നു. ഈ ജനറല്‍ ബോഡി മീറ്റിങ്ങുകള്‍ നിറഞ്ഞ സദസ്സില്‍ മണിക്കൂറുകളോളം നീളും. ഇത് നിങ്ങളില്‍ ആഘാതമുണ്ടാക്കുന്നത് ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവിതവും മരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചക്ക് വരുമ്പോള്‍ പോലും ഒഴിഞ്ഞ് കിടക്കുന്ന ലോകസഭ കാണുമ്പോഴാണ്.

ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ നമുക്കായി ഉയര്‍ത്തിയിരിക്കുന്ന ഈ മാതൃക കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിസ്സാരകാര്യങ്ങള്‍ പാലിക്കുന്നില്ല എന്നു പറഞ്ഞുകൊണ്ട് ചവറ്റുകുട്ടയിൽ തള്ളുന്നന്നത് ക്രൂരമാണ്. ( ലിങ്ങ്ദോ കമ്മീഷന്‍ റിപ്പോര്‍ട്ടാകട്ടെ, ജെ.എന്‍.യു മാതൃക മറ്റുള്ള ചെറിയ സര്‍വകലാശാലകള്‍ക്ക് യോജിച്ചതാണെന്ന് എടുത്തുപറയുന്നുമുണ്ട്.) വൈവിധ്യം, ബഹുസ്വരത, സ്വയംഭരണാവകാശം എന്നിവയ്ക്കൊരു തിരിച്ചടിയും.( ഇവയെല്ലാം ഇന്ന് പൊതുസമൂഹത്തില്‍ വിരളവുമാണ്.)

പണക്കരുത്തിലേക്കും, മാധ്യമങ്ങളിലേക്കും രാഷ്‌ട്രീയപ്രഭുക്കളിലേക്കും തിരിച്ചുവരാം. “ പണം വാങ്ങി പ്രസിദ്ധീകരിക്കുന്ന വാര്‍ത്ത”യെക്കുറിച്ചുള്ള വെളിപ്പെടുത്തലിനു ലഭിച്ച പൊതുപ്രതികരണം വളരെ വലുതായിരുന്നു. മാധ്യമങ്ങള്‍ ചെയ്തതിനോടും ചെയ്തുകൊണ്ടിരിക്കുന്നതിനോടും ഉള്ള രോഷവും വേദനയും എല്ലായിടത്തുമുണ്ട്. അതിലും സന്തോഷമുളവാക്കുന്ന കാര്യം, ഇത്തരം പ്രവര്‍ത്തനരീതികളെ ആശ്ലേഷിക്കുന്ന മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന പലരും ഇതില്‍ വേദനിക്കുന്നവരും ആശങ്കാകുലരും ആണ് എന്നുള്ളതാണ്. എങ്കിലും ചില പ്രധാന മേഖലകളില്‍ നിശബ്ദത അരങ്ങുവാഴുന്നു. സര്‍ക്കാരും മാധ്യമവും കോര്‍പ്പറേറ്റ് ലോകവും തമ്മിലുള്ള സുഖകരമായ സംയോജനത്തിന്റെ കാര്യം വരുമ്പോള്‍ ‘സംവര്‍ജനം’(“Convergence” ) എന്ന പദത്തിനു രാഷ്‌ട്രീയമായ അര്‍ത്ഥതലങ്ങള്‍ കൂടിയുണ്ട്.

‘ഇന്ത്യ തിളങ്ങുന്നു’ എന്നത് വെറുമൊരു മണ്ടന്‍ മുദ്രാവാക്യമായിരുന്നില്ല എന്നത് ഇന്ന് പലരും മറക്കുന്നു. മുന്‍ സര്‍ക്കാര്‍ പൊതുഖജനാവിലെ ദശലക്ഷക്കണക്കിനു രൂപ ചിലവഴിച്ച് നടത്തിയ ഒരു പ്രചരണപരിപാടിയായിരുന്നു അത്. ഇതില്‍ നിന്നേറ്റവും നേട്ടമുണ്ടാക്കിയത് കോര്‍പ്പറേറ്റ് മാധ്യമങ്ങളായിരുന്നു. ചങ്ങലയിലേക്ക് പുതിയ പുതിയ കണ്ണികള്‍ ഓരോ ദിവസവും കൂട്ടിച്ചേര്‍ക്കപ്പെടുകയായിരുന്നു. രാഷ്‌ട്രീയം മുതല്‍ അമിതവാണിജ്യവല്‍ക്കരണത്തിനു വിധേയമായിട്ടുള്ള കായികരംഗം വരെയുള്ള എല്ലാ മേഖലയിലും നിങ്ങള്‍ക്കിത് കാണാനാവും. ഒരു മുഴുവന്‍ പാര്‍ലിമെന്റ് സെഷനും രണ്ട് കുത്തകഭീമന്മാരുടെ യുദ്ധത്തില്‍ മാത്രമായി കേന്ദ്രീകരിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്കുണ്ടായ അസ്വസ്ഥതയില്‍ നിങ്ങള്‍ക്കിത് കാണാനാവും. കേന്ദ്രസര്‍ക്കാര്‍, ബി.സി.സി.ഐ, ഐ.പി.എല്‍ എന്നിവയിയിലും ഈ ബന്ധങ്ങളില്‍ നിന്ന് നേട്ടമുണ്ടാക്കിയ മാധ്യമങ്ങളിലെ ഒരു വിഭാഗത്തിലും നിങ്ങള്‍ക്കിത് കാണാനാവും. എന്നുമാത്രമല്ല ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള പണത്തിന്റെ വ്യാപ്തിയും അറിയാനാകും. ഇത് ചില ഉദാഹരണങ്ങള്‍ മാത്രം. ചങ്ങലകള്‍ സങ്കീര്‍ണ്ണമാണ്, അനുദിനം അവയിലെ കണ്ണികള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇതൊക്കെയാണ് മാധ്യമങ്ങളുടെ ഉള്ളടക്കത്തിന്റെ അർത്ഥതലങ്ങൾ നിർണ്ണയിക്കുന്നത്.

ദശകങ്ങള്‍ക്കു മുന്നേ, മുറേ കെം‌പ്റ്റണ്‍ എന്ന കോളമിസ്റ്റ് എഡിറ്റോറിയല്‍ ലേഖകരെ വിശേഷിപ്പിച്ചത് യുദ്ധം അവസാനിച്ചതിനു ശേഷം കുന്നിറങ്ങിവരികയും മുറിവേറ്റു കിടക്കുന്നവരെ വെടിവെക്കുകയും ചെയ്യുന്നവരോടായിരുന്നു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ അവര്‍ പണമുള്ളവരുടെയും ഉന്നതരുടെയും പ്രീട്ടോറിയന്‍* സേനയായി സേവനമനുഷ്ഠിക്കുകയായിരുന്നു.

(*Praetorian -Characteristic of or similar to the corruptible soldiers in the Praetorian Guard with respect to corruption or political venality)

*
ശ്രീ പി.സായ്‌നാഥ് എഴുതിയ Politics and the Praetorian Guard എന്ന ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം

6 comments:

വര്‍ക്കേഴ്സ് ഫോറം said...

എങ്കിലും, ഒരു മുഖ്യമന്ത്രിയുടെ കടമകള്‍ വളരെ ഭാരിച്ചതാണ്. മഹാരാഷ്‌ട്രയില്‍ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ മാരുടെ ആസ്തിവര്‍ദ്ധന എന്തുകൊണ്ട് അദ്ദേഹത്തിന്റെ ആസ്തിവര്‍ദ്ധനയെ കവച്ചുവെക്കുന്നു എന്നതിനൊരു വിശദീകരണമായി ഇതിനെ കണക്കാക്കാം. നാഷണല്‍ ഇലൿഷന്‍ വാച്ചിന്റെ കണക്കുപ്രകാരം, എം.എല്‍.എമാരുടെ ശരാശരി ആസ്തി വര്‍ദ്ധന 3.5 കോടി രൂപയാണ്. ഇവിടെപ്പോലും വീണ്ടും തെരഞ്ഞെടുക്കപ്പട്ട കോടിപതികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു എന്ന് ഇലൿഷന്‍ വാച്ച് പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തില്‍ അവരുടെ ആസ്തി ശരാശരി 4.5 കോടി കണ്ട് വര്‍ദ്ധിച്ചു. അതിനാൽ തന്നെ, ദേശ്‌മുഖിന്റെ പുരോഗതി, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ സത്യവാങ്ങ്മൂലം, ഈ ഉയര്‍ന്ന നിലവാരമനുസരിച്ച്, പരിമിതമാണ്. പുറമേയ്ക്ക് നോക്കിയാല്‍ ഹരിയാനയിലെ എം.എല്‍.എമാര്‍ മഹാരാഷ്‌ട്രയിലെ എം.എല്‍.എമാരെ കടത്തിവെട്ടിയിട്ടുണ്ട്. എങ്കിലും അവര്‍ തുടങ്ങിയത് വളരെ താഴ്ന്ന നിലവാരത്തില്‍ നിന്നുമാണ്. ഉദാഹരണത്തിനു മഹാരാഷ്‌ട്രയില്‍, സുരേഷ് ജെയിന്‍ എന്ന എം.എല്‍.എയുടെ ആസ്തിയില്‍ അമ്പരപ്പിക്കുന്ന 200 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. ഹരിയാനയിലെ എം.എല്‍.എമാരുടെ ശരാശരി വര്‍ദ്ധന 600 ശതമാനം ആണ്. പക്ഷെ, ജെയിനിനു 2004ല്‍ തന്നെ 26 കോടിയുടെ സ്വത്തുണ്ടായിരുന്നു. അത് 2009ല്‍ 79 കോടിയായി. ഇതിനര്‍ത്ഥം ഈ കാലയളവില്‍ അദ്ദേഹത്തിന്റെ ആസ്തി പ്രതിമാസം 80 ലക്ഷം രൂപ വെച്ച് വര്‍ദ്ധിക്കുകയായിരുന്നു എന്നാണ്. എങ്കിലും ഹരിയാനയിലെ എം.എല്‍.എ മാരുടെ കച്ചവടമിടുക്കിനെ പരിഹസിക്കേണ്ടതില്ല. 2004നും 2009നും ഇടക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അവിടത്തെ കോടിപതികള്‍ ശരാശരി 9.3 കോടിയുടെ വര്‍ദ്ധനവുണ്ടാക്കിയിട്ടുണ്ട്....

പി.സായ്നാഥ് എഴുതുന്നു.

*free* views said...
This comment has been removed by the author.
*free* views said...

Offtopic:
Saw an interesting link:
http://www.cnbc.com/id/33784324/page/2/

This is a story that CNN will never run. Everybody is obsessed with Berlin Wall and Iran.

If you only ask the Migrants from ertswhile communist states and rich, they will always have good stories to telll about Capitalism, but if you ask a poor farmer or a pensioner they will know the real story. West aligned media will never run that story because it does not match their belief system.

Rich and middle class has a better voice than the poor and oppressed and media is glad to project their opinion. These are the people who are getting benefited by capitalist greed and prospering by oppressing people.

Sorry for this offtopic.

ജനശക്തി said...

Off Topic

പൂര്‍വജര്‍മനിക്കാരുടെ സോഷ്യലിസ്റ്റ് നൊസ്റ്റാള്‍ജിയ

*free* views said...
This comment has been removed by the author.
*free* views said...

It is easy to disbelieve when "we" write about it. It is more believable when CNBC writes about it.

Media is our biggest enemy and "our" propaganda style articles are not helping create a belief system in people on what we say. If the same was written by a communist, then people will laff it out as another propaganda, I would not always blame them. (that is me)

But I liked article in your blog.